Sunday, November 22, 2015

സംസമിന്റെ ശ്രേഷ്ഠതകള്‍



ചോദ്യം: സംസം വെള്ളത്തിന് മറ്റ് ജലത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? സംസം വെള്ളം കുടിച്ചാല്‍ രോഗ ശമനമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും നബി വചനമുണ്ടോ? സംസം വെള്ളം കുടിക്കുന്നതിന് മുമ്പ് പ്രത്യേക നിയ്യത്ത് എന്തെങ്കിലും ആവശ്യമുണ്ടോ?



മസ്ജിദുല്‍ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയില്‍ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു വലഞ്ഞ ഇസ്മാഈലിനെ ഈ കിണറ്റില്‍ നിന്നാണ് അല്ലാഹു കുടിപ്പിച്ചത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്രാഹീം (അ) പ്രിയ പത്‌നി ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചു. ദാഹിച്ച് കരയുന്ന കുഞ്ഞിന് ഒരിറ്റ് വെള്ളം നല്‍കാന്‍, വെള്ളമന്വേഷിച്ച് നാലുപാടും ഓടിയ ഹാജറാ ബീവിക്ക് അല്ലാഹുവിന്റെ സഹായമെത്തിയത് സംസം ഉറവ പൊട്ടിയൊലിച്ചാണ്. സംസത്തിന്റെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്.



സംസം വെള്ളം കുടിക്കല്‍

ഹജ്ജും ഉംറയും നിര്‍വ്വഹിക്കാനെത്തുന്നവര്‍ സംസം വെള്ളം കുടിക്കുന്നത് അഭിലഷണീയമാണെന്നാണ് അധിക പണ്ഡിതന്‍മാരുടെയും അഭിപ്രായം. മാത്രമല്ല മുസ് ലിംകള്‍ക്ക് പൊതുവായും, ഏതു സന്ദര്‍ഭത്തിലും സംസം വെള്ളം കുടിക്കുന്നത് നല്ലതാണെന്നും നബി (സ) പറഞ്ഞിട്ടുണ്ട്. 'സംസം വെള്ളം കുടിക്കൂ' (ബുഖാരി) എന്ന ഹദീസാണതിന് തെളിവ്. അബൂ ദര്‍റുല്‍ ഗിഫാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) സംസം ജലത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതായി കാണാം:'അനുഗ്രഹീത ജലമാണത്. രുചിയുള്ള ഭക്ഷണവുമാണത്'. മറ്റൊരു നിവേദനത്തില്‍ 'രോഗ ശമനമവുമാണത്' എന്നുമുണ്ട്. അഥവാ ആ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് തുല്യവും രോഗ ശമനത്തിനുള്ള ഔഷധവുമാണ്. ഈ ഹദീസിനെ സത്യപ്പെടുത്തുന്ന കാര്യമാണ് അബൂ ദര്‍റില്‍ ഗിഫാരിയുടെ പ്രസ്താവന. അദ്ദേഹം ഒരു മാസക്കാലം മക്കയില്‍ താമസിച്ചു. അന്ന് സംസം വെള്ളമല്ലാതെ മറ്റൊന്നും അദ്ദേഹം അക്കാലയളവില്‍ ഭക്ഷിച്ചിട്ടില്ല. അബ്ബാസ് (റ) പറയുകയാണ്. ജാഹിലിയ്യാ കാലത്ത് സംസമിന്റെ കാര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ മേനി നടിക്കുമായിരുന്നു.

അല്ലാമാ ഉബയ്യ് (റ) പറയുന്ന: 'ഇസ്മാഈല്‍ നബിക്കും അദ്ദേഹത്തിന്റെ മാതാവ് ഹാജറക്കും സംസമിനും അല്ലാഹു ഭക്ഷണവും പാനീയവമാക്കി കൊടുത്തിരിക്കുന്നു.'

നബി (സ) യുടെ ബാല്യത്തില്‍ രണ്ട് മലക്കുകള്‍ തിരുമേനിയുടെ ഹൃദയം പുറത്തെടുത്ത് സംസം വെള്ളം കൊണ്ട് കഴുകി തിരികെ തല്‍സ്ഥാനത്ത് തന്നെ വെച്ചു. ആകാശ ഭൂമികളുടെ ഭരണസംവിധാനവും നരകവും സ്വര്‍ഗവും കാണാന്‍ കഴിയുമാറ് നബിയെ പ്രാപ്തനാക്കുകയിരുന്നു ഇത് വഴി. ഭയത്തെ അകറ്റി ഹൃദയത്തെ ശക്തിപ്പെടുത്തുന്ന ഒരു സവിശേഷ പ്രത്യേകത കൂടിയുണ്ട് സംസമിന്. നബി (സ) യുടെ ഹൃദയം കഴുകിയ സംഭവം അബൂ ദര്‍റുല്‍ ഗിഫാരി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: നബി (സ) പറയുന്നു:. ഞാന്‍ മക്കയിലായിരിക്കേ, ജിബ് രീല്‍ (അ) ഇറങ്ങി എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്ത്, സംസം വെള്ളം കൊണ്ട് കഴുകി. എന്നിട്ട് എന്റെ ഹൃദയത്തില്‍ സത്യവിശ്വാസവും യുക്തിജ്ഞാനവും നിറച്ചു, നെഞ്ച് അടച്ച് പൂട്ടി. പിന്നീട് എന്റെ കൈ പിടിച്ച് ഒന്നാനാകാശത്തേക്കുയര്‍ന്നു.

സംസം വെള്ളം വയറ് നിറയെ കുടിക്കുകയെന്നത് സുന്നത്തായി ഗണിക്കപ്പെടുന്നു. സംസം വെള്ളം കുടിക്കുന്നത് ആ വെള്ളത്തോടുള്ള ആദരവ് കൂടിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്‍മാരുണ്ട്. കഅ്ബയെ അഭിമുഖീകരിക്കുമ്പോഴും, അതിന്റെ പേര് ഉച്ചരിക്കുമ്പോഴും ഓരോ സന്ദര്‍ഭത്തിലും വെള്ളം കുടിക്കാം. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന 'ഞാന്‍ നബി (സ) യെ സംസം വെള്ളം കുടിപ്പിച്ചു. അപ്പോള്‍ അദ്ദേഹം നില്‍ക്കുകയായിരുന്നു' എന്ന ഹദീസ് ഉദ്ധരിച്ച് സംസം വെള്ളം നിന്നു കുടിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുണ്ട്.

സംസം വെള്ളം കുടിക്കുന്നതിനിടയില്‍ തലയിലും മുഖത്തും നെഞ്ചിലും ഒഴിക്കുന്നത് അഭിലഷണീയമാണെന്ന് പല പണ്ഡിതന്‍മാരും അഭിപ്രയാപ്പെട്ടിട്ടുണ്ട്. സംസം വെള്ളം കുടിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്നതും നല്ലതാണ്. സംസം ഇഹലോകത്തേക്കും പരലോകത്തേക്കും വേണ്ടിയാണ് കുടിക്കുന്നത്.

ഇബ്‌നു അബ്ബാസ് സംസം വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: 'പ്രയോജനകരമായ വിജ്ഞാനത്തെയും മതിയായ ഭക്ഷണത്തെയും എല്ലാവിധ രോഗങ്ങളില്‍ നിന്നുള്ള ശമനത്തെയും അല്ലാഹുവേ നിന്നോട് ഞാന്‍ ചോദിക്കുന്നു.'

ദീന്‍വരി അല്‍ ഹുമൈദിയില്‍ നിന്ന് ഉദ്ധരിക്കുന്നു. 'ഞങ്ങള്‍ സുഫ് യാനുബ്‌നു ഉയയ്‌നയുടെ അരികിലിരിക്കെ, 'കുടിപ്പിക്കപ്പെടുന്ന വെള്ളമാണ് സംസം' എന്ന ഹദീസ് ഞങ്ങള്‍ ഉദ്ധരിച്ചു. അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. സംസം വെള്ളത്തെ കുറിച്ച് പറയപ്പെടുന്ന ആ ഹദീസ് ശരിയാണോ? അപ്പോള്‍ ഉയയ്‌ന പറഞ്ഞു: തീര്‍ച്ചയായും ശരിയാണ്. അപ്പോള്‍ ചോദിച്ചയാള്‍ പറഞ്ഞു: ഞാനിപ്പോള്‍ തന്നെ ഒരു ബക്കറ്റ് സംസം വെള്ളം കുടിക്കുകയാണ്, നൂറ് ഹദീസുകള്‍ നിങ്ങള്‍ പഠിപ്പിച്ച് തരുന്നതിന് പകരമായി. അപ്പോള്‍ സുഫ് യാന്‍ പറഞ്ഞു: നീ അവിടെ ഇരിക്കുക. അയാള്‍ ഇരുന്നു. സുഫ് യാന്‍ ബ്‌നു ഉയയ്‌ന അദ്ദേഹത്തിന് നൂറ് ഹദീസുകള്‍ പറഞ്ഞു കൊടുത്തു.

ഹാജിമാര്‍ സംസം വെള്ളം കുടിക്കുക മാത്രമല്ല, തങ്ങളുടെ നാടുകളിലേക്ക് കൊണ്ടു പോവുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതും അഭിലഷണീയമാണന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. സംസം വെള്ളം ശേഖരിച്ച് ആയിശ (റ) രോഗികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നവെന്ന റിപ്പോര്‍ട്ടാണ് അതിന് തെളിവ്.

സംസം വെള്ളം സംശുദ്ധമാണന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സംസം കൊണ്ട് നജസുകള്‍ നീക്കി ശുദ്ധമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 'കശാഫുല്‍ ഖിനാഅ്' എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ബഹൂതി പറയുന്നത്, സംസം വെള്ളം നജസ് നീക്കാന്‍ വേണ്ടി (ഒരു വസ്തുവിനെ ശുദ്ധീകരിക്കാന്‍ വേണ്ടി) മാത്രം ഉപയോഗിക്കുന്നത് കറാഹത്താണ് എന്നാണ്. എന്നാല്‍ ചെറിയ അശുദ്ധികളില്‍ നിന്ന് മുക്തമാകാന്‍ സംസം വെള്ളം ഉപയോഗിക്കാം. കാരണം അലി (റ) പറഞ്ഞിട്ടുണ്ട്. 'നബി (സ) ഹജ്ജില്‍ നിന്ന് വിരിമിച്ച ശേഷം ഒരു തോല്‍ പാത്രത്തില്‍ സംസം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ നിന്ന് അല്‍പ്പം കുടിക്കുകയും ബാക്കികൊണ്ട് വുളുഅ് എടുക്കുകയും ചെയ്തു'.

മഖാസിദുല്‍ ഹസനാതില്‍ ഹാഫിള് സഹാവി പറയുന്നു. 'സംസം വെള്ളം ആ പ്രദേശത്ത് അതിന്റെ സ്ഥാനത്ത് ആയിരിക്കുമ്പോള്‍ മാത്രമേ അതിന് ശ്രേഷ്ഠതയുള്ളൂ. അതവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കിയാല്‍ അതിനു യാതൊരു ശ്രേഷ്ഠതയുമില്ല. മറ്റേതൊരു വെള്ളം പോലെതന്നെയാണ് സംസവും'. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന അഭിപ്രായവും ഉണ്ട്. നബി (സ) സുഹൈലുബ്‌നു അംറിന് എഴുതിയ കത്തില്‍ കാണാം. 'എന്റെ ഈ എഴുത്ത് രാത്രിയാണ് നിങ്ങളുടെ അടുത്ത് എത്തുന്നതെങ്കില്‍, നിങ്ങള്‍ പ്രഭാതമാകാന്‍ കാത്തിരിക്കരുത്. പ്രഭാതത്തിലാണെങ്കില്‍ സായാഹ്നത്തിനും കാത്ത് നില്‍ക്കരുത്. ഈ എഴുത്ത് കിട്ടിയാലുടന്‍ എനിക്ക് സംസം വെള്ളം കൊടുത്ത് വിടുക.' മക്കാ വിജയത്തിന് മുമ്പ് നബി (സ) മദീനയിലായിരിക്കുമ്പോഴാണ് ഈ കത്തുമായി പ്രവാചകന്‍ ദൂതനെ അയക്കുന്നത്. നബി (സ) മരുന്നായും ഔഷധമായും സംസം വെള്ളം കൊണ്ടു പോയിരുന്നുവെന്നും അവിടുന്ന് രോഗികളെ കുടിപ്പിക്കുകയും അവരില്‍ പുരട്ടുകയും ചെയ്തിരുന്നതായും ആയിശ (റ) പറയുന്നുണ്ട്.

ഒരിക്കല്‍ ഇബ്‌നു അബ്ബാസ് (റ) മക്കയില്‍ അതിഥിയായി എത്തിയപ്പോള്‍ സംസം വെള്ളം കൊണ്ടുപോകാന്‍ ചോദിച്ചു. എന്തിനാണ് സംസം വെള്ളം കൊണ്ട് പോകുന്നതെന്ന് അത്വാഅ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നബി (സ) അങ്ങനെ ചെയ്തിട്ടുണ്ട്. നബിയുടെ പൗത്രന്‍മാരായ ഹസനും ഹുസൈനും അങ്ങനെ ചെയ്തിട്ടുണ്ട്'.


ശൈഖ് മുഹമ്മദ് സാലിഹ് അല്‍ മുനജ്ജദ്‌

ജീവിതത്തില്‍ താങ്ങാവുന്ന തവക്കുല്‍



പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും നാം അന്തഃരംഗങ്ങളില്‍ സംഘര്‍ഷം അനുഭവിക്കുന്നു. ഹൃദയാന്തരാളങ്ങളില്‍ ഒരു തരം ശൂന്യത. മനസ്സില്‍ സദാ വിങ്ങല്‍ മാത്രം. ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും ഏറിവരുന്നു. സമ്പാദിച്ചുകൂട്ടുന്തോറും സന്തോഷം അകന്നകന്നുപോകുന്നതുപോലെയാണ് നമുക്ക് തോന്നുന്നത്. ഇതില്‍നിന്നെല്ലാം മുക്തമാകാമല്ലോ എന്നുകരുതി വിനോദയാത്രസംഘടിപ്പിച്ചാല്‍ അവിടെയും ഏകാന്തത നമ്മെ പിന്തുടരുന്നു.

അല്ലാഹുവില്‍നിന്നകന്നാല്‍ ജീവിതം നിരാശാജനകമായിരിക്കുമെന്നതാണ് വസ്തുത. എത്രമാത്രം പൈസ കയ്യിലുണ്ടായിട്ടും കാര്യമില്ല. പടച്ചവനെക്കുറിച്ച സ്മരണ ഇല്ലാതായാല്‍ വമ്പന്‍ മണിമാളികയുണ്ടാക്കി അതില്‍ കിടന്നാലും നിദ്രലഭിക്കില്ല. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കി അത് പൂര്‍ത്തീകരിക്കാനുള്ള ശ്രമമെങ്കിലും നന്നെക്കുറഞ്ഞത് നമ്മുടെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ സന്തോഷം കണ്ടെത്താനാകൂ.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ജീവിക്കേണ്ടവരാണ് മനുഷ്യര്‍. മനുഷ്യരെ സന്തുഷ്ടരായി കാണാനാണ് അല്ലാഹു അങ്ങനെ കല്‍പിച്ചതുതന്നെ. ഇഹത്തിലും പരത്തിലും നാം ആഹ്ലാദത്തിലായിരിക്കുമെന്നതാണ് അതിന്റെ ഗുണഫലം. ശരിയായ സന്തോഷം കണ്ടെത്താനുള്ള താക്കോല്‍ നമ്മെ ഏല്‍പിച്ചിട്ടുണ്ട്. അത് നാം നഷ്ടപ്പെടുത്തരുത്. അല്ലാഹുവിനെ അനുസരിക്കുകയെന്നത് പ്രയാസമുള്ള കാര്യമൊന്നുമല്ലല്ലോ.ഖുര്‍ആന്‍ പറയുന്നത് കാണുക:'ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(അദ്ദാരിയാത് : 56)

ഇസ്‌ലാം ഇഹലോകജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കാനുള്ള വഴികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവഴി നമുക്ക് എളുപ്പത്തില്‍ സന്തോഷം കണ്ടെത്താം. ഖുര്‍ആനും നബിചര്യയും നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും പ്രയാസങ്ങളെയും ദൂരീകരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പ്രശ്‌നമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. കാരണം എല്ലാ മനുഷ്യരും പരീക്ഷിക്കപ്പെടുമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിലേക്ക് തിരിയാനും അവനെ ആശ്രയിക്കാനും നമ്മെ പ്രേരിപ്പിക്കുമാറ് ഒട്ടേറെ അവസരങ്ങളുള്ളതാക്കി ജീവിതത്തെ അവന്‍ മാറ്റിയിരിക്കുന്നു. ആ അവസരങ്ങളിലുള്ള ക്ഷമയ്ക്കും നന്ദിപ്രകടനത്തിനും അവന്‍ പ്രതിഫലം വാഗ്ദാനംചെയ്തിരിക്കുകയാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ അവന്‍ അതിയായി സ്‌നേഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

'അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'(ആലുഇംറാന്‍ 159)

'അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.'(അല്‍ അന്‍ഫാല്‍ 2)

ജീവിതം പരീക്ഷണങ്ങളും പ്രയാസങ്ങളും വിജയങ്ങളും നിറഞ്ഞതാണ്. പലപ്പോഴും ഉയര്‍ച്ച-താഴ്ചകളുടേതാണ് അതിലെ ദിനങ്ങള്‍. ഒരു ദിനം നിങ്ങളുടെ ഈമാന്‍ ഉന്നതവും മധുരതരവുമാണെങ്കില്‍ അടുത്തദിവസം അത് നിരാശയും സങ്കടവും നിറഞ്ഞ് ഈമാനിന്ന് മങ്ങലേല്‍പിക്കുംവിധമായിരിക്കും.

അത്തരം ജീവിതയാത്രയില്‍ എല്ലാം അറിയുന്ന ദൈവത്തില്‍ സര്‍വവും ഭരമേല്‍പിക്കുന്നതാണ് നമുക്കുത്തമം. തുടരെത്തുടരെയുണ്ടാകുന്ന പ്രതിസന്ധികള്‍ നമുക്ക് കുരുക്കുതീര്‍ക്കുകയും അതുവഴി സമാധാനം നഷ്ടപ്പെടുകയുംചെയ്യുമ്പോള്‍ അവയ്ക്കു പിന്നില്‍ കൃത്യമായ കാരണവും യുക്തിയും ഉണ്ടെന്ന് തിരിച്ചറിയണം. പലപ്പോഴും അതിന്റെ യുക്തി അല്ലാഹുവിനുമാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

അല്ലാഹുവല്ലാത്ത ഇതരശക്തിയോ പരമാധികാരിയോ ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് സമാധാനം ലഭിക്കുന്നു. അല്ലാഹു സര്‍വശക്തനും സര്‍വജ്ഞാനിയും ആണെന്നും അവന്റെ അനുമതിയോടെയല്ലാതെ യാതൊന്നും സംഭവിക്കുന്നില്ലെന്നും തന്റെ അനുചരനോട് മുഹമ്മദ് നബി ഒരു സന്ദര്‍ഭത്തില്‍ ഉണര്‍ത്തുകയുണ്ടായി.

'അല്ലയോ ചെറുപ്പക്കാരാ, അല്ലാഹുവിന്റെ കല്‍പനകള്‍ നീ മുറുകെപ്പിടിക്കുക. അവന്‍ നിന്നെ ഇഹലോകത്തും പരലോകത്തും സംരക്ഷിക്കും. അവന്റെ ആജ്ഞകള്‍ പാലിക്കുക അവന്‍ നിന്നെ സഹായിക്കും. നിനക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ അതവനോട് മാത്രം ചോദിക്കുക. സഹായംതേടുന്നുവെങ്കില്‍ അവന്റെ സഹായംതേടുക.

അറിയുക.. ജനം നിനക്കെന്തെങ്കിലും പ്രയോജനംലഭിക്കാന്‍വേണ്ടി സംഘടിക്കുകയാണെങ്കില്‍ പോലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലല്ലാതെ നിനക്കത് പ്രയോജനംചെയ്യില്ല. അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിലല്ലാതെ അവര്‍ക്ക് നിന്നെ ഉപദ്രവിക്കാനുമാകില്ല. പേനകള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ലിഖിതങ്ങള്‍ ഉണങ്ങിയിരിക്കുന്നു.'(തിര്‍മിദി 2516)

അല്ലാഹുവില്‍ ഭരമേല്‍പിക്കുക

എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിങ്കലാണെന്നും മനുഷ്യരെ സ്വര്‍ഗവാസികളാക്കുകയാണ് അവന്റെ ആഗ്രഹമെന്നും നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതത്തിലുണ്ടാകുന്ന സകലപ്രയാസങ്ങളും നമുക്ക് മറക്കാനാകും. അല്ലാഹു നമ്മെ സ്‌നേഹിക്കുന്നു. നമുക്കുത്തമമായത് മാത്രം അവന്‍ നടപ്പില്‍വരുത്തുന്നു. അങ്ങേയറ്റം കാരുണ്യവാനും പൊറുക്കുന്നവനും ആണ് അവനെന്ന് നമ്മെ അറിയിച്ചിട്ടുണ്ടല്ലോ അവന്‍.

നമ്മുടെ ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുകയും അതിന് വിപരീതമായി സംഭവിക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ ജീവിതനേട്ടത്തിനുള്ളതാണെന്ന് മനസ്സിലാക്കാതെ വരികയും ചെയ്താല്‍ ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പ്രയാസമാകും. കടുത്ത ഉത്കണ്ഠയും വിഷാദവുമായിരിക്കും അതിന്റെ ഫലം. അതിനാല്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ പഠിക്കേണ്ടതുണ്ട്.

അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.'(ആലുഇംറാന്‍ 160)

'അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.'(അര്‍റഅ്ദ് 30)

'ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.'(ഇബ്‌റാഹീം 12)

മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസം, ഐശ്വര്യത്തിലും പ്രയാസത്തിലും സ്ഥിരതയുള്ളതായിരിക്കണം. ഇവിടെ എന്തുസംഭവിക്കുന്നതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രമാണ്.

ഉപജീവനത്തിനും നിലനില്‍പിനും ആവശ്യമായത് നല്‍കുന്ന അവന്‍ അത് പിന്‍വലിക്കുന്നതിനും കഴിവുറ്റവനാണ്. നാം ധനികനോ ദരിദ്രനോ ആരോഗ്യവാനോ രോഗിയോ ആയിരിക്കണമെന്നുള്ളത് അവന്‍ തീരുമാനിക്കുന്നു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവു നല്‍കുക വഴി അവന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതിന് നാം നന്ദിപ്രകാശിപ്പിക്കണം. ഏതവസ്ഥയിലും നന്ദിയുള്ളവനായിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നമുക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുന്നതോടൊപ്പം അതിനേക്കാളുമുപരി അവനെ സ്‌നേഹിക്കുകയും അവനില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. ജീവിതം ഇരുളടഞ്ഞതാകുകയും വിഷമസന്ധിയിലകപ്പെടുകയും ചെയ്താലും നാം അല്ലാഹുവിനെ സ്‌നേഹിക്കണം. ദുഃഖവും പ്രയാസവും നമ്മെ അതിജയിക്കുകയാണെങ്കിലും നാം അതിലേറെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകതന്നെ വേണം.

ചക്കസംസ്‌കാരം



മലയാളഭാഷയുടെ ആദിമകാലത്ത് പ്ലാവിലെ കായയെ പ്ലാക്ക എന്നാണ് വിളിച്ചിരുന്നത്. പിന്നീടെപ്പോഴാണ് പ്ലാക്ക ചക്കയായതെന്ന് ആര്‍ക്കും വ്യക്തമായ നിശ്ചയമില്ല. എങ്കിലും ഇപ്പോഴും ചില ഗോത്രഭാഷകളില്‍ ചക്കയെ പ്ലാക്ക എന്നുതന്നെ വിളിച്ചുപോരുന്നുണ്ട്. പ്ലാവ് മനുഷ്യകുലത്തിന് തരുന്ന അമൂല്യമായ ഒരു ഫലമാണ് ചക്ക.



ഏതു ദേശത്തിനും അതിന്റെ തനതു ഫലവൃക്ഷങ്ങളുണ്ട്. അതാത് ദേശത്തെ ജനങ്ങളുടെ ആരോഗ്യം അവയെ ആശ്രയിച്ചിരിക്കുന്നു. മലയാളികളുടെ ആരോഗ്യത്തിന്റെ രഹസ്യത്തില്‍ ചക്കയെ ഒരിക്കലും മാറ്റിനിര്‍ത്താനാവുകയില്ല.



'ചക്കേം മാങ്ങേം മൂമാസം.' കേരളീയരുടെ ഭക്ഷണക്രമത്തിന്റെ വൃത്തചിത്രത്തില്‍ മൂന്നു മാസം കടന്നുപോയിരുന്നത് ചക്ക ഭക്ഷിച്ചുകൊണ്ടുതന്നെയായിരുന്നു.

'പുര നിറയെ പിള്ളേരും പ്ലാവു നിറയെ ചക്കേം' എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിന് രണ്ട് അര്‍ഥതലങ്ങളാണുള്ളത്. പുരയില്‍ എത്ര കുഞ്ഞുങ്ങളുണ്ടായാലും അവരുടെ വയറു നിറയ്ക്കുവാന്‍ തൊടിയിലെ പ്ലാവു മതിയെന്നും ചക്ക തിന്നാല്‍ വന്ധ്യത ഉണ്ടാകില്ലെന്നുമുള്ള ധ്വനികളാണുള്ളത്.

എന്നാല്‍ പരിഷ്‌കാരിയാണെന്ന ഭാവത്തില്‍ മലയാളി ചക്കയ്ക്ക് ഭ്രഷ്ട് കല്പിച്ച് മുഴുവന്‍ അന്യനാട്ടിലേക്ക് അയയ്ക്കുന്നു. പകരം ആഴ്ചകളും മാസങ്ങളും കഴിഞ്ഞ ആപ്പിള്‍, ഓറഞ്ച് എന്നിവ അമിതവിലകൊടുത്ത് വാങ്ങി കഴിക്കുകയും ചെയ്യുന്നു. നല്ലതെന്തുണ്ടായാലും മലയാളി കയറ്റി അയയ്ക്കും എന്ന് ആരോ പറഞ്ഞത് എത്രയോ ശരി.

ചക്ക തിന്നാല്‍ ഗ്യാസാണെന്നാണു പരാതി. മൂന്നു നേരവും വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ഇടയ്ക്ക് ചക്ക ഭക്ഷിക്കുന്നതാണ് അതിനു കാരണം. ചക്ക പഴമായാലും വേവിച്ചതായാലും അതുമാത്രം ഒരു നേരത്തെ ആഹാരമാക്കിയാല്‍ ഒരിക്കലും ഗ്യാസ് ഉണ്ടാകുകയില്ല. വെറുംവയറ്റില്‍ പ്രഭാതഭക്ഷണമായി ചക്ക കഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. കൂഴച്ചക്കപ്പഴം നല്ല ഒരു പ്രാതല്‍ ആണ്. ചക്കയുടെ കൂടെ മറ്റൊന്നും കഴിക്കരുത്.



ധാരാളം പോഷകങ്ങളും നാരുമടങ്ങിയ ചക്കപ്പഴവും ചക്കക്കുരുവും പഴമായും പച്ചക്കറിയായും കഴിക്കുന്നത് പല ഉദരരോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഭീകരരോഗങ്ങളുടെ കാരണം തേടി ശാസ്ത്രം നടത്തുന്ന അന്വേഷണങ്ങളില്‍നിന്ന് മനുഷ്യര്‍ ഫലഭുക്കുകളാണെന്നും വേണ്ട അളവില്‍ അവ ആഹരിക്കാത്തതുകൊണ്ടാണ് അത്തരം രോഗങ്ങള്‍ വര്‍ധിക്കുന്നതെന്നും കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. ഇത്തരം കണ്ടെത്തലുകളെല്ലാം ചക്ക ധാരാളം ഭക്ഷിക്കേണ്ടതിന്റെയും പ്ലാവുകള്‍ ധാരാളം നട്ടുപിടിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.

ചക്കപ്പഴസംസ്‌കരണം ഇപ്പോള്‍ ചിലയിടങ്ങളില്‍ കുടുംബശ്രീകളുടെയും മറ്റും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഇതിന് നല്ല സാധ്യതകള്‍ ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പലയിടങ്ങളിലും സംഘടിപ്പിക്കുന്ന ചക്കോത്സവങ്ങളില്‍ ചക്ക ഉപയോഗിച്ചു നിര്‍മിക്കുന്ന വിവിധ ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആവശ്യക്കാരുള്ളതായി കണ്ടിട്ടുണ്ട്. സ്‌ക്വാഷ്, ഹല്‍വ, ജാം എന്നിങ്ങനെ നൂറില്‍പ്പരം വിഭവങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാം.

ചക്കയുടെ രുചിഭേദങ്ങളിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ നമുക്കു സാധിക്കും. മാത്രവുമല്ല, ചക്ക ഒരു സീസണില്‍ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരം വിഭവങ്ങളിലൂടെ, അതായത് ചക്കോത്പന്നങ്ങളിലൂടെ ചക്ക കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുവാനും കഴിയും.

ഇത്തരം ചക്കോത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഔഷധങ്ങള്‍ക്കുമെല്ലാമായി വലിയ വിദേശകമ്പനികള്‍ ചക്കകള്‍ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്ന കാലം വിദൂരത്തല്ല. എന്നാല്‍, നമ്മുടെ നാട്ടിലെ ചക്കകള്‍ മൊത്തത്തില്‍ അടിച്ചുകൂട്ടി കയറ്റിപ്പോകുന്നതില്‍ എനിക്ക് യോജിപ്പില്ല. പ്രകൃതിയുടെ വിശപ്പുമാറ്റാന്‍ ചക്കകള്‍ ഇവിടെ ഉണ്ടായേ മതിയാവൂ.

പാവപ്പെട്ടവരും ഇടത്തരക്കാരും ധാരാളം ഉപയോഗിച്ചുവരുന്ന ഒന്നാണ് ചക്ക. കേരളീയര്‍ക്ക് ചക്കയോട് കുറച്ചുകാലമായി അത്ര പ്രിയം കാണുന്നില്ല. എന്നാല്‍, ഗള്‍ഫുനാടുകളില്‍നിന്നുള്ള പണം ഇങ്ങോട്ടൊഴുകുന്നതിന് മുന്‍പുള്ള കാലഘട്ടങ്ങളില്‍ ചക്കയും അതിന്റെ കുരുവും മടലുമൊക്കെ ധാരാളം ഭക്ഷിച്ച് പശിയടക്കിയിട്ടുണ്ടെന്നുള്ള കാര്യം പലരും വിസ്മരിക്കുന്നു. എന്തായാലും സഹ്യാദ്രി കടന്ന് മദിരാശി എത്തുമ്പോഴേക്കും അതിനുണ്ടാകുന്ന മൂല്യം ഒന്നറിയുകതന്നെ വേണം.


സ്വര്‍ണവര്‍ണവും തേനിന്റെ മധുരിമയും ഹരംപിടിപ്പിക്കുന്ന സുഗന്ധവുമുള്ള ചക്കപ്പഴം എത്ര കഴിച്ചാലും മതിവരില്ല. പുഴുക്കേടില്ലാത്ത ആരോഗ്യദായകമായ ചക്ക ഒരുകാലത്ത് കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുതന്നെയായിരുന്നു. ഇന്ന് നമ്മുടെയെല്ലാം മനസ്സുകളില്‍ പൊങ്ങച്ചസംസ്‌കാരം സ്ഥാനംപിടിച്ചതോടുകൂടി ചക്ക ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായി മാറി. പിന്നീട് ചക്ക പതിയേ നമ്മുടെയെല്ലാം ഭക്ഷണശീലങ്ങളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. അത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും വഴിവെച്ചു. ആയുസ്സും പ്രതിരോധശക്തിയും വര്‍ധിപ്പിക്കുന്നതിന് ചക്ക വളരെയധികം സഹായിക്കുന്നുണ്ട്.

നമുക്കുള്ള പല ആരോഗ്യപ്രശ്‌നങ്ങളും ഭക്ഷ്യക്ഷാമവും പരിഹരിക്കുന്നതിന് കളഞ്ഞുപോയ 'ചക്കസംസ്‌കാരം' തിരിച്ചുപിടിക്കുകതന്നെവേണം. ചുരുക്കിപ്പറഞ്ഞാല്‍ കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ചക്കയ്ക്കുണ്ടായിരുന്ന സ്ഥാനം കുറഞ്ഞത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം. അതു മാത്രമല്ല, രൂക്ഷമായ ഭക്ഷ്യധാന്യക്ഷാമം അനുഭവിക്കാന്‍ പോകുന്ന ഇനിയുള്ള കാലങ്ങളില്‍ ചക്കയുടെ പ്രസക്തി നാം തിരിച്ചറിയുകതന്നെ വേണം.

പോഷകപ്രദമായ നല്ലൊരു ആഹാരമെന്ന രീതിയില്‍ പ്ലാവില്‍നിന്നും തേന്‍വരിക്കകള്‍ വീണടിയുമ്പോള്‍ ഹോര്‍മോണ്‍ ബോംബുകളായ കോഴിമുട്ടകള്‍ നാം ഒഴിവാക്കണം. അകത്തും പുറത്തും കൊടിയ വിഷവുമായെത്തുന്ന വരവുപച്ചക്കറികള്‍ വേണ്ടെന്നു വെക്കണം. പഴുത്ത ചക്ക വീട്ടിലുള്ളപ്പോള്‍ നമ്മള്‍ എന്തിന് വിഷദ്രാവകങ്ങളില്‍ മുങ്ങിക്കുളിച്ച ആപ്പിളും മുന്തിരിയും തേടി പോകണം.

ഏറ്റവും വലിയ വൃക്ഷഫലമാണ് ചക്ക. മൂന്നടിവരെ നീളവും ഇരുപത്തിയഞ്ചുവരെ വ്യാസവുമുള്ള ചക്കകളുണ്ടാകാറുണ്ട്. 
ചക്ക ഒരു ഒറ്റപ്പഴമല്ല. നിരവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ഒരു പ്ലാവില്‍നിന്ന് ശരാശരി ഇരുപതു മുതല്‍ മുന്നൂറു ചക്കകള്‍ വരെ ഒരാണ്ടില്‍ കിട്ടുന്നു. ആദ്യമായി കായ്ക്കുന്ന പ്ലാവില്‍നിന്നും നാലോ അഞ്ചോ ചക്കകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പിന്നീട് വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുതല്‍ ചക്കകള്‍ കായ്ച്ചുലയാന്‍തുടങ്ങും.



കേരളത്തില്‍ 42 കിലോ തൂക്കമുള്ള ചക്കവരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആസാമിലാണ് ഏറ്റവും തൂക്കമുള്ള ചക്ക കണ്ടെത്തിയിട്ടുള്ളത്. 70 കിലോ തൂക്കം വരുന്ന ചക്കയായിരുന്നു അത്.


ചക്കയില്‍നിന്ന് കൂടുതല്‍ കാലം സൂക്ഷിക്കാവുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടായാല്‍ അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കുവരെ ചെറിയ പരിഹാരമുണ്ടായേക്കാവുന്നതാണ്.


വിശിഷ്ടഭോജ്യവസ്തു എന്നതിലുപരി ചക്ക ഔഷധവും പോഷകങ്ങളുടെ കലവറയുമാണ്. പഴവര്‍ഗങ്ങളുടെ ത്രിമൂര്‍ത്തികളില്‍ ഒന്ന് എന്നു പ്രസിദ്ധമായ ചക്കപ്പഴത്തിലെ ശരാശരി 100 ഗ്രാം തൂക്കംവരുന്ന വിളഞ്ഞ മാംസളമായ പഴത്തില്‍ 98 കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു. മറ്റുള്ളവ ഇപ്രകാരമാണ്.


Moisture-മോയ്‌സ്ച്ചര്‍ -72.0-77.2 ഗ്രാം

Protein-പ്രോട്ടീന്‍-1.3-1.9ഗ്രാം

എമേഫാറ്റ്-0.1-0.3ഗ്രാം

Carbohydrates-കാര്‍ബോഹൈഡ്രേറ്റ്‌സ്-18.9-25.4ഗ്രാം

Fibre-ഫൈബര്‍-1.0-1.1ഗ്രാം

Calcium-കാത്സ്യം-22മി.ഗ്രാം

Phosphorousഫോസ്ഫറസ്-38 ഗ്രാം

Iron-അയേണ്‍-0.5ഗ്രാം

Sodium-സോഡിയം-2 മി.ഗ്രാം

Potassiumപൊട്ടാസ്യം-407 ഗ്രാം

Vitamin Aവൈറ്റമിന്‍ എ-540ഐ.യു.

Thiamineവൈറ്റമിന്‍ ബി1-0.03മി.ഗ്രാം

Niacin-വൈറ്റമിന്‍ ബി2-4മി.ഗ്രാം

Ascorbic Acidവൈറ്റമിന്‍ സി-8-10മി.ഗ്രാം

മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവയുടെ കലവറയാണ് ചക്ക. ചക്കയിലെ ജീവകം സി പ്രതിരോധശേഷി നല്കുന്നു. മാംഗനീസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. മഗ്നീഷ്യം എല്ലുകളിലെ കാത്സ്യത്തിന്റെ ആഗിരണത്തെ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുന്നു. നാരുകള്‍ മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീവകം എ നിശാന്ധത ബാധിക്കാതെ സംരക്ഷിക്കുന്നു. ജീവകം ബി രക്തത്തിലെ അപകടകാരിയായ ഹോര്‍മോസിസ്റ്ററിന്റെ അളവു കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. ഇരുമ്പ് വിളര്‍ച്ച തടയുന്നു. അള്‍സറുകള്‍ (കുടല്‍പ്പുണ്ണ്) ശമിപ്പിക്കുവാന്‍ ശേഷിയുള്ളവയുമാണ് ചക്ക. ശരീരകലകളുടെ നാശത്തെ തടഞ്ഞ് വാര്‍ധക്യത്തെ തടയുവാന്‍ ചക്കയ്ക്കു കഴിയും. മാത്രമല്ല, ചക്കപ്പഴത്തില്‍ കാരറ്റിലുള്ളതിന്റെ പത്തിരട്ടി വിറ്റാമിന്‍ 'എ'യുടെ പൂര്‍വരൂപമായ ബീറ്റാകരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇതിനും പുറമേ ചക്കയിലെ ഫൈറ്റോന്യൂട്രിയസ് അര്‍ബുദത്തെ ചെറുക്കാനും പ്രാപ്തിയുള്ളതാണ്.

ലളിതമായ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ഇവ കേടുകൂടാതെ സൂക്ഷിച്ചുവെക്കുകയാണെങ്കില്‍ പോഷകസമ്പുഷ്ടമായ ഈ പ്രകൃതിവിഭവത്തിന്റെ നാശനഷ്ടം ഒഴിവാക്കാന്‍ കഴിയുകയും വര്‍ഷംതോറും വിവിധ രൂപത്തിലുള്ള ഉത്പന്നങ്ങളുടെ രൂപത്തില്‍ ചക്ക ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും കഴിയും.

കേരളത്തില്‍ വിവിധ ജില്ലകളിലായി എത്ര ഹെക്ടര്‍ സ്ഥലത്ത് പ്ലാവുകളുണ്ടെന്നും അതില്‍നിന്നെല്ലാം എത്രമാത്രം ചക്കകള്‍ ലഭിക്കുന്നുവെന്നുമുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പറയുന്നവരും എഴുതുന്നവരുമെല്ലാം ഏകദേശ കണക്കുവെച്ച് തട്ടിവിടുന്നുവെന്നുമാത്രം.

ചക്ക മലയാളഭാഷയിലും സാഹിത്യത്തിലും

മുട്ടംവരിക്ക എന്നത് വലിയ ഇനത്തില്‍പ്പെട്ട ചക്കയാണെങ്കിലും വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതല്ല ആ പേര്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം എന്ന ഗ്രാമത്തില്‍ ധാരാളം കണ്ടുവരുന്ന വലിയ ഇനത്തില്‍പ്പെട്ട ചക്കയായതുകൊണ്ടാണ് മുട്ടംവരിക്ക എന്ന പേര് ചക്കയ്ക്കു കൈവന്നത്.

'ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ' എന്നൊരു പഴമൊഴിയുണ്ട്. ചക്കക്കൂട്ടാന്റെ പ്രസക്തിയെ അത് വിളിച്ചോതുന്നു.

ഉത്സവപ്പറമ്പുകളില്‍ അറയുന്ന ചെണ്ടകള്‍ പറയുന്നത്:

'ചക്കപ്പട്ടര് ചത്തേപ്പിന്നെ

ചക്കപ്രഥമന്‍ വെച്ചിട്ടില്ല' എന്നല്ലേ.

അല്ലെങ്കിലും നമുക്ക് ചക്കപ്രഥമനൊക്കെ വെക്കാന്‍ എപ്പോഴാണു നേരം.

'പ്രഥമനമൃതിനെക്കാള്‍

വിശേഷം വിശേഷഃ'

എന്നാണ് ചക്കപ്രഥമന്‍ കഴിച്ച് അതിന്റെ രുചിയെക്കുറിച്ച് ഇരയിമ്മന്‍തമ്പി പ്രകീര്‍ത്തിച്ചിട്ടുള്ളത്.

തുള്ളല്‍ക്കൃതിയിലെ നമ്പ്യാരുടെ 'ഹിഡിംബവധ'ത്തില്‍ ദുര്യോധനന്‍ പാണ്ഡവരെപ്പറ്റി ധൃതരാഷ്ട്രരോടു പറയുന്ന സന്ദര്‍ഭത്തിലുള്ള പരാമര്‍ശം ഇങ്ങനെയാണ്:

ചക്കപ്പഴമാരാന്‍ കൊണ്ട്വന്നാ-

ലൊക്കെ മുറിച്ചു ചെലുത്തും ഭീമന്‍

ചക്കച്ചോറും കാളന്‍ കറിയും

ചക്കച്ചകിണിയുമെന്നിവയല്ലാ-

തിക്കുഞ്ഞുങ്ങള്‍ക്കൊരു സുഖഭോജന-

മിക്കാലങ്ങളില്ലിഹ താത

മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി

ചേന വറുത്തും പയറു വറുത്തും

ചക്കപ്രഥമനടപ്രഥമന്‍ വിധ-

മൊക്കെപ്പറവാന്‍ നേരം പോരാ

(രുക്മിണീസ്വയംവരം)

പച്ചടികിച്ചടി വേപ്പില മാങ്ങ

ചക്കപ്രഥമനടപ്രഥമനും പുനഃ

(സീതാസ്വയംവരം)

എന്നിങ്ങനെയെല്ലാമാണ് മറ്റു കഥകളിലെ കുഞ്ചന്‍നമ്പ്യാരുടെ സദ്യാവര്‍ണനകള്‍.


സീതയ്ക്കു രാമനാര്?

ഒരു നാട്ടുപാട്ടിന്‍പ്രകാരം ശ്രീരാമനും സീതയും ചക്ക തിന്നിട്ടുണ്ട്. വനവാസകാലത്തെ അനുഭവമാണിതെങ്കില്‍ സ്വാഭാവികം മാത്രം. എന്നാല്‍ തുടര്‍ന്നുള്ള വരികളില്‍ ആ പാട്ടിനുചിതമായ കഥാസന്ദര്‍ഭം രാമായണം മുഴുവന്‍ പരതിയാലും നമുക്കു കണ്ടെത്താനാകില്ല. ഒരുപക്ഷേ, സീതയ്ക്കു രാമനാര്? എന്നു ചോദിച്ചയാള്‍തന്നെയാകാം ഇതിന്റെയും കര്‍ത്താവ്. പാട്ടിങ്ങനെ തുടങ്ങുന്നു,



നേരം വെളുത്തെന്നു സീത

ഒന്നും തിന്നാനുമില്ലെന്നു രാമന്‍

അപ്പോള്‍ വിഭീഷണന്‍ ചൊന്നാന്‍

രണ്ടു ചക്ക പറിച്ചങ്ങുതിന്നാന്‍.


ബ്രസീലില്‍ ചക്ക പുഴുങ്ങുന്ന രീതി വളരെ രസകരമാണ്. വലിയ ആഴമുള്ളതായ പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചക്ക മുഴുവനായി താഴ്ത്തിവെക്കുന്നു. അര മണിക്കൂറിനുശേഷം ചക്ക പുറത്തെടുത്ത് തോടു പൊളിച്ചുകളഞ്ഞ് ഭക്ഷിക്കുന്നു.



മലയാളനാടകവേദിയിലെ ആചാര്യന്മാരായ വി.ടിയും ജി. ശങ്കരപ്പിള്ളയും പ്രേംജിയും തോപ്പില്‍ ഭാസിയുമെല്ലാം അരങ്ങും അണിയറയും അടക്കിവാണിരുന്ന കാലത്ത് മലയാളനാടകത്തിന്റെ നാട്ടുമൂപ്പന്‍ എന്നറിയപ്പെട്ടിരുന്ന തുപ്പേട്ടന്‍ രചിച്ച് പൊന്നാനി കലാസമിതി അവതരിപ്പിച്ചിരുന്ന ചക്ക എന്ന നാടകം ജനഹൃദയങ്ങളില്‍ അക്കാലത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.

ഒരു കര്‍ഷക കഥാപാത്രം വലിയ ചക്ക കൊണ്ടുവന്ന് രംഗവേദിയില്‍ വെക്കുകയും പിന്നീട് ആ ചക്കയെ ചുറ്റിപ്പറ്റി കഥയും കൂടുതല്‍ കഥാപാത്രങ്ങളും വികസിച്ചുവരികയും പ്രകൃതിയും കൃഷിക്കാരനും പരിസ്ഥിതിയുമെല്ലാം സമന്വയിച്ചുകൊണ്ട് ചക്ക ഒരു ചോദ്യചിഹ്നമായി നാടകാന്ത്യംവരെ രംഗത്ത് വാഴുകയും ചെയ്യുന്നു. അതിമനോഹരമായ ആ നാടകം പഴയ ആളുകളുടെ സ്മരണകളില്‍ ഇന്നും നിലനില്ക്കുന്നു.

മരങ്ങളൊന്നുംതന്നെ വെറും മരങ്ങളല്ല. അവയ്ക്ക് സൂക്ഷ്മമായ സംവേദനക്ഷമതയുണ്ട്. അവകള്‍ക്കും ആത്മാവുണ്ട്.

ജൈവ കീടനാശിനികള്‍



വിഷാംശം കുറവുള്ളതും അപകടരഹിതവും പരിസര മലിനീകരണം ഉണ്ടാക്കാത്തതുമാണ് ജൈവ കീടനാശിനികള്‍.ഓരോ കീടനാശിനിയും തയ്യാറാക്കുന്നതും അവയുടെ പ്രയോജനവും വ്യത്യസ്തമാണ്.

വേപ്പെണ്ണ എമള്‍ഷന്‍

വേപ്പെണ്ണയും ബാര്‍സോപ്പുമാണ് പ്രധാന ചേരുവകള്‍.പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്.

ചാണകപ്പാല്‍

200 ഗ്രാം പുതുചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്ത് തളിച്ചാല്‍ ചെടികളിലെ ബാക്ടീരിയ കൊണ്ടുള്ള രോഗങ്ങളെ നിയന്ത്രിക്കാം.

തുളസിക്കെണി
കായീച്ചക്കെതിരെ ഫലപ്രദം. ഒരു പിടി തുളസിയില നല്ലതുപോലെ അരച്ച് നീര് കളയാതെ ചിരട്ടക്കുളളില്‍ വെക്കുക. തുളസിച്ചാര്‍ ഉണങ്ങിപോകാതിരിക്കാന്‍ കുറച്ചു വെളളം ചിരട്ടക്കുളളില്‍ ഒഴിക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ഒപ്പം ഒരു നുളള് കാര്‍ബോ ഫുറാന്‍ തരികൂടി ചിരട്ടയില്‍ ഇട്ട് ഇളക്കുക. ഇപ്രകാരം തയ്യര്‍ ചെയ്ത കെണികള്‍ കയറുപയോഗിച്ച് പന്തലില്‍ ഉറി കെട്ടിയിടുക.


പഴക്കെണി

തൊലിയുരിയാത്ത പാളയംകോടന്‍ പഴം മൂന്ന് നാല് കഷണങ്ങളായി ചരിച്ച് മുറിക്കുക. എന്നിട്ട് മുറിപ്പാടില്‍ അല്‍പം ഫ്യൂറഡാന്‍ തരികള്‍ വിതറണം. ഫ്യൂറഡാന്‍്റെ തരി പതിഞ്ഞിരിക്കുന്ന ഭാഗം മുകളിലാക്കി ചിരട്ടക്കുളളില്‍ വച്ച് പന്തലില്‍ ഉറിക്കെട്ടി തൂക്കുക.ഇതും കായീച്ചകള്‍ക്കെതിരെ ഫലപ്രദമാണ്.

കഞ്ഞിവെളളക്കെണി

ഒരു ചിരട്ടയുടെ കാല്‍ ഭാഗം തണുത്ത കഞ്ഞിവെളളം എടുക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരയും അരഗ്രാം ഫ്യൂറഡാന്‍ തരികളുമിട്ട് നല്ലവണ്ണം ഇളക്കി വയ്ക്കുക. കായീച്ചക്കെതിരെ ഫലപ്രദം.

ശര്‍ക്കരക്കെണി

വെണ്ട, വഴുതന, പയര്‍, എന്നീ ചെടികളിലെ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന നെയ്യറുമ്പുകളെ നശിപ്പിക്കാനാണ് ശര്‍ക്കരക്കെണി . ഒരു ചെറു കഷണം ശര്‍ക്കര ( 10 ഗ്രാം) വെളളത്തില്‍ മുക്കിയെടുക്കുക. ഒരു ചിരട്ടയ്ക്കുളളില്‍ ഈ ശര്‍ക്കര കഷണം വിരല്‍ കൊണ്ട് അമര്‍ത്തി തേച്ച് പിടിപ്പിക്കുക. ചിരട്ടക്കുളളില്‍ തേച്ചു പിടിപ്പിച്ച ശര്‍ക്കരയുടെ മുകളില്‍ ഒരു നുളള് കാര്‍ബോ ഫുറാന്‍ തരി വിതറുക. ഇപ്രകാരം തയ്യര്‍ ചെയ്ത ശര്‍ക്കരക്കെണി ഉറുമ്പുകളുടെ കൂടിനരുകില്‍ വയ്ക്കുക. ചുവന്ന പുളിയുറുമ്പുകള്‍ കൂടിളകി ശര്‍ക്കരക്കെണിയില്‍ വരും. വിഷലിപ്തമായ ശര്‍ക്കര തിന്ന് ചാകുകയും ചെയ്യം.






നാറ്റപൂച്ചെടി എമള്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ചതച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചടെുത്ത ലായനി 1 ലിറ്റര്‍ ടാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം.വിധ വിളകളുടെ പ്രധാന ശത്രുവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്.

വേപ്പിന്‍ കഷായം

ഒരു ലിറ്റര്‍ കഷായം തയ്യറാക്കാന്‍ 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്ത് വെളളത്തില്‍ കലര്‍ത്തണം. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.ആര്യ വേപ്പിന്‍്റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പമ്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യം.

പുകയില കഷായം
വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചടെുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചടെുക്കുക. ഈ സോപ്പ് ലായനി അരിച്ചടെുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം.

വെളുത്തുളളി മിശ്രിതം
20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചടെുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്‍്റെയും പടവലത്തിന്‍്റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം.

എല്ലാ നടുവേദനയും ഡിസ്കിന്‍െറ തകരാറല്ല



രണ്ട് മാസം മുമ്പ് നടുവേദനയുമായി ഒരാള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. ‘ഡിസ്കിന് തകരാറാണ് ഡോക്ടര്‍, ‘ശസ്ത്രക്രിയ വേണ്ടി വരുമോ?’ ഇതാണ് അദ്ദേഹത്തിന്‍റെ സംശയം. എം. ആര്‍. ഐ സ്കാനില്‍ ഡിസ്കിന്‍െറ ഒരു ചെറിയ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. പക്ഷെ അതു സാധാരണമായ ഒന്ന് മാത്രമാണ്. അതുകൊണ്ട് വലിയ വേദനയുണ്ടാവാന്‍ സാധ്യതയില്ല. വീണ്ടും വിശദമായി പരിശോധിച്ചപ്പോള്‍ ഡിസ്കിനല്ല അസുഖം, മറിച്ച് പേശികളെ ബാധിക്കുന്ന വ്യാപകമായി കണ്ടുവരുന്ന ‘മയോഫേഷ്യല്‍ പെയിന്‍’ എന്ന അവസ്ഥയാണെന്ന് മനസ്സിലായി. അത്ര സങ്കീര്‍ണ്ണമായ അവസ്ഥയൊന്നുമല്ല ഇത്. ശസ്ത്രക്രിയയുടെ ആവശ്യവുമില്ല. ചെറിയ ഇന്‍ജക്ഷനും വ്യായാമവും ഉണ്ടെങ്കില്‍ മാറാവുന്നതേയുള്ളൂ. രോഗിയോട് കാര്യം പറഞ്ഞു.
പക്ഷെ, അദ്ദേഹത്തിനത് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. നേരത്തെ സന്ദര്‍ശിച്ച മറ്റേതോ ഡോക്ടര്‍ ഡിസ്കിനുള്ള ചെറിയ തകരാറിനെ പെരുപ്പിച്ച് കാണിച്ച് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെടുക്കാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. ഒടുവില്‍ ഒരു പരീക്ഷണം എ നിലയില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ട് മാസത്തെ മരുന്നും വ്യായാമവും കൃത്യമായി പിന്‍തുടര്‍ന്ന ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു. ‘വേദന പൂര്‍ണ്ണമായും മാറിയിരിക്കുന്നു. സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ വെറുതെ ശരീരം കീറി മുറിക്കേണ്ടി വന്നേനേ...’അദ്ദേഹം പറഞ്ഞു.

നടുവേദനയെല്ലാം ഡിസ്ക് തകരാറുകളല്ല
എത്രത്തോളം വികലമാണ് നമ്മുടെ അറിവുകളുടെ അവസ്ഥ എന്ന് നോക്കൂ. നടുവേദന ബാധിച്ചു എന്നു തോന്നിയാല്‍ അത് ഡിസ്ക് സംബന്ധമായ അസുഖമാണെന്ന് സ്വയം ഉറപ്പിക്കുകയാണ്. പിന്നീട് ശസ്ത്രക്രിയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കുകയായി. എന്തെല്ലാം കഷ്ടതകളാണ് പിന്നാലെ വരുന്നത്. ശരീരം കീറിമുറിക്കേണ്ടി വരുന്നു, തെറ്റായ ചികിത്സ ചെയ്യുന്നത് മൂലം ആരോഗ്യം നഷ്ടപ്പെടുന്നു. ഇതിനെല്ലാം പുറമെ ഭീമമായ സാമ്പത്തിക ബാധ്യതയും മാനസികമായ അസ്വസ്ഥതയും ബാക്കിയാവുകയും ചെയ്യുന്നു.
യഥാര്‍ഥത്തില്‍ നിലവില്‍ വ്യാപകമായി കാണപ്പെടുന്ന നടുവേദനകളില്‍ വെറും നാലു ശതമാനം മാത്രമേ ഡിസ്കിനെ തള്ളുതുമൂലം മൂലം ഉണ്ടാവുന്നുള്ളൂ. ഏകദേശം 60 മുതല്‍ 70 ശതമാനം വരെ നടുവേദനകള്‍ക്ക് കാരണം പേശികളെ ബാധിക്കു മയോഫാഷ്യല്‍ പെയിന്‍ ആണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഇതില്‍ 70 ശതമാനം വരെ നടുവേദനയും ആറാഴ്ചകൊണ്ട് മാറുന്നവയാണ്. പരമാവധി മൂന്ന് മാസം കൊണ്ട് 90 ശതമാനം നടുവേദനയും മാറുകയാണ് പതിവ്. ബാക്കി വരുന്ന 10 ശതമാനത്തിനാണ് പ്രധാനമായും സങ്കീര്‍ണ്ണമായ ചികിത്സകള്‍ വേണ്ടി വരുന്നത്.

വിവിധ തരം നടുവേദനകളും ചികിത്സകളും
മയോഫാഷ്യല്‍ പെയിന്‍ (Myofascial pain)

നടുവേദനയ്ക്ക് കാരണമാകുന്ന അവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മയോഫാഷ്യല്‍ പെയിന്‍. പുറം ഭാഗത്തെ ചില പ്രത്യേക പേശികളിലുണ്ടാകുന്ന പരിക്കുകള്‍, ചതവുകള്‍ മുതലായവയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. പൊതുവെ അതീവ സങ്കീര്‍ണ്ണമായ നടുവേദനകളുടെ ഗണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താറില്ല.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും വ്യായാമവുമാണ് പ്രധാനമായും ഇതിന് നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ഇവ കൊണ്ട് വേദനയ്ക്ക് കുറവില്ളെങ്കില്‍ വേദനയുള്ള പേശികളുടെ ഉള്ളിലേക്ക് ട്രിഗര്‍ പോയിന്‍റ് ഇഞ്ചക്ഷന്‍ അല്ളെങ്കില്‍ ഡീപ് മയോ മയോഫാഷ്യല്‍ ഇഞ്ചക്ഷന്‍ എിവയിലെതെങ്കിലും ഒന്ന് ചെയ്യും. സാധാരണഗതിയില്‍ ഇവ രണ്ടും കൊണ്ട് തന്നെ വേദന പൂര്‍ണ്ണമായും മാറേണ്ടതാണ്.

ഡിസ്ക് സംബന്ധമായ വേദന

ഡിസ്ക് തള്ളുത് മൂലമോ, ഡിസ്കിന്‍െറ തേയ്മാനം മൂലമോ ഉണ്ടാകുന്ന വേദനയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. നടുഭാഗത്ത് ആരംഭിച്ച് കാലിലേക്ക് പടരുന്ന തരത്തിലാണ് പ്രധാനമായും ഈ വിഭാഗം വേദന കാണപ്പെടുത്. ഡിസ്ക് തള്ളുത് മൂലം കാലിലേക്കുള്ള ഞരമ്പ് അമര്‍ന്ന് പോവുന്നതിനാലാണ് ഇത്തരം വേദന ഉണ്ടാകുന്നത്.
മരുന്ന് കൊണ്ടും വ്യായാമം കൊണ്ടും വേദന കുറയ്ക്കുവാന്‍ സാധിച്ചില്ളെങ്കില്‍ ആവശ്യമാണെങ്കില്‍ ‘ട്രാന്‍സ്ഫെറോമിനല്‍ എപ്പിഡ്യൂറല്‍ സ്റ്റിറോയിഡ് ഇഞ്ചക്ഷന്‍’ നല്‍കാവുതാണ്. എന്നാല്‍ ഇത് ശാശ്വതമായ ചികിത്സാ രീതിയല്ല. ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഗതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാ രീതികളിലൂടെ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഡിസ്ക് തള്ളല്‍ ഭേദപ്പെടുത്തുവാന്‍ സാധിക്കാറുണ്ട്.
ന്യൂക്ളിയോ പ്ളാസ്റ്റി, പെര്‍ക്യൂട്ടേനിയസ് ഡിസ്ക് ഡി കംപ്രഷന്‍, ഹൈഡ്രോ ഡിസ്ട്രക്ടമി, ന്യൂക്ളിയോടമി തുടങ്ങിയ ചികിത്സാ രീതികളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഇവയില്‍ ഏത് രീതിയാണ് അനുവര്‍ത്തിക്കേണ്ടതെന്ന് വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.
വളരെ കുറഞ്ഞ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരികയുള്ളൂ എന്നതും വിശ്രമം ആവശ്യമില്ല എന്നതുമാണ് ഈ രീതികളുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിന് പുറമെ അനസ്തേഷ്യ ആവശ്യമില്ല, ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാവില്ല, താരതമ്യേന ചെലവ് കുറവാണ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

ഫാസെറ്റ് ജോയിന്‍റ് പെയിന്‍ (Facet Joint Pain), സാക്രോ ഇലിയാക് പെയിന്‍ (Sacro Iliac Pain) എന്നിവ
ശസ്ത്രക്രിയയോ മരുന്ന് ചികിത്സയോ ഫലപ്രദമാവാന്‍ ഇടയില്ലാത്ത അവസ്ഥയാണ് ഫാസെറ്റ് ജോയിന്‍റ് പെയിന്‍. ഫാസെറ്റ് ജോയിന്‍റ് ഇഞ്ചക്ഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍ എന്നിവയാണ് ഇതിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകള്‍. സാക്രോ ഇലിയാക് ജോയിന്‍റ് ഇഞ്ചക്ഷന്‍ (Sacro Iliac joint Injection) ആണ് സാക്രോ ഇലിയാക് പെയിനിനുള്ള പ്രധാന ചികിത്സ.

അസ്ഥിക്ഷതങ്ങള്‍ (Vertibral Fractures)
അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളാണ് നടുവേദനകളിലെ മറ്റൊരു പ്രധാന വിഭാഗം. അസ്ഥി ബലക്ഷയം (ഓസ്റ്റിയോ പൊറോസിസ്), പ്രായത്തിന്‍്റെ അവശത തുടങ്ങിയവയാണ് ഇവയ്ക്കുള്ള പ്രധാന കാരണങ്ങള്‍. ഇത്തരം ഘട്ടങ്ങളില്‍ വെര്‍ട്ടിബ്രോ പ്ളാസ്റ്റി (Vertibro Plasty) നിര്‍വഹിക്കാവുന്നതാണ്. ക്ഷതം സംഭവിച്ച വെര്‍ട്ടിബ്രയിലേക്ക് കൃത്രിമമായ ഒരു സിമന്‍റ് കുത്തിവെക്കു രീതിയാണിത്. വളരെ വേഗം തന്നെ ഈ രീതിയില്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുതാണ്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന മാറാത്തവര്‍ക്കുള്ള ചികിത്സ
അസ്ഥിരോഗ ചികിത്സാ രംഗത്ത് അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദനമാറാതിരിക്കുന്ന അവസ്ഥ. പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആ ഭാഗം കൂടിച്ചേരുമ്പോള്‍ ആ ഭാഗത്ത് നാഡികള്‍ കൂടി ഉള്‍പ്പെട്ട് പോകുന്നതാണ് ഈ വേദനയ്ക്കുള്ള കാരണം. ഈ നാഡിയെ സ്വതന്ത്രമാക്കണമെങ്കില്‍ ആ ഭാഗത്ത് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും. ഇത് കൂടുതല്‍ ദുഷ്കരമാണ്.
ഇത്തരം സാഹചര്യത്തില്‍ ചികിത്സയ്ക്കായി ആശ്രയിക്കാവുന്ന പ്രധാന ചികിത്സാ രീതിയാണ് കോഡല്‍ ന്യൂറോപ്ളാസ്റ്റി എന്നത്. ശരീരം കീറി മുറിക്കാതെ തന്നെ കോഡല്‍ ന്യൂറോപ്ളാസ്റ്റി ഉപയോഗിച്ച് മുറിവിന്‍െറ കല ഇല്ലാതാക്കുകയാണ് ഇതില്‍ ചെയ്യുത്.

അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവര്‍

സാധാരണ നടുവേദനകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ എല്ലാ നടുവേദനകളെയും ഇങ്ങനെ കണക്കിലെടുക്കാന്‍ സാധിക്കില്ല. രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടവയുണ്ട്. ചികിത്സ വൈകിയാല്‍ ചിലപ്പോള്‍ ഇവയുടെ പ്രത്യാഘാതവും ഗുരുതരമായേക്കും. നട്ടെല്ലിനുള്ള പൊട്ടല്‍, ഇന്‍ഫക്ഷന്‍, കാന്‍സര്‍, കോഡ ഇക്വിന സിന്‍ഡ്രോം (Cauda Equina Syndrome) തുടങ്ങിയവയാണ് ഇത്തരത്തില്‍ അടിയന്തരമായി ചികിത്സ തേടേണ്ട നട്ടെല്ലിനെ ബാധിക്കു അസുഖങ്ങള്‍. ഈ അസുഖങ്ങള്‍ തിരിച്ചറിയണമെങ്കില്‍ റെഡ് ഫ്ളാഗ് (Red Flag) തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് സഹായകരമാകുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നു:
20 വയസ്സിന് തോഴെയോ, 50 വയസ്സിന് മുകളിലോ ഉള്ളവരില്‍ ഉണ്ടാകുന്ന ശക്തമായ നടുവേദന, രാത്രി കിടക്കുമ്പോള്‍ ഉണ്ടാകുന്ന അസഹനീയമായ വേദന, നടുവേദനയോടൊപ്പം പനിയും കുളിരും പ്രത്യക്ഷപ്പെടുക, മറ്റ് കാന്‍സര്‍ വന്നവരില്‍ കാണപ്പെടുന്ന നടുവേദന, പ്രതിരോധ ശേഷി കുറഞ്ഞവരിലെ നടുവേദന, നടുവേദനയോടൊപ്പം കാലിന് തളര്‍ച്ച ബാധിക്കുക, നടുവേദനയോടൊപ്പം മൂത്ര തടസ്സം അനുഭവിക്കുക, നടുവേദനയോടൊപ്പം അറിയാതെ വയറ്റില്‍ നിന്ന് മലം പോവുക. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.

(ലേഖകൻ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്വാന്‍സ്ഡ് പെയിന്‍ ക്ലിനിക്കിലെ ഫിസിഷ്യനാണ്)

Wednesday, July 22, 2015

പെരുന്നാളിന്റെ നറുമണം

eid Smell
പെരുന്നാളിന്ന് ഒരു നറുമണം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം വിശ്വാസികളില്‍ നിന്ന് താല്‍പര്യപ്പെടുന്നു. മറ്റുദിവസങ്ങളില്‍ നിന്ന് പെരുന്നാള്‍ വ്യത്യസ്തമാകുന്നത് ഈ നറുമണം കൊണ്ടാണ്. അതിന്റെ പ്രത്യേകത വ്രതശുദ്ധി കാരണം വിശ്വാസിയുടെ അകവസ്ത്രത്തില്‍ നറുമണം പുരളുന്നു എന്നതാണ്. അകവസ്ത്രം എന്നതുകൊണ്ടുദ്ദേശ്യം ഭക്തിയുടെ വസ്ത്രമാണ്. ഖുര്‍ആന്‍ ഭക്തിയുടെ വസ്ത്രം നേടാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഉത്തമമായ വസ്ത്രം എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

രണ്ട് ആഘോഷങ്ങള്‍ -പെരുന്നാളുകള്‍- നിശ്ചയിക്കുക വഴി ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന മതമാണ് എന്ന് തെളിയിക്കുകയാണ്. ഒരു മാസം പകല്‍പ്പട്ടിണി പിറ്റേന്ന്- ശവ്വാല്‍ ഒന്നിന് പട്ടിണി നിഷിദ്ധമാക്കിയിരിക്കുന്നു. നല്ലത് ഭക്ഷിക്കണം, പുതുവസ്ത്രമണിയണം. പുതുവസ്ത്രത്തില്‍ സുഗന്ധം പുരട്ടുന്നതിന് മുമ്പ് മനസ്സില്‍ സുഗന്ധം പുരട്ടിയിരിക്കണം അതിനാണ് നിഷ്‌കര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ വ്രതമാസത്തെ പരിഗണിച്ചവനേ പെരുന്നാളിന്റെ സന്തോഷമുള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

ഒരു സമ്പൂര്‍ണ മഹല്ലുസംഗമമായിരിക്കണം രണ്ടുപെരുന്നാളുകളും എന്നാണ് നബി(സ) അഭിലഷിച്ചത്. അവിടുന്ന് ആര്‍ത്തവകാരികളെ വരെ ഈദ്ഗാഹിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാം. 'ഉമ്മു അത്വിയ്യ(റ) പറയുന്നു. കന്യകമാരേയും ആര്‍ത്തവകാരികളേയും രണ്ട് പെരുന്നാളുകളിലും മുസ്‌ലിംകളുടെ സംഗമസ്ഥലത്തേക്ക് (ഈദ്ഗാഹിലേക്ക്) കൊണ്ടുവരാന്‍ നബി(സ) കല്‍പ്പിച്ചു. ആര്‍ത്തവകാരികള്‍ നമസ്‌കാര സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കുകയും മുസ്‌ലിംകളുടെ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളുകയും ചെയ്യട്ടെ. (അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു) ഞങ്ങളിലൊരുവള്‍ക്ക് മേല്‍വസ്ത്രം (ജില്‍ബാബ്) ഇല്ലെങ്കിലോ? തന്റെ കൂട്ടുകാരി അവളുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് അവളെ അണിയിക്കട്ടെ എന്നായിരുന്നു നബി(സ)യുടെ മറുപടി. (ബുഖാരി, മുസ്‌ലിം)

കുട്ടികളും യുവാക്കളും വൃദ്ധരും മാത്രമല്ല ആര്‍ത്തവകാരികളായ സ്ത്രീകള്‍ പോലും പങ്കെടുക്കുന്ന ഒരു സമ്പൂര്‍ണ്ണ സംഗമം തന്നെയാണ് പെരുന്നാളാഘോഷത്തിലെ ഏറ്റവും പ്രധാന ഘടകം. അതിലെ പ്രഘോഷണം അല്ലാഹു അക്ബര്‍ എന്നും. ഏറ്റവും സുന്ദരവും ഏറ്റവും മഹാനുമായ അല്ലാഹുവെ വാഴ്ത്തുകയാണ് ആ പ്രഖ്യാപനത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. അതിനാല്‍ ആഹ്ലാദ പ്രകടനം ആ തക്ബീറിന്ന് (മഹത്വപ്രഖ്യാപനത്തിന്) അനുഗുണമായേ ആകാവൂ.

വര്‍ത്തമാന കാലത്തെ ആഘോഷങ്ങളില്ലെല്ലാം മദ്യം സാന്നിധ്യമുറപ്പിക്കാറുണ്ട്. പരീക്ഷയില്‍ റാങ്ക് നേടിയാല്‍, കുഞ്ഞു പിറന്നാല്‍, ഉദ്യോഗക്കയറ്റം ലഭിച്ചാല്‍ എന്നിങ്ങനെ ഏതു സന്തോഷത്തിലും മദ്യത്തിന്റെ സഹായം തേടുന്ന സ്വഭാവം പ്രചാരം നേടിവരികയാണ്. ഇസ്‌ലാം ഒരു സാഹചര്യത്തിലും മദ്യം അനുവദിക്കുന്നില്ല. ആ പൈശാചികതയോട് ഇസ്‌ലാം തുറന്ന സംഘട്ടനത്തിലാണ്. അതിനാല്‍ പെരുന്നാളാഘോഷത്തില്‍ മദ്യം കടന്നുവരരുത്.

പുതിയ കാലം സംസ്‌കാരങ്ങളുടെ കടം വാങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇസ്‌ലാമിക സംസ്‌കാരം പരിപൂര്‍ണ്ണവും സമ്പന്നവുമാണ്. മദ്യപാനം കടംവാങ്ങുന്ന സംസ്‌കാരമാണ്. അല്ലാഹു അക്ബര്‍ കൊണ്ട് ആരംഭിച്ച് അതിന്റെ സ്വാധീനതയിലൂടെ മുന്നോട്ടുപോയി അതുകൊണ്ട് തന്നെ അവസാനിക്കുന്ന പെരുന്നാളാഘോഷത്തില്‍ ശ്രദ്ധിക്കേണ്ടത് ആ ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല ഭക്തിയുടെ വസ്ത്രം എന്നതാണ്. അഴുക്കുപുരളാതെ സൂക്ഷിക്കണമത്. വ്രതം ഒരു പരിചയായിരുന്നുവല്ലോ. നമുക്ക് ആ മാസത്തില്‍ യുദ്ധത്തിലെ വെട്ടുകള്‍ തടുത്ത് ശരീരത്തെ രക്ഷിക്കുന്ന ധര്‍മ്മമാണ് പരിചക്കു നിര്‍വഹിക്കാനുള്ളത്. റമദാനിലേതു പോലെ തന്നെ പുണ്യം ചെയ്യാന്‍ മറ്റു മാസങ്ങളില്‍ കഴിഞ്ഞില്ലെങ്കിലും തിന്മയുടെ പ്രഹരം ഏല്‍ക്കുന്നത് നമുക്ക് ഒഴിവാക്കാന്‍ എപ്പോഴും കഴിയണം. അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ നമസ്‌കരിച്ചിട്ടില്ല എന്നാണര്‍ത്ഥം. നമസ്‌കാരം മ്ലേച്ഛമായ കാര്യങ്ങളില്‍ നിന്ന് തടയും എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. നോമ്പിനുനേടിയ പരിചയും അഞ്ചുനേരത്തെ നമസ്‌കാരവും ചേര്‍ന്ന് നമ്മെ വിശുദ്ധരാക്കുമ്പോള്‍ അഥവാ സമൂഹത്തിന് മാതൃകയായി വര്‍ത്തിക്കാന്‍ നമ്മെ പരുവപ്പെടുത്തുമ്പോള്‍ നാം വിജയികളാകും. പെരുന്നാളാഘോഷം ഭക്തിമയമായാല്‍ തുടര്‍ന്നുള്ള നാളുകള്‍ ധന്യമാവും. പ്രപഞ്ചകര്‍ത്താവ് നമുക്കുതന്ന അനുഗ്രഹങ്ങള്‍ ഓരോന്നിന്നും നന്ദി പ്രകടിപ്പിക്കാന്‍ പാകപ്പെട്ട ഒരു മനസ്സ് നാം ആര്‍ജിക്കുക.

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

Real Estate
ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

ഇഹലോകത്ത് ഭൂമിയുടെ വില എല്ലാവര്‍ക്കും ഒരുപോലെയാണ്. പരലോകത്തെ സ്ഥിതി അങ്ങനെയല്ല. വ്യക്തിക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. ഒരു ലക്ഷം രൂപക്ക് ചിലര്‍ക്ക് കിട്ടാത്തത് മറ്റുചിലര്‍ക്ക് നൂറു രൂപക്ക് കിട്ടിയെന്ന് വരും. സ്വര്‍ഗത്തില്‍ സ്ഥലം പതിച്ചു കിട്ടുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അനന്തരാവകാശം കിട്ടുന്നവര്‍ എന്നാണ് ഖുര്‍ആന്റെ പ്രയോഗം. 'അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.' (ഖുര്‍ആന്‍: 23: 10-34) അത് വിജയികള്‍ക്കുള്ളതാണ്. നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുക, അനാവശ്യ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, സകാത്ത് നല്‍കുക, ലൈംഗികാവയവങ്ങളെ സൂക്ഷിക്കുക, അമാനത്തുകളും കരാറുകളും പാലിക്കുക, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക എന്നിവയാണ് വിജയിക്കുന്നവരുടെ സ്വഭാവം.

എങ്ങനെയാണ് വില വ്യക്തികള്‍ക്കനുസരിച്ച് മാറുക എന്നു നോക്കാം. അമ്പതിനായിരം രൂപ മാസം തോറും വാടക കിട്ടുന്നവന്‍ ഒരു ദരിദ്രന് അഞ്ഞൂറ് രൂപ ദാനം നല്‍കുന്നു. കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്ന ഒരാള്‍ തന്റെ നിത്യകൂലിയായ മുന്നൂറ് രൂപയില്‍ നിന്ന് നൂറ് രൂപ ദാനം ചെയ്യുന്നു. രണ്ടു പേര്‍ നല്‍കിയ നൂറ് രൂപക്കും മാര്‍ക്കറ്റില്‍ ഒരേ വിലയാണ്. രണ്ടു നൂറു രൂപകൊണ്ടും ഓരോ കിലോ മത്തി ലഭിക്കും. അല്ലാഹുവിന്റെയടുക്കല്‍ ഇപ്പറഞ്ഞ അഞ്ഞൂറിനേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും പലചരക്കു കടയിലെ തൊഴിലാളിയുടെ നൂറിന് ലഭിക്കുക. നന്മയുടെ തുലാസില്‍ നൂറ് രൂപ വീഴുമ്പോള്‍ അത് അത്ഭുതകരമായി താഴുന്നത് മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം നാം ദാനം ചെയ്യേണ്ടത്. ഇത്തരം ദാനക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് സകാത്തും സദഖയുമായി ലഭിക്കുന്ന പണം കൊണ്ട് ദാനം ചെയ്യുന്നവരെയും കാണാന്‍ കഴിയും. തനിക്കും തന്റെ അയല്‍ക്കാരനും ഒരേ തുക സകാത്ത് ലഭിച്ചപ്പോള്‍ തന്നെക്കാള്‍ ദരിദ്രനാണ് അയല്‍വാസി എന്നു മനസ്സിലാക്കി അതില്‍ നിന്ന് അയാള്‍ക്ക് കൊടുക്കുന്നവര്‍ ! ആ ഹൃദയവിശാലത പരലോക സൗഖ്യം ലക്ഷ്യം വെക്കുന്നവര്‍ക്കേ ഉണ്ടാവുകയുള്ളൂ. അല്ലാഹു പറയുന്നു: 'ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായി കൊണ്ട് അതിന്നുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.' (ഖുര്‍ആന്‍: 17: 19)

പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്.

വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം)

ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.

മഹാനായവന്റെ സല്‍ക്കാരം

reception salkkaram


നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ. അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും. ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്. അവഗണിക്കപ്പെടത്തക്ക വല്ല ദുസ്വഭാവവും നമ്മിലുണ്ടോ എന്ന പരിശോധനയാണ് നമ്മുടെ ബാധ്യത.

ഏറ്റവും വലിയ മഹാന്‍ അല്ലാഹുവാണ്. അല്ലാഹുവിനാല്‍ അവഗണിക്കപ്പെടുന്നതിനേക്കാള്‍ വലിയ മറ്റൊരു നഷ്ടം മനുഷ്യര്‍ക്ക് സംഭവിക്കാനില്ല. അല്ലാഹു ആരെയും വെറുതെ അവഗണിക്കുകയില്ല. അല്ലാഹുവെ അവഗണിച്ചവരെ മാത്രമെ അവന്‍ അവഗണിക്കുകയുള്ളു. അല്ലാഹുവെ ഓര്‍ക്കുന്നവനെ അല്ലാഹു ഓര്‍ക്കും. അല്ലാഹുവെ അവഗണിച്ചവന് അല്ലാഹു ഒരു പരിഗണനയും നല്‍കുകയില്ല. ശാന്തിഭവനമായ സ്വര്‍ഗത്തിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത് ഇഷ്ടം പോലെ വിഭവങ്ങള്‍ ഒരുക്കിവെച്ചുകൊണ്ടാണ്. നമുക്ക് ആ സല്‍ക്കാര ക്ഷണവും സല്‍ക്കാരവും ഖുര്‍ആനില്‍ നിന്ന് പരിചയപ്പെടാം. 'അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍.' (വി.ഖു 10: 25-26)

ക്ഷണിക്കപ്പെട്ടവരൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. നോമ്പ് നോറ്റവര്‍ക്ക് പ്രത്യേകമായ ഒരു സ്വര്‍ഗവാതിലുണ്ടെന്നും അവര്‍ക്കുമാത്രമേ അതിലൂടെ പ്രവേശനമുളളൂ എന്നും ഓര്‍ത്തുകൊണ്ട് നോമ്പനുഷ്ഠിക്കണം. എല്ലാ സ്വര്‍ഗവാതിലുകളും ചിലര്‍ക്ക് കൊട്ടിയടക്കപ്പെടും. ഒന്നിനും അവര്‍ അര്‍ഹത നേടിയില്ല എന്നതായിരിക്കും അതിന്റെ കാരണം.' തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മക്കുള്ള പ്രതിഫലം അതിനു തുല്യമായതായിരിക്കും...' (10: 27) എന്ന ഇളവുകൂടി പ്രഖ്യാപിച്ച് സ്വര്‍ഗത്തിലെത്താന്‍ പരമാവധി സൗകര്യം അല്ലാഹു ചെയ്തുതന്നിട്ടുണ്ട്.

അതെല്ലാം അവഗണിച്ച വരെ മാത്രമെ അല്ലാഹു അവഗണിക്കുകയുള്ളൂ. തിന്മ ചെയ്തവന് ശിക്ഷവര്‍ധിപ്പിക്കാതിരിക്കുകയും നന്മ ചെയ്തവന് പ്രതിഫലം പല ഇരട്ടികളായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടും സ്വര്‍ഗത്തിലേക്കുളള സല്‍ക്കാരത്തിന് അര്‍ഹത നേടാത്തവന്‍ പുറംതളളപ്പെടുക തന്നെ വേണം. സല്‍ക്കാരം ലഭിക്കാനുളള നിബന്ധന അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ' തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍' (18: 107)

സ്വര്‍ഗമുണ്ട് എന്നുറച്ചുവിശ്വസിച്ചു കൊണ്ട് സല്‍ക്കര്‍മം ചെയ്തവനേ തന്റെ പ്രയത്‌നം ഫലപ്പെടുകയുള്ളൂ. സ്വര്‍ഗം സൃഷ്ടിച്ച അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കരുത് എന്നതാണ് ഒന്നാമത്തെ നിബന്ധന. അവര്‍ക്കായി ആയിരംമാസത്തെ കര്‍മങ്ങള്‍ക്ക് തുല്യമായ ഒരു രാത്രി റമദാനില്‍ അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയാണ്. അതിന്റെ വാര്‍ഷിക ദിനത്തില്‍ ആ പ്രതിഫലം അതാഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും. 'തീര്‍ച്ചയായും ഇതിനെ നാം ലൈലത്തുല്‍ഖദ്‌റില്‍ (നിര്‍ണയരാവില്‍) ഇറക്കിയിരിക്കുന്നു. നിര്‍ണയരാവിനെക്കുറിച്ച് നിനക്ക് എന്തറിയാം. നിര്‍ണയരാവ് ആയിരംമാസത്തേക്കാള്‍ ഉത്തമമാവുന്നു.' (97: 1-3)

ആ രാത്രി റമദാനിലെ ഇന്ന ദിനമാണെന്ന് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞു തന്നിട്ടില്ല. റമദാനിലെ അവസാനത്തെ പത്തു ദിനങ്ങളില്‍ നിങ്ങളത് തേടിക്കൊള്ളുക എന്നാണ് നബി(സ) പറഞ്ഞത്. അല്ലാഹുവിന്റെ സല്‍ക്കാരം ലഭിക്കാനുളള മാര്‍ഗങ്ങളിലൊന്നാണ് റമദാനിലെ അവസാനത്തെ പത്തിലെ പ്രയത്‌നങ്ങള്‍.

അവസാനത്തെ പത്തിലേക്കെത്തുമ്പോഴേക്കു തന്നെ സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ വിശ്വാസികള്‍ ഉള്‍പ്പെട്ടിരിക്കണം. വല്ല കമ്മിയും അതില്‍ വന്നുപോയെങ്കില്‍ അതു നികത്തി സ്വര്‍ഗം ഉറപ്പാക്കാനുളളതാണ് തുടര്‍ന്നുള്ള നാളുകള്‍. അത് പ്രാധാന്യം നല്‍കപ്പെടേണ്ട ധന്യ മുഹൂര്‍ത്തങ്ങളാണെന്ന് റസൂല്‍(സ)യുടെ വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്. മറ്റു ദിനങ്ങളിലേക്കാള്‍ കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ അവിടുന്ന് റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. ഭജനയിരുന്നതും (ഇഅ്തികാഫ്) ഈ ദിനങ്ങളില്‍ തന്നെ. മനോവിശുദ്ധിയും കര്‍മവിശുദ്ധിയും കൊണ്ട് സ്വര്‍ഗത്തിലെ വിരുന്നു തേടുക.

Friday, July 17, 2015

സങ്കട പെരുന്നാളുകൾ



വാത്സല്യ നിധിയായ ഉമ്മ അരികിലില്ലാത്ത പതിനഞ്ചാമത് ചെറിയ പെരുന്നാൾ...


യേത് നീറുന്ന പ്രശ്നങ്ങളിലും തണലും ആശ്വാസവും ആകുന്ന ഉമ്മ

മക്കൾക്ക് വേണ്ടി സദാ അല്ലാഹുവിനോട് കയ്യുയർത്തി ദുആ ചെയ്യുന്ന ഉമ്മ


15 കൊല്ലം മുന്നേ ഒരു ചെറിയ പെരുന്നാൾ ദിനത്തിൽ ഉമ്മ ഞങ്ങളിൽ നിന്ന് വിടപറഞ്ഞു നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയത്.


ആ സ്നേഹനിധിയായ ഉമ്മ അരികിൽ ഇല്ലാത്തത് നല്ലൊണും ഫീൽ ചെയ്യുന്നു


പെരുന്നാൾ സന്തോഷത്തിലും

ശരീരവും മനസ്സും കൊണ്ട് സങ്കടപ്പെടുന്നു.


അല്ലാഹുവിനോട് ദുആ ചെയ്യുന്നു.

ഉമ്മയ്ക്കായി

ഉമ്മയുടെ ബർസഖീ ജീവിതം എളുപ്പമാകാനും

മഗ്ഫിരത്തിനും മർഹമതിനും

സ്വർഗ്ഗത്തിൽ സജ്ജനങ്ങൾക്കൊപ്പം ഒരുമിച്ചു കൂട്ടാനും.

ഞങ്ങളുടെ ദുആ നീ കൈവിടല്ലേ രക്ഷകാ.....

Tuesday, May 26, 2015

റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍

ramadan


റമദാന്‍ മാസം വന്നണയുന്നതിന് ആറ് മാസം മുമ്പേ അതിന്റെ അനുഗ്രഹത്തിനായി അല്ലാഹുവോട് തേടുന്നവരായിരുന്നു നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. റമദാനിന്‌ശേഷം, തങ്ങള്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ സീകരിക്കുവാന്‍ വേണ്ടിയായിരുന്നു അടുത്ത ആറ് മാസത്തോളം അവരുടെ പ്രാര്‍ത്ഥന. വര്‍ഷത്തിലൊരിക്കല്‍ ആഗതനാവുന്ന അല്ലാഹുവിന്റെ അതിഥയാണ് റമദാന്‍. മുപ്പത് അല്ലെങ്കില്‍ ഇരുപത്തൊന്‍പത് ദിനരാത്രങ്ങള്‍ നമ്മോടൊപ്പം സഹവസിക്കുന്ന അതിഥി. ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ അല്ലാഹുവിന്റെ അതിഥിയെ ആദരിക്കട്ടെ.

ഈ അതിഥിയെ വരവേല്‍ക്കുന്നതിലും സ്വീകരിക്കുന്നതിലും നാം ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ട്. വ്യക്തികള്‍ക്കും, സമൂഹങ്ങള്‍ക്കും, നാടുകള്‍ക്കും, നാട്ടുകാര്‍ക്കും, രാജ്യങ്ങള്‍ക്കും അവരുടേതായ നിലവാരത്തിനനുസിച്ച രീതികള്‍. ഖേദകരമെന്ന് പറയട്ടെ - മിക്ക തയ്യാറെടുപ്പുകളും ഭക്ഷണ- പാനീയങ്ങളിലും ആഘോഷങ്ങളിലും ടി.വി. സീരിയല്‍ കാഴ്ചകളിലും മറ്റും വരുത്തുന്ന മാറ്റങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു.

എന്നാല്‍ അല്ലാഹുവിനെ രക്ഷാധികാരിയും ഇസ്‌ലാമിനെ ദീനും മുഹമ്മദ്(സ)യെ നബിയും, പ്രവാചകനും, ആയി തൃപ്തിപ്പെടുന്നവന്റെ രീതി മറ്റൊന്നാണ്; അവര്‍ നോമ്പിനു വേണ്ടി തയ്യാറെടുക്കുന്നതും റമദാനെ വരവേല്‍ക്കുന്നതും സവിശേഷമായ രീതിയിലാണ്. 

പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി അറിവ് നേടുക:
നോമ്പിന്റെ കര്‍മ്മശാസ്ത്ര നിയമങ്ങളും വിധികളും പുനര്‍വായനക്കും, മനനത്തിനും വിധേയമാക്കികൊണ്ടാണ് സത്യവിശ്വാസി റമദാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ശരിയായതും സ്വീകാര്യവുമായ വ്രതാനുഷ്ടാനത്തിന്റെ നിയമങ്ങളും, നിയന്ത്രണങ്ങളും, വ്യവസ്ഥകളും അവന്‍ വീണ്ടും സ്മരിക്കുന്നു എന്തുകൊണ്ടെന്നാല്‍, റമദാനിന്റെ അന്തസ്സത്ത നിലകൊള്ളുന്നത് വക്രതയില്ലാത്ത നേരെ ചൊവ്വെയുള്ള ആരാധനകര്‍മ്മങ്ങളിലും അവ അധികരിപ്പിക്കുന്നതിലും അതിനായി പൂര്‍ണ്ണമായും ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍ കൂടിയാണ്. 

നിര്‍ബന്ധം, ഐശ്ചികം എന്നിങ്ങനെയുള്ള കര്‍മ്മശാസ്ത്രപരമായ വിധികളെ കുറിച്ച അറിവിലുപരിയായി ഖുര്‍ആനും സുന്നത്തും മുന്നോട്ട് വെക്കുന്ന ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കല്‍ അവ ഗ്രഹിക്കാന്‍ ശേഷിയുള്ള എല്ലാവരുടെയും നിര്‍ബന്ധ ബാധ്യതയാണ്. നബി(സ) പറയുന്നു: അറിവ് തേടല്‍/ കരസ്ഥമാക്കല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബ്ബന്ധ ബാധ്യതയാണ്. (മുസ്‌ലിം)

ചില ഇനങ്ങളില്‍പ്പെട്ട അറിവുകള്‍ കരസ്ഥമാക്കല്‍ മുസ്‌ലിമിന്റെ നിര്‍ബ്ബന്ധ ബാധ്യതകളില്‍പ്പെട്ടതാണ്. ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കേണ്ട നിര്‍ബ്ബന്ധ അനുഷ്ഠാന കര്‍മ്മങ്ങള്‍ പോലുള്ളവയിലുള്ള അറിവ് അക്കൂട്ടത്തില്‍ പെട്ടതാണ്. അവ കേവലം അഭികാമ്യം എന്നതില്‍ പരിമിതപ്പെടുത്താനാവില്ല.

അല്ലാഹു തന്റെ പ്രവാചകനോട്, പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതിനു മുമ്പ് അറിവ് നേടാന്‍ ആവശ്യപ്പെടുന്നത് സൂറത്ത് മുഹമ്മദില്‍ നിന്നും വായിച്ചെടുക്കാം.
'അതിനാല്‍ അറിയുക, അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് മാപ്പിരക്കുക.' (മുഹമ്മദ്:19) ഇവിടെ അറിവ് തേടുന്നതിനെ തൗഹീദുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് അതിനെ ആധാരമാക്കി പ്രവര്‍ത്തിക്കാന്‍ ആജ്ഞാപിക്കുന്നു; അതാണ് പാപങ്ങള്‍ക്ക് വേണ്ടി മാപ്പിരക്കല്‍.

ഇമാം ബുഖാരി ഈ ആയത്തിനെ 'കര്‍മ്മത്തിന് മുമ്പുള്ള അറിവ്' എന്ന അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമാം മാലിക്(റ) റമദാന്‍ മാസം ആഗതമായാല്‍ പ്രഭാഷണങ്ങളും അധ്യാപനങ്ങളും നിറുത്തിവെച്ച് ഇബാദത്തില്‍ മുഴുകുമായിരുന്നു.

കര്‍മ്മങ്ങള്‍ സ്വീകരിക്കാനുള്ള രണ്ട് നിബന്ധനകള്‍:
നോമ്പിന്റെ കര്‍മ്മശാസ്ത്രപരമായ വിഷയത്തില്‍ ശറഈയായ അറിവ് നേടുന്നതിനെ സാധൂകരിക്കുന്ന മറ്റൊന്നാണ്, രണ്ട് നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത കര്‍മ്മങ്ങള്‍ അല്ലാഹു സീകരിക്കുകയില്ല എന്നത്. കര്‍മ്മങ്ങള്‍ നിഷകളങ്കവും (അല്‍ഇഖ്‌ലാസ്) നിരന്തരവും (അല്‍മുതാബഅ) ആയിരിക്കണം. പ്രവാചകന്‍(സ) അനുഷ്ടിച്ചതും നിര്‍വ്വഹിച്ചതും പോലെ കര്‍മ്മങ്ങള്‍ ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കുകയും വേണം.

'ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളിലേര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്.' (അല്‍-കഹഫ്: 7) 
ഇമാം അല്‍ ഫുദൈല്‍ ബിന്‍ അയ്യാദ്(റ) നോട് ചോദിക്കപ്പെട്ടു, ഈ ആയത്തില്‍ പരാമര്‍ശിക്കുന്ന എറ്റവും ഉത്തമമായ കര്‍മ്മം എന്താണ? നിഷ്‌കളങ്കവും കുറ്റമറ്റതും ചൊവ്വായതും-അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും കര്‍മ്മങ്ങള്‍ നിഷ്‌കളങ്കമായിരിക്കുകയും, എന്നല്‍ ശരിയായ നിലയില്‍ നിര്‍വ്വഹിക്കപ്പെടാതിരിക്കുകയ്യും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല. ഇനി ശരിയായ രീതിയില്‍ നിര്‍വ്വഹിക്കുകയും എന്നാല്‍ നിഷ്‌കളങ്കമല്ലാതിരിക്കുകയും ചെയ്താല്‍ അതും സ്വീകരിക്കപ്പെടുകയില്ല, നിഷ്‌കളങ്കമവുന്നതുവരെ. നിഷ്‌കളങ്കത അല്ലാഹുവിനുള്ളതും, ശരി പ്രവാചകചര്യയേയും ആശ്രയിച്ചു നില്‍ക്കുന്നതുമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. 
'കളങ്കിതരോട് പറയുക വെറുതെ പ്രയാസപ്പെടേണ്ട.'

നിഷ്‌കളങ്കത ഹൃദയ സംശുദ്ധിയുടെയും, അര്‍പ്പണബോധത്തിന്റെയും പ്രതിഫലനമാണ്. അതു നീയും അല്ലാഹുവും തമ്മിലുള്ള ഇടപാടാണ്. അത് നാം മറ്റുള്ളവരുമായി പങ്കിടുകയോ, മറ്റുള്ളവര്‍ നമ്മോട് ചോദിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ കര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്നതിനെക്കുറിച്ച് നമുക്ക് ചോദിച്ചറിയാവുന്നതാണ്. നിന്റെ നോമ്പ്, രാത്രി നമസ്‌കാരം, ദാനധര്‍മങ്ങള്‍ പോലുള്ള കര്‍മ്മങ്ങള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിധേയവും, പ്രവാചക ജീവിതത്തിന്റെ അനുകരണവുമാണെന്ന് നീ എങ്ങിനെ മനസ്സിലാക്കി? എന്ന അന്വേഷണത്തിലൂടെ. ഒന്നുകില്‍ വായനയിലൂടെ, അല്ലെങ്കില്‍ പ്രഭാഷകരുടെ സദുപദേശങ്ങള്‍ കേള്‍ക്കുന്നതിലൂടെയും, കാണുന്നതിലൂടെയും, അതുമല്ലെങ്കില്‍ പണ്ഡിതന്മാരോട് വിധികള്‍ തേടുന്നതിലൂടെയുമാണോ എന്ന അന്വേഷണത്തിലൂടെ.
അറവില്ലായ്മയിലും അജ്ഞതയിലും ചെയ്യുന്ന കര്‍മ്മങ്ങളും, ആരാധനകളും വ്യര്‍ത്ഥമാണ്. അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ക്കിടയില്‍ വിധിക്കപ്പെടുന്ന വിധിന്യായങ്ങളെകുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധിന്യായ കര്‍മം എന്നതുപോലെ ഇബാദത്തുമാണ്. 

നബി (സ) പറയുന്നു: 'അജ്ഞതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടത്തിയവന്‍ നരകാവകാശിയാണ്.' (അബുദാവൂദ്) കര്‍മ്മങ്ങള്‍ ചെറുതെങ്കിലും അറിവിലധിഷ്ടിതമെങ്കില്‍ നിനക്ക് ഉപകാരപ്പെടും. കര്‍മ്മങ്ങള്‍ ധാരാളമുണ്ടെങ്കിലും അജ്ഞതയിലധിഷ്ടിതമെങ്കില്‍ നിനക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.

അറിവ് തേടുന്നതിന് ലജ്ജ തടസ്സമാകരുത്‌:
റമദാനിനെ കുറിച്ചുള്ള ശറഈയായ വിധികളുമായി ബന്ധപ്പെട്ട അറിവ് നേടാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് നോമ്പിനെ കുറിച്ചുള്ള നമ്മുടെ സംശയങ്ങളും ഫത്‌വകളും ചോദിക്കാനും മനസ്സിലാക്കാനും നമ്മുടെ ലജ്ജ അനുവദിക്കുന്നില്ലെന്നുള്ളത. പ്രത്യേകിച്ചും ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടവ. അത്‌പോലെ സ്ത്രീകളുമായി ബന്ധപ്പെട്ട ആര്‍ത്തവം, പ്രസവം എന്നിവയിലുള്ള വിധികള്‍. അന്‍സാരികളായ സ്ത്രീകള്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന നിലവാരം ആയിശ(റ)യുടെ വാക്കുകളില്‍ ഇങ്ങിനെ വായിച്ചെടുക്കാം: 'സ്ത്രീകളില്‍ ഉത്തമര്‍ അന്‍സാരി സ്ത്രീകളാണ് ദീനിന്റെ കാര്യത്തില്‍ അറിവ് ഗ്രഹിക്കുന്നതില്‍ നിന്നും ലജ്ജ അവരെ തടയുന്നില്ല.' (ബുഖാരി)
അന്‍സാരികളല്ലാത്ത സ്ത്രീകളെ അവരുടെ ലജ്ജാശീലം ഫത്‌വകള്‍ തേടുന്നതിലും വിധികള്‍ അന്വേഷിക്കുന്നതിലും തടഞ്ഞിരുന്നുവെന്നാണ് ഇതര്‍ത്ഥമാക്കുന്നത്. 
നീ അറിയുക: ക്ലേശകരമായ ചോദ്യങ്ങള്‍ നിനക്ക് മതിയായ അറിവ് നല്‍കുന്നു, വിഷമാവസ്ഥയില്‍ നിന്നും വിമുക്തനാക്കുന്നു.
ഹസന്‍ അല്‍-ബസരി പറയുന്നു: (അറിവ് കൂടാതെയുള്ള പ്രവര്‍ത്തനം നന്മയേക്കാള്‍ വിനാശമാണ് വിതക്കുക.)

(വ്രതാനുഷ്ടാനത്തിന്റെയും, റമദാനിലെ അനുഷ്ടാന കര്‍മ്മങ്ങളുടെയും രഹസ്യങ്ങള്‍ തന്റെ അനുഭവങ്ങളെ ആധാരമാക്കി വളരെ ലളിതമായി വിവരിക്കുന്ന ഡോ.ത്വാരിഖ് സുവൈദാന്റെ പുസ്തകമാണ് 'വ്രതത്തിന്റെ രഹസ്യങ്ങളും, നാല് മദ്ഹബുകളിലെ കര്‍മ്മശാസ്ത്ര വിധികളും'. പ്രസ്തുത പുസ്തകത്തില്‍ നിന്നുള്ള പ്രസക്തമായ ചില ഭാഗങ്ങളാണ് ഈ ലേഖനം)


മൊഴിമാറ്റം: അബ്ദുസ്സമദ് പാലായില്‍

English... Manglish Fish Names


I have composed a  list of Fishes which are commonly found in Kerala and their corresponding English Names.
  • Aiyla – Mackerel
  • Mathi/Chaala – Sardine
  • Avoli – Pomfret
  • Aakoli – Silver Moony
  • Choora – Tuna
  • Kora / Kaala – Salmon
  • Ney Meen – Seer Fish / Queen Fish
  • Kari Meen – Pearl Spot/ Green Chromide
  • Nangu – Sole Fish
  • Aiykoora – King Fish / Wahoo / King Mackarel
  • Thilopia/Kerala Karimeen – Tilapia
  • Thirandi – Stingray
  • Vatta –  Bluefin trevally
  • Killi Meen – Threadfin bream
  • Parava –  False trevally
  • Sheelavu – Barracuda
  • Vaalla – Wallago / Knife Fish
  • Varaal – Snake Head
  • Netholi – Anchovy
  • Kozhuva – Indian Anchovy
  • Kolaan – Garfish or Pipefish
  • Rohu – Reba
  • PooMeen – Milk Fish
  • Paalla – Surgeon Fish
  • Kadal Kuthira –  Sword Fish
  • Koori/Vaari – Mystus
  • Kaari – Catfish
  • Mushi – Silurus/Cat Fish
  • Kannava – Squid
  • Kannambu – Mullet

Monday, April 20, 2015

മക്കള്‍ നിങ്ങളെ വെറുക്കാതിരിക്കാന്‍

                           തങ്ങളുടെ ഉള്ളില്‍ മക്കളോട് വലിയ സ്‌നേഹമുള്ളവരാണ് നല്ല മാതാപിതാക്കള്‍. മക്കള്‍ വളര്‍ന്ന് വലുതായി ജീവിതത്തെ മനസ്സിലാക്കുകയും സമര്‍പണം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ആ സ്‌നേഹം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മിക്ക ആളുകളും അവഗണിക്കുന്ന ഒരു മറുവശവുമുണ്ട്. തങ്ങളറിയാതെ മക്കളാല്‍ വെറുക്കപ്പെടലാണത്. സ്വന്തം മക്കള്‍ തന്നെ വെറുക്കുകയെന്നത് വലിയ ദുരന്തമാണത്. അതിന് വഴിവെക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്.


മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പിശുക്ക് കാണിക്കലാണ് അതില്‍ ഒന്നാമത്തേത്. സ്വന്തത്തിന് വേണ്ടി ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാതെ മക്കള്‍ക്ക് വിലക്കുന്ന കാര്യങ്ങള്‍ പോലും സ്വയം ആസ്വദിക്കുന്ന പിതാവ് അവരില്‍ തന്നോടുള്ള വെറുപ്പാണ് ഉണ്ടാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി ചെലവഴിക്കല്‍ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നബി തിരുമേനി(സ) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ച ദീനാര്‍, അടിമയെ മോചിപ്പിക്കാന്‍ നീ ചെലവഴിച്ച ദീനാര്‍, അഗതിക്ക് നീ ദാനമായി നല്‍കിയ ദീനാര്‍, നിന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിച്ച ദീനാര്‍ അവയില്‍ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിനാണ് ഏറ്റവുമധികം പ്രതിഫലമുള്ളത്.'

യാതൊരു സൗമ്യതയുമില്ലാതെ പരുഷമായി മക്കളോട് പെരുമാറലാണ് മറ്റൊരു കാരണം. സ്‌നേഹവും അനുകമ്പയുമൊന്നും പ്രകടിപ്പിക്കാതെ പരുക്കന്‍ രീതിയിലാണ് അവരെ വളര്‍ത്തേണ്ടതെന്നത് തെറ്റിധാരണയാണ്. എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ വ്യക്തിയോട് നബി(സ) പറഞ്ഞത് 'കരുണ കാണിക്കാത്തവരോട് കരുണ കാണിക്കപ്പെടുകയില്ല' എന്നാണ്. ഇബ്‌നു ബത്വാല്‍ പറയുന്നു: ചെറിയ കുട്ടികളോട് കാരുണ്യം കാണിക്കലും അവരെ കെട്ടിപ്പിടിക്കലും ചുംബിക്കലും അനുകമ്പ കാണിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന പ്രതിഫലാര്‍ഹമായ കര്‍മങ്ങളില്‍ പെട്ടതാണ്.

അടിയും പീഡനവുമാണ് മൂന്നാമത്തെ കാരണം. പരുഷതയേക്കാള്‍ ഗൗരവപ്പെട്ട കാര്യമാണിത്. അമിതമായ രീതിയിലുള്ള അടിയും മര്‍ദനവും പ്രതിഫലിക്കുക കോപവും വിദ്വേഷവുമായിട്ടാണ്. പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവുമൊന്നും കുട്ടികള്‍ മനസ്സിലാക്കി കൊള്ളണമെന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അടിക്കുന്ന പിതാവിനെ വെറുക്കുന്നു എന്നതായിരിക്കും അവന്റെ ന്യായം. ക്രൂരമായ മര്‍ദനങ്ങളാണെങ്കില്‍ കാലങ്ങള്‍ തന്നെ പിന്നിട്ടാലും പലര്‍ക്കും അത് മറക്കാന്‍ സാധിക്കാറില്ല.

ഉപ്പ ഉമ്മയെ മര്‍ദിക്കുന്നത് മക്കളുടെ വെറുപ്പിന് കാരണമാകുന്ന നാലാമത്തെ കാര്യമാണ്. മക്കള്‍ ഉമ്മയെ സ്‌നേഹിക്കുകയെന്നത് പ്രകൃത്യാലുള്ള കാര്യമാണ്. അവരുടെ വാത്സല്യവും സ്വഭാവത്തിലെ നൈര്‍മല്യവുമെല്ലാം ആണതിന് കാരണം. അതുകൊണ്ട് തന്നെ അവരോട് പിതാവ് പരുഷമായി പെരുമാറുന്നത് മക്കളുടെ ഉള്ളില്‍ പിതാവിനോട് വെറുപ്പും അകല്‍ച്ചയുമാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും മാതാവിനെതിരെയുള്ള ദ്രോഹം തടയാനുള്ള കഴിവ് അവര്‍ക്കില്ലാത്ത അവസ്ഥയിലത് കൂടുതലായിരിക്കും.

പിതാവിന്റെ വഴിവിട്ട ജീവിതമാണ് മറ്റൊരു കാരണം. പിതാവിനെ ഒരു മാതൃകായി കണ്ടാണ് മക്കള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാനാണ് എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും അവരിലേക്ക് ചേര്‍ത്ത് പറയാനും അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള ചിത്രമാണ് തകര്‍ന്നു പോകുന്നത്. അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധം ചെലുത്തുന്നത് അവരുടെ ഉള്ളില്‍ പിതാവിനോടുള്ള വെറുപ്പായി മാറാറുണ്ട്. പലപ്പോഴു വീടുവിട്ട് പോകാന്‍ വരെ അവരെയത് പ്രേരിപ്പിക്കുന്നു. ദീനുമായി ബന്ധപ്പെട്ട നിര്‍ബന്ധ ശാസനകളുടെ കാര്യത്തിലല്ല ഇത് എന്നതും പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്.

പരിഹാസവും കളിയാക്കലുമാണ് മറ്റൊരു കാരണം. എല്ലാം ശേഖരിച്ചു വെക്കുന്ന ഒരു പാത്രം പോലെയാണ് ചെറിയ കുട്ടികള്‍. പിന്നീട് വലുതാകുമ്പോഴാണ് അതിലുള്ളത് മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ ചൊരിയുക. കുട്ടിയായിരിക്കുമ്പോഴുള്ള ചുറ്റുപാടില്‍ നിന്നും അതിലെ അനുഭവങ്ങളില്‍ നിന്നുമാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. പിതാവ് മക്കളുടെ ശേഷികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതും ചീത്തപേരുകള്‍ വിളിക്കുന്നതും അവരുടെ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുക. നിരന്തരം അതാവര്‍ത്തിക്കപ്പെടുമ്പോള്‍ പകയും വെറുപ്പുമായിട്ടത് മാറുകയും മക്കളുടെ വ്യക്തിത്വത്തെ ദോഷകരമായ തരത്തിലത് ബാധിക്കുകയും ചെയ്യുന്നു.

മക്കളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കാതെ അവഗണിക്കലാണ് മറ്റൊന്ന്. പിതാവ് മക്കളെയും അവരുടെ ജീവിതത്തെയും ശ്രദ്ധിക്കാതെ പോകുമ്പോള്‍ അനാഥരെ പോലെ അവരെ വിട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അതവരുടെ മനസ്സിനെ വേദനിപ്പിക്കുകയും വെറുപ്പായി പ്രതിഫലിക്കുകയും പിതാവിനോടുള്ള സ്‌നേഹത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.

പിതാവിന്റെ ദീനിനിഷ്ഠയും മക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. വിശ്വാസിയായ മകന്‍ തന്റെ പിതാവിനെ ദീനിനിഷ്ഠപുലര്‍ത്തുന്ന സല്‍കര്‍മിയായി കാണാനാണ് താല്‍പര്യപ്പെടുക. അപ്പോഴാണ് അവര്‍ക്ക് നന്മ ചെയ്യണമെന്ന ചിന്ത അവനിലുണ്ടാവുക. എന്നാല്‍ പിതാവ് പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന ഒരു തെമ്മാടിയാകുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം വെറുപ്പായി മാറുന്നു.

മക്കള്‍ക്കിടയില്‍ സമത്വം കാണിക്കുക എന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി കാണിക്കുക.' മക്കള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ നീതി കാണിക്കുക എന്നത് മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ നീതി. പിതാവ് അനീതി കാണിക്കുന്നുണ്ടെന്ന് ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അനുഭവപ്പെട്ടാല്‍ അവരുടെ മനസ്സില്‍ പകയും വിദ്വേഷവും ജനിപ്പിക്കുന്നതിനത് കാരണമാകും. അനീതി ഹൃദയങ്ങളില്‍ നിന്നും സ്‌നേഹത്തെ തുടച്ചു നീക്കുന്നുവെന്ന് നാം ഓര്‍ക്കുക.

By: Khalid Rousa

Monday, April 6, 2015

ഭാര്യയുടെ ഹൃദയത്തിലെ പുരുഷന്‍മാര്‍



വീട്ടിലെ ഭര്‍ത്താവ് ഭാര്യയുടെ ഹൃദയത്തിലെ ഭര്‍ത്താവാകുമ്പോഴാണ്, ഭര്‍ത്താവിന് സംതൃപ്തിക്ക് വകയുണ്ടാകുന്നത്. അങ്ങനെയല്ല കാര്യത്തിന്റെ കിടപ്പ് എങ്കില്‍ ഭാര്യയോട് വെറുപ്പു വെക്കുകയല്ല വേണ്ടത്. അവളുടെ മനസ്സില്‍ ഇടം നേടാന്‍ താന്‍ എന്തു ചെയ്തു എന്ന് പരിശോധിക്കുകയാണ് ഭര്‍ത്താവ് ചെയ്യേണ്ടത്. എന്തു ചെയ്തു എന്നതിനോടൊപ്പം എന്തെല്ലാം ചെയ്തില്ല, എന്തെല്ലാം ചെയ്യേണ്ടിയിരുന്നു എന്നു കൂടി അയാള്‍ ചിന്തിക്കണം. അപ്പോഴേ ആത്മപരിശോധന ശരിയാവുകയുള്ളൂ.

ആ പരിശോധനയില്‍ വിലപ്പെട്ട റിസള്‍ട്ടുകള്‍ ലഭിക്കും. നമുക്ക് അതെണ്ണി നോക്കാം.
1. അവളോട് ചെയ്തതെല്ലാം ചെയ്യേണ്ടിയിരുന്നതായിരുന്നോ?
2. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുകയോ പറയുകയോ ചെയ്തുവോ?
3. അവള്‍ക്ക് ചെയ്തു കൊടുക്കേണ്ടതില്‍ എന്തെല്ലാം അവശേഷിക്കുന്നുണ്ട്?
4. അവളുടെ ഏതെങ്കിലും പ്രവൃത്തിക്ക് താന്‍ തെറ്റായ വ്യാഖ്യാനം നല്‍കിയോ?
5. അവള്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്തെല്ലാം ആയിരിക്കാം?

മനുഷ്യന്റെ ഏറ്റവും വലിയ ഗുണം അവന്‍ തന്നോട് കളവു പറയുകയില്ല എന്നാണല്ലോ. മദ്യപാനിയായ ഒരാള്‍ താന്‍ മദ്യപിക്കാറില്ല എന്നു വിചാരിക്കില്ലല്ലോ. കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാത്തവന്‍ ഞാനത് തിരിച്ചു തന്നു എന്ന് വാങ്ങിയവനോട് പറയുമെങ്കിലും സ്വന്തത്തോട് പറയുക താനത് കൊടുത്തിട്ടില്ല എന്നല്ലേ? ഇതുപോലെ ഭാര്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ മനസ്സില്‍ ശരിയുത്തരങ്ങളാണുണ്ടാവുക. അവളോട് പറഞ്ഞത് പറയാന്‍ പാടുള്ളതായിരുന്നോ എന്നതിന് 'പാടുള്ളതായിരുന്നില്ല' എന്ന ശരിയുത്തരം ലഭിച്ചാല്‍ ഉടനെ പരിഹാരം ചെയ്യണം. അത് രണ്ട് തരത്തിലാവാം.

ഒന്ന്, അവള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം കണ്ടെത്തി അത് ചെയ്തു കൊടുക്കുക. അത് ഒരുമിച്ചുള്ള ഒരു ഷോപിംഗാവാം, അവളെ കൂടെ കൊണ്ടു പോകുന്നില്ലെങ്കില്‍ അവള്‍ക്കിഷ്ടപ്പെട്ട ആഭരണമോ വീട്ടുപകരണമോ വാങ്ങിക്കൊടുക്കുക എന്നതാവാം. അല്ലെങ്കില്‍ സമാനമായ വല്ലതും ചെയ്യാം. ഇതിന്റെ ഫലം വസ്ത്രത്തിലെ അഴുക്കുപുരണ്ട ഭാഗത്ത് സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചതിനു തുല്യമാവും. രണ്ട്, പറഞ്ഞു പോയതില്‍ ഖേദം പ്രകടിപ്പിക്കുക എന്നതും നല്ല മാര്‍ഗമാണ്.

ഇപ്പറഞ്ഞ രണ്ടും ചെയ്യുന്നില്ലെങ്കില്‍ പഴയത് ആവര്‍ത്തിക്കാതിരിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുക. അങ്ങനെയാകുമ്പോള്‍ പറഞ്ഞ കുത്തുവാക്ക് ഒറ്റപ്പെട്ട സംഭവമായി കരുതി അവള്‍ ക്ഷമിക്കും. അതാണ് സ്ത്രീ മനസ്സ്.

തന്നെ കുറിച്ച് ഭാര്യക്കുള്ള പ്രതീക്ഷകളെ പറ്റി ഒരനുമാനം രൂപപ്പെടുത്താന്‍ ഭര്‍ത്താവിനു സാധിക്കണം. തന്നോട് നന്നായി പെരുമാറിയതു കൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നു എന്ന് ഭര്‍ത്താവ് കരുതരുത്. വിദ്യാര്‍ഥികളായ മക്കളുടെ പഠനകാര്യത്തില്‍ ഭര്‍ത്താവ് ഇന്നതെല്ലാം ചെയ്യണം എന്ന് അവള്‍ക്ക് ഒരു കാഴ്ച്ചപാടുണ്ടാവാം. ഭര്‍ത്താവ് ഓഫീസ് വിട്ടോ പണി കഴിഞ്ഞോ വന്നാല്‍ നേരെ പോകും അങ്ങാടിയിലേക്ക്. ചങ്ങാതിമാരോട് സൊറപറയാന്‍. വീട്ടില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുണ്ടെങ്കില്‍ അര മണിക്കൂറെങ്കിലും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കണം എന്നാവും വിദ്യാസമ്പന്നനായ ഭര്‍ത്താവില്‍ നിന്ന് അവള്‍ പ്രതീക്ഷിക്കുക. താഴെ ക്ലാസുകളിലാകുമ്പോള്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ അവര്‍ പൊതുപരീക്ഷകളില്‍ നല്ല മാര്‍ക്കോടെ ജയിക്കുകയുള്ളൂ എന്ന് അവള്‍ ചിന്തിക്കുന്നുണ്ട്. ആ ചിന്ത കുട്ടികളുടെ പിതാവിനില്ല എന്നു വരുമ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോട് വെറുപ്പ് തോന്നും. അവള്‍ വിചാരിക്കുന്നത് ശരിയായ രീതിയിലാണെന്നും കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് കിട്ടേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും പുരുഷന്‍മാര്‍ ചിന്തിക്കണം.

പതിമൂന്ന് വര്‍ഷം മുമ്പ് ഒരു യുവാവ് ഭാര്യയെ തലാഖ് ചെയ്യുകയാണെന്ന് പറഞ്ഞ് ഈയുള്ളവനെ സമീപിച്ചു. അയാള്‍ കരയുന്നുണ്ടായിരുന്നു. കരച്ചിന്റെ കാരണമന്വേഷിച്ചപ്പോള്‍ രണ്ടു കുട്ടികളുണ്ടെന്നും അവള്‍ തന്നോടും മക്കളോടുമൊത്ത് സ്‌നേഹത്തില്‍ കഴിയലാണ് തന്റെ ആഗ്രഹമെന്നും പക്ഷേ എത്ര ഉപദേശിച്ചിട്ടും അവള്‍ക്ക് സ്‌നേഹമുണ്ടാകാത്തതിനാല്‍ ഒഴിവാക്കുകയല്ലാതെ നിര്‍വാഹമില്ലെന്നുമായിരുന്നു മറുപടി. ഏതാനും ചോദ്യങ്ങള്‍ അയാളോട് ചോദിച്ചപ്പോള്‍ കുറ്റം ഭര്‍തൃപക്ഷത്താണെന്ന് മനസ്സിലായി. ഭാര്യയെ മനസ്സിലാക്കാതെ, അവളോട് ഉള്ളു തുറക്കാതെ ഉമ്മക്ക് മാത്രം പരിഗണന നല്‍കി എന്നതായിരുന്നു പ്രശ്‌നം. അത്തരം കാര്യങ്ങള്‍ മധ്യസ്ഥനോടോ കൗണ്‍സിലറോടോ അത്തരക്കാര്‍ തുറന്നു പറയില്ല. തുറന്നു ചോദിക്കാതെ തന്നെ മറ്റു മാര്‍ഗങ്ങളിലൂടെ ഇടയാളന്ന് നിഗമനത്തിലെത്താന്‍ കഴിയും.

അവളെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാതെ പതിനഞ്ചു ദിവസത്തേക്കുള്ള ചില ചിട്ടകള്‍ ചെറുപ്പക്കാരന് പറഞ്ഞു കൊടുത്തു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ കുറിച്ചുള്ള ആക്ഷേപങ്ങളെന്ത് എന്നത് മനസ്സിലാക്കി പുരുഷന്‍മാരെ ചോദ്യം ചെയ്യുമ്പോള്‍ കുറ്റം ആരുടെ പക്ഷത്താണെന്ന് ഊഹിക്കാന്‍ കഴിയും. ഊഹം ശരിയാണോ എന്ന് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശിച്ച പെരുമാറ്റ ചികിത്സയുടെ ഫലം നോക്കി മനസ്സിലാക്കാം. ഊഹം ശരിയായിരുന്നു. മൂന്ന് മാസത്തിനു ശേഷം ആ ചെറുപ്പക്കാരന്‍ പാരിതോഷികവുമായി വീട്ടില്‍ വന്ന് പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.'

ഈ കുറിപ്പില്‍ പറഞ്ഞ അഞ്ചു ചോദ്യങ്ങള്‍ ഭാര്യയും ഭര്‍ത്താവും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുക. അതിന് ഇതില്‍ പറഞ്ഞ വിധത്തിലോ സമാന രീതിയിലോ പരിഹാരം കാണുക. പ്രശ്‌നങ്ങള്‍ക്ക് ഒരു കൗണ്‍സിലറുടെ സഹായമില്ലാതെ തന്നെ വലിയൊരളവോളം പരിഹാരമുണ്ടാകും.
By: EKM Pannur

Friday, March 20, 2015

ഭാര്യയുടെ മാര്‍ക്ക്

ഭാര്യ 
എല്ലാം തികഞ്ഞവളായിരിക്കണം എന്നായിരിക്കും എല്ലാ ഭര്‍ത്താക്കന്‍മാരും ആഗ്രഹിക്കുക. ആഗ്രഹിക്കുന്നതിനും അതു സഫലമാകാന്‍ പ്രാര്‍ഥിക്കുന്നതിനും കുഴപ്പമില്ല. എന്നാല്‍ അങ്ങനെയാവണമെന്ന് ശഠിച്ച് കുഴപ്പമുണ്ടാക്കരുത്. അവളെ പീഡിപ്പിക്കരുത്. ഉള്ള ശാന്തി നഷ്ടപ്പെടലാവും അതിന്റെ ഫലം.


mark 100





*******

'ലക്ഷം മാനുഷരുള്ള സദസ്സില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ' 

എന്ന കവിവാക്യം സത്യമാണ്.

ഭാര്യയെ കുറിച്ച് ഭര്‍ത്താവ് സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതു പോലെ അവള്‍ അദ്ദേഹത്തെ കുറിച്ചും സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാവും. അത് കുറ്റമറ്റ ഭാര്യയെ സങ്കല്‍പിക്കുന്ന പുരുഷന്‍ ഓര്‍ക്കണം. തനിക്ക് അവളുടെ സങ്കല്‍പം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ അഥവാ താന്‍ എല്ലാം തികഞ്ഞവനാണോ എന്ന ആത്മപരിശോധ നടത്തണം.

1. ആത്മപരിശോധ തിരുത്തലിന്റെ മാതാവാണ്.
2. തിരുത്തല്‍ ശരിയുടെ മാതാവാണ്.
3. ശരി മന:സമാധാനാത്തിന്റെ മാതാവാണ്.

ദമ്പതിമാര്‍ ഈ മൂന്ന് സത്യങ്ങള്‍ ഗ്രഹിച്ച് മുന്നോട്ട് നീങ്ങിയാല്‍ എന്റെ ഭര്‍ത്താവ് എത്ര നല്ലവന്‍, ഞാനെത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിക്കും. അങ്ങനെ അവള്‍ തിരുത്തലിലൂടെ, ശരിയിലൂടെ, സമാധാനത്തിലെത്തും. ഇതു തന്നെയാണ് മേല്‍പറഞ്ഞ വിധം ചെയ്താല്‍ ഭര്‍ത്താവിന്നും സംഭവിക്കുക.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നവരും എഴുതിയാല്‍ തന്നെ ഓരോന്നിനും പൂര്‍ണ മാര്‍ക്ക് ലഭിക്കുന്നവരും വിദ്യാര്‍ഥികളായിരിക്കില്ല. നൂറു ശതമാനം വിജമുണ്ടാക്കുന്ന സ്ഥാപനങ്ങളിലെ ഓരോ വിദ്യാര്‍ഥിക്കും നൂറു ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കില്ല. സ്ഥാപനത്തില്‍ ഡിസ്റ്റിംഗഷന്‍ നേടിയവര്‍ക്ക് പോലും തൊണ്ണൂറോ അതില്‍ താഴെയോ മാര്‍ക്കേ ലഭിച്ചിട്ടുണ്ടാവുകയുള്ളൂ. 
 പുരുഷന്‍മാരെ, അതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യ നല്‍കിയ മാര്‍ക്ക് അമ്പതോ അറുപതോ ആയിരിക്കും. പക്ഷെ നൂറു തികയാത്തതിന്റെ പേരിലോ തൊണ്ണൂറോ എണ്‍പതോ ആയതിന്റെ പേരിലോ അവള്‍ നിങ്ങളെ സ്‌നേഹിക്കാതിരിക്കില്ല. മുപ്പത്തിയഞ്ചിന്റെയും നാല്‍പതിന്റെയും ഇടയിലായാലും അവള്‍ നിങ്ങളെ സ്‌നേഹിക്കും. അതാണ് ഭാര്യമാരുടെ മനസ്സുകളുടെ ശരാശരി അവസ്ഥ.

എന്നാല്‍ പുരുഷന്‍മാരുടേത് വ്യത്യസ്തമാണ്. 
അവന്‍ മുപ്പത്തിയഞ്ച് മാക്കുകാരനാണെങ്കിലും ഭാര്യ എഴുപത് മാര്‍ക്കുകാരിയാകണമെന്നാണ് ആഗ്രഹിക്കുക. മാത്രമല്ല, ഭാര്യ തന്റെ സങ്കല്‍പത്തിനനുസരിച്ച് ഉയര്‍ന്നില്ല എന്ന ചിന്തയില്‍ നിന്ന് വിവാഹമോചന ചിന്ത ഉടലെടുത്തെന്നു വരും. വിവാഹ മോചനം ചെയ്ത് മറ്റൊരുവളെ സ്വീകരിച്ചാല്‍ പ്രശ്‌നം തീരും, പൂര്‍ണ സംതൃപ്തി ലഭിക്കും എന്നതിന്ന് എന്തുറപ്പാണുള്ളത്?

ചില ചോദ്യങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കും മറ്റു ചിലതിന് മുക്കാലും അരയും വേറെ ചിലതിന് കാല്‍ഭാഗവുമായി മൊത്തം നാല്‍പത് മാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് നോക്കുക. എങ്കില്‍ ഭാര്യ ജയം നേടി എന്ന് പറയാം.

ചിലര്‍ക്കാഗ്രഹം ഭാര്യ പാട്ടുകാരിയായിരിക്കണം, നല്ല സ്വരത്തില്‍ സംസാരിക്കുന്നവളാകണം, നല്ല വായനക്കാരിയാവണം എന്നെല്ലാമായിരിക്കും. ഇതിലെല്ലാം അഞ്ചുശതമാനക്കാരിയായ അവള്‍ ഭര്‍തൃസ്‌നേഹം, ശിശുപരിപാലനം, ഗൃഹഭരണം തന്റേടം എന്നിവയില്‍ അമ്പതിനു മുകളില്‍ മാര്‍ക്ക് അര്‍ഹിക്കുന്നവളും ഭക്തിയില്‍ അറുപത് ശതമാനക്കാരിയുമാണെങ്കില്‍ അഞ്ചു ശതമാനത്തിലൊതുങ്ങിയ വിഷയങ്ങള്‍ മറന്നു കളയുക. ഇതുപോലെ അവളും തന്റെ ഓരോ വിഷയത്തിലും മാര്‍ക്കിടാന്‍ സാമര്‍ഥ്യമുള്ളവളാണെന്ന് നിങ്ങള്‍ പുരുഷന്‍മാര്‍ ഓര്‍ക്കുക.

മതപരമായ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും കുറഞ്ഞ, ഇംഗ്ലീഷില്‍ അഡ്രസോ നെയിം ബോര്‍ഡുകളോ വായിക്കാനറിയാത്ത ഒരു പെണ്‍കുട്ടി ബിരുദധാരിയായ പുരുഷന്റെ ഭാര്യയായി കഴിയുന്നത് ഈ ലേഖകന്നറിയാം. കുറച്ചേ പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ ആരാധനാ കര്‍മങ്ങള്‍ വളരെയധികം ശ്രദ്ധിക്കും. വീട്ടിലെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന്നനുസരിച്ചുള്ള സേവനം ചെയ്യും. വിട്ടുവീഴ്ച്ചക്കും പെരുമാറ്റത്തിനും ഉന്നത മാതൃകയുള്ളവള്‍. സ്‌നേഹത്തില്‍ പൊതിഞ്ഞ ആജ്ഞാശക്തിയുള്ള അവളുടെ സാന്നിധ്യം എല്ലാവര്‍ക്കും വേണം. ഭര്‍തൃഗൃഹത്തിലെ മൂത്ത മരുമകളായ അവള്‍ എല്ലാവരുടെയും ആദരവും സ്‌നേഹവും സമ്പാദിച്ച് സുഖമായി കഴിയുന്നു.

നാം ജീവിതം പഠിക്കുക. നമ്മെ പഠിച്ച ശേഷമേ അന്യരെ പഠിക്കുകയും അവര്‍ക്ക് മാര്‍ക്കിടാന്‍ ശ്രമിക്കുകയും ചെയ്യാവൂ. തന്നെ പഠിക്കാതെ അന്യരെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയം നേടാന്‍ പ്രയാസമുണ്ടാവുക

By: EKM Pannur

Thursday, March 12, 2015

വീട്, സ്നേഹമുള്ള കൂട്!

വീടും കുടുംബവും നമ്മുടെ ഉറവിടമാണ്. ഉള്ളുണര്‍ത്തുന്ന സ്നേഹത്തിന്‍റെ കൂടാണ് വീട്. സ്നേഹംകൊണ്ട് പൊതിഞ്ഞുകെട്ടിയ സമ്മാനമാണ് കുടുംബം. എത്ര അകന്നാലും മറന്നുപോകാത്ത ജീവിതസൗഭാഗ്യങ്ങള്‍. നമ്മുടെ പിറകെ പിച്ചവയ്ക്കുന്ന ഓര്‍മകളുടെ സുഗന്ധമാണത്. നമ്മെ നാമാക്കി മാറ്റിയ ആ ഉറവിടങ്ങളില്‍ നിന്നാണ് ജീവിതത്തിന്‍റെ നേരും നന്മയും പഠിച്ചത്. അഥവാ,അവിടെ നിന്നാണത് പഠിക്കേണ്ടത്.
പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്, മഴകൊള്ളാതെ കിടന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്. ആ കെട്ടിടത്തില്‍നിന്നും ഉയര്‍ന്നുവീശേണ്ടത് സംസ്കാരശീലങ്ങളുടെ തെളിര്‍ക്കാറ്റാണ്. മക്കള്‍ക്ക്‌ മാര്‍ഗദര്‍ശ കരാകേണ്ടവരാണ് ഉമ്മയും ഉപ്പയും. സത്യവും നന്മയുമാണ് എല്ലാത്തിനും മുകളില്‍ പരിഗണിക്കേണ്ടതെന്നു മക്കളെ പഠിപ്പിക്കേണ്ടത് അവരാണ്. ശരിയായി സമ്പാദിച്ച ഒരു രൂപയ്ക്ക്,അനര്‍ഹമായിക്കിട്ടിയ ഒരു കോടിയെക്കാള്‍ മൂല്യമുണ്ടെന്നു പറഞ്ഞുകൊടുക്കേണ്ടതും അവരാണ്. ആത്മാര്‍ഥവും കളങ്കരഹിതവുമായ ജീവിതത്തിലൂടെ മാത്രമേ ശാശ്വതമായ സ്വസ്ഥത ലഭ്യമാകൂവെന്ന മികച്ച പാഠം മക്കള്‍ക്ക് നല്‍കേണ്ടതും മാതാപിതാക്കള്‍ തന്നെ. അയല്‍പക്കവും ബന്ധുക്കളുമൊക്കെയാണ് ജീവിതത്തില്‍ കിട്ടാവുന്ന നല്ല സമ്പാദ്യമെന്നു ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും കുട്ടികള്‍ പഠിക്കണം.
സ്നേഹം എന്ന ജീവജലത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം.സ്നേഹം കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടതെന്നും സ്നേഹമാണ് ഉള്ളില്‍ നിറയ്ക്കേണ്ടതെന്നും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം. ഭക്തിയും ജീവിതവിശുദ്ധിയുമാണ് പരലോകജീവിതത്തിലേക്ക് ഗുണകരമാവൂ എന്നും, ദാനധര്‍മങ്ങള്‍കൊണ്ട് ലഭിക്കുന്ന മനസ്സുഖം മറ്റെല്ലാത്തിനേക്കാളും മികച്ചതാണെന്നും, നല്ല സൗഹൃദങ്ങളാണ് ജീവിതത്തിലെ നേട്ടമെന്നും വിനയത്തോടെയുള്ള പെരുമാറ്റത്തിന് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അഹങ്കാരം സ്വന്തത്തെ തന്നെ നശിപ്പിക്കുമെന്നും മക്കള്‍ പഠിക്കണം.
കണ്ണീരുപെയ്യുന്ന ജീവിതാനുഭവങ്ങളിലും പുഞ്ചിരിയോടെ ജീവിക്കാനുള്ള ചങ്കുറപ്പ് അവര്‍ക്കുണ്ടാവണം. ഒന്നിലും തോറ്റുപോകാതെ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അവര്‍ കരുത്തുനേടണം. തിന്മയില്‍ നിന്ന്‍ അകലാനും തിന്മയോട്‌ പൊരുതാനും അവര്‍ പഠിക്കണം. മനുഷ്യരോടും ജീവജാലങ്ങളോടഖിലവും കൃപയും കാരുണ്യവും പകരണമെന്ന് അവര്‍ അറിയണം. എത്ര കയ്പേറിയതാണെങ്കിലും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് ആരെയും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് ഉറപ്പുണ്ടാവണം. ഗുരുനാഥന്മാര്‍ കാല്‍വഴികളിലെ കെടാവിളക്കുകളാണെന്നും അദ്ധ്വാനമാണ് ജീവിതവിജയത്തിന്‍റെ അടിസ്ഥാനമെന്നും മനുഷ്യന്‍റെ മഹത്വം മനസ്സിന്‍റെ മഹത്വമാണെന്നും വ്യക്തിയുടെ വില വാക്കിന്‍റെ വിലക്കനുസരിച്ചാണെന്നും അവരറിയണം.
പാലിക്കപ്പെടാത്ത ഒരു വാഗ്ദാനവും തന്നിലുണ്ടാകരുതെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും മുറിവേല്പ്പിരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടാകണം. ആകാശത്തിന് ചുവട്ടില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം അല്ലാഹുവിന്‍റെ ദീനിനുവേണ്ടിയുള്ളതാണെന്നും, വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിലാണ് ജീവിത വിജയമെന്നും, യുക്തിബോധമില്ലാതെ ആടിക്കളിക്കുന്ന നടീനടന്മാരല്ല, സത്യത്തിന്റെ മഹാദൂതനായി വന്ന സ്നേഹ റസൂലാണ് തന്റെ ഹീറോ എന്നും അവര്‍ അഭിമാനത്തോടെ അറിയണം.
പാപങ്ങള്‍ പൂത്തുനില്‍ക്കുന്ന സാഹചര്യങ്ങളിലും കണ്ണും കാതും മനസ്സും വിശുദ്ധമാക്കി ജീവിക്കാന്‍ അവര്‍ ശീലിക്കണം. നന്മകളൊന്നും നിസ്സാരമല്ലെന്ന് അവര്‍ തിരിച്ചറിയണം. കേടില്ലാതെ ജീവിക്കാനും സ്വാര്‍ഥതയില്ലാതെ ഇടപെടാനും കള്ളമില്ലാതെ സംസാരിക്കാനും അവര്‍ പരിശീലിക്കണം. അല്ലാഹുവോടുള്ള ആത്മബന്ധമാണ് നന്മയിലേക്ക് നയിക്കുന്നതെന്നും തിന്മയില്‍ നിന്നകറ്റുന്നതെന്നും ഓരോ സെക്കന്‍ഡിലും
അവര്‍ ഓര്‍ക്കണം. എത്ര ഉയരങ്ങളിലേക്കുയര്‍ന്നാലും ഉമ്മയും ഉപ്പയുമാണ് വേരും വഴിവിളക്കുമെന്ന് അവര്‍ ഓര്‍ക്കണം. പ്രാര്‍ത്ഥനയാണ് ജീവിതത്തിന്‍റെ ഊര്‍ജ്ജമെന്നും, മതമാണ്‌ കാത്തുവെക്കേണ്ട മൂല്യമെന്നും അവര്‍ പഠിക്കണം.ഈ പാഠങ്ങള്‍ അവര്‍ക്ക് പകരേണ്ടത് ഉമ്മയും ഉപ്പയും തന്നെയാണ്. ഇത് പഠിക്കേണ്ട വിദ്യാലയം വീട് തന്നെയാണ്.
നന്മകള്‍ പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്. വീടിന്‍റെ വലുപ്പത്തേക്കാള്‍ പ്രധാനമാണ് വീട്ടില്‍ വളരുന്ന നന്മകള്‍. മക്കള്‍ നന്മകളെല്ലാം കാണേണ്ടതും കൈവരിക്കേണ്ടതും വീട്ടില്‍ നിന്നാവണം. അതിനുള്ള സാഹചര്യങ്ങള്‍ വീട്ടിലൊരുക്കേണ്ടത് മാതാപിതാക്കളും.
“നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും, മനുഷ്യരും കല്ലും കത്തിക്കപ്പെടുന്ന അഗ്നിയില്‍ നിന്ന്‍ രക്ഷിക്കുക” എന്നാ ഖുര്‍ആന്‍ വചനം (66:6) നമ്മുടെ വഴിവിളക്കാകണം. നരകാഗ്നിയിലേക്ക്‌ നമ്മളെയോ മക്കളെയോ അടുപ്പിക്കുന്ന യാതൊരു സാഹചര്യവും വീട്ടിലൊരുക്കിയിട്ടില്ലെന്നു ഉറപ്പുവരുത്താന്‍ സാധിക്കണം. “നിങ്ങള്‍ മക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുക. അവരെ സല്‍പ്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക” എന്ന് നബിതിരുമേനി ഉണര്‍ത്തി.
ഇബ്‌നുമാജ ഉദ്ധരിച്ച ഒരു ഹദീസില്‍ മാതാപിതാക്കളെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ നബി തിരുമേനി പറഞ്ഞത് നോക്കുക : “അവര്‍ നിന്‍റെ സ്വര്‍ഗവും നരകവുമാണ്.” സ്വര്‍ഗത്തിന്‍റെ വഴിയിലൂടെ ജീവിതം ശീലിപ്പിക്കാനും നരകത്തീയിലേക്ക് വഴിപിഴപ്പിക്കാനും അവരെക്കൊണ്ടു സാധിക്കുമെന്ന് ചുരുക്കം. “എന്‍റെ കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ” എന്ന് ചോദിച്ചപ്പോള്‍ നബിതിരുമേനി പറഞ്ഞു : “താങ്കള്‍ അവന്‍റെ പേരും പെരുമാറ്റവും നന്നാക്കുക. നല്ല സ്ഥലത്ത് താമസിപ്പിക്കുകയും ചെയ്യുക”
പ്രവര്‍ത്തനങ്ങള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. മക്കളെ കൂടുതല്‍ ഉപദേശിക്കുന്നതിനേക്കാള്‍ നല്ലത് സൂക്ഷ്മതയുള്ളതും നന്മ നിറഞ്ഞതുമായ ജീവിതം മാതാപിതാക്കളിലുണ്ടാവലാണ്. അത്തരമൊരു മാതൃകയാണ് തിരുമേനി കാണിച്ചുതന്നത്. മക്കള്‍ കാണുന്ന രീതിയില്‍ മാതാപിതാക്കള്‍ പരസ്പരം വായിലേക്ക് ഭക്ഷണം കൈമാറണമെന്ന് നബിതിരുമേനി നിര്‍ദേശിച്ചു. സ്നേഹത്തിന്‍റെ അധരസിന്ദൂരം മക്കള്‍ക്ക്‌ ലഭിക്കേണ്ടത് ഇത്തരം കാഴ്ചകളില്‍ നിന്നാവണം.
ഫാത്വിമയുടെയും അലിയുടെയും ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നു. നബിതിരുമേനിയുടെ ഉപദേശനിര്‍ദേശങ്ങള്‍ മാത്രമായിരുന്നു മകള്‍ക്കും മരുമകനും ആശ്വാസമായുണ്ടായിരുന്നത്. ഫാത്വിമ നല്ല ഭാര്യയായിരുന്നു. തികഞ്ഞ പക്വതയും തഖ്‌വയും നിലനിര്‍ത്തുന്ന വിശ്വാസിനി. ഭര്‍ത്താവിനെ പ്രയാസത്തിലാക്കുന്ന യാതൊന്നും അവരില്‍ നിന്ന്‍ ഉണ്ടായിരുന്നില്ല. പ്രിയതമന്‍ എന്ത് നല്‍കിയാലും സ്നേഹപൂര്‍വ്വം അത് സ്വീകരിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ അസാധാരണമായ സ്നേഹബന്ധമാണ് നിലനിന്നിരുന്നത്. സുഹൃത്തുക്കളെ പോലെയായിരുന്നു ജീവിതം. ഒപ്പം കളിച്ചുവളര്‍ന്നവരാണല്ലോ അവര്‍. നബിതിരുമേനിയുടെ രണ്ടുകരങ്ങളില്‍ കളിച്ചും കൊഞ്ചിയും പിച്ചവെച്ചവരാണ് ഇരുവരും. ജീവിതത്തിലും അവരെ നബിതിരുമേനി പിരിച്ചുകളഞ്ഞില്ല. ഫാത്വിമയെ വിവാഹം കഴിക്കാനുള്ള അലിയുടെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ ആഹ്ലാദപൂര്‍വം അത് നടത്തിക്കൊടുക്കുകയായിരുന്നു. തഹജ്ജുദ് നമസ്കാരത്തിന്നായി മകളെയും മരുമകനെയും നബിതിരുമേനി(സ) വിളിച്ചുണര്‍ത്തിയിരുന്നു. എപ്പോള്‍ കണ്ടാലും അവരെ രണ്ടുപേരെയും ചേര്‍ത്തു പിടിച്ച് മുത്തം കൊടുക്കും.
ഒരിക്കല്‍ ഫാത്വിമ പ്രിയതമനോട്‌ ഒരു ആഗ്രഹം പറഞ്ഞു : “ഈത്തപ്പഴത്തിന് വല്ലാത്ത ആഗ്രഹമുണ്ട്. കഠിനമായ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നറിയാം. എങ്കിലും ഒരാഗ്രഹം.” ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ ആ മോഹം ഭര്‍ത്താവിനെ അറിയിച്ചു. പ്രയാസങ്ങളേറെയുണ്ടെങ്കിലും പ്രിയതമയുടെ ആഗ്രഹം തിരസ്കരിച്ചില്ല.അത്യാവശ്യത്തിന് കരുതിവെച്ചിരുന്ന പണമെടുത്ത് അങ്ങാടിയിലേക്ക് പുറപ്പെട്ടു. കുറച്ചു ഈത്തപ്പഴം വാങ്ങി തിടുക്കപ്പെട്ടു. വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിവക്കില്‍ വിശന്നൊട്ടിയ വൃദ്ധന്‍.. മുഖം കണ്ടാലറിയാം ആ ജീവിതത്തിന്‍റെ ക്ഷീണം. വയറൊട്ടിയ ആ പാവം അലിയില്‍ നിന്ന്‍ സഹായം യാചിച്ചു. പണമായി ഒന്നും നല്‍കാനില്ല. ഫാത്വിമയുടെ മോഹം പൂര്‍ത്തിയാക്കാന്‍ കൊണ്ടുപോകുന്ന ഈത്തപ്പഴമേയുള്ളൂ.
അലി രണ്ടാമതൊന്നു ആലോചിച്ചില്ല. അതുമുഴുവന്‍ അയാള്‍ക്ക്‌ നല്‍കി. വീട്ടില്‍ ചെന്ന പ്രിയതമയോട് ഈ വിവരം പറഞ്ഞു : “ഫാത്വിമാ,ഞാനങ്ങനെ ചെയ്തതില്‍ നിനക്ക് എതിര്‍പ്പുണ്ടോ?”
“ഒട്ടുമില്ല.അല്‍ഹംദുലില്ലാഹ്.ഈത്തപ്പഴം കഴിച്ചതിലേറെ സുഖവും മാധുര്യവും ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.”-ഫാത്വിമയുടെ മറുപടി.
എത്ര മനോഹരമായ കാഴ്ചപ്പാട്! മുഖം കറുപ്പിക്കുന്ന ഒരു വചനം പോലും അവിടെയില്ല. പരാതി നിറഞ്ഞ വാക്കുകളില്ല.അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയും അവന്‍റെ മാര്‍ഗത്തിലുള്ള സമരസന്നദ്ധതയുമായിരുന്നു അവരുടെ ജീവിതത്തെ ഇത്ര സുധാമയമാക്കിയത്.
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളെല്ലാം സ്വര്‍ഗത്തിലേക്കുള്ളതായിരിക്കണം. നരകത്തിലേക്ക് കാരണമാകുന്ന ഒന്നും ജീവിതത്തിലുണ്ടാകരുത്. വിവാഹജീവിതവും ഇതില്‍ നിന്നൊഴിവല്ല. വിവാഹിതനായതിന്‍റെ പേരില്‍ സ്വര്‍ഗം നഷ്ടപ്പെടരുത്. അഥവാ, തിന്മകളിലകപ്പെടുന്ന, ഹറാം ചെയ്തു പോകുന്ന, പാപം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഇഹലോകത്ത്‌ ജീവിച്ചപോലെ സ്വര്‍ഗത്തിലും ജീവിക്കണം.ഇവിടെ ഒന്നായിക്കഴിഞ്ഞ ഇണയോടൊപ്പം,മക്കളോടൊപ്പം മാതാപിതാക്കളോടൊപ്പം സ്വര്‍ഗത്തിലുമെത്തണം. ഖൂ അന്ഫുസകും വാ അഹ് ലീകും നാറാ… എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം അതാണ്‌..
ദീനിന്‍റെ വഴിയാണ് വിജയത്തിന്‍റെത്. പട്ടിണിയും ദുരിതങ്ങളുമാണ് കൂട്ടിനുള്ളതെങ്കിലും മനസ്സ് പതറിപ്പോകാതെയും ബന്ധം ഉടഞ്ഞുപോകാതെയും നിലനില്‍ക്കണമെങ്കില്‍ ദീന്‍ അതില്‍ നിറഞ്ഞിരിക്കണം. അതുതന്നെയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിയടയാളവും.

സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍)




മുസ്‌ലിം സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായിരുന്നു ഖാലിദ്ബ്‌നു വലീദ്. സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ധീര യോദ്ധാവ്.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് മഹത്തരമാണ്. അബൂബക്കര്‍(റ)ന് താങ്ങും തണലുമായി നിന്ന വ്യക്തി. അനേകം യുദ്ധങ്ങള്‍ ജയിച്ച പടനായകന്‍.
ഖാലിദിനെ സര്‍വസൈന്യാധിപ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഉമറിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അബൂബക്കര്‍(റ) ഉള്ള കാലത്ത് അദ്ദേഹം അതിനു സമ്മതിച്ചതേ ഇല്ല. ഖാലിദിനെ സൈനിക നേതൃത്വം ഏല്പിച്ചത് പ്രവാചകനായിരുന്നു. പ്രവാചകന്‍ ചെയ്ത ഒരു പ്രവൃത്തി എതിര്‍ക്കാന്‍ അബൂബക്കര്‍(റ) തയ്യാറായില്ല.
ഖലീഫയായതോടെ ഖാലിദിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഉമര്‍(റ) തീരുമാനിച്ചു.
അതിന് ചില കാരണങ്ങളും ഉണ്ടായി. ഖാലിദ് മനുഷ്യസഹജമായ ചില വൈകല്യങ്ങളുടെ അടിമയായിരുന്നു. റിപ്പോര്‍ട്ടുകളും കണക്കുകളും കണിശമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നിരവധി യുദ്ധങ്ങളില്‍ നിന്നും കിട്ടിയ യുദ്ധ മുതലുകള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടെന്ന് ഉമര്‍(റ) കരുതി. അതൊക്കെ പൊതു ഖജനാവിലേക്ക് എത്തേണ്ടതാണ്.
ഉമര്‍(റ)നെ പ്രകോപിപ്പിക്കാന്‍ മറ്റൊരു സംഭവവും പിന്നീടുണ്ടായി. ഖാലിദിനെ പ്രശംസിച്ച് കവിത രചിച്ച് പാടിയ ഒരു ഇറാഖി കവിക്ക് അദ്ദേഹം പതിനായിരം ദിര്‍ഹം സമ്മാനമായി നല്കി.
മുസ്‌ലിംകളുടെ യുദ്ധ വിജയങ്ങള്‍ക്കെല്ലാം കാരണം ഖാലിദാണെന്ന ഒരു ധാരണയും മുസ്‌ലിംകളുടെ ഇടയില്‍ പരന്നിരുന്നു.
ഉമര്‍(റ)നു ഇതൊന്നും ഇഷ്ടപ്പെട്ടില്ല.
അല്ലാഹുവാണ് ഇസ്‌ലാമിനെ ശക്തിപ്പെടുത്തുന്നതെന്ന് വിശ്വസിക്കുന്നതിനു പകരം ഖാലിദാണ് എല്ലാറ്റിനും കാരണമെന്ന വിശ്വാസം ആപത്തുണ്ടാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഉമര്‍(റ) സര്‍വസൈന്യാധിപ സ്ഥാനത്തു നിന്ന് ഖാലിദിനെ മാറ്റി പകരം അബൂഉബൈദയെ നിയമിച്ചു.
വിജ്ഞാപനവുമായി ഖലീഫയുടെ ദൂതന്‍ യുദ്ധമുന്നണിയില്‍ എത്തി.
ഖാലിദ് ഖലീഫയുടെ കല്പന യാതൊരു മടിയും കൂടാതെ സ്വീകരിച്ചു. നേതൃത്വം അബൂഉബൈദക്കു കൈമാറി.
അതുകൊണ്ടൊന്നും ഉമര്‍(റ) തൃപ്തനായില്ല.
തെറ്റുകള്‍ ചെയ്ത ഖാലിദിനെ വിചാരണ ചെയ്യേണ്ടതുണ്ട്. സത്യാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കര്‍ക്കശക്കാരനായ ഉമര്‍ തന്റെ സൈന്യാധിപന് ഇളവുകള്‍ കൊടുത്തു എന്ന് ജനം പറഞ്ഞുനടക്കും. അതുണ്ടാകാന്‍ പാടില്ല.
ഖാലിദിനെ വിചാരണ ചെയ്യാന്‍ പുതിയ സര്‍വ സൈന്യാധിപനായ അബൂഉബൈദയെ ഏല്പിച്ചു.
അബൂഉബൈദ ജനങ്ങളെ വിളിച്ചുകൂട്ടി.
ഖലീഫയുടെ ദൂതന്‍ എഴുന്നേറ്റുനിന്നു. വിചാരണ തുടങ്ങി.
”ഇറാഖി കവിക്ക് പതിനായിരം ദിര്‍ഹം കൊടുത്തത് സ്വന്തം സ്വത്തില്‍ നിന്നോ പൊതു മുതലില്‍ നിന്നോ?”
ചോദ്യം കേട്ട് ഖാലിദ് ഞെട്ടിപ്പോയി.
അദ്ദേഹം ഒന്നും മിണ്ടിയില്ല.
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ഉത്തരം ലഭിച്ചില്ല.
ഉടനെ ബിലാല്‍ എഴുന്നറ്റ് ഖാലിദിന്റെ തൊപ്പി എടുത്തുമാറ്റി. തലപ്പാവുകൊണ്ട് കൈകള്‍ ബന്ധിച്ചു.
ജനത്തിന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഖാലിദ് ഇസ്‌ലാമിനുവേണ്ടി പടപൊരുതിയ സേനാനായകന്‍. സിറിയയും ഇറാഖും കീഴ്‌പ്പെടുത്തിയ പടനായകന്‍. ഇസ്‌ലാമിനു വേണ്ടി ത്യാഗങ്ങള്‍ ചെയ്ത പോരാളിയെ പതിനായിരം ദിര്‍ഹത്തിന്റെ പേരില്‍ അപമാനിക്കുകയോ?
പക്ഷേ, ഉമര്‍(റ) നീതിമാനായിരുന്നു.
അഭിനന്ദിക്കേണ്ട സന്ദര്‍ഭത്തില്‍ ഖാലിദിനെ അഭിനന്ദിച്ചിട്ടുണ്ട്.
ഖാലിദിന്റെ ഹൃദയം പിടയുകയായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരും സദസ്സിലുണ്ട്.അവരുടെ മുമ്പില്‍ ഒരു കുറ്റവാളിയാകാന്‍ ഖാലിദ് ഇഷ്ടപ്പെട്ടില്ല.
”എന്റെ സ്വത്തില്‍ നിന്നാണ് ഞാനത് നല്കയത്.” ശാന്തനായി ഖാലിദ് ബോധിപ്പിച്ചു.
ജനത്തിന് ആശ്വാസമായി.
മറുപടി കേട്ടതോടെ ബിലാല്‍ തൊപ്പി തിരിച്ചുനല്കി. കൈകള്‍ മോചിപ്പിച്ചു.
സ്ഥാനം നഷ്ടപ്പെട്ട ഖാലിദ് മദീനയിലെത്തി. ഉമറിനെ മുഖം കാണിച്ചു. അദ്ദേഹം ഏറെ ഖിന്നനായിരുന്നു.
”എന്തിന് എന്നെ അങ്ങനെ അപമാനിച്ചു?”
ഖാലിദ് നടന്ന കാര്യങ്ങള്‍ ദു:ഖത്തോടെ ഖലീഫയോട് ബോധിപ്പിച്ചു.
”ഞാന്‍ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ രഹസ്യമായി ചോദ്യം ചെയ്താല്‍ മതിയായിരുന്നല്ലോ?”
ഖാലിദിന് ഒരിക്കലും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല നടന്നതൊക്കെയും.
”താങ്കള്‍ ഇറാഖി കവിക്ക് രഹസ്യമായാണോ സമ്മാനം നല്കിയത്?”
”അല്ല. പരസ്യമായാണ് നല്കിയത്.”
”പരസ്യമായി ചെയ്തതുകൊണ്ട് വിചാരണയും പരസ്യമായി നടത്തി. മറിച്ചായിരുന്നുവെങ്കില്‍ രഹസ്യമായി വിചാരണ ചെയ്യുമായിരുന്നു. 
ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്.” ഉമര്‍(റ) കാര്യം വ്യക്തമാക്കി.
”ഒന്നു ചോദിക്കട്ടെ.


ഈ സമ്പത്തെല്ലാം താങ്കള്‍ക്ക് എവിടെ നിന്നു കിട്ടി? ഒരാള്‍ക്ക് പതിനായിരം ദിര്‍ഹം സമ്മാനം കൊടുക്കാന്‍ മാത്രം.” ഉമര്‍(റ) വീണ്ടും ചോദിച്ചു.
 തനിക്ക് ലഭിച്ച യുദ്ധമുതലുകളുടെ കണക്ക് ഖാലിദ് നിരത്തി. തന്റെ കൈവശം ഇനിയും എണ്‍പതിനായിരം ദിര്‍ഹമുണ്ട് എന്ന് വെളിപ്പെടുത്തുകയും ചെയ്തു.
 ”വേണമെങ്കില്‍ ആ പണം പൊതു ഖജനാവില്‍ അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്.” അതും പറഞ്ഞ് ഖാലിദ് തന്റെ സമ്പാദ്യം ഖലീഫക്കു മുമ്പില്‍ വച്ചു. 
ഉമര്‍(റ) കണക്കുകള്‍ പരിശോധിച്ചു. കൂടുതലുണ്ടായിരുന്ന പതിനായിരം ദിര്‍ഹം മാത്രമെടുത്ത് അറുപതിനായിരം ദിര്‍ഹം തിരിച്ചെടുക്കാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടു. 
വിചാരണയിലും ചോദ്യം ചെയ്യലിലുമെല്ലാം ഖാലിദിന് മനോവിഷമമുണ്ടെന്ന് ഉമര്‍(റ) മനസ്സിലാക്കി. അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് ഉമര്‍(റ) തീരുമാനിച്ചു.

 ”അല്ലാഹുവാണ് താങ്കള്‍ എനിക്ക് പ്രിയപ്പെട്ടവന്‍ തന്നെയാണ്.” 

ഉമര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കിടയില്‍ ഖാലിദിനെ സംബന്ധിച്ച് മോശം അഭിപ്രായം ഉണ്ടാകരുതെന്ന് ഉമര്‍(റ) ന് നിര്‍ബന്ധമുണ്ടായിരുന്നു. തെറ്റിദ്ധാരണകള്‍ നീക്കണമെന്ന് ഖലീഫ തീരുമാനിച്ചു. 
അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി. അവരുടെ മുമ്പില്‍ ഖലീഫ പ്രഖ്യാപിച്ചു. ”ഞാന്‍ ഖാലിദിനെ ഉദ്യോഗത്തില്‍ നിന്ന് നീക്കിയത് അദ്ദേഹത്തോട് എനിക്ക് വെറുപ്പ് ഉണ്ടായതുകൊണ്ടല്ല. അദ്ദേഹം കാരണം ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാകാതിരിക്കാന്‍ വേണ്ടിയാണ്. എല്ലാ വിജയത്തിനും കാരണക്കാരന്‍ അദ്ദേഹമാണെന്ന് ജനം കരുതിയാല്‍ അത് ആപത്താണ്. അല്ലാഹുവാണ് എല്ലാ വിജയത്തിനും കാരണക്കാരന്‍. നിങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ വേറൊരു മാര്‍ഗവും എന്റെ മുമ്പിലുണ്ടായിരുന്നില്ല.” 
ഖാലിദിന്റെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയില്ല. കുറേക്കാലം അദ്ദേഹം ശാന്തനായി ജീവിച്ചു. യുദ്ധക്കളത്തില്‍ ഇറങ്ങാന്‍ പറ്റാത്ത വേദന അദ്ദേഹത്തെ ബാധിച്ചു. ഖാലിദ് രോഗബാധിതനായി. രോഗസമയത്ത് അദ്ദേഹത്തിന്റെ ഉള്ളിലെ വേദന വാക്കുകളായി പുറത്തേക്കുവന്നു. 
”നൂറോ അതിലധികമോ യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തു. വെട്ടോ കുത്തോ ഏല്ക്കാത്ത ഒരിടവും എന്റെ ശരീരത്തിലില്ല. എന്നിട്ടും എനിക്ക് ഇങ്ങനെ ശാന്തനായി വിരിപ്പില്‍ കിടന്ന് മരിക്കേണ്ടി വന്നല്ലോ. കഴുത ചാവുന്നതുപോലെ.”

 ഉമറിന്റെ കര്‍ശനമായ നിലപാടിലെ ന്യായം അവസാനഘട്ടത്തില്‍ ഖാലിദിനു ബോധ്യമായി. രോഗശയ്യയിലായിരിക്കെ അദ്ദേഹം പറഞ്ഞു. ”എനിക്ക് ഖത്താബിന്റെ മകനോട് ചിലതൊക്കെ തോന്നിയിരുന്നു. എന്നോട് ചെയ്തതുപോലെ അദ്ദേഹം പലരോടും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉമര്‍ ചെയ്തതെല്ലാം അല്ലാഹുവിനെ മുന്‍നിര്‍ത്തിയായിരുന്നു.” 

രോഗത്തില്‍ നിന്നും ഖാലിദ് രക്ഷപ്പെട്ടില്ല. ഏറെ താമസിയാതെ അദ്ദേഹം മരിച്ചു. ഖാലിദിനെയോര്‍ത്തു മദീന നിവാസികള്‍ പൊട്ടിക്കരഞ്ഞു. മരിച്ചവരെയോര്‍ത്തു വിലപിക്കുന്നത് മതം വിരോധിച്ച കാര്യമായിരുന്നു. ഉമര്‍(റ) തീരെ ഇഷ്ടപ്പെടാത്ത കാര്യം. എന്നാല്‍ ഇവിടെ ഉമര്‍(റ)വും എതിര്‍ത്തു പറഞ്ഞില്ല. പകരം ഇത്രയും കൂടി പറയുകയും ചെയ്തു.
”ജനങ്ങള്‍ കരയട്ടെ. കരയുന്നവര്‍ അത്തരം ധീരന്മാരെ ഓര്‍ത്തു കരയട്ടെ.” 
ഖാലിദിന്റെ വിയോഗത്തില്‍ ഉമറിനും ദു:ഖമുണ്ടായിരുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. 
മരണവിവരം അറിഞ്ഞ ഉടനെ ഉമര്‍(റ) പ്രതികരണം ഇങ്ങനെയായിരുന്നു. ”അല്ലാഹു ഖാലിദിനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം നാം മനസ്സിലാക്കിയതിനേക്കാള്‍ ഉന്നതനായിരുന്നു.”
ഖാലിദിനെ കുറിച്ചുള്ള ദു:ഖം ഉമര്‍(റ) ന്റെ മനസ്സില്‍ എക്കാലത്തും ഉണങ്ങാത്ത ഒരു മുറിവായി നിലകൊണ്ടു. അക്രമിയുടെ കുത്തേറ്റ് ആസന്ന മരണനായി കിടക്കുമ്പോഴും ഉമറിന്റെ ഓര്‍മയില്‍ ഖാലിദുണ്ടായിരുന്നു
. ”ഖാലിദുബ്‌നു വലീദ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അധികാരം ഏല്പിക്കാമായിരുന്നു.” നിരാശ നിറഞ്ഞ വാക്കുകള്‍ ഖാലിദിന്റെ ധീരതയ്ക്കുള്ള അംഗീകാരമായിരുന്നു.