Thursday, February 28, 2013

സമർപ്പണം

അയാൾക്ക് തോന്നി, ഞാൻ ഏകനാണെന്ന്.
എന്നെപ്പോലെ ഏകാന്തനായി എന്തൊക്കെയുണ്ട് എന്നയാൾ നിരീക്ഷിച്ചു.
ചുറ്റുപാടും പഠിച്ചു.
അയാൾ മനസ്സിലാക്കി, ഞാൻ ഏകാന്തനാകാൻ വിധിക്കപ്പെട്ടവനല്ല എന്നു.
ദൈവം എല്ലാറ്റിനേം ജോഡിയായിട്ടാണു പടച്ചതെന്നും, എന്റെ ജോഡിയെ ഞാൻ തന്നെ കണ്ടെത്തണമെന്നും അയാൾ മനസ്സിലാക്കി.
അങ്ങിനെ അയാൾ തന്റെ ജോഡിയെ കണ്ടെത്തി, അവർ രണ്ടാളും ഒന്നായി. അവൻ ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു.

കാലചക്രം തിരിയവേ, അയാൾ വീണ്ടും ആലോചിച്ചു. ഏകാന്തത അനുഭവിക്കുന്നത് വേറെ ആരാണെന്ന്.
അയാൾ മനസ്സിലാക്കി,
ദൈവം തമ്പുരാൻ, അവൻ മാത്രമാണു ഏകനെന്ന്. വെറൊന്നും ഏകത്വം അനുഭവിക്കുന്നില്ലെന്നും അവനറിഞ്ഞു.
.
ആ ഏകനായവന്റെ നിയന്ത്രണത്തിലാണു ഞാനും ഈ ലോകവും എന്നവൻ തിരിച്ചറിഞ്ഞു.
ആ തിരിച്ചറിവ് അവനെ ദൈവ സമർപ്പിതനാക്കി.
അവൻ ദൈവത്തിൽ സർവ്വവും സമർപ്പിച്ചു. അവനോട് പ്രാർത്ഥന നടത്തി.
പ്രാണന്റെ അർത്ഥനയായ പ്രാർത്ഥന...
ആ സമർപ്പണ ജീവിതം അവന്റെ ജീവിതത്തിൽ ശാന്തി പകർന്നു. അവരുടെ കുടുംബത്തിലും ശാന്തി കളിയാടി.

Tuesday, February 26, 2013

ഹെന്ത് പാങ്ങ്പ്പാ ...................


നിരവധി മിത്തുകളും മുത്തുകളും നിറഞ്ഞ ഐശ്വര്യസമ്പന്നമായ ഭാഷയാണല്ലോ നമ്മുടെ മലയാളം. ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിന്റെ നാടുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ നാട്ടിന്റെ സംസാര ശൈലികളിലും വ്യത്യാസങ്ങളുണ്ട്. വടക്കുനിന്ന് തെക്കോട്ടേക്കും തെക്കുനിന്നു വടക്കോട്ടേക്കും നീങ്ങുമ്പോള്‍ നമുക്കു ഇതു ശരിക്കും അനുഭവിക്കാനാകുന്നു. വടക്കുള്ളവന്‍ തെക്കു പോകുമ്പോള്‍ അവിടുത്തെ ശൈലി കണ്ട് അമ്പരക്കുന്നു. അതെ പോലെ തിരിച്ചും. ആറു നാട്ടില്‍ ചെല്ലുമ്പോള്‍ നൂറു ഭാഷ എന്നത് മലയാളത്തെ സമ്പന്ധിച്ചിടത്തോളം അന്വര്‍ത്ഥവുമാണ് . അച്ചടി ഭാഷയില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ സംസാര ഭാഷകള്‍ പള്ളിക്കൂടങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും വ്യാപക അധുനിക ശൈലീ പ്രചാരത്തിലൂടെ അന്യം നിന്നു പോകാനിടയുണ്ട്. കാലപ്രവാഹത്തിനിടയില്‍ മറവിയുടെ ഏടുകളിലേക്ക് മുങ്ങിത്താണുപോകുന്നതിനു മുമ്പ് ഉത്തര മലബാറിന്റെ, പ്രത്യേകിച്ച് കാസര്‍കോടിന്റെ തനത് സംസാര ഭാഷയെ ഓര്‍മ്മകളുടെ ഏടുകളിലേക്കു പ്രതിഷ്ടിക്കാന്‍ ശ്രമിക്കുകയാണു ഈ ലേഖനത്തിലൂടെ. അലിഖിത രൂപമുള്ളതും വാമൊഴിയായതുമായ ഈ സംസാര ഭാഷകളിലൂടെ കടന്നു പോകുമ്പോള്‍ ഹരം കൊള്ളുന്നതിനൊപ്പം തനി മലയാള ഗ്രാമത്തനിമകള്‍ അടുത്തറിയാനും വായനക്കാരന്‍ കഴിയും എന്നതില്‍ സംശയമില്ല. അലകടല്‍ പോലെ വിശാലമായ സംസാര ലോകത്ത് നിന്ന് തപ്പിപ്പെറുക്കിയെടുത്ത ചില്ലറ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ക്കിതില്‍ കാണാനാവുക.

സംസാര വാക്കുകള്‍ .............. അര്ത്ഥം

ബേം - വേഗം

ജാസ്തി - അധികം
ഓര്ക്ക് - അവര്ക്ക്
ഓര്‍ - ഭര്ത്താവ്
ഓള്‍ - അവള്‍
ഓള് - ഭാര്യ
ജോര്‍ - ഉശാര്‍
പൊരെ - വീട്
അവുത്തു - അകത്തു
അവുത്ത് - പുരയില്‍
ബെരുത്തം - അസുഖം
ബയി - വഴി
തണ്ണി - വെള്ളം
പൊണ്ടം - കരിക്ക്
പൊണ്ടത്തിന്റെ തണ്ണി - ഇളനീര്‍
ലാക്കിട്ടര്‍ - ഡോക്റ്റര്‍
ബെയ്ച്ചാ - കഴിച്ചോ
കത്തല്‍ - വിശപ്പ്
തീ കത്തി - തീ പിടിച്ച്
പാങ്ങ് - ഭംഗി
ബീത്തീനാ - ഒഴിച്ചോ
ബീത്തിയാ -മൂത്രമൊഴിച്ചോ
മീത്തെ - മേലെ, മുകളില്‍
പെരപ്പ് - അമ്പരപ്പ്
പരതന്നേ - തപ്പുന്നേ
ജാകെ - സ്ഥലം
ബള്പ്പ് - പറമ്പ്
അതിസ്യം - അതിശയം
ബര്ത്താനം - വര്ത്ത്മാനം
പയക്കം - വര്ത്ത്മാനം
ഒക്കും - അതേ
ഒക്കുവോലും - അതേ പോലും
ബേണ്ടാന്ന് - വേണ്ടാ എന്ന്
ന്താ ബേണ്ട്യ -എന്താണു വേണ്ടത്
ബെയ്യ - വല്ല്യുമ്മ, മാമ
കയ്ന്നില്ല -വയ്യ, കഴിയുന്നില്ല
കയ്യ ലെ -വരമ്പ് , വേലി
കുച്ചില്പൊ റം - അടുക്കള പുറത്ത്
കുച്ചില്ല് - അടുക്കള
മാച്ചി - ചൂല്‍
നാസ്ത - പ്രഭാത ഭക്ഷണം
മോന്തി -സന്ധ്യ
ബെളി ബരുമ്പം - വെളിച്ചം വരുമ്പോള്‍, നേരം പുലരുമ്പോള്‍
ബെടക്ക് - ചീത്ത
കച്ചറ - മാലിന്യം
നായി - നായ
കോയി -കോഴി
കാലി എരുത് - മൂരി , കാള
കാലിയായി - തീര്ന്നു
ബെര്സം - മഴക്കാലം
പിര്സം -ഇഷ്ടം
അങ്ങന്നെ - അങ്ങിനെ തന്നെ
കാശി - സ്ത്രീധനം
പൌത്ത കായി -പഴുത്ത പഴം
പൂങ്ങിയത് -പുഴുങ്ങിയത്
മയെ ബെള്ളം -മഴ വെള്ളം
പൊയെ - പുഴ
പൊയ്യെ - പൂഴി, മണല്‍
മേല്‍ - ശരീരം
കയ്യീനാ - കഴുകിയോ
കൂട്ടീനാ -കൂട്ടിയിരുന്നോ
പോയീനാ - പോയിരുന്നോ
ബന്നീനാ - വന്നിരുന്നോ
കേട്ടീനാ - കേട്ടിരുന്നോ
ആടെ ഈടെ - അവിടെ ഇവിടെ
അപ്രം ഇപ്രം - അപ്പുറത്തും ഇപ്പുറത്തും
ആട്ക്ക് - അവിടെക്ക്
ഈട്ക്ക് - ഇവിടെക്ക്
ബായിച്ചാ - വായിച്ചുവോ
ന്റെ മോളെ ബായിച്ചാ - നിന്റെ മകളെ കല്ല്യാണം കഴിപ്പിച്ചോ
ബല്ല്യെ - വലിയ
പൈസക്കാര്‍ - പണക്കാര്‍
അലമ്പ് - പ്രശ്നം
കൊട്ടെ - സഞ്ചി...... വട്ടി
കൊട്ടെ - കശുവണ്ടി
മാങ്ങാന്റെ കൊട്ടെ - മാങ്ങയുടെ അണ്ടി
ചാട് - കളയുക
പര്ക്കു്ക - പെറുക്കുക
മേങ്ങീറ്റ് ബാ -വാങ്ങിയിട്ട് വരൂ
ചെല്ലണം - പറയണം
പ്രാഅ്ന്ന് -പിരാകുന്നു ...........പിറുപിറുക്കുന്നു
പൊരേന്റെ ബാല് - വീടിന്റെ വാതില്‍
കാട്ടം - അവശിഷ്ടം
ബാരി - വാരുക
പയി - പശു
കര്ത്ത പയിന്റെ ബെള്ത്ത പാല്‍ - കറുത്ത പശുവിന്റെ വെളുത്ത പാല്‍
പയ്ക്ക്ന്ന് - വിശക്കുന്നു
നട്ക്ക്........... നടൂല്‍ - നടുവില്‍
ലാറ്റ്നി - ലാമ്പ്
ലാഅ് - രാത്രി
പോല്‍ - പകല്‍
പോമ്പം - പോകുമ്പോള്‍
പുള്ളമ്മാര്‍ - കുട്ടികള്‍
ബാല്ല്യക്കാര്‍ - യുവാക്കള്‍
തൊണ്ടന്മാര്‍ - വയസ്സന്മാര്‍
തൊണ്ടി - വൃദ്ധ
കെനം - കിണര്‍
ബീണു - വീണു
ബായക്ക കാച്ചീത് - പഴം പൊരിച്ചത്
ബായന്റെ ബള്ളി - വാഴയുടെ വള്ളി
ബിസ്സ്യം - വിഷയം
സമ്മന്തക്കാര്‍ - ബന്ധുക്കള്‍
ഞങ്ങൊ - ഞങ്ങള്‍
നിങ്ങൊ - നിങ്ങള്‍
ബയര്‍ പള്ള - വയര്‍
മൊയ്ല്യാര്‍ - മുസല്യാര്‍
തങ്ങൊ - തങ്ങള്‍
ആങ്കാരം - അഹങ്കാരം
ഏസികെ -നാണക്കേട്
ബജാര്‍ - അങ്ങാടി
ബെനെ - ക്ഷീണം, മടി , അലസത
(എനക്ക് ബെനെ ആന്ന്.............. ഓന്‍ എന്തൊര ബെനേന്നു നോക്കറൊ)
കണ്ടം -വയല്‍
ഒരു കണ്ടം - ഒരു കഷണം
പൊയ്യക്കണ്ടം - മണല്‍ വയല്‍
പറങ്കിയാങ്ങ - കശുമാങ്ങ
ബട്ടം - ഭക്ഷണം കഴിക്കുന്ന വട്ടത്തിലുള്ള സ്റ്റീല്‍ അലൂമിനിയം പാത്രം
ചക്കന്റെ മരം - പ്ളാവ്
കാക്ക - അമ്മാവന്‍
കാക്കെ - കാക്ക
പൊരെക്കാര്‍ - വീട്ടുകാര്‍
ബൌസ് - ചൊങ്ക് അലങ്കാരം
കര്ച്ചകപ്പ്ല - കറിവേപ്പില
പുയ്നാട്ടി - പുതു നാരി
പുയ്യാപ്ളെ - പുതുമാരന്‍
എന്ക്കെന്തും കയ്ന്നില്ല - എനിക്ക് ഒന്നും തന്നെ സുഖമില്ല
അഡ്ഡം - കുറുകെ
കേക്ക് - കിഴക്ക്
കേക്ക് - ശ്രദ്ധിക്ക്
ബായി പറയ്ന്ന് - വഴക്ക് പറയുന്നു
ബായി - വായ
നാഅ് - നാവ്
നൊര്ച്ചും - നിറച്ചും
മയന്റെ മൂടം - കാര്‍ മേഘം
ആസ - ആശ
ലക്കൊട്ട് - കവര്‍
പഞ്ചാരത്തണ്ണി - പഞ്ചസാര വെള്ളം
ബറ്റ് - കഞ്ഞിയിലെ വറ്റ്
പച്ചോള്‍ - പച്ച മുളക്
മൊള് - മുളക്
കൊത്തമ്പാരി - മല്ലി
ബല്ലാണ്ട് - വല്ലാതെ
എടങ്ങേര്‍ - ബുദ്ധിമുട്ട്
ചെള്ളം - അരി ദോശ
അസറാങ്ക് - അസര്‍ ബാങ്ക്
മന്തട്ടെ - വീട്ടിന്റെ ഉള്ളില്‍ ഉയര്ത്തി ക്കെട്ടിയുണ്ടാക്കിയ തിട്ട
പുള്ളി - മകന്റെ മകന്‍
പഞ്ചാത്യെ - പഞ്ചായത്ത്, മീറ്റിങ്ങ്
തലങ്ങാണി - തലയിണ
ബെത്തലെ - വെറ്റില
ബണ്ടി - വണ്ടി
വണ്ടീന്റെ ഉരുള്‍ - വണ്ടിയുടെ ടയര്‍
കെളെ - തോട് ഇടവഴി
തിരീന്നില്ലാ  - മനസ്സിലാവുന്നില്ല
ഒട്ടെ - ദ്വാരം, വൃത്തം
ബട്ടത്തില്‍ - വൃത്തത്തില്‍
മാര്ക്കം - സുന്നത്ത്
കാഅ് - ചെവി
കാഊത്ത് മങ്ങലം - കാത് കുത്ത് കല്യാണം
കൊങ്കാട്ടം - അഹങ്കാരം
നല്ല ചേലായിനു - നല്ല ഭംഗിയുണ്ട്
പൊന്തീനാ - ഉയര്ന്നു വോ
ഓളെ ബയര്‍ പൊന്തീനോലു - അവള്‍ ഗര്ഭിണിയായി പോലും
കീഞ്ഞിറ്റ് പാഞ്ഞി - ഇറങ്ങി ഓടി
പ്ളാഅന്റെ
ചപ്പില  - പ്ളാവിന്റെ ഇല
തോല്‍ - പച്ചില വളം
തെന്ത് ജാതീപ്പാ - ഇതേത് ഇനത്തില്‍ പെട്ടെതാ
തത്തറം - തിരക്ക്
തത്തറപ്പാട് - പെടാപ്പാട്
കൊര്ച്ച് കാക്ക്പ്പാ - കുറച്ച് കൂടി കാത്തിരിക്കൂ
കാക്കണെ റബ്ബെ - ദൈവമേ രക്ഷിക്കണെ
ചുട്ടണ്ണി - ചൂട് വെള്ളം
എന്തിന്റ്രാ - എന്താണെടാ
റജെ - അവധി
പായി ഒലത്തീനാ - പായ വിടര്ത്തി യോ
ങട്ട് ബര്ലോ - ഇങ്ങോട്ട് വരൂ
സുയിപ്പാക്കന്റ്രാ - ഇന്സ-ള്ട്ട്ങ ചെയ്യരുതെ
നോക്കെറൊപ്പാ - ഇതൊന്ന് നോക്കിയെ
ഒണ്ക്കിന്റെ കറി - ഉണക്ക മത്സ്യം കറി
കടയങ്കല്ല് - അര കല്ല്
ബന്ന്ര്ന്ന് - വരൂ എന്ന്
ബന്നേ - വരൂ
ചോയിക്കറൊ - ചോദിക്കരുതോ
മുണ്ടാണ്ടിരിക്കറൊ - മിണ്ടാതെ ഇരിക്കരുതോ
ചൊറെ ആക്കല്ലാപ്പാ - ബുദ്ധിമുട്ടിക്കരുതെ
കരക്കെ - കാലിത്തൊഴുത്ത്
കരക്കരെ ആന്ന് - സങ്കടം വരുന്നു
തുണി ഒണ്ങ്ങീനാ - തുണി ഉണങ്ങിയോ
കുഞ്ഞൊര്ങ്ങി യ - കുഞ്ഞുറങ്ങീയോ
അപ്പ്യ ഇപ്പ്യ - അവര്‍ , ഇവര്‍
അരക്കര്‍ - അരയില്‍ കെട്ടുന്ന കയര്‍
കട്ട്ല്‍ - കട്ടില്‍
ഇട്ടി - ചെമ്മീന്‍
ചുമ്മ്ണിയെണ്ണ - മണ്ണെണ്ണ
നട്ടിക്കായി - നട്ടു വളര്ത്തി യ പച്ചക്കറികള്‍
കടയം -                      കുടം
ബലത്തെ ബാഗം -    വലതു ഭാഗം
കുണ്ട് -                        കുഴി
പോണ്‍ -                     ഫോണ്‍
പൊരെക്കാറും നെരെക്കാറും - ബന്ധുക്കളും സ്വന്തക്കാരും
ബട്ടി -                             വട്ടി, കുട്ട
ഒര്‍ സാത്ത് കയ്ഞ്ഞിറ്റ് - അല്പ്പ സമയം കൂടി കഴിഞ്ഞ്
ബാര്ന്ന് -                     വാര്ന്ന്
മാട് -                             പുഴക്കരയില്‍ തെങ്ങിന്തോപ്പുകള്ക്കി ടയിലെ സ്ഥലം
ചര്ട്ടി -                          തേങ്ങാ ചിരട്ട
തക്കാരം -                    സല്ക്കാരം
ബെണ്ണൂര്‍ -                   വെണ്ണീര്‍
അല്മ്പാക്കി -              അലങ്കോലമാക്കി
ചറ്റെ -                           മെടെഞ്ഞ ഓലകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്
മാദികന്മാര്‍ -               ചെരുപ്പ് കുത്തികള്‍
ആട്ട് പുട്ടെ -                 ആട്ടിന്‍ കാഷ്ടം
നിരിയനെ -                 ചിന്ത
നിരീച്ചത് -                    മനസ്സിലായോ
ബേജാര്‍ -                    സങ്കടം
ആബെ -                       ആവുമോ
ആബ ആബ -             അരുതെ ചെയ്യരുതെ
മുപ്പട്ടെ , നുപ്പട്ടെ -        മുമ്പെ, നേരത്തെ തന്നെ
തന്താര്‍ -                       ബന്ധുക്കള്‍
ഒര്പ്പിടി കയ്ഞ്ഞ് -      കുറച്ച് സമയം കൂടി കഴിഞ്ഞ്
എപ്പോങ്കും -                  എപ്പോഴെങ്കിലും
ബയ്യെ -                         വഴിയെ , പിന്നെ
ബയ്യെപ
റ്യാം  -           പിന്നീട് പറയാം
മൂട് -                              
മുഖം
 കുപ്പീന്റെ മൂട് -               കുപ്പിയുടെ അടപ്പ്
ജാഹുക്ക് ജാഹ് -          രാത്രിക്ക് രാത്രി
അട്ടം -                           വീടിന്റെ മച്ച്
പോരം -                        പകരം
കുത്തനേ , കുത്തെ -    കൂടുതല്‍ ഉയരത്തില്‍
ചെണ്ട് -                        പന്ത്





ഇങ്ങനെ നിരവധി നിരവധി വാക്കുകളാല്‍ സമ്പന്നമായ ഈ അത്യുത്തര ദേശത്ത്നിന്ന് തന്നെയാണു മലയാളത്തിലെ പ്രഗല്ഭരായ
ടി ഉബൈദും, തിരു മുമ്പും, പി കുഞ്ഞിരാമന്‍ നായരും, ഗോവിന്ദ പൈയും ...
പിന്നെ ആധുനികന്മാരായ രാഘവന്‍ മാഷും, ഇബ്രാഹിം ബേവിഞ്ചയും  ബാലകൃഷ്ണന്‍  മങ്ങാടും അംബികാസുതന്‍ മാങ്ങാടും തുടങ്ങിയ
സാഹിത്യകാരന്മാര്‍ പിറവിയെടുത്തതും പ്രശസ്ത സാഹിത്യ കൃതികള്‍ ഉണ്ടായതും. നിഷ്കളങ്കമായ ഗ്രാമത്തനിമ വിളിച്ചോതുന്ന ഈ തനതു ഭാഷാ ശൈലി അന്ന്യം നിന്നുപോവാതിരിക്കാന്‍ ഈ രചന ഒരു പ്രചോദനമാകട്ടെ



(സമാഹരണം മുജീബ് കൈന്താര്‍ പരവനടുക്കം  on 2007)

ഇത് മലബാറിന്റെ സ്വന്തം അവില്‍ മില്‍ക്ക്

ഇത് ഒരു മലബാര്‍ സ്പെഷ്യല്‍ ആണ്.പ്രത്യേകിച്ചും മലപ്പുറം കോഴിക്കോട്  സ്പെഷ്യല്‍ .
 ഇപ്പൊ കാസറഗോടിന്റെ വഴിയോരങ്ങളിലും , വീടുകളിലെ അകത്തളങ്ങളിലും നിത്യ കാഴ്ചയായി മാറിയിരിക്കുന്നു..ഒരു ഗ്ലാസ് കഴിച്ചാല്‍ രണ്ടുണ്ട് കാര്യം.... വിഷപ്പുമടങ്ങും ...ദാഹവും മാറും.... ജ്യൂസായും ലഘു ഭക്ഷണമായും  ഇതിനെ മാറ്റാം.


ആവശ്യമായ സാധനങ്ങള്‍

അവില്‍ (കുത്തരി പോലെ ഉരുണ്ട അവില്‍ ആവു വേണ്ടത് ) -     4 tbs
പഴം - 1 (മൈസൂര്‍ പഴം. പാളയന്‍ കോടന്‍ പഴമെന്നും പറയുന്നു.)
പഞ്ചസാര - 2 tbs
നെയ്യ് - കാല്‍ tbs
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
പാല്‍ 1 കപ്പ്‌




(ഇത് സ്പെഷ്യല്‍ അവില്‍ മില്‍ക്ക് ആണേ)

തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അവില്‍ വറുക്കുക . 4 - 5 min ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതി . എടുത്തു വച്ചിരിക്കുന്ന പാല്‍ തിളപിച്ചു തണുപിക്കുക.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതാണ്  എങ്കില്‍  പഷ്ട്ട് ....
 വലിയ ഗ്ലാസ് എടുത്ത് അതില്‍ തൊലി കളഞ്ഞ  പഴം ഇട്ടു നന്നായി ഉടക്കുക, തുടര്‍ന്ന് പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ്  ചെയ്യുക, അതിലേക്കു പാല്‍ പകുതി കണ്ട്  ഒഴിക്കുക അതിനു മീതെ അവില്‍ വിതറുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി  പഴവും  ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം... അവില്‍ മില്‍ക്ക് റെഡി... കഴിക്കുമ്പോള്‍ വലിയ സ്പൂണ്‍ കൊണ്ട് അടി മുതല്‍ മുടി വരെ ഇളക്കി വേണം കഴിക്കാന്‍...
എന്ത് പറയുന്നു.... ഉഗ്രന്‍ അല്ലെ...
തികച്ചും പോഷക സമ്പന്നമായ പലഹാരമാണ് ഇത്.... കുട്ടികള്‍ക്ക് നല്‍കി നോക്കൂ .... മുതിന്നവര്‍ക്കും... ഒരിക്കല്‍ രുചി അറിഞ്ഞവര്‍ വീണ്ടും വീണ്ടും കഴിക്കും...

പാല്‍, പാലുല്‍പന്നങ്ങള്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പാലും പാലുല്‍പന്നങ്ങളും വളരുന്ന കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.  എന്നാല്‍, മുതിര്‍ന്നവര്‍ നിയന്ത്രിത അളവില്‍ മാത്രമേ പാല് ഉപയോഗിക്കാവൂ.  

പാല്‍ മധുരമുള്ളതും ആരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്.  കൂടാതെ സപ്തവിധധാതുക്കള്‍ക്ക് ബലം നല്കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്.  ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയും കഫവര്‍ധനവും ശീതവീര്യവുമാണ്.  പച്ചപ്പാല്‍ കഫത്തെ വര്‍ധിപ്പിക്കും.  ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല്‍ അതാത് ഔഷധങ്ങളുടെ ഗുണത്തെ വര്‍ധിപ്പിക്കും.  അധികം വറ്റിച്ച് കുറുക്കിയ പാല്‍ കൂടുതല്‍ ഗുരുത്വമുള്ളതാണ്.  കറന്ന ഉടനെയുള്ള പാല്‍ അമൃതിന് തുല്യമാണ്.  

തൈര് അമ്ലസ്വഭാവിയാണ്.  വിപാകരസം പുളിരസമാണ്.  തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും.  ശരീരബലത്തെ പുനര്‍ജനിപ്പിക്കും,  മൂത്രം പോകാന്‍ വിഷമമുള്ള സന്ദര്‍ഭത്തില്‍ തൈര് കഴിച്ചാല്‍ നല്ലതാണ്.  പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും.   തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്.  അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്.  വസന്തം, ശരത്, ഉഷ്ണം െന്നി കാലങ്ങളില്‍ തൈര് ഉപയോഗിക്കരുത്.  ചെറുപയറിന്‍പരിപ്പ് ഇല്ലാതെയും തേന്‍ കൂടാതെയും പഞ്ചസാര ചേര്‍ക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്.  മന്ദമായ തൈരും ഉപയോഗിക്കരുത്.  പാലെന്നും തൈരെന്നും പറയാന്‍ പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്.‌  

മോര് ദഹിക്കുവാന്‍ എളുപ്പമുള്ളതാണ്.  ചവര്‍പ്പുരസവും പുളിരസവുമുള്ളതാണ്.  ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും.  നീര്, മഹോദരം, കരള്‍രോഗങ്ങള്‍, അര്‍ശസ്, ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നല്കം.  ഗുല്‍മം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകള്‍, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും.  തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്.  വയറിളക്കം, സ്രോതോശുദ്ധി, വയര്‍ വീര്‍ത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും.  ലഘുഭക്ഷണമായ മോര്  ഭൂരിഭാഗം രോഗങ്ങള്‍ക്കും പഥ്യാഹാരമാണ്. 
പുതിയ വെണ്ണ ശീതമാണ്.  നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വര്‍ധിപ്പിക്കും.  മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അര്‍ശസ്, അര്‍ദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും.  കണ്ണിന് വളരെ നല്ലതാണ് വെണ്ണ.  കുട്ടികള്‍‌ക്കും പ്രായം ചെന്നവര്‍ക്കും വളരെ ഗുണപ്രദമാണ്.  ജരയെ മാറ്റുകയും ശരീര മാര്‍ദ്ദവമുണ്ടാക്കുകയും ചെയ്യും.  രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയും ചെയ്യും. 
നെയ്യ്   ബുദ്ധി, ഓര്‍മ്മശക്തി, ധാരണാശക്തി, അജീര്‍ണം, ബലം, ആയുസ്,  ശുക്ലം, ദൃഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും.  വാതപിത്തങ്ങള്‍, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും.  സ്നേഹദ്രവ്യങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് പശുവിന്‍ നെയ്യാണ്.  യൗവ്വനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്.  അപസ്മാരാദി മാനസിക രോഗങ്ങള്‍ക്കും കുറവ് വരുത്തും.  നേത്രരോഗത്തിനും യോനീരോഗങ്ങള്‍ക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും.   ഗര്‍ഭിണികള്‍ നെയ്യ്, വെണ്ണ, പാല്‍ എന്നിവ ഉപയോഗിച്ചാല്‍ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ്.  


പാലിന്‍ നിന്നുള്ള ഉത്പന്നങ്ങളെ കുറിച്ച് അറിയുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം...
http://kantharikkutty.blogspot.ae/2008/05/blog-post_26.html 

ഡയറിഫാമിങ്ങ് ലാഭകരമാക്കാന്‍ ..............


 CO4 Hybrid Napier grass from Tamil Nadu Agriculture University Coimbatore

തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ദ്രുത ഗതിയിലുള്ള വളര്‍ച്ച, മാംസളമായ തണ്ടുകള്‍ എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്. യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് നന്നായി വളരും. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താല്‍ പ്രതിവര്‍ഷം 67000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ ലാഭം ലഭിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും പാരഗ്രാസ് വളര്‍ത്താം.

ഡയറിഫാമിങ്ങ് ലാഭകരമാകണമെങ്കില്‍ തീറ്റച്ചെലവ് കുറയ്ക്കണം. പ്രസ്തുത സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷിയ്ക്ക് സാധ്യതയേറെയാണ്.

സ്ഥലലഭ്യത വിലയിരുത്തി തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലോ കൃഷിയിറക്കാത്ത പാടങ്ങളിലോ തീറ്റപ്പുല്‍കൃഷി ചെയ്ത് വില്‍പന നടത്തിയാല്‍ മികച്ച ആദായം ലഭിക്കും. കേരളത്തില്‍ ഇന്ന് ആവശ്യത്തിന്റെ 1.7% മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോത്പന്നങ്ങള്‍, വൈക്കോല്‍ എന്നിവ ആവശ്യകതയുടെ 12.2% ലഭ്യമാണ്. ആവശ്യമായി വരുന്ന മൊത്തം പരിഷാഹാരത്തിന്റെ 14% മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ ദിനംപ്രതി 3750 മെട്രിക്ടണ്‍ വൈക്കോല്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഏതാണ്ട് ഇത്രയും അളവ് വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും പ്രതിദിനം കേരളത്തിലെത്തുന്നു.

തീറ്റപ്പുല്‍കൃഷിയ്ക്ക് ജലസേചനസൗകര്യം അത്യാവശ്യമാണ.് Co-3, KKM-1 പുല്‍ പയര്‍ മിശ്രിതം, സുബാബുള്‍, ശീമക്കൊന്ന മുതലായവ കൃഷി ചെയ്യാം. വിപണനത്തിനുള്ള സൗകര്യം അടുത്തുതന്നെ ഉണ്ടായിരിക്കണം.

ചെറുകിടഫാമുകളില്‍ ഒരു കി.ഗ്രാം തീറ്റപ്പുല്ലിന്റെ ഉത്പാദനച്ചെലവ് 16-24 പൈസ വരുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇത് വില്‍പന നടത്തുന്നത് കിലോയ്ക്ക് 1.1.9 രൂപ നിരക്കിലാണ്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ ആദായം പ്രധാനം ചെയ്യുന്ന മേഖലയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോള്‍ കിലോയ്ക്ക് 70-90 പൈസ ചെലവ് വരും. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് പ്രതിദിനം 835-1000 കി.ഗ്രാം തീറ്റപ്പുല്ല് ലഭിക്കും. കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖല കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. വ്യാവസായികാടിസ്ഥാനത്തിലെ തീറ്റപ്പുല്‍കൃഷി ഫാമുകള്‍ സംസ്ഥാനത്ത് കന്നുകാലി വളര്‍ത്തലിനാവശ്യമായ പരുഷാഹാരങ്ങളുടെ കുറവ് നികത്തുന്നതോടൊപ്പം സ്ഥായിയായ ക്ഷീരോത്പാദനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.



 
 
 

Monday, February 25, 2013

ഉമ്മയോളം വരില്ല, മറ്റൊന്നും






പഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.

അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''

പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.

മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)

മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)

ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''

സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)


മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

Courtsey: tharbiya.blogspot.com

Sunday, February 24, 2013

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം

ചില സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.



ഇങ്ങനെയുള്ള സുഹൃത്തുക്കളെ ആരും കൊതിച്ചുപോകും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹിക്കും. അവരെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആരാണീ സുഹൃത്തുക്കള്‍ എന്നറിയുമോ? നല്ല പുസ്‌തകങ്ങള്‍.

അറിവിന്റെ അക്ഷയഖനികളാണ്‌ പുസ്‌തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക്‌ അവ നമ്മെ നയിക്കുന്നു.

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്‌ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്‌തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ജീവിതത്തിന്‌ പുതിയ വെളിച്ചമേകും.

വിശ്രമ സമയങ്ങള്‍ നിരര്‍ഥകമായ വിനോദങ്ങളിലൂടെ കഴിച്ചുകൂട്ടുന്നവരാണ്‌ പലരും. വെറുതെ സംസാരിച്ചും അമിതമായി ഉറങ്ങിയും സമയം നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ തിരിച്ചുകിട്ടാത്ത മൂല്യവത്തായ നിമിഷങ്ങളാണ്‌.

പുസ്‌തകങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമായിത്തീരണമെങ്കില്‍ അതൊരു ശീലമായി വളരണം. ഓരോ നല്ല പുസ്‌തകവും സ്വന്തമാക്കാനും വായിക്കാനുമുള്ള മോഹമുണ്ടാകുന്നത്‌ അത്തരക്കാര്‍ക്ക്‌ മാത്രമായിരിക്കും.

സത്യവിശ്വാസി പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്‌ടാന്തമായി അല്ലാഹു നല്‌കിയത്‌ ഒരു ഗ്രന്ഥമാണ്‌. നിത്യ വിസ്‌മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്‍ആന്‍! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട്‌ `വായിക്കുക!' എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന്‌ അല്ലാഹു പറഞ്ഞതാണല്ലോ.

നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട്‌ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്‌ടപ്പെട്ടില്ലേ?
എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്‍ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്‌മയ ലോകം ബാക്കിയാണ്‌. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.


പുസ്‌തകങ്ങള്‍ വാങ്ങുമ്പോഴും വായിക്കുമ്പോഴും വിശ്വാസികള്‍ പുലര്‍ത്തേണ്ട ചില ചിട്ടകളുണ്ട്‌. വെറുതെ സമയം കളയുന്നതുപോലെ തന്നെയാണ്‌ ആവശ്യമില്ലാത്ത പുസ്‌തകങ്ങള്‍ വായിക്കുന്നതും. നന്മ നിറഞ്ഞ ജീവിതത്തിനും നേരുനിറയുന്ന ചിന്തകള്‍ക്കും നമ്മുടെ വായന നിമിത്തമായിത്തീരണം. കാല്‌പനികവും അയഥാര്‍ഥവുമായ യക്ഷിക്കഥകളും അശ്ലീലസാഹിത്യങ്ങളും വാങ്ങി വായിക്കുന്നത്‌ സമയ നഷ്‌ടമെന്നുമാത്രമല്ല, തിന്മകളിലേക്കുള്ള പ്രോത്സാഹനമായതിനാല്‍ ശിക്ഷാര്‍ഹവുമാണ്‌. പ്രപഞ്ച സൗന്ദര്യത്തെ ആവിഷ്‌കരിക്കുകയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളും കവിതകളും യാത്രാവിവരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിക്കൂടാ.

ചരിത്രം വായിക്കാനും സൂക്ഷിക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ്‌. ഇസ്‌ലാമിക ചരിത്രവും ലോക ചരിത്രവും വായിക്കുന്നതിലൂടെ ഇന്ന്‌ നമ്മളിലെത്തി നില്‌ക്കുന്ന കാലം എന്ന യാഥാര്‍ഥ്യത്തിന്റെ ശരിയും തെറ്റും നിറഞ്ഞ പാഠങ്ങള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാനാവും.
ഇസ്‌ലാമിക വിജ്ഞാന സാഹിത്യം ഇന്ന്‌ വളരെ വിപുലമാണ്‌. കൈയ്യെത്തും ദൂരത്ത്‌ അവയെല്ലാം ലഭ്യമാണ്‌. എന്നിട്ടും വായന വളരെ കുറഞ്ഞിരിക്കുന്നു. ആര്‍ഭാടത്തിനോ പെരുമ കാണിക്കാനോ സ്വീകരണ മുറിയില്‍ കട്ടിയുള്ള പുസ്‌തകങ്ങള്‍ അടുക്കിവെക്കുന്നവരില്‍ പലരും അവയുടെ പേജുകളിലൂടെ കണ്ണോടിച്ചിട്ടുപോലുമുണ്ടാവില്ല.


അന്തസ്സാരം അനുഭവിച്ചുകൊണ്ടുള്ള വായന ഹൃദ്യമാണ്‌. ഓരോ അക്ഷരവും ഓരോ വരിയും പുതിയ അറിവിന്റെ നക്ഷത്രമായിത്തീരണം. അവസാന പുറവും വായിച്ചവസാനിപ്പിക്കുന്നതോടെ നമ്മുടെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും അത്‌ സാരമമായ പ്രതിഫലനം സൃഷ്‌ടിക്കണം.

പണം സമ്പാദിച്ചത്‌ എവിടെനിന്നാണെന്നും അത്‌ എങ്ങനെയാണ്‌ ചെലവഴിച്ചതെന്നും പരലോകത്ത്‌ ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത്‌ പുസ്‌തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌.

സൂറതുലുഖ്‌മാനിലെ ആറാം വചനം ഓര്‍ക്കുക: ``യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണുള്ളത്‌.''

Saturday, February 23, 2013

ഫലിതബിന്ദുക്കള്‍

1  തിലകം എന്നാല്‍ പൊട്ട്‌, അപ്പോള്‍ തിലകനെന്നാല്‍ പൊട്ടനാണോ?

2  ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു തടയാന്‍? അതിന്റെ വാലിലൊരു കെട്ടിടുക

3  പൂച്ചയെ കണ്ടാല്‍ എലി ഓടുന്നത്‌ എന്തുകൊണ്ട്‌? കാലുകൊണ്ട്‌

4 വിമാനം കണ്ടുപിടിച്ചത്‌ റൈറ്റ്‌ സഹോദരന്മാര്‍. കണ്ടു പിടിക്കാത്തത്‌? ലെഫ്റ്റ്‌ സഹോദരന്മാര്‍

5  ഗൊറില്ലകള്‍ക്ക്‌ വലിയ നാസാരന്ധ്രങ്ങള്‍ നല്‍കിയിരിക്കുന്നത്‌? വിരലുകള്‍ വലുതായതുകൊണ്ട്‌.

6  ഒരുപാട്‌ ഗോപാലന്മാരുടെ പേര്‌ ഫോണ്‍ ബുക്കിലുള്ളത്‌ എന്തുകൊണ്ട്‌? ആ ഗോപാലന്മാര്‍ക്കെല്ലാം ഫോണ്‍ ഉള്ളതുകൊണ്ട്‌!

7 ഒരു വീട്‌ ധരിക്കുന്ന ഡ്രസ്‌? അഡ്രസ്‌!

8  ഒരു കാന്തം മറ്റൊന്നിനോട്‌ പറയുന്നത്‌? എന്നെ ഇങ്ങനെ ആകര്‍ഷിക്കാതെ!

9  ടൈ തൊപ്പിയോട്‌ പറയുന്നത്‌? നീ കുറച്ചുകാലം മുകളില്‍ പോയിരിക്ക്‌, ഞാന്‍ ഇവിടൊന്ന്‌ തൂങ്ങിക്കിടക്കട്ടെ!

10  ജനിച്ച്‌ ആറു മാസം കഴിഞ്ഞ കന്നുക്കുട്ടിയെ എന്തു വിളക്കും? ഏഴു മാസം പ്രായമുള്ള കന്നുക്കുട്ടിയെന്ന്‌!

11 മത്സ്യങ്ങള്‍ക്ക്‌ കരയില്‍ ജീവിക്കാന്‍ കഴിയാത്തത്‌? കരയില്‍ വെള്ളമില്ലാത്തതുകൊണ്ട്‌!

12. ഒരു പ്രേതം മറ്റൊരു പ്രേതത്തോട് - നീ മനുഷ്യരില്‍ വിശ്വസിക്കുന്നുണ്ടോ?

12 പറന്നുപോവുന്നതിനിടെ പക്ഷി മുട്ടയിട്ടെങ്കിലും താഴെ വീണില്ല. കാരണം? പക്ഷി അടിവസ്ത്രം ധരിച്ചിരുന്നു!

13 തവളയുടെ വായെവിടെ? നടുക്ക്‌!

14 ഏറ്റവും വലിയ ജില്ല? വോള്‍ട്ടേജില്ല!

15 ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന്‌ പിന്‍വാങ്ങാന്‍ കാരണം? ഇംഗ്ലണ്ടില്‍ പിന്‍ ഇല്ലായിരുന്നു.

16 വാസ്കോഡഗാമ കാപ്പാട്‌ കാലുകുത്താന്‍ കാരണം? കൈ കുത്താന്‍ വയ്യാത്തതിനാല്‍!

17 മഴ പെയ്യുന്നതെങ്ങിനെ? ചറപറ ചറപറ!

18 ഏറ്റവും കൂടുതല്‍ ചെക്ക്‌ കൊടുക്കുന്ന ഇന്ത്യാക്കാരന്‍? വിശ്വനാഥന്‍ ആനന്ദ്‌!

19 വക്കീലന്മാര്‍ രാഷ്‌ട്രീയ നേതാക്കന്മാരാകുന്നത്‌? പട്ടിണി കിടന്ന്‌ ചാവാതിരിക്കാന്‍!

20 ഒറ്റയ്ക്ക്‌ സംഘഗാനം പാടിയ വ്യക്തി? രാവണന്‍!

21 ടെലിവിഷനില്‍ വാര്‍ത്തകള്‍ കഴിഞ്ഞാല്‍? നമസ്കാരം!

22 ആനയും ആപ്പിളും തമ്മിലുള്ള വ്യത്യാസം? ആന കറുത്തതാണ്‌!

23 ആനയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്‌ എങ്ങനെ? ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുക, ആനയെ എടുത്തു വയ്ക്കുക, വാതില്‍ അടയ്ക്കുക!

24 കോഴി റോഡ്‌ ക്രോസ്‌ ചെയ്തുപോവുന്നത്‌ എന്തിന്‌? അപ്പുറത്തെത്താന്‍!

25 പാടുകയും ആടുകയും ചെയ്യുന്ന മാന്‍? വാക്‌മാന്‍!

26 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഗ്രഹം? ആഗ്രഹം!

27 കേക്കില്‍ ആദ്യം ഇടേണ്ട വസ്തു? കത്തി!

28 അയ വെട്ടുന്ന മൃഗം? എലി!

29 അമേരിക്കന്‍ സമയം നമ്മുടെ സമയത്തേക്കാള്‍ പുറകിലായിരിക്കുന്നത്‌? കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചത്‌ താമസിച്ചായതുകൊണ്ട്‌!

30 ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനി ഇന്ത്യയില്‍ ആരംഭിച്ചത്‌? വന്‍തോതില്‍ ഈസ്റ്റ്‌ ഉല്‍പാദിപ്പിക്കാന്‍!

31 പതിവായി കോടതിയില്‍ കയറിയിട്ടും നാണം തോന്നാത്തത്‌? ജഡ്ജിക്ക്‌!

32 അച്ഛന്‍ അധികം സംസാരിക്കാത്തതു കൊണ്ട് മാതൃഭാഷ എന്ന പ്രയോഗമുണ്ടായി!

33. ഭാര്യ ഊട്ടി മുമ്പു കണ്ടിട്ടുള്ളതു കൊണ്ട് ഞാനൊറ്റക്ക് ഹണിമൂണിന് പോയി.

34. കാന്‍‌വാസ് പെയിന്റ് തുടച്ച തുണി വിറ്റ് കാശാക്കുന്നയാള്‍ പോസ്റ്റ് മോഡേണ്‍ ആര്‍ട്ടിസ്റ്റ്!

35. രമ - പാത്രം കഴുകാന്‍ എന്താ ഉപയോഗിക്കുന്നേ? ഉമ - ഭര്‍ത്താവിനെ!

36. സമകാലിക സാഹിത്യം ഉണ്ടോ? കടയുടമ - പിന്നില്ലാതെ? സമകാലിക മലയാളം ഉണ്ട്!



[ഈ ഫലിതബിന്ദുക്കള്‍ മറ്റ് പല പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചവയാകാം. ചിലതൊക്കെ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഫലിതങ്ങളാണ്. ഈ ഫലിതങ്ങളില്‍ നിങ്ങളാരെങ്കിലും രചിച്ചവ ഉണ്ടെങ്കിലും അവ ഇവിടെ പ്രസിദ്ധീകരിക്കുന്നതില്‍ നിങ്ങള്‍‌ക്ക് എതിര്‍പ്പ് ഉണ്ടെങ്കിലും ദയവായി എന്നെ അറിയിക്കുക.]

പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം


  എന്‍റെ …….?????????
ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു. ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു. വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു. അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌. അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്. അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി. കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല. എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി. 


അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക് ഷ്യ പ്പെടുത്തുന്നു. എനിക്ക് ചിരി വന്നു.ഞാന്‍മരിച്ചിട്ടില്ല എന്ന് ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൗതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്‍റെ മൊബൈലില്‍നിന്നും അവര്‍ എന്‍റെ അനിയന്‍റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്‍റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം. അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.

ആംബുലന്‍സ് വീടിന്‍റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്‍റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്‍റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്‍റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്‍റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി. ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്‍റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്‍റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്‍റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.
ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മയുടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മയൊടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.
ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്‍റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്‍റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി. കാരണം തന്‍റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്‍റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്‍റെ മതാവിനോടുള്ള എന്‍റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്‍റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്‍റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്.
ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മാതാവിനോട് തന്നെ. മാതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.
എന്‍റെ രക്ഷിതാവേ എന്‍റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്‍റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ…, ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ. ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.
എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു. എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ. ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.
അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി. “ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്, ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും? എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല. അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി. ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു. ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു. എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.
പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു. വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി. ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും, വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍! ഇത്ര നാളുംഅഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു. ‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു. ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?
മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല. ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു സ്വപ്നം!

Copied from: sthreeonline.info

"അതാണു തഖ്'വ"




ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ് (റ), ഉബയ് ഇബിന്‍ ക'അബ്(റ)നോടു ഇപ്പ്രകാരം ചോദിച്ചു, "തഖ്'വ എന്നാല്‍ എന്താണ്?".

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "ഓ, സത്യവിശ്വാസികളുടെ നേതാവേ, മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ അങ്ങ് സഞ്ചരിച്ചിട്ടുണ്ടോ?"

ഉമര്‍ (റ) പറഞ്ഞു, "സഞ്ചരിച്ചിട്ടുണ്ട്".

ഉബയ് ഇബിന്‍ ക'അബ്(റ) ചോദിച്ചു, "അപ്പോള്‍ അങ്ങ് എന്തു ചെയ്യും?".

ഉമര്‍ (റ) പറഞ്ഞു, "ഞാന്‍ വസ്ത്രം ഉയര്‍ത്തി, വളരെ സൂക്ഷ്മതയോട്കൂടി സഞ്ചരിക്കും".

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "അതാണു തഖ്'വ".
 
*********
എത്ര ലളിതം മഹത്തരം ഈ ഉപമയും ആഖ്യാനവും..
മനസ്സിലാക്കിയവര്‍ വിജയിച്ചു.... അത്തരക്കാരില്‍ ഉള്പെടാന്‍ നാഥന്‍ നമ്മെ സഹായിക്കട്ടെ...

ഇതും തമാശ



ദുബായ് നഗരത്തിന്റെ ഹൃദയ സ്ഥാനമായ നൈഫില്‍ മലബാരികള്‍ക്ക്, പ്രത്യേകിച്ച് കാസറഗോട്ടാര്‍ക്ക്  ഒത്തു കൂടാന്‍  ഒരു ലാവണം ഉണ്ടായിരുന്നത് നൈഫ് പോലീസ് സ്റ്റേഷനു അടുത്തുണ്ടായിരുന്ന സര്‍വാണി പള്ളി ആയിരുന്നു പ്രസ്തുത പള്ളി അഞ്ചു കൊല്ലം മുമ്പ് പുതുക്കി പണിയാനായി പൊളിച്ചു മാറ്റിയതാണ്, പ്രസ്തുത സ്ഥലത്ത് മനോഹരമായ ഒരു പള്ളി പണിതു വരുന്നുണ്ട്. കൊല്ലം അഞ്ചു കഴിഞ്ഞിട്ടും പള്ളി പണി തീര്‍ന്നില്ല. അഞ്ചു റമദാനും    അഞ്ചു ബലി പെരുന്നാളുകളും കഴിഞ്ഞിട്ടും പണി തീരാത്ത പള്ളിയെ പറ്റി മധുര  മനോഹര സ്വപ്‌നങ്ങള്‍ നെയ്തു വേവലാതിപ്പെടുകയാണ് കാസ്രോട്ടാര്‍...

അവര്‍ക്കിടയില്‍ നടന്ന സംഭാഷണത്തില്‍ നിന്ന്...

അബു: ഇതെന്തേപ്പാ സര്‍വാണി പള്ളീന്റെ പണി ബേയൊന്നും കയ്യാത്തേ....
സുലൈമാന്‍: പള്ളീന്റെ പണിയെല്ലം ബാറാബര്‍ തീര്‍ന്നിനായിന്നു... പച്ചേങ്കില് തേപ്പിന്റെ പണിക്കാരെ കിട്ടാന് ബുദ്ധിമുട്ടായീന്നു  കേക്ക്ന്നു.. അന്നിറ്റാനുക്കും പണി ബേയൊന്നും കയ്യാത്തേ...

...
തമാശ ആയി കാണാം... എന്നാലും അതില്‍ ചെറിയ കാര്യം ഇല്ലാതില്ല....
പള്ളി പണി ഈ റമദാന്  മുമ്പേ തീര്‍ന്നു ഉദ്ഘാടനം നടക്കപ്പെടട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം...

Friday, February 22, 2013

ഇങ്ങനെയാകട്ടെ, നമ്മുടെ നമസ്‌കാരങ്ങള്‍!



ഒരു മുസ്‌ലിം എന്ന നിലയില്‍ നമുക്ക്‌ ഏറ്റവും ആഹ്ലാദംനിറഞ്ഞ സമയം നമസ്‌കാരത്തിന്റെ സമയമാകണം. ഓരോ ദിവസത്തിലെയും സന്തോഷഭരിതമായ സന്ദര്‍ഭമായി നമസ്‌കാരവേളകള്‍ നമുക്ക്‌ അനുഭൂതി പകരണം. നമസ്‌കാരത്തിനായുള്ള ഒരുക്കം, അതിനു വേണ്ടിയുള്ള യാത്ര, കാത്തിരിപ്പ്‌, ശേഷമുള്ള പ്രാര്‍ഥനകള്‍... എല്ലാം മനസ്സ്‌ കുളിര്‍പ്പിക്കുന്ന വിധത്തിലാകണം. അതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരികയാണ്‌ In the Early Hours എന്ന ഗ്രന്ഥത്തിലൂടെ പണ്ഡിതനായ ഖുര്‍റം ജാ മുറാദ്‌.

  • ഓരോ ദിവസത്തെയും നമസ്‌കാരങ്ങള്‍ എവിടെ വെച്ചെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. നമസ്‌കാരത്തിന്റെ പ്രാധാന്യവും പ്രതിഫലവും ഗുണങ്ങളും എന്തൊക്കെയെന്ന്‌ വ്യക്തമാക്കുന്ന വചനങ്ങള്‍ എപ്പോഴും ഓര്‍മിക്കാവുന്ന വിധം തയ്യാറാക്കി വെക്കുക. കൃത്യസമയത്തുള്ള നമസ്‌കാരമാണ്‌ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം എന്ന ഓര്‍മയുണ്ടാവുക. ഒരിക്കലും നമസ്‌കാരം മറ്റൊരു സമയത്തേക്ക്‌ നീട്ടിവെക്കുന്ന രീതിയുണ്ടാകരുത്‌. ഏതെങ്കിലും വിധത്തില്‍ സമയത്തു തന്നെ നമസ്‌കരിക്കുക. കഴിയുന്നതും ജമാഅത്ത്‌ നമസ്‌കാരത്തില്‍ പങ്കുകൊള്ളുക. 
  • ശരീരവും മനസ്സും മുഷിഞ്ഞിരിക്കുമ്പോള്‍ നമസ്‌കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചീത്ത ചിന്തകള്‍ മനസ്സില്‍ നിന്ന്‌ ഒഴിച്ചുനിര്‍ത്തുക. ഏത്‌ ആയത്തുകളും പ്രാര്‍ഥനകളുമാണ്‌ ചൊല്ലേണ്ടതെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ആയത്തുകളുടെ അര്‍ഥം ഉള്‍ക്കൊള്ളുക. ഇഹലോകത്തിന്റെ സമ്മര്‍ദങ്ങളില്‍ നിന്നും ആലോചനകളില്‍ നിന്നുമുള്ള സാന്ത്വനമാണ്‌ നമസ്‌കാരം.
  • എല്ലാ ടെന്‍ഷനില്‍ നിന്നുമുള്ള മോചനമാണ്‌ നമസ്‌കാരത്തില്‍ നിന്ന്‌ കിട്ടുന്ന ഭൗതികഫലം. അങ്ങനെയൊരു ഗുണം നമ്മുടെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ലഭിക്കുന്നുണ്ടോ എന്ന്‌ വിലയിരുത്തണം. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനും മനക്കരുത്ത്‌ കൈവരിക്കാനും ഭക്തി വര്‍ധിപ്പിക്കാനും അല്ലാഹുവോടുള്ള ബന്ധം ഈടുറ്റതാക്കാനും നമസ്‌കാരങ്ങള്‍ ഉപയോഗപ്പെടുന്നുണ്ടോ എന്ന്‌ നിരന്തരം വിലയിരുത്തേണ്ടതുണ്ട്‌. കാരണം അതിനുവേണ്ടിയായിരുന്നു നമ്മുടെ നമസ്‌കാരങ്ങള്‍.

ഇനി, നമസ്‌കാരം ഫലപ്രദമാക്കാനുള്ള വഴികള്‍ അദ്ദേഹം പറഞ്ഞുതരുന്നു;

  • നമസ്‌കാരം തുടങ്ങുന്നതിനു മുമ്പ്‌, മനസ്സ്‌ അതിനായി ഒരുങ്ങിയിട്ടുണ്ടോ എന്ന്‌ വിലയിരുത്തുക. റുകൂഇലും സുജൂദിലുമെല്ലാം ഈയൊരു വിലയിരുത്തല്‍ ആവശ്യമാണ്‌. നമസ്‌കാരം അവസാനിച്ചു കഴിഞ്ഞാലും വിലയിരുത്തണം. 
  • ഓരോ കര്‍മത്തിലും പ്രാര്‍ഥനയിലും ശരീരചലനത്തിലും വിനയം പ്രകടമാകണം.
  • അല്ലാഹുവിനോട്‌ കാരുണ്യത്തിനു വേണ്ടി കേണുകൊണ്ടും മാപ്പിരന്നുകൊണ്ടും പ്രതീക്ഷയോടെയും ഭക്തിയോടെയുമാകണം നമസ്‌കാരം.
  • നമ്മുടെ സ്രഷ്‌ടാവും സംരക്ഷകനുമായ അത്യുന്നതനായ അല്ലാഹുവിനോടാണ്‌ സംസാരിക്കുന്നതെന്ന്‌ സ്വയം ബോധ്യപ്പെടുത്തണം. ഏറ്റവും വലിയ ശക്തിയാണ്‌, സര്‍വലോകങ്ങളുടെയും സ്രഷ്‌ടാവിന്റെ മുന്നിലാണ്‌ നില്‍ക്കുന്നതെന്ന വിചാരം മനസ്സിലുറയ്‌ക്കണം.
  • അല്ലാഹുവില്‍ നിന്നുള്ള സഹായവും ശൈത്വാനില്‍ നിന്നുള്ള സംരക്ഷണവും തേടിക്കൊണ്ടാകണം നമസ്‌കാരത്തിന്റെ ആരംഭം.
  • നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ താഴ്‌ത്തുക. ശ്രദ്ധയും ഏകാഗ്രതയും നഷ്‌ടപ്പെടുന്ന വിധത്തിലാകരുത്‌ നില്‍പ്പ്‌. തിരുനബിയുടെ ഒരുപദേശത്തെക്കുറിച്ച്‌ അനസ്‌ ബിന്‍ മാലിക്‌ പറയുന്നുണ്ട്‌; ``പ്രിയമകനേ, നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രത ഉറപ്പ്‌ വരുത്തുക. കാരണം, നമസ്‌കരിക്കുമ്പോള്‍ അശ്രദ്ധനാകുന്നത്‌ വിപത്ത്‌ വിളിച്ച്‌ വരുത്തുന്നതിന്‌ സമമാണ്‌.'' (ത്വബ്‌റാനി)
  • കൂടുതല്‍ ഏകാഗ്രതയും ജാഗ്രതയും ലഭിക്കാന്‍ അര്‍ഥവത്തായ ഖുര്‍ആന്‍ വചനങ്ങളും ദുആകളും ഉള്‍പ്പെടുത്തുക.
  • പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ പതുക്കെ ചുണ്ട്‌ ചലിപ്പിച്ച്‌ ചൊല്ലുക. ഉരുവിടുന്ന കാര്യങ്ങളില്‍ മനസ്സ്‌ ഏകാഗ്രമാകാന്‍ അത്‌ ഉപകരിക്കും.
  • ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലുമ്പോള്‍ അതിന്റെ ആശയം കൂടി മനസ്സില്‍ വരുത്തുന്നത്‌ ഭക്തി വര്‍ധിക്കാന്‍ ഉപകരിക്കും. ഐഹികചിന്തയില്‍ നിന്ന്‌ മനസ്സിനെ മോചിപ്പിച്ച്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ അത്‌ നല്ലതാണ്‌.
  • റുകൂഇലും സുജൂദിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി ഓര്‍മിക്കുക. എത്രമാത്രം നന്ദി ചെയ്യേണ്ടവരാണ്‌ നമ്മളെന്നും പക്ഷേ ആ കാര്യത്തില്‍ എത്രമാത്രം അലസത കാണിക്കുന്നുണ്ടെന്നും ഓര്‍മിക്കുക.
  • സുജൂദിലാകുമ്പോള്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുക. അല്ലാഹുവിന്റെ തൊട്ടടുത്ത്‌ നില്‍ക്കുന്ന നേരമാണ്‌ സുജൂദിന്റെ വേളയെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ടല്ലോ.
  • ഒരിക്കലും ശരീരത്തെ ക്ഷീണിപ്പിക്കുന്ന വിധം നമസ്‌കാരം നീട്ടാന്‍ പാടില്ല. സമയത്തില്‍ മിതത്വം കാണിക്കുമ്പോള്‍ തന്നെ സാവകാശം ശ്രദ്ധയോടെ നമസ്‌കരിക്കുന്നതാണ്‌ പ്രവാചകമാതൃക.
  • ഓരോ കര്‍മവും അതിന്റെ ശരിയായ രീതിയിലാണെന്ന്‌ ഉറപ്പ്‌ വരുത്തണം. 
  • ജീവിതത്തിലെ ഒടുക്കത്തെ നമസ്‌കാരം എന്ന ഉറപ്പോടെയാകണം ഓരോ നമസ്‌കാരവും നിര്‍വഹിക്കേണ്ടത്‌. ഈലോകത്ത്‌ വെച്ച്‌ നമസ്‌കരിക്കാന്‍ ഇനിയൊരു അവസരമില്ലെന്ന പേടിയോടെ ഓരോ സുജൂദും റുകൂഉം മറ്റ്‌ കര്‍മങ്ങളും നിര്‍വഹിക്കുക. സലാം വീട്ടുന്നത്‌ വരെ ഈയൊരു ചിന്ത മനസ്സില്‍ നിറയണം.

Share/Save/Bookmark

Thursday, February 21, 2013

മനുഷ്യന്‍ നാലുതരം..

 നമ്മുടെ കൂട്ടത്തില്‍ നാല് തരക്കാര്‍ ഉണ്ട്..
അവ

അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന് അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക.

 അറിവില്ലാത്തവനും തനിക്ക് അറിവില്ല എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക. 
അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക. 
അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ പിന്തുടരുക.

 ജീവിത സമരങ്ങള്‍ക്കിടയില്‍ മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.