Showing posts with label Mother's Love. Show all posts
Showing posts with label Mother's Love. Show all posts

Wednesday, November 6, 2013

ഒന്നു തൊട്ടിട്ട്‌ എത്രകാലമായി..?

പ്രമുഖ മനശ്ശാസ്‌ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു;

മെഡിക്കല്‍ കോളെജില്‍ വെച്ച്‌, മാസം തികയുന്നതിനു മുമ്പ്‌ ഒരു കുഞ്ഞ്‌ പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന്‌ മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയേയും കുഞ്ഞിനേയും ഒരു നഴ്‌സിംഗ്‌ ഹോമിലേക്ക്‌ മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന്‌ രക്ഷിക്കാനായി, ഒരു നഴ്‌സ്‌ കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക്‌ കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ്‌ മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കയ്യില്‍ കൊടുത്ത്‌ സദാ സമയവും സ്‌നേഹപൂര്‍വ്വം തലോടാനും ലാളിക്കാനും നിര്‍ദ്ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു.

രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്‌ പ്രായമായി. നല്ല ആരോഗ്യവതിയായി അവള്‍ കഴിയുന്നു. മരുന്നിനോടും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്‌പര്‍ശനത്തിനും പരിലാളനയ്‌ക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന്‌ പുസ്‌തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്‌ഗുണങ്ങള്‍ കുറയുമെന്ന്‌ പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്‌പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന്‌ മക്കളിലേക്ക്‌ പകരുകയുള്ളൂവെന്നര്‍ത്ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്‌പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്‌. തൊടുക എന്നത്‌ ഇത്ര വലിയ കാര്യമാണോ? ഒരു സ്‌പര്‍ശത്തില്‍ എന്തൊക്കെയാണ്‌ അടക്കിവെച്ചിരിക്കുന്നത്‌? 



രോഗം കൊണ്ട്‌ വലയുന്ന രോഗിയെ വൈദ്യന്‍ പരിശോധിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ. രോഗിയുടെ സന്ധികളില്‍ സ്‌പര്‍ശിച്ച്‌ രോഗവിവരം അറിയാന്‍ വൈദ്യന്‌ മിടുക്കുണ്ട്‌. ഒരു ചെറുസ്‌പര്‍ശത്തില്‍ ഉള്ളടക്കിവെച്ചിരിക്കുന്ന അത്ഭുതമുണ്ട്‌ വൈദ്യന്റെ ഈ പ്രവര്‍ത്തനത്തില്‍. കരയുന്ന കുഞ്ഞിനെ ആരൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും സ്വന്തം അമ്മയുടെ ഒരു കരസ്‌പര്‍ശത്തില്‍ എത്ര വേഗമാണ്‌ കുഞ്ഞ്‌ കരച്ചിലടക്കി ഉറക്കത്തിലേക്ക്‌ ഒഴുകുന്നത്‌! സങ്കടം കൊണ്ട്‌ വലയുന്നവരെ മെല്ലെയൊന്ന്‌ തൊട്ട്‌ ആശ്വസിപ്പിച്ച്‌ നോക്കൂ, നമ്മുടെ ആ സ്‌പര്‍ശത്തില്‍ അവര്‍ ഒരു നിമിഷമെങ്കിലും സ്വസ്ഥമാകും. തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്ക്‌ ജീവിതകാലമെങ്ങും ഓര്‍മിക്കപ്പെടും. വേദനയുടെ ഭാരം കൊണ്ട്‌ തലകുനിയുമ്പോള്‍ `വിഷമിക്കല്ലേ' എന്ന്‌ പ്രിയപ്പെട്ടൊരാള്‍ തലോടിക്കൊണ്ട്‌ പറയുമ്പോള്‍ നമ്മുടെ മനസ്സിലും സമാധാനത്തിന്റെ മഴപെയ്യും. മനസ്സിന്റെ തന്ത്രികളില്‍ അത്രയേറെ സ്വാധീനമാകാന്‍ ഒന്നു തൊട്ടാല്‍ മതി.

സലാം പറഞ്ഞ്‌ കൈ വലിക്കുന്ന നേതാവിനെ നമ്മളാരും ഓര്‍ത്തുവെക്കാറില്ല. എന്നാല്‍ സലാം ചൊല്ലി കൈ നീട്ടിയാല്‍ നമ്മുടെ കൈ മാത്രമല്ല, നമ്മളെ മുഴുവനായും വാരിപ്പുണരുന്ന അപൂര്‍വ്വം നേതാക്കളെ നമ്മള്‍ ഒരു കാലത്തും മറക്കാറില്ല. അഥവാ നമ്മെയൊന്ന്‌ തൊടാനും വാരിപ്പുണരാനും മടിയില്ലാത്തവരെ നമ്മള്‍ മനസ്സിന്റെ സ്‌നേഹക്കൊട്ടാരത്തില്‍ സൂക്ഷിക്കുന്നു, അല്ലാത്തവരോട്‌ അടുപ്പത്തിനു പകരം അകല്‍ച്ചയാകും പെരുകുക.

രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ ആശ്വസിപ്പിക്കണമെന്ന്‌ തിരുനബി നിര്‍ദേശിക്കുന്നുണ്ട്‌. കൈത്തടത്തില്‍ തടവിക്കൊടുത്തും തലയിലും മുഖത്തും മെല്ലെ കൈതൊട്ടുമായിരുന്നു തിരുനബിയുടെ ആശ്വാസവാക്കുകളെല്ലാം. പ്രിയമകള്‍ ഫാതിമ മുതിര്‍ന്ന സ്‌ത്രീയായിട്ടു പോലും പിതൃവാത്സല്യത്തിന്റെ ചുംബനം നല്‍കാന്‍ പ്രിയനബി ശ്രദ്ധിച്ചു. വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോഴും തിരിച്ചെത്തുമ്പോഴും ഭാര്യമാര്‍ക്ക്‌ ചുംബനം സമ്മാനിച്ച ആ പ്രിയതമനെയൊന്ന്‌ ഓര്‍ത്തുനോക്കൂ. സ്‌പര്‍ശത്തിന്റെ മാന്ത്രികതയില്‍ പിണക്കങ്ങള്‍ മറക്കും. 

അടുപ്പങ്ങള്‍ കൂടുതല്‍ അഴകുള്ളതാകും. സലാം പറഞ്ഞ്‌ തിരിഞ്ഞുനടക്കാനല്ല, കൈകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഒന്നാകാനാണ്‌ സ്‌നേഹനബി പഠിപ്പിച്ചത്‌. നമുക്ക്‌ ശത്രുക്കളായി ആരുമില്ലെന്ന സന്ദേശമാണ്‌ സലാം പറഞ്ഞ്‌ കൈകള്‍ കൂട്ടിയുരസുമ്പോള്‍ ലഭിക്കുന്നത്‌. സ്‌പര്‍ശത്തിന്റെ വെള്ളിനൂലില്‍ ഇണങ്ങിച്ചേരാത്ത ഒരു ശത്രുതയുമില്ല. 

സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയാം നമുക്ക്‌. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌. 

കുടുംബത്തിനുള്ളിലുള്ളവര്‍ പോലും പലപ്പോഴും അന്യരെപ്പോലെയാണിന്ന്‌ പെരുമാറുന്നത്‌. പല കുടുംബങ്ങളുടെയും ചിത്രമങ്ങനെയാണ്‌. തൊട്ടുരുമ്മി നടക്കുമ്പോള്‍ പോലും തമ്മിലൊന്ന്‌ മിണ്ടാതെ, ഒരു പുഞ്ചിരി കൈമാറാതെ, ഇഷ്‌ടത്തോടെയൊന്ന്‌ സലാം ചൊല്ലാതെ ജീവിക്കുന്നവര്‍! 


സ്‌പര്‍ശത്തിന്റെ മാന്ത്രികശക്തി തിരിച്ചറിയുമ്പോള്‍ ബന്ധങ്ങള്‍ക്കെല്ലാം പുതിയൊരു ചന്തം കൈവരും. എങ്കില്‍ ഒന്നോര്‍ത്തുനോക്കൂ, നമ്മുടെ ഉമ്മയെ, ഉപ്പയെ, കുഞ്ഞിനെ, ജ്യേഷ്‌ഠനെ, അനിയത്തിയെ, സഹപ്രവര്‍ത്തകനെ, നേതാവിനെ ഒന്നു തൊട്ടിട്ട്‌ എത്രകാലമായി..?

Monday, February 25, 2013

ഉമ്മയോളം വരില്ല, മറ്റൊന്നും






പഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.

അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''

പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.

മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)

മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)

ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''

സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)


മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

Courtsey: tharbiya.blogspot.com