Friday, August 9, 2013

'ക്ഷമിക്കണം' എന്നൊരു വാക്ക്‌' "

ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസി (റ) അദ്ദേഹത്തോട് വിരോധം വെച്ചുപുലര്‍ത്തിയിരുന്ന പണ്ഡിതനോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്ന ഒരു സംഭവം 'മദാരിജുസ്സാലിക്കീന്‍' എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്: 
 
'കിട്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഇമാമിനെ വളരെയധികം ഉപദ്രവിക്കുന്നവനായിരുന്നു ഈ പണ്ഡിതന്‍. തീരെ പ്രതിപക്ഷ ബഹുമാനമില്ലാതെ മൂര്‍ച്ചയേറിയ പദങ്ങളുപയോഗിച്ച് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല അയാള്‍. ചെറിയ ചെറിയ കര്‍മശാസ്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ പോലും ഇമാമിനെ പഴിക്കാന്‍ അയാള്‍ മിടുക്കുകാട്ടി. അങ്ങനെ കാലം കഴിയവെ, ഈ പണ്ഡിതന്‍ മരണപ്പെട്ടു. പ്രസ്തുത വിവരം ഇമാമിനെ അറിയിക്കാന്‍ അനുയായികളിലൊരാള്‍ പാഞ്ഞെത്തി. അത്യധികം ആഹ്ലാദ ചിത്തനായി ഇമാമിനടുത്തെത്തിയ ആളോട് ഇമാം പറഞ്ഞു: ''ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. ആരുടെ മരണത്തിലും സന്തോഷിക്കാന്‍ നമുക്ക് വകയില്ല. ജനനവും മരണവും അല്ലാഹുവിന്റെ പക്കല്‍ രേഖപ്പെടുത്തപ്പെട്ട സംഗതികളാണ്. അവന്റെ കൃത്യമായ സമയത്തിനനുസരിച്ച് അവ നടക്കും.'' തുടര്‍ന്നദ്ദേഹം പരേതന്റെ വീട്ടിലേക്ക് വഴി കാണിക്കാന്‍ അനുയായിയോടാവശ്യപ്പെട്ടു. വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് അദ്ദേഹം മൊഴിഞ്ഞു: ''ഇനി മുതല്‍ നിങ്ങള്‍ക്ക് ഞാനുണ്ട്. നിങ്ങളുടെ കുടുംബനാഥന്റെ സ്ഥാനത്ത് എന്നെ കാണണം. എന്താവശ്യമുണ്ടെങ്കിലും വിവരമറിയിക്കണം.'' ആ കുടംബാംഗങ്ങളും അവിടെ കൂടിയിരുന്നവരും ഇമാമിന്റെ മഹാ മനസ്‌കതക്ക് മുന്നില്‍ അത്ഭുത സ്തബ്ധരായി (മദാരിജു സ്സാലിക്കീന്‍, ഭാഗം 2, പേജ് 345). 
 
രണ്ടാളുകള്‍ തമ്മിലുള്ള ഒരു സ്വത്തുതര്‍ക്കത്തിന്റെ കഥ ഈയിടെ ഒരു സുഹൃത്ത് പങ്കുവെച്ചു. അയല്‍വാസികളായിരുന്ന അവര്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്ന അതിര്‍ത്തിത്തര്‍ക്കം വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. രണ്ടു കുടുംബങ്ങള്‍ മാനസികമായി വളരെ അകന്നു. ഇതിലൊരാള്‍ക്ക് തന്റെ ഭൂമി അത്യാവശ്യമായി വില്‍ക്കേണ്ടതായി വന്നു. നാട്ടില്‍ മുഴുവന്‍ പാട്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അയാള്‍ ചോദിച്ച വില നല്‍കാന്‍ ആരും തയാറായില്ലെന്ന് മാത്രമല്ല, പലരും തര്‍ക്കമുള്ള ഭൂമി വേണ്ടെന്ന് തന്നെ തീര്‍ത്തുപറഞ്ഞു. അവസാനം അന്നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആ ഭൂമി വാങ്ങാന്‍ മുന്നോട്ടു വന്നു. തര്‍ക്കത്തിന്റെ പേരുപറഞ്ഞ് ആളുകള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും വകവെക്കാതെ അയാള്‍ ഭൂമി വാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഉടമസ്ഥന് അഡ്വാന്‍സ് കൊടുത്ത ശേഷം നേരെ അയല്‍വാസിയുടെ അടുത്ത് ചെന്ന് അതിര്‍ത്തിതര്‍ക്കത്തിന്റെ കഥയന്വേഷിച്ചു. വേലി ഒരല്‍പം മാറ്റിക്കെട്ടുന്നിടത്തായിരുന്നു അയാളുടെ പ്രശ്‌നം! ഒരു തുണ്ട് ഭൂമി മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് ആ നല്ല മനുഷ്യന്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. സ്വന്തത്തിനും അയല്‍വാസിക്കും നാട്ടുകാര്‍ക്കും മനസ്സമാധാനം തിരിച്ചു നല്‍കി.
 
വളരെ നിസ്സാരമായ ഈഗോ ക്ലാഷുകള്‍ നമ്മുടെ അമൂല്യമായ ജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്ന തീരാനഷ്ടത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ അനുഭവം പറഞ്ഞുവെച്ചത്. 'ക്ഷമിക്കണം' എന്ന വാക്ക് സ്ഥാനത്തുച്ചരിക്കാന്‍ നമുക്കാകുമെങ്കില്‍ അനാവശ്യമായ ധാരാളം മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നല്ല, ഒരിക്കലും കടന്നുചെല്ലാന്‍ സാധിക്കില്ലെന്ന് നാം കണക്കാക്കിയിരുന്ന പല ഇടങ്ങളിലും സ്വതന്ത്രമായി വിഹരിക്കാനുള്ള താക്കോല്‍ കൂടിയാകും അത്. കുടുംബത്തിനകത്താണിത് ഏറ്റവുമധികം പ്രസക്തമായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങള്‍ ധാരാളമായി കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്ര കൗണ്‍സലര്‍മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, നിസ്സാര പ്രശ്‌നങ്ങളാണ് പല ബന്ധങ്ങളെയും തകര്‍ക്കുന്നത് എന്നത്. ദമ്പതികളാരെങ്കിലും വിട്ടുവീഴ്ചക്ക് തയാറായിട്ടുണ്ടെങ്കില്‍ എളുപ്പത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നം പക്ഷേ, വിട്ടുകൊടുക്കില്ലെന്ന രണ്ടാളുടെയും വാശി കാരണമായി പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. അതിനിടയില്‍ പുതിയ പ്രശ്‌നങ്ങളും കടന്നുവരുന്നതോടെ അകല്‍ച്ചക്ക് കനം വര്‍ധിക്കുന്നു. പുതിയ പ്രശ്‌നങ്ങള്‍ക്കിടയില്‍ പഴയ പ്രശ്‌നത്തിലേക്കുള്ള ദുസ്സൂചനകള്‍ ഇരുവരും ധാരാളമായി ഉപയോഗിക്കുന്നു. അവസാനം ഒരിക്കലും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കതെത്തിപ്പെടുന്നു. പിന്നെ വിവാഹമോചനം മാത്രം പരിഹാരം എന്ന് രണ്ടു പേരും സ്വാഭാവികമായും തീരുമാനിക്കുകയും ചെയ്യുന്നു. 
 
പ്രവാചകന്‍ തിരുമേനി (സ) തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട രീതികള്‍ ഇവിടെ സ്മരണീയമാണ്. ഒരിക്കല്‍ രാത്രിയില്‍ പ്രവാചകനെ കിടക്കയില്‍ കാണാതിരുന്ന ആഇശ (റ) അദ്ദേഹത്തെ അന്വേഷിച്ച് പുറപ്പെടുന്ന ഒരു രംഗം ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. വാതില്‍ തുറന്ന് പുറത്തിറങ്ങുന്ന പ്രവാചകനെ ആഇശയും പിന്തുടരുന്നു. അവസാനം ജന്നത്തുല്‍ ബഖീഇല്‍ മരണപ്പെട്ടുപോയ തന്റെ സഖാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് തിരിച്ചുവരുന്ന പ്രവാചകന്‍ ആഇശ(റ)യെ കാണുന്നു. എന്നാല്‍, തിരുമേനി തന്നെ കണ്ടിട്ടില്ലെന്നു കരുതി തിരികെവന്ന ആഇശ(റ) ഉറക്കം അഭിനയിച്ചു കിടക്കുമ്പോള്‍ പ്രവാചകന്‍(സ) തിരികെയെത്തി അവരോട് സംയമനം കൈവിടാതെ ചോദിക്കുന്നു: 'എന്താ ആഇശാ, ഈ സന്ദേഹത്തിന് കാരണം? നിന്റെ ശൈത്താന്‍ നിന്നോടൊപ്പം കൂടിയോ?' അതുകേട്ട ആഇശ (റ) ഉടന്‍ പ്രതികരിക്കുന്നു: 'അപ്പോള്‍ പ്രവാചകരേ, താങ്കള്‍ക്ക് ശൈത്താനില്ലേ?' തിരുമേനിയുടെ മറുപടി: 'ഉണ്ട്. പക്ഷേ അല്ലാഹു എന്നെ അനുഗ്രഹിക്കുകയും അവനെ മുസ്‌ലിമാക്കിത്തരികയും ചെയ്തിരിക്കുന്നു!' ഈ രംഗം സാധാരണ ഒരു കുടുംബത്തില്‍ എങ്ങനെയാണ് അരങ്ങേറുകയെന്ന് ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം നമുക്കൊക്കെ ഊഹിക്കാന്‍ കഴിയും. നല്ലൊരു കാര്യത്തിനിറങ്ങിത്തിരിച്ച തന്നെ സംശയിച്ച (തനിക്കനുവദിച്ച് കിട്ടിയ രാത്രിയില്‍ പ്രവാചകന്‍ (സ) മറ്റു ഭാര്യാ വീടുകളില്‍ പോകുന്നുണ്ടോയെന്നതായിരുന്നു ആഇശ(റ)യുടെ സംശയം) സഹധര്‍മിണിയെ അല്‍പം ഫലിതം കലര്‍ന്ന ശൈലിയില്‍ ചോദ്യം ചെയ്യുന്ന പ്രവാചകന്‍ (സ). അദ്ദേഹത്തിന്റെ ചോദ്യം പിടിക്കാത്തതുപോലെ, അതിനു പകരം മറ്റൊരു ചോദ്യമുന്നയിക്കുന്ന ആഇശ(റ). അതിനെയും സംയമനത്തോടെയും യുക്തിഭദ്രമായും നേരിടുന്നു പ്രവാചകന്‍ (സ) വീണ്ടും. അവിടെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. ദമ്പതികള്‍ പരസ്പരം അറിഞ്ഞും അടുത്തും ഇടപഴകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിത്തരുന്നു ഈ പ്രവാചക മാതൃക. 
 
മറ്റൊരിക്കല്‍ പ്രവാചകനോട് ഉച്ചത്തില്‍ സംസാരിക്കുന്ന ആഇശയെക്കുറിച്ചറിഞ്ഞ അവരുടെ പിതാവ് അബൂബക്ര്‍ (റ) ഗുണദോഷിക്കാന്‍ തിരുമേനിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നു. എന്നാല്‍, അബൂബക്‌റിന്റെയും ആഇശയുടെയും മധ്യത്തില്‍ കയറി നിന്ന് തിരുമേനി അവരെ പിതാവിന്റെ ശകാരത്തില്‍ നിന്ന് രക്ഷിക്കുന്നു. അബൂബക്ര്‍ (റ) അവരെ വിട്ടുപോയപ്പോള്‍ നബി (സ) ആഇശയോട്: 'കണ്ടോ ഞാനെങ്ങനെയാണ് നിന്നെ അദ്ദേഹത്തില്‍ നിന്നും രക്ഷിച്ചത്?' അതുകേട്ട് ആഇശ ചിരിച്ചു, പ്രവാചകനും. രണ്ടു പേരുടെയും ചിരികേട്ട് തിരിച്ചുവന്ന അബൂബക്‌റും ആ ചിരിയില്‍ പങ്കുചേരുന്നു. സ്‌ഫോടനാത്മകമായ അന്തരീക്ഷത്തെ സ്‌നേഹത്തിന്റെ മധുരിമയില്‍ ചാലിച്ച, മൃദുവായ ഇടപെടലുകളിലൂടെ ആഹ്ലാദത്തിന്റെ അനര്‍ഘനിമിഷങ്ങളായി മാറ്റിമറിക്കുന്ന പ്രവാചകന്റെ മഹിത മാതൃകകള്‍ ജീവിതത്തില്‍ പാലിച്ചിരുന്നുവെങ്കില്‍ അറ്റുപോയ പല ബന്ധങ്ങളും വിളക്കിച്ചേര്‍ക്കാനവ ധാരാളമായിരുന്നു. 
 
അസ്ഥാനത്തുള്ള നമ്മുടെ ഈഗോ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരിടമാണിന്ന് പൊതുനിരത്തുകള്‍. 'റോഡ് റേജ്' എന്ന ഒരു പ്രയോഗം തന്നെ കടന്നുവരാനുള്ള കാരണം, വഴി ഉപയോഗിക്കുന്നിടത്ത് 'വിട്ടുകൊടുക്കില്ലാ'യെന്ന മനോഭാവം ഏറിവരുന്നതാണ്. കേരളത്തിലെ റോഡുകളില്‍ ട്രാഫിക് സിഗ്‌നലുകളുടെയടുത്ത് വാഹനങ്ങള്‍ നിറുത്തിയിടുന്ന രീതി ശ്രദ്ധിച്ചാല്‍ ഇതെളുപ്പം ബോധ്യമാകും. രണ്ടു ലൈനുകളുള്ള റോഡില്‍ നാലും അഞ്ചും ലൈനുകളിലാണ് എല്ലാവരുടെയും നില്‍പ്! എല്ലാവര്‍ക്കും ആദ്യം പോകാനാണ് ഈ ഏര്‍പ്പാട്. ഫലത്തില്‍ എല്ലാവരും വൈകുന്നു. കൂട്ടത്തില്‍ പല വാഹനങ്ങള്‍ക്കും യാത്രികര്‍ക്കുമൊക്കെ പരിക്കേല്‍ക്കാനും ഇത് കാരണമാകുന്നു. ഇത് ഏതെങ്കിലും ഒരു നാടിന് മാത്രം പ്രത്യേകമായുള്ളതല്ലായെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പറഞ്ഞുതരും. ഒരു യൂറോപ്യന്‍ നഗരത്തില്‍, തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ യുവാവ് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ മനഃപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വായിച്ചിട്ട് അധികം നാളായിട്ടില്ല. ഒരല്‍പം ക്ഷമയുണ്ടെങ്കില്‍, മറ്റുള്ളവന് മുന്‍ഗണന കൊടുക്കാനുള്ള ചെറിയൊരു വിശാലതയുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുഗമമായി, സമാധാനപരമായി യാത്ര ചെയ്യാന്‍ കഴിയുമെന്ന ലളിതപാഠം മനുഷ്യര്‍ മറന്നതിന്റെ തെളിവാണിതൊക്കെ. വാഹനമോടിക്കുമ്പോള്‍ ക്ഷമ കൈവിടുന്ന െ്രെഡവര്‍മാര്‍ക്ക് ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും അവരുടെ ആയുസ്സ് കുറയാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള പഠനങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കുക. 
 
വഴിയിലൂടെ നടന്നു പോകുമ്പോള്‍ തന്നെ അകാരണമായി ശകാരിക്കുകയും ചീത്തപറയുകയും ചെയ്ത ആളോട് ഇമാം സൈനുല്‍ ആബിദീന്‍ സ്വീകരിച്ച നിലപാട് ഇവിടെ പ്രസ്താവ്യമാണ്. ആളുകള്‍ അയാളെ തടയാന്‍ തുനിഞ്ഞപ്പോള്‍ അവരോടദ്ദേഹം പറഞ്ഞു: 'അയാള്‍ക്ക് എന്നെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിയൂ. ഏറെ അറിയുമായിരുന്നെങ്കില്‍ അയാള്‍ക്ക് ഇനിയും എന്നെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു.' തുടര്‍ന്ന് തന്നെ ശകാരിക്കുന്നയാളുടെ നേരെ തിരിഞ്ഞ് ഇമാം പറഞ്ഞു: 'സഹോദരാ, താങ്കള്‍ ഇവിടെ പറയാത്ത ചില കുറവുകളും കൂടി എന്നിലുണ്ട്. എന്റെ കുറവുകളെക്കുറിച്ച് ഓര്‍മിപ്പിച്ചതിനിതാ താങ്കള്‍ക്ക് ഞാന്‍ ആയിരം ദിര്‍ഹം സമ്മാനം നല്‍കുന്നു. കൂടാതെ എന്റെ ഈ വസ്ത്രവും താങ്കള്‍ക്കുള്ളതാണ്.' ഇതു പറഞ്ഞ് അദ്ദേഹം തന്റെ മേല്‍ക്കുപ്പായം ഊരി അയാള്‍ക്കു കൊടുത്തു. പശ്ചാത്താപവിവശനായ അയാള്‍ ഇമാമിനോട് ക്ഷമ ചോദിച്ചുവെന്നതാണ് സംഭവത്തിന്റെ പരിണാമഗുപ്തി. 
 
ഈയടുത്ത് ഒരു പ്രമുഖ പ്രഭാഷകന്‍ തന്റെ പ്രസംഗ മധ്യേ ഉദ്ധരിച്ച രണ്ടു സംഭവങ്ങള്‍ കൂടി: ഒരു മുസ്‌ലിം മത സംഘടനയുടെ പൊതുയോഗം കഴിഞ്ഞ് ആളുകള്‍ രാത്രി തിരികെ വീടുകളിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നു. ബസ്സ്റ്റാന്റില്‍ നിറയെ ആളുകളുണ്ട്, സ്ത്രീകളും കുട്ടികളുമടക്കം. നിശ്ചിത സ്ഥലത്തേക്ക് പോകാനുള്ള ബസ് വന്ന് നിര്‍ത്തിയതും യുവാക്കളും കൈക്കരുത്തുള്ളവരുമായ ഈ ആളുകള്‍ തിക്കിത്തിരക്കി ബസിനകത്ത് കയറി സീറ്റ് മുഴുവന്‍ 'പിടിച്ചെടുത്തു.' നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയുമൊക്കെ പുറത്തുനിര്‍ത്തി മുത്തുനബിയുടെ അനുയായികള്‍ യാത്ര പുറപ്പെട്ടു! 
 
മറ്റൊരിടത്ത്, ബസിനകത്ത് ഒരു ഒരു ചെറിയ കശപിശ നടക്കുകയാണ്. സീറ്റുമായി ബന്ധപ്പെട്ട് രണ്ടാളുകള്‍ ശണ്ഠ കൂടുകയാണ്, ആരാണ് ഒഴിവായ സീറ്റില്‍ ഇരിക്കേണ്ടതെന്നതിനെ ചൊല്ലി. തര്‍ക്കം മൂത്ത് പ്രശ്‌നം കൈക്കരുത്തിലേക്ക് കടക്കുമെന്ന ഘട്ടമെത്തി. ഉടനെ വരുന്നു പിറകില്‍ നിന്ന് ഒരു വിളി: 'മകനേ ഇങ്ങോട്ടു വരൂ, ഇതാ ഇവിടെയിരിക്കാം!' എല്ലാവരും തിരിഞ്ഞുനോക്കി. ഒരു ക്രിസ്തീയ പുരോഹിതന്‍! സ്‌നേഹമസൃണമായ സ്വരത്തില്‍ രണ്ടിലൊരാളെ ക്ഷണിക്കുകയാണ്, തന്റെ സീറ്റിലിരിക്കാന്‍. രണ്ടു സംഭവങ്ങളെയും താരതമ്യം ചെയ്ത് ഫലം കണ്ടെത്താനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുകയാണ്. 
 
ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരാണ് ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗത്തിലേക്ക് ഓടിയടുക്കുന്ന ദൈവഭക്തര്‍ എന്ന് പരിശുദ്ധ ഖുര്‍ആന്‍. ഒരാള്‍ക്ക് മറ്റൊരാളുമായി പിണങ്ങി നില്‍ക്കാനുള്ള പരമാവധി സമയം മൂന്ന് ദിവസമാണെന്ന് പ്രവാചകവചനം. അവരില്‍ ആരാണ് പിണക്കം തീര്‍ക്കാന്‍ മുന്‍കൈയെടുത്ത് സലാം കൊണ്ടാരംഭിക്കുന്നത് അവനിലാണ് നന്മയെന്നും തിരുമേനി (സ). മനസ്സില്‍ വിദ്വേഷവും പകയുമില്ലാത്തവന്‍ ആരാധനാ കാര്യത്തില്‍ അല്‍പം പിറകിലാണെങ്കിലും സ്വര്‍ഗാവകാശിയാണെന്ന് ഒരിക്കല്‍ ഒരാളെത്തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ടു മൂന്ന് തവണ പറഞ്ഞു പ്രവാചകന്‍. ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ടല്ലോ: To err is human, to forgive is divine (തെറ്റു ചെയ്യുക മനുഷ്യ സഹജമാണ്, പക്ഷേ മാപ്പ് കൊടുക്കുന്നത് ദൈവിക ഗുണമാണ്). തന്റെ ഭൃത്യന് എത്ര തവണ പൊറുത്തുകൊടുക്കണമെന്ന അനുയായിയുടെ ചോദ്യത്തിന് എഴുപത് തവണയെന്ന് ഉത്തരം പറഞ്ഞ പ്രവാചകന്റെ (സ) സേവകന്‍ അനസ് (റ) പറഞ്ഞല്ലോ: ''ഞാന്‍ പ്രവാചകനെ 10 വര്‍ഷം സേവിച്ചു. ഒരിക്കല്‍ പോലും എന്നോട് തിരുമേനി 'ഛെ' എന്നുപോലും പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടിത് ചെയ്തില്ലെന്നും ചെയ്ത കാര്യത്തെക്കുറിച്ച് എന്തിനിത് ചെയ്തുവെന്നും ചോദിച്ചിട്ടില്ല''
 
അതേ, 'ക്ഷമിക്കണം' എന്നൊരു വാക്ക് നമുക്ക് തിരിച്ചുതരുന്നത് സമാധാനപൂര്‍ണമായ, സംതൃപ്തിദായകമായൊരു ജീവിതമായിരിക്കും! 
 
By:tajaluva@gmail.com in Prabodhanam.net
 

Friday, August 2, 2013

ഓര്‍മകള്‍ മരിക്കുമോ....


ഓര്‍മകള്‍ മരിക്കുമോ.....
വീട്ടിലേക്കു പോലീസ് അന്വേഷിച്ചു വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ..കോളേജില്‍ പഠിക്കുന്ന കാലം...ബസ്സിറന്കുന്നതും കാത്തു ഇനാമു നില്പുണ്ടായിരുന്നു....മുഖത്ത് എന്തോ പന്തികേട്....``എടാ..ആകെ ഗുലുമാലായി..ആ വാര്‍ത്ത പ്രശ്നമായി..പോലീസ് വന്നിരുന്നു..നിന്റെ വീട്ടിലേക്കും പൊയ് ``
സംഗതി ഇങ്ങനെയാണ്...മമ്മൂട്ടി യുടെ ``ന്യൂ ഡല്‍ഹി``സിനിമ കണ്ട ആവേശത്തിലാണ് ``പരവനടുക്കം ഡയറി `` എന്ന പേരില്‍ കയ്യെഴുത്ത് പത്രം തുടങ്ങുന്നത്...ഇന്റര്‍ നെറ്റും ഫേസ് ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്ത് പരവനടുക്കതിന്റെ നുറുങ്ങു വാര്തകലുമായി ഇറങ്ങിയ പത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത...ന്യൂ ഡല്‍ഹിയിലെ വിശ്വനാഥനെ പോലെ ഒരു അപരനാമദേയം ഉണ്ടാക്കി..``മേഴ്സിക്കുട്ടി``....മേഴ്സിക്കുട്ടി എഴുതുന്ന ലേഖനങ്ങള്‍ ഒക്കെ വിവാദമായി...വിവാധമായെക്കാവുന്ന ലേഖനങ്ങള്‍ മേഴ്സിക്കുട്ടി യുടെ പേരില്‍ എഴുതി എന്നതാണ് ശരി..managing editor: Inamu,  ഞാന്‍  editor,  Sub Editor Haneef, Associated editor: Mahamood,   circulation : Karunakaran Palichiyadukkum...ഇങ്ങനെയായിരുന്നു പത്രത്തിന്റെ കിടപ്പ്....ദേളിയില്‍ മയക്കുമരുന്ന് വിതരണം കണ്ടെത്തിയത്‌ മഹമൂദ്‌ ആണ്...രാത്രി ഉറക്കിളച്ചിരുന്നു അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തി അങ്ങനെതന്നെ എഴുതി...പത്രം ഇറങ്ങിയ അന്ന് തന്നെ ബന്ധപ്പെട്ടവര്‍ അന്ന് ദേളിയില്‍ താമസിച്ചിരുന്ന മഹമൂദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി...ഇത് കണ്ടുവന്ന ഒരാള്‍ വെറുതെ പ്രശ്നത്തിലേക്ക് എടുത്തുചാടി...അതോടെ ഭീഷണി അയാളുടെ നേര്കായി...പേടിച്ചു പോയ അയാള്‍ പോലീസില്‍ പരാതിപെട്ടു...അതുചെന്നെത്തിയത് മൂല കാരണമായ പത്രത്തിലും ...അങ്ങനെ യാണ് പോലീസ്‌ അന്വേഷിച്ച വന്നത്..
കാംപസിനകത്തു മാത്രം ഒതുങ്ങിയിരുന്ന കാമ്പസ്‌ രാഷ്ട്രീയ കേസുകള്‍ ഉണ്ടായിരുന്നു എന്നല്ലാതെ പോലീസ് വന്നു പിറ്റേന്ന് ഹാജരാകാന്‍ പറയുന്ന സംഭവം അന്നത്തെ സാഹചര്യത്തില്‍ പേടിയും മാനസിക അസ്വസ്ഥതയും ഉണ്ടാക്കി...പോരെങ്കില്‍  മയക്കു മരുന്നുംകാരുടെ  ഭീഷണി വേറെയും.. നാളെ ഇന്ദു ചെയ്യും എന്നതിനെ പറ്റി വിഷമിച്ചു പാറപ്പുറത്ത് ഞങ്ങള്‍ ഇരിക്കുകയാണ്...അപ്പോള്‍ വരുന്നു ദൈവ ദൂദനെ പോലെ ഒരാള്‍...സാക്ഷാല്‍ മമ്മദലിച്ച....ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുതല്‍ പൂര്‍ണ പിന്തുണ തന്നിരുന്നവൊക്കെ ഈ പ്രശ്നം വന്നപ്പോള്‍  ഉള്വലിന്രുജിരുന്നു...സ്വത സിദ്ധമായ കുസൃതി ചിരിയുമായി മമ്മദലിച്ച പറഞ്ഞു``ഇതിനൊക്കെ എന്ധിനാടാ ടെന്‍ഷന്‍ അടിക്കുന്നത്..? രാവിലെ സ്റ്റേഷനില്‍ വാ..ഞാനുണ്ടാവും അവിടെ..``
പിറ്റേന്ന് സ്റേഷനില്‍ ഞാങ്ങളെക്കാളും മുന്‍പ് മമ്മദാലിച്ച എത്തിയിരുന്നു...പോലീസിന്റെ വിരട്ട് പ്രദീക്ഷിചിരുന്നിടത് ഞങ്ങള്‍ക്ക് ലഭിച്ചത എസ്.ഐ.യുടെ പ്രോത്സാഹനവും ഉപദേശവും. 
.     
.മമ്മദലിചാന്റെ സ്നേഹത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ഒരു നേരിയ ഉദാഹരണം മാത്രമാണിത്‌..ഈ ഭൂമുയില്‍ നിന്നും അദ്ദേഹം വിടറഞ്ഞെങ്ങിലും ഇതുപോലെ ഒരുപാട് ഹൃദയങ്ങളില്‍ എന്നും അദ്ദേഹം ജീവിക്കും....
വീട്ടിലേക്കു പോലീസ് അന്വേഷിച്ചു വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ..കോളേജില്‍ പഠിക്കുന്ന കാലം...ബസ്സിറന്കുന്നതും കാത്തു ഇനാമു നില്പുണ്ടായിരുന്നു....മുഖത്ത് എന്തോ പന്തികേട്....``എടാ..ആകെ ഗുലുമാലായി..ആ വാര്‍ത്ത പ്രശ്നമായി..പോലീസ് വന്നിരുന്നു..നിന്റെ വീട്ടിലേക്കും പൊയ് ``


സംഗതി ഇങ്ങനെയാണ്...മമ്മൂട്ടി യുടെ ``ന്യൂ ഡല്‍ഹി``സിനിമ കണ്ട ആവേശത്തിലാണ് ``പരവനടുക്കം ഡയറി `` എന്ന പേരില്‍ കയ്യെഴുത്ത് പത്രം തുടങ്ങുന്നത്...ഇന്റര്‍ നെറ്റും ഫേസ് ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്ത് പരവനടുക്കതിന്റെ നുറുങ്ങു വാര്തകലുമായി ഇറങ്ങിയ പത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത...ന്യൂ ഡല്‍ഹിയിലെ വിശ്വനാഥനെ പോലെ ഒരു അപരനാമദേയം ഉണ്ടാക്കി..``മേഴ്സിക്കുട്ടി``....മേഴ്സിക്കുട്ടി എഴുതുന്ന ലേഖനങ്ങള്‍ ഒക്കെ വിവാദമായി...വിവാധമായെക്കാവുന്ന ലേഖനങ്ങള്‍ മേഴ്സിക്കുട്ടി യുടെ പേരില്‍ എഴുതി എന്നതാണ് ശരി..managing editor: Inamu, ഞാന്‍ editor, Sub Editor Haneef, Associated editor: Mahamood, circulation : Karunakaran Palichiyadukkum...ഇങ്ങനെയായിരുന്നു പത്രത്തിന്റെ കിടപ്പ്....ദേളിയില്‍ മയക്കുമരുന്ന് വിതരണം കണ്ടെത്തിയത്‌ മഹമൂദ്‌ ആണ്...രാത്രി ഉറക്കിളച്ചിരുന്നു അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തി അങ്ങനെതന്നെ എഴുതി...പത്രം ഇറങ്ങിയ അന്ന് തന്നെ ബന്ധപ്പെട്ടവര്‍ അന്ന് ദേളിയില്‍ താമസിച്ചിരുന്ന മഹമൂദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി...ഇത് കണ്ടുവന്ന ഒരാള്‍ വെറുതെ പ്രശ്നത്തിലേക്ക് എടുത്തുചാടി...അതോടെ ഭീഷണി അയാളുടെ നേര്കായി...പേടിച്ചു പോയ അയാള്‍ പോലീസില്‍ പരാതിപെട്ടു...അതുചെന്നെത്തിയത് മൂല കാരണമായ പത്രത്തിലും ...അങ്ങനെ യാണ് പോലീസ്‌ അന്വേഷിച്ച വന്നത്..
കാംപസിനകത്തു മാത്രം ഒതുങ്ങിയിരുന്ന കാമ്പസ്‌ രാഷ്ട്രീയ കേസുകള്‍ ഉണ്ടായിരുന്നു എന്നല്ലാതെ പോലീസ് വന്നു പിറ്റേന്ന് ഹാജരാകാന്‍ പറയുന്ന സംഭവം അന്നത്തെ സാഹചര്യത്തില്‍ പേടിയും മാനസിക അസ്വസ്ഥതയും ഉണ്ടാക്കി...പോരെങ്കില്‍ മയക്കു മരുന്നുംകാരുടെ ഭീഷണി വേറെയും.. നാളെ ഇന്ദു ചെയ്യും എന്നതിനെ പറ്റി വിഷമിച്ചു പാറപ്പുറത്ത് ഞങ്ങള്‍ ഇരിക്കുകയാണ്...അപ്പോള്‍ വരുന്നു ദൈവ ദൂദനെ പോലെ ഒരാള്‍...സാക്ഷാല്‍ മമ്മദലിച്ച....ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുതല്‍ പൂര്‍ണ പിന്തുണ തന്നിരുന്നവൊക്കെ ഈ പ്രശ്നം വന്നപ്പോള്‍ ഉള്വലിന്രുജിരുന്നു...സ്വത സിദ്ധമായ കുസൃതി ചിരിയുമായി മമ്മദലിച്ച പറഞ്ഞു``ഇതിനൊക്കെ എന്ധിനാടാ ടെന്‍ഷന്‍ അടിക്കുന്നത്..? രാവിലെ സ്റ്റേഷനില്‍ വാ..ഞാനുണ്ടാവും അവിടെ..``
പിറ്റേന്ന് സ്റേഷനില്‍ ഞാങ്ങളെക്കാളും മുന്‍പ് മമ്മദാലിച്ച എത്തിയിരുന്നു...പോലീസിന്റെ വിരട്ട് പ്രദീക്ഷിചിരുന്നിടത് ഞങ്ങള്‍ക്ക് ലഭിച്ചത എസ്.ഐ.യുടെ പ്രോത്സാഹനവും ഉപദേശവും.
.
മമ്മദലിചാന്റെ സ്നേഹത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ഒരു നേരിയ ഉദാഹരണം മാത്രമാണിത്‌..ഈ ഭൂമുയില്‍ നിന്നും അദ്ദേഹം വിടറഞ്ഞെങ്ങിലും ഇതുപോലെ ഒരുപാട് ഹൃദയങ്ങളില്‍ എന്നും അദ്ദേഹം ജീവിക്കും....

By: Ashraf Kaindar in his FaceBook Page

*********************

മമ്മയില്ച്ചാ ഞങ്ങളുടെ ധൈര്യമായിരുന്നു.. ഊര്ജ്ജമായിരുന്നു..

സീ. എല്‍ . മുഹമ്മദലി എന്ന നമ്മുടെ മമ്മയില്ച്ചാന്റെ വേര്പാട് കുറച്ചൊന്നുമല്ല നമ്മെ വേധനിപ്പിച്ചിരിക്കുന്നത്.. അദ്ദേഹം ഞങ്ങളുടെ ധൈര്യമായിരുന്നു... ഊര്ജ്ജമായിരുന്നു.. കുടുംബത്തില്‍ ഏത് പ്രശ്നങ്ങളിലും ഞങ്ങളുടെ ഒപ്പം നിന്നു അതിനു അതിന്റെ ന്യായമായ രീതിയില്‍ നേരിടാന്‍ എന്നും ധൈര്യവും പ്രചോദനവും തരുമായിരുന്നു മമ്മയില്ച... അതിനു ഒരു രീതിയിലുള്ള സംഘടനാ, രാഷ്ട്രീയ നിറം കൊടുക്കറുണ്ടായിരുന്നില്ല... സ്വന്തം കുടുംബമെന്ന മുന്ഗദണന ആദ്യം നല്കുകയും, പ്രശ്നങ്ങളില്‍ എന്നും ഒപ്പം നില്ക്കുകയും സ്നേഹം നല്കുകയും തരുമായിരുന്നു ഞങ്ങളുടെ പ്രിയങ്കരനായ മമ്മയില്ച...

രോഗാസന്ന സമയത്തു അതിനെ സ്വയം ധൈര്യസമേതം ഉള്ക്കൊണ്ടു, മറ്റു ബന്ധുക്കള്ക്കുത ആശ്വസം നല്കുമായിരുന്ന ഞങ്ങളുടെ മമ്മയില്ച്ചായെ ഇത്രപെട്ടന്നു രോഗം തൊല്പ്പിച്ചുകളയുമെന്നു ആരും നിനച്ചതേയില്ല റബ്ബേ....!!!

അല്ലാഹുവേ... മമ്മയില്ച്ചാന്റെ വേറ്പാടില്‍ ദുഖമനുഭവിക്കുന്ന മക്കള്ക്കും കുടുംബത്തിനും നീ ക്ഷമ നല്കേണമേ... അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കിക്കൊടുക്കേണമേ നാഥാ.. പാപമോചനത്തിന്റെ മാസമായ ഈ പുണ്യ റമഥാനില്തൊന്നെ മരണത്തെ നേരിടെണ്ടിവന്ന അദ്ദേഹത്തിനു നീ പോറുത്തുകൊടുക്കുകയും, അദ്ദേഹതെയും നമ്മെ എല്ലാവരെയും നിന്റെ സ്വര്ഗൊപൂങ്കാവനത്തില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാക്കേണമേ... ആമീന്..

By: Sherief CL, in his FaceBook Page 

ഒടുവില്‍ കണ്ടപ്പോള്‍...

  

2013 മാര്‍ച്ച് 14.
പഴയ ഒരു ഡയറിത്താളില്‍ നിന്ന് കീറിമുറിച്ചെടുത്ത പേജില്‍ കട്ടിചേര്‍ത്ത് പേനയില്‍ ഈ തിയതി കുറിച്ചുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും തലങ്ങും വിലങ്ങും അവ്യക്തമാം വിധം എഴുതിവെച്ച ആ കുറിപ്പ് ഒരു ദൂതന്‍ വഴി കവി പി.എസ്. ഹമീദിനെ തേടിയെത്തുന്നു. മൂന്ന് പേര്‍ക്കുള്ള കത്തായിരുന്നു അത്. ഹമീദിനെക്കൂടാതെ മുജീബ് അഹ്മദിനും എനിക്കും.


കുറിപ്പിങ്ങനെ: മൂന്നുപേരും ഒന്നിച്ച് എന്‍റെ വീട്ടില്‍ വരണം. നിങ്ങളുടെ സമയം നോക്കി സാധിക്കുന്ന നേരത്ത് മതി. പത്രം ഇറങ്ങലൊന്നും തെറ്റിച്ചിട്ട് വേണ്ട. ഏറെ വൈകി രാത്രിയായാലും മതി. എനിക്ക് ചില ഭൂതകാല-വര്‍ത്തമാനകാല വാര്‍ത്തകള്‍ 'ബര്‍ത്താനി'ക്കാനുണ്ട്. കിടക്കയില്‍ 14.3.2013ന് കൈയില്‍ കിട്ടിയ കടലാസു കഷണത്തില്‍ 'കലമ' (പേന) കൊണ്ട് കദനഭാരങ്ങള്‍ നിറയുന്പോള്‍ കോറിയിടുന്ന കുറിപ്പാണിത്. വരുമല്ലോ?
എന്ന് സി.എല്‍. മുഹമ്മദലി(ഒപ്പ്)
* * *
അധികം വൈകാതെ ഞങ്ങള്‍ മൂന്നുപേരും സി.എല്‍. മുഹമ്മദലിയുടെ ചെമനാട്ടെ വീട്ടിലേക്ക് തിരിച്ചു.
മനോഹരമായ ഇരുനിലവീട്. മക്കള്‍ നല്ല ഉയര്‍ച്ചയിലെത്തിയതിന്‍റെ മുന്തിയ ലക്ഷണങ്ങള്‍ വീട്ടില്‍ കണ്ടു.
അടച്ചിട്ട, ശീതീകരിച്ച ഒരു മുറി ചൂണ്ടിക്കാട്ടി ഭാര്യ പറഞ്ഞു: അവരകത്തുണ്ട്.
പതുക്കെ വാതില്‍ തുറന്നപ്പോള്‍, ആകെ മാറിയ ഒരു രൂപം.
പതിവിലും ക്ഷീണിച്ച ശരീരം. തലമുടിയാകെ മറഞ്ഞിരിക്കുന്നു. ആ മുഖത്തിനഴകായിരുന്ന താടി തീരെയില്ല. തലയില്‍ ഇടക്ക് മാത്രം മുളച്ചുകാണുന്ന ചാരനിറം പകര്‍ന്ന ഏതാനും മുടികള്‍. തൊണ്ടയില്‍ ഒരു ദ്വാരം. ആളാകെ മാറിയിരിക്കുന്നു. എങ്കിലും ചലനങ്ങള്‍ക്ക് വല്ലാത്ത വേഗത.
ഞങ്ങളെ കണ്ടപ്പോള്‍ സി.എല്‍. ചിരിച്ചു. കൈകൊട്ടി സ്വാഗതം ചെയ്തു.
'ത്രയങ്ങള്‍'.
വാക്കുകള്‍ക്ക് മൂര്‍ച്ചയില്ല. നേര്‍ത്തൊരു കാറ്റുപോലെ അവ്യക്തമായ ശബ്ദം. പുറത്തുചാടാന്‍ മടിച്ച വാക്കുകളെ അനുസരിപ്പിക്കാനെന്നോണം അദ്ദേഹം ഇടക്കിടെ തൊണ്ടയില്‍ പിടിച്ചമര്‍ത്തി. തൊണ്ടയില്‍ എന്തോ ഒരു സാധനമുണ്ട്. ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ച ഒരുപകരണം. 


ഞങ്ങളെ മുന്പില്‍ കിട്ടിയപ്പോള്‍ മുഹമ്മദലിയിലെ ആയിരം നാവുകളുണര്‍ന്നിരുന്നു. പക്ഷെ, ശബ്ദം വഴങ്ങുന്നില്ല. വെളിയില്‍ ചാടാന്‍ മടിച്ച് അവ തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടന്നു.
ആംഗ്യ ഭാഷയിലായി പിന്നെ സംസാരം. കൈവിരലുകള്‍ വല്ലാത്ത വേഗതയില്‍ ചലിച്ചു. ആംഗ്യ ഭാഷ അറിയാവുന്നതുപോലെ പി.എസ്. ഹമീദ് അത് ഞങ്ങള്‍ക്ക് തര്‍ജ്ജമ ചെയ്തു തന്നു. 


അലങ്കരിച്ച മുറിയാണ്. മുന്തിയ ഫര്‍ണിച്ചറുകള്‍ നിരന്നിരിക്കുന്നു. കിടക്കയിലും മേശയിലും മാര്‍ബിള്‍ തറയിലും വാരിവലിച്ചിട്ട വീഡിയോ കാസറ്റുകള്‍. സ്ഥാനത്തും അസ്ഥാനത്തും കിടക്കുന്ന ക്യാമറകളും ക്യാമറാ സ്റ്റാന്‍റുകളും. ഒരു റെക്കോര്‍ഡ് സ്റ്റുഡിയോയുടെ മുഖം. വീഡിയോ കാസറ്റുകള്‍ പുതച്ചാണ് അദ്ദേഹം കിടക്കുന്നതെന്ന് തോന്നിപ്പോയി. ചുമരില്‍ ചേര്‍ത്തുവെച്ച കുറേ പെയിന്‍റിങ്ങുകള്‍. എല്ലാം മുഹമ്മദലി വരച്ചതാണ്.


മുറിയുടെ ഒരു മൂലയ്ക്കിരുന്ന ഫ്രിഡ്ജ് തുറന്ന് ജ്യൂസ് ടിന്നെടുത്ത് ഞങ്ങളുടെ മുന്നില്‍ വെച്ചു. അണ്ടിപ്പരിപ്പും ബദാമും പിസ്തയും നിരന്നു.
സ്റ്റാന്‍റില്‍ ബന്ധിച്ച വീഡിയോ ക്യാമറ മുന്നിലേക്ക് തള്ളി മുഹമ്മദലി ഞങ്ങളുടെ ഓരോ ചലനങ്ങളും കാസറ്റിനുള്ളിലാക്കി. 


വിരലുകൊണ്ടുള്ള ആംഗ്യങ്ങള്‍ പിന്നെയും തുടര്‍ന്നു. ഇടക്ക് കൈകൊട്ടി എന്തോ സന്തോഷപ്രകടനങ്ങള്‍. പറയാനുള്ളതെല്ലാം തൊണ്ട വിഴുങ്ങിയിട്ടും മുഹമ്മദലി വിട്ടില്ല. പേനയെടുത്ത് കുറിപ്പെഴുതിയായി പിന്നീടുള്ള ആശയ വിനിമയം.
ഉത്തരദേശത്തില്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്ന 'ദേശക്കാഴ്ച' യെപ്പറ്റി കുറേ വാചാലനായി. അസ്സലാവുന്നുണ്ടെന്ന പുകഴ്ത്തലും.


മുഹമ്മദലിക്ക് എന്തൊക്കെയോ പറയാനുണ്ട്. തന്നെ കുറിച്ചല്ല. ക്യാമറകളിലൂടെ താന്‍ കണ്ട ഭൂതകാലത്തെക്കുറിച്ചും ഭൂതകാല വാഗ്ദാനങ്ങളില്‍ നിന്ന് വ്യതിചലിച്ച വര്‍ത്തമാനകാലത്തെക്കുറിച്ചു... അങ്ങനെ പലതും. ഇടക്ക് വീഡിയോ ക്യാമറയെടുത്ത് കുറേ ഭൂതകാല ചിത്രങ്ങള്‍ കാണിച്ചു.
കൊടിയ രോഗത്തിന്‍റെ പീഡയിലും സി.എല്‍. ഒട്ടും മാറിയിട്ടില്ല. കണ്ണോട് ചേര്‍ത്തുവെച്ച ക്യാമറക്കണ്ണിലൂടെ ഞങ്ങളെ തലങ്ങും വിലങ്ങും ഇരുത്തി കുറേ ചിത്രങ്ങള്‍ പകര്‍ത്തി.
പഴയ ചിത്രങ്ങളുടെ കെട്ടുനിവര്‍ത്തി ഓരോ പേജുകളില്‍ സി.എല്‍. വിരലുവെച്ചു. പ്രതാപകാലത്തിന്‍റെ നിറമുള്ള ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പത്രത്താളുകളില്‍ നിന്ന് സി.എല്‍. ഞങ്ങള്‍ക്ക് കാസര്‍കോടിന്‍റെ മധുരിത നാളുകളുടെ സുഗന്ധം വിതറിത്തന്നു.


കെ.എസ്. അബ്ദുല്ലയെക്കുറിച്ച് കുറേ വാചാലനായി. ഐ. രാമറൈയുമായുണ്ടായിരുന്ന ആത്മബന്ധത്തിന്‍റെ കെട്ടഴിച്ചുകാണിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ കാസര്‍കോട് വഹിച്ച പങ്കിനെ കുറിച്ചടക്കം തയ്യാറാക്കിയ ഡോക്യുമെന്‍ററികളെക്കുറിച്ചുള്ള കട്ടിങ്ങുകള്‍ കാണിച്ചുതന്നു. സമരസേനാനി അച്ചുവേട്ടനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതടക്കമുള്ള ചിത്രങ്ങളും. 


അഹ്മദ് മാഷിന് കുവൈത്തില്‍ നല്‍കിയ ആവേശകരമായ വരവേല്‍പിനെക്കുറിച്ച് പറയുന്പോള്‍ വേദനമറന്ന് സി.എല്‍. ചിരിക്കുന്നുണ്ടായിരുന്നു. മാഷെ വിടുന്നതേയില്ല.ഓരോ സംഭവത്തിലും അഹ്മദ് മാഷ് കടന്നുവരുന്നു. അദ്ദേഹത്തിന്‍റെ നന്മകളെകുറിച്ച് വാചാലനാകുന്നു.
* * *



പുറത്തുവരാതെ പിണങ്ങി നിന്ന വാക്കുകളോട് പടവെട്ടി സി.എല്‍. അതെല്ലാം ഞങ്ങള്‍ക്ക് എഴുതിക്കാണിച്ചു.
കുറേ ഫോട്ടോകള്‍ മുന്നിലിട്ടു. ആല്‍ബങ്ങളിലെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം ഞങ്ങള്‍ക്ക് കാസര്‍കോടിന്‍റെ ഇന്നലെകളെ കാട്ടിത്തന്നു. ഓരോ കഥകളും അറിഞ്ഞപ്പോള്‍, ചിത്രങ്ങളിലൂടെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അതിശയമായി.
മുല്ലപ്പള്ളി രാമചന്ദ്രനും എന്‍. രാമകൃഷ്ണനും പി. ഗംഗാധരന്‍ നായരും അടക്കമുള്ളവരുമായുണ്ടായിരുന്ന അടുത്തബന്ധം, എ.കെ. ആന്‍റണി നയിച്ച കേരളയാത്രയില്‍ സജീവമായി പങ്കെടുത്തതിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍... സി.എല്ലിന്‍റെ സൂക്ഷിപ്പില്‍ എല്ലാം ഭദ്രം.
വായനശാലയിലെ അലമാരയില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ പോലെ, സി.എല്‍. മുഹമ്മദലിയുടെ മുറിയില്‍ കിടക്കുന്ന വീഡിയോ കാസറ്റുകളില്‍ കാസര്‍കോടിന്‍റെ ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്. ഇന്നലെകളിലെ മധുരിക്കുന്നതും കയ്പേറിയതുമായ നിഗൂഢ ചരിത്രസത്യങ്ങളുടെ ഒരു സൂക്ഷിപ്പ്. അദ്ദേഹത്തിന്‍റെ ഫോട്ടോക്യാമറയില്‍ ഇനിയും പുറംലോകം കാണാത്ത അനേകം ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
മുഹമ്മദലി എല്ലാ രംഗത്തും വ്യത്യസ്തനായിരുന്നു. ഒരു യുവതുര്‍ക്കിയുടെ ജീവിത ശൈലി. വ്യത്യസ്തമാര്‍ന്ന ഒരു ജീവിതം തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചതും.


കാസര്‍കോട്ടെ പ്രാദേശിക ചാനലില്‍ 'സംതിങ്ങ് സ്പെഷ്യല്‍' എന്ന ഒരു പരിപാടി അവതരിപ്പിക്കാന്‍ എനിക്ക് പ്രചോദനമായതും മുഹമ്മദലിയാണ്. ചാനലില്‍ ആഴ്ചയ്ക്ക് ഒന്നെന്ന നിലയിലെങ്കിലും ഒരു പരിപാടി അവതരിപ്പിക്കണമെന്ന് എന്നെ ചാനലുടമയായ ഷുക്കൂര്‍ കോളിക്കര നിര്‍ബന്ധിച്ചു. വ്യത്യസ്തമായ ഒരു പരിപാടിക്കുള്ള വിഷയം തേടുകയായിരുന്നു ഞാന്‍. ഒരിക്കല്‍ സി.എല്‍ മുഹമ്മദലിയാണ് പറയുന്നത്, വ്യത്യസ്തമായ ഒരു ആംഗിള്‍ ഞാന്‍ പറഞ്ഞുതരാമെന്ന്. സി.എല്‍ വിഷയം തന്നു. കാസര്‍കോട് നഗരത്തില്‍ സജീവമായിരുന്ന രണ്ടു പൊടിക്കള്ളന്‍മാരെ കുറിച്ചുള്ള ഫീച്ചര്‍. കോഴിക്കള്ളന്‍ എന്ന പേരിലും ബ്ലേഡ് എന്ന പേരിലും അറിയപ്പെട്ടിരുന്ന രണ്ടു പൊടികള്ളന്‍മാര്‍ ഒരുകാലത്ത് നഗരത്തിന് എന്നും അസ്വസ്ഥതയാണ് സമ്മാനിച്ചിരുന്നത്. പക്ഷെ പൊടുന്നനെ ഇവരെ രണ്ടുപേരേയും കാണാതായപ്പോള്‍ അതായി നഗരത്തിന്‍റെ അസ്വസ്ഥത. അവരെവിടെപ്പോയി? ആ അന്വേഷണമായിരുന്നു സംതിങ്ങ് സ്പെഷ്യലിലൂടെ ഞാന്‍ നടത്തിയത്. സംഗതി ഹിറ്റായി. പാതിരാത്രി നഗരത്തിന്‍റെ ഇരുട്ടിലൂടെ ബസ് സ്റ്റാന്‍റിലും കവലകളിലും റെയില്‍വെ സ്റ്റേഷനിലും വീഡിയോ ക്യാമറയുമായി സഞ്ചരിച്ചു. ഒടുവില്‍ കോഴിക്കള്ളനെ മാത്രം കിട്ടി. മോഷണമൊക്കെ നിര്‍ത്തി, ആളാകെ മാറി, പ്രായശ്ചിത്തവുമായി കോഴിക്കള്ളന്‍ കവലയിലെ ഒരു കടതിണ്ണയില്‍ എല്ലാം മറന്ന് സുഖമായി കിടന്നുറങ്ങുന്നു. 



എല്ലാം ഇനി ഓര്‍മ്മ.
മരിച്ചുവീണ ഇന്നലെകളുടെ ചിത്രം മരിക്കാതെ സൂക്ഷിച്ച് ഒടുവില്‍ സി.എല്‍. മുഹമ്മദലിയും മരണത്തിന്‍റെ കൈപിടിച്ചു...

അദ്ദേഹത്തിന് പരലോക സൌഖ്യം ലഭിക്കുമാറാകട്ടെ... ആമീന്‍..

By T.A.Shafi ... Utharadesam Daily

എന്‍റെ ശബ്ദമാണ് എന്‍റെ സൌന്ദര്യവും എന്‍റെ ശക്തിയും'


ഇന്ന് അതിരാവിലെ(2013 ജൂലായ് 31) സി.എല്‍. മുഹമ്മദലിയുടെ മരണവിവരം അറിഞ്ഞപ്പോള്‍ എന്‍റെ ഓര്‍മ്മയിലേക്ക് ഇടിമുഴക്കം പോലെ ഓടിവന്നത് സി.എല്‍. മുഹമ്മദലിയുടെ ഈ വാചകമായിരുന്നു. 'എനിക്ക് ശക്തി തരുന്നതും പ്രചോദനം നല്‍കുന്നതും എന്‍റെ ശബ്ദമാണ്. എന്‍റെ സൌന്ദര്യവും എന്‍റെ ശബ്ദം തന്നെ. ശബ്ദമില്ലാതെ പിന്നെന്ത് ജീവിതം.' സൌഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പലപ്പോഴായി ഈ വാചകം ആവര്‍ത്തിച്ചിരുന്നു. കുറേ മാസങ്ങള്‍ക്ക് മുന്പ് രോഗത്തിന്‍റെ ആരംഭദിശയില്‍ സംസാരിക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ കടലാസില്‍ എഴുതിക്കാണിച്ച സന്ദേശത്തിലും ഈ വാചകം ആവര്‍ത്തിച്ചിരുന്നു. രോഗത്തെക്കുറിച്ചും എപ്പോഴും കടന്നുവരാവുന്ന മരണത്തെക്കുറിച്ചും പൂര്‍ണമായും ബോധവാനായിരുന്ന സി.എല്‍. തനിക്കേറ്റവും ഇഷ്ടപ്പെട്ട പെയിന്‍റിംഗില്‍ പുതിയ ഭാവങ്ങള്‍ തീര്‍ക്കാന്‍ സമയം കണ്ടെത്തിയിരുന്നു. ഈ അടുത്തകാലത്ത് അതിമനോഹരങ്ങളായ ഏതാനും ചിത്രങ്ങള്‍ വരവ്വ് തീര്‍ത്തിരുന്നു. പെയിന്‍റിംഗിലെ ദൃശ്യവിസ്മയങ്ങള്‍ എന്ന് വിളിക്കാവുന്ന ഭാവനയുടെ പുതിയ ലോകത്തേക്കുള്ള വെളിച്ചം ഈ ചിത്രങ്ങളില്‍ പ്രകടമാണ്.
 'ഞാന്‍ വരച്ചുതീര്‍ത്തത് എന്‍റെ മനസ്സിന്‍റെ നൊന്പരങ്ങളല്ല, മറിച്ച് വരും തലമുറയെ ജീവിതമുഹൂര്‍ത്തങ്ങളെ, നല്ലതും ചീത്തയുമായ മുഹൂര്‍ത്തങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കാനാണ്.'
രോഗാവസ്ഥയില്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും ഏറെ ചര്‍ച്ച ചെയ്തിരുന്നത് തന്‍റെ പുതിയ ചിത്രങ്ങളെക്കുറിച്ചായിരുന്നു. ഇതിനിടയില്‍ ആരെങ്കിലും രോഗത്തെക്കുറിച്ച് സംസാരിച്ചാല്‍ മുഹമ്മദലിയുടെ മറുപടി പെട്ടെന്നായിരുന്നു. 'രോഗം, ചികിത്സ, രോഗാവസ്ഥ ഇതൊന്നും എന്‍റെ ജീവിതത്തിന്‍റെ ഭാഗമല്ല. ജനിക്കുന്പോള്‍ തന്നെ കുറിച്ചിട്ട വിധിയുടെ ഭാഗമാണ്. അത് ഞാന്‍ അനുഭവിച്ചുതീര്‍ക്കുന്നു എന്നേയുള്ളൂ. മനുഷ്യജന്മങ്ങളുടെ കര്‍മ്മരഹസ്യവും ഇതുതന്നെ. അതുകൊണ്ട് നമുക്ക് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കാം. ജീവിതത്തെക്കുറിച്ച് സംസാരിക്കാം.'
കുവൈറ്റില്‍ നിന്ന് തിരിച്ചുവന്ന സി.എല്‍. മുഹമ്മദലി ഒരിക്കല്‍ എന്നെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു. കുറേ സന്പാദ്യം, വലിയവീട്, ആര്‍ഭാടം ഇതെല്ലാം ജീവിതലക്ഷ്യത്തിന്‍റെ പ്രധാന കാരണമാകരുത്. മക്കളുടെ വിദ്യാഭ്യാസം -അതായിരിക്കണം നമ്മുടെ പ്രധാന കര്‍മ്മ പദ്ധതി. നാട്ടില്‍ സ്വന്തമായി വീട് പണിത് സുഖം നിറഞ്ഞ ജീവിതം എന്‍റെ കുടുംബത്തിന് നല്‍കാന്‍ എനിക്കിപ്പോള്‍ കഴിവുണ്ട്. പക്ഷെ ആനബാഗിലുവിലെ ഒറ്റമുറിയുള്ള വാടകവീട്ടില്‍ ഞാന്‍ താമസിക്കുന്നത് എന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ വിജയത്തിനുവേണ്ടിയാണ്. ജീവിതത്തിന്‍റെ നല്ലതും ചീത്തയുമായ മുഖങ്ങളെക്കുറിച്ചൊക്കെ ഞാന്‍ എന്‍റെ മക്കള്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നു. ഊണിലും ഉറക്കിലും ഞാന്‍ അവരോടൊപ്പം ഉണ്ട്. അവരുടെ വാസനകളെക്കുറിച്ച്, താല്‍പര്യങ്ങളെക്കുറിച്ച്, ഇഷ്ടങ്ങളെക്കുറിച്ച് ഞാന്‍ സ്വയം മനസ്സിലാക്കി. ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശം ഞാന്‍ അവര്‍ക്ക് നല്‍കി. പക്ഷെ, അതിലേക്കുള്ള യാത്രയുടെ ഓരോ ചവിട്ട് പടിയിലും വഴിവിളക്കായി നിന്നതും ഞാന്‍ തന്നെ. സ്വന്തം ജീവിതത്തെയും സുഖങ്ങളെയും മക്കളുടെ വിദ്യാഭ്യാസത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിത കഥ -അതാണ് സി.എല്‍. മുഹമ്മദലിയുടെ ജീവിതം. ഈ സമര്‍പ്പണം അതുല്യമാണ്. ഡോക്ടറായും എഞ്ചിനീയര്‍മാരായും മികച്ച വിജയങ്ങള്‍ കൈവരിക്കാന്‍ മക്കളെ പ്രാപ്തമാക്കിയ ഒരു ധന്യ ജീവിതത്തിന്‍റെ അവസാനമാണ് ഇന്ന് സംഭവിച്ചത്. പ്രവര്‍ത്തിക്കുന്ന വേദികളിലൊക്കെ തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലായാലും കലാസാംസ്കാരിക രംഗത്തായാലും സാഹിത്യ പ്രവര്‍ത്തനരംഗത്തായാലും തനത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 


രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും എന്‍. രാമകൃഷ്ണന്‍റെയും എം.എം. ഹസന്‍റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും ഉറ്റ സുഹൃത്തായിരുന്നു. ഉമ്മന്‍ചാണ്ടി കാസര്‍കോട് സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ അദ്ദേഹത്തോടൊപ്പം തന്നെ കാണാവുന്ന മുഖങ്ങളിലൊന്ന് സി.എല്‍. മുഹമ്മദലിയുടേതായിരുന്നു. എല്ലാ രംഗത്തും ഉന്നതങ്ങളില്‍ നല്ലസ്വാധീനമുണ്ടായിരുന്ന അദ്ദേഹം വലിയ നേതൃനിരയിലേക്ക് എത്താതെ പോയത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇന്നലെ വൈകിട്ട് സംസാരമധ്യേ ചട്ടഞ്ചാലില്‍ വെച്ച് കെ. മൊയ്തീന്‍കുട്ടി ഹാജി സാന്ദര്‍ഭിഗമായി ഇങ്ങനെ പറഞ്ഞു: 'കഴിവുകളേറെയുണ്ടായിട്ടും അധികാരങ്ങളുടെ ഉയരങ്ങളിലേക്ക് എത്താന്‍ കഴിയാതെ പോയ ഒരു വ്യക്തിത്വമാണ് സി.എല്‍. മുഹമ്മദലി'
സി.എല്‍. കുടുംബത്തിന്‍റെ ആശാകേന്ദ്രവും മാര്‍ഗദര്‍ശകനും ആയിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നതിനും ഏറെ തല്‍പരനായിരുന്നു. അതുകൊണ്ടുതന്നെ ഈ വേര്‍പാട് ഉണ്ടാക്കുന്ന നഷ്ടം കാലങ്ങളോളം സി.എല്‍. കുടുംബം അനുഭവിക്കേണ്ടിവരും.
ഒരു ചിത്രകാരനെന്നതിനപ്പുറം നല്ല ഒരു ഫോട്ടോഗ്രാഫറും എഴുത്തുകാരനും കൂടിയാണ് സി.എല്‍. ഗള്‍ഫ് നാടുകളില്‍ ആദ്യത്തെ വീഡിയോ ക്യാമറ മാര്‍ക്കറ്റിലിറങ്ങിയപ്പോള്‍ ഈ പ്രദേശത്തേക്ക് അത് ആദ്യമായി എത്തിച്ചതും പ്രവര്‍ത്തിച്ച് കാണിച്ചതും മുഹമ്മദലിയാണ്. വീഡിയോയില്‍ പകര്‍ത്തിയ മനോഹരങ്ങളായ രംഗങ്ങള്‍ നേരിട്ട് കാണാന്‍ കളര്‍ ടെലിവിഷനുള്ള അല്‍പം ചില വീടുകളിലേക്ക് ആളുകള്‍ കയറിവന്നിരുന്ന കാഴ്ച ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. 


വ്യവസായി ഡോ. എന്‍.എ. മുഹമ്മദിന്‍റെ മകളുടെ കല്യാണത്തിന്‍റെ പൂര്‍ണമായി ചിത്രീകരണം നടത്തിയത് അദ്ദേഹമായിരുന്നു. ആ കാലത്തെ ഒരു വിസ്മയക്കാഴ്ച കൂടിയായിരുന്നു അത്.
തന്‍റെ നാല് മക്കളുടെയും ജീവിതത്തിലെ ദിശാസന്ധികളിലുള്ള മാറ്റങ്ങളൊക്കെ ക്യാമറയില്‍ ഒപ്പിയെടുത്ത് ആല്‍ബത്തില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. പിറന്ന കുഞ്ഞ് കരയുന്ന ചിത്രം മുതല്‍ ഓരോ വര്‍ഷത്തിലെ മാറ്റങ്ങളുടെയും ഫോട്ടോകളിലൂടെ ജീവിത ചരിത്രഭാഗമാക്കി മാറ്റാന്‍ അസാധാരണമായ ഒരു വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. തങ്ങളുടെ വളര്‍ച്ചയുടെ പടവുകള്‍ മക്കളിപ്പോള്‍ ആല്‍ബങ്ങളിലൂടെ നോക്കിക്കാണുന്പോള്‍ തങ്ങള്‍ക്കുവേണ്ടി മാത്രം അര്‍പ്പിക്കപ്പെട്ട മഹത്തായ ഒരു ജീവിതത്തിന്‍റെ ത്യാഗസന്പൂര്‍ണമായ ജീവിതചര്യയുടെ ചിത്രങ്ങളെക്കൂടിയാണ് അയവിറക്കുന്നത്.
'ഈ വാടകവീട്ടില്‍ എന്‍റെ ആഗ്രഹങ്ങളൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിനായി തളച്ചിട്ടപ്പോള്‍ എന്‍റെ ജീവിതത്തിലുടനീളം എന്‍റെ നിഴലായി, ചിലപ്പോള്‍ എന്നോടൊപ്പം, മറ്റ് ചിലപ്പോള്‍ എന്നേക്കാള്‍ മുന്പിലായി 'എന്‍റെ ഞാനായ' പ്രിയപത്നിയുടെ ആഗ്രഹങ്ങളും ചിലപ്പോള്‍ മറന്നുപോയോ എന്ന് ഞാന്‍ സംശയിക്കാറുണ്ട്. പരിഭവങ്ങള്‍ പറയാന്‍ അറിയാത്തവളായിരുന്നു എന്‍റെ ഭാര്യ. ശബ്ദം എന്‍റെ ശക്തിയാണെങ്കില്‍ ഭാര്യ എന്‍റെ പ്രചോദനമായിരുന്നു. മക്കളുടെ വിജയത്തില്‍ എന്നേക്കാളേറെ അവകാശവും ആത്മസംതൃപ്തിയും അവള്‍ക്കുണ്ട്. ഈ പുതിയ വീട്ടില്‍ താമസം മാറി വന്നപ്പോഴും എന്നോടൊപ്പം നില്‍ക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എന്‍റെ പ്രിയപത്നിക്ക് ഇനി ജീവിക്കുന്ന കാലമത്രയും സന്തോഷവും സൌഭാഗ്യങ്ങളും നല്‍കാനായിരിക്കും എന്‍റെ ശ്രമം. അത് ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ജീവിതത്തിന്‍റെ സിംഹഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിച്ചു. ഇനിയുള്ളത് അവള്‍ക്ക്...' പുതിയ വീടിന്‍റെ പാലുകാച്ചല്‍ കര്‍മ്മം നിര്‍വഹിച്ച വേളയില്‍ വാചാലനായിക്കൊണ്ട് സി.എല്‍. മുഹമ്മദലി പറഞ്ഞ വാചകങ്ങള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചിരിക്കുന്നു.
ഓമനിക്കാനായി കുറേ നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് റമദാന്‍ മാസത്തിലെ ഈ പ്രഭാതത്തില്‍ ജീവിതത്തോട് വിടപറഞ്ഞ പ്രിയപ്പെട്ട സി.എല്‍., കാലങ്ങളോളം നീ ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും. സ്നേഹിക്കുന്നവരുടെ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും നിന്നോടൊപ്പം ഉണ്ടാകും. അല്ലാഹുവിന്‍റെ കരുണാകടാക്ഷവും മഗ്ഫിറത്തും ലഭിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


By: CL Hameed in Utharadesam Daily 

വീഡിയോഗ്രാഫി ജീവിത തപസ്യയാക്കിയ സി എല്ലിനു ഈറന്‍മിഴികളോടെ വിട




2013..July 31:   കാസര്‍കോഡ് നഗരത്തില്‍ നടക്കുന്ന മിക്ക സംഭവങ്ങളും വീഡിയോയില്‍ പകര്‍ത്തി ജനങ്ങളിലെത്തിച്ച സി എല്‍ മുഹമ്മദലിയുടെ അകാലവിയോഗം കാസര്‍കോഡ് നഗരത്തെ ദുഖത്തിലാഴ്ത്തി. 

പഴയ ബസ് സ്റാന്‍ഡിലെ ന്യൂസ് ഏജന്റ് അബൂബക്കര്‍ സിദ്ദീഖ് ആന്റ് കമ്പനിയിൽ  ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന സി എല്‍ മുഹമ്മദലി ഫോട്ടോ ഗ്രാഫറായും പ്രവര്‍ത്തിച്ചിരുന്നു.

 വീഡിയോഗ്രാഫി അത്രയൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് സ്വന്തമായി വീഡിയോ ക്യാമറ സംഘടിപ്പിച്ച് ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിര പ്രിയദര്‍ശനിയെ കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം രോഗത്തോട് മല്ലടിച്ച് കിടക്കുമ്പോഴും പ്രകൃതി തനിക്ക് കനിഞ്ഞരുളിയ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സദാസന്നദ്ധായിരുന്നു.

 രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം പരവനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന യുവജനോൽസവ വേദിയിലും സി എല്‍ സജീവ സാന്നിധ്യമായിരുന്നു. വായന  ഇദ്ദേഹത്തിന്റെ പ്രധാന  ഹോബിയായിരുന്നു. കാസര്‍കോട്ട്  വർഷങ്ങൾക്കു മുമ്പ്  ഒരു പെരുന്നാള്‍ തലേന്ന് ബൈക്ക് റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ തലക്ക് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് വിദഗ്ദ ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്‌ . കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തിയ സി എല്‍ മുഹമ്മദലി പ്രിയദര്‍ശിനി  കലാവേദി, സംസ്കാര സാഹിതി ജില്ലാ ചെയര്‍മാന്‍, കര്‍ഷക കോണ്‍ഗ്രസ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

 ഇദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധിപേരാണ് പരവനടുക്കത്തെ വീട്ടിലെത്തിയത്. സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെ ആത്മീയത പ്രവര്‍ത്തങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ബാങ്കൊലി മുഴങ്ങുമ്പോള്‍ പള്ളിയിലേക്ക് ഓടിപോകുന്ന വ്യക്തിയായിരുന്നു സി എല്‍ മുഹമ്മദലി.

 കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പരേതായ ഐ രാമറൈ തുടങ്ങിയവരുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. 

Courtsey: Press News

Thursday, August 1, 2013

സി.എല്‍. മുഹമ്മദലി ...... സമൂഹത്തിന്റെ പുറമ്പോക്കിലൂടെ സഞ്ചരിച്ച പ്രതിഭ


2013...July 31  ബുധനാഴ്ച. എന്റെ താമസ സ്ഥലത്തിന് തൊട്ടടുത്ത പള്ളിയില്‍ സുബ്‌ഹി നിമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തി ഒരു ഹ്രസ്വ മയക്കത്തിന് കോപ്പ് കൂട്ടവെയാണ് സി.എല്‍. ഹമീദ്ച്ചയുടെ ഫോണ്‍ വന്നത്. ഉറക്കത്തിലാണോ എന്ന ചോദ്യത്തിന് ശേഷം പറഞ്ഞു- സി.എല്‍. മുഹമ്മദലി അല്‍പനേരം മുമ്പ് മരിച്ചു പോയി.

ഒന്നും പറയാനാവാതെ അല്‍പനേരം നിശ്ചലനായോ ഞാന്‍! പിന്നെ അപ്പുറത്ത് നിന്നും ഒന്നും കേള്‍ക്കാതെ വന്നപ്പോള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു പോയി. ഹമീദ്ച്ച വീണ്ടും വിളിക്കുന്നു. എടുത്ത ഉടനെ ഞാന്‍ ചോദിച്ചു. വീട്ടില്‍ വെച്ച് തന്നെയാണോ? അതെ. അല്‍പം കഴിഞ്ഞ് സി.എല്‍. അമ്പാച്ചാന്റെ ഫോണ്‍ വന്നു. നമ്മുടെ സീയെല്‍ പോയി. രോഗം കലശലായതിനാല്‍ രക്ഷപ്പെടില്ലെന്ന് നേരത്തെ കണക്ക് കൂട്ടിയിരുന്നു.

കാരണം മരുന്നുകള്‍ പ്രതികരിക്കുന്നില്ലെന്നറിയാം.. പക്ഷെ ചിലരുടെ മരണം അതെപ്പോള്‍ സംഭവിക്കുമ്പോഴും മനസ് ഒരവിശ്വസനീയതയുടെ മൂടിയാല്‍ അത് നിരാകരിക്കാന്‍ ശ്രമിക്കും. 'ഒരിന്റിമസി'യുടെ പ്രശ്‌നമാവണമത്. സി.എല്‍. പിന്നെ എനിക്കൊരു ജേഷ്ഠ സുഹൃത്തിനെ പോലെയായിരുന്നു. പോലെയല്ല. വൈവാഹിക ബന്ധത്തില്‍ ജേഷ്ഠ സഹോദരന്‍ തന്നെയായായിരുന്നു.

ആ വീട്ടില്‍ സീയെലിനെ കാണാന്‍ പോയിട്ട് കുറച്ചായി. മനസ് കൂട്ടാക്കുന്നുണ്ടായിരുന്നില്ല. ആ നിസ്സഹായാവസ്ഥ കാണണം. സന്ദര്‍ശനങ്ങള്‍ ആശ്വാസത്തിന് പകരം, അത് സീയെലിന് അല്‍പം വിഷമമുണ്ടാക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു. മംഗലാപുരത്ത് ഇന്ത്യാന ആശുപത്രിയിലും അതെ അനുഭവം. അതിനാല്‍ മാറി നിന്ന് സുഖവിവരം അറിയുകയെ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും അവസാനമായി കാണാന്‍ ചെന്നപ്പോള്‍ മുന്‍ വശത്തെ മുറിയിലടക്കം ധാരാളം പെയിന്റിങ്ങുകള്‍.

അക്രിലിക്കിലും വാട്ടറിലും, ഓയിലില്‍ പോലും ചെയ്തവ. ഏറെയും പ്രകൃതിയെ ഒപ്പിയെടുത്തവ. ഒരു വായനക്കാരനും നല്ലൊരു ഫോട്ടോഗ്രാഫറും ആണെന്നറിയാമെങ്കിലും ചിത്രകാരന്‍ കൂടിയാണെന്നത് എന്റെ അകത്തളങ്ങളില്‍ അത്ഭുതം കൂറുന്നുണ്ടായിരുന്നു. തിരിച്ചു വരുമ്പോള്‍ ഞാനോര്‍ത്തത് സര്‍വ്വകലാ വല്ലഭനായ സീയെലിനെ, ഒരുത്തരവാദപ്പെട്ട കുടുംബനാഥനും പിന്നെ സാമൂഹ്യപ്രവര്‍ത്തകനും കൂടി ഒതുക്കിയതിനെ കുറിച്ചാണ്.

Article, CL Muhammed Ali, Memory, A.S. Muhammed, Congress Leader, Obitവര ജീവിതത്തിന്റെ അവസാന ഫെയ്‌സില്‍ അദ്ദേഹത്തിന് ആശ്വാസമേകിയിട്ടുണ്ടങ്കില്‍ കല അത്രയും ധന്യമായി. സീയെലില്‍ നിന്നും ഞാനത്രയ്ക്കും പ്രതീക്ഷിച്ചിരുന്നില്ല. വരയുടെ അമേച്വറിസം ധ്വനിപ്പിക്കുന്നതൊഴിച്ച്, ഒരു ഫൈനല്‍ ടച്ചപ്പിന്റെ അഭാവമൊഴിച്ച് വളരെ ഹൃദ്യവും വശ്യവുമായ ചിത്രങ്ങള്‍ വരെ അതിലുണ്ടായിരുന്നു. ഞാനന്ന് ഇത് നമുക്കൊരു പ്രദര്‍ശനം വെക്കാം എന്ന ആശ കൂടി നല്‍കിപ്പോയിരുന്നു.

സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് -അതും വെറും വീണ്‍വാക്കുകളല്ല, കണ്‍ഡെന്‍സുള്ളത് തന്നെ- സംസാരിക്കാന്‍ പറ്റാതെ വരുമ്പോഴുള്ള വിമ്മിട്ടം. അത് അസഹനീയം തന്നെ. പലര്‍ക്കും പറയാനുള്ളത് എഴുതിക്കൊടുക്കുമായിരുന്നു. പക്ഷെ അവസാനമാകുമ്പോഴേയ്ക്കും എഴുതാനും പറ്റാതെ വന്നു. ഏത് കാര്യത്തെ കുറിച്ചും സീയെലിന് ഒരു കണ്‍സെപ്റ്റ് തീര്‍ച്ചയായും ഉണ്ടായിരുന്നു. അതിന്റെ ആഴത്തിലുള്ള വിവരം അദ്ദേഹം നല്‍കും. അപ്പോള്‍ നാം സംതൃപ്തരാകും- വിഷയം എടുത്തിട്ടത് നന്നായി എന്ന്.

ജനാസ നമസ്‌കാരം കഴിഞ്ഞ് ചെമ്മനാട് ജമാഅത്ത് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഹസന്‍ മാങ്ങാട് പറഞ്ഞു-ഒരു കാലമുണ്ടായിരുന്നു ഞങ്ങളുടെ. കുവൈറ്റില്‍ ആ പ്രദേശത്ത് മലയാളികള്‍ ഞങ്ങള്‍ മാത്രം. ഞാനും സീയെലും. പരസ്പരം ദുഃഖങ്ങള്‍ പങ്കിടും. ഒന്നിച്ച് രണ്ട് പേരും കൂടി തയ്യാറാക്കിയ മലയാളി ഭക്ഷണം കഴിക്കും. അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മുഹമ്മദലി നല്ലവനായിരുന്നു- ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടെ ഏറെക്കാലം നീറ്റലുണ്ടാക്കിയ ഒരുപാട് സാമൂഹ്യ പ്രശ്‌നങ്ങളില്‍ സീയെല്‍ ഇടപെട്ടിട്ടുണ്ട്. അതിലൊന്നാണ് ജി.എച്ച്.എസ്സിന്റെ മണ്ണിടിച്ചിലും അപകടാവസ്ഥയും. ഇപ്പോഴത്തേതല്ല. പഴയത്. താഴത്തെ ഭൂമിയുടെ ഉടമസ്ഥന്‍ സ്വന്തക്കാരനും ബന്ധക്കാരനുമായിട്ടും സീയെല്‍ ജനപക്ഷത്ത് നിന്നു. അതായത്  സ്‌കൂളിന്റെ പക്ഷത്ത്. സ്വന്തം ക്യാമറയില്‍ മണ്ണിടിച്ചില്‍ പകര്‍ത്തി പത്രങ്ങളില്‍ കൊടുത്ത്, അപകടാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. പിന്നീട് ഒരൊറ്റയാള്‍ പട്ടാളം പോലെ അതേറ്റെടുത്ത് ഉടമസ്ഥനെക്കൊണ്ട് കോണ്‍ക്രീറ്റ് സുരക്ഷാ മതില്‍ പണിയിപ്പിച്ചേ പിന്‍വാങ്ങിയുള്ളൂ. ഇതൊരുദാഹരണം മാത്രം.

സി.എല്‍. മുഹമ്മദലിയുമായി സൗഹൃദം തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ ബന്ധുക്കളായിക്കഴിഞ്ഞിരുന്നു. പക്ഷെ അന്നെനിക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. ഞങ്ങള്‍ സഹോദരീ സഹോദരന്മാരുടെ മക്കളെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. അതിന് മുമ്പും സീയെലിന് എന്റെ ഭാര്യാപിതാവുമായി രക്ത ബന്ധമുണ്ട്. എന്റെ വിവാഹത്തിന് പെണ്ണ് കാണല്‍ ചടങ്ങൊക്കെ കഴിഞ്ഞ് ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. വരന്‍ ശരിയാവില്ലെന്നും മറ്റും. പക്ഷെ അത് സിയെലിന്റെ ചെവിയിലെത്തുകയും ഞങ്ങള്‍ പരസ്പരം അറിയാതെ തന്നെ എനിക്ക് വേണ്ടി വളരെ സ്‌ട്രോങ് ആയി റെക്കമെന്റേഷന്‍ നടത്തുകയും ചെയ്ത ആളാണ് ഈ മുഹമ്മദലിയെന്ന് വളരെ പിന്നീടാണ് ഞാനറിയുന്നത്. ഞാന്‍ വളരെ അപൂര്‍വ്വമായേ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളൂ എന്നും എയെസ്സിന്റേതായത് കൊണ്ട് എന്നെ ആദിമധ്യാന്തം പ്രതീക്ഷിക്കാമെന്നും ബന്ധുക്കളായ ഭാര്യാവീട്ടുകാരോട് സീയെല്‍ പറഞ്ഞു കളഞ്ഞു.

ഞങ്ങളുടെ പരിചയത്തിന് കേവലം ഒരു രണ്ടര പതിറ്റാണ്ടുകളുടെ കാലാവധിയെ കാണൂ. ഞാന്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ട്രാവല്‍ ഓഫീസുമായി സെറ്റില്‍ ചെയ്ത അവസരത്തില്‍, തൊണ്ണൂറിലാണെന്ന് തോന്നുന്നു- ഒരിക്കല്‍ ഇബ്രാഹിം ബേവിഞ്ചയും എം.എ. റഹ്മാനും മറ്റൊരാളും എന്റെ ഓഫീസില്‍ വന്നു. മൂന്നാമത്തെ ആളെ എനിക്ക് നേരിട്ടറിയില്ലായിരുന്നു. അവര്‍ പരിചയപ്പെടുത്തി, സി.എല്‍. മുഹമ്മദാലി.

എന്നാല്‍ എന്നെ അങ്ങോട്ട് പരിചയപ്പെടുത്താത്തതെന്തെയെന്ന് ചോദ്യത്തിന് റഹ്മാന്‍- ഞങ്ങള്‍ നിന്റെ ഓഫീസിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞ ആളോട് പരിചയപ്പെടുത്തുന്നതെന്തിനെന്ന മറു ചോദ്യമാണ് ചോദിച്ചത്. അദ്ദേഹം കുവൈററില്‍ നിന്ന് വന്ന് ഇവിടെ സെറ്റില്‍ ആയ കാലമാണെന്ന് തോന്നുന്നു. പിന്നീടദ്ദേഹം സാഹിത്യവേദി അംഗമായി, പ്രവര്‍ത്തക സമിതിയംഗവും ഭാരവാഹിയും ആയി വന്നു. ഒരിക്കല്‍ ഏതോ പരിപാടി നടത്താന്‍ സെക്രട്ടറിയെന്ന നിലയില്‍, കയ്യില്‍ കാശില്ലെന്നറിയിച്ചപ്പോള്‍ സി.എല്‍. പറഞ്ഞു. കാശൊക്കെ ഉണ്ടാക്കാം. താന്‍ പരിപാടി ചാര്‍ട്ട് ചെയ്‌തോളൂ എന്ന്.

ഒരു ദിവസം രാത്രി വന്ന് ടൗണില്‍ നാല് കടയില്‍ കയറി പരിപാടിക്കായവശ്യമായ തുകയും കണ്ടെത്തി. ഞാന്‍ സാഹിത്യവേദി സെക്രട്ടറിയായിരുന്നപ്പോള്‍ ശക്തമായ പിന്തുണ നല്‍കിയ വ്യക്തികളില്‍ ഒരാള്‍ സീയെലായിരുന്നു. ആ കാലത്തദ്ദേഹം സാഹിത്യവേദിയില്‍ സജീവമായിരുന്നു. ബന്ധത്തിനപ്പുറമുള്ള അദ്ദേഹത്തിലെ കലാകാരനും വായനക്കാരനുമാവണം ഞങ്ങളെ അത്രയ്ക്കും അടുപ്പിച്ചത്.

എന്റെ ആദ്യ പുസ്തകമിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ അതിന്റെ പ്രകാശനം വലിയൊരു ചടങ്ങാക്കണമെന്ന ചിന്ത എന്നിലാദ്യം അങ്കുരിപ്പിച്ചത് സീയെലായിരുന്നു. അതെങ്ങനെ എന്ന ചോദ്യത്തിന് ഒക്കെ ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തിരക്കില്‍ സഹകരിക്കാനാവാതെ വന്നു. പിന്നീടത് സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ചടങ്ങിന് നേരത്തെ തന്നെയെത്തി. എന്റെ കഥാസമാഹാരത്തിന്റെ ഒരു കോപ്പി സീയെലിന് സമ്മാനിക്കണമെന്ന് ഞാന്‍ നേരത്തെ മനസില്‍ പതിച്ചു വെച്ചിരുന്നു.

ചടങ്ങ് കഴിഞ്ഞ് തിരക്കിനിടയില്‍ അദ്ദേഹം ഒരു പുസ്തകവുമായി വന്ന് അതില്‍ എന്റെ ഇനീഷ്യല്‍ ചാര്‍ത്തണമെന്നാവശ്യപ്പെട്ടു. അത് ചെയ്യവെ ഞാന്‍ ചോദിച്ചു, കൗണ്ടറില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയോ? അതതിന്റെ രീതിയില്‍ പോകുമെന്ന് പറഞ്ഞ്, ചടങ്ങ് ഗംഭീരമായി എന്നും എന്റെ പുറത്ത് തട്ടി.ഇനിയും പുസ്തകങ്ങള്‍ ഇറക്കാനുള്ള സൗഭാഗ്യം കൈവരട്ടേയെന്നും ആശംസിച്ചു. 

മറ്റൊരിക്കല്‍ ഗള്‍ഫ് ജീവിതം നിര്‍ത്തിയോ എന്ന ചോദ്യത്തിന് മക്കളുടെ വിദ്യാഭ്യാസത്തിന് നമ്മുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് സൂചിപ്പിച്ചു. തുടര്‍ന്ന് അവരെ ലക്ഷ്യത്തിലേയ്‌ക്കെത്തിക്കാന്‍ അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞു വെയ്ക്കുകയും ചെയ്തു. അപ്പോഴൊക്കെ ഞാനോര്‍ത്തിരുന്നു ഈ പ്രതിഭാവിലാസം കാസര്‍കോട്ടെ മുഴുവന്‍ വളര്‍ന്നു വരുന്ന തലമുറയ്ക്കും ലഭ്യമാകേണ്ടതായിരുന്നു എന്ന്.

അത്രയ്ക്കും എന്നെ അത്ഭുതപ്പെടുത്തിയ അറിവ് (സാങ്കേതികമടക്കം) സ്വകാര്യമെങ്കിലും ആ വാഗ്‌ധോരണിയിലൂടെ അദ്ദേഹത്തില്‍ നിന്നും പ്രസരിക്കുമായിരുന്നു. ജീവിതത്തിന്റെ കാറ്റും കോളും നിറഞ്ഞ മേഖലകളിലൂടെ സഞ്ചരിക്കുകയായിരുന്ന ആ കൊതുമ്പ് വള്ളം മക്കളൊക്കെ സെറ്റില്‍ഡ് ആയി പ്രശാന്തമായ പ്രതലത്തിലേയ്ക്ക് കടന്നപ്പോഴാണ് അസുഖം പിടികൂടുന്നത്. ഇത് നമ്മെ ഉണര്‍ത്തുന്നത് ജീവിതം ഒരു ദൗത്യ നിര്‍വ്വഹണത്തില്‍ കവിഞ്ഞൊന്നുമല്ല എന്നാണ്. സര്‍വ്വശക്തനോട് പൊറുക്കലിനും അനുഗ്രഹങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്...

by: എ.എസ്. മുഹമ്മദ്കുഞ്ഞി kasaragodvartha.com

സി.എല്‍. മുഹമ്മദലി: കാസര്‍കോടിന്റെ അകക്കണ്ണ് തുറപ്പിച്ച സാംസ്‌കാരിക സാന്നിധ്യം

രാവിലെ സമയമറിയാന്‍ മൊബൈല്‍ ഫോണില്‍ നോക്കിയപ്പോഴാണ് ഒരു സന്ദേശം ശ്രദ്ധയില്‍പെട്ടത്. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട് അയച്ചതാണ്. ഇന്‍ബോക്‌സ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. 'സി.എല്‍ മുഹമ്മദലി പാസസ് എവേ' എന്നാണ് സന്ദേശം. വിശ്വാസം വന്നില്ല. അല്‍പം കഴിഞ്ഞപ്പോള്‍ ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ വിളിച്ചു. സീയെലിന്റെ കാര്യം അറിഞ്ഞില്ലേ എന്ന് ചോദിച്ചു. വിവരം നാരായണന്‍ പേരിയ മാസ്റ്ററെ അറിയിക്കാമെന്ന് വിചാരിച്ച് ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. നമുക്ക് സീയെലിന്റെ വീട്ടിലേക്ക് പോകേണ്ടേ എന്ന്. ഇത്രയും ആയപ്പോഴാണ് സി.എല്‍. മരണപ്പെട്ടുവെന്ന് ഉറപ്പ് വന്നത്.

സി.എല്‍. എന്റെ ആരെല്ലാമോ ആയിരുന്നു. അതുപോലെ തന്നെ നാടിന്റെയും. അതിനാല്‍ അദ്ദേഹം വേണ്ടപ്പെട്ട ഒരാളാണെന്ന ചിന്തയും അദ്ദേഹം എപ്പോഴും ജീവിച്ചിരിക്കണമെന്ന ആഗ്രഹവും മനസില്‍ കൊണ്ടുനടന്നിരുന്നു. കുറച്ചു ദിവസങ്ങളിലായി സി.എല്ലിനെ കുറിച്ചുള്ള ഓരോ ആലോചനകളാണ് മനസില്‍. ഈയിടെ അദ്ദേഹത്തെ കാണാന്‍ പോകണമെന്ന് അതിയായി ആഗ്രഹിക്കുകയും അക്കാര്യം നാരായണന്‍ മാഷോട് പറയുകയും ചെയ്തു. അദ്ദേഹവും ആ ആഗ്രഹം പ്രകടിപ്പിച്ചു.

നാളെയോ, മറ്റന്നാളോ നമുക്ക് പോകാമെന്നും ഞാന്‍ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടോ പോകാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് സി.എല്‍. അന്തരിച്ചുവെന്ന വാര്‍ത്ത ഒരു നടുക്കമായി എത്തുന്നത്. മനസില്‍ നാനാവിധ വികാരങ്ങളും ഓര്‍മകളും അലയടിക്കുന്നുണ്ടായിരുന്നു. അതിനിടയിലും തെല്ലൊരു ആശ്വാസമായി തോന്നിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞ് വീട്ടില്‍ പോയി കണ്ടതും ഏറെ നേരം ഉള്ളുതുറന്ന് സംസാരിച്ചതും ആണ്.

ഞാനും മമ്മദലിച്ചയും തമ്മില്‍ പതിറ്റാണ്ടുകളുടെ ആത്മ സൗഹൃദമാണുള്ളത്. ഉത്തരദേശത്തില്‍ റിപോര്‍ട്ടറായിരിക്കെയാണ് ആ സൗഹൃദം പിറവിയെടുത്തതും വളര്‍ന്ന് പരിപോഷിച്ചതും. എത്രയോ സായാഹ്നങ്ങളില്‍ ഞങ്ങള്‍ നഗരത്തിലെ റോഡുകളിലൂടെ പലതരം വിഷയങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ട് നടക്കുകയും ആ യാത്ര ഏതെങ്കിലും ഹോട്ടലിലോ അദ്ദേഹത്തിന്റെ പുലിക്കുന്ന് ടൗണ്‍ ഹാളിനടുത്ത വീട്ടിലോ അവസാനിക്കുകയും അവിടെവെച്ച് പിരിയുകയും ആയിരുന്നു പതിവ്.

ഇങ്ങനെയുള്ള പലയാത്രകളിലും നാരായണന്‍ മാഷും കൂടെയുണ്ടാവും. ഭൂമിക്ക് മുകളിലുള്ളതും ആകാശത്തിന് താഴെയുള്ളതുമായ എല്ലാ വിഷയങ്ങളും ചര്‍ചകളില്‍ കടന്നുവരും. മക്കളുടെ വിദ്യാഭ്യാസവും അവരുടെ ഭാവിയും പുതുതായി പണിയാനുദ്ദേശിക്കുന്ന വീടിനെ കുറിച്ചും സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും കാസര്‍കോട് സാഹിത്യ വേദിയെ കുറിച്ചും എല്ലാം അദ്ദേഹം സംസാരിക്കും.

ഞാന്‍ പറയുന്നതും അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. വാര്‍ത്തയ്ക്കും കവിതയ്ക്കുമുള്ള വിഷയങ്ങളും അതിലുണ്ടാവും. ഒരു പുസ്തകം ഇറക്കണമെന്ന് അദ്ദേഹം പലതവണ എന്നോട് പറയുകയും അതിന്റെ മുഴുവന്‍ ചിലവും താന്‍ വഹിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അത് നടന്നില്ല.

മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം വര്‍ഷങ്ങളോളം അദ്ദേഹം താമസിച്ചത് ആനബാഗിലുവിലെ തീരെ സൗകര്യം കുറഞ്ഞ ഒരു വാടക വീട്ടിലായിരുന്നു. അതിനു ശേഷമാണ് ടൗണ്‍ ഹാളിനടുത്ത കുറച്ചു കൂടി സൗകര്യപ്രദമായ മറ്റൊരു വീട്ടിലേക്ക് മാറിയത്. ഏതാണ്ട് അഞ്ചു വര്‍ഷം മുമ്പാണ് ചെമ്മനാട് പാലിച്ചിയടുക്കത്ത് സ്വന്തമായി നല്ലൊരു വീട് പണിത് അങ്ങോട്ടേക്ക് താമസം മാറ്റിയത്. അപ്പോഴേക്കും മക്കളെല്ലാം പഠിച്ച് നല്ലൊരു അവസ്ഥയിലെത്തിയിരുന്നു. എഞ്ചിനീയറായ ഏക മകളുടെയും ഡോക്ടറും എഞ്ചിനീയറുമായ രണ്ട് ആണ്‍ മക്കളുടെയും വിവാഹവും അവിടെ വെച്ചാണ് നടത്തിയത്. മക്കളെ നല്ല അവസ്ഥയിലേക്കെത്തിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം ഒടുവില്‍ കണ്ടപ്പോഴും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

ചെമ്മനാട് ലേസ്യത്തെ പ്രശസ്തമായ കര്‍ഷക കുടുംബത്തില്‍ പിറന്ന മുഹമ്മദലിയും ഒരു കര്‍ഷകനായിരുന്നു. പഠനത്തില്‍ അതീവ മിടുക്കും ഉത്സാഹവും പ്രകടിപ്പിച്ച അദ്ദേഹം കുറേക്കാലം കുവൈത്തിലായിരുന്നു. കാസര്‍കോട്ടുകാര്‍ക്ക് വീഡിയോഗ്രാഫിയും ഡിജിറ്റല്‍ ക്യാമറയും പരിചയപ്പെടുത്തിയത് സി.എല്‍. മുഹമ്മദലിയായിരുന്നു. കംപ്യൂട്ടറുകളെകുറിച്ചും ഇന്റര്‍നെറ്റിനെകുറിച്ചും നല്ല അറിവുണ്ടായിരുന്ന അദ്ദേഹം അതിന്റെ സാധ്യതകള്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

നല്ലൊരു ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയായിരുന്ന മുഹമ്മദലിയുടെ കൈവശം ആറാമതൊരു വിരലുപോലെയായിരുന്നു ക്യാമറ ഉണ്ടായിരുന്നത്. യാത്രയില്‍ കൗതുകകരമായി കാണുന്ന രംഗങ്ങളെല്ലാം ക്യാമറയില്‍പകര്‍ത്തുകയും അത് കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും വാര്‍ത്താപ്രാധാന്യമുള്ളവ പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. നഗരത്തില്‍ അലഞ്ഞുനടക്കുന്ന കന്നുകാലികളും നായ്ക്കളും എപ്പോഴും സി.എല്‍. മുഹമ്മദലിയുടെ ക്യാമറയില്‍ പതിയും. അതിനുപുറമെ മാലിന്യകൂമ്പാരങ്ങളും മനോരോഗികളുടെ ചേഷ്ടകളും അദ്ദേഹം ഒപ്പിയെടുക്കും. ഈയിലെ മരണപ്പെട്ട മനോരോഗിയായ മുത്തുവിനെ അദ്ദേഹം ഏറെക്കാലമായി പിന്തുടരുകയും അയാളുടെ നൂറുകണക്കിന് ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതിലിനുപുറത്ത് സ്വകാര്യ വ്യക്തി മണ്ണ് എടുത്തതിനെതുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം അപകടനിലയിലായതുസംബന്ധിച്ച് സി.എല്‍. എടുത്ത ഫോട്ടോകളും വാര്‍ത്തകളും ഏറെശ്രദ്ധിക്കപ്പെട്ടു. അതിനെതുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ട് മണ്ണെടുപ്പ് തടഞ്ഞതും കോണ്‍ക്രീറ്റ് ഭിത്തി കെട്ടാന്‍ നിര്‍ദേശിച്ചതും.


വര്‍ഷങ്ങള്‍ക്കുമുമ്പ് കാസര്‍കോട് നഗരത്തില്‍ മലമ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ അധികൃതരുടെ കണ്ണുതുറക്കാനായി മുഹമ്മദലി നടത്തിയ സത്യാഗ്രഹ സമരം ഏറെ വാര്‍ത്താപ്രാധാന്യം നേടി. ഇപ്പോള്‍ സുല്‍ത്താന്‍ ജ്വല്ലറി സ്ഥിതിചെയ്യുന്ന സ്ഥലത്ത് അന്നുണ്ടായിരുന്ന ഒഴിഞ്ഞസ്ഥലത്ത് പന്തല്‍കെട്ടിയായിരുന്നു സത്യാഗ്രഹം. ചിത്രകാരന്മാരും ഫോട്ടോഗ്രാഫര്‍മാരും സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് ചിത്രംവരക്കലും ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. മനുഷ്യാവകാശ പോരാട്ടങ്ങളിലും അധികൃതരുടെ അവഗണനയ്‌ക്കെതിരായ സമരങ്ങളിലും ഒരു യുവതുര്‍ക്കിയായി മുഹമ്മദലി എപ്പോഴും മുന്നിലുണ്ടാകുമായിരുന്നു. സ്വന്തമായ അഭിപ്രായങ്ങളും ചിന്താഗതികളും പുലര്‍ത്തിയിരുന്ന സി.എല്‍. അനീതി എവിടെക്കണ്ടാലും അതിനെ ചോദ്യംചെയ്യാന്‍ തയ്യാറായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നുവെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തിലൂടെ ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതിരുന്നത് ഈയൊരു സ്വഭാവം കൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍. രാമകൃഷ്ണന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, ഐ. രാമറൈ തുടങ്ങിയവരുമായി നല്ല അടുപ്പം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതിയുടെ ജില്ലാ ചെയര്‍മാനാകാനും അദ്ദേഹത്തിന് കഴിഞ്ഞു.

CL-Muhammed-aliകേവലം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഒതുങ്ങിയ വ്യക്തിത്വമായിരുന്നില്ല സി.എലിന്റേത്. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകന്‍, ഫോട്ടോഗ്രാഫര്‍, വീഡിയോ ഗ്രാഫര്‍, നല്ലൊരു വായനക്കാരന്‍, മൂര്‍ചയുള്ള ചിന്തയുടെയും വാക്കിന്റെയും ഉടമ തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. വിഞ്ജാനത്തിന് വേണ്ടി സദാ ദാഹിച്ചിരുന്ന ഒരു മനസിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. വിഞ്ജാനം എന്നത് കളഞ്ഞുപോയ മുത്താണ്, അത് എവിടെക്കണ്ടാലും പെറുക്കിയെടുക്കുക എന്ന പ്രവാചക വചനം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോടിന്റെ സാംസ്‌ക്കാരിക-ഭാഷാ വൈവിധ്യങ്ങളെകുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കാനും ആത്മകഥ എഴുതി പ്രസിദ്ധീകരിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ അദ്ദേഹം വര്‍ഷങ്ങളായി നടത്തിവരികയായിരുന്നു. രോഗബാധിതനായി വീട്ടില്‍ കഴിയുന്ന അവസരങ്ങളിലെല്ലാം തന്റെ അനുഭവങ്ങളെകുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിക്കൂട്ടി. സന്ദര്‍ശകരുമായി അക്കാര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ആഗ്രഹങ്ങള്‍ സഫലമാകുന്നതിന് മുമ്പേയാണ് പവിത്രമായ റംസാന്‍ മാസത്തില്‍ അദ്ദേഹം വിടപറഞ്ഞത്.

വീട്ടിലെ സ്വീകരണമുറിയില്‍ കിടത്തിയിരുന്ന ചേതനയറ്റ ആ മുഖം ഒരുനോക്ക് കാണാനേ സാധിച്ചുള്ളു. അവിടെ ശാന്തനായി കിടക്കുന്നത് കാസര്‍കോട്ടും പരിസരങ്ങളിലും ഒരുകാലത്ത് കൊടുങ്കാറ്റുപോലെ വീശിയടിച്ച ഒരു സംസ്‌ക്കാരിക നായകനാണെന്ന് അദ്ദേഹത്തെ നല്ലതുപോലെ അറിഞ്ഞതുകൊണ്ടുമാത്രമേ വിശ്വസിക്കാന്‍ സാധിച്ചുള്ളൂ. സി.എല്‍. മുഹമ്മദലി എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും വേണ്ടതുപോലെ നാട് വിലയിരുത്തിയോ, അംഗീകരിച്ചുവോ എന്ന സന്ദേഹവും ഇവിടെ പങ്കുവെക്കുന്നു.
..
by:
രവീന്ദ്രന്‍ പാടി, Kasaragodvartha.com