Saturday, March 2, 2013

മെക്കാട്രോണിക്‌സ് എന്ന ശാസ്ത്രശാഖ

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയറിങ്, മോളിക്യുലാര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്‌സ്. പത്ത് എന്‍ജിനീയര്‍മാര്‍ ചെയ്യുന്ന ജോലി ഒരു റോബോട്ട് ചെയ്താല്‍ എത്ര ലാഭമാണ്. പക്ഷേ, അങ്ങനെയൊരുത്തനെ ഉണ്ടാക്കിയെടുത്തു തീറ്റിപ്പോറ്റണമെങ്കില്‍ ചെലവ് എത്രയാ! റോബട്ട് ചെയ്യുന്നതൊക്കെയും മനുഷ്യന്‍തന്നെ ചെയ്യുമെന്നുവന്നാലോ? സംഗതി കൊള്ളാം. അഞ്ചും ആറും എന്‍ജിനീയര്‍മാര്‍ ചെയ്യുന്ന ജോലി ഒരു മിടുക്കന്‍ ഒറ്റയ്ക്കു ചെയ്യുമെന്നു കേട്ടാല്‍ ഏതു വമ്പനും ജോലി കൊടുത്തുപോകും. അതൊക്കെ നടക്കുമോ എന്ന് ആശങ്കിച്ചു സമയം കളയേണ്ട. കുറച്ചു കാലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന “മെക്കാട്രോണിക്‌സ് എന്ന ശാസ്ത്രശാഖ അതു സാധ്യമാക്കിക്കഴിഞ്ഞു.
 ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്‍പനയാണ് മെക്കാട്രോണിക്‌സിന്റെ പ്രധാന ചുമതല. അറിവിന്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് ഈ കോഴ്‌സ് നല്‍കുന്നത്. ജപ്പാനിലെ യാസാക്കാവ കമ്പനിയിലെ എന്‍ജിനീയറായ  ടെട്‌സുറോമോറിയാണ് മെക്കാട്രോണിക്‌സ് രൂപകല്‍പന ചെയ്തത്.
 ആദ്യകാലത്തു ജപ്പാനില്‍ ഒതുങ്ങിനിന്ന മെക്കാട്രോണിക്‌സ് ഇപ്പോള്‍ ഇന്ത്യയുടെ ഹൃദയത്തെയും കീഴടക്കിത്തുടങ്ങിയിരിക്കുന്നു. എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, മെക്കാനിക്‌സ്, തെര്‍മോ ഡൈനാമിക്‌സ്, സര്‍ക്യൂട്ട് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ ഡിസൈനിംഗ് എന്നിവയാണു സിലബസില്‍ ഉള്‍പ്പെടുന്നത്. “ജീനിയസ് പിള്ളേര്‍ക്ക് ഒരു വിഷയവും നഷ്ടമായി എന്ന വിഷമം  വേണ്ട.
ബയോമെക്കാട്രോണിക്‌സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളില്‍ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്‌സ് ആണ് ഇതില്‍ ഉപയോഗിക്കുന്നത്. മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങള്‍കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതില്‍ പ്രധാനമായും നടക്കുന്നത്. യന്ത്രമീനില്‍ തവളയുടെ കാലിലെ മസിലുകള്‍ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറന്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താന്‍ പ്രാപ്തമാക്കിയ എംഐടി പ്രഫസര്‍ ഹ്യൂഗ് ഹെര്‍, ബയോമെക്കാട്രോണിക് എന്‍ജിനീയറിംഗ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്‍മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്‌സിന്റെ തൊഴില്‍ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

 വിമാന – ഷിപ്പിങ് കമ്പനികളില്‍ മുതല്‍ ബയോമെഡിക്കല്‍ നാനോ ടെക്‌നോളജിയില്‍ വരെ നീളുന്നു അനന്തസാധ്യതകള്‍. ബയോമെഡിക്കല്‍ സിസ്റ്റം, നാനോ ആന്‍ഡ് മൈക്രോ ടെക്‌നോളജി, ഓര്‍ത്തോപീഡിക്‌സ്, റോബോട്ടിക്‌സ്, കെമിക്കല്‍ പ്രോസസിങ്, മൈനിങ്, എയര്‍ക്രാഫ്റ്റ്, എയ്‌റോസ്‌പേസ്, ഓഷ്യനോഗ്രഫി തുടങ്ങി കണക്കറ്റ മേഖലകളില്‍ ഈ സംയോജിത എന്‍ജിനീയറിങ് ശാഖയെ ഉപയോഗപ്പെടുത്തുന്നു.

 ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ കോഴ്‌സുകള്‍ മെക്കാട്രോണിക്‌സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച ആര്‍ക്കും മെക്കാട്രോണിക്‌സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു മെക്കാട്രോണിക്‌സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.
 രാജ്യാന്തരതലത്തില്‍ സിംഗപ്പൂരിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍, യുഎസില്‍ നോര്‍ത്ത് കാരലീനയിലെ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റി  തുടങ്ങിയവ ഈ രംഗത്തു പ്രസിദ്ധമാണ്. ഇന്ത്യയില്‍ ഒട്ടേറെ കോളജുകളില്‍ ബിരുദ കോഴ്‌സുകള്‍ നിലവിലുണ്ട്.
തലശേരിയിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയ്‌നിങ് ഫൗണ്ടേഷന്‍  മെക്കാട്രോണിക്‌സ് പഠനത്തിന് ഇന്ത്യ-സ്വിസ് സഹകരണത്തോടെ നിലവില്‍വന്ന സ്ഥാപനമാണ്. സകലവിദ്യാ വല്ലഭന്‍മാരുടെ കാലമാണ് ഇനി.

Friday, March 1, 2013

രജത് കുമാര്‍ സാര്‍ പ്രസംഗിച്ചത്

ശ്രീ ഹരികുമാര്‍ സര്‍, ഉന്നതരായ മഹദ്‌വ്യക്തിത്വങ്ങളേ, ഗുരുനാഥന്‍മാരേ, മാതാപിതാക്കളേ, ഞാനേറെയിഷ്‌ടപ്പെടുന്ന എന്റെ മുന്നിലിരിക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ കുഞ്ഞുങ്ങളേ,

പത്തനംതിട്ടയില്‍ നിന്ന്‌ പുറപ്പെട്ട്‌ ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ്‌ കോളെജിലെ പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ എം എസ്‌ എം കോളെജ്‌ (കായംകുളം) അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്‌ വൈകിയാണ്‌. ആദ്യമായി ക്ഷമ ചോദിക്കുന്നു. എട്ടു ദിവസമായി രാപ്പകല്‍ പണിയെടുക്കുന്ന ജാഥാംഗങ്ങളെ ഞാന്‍ ആദരിക്കുന്നു.നിങ്ങള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. പിടിവാശിയോ മുന്‍വിധികളോ ഇല്ലാതെ ശ്രദ്ധാപൂര്‍വം എന്നെ കേള്‍ക്കുക. ശരിയെന്തെങ്കിലും ലഭിച്ചാല്‍ അതെടുക്കുക. തെറ്റെങ്കില്‍ ഇവിടത്തന്നെ കളഞ്ഞേക്കുക. ഞാന്‍ എന്റെ സംസാരത്തില്‍ നീയെന്നും നിങ്ങളെന്നും പറയുന്നത്‌ എന്റെ മുന്നിലിരിക്കുന്ന `നിങ്ങള്‍' അല്ല. കേരളീയര്‍ എന്നാണ്‌ ഞാനുദ്ദേശിക്കുന്നത്‌. ഇന്നെനിക്ക്‌ പത്തുലക്ഷം സഹോദരങ്ങളുണ്ട്‌ കേരളത്തില്‍.

നമ്മുടെ സമൂഹത്തിന്‌ ചില പ്രത്യേകതകളും ചില മനോഭാവങ്ങളുമുണ്ട്‌. ഒന്ന്‌: നമ്മള്‍ ആരെയും അനുസരിക്കാറില്ല. നമ്മെ എല്ലാവരും അനുസരിക്കുകയും വേണം. ഭഗവദ്‌ഗീതയില്‍ കൃഷ്‌ണന്‍ ഉപദേശിക്കുന്നു: അര്‍ജുനാ... യഥാര്‍ഥ പഠിതാവിന്റെ ഗുണം, വിനയം, ശ്രദ്ധ, അനുസരണം എന്നിവയാണ്‌. നമ്മുടെ തലമുറക്ക്‌ വിനയം എന്താണെന്നറിയില്ല. ശ്രദ്ധയാകട്ടെ പഠന കാര്യങ്ങളിലല്ല. പ്രണയം, മൊബൈല്‍, വൃത്തികെട്ട സിനിമകള്‍, ബ്‌ളൂ ഫിലിം മുതലായവയിലാണ്‌.

രണ്ടാമത്തെ പ്രത്യേകത: നാം ആരെയും ആദരിക്കില്ല. നമ്മെ എല്ലാവരും ആദരിക്കണം എന്ന മനോഭാവം. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത പോലും കൊടുക്കാത്തവര്‍ മരണപ്പെട്ടാല്‍ മാറത്തടിച്ചു കരയുന്നു. ജസ്റ്റിസ്‌ ഡി ശ്രീദേവി മാഡം പറഞ്ഞത്‌ കേരളത്തില്‍ 90 ശതമാനം കുടുംബങ്ങളും തകര്‍ച്ചയിലാണെന്നാണ്‌.

മൂന്നാമത്തെ പ്രത്യേകത: നാം ആര്‍ക്കും ഒന്നും കൊടുക്കില്ല. നമുക്ക്‌ എല്ലാം കിട്ടണമെന്ന മനോഭാവമാണ്‌. ബൈബിള്‍ പറയുന്നു: മറ്റുള്ളവര്‍ നിനക്ക്‌ തരണമെന്ന്‌ നീയാഗ്രഹിക്കുന്നതെല്ലാം നീയവര്‍ക്ക്‌ അറിഞ്ഞുകൊടുക്കണം. നാലാമത്തെ നമ്മുടെ മനോഭാവമാകട്ടെ മുന്‍പ്‌ കഴിഞ്ഞുപോയവരെല്ലാം വിഡ്‌ഢികളും നമ്മള്‍ മിടുക്കന്മാരുമാണെന്നതാണ്‌. നിങ്ങളുടെ മിടുക്ക്‌ ഞാന്‍ കുറച്ചു കാണുന്നില്ല. പലരുടെയും മിടുക്ക്‌ കള്ളത്തരത്തിലും തട്ടിപ്പിലുമാണെങ്കിലും അതി മിടുക്കന്മാര്‍ നമുക്കിടയിലുണ്ട്‌; പത്തു ശതമാനമെങ്കിലും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എഴുപതു ലക്ഷം രൂപ ശമ്പളം നല്‌കി `ഗൂഗ്‌ള്‍' ഒരു ചെറുപ്പക്കാരനെ കൊണ്ടുപോയി. മറ്റൊരു എംടെക്‌ പയ്യനെ `നാസ' കൊണ്ടുപോയി. നമ്മുടെ ബുദ്ധിശക്തിയുടെ നിദര്‍ശനമാണിതെല്ലാം.

ആരാണ്‌ യഥാര്‍ഥ മിടുക്കര്‍ എന്ന്‌ നിങ്ങള്‍ക്ക്‌ കാണാം. ബൈബിള്‍ പറയുന്നു: രണ്ടുപേര്‍ പ്രാര്‍ഥിക്കുമ്പോള്‍ മൂന്നാമനായി ദൈവം ഉണ്ടാവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ രണ്ടുപേര്‍ പരദൂഷണവും ഗൂഢാലോചനയും നടത്തുമ്പോള്‍ മൂന്നാമനായി അല്ലാഹു ഉണ്ടാകും. ഗീത പത്താം അധ്യായം വിഭൂതി യോഗം ഇങ്ങനെ കാണാം: അര്‍ജുനാ, ആത്മജ്ഞാനം ലഭിക്കണമെന്നുള്ളവര്‍ക്കു മുന്നില്‍, സത്യം അറിയണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ മാത്രം നീ പ്രഭാഷണം നടത്തുക. ലൗകികതക്കു വേണ്ടി കഴിഞ്ഞു കൂടുന്നവര്‍ക്ക്‌ നിന്റെ പ്രഭാഷണം പ്രയോജനം ചെയ്യില്ല. വലിയ മൊബൈല്‍, അശ്ലീലം, ഡൗണ്‍ ലോഡ്‌, ക്ലിപ്പിംഗ്‌ മുതലായവയില്‍ അഭിരമിക്കുകയാണിന്ന്‌ ലോകം. `നീ എത്ര കൊതിച്ചാലും അധിക പേരെയും സത്യത്തില്‍ വിശ്വസിപ്പിക്കാനാവില്ല' എന്ന്‌ വിശുദ്ധ ഖുര്‍ആനും പരിഹാസകന്റെയും ഭോഷന്റെയും മുന്നില്‍ പ്രഭാഷണം അരുതെന്ന്‌ ഗീതയും പറയുന്നു. ആയതിനാല്‍ നല്ല ചിന്തയോടെ വിനയത്തോടെ ശ്രദ്ധിക്കണമെന്ന്‌ കുഞ്ഞുമക്കളോട്‌ ഞാന്‍ ഉണര്‍ത്തുന്നു.

നമ്മുടെ മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍കലാം പറഞ്ഞത്‌ ശ്രദ്ധിക്കുക: ``വിദ്യാഭ്യാസം ആത്മീയതയിലൂന്നിയതും ആത്മബോധം നല്‌കുന്നതുമാണ്‌.'' എന്റെ കുഞ്ഞുമക്കളേ, ഞാന്‍ ചോദിക്കട്ടെ: പത്തു മാസം നിന്നെ ഗര്‍ഭം ധരിച്ച്‌ നൊന്തു പെറ്റ അമ്മയോടും നിനക്കു ജന്മം നല്‌കി നിന്നെ പോറ്റി വളര്‍ത്തിയ നിന്റെ അച്ഛനോടും കഴിഞ്ഞ ഒരു വര്‍ഷം കള്ളത്തരങ്ങള്‍ ഒന്നും ചെയ്യാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൈപൊക്കാമോ? ഇല്ലെങ്കില്‍ ഇതാണ്‌ മക്കളേ നിങ്ങളുടെ പരാജയത്തിന്റെ ആരംഭം. നിങ്ങളുടെ മാതാപിതാക്കളോട്‌ ഞാനിത്‌ പറയാന്‍ ആളല്ല. നിങ്ങളിലുള്ള നാളത്തെ അമ്മയോടും അച്ഛനോടുമാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ലോകാര്യോഗ സംഘടന പറയുന്നു: യു ആര്‍ ദ ഫ്യൂച്ചര്‍ പാരന്റ്‌സ്‌.

എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കുന്ന കുട്ടികള്‍, കാമുകരോടൊപ്പം ഒളിച്ചോടാന്‍ തയ്യാറെടുത്തവരുണ്ടെങ്കില്‍, എന്നെ ഒരല്‌പം ശ്രദ്ധിക്കുക. ഞാനാരുമല്ല. കേവലം ബോധവത്‌കരണം. ആലോചിക്കേണ്ടത്‌ നീ. തീരുമാനമെടുക്കേണ്ടതും നീ. ഒരു കാര്യം ഓര്‍ക്കുക. കടലിനക്കരെ കടക്കണമെങ്കില്‍ കാരിരുമ്പിന്റെ മനശ്ശക്തിയും ശക്തമായ കപ്പലും വേണം. ജീവിതം അക്കരെയെത്തിക്കണമെങ്കില്‍ സത്യത എന്ന കപ്പല്‍ അനിവാര്യമാണ്‌. കഴിഞ്ഞകാലത്ത്‌ അച്ഛനമ്മമാരെ പറ്റിച്ച/കബളിപ്പിച്ച മക്കള്‍ ആലോചിക്കുക. ബൈബിള്‍ പറയുന്നു: നിങ്ങള്‍ വെള്ളയടിച്ച കുഴിമാടത്തിന്‌ സദൃശം. കാരണം നാട്ടുകാരെ പറ്റിക്കാന്‍ വേഷം കെട്ടിയ നിങ്ങളുടെ അകം കളവും ചതിയും നിറഞ്ഞതാണ്‌.

മക്കളേ, നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ? ചര്‍ച്ചില്‍ പോകാറുണ്ടോ? നമസ്‌കരിക്കാറുണ്ടോ... (ഉണ്ടെന്ന്‌ ഉത്തരം). സന്തോഷം. നിങ്ങള്‍ ഇതെല്ലാം ചെയ്യുന്നുവെങ്കിലും നിങ്ങളുടെ വീട്ടിലൊക്കെ ദുരിതവും കഷ്‌ടപ്പാടും ദു:ഖവും നിലനില്‌ക്കുന്നു. ദൈവാനുഗ്രഹത്തിന്‌ ആദ്യം വേണ്ടത്‌ സത്യമാണ്‌; സത്യം.

മക്കളേ, നിങ്ങള്‍ സത്യമായി പറയൂ, കഴിഞ്ഞ ഒരു വര്‍ഷം നിങ്ങളെ പഠിപ്പിച്ച ഗുരുനാഥന്മാരോട്‌ കളവു പറഞ്ഞിട്ടില്ലാത്ത വിദ്യാര്‍ഥിയുണ്ടെങ്കില്‍ കൈ പൊക്കുക... ഈ കൈ പൊക്കിയ ഇവരാണോ സുന്ദരികള്‍, അതോ ത്രഡിംഗും ട്രക്കിംഗും ആയി നടിച്ചു നടക്കുന്നവരോ? ആത്മപരിശോധന നടത്താം നമുക്ക്‌. നിനക്ക്‌ വേണ്ടതു മാത്രം തന്നവരാണ്‌ അമ്മ, അച്ഛന്‍, ഗുരുനാഥന്മാര്‍ എന്ന കാര്യം മറക്കാതിരിക്കുക.

പ്ലസ്‌വണ്‍, പ്ലസ്‌ടു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബയോളജി ടെക്‌സ്റ്റ്‌ പുസ്‌തകം തയ്യാറാക്കിയത്‌ ഞാനാണെന്ന്‌ നിങ്ങള്‍ക്കറിയാമായിരിക്കും. നിന്റെ പിതാവിനെക്കുറിച്ച്‌ പറയാനല്ല, നീയെന്ന ഭാവിയിലെ പിതാവിനെ പറ്റി പറയാനാണ്‌ ഞാന്‍ വന്നത്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അച്ഛനെ പറ്റിച്ച്‌ ബ്‌ളൂഫിലിമും മോശം നടപടിയുമായി നീങ്ങുന്ന നിന്റെ ബീജത്തില്‍ നിന്നുണ്ടാകുന്ന ജീനുകള്‍ നിന്റെ മക്കളിലൂടെ നിന്നെയും കൂടുതല്‍ പറ്റിക്കും. അപ്പോള്‍ നീ മനസ്സിലാക്കും; നീ ഒരു പാഴ്‌ജന്മമാണെന്ന്‌. ലൈംഗികാതിക്രമങ്ങള്‍ അതിജയിക്കാന്‍ പട്ടാളം വിചാരിച്ചാല്‍ നടക്കുമോ? അവനവന്‍ തന്നെയാണ്‌ അവനവനെ സൂക്ഷിക്കേണ്ടത്‌ എന്ന്‌ ഗീതയില്‍ പറയുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയണം. കണ്ടവന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ നമ്മളറിയുന്നില്ല, പരാജയത്തിലേക്കാണ്‌ പോക്ക്‌ എന്ന്‌. സദാചാരം വ്യക്തികളില്‍ വേരൂന്നണമെങ്കില്‍ വീടുകളില്‍ വേദപഠനം നടക്കണം. നാളത്തെ മാതാക്കളായ നിങ്ങള്‍ ഓര്‍ക്കുക. മാതൃത്വം ദിവ്യമാണെന്ന്‌ ഖുര്‍ആന്‍. ഇന്നത്തെ തലമുറയാകട്ടെ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്‌ `കിലുക്കി'നു പകരം ഇരു കൈകളിലും മൊബൈല്‍ കൊടുക്കുന്നു. അതില്‍ നിന്നുള്ള റേഡിയേഷന്‍ അപകടകരമാണെന്ന്‌ ഓര്‍ക്കുന്നില്ല. മൊബൈല്‍ വേണ്ടെന്ന്‌ ഞാന്‍ പറഞ്ഞില്ല. എന്നാല്‍ കേള്‍വിക്കുറവ്‌, അക്ഷമ, അസ്വസ്ഥത മുതലായവയ്‌ക്ക്‌ മൊബൈല്‍ കാരണമാകുന്നുവെന്ന്‌ കേരള സയന്‍സ്‌ കോണ്‍ഗ്രസില്‍ പേപ്പര്‍ അവതരിപ്പിച്ചിരിക്കുന്നു. ഞാന്‍ കഴിഞ്ഞ വര്‍ഷം ജര്‍മനി, ലണ്ടന്‍, സ്വിറ്റ്‌സര്‍ലന്റ്‌ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. യൂറോപ്പില്‍ 90 ശതമാനം കുട്ടികള്‍ക്കും മൊബൈല്‍ ഇല്ല. ഇവിടെ 90 ശതമാനത്തിനും ഉണ്ട്‌!

കേരളത്തില്‍ പുരുഷന്മാരെല്ലാം പീഡിപ്പിച്ചു നടക്കുകയല്ല. പീഡകര്‍ 99 ശതമാനവും മദ്യലഹരിക്കടിമപ്പെട്ടവരാണ്‌. ഈ സത്യം ആരും ഓര്‍ക്കുന്നില്ല. അശ്ലീലം കുത്തിനിറിച്ച നിന്റെ മൊബൈല്‍ സ്വിച്ച്‌ഓഫ്‌ ചെയ്‌ത്‌ പള്ളിയില്‍/അമ്പലത്തില്‍/ചര്‍ച്ചില്‍ പോയിട്ട്‌ കാര്യമുണ്ടോ? പെറ്റമ്മയുടെ നോവറിയാന്‍ പെണ്‍കുട്ടിക്ക്‌ ഏറെ കഴിയും. എന്നിട്ടും അമ്മ വഴക്കുപറഞ്ഞതിന്‌ താന്‍ ഒളിച്ചോടി എന്നു പറയുന്നവര്‍ എത്രയാണ്‌!

നിന്റെ അമ്മയുടെ പ്രതീക്ഷ കൂടിയാണ്‌ നീ. നിന്റെ അച്ഛന്റെ പ്രതീക്ഷയാണു നീ. നീ നിന്റെ അമ്മയെ/അച്ഛനെ അകക്കണ്ണുകൊണ്ട്‌ കണ്ടിട്ടില്ല. നിന്റെ വരവും കാത്ത്‌ നിനക്ക്‌ വേണ്ടതൊരുക്കി കാത്തിരിക്കുന്ന അമ്മ. നിനക്കുവേണ്ടി തട്ടുകടയില്‍ തീനാളത്തിനു മുന്നില്‍ ദോശയടിക്കുന്ന അച്ഛന്‍. അവരെ നീ പറ്റിക്കുമ്പോള്‍, നിന്നെപ്പറ്റിക്കാന്‍ വരുന്നത്‌ നിന്റെ അകത്തു നിന്നുതന്നെയാണെന്നു നീ ഓര്‍ക്കുക.

നിങ്ങള്‍ ബയോളജിക്കല്‍ ആയി ചിന്തിച്ചുനോക്കൂ. നിരന്തരമായി ഒരു കാര്യം ശീലിക്കുന്നുവെങ്കില്‍ നമ്മുടെ ജീന്‍ അതിനായി ആക്‌റ്റിവേറ്റ്‌ ആകും. നന്മയുടെ ജീനും തിന്മയുടെ ജീനും നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്‌. ഏത്‌ ജീനിനെ വ്യക്തി ആക്‌റ്റിവേറ്റ്‌ ചെയ്യുന്നുവോ അതാണ്‌ പാരമ്പര്യം (inheritance) ആയിവരുന്നത്‌. Dominent will inherit to the children ലാമാര്‍ക്കിന്റെ ഇന്‍ഹറിറ്റന്‍സ്‌ ഓഫ്‌ അക്വയേര്‍ഡ്‌ കാരക്‌റ്റര്‍ അതാണ്‌ പഠിപ്പിക്കുന്നത്‌. ഗീതയിലും ഇതുതന്നെ പറയുന്നു. അമേരിക്കയിലെ 186 യൂനിവേഴ്‌സിറ്റികളില്‍ ഗീത ഒരു പേപ്പര്‍ ആണ്‌. ജ്ഞാനം വേണം. പഠനത്തോടൊപ്പം അവനവന്റെ വേദമെങ്കിലും ശ്രദ്ധിക്കുക. പക്ഷേ, നാം അതൊക്കെ ഒഴിവാക്കി റിയാലിറ്റി ഷോയുടെ പിന്നാലെയാണ്‌.

ഞാന്‍ ചോദിക്കട്ടെ, ഇന്നത്തെ ദാമ്പത്യം രക്തബന്ധമോ, ശാരീരികബന്ധമോ? സ്‌നേഹബന്ധമെന്നു പറയുന്നു ചിലര്‍. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആത്മബന്ധമാണ്‌ വേണ്ടത്‌. ആത്മബന്ധം കുടുംബകലഹത്തിലോ ഡൈവോഴ്‌സിലോ എത്തുകയില്ല. അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം കണ്ട്‌ വളരുന്ന മക്കള്‍ക്ക്‌ കുടുംബത്തില്‍ സ്വര്‍ഗമായിരിക്കും. അവര്‍ `മിസ്‌ഡ്‌ കോള'ന്മാരുടെ കൂടെ ഇറങ്ങിത്തിരിക്കില്ല.

സമ്പൂര്‍ണ സാക്ഷരതയില്‍ ഒന്നാം സ്ഥാനമാണ്‌ നമ്മുടെ കേരളത്തിന്‌. കേരളത്തിന്‌ വേറെയും ചില ഒന്നാം സ്ഥാനങ്ങളുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ കേരളത്തില്‍. ഏറ്റവും കൂടുതല്‍ ആത്മഹത്യ കേരളത്തില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍. ഒരു ലക്ഷത്തില്‍ 42 മുതല്‍ 65 വരെ. ആത്മഹത്യ ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം. ഒരു ലക്ഷത്തിന്‌ നാലു മാത്രം. ലോകത്തില്‍ ആത്മഹത്യാ നിരക്ക്‌ ഏറ്റവും കുറഞ്ഞ രാജ്യം സുഊദി അറേബ്യ. പഠനങ്ങള്‍ തെളിയിക്കുന്ന ഒരു വസ്‌തുതയുണ്ട്‌. ആത്മാഹുതി ചെയ്‌തവന്‌ ഇഹലോകവും പരലോകവും നഷ്‌ടപ്പെട്ടു എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അത്‌ അടിസ്ഥാനപരമായി വിശ്വസിച്ച ജനതയില്‍ ആത്മഹത്യ കുറയുന്നു. വീണ്ടും ഒരു പഠനം. ഹൈന്ദവവിഭാഗങ്ങളില്‍ പരാജയം കുറവ്‌, വിജയം കൂടുതല്‍ ഉള്ളത്‌ ബ്രാഹ്‌മണരില്‍. കാരണം അവരിലെ മക്കള്‍ മാതാപിതാക്കളെ ദൈവത്തെപ്പോലെ കാണുന്നു. അവരില്‍ സത്യം നിലനില്‌ക്കുന്നു.

ഭാരത സംസ്‌കാരത്തിന്റെ പരമസ്‌തംഭങ്ങള്‍: സത്യംവദ (സത്യമേ പറയൂ), ധര്‍മം ചര (ധര്‍മം മാത്രമേ ചെയ്യൂ), മാതൃദേവോഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ (മാതാപിതാ ഗുരുക്കന്മാരെ ദേവനുതുല്യം കാണുക). ഇത്‌ പഠിക്കുക. കൂടെ സ്വന്തം വേദവും പഠിക്കുക. അവനവനെ നിയന്ത്രിക്കാനാവും. ശാരീരിക നന്മ, മാനസിക അച്ചടക്കം, ആത്മീയജ്ഞാനം ഉള്ളവര്‍ക്ക്‌ മാത്രമേ സ്വസ്ഥത ലഭിക്കൂ. പുരുഷന്‌ പത്തു മിനിറ്റുമതി, തന്റെ ബീജം ഗര്‍ഭപാത്രത്തിലേക്കയക്കാന്‍. എന്നാല്‍ വിശുദ്ധ ഗര്‍ഭപാത്രം നന്മ നിറഞ്ഞതല്ലെങ്കില്‍ ശരിയായ മാതാവാകന്‍ കഴിയില്ല. ഇരുപത്‌ വയസ്സിനു മുന്‍പ്‌ ഏതെങ്കിലും പയ്യന്റെ കൂടെ ഒളിച്ചോടാന്‍ റെഡിയായി നില്‌ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ - ഒളിച്ചോടേണ്ട എന്ന്‌ ഞാന്‍ പറയില്ല - എന്നെയൊന്നു കേള്‍ക്കുക. രണ്ട്‌ കൊല്ലംകൊണ്ട്‌ രണ്ട്‌ കുട്ടികളെ നിനക്ക്‌ കിട്ടിയേക്കാം. അമ്മയെയും അച്ഛനെയും പറ്റിച്ച്‌ ഒളിച്ചോടിയ നീ നൂറുവയസ്സുവരെ ജീവിച്ചാല്‍ എണ്‍പതു വര്‍ഷവും നരകിക്കേണ്ടിവരും.

പ്രണയം പവിത്രമല്ലേ, പ്രേമം നല്ലതല്ലേ എന്ന്‌ ഒരു കുട്ടി എന്നോട്‌ സംശയം ഉന്നയിച്ചു. എന്താണ്‌ പ്രേമം? നാട്യമല്ലേ? പറ്റിക്കല്‍ മാത്രം. പ്രണയം നല്ലതുതന്നെ. love എന്ന്‌ ഇംഗ്ലീഷ്‌. I love my mother (I like my mother അല്ല) എത്ര ഉദാത്തമാണ്‌ love. അമ്മയെ അറിയുന്ന ഒരു boy friend നിനക്കുണ്ടെങ്കില്‍ അവന്‍ നിന്നെ പീഡിപ്പിക്കുകയില്ല. അവന്‌ അമ്മയുടെ വിലയറിയാം. സഹോദരിയെയും കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയെയും തിരിച്ചറിയും. അവന്‍ യഥാര്‍ഥ friend ആയിരിക്കും. അമ്മയെ അറിയാത്ത boy friend ആണ്‌ നീ കണ്ടെത്തുന്നതെങ്കില്‍ അവന്‍ നിന്നെ ഉപയോഗിക്കും, നശിപ്പിക്കും, വലിച്ചെറിയും. ഇതെല്ലാമല്ലേ ഇന്ന്‌ നടക്കുന്നത്‌! ഇതുതന്നെയാണ്‌ girl friendന്റെയും സ്ഥിതി. അച്ഛനെ, അമ്മയെ അറിയാത്ത ഒരു girl friend ആണ്‌ മോനേ നിനക്കുള്ളതെങ്കില്‍ നിന്റെ നാശത്തിന്‌ അവള്‍ മതി.

മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്ന മക്കളേ, ഓര്‍ക്കുക. നിങ്ങള്‍ക്ക്‌ മക്കളുണ്ടാകില്ല! ജീന്‍സിട്ട്‌ ടൈറ്റ്‌ ആക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ. എന്തുകൊണ്ട്‌ ഞാനിങ്ങനെ പറയുന്നു? ശ്രദ്ധിക്കുക. ആണ്‍കുട്ടിയുടെ sex organ ഏതാണെന്നറിയാമല്ലോ ബയോളജി വിദ്യാര്‍ഥികളേ. (സദസ്സില്‍നിന്ന്‌) ടെസ്റ്റിസ്‌. അതേ, ഈ സെക്‌സ്‌ ഓര്‍ഗണ്‍ ശരീരത്തിന്‌ പുറത്ത്‌ ഒരു സഞ്ചിയില്‍ നിക്ഷേപിച്ചതെന്തിന്‌? (സദസ്സില്‍നിന്ന്‌) temperature ക്രമീകരണത്തിന്‌. അതേ, very good. പെണ്‍കുട്ടിയുടെ സെക്‌സ്‌ ഓര്‍ഗന്‍ overyയാണ്‌. അതും പ്രകൃതി ഭദ്രമായി വെച്ചിരിക്കുന്നു. ആണ്‍കുട്ടി ആണ്‍കുട്ടിയാകണമെങ്കിലും പെണ്‍കുട്ടി പെണ്‍കുട്ടിയാകണമെങ്കിലും ഹോര്‍മോണ്‍ വേണം. പുരുഷന്‍ ആന്‍ട്രോജനും സ്‌ത്രീ ഈസ്‌ട്രോജനും ഉത്‌പാദിപ്പിക്കുന്നു. ഇത്‌ രണ്ടും നടക്കണമെങ്കില്‍ പിറ്റിയൂട്ടറി ഗ്രന്ഥി GNRH ഉത്‌പാദിപ്പിക്കണം. മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചാല്‍ അതില്‍നിന്നു വരുന്ന microwaves പിറ്റിയൂട്ടറി ഗ്രന്ഥിയെ പ്രതികൂലമായി ബാധിക്കുന്നു. ഫലമെന്തെന്നല്ലേ. GNRH ഉത്‌പാദനം കുറയുന്നു.

ഞാന്‍ ജീന്‍സിനെപ്പറ്റി പറഞ്ഞുവല്ലോ. യൂറോപ്പിലെ തണുപ്പു കാലാവസ്ഥയ്‌ക്കു വേണ്ടി ഉണ്ടാക്കിയ ജീന്‍സ്‌ നമ്മളിവിടെ വലിച്ചുകയറ്റി ടൈറ്റ്‌ ആക്കിവച്ചാല്‍ Sex organകള്‍ക്ക്‌ ടെംപറേച്ചര്‍ കുറയേണ്ടതിനു പകരം കൂടുന്നു. ഓര്‍ക്കുക, യൂറോപ്പിലെ സായിപ്പ്‌ കേരളത്തിലെ ചൂട്‌ കാലാവസ്ഥയിലേക്ക്‌ വരുമ്പോള്‍ ജീന്‍സ്‌ ധരിക്കാറില്ല. നേരിയത്‌ ഇടുന്നു. ഒന്നും ഉടുക്കാതെയും നടക്കുന്നു. നമുക്ക്‌ അതൊന്നും അറിഞ്ഞുകൂടാ. യൂറോപ്പിന്റെ നന്മകള്‍ നാം കാണുന്നില്ല. അനുകരണം മാത്രം. പുതിയ തലമുറയില്‍ വ്യാപകമായി വരുന്ന infertility, കൗണ്ട്‌കുറവ്‌, മൊബിലിറ്റി ഇല്ല, എനര്‍ജിക്കുറവ്‌... ആലോചിക്കുക. പെണ്‍കുട്ടികള്‍ക്ക്‌ യൂട്രസ്‌ പ്രശ്‌നങ്ങള്‍, ട്യൂബില്‍ കുടുങ്ങല്‍ എന്തെല്ലാം! അശാസ്‌ത്രീയമായ ജീവിതശൈലിയുടെ ഫലങ്ങള്‍. ജീന്‍സിട്ട്‌ ടൈറ്റാക്കി പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കിയാല്‍ പുരോഗതി ആവില്ല. പുരുഷനു വേണ്ടത്‌ സ്‌ത്രീയെയോ അതോ ആണും പെണ്ണും കെട്ടവളെയോ? ആലോചിക്കുക, മറിച്ചും അങ്ങനെത്തന്നെ. ബൈബിള്‍ നിയമാവര്‍ത്തനം 5:22ല്‍ പറയുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വസ്‌ത്രം ധരിക്കാന്‍ പാടില്ല. മുഹമ്മദ്‌ നബിയുടെ ഹദീസില്‍ പെണ്ണുങ്ങള്‍ ആണ്‍വേഷവും ആണുങ്ങള്‍ പെണ്‍വേഷവും ധരിക്കരുതെന്ന്‌ പറയുന്നു. ജീന്‍സ്‌ ധരിക്കരുതെന്ന്‌ ഞാന്‍ പറയില്ല. മാതാപിതാക്കള്‍ ധരിച്ചോളൂ. കുട്ടികളെ വിഷമിപ്പിക്കരുത്‌ എന്നേ ഞാന്‍ പറഞ്ഞുള്ളൂ. കൗമാരത്തില്‍ ജീന്‍സ്‌ അരുത്‌.

ടെക്‌നോളജി കൂടിവരുന്നു. ആശുപത്രികളും കൂടിവരുന്നു. ആശുപത്രികള്‍ക്കടുത്ത്‌ പുതിയ ബോര്‍ഡുകള്‍. ഗൈനക്കോളജിക്‌ ആന്റ്‌ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്‌. എന്താണിതിന്റെ മെസേജ്‌? നാലഞ്ചുലക്ഷം മുടക്കൂ. ഭര്‍ത്താവിന്റെ ബീജം ഞങ്ങള്‍ ഭാര്യയില്‍ വച്ചുതരാം. ഇത്‌ വ്യാപകമാവുകയല്ലേ? മുന്‍തലമുറയ്‌ക്ക്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തത്‌! ജീവിതശൈലിയാണ്‌ ഒരു പ്രധാനകാരണം (ഞാന്‍ പറയുന്നത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ട്‌, സര്‍ക്കാറിനു കാണാന്‍. നല്ല ബോധത്തോടുകൂടിത്തന്നെയാണ്‌ ഞാന്‍ പറയുന്നത്‌).

പ്രകൃത്യാതന്നെ പുരുഷന്‍ Powerful ആണ്‌. അവന്റെ മസിലുകള്‍ കരുത്തുറ്റതാണ്‌. സ്‌ത്രീ മസിലുകള്‍ soft ആണ്‌. ആണ്‍കുട്ടികള്‍ നാലുപടി ചാടിയാല്‍ ഒന്നും സംഭവിക്കില്ല. പെണ്‍കുട്ടിയെ നാലുപടി ചാടിച്ചാല്‍, പടിതെറ്റി മൂടടിച്ചുവീണുപോയാല്‍ അവളുടെ യൂട്രസ്‌ ഡിസ്‌ലൊക്കേറ്റ്‌ ചെയ്യും. വലുതാകുമ്പോള്‍ പ്രസവം പ്രയാസമായിത്തീരും.

(കാലടി ശങ്കരാചാര്യ കോളെജ്‌ ബയോളജി പ്രൊഫസറും മൂല്യബോധന യാത്രാ ക്യാപ്‌റ്റനുമായ ഡോ. രജത്‌കുമാര്‍ കായംകുളം എം എസ്‌ എം കോളെജ്‌ അങ്കണത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

ലേഖനാവിഷ്‌കരണം: അബ്‌ദുല്‍ജബ്ബാര്‍
copied from: shababweekly.net

Thursday, February 28, 2013

സമർപ്പണം

അയാൾക്ക് തോന്നി, ഞാൻ ഏകനാണെന്ന്.
എന്നെപ്പോലെ ഏകാന്തനായി എന്തൊക്കെയുണ്ട് എന്നയാൾ നിരീക്ഷിച്ചു.
ചുറ്റുപാടും പഠിച്ചു.
അയാൾ മനസ്സിലാക്കി, ഞാൻ ഏകാന്തനാകാൻ വിധിക്കപ്പെട്ടവനല്ല എന്നു.
ദൈവം എല്ലാറ്റിനേം ജോഡിയായിട്ടാണു പടച്ചതെന്നും, എന്റെ ജോഡിയെ ഞാൻ തന്നെ കണ്ടെത്തണമെന്നും അയാൾ മനസ്സിലാക്കി.
അങ്ങിനെ അയാൾ തന്റെ ജോഡിയെ കണ്ടെത്തി, അവർ രണ്ടാളും ഒന്നായി. അവൻ ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു.

കാലചക്രം തിരിയവേ, അയാൾ വീണ്ടും ആലോചിച്ചു. ഏകാന്തത അനുഭവിക്കുന്നത് വേറെ ആരാണെന്ന്.
അയാൾ മനസ്സിലാക്കി,
ദൈവം തമ്പുരാൻ, അവൻ മാത്രമാണു ഏകനെന്ന്. വെറൊന്നും ഏകത്വം അനുഭവിക്കുന്നില്ലെന്നും അവനറിഞ്ഞു.
.
ആ ഏകനായവന്റെ നിയന്ത്രണത്തിലാണു ഞാനും ഈ ലോകവും എന്നവൻ തിരിച്ചറിഞ്ഞു.
ആ തിരിച്ചറിവ് അവനെ ദൈവ സമർപ്പിതനാക്കി.
അവൻ ദൈവത്തിൽ സർവ്വവും സമർപ്പിച്ചു. അവനോട് പ്രാർത്ഥന നടത്തി.
പ്രാണന്റെ അർത്ഥനയായ പ്രാർത്ഥന...
ആ സമർപ്പണ ജീവിതം അവന്റെ ജീവിതത്തിൽ ശാന്തി പകർന്നു. അവരുടെ കുടുംബത്തിലും ശാന്തി കളിയാടി.

Tuesday, February 26, 2013

ഹെന്ത് പാങ്ങ്പ്പാ ...................


നിരവധി മിത്തുകളും മുത്തുകളും നിറഞ്ഞ ഐശ്വര്യസമ്പന്നമായ ഭാഷയാണല്ലോ നമ്മുടെ മലയാളം. ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിന്റെ നാടുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ നാട്ടിന്റെ സംസാര ശൈലികളിലും വ്യത്യാസങ്ങളുണ്ട്. വടക്കുനിന്ന് തെക്കോട്ടേക്കും തെക്കുനിന്നു വടക്കോട്ടേക്കും നീങ്ങുമ്പോള്‍ നമുക്കു ഇതു ശരിക്കും അനുഭവിക്കാനാകുന്നു. വടക്കുള്ളവന്‍ തെക്കു പോകുമ്പോള്‍ അവിടുത്തെ ശൈലി കണ്ട് അമ്പരക്കുന്നു. അതെ പോലെ തിരിച്ചും. ആറു നാട്ടില്‍ ചെല്ലുമ്പോള്‍ നൂറു ഭാഷ എന്നത് മലയാളത്തെ സമ്പന്ധിച്ചിടത്തോളം അന്വര്‍ത്ഥവുമാണ് . അച്ചടി ഭാഷയില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ സംസാര ഭാഷകള്‍ പള്ളിക്കൂടങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും വ്യാപക അധുനിക ശൈലീ പ്രചാരത്തിലൂടെ അന്യം നിന്നു പോകാനിടയുണ്ട്. കാലപ്രവാഹത്തിനിടയില്‍ മറവിയുടെ ഏടുകളിലേക്ക് മുങ്ങിത്താണുപോകുന്നതിനു മുമ്പ് ഉത്തര മലബാറിന്റെ, പ്രത്യേകിച്ച് കാസര്‍കോടിന്റെ തനത് സംസാര ഭാഷയെ ഓര്‍മ്മകളുടെ ഏടുകളിലേക്കു പ്രതിഷ്ടിക്കാന്‍ ശ്രമിക്കുകയാണു ഈ ലേഖനത്തിലൂടെ. അലിഖിത രൂപമുള്ളതും വാമൊഴിയായതുമായ ഈ സംസാര ഭാഷകളിലൂടെ കടന്നു പോകുമ്പോള്‍ ഹരം കൊള്ളുന്നതിനൊപ്പം തനി മലയാള ഗ്രാമത്തനിമകള്‍ അടുത്തറിയാനും വായനക്കാരന്‍ കഴിയും എന്നതില്‍ സംശയമില്ല. അലകടല്‍ പോലെ വിശാലമായ സംസാര ലോകത്ത് നിന്ന് തപ്പിപ്പെറുക്കിയെടുത്ത ചില്ലറ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ക്കിതില്‍ കാണാനാവുക.

സംസാര വാക്കുകള്‍ .............. അര്ത്ഥം

ബേം - വേഗം

ജാസ്തി - അധികം
ഓര്ക്ക് - അവര്ക്ക്
ഓര്‍ - ഭര്ത്താവ്
ഓള്‍ - അവള്‍
ഓള് - ഭാര്യ
ജോര്‍ - ഉശാര്‍
പൊരെ - വീട്
അവുത്തു - അകത്തു
അവുത്ത് - പുരയില്‍
ബെരുത്തം - അസുഖം
ബയി - വഴി
തണ്ണി - വെള്ളം
പൊണ്ടം - കരിക്ക്
പൊണ്ടത്തിന്റെ തണ്ണി - ഇളനീര്‍
ലാക്കിട്ടര്‍ - ഡോക്റ്റര്‍
ബെയ്ച്ചാ - കഴിച്ചോ
കത്തല്‍ - വിശപ്പ്
തീ കത്തി - തീ പിടിച്ച്
പാങ്ങ് - ഭംഗി
ബീത്തീനാ - ഒഴിച്ചോ
ബീത്തിയാ -മൂത്രമൊഴിച്ചോ
മീത്തെ - മേലെ, മുകളില്‍
പെരപ്പ് - അമ്പരപ്പ്
പരതന്നേ - തപ്പുന്നേ
ജാകെ - സ്ഥലം
ബള്പ്പ് - പറമ്പ്
അതിസ്യം - അതിശയം
ബര്ത്താനം - വര്ത്ത്മാനം
പയക്കം - വര്ത്ത്മാനം
ഒക്കും - അതേ
ഒക്കുവോലും - അതേ പോലും
ബേണ്ടാന്ന് - വേണ്ടാ എന്ന്
ന്താ ബേണ്ട്യ -എന്താണു വേണ്ടത്
ബെയ്യ - വല്ല്യുമ്മ, മാമ
കയ്ന്നില്ല -വയ്യ, കഴിയുന്നില്ല
കയ്യ ലെ -വരമ്പ് , വേലി
കുച്ചില്പൊ റം - അടുക്കള പുറത്ത്
കുച്ചില്ല് - അടുക്കള
മാച്ചി - ചൂല്‍
നാസ്ത - പ്രഭാത ഭക്ഷണം
മോന്തി -സന്ധ്യ
ബെളി ബരുമ്പം - വെളിച്ചം വരുമ്പോള്‍, നേരം പുലരുമ്പോള്‍
ബെടക്ക് - ചീത്ത
കച്ചറ - മാലിന്യം
നായി - നായ
കോയി -കോഴി
കാലി എരുത് - മൂരി , കാള
കാലിയായി - തീര്ന്നു
ബെര്സം - മഴക്കാലം
പിര്സം -ഇഷ്ടം
അങ്ങന്നെ - അങ്ങിനെ തന്നെ
കാശി - സ്ത്രീധനം
പൌത്ത കായി -പഴുത്ത പഴം
പൂങ്ങിയത് -പുഴുങ്ങിയത്
മയെ ബെള്ളം -മഴ വെള്ളം
പൊയെ - പുഴ
പൊയ്യെ - പൂഴി, മണല്‍
മേല്‍ - ശരീരം
കയ്യീനാ - കഴുകിയോ
കൂട്ടീനാ -കൂട്ടിയിരുന്നോ
പോയീനാ - പോയിരുന്നോ
ബന്നീനാ - വന്നിരുന്നോ
കേട്ടീനാ - കേട്ടിരുന്നോ
ആടെ ഈടെ - അവിടെ ഇവിടെ
അപ്രം ഇപ്രം - അപ്പുറത്തും ഇപ്പുറത്തും
ആട്ക്ക് - അവിടെക്ക്
ഈട്ക്ക് - ഇവിടെക്ക്
ബായിച്ചാ - വായിച്ചുവോ
ന്റെ മോളെ ബായിച്ചാ - നിന്റെ മകളെ കല്ല്യാണം കഴിപ്പിച്ചോ
ബല്ല്യെ - വലിയ
പൈസക്കാര്‍ - പണക്കാര്‍
അലമ്പ് - പ്രശ്നം
കൊട്ടെ - സഞ്ചി...... വട്ടി
കൊട്ടെ - കശുവണ്ടി
മാങ്ങാന്റെ കൊട്ടെ - മാങ്ങയുടെ അണ്ടി
ചാട് - കളയുക
പര്ക്കു്ക - പെറുക്കുക
മേങ്ങീറ്റ് ബാ -വാങ്ങിയിട്ട് വരൂ
ചെല്ലണം - പറയണം
പ്രാഅ്ന്ന് -പിരാകുന്നു ...........പിറുപിറുക്കുന്നു
പൊരേന്റെ ബാല് - വീടിന്റെ വാതില്‍
കാട്ടം - അവശിഷ്ടം
ബാരി - വാരുക
പയി - പശു
കര്ത്ത പയിന്റെ ബെള്ത്ത പാല്‍ - കറുത്ത പശുവിന്റെ വെളുത്ത പാല്‍
പയ്ക്ക്ന്ന് - വിശക്കുന്നു
നട്ക്ക്........... നടൂല്‍ - നടുവില്‍
ലാറ്റ്നി - ലാമ്പ്
ലാഅ് - രാത്രി
പോല്‍ - പകല്‍
പോമ്പം - പോകുമ്പോള്‍
പുള്ളമ്മാര്‍ - കുട്ടികള്‍
ബാല്ല്യക്കാര്‍ - യുവാക്കള്‍
തൊണ്ടന്മാര്‍ - വയസ്സന്മാര്‍
തൊണ്ടി - വൃദ്ധ
കെനം - കിണര്‍
ബീണു - വീണു
ബായക്ക കാച്ചീത് - പഴം പൊരിച്ചത്
ബായന്റെ ബള്ളി - വാഴയുടെ വള്ളി
ബിസ്സ്യം - വിഷയം
സമ്മന്തക്കാര്‍ - ബന്ധുക്കള്‍
ഞങ്ങൊ - ഞങ്ങള്‍
നിങ്ങൊ - നിങ്ങള്‍
ബയര്‍ പള്ള - വയര്‍
മൊയ്ല്യാര്‍ - മുസല്യാര്‍
തങ്ങൊ - തങ്ങള്‍
ആങ്കാരം - അഹങ്കാരം
ഏസികെ -നാണക്കേട്
ബജാര്‍ - അങ്ങാടി
ബെനെ - ക്ഷീണം, മടി , അലസത
(എനക്ക് ബെനെ ആന്ന്.............. ഓന്‍ എന്തൊര ബെനേന്നു നോക്കറൊ)
കണ്ടം -വയല്‍
ഒരു കണ്ടം - ഒരു കഷണം
പൊയ്യക്കണ്ടം - മണല്‍ വയല്‍
പറങ്കിയാങ്ങ - കശുമാങ്ങ
ബട്ടം - ഭക്ഷണം കഴിക്കുന്ന വട്ടത്തിലുള്ള സ്റ്റീല്‍ അലൂമിനിയം പാത്രം
ചക്കന്റെ മരം - പ്ളാവ്
കാക്ക - അമ്മാവന്‍
കാക്കെ - കാക്ക
പൊരെക്കാര്‍ - വീട്ടുകാര്‍
ബൌസ് - ചൊങ്ക് അലങ്കാരം
കര്ച്ചകപ്പ്ല - കറിവേപ്പില
പുയ്നാട്ടി - പുതു നാരി
പുയ്യാപ്ളെ - പുതുമാരന്‍
എന്ക്കെന്തും കയ്ന്നില്ല - എനിക്ക് ഒന്നും തന്നെ സുഖമില്ല
അഡ്ഡം - കുറുകെ
കേക്ക് - കിഴക്ക്
കേക്ക് - ശ്രദ്ധിക്ക്
ബായി പറയ്ന്ന് - വഴക്ക് പറയുന്നു
ബായി - വായ
നാഅ് - നാവ്
നൊര്ച്ചും - നിറച്ചും
മയന്റെ മൂടം - കാര്‍ മേഘം
ആസ - ആശ
ലക്കൊട്ട് - കവര്‍
പഞ്ചാരത്തണ്ണി - പഞ്ചസാര വെള്ളം
ബറ്റ് - കഞ്ഞിയിലെ വറ്റ്
പച്ചോള്‍ - പച്ച മുളക്
മൊള് - മുളക്
കൊത്തമ്പാരി - മല്ലി
ബല്ലാണ്ട് - വല്ലാതെ
എടങ്ങേര്‍ - ബുദ്ധിമുട്ട്
ചെള്ളം - അരി ദോശ
അസറാങ്ക് - അസര്‍ ബാങ്ക്
മന്തട്ടെ - വീട്ടിന്റെ ഉള്ളില്‍ ഉയര്ത്തി ക്കെട്ടിയുണ്ടാക്കിയ തിട്ട
പുള്ളി - മകന്റെ മകന്‍
പഞ്ചാത്യെ - പഞ്ചായത്ത്, മീറ്റിങ്ങ്
തലങ്ങാണി - തലയിണ
ബെത്തലെ - വെറ്റില
ബണ്ടി - വണ്ടി
വണ്ടീന്റെ ഉരുള്‍ - വണ്ടിയുടെ ടയര്‍
കെളെ - തോട് ഇടവഴി
തിരീന്നില്ലാ  - മനസ്സിലാവുന്നില്ല
ഒട്ടെ - ദ്വാരം, വൃത്തം
ബട്ടത്തില്‍ - വൃത്തത്തില്‍
മാര്ക്കം - സുന്നത്ത്
കാഅ് - ചെവി
കാഊത്ത് മങ്ങലം - കാത് കുത്ത് കല്യാണം
കൊങ്കാട്ടം - അഹങ്കാരം
നല്ല ചേലായിനു - നല്ല ഭംഗിയുണ്ട്
പൊന്തീനാ - ഉയര്ന്നു വോ
ഓളെ ബയര്‍ പൊന്തീനോലു - അവള്‍ ഗര്ഭിണിയായി പോലും
കീഞ്ഞിറ്റ് പാഞ്ഞി - ഇറങ്ങി ഓടി
പ്ളാഅന്റെ
ചപ്പില  - പ്ളാവിന്റെ ഇല
തോല്‍ - പച്ചില വളം
തെന്ത് ജാതീപ്പാ - ഇതേത് ഇനത്തില്‍ പെട്ടെതാ
തത്തറം - തിരക്ക്
തത്തറപ്പാട് - പെടാപ്പാട്
കൊര്ച്ച് കാക്ക്പ്പാ - കുറച്ച് കൂടി കാത്തിരിക്കൂ
കാക്കണെ റബ്ബെ - ദൈവമേ രക്ഷിക്കണെ
ചുട്ടണ്ണി - ചൂട് വെള്ളം
എന്തിന്റ്രാ - എന്താണെടാ
റജെ - അവധി
പായി ഒലത്തീനാ - പായ വിടര്ത്തി യോ
ങട്ട് ബര്ലോ - ഇങ്ങോട്ട് വരൂ
സുയിപ്പാക്കന്റ്രാ - ഇന്സ-ള്ട്ട്ങ ചെയ്യരുതെ
നോക്കെറൊപ്പാ - ഇതൊന്ന് നോക്കിയെ
ഒണ്ക്കിന്റെ കറി - ഉണക്ക മത്സ്യം കറി
കടയങ്കല്ല് - അര കല്ല്
ബന്ന്ര്ന്ന് - വരൂ എന്ന്
ബന്നേ - വരൂ
ചോയിക്കറൊ - ചോദിക്കരുതോ
മുണ്ടാണ്ടിരിക്കറൊ - മിണ്ടാതെ ഇരിക്കരുതോ
ചൊറെ ആക്കല്ലാപ്പാ - ബുദ്ധിമുട്ടിക്കരുതെ
കരക്കെ - കാലിത്തൊഴുത്ത്
കരക്കരെ ആന്ന് - സങ്കടം വരുന്നു
തുണി ഒണ്ങ്ങീനാ - തുണി ഉണങ്ങിയോ
കുഞ്ഞൊര്ങ്ങി യ - കുഞ്ഞുറങ്ങീയോ
അപ്പ്യ ഇപ്പ്യ - അവര്‍ , ഇവര്‍
അരക്കര്‍ - അരയില്‍ കെട്ടുന്ന കയര്‍
കട്ട്ല്‍ - കട്ടില്‍
ഇട്ടി - ചെമ്മീന്‍
ചുമ്മ്ണിയെണ്ണ - മണ്ണെണ്ണ
നട്ടിക്കായി - നട്ടു വളര്ത്തി യ പച്ചക്കറികള്‍
കടയം -                      കുടം
ബലത്തെ ബാഗം -    വലതു ഭാഗം
കുണ്ട് -                        കുഴി
പോണ്‍ -                     ഫോണ്‍
പൊരെക്കാറും നെരെക്കാറും - ബന്ധുക്കളും സ്വന്തക്കാരും
ബട്ടി -                             വട്ടി, കുട്ട
ഒര്‍ സാത്ത് കയ്ഞ്ഞിറ്റ് - അല്പ്പ സമയം കൂടി കഴിഞ്ഞ്
ബാര്ന്ന് -                     വാര്ന്ന്
മാട് -                             പുഴക്കരയില്‍ തെങ്ങിന്തോപ്പുകള്ക്കി ടയിലെ സ്ഥലം
ചര്ട്ടി -                          തേങ്ങാ ചിരട്ട
തക്കാരം -                    സല്ക്കാരം
ബെണ്ണൂര്‍ -                   വെണ്ണീര്‍
അല്മ്പാക്കി -              അലങ്കോലമാക്കി
ചറ്റെ -                           മെടെഞ്ഞ ഓലകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്
മാദികന്മാര്‍ -               ചെരുപ്പ് കുത്തികള്‍
ആട്ട് പുട്ടെ -                 ആട്ടിന്‍ കാഷ്ടം
നിരിയനെ -                 ചിന്ത
നിരീച്ചത് -                    മനസ്സിലായോ
ബേജാര്‍ -                    സങ്കടം
ആബെ -                       ആവുമോ
ആബ ആബ -             അരുതെ ചെയ്യരുതെ
മുപ്പട്ടെ , നുപ്പട്ടെ -        മുമ്പെ, നേരത്തെ തന്നെ
തന്താര്‍ -                       ബന്ധുക്കള്‍
ഒര്പ്പിടി കയ്ഞ്ഞ് -      കുറച്ച് സമയം കൂടി കഴിഞ്ഞ്
എപ്പോങ്കും -                  എപ്പോഴെങ്കിലും
ബയ്യെ -                         വഴിയെ , പിന്നെ
ബയ്യെപ
റ്യാം  -           പിന്നീട് പറയാം
മൂട് -                              
മുഖം
 കുപ്പീന്റെ മൂട് -               കുപ്പിയുടെ അടപ്പ്
ജാഹുക്ക് ജാഹ് -          രാത്രിക്ക് രാത്രി
അട്ടം -                           വീടിന്റെ മച്ച്
പോരം -                        പകരം
കുത്തനേ , കുത്തെ -    കൂടുതല്‍ ഉയരത്തില്‍
ചെണ്ട് -                        പന്ത്





ഇങ്ങനെ നിരവധി നിരവധി വാക്കുകളാല്‍ സമ്പന്നമായ ഈ അത്യുത്തര ദേശത്ത്നിന്ന് തന്നെയാണു മലയാളത്തിലെ പ്രഗല്ഭരായ
ടി ഉബൈദും, തിരു മുമ്പും, പി കുഞ്ഞിരാമന്‍ നായരും, ഗോവിന്ദ പൈയും ...
പിന്നെ ആധുനികന്മാരായ രാഘവന്‍ മാഷും, ഇബ്രാഹിം ബേവിഞ്ചയും  ബാലകൃഷ്ണന്‍  മങ്ങാടും അംബികാസുതന്‍ മാങ്ങാടും തുടങ്ങിയ
സാഹിത്യകാരന്മാര്‍ പിറവിയെടുത്തതും പ്രശസ്ത സാഹിത്യ കൃതികള്‍ ഉണ്ടായതും. നിഷ്കളങ്കമായ ഗ്രാമത്തനിമ വിളിച്ചോതുന്ന ഈ തനതു ഭാഷാ ശൈലി അന്ന്യം നിന്നുപോവാതിരിക്കാന്‍ ഈ രചന ഒരു പ്രചോദനമാകട്ടെ



(സമാഹരണം മുജീബ് കൈന്താര്‍ പരവനടുക്കം  on 2007)

ഇത് മലബാറിന്റെ സ്വന്തം അവില്‍ മില്‍ക്ക്

ഇത് ഒരു മലബാര്‍ സ്പെഷ്യല്‍ ആണ്.പ്രത്യേകിച്ചും മലപ്പുറം കോഴിക്കോട്  സ്പെഷ്യല്‍ .
 ഇപ്പൊ കാസറഗോടിന്റെ വഴിയോരങ്ങളിലും , വീടുകളിലെ അകത്തളങ്ങളിലും നിത്യ കാഴ്ചയായി മാറിയിരിക്കുന്നു..ഒരു ഗ്ലാസ് കഴിച്ചാല്‍ രണ്ടുണ്ട് കാര്യം.... വിഷപ്പുമടങ്ങും ...ദാഹവും മാറും.... ജ്യൂസായും ലഘു ഭക്ഷണമായും  ഇതിനെ മാറ്റാം.


ആവശ്യമായ സാധനങ്ങള്‍

അവില്‍ (കുത്തരി പോലെ ഉരുണ്ട അവില്‍ ആവു വേണ്ടത് ) -     4 tbs
പഴം - 1 (മൈസൂര്‍ പഴം. പാളയന്‍ കോടന്‍ പഴമെന്നും പറയുന്നു.)
പഞ്ചസാര - 2 tbs
നെയ്യ് - കാല്‍ tbs
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
പാല്‍ 1 കപ്പ്‌




(ഇത് സ്പെഷ്യല്‍ അവില്‍ മില്‍ക്ക് ആണേ)

തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അവില്‍ വറുക്കുക . 4 - 5 min ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതി . എടുത്തു വച്ചിരിക്കുന്ന പാല്‍ തിളപിച്ചു തണുപിക്കുക.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതാണ്  എങ്കില്‍  പഷ്ട്ട് ....
 വലിയ ഗ്ലാസ് എടുത്ത് അതില്‍ തൊലി കളഞ്ഞ  പഴം ഇട്ടു നന്നായി ഉടക്കുക, തുടര്‍ന്ന് പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ്  ചെയ്യുക, അതിലേക്കു പാല്‍ പകുതി കണ്ട്  ഒഴിക്കുക അതിനു മീതെ അവില്‍ വിതറുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി  പഴവും  ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം... അവില്‍ മില്‍ക്ക് റെഡി... കഴിക്കുമ്പോള്‍ വലിയ സ്പൂണ്‍ കൊണ്ട് അടി മുതല്‍ മുടി വരെ ഇളക്കി വേണം കഴിക്കാന്‍...
എന്ത് പറയുന്നു.... ഉഗ്രന്‍ അല്ലെ...
തികച്ചും പോഷക സമ്പന്നമായ പലഹാരമാണ് ഇത്.... കുട്ടികള്‍ക്ക് നല്‍കി നോക്കൂ .... മുതിന്നവര്‍ക്കും... ഒരിക്കല്‍ രുചി അറിഞ്ഞവര്‍ വീണ്ടും വീണ്ടും കഴിക്കും...

പാല്‍, പാലുല്‍പന്നങ്ങള്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പാലും പാലുല്‍പന്നങ്ങളും വളരുന്ന കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.  എന്നാല്‍, മുതിര്‍ന്നവര്‍ നിയന്ത്രിത അളവില്‍ മാത്രമേ പാല് ഉപയോഗിക്കാവൂ.  

പാല്‍ മധുരമുള്ളതും ആരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്.  കൂടാതെ സപ്തവിധധാതുക്കള്‍ക്ക് ബലം നല്കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്.  ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയും കഫവര്‍ധനവും ശീതവീര്യവുമാണ്.  പച്ചപ്പാല്‍ കഫത്തെ വര്‍ധിപ്പിക്കും.  ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല്‍ അതാത് ഔഷധങ്ങളുടെ ഗുണത്തെ വര്‍ധിപ്പിക്കും.  അധികം വറ്റിച്ച് കുറുക്കിയ പാല്‍ കൂടുതല്‍ ഗുരുത്വമുള്ളതാണ്.  കറന്ന ഉടനെയുള്ള പാല്‍ അമൃതിന് തുല്യമാണ്.  

തൈര് അമ്ലസ്വഭാവിയാണ്.  വിപാകരസം പുളിരസമാണ്.  തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും.  ശരീരബലത്തെ പുനര്‍ജനിപ്പിക്കും,  മൂത്രം പോകാന്‍ വിഷമമുള്ള സന്ദര്‍ഭത്തില്‍ തൈര് കഴിച്ചാല്‍ നല്ലതാണ്.  പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും.   തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്.  അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്.  വസന്തം, ശരത്, ഉഷ്ണം െന്നി കാലങ്ങളില്‍ തൈര് ഉപയോഗിക്കരുത്.  ചെറുപയറിന്‍പരിപ്പ് ഇല്ലാതെയും തേന്‍ കൂടാതെയും പഞ്ചസാര ചേര്‍ക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്.  മന്ദമായ തൈരും ഉപയോഗിക്കരുത്.  പാലെന്നും തൈരെന്നും പറയാന്‍ പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്.‌  

മോര് ദഹിക്കുവാന്‍ എളുപ്പമുള്ളതാണ്.  ചവര്‍പ്പുരസവും പുളിരസവുമുള്ളതാണ്.  ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും.  നീര്, മഹോദരം, കരള്‍രോഗങ്ങള്‍, അര്‍ശസ്, ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നല്കം.  ഗുല്‍മം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകള്‍, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും.  തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്.  വയറിളക്കം, സ്രോതോശുദ്ധി, വയര്‍ വീര്‍ത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും.  ലഘുഭക്ഷണമായ മോര്  ഭൂരിഭാഗം രോഗങ്ങള്‍ക്കും പഥ്യാഹാരമാണ്. 
പുതിയ വെണ്ണ ശീതമാണ്.  നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വര്‍ധിപ്പിക്കും.  മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അര്‍ശസ്, അര്‍ദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും.  കണ്ണിന് വളരെ നല്ലതാണ് വെണ്ണ.  കുട്ടികള്‍‌ക്കും പ്രായം ചെന്നവര്‍ക്കും വളരെ ഗുണപ്രദമാണ്.  ജരയെ മാറ്റുകയും ശരീര മാര്‍ദ്ദവമുണ്ടാക്കുകയും ചെയ്യും.  രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയും ചെയ്യും. 
നെയ്യ്   ബുദ്ധി, ഓര്‍മ്മശക്തി, ധാരണാശക്തി, അജീര്‍ണം, ബലം, ആയുസ്,  ശുക്ലം, ദൃഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും.  വാതപിത്തങ്ങള്‍, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും.  സ്നേഹദ്രവ്യങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് പശുവിന്‍ നെയ്യാണ്.  യൗവ്വനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്.  അപസ്മാരാദി മാനസിക രോഗങ്ങള്‍ക്കും കുറവ് വരുത്തും.  നേത്രരോഗത്തിനും യോനീരോഗങ്ങള്‍ക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും.   ഗര്‍ഭിണികള്‍ നെയ്യ്, വെണ്ണ, പാല്‍ എന്നിവ ഉപയോഗിച്ചാല്‍ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ്.  


പാലിന്‍ നിന്നുള്ള ഉത്പന്നങ്ങളെ കുറിച്ച് അറിയുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം...
http://kantharikkutty.blogspot.ae/2008/05/blog-post_26.html 

ഡയറിഫാമിങ്ങ് ലാഭകരമാക്കാന്‍ ..............


 CO4 Hybrid Napier grass from Tamil Nadu Agriculture University Coimbatore

തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ദ്രുത ഗതിയിലുള്ള വളര്‍ച്ച, മാംസളമായ തണ്ടുകള്‍ എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്. യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് നന്നായി വളരും. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താല്‍ പ്രതിവര്‍ഷം 67000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ ലാഭം ലഭിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും പാരഗ്രാസ് വളര്‍ത്താം.

ഡയറിഫാമിങ്ങ് ലാഭകരമാകണമെങ്കില്‍ തീറ്റച്ചെലവ് കുറയ്ക്കണം. പ്രസ്തുത സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷിയ്ക്ക് സാധ്യതയേറെയാണ്.

സ്ഥലലഭ്യത വിലയിരുത്തി തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലോ കൃഷിയിറക്കാത്ത പാടങ്ങളിലോ തീറ്റപ്പുല്‍കൃഷി ചെയ്ത് വില്‍പന നടത്തിയാല്‍ മികച്ച ആദായം ലഭിക്കും. കേരളത്തില്‍ ഇന്ന് ആവശ്യത്തിന്റെ 1.7% മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോത്പന്നങ്ങള്‍, വൈക്കോല്‍ എന്നിവ ആവശ്യകതയുടെ 12.2% ലഭ്യമാണ്. ആവശ്യമായി വരുന്ന മൊത്തം പരിഷാഹാരത്തിന്റെ 14% മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ ദിനംപ്രതി 3750 മെട്രിക്ടണ്‍ വൈക്കോല്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഏതാണ്ട് ഇത്രയും അളവ് വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും പ്രതിദിനം കേരളത്തിലെത്തുന്നു.

തീറ്റപ്പുല്‍കൃഷിയ്ക്ക് ജലസേചനസൗകര്യം അത്യാവശ്യമാണ.് Co-3, KKM-1 പുല്‍ പയര്‍ മിശ്രിതം, സുബാബുള്‍, ശീമക്കൊന്ന മുതലായവ കൃഷി ചെയ്യാം. വിപണനത്തിനുള്ള സൗകര്യം അടുത്തുതന്നെ ഉണ്ടായിരിക്കണം.

ചെറുകിടഫാമുകളില്‍ ഒരു കി.ഗ്രാം തീറ്റപ്പുല്ലിന്റെ ഉത്പാദനച്ചെലവ് 16-24 പൈസ വരുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇത് വില്‍പന നടത്തുന്നത് കിലോയ്ക്ക് 1.1.9 രൂപ നിരക്കിലാണ്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ ആദായം പ്രധാനം ചെയ്യുന്ന മേഖലയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോള്‍ കിലോയ്ക്ക് 70-90 പൈസ ചെലവ് വരും. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് പ്രതിദിനം 835-1000 കി.ഗ്രാം തീറ്റപ്പുല്ല് ലഭിക്കും. കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖല കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. വ്യാവസായികാടിസ്ഥാനത്തിലെ തീറ്റപ്പുല്‍കൃഷി ഫാമുകള്‍ സംസ്ഥാനത്ത് കന്നുകാലി വളര്‍ത്തലിനാവശ്യമായ പരുഷാഹാരങ്ങളുടെ കുറവ് നികത്തുന്നതോടൊപ്പം സ്ഥായിയായ ക്ഷീരോത്പാദനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.