Tuesday, January 28, 2014

ഭര്‍ത്താവിന്റെ മറവിയും കോപവും

angry6666ജോലിത്തിരക്കിന്റെയും ഉത്തരവാദിത്വ ബാഹുല്യത്തിന്റെയും സൃഷ്ടിയാണ് മറവി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം അന്നത്തെ ജോലിയെ തന്നെ ബാധിക്കും. പത്രാധിപരോ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനോ പത്രറിപോര്‍ട്ടറോ ആണ് ഭര്‍ത്താവെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഭാര്യ ഒരു ചോദ്യം ചോദിക്കണം; മൊബൈല്‍ എടുത്തോ?

ആ പതിവ് തെറ്റിക്കരുത്. മൊബൈല്‍ ഫോണ്‍ ഇന്ന് എല്ലാവര്‍ക്കും അനിവാര്യമാണ്. പിന്നെയെന്തിന് സാധാരണ ജോലിക്കാരായ ഭര്‍ത്താക്കന്‍മാരോട് അതിനെ കുറിച്ച് ചോദിക്കുന്ന കാര്യം പറയാത്തത് എന്ന ചോദ്യം വായനക്കാര്‍ക്കുണ്ടായേക്കാം. ഏതുതരം ഭര്‍ത്താവിനോടും ചോദിക്കേണ്ടതു തന്നെയാണത്. പക്ഷേ, അധ്യാപകനോ ഓഫീസ് ക്ലാര്‍ക്കോ കൂലിപ്പണിക്കാരനോ അത് മറക്കാന്‍ സാധ്യത കുറവാണ്. മറന്നാല്‍ വലിയ പ്രശ്‌നമില്ല താനും. അവര്‍ക്ക് അധികം കാളുകള്‍ വരാനിടയില്ല. എന്നാല്‍ ആദ്യം പറഞ്ഞവരുടെ ജോലിയുടെ നല്ലൊരു ഭാഗം ഫോണിലൂടെയായിരിക്കും. ഒരു ദിവസം ഭര്‍ത്താവ് ഫോണെടുക്കാന്‍ മറക്കുകയും ഭാര്യ ചോദിക്കാന്‍ മറക്കുകയും ചെയ്തു എന്ന് സങ്കല്‍പിക്കുക. ഇരുവരും അന്ന് അനുഭവിക്കുന്ന മാനസിക പ്രയാസം വലുതായിരിക്കും. ഭര്‍ത്താവ് പോയി അരമണിക്കൂര്‍ കഴിഞ്ഞ് മറന്നു വെച്ച ഫോണ്‍ റിംഗ് ചെയ്യുന്നത് ഭാര്യ കേള്‍ക്കുന്നു. ആ ദിവസം മുഴുവന്‍ ഭാര്യ അസ്വസ്ഥയായിരിക്കും. എന്നും ചോദിക്കാറുള്ള ഞാന്‍ ഇന്ന് ചോദിക്കാന്‍ മറന്നല്ലോ. അദ്ദേഹം ഇന്ന് എത്രമാത്രം ബുദ്ധിമുട്ടും. വൈകുന്നേരം വരുമ്പോള്‍ എങ്ങനെയാണ് മുഖത്തു നോക്കുക? ഭാര്യ ഈ ചിന്തയുമായി കഴിയുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തുവെച്ച് മനസ്സില്‍ അവളെ ശകാരിക്കുന്നുണ്ടാവും. അയ്യേ അവളിത് ഓര്‍മിപ്പിച്ചില്ലല്ലോ. എന്റെ ബദ്ധപ്പാടും ഉത്തരവാദിത്വവും അറിയാവുന്നവളല്ലേ അവള്‍? ഇതായിരിക്കും അന്നുമുഴുവന്‍ അയാളുടെ മനസ്സില്‍.

ഭാര്യ മറവിക്കാരിയാണെങ്കില്‍ ഭര്‍ത്താവിനും ചില ബാധ്യതകളുണ്ട്. മറക്കാതെ മരുന്നു കഴിക്കേണ്ടവളായിരിക്കാം അവള്‍. ഓഫീസില്‍ വെച്ചോ ജോലിസ്ഥലത്തു വെച്ചോ ഒരു വിളി; അല്ലാ നീ മരുന്നു കഴിച്ചോ?  ഈ ചോദ്യം ഭാര്യക്കുണ്ടാക്കുന്ന സന്തോഷത്തിന് അളവുണ്ടായിരിക്കില്ല. ഈ ജോലിത്തിരക്കിനിടയിലും അദ്ദേഹം എന്നെ ഓര്‍ത്തല്ലോ!

ഈയിടെ ഞാന്‍ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും പരിചയപ്പെട്ടു. ഉച്ചഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടതായിരുന്നു ഞാന്‍. ഭാര്യക്ക് നാല്‍പത് നാല്‍പ്പത്തഞ്ച് വയസ്സു കാണും. ഭര്‍ത്താവിന്റേത് കൃത്യമായി അറിയാം. എണ്‍പത്. ഭക്ഷണം കഴിച്ച ശേഷം വീട്ടുകാരിയോട് കുശലാന്വേഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ, 'ഈ മനുഷ്യന്റെ ഭാര്യയാകാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.' പ്രായത്തില്‍ വലിയ അന്തരമുണ്ടായിട്ടും അവള്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു. അയാളുടെ ആദ്യ ഭാര്യ മരിച്ച ശേഷം കല്ല്യാണം കഴിച്ചതിനാലാണ് ഈ അന്തരം. മറക്കാനിടയുള്ളത് പരസ്പരം ഓര്‍മിപ്പിച്ച് തെറ്റുകള്‍ സംഭവിച്ചാല്‍ അത് വിട്ടുവീഴ്ച്ച ചെയ്ത് മറക്കേണ്ടതു മറന്ന് ജീവിതം മുന്നോട്ടു നീക്കുന്നവരാണവര്‍. സ്‌നേഹം, കരുണ, വാത്സല്യം എന്നിവ പോലെ മനുഷ്യനുണ്ടാകുന്ന വികാരമാണ് കോപമെന്നും നാം ഓര്‍ക്കണം. ഭര്‍ത്താവ് കോപിച്ചാല്‍ അദ്ദേഹം മനുഷ്യനാണല്ലോ, കോപം മനുഷ്യസഹജമാണ് എന്ന് ഭാര്യ ചിന്തിക്കണം. ഭര്‍ത്താവോ? എന്റെ ഇണ എന്റെ വര്‍ഗക്കാരിയാണ്. എനിക്കുണ്ടാകുന്ന എല്ലാ വികാരങ്ങളും അവള്‍ക്കുമുണ്ടാകും. ഇതായിരിക്കണം അയാള്‍ ചിന്തിക്കേണ്ടത്. എങ്കില്‍ ദാമ്പത്യം നല്ല നിലയില്‍ മുന്നോട്ടു പോകും.

കോപവും മറവിയും പ്രവാചകന്‍മാര്‍ക്കും ഉണ്ടായിരുന്നു. അവര്‍ കോപത്തെ നിയന്ത്രിക്കും. കോപിച്ചുപോയതില്‍ പശ്ചാത്തപിക്കും. യൂനുസ് നബി(അ)നെ കുറിച്ച് 'അദ്ദേഹം കുപിതനായി പോയ്ക്കളഞ്ഞ സന്ദര്‍ഭം, നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു.' (21 : 87) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. കോപം നിയന്ത്രിക്കുന്നവരെ ഖുര്‍ആന്‍ പുകഴ്ത്തിയിട്ടുണ്ട്. അതു നിയന്ത്രിച്ചാല്‍ അല്ലാഹുവിങ്കിലും ജനങ്ങള്‍ക്കു മുമ്പിലും മാന്യന്മാരാകാന്‍ നമുക്കു കഴിയും. ദാമ്പന്ത്യ ജീവിതത്തിലാണ് ഇതേറ്റവുമധികം അനിവാര്യമാവുക. കാരണം ദമ്പതിമാരാണല്ലോ എല്ലാ സ്വകാര്യങ്ങളും പങ്കുവെച്ച് അടുത്തിടപഴകി ജീവിക്കുക. അതിനാല്‍ അവര്‍ക്കിടയിലാണ് സ്‌നേഹം എന്ന പോലെ കോപവും അധികമുണ്ടാവുക. ഈ സത്യം ഗ്രഹിച്ചാല്‍ തന്നെ കോപം നീണ്ടു നില്‍ക്കാതെ കഴിക്കാം. പല വിവാഹ മോചനങ്ങളിലും കോപത്തിന് വലിയ പങ്കുണ്ട്.

By: EKM Pannur

മൂന്ന് മെസ്സേജുകള്‍

3sms333
വൈകിയിട്ട് ഏഴ് മണിക്ക് അന്ന് ഞാന്‍ വീട്ടിലേക്ക് മടങ്ങി. സാധാരണ എത്തുന്നതില്‍ രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു അത്. ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ എന്റെ സഹോദരനോടൊപ്പം കഴിയുന്ന ഉമ്മയുടെ അടുത്ത് ചെന്ന കുറച്ചു സമയം ഇരുന്നു. പിന്നെയാണ് ഞാനും ഭാര്യയും രണ്ട് കുട്ടികളും കഴിയുന്ന മൂന്നാം നിലയിലേക്ക് ഇറങ്ങിയത്. ചെന്നുകയറിയ എന്നെ പതിവില്ലാത്ത രീതിയിലാണ് ഭാര്യ എതിരേറ്റത്. വേദനയും ദേഷ്യവും എല്ലാം കൂടിക്കലര്‍ന്ന ഒരു വികാരമായിരുന്നു അവളുടെ മുഖത്ത്. അവളുടെ വായില്‍ നിന്ന് വന്ന വാക്കുകളും വ്യത്യസ്തമായിരുന്നില്ല. അതിന് ഞാന്‍ നല്‍കിയ തിരിച്ചടി അവളുടെ ദേഷ്യത്തെ ഒന്നു കൂടി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. എന്റെയും അവളുടെയും ശബ്ദം ഉയര്‍ന്നു. ദേഷ്യം കൊണ്ട് അസ്വസ്ഥനായ ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞ് അവള്‍ക്ക് മറുപടിക്ക് അവസരം നല്‍കാതെ ഫ്ലാറ്റിന്റെ വാതിലിനടുത്തേക്ക് നീങ്ങി. വാതില്‍ അടച്ച് എവിടേക്കെന്നില്ലാതെ ഞാന്‍ റോഡിലൂടെ നീങ്ങി.

അടുത്തുള്ള ഒരു മൈതാനത്താണ് എന്റെ കാലുകള്‍ എന്നെ കൊണ്ടെത്തിച്ചത്. അവിടെയിരുന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. ഭാര്യയുടെ ദേഷ്യത്തിന് ഞാന്‍ അര്‍ഹനായിരുന്നോ? അവളോടുള്ള ഇഷ്ടത്തോടു കൂടി തന്നെയായിരുന്നില്ലേ ഞാന്‍ പ്രവേശിച്ചത്? വൈകിയായിരിക്കും വരിക എന്നറിയിക്കാതെ വൈകി കയറി ചെന്നപ്പോള്‍ വല്ല പഞ്ചാരവാക്കുകളും ഞാന്‍ കരുതി വെച്ചിരുന്നോ? അവളോടൊത്തുള്ള ജീവിതത്തെ കുറിച്ച് പലതും ഞാന്‍ ചിന്തിച്ചു. ജീവിതത്തിന്റെ മധുരവും സന്തോഷവും ആനന്ദവും എത്രയെത്ര അവള്‍ എനിക്ക് തന്നിരിക്കുന്നു. പ്രതിസന്ധികളില്‍ എന്നോടൊപ്പം നിന്ന് എത്രയെത്ര അവള്‍ സഹിച്ചിരിക്കുന്നു. വലിയ വലിയ പ്രതിസന്ധികള്‍ ഞങ്ങള്‍ ഒരുമിച്ചാണല്ലോ താണ്ടിയത്, എന്നിട്ടും അവളുടെ ചില വാക്കുളില്‍ എനിക്ക് ക്ഷമിക്കാന്‍ എന്തു കൊണ്ട് കഴിഞ്ഞില്ല? ആക്ഷേപവും ശകാരവുമാണ് പലപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തുന്നത്. എന്നാല്‍ ഞാനാണോ തെറ്റുകാരന്‍ അതോ അവളോ?

ഞാന്‍ കയറി ഇരിക്കുന്നത് വരെ അവള്‍ക്ക് കാത്തിരിക്കാന്‍ സാധിക്കുമായിരുന്നില്ലേ, അതിന് ശേഷം അവളുദ്ദേശിക്കുന്ന കാര്യം പറയാമായിരുന്നില്ലേ? അല്ലെങ്കില്‍ ഞാന്‍ അത്താഴം കഴിക്കുന്നത് വരെ കാത്തിരുന്ന് അതിന് ശേഷം അവള്‍ക്ക് തോന്നിയ പോലെ എന്നെ ശകാരിക്കാമായിരുന്നില്ലേ? അങ്ങനെ എന്റെ നല്ല പാതിയെ കുറിച്ച് ചിന്തിച്ചു കൊണ്ട് എത്ര സമയം കടന്നു പോയെന്ന് ഞാന്‍ അറിഞ്ഞില്ല. ഞാന്‍ വാച്ചില്‍ നോക്കി. സമയം രാത്രി പതിനൊന്നു മണിയായിരിക്കുന്നു. എന്റെ മൊബൈലില്‍ മൂന്ന് മെസേജുകള്‍ വന്നു കിടപ്പുണ്ടായിരുന്നു. അത് വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് വായിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചു. അത് എന്റെ പ്രിയപ്പെട്ടവള്‍ അയച്ചതായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചതായിരുന്നു കാരണം. എന്നാല്‍ ഒന്നാമത്തേത് എന്റെ വലിയ സഹോദരിയുടേതായിരുന്നു. രണ്ടാമത്തേത് ചെറിയ പെങ്ങളുടേതുമായിരുന്നു.

ആ സ്ത്രീയുടെ അടുത്ത് നിന്ന് ഞാന്‍ കുപിതനായി പോന്നിട്ട് നാല് മണിക്കൂറായിരിക്കുന്നു. എന്നിട്ട് ഒരു മെസേജ് പോലും അയച്ചിട്ടില്ല. വര്‍ധിച്ച ദേഷ്യത്തോടെ മൂന്നാമത്തെ മെസേജ് ഞാന്‍ നോക്കി. അത് സഹോദരിയുടെ ഭര്‍ത്താവ് അയച്ചതായിരുന്നു. അല്ലാഹുവാണ്, ആ സ്ത്രീ ചെയ്തതിനും അപ്പുറമാണ് അര്‍ഹിക്കുന്നത്. വളരെയധികം കുപിതനായി അവള്‍ക്കുമേല്‍ ആക്ഷേപം ചൊരിഞ്ഞു. എല്ലാവരും മെസേജ് അയച്ചിരിക്കുന്നു അവള്‍ക്ക് മാത്രം എന്തുകൊണ്ട് അയച്ചുകൂടാ എന്നതായിരുന്നു എന്റെ മനസ്സില്‍. അങ്ങനെ ഒന്നാമത്തെ മെസേജ് ഞാന്‍ തുറന്നു വായിച്ചു. 'സോറി ഇക്കാ, നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ഇവിടെ കറന്റ് പോയിരിക്കുകയാണ്. നിങ്ങള്‍ വേഗം തിരിച്ചു വരുമെന്നാണ് ഞാന് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് അസ്വസ്ഥതയും പേടിയുമുണ്ട്. നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാന്‍ നിങ്ങള്‍ മടങ്ങിയെത്തുന്നത് വരെ ഞാന്‍ ഭക്ഷണം കഴിക്കില്ല. എനിക്ക് നിങ്ങള്‍ മാപ്പുതരണം. നിങ്ങള്‍ എനിക്ക് എല്ലാമെല്ലാമാണ്. ഞാന്‍ ദേഷ്യപ്പെട്ട് പറഞ്ഞതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. - നിങ്ങളുടെ ഭാര്യ'

ഞാന്‍ ആശ്വാസത്തോടെ നിശ്വസിച്ചു. എന്നാല്‍ എന്തുകൊണ്ട് അവളുടെ മൊബൈലില്‍ നിന്ന് മെസേജ് അയച്ചില്ല? അവളുടേതില്‍ ബാലന്‍സ് ഇല്ലേ? നടന്ന കാര്യത്തെ കുറിച്ച് അവള്‍ ഉമ്മയോടും സഹോദരിയോടും പറഞ്ഞിട്ടുണ്ടാവില്ലേ എന്ന് ചിന്തിച്ചു കൊണ്ട് ഞാന്‍ രണ്ടാമത്തെ മെസേജ് തുറക്കുന്നതിന് മുമ്പ് ആദ്യത്തേത് അയച്ചിരിക്കുന്നതിന്റെ സമയം നോക്കി. 7.30-നാണ് അയച്ചിരിക്കുന്നത്. ഞാന്‍ ഇറങ്ങി പത്തുമിനിറ്റിനകം കറന്റ് പോയിരിക്കുന്നു എന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?

എന്നിട്ട് രണ്ടാത്തെ മെസേജ് ഞാന്‍ വായിക്കാന്‍ തുടങ്ങി. 'കറന്റ് ഇതുവരെ വന്നിട്ടില്ല. നിങ്ങള്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇനിയൊരിക്കലും ഞാന്‍ നിങ്ങളോട് ദേഷ്യപ്പെടുകയില്ല. ഖേദം എന്റെ മനസിനെയും ശരീരത്തെയും എരിയിച്ചു കൊണ്ടിരിക്കുയാണ്. ഞാന്‍ കുപിതയായ നിമിഷം എനിക്ക് സ്വന്തത്തോടു തന്നെ വെറുപ്പ് തോന്നുകയാണ്. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ ഞാനല്ലാതെയായി മാറുകയായിരുന്നു. നിങ്ങള്‍ വേഗം മടങ്ങി വരണം നിങ്ങളില്ലാതെ എനിക്ക് ഒരു ജീവിതമില്ല. - നിങ്ങളുടെ ഭാര്യ.'

സംഭവിച്ച കാര്യങ്ങള്‍ സഹോദരിയെയും അവള്‍ അറിയിച്ചിട്ടുണ്ടാകുമല്ലോ? എന്നാല്‍ മനോഹരമായ മെസ്സേജുകളായിരുന്നു അവ. വീട്ടിലേക്ക് മടങ്ങുന്നതിനായി ഞാന്‍ എഴുന്നേറ്റു. മൂന്നാമത്തേ മെസേജ് ഞാന്‍ വായിക്കാന്‍ തുടങ്ങി. 'എന്റെ പ്രിയപ്പെട്ടവനേ, ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ മടങ്ങിവരണമെന്ന് വീണ്ടും ഞാന്‍ കേഴുകയാണ്. നിങ്ങളുടെ വാത്സല്യവും സ്‌നേഹവുമില്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങളുടെ ഹൃദയമിടിപ്പാണ് എനിക്ക് സുരക്ഷിതത്വബോധം നല്‍കുന്നത്. എന്റെ പ്രിയപ്പെട്ടവനേ മടങ്ങി വരൂ... നിങ്ങളില്ലാതെ ഒന്നിനും ഒരു രുചിയും അര്‍ഥവുമില്ല. - നിങ്ങളുടെ പ്രിയ ഭാര്യ'

മെസേജ് വായിച്ചു തീര്‍ന്നപ്പോള്‍ കണ്ട ടാക്‌സില്‍ കയറി സന്തോഷത്തോടെ ഞാന്‍ ഫ്ലാറ്റിലേക്ക് മടങ്ങി. സുന്ദരമായ ആ മെസേജുകള്‍ ടൈപ് ചെയ്ത കൈകളെ പിടിച്ചു മുത്താന്‍ ഞാന്‍ കൊതിച്ചു. ഞാന്‍ വാതിലില്‍ മുട്ടിയപ്പോള്‍ സമയം പതിനൊന്നരയായിരുന്നു. വാതില്‍ തുറക്കാന്‍ കാത്തു നിന്നപ്പോഴാണ് മെഴുകുതിരി വാങ്ങാന്‍ മറന്നു പോയ കാര്യം ഓര്‍മ വന്നത്. അത് വാങ്ങുന്നതിനായി തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴാണ് വാതില്‍ തുറക്കപ്പെട്ടത്. വാതില്‍ തുറന്ന അവള്‍ നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു. വാതില്‍ തുറന്നതും അവള്‍ ചോദിച്ചു : നിങ്ങളെനിക്ക് മാപ്പു തരില്ലേ?
ഞാന്‍ പറഞ്ഞു : കഷ്ടം, മെഴുകുതിരി വാങ്ങാന്‍ ഞാന്‍ മറന്നു പോയി.
വളരെ അത്ഭുതത്തോടെ എന്നെ നോക്കി കൊണ്ട് അവള്‍ ചോദിച്ചു : എന്തിന്?
ഞാന്‍ പറഞ്ഞു : നീയല്ലേ കറന്റ് പോയെന്ന് അറിയിച്ചത്?
അവള്‍ നന്നായി ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു : നിങ്ങള്‍ പോയപ്പോഴാണ് എനിക്ക് വെളിച്ചം നഷ്ടപ്പെട്ടത്, നിങ്ങള്‍ മടങ്ങിയതോടെ വെളിച്ചവും മടങ്ങിയെത്തി.
അത് കേട്ട് ഞാന്‍ അവളെ എന്റെ കരവലയത്തിനുള്ളിലാക്കി. അവളുടെ കൈകള്‍ എന്നെയും ആശ്ലേഷിച്ചു. അവള്‍ പറഞ്ഞു : നിങ്ങളില്ലാതെ എനിക്ക് ഭ്രാന്താവുകായിരുന്നു. വരൂ നമുക്ക് ഭക്ഷണം കഴിക്കാം, നിങ്ങള്‍ കുറേ നേരമായി വിശന്നിരിക്കുകയല്ലേ.
ഞാന്‍ പറഞ്ഞു : നിന്റെ മെസേജിന്റെ സൗന്ദര്യം എന്റെ വിശപ്പും ദേഷ്യവും മറപ്പിച്ചു. എന്നാലും അത് എന്റെ സഹോദരങ്ങളെയും സഹോദരിയെയും അറിയിക്കേണ്ടിയിരുന്നോ?
അവള്‍ പറഞ്ഞു : നിങ്ങളുടെ പ്രിയതമയെ നിങ്ങള്‍ക്ക് വിശ്വസിക്കാം. നടന്ന കാര്യങ്ങള്‍ ആരും അറിഞ്ഞിട്ടില്ല. എന്റെ മെസേജ് നിങ്ങള്‍ തുറക്കുമോ എന്ന ഭയമില്ലായിരുന്നുവെങ്കില്‍ ഇതിന്റെ എത്രയോ ഇരട്ടി ഞാന്‍ അയക്കുമായിരുന്നു. പിന്നെ ഒരുമിച്ച് സന്തോഷത്തോടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.









By: YOUSUF ISMAIL SULAIMAN

വിവ : അഹ്മദ് നസീഫ്‌

നല്ല പിതാക്കന്‍മാരാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പക്ഷേ..

goodparent33333നല്ല പിതാവായി മാറണമെന്നു തന്നെയാണ് ഒരോ പിതാവും ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ ഭാരിച്ച ദൗത്യത്തിലേക്ക് കടക്കുമ്പോള്‍ പലര്‍ക്കും അതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രതീക്ഷകളില്‍ നിന്ന് എത്രയോ അകലയുള്ള പിതാക്കന്‍മാരായിട്ടാണവര്‍ മാറുന്നത്. ഒരു നല്ല പിതാവായി മാറുന്നതിന് സ്വീകരിക്കേണ്ട ചില കാല്‍വെപ്പുകളാണ് ഇവിടെ ഉണര്‍ത്തുന്നത്.

നമ്മുടെ മക്കള്‍ക്ക് ജീവിതത്തില്‍ അനുകരിക്കാന്‍ ഒരു മാതൃക ആവശ്യമാണ്. അത്തരത്തിലുള്ള നല്ല മാതൃകകളായി മാറാന്‍ നമുക്ക് സാധിക്കണം. അതിന് ഏറ്റവും നല്ല മാര്‍ഗം നാം പറയുന്ന കാര്യങ്ങള്‍ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുക എന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്കാണ് വാക്കുകളേക്കാള്‍ കൂടുതല്‍ സ്വാധീന ശക്തിയുള്ളത്. ആയിരം ആളുകള്‍ക്കിടയില്‍ ഒരാളുടെ പ്രവര്‍ത്തനം ഒരാളോട് ആയിരം പേര്‍ പറയുന്ന വാക്കുകളേക്കാള്‍ ശക്തമാണ്. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ഏറ്റവും ഉത്തമായ രീതിയും അതു തന്നെയാണ്. സംസാരപ്രായമെത്തുന്നതിന് മുമ്പു തന്നെ കുട്ടികള്‍ നമസ്‌കാരത്തില്‍ നമ്മെ അനുകരിക്കുന്നുവെങ്കില്‍ അവര്‍ക്കു മുമ്പില്‍ വെച്ചുള്ള നമ്മുടെ നമസ്‌കാരത്തിന്റെ ഫലമാണത്.

മക്കള്‍ നമ്മുടെ പുറം മോഡിയിലേക്ക് മാത്രമല്ല നോക്കുന്നത്. മറിച്ച് നമ്മുടെ പ്രകൃതത്തെയും പെരുമാറ്റങ്ങളെയും അവര്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. പിതാവ് കലര്‍പ്പില്ലാത്ത തന്റെ തനി പ്രകൃതമാണ് വീട്ടില്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ സ്വാഭാവികമായും മക്കള്‍ അതായിരിക്കും അനുകരിക്കുക. അതുകൊണ്ട് തന്നെ മക്കളെ ശരിപ്പെടുത്താനിറങ്ങുന്നതിന് മുമ്പ് നമ്മുടെ തന്നെ പ്രകൃതവും സ്വഭാവവും സംസ്‌കരിക്കേണ്ടതുണ്ട്.

മക്കളോട് പിതാവ് വാത്സല്യം കാണിക്കുകയാണെങ്കില്‍ നല്ല ഒരു മാനസികാവസ്ഥ മക്കളിലുണ്ടാക്കുന്നതിന് അതിലൂടെ സാധിക്കും. ദുര്‍ബലരോടും അശരണരോടും അവരുടെ മനസില്‍ അനുകമ്പയും കാരുണ്യവും അതുണ്ടാക്കും. എന്നാല്‍ നേര്‍ വിപരീത സ്വഭാവത്തിലാണ് പിതാവ് പെരുമാറുന്നതെങ്കില്‍ മക്കളയത് പരുക്കന്‍ സ്വഭാവക്കാരാക്കിയത് മാറ്റുകയായിരിക്കും ഫലം. പ്രവാചകന്‍(സ) കുട്ടികളോടു വളരെയധികം വാത്സല്യത്തോടെയായിരുന്നു പെരുമാറിയിരുന്നതെന്ന് ഹദീസുകള്‍ വിവരിച്ചു തരുന്നുണ്ട്. എന്നാല്‍ ഇന്ന് പല പിതാക്കന്‍മാരും മക്കളോട് പരുക്കന്‍ സ്വഭാവത്തില്‍ പെരുമാറുന്നുവെന്നത് ദുഖകരമാണ്. കാരുണ്യത്തോടെയല്ലാത്ത പിതാക്കന്‍മാരുടെ പെരുമാറ്റം മക്കളില്‍ വലിയ ആഴത്തിലുള്ള മുറിവുകളാണ് ഏല്‍പ്പിക്കുക. പലപ്പോള്‍ അവ  ഭേദപ്പെടുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വരും. വാത്സല്യം കാണിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഉറച്ച നിലപാടുകള്‍ മക്കളുടെ കാര്യത്തില്‍ സ്വീകരിക്കരുത് എന്നല്ല. മക്കള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ യുക്തിയും കാരുണ്യവും വാത്സല്യവും മുന്‍നിര്‍ത്തി അവരെ അതിന് അനുവദിച്ചു കൊടുക്കുകയല്ല വേണ്ടത്. കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിടത്ത് വാത്സല്യം അതിനൊരിക്കലും തടസ്സമായി മാറരുത്.

മക്കളോടുള്ള പെരുമാറ്റത്തില്‍ പിതാവിന് വ്യക്തമായ ഒരു മാര്‍ഗരേഖയുണ്ടായിരിക്കണം. മക്കള്‍ക്ക് ചില കാര്യങ്ങളില്‍ താല്‍പര്യമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത് അവര്‍ക്കതിനോട് താല്‍പര്യവും ഇഷ്ടവും വളര്‍ത്തി കൊണ്ടായിരിക്കണം. കല്‍പനകളിലൂടെയും ഭയപ്പെടുത്തലിലൂടെയും അതിന് ശ്രമിക്കുമ്പോള്‍ അതവരെ അതില്‍ നിന്ന് അകറ്റുകയാണ് പലപ്പോഴും ചെയ്യുക.

മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ക്ഷമ കാണിക്കാന്‍ കഴിയുകയെന്നത് നല്ല പിതാവിനുണ്ടായിരിക്കേണ്ട ഗുണമാണ്. മക്കളോട് ദേഷ്യപ്പെട്ട് പെരുമാറുന്നതിനെ കുറിച്ച് പേരന്റിങ് രംഗത്തെ വിദ്ഗര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് കാണാം. ദേഷ്യക്കാരായ ആളുകളുടെ ഭാഗത്ത് നിന്നും സാധാരണയായി സംഭവിക്കുന്ന ഒന്നാണിത്. ദേഷ്യപ്പെടുമ്പോള്‍ മക്കളെ അടിക്കുന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. അതൊരിക്കലും അവരെ പഠിപ്പിക്കുന്നതിനോ നിര്‍ദേശം സ്വീകരിക്കുന്നതിനോ സഹായിക്കുകയില്ല. ദേഷ്യത്തിന്റെ പ്രകടനം മാത്രമായി അത് അവശേഷിക്കുന്നു.

മക്കളോടുള്ള സൗഹൃദം വളരെ പ്രധാനമാണ്. മക്കള്‍ കുറച്ചു വളര്‍ന്നു വരുമ്പോള്‍ തന്നെ അവരുമായി സംസാരിക്കുന്നതിനും തമാശകള്‍ പറയുന്നതിന് സമയം കണ്ടെത്താന്‍ പിതാക്കന്‍മാര്‍ ശ്രമിക്കണം. അവരോട് വളരെ അടുക്കാനും അവരെ അലട്ടി കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ചോദിച്ചറിയാനും പിതാവിന് കഴിയണം. അവന്റെ മോഹങ്ങളെയും സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചോദിച്ചറിയണം. മക്കളുടെ മാനസിക വികാസത്തില്‍ ഇത്തരം കൂടിക്കാഴ്ച്ചക്ക് വളരെയധികം പ്രധാന്യമുണ്ട്. മക്കളോട് അടുത്ത് പെരുമാറാന്‍ സാധിക്കുന്നില്ലെന്ന് പല രക്ഷിതാക്കളും ആവലാതിപ്പെടാറുണ്ട്. മക്കളുടെ ചെറുപ്പകാലത്ത് അവരുമായി തുറന്ന സംസാരിക്കുന്നതില്‍ വരുത്തിയിട്ടുള്ള വീഴ്ച്ചയാണ് അതിന്റെ മുഖ്യ കാരണം. മക്കള്‍ വലുതാകുന്നതോടൊപ്പം അവര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന മതില്‍ പരസ്പരം അടുക്കുന്നതിന് വലിയ പ്രയാസം ഉണ്ടാക്കുന്നു.

ഒരു നല്ല പിതാവും നല്ല ഭര്‍ത്താവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു അന്തരീക്ഷം മക്കള്‍ക്ക് ഒരുക്കി കൊടുക്കാന്‍ നല്ല ഒരു ഭര്‍ത്താവിന് മാത്രമേ സാധിക്കുകയുള്ളൂ. വിജയകരമായ രീതിയില്‍ സന്താനങ്ങളെ പരിപാലിക്കുന്നതിന് അദ്ദേഹം തന്റെ ഇണക്ക് സഹായിയായിരിക്കും. അതിലെല്ലാം ഉപരിയായി കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ലോകരക്ഷിതാവിനോട് മക്കളുടെ സന്മാര്‍ഗത്തിനും ഗുണത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതിനും രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്.

വിവ : അഹ്മദ് നസീഫ്‌

Thursday, January 16, 2014

ഹോം സ്‌കൂളിങ് :ദീനിന്റെ മക്കളെ വളര്‍ത്തിയെടുക്കാനുള്ള ഉത്തമ വിദ്യാഭ്യാസരീതി

തന്റെ വികൃതികളായ രണ്ടുകുട്ടികളെ വീട്ടിലിരുത്തി വിദ്യാഭ്യാസം നല്‍കും എന്ന് ആരെങ്കിലും തന്റെ സ്വപ്‌നത്തെപ്പറ്റി പറഞ്ഞാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും ? ദിവസം മുഴുവന്‍ കുസൃതികളോടൊപ്പം ചിലവഴിക്കാനോ, നടക്കുന്ന കാര്യം വല്ലതും പറയൂ എന്നായിരിക്കും നിങ്ങളുടെ മറുപടി.
ഹോംസ്‌കൂളിങ് എന്ന സ്വപ്‌നത്തിലേക്ക് ഞാന്‍ കടന്നുചെന്നതിന്റെ വിവരണമാണിതില്‍. കുട്ടികളുടെ മനഃശാസ്ത്രവും പാരന്റിങ് സൂത്രവിദ്യകളും എന്റെ ആദ്യരക്ഷകര്‍തൃവേളയില്‍ ഞാന്‍ പഠിച്ചെടുത്തതും പ്രയോഗിച്ചുനോക്കിയതിലൂടെ അത് ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ചു എന്ന സന്തോഷം ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു.

എന്റെ കയ്യില്‍ കരഞ്ഞ് , ഒച്ചയിട്ട്, നിലവിളിച്ച് തളര്‍ന്ന്്, ശാന്തമായുറങ്ങുന്ന കുഞ്ഞല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഇതികര്‍ത്തവ്യാമൂഢയായി നില്‍ക്കവേ, ഞാന്‍ പടച്ചവനോട് പ്രാര്‍ഥിച്ചു: 'പടച്ചവനേ, ഒരു കുഞ്ഞിനെ നല്‍കുക വഴി നീ എനിക്ക് മാതൃത്വത്തിന്റെ സവിശേഷപദവി കനിഞ്ഞരുളിയവനാണ് നീ. ഈ കുഞ്ഞിനെ വഴികാട്ടുവാനുള്ള സൂത്രങ്ങള്‍ നീയെന്നെ അറിയിച്ചുതരണേ.'
ആദ്യത്തെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലുപാടുനിന്നും ഉപദേശങ്ങള്‍ വന്നുതുടങ്ങി. 'എത്രയും പെട്ടെന്ന് കുട്ടിയെ നല്ല സ്‌കൂളില്‍ ചേര്‍ത്തണം. ഡൊണേഷനും മാസാന്തഫീസും കാര്യമാക്കരുത്. ആപ്ലികേഷന്‍ ഫോം വാങ്ങി പൂരിപ്പിച്ച് ഇന്നുതന്നെ കൊടുക്കണം, ചെറിയ ഇന്റര്‍വ്യൂ ഉണ്ടാകും, ചിലപ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലായേക്കാം'. അക്കൂട്ടരില്‍ ചിലര്‍ ഇത്രയും കൂടി പറഞ്ഞുവെച്ചു:'ഇക്കാലത്ത് നല്ല ബുദ്ധിശക്തിയും ആത്മവിശ്വാസവും സഹവര്‍ത്തിത്വമനോഭാവവുംകുട്ടികളില്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ അവരെ എത്രയും നേരത്തേ ഏതാണ്ട് ഒന്നര-രണ്ട് വയസ്സിനുള്ളില്‍ നല്ല സ്്കൂളുകളില്‍ ചേര്‍ത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കുട്ടിയുടെ ഭാവി നശിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.'
പക്ഷേ, ഞാന്‍ അതൊന്നും വകവെക്കാതെ എന്റെ സ്വപ്‌നവുമായി മുന്നോട്ടുപോയി.

മേല്‍പറഞ്ഞ ആശങ്കകള്‍ വെറും കുമിളകള്‍ മാത്രമാണെന്ന് എന്റെ സ്വപ്‌നയാത്രയിലെ പ്രായോഗികാനുഭവങ്ങളില്‍നിന്ന് ബോധ്യമായി. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണമെങ്കില്‍ അവരെ രണ്ടുവയസുമുതല്‍കേ തികച്ചും അപരിചിതരായവരോടൊപ്പം ഒരു റൂമിലിരുത്തണമെന്നോ ? എന്തു വിവരക്കേടാണ്! മുലകുടി പ്രായം രണ്ടുവര്‍ഷമാണെന്ന് അല്ലാഹു നിശ്ചയിച്ചതിന് ചില ലക്ഷ്യങ്ങളില്ലേ ? ശിശുക്കള്‍ക്ക് 10-11 മാസം എത്തുന്നതിനുമുമ്പ് നടക്കാനുള്ള കഴിവ് എന്തുകൊണ്ട് അല്ലാഹു നല്‍കിയില്ല ? ആട്ടിന്‍കുഞ്ഞുങ്ങളൊക്കെ പ്രസവിച്ചുവീണയുടന്‍ എഴുന്നേറ്റുനില്‍ക്കാനും ഓടാനും തുടങ്ങുന്നത് നാം കാണുന്നുണ്ടല്ലോ.ഒന്നര-മൂന്ന് വയസ് കാലയളവിനുമുമ്പ് എന്തുകൊണ്ട്  എങ്ങനെ മലമൂത്രവിസര്‍ജനം ചെയ്യണമെന്ന് നാം അഭ്യസിപ്പിക്കാത്തതെന്താണ്? പെറ്റുവീഴുന്ന സമയംതൊട്ട് മാതാവിനോട് ഒട്ടിച്ചേര്‍ന്ന് മാതാവിന്റെ വാത്സല്യവും പരിചരണവും സ്‌നേഹവും കിട്ടുമ്പോള്‍ ശിശുവിന്റെ ആത്മവിശ്വാസം വര്‍ധിച്ചുവരുന്നു എന്ന ശാസ്ത്രീയസത്യമാണതിനുപിന്നില്‍.
ഇന്റര്‍നെറ്റില്‍നിന്ന്് വീട്ടിലിരുന്ന് കുട്ടികളെ അഭ്യസിപ്പിക്കാനും, ശിക്ഷണനടപടികള്‍ കൈകൊള്ളാനും മറ്റുമുള്ള ചെപ്പടിവിദ്യകള്‍ ഞാന്‍ മനസ്സിലാക്കി. കുട്ടികളുടെ മനഃശാസ്ത്രവും പഠനരീതിശാസ്ത്രവും ക്രമേണ സ്വായത്തമാക്കി. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ ഉടന്‍തന്നെ നെറ്റില്‍ പരതും . ഉദാഹരണത്തിന് കൈയില്‍ കിട്ടിയതെന്തും വലിച്ചെറിയുന്ന സ്വഭാവം എങ്ങനെ ദുരീകരിക്കാം എന്നതിന് പരിഹാരമെന്താണെന്ന് പരതി അപ്രകാരം ചെയ്യുക തുടങ്ങി പലതും.
നേരു പറയാമല്ലോ, ഞാന്‍ നെറ്റില്‍നിന്നും അല്ലാതെയും ഒക്കെ വായിച്ചറിഞ്ഞതും മുതിര്‍ന്ന പരിചയസമ്പന്നരായ രക്ഷിതാക്കളുടെ അഭിപ്രായനിര്‍ദേശങ്ങളും തമ്മില്‍ അജഗജാന്തരമുണ്ടായിരുന്നത് എന്നെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി. അപ്പോഴൊക്കെ പടച്ചവനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കും; പരിശീലനരീതിശാസ്ത്രത്തിന്റെ യാഥാര്‍ഥ്യം നീയെനിക്ക് വെളിപ്പെടുത്തിത്തരണമേ എന്ന്. പിള്ളേരെ പഠിപ്പിക്കാനിറങ്ങിയ എന്റെ അതിസാഹസത്തിനൊടുവില്‍ എല്ലാദിവസവും ഞാനവരുടെ കുസൃതികള്‍ക്കുമുന്നില്‍ തോറ്റുതൊപ്പിയിട്ടുനില്‍ക്കുന്ന വേളയില്‍ ഭര്‍ത്താവുപോലും ഒരുവേള  എന്റെ മാനസികനിലയെ സംശയിക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

ചിലയാളുകള്‍ യാഥാര്‍ഥ്യത്തിനുവിരുദ്ധമായ സാധ്യതകളില്‍ വിശ്വാസമര്‍പ്പിക്കുന്നതു കാണാം. അവര്‍ പറയുന്നതിന് വിപരീതമായി യാഥാര്‍ഥ്യം അവരുടെ കണ്‍മുന്നിലുണ്ടെങ്കിലും അവരത് സമ്മതിച്ചുതരില്ല. ഞാന്‍ പര്‍ദയിടാന്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന ഒട്ടേറെ സ്ത്രീകള്‍ പറഞ്ഞു:'പര്‍ദയിട്ടുനടന്നാല്‍ വിവാഹം നടക്കാന്‍ പ്രയാസമാണ്്'എന്ന്. അതിനുവിപരീതമായി, എന്റെ കുടുംബക്കാരില്‍ മഫ്തയൊന്നും ഇടാത്ത പെണ്‍കുട്ടികളുടെ വിവാഹം നടന്നതിന് എത്രയോ മുമ്പുതന്നെ എന്റെ വിവാഹം നടന്നു.(അല്‍ഹംദുലില്ലാഹ്!). ഇതു തന്നെ ഞാന്‍ ഹോംസ്‌കൂളിങ് എന്ന പദ്ധതിയുമായി മുന്നോട്ടുപോയപ്പോഴും സംഭവിച്ചു. അവര്‍ എന്നെ എപ്പോഴും ശാസിച്ചു:'നിന്റെ കുട്ടികള്‍ ഉള്‍വലിഞ്ഞവരും അന്തര്‍മുഖരും ആയിത്തീരും'. മറ്റു ചിലപ്പോള്‍ 'നിന്റെ കുട്ടികള്‍ പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ചവെക്കില്ല', 'അവര്‍ക്ക് മികച്ച കുട്ടികളോടൊപ്പം എത്തിച്ചേരാനാവില്ല.'എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തി.
അതേസമയം എന്റെ മകള്‍ രണ്ടര വയസുള്ളപ്പോള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതാണ്. ഇപ്പോഴും അവളുടെ സമപ്രായക്കാരികളോടൊപ്പം സമയം ചിലവഴിക്കുന്നതിന് പകരം മുതിര്‍ന്ന വരുമായി വര്‍ത്തമാനം പറഞ്ഞിരിക്കാനാണ് അവള്‍ക്ക് താല്‍പര്യം. അവളുടെ ക്ലാസ്ടീച്ചര്‍ അക്കാര്യം പരാതിപോലെ എന്നോട് സൂചിപ്പിക്കുകയും ചെയ്തു.' അവള്‍ കൂട്ടുകാരുമായി കളിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. മറിച്ച്, എന്റെ അടുത്തുവന്ന് ഞാന്‍ എന്തുചെയ്യുന്നു എന്നത് നോക്കിയിരിക്കുകയും വര്‍ത്തമാനം പറയുകയും ആണ് ചെയ്യുന്നത്.'
ടീച്ചറുടെ പ്രസ്താവന കേട്ടപ്പോള്‍ ഞാന്‍ വിഷമിച്ചില്ല. കാരണം പ്രഗത്ഭരായ പലരും കുട്ടികളെക്കാള്‍ വലിയവരുടെ ചങ്ങാത്തമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന ചരിത്രം വായിച്ചിട്ടുണ്ട്. ഇസ് ലാമികചരിത്രം പരിശോധിച്ചാല്‍ ബാലന്‍മാരായ അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുല്ലാഹിബ്‌നുഅബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, ഉസാമ ബിന്‍ സൈദ് മുഹമ്മദ് നബിയുടെയും മറ്റ് സ്വഹാബാക്കളുടെയും സദസ്സില്‍ സ്ഥിരസാന്നിധ്യംനല്‍കിയവരായിരുന്നു. അത് അവര്‍ക്ക് ഗുണകരമാകുകയാണുണ്ടായത്. കാര്യങ്ങളെ ചെറുപ്രായത്തിലേ ശീലിക്കാന്‍ അവരെ സഹായിച്ചു. ജീവിതത്തില്‍ വിജയിച്ച വ്യക്തിത്വങ്ങളായി അവര്‍മാറി.
ഗാര്‍ഹികവിദ്യാഭ്യാസം കൊടുത്തുകൊണ്ടിരിക്കുന്ന മറ്റുകുടുംബങ്ങളുമായി ഞാന്‍ സ്ഥിരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഭര്‍ത്താവുമായി സ്ഥിരം ഇതുസംബന്ധിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇങ്ങനെയൊക്കെയായിട്ടും എന്റെ വീട്ടില്‍ ഹോംസ്‌കൂളിങ് വിജയകരമായി നടത്തിക്കൊണ്ടുപോകാനാകുമോയെന്ന ആശങ്ക വിടാതെ പിന്തുടര്‍ന്നു. അതിനാല്‍ ഇസ്തിഖാറത്തിന്റെ നമസ്‌കാരം സ്ഥിരമാക്കി. പിന്നീട്, മകള്‍ക്ക് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ടെക്സ്റ്റ് ബുക്ക് എടുത്ത് അവളെ പഠിപ്പിക്കാന്‍ തുടങ്ങി. ഏതാണ്ട് ഒരു അധ്യായത്തിന് ഒരു മണിക്കൂര്‍ എന്ന കണക്കില്‍ പാഠഭാഗത്തിലെ അഭ്യാസങ്ങളടക്കം പഠിച്ചുതീര്‍ക്കാന്‍ അവള്‍ക്കുസാധിച്ചു. 20 കുട്ടികളുള്ള ക്ലാസില്‍ അത് എല്ലാവരും പഠിച്ചുതീര്‍ക്കണമെങ്കില്‍ ഒരാഴ്ചവേണ്ടിവരും എന്നോര്‍ക്കണം.

ഇതിനിടയില്‍ എന്റെ പ്രേരണയൊന്നും കൂടാതെ ഭര്‍ത്താവ് ഹോംസ്‌കൂളിങ്ങിന്റെ ഏതാനും ലേഖനങ്ങള്‍ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ചുവായിച്ചിരുന്നു. ഹോംസ്‌കൂളിങില്‍ കുഴപ്പമൊന്നുമില്ലെന്നുമാത്രമല്ല, വളരെ ഗുണപ്രദമാണെന്നുമനസിലാക്കിയ അദ്ദേഹം  എന്നെ ഈ രീതിയുമായി മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കി. മകളുടെ പഠനത്തിലുള്ള പ്രകടനം കണ്ടപ്പോള്‍ അദ്ദേഹം വളരെ സന്തോഷഭരിതനായി പച്ചക്കൊടികാട്ടി.
ഹോംസ്‌കൂളിങിന് എന്റെവീട്ടില്‍ ചില അനുകൂലാവസ്ഥകളുണ്ടായിരുന്നു എന്നതും പ്രത്യേകം പറയണം. ഞങ്ങളുടെത് നൂക്ലിയര്‍ ഫാമിലിയാണ്. അതിനാല്‍ കുട്ടികളെ ഞങ്ങള്‍തന്നെ നോക്കണമായിരുന്നു. ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളെ നോക്കാന്‍ സമയം കുറവായിരിക്കും എന്ന പ്രശ്‌നമുണ്ട്. അത്തരക്കാര്‍ക്ക് ഹോംസ്‌കൂളിങ് പ്രായോഗികമല്ല. മറ്റൊന്നുള്ളത് ഞങ്ങളുടെ വീട്ടില്‍ ടി.വി ഇല്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ അതിലെ പരിപാടികള്‍കണ്ട് സമയംപോക്കുക എന്ന പ്രശ്‌നമേ ഉദിച്ചില്ല. കുട്ടികള്‍ക്ക് സദാസമയം കാര്യങ്ങള്‍ പറഞ്ഞുകൊടുത്തും അവരെ വഴികാണിച്ചും അവര്‍ക്ക് ഹരം പകര്‍ന്നും എന്റെ സമയം വിനിയോഗിച്ചു. അതിനാല്‍ സദാസമയം എന്നോടൊപ്പമായിരിക്കാന്‍ ഇഷ്ടപ്പെട്ടു. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന യാഥാര്‍ഥ്യമുണ്ട്. അതിനാല്‍ നല്ല ശീലങ്ങള്‍ അഭ്യസിപ്പിക്കാന്‍ ഹോംസ്‌കൂളിങ് വളരെ സഹായകരമായി. പ്രവാചകന്റെ കൂടെ വലിയവരും ചെറിയവരും സദാസമയവും ഉണ്ടായിരുന്നു. അലിയും ആയിശയുമടങ്ങുന്ന ബാലമനസുകളും നബിയോടൊപ്പമുണ്ടായിരുന്നു. അതിനാല്‍ വിജ്ഞാനത്തെയും വിവേകത്തെയും അവര്‍ക്ക് ശരീരാവയവംപോലെ  ചേര്‍ത്തുവെക്കാനായി. കുട്ടിക്കാലത്ത് യാതൊരു അടിസ്ഥാനവുമില്ലാത്ത കഥകളും വിഭ്രാത്മകകഥാപാത്രങ്ങളും രാജാവും രാജ്ഞിയുമൊന്നും അവരുടെ മനസ്സില്‍ കുടിയിരുന്നില്ല.
എന്റെ ഹോംസ്‌കൂളിങ്ങ് അനുഭവത്തില്‍നിന്ന് ഞാന്‍മനസ്സിലാക്കിയ ചില യാഥാര്‍ഥ്യങ്ങള്‍ നിങ്ങള്‍ക്കുപകരിക്കുമെന്ന് വിചാരിക്കട്ടെ:

1. കുട്ടികള്‍ ജന്‍മനാതന്നെ ആകാംക്ഷാകുതുകികളും കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. കുട്ടികള്‍ സംശയങ്ങളും നിരന്തരചോദ്യങ്ങളും ഉന്നയിക്കുമ്പോള്‍ അതിന് മറുപടികൊടുക്കാത്ത മുതിര്‍ന്നവരാണ് അവരുടെ വൈജ്ഞാനികമനസിനെ തല്ലിയൊതുക്കുന്നത്  .

2. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു.

3. പ്രാഥമികമാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ സ്വതന്ത്രമായി പഠിക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്.

4. കുട്ടികള്‍ വായിക്കാനിഷ്ടപ്പെടുന്നു. പ്രത്യേകിച്ചും വിശദാംശങ്ങളടങ്ങിയ ടെക്സ്റ്റ്ബുക്കുകള്‍.

5. കുട്ടികള്‍ വീട്ടുമൃഗങ്ങളുമായി കളിക്കുന്നതില്‍ വളരെ സന്തോഷം കണ്ടെത്തുന്നു.

6. അവര്‍ കളിപ്പാട്ടങ്ങള്‍ പോലുള്ളവ മാത്രമല്ല, എന്തും ഏതും അതിനുപിന്നിലെ നിര്‍മാണരഹസ്യം അറിയാന്‍ വേണ്ടി പിളര്‍ന്നും പൊളിച്ചും പരിശോധിക്കുന്നവരാണ്.(അതറിയാതെ നമ്മളവരെ ശകാരിക്കുന്നു'എന്തുകിട്ടിയാലും നശിപ്പിച്ചുകളയുന്ന അശ്രീകരം'എന്ന്)

7. കുട്ടികള്‍ കളിക്കുകയും പരീക്ഷണം നടത്തുകയും ചെയ്യുന്ന വസ്തുക്കളാണ് വെള്ളം, പേപ്പര്‍, ചെളി, മരം, ചെടികള്‍, മണ്ണ്, പെയിന്റ് തുടങ്ങിയവ.

8. കുട്ടികള്‍ കഴിഞ്ഞ സംഭവങ്ങളെ മറക്കുന്നു. മനസ്സില്‍ വെറുപ്പുവെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ തന്റെ കുട്ടിയെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള ആത്മാര്‍ഥശ്രമത്തിനിടെ കുട്ടിയെ നുള്ളുകയോ ശകാരിക്കുകയോ ചെയ്യുന്ന മാതാപിതാക്കളെ, തൊട്ടുടനെ അവര്‍ സ്‌നേഹത്തോടെ പെരുമാറുന്ന പക്ഷം കുട്ടികള്‍ ഇഷ്ടപ്പെടുന്നു. ഇത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്; കുട്ടികളെ വളര്‍ത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെറ്റുതിരുത്താനും അവരോടുള്ള പെരുമാറ്റം നന്നാക്കാനും.

9. കുട്ടികള്‍ ഖുര്‍ആന്‍ ഇഷ്ടപ്പെടുന്നു. അവരുടെ മുമ്പില്‍ നാം ഖുര്‍ആന്‍ ഓതുകയോ, പ്ലേ ചെയ്യുകയോ ചെയ്താല്‍ അതവര്‍ സശ്രദ്ധം ശ്രവിക്കുന്നതുകാണാം. അതുകൊണ്ടുതന്നെ ഖുര്‍ആനിലെ അധ്യായങ്ങള്‍ അവര്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു.

10. ഹോംസ്‌കൂളിങിലൂടെ വളര്‍ത്തിക്കൊണ്ടുവരപ്പെട്ട കുട്ടി മാതാപിതാക്കളെ പലകാര്യങ്ങളിലും സഹായിക്കുന്നതായി കാണാം . ചെറുചെറുപണികള്‍ അവര്‍ ഒറ്റക്കുതന്നെ ചെയ്തുതീര്‍ക്കുന്നു. ചിലപ്പോള്‍ വലിയവര്‍ ചെയ്യുന്ന പണികള്‍പോലും അവര്‍ ചെയ്യാന്‍ ആര്‍ജവം കാണിക്കുന്നു.(എന്റെ ഇളയമകന്‍ അബ്ദുല്ലാ അവന്‍ കഴിക്കുന്ന പ്ലേറ്റ് സ്വയം തന്നെ കഴുകുകയും തിരികെ യഥാസ്ഥാനത്ത് വെക്കുകയും ചെയ്യും.അടുക്കളയില്‍ സിങ്കിന്റെ മുകളിലുള്ള റാക്കില്‍നിന്ന് പ്ലേറ്റെടുക്കാന്‍ അവന്‍ സ്റ്റൂള്‍ നിരക്കിനീക്കി അവിടെയെത്തിച്ച് അതിന്‍മേല്‍ കയറി കയ്യെത്തിച്ചാണ് പ്ലേറ്റെടുക്കുന്നത്.  വീഴാതെ ശ്രദ്ധിക്കണമെന്നും അങ്ങനെ വന്നാല്‍ ശരീരത്തില്‍ മുറിവുപറ്റുമെന്ന് ഞങ്ങള്‍ അവനെ ഉണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ അവന്‍വീഴുകയും ചുണ്ട് മുറിയുകയും ചെയ്തതാണ്. എന്നിട്ടും ഇപ്പോഴും തന്റെ പാത്രം കഴുകിവെക്കുന്ന സ്വഭാവം നിറുത്താന്‍ തയ്യാറായില്ല.)

11. മേല്‍ സംഭവത്തില്‍നിന്ന് അവന്‍ ഞങ്ങളെ ധിക്കരിക്കാന്‍ മുതിരുന്നതല്ലെന്നും അവന്‍ ലക്ഷ്യമിട്ട സംഗതിക്ക്  സധൈര്യം പ്രയത്‌നിക്കാനും അത് നേടിയെടുക്കാനും അവന്‍ ആഗ്രഹിക്കുന്നതാണെന്നും പിന്നീട് മനസ്സിലായി. പ്രായമേറുമ്പോള്‍ കുട്ടികള്‍ക്ക് സാഹസികതയും ലക്ഷ്യബോധവും ദൃഢനിശ്ചയവും പകര്‍ന്നുനല്‍കുന്നതാണ് ഇത്തരം ചെയ്തികള്‍ എന്ന് നാം രക്ഷിതാക്കള്‍ തിരിച്ചറിയുക. അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക.

12. സ്‌കൂള്‍വിദ്യാഭ്യാസം മാത്രം അഭ്യസിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് മധ്യവേനലവധി തലവേദനയാണ്. കുട്ടികള്‍ക്ക്  അവധിക്കാലത്ത് എന്താണ് നല്‍കുക എന്നോര്‍ത്താണ് വേവലാതി. പലപ്പോഴും കുട്ടികള്‍ ഉച്ചവരെ ഉറങ്ങിയും ടിവി കണ്ടും സമയം പാഴാക്കാറാണ് പതിവ്്. ഹോംവര്‍ക്കില്‍നിന്നും പരീക്ഷാഭാരങ്ങളില്‍നിന്നും ഞങ്ങള്‍ സ്വാതന്ത്ര്യംആസ്വദിക്കട്ടെ എന്നാണ് അവരുടെ ന്യായം. മാതാവ് അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന ഷെഫ് മാത്രമാണ്.

13. വിദ്യാഭ്യാസത്തിന്റെ സാമ്പ്രദായികരീതികള്‍ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉദാഹരണത്തിന് ഖാന്‍ അക്കാദമി (പാകിസ്താന്‍) ഓണ്‍ലൈന്‍ ട്യൂഷന്‍സെന്റര്‍. ഹാര്‍വാര്‍ഡില്‍നിന്ന് ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹം ഗണിതശാസ്ത്രം ട്യൂഷനെടുക്കുകയാണ്.ബില്‍ഗേറ്റ്‌സ് അടക്കമുള്ള ഉന്നതര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. അദ്ദേഹത്തിന്റെ ട്യൂഷന്‍സെന്റര്‍ സ്വന്തംവീട്ടിനകത്തെ ഒറ്റയാള്‍ പ്രകടനമാണ്.
14. നമ്മുടെ മക്കളെ വളരെ പേരുകേട്ട വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുന്തിയഫീസ് കൊടുത്ത് പഠിപ്പിക്കുകയും അങ്ങനെ പ്രൊഫഷണലായി വളര്‍ത്തിയെടുക്കുകയും ചെയ്തശേഷം പുറത്തുവന്ന് ജോലിചെയ്യുന്നത് വന്‍കിടകമ്പനികളിലായിരിക്കും.  രസകരമായ വസ്തുത വിദ്യാഭ്യാസകാലത്തിനിടക്ക് (തന്റെ സ്വപ്‌നസങ്കല്പങ്ങള്‍ക്ക് ഊടുപാവുംനല്‍കാന്‍ കഴിയാത്ത അധ്യയനരീതിയെ വെറുത്തുകൊണ്ട്)കൊഴിഞ്ഞുപോയ കൗമാരങ്ങളായിരിക്കും പലപ്പോഴും ഇത്തരംകമ്പനികളുടെ ഉടമസ്ഥര്‍ എന്നതാണ്.  എന്നല്ല, പലപ്പോഴും ഇത്തരം കമ്പനികളുടെ  ഉടമകളായിരിക്കും പേരുകേട്ട പ്രൊഫഷനല്‍ സ്ഥാപനങ്ങളില്‍  ക്ലാസെടുക്കാന്‍ വരുന്നത്. കേള്‍ക്കുമ്പോള്‍ തികച്ചും വിരോധാഭാസമായി തോന്നുന്നില്ലേ?.

എല്ലാവരും ഔദ്യോഗികവിദ്യാഭ്യാസക്രമത്തെ തഴഞ്ഞ് മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തുടങ്ങിക്കോളൂ എന്നല്ല ഞാന്‍ പറയുന്നത്. മറ്റുള്ളവര്‍ നാം എന്ത് ചിന്തിക്കണംഎന്ത് പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും അതിലാണ് വിജയം എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥവിജയം എന്തെന്ന്  നമുക്ക് മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയും എന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ്. കുട്ടികള്‍ ക്ലാസ് മുറികളില്‍നിന്നല്ല,രക്ഷിതാക്കളില്‍നിന്ന് പഠിച്ചുതുടങ്ങട്ടെ . ഇനി നമ്മുടെ കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുക്കാനും നമുക്ക് കഴിവില്ലെന്നാണെങ്കില്‍ മറ്റുള്ളവര്‍ പറയുന്നതുകേട്ടും ഭൂരിപക്ഷത്തിന്റെ വഴിയിലൂടെ ചരിച്ചും നമുക്ക് വിജയം കൈവരിക്കാനാകുമെന്ന് ഉറപ്പുണ്ടോ?
Courtsey: Islampadasala.com

എന്താണ് ഐ.ക്യു ? എങ്ങനെ വര്‍ദ്ധിപ്പിക്കാം ?

മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി ( Intelligence Quotient). ഇതിനെ ചുരുക്കി ഐ ക്യു  എന്ന് പറയുന്നു. ജെര്‍മന്‍ മനഃശാസ്ത്രജ്ഞനായ വില്ല്യം സ്‌റ്റേണാണ് ഇന്റലിജന്‍സ് കോഷ്യന്റ് എന്ന വാക്ക് ബുദ്ധിശക്തിയുടെ അളവ്‌കോലിനുപയോഗിച്ചത്. ഒരു പ്രായപരിധിയിലുള്ളവരുടെ  ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോള്‍ ശരാശരി (average) സ്‌കോര്‍ 100 ആയിരിക്കും. ഇതില്‍ നിന്ന് വ്യതിയാനമുള്ള സ്‌കോര്‍ ലഭിക്കുന്നവര്‍ ശരാശരിയില്‍ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും. ബുദ്ധിശക്തിയുടെ അളവ് പഠിക്കാനും, ചില ജോലികള്‍ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാനും ഇത്  ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ഗവേഷകരുടെ നിഗമനം.
ബുദ്ധി ശക്തി പരീക്ഷകളിലെ ശേഷിയും, ഭാഷാ പരിജ്ഞാനവും (language ability) തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഭാഷാപരിജ്ഞാനം കുറവായരുടെ IQ സ്‌കോര്‍ പൊതുവെ കുറവായിരിക്കും. ഇരുപതാം നൂറ്റാണ്ട് മുതല്‍ ലോക ജനതയുടെ  ബുദ്ധിശക്തിയുടെ തോത് ഒരോ പത്തുവര്‍ഷം കൂടുമ്പോഴും മൂന്നെന്ന നിലയില്‍ പോയിന്റ് വര്‍ദ്ധിക്കുന്നു. ഈ വര്‍ധനയെ ഫ്‌ലിന്‍ എഫക്റ്റ് എന്ന് പറയും.

മാനസികമായ പരിശീലനത്തിലൂടെയും മാനസിക വ്യായാമങ്ങളിലൂടെയും ഐ. ക്യു നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ അഭിപ്രായം. ഇങ്ങനെ ഐ. ക്യു ഉയര്‍ത്താനാവുന്ന ചില നിര്‍ദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്.

1. ബുദ്ധിപരവും കായിക ക്ഷമതയുള്ളതുമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക
 പ്രവാചക (സ) കാലത്ത് അദ്ദേഹത്തിന്റെ അനുചരര്‍ക്ക് ഉയര്‍ന്ന ഐ. ക്യു വിതാനമാണ് ഉണ്ടായിരുന്നതെന്ന് ഹദീസുകളില്‍ കാണാം ഒരു പ്രമുഖ സ്വഹാബി സുറിയാനിഭാഷ പഠിച്ചത് ഏതാനും മാസങ്ങള്‍ കൊണ്ടാണെന്ന് ഹദീസില്‍ കാണാം. ഇത് പ്രവാചക പാഠശാലയിലെ പരിശീലനത്തിലൂടെ അവര്‍ നേടിയെടുത്ത പരിശീലനം കൊണ്ടായിരുന്നു. തന്റെ അനുയായികളുടെ കായികവും മാനസികവുമായ ശേഷി വര്‍ധിപ്പിക്കാനായി പ്രവാചകന്‍ തന്നെ വ്യത്യസ്തമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് നോക്കൂ... അല്ലാഹുവിനെ സ്മരിക്കാത്ത എല്ല കാര്യങ്ങളും നിഷിദ്ധമായ കളി തമാശകളില്‍ പെടുന്നു, നാലു കാര്യങ്ങള്‍ അതില്‍ നിന്ന് ഒഴിവാകുന്നു. ഭാര്യയുമായി സല്ലപിക്കുക,കുതിരയെ പരിശീലിപ്പിക്കുക, ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് അവക്കിടയില്‍ മല്‍സരിച്ച് നടക്കുക(പന്തയം), നീന്തല്‍ അഭ്യസിക്കുക. (മുനാവി-ഫൈളുല്‍ ഖദീര്‍ 5/23)

2. ടെലിവിഷന്‍ ഉപയോഗം ചുരുക്കുക
ടെലിവിഷന്‍ കാണുന്നതിലെ കണ്ണിന്റെ അധ്വാനം വര്‍ധിക്കുന്നുവെങ്കിലും ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്ക് അധ്വാനം ലഭിക്കുന്നില്ല. വായിക്കുമ്പോള്‍ ടെലിവിഷനെ അപേക്ഷിച്ച് കണ്ണിന് അധ്വാനം കുറവാണ്. അതുപോലെ തന്നെ ടെലിവിഷനിലൂടെ ബൗദ്ധിക നിലവാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ കുറവാണെത്ര. അതിനാല്‍ തന്നെ ടെലിവിഷന്‍ മാത്രം ആശ്രയിക്കുന്നതിന് പകരം വൈജ്ഞാനിക വര്‍ധനവിനായി വായന പോലുള്ള മറ്റു മാര്‍ഗങ്ങളും ഉപയോഗിക്കുക.  മണിക്കൂറുകളോളം ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കരുത്.

3. ബൗദ്ധിക പ്രാധാന്യമുള്ള പുസ്തകങ്ങള്‍ വായനക്ക് തെരെഞ്ഞടുക്കുക
ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്ന പൈങ്കിളി നോവലുകളേക്കാള്‍ നല്ലത് അന്വേഷണപരവും വൈജ്ഞാനികവുമായ പുസ്തകങ്ങളാണ്. അതാണ് വായനാശേഷിയും ഭാഷ നിലവാരവും ഉയര്‍ത്തുക. ക്ലാസിക് സാഹിത്യങ്ങളുടെ വായന നമ്മള്‍ നിലനില്‍ക്കുന്ന ലോകത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നതും നമ്മുടെ വൈജ്ഞാനിക നിലവാരം ഉയര്‍ത്തുന്നവയുമാണ്.

4. നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേല്‍ക്കുക
ശരീരത്തിന് വേണ്ടത്ര വ്യായാമം ആവശ്യമാണ് എന്നതുപോലെതന്നെ വിശ്രമവും ആവശ്യമാണ്. വിശ്രമമല്ലേ എന്നുകരുതി,എട്ടുമണിക്കൂറിലധികം ഉറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ് .പ്രവാചകന്‍ രാത്രിയിലെ ഇശാ നമസ്‌കാരത്തിന് ശേഷം സംസാരിച്ചിരിക്കുന്നത് വിലക്കിയതായി ചില ഹദീസുകളില്‍ കാണാം.

5. പുനര്‍വിചിന്തനം നടത്തുക
കേട്ടതും അറിഞ്ഞതുമായ കാര്യങ്ങളെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തുകയും പഠിച്ച കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും വേണം. പഠിക്കുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങളില്‍ തെറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതാണ് നല്ലത്. അത് വ്യത്യസ്ത വിഷയങ്ങളില്‍ ആഴത്തിലും ഉറച്ചതുമായ അറിവ് പ്രധാനം ചെയ്യും.

Wednesday, January 15, 2014

ദാമ്പത്യസന്തോഷത്തിന് പ്രവാചകമാതൃക


നമുക്ക് സന്തോഷംപകരുന്ന, ആഹ്ലാദമുണ്ടാക്കുന്ന മനസ്സംതൃപ്തി തരുന്ന വിവാഹജീവിതമുണ്ട്. അതെങ്ങനെ സാധ്യമാകുമെന്നാണോ നിങ്ങള്‍ ആശ്ചര്യപ്പെടുന്നത് ?
ആഹ്ലാദകരമായ, സന്തുഷ്ടദായകമായ വിവാഹജീവിതം നമുക്ക് ലഭ്യമാണ്. അതുപക്ഷേ, മാന്ത്രികവടിചുഴറ്റി എടുക്കുംപോലെ സാധ്യമല്ലെന്നതാണ് വാസ്തവം. വിവാഹജീവിതം വിജയകരമാകണമെങ്കില്‍ അതിനായി സമയവും പ്രയത്‌നവും ചെലവിടേണ്ടിവരും. അതിന് യോജിച്ചശ്രമങ്ങള്‍ ആവശ്യമായി വരും. നമ്മുടെ ആത്മാര്‍ഥശ്രമങ്ങള്‍  അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് തുടങ്ങുക. തീര്‍ച്ചയായും വിജയകരമായ പരിസമാപ്തി അധികംവൈകാതെ നമുക്ക് കാണാനാകും.
ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. (അന്നിസാഅ്-35)
അല്ലാഹുവിന്റെ നിയമങ്ങളുടെ അന്തഃസത്ത വളരെ കൃത്യമാണ്. നാം എന്തിനുവേണ്ടിയാണോ പരിശ്രമിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ദൈനംദിനവികാരവിചാരങ്ങള്‍,വാക്കുകള്‍,പ്രവൃത്തികള്‍ എല്ലാംതന്നെ ദാമ്പത്യത്തെ ഊഷ്മളമാക്കുകയോ വഷളാക്കുകയോ ചെയ്‌തെന്നുവരാം.  നമ്മള്‍ മനസ്സില്‍ താലോലിച്ചുകൊണ്ടുനടക്കുന്ന നമ്മുടെ ചിന്തകളും  തദനുസൃതമുള്ള പ്രവൃത്തികളും ദാമ്പത്യത്തെ മധുരതരവും കയ്പുറ്റതുമാക്കിത്തീര്‍ത്തേക്കാം.
അതിനാല്‍ നാംതന്നെയാണ് നമ്മുടെ ദാമ്പത്യത്തെ ആസ്വാദ്യകരവും സംതൃപ്തദായകവും ആക്കിത്തീര്‍ക്കുന്നതെന്ന് മനസ്സിലാക്കുക. അതിനുള്ള കലകളില്‍ പരിശീലനംനേടാനാണ് നാം ശ്രമിക്കേണ്ടത്.  കുടുംബജീവിതത്തില്‍ ആത്മാര്‍ഥത കാണിക്കുക, അതിനായി അത്യധ്വാനംചെയ്യുക, അതിന് നാം നേടിയിട്ടുള്ള ആത്മീയ-ഭൗതികവിജ്ഞാനങ്ങളുടെ പിന്‍ബലം തേടുക, അല്ലാഹുവോട് സദാ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക.

ദാമ്പത്യവിഷയത്തില്‍ ആയുഷ്‌കാലപരിചയം ഉണ്ടെനിക്ക്് എന്ന് പറയാനാകും. അസാധാരണമാംവിധം എന്റെ ചെറുപ്രായത്തില്‍ ഏതാണ്ട് നാല്‍പതുവര്‍ഷത്തിന് മുമ്പാണ് ഞാന്‍ വിവാഹിതനായത്. വളരെ അടിസ്ഥാനപരമായ ചില സംഗതികളിലൂടെയാണ് ഞാനെന്റെ ദാമ്പത്യത്തെ വിജയിപ്പിച്ചെടുത്തതെന്ന് പറയാനാകും.  ഇമാമെന്ന നിലയില്‍ മുപ്പതുവര്‍ഷം ഒട്ടേറെ ദാമ്പത്യപ്രശ്‌നങ്ങളില്‍ ഇടപെട്ടും ഒട്ടേറെ കാര്യങ്ങള്‍ എനിക്കറിയാന്‍ സാധിച്ചിട്ടുണ്ട്.
എന്റെ ദാമ്പത്യചേരുവ പ്രവാചകജീവിതത്തില്‍നിന്ന് കടമെടുത്തതാണ്. പ്രവാചകന്റെ വ്യക്തിത്വം അനുഗൃഹീതദാമ്പത്യം നേടാന്‍ എന്നെ വളരെ സഹായിച്ചു. പ്രവാചകന്‍ ആണ് അക്കാര്യത്തില്‍ എനിക്ക് ഏറെ ഉപകാരപ്പെട്ടതെന്നുപറയാം.അഞ്ചുസംഗതികളാണ് അതില്‍ ഏറെപ്രധാനം അവ താഴെ വിവരിക്കുന്നു.

1. പരസ്പരബന്ധം
ദമ്പതികള്‍ക്കിടയിലുള്ള പരസ്പരബന്ധം കേവലം സൗന്ദര്യമോ, ശാരീരികാകര്‍ഷണമോ, പ്രേമമോ മൂലമുണ്ടായാല്‍ പോരാ. അതിന് അല്ലാഹുവുമായുള്ള ബന്ധം അടിത്തറപാകേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചുപരിപാലിക്കുന്ന അല്ലാഹു നിര്‍ദ്ദേശിച്ച ഉദാത്ത സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കി ചപലസ്വഭാവങ്ങളെയും  ബാലിശവാദങ്ങളെയും സ്വാര്‍ഥതയെയും നേരിടണം.

ഇതിലൂടെ  ദാമ്പത്യത്തിന് നല്ലൊരു അടിത്തറപാകാന്‍ നമുക്ക് കഴിയും. നമ്മുടെ മാത്രം വികാരവിചാരങ്ങളിലൂടെ പങ്കാളിയുമായുള്ള ബന്ധം  നമുക്ക് ദൃഢതരമാക്കാനാകില്ല. അതേസമയം തൗഹീദാണ് നമ്മുടെ ദാമ്പത്യത്തിന് ഊടുംപാവും നല്‍കുന്നതെന്ന് നാം തിരിച്ചറിയണം. അല്ലാഹുവിലുള്ള വിശ്വാസവും ഭരമേല്‍പിക്കലും നമ്മുടെ ദാമ്പത്യത്തിന് ആത്മീയപരിവേഷമേകുന്നു. അതിലൂടെ ജീവിതപ്രയാസങ്ങളെ സധൈര്യം അഭിമുഖീകരിക്കാന്‍ സാധിക്കും.''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ'(അല്‍ഫുര്‍ഖാന്‍:74) തൗഹീദിന്റെ അടിസ്ഥാനത്തില്‍ ജീവിതമാരംഭിച്ച ദമ്പതികളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം ദൈവപ്രീതിയായിരിക്കും. ഇത് ദാമ്പത്യവിജയത്തിനുള്ള രണ്ടാമത്തെ താക്കോലായ ചങ്ങാത്തത്തിലേക്ക് നയിക്കുന്നു.

യഥാര്‍ഥ ചങ്ങാത്തമാണ് ജീവിതത്തിലെ സന്തോഷത്തിലേക്കുള്ള ആത്യന്തികപാതയെന്ന് പ്രവാചകന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.'ഇഹലോകജീവിതം ഇടത്താവളം മാത്രമാണ്. അതില്‍കിട്ടാവുന്ന ഏറ്റവും നല്ല വിഭവം സത്കര്‍മിയായ ഇണയുടെ ചങ്ങാത്തമാണ്.'(അല്‍മുന്‍ദിരി)

2. ചങ്ങാത്തം: ദമ്പതികള്‍ക്കിടയിലുള്ള സൗഹൃദവും ചങ്ങാത്തവും വെറുതെയങ്ങ് സംഭവിക്കുന്നതല്ല. ദൈനംദിനജീവിതത്തിലെ എല്ലാ പ്രവൃത്തികളും  പരസ്പരം പങ്കിട്ടും അന്യോന്യം സഹായിച്ചും ദുഃഖങ്ങള്‍ പരസ്പരം പറഞ്ഞും മറ്റുമാണ് അത് നേടുന്നത്. പ്രവാചകജീവിതത്തില്‍ തന്റെ ഭാര്യമാരെ അദ്ദേഹം സഹായിച്ചിരുന്നതിന്റെ ഒട്ടേറെ ചരിത്രരേഖകളുണ്ട്. പ്രവാചകപത്‌നി ആഇശ(റ)യോട് ആരോ ചോദിച്ചു:'വീട്ടിലായിരിക്കെ പ്രവാചകന്‍ എന്താണ് ചെയ്യാറുള്ളത്?' ആഇശ അതിന് ഉത്തരമേകി: 'വീട്ടുപണികള്‍ അദ്ദേഹം ഞങ്ങളെ സഹായിക്കും'(അല്‍ ബുഖാരി)
ഗാര്‍ഹികാന്തരീക്ഷത്തിലെ ചെറുതുംവലുതുമായ സംഗതികളില്‍ സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തെയും സ്‌നേഹത്തെയും ഊട്ടിയുറപ്പിക്കും. എന്നെന്നേക്കുമായുള്ള ഊഷ്മളബന്ധത്തിന് അടിത്തറപാകുന്നത് അതാണ്.

ജീവിതപങ്കാളിയോട് സഹാനുഭൂതി കാട്ടുന്നത് സൗഹൃദവും ചങ്ങാത്തവും തളിര്‍ക്കാന്‍ സഹായിക്കും. തങ്ങളന്യോന്യം പങ്കാളികളാണെന്ന തിരിച്ചറിവ് ഇതില്‍ പ്രധാനമാണ്. അതല്ലാതെ ഒരാള്‍ ഭരിക്കാനും മറ്റെയാള്‍ ഭരിക്കപ്പെടാനും ഉള്ളതാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നത് ദാമ്പത്യത്തെ തകര്‍ത്തുകളയും. ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് പറയുന്നത്. ഇണകളെ ഒരൊറ്റആത്മാവില്‍നിന്നാണ് സൃഷ്ടിച്ചതെന്നാണ്. അതിലൂടെ ദമ്പതികള്‍ തങ്ങളുടെ പൂര്‍ണത കണ്ടെത്തുന്നു. ജീവിതത്തിലെ ശാന്തിയും സമാധാനവും ഇരുവരിലൂടെയാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതിലൂടെ സ്വര്‍ഗീയാനുഭൂതി അവര്‍ ആസ്വദിച്ചുതുടങ്ങുന്നു.

3. സഹാനുഭൂതി
ദയാവായ്‌പോടെയും  സ്‌നേഹപരിലാളനകളോടെയും  ഇടപെടുന്നതാണ് സഹാനുഭൂതി. ദാമ്പത്യത്തിലെ യഥാര്‍ഥസന്തോഷത്തിന്റെ ആണിക്കല്ല് ഇതാണെന്ന് അല്ലാഹു പറയുന്നു. മുഹമ്മദ് നബി(സ) ജീവിതത്തില്‍ സഹാനുഭൂതിയോടെ പെരുമാറിയവ്യക്തിയായിരുന്നുവെന്ന്  അദ്ദേഹത്തിന്റെ  ഭാര്യമാരും അനുചരന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെക്കാള്‍ സഹാനുഭൂതി പ്രകടിപ്പിച്ച മറ്റൊരുവ്യക്തിത്വത്തെയും അവര്‍ക്ക് പരിചയമില്ല. പ്രിയപത്‌നി ആഇശയാകട്ടെ, അദ്ദേഹം അക്കാര്യത്തില്‍ സ്ഥായിസ്വഭാവക്കാരനായിരുന്നുവെന്ന്  വെളിപ്പെടുത്തുന്നു.

4. വിട്ടുവീഴ്ച
ദാമ്പത്യത്തില്‍ സന്തോഷംവീണ്ടെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതയാണ് വിട്ടുവീഴ്ച. തന്റെ ദൗര്‍ബല്യവും ജീവിതപങ്കാളിയുടെ ശക്തിയും മനസ്സിലാക്കുന്ന ഉന്നതമായ ആത്മീയാവബോധമുള്ള  ഒരു വ്യക്തിക്കേ അത്തരം സ്വഭാവം ആര്‍ജിക്കാന്‍ കഴിയുകയുള്ളൂ.
പ്രവാചകന്‍ തിരുമേനിക്ക് തന്റെ അനുയായികളെ ഒന്നിച്ചുകൊണ്ടുപോകാനും സപത്‌നിമാരെ തമ്മില്‍ രജ്ഞിപ്പിലാക്കി ദാമ്പത്യം വിജയിപ്പിക്കാനും കഴിഞ്ഞത് ഇതുമൂലമാണ്.
ജീവിതപങ്കാളികള്‍ സ്‌നേഹവും ആദരവും പരസ്പരം പങ്കുവെക്കുംവിധമുള്ള നിക്ഷേപസ്വഭാവമുള്ള ബന്ധങ്ങളുണ്ടാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പ്രവാചകന്‍ തന്റെ പങ്കാളികളുമായി ഏതെങ്കിലും വിഷയത്തില്‍ വാദകോലാഹലങ്ങളുണ്ടാകുമ്പോള്‍ മൂന്നാമതൊരുകക്ഷിയെ പ്രസ്തുത വിഷയത്തില്‍ ഇടപെടുവിച്ചിരുന്നത്. ഒരു പക്ഷേ നിങ്ങള്‍ അത്ഭൂതപ്പെട്ടേക്കും: വഹ്‌യ് ലഭിക്കുന്ന പ്രവാചകന്‍ എന്തിന് അങ്ങനെചെയ്യുന്നുവെന്ന് ? അതിലൂടെ പ്രവാചകന്‍ അനുയായികള്‍ക്കും മനുഷ്യസമൂഹത്തിനും സന്ദേശം നല്‍കുകയായിരുന്നു; ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഇവ്വിധമേ പരിഹരിക്കാനാകൂ എന്ന്. വിട്ടുവീഴ്ചയിലൂടെ സ്വയം മനസ്സുതുറന്ന് ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കാന്‍ ഇതില്‍പ്പരം ഫലവത്തായ മറ്റൊരുവഴിയില്ല. അപരന്റെ സ്ഥാനത്തുനിന്നുകൊണ്ട് സ്വന്തംനിലപാടിനെയും വീഴ്ചയെയും പരിശോധിക്കാന്‍ തയ്യാറാകണം. പലപ്പോഴും ഭാര്യയും ഭര്‍ത്താവും താന്‍പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന പിടിവാശിയില്‍ ഉറച്ചുനില്‍ക്കും. അത് ദാമ്പത്യത്തിന് വലിയ പരിക്കേല്‍പിക്കും.
 ഉയര്‍ന്ന കാഴ്ചപ്പാടിലേക്ക് മനുഷ്യമനസ്സുകളെ ഉയര്‍ത്തിക്കൊണ്ടുവന്ന്  പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ തൗഹീദ് പഠിപ്പിക്കുന്നു. ചുറ്റുപാടുകളെ , സാഹചര്യങ്ങളെ  ഒക്കെ വിലയിരുത്താനും സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്ന് വിധികല്‍പിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കുന്നു.

5. സംതൃപ്താവസ്ഥ
സന്തുഷ്ടദാമ്പത്യത്തിന് വളരെയേറെ അത്യാവശ്യമായ ഒന്നാണ് സംതൃപ്താവസ്ഥ. അതിനെ ഐശ്വര്യം എന്ന് ആലങ്കാരികമായി പറയാം. മനസ്സിന്റെ ഐശ്വര്യാവസ്ഥയാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് പ്രവാചകന്‍ (സ) തിരുമേനി പറഞ്ഞിട്ടുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കണമെങ്കില്‍ ഉള്ളതില്‍ സംതൃപ്തിയടയുന്ന മനസ്സ് അനിവാര്യമാണ്. അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അവന്റെവിധിയില്‍ തൃപ്തനാകുന്ന ഒരാള്‍ക്ക് കൈവരുന്ന സ്വഭാവവിശേഷമാണ് സംതൃപ്താവസ്ഥ.
'ഐശ്വര്യം സമ്പത്ത് കുന്നുകൂട്ടുന്നതിലല്ല; ഹൃദയത്തിന്റെ സംതൃപ്താവസ്ഥയിലാണ്.'(ബുഖാരി)
അല്ലാഹുവുമായുള്ള ദൃഢബന്ധം,ജീവിതപങ്കാളിയുമായുള്ള ചങ്ങാത്തം, വിട്ടുവീഴ്ച, സഹാനുഭൂതി, സംതൃപ്താവസ്ഥ എന്നിവയാണ് സംതൃപ്തദാമ്പത്യത്തിനുള്ള എളുപ്പവഴികള്‍.

Courtsey: Islampadasala.com

Monday, January 13, 2014

ഞാനിഷ്ടപ്പെടുന്ന കവിതകൾ ... 2

സഫലമീ യാത്ര 

                                                         എന്‍ എന്‍ കക്കാട് 



ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം



 വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

ഞാനിഷ്ടപ്പെടുന്ന കവിതകൾ ...1

മാമ്പഴം 

                                                   വൈലോപ്പിള്ളി 






അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ-
അമ്മതന്‍  നേത്രത്തില്‍   നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ 
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ-
അമ്മത
ന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോ ഉണ്ണികള്‍ വിരിഞ്ഞ‌-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്
മാമ്പഴം പെറുക്കുവാ
ന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മു
ന്‍പേ
മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീനനായ്‌ അവന്‍ വാഴ്‌കെ

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ-
അമ്മതന്‍  നേത്രത്തില്‍   നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍  
തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ
അയൽ‌

പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക എന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം, വാസ്തവമറിയാതെ
നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ
വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ് അപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

Saturday, January 11, 2014

സ്‌നേഹത്തിന്റെ രണ്ട് ആള്‍ രൂപങ്ങള്‍

couples
ഭാര്യയും ഭര്‍ത്താവും സ്‌നേഹത്തിന്ന് കൈകാലുകള്‍ വെച്ചവര്‍ എന്ന് വിശേഷിപ്പിക്കപ്പെടണം. ആ രീതിയില്‍ ജീവിക്കുമ്പോഴേ മറ്റുള്ളവരില്‍ നിന്ന് അങ്ങനെയൊരഭിപ്രായം വരികയുള്ളൂ. സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ ഒന്നും പ്രയോഗിച്ചില്ലെങ്കിലും തന്റെ ഇണ സ്‌നേഹമുള്ള വ്യക്തിയാണ് എന്ന് ഇരുവര്‍ക്കും അനുഭവപ്പെട്ടെന്ന് വരും. അത് സമീപനങ്ങളിലൂടെയാണ്.

ഷര്‍ട്ട് ഇസ്തിരിയിടുന്നത് ഭാരമായി കാണുന്ന എത്രയോ പുരുഷന്‍മാരുണ്ട്. ഭാര്യയാണ് അത് വീഴ്ച്ചവരാതെ ഭംഗിയായി തേച്ചുവെക്കാറ് എന്ന് സങ്കല്‍പ്പിക്കുക. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ വളരെ അവശയായാണ് അവള്‍ കാണപ്പെട്ടത്. ഇതു മനസ്സിലാക്കി ഭര്‍ത്താവ് ഷര്‍ട്ട് ഇസ്തിരിയിട്ടു. 'ചായ കുറച്ചു കഴിഞ്ഞുമതി. നീ അല്‍പ്പം കിടന്നോ' എന്നു പറഞ്ഞു കൊണ്ടാണ് അയാള്‍ ഷര്‍ട്ട് തേക്കാന്‍ പോയത്. കുറച്ചു കഴിഞ്ഞ് ബൈക്ക് എടുത്ത് പുറത്തു പോവുന്നു. കടയില്‍ നിന്ന് പ്രാതല്‍ കൊണ്ടുവരുന്നു. ഇങ്ങനെ അവശത മനസ്സിലാക്കി പെരുമാറുന്നവനാണ് തന്റെ ഭര്‍ത്താവ് എന്ന് അനുഭവപ്പെട്ടാല്‍ അധികം സംസാരിക്കാത്ത ആളാണെങ്കിലും അയാളെ അവള്‍ നന്നായി സ്‌നേഹിക്കും. ഇതേ അനുഭവം ഭാര്യയില്‍ നിന്ന് ഭര്‍ത്താവിന്നുമുണ്ടാകണം.

ഭര്‍ത്താവിന്ന് അവിചാരിതമായി സാമ്പത്തിക തകര്‍ച്ചയുണ്ടാകുമ്പോള്‍ ഭാര്യ തന്റെ ധര്‍മ്മം നിര്‍വഹിക്കേണ്ടതെങ്ങനെ എന്ന് ചിന്തിക്കണം. ഒന്ന്, ചെലവ് ചുരുക്കാനുള്ള മാര്‍ഗങ്ങള്‍ ഭര്‍ത്താവിന്റെ മുന്നില്‍ അവതരിപ്പിക്കുക. രണ്ട്, പുതിയ വരുമാനം കണ്ടെത്താനുള്ള ഭാരം കുറഞ്ഞ കാര്യങ്ങള്‍ തനിക്കു ചെയ്യാന്‍ കഴിയുമെങ്കില്‍ അതും അവതരിപ്പിക്കുക. എല്ലാത്തിനുമുപരി ഭാര്യ എന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന് തോന്നല്‍ അദ്ദേഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയണം. ഭര്‍ത്താവ് സാമ്പത്തിക തകര്‍ച്ചയിലായതിനാല്‍ ഭാര്യ നിരാശപ്പെടുകയും അത് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുരുത്. അവള്‍ പ്രസന്നവദനയും ശുഭവിശ്വാസിനിയുമായി സ്വാന്തനത്തിന്റെ കിളിമൊഴി ഒഴുക്കി ഭര്‍ത്താവിന്നു കരുത്തു പകരണം. വീട്ടിലെത്തിയാല്‍ മനഃശാന്തി ലഭിക്കും എന്ന തോന്നല്‍ കുടുംബനാഥനുണ്ടാകണം. പുരുഷന്‍മാരില്‍ ചിലര്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മദ്യപാനികളാകാറുണ്ട്. കാരണം, മനഃശാന്തിക്കു ദാഹിക്കുന്ന അവസ്ഥയില്‍ വീട്ടില്‍ നിന്ന് അതു ലഭിക്കുന്നില്ല എന്നതാണ്. അതു ഭാര്യ ശ്രദ്ധിക്കണം.

നമ്മുടെ വാക്കുകള്‍ പൊള്ളയാകുന്നുവെന്ന് അപരന് തോന്നിയാല്‍ ബന്ധം അകലും. മനസ്സില്‍ നിന്ന് ഉറവയെന്നോണം ഒഴുകി വന്ന് ചുണ്ടുകളിലൂടെ പുറത്തു വരുന്ന സ്‌നേഹം നിറഞ്ഞ, കരുണ വഴിയുന്ന തരത്തിലാവണം അത്. ഒരു നല്ല വാക്കുകൊണ്ട് ഒരു സാമ്രാജ്യം കെട്ടപ്പടുക്കാന്‍ കഴിഞ്ഞെന്നു വരും. പ്രയോഗിക്കേണ്ട അവസരത്തില്‍ അതു പ്രയോഗിക്കാതിരുന്നാല്‍ സാമ്രാജ്യം നഷ്ടപ്പെടുകയും ചെയ്യും.

ഇണകളില്‍ ആര്‍ക്ക് അസ്വസ്ഥതയുണ്ടായാലും അവരിരുവരും ചെറിയ മക്കളുണ്ടെങ്കില്‍ അവരോടൊപ്പം കുറച്ചു നേരം ചെലവഴിക്കുക- കളിപ്പാട്ടങ്ങള്‍ ആവശ്യപ്പെടുന്ന കുട്ടികള്‍ തന്നെയാണ് ഏറ്റവും നല്ല കളിപ്പാട്ടങ്ങള്‍, അവരുടെ ശുദ്ധ മനസ്സുകള്‍ അനുഭവിച്ചറിയേണ്ടതു തന്നെ. പ്രായം കൂടിയവരാണ് ഭാര്യഭര്‍ത്താക്കളെങ്കില്‍ പേരക്കുട്ടികളോടൊത്ത് അല്‍പ സമയം ചെലവഴിക്കുക. പാചക കലയില്‍ എന്നും പരീക്ഷണം നടത്തി പുതിയ പലഹാരങ്ങളും കറികളും ഉണ്ടാക്കുന്ന സ്ത്രീകളുണ്ടല്ലോ- അവര്‍ പുതിയ വസ്തുക്കളൊന്നും കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്, നിലവിലുള്ളത് ചേരുവകള്‍ മാറ്റി പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ സ്‌നേഹ പ്രകടനത്തില്‍ ഒരു പുതിയ ഉല്‍പ്പന്നം ദാമ്പത്യമാര്‍ക്കറ്റില്‍ ഇറക്കാന്‍ കഴിയുമോ എന്ന പരീക്ഷണം ഭാര്യയും ഭര്‍ത്താവും നടത്തിക്കൊണ്ടിരിക്കണം, ഏതു പ്രായത്തിലും.

Article by: EKM Pannur, Islam Onlive.in