Monday, June 20, 2016

എനിക്കും ഒരു ഉണക്ക കുബൂസ് കരുതി വെക്കുക..!

(ഇന്നത്തെ രാത്രി വിമാനത്തിന് ഒരു സഹപ്രവര്‍ത്തകന്‍ ജോലി തേടി പ്പോവുകയാണ്..അവന്‍റെ യാത്ര മൊഴികളാണ് ഈ കുറിപ്പിന്റെ പ്രചോദനം) പ്രിയപെട്ട .… താങ്കള്‍ വ്യക്തിപരമായി അയച്ച യാത്ര മൊഴികള്‍ ഞാന്‍ കേട്ടു..

പ്രിയ സ്നേഹിതാ…
എല്ലാ വിരഹങ്ങല്‍കും വേദനയുണ്ട്..ആത്മ ബന്ധങ്ങളുടെ ആഴത്തിന് അനുസരിച്ച് അതിന്റെ ശക്തി വര്‍ദ്ധിക്കും..!വാട്സ് അപ്പ് വോയിസില്‍ പ്രവാസംവിധിക്കപെട്ട ഒരാളുടെകണലെരിയുന്ന മനസ്സ് പുറം തളളുന്ന ദു:ഖത്തിന്റെ പുകച്ചുരുളുകള്‍ ഞാന്‍ കാണുന്നു..!അല്ലാഹു താങ്കളെ സഹായിക്കട്ടെ-അമീന്‍ സുഹ്രത്തെ ചെറിയ കുട്ടിയകുമ്പോള്‍ ഞാനൊക്കെ വിചാരിച്ചത് “ദുബായി” പോകുന്നഎല്ലാവര്‍ക്കുംവാരിയെടുക്കാന്‍അവിടെസ്വര്‍ണ്ണമലകള്‍ഉണ്ടാകുമെന്നാണ്..!!ചെറു ഇടവേളകള്‍ക്ക് നാട്ടില്‍ എത്തുന്ന പ്രവാസിയുടെ വാടകക്കാറും കയ്യിലെ സ്വര്‍ണ്ണക്കളര്‍ പൂശിയ വാച്ചും കാലിലെ മുന്തിയ ചെരിപ്പും നല്ല ഇനം ബോഡി സ്പ്രയും പരിഗണിച്ചാണ് ചിലര്‍ പ്രവാസം അളക്കുന്നത്..!
സുഹ്രതെ….
കരിപ്പൂരിലെ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ ഡിപ്പാര്‍ച്ചര്‍ കൌണ്ടറിലൂടെ ‘ആകാശ പക്ഷി’ അനന്ത മരുഭൂമിയില്‍ എത്തിച്ച എത്രയോ മനുഷ്യരുണ്ട്‌..!അവരില്‍ നിന്ന് നാംപാഠം ഉള്‍കൊളളണം..! തൊട്ടിലില്‍ ഉറങ്ങുന്ന ‘പൊന്നുവിനെ’ തൊട്ടിക്കയര്‍ വിടര്‍ത്തി ഒന്ന് കൂടി കണ്ണ് നിറയെ കാണുന്ന പ്രവാസി..!!മന ക്യാമറ കൊണ്ട് ഒരു ഹൈ മെഗാ പിക്സല്‍ ഫോട്ടോ പകര്‍ത്തിഅത് ഓര്‍മ്മയുടെ ഗാലറിയില്‍ സേവ് ചെയ്യുന്നു..!രോഗിയായ മാതാ പിതാക്കളുടെ കട്ടിലുകള്‍കരികില്‍ വിങ്ങി പൊട്ടി കരയുന്ന പ്രവാസി..!ചര്‍മ്മങ്ങള്‍ ചുളിഞ്ഞ ആ ദുര്‍ബല കൈകള്‍ നിറകണ്ണീര്‍ തുടച്ച് യാത്രയാക്കുന്നു..!പ്രിയപെട്ടവരുടെ മരണ വാര്‍ത്ത‍ കടലും കടന്നെത്തുമ്പോള്‍ കട്ടിലില്‍ മുഖം അമര്‍ത്തിക്കരയുന്ന പ്രവാസി..!നാട്ടിലെത്തി മകന്‍റെ..ഉപ്പയുടെ..ഉമ്മയുടെ..സഹോദാരന്റെ.. പ്രിയ പ്രേയസിയുടെ മരണാന്തര മുറകളില്‍പങ്കെടുക്കാന്‍ കഫീലിന്റെ കാല് പിടിക്കുന്ന പ്രവാസി..!ഇങ്ങിനെ എത്ര മായ ചിത്രങ്ങള്‍..!ഓരോ മടക്ക യാത്രയിലും നീറുന്ന മനസ്സോടെ ഹൃദയംജന്മ ഭൂമിയില്‍ പറിച്ച് വെച്ച് യാത്ര ചോദിക്കുമ്പോള്‍അയാള്‍ ആത്മഗതം നടത്തുന്നു“ഈ തവണ കൂടി പിന്നെ ഇല്ല..”ഹരിതാഭമായ നാടിന്‍റെ മനോഹരിതയില്‍ നിന്ന് ആകാശ നീലിമയിലേക്ക്‌ കുതിച്ചുയരുന്ന വിമാനത്തില്‍ ഇരുന്ന്“ഇത് അവസാന യാത്ര” എന്ന് എത്ര തവണ ഇയാള്‍ പറഞ്ഞതാണ്..
സുഹ്രതെ‌ ….
സ്വപ്‌നങ്ങള്‍ വെട്ടിചുരുക്കുക..നാടണയാന്‍ ഡേറ്റ് കുറിക്കുക.. കാഴ്ചപാടുകള്‍ മാറണം..കാട്ടറബിയുടെ കടുത്ത വാക്കിനോടും പിന്നെ മണല്‍ കാട്ടിലെ കാറ്റിനോടും മല്ലിട്ട് 17 കൊല്ലം കൊണ്ട് പണിതുയര്‍തുന്ന സ്വപ്ന ഭാവനങ്ങളെക്കാള്‍ മനോഹരം മുളം കാലില്‍ ടാര്‍പോളിന്‍ കെട്ടിയ കുഞ്ഞു കൂരയാണ്..!കുടുംബ നാഥനായ താങ്കള്‍ ഉണക്ക ഖുബൂസ് കഴിച്ച് വീട്ടിലെ തീന്‍ മേശസമ്പന്നമാക്കുന്നതിലേറെ അവര്‍ക്ക്പ്രിയം ഒന്നിച്ച് പട്ടിണി കിടക്കലാകും..!കാരണം കമ്പനി മാനേജര്‍ ‘കുറൂജ്‌’നല്‍കി അല്ലെങ്കില്‍ നിതാഖത്തില്‍ കുടുങ്ങി നാടണയുമ്പോള്‍ കാത്തിരുന്ന പെണ്ണിന് കിട്ടുന്നത് ശിഷ്ട്ടകലം മഹര്‍ മാല വിറ്റ് ചികിത്സിക്കേണ്ട ഒരു സര്‍വ്വ രോഗ വാഹകനെയല്ലേ?അല്ലെങ്കില്‍ ചീറിപായുന്ന വാഹനതിനടിയില്‍, ചിതറിയ മേനി..! സ്വപ്‌നങ്ങള്‍പേറിയമേനി..ആരുടേതെന്നറിയാതെപെരുവിരലിന്റെ തലക്കല്‍ ഒരു കടലാസ് തുണ്ടില്‍’ആണ് അന്‌നോന് ഇംഡിയന്’ എന്ന് എഴുതി തൂക്കി മോര്‍ച്ചറിയില്‍ കിടത്തുന്നു..!പിന്നെ ഇതേ അവസരം തേടുന്ന മറ്റു ചില പ്രവാസികള്‍ ഫ്രീസറില്‍ ആക്കി വീട്ട് മുറ്റത്ത്‌ എത്തിക്കുമ്പോള്‍മുഖത്തെ തുണിമാറ്റി നോക്കി വിതുമ്പുന്ന പ്രവാസിയുടെ ഭാര്യ കൂട്ടുന്ന ചില കണക്കുകള്‍ ഉണ്ടാവില്ലേ..?വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി..?കൂടെ എത്ര ദിവസം?മധുരമുളള രാവുകളില്‍ ഒരു ബ്ലാങ്കറ്റിനുളളില്‍ എത്ര നാള്‍..?നിര്‍വികാരമായ ആ കണക്കിലെ അക്കങ്ങള്‍ അവരുടെ മനസ്സിന് അതൃപ്തിയാണ് നല്‍കുന്നതെങ്കില്‍ ചെക്ക് ബുക്കിലെ ചതുരക്കളളിയില്‍ എഴുതാന്‍ ആ വിധവക്ക് താങ്കള്‍ എത്ര ബാങ്ക് ബാലന്‍സ് ബാക്കി വെച്ചാലും അത് പകര മാവില്ല..!അന്ന് അവളുടെ വീട്ടു മുറ്റത്ത്‌ വെച്ച് ജ്വല്ലറി ബോക്സില്‍ താങ്കള്‍ നല്‍കിയ മഹര്‍ മാല സ്വര്‍ണം കൊണ്ടല്ല കോര്‍ത്തത്;മറിച്ച് വിശുദ്ധ പ്രണയത്തിന്റെ കൊളുത്തുകള്‍ കൊണ്ടാണ്..!വിധവ..ഇവള്‍ ഇനി കഥയും കിന്നാരവും പറയേണ്ടത് ഈ മഹര്‍ മലയോട്..! സുഹ്രതെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത ചിലരിലുണ്ട്..!അവളുടെ ഗര്‍ഭ നാളുകള്‍..അടിവയറില്‍ നമ്മുടെ മോന്‍ അമര്‍ത്തി ചവിട്ടുമ്പോള്‍ അവള്‍ അസ്വസ്ഥ യാകുമ്പോള്‍ ഒന്ന് ആശ്വസിപ്പികനെങ്കിലും നാം ശ്രമികണ്ടേ?അസ്വസ്ഥമായ ശരീരം..അശാന്ത മനസ്സ്..ഉറക്കമില്ലാത്ത രാവ്..! ചുമരില്‍ ചാരി ഇരുന്ന് ജാലക കാഴ്ചകളില്‍ പുറത്ത്, പാല്‍നിലവില്‍ മരച്ചില്ലകള്കിടയില്‍ രൂപം പ്രാപിക്കുന്ന നിഴലുകളില്‍ അവളുടെ മനസ്സ് താങ്കളുടെരൂപംവരക്കുന്നുണ്ടാകും..!ജനിക്കാനിരിക്കുന്നകുഞ്ഞിന്റെയും..അത് മറക്കരുത്..
സുഹ്രതെ..
നാട്ടില്‍ ഒരു ജീവിത മാര്‍ഗം നോക്കണം..സ്റ്റാറ്റസും പ്രവാസിയുടെ ഒന്നാം തിയ്യതിയിലെ ശമ്പള സംഖ്യയും കണക്ക് കൂട്ടി ജോലി തിരഞ്ഞാല്‍ കിട്ടില്ല..എന്നാല്‍ ചില ജീവിത യഥാര്‍ത്യങ്ങള്‍ കൂടി ഗണിച്ചാല്‍ ജോലി കിട്ടും..!സഹ ധര്‍മിണിയും മക്കളും കൂടെ യുണ്ടെങ്കില്‍ ചിലപ്പോള്‍ വീട് തന്നെ മറക്കും..!നോക്കൂ..അകത്തെ മുറിയില്‍ നിന്ന് കോളാമ്പി ചോദിക്കുന്ന ഒരു ഇടറിയ സ്വരം കേട്ടില്ലേ..അത് താങ്കളുടെ ഉപ്പയാണ്..! അതെ മുറിയില്‍ നിന്ന് ചില നിശ്വാസങ്ങള്‍ കേട്ടില്ലേ..ചില നരക്കവും മൂളിച്ചയും കേട്ടില്ലേ അത് താങ്കളുടെ ഉമ്മയാണ്‌…ഉപ്പയുടെ മരണ ശേഷം ഉമ്മയുടെ ജീവിതം കേട്ട് പൊട്ടിയ പട്ടം പോലേയാണിന്ന്..!താങ്കള്‍ അയച്ച പണം കൊണ്ട് അവര്‍ വാങ്ങികുടിക്കുന്ന വിലകൂടിയ മരുന്നിനേക്കാള്‍ അവര്‍ക്ക് ആശ്വാസം പകരുക,ആചുളിഞ്ഞതൊലിയിലെതാങ്കളുടെസ്നേഹസ്പര്‍ശമായിരിക്കും..!!ഇന്നലെ രാത്രി മുഴുവന്‍ ഉപ്പയുടെ കാലും തടവി ഇരിക്കുകയായിരുന്നു താങ്കളുടെപെങ്ങള്‍..!രാവിലെ ഒന്ന് ഉറങ്ങിപ്പോയി അത് കൊണ്ടാണ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെ പോയത്..അതില്‍ പിണങ്ങി പിന്നെ രണ്ട് ദിവസം താങ്കള്‍ വിളിച്ചതെ ഇല്ല… സുഹ്രതെ താങ്കള്‍ കറവ പശു ആകുന്നില്ല എന്ന് ഉറപ്പിക്കുക..ഓരോ മാസവും അയക്കുന്ന വിയര്‍പ്പിന്റെ വില വിനിമയം ചെയ്യപ്പെടുന്ന കണക്ക് ബുക്ക് പരിശോധിക്കുക..!ഉണക്ക കുബൂസും വാട്ടര്‍ ബോട്ടിലുമാണ്താങ്കളുടെ വിഭവം..!16 പേരുളള റൂമില്‍ ചുരുണ്ടുകൂടിയാണ് ഉറക്കം..! 10 മണിക്കൂര്‍ ജോലിയുണ്ട്..ചൂട്ശക്തമാണ്..ഇതൊക്കെ മക്കളും ഭാര്യയും അറിയണം…! പ്രാര്‍ത്ഥനകള്‍ ലഭികട്ടെ..പരാതിയും മാറട്ടെ..
സുഹ്രതെ….
ദൂര്‍ത്തും ആര്‍ഭാടവും ശക്തമായി നിയന്ത്രിക്കുക..കപട ആത്മീയ കേന്ദ്രങ്ങളില്‍ പൊടിയുന്ന പണ കൂമ്പാരത്തില്‍ താങ്കളുടെ കണ്ണീര്‍ വീണ ദിര്‍ഹം ഇല്ലെന്ന് ഉറപ്പാക്കുക..!”കന്നി മൂലപൊളിച്ച് നീക്കി” “ഉസ്താദിനെ കണ്ടിരുന്നു”എന്നൊക്കെ ഭാര്യ ഫോണില്‍ പറഞ്ഞാല്‍ സമര്‍ത്ഥമായ ഒരു കൊളള നടക്കുന്നു എന്നര്‍ത്ഥം.. സുഹ്രതെ ഇന്നത്തെ ചുറ്റുപാടില്‍ മക്കളുടെ കാര്യം ഒരു വലിയ പരീക്ഷണമാണ്..! മൊബൈല്‍,ടാബ്,ടിവി എല്ലാം വാങ്ങാന്‍താങ്കള്‍പണമയച്ചു..! അതുകൊണ്ട് അവര്‍ എന്ത് ചെയ്യുന്നു എന്ന് താങ്കള്‍ക്ക് അറിയുമോ?എന്നും മക്കളെ വിളിച്ച് വിവരങ്ങള്‍ അന്വാഷിക്കണം..നിരന്തരം ഇടപെടണം…!ഒരു ഹജ്ജും ഉംറയും മറക്കണ്ട..ദുനിയാവ് എപ്പോഴും തീരാം..പരലോകം അനശ്വരമാണ്..ജീവിതം ചോദിക്കുന്ന ചോദ്യാ വലികള്‍ ഇനിയും വായിച്ചാല്‍ നാളെ ഞാനും ഒരു പ്രവാസി..പ്രയാണ വഴികളില്‍ കാണുന്ന മരുപച്ച നോക്കി യാത്ര തുടരുന്നു..ഇല്ലെങ്കില്‍ പിന്നെ ഏതോ ഓരോ എയര്‍ ലൈന്‍സില്‍ ഞങ്ങളും അവിടെ എത്തും..!ഉണക്ക കുബൂസ് കരുതി വെക്കുക..!റൂമില്‍ വെച്ച് കാണാം

പെരുന്നാൾ , മര്യാദകളും നിയമങ്ങളും.





بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

(ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്‌ ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്’വകളും അവലംബിച്ച് തയ്യാറാക്കിയത്)

മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:

ഒന്ന്: ചെറിയ പെരുന്നാള്‍. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്. – (الشرح الممتع ، باب صلاة العيدين).

രണ്ട്: വലിയ പെരുന്നാള്‍. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങള്‍ ഈ പത്ത് ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാള്‍. –
(الشرح الممتع ، باب صلاة العيدين).

മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്. മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകള്‍ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തില്‍ വിശദീകരിക്കാം. – (الشرح الممتع ، باب صلاة العيدين).

ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്, അതുപോലെ മനുഷ്യരിലെ ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല. മനുഷ്യരില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകന്‍ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാന്‍ അദ്ദേഹം പഠിപ്പിച്ചില്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുക. – (الشرح الممتع ، باب صلاة العيدين).

ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കില്‍, അദ്ദേഹത്തെക്കുറിച്ച് രാവും പകലും, അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം നമസ്കരിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്.

ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ ആവശ്യമാണ്‌.

ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.

രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.

അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരില്‍ തിരിഞ്ഞ് വരുന്നതാണ്. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ മുറുകെ പിടിക്കുക.

പ്രവാചകചര്യ പിന്‍പറ്റുന്നതില്‍ മാത്രമേ നന്മയുള്ളൂ. പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാള്‍ ആഘോഷിക്കാന്‍ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്:

തക്ബീര്‍ ചൊല്ലല്‍:

തക്ബീര്‍ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീര്‍.

സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍: ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതല്‍ ഇമാം പെരുന്നാള്‍ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയില്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും നിര്‍വഹിക്കാം. – (الشرح الممتع ، باب صلاة العيدين).

എന്നാല്‍ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീര്‍ ചൊല്ലല്‍ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ ദിവസം ഫജ്ര്‍ മുതല്‍ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസര്‍ നമസ്കാരാനന്തരം വരെയാണ് ഇത് നിര്‍വഹിക്കേണ്ടത്. – (الشرح الممتع ، باب صلاة العيدين).

പുരുഷന്മാര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ” ഉമറുബ്നുല്‍ ഖത്താബും (റ), ഇബ്നു ഉമര്‍ (റ) തക്ബീര്‍ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീര്‍ കേട്ട് മറ്റുള്ളവരും തക്ബീര്‍ ചൊല്ലും.” – [ബുഖാരി].

തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കില്‍ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീര്‍ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും: ഇവയെല്ലാം സുന്നത്താണ്. എന്നാല്‍ അതില്‍ അമിതത്വം കാണിക്കരുത്. പുരുഷന്മാര്‍ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാള്‍ സന്ദര്‍ഭത്തിലാവട്ടെ അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യല്‍ ഹറാമാണ്. അതുപോലെ സ്ത്രീകള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രൂപത്തില്‍ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്. പുരുഷനാവട്ടെ സ്ത്രീയാവട്ടെ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാല്‍ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി അല്ലാഹുവിനെ സൂക്ഷികുക.

ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അനിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : ” ഇത് ഇത് (സച്ചരിതരല്ലാത്ത) ദൌർഭാഗ്യവാന്മാരുടെ വസ്ത്രമാണ്.” – [ ബുഖാരി , മുസ്‌ലിം]. ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

മുസ്വല്ലയില്‍ നമസ്കരിക്കല്‍ (ഈദ്ഗാഹ്) :

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى

അബൂ സഈദ് അല്‍ ഖുദ്’രി (റ) വില്‍ നിന്നും നിവേദനം: ” പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിനത്തിലും, ബലി പെരുന്നാള്‍ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും….. ” – [ اللؤلؤ والمرجان، 510 ].

നടന്ന് മുസ്വല്ലയിലേക്ക് പോകല്‍: ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉല്‍ ഗലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിന്‍ അല്‍മുസയ്യിബില്‍ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാള്‍ സുദിനത്തിന്‍റെ സുന്നത്തുകള്‍ മൂന്നെണ്ണമാണ് ” മുസ്വല്ലയിലേക്ക് നടക്കല്‍, മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്പ് വല്ലതും കഴിക്കല്‍, കുളിക്കല്‍” – [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാള്‍ ആകുമ്പോള്‍ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു:
كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.

“പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള്‍ ദിവസം പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.” – [صحيح / صحيح سنن الترمذي للألباني، 542].

രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം: അബീ സഈദ് അല്‍ ഖുദ്’രി (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.

“രണ്ടു ദിനങ്ങളില്‍ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാള്‍ ദിവസവും, വലിയ പെരുന്നാള്‍ ദിവസവും” – [ ബുഖാരി].


പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ടിത്ന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. അത് ‘ഫർദ് ഐൻ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലയുടെ അഭിപ്രായം. എന്നാൽ അത് ‘ഫർദ് കിഫായ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌.


മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല:
ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ” അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : – [ നസാഇ – അൽബാനി : സ്വഹീഹ്].

വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ) രണ്ടു പെരുന്നാലുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും” – [ത്വബറാനി, – അൽബാനി , സ്വഹീഹ്].

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവാൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: ” പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ ” [ സിൽസിലതുൽ ഹുദാ വന്നൂർ , കാസറ്റ് 376].

ഉദുഹിയത്ത് അറുക്കല്‍:
പെരുന്നാള്‍ നമസ്കാര ശേഷമാണ് ഉദുഹിയത്ത് അറുക്കേണ്ടത്. പ്രവാചകന്‍(സ) പറഞ്ഞു :
” പെരുന്നാള്‍ നമസ്കാരത്തിന് മുന്പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവന്‍ ബലിയറുത്തിട്ടില്ല.” – [ബുഖാരി, മുസ്‌ലിം].

നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാള്‍ ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകന്‍ (സ) പറഞ്ഞു:
“അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ ദിനങ്ങളാണ്” – [അല്‍ബാനി – സ്വഹീഹ്].

ബലിയറുത്തതില്‍ നിന്നും ഭക്ഷിക്കല്‍:
അത് പ്രാവാചകന്‍റെ മാതൃകയാണ്. പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക.” – [മുസ്‌ലിം].

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം:

” നബി (സ) യുടെ സ്വഹാബത്ത് പരസ്പരം ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ എന്ന് പറയാറുണ്ടായിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2- ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ , എന്നാൽ ഇത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3- ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4- ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ………………..

എങ്ങനെയാണ് ഇഷ്‌റത്തിനെ കൊന്നതെന്ന് അയാള്‍ എന്നോട് പറഞ്ഞു

ഇഷ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്' നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു പത്രത്തിന്റെ ഇന്നത്തെ എഡിഷന്റെ (ജൂണ്‍ 16, 2016) ആദ്യ പേജിലെ പ്രധാനവാര്‍ത്ത. കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാലം സംസാരിക്കുകയും, അതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത നമ്മെ അത് ശരിക്കും ഞെട്ടിച്ച് കളഞ്ഞു.

മുംബ്ര, താനെയില്‍ നിന്നുള്ള ഇഷ്‌റത്ത് ജഹാന്റെ ജുഡീഷ്യല്‍ബാഹ്യ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പഴിചാരല്‍ കളിയില്‍ സത്യം തന്നെയാണ് എല്ലായ്‌പ്പോഴും പുറംലോകം കാണാതെ മൂടിവെക്കപ്പെട്ടത്.

ഇഷ്‌റത്ത് ജഹാന്‍ കേസിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടതിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന വിവാദത്തിലെ പ്രധാനിയായ ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ബി.കെ പ്രസാദിന്റെ ഓഡീയോ ക്ലിപ്പിന്റെ ലിഖിതരൂപമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദ്യ പേജില്‍ അച്ചടിച്ചുവന്നത്. മുന്‍ ആഭ്യന്തര മന്ത്രാലയ ഡയറക്ടറും, കേസിലെ സാക്ഷിയുമായ അശോക് കുമാറിനോട്, അദ്ദേഹം രേഖകളൊന്നും തന്നെ കണ്ടിട്ടില്ലെന്ന് മൊഴിനല്‍കാന്‍ ബി.കെ പ്രസാദ് നിര്‍ദ്ദേശിക്കുന്നതാണ് ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍, കലാപങ്ങള്‍, ഹാരെണ്‍ പാണ്ഡ്യ വധക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എട്ട് മാസത്തോളം രഹസ്യമായി നടത്തിയ അന്വേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ച എന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം രണ്ടാഴ്ച്ച മുമ്പ് പ്രകാശനം ചെയ്തിരുന്നു. അന്നത്തെ മോദിയുടെ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരെ അന്വേഷണവിധേയരാക്കിയിരുന്നു. അവരെല്ലാം തന്നെ സംസ്ഥാനത്തിലെ നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തെ സംബന്ധിച്ച അശുഭ സത്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയുണ്ടായി.

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഒരു എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി, മൈഥിലി ത്യാഗിയായി വേഷം മാറി ഞാന്‍ അഭിമുഖം നടത്തിയവരില്‍, ഗുജറാത്തിലെ മുന്‍ എ.ടി.എസ് ചീഫ് രാജന്‍ പ്രിയദര്‍ശിയും, ഇഷ്‌റത്ത് ജഹാനെ വെടിവെച്ച് കൊന്ന ജി.എല്‍ സിംഗാളും ഉണ്ടായിരുന്നു. എനിക്ക് മുന്നില്‍ വെച്ച് നടത്തിയ കുറ്റമേറ്റുപറച്ചിലില്‍, കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇഷ്‌റത്ത് ജഹാന്‍ അമിത് ഷായുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്ന രഹസ്യം അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നതായി രാജന്‍ പ്രിയദര്‍ശി എന്നോട് പറഞ്ഞു.

പക്ഷെ, ഗിരീഷ് സിംഗാളുമായി നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ നല്‍കുന്നത്, അതില്‍ അദ്ദേഹം ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലിനെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തെ സംബന്ധിച്ചും സംസാരിക്കുന്നുണ്ട്. 2010-ല്‍ ഗിരീഷ് സിംഗാളുമായി അഭിമുഖം നടത്തുമ്പോള്‍ അദ്ദേഹം ഗുജറാത്ത് എ.ടി.എസിന്റെ തലപ്പത്തുണ്ടായിരുന്നു.

ഇഷ്‌റത്ത് ജഹാന്‍ കൊലപാതക കേസിലെ എസ്.ഐ.ടി അന്വേഷണം മൂടിവെക്കാന്‍ സംസ്ഥാന പോലിസ് മേധാവികള്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള ഗുജറാത്തിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ പറയുന്നതിന്റെ ടേപ്പ് 2013-ല്‍ സി.ബി.ഐക്ക് കൈമാറിയ ഓഫീസറാണ് നേരത്തെ പറഞ്ഞ ഗിരീഷ് സിംഗാള്‍.

എന്റെ പുസ്തകത്തിന്റെ ഉള്ളടക്കം രാജന്‍ പ്രിയദര്‍ശിയും, ജി.എല്‍ സിംഗാളും അംഗീകരിച്ചതോടെ (അവരുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്റെ ലിഖിതരൂപം അതിലുണ്ട്) അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടു കഴിഞ്ഞു. 2010-ല്‍ മൈഥിലി ത്യാഗി എന്ന ഒരു പെണ്‍കൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് അവര്‍ പത്രമാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

ഞാനുമായി നടത്തിയ സംഭാഷണം അവരിലൊരാള്‍ പോലും ഇതുവരെ നിഷേധിച്ചിട്ടില്ല, അവയെല്ലാം തന്നെ രഹസ്യമായി ഓഡീയോ-വീഡിയോ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗിരീഷ് സിംഗാളുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:
റാണ: ഒരു ദളിത് എന്ന നിലയില്‍ സംസാരിക്കാന്‍ എന്നോട് താങ്കള്‍ ആവശ്യപ്പെട്ട രാജന്‍ പ്രിയദര്‍ശിയെ ഞാന്‍ പോയി കണ്ടിരുന്നു.

ഗിരീഷ്: അതേയോ, നിങ്ങള്‍ക്ക് അറിയാമോ, ഞാന്‍ വ്യത്യസ്ത മേഖലകളിലും, സംസ്ഥാനത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കുമൊപ്പവും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ ശ്രേണിയിലെ മധ്യത്തിലാണ് ഞാനുള്ളത്. അതുകൊണ്ടു തന്നെ ഞാന്‍ എല്ലാവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെയൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. എറ്റവും നീതിമാനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പോലിസിംഗിനെ കുറിച്ച് എല്ലാം അറിയാവുന്ന ഒരാള്‍.

റാണ: സര്‍ക്കാര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും പറഞ്ഞു?

ഗിരീഷ്: അതെ, അദ്ദേഹം അതിന് ഒരിക്കലും വഴങ്ങിയില്ല. എനിക്ക് അദ്ദേഹത്തെ അറിയാം.

റാണ: സര്‍ക്കാറിന്റെ തീട്ടൂരങ്ങള്‍ വഴങ്ങാതിരിക്കുകയും, അതേസമയം തന്നെ വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സംഗതിയല്ലെ?

ഗിരീഷ്: ഒരിക്കല്‍ നിങ്ങള്‍ വഴങ്ങിയാല്‍ പിന്നീട് എല്ലാത്തിനും നിങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍, ബോധ്യങ്ങള്‍, മനസാക്ഷി, സ്വന്തത്തെ തന്നെ അടിയറവെക്കേണ്ടി വരും.

റാണ: മനസാക്ഷിയുള്ള ഒരു ഓഫീസര്‍ക്ക് ഗുജറാത്തില്‍ ജീവിക്കുക വളരെ പ്രയാസകരമല്ലെ?

ഗിരീഷ്: അതെ, അതെ. നിയമം നീക്കുപോക്കുകള്‍ നടത്തുന്നതായി ഒരു മുതിര്‍ന്ന ഓഫീസര്‍ മനസ്സിലാക്കിയാല്‍, ജീവിതം വളരെ പ്രയാസകരമായി തീരും.

റാണ: അതാണല്ലെ താങ്കള്‍ക്ക് സംഭവിച്ചത്? താങ്കള്‍ക്ക് എത്രത്തോളം പോരാടേണ്ടി വന്നു?

ഗിരീഷ്: ഏതാനും ആളുകള്‍ അതിന് ശ്രമിക്കും, ഒരു പോരാട്ടമുഖം തുറക്കുകയും ചെയ്യും. ജീവന്‍ പോകുന്നത് വരേക്കും പോരാട്ടം തുടര്‍ന്ന് കൊണ്ടുപോകുന്നവരുണ്ട്. പ്രിയദര്‍ശി അവരിലൊരാളാണ്.

റാണ: താങ്കളോ?

ഗിരീഷ്: ഞാനും..

റാണ: പക്ഷെ വ്യവസ്ഥിതി നിങ്ങള്‍ക്ക് പിന്തുണ നല്‍കുമോ?

ഗിരീഷ്: ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ദളിതനാണ് പക്ഷെ ഒരു ബ്രാഹ്മണനെ പോലെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. അവരേക്കാള്‍ കൂടുതല്‍ എന്റെ മതത്തെ കുറിച്ച് എനിക്കറിയാം. പക്ഷെ ആളുകള്‍ ഇത് തിരിച്ചറിയുന്നില്ല. ഞാനൊരു ദളിത് കുടുംബത്തില്‍ ജനിച്ചാല്‍, അത് എന്റെ കുറ്റമാണോ?

റാണ: നിങ്ങളുടെ ജാതി കാരണം സ്ഥാനകയറ്റങ്ങള്‍ നല്‍കാതിരുന്ന സംഭവങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

ഗിരീഷ്: ഉണ്ട്, ഒരുപാട് തവണ. നോക്കൂ, ഇത് ഒരുപാട് സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരണമാണ്, ഗുജറാത്തിലും ഇത് വ്യാപകമാണ്. ഈ ബ്രാഹ്മണന്‍മാര്‍ക്കും ക്ഷത്രിയന്‍മാര്‍ക്കും അവരുടെ ജൂനിയറായി ഒരു ദളിതനോ അല്ലെങ്കില്‍ ഒരു ഓ.ബി.സി-യോ ഒരിക്കലുമുണ്ടാകില്ല.

റാണ: നിങ്ങളുടെ സീനിയറും ഒരു ദളിതനാണോ?

ഗിരീഷ്: അല്ല, പക്ഷെ ഞാന്‍ സംയമനം പാലിക്കുകയാണ്, അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അനിവാര്യ ഘടകമാണ്. അവര്‍ക്ക് വേണ്ടി ഭീകരവാദ കേസുകള്‍ ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷെ, കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് ചെയ്യാവുന്ന ജോലിക്ക് വരെ അവര്‍ ചില സമയങ്ങളില്‍ എന്നെ പറഞ്ഞയക്കും.

റാണ: താങ്കളും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉഷ (രാധ, അവളരെ കുറിച്ച് അഞ്ചാം അധ്യാത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നുണ്ട്) എന്നോട് പറഞ്ഞിരുന്നു?

ഗിരീഷ്: 2004-ല്‍, നാല് ആളുകളുമായി ഞങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് പേര്‍ പാകിസ്ഥാനികളും, രണ്ട് പേര്‍ മുംബൈയില്‍ നിന്നുള്ളവരുമായിരുന്നു. അവരിലൊരാള്‍ ഒരു പെണ്‍കുട്ടിയായിരുന്നു, ഇഷ്‌റത്ത് എന്നായിരുന്നു അവളുടെ പേര്. അതൊരു പ്രസിദ്ധമായ കേസാണ്. ആ ഏറ്റുമുട്ടല്‍ വ്യാജമാണോ, യഥാര്‍ത്ഥമാണോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.

റാണ: അപ്പൊ, അത് വ്യാജമാണോ? താങ്കള്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഉള്‍പ്പെടുന്നത്?

ഗിരീഷ്: കാരണം, ആ ഏറ്റുമുട്ടലില്‍ ഞാനും പങ്കെടുത്തിരുന്നു.

റാണ: പക്ഷെ താങ്കള്‍ എന്തുകൊണ്ടാണ് അതില്‍ ഉള്‍പ്പെടുന്നത്?

ഗിരീഷ്: നോക്കൂ, ഈ മനുഷ്യാവകാശ കമ്മീഷനുകളെല്ലാം തന്നെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ചില കേസുകള്‍ വളരെ പ്രയാസമേറിയതാവും, അവയെ നിങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. 9/11-ന് ശേഷം അമേരിക്ക എന്താണെന്ന് ചെയ്തതെന്ന് നോക്കൂ. ഗ്വാണ്ടനാമോ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് അവരെ തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഢിപ്പിക്കുകയും ചെയ്തിരുന്നത്. എല്ലാവരും മര്‍ദ്ദിക്കപ്പെട്ടിരുന്നില്ല. പത്ത് ശതമാനം പേരാണ് ക്രൂരമായ പീഢനത്തിന് ഇരയായത്, അവര്‍ ഒരു കുറ്റം പോലും ചെയ്തിരുന്നില്ല. അവരില്‍ ഒരു ശതമാനം പേര്‍ ചിലപ്പോള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടായിരിക്കാം. അതുകൊണ്ട് രാഷ്ട്രത്തെ സംരക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാനും ഇതൊക്കെ ചെയ്യേണ്ടി വരും.

റാണ: അപ്പോള്‍ ആരായിരുന്നു അവര്‍, ലഷ്‌കര്‍ ഭീകരവാദികള്‍ ആയിരുന്നോ അവര്‍?

ഗിരീഷ്: അതെ.

റാണ: ഇഷ്‌റത്ത് എന്ന ആ പെണ്‍കുട്ടിയും?

ഗിരീഷ്: നോക്കൂ, അവള്‍ ആയിരുന്നില്ല പക്ഷെ അതേ സംഭവത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അങ്ങനെ ആയി. അവള്‍ ലഷ്‌കര്‍ ആവാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലെങ്കില്‍ അവളെ ഒരു മറയായി ഉപയോഗപ്പെടുത്തിയതാവാനും സാധ്യതയുണ്ട്.

റാണ: ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, താങ്കള്‍, വന്‍സാര, പാണ്ഡ്യന്‍, അമിന്‍, പാര്‍മര്‍ തുടങ്ങിയ ഒട്ടനവധി പേര്‍ താഴ്ന്ന ജാതിയിലുള്ളവരാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം ഭരണകൂടത്തിന്റെ ആജ്ഞകള്‍ അനുസരിച്ചാണ്. അപ്പോള്‍, ഇത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നതിന് സമാനമാണ് നിങ്ങളോടുള്ള സമീപനം?

ഗിരീഷ്: തീര്‍ച്ചയായും, ഞങ്ങളെല്ലാവരും അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഇതൊന്നും ആലോചിക്കുന്നില്ല. അവരുടെ ആജ്ഞാനുവര്‍ത്തികളും, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരുമാണ് ഞങ്ങള്‍ എന്നാണ് ഭരണകൂടം കരുതുന്നത്. ഓരോ സര്‍ക്കാര്‍ സേവകനും, അവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെ സര്‍ക്കാറിന് വേണ്ടിയാണ്. സമൂഹവും ഗവണ്‍മെന്റും ഞങ്ങളെ അംഗീകരിക്കുന്നില്ല. വന്‍സാര എന്താണ് ചെയ്തത്, പക്ഷെ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല.

റാണ: പക്ഷെ സാര്‍, നിങ്ങള്‍ ചെയ്തതെല്ലാം സര്‍ക്കാറിന്റെയും, രാഷ്ട്രീയ ശക്തികളുടെയും ആജ്ഞകള്‍ അനുസരിച്ചായിരുന്നുവല്ലോ, പിന്നെന്തുകൊണ്ടാണ് അവര്‍...?

ഗിരീഷ്: വ്യവസ്ഥിതിയുടെ കൂടെ നില്‍ക്കണമെങ്കില്‍, ആളുകളുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കണം.

റാണ: പക്ഷെ പ്രിയദര്‍ശി (ഗിരീഷിന്റെ സീനിയര്‍) ഗവണ്‍മെന്റുമായി അടുപ്പത്തിലായിരുന്നില്ലല്ലോ?

ഗിരീഷ്: അദ്ദേഹവും ഗവണ്‍മെന്റുമായി അടുപ്പത്തില്‍ തന്നെയായിരുന്നു. പക്ഷെ അവര്‍ അദ്ദേഹത്തോട് ഓരോന്ന് ചെയ്യാന്‍ പറഞ്ഞപ്പോഴൊന്നും തന്നെ അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല.

റാണ: ശരിയാണ്, അവര്‍ പാണ്ഡ്യനോടും, അദ്ദേഹത്തോടും ഒരു ഏറ്റുമുട്ടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ അദ്ദേഹം വിസമ്മതിച്ചു?

ഗിരീഷ്: പാണ്ഡ്യനും ജയിലഴികള്‍ക്കുള്ളിലാണ്, അയാളുടെ പശ്ചാത്തലത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല.

റാണ: എങ്ങനെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയുമായി അടുപ്പത്തിലായത്?

ഗിരീഷ്: എ.ടി.എസ്സില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.

റാണ: നോക്കൂ, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ആവശ്യത്തിന് വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് താങ്കള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണോ?

ഗിരീഷ്: ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല ഉള്ളത്. വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം ചെയ്തത്.

റാണ: താങ്കള്‍ നിരീക്ഷത്തിന് കീഴിലാണോ അതോ താങ്കളുടെ കേസ് അവസാനിച്ചോ?

ഗിരീഷ്: കേസ് നടന്നു കൊണ്ടിരിക്കുകയാണ്.

റാണ: ഭരണകൂടം നിങ്ങളെ സഹായിക്കുന്നുണ്ടോ?

ഗിരീഷ്: നോക്കൂ, കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ആരുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അവരുടെ നേട്ടമാണ് ആദ്യം നോക്കുക. ഞങ്ങളുടെ കാര്യത്തില്‍ അവര്‍ സഹായിക്കുന്നുണ്ട്, പക്ഷെ അതോടൊപ്പം തന്നെ തങ്ങള്‍ക്ക് എന്ത് കിട്ടും എന്ത് കിട്ടില്ല, അത് തിരിച്ചടിച്ചാല്‍ എന്താണ് അവര്‍ക്ക് സംഭവിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ നോക്കും.

ഞങ്ങളുടെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ആളുകളെ നോക്കുക, സ്‌പെഷ്യല്‍ സെല്ലിന്റെ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്നു കര്‍നൈല്‍ സിംഗ്, അദ്ദേഹത്തെ മിസോറാമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അദ്ദേഹത്തിന്റെ കാലയളവില്‍, 44 ഏറ്റുമുട്ടലുകളാണ് നടന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ എസ്.ഐ.ടി-യുടെ ചെയര്‍മാനാണ്. പിന്നീട് സതീഷ് വര്‍മ എന്ന ഓഫീസര്‍ വന്നു. അദ്ദേഹം വലിയ മനുഷ്യാവകാശ സ്‌നേഹിയാണെന്ന് വീമ്പിളക്കിയിരുന്നു, പക്ഷെ അദ്ദേഹവും പത്തോളം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്.

റാണ: എന്തായിരിക്കും ഇതിന്റെ അവസാനം?

ഗിരീഷ്: നമുക്ക് നോക്കാം, ഒന്നും തന്നെ സംഭവിക്കില്ല.

റാണ: പക്ഷെ താങ്കളടക്കമുള്ള ഒട്ടനേകം ഓഫീസര്‍മാര്‍ക്ക് സൊഹ്‌റാബുദ്ദീന്‍ കേസില്‍ പങ്കുണ്ടെന്നത് ശരിയല്ലെ?

ഗിരീഷ്: അതെ.

റാണ: ഞാന്‍ ഗീത ജോഹ്‌രിയെ സന്ദര്‍ശിച്ചിരുന്നു.

ഗിരീഷ്: അതേയോ.. വളരെ നല്ലൊരു അന്വേഷണമാണ് അവര്‍ നടത്തിയത്. പിന്നീട് രജനീഷ് റായിയും. അവരുടെ ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. 13 ഓളം പേരെ അവര്‍ സ്വന്തം നിലക്ക് അറസ്റ്റ് ചെയ്തു.

റാണ: പക്ഷെ, അമിത് ഷായുമായി ബന്ധപ്പെട്ട് എന്തോ ഉണ്ടല്ലോ. നിങ്ങളുടെ ഓഫീസര്‍മാരെ കുറിച്ചും ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, പരസ്പരബന്ധമുള്ള ഒരു തരം ഉദ്യോഗസ്ഥ-രാഷ്ട്രീയ സംഘം, പ്രത്യേകിച്ച് ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍. മറ്റനവധി മന്ത്രിമാരുമായി സംസാരിച്ചപ്പോഴും എനിക്കത് അനുഭവപ്പെട്ടിരുന്നു.

ഗിരീഷ്: നോക്കൂ, മുഖ്യമന്ത്രി പോലും. എല്ലാ മന്ത്രിമാരും റബ്ബര്‍ സ്റ്റാമ്പുകളാണ്. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിയാണ് എടുക്കുന്നത്. മന്ത്രിമാര്‍ക്ക് എന്ത് തീരുമാനമെടുക്കുന്നതിനും, അദ്ദേഹത്തിന്റെ അനുവാദം വേണം.

റാണ: പിന്നെ എങ്ങനെയാണ് ഒരു വിധത്തിലുള്ള പരിക്കുകളുമേല്‍ക്കാതെ നിലകൊള്ളാന്‍ അയാള്‍ക്ക് സാധിക്കുന്നത്, അതേ കേസില്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് മേല്‍ കുറ്റം ചുമത്തപ്പെടാതിരുന്നത്?

ഗിരീഷ്: കാരണം അദ്ദേഹം നേരിട്ട് ചിത്രത്തിലേക്ക് വന്നിട്ടില്ല. ബ്യൂറോക്രാറ്റുകള്‍ക്ക് ആജ്ഞകള്‍ നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.

റാണ: അതേ അളവുകോല്‍ വെച്ച് തന്നെ, താങ്കളുടെ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍, മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെ?

ഗിരീഷ്: അതെ. 2007-ല്‍, സൊബ്‌റാബുദ്ദീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടുടനെ, ഇവിടെ എത്തിയ സോണിയ ഗാന്ധി, ഓഫീസര്‍മാരെ 'മരണത്തിന്റെ കച്ചവടക്കാര്‍' എന്നാണ് വിളിച്ചത്. അതിന് ശേഷം മോദി, ഓരോ യോഗത്തിലും ''മരണത്തിന്റെ കച്ചവടക്കാര്‍'? ആരായിരുന്നു സൊഹ്‌റാബുദ്ദീന്‍, അവരെ കൊന്നത് നല്ലകാര്യമാണോ അതോ തെറ്റായിപ്പോയോ?' എന്ന് ആക്രോശിച്ചു. അതിന് ശേഷം മോദിക്ക് ജനപിന്തുണ വര്‍ധിച്ചു. നോക്കൂ, അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അയാള്‍ക്ക് ലഭിച്ചു.

റാണ: കാര്യങ്ങള്‍ നടത്താനായി ഉപയോഗിച്ച ഓഫീസര്‍മാരെ അയാള്‍ ഇപ്പോള്‍ സഹായിക്കുന്നില്ല അല്ലെ?

ഗിരീഷ്: ഇല്ല, അവരെല്ലാം ഇന്ന് ജയിലിനുള്ളിലാണ്.

റാണ: നിങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് അദ്ദേഹം എന്നെങ്കിലും ചോദിച്ചിരുന്നോ?

ഗിരീഷ്: ഇല്ല. ഒരിക്കലും ചോദിച്ചിട്ടില്ല. നോക്കൂ, നേടേണ്ടതെല്ലാം അവര്‍ നേടി. കലാപങ്ങള്‍ ഉണ്ടായി, മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, നേട്ടങ്ങള്‍ കൊയ്തു. ഇതിലും അവര്‍ ഒരുപാട് നേട്ടമുണ്ടാക്കി.

റാണ: പക്ഷെ നിങ്ങളുടെ ഷാ സാഹിബ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തന്നെ ഇപ്പോള്‍ തിരിച്ച് വരില്ലെ?

ഗിരീഷ്: ഇല്ല. അദ്ദേഹത്തിന് അത് സാധിക്കില്ല. കാരണം മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണ്, കാരണം അദ്ദേഹം ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസിദ്ധനായി കഴിഞ്ഞു. സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് അയാള്‍ക്ക് അറിയാം. അതുകൊണ്ട് ആഭ്യന്തരമന്ത്രി എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആഗ്രഹിക്കില്ല.

റാണ: അപ്പോള്‍, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പരസ്പരം നേരിട്ട് കാണുന്നില്ല?

ഗിരീഷ്: ഇല്ല. ഈ മുഖ്യമന്ത്രിയുണ്ടല്ലോ, മോദി എന്ന് ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ആള്‍, ഒരു അവസരവാദിയാണ് അയാള്‍. എല്ലാവരും അയാള്‍ക്ക് വേണ്ടി ജോലി ചെയ്തു.

റാണ: വൃത്തികെട്ട ജോലി.

ഗിരീഷ്: അതെ.

റാണ: ഇത് കൂടാതെ, എത്ര ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്?

ഗിരീഷ്: ഉം.. പത്തോളം..

റാണ: പ്രധാനപ്പെട്ടതെല്ലാം എനിക്ക് അറിയാന്‍ കഴിയുമോ?

ഗിരീഷ്: ഇല്ല. പറ്റില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: DailyO.in