Friday, January 30, 2015

ദഹനക്കേടിന് മല്ലി



മല്ലി കഴിക്കാത്തവര്‍ ആരുമുണ്ടാകില്ല; അതേ പോലെ മല്ലിയിലയും. ഔഷധമായും വജ്ഞനമായും ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സര്‍വസാധാരണയായി കണ്ടുവരുന്നതും അനേകം മരുന്നുകള്‍ കഴിച്ചിട്ടും ആശ്വാസമില്ലാത്തതുമായ പല രോഗങ്ങള്‍ക്കും മല്ലി ആശ്വാസം ചെയ്യുമെന്നത് പലര്‍ക്കും അറിയില്ല
.

സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ധാരാളമായി കൃഷി ചെയ്യാന്‍ പറ്റുന്നതാണ് മല്ലി. ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ കൃഷിചെയ്തുവരുന്നുണ്ടെങ്കിലും വ്യാവസായികമായി കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. മല്ലിയുടെ ഇലയും അതിന്റെ കായ(ഫലം)യും ഉപയോഗിച്ചുവരുന്നു. ഛര്‍ദ്ദി, വയറുവേദന, ദഹനക്കുറവ്‌, വയറിലെ അസ്വാസ്ഥ്യങ്ങള്‍, വയറെരിച്ചില്‍ (ഗ്യാസ്ട്രബിള്‍), പുളിച്ചു തികട്ടല്‍, മൂത്ര തടസ്സം, മൂത്രനാളി രോഗങ്ങള്‍ എന്നിവക്കെല്ലാം ഇത് ഉപയോഗിച്ചുവരുന്നു. ദാഹം മാറ്റുന്നതിനു മല്ലിക്ക് പ്രത്യേക കഴിവുണ്ട്.

അടിഭാഗം വീതിയുള്ള, പച്ചനിറത്തില്‍ മിനുസമുള്ള ഇലകളോടു കൂടിയ ഇതിനെ സുഗന്ധ ഔഷധച്ചെടിയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഉത്തേജക ദ്രവ്യമായും ധാതുപുഷ്ടിക്കും മൂത്രസംബന്ധമായ അസുഖത്തിനും ഇതിനെ ഉപയോഗിച്ചുവരുന്നു. ശ്വാസകോശ രോഗങ്ങള്‍, വിശേഷിച്ച് കുഞ്ഞുങ്ങളില്‍ കാണുന്ന ശ്വാസംമുട്ടലിനും തലവേദന, ദന്തരോഗങ്ങള്‍, മോണപ്പഴുപ്പ്, ദന്തക്ഷയം, ദാഹം, രാത്ര്യന്ധത, പ്രസവാനന്തര രോഗങ്ങള്‍, മൂത്രതടസ്സം തുടങ്ങി അനേകം രോഗങ്ങള്‍ക്ക് ശമനൗഷധമായും ശാശ്വത രോഗശമനിയായും മല്ലി ഉപയോഗിച്ചുവരുന്നുണ്ട്.

തലവേദനക്ക് മല്ലിയില, മല്ലി എന്നിവ പാലില്‍ അരച്ച് നെറ്റിയിലിടുന്നത് നല്ലതാണ്. പല്ലുവേദന, മോണപഴുപ്പ്, പല്ലുതേയ്മാനം എന്നിവക്ക് മല്ലി ചവച്ചു തുപ്പുന്നതും മല്ലിയും ഉപ്പും കൂട്ടി തിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ക്കൊള്ളുന്നതും, പറങ്കിമാവിന്‍ തോല്‍, കൊഴിഞ്ഞിലിന്‍ വേര്, മല്ലി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ ഉപ്പും, സ്വല്‍പം നല്ലെണ്ണയും ഒഴിച്ച് കവിള്‍ക്കൊള്ളുന്നതും, വായയില്‍ വെച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്. മല്ലിപ്പൊടിയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം പല്ലുവേദനക്ക് വളരെ പ്രസിദ്ധമായ ഔഷധമാണ്.

പ്രസവാനന്തര ശുശ്രൂഷയിലും മല്ലിക്ക് പ്രധാന സ്ഥാനമുണ്ട്. മല്ലിയിലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും മല്ലി, വെളുത്തുള്ളി, ചുക്ക്, കുരുമുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും ഒന്നാംതരം പ്രസവരക്ഷാ ഔഷധമാണ്. കുറുന്തോട്ടിക്കഷായത്തില്‍ മല്ലിയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും പ്രസവരക്ഷാ ഔഷധമാണ്. പച്ചമാങ്ങാ നീരും മല്ലിക്കഷായവും ചേര്‍ത്ത് ആവശ്യത്തിന് മധുരം ചേര്‍ത്ത് കഴിക്കുന്നത് ഒന്നാന്തരം ദാഹശമനിയാണ്.

കരിക്കിന്‍ വെള്ളത്തില്‍ സമം മല്ലിക്കഷായവും ഗോമൂത്രവും ചേര്‍ത്ത് കാച്ചി അരിച്ചു കഴിച്ചാല്‍ ഉടനെ മൂത്രം പോകുന്നതാണ്. നാനാതരത്തില്‍ ഉപയോഗമുള്ളതും എപ്പോഴും ലഭ്യവുമായ മല്ലിയുടെ ഔഷധഗുണം മനസ്സിലാക്കുകയും അതനുസരിച്ച് ഉപയോഗിക്കുകയും വേണം. മല്ലി പാചകാവശ്യത്തിനു മാത്രമുള്ള ഒരു വസ്തുവാണെന്ന നമ്മുടെ ധാരണ മാറ്റണം.
by: Dr Mohammed

മാപ്പിളപ്പാട്ടിനോട് നമ്മള്‍ നീതി കാണിച്ചോ?




മാപ്പിളപ്പാട്ടെഴുത്തിലെ പാല്‍നിലാപുഞ്ചിരിയായ ഒ എം കരുവാരകുണ്ട് എഴുത്തിന്റെ മൂന്നരപ്പതിറ്റാണ്ട് പിന്നിടുകയാണ്. മാപ്പിളപ്പാട്ട് ചക്രവര്‍ത്തി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ കഴിഞ്ഞാല്‍, മാപ്പിളപ്പാട്ടിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ടാവുക ഒരു പക്ഷേ ഒ എമ്മായിരിക്കും. വൈദ്യര്‍ കൃതികളെ ഗുരുവായി സ്വീകരിച്ചും അതെല്ലാം അരിച്ചുപെറുക്കി വായിച്ചും പാട്ടെഴുത്ത് തുടങ്ങിയ ഒ എം ഈ രംഗത്തേക്ക് കാലെടുത്തുവെച്ചത് ഏറനാടിന്റെ പ്രിയ കവി പുലിക്കോട്ടില്‍ ഹൈദറിനെക്കുറിച്ച് പാട്ടെഴുതിക്കൊണ്ടാണ്. തിരുനബിയും ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടുമിക്ക സംഭവങ്ങളും മുതല്‍ മോയിന്‍കുട്ടി വൈദ്യരും കേരളവും ഓണവുമെല്ലാം ആ തൂലികയിലൂടെ ഇശല്‍ രൂപം പ്രാപിച്ചിട്ടുണ്ട്.

മാപ്പിള സാഹിത്യത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒ എമ്മിന് പാട്ടെഴുത്തിന്റെ കമ്പിയും കഴുത്തുമറിയാം. ലക്ഷണമൊത്ത മാപ്പിളപ്പാട്ട് ഏതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തിന്റെ രചനകള്‍. വൃത്ത-പ്രാസ നിയമങ്ങള്‍ അണു ഇട തെറ്റാതെയും ഇശല്‍ മാത്രം സ്വീകരിച്ചും ഒ എം മാപ്പിളപ്പാട്ടെഴുതും. എന്നാല്‍ കച്ചവടവല്‍കൃത ഗാനരചനക്ക് ഇദ്ദേഹം ഒരുക്കമല്ലെന്നു മാത്രമല്ല, അതിനെ വിമര്‍ശിക്കാന്‍ ആര്‍ജവം കാണിക്കുകയും ചെയ്യുന്നു. പാട്ടെഴുത്തിന്റെ കാരണങ്ങള്‍ ‘ശബാബി’നോട് സംസാരിക്കുന്നു:





മാപ്പിളപ്പാട്ടെഴുത്തിലേക്ക് വരാനിടയായ സാഹചര്യം?


ബാല്യം മുതല്‍ തന്നെ വായനയായിരുന്നു എന്റെ വിനോദം. എന്തു കിട്ടിയാലും വായിക്കും. കുടുംബം ദരിദ്രാവസ്ഥയിലായിരുന്നതിനാല്‍ പുസ്തകങ്ങളോ പത്രമോ പോലും പണം കൊടുത്തു വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും വായനാകമ്പം ഞാന്‍ നിലനിര്‍ത്തി. മദ്‌റസയില്‍ പോകുന്നതിനു മുമ്പ്, പുലര്‍ച്ചെ ഞാന്‍ പുന്നക്കാട്ടേക്കിറങ്ങും. എല്ലാ പത്രങ്ങളും വില്പന നടത്തിയിരുന്ന ‘പത്രപ്പാപ്പ’യുമായി ഞാന്‍ ചങ്ങാത്തം കൂടി. അദ്ദേഹം എല്ലാ പാത്രങ്ങളും വായിക്കാന്‍ എന്നെ അനുവദിച്ചു. സ്‌കൂള്‍ പഠനകാലത്തുതന്നെ കത്തുകള്‍, കുറിപ്പുകള്‍, മിനിക്കഥകള്‍, ചെറുകഥകള്‍ എന്നിവയെഴുതാന്‍ ഈ വായനാശീലം എനിക്ക് സഹായകമായി.

ചിത്രനേത്രം എന്ന വാരികയില്‍ ഒരു നോവലും ഞാന്‍ അക്കാലത്തെഴുതി. അക്കാലത്ത് അറബി മലയാളം സാഹിത്യവും എന്നെ ആകര്‍ഷിച്ചിരുന്നു. എന്റെ വായനാലോകത്ത് അറബി മലയാളത്തിലെഴുതപ്പെട്ട പാട്ടുകളും ഉണ്ടായിരുന്നു. അക്കാലത്ത് പ്രസിദ്ധമായിരുന്നു കരുവാരകുണ്ടിലെ വ്യാഴാഴ്ചച്ചന്ത. ഈ ചന്തയെക്കുറിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ എഴുതുകയും അത് പിന്നീട് മാപ്പിളപ്പാട്ടിലെ ഒരു ഇശലായി മാറുകയും ചെയ്തിട്ടുണ്ട്.


അതിന്റെ ആദ്യവരികളിങ്ങനെ:

കരുവാരക്കുണ്ടതിന്ന്
കഴിഞ്ഞെ ചന്തന്റെയന്ന്
കൈമല്‍ കല്ലുവളയിട്ടുള്ളൊ രു പെണ്ണ് വന്ന്
ഒരു തുണക്കാരുമില്ലാതെയു ണ്ടിങ്ങോട്ടു പോരുന്ന്

ഇതുപോലുള്ള പുലിക്കോട്ടിലിന്റെ തനി ഗ്രാമഭാഷയിലുള്ള രചനകള്‍ എനിക്ക് ആവേശമായി. ചന്തപ്രദേശത്തേക്കുള്ള കവാടമായിരുന്നു ആനവാതില്‍. ഇത് ചന്ത ദിവസമാണ് തുറക്കുക. ഈ വാതിലിനടുത്തായിരുന്നു മുഹമ്മദ് മുസ്‌ല്യാരുടെ പുസ്തകക്കച്ചവടം. ഇവിടെ അക്കാലത്തെ അറബി മലയാള ‘ക്ലാസ്സിക്കു’കളായിരുന്ന കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, വലിയ ഉമര്‍ ഖിസ്സ, ബദ്‌റുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍, ഉഹ്ദ് പടപ്പാട്ട്, കര്‍ബല തുടങ്ങിയവ അദ്ദേഹം വില്പനക്കായി നിരത്തിവെക്കും. വാങ്ങി വായിക്കാന്‍ പണമില്ലാത്തതിനാല്‍ ഞാന്‍ മുഹമ്മദ് മുസ്‌ലിയാരുമായും ചങ്ങാത്തം കൂടി. അദ്ദേഹം എന്നെ സ്‌നേഹപൂര്‍വം സ്വീകരിക്കും. അവിടെയിരുന്ന് രാത്രി വരെ വായിക്കും. മടങ്ങുമ്പോള്‍ ഒരു പുസ്തകം വിലകൊടുത്തു വാങ്ങുകയും ചെയ്യും. ഈ വായന എന്നിലെ മാപ്പിളപ്പാട്ടുകാരനെ ഉണര്‍ത്തി. അറബി മലയാളത്തിലെ പദാവലികള്‍ ഞാന്‍ ഹൃദിസ്ഥമാക്കി. ഈ കൃതികളും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളുമാണ് എന്റെ ഗുരു എന്നു പറയാം. അങ്ങനെ പാട്ടെഴുത്തു തുടങ്ങി.

മാപ്പിളപ്പാട്ടെഴുത്ത് രംഗത്തേക്കുള്ള അരങ്ങേറ്റം എങ്ങനെയായിരുന്നു?

1979-ന്റെ അവസാനത്തിലാണെന്നാണ് എന്റെ ഓര്‍മ. പുലിക്കോട്ടില്‍ ഹൈദറിന്റെ പേരില്‍ മാപ്പിളപ്പാട്ട് രചനാമത്സരം സംഘടിപ്പിച്ചിരുന്നു. പുലിക്കോട്ടില്‍ ഹൈദറാവട്ടെ, എന്റെ ആവേശവും പ്രചോദനവുമെല്ലാമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാലാളിത്യവും ശൈലിയും ഞാന്‍ അടുത്തറിയുകയും ചെയ്തിരുന്നു. അന്ന് ഞാനൊരു പാട്ടെഴുതി. ഗുരു തുല്യനായി കണ്ടിരുന്ന കെ ടി മാനു മുസ്‌ലിയാരെ കാണിച്ചു. അദ്ദേഹം ഒന്നുരണ്ട് നിര്‍ദേശങ്ങള്‍ പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു.
മത്സരത്തിലേക്ക് ആ പാട്ട് അയച്ചുകൊടുത്തു. ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം എനിക്കായിരുന്നു.

സമ്മാനദാനച്ചടങ്ങിന് എത്തിയപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. അക്കാലത്തെ മാപ്പിളപ്പാട്ടു വേദികളിലെ താരങ്ങളായിരുന്ന പീര്‍ മുഹമ്മദ്, വി എം കുട്ടി, ഉമര്‍കുട്ടി, എരഞ്ഞോളി മൂസ, റംലാബീഗം, ആഇശ ബീഗം തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ഞാനെഴുതിയ ആ പാട്ട് എം പി ഉമ്മര്‍കുട്ടിയും സംഘവും ഹൃദയഹാരിയായി ആലപിക്കുകയും ചെയ്തു:

പുരി വണ്ടൂരില്‍ ജനിച്ചു
പുളകം വാരി വിതച്ചു പൊരുതും
പടവാളതായ് ഖമലും പ്രയോഗിച്ചു
മര്‍ഹൂം പുലിക്കോട്ടില്‍ ഹൈദറിക്കാക്ക വിരാജിച്ചു.

മാപ്പിളപ്പാട്ടെഴുത്തിലെ കമ്പി, കഴുത്ത്, വാല്‍ക്കമ്പി തുടങ്ങിയ നിയമങ്ങളെല്ലാം പാലിച്ച് പുലിക്കോട്ടിലെന്ന ഏറനാടന്‍ കവിയെക്കുറിച്ചെഴുതിയ പാട്ടിനെ അവിടെയെത്തിയവരെല്ലാം മുക്തകണ്ഠം പ്രശംസിച്ചു. പാട്ടുകാരെല്ലാം എന്നെ പരിചയപ്പെടുകയും എന്റെ വിലാസം വാങ്ങുകയും ചെയ്തു. മാത്രമല്ല, അന്നെനിക്ക് സമ്മാനം നല്കിയത് മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറായിരുന്നു. അതും മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സാന്നിധ്യത്തില്‍. ഇതെല്ലാം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഇവരില്‍ പലരും എന്നെ വിളിക്കുകയും പാട്ടെഴുതിക്കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ കൂടി ഞാന്‍ പങ്കെടുത്തു. തൃശൂര്‍ സാഹിത്യ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് ഓണാഘോഷത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട് രചനാ മത്സരം നടത്തിയിരുന്നു. 

ഓണമായിരുന്നു വിഷയം. തികച്ചും വ്യത്യസ്തമായ ഒരവതരണം വഴി ഞാനന്ന് ഓണത്തെ മാപ്പിളപ്പാട്ടിലൂടെ വരച്ചിട്ടു.

കവി മെഹര്‍ എഴുതുന്നതുപോലെ ഭാവനാത്മകമായാണ് ഞാന്‍ പാട്ടെഴുതിയത്.

പൊയ്കയില്‍ വിടര്‍ന്നു നില്ക്കും
താമര പറഞ്ഞു പൊന്നൊളി ചിതറിടും
പൊന്നോണമിങ്ങണഞ്ഞു.
പൊയ്മുഖം അണിഞ്ഞു നാടൊന്നായ് ചമഞ്ഞിരുന്നു
പൊട്ടിയ കരച്ചിലടക്കി ചിരി തുറന്നു.
പാര്‍ട്ടിയായ് മതങ്ങളായ് ജാതിയായ്
പിരിഞ്ഞു പോരടിക്കയാണ്
മര്‍ത്യന്‍ അങ്ങയെന്തറിഞ്ഞു
പട്ടിണിയില്‍ പെട്ടുഴന്ന് വിറ്റു ഞങ്ങള്‍
കാണം പൊന്നു തിരുമേനിക്കു മാത്രം
തീര്‍ത്തതാണീ ഓണം


അക്കിത്തം, വൈലോപ്പിള്ളി, ഗുപ്തന്‍നായര്‍ എന്നീ പ്രഗത്ഭരായിരുന്നു വിധികര്‍ത്താക്കള്‍. തികച്ചും വ്യത്യസ്തമായിക്കണ്ട എന്റെ മാപ്പിളപ്പാട്ട് വൈലോപ്പിള്ളിക്ക് നന്നേ പിടിച്ചു. അദ്ദേഹം എന്നെ പരിചയപ്പടുകയും സമ്മാനം നല്കുകയും എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പാട്ടെഴുത്തില്‍ ഉറച്ചു നില്ക്കാനും ഇന്ന് ഈ നിലയിലെത്താനും എനിക്കായത് ഇവരുടെ സ്‌നേഹമസൃണമായ പ്രോത്സാഹനം കൊണ്ടു തന്നെയായിരുന്നു.

മാപ്പിളപ്പാട്ടിന്റെ തനതായ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഇത് ഇപ്പോഴത്തെ എഴുത്തുകാരും ഗായകരും അറിയുകയും പാലിക്കുകയും ചെയ്യുന്നുണ്ടോ?

മാപ്പിളപ്പാട്ടിന് മാത്രം അവകാശപ്പെടാനുള്ള നിരവധി സവിശേഷതകള്‍ ഉണ്ട്. ഒന്ന് അതിന്റെ ഈണം തന്നെയാണ്. മാപ്പിളപ്പാട്ടിന്റെ ഈണം മാത്രമെടുത്ത് ഭാസ്‌ക്കരന്‍ മാഷ് എഴുതിയതാണ്
‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരി’

എന്ന ഗാനം. ഈണത്തിനു പുറമെ ചില ഏറനാടന്‍ പദങ്ങളും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതുപക്ഷെ, പൂര്‍ണ രൂപത്തിലുള്ള മാപ്പിളപ്പാട്ടല്ല. വൈദ്യരെഴുതിയ പ്രസിദ്ധമായ ഒരു പാട്ടിന്റെ ഇശലിലാണ് ‘കായലരികത്തി’ന്റെ രചനയും.
അറബി- മലയാള സാഹിത്യവും മാപ്പിളപ്പാട്ടിന്റെ അനിവാര്യഘടകമാണ്. ഇത് മലയാള ഭാഷയിലെ പദാവലികളെ വരെ പരിപോഷിപ്പിച്ചിട്ടുണ്ട്. ശബ്ദതാരാവലിയില്‍ നൂറു കണക്കിന് മാപ്പിള സാഹിത്യപദങ്ങള്‍ കാണാം. മാപ്പിളപ്പാട്ടുകളിലെ മൊഞ്ചത്തി, ശുജാഈ തുടങ്ങിയ പ്രയോഗങ്ങള്‍ എത്ര വശ്യവും അര്‍ഥവത്തുമാണ്. ഇതിനുപകരം സുന്ദരി, ധൈര്യശാലി എന്നിങ്ങനെ പ്രയോഗിച്ചാല്‍ വശ്യതയും ഗാംഭീര്യവും ലഭിക്കുമോ? പഴയകാല മാപ്പിളപ്പാട്ടെഴുത്തുകാര്‍ കണക്കൊപ്പിച്ചാണ് എഴുതിയിരുന്നത്. കണക്കൊക്കാത്ത പാട്ടുകള്‍ അറംപറ്റും എന്നൊരു വിശ്വാസവും ഉണ്ടായിരുന്നത്രെ.

കമ്പി, കഴുത്ത്, വാല്‍കമ്പി, വാലിന്മേല്‍ കമ്പി തുടങ്ങിയ പ്രാസനിയമങ്ങള്‍ (കണക്ക്) പാലിക്കുമ്പോള്‍ മാത്രമേ ലക്ഷണമൊത്ത മാപ്പിളപ്പാട്ട് ജനിക്കുകയുള്ളൂ. ഇവക്കു പുറമെ മറ്റു പാട്ടുകള്‍ക്കു വേണ്ട ചേരുവകളും വേണം. സിനിമാഗാനം മുതല്‍ നാടന്‍പാട്ടുകള്‍ വരെ അതിന്റെ ആദ്യവരികളില്‍ നിന്നുതന്നെ നമുക്ക് തിരിച്ചറിയാനാവും. എന്നാല്‍ മാപ്പിളപ്പാട്ട് തിരിച്ചറിയണമെങ്കില്‍ അതിന്റെ പല്ലവി, അനുപല്ലവി, ചരണം, അനുചരണം എന്നീ ഘടകങ്ങള്‍ കേള്‍ക്കണം. ലക്ഷണമൊത്ത ഇത്തരം പാട്ടുകളാണ് മോയിന്‍കുട്ടി വൈദ്യരുടേത്.

ഇശലും സാഹിത്യവും പ്രാസ നിയമങ്ങളും പരമാവധി പാലിച്ചുള്ള മാപ്പിളപ്പാട്ടെഴുത്ത് അത്യന്തം ശ്രമകരമാണ്. എന്നാല്‍ മിക്കവരും ഇന്ന് ഇതൊന്നും പാലിക്കാതെ വളയമില്ലാതെ ചാടുകയാണ്.

മാപ്പിളപ്പാട്ടുകള്‍ക്ക് ഈ നിയമങ്ങളൊന്നും പാലിക്കണമെന്നില്ലെന്ന് ചിലര്‍ വാദിക്കുകയും ചെയ്യുന്നുവെന്നതാണ് അത്ഭുതകരം. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് യഥാര്‍ഥത്തില്‍ ആരാണ്? അതിന് ആധാരമായ രേഖകളുണ്ടോ?

നിയമങ്ങള്‍ ആര് ഉണ്ടാക്കി എന്നതിന് വ്യക്തമായ രേഖകളില്ല. മോയിന്‍കുട്ടി വൈദ്യര്‍, പടപ്പാട്ടുകളെഴുതാന്‍ അനുകരിച്ച ഒരു കാര്യമുണ്ട്. അത് ‘സകൂം’ പടപ്പാട്ടാണ്. മാപ്പിളപ്പാട്ടില്‍ കണ്ടുകിട്ടിയതില്‍ ആദ്യ കൃതി മുഹ്‌യിദ്ദീന്‍ മാലയാണ്.


ഇത് പക്ഷെ, കമ്പിയും കഴുത്തുമില്ലാതെ കേവലം ഒരു മാലപ്പാട്ടു മാത്രമാണ്. എന്നാല്‍ പില്ക്കാലത്ത് രചിക്കപ്പെട്ട നൂല്‍ മദ്ഹ്, കപ്പപ്പാട്ട് എന്നിവയിലെല്ലാം ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ട്. ഇതിന്റെ ഉപജ്ഞാതാവ് ആരെന്നത് അജ്ഞാതമാണ്.

മാപ്പിളപ്പാട്ടില്‍ മലയാള ഭാഷക്കു പുറത്തുള്ള പദങ്ങള്‍ പ്രയോഗിക്കേണ്ടതില്ലെന്ന ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. താങ്കള്‍ ഇതംഗീകരിക്കുന്നുണ്ടോ?

ഇല്ല. മലയാള ഭാഷ വേണ്ടത്ര വികസിക്കാത്ത കാലത്താണ് മറ്റു ഭാഷകള്‍ കടമെടുത്തിരിക്കുന്നത്, ഇന്നിപ്പോള്‍ മറ്റു ഭാഷാപദങ്ങള്‍ തെരഞ്ഞലയേണ്ടതില്ല എന്ന് ഈ രംഗത്തെ ചില പണ്ഡിതന്മാര്‍ വരെ വാദിക്കുന്നുണ്ട്. എന്നാല്‍ വൈദ്യര്‍ മുതല്‍ ടി ഉബൈദ് വരെയുള്ള കുലപതികളുടെ രചനകള്‍ നമ്മുടെ മുന്നിലുണ്ട്. കോഴിക്കോടിന് ‘മുര്‍ഗിക്കോട്’ എന്ന് പ്രയോഗിച്ചിട്ടുണ്ട് വൈദ്യര്‍.

കുഴിയാനക്ക് ‘ഹുഫ്‌റത്താന’ എന്നാണ് ചേറ്റുവ പരീക്കുട്ടി തന്റെ രചനയില്‍ ഉപയോഗിച്ചത്.

രണ്ടു ഭാഷകള്‍ കൊണ്ട് ഒരു പദം എന്നത് അവരുടെ രചനാ കൗശലത്തെയാണ് ദ്യോതിപ്പിക്കുന്നത്. അല്ലാതെ കോഴി എന്ന് വൈദ്യര്‍ക്കും കുഴി എന്ന് ചേറ്റുവക്കും അറിയാത്തതുകൊണ്ടല്ലല്ലോ. ഇതുപോലെ ടി ഉബൈദ് ചാക്കീരി മൊയ്തീന്‍കുട്ടി, പി ടി അബ്ദുറഹ്മാന്‍ തുടങ്ങിയവരെല്ലാം ആവശ്യത്തിന് അറബി, സംസ്‌കൃതം പദങ്ങള്‍ ചേരുവ ചേര്‍ത്ത കവികളാണ്.
ഞാനും ഈ പക്ഷക്കാരന്‍ തന്നെ. മാപ്പിളപ്പാട്ടെഴുത്ത് നിരൂപണ രംഗത്തെ ഗുരുതുല്യരായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, ആലിക്കുട്ടി ഗുരുക്കള്‍, എം എ റസാഖ്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെല്ലാം ഈ വിഷയത്തില്‍ എനിക്ക് പിന്തുണ നില്ക്കുന്നവരാണ്. യേശുദാസ് മുതല്‍ റിമി ടോമി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ വരെ എന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. കലോത്സവ ഒപ്പനകളില്‍ 90 ശതമാനവും ഞാനെഴുതിയ പാട്ടുകളാണ് പാടുന്നത് എന്നതും മാപ്പിളപ്പാട്ടുകളാവട്ടെ, ഏറ്റവും കൂടുതല്‍ കലോത്സവവേദികളില്‍ ആലപിക്കപ്പെടുന്നതും സമ്മാനാര്‍ഹമാകുന്നതും 15 വര്‍ഷമായി എന്റെ പാട്ടുകളാണ് എന്നത് സന്തോഷകരമാണ്.

മലബാര്‍ മുസ്‌ലിംകള്‍ മാപ്പിളപ്പാട്ടുകളെ നെഞ്ചേറ്റിയവരാണ്. പഴയ കാലത്തെ അപേക്ഷിച്ച് പുതിയ കാലത്ത് ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാനാവുമോ? പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും മാപ്പിളപ്പാട്ട് ഇഷ്ടമാണ്.

പഴയ കാലത്തുള്ളവര്‍ ഗ്രാമഫോണ്‍ വഴിയായിരുന്നു മാപ്പിളപ്പാട്ട് കേട്ടിരുന്നത്. ഗുല്‍ മുഹമ്മദാണ് ഗ്രാമഫോണില്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത്. ഇദ്ദേഹത്തിന്റെ മകന്‍ കെ ജി സത്താര്‍, ആലപ്പുഴയിലെ എം എ അസീസ് തുടങ്ങിയവരെല്ലാം പഴയ തലമുറയിലെ ഗായകരാണ്. തനത് പാട്ടുകളെ നെഞ്ചേറ്റിയിരുന്ന പഴയ തലമുറയില്‍ നിന്ന് വ്യത്യസ്തമായി ഈണത്തിന് പ്രാധാന്യം നല്കുകയും മാപ്പിളപ്പാട്ടിന്റെ കാമ്പിനെ അവഗണിക്കുകയും ചെയ്തു ഇടക്കാല തലമുറ.

അങ്ങനെയാണ് ആല്‍ബം പാട്ടുകളുണ്ടായത്. പാട്ടെഴുത്തും പാടലും സംഗീതവും അഭിനയവും എല്ലാം ഒരാള്‍ തന്നെ. ഈ പാട്ടുകളെല്ലാം പക്ഷെ അബദ്ധങ്ങളുടെ കൂമ്പാരങ്ങളായിരുന്നു. എങ്കിലും ഇവയില്‍ ചിലതെല്ലാം വന്‍ ഹിറ്റുകളാവുകയും ചെയ്തു.

ദൈവ വിശേഷണങ്ങള്‍ തെറ്റായി ഉച്ചരിക്കുക, സ്ത്രീകളെ വര്‍ണിക്കുക, പദങ്ങള്‍ അനവസരത്തില്‍ മുറിച്ച് ഈണമിടുക തുടങ്ങിയ പ്രവണതകള്‍ ഇക്കാലത്താണുണ്ടായത്. എന്നാല്‍ റിയാലിറ്റി ഷോകള്‍ വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് കുറെ മാറ്റങ്ങളുണ്ടായി.


മോയിന്‍കുട്ടി വൈദ്യരുടെ പാട്ടിന്റെ മേന്മകള്‍ വിശദീകരിക്കാമോ? അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം എന്താണ്?

വൈദ്യര്‍ സാഹിത്യങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് മാപ്പിളപ്പാട്ട് രംഗത്ത് മറ്റൊരു ഗുരുവിന്റെ ആവശ്യമില്ല. പാട്ടെഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് വൈദ്യരുടെ രചന. പടപ്പാട്ടുകള്‍ വായിക്കുമ്പോള്‍ ഈ രചനാ വിസ്മയം ബോധ്യപ്പെടും. ബദ്‌റുല്‍ മുനീര്‍, ഹുസ്‌നുല്‍ ജമാല്‍ എന്ന വൈദ്യരുടെ രചനയോട് കിടപിടിക്കാവുന്ന സാഹിത്യകൃതി മലയാളത്തില്‍ അപൂര്‍വമാവും

താമര പൂക്കും വദനം കണ്ടാല്‍
തേനാര്‍ ചിറക്കും പഴക്കം കേട്ടാല്‍
താമര സൂര്യന്റെ പ്രേയസിയാണെന്ന

കവി സങ്കല്പം എത്ര മനോഹരമാണ്. മലയാള കവിത്രയത്തോട് കിടിപിടിക്കാവുന്ന കവിതയാണ് വൈദ്യരെന്ന് ജി ശങ്കരക്കുറുപ്പിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ സംഗീതമുണ്ടെന്ന് ദ്യോതിപ്പിക്കുന്ന വരികളാണ് വൈദ്യരുടെ മിക്ക രചനകളിലുമുള്ളതെന്നാണ് ശൂരനാട് കുഞ്ഞന്‍പിള്ള സാക്ഷ്യപ്പെടുത്തിയത്. വൈദ്യരുടെ പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യരും കവിയായിരുന്നു.


പ്രസിദ്ധമായ ‘ഹിജ്‌റ’ 26 ഇശല്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് 40-ാം വയസ്സില്‍ മോയിന്‍കുട്ടി വൈദ്യര്‍ മരിക്കുന്നത്. പിന്നീട് ‘ഹിജ്‌റ’യുടെ പകുതിയിലേറെ എഴുതിയത് പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യരാണ്. പുലിക്കോട്ടില്‍ ഹൈദര്‍, ടി ഉബൈദ് എന്നിവര്‍ മാപ്പിളപ്പാട്ടിനെ സാമൂഹിക നവോത്ഥാനത്തിനുള്ള മാധ്യമമാക്കിയ കവികളായിരുന്നില്ലേ? എളിയ മലയാളം കൊണ്ട് സാധാരണക്കാരന്റെ മനസ്സില്‍ ഇടം നേടിയ ഏറനാടിന്റെ ശക്തനായ മാപ്പിള കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ പുലിക്കോട്ടിലിന്റെ ഭാഷ തികച്ചും ഗ്രാമീണ ഭാഷയായിരുന്നു.
നരിനായാട്ട്, തിരൂര്‍ യാത്ര, അഞ്ചല്‍ക്കാരന്‍ എന്നീ രചനകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് ബീഡി തെറുക്കുന്നവരുടെയും കാളവണ്ടിക്കാരുടെയും പാട്ടുകള്‍ പുലിക്കോട്ടിലിന്റേതായിരുന്നു.

മുജാഹിദ് ആശയക്കാരനായിരുന്ന പുലിക്കോട്ടിലിന്റെ കാത് കുത്ത് മാല, പരിഷ്‌ക്കാര മാല തുടങ്ങിയവ സമൂഹത്തില്‍ നിലനിന്നിരുന്ന വികല ധാരണകളെ വിമര്‍ശിച്ചുള്ളവയാണ്.

കാത് കുത്തും ബിദ്അത്ത് കൊണ്ടുള്ള ചേതം ഇതാ ഒഴിവാക്കുവിന്‍ കാലച്ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ കോലക്കേടാക്കാതെ നോക്കുവിന്‍ തുടങ്ങിയ വരികള്‍ കാത് കുത്ത് കല്യാണമെന്ന ദുരാചാരത്തിനെതിരെയുള്ളതായിരുന്നു. ടി ഉബൈദ് കൂടുതല്‍ മാപ്പിളപ്പാട്ടുകളെഴുതിയിട്ടില്ലെങ്കിലും മാപ്പിളപ്പാട്ട് വെറും ഒരു കെസ്സ് മാത്രമാണെന്ന് ധരിച്ചുവെച്ചിരുന്ന മലയാള സാഹിത്യ ലോകത്തിന്റെ ധാരണകളെ തിരുത്തിയത് ഉബൈദ് മാഷായിരുന്നു. മാപ്പിളപ്പാട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള സാഹിത്യം അപൂര്‍ണമായിരിക്കും എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.

കേരളത്തെക്കുറിച്ചുള്ള
‘ജയിച്ചിടുന്നത് മാമക ജനനി’

എന്നതും


‘ദുനിയാവിതെന്തു പുതുമപ്പറമ്പാണ്’
എന്നതും

ഉബൈദ് മാഷിന്റെ അസാധ്യ രചനകളാണ്.

സ്ത്രീധനത്തിനെതിരെയുള്ള കെ ജി സത്താറിനെപ്പോലുള്ളവരുടെ പാട്ടുകളും പരാമര്‍ശിക്കപ്പെടേണ്ടവയാണ്.


മാപ്പിളപ്പാട്ടെഴുത്തിലെ അവിസ്മരണീയ നാമങ്ങളായി താങ്കള്‍ കാണുന്നതാരൊക്കെയാണ്?

മോയിന്‍ കുട്ടി വൈദ്യര്‍ തന്നെ ഈ ഗണത്തിലെ കുലപതി.
ശുജാഈ മൊയ്തു, ടി ഉബൈദ്, പുലിക്കോട്ടില്‍ ഹൈദര്‍, പി ടി അബ്ദുറഹ്മാന്‍, പ്രേം സൂറത്ത്, കെ ടി മാനു മുസ്‌ലിയാര്‍ എന്നിവരും മറക്കാനാവാത്തവരാണ്.

കാനേഷ് പൂനൂര്, ബാപ്പു വെള്ളിപറമ്പ് എന്നിവരെല്ലാം എന്നെ ഒരേ സമയം പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത കവികളാണ്.


താങ്കളുടെ ജനപ്രിയ പാട്ടുകളില്‍ ചിലത് അനുസ്മരിക്കാമോ?
അവ ആരാണ് പാടിയത്?


മാര്‍ക്കോസും രഹ്‌നയും വെവ്വേറെയായി പാടിയ
‘മിദാദ്’ ആല്‍ബത്തിലെ

‘പാല്‍ നിലാ പുഞ്ചിരി തൂകുമാ സുന്ദരി’ എന്നതു തന്നെയാണ് ഏറ്റവും ജനപ്രിയമായത്.

ഈയിടെ ചിത്ര പാടിയ ‘മസ്ജിദുല്‍ ഹറമിന്റെ പടിവാതിലില്‍ ഞാന്‍ ഒരു ദിവസം പോകും’

, യേശുദാസ് ആലപിച്ച ‘ഖബറാണ് മുന്നില്‍ യാത്രക്കു നേരമായ്’,

തമിഴ് പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന്‍ പാടിയ ‘റൂഹിന് പറയാനാകുമോ അസ്‌റാഈലിങ്ങെത്തുമ്പോള്‍ ഞാന്‍ വരുന്നില്ലെന്ന്’,

എം ജി ശ്രീകുമാര്‍ പാടിയ ‘അഹദെന്ന സുമധുര മന്ത്രം’,

സുജാത പാടിയ ‘പിരിശപ്പുന്നാരേ എന്നാറ്റക്കരളേ ഈ ഖല്‍ബൊന്നു കണ്ടോളിന്‍’ എന്നിവ കേരളം ഹൃദയം കൊണ്ട് സ്വീകരിച്ചവയാണ്.

വൈദ്യരെക്കുറിച്ചെഴുതിയ ‘കവിപുകളേ തുടര്‍കവി ഇശലുകള്‍’,

കേരളത്തെ വര്‍ണിക്കുന്ന ‘തുഞ്ചന്റെ പൈങ്കിളി പാടിയുണരുന്ന നാട്’ എന്നിവയും ജനപ്രിയമായി.

റിയാലിറ്റി ഷോകളെ എങ്ങനെ വിലയിരുത്തുന്നു?

റിയാലിറ്റി ഷോകള്‍ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മാപ്പിളപ്പാട്ടിനെ പൊതു സമൂഹത്തില്‍ സജീവമായി നിലനിര്‍ത്തിയത് റിയാലിറ്റി ഷോകളാണ്. മുസ്‌ലിംകളുടേതുള്‍പ്പെടെ നിരവധി പത്രപ്രസിദ്ധീകരണങ്ങളുണ്ട്. അവയിലൊന്നും പക്ഷെ, മാപ്പിളപ്പാട്ടുകള്‍ക്കായി പംക്തികളില്ല. രചിക്കപ്പെടുന്ന ഒരു സാഹിത്യ വിഭാഗത്തെ പ്രസിദ്ധീകരണങ്ങള്‍ അവഗണിക്കുമ്പോള്‍ ചാനലുകള്‍ അവയെ പ്രോത്സാഹിപ്പിക്കുന്നു. ചാനലുകള്‍ക്ക് കച്ചവടക്കണ്ണുണ്ടാകാം എന്നത് മറക്കുന്നില്ല. എന്നാല്‍ ഈ ഷോകളിലെ വിധിനിര്‍ണയ രീതി ശരിയല്ലെന്ന് ഞാന്‍ കരുതുന്നു

മാപ്പിളപ്പാട്ട് ഷോകളില്‍ സംഗീതജ്ഞരെയോ ഗായകരേയോ മാത്രം ജഡ്ജ്മാരാക്കിയാല്‍ പോരാ. മാപ്പിളസാഹിത്യം അറിയുന്നവരെക്കൂടി ആക്കണം. ഗ്ലാമറുള്ള പെണ്‍പാട്ടുകാരെ ജഡ്ജുമാരാക്കുകയാണ് ചാനലുകാര്‍. ഇവര്‍ പാട്ടുകാര്‍ മാത്രമാവും. സാഹിത്യമറിയില്ല.

ഒരിക്കല്‍ മോയിന്‍കുട്ടി വൈദ്യരുടെ രചനയിലെ ‘ഹറബ് നരര്‍ അമര സുരര്‍’ എന്നത് ഒരു കുട്ടി ‘അറബ് നടര്‍’ എന്നു ചൊല്ലി.

ഈ കുട്ടിക്ക് 95 മാര്‍ക്കും നല്കി ജഡ്ജുമാര്‍! ഹറബ് നരര്‍ എന്നാല്‍ യുദ്ധപ്പടയാളികള്‍ എന്നാണര്‍ഥം. ഇത് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാവാം വിധി കര്‍ത്താക്കള്‍. ഒരു ചാനലില്‍ പ്രസിദ്ധനായ സംഗീതജ്ഞനാണ് വിധി കര്‍ത്താവ്. മോയിന്‍കുട്ടി വൈദ്യരുടെ പാട്ട് ഹൃദ്യമായി ആലപിച്ച ഒരു മത്സരാര്‍ഥിയോട് ഇദ്ദേഹം പറഞ്ഞു: ”മോന്‍ നന്നായി പാടി. പക്ഷെ, ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല.” ഞാന്‍ അന്ന് അതിഥിയായി ഉണ്ടായിരുന്നു. ഞാന്‍ അത് തിരുത്തി: ”ഇത് മാഷിന് മനസ്സിലായിക്കാണില്ല. എന്നാല്‍ ആര്‍ക്കും മനസ്സിലായിട്ടില്ലെന്നത് അബദ്ധമാണ്. മാപ്പിള സാഹിത്യമറിയുന്ന ലക്ഷോപലക്ഷങ്ങള്‍ക്ക് ഈ പാട്ട് മനസ്സിലായിട്ടുണ്ട്.”

മത്സരാര്‍ഥികള്‍ ചിലപ്പോള്‍ അബദ്ധം പാടും. സ്വാഭാവികമാണ്. എന്നാല്‍ ഈണത്തിലും താളത്തിലും മാത്രം ശ്രദ്ധിക്കുന്ന സംഗീതജ്ഞരും ഗായകരുമായ ജഡ്ജുമാര്‍ ഇത് തിരുത്തില്ല. കാരണം, അവര്‍ക്കറിയില്ല. ഇത് മാപ്പിളഗാനശാഖക്കും സാഹിത്യത്തിനും മോശമാണ്. ഇത് ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.

ഞാന്‍ നബിയുടെ ഹിജ്‌റയെക്കുറിച്ചും യൂസുഫ് ഖിസ്സയെക്കുറിച്ചും ഒരേ ഇശലില്‍ പാട്ടെഴുതിയിട്ടുണ്ട്.

ഒരു കുട്ടി ഹിജ്‌റയെക്കുറിച്ച പാട്ടിലെ

‘യസ്‌രിബിനെക്കുറിച്ചു പറയുന്ന ഭാഗം യൂസുഫ് ഖിസ്സയിലെ ‘മിസ്‌റ്’ന്റെ സ്ഥാനത്ത് തെറ്റിപ്പാടി. എങ്ങനെ ഇത് സംഭവിച്ചു എന്നറിയില്ല. യൂസുഫ് ഖിസ്സയും യസ്‌രിബും തമ്മില്‍ ബന്ധമില്ലല്ലോ. എന്നാല്‍ ഈ പാട്ടിന് കലോത്സവ വിധികര്‍ത്താക്കള്‍ സമ്മാനം നല്കി. കാരണം അവര്‍ സാഹിത്യം നോക്കിയിട്ടില്ല. ഇത് രചയിതാവിന്റെ തെറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം.

മാപ്പിളപ്പാട്ട് ഗാനശാഖയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സര്‍ക്കാരും പൊതു സമൂഹവും അര്‍ഹിക്കുന്ന പിന്തുണ നല്കുന്നുണ്ടോ?

മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആകെയുള്ളത് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മാത്രമാണ്. അവിടെ വൈദ്യരുടെ കൃതികള്‍ സമാഹരിക്കലും അച്ചടിയും നടക്കുന്നു. ചാനലുകാര്‍ ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. എന്നാല്‍ സ ര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്കുന്നില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മാപ്പിള കവികളെയോ പാട്ടുകളെയോ കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ചിന്തപോലും ഇതുവരെ ഉണ്ടായിട്ടില്ല. മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുകയും കൊണ്ടാടുകയും ചെയ്യുന്ന പൊതു സമൂഹവും ഇത്തരമൊരാവശ്യം ഉയര്‍ത്തുന്നില്ല. പത്രപ്രസിദ്ധീകരണങ്ങളില്‍ മാപ്പിളപ്പാട്ട് പംക്തികള്‍ വരുന്നുമില്ല.

സുന്നി- മുജാഹിദ്- ജമാഅത്ത് വിഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. എന്നാല്‍, ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ ചില കൂട്ടായ്മകള്‍ മാപ്പിള കലാപ്രോത്സാഹനത്തിന് പലതും ചെയ്യുന്നുവെന്നത് ശുഭോദര്‍ക്കമാണ്



Interview: എം കരുവാരകുണ്ട്/ വി എസ് എം കബീര്

Thursday, January 29, 2015

വഴിമുടക്കുന്ന അഹങ്കാരം

ego9999-1
ചിലയാളുകളുടെ മനസ്സ് സന്‍മാര്‍ഗം കൊതിക്കും, എന്നാല്‍ ദീനിന്റെ അധ്യാപനങ്ങള്‍ പിന്തുടരുന്നതില്‍ നിന്നും അഹങ്കാരം അവരെ തടയും. വസ്ത്രം ഞെരിയാണിക്ക് മുകളില്‍ നിര്‍ത്തുന്നതിനും താടി നീട്ടുന്നതിനും ബഹുദൈവ വിശ്വാസികളോട് വിയോജിക്കുന്നതിനും അഹങ്കാരം അവരെ അനുവദിക്കുന്നില്ല. ചില സ്ത്രീകളും ഇത്തരത്തിലുണ്ട്. സൗന്ദര്യവും അത് പ്രകടിപ്പിക്കാനുള്ള താല്‍പര്യവും ഹിജാബ് ധരിക്കുന്നതില്‍ നിന്നും അവരെ അശ്രദ്ധരാക്കുന്നു. പുരികം പ്ലക്ക് ചെയ്തും ഇറുകിയ വസ്ത്രം ധരിച്ചും രക്ഷിതാവിനെയവള്‍ ധിക്കരിക്കുന്നു. ആരെങ്കിലും ഉപദേശിച്ചാല്‍ അഹങ്കാരത്താല്‍ ധിക്കരിക്കുകയും ചെയ്യുന്നു. അണുമണി തൂക്കം അഹങ്കാരം ഉള്ളിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണല്ലോ.. അപ്പോള്‍ അഹങ്കാരം ഒരാളെ സന്‍മാര്‍ഗത്തില്‍ നിന്ന് തടയുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ!

ഗസ്സാന്‍ രാജാക്കന്‍മാരില്‍ ഒരാളായിരുന്നു ജബലഃ ബിന്‍ അല്‍-അയ്ഹം. അദ്ദേഹത്തിന്റെ ഉള്ളില്‍ വിശ്വാസത്തിന് (ഈമാന്‍) ഇടം ലഭിച്ചു. ഇസ്‌ലാം സ്വീകരിച്ച് ഖലീഫയായിരുന്ന ഉമര്‍(റ)ന് കത്തയച്ചു. ഖലീഫയുടെ അടുത്തേക്ക് വരാനുള്ള അനുമതി തേടിയായിരുന്നു കത്ത്. ഉമര്‍(റ) മുസ്‌ലിംകളും വളരെയധികം സന്തോഷിച്ചു.

നിങ്ങളും നാമും തമ്മിലെന്ത് വ്യത്യാസം നിങ്ങള്‍ക്ക് സ്വാഗതം എന്ന് ഉമര്‍(റ) മറുപടിയും നല്‍കി. അഞ്ഞൂറ് കുതിരപ്പടയാളികളോടൊപ്പം ജബലഃ പുറപ്പെട്ടു. മദീനക്കടുത്തെത്താറായപ്പോള്‍ സ്വര്‍ണത്താല്‍ നെയ്ത വസ്ത്രം ധരിച്ചു, രത്‌നങ്ങളാല്‍ അലങ്കരിച്ച തലപ്പാവും എടുത്തണിഞ്ഞു. കൂടെയുണ്ടായിരുന്ന സൈനികരെയും ആഢംബര വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ശേഷം ആരും കണ്ടാല്‍ ഒന്നു നോക്കി പോകുന്ന തരത്തില്‍ അവര്‍ മദീനയില്‍ പ്രവേശിച്ചു. ഉമര്‍(റ) അദ്ദേഹത്തെ സ്വാഗതം ചെയ്ത് അടുത്തിരുത്തി. പിന്നീട് ഹജ്ജിന്റെ കാലമായപ്പോള്‍ ഉമര്‍(റ) ഹജ്ജിന് പുറപ്പെട്ടു. ഒപ്പം ജബലഃയും. ജബലഃ ത്വവാഫ് ചെയ്തു കൊണ്ടിരിക്കെ ബനൂ ഫസാറ ഗോത്രക്കാരനായ ഒരു പാവം അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ ചവിട്ടി. കോപത്തോടെ തിരിഞ്ഞു നോക്കിയ ജബലഃ അയാളെ അടിക്കുകയും മൂക്കിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പാവപ്പെട്ട ആ സാധാരണക്കാരനും ദേഷ്യം വന്നു. ആവലാതിയുമായി അയാള്‍ ഉമര്‍(റ) അടുക്കലെത്തി. ഖലീഫ ജലബയെ വിളിച്ചു വരുത്തി ചോദിച്ചു: ത്വവാഫിനിടയില്‍ സഹോദരന്റെ മുഖത്തടിച്ച് മൂക്കിന് പരിക്കേല്‍പ്പിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?
അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും ജബലഃ പറഞ്ഞു: അവന്‍ എന്റെ വസ്ത്രത്തില്‍ ചവിട്ടി. പവിത്രമായ ഭവനത്തിലായതു കൊണ്ട് ഞാനവന്റെ തലവെട്ടിയില്ല.
ഖലീഫ ഉമര്‍ പറഞ്ഞു: താങ്കള്‍ കുറ്റം സമ്മതിച്ചിരിക്കുന്നു.. തീര്‍ച്ചയായും ഞാന്‍ പ്രതികാരം ചെയ്യും.. അവനെ കൊണ്ട് താങ്കളുടെ മുഖത്ത് അടിപ്പിക്കും.
ജബലഃ പറഞ്ഞു: സാധാരണക്കാരന്‍ രാജാവായ എന്നോട് പ്രതികാരം ചെയ്യുകയോ!
ഉമര്‍ പറഞ്ഞു: അല്ലയോ ജബലാ, ഇസ്‌ലാം നിന്നെയും അവനെയും തുല്യരായിട്ടാണ് കാണുന്നത്. ദൈവഭക്തിയില്‍ കവിഞ്ഞ മറ്റൊരു ശ്രേഷ്ഠയും ഇവിടെയില്ല.
എന്നാല്‍ ഞാന്‍ ക്രിസ്ത്യാനിയാവുകയാണെന്ന് പറഞ്ഞ് ജബലയും കൂട്ടരും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പോയി. ക്രിസ്ത്യാനിയായി അവിടെ കാലം കഴിച്ചു. എല്ലാ ആനന്ദവും നഷ്ടപ്പെട്ട് ദുഖങ്ങള്‍ മാത്രം അവശേഷിച്ചു... ഇസ്‌ലാമിലെ നാളുകളും നമസ്‌കാരവും നോമ്പും നല്‍കിയ ആനന്ദവും അദ്ദേഹം ഓര്‍ത്തു. ദീനുപേക്ഷിച്ച് ലോകരക്ഷിതാവിന് പങ്കാളികളെ വെച്ചതില്‍ അദ്ദേഹം ഖേദിക്കുകയും ചെയ്തു.

'മുഖത്തടിയുടെ നാണക്കേട് കൊണ്ട് മാന്യമാര്‍ ക്രിസ്ത്യാനികളായി, അതില്‍ ക്ഷമിച്ചിരുന്നെങ്കില്‍ യാതൊരു ദോഷവുമില്ലായിരുന്നു. കോങ്കണ്ണുള്ള കണ്ണിന് പകരം നല്ല കണ്ണുകളെ ഞാന്‍ വിറ്റു. എന്റെ മാതാവ് എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍, ഉമര്‍ പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍....' എന്നാശയമുള്ള വരികള്‍ പാടി ജബല കരയാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
അങ്ങനെ ക്രിസ്ത്യാനിയായി തന്നെ അദ്ദേഹം മരിച്ചു. അതെ, അല്ലാഹുവിന്റെ നിയമം നിന്ദ്യതയായി കണ്ട് അഹങ്കാരത്തോടെ അതിനെ സമീപിച്ച ജബലഃ നിഷേധിയായി മരിച്ചു.

by:Mohammed Al Arefi
മൊഴിമാറ്റം: നസീഫ്

അന്ധന്‍ വഴി കാണിക്കുന്നു

എന്റെ പ്രിയതമ ആദ്യമകന് ജന്മം നല്‍കുമ്പോള്‍ എനിക്ക് മുപ്പത് വയസ്സ് തികഞ്ഞിട്ടില്ല. ആ രാത്രികള്‍ ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്. പാതിരാവോളം ഏതെങ്കിലും ക്ലബ്ബുകളില്‍ കൂട്ടുകാരോടൊപ്പം... വെറും വര്‍ത്തമാനങ്ങള്‍ക്ക് പുറമെ ആളുകളെ കുറ്റം പറയലും അവരെ കുറിച്ച അനാവശ്യ വിലയിരുത്തലുകളും... അവരെയെല്ലാം ചിരിപ്പിക്കുക എന്ന പണി മിക്കപ്പോഴും ഞാനായിരുന്നു ഏറ്റെടുത്തിരുന്നത്. ഞാന്‍ ആളുകളുടെ കുറ്റങ്ങള്‍ പറയും, അത് കേട്ട് അവര്‍ ചിരിക്കും. ഇങ്ങനെ വളരെയേറെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്. അനുകരിക്കുന്നതില്‍ എനിക്ക് സവിശേഷമായ ഒരു കഴിവ് തന്നെയുണ്ടായിരുന്നു. ഒരാളെ പരിഹസിക്കാന്‍ അയാളുടേതിന് സമാനമായ ശബ്ദം തന്നെ സ്വീകരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെ പലരെയും ഞാന്‍ പരിഹസിച്ചു. എന്റെ കൂട്ടുകാര്‍ പോലും എന്നില്‍ നിന്ന് രക്ഷപ്പെട്ടിരുന്നില്ല. ചിലരെല്ലാം എന്റെ നാവില്‍ നിന്ന് രക്ഷപെടാന്‍ എന്നോട് അകലം പാലിക്കുക വരെ ചെയ്തു.

അങ്ങാടിയില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന ഒരു അന്ധനെയായിരുന്നു ആ രാത്രിയില്‍ ഞാന്‍ പരിഹസിച്ചത്. അതിലേറെ കഷ്ടം ഞാന്‍ കാല്‍വെച്ച് അയാളെ വീഴ്ത്തിയെന്നതാണ്. എന്റെ കാല്‍തട്ടി വീണ് എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും അയാള്‍ തലതിരിച്ചപ്പോള്‍ അങ്ങാടിയില്‍ അലയടിച്ചത് എന്റെ ചിരിയായിരുന്നു. പതിവുപോലെ അന്നും ഞാന്‍ വൈകി വീട്ടിലെത്തി. എന്നെ കാത്തിരിക്കുന്ന ഭാര്യയെയാണ് ഞാന്‍ കണ്ടത്. അവള്‍ ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. വിറയാര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു: റാശിദ് എവിടെയായിരുന്നു നീ?
പരിഹാസത്തോടെ ഞാന്‍ പറഞ്ഞു: ചൊവ്വയിലായിരുന്നു... കൂട്ടുകാരോടൊപ്പം.
ക്ഷീണം അവളില്‍ പ്രകടമായിരുന്നു. സൂചി കുത്തുന്ന വേദനയോടെ അവള്‍ പറഞ്ഞു: റാശിദ്, എനിക്ക് നല്ല ക്ഷീണമുണ്ട്... എന്റെ പ്രസവ സമയം അടുത്തിരിക്കുന്നു... കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ അവളെ മൗനിയാക്കി.
ഞാന്‍ വല്ലാതെ അവളെ അവഗണിച്ചിരിക്കുന്നുവെന്ന് എനിക്കും തോന്നി. ഞാന്‍ കുറച്ചു കൂടി പരിഗണന അവള്‍ക്ക് നല്‍കി രാത്രിയിലെ കൂട്ടുകെട്ടൊന്ന് കുറക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും അവള്‍ക്ക് ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുന്ന ഈ അവസ്ഥയില്‍.

ഞാന്‍ വേഗം അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. അവളെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ അവള്‍ വേദന അനുഭവിച്ചു. പ്രസവത്തിനായി അക്ഷമനായി കാത്തിരിക്കുകയാണ് ഞാന്‍. കാത്തിരുന്ന് കാത്തിരുന്ന് ഞാന്‍ മടുത്തു. സന്തോഷവാര്‍ത്തയറിയിക്കാന്‍ എന്റെ മൊബൈല്‍ നമ്പറും നല്‍കി ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഒരു മണിക്കൂറിന് ശേഷം സാലിമിന്റെ വരവിനെ കുറിച്ച് അറിയിക്കാനായി അവര്‍ എന്നെ വിളിച്ചു.

ഞാന്‍ വേഗം ആശുപത്രിയിലേക്ക് തിരിച്ചു. അവര്‍ കിടക്കുന്ന റൂം ഏതെന്ന് അന്വേഷിച്ചപ്പോള്‍ ഭാര്യയുടെ പ്രസവത്തിന് മേല്‍നോട്ടം വഹിച്ച ഡോക്ടറെ ഒന്നു കാണാനാണ് എന്നോടവര്‍ പറഞ്ഞത്. ഏത് ഡോക്ടര്‍, എനിക്ക് എന്റെ മകനെയാണ് കാണേണ്ടത് എന്നു പറഞ്ഞ് ഞാന്‍ അവരോട് കുരച്ചു ചാടി. അവര്‍ ശാന്തരായി വീണ്ടും ഡോക്ടറെ ഒന്നു കണ്ടുവരാന്‍ എന്നോട് പറഞ്ഞു.

ഞാന്‍ ഡോക്‌റുടെ അടുത്ത് ചെന്നു. പ്രയാസങ്ങളെയും ദൈവ വിധിയില്‍ തൃപ്തിപ്പെടേണ്ടതിനെ കുറിച്ചെല്ലാം പറഞ്ഞ ശേഷം അവര്‍ എന്നോട് പറഞ്ഞു: നിങ്ങളുടെ മകന്റെ കണ്ണുകള്‍ക്കെന്തോ വൈകല്യമുണ്ട്, അവന് കാഴ്ച്ചയുണ്ടാകുമെന്ന് തോന്നുന്നില്ല!! 
ഞാന്‍ തലകുനിച്ചു.. കണ്ണുനീരിനെ തടഞ്ഞുവെച്ചു... ആളുകള്‍ക്കിടയില്‍ വെച്ച് ഞാന്‍ പരിഹസിച്ച ആ അന്ധനായ ആ ഭിക്ഷക്കാരന്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറി...

സുബ്ഹാനല്ലാഹ്.. ഞാന്‍ ചെയ്തതിന് എനിക്ക് തിരിച്ചു കിട്ടുന്നല്ലോ! കുറച്ച് സമയം ഞാന്‍ വളരെയധികം ദുഖിച്ചു.. എന്തുപറയണമെന്ന് എനിക്കറിയില്ല... പിന്നെയാണ് ഞാന്‍ ഭാര്യയെയും കുട്ടിയെയും ഓര്‍ത്തത്.. ഡോക്ടറുടെ അനുകമ്പക്ക് നന്ദി പറഞ്ഞ് ഭാര്യയുടെ അടുത്തേക്ക് നടന്നു.

അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്ന ഭാര്യക്ക് ദുഖമുണ്ടായിരുന്നില്ല.. അല്ലാഹുവിന്റെ വിധിയെ തൃപ്തിയോടെ അവള്‍ സ്വീകരിച്ചിരിക്കുന്നു. ആളുകളെ പരിഹസിക്കുന്നത് നിര്‍ത്തണമെന്ന് എപ്പോഴും എന്നെ അവള്‍ ഉപദേശിക്കാറുണ്ടായിരുന്നു. അവരുടെ കുറ്റവും കുറവും പറയരുതെന്ന് അവള്‍ നിരന്തരം ആവര്‍ത്തിച്ചിരുന്നു.
ഞങ്ങള്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി. ഞങ്ങളുടെ മകന്‍ സാലിമും ഒപ്പമുണ്ട്. സത്യത്തില്‍ ഞാന്‍ അവനെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. വീട്ടില്‍ അവന്‍ ഉള്ളതും ഇല്ലാത്തതും എനിക്ക് സമമായിരുന്നു. അവന്‍ വല്ലാതെ കരയുമ്പോള്‍ ഞാന്‍ സ്വീകരണ മുറിയില്‍ പോയി ഉറങ്ങും. എന്റെ ഭാര്യ അവനെ വളരെയധികം സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. സാലിം വലുതായി. അവന്‍ ഇഴയാന്‍ തുടങ്ങി... അവന്‍ ഇഴയുന്നത് തികച്ചും വ്യത്യസ്തമായ തരത്തിലായിരുന്നു. ഒരു വയസ്സാകാറായപ്പോള്‍ നടക്കാന്‍ തുടങ്ങി. അവന്‍ ഒരു മുടന്തന്‍ കൂടിയാണെന്ന് അന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെന്റെ മനസ്സിന്റെ ഭാരം ഇരട്ടിപ്പിച്ചു. അവന് ശേഷം ഉമറിനും ഖാലിദിനും അവള്‍ ജന്മം നല്‍കി.

വര്‍ഷങ്ങള്‍ പിന്നിട്ടു.. സാലിം വളര്‍ന്നു.. അവന്റെ സഹോദരങ്ങളും. വീട്ടിലില്‍ സമയം ചെലവഴിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല.. എപ്പോഴും കൂട്ടുകാരോടൊപ്പമായിരുന്നു ഞാന്‍. ശരിക്കും പറഞ്ഞാല്‍ അവരുടെ കയ്യിലെ ഒരു കളിപ്പാട്ടമായിരുന്നു ഞാനെന്ന് പറയാം. ഞാന്‍ നന്നാവാത്തതില്‍ ഭാര്യക്ക് ഒട്ടും നിരാശയുണ്ടായിരുന്നില്ല. എന്റെ സന്‍മാര്‍ഗത്തിനായി എപ്പോഴും അവള്‍ പ്രാര്‍ഥിച്ചു. എന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ അവള്‍ കോപിച്ചില്ല. എന്നാല്‍ മറ്റു രണ്ട് മക്കള്‍ക്കും നല്‍കുന്ന പരിഗണന സാലിമിന് നല്‍കാത്തത് അവളെ വളരെയധികം വേദനിപ്പിച്ചിരുന്നു. സാലിം വളര്‍ന്നു... ഒപ്പം എന്റെ ദുഖവും. അവനെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിന് എതിരു നിന്നില്ല. വര്‍ഷങ്ങള്‍ കടന്നു പോയത് ഞാനറിഞ്ഞില്ല. എല്ലാ ദിവസങ്ങളും എനിക്ക് ഒരുപോലെയായിരുന്നു... ജോലി, ഉറക്കം, ആഹാരം, കൂട്ടുകാരോടൊപ്പമുള്ള വെടിപറച്ചില്‍...

അന്നൊരു വെള്ളിയാഴ്ച്ച ദിവസം. ഉച്ചക്ക് പതിനൊന്ന് മണിക്കാണ് ഞാന്‍ എണീറ്റത്. എന്നെ സംബന്ധിച്ചടത്തോളം അത് നേരത്തെയായിരുന്നു. ഒരു കല്യാണത്തിന് പോകാനുണ്ടായിരുന്നു. വസ്ത്രം ധരിച്ച് സുഗന്ധം പൂശി പോകാനായി ഒരുങ്ങി ഞാന്‍ സ്വീകരണ മുറിയിലെത്തിയപ്പോള്‍ ആ രംഗം എന്നെ അവിടെ പിടിച്ചു നിര്‍ത്തി. സാലിം പൊട്ടിക്കരയുകയാണ്. ഇത്ര കാലത്തിനിടക്ക് ആദ്യമായിട്ടാണ് സാലിമിന്റെ കരച്ചില്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു.. അവനിലേക്ക് തരിഞ്ഞു നോക്കിയിട്ടില്ല. അവനെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. എനിക്കത് സാധിച്ചില്ല. ഞാന്‍ മുറിയിലുണ്ടായിട്ടും അവന്‍ ഉമ്മയെ വിളിക്കുന്നത് എന്റെ ചെവിയില്‍ തറച്ചു. ഞാന്‍ തിരിഞ്ഞ് അവന്റെ അടുത്ത് ചെന്നു ചോദിച്ചു: സാലിം! എന്തിനാണ് കരയുന്നത്? എന്റെ ശബ്ദം കേട്ട് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അവന്‍ കരച്ചില്‍ നിര്‍ത്തി. അവന്‍ കുഞ്ഞുകൈകള്‍ കൊണ്ട് ചുറ്റും പരതി നോക്കുന്നു.. ഞാനെന്താണ് കാണുന്നത്? എന്നില്‍ നിന്ന് അകന്ന് പോകാനാണ് അവന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. കഴിഞ്ഞ പത്തു വര്‍ഷം നീ എവിടെയായിരുന്നു എന്നവന്‍ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി. അവന്റെ പുറകെ ഞാനും മുറിയില്‍ കയറി.

കരച്ചിലിന്റെ കാരണം എന്നോട് പറയാന്‍ ആദ്യം അവന്‍ വിസമ്മതിച്ചു. അവനെ ലാളിക്കാനുള്ള ശ്രമങ്ങള്‍ പലതും ഞാന്‍ ചെയ്തു. അങ്ങനെ സാലിം തന്റെ കരച്ചിലിന്റെ കാരണം പറയാന്‍ തുടങ്ങി. ഞാന്‍ ശ്രദ്ധാപൂര്‍വം അവന്‍ പറയുന്നത് കേട്ടു. എന്തായിരുന്നു കാരണമെന്ന് നിങ്ങള്‍ക്കറിയുമോ! അവന്റെ സഹോദരന്‍ ഉമര്‍ എണീക്കാന്‍ വൈകിയിരിക്കുന്നു. സാധാരണ അവനാണ് സാലിമിനെ പള്ളിയില്‍ കൊണ്ടു പോകാറുള്ളത്. കാരണം അന്ന് വെള്ളിയാഴ്ച്ചയാണ്. തനിക്ക് ഒന്നാമത്തെ സ്വഫ്ഫില്‍ ഇടം കിട്ടുമോ എന്നതാണ് അവന്റെ ഭയം.

അവന്‍ ഉമറിനെ വിളിച്ചു, ഉമ്മയെ വിളിച്ചു അതിനൊന്നും ഒരു ഉത്തരവും കിട്ടാതിരുന്നപ്പോഴാണ് കരയാന്‍ തുടങ്ങിയത്. കാഴ്ച്ചയില്ലാത്ത ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര്‍ ഞാന്‍ നോക്കിയിരുന്നു. അവന്റെ ഇനിയുള്ള വാക്കുകള്‍ താങ്ങാനുള്ള ശേഷി എനിക്കില്ലായിരുന്നു. ഞാനവന്റെ വാ പൊത്തി കൊണ്ട് ചോദിച്ചു: ഇതിനായിരുന്നോ സാലിം നീ കരഞ്ഞിരുന്നത്? അവന്‍ പറഞ്ഞു: അതെ,
ഞാനെന്റെ കൂട്ടുകാരെ മറഞ്ഞു.. കല്യാണത്തിന് പോവാനുണ്ടെന്ന കാര്യവും. ഞാന്‍ അവനോട് പറഞ്ഞു: സാലിം, നീ വിഷമിക്കേണ്ട.. ഇന്ന് നിന്നെ ആരാണ് പള്ളിയില്‍ കൊണ്ടുപോവുകയെന്ന് നിനക്കറിയുമോ?
അവന്‍ പറഞ്ഞു: ഉമര്‍ തന്നെ.. എന്നാല്‍ അവന്‍ എപ്പോഴും വൈകും.
ഞാന്‍ പറഞ്ഞു: അല്ല.. ഇന്ന് ഞാനാണ് നിന്നെ കൊണ്ടു പോകുന്നത്.
അതുകേട്ട് സാലിം അന്ധാളിച്ചു.. അവനത് വിശ്വസിക്കാനായില്ല.. അവന്‍ വിചാരിച്ചു ഞാന്‍ അവനെ കളിയാക്കുകയാണെന്ന്. അവന്‍ വീണ്ടും കരയാന്‍ തുടങ്ങി. കണ്ണുനീരെല്ലാം തുടച്ച് ഞാന്‍ അവന്റെ കൈപിടിച്ചു. അവനുമായി കാറില്‍ പോകാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് വേണ്ടെന്ന് വെച്ച് അവന്‍ പറഞ്ഞു:  പള്ളി ഇവിടെ അടുത്താണല്ലോ.. എനിക്ക് നടന്ന് പോകണം.. അതാണ് അല്ലാഹുവിന് കൂടുതലിഷ്ടം.

അവസാനമായി ഞാനെന്നാണ് പള്ളിയില്‍ കയറിയതെന്ന് പോലും എനിക്ക് ഓര്‍മയില്ല. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി എന്റെ ഉള്ളില്‍ ഭയം തോന്നി... കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങളില്‍ ഖേദവും. പള്ളി ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും സാലിമിന് ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ ഇടം കണ്ടെത്തി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ജുമുഅ ഖുതുബ കേട്ടു. എന്റെ അടുത്ത് ഇരുന്ന് അവന്‍ നമസ്‌കരിച്ചു.. അവന്റെ അടുത്തിരുന്ന് ഞാന്‍ നമസ്‌കരിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സാലിം എന്നോട് ഒരു മുസ്ഹഫ് ചോദിച്ചു. അന്ധനായ അവന്‍ എങ്ങനെ അത് വായിക്കുമെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അവന്റെ ആവശ്യം അവഗണിക്കാനിരിക്കുകയാണ് ഞാന്‍. എന്നാല്‍ അതവന്റെ മനസ്സിനെ പ്രയാസപ്പെടുത്തുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ അവന് മുസ്ഹഫ് എടുത്തു കൊടുത്തു. അതില്‍ സൂറത്തുല്‍ കഹ്ഫ് മറിച്ചു തരാന്‍ അവന് ആവശ്യപ്പെട്ടു. തിരിച്ചും മറിച്ചും പലതവണ പേജുകള്‍ മറിച്ച അവസാനം ഞാന്‍ സൂറത്തുല്‍ കഹ്ഫ് കണ്ടെത്തി. എന്നില്‍ നിന്നും മുസ്ഹഫ് വാങ്ങി മുന്നില്‍ വെച്ച് അവന്‍ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യാന്‍ തുടങ്ങി. അവന്റെ കണ്ണുകള്‍ അടഞ്ഞു കിടക്കുകയാണ്... യാ അല്ലാഹ്!! സൂറത്തുല്‍ കഹ്ഫ് മുഴുവനായും അവന്‍ മനപാഠമാക്കിയിരിക്കുന്നു. എനിക്ക് എന്നെ കുറിച്ച് ലജ്ജ തോന്നി.. മുസ്ഹഫ് ഞാന്‍ കയ്യിലെടുത്തു.. എന്റെ ഉള്ളിലൊരു വിറയല്‍ എനിക്കനുഭവപ്പെട്ടു. ഞാന്‍ പിന്നെയും പിന്നെയും അത് വായിച്ചു.

എനിക്ക് പൊറുത്തുകിട്ടാനും സന്‍മാര്‍ഗം ലഭിക്കാനുമായി അല്ലാഹുവോട് ഞാന്‍ തേടി. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല... കുട്ടികളെ പോലെ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അപ്പോഴും സുന്നത്ത് നമസ്‌കരിച്ചു കൊണ്ട് ചില ആളുകള്‍ പള്ളിയിലുണ്ട്. അവര്‍ കാണുന്നതില്‍ എനിക്ക ലജ്ജ തോന്നി. കരച്ചിലടക്കാന്‍ ഞാന്‍ ശ്രമിച്ചു. കരച്ചില്‍ ഏങ്ങലിലേക്ക് വഴിമാറി. എന്റെ മുഖം തടവുന്ന കൈകളല്ലാത്ത മറ്റൊന്നും ഞാന്‍ അറിയുന്നില്ല. അവ എന്റെ കണ്ണുനീര്‍ തുടച്ചു. സാലിമിന്റെ കുഞ്ഞുകൈകളായിരുന്നു അത്. ഞാനവനെ നെഞ്ചോട് ചേര്‍ത്തു.. അവനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു: 'നീയല്ല അന്ധന്‍.. നരകത്തിലേക്ക് നയിക്കുന്ന അധര്‍മികളോടൊപ്പം കൂടിയ ഞാനാണ് ശരിക്കും അന്ധന്‍.'
ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. സാലിമിന്റെ കാര്യത്തില്‍ അസ്വസ്ഥപ്പെട്ടിരിക്കുകയാണ് എന്റെ ഭാര്യ. ഞാനും സാലിമിനോടൊപ്പം നസ്‌കരിച്ചു എന്നറിഞ്ഞപ്പോള്‍ അവളുടെ ഉത്കണ്ഠ കണ്ണുനീരിന് വഴിമാറി. അതിന് ശേഷം പള്ളിയില്‍ വെച്ചുള്ള ഒറ്റ ജമാഅത്ത് നമസ്‌കാരവും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല.

ചീത്ത കൂട്ടുകെട്ട് ഞാന്‍ ഉപേക്ഷിച്ചു. പള്ളിയില്‍ വെച്ച് പരിചയപ്പെട്ട നല്ല ആളുകളായി എന്റെ പുതിയ കൂട്ടുകാര്‍. അവരോടൊപ്പം ഞാന്‍ ഈമാനിന്റെ മധുരം നുകര്‍ന്നു. ഈ ലോകത്ത് എന്നെ അലട്ടിയിരുന്ന പലതിനും ഉത്തരം ഞാന്‍ അവരില്‍ നിന്ന് കണ്ടെത്തി. അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകളോ വിത്‌റ് നമസ്‌കാരമോ അതിന് ശേഷം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. മാസത്തില്‍ ഒന്നിലേറെ ആവര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്തു. എന്റെ നാവിനെ ദിക്‌റ് കൊണ്ട് ഞാന്‍ സജീവമാക്കി. എന്റെ പരദൂഷണവും പരിഹാസവും അല്ലാഹു അതിലൂടെ അല്ലാഹു പൊറുത്തേക്കാം. ഞാന്‍ കുടുംബത്തോട് കൂടുതല്‍ അടുത്തായി എനിക്ക് തന്നെ അനുഭവപ്പെട്ടു. ഭാര്യയുടെ കണ്ണുകളില്‍ എപ്പോഴുമുണ്ടായിരുന്ന ഭയവും സഹതാപത്തിന്റെയും നോട്ടം മറഞ്ഞു. സാലിമിന്റെ മുഖത്തും എപ്പോഴും പുഞ്ചിരി വിടര്‍ന്നു നിന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ പേരില്‍ അവനെ ഏറെ സ്തുതിച്ചു.

ഒരിക്കല്‍ എന്റെ നല്ല കൂട്ടുകാര്‍ ദൂരെ ഒരിടത്ത് പ്രബോധന പ്രവര്‍ത്തനത്തിന് പോകാന്‍ തീരുമാനിച്ചു. പോകണോ വേണ്ടയോ എന്ന ആശങ്കയായിരുന്നു എന്നില്‍. തീരുമാനമെടുക്കാന്‍ അല്ലാഹുവോട് സഹായം തേടി.. ഭാര്യയോട് കൂടിയാലോചിച്ചു. അവള്‍ അത് അംഗീകരിക്കില്ലെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്... എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. അവള്‍ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. മുമ്പ് എല്ലാ തോന്നിവാസങ്ങള്‍ക്കും ഇറങ്ങി പോകുമ്പോള്‍ ഒരു വാക്കുപോലും ചോദിക്കാത്ത എന്നെയാണവള്‍ കണ്ടിട്ടുള്ളത്. സാലിമിന്റെ അടുത്ത് ചെന്ന് അവനോടും യാത്രയെ കുറിച്ച് പറഞ്ഞു. അവന്റെ കുഞ്ഞുകൈകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് എന്നെയവന്‍ യാത്രയയച്ചു.

മൂന്നര മാസത്തോളം വീട്ടില്‍ നിന്ന് അകന്ന് നിന്നു. അതിനിടയില്‍ അവസരം കിട്ടുമ്പോഴെല്ലാം ഭാര്യയും മക്കളുമായി സംസാരിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അവരെ കാണാന്‍ എന്റെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും സാലിമിനെ കാണുന്നതിന്. അവന്റെ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ ഏറെ കൊതിച്ചു. ഞാന്‍ യാത്ര തിരിച്ചതിന് ശേഷം അവന്‍ മാത്രമാണ് എന്നോട് സംസാരിക്കാതിരുന്നത്. ഞാന്‍ വിളിക്കുമ്പോള്‍ അവന്‍ ഒന്നുകില്‍ സ്‌കൂളിലായിരിക്കും, അല്ലെങ്കില്‍ പള്ളിയില്‍ പോയതായിരിക്കും. അവനെ കാണാനുള്ള ആഗ്രഹം പറയുമ്പോള്‍ സന്തോഷം കൊണ്ട് എന്റെ പ്രിയതമ ചിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ പ്രതീക്ഷിച്ചിരുന്ന ആ ചിരി ഞാന്‍ കേട്ടില്ല. അവളുടെ ശബ്ദത്തിനെന്തോ മാറ്റം.. ഞാന്‍ പറഞ്ഞു: സാലിമിനോട് എന്റെ സലാം പറയണം.. ഇന്‍ശാ അല്ലാഹ്.. എന്നു മാത്രം അവള്‍ പറഞ്ഞു.

യാത്ര കഴിഞ്ഞ് ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി.. വാതിലില്‍ മുട്ടി.. വാതില്‍ തുറക്കുന്നത് സാലിമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ നാല് വയസ്സ് തികയാത്ത ഖാലിദാണ് വാതില്‍ തുറന്നത്. അവനെ ഞാന്‍ കൈകളില്‍ വാരിയെടുത്തു... വീട്ടില്‍ കയറിയപ്പോള്‍ എന്റെ ഹൃദയമിടിപ്പ് ശക്തമായത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ അഭയം തേടി. ഭാര്യ എന്റെ അടുത്തേക്ക് വന്നു... അവളുടെ മുഖത്തെന്തോ ഭാവമാറ്റമുണ്ട്. അവള്‍ സന്തോഷം നടിക്കുകയാണെന്ന് എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു: എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? പ്രത്യേകിച്ചൊന്നുമില്ല എന്നായിരുന്നു അവളുടെ മറുപടി.

പെട്ടന്നാണ് സാലിമിനെ ഞാന്‍ ഓര്‍ത്തത്.. സാലിം എവിടെയെന്ന് ഞാന്‍ ചോദിച്ചു. അതിന് മറുപടിയൊന്നും നല്‍കാതെ അവള്‍ തലകുനിച്ചു. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി. 'എവിടെ എന്റെ സാലിം?' എന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. അക്ഷരങ്ങള്‍ ശരിക്കുച്ചരിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലാത്ത ഖാലിദാണ് അതിനുത്തരം പറഞ്ഞത്. 'ഉപ്പാ.. സാലിം അല്ലാഹുവിന്റെ അടുത്ത് സ്വര്‍ഗത്തിലെത്തിയിരിക്കുന്നു.' ആ രംഗം കണ്ടു നില്‍ക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല... പൊട്ടിക്കരഞ്ഞു കൊണ്ട് ഞാന്‍ മുറിക്ക് പുറത്ത് കടന്നു. ഞാന്‍ വരുന്നതിന് രണ്ടാഴ്ച്ച മുമ്പ് അവന് പനി ബാധിച്ചിരുന്നു. എന്റെ ഭാര്യ അവനെ ആശുപത്രിയിലെത്തിച്ചെങ്കിലും പനി ശക്തമായി തുടര്‍ന്നു. വിട്ടുമാറാത്ത പനി അവന്റെ ശരീരത്തില്‍ നിന്ന് ജീവന്‍ വിടപറഞ്ഞതിന് ശേഷം മാത്രമാണ് അവനെ വേര്‍പിരിഞ്ഞത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.

By:  മുഹമ്മദ് അല്‍ അരീഫി
മൊഴിമാറ്റം : നസീഫ്‌

ഉള്ളിലുള്ള അഹങ്കാരത്തെ തിരിച്ചറിയാം

abce
ആദം നബിയെ അല്ലാഹു ആദരിച്ചു. അല്ലാഹു പറയുന്നു; 'വലഖദ് കര്‍റമ്‌നാ ബനീ ആദം...' ആദം നബിയുടെ മക്കളെന്ന നിലയില്‍ മുഴുവന്‍ മനുഷ്യരും ആദരിക്കപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വിലകുറഞ്ഞവരായി കാണാന്‍ നാമാരാണ്?  ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്ന ദാസന്‍മാരെയാണ് അല്ലാഹുവിനിഷ്ടം. (അല്‍ ഫുര്‍ഖാന്‍: 63) എന്ന് അല്ലാഹു പറയുന്നു.

നാം വിനയാന്വിതരാണെന്ന് എങ്ങിനെയാണ് നമുക്ക് അറിയാന്‍ കഴിയുക, അതിന് വല്ല പരീക്ഷണങ്ങളുമുണ്ടോ? ഖുര്‍ആനിക വചനങ്ങളിലൂടെ അല്ലാഹു നമ്മെയത് അറിയിച്ചിരിക്കുന്നു. താന്‍ വിനയമുള്ളവനാണോ അതല്ല അഹങ്കാരമുള്ളവനാണോ എന്ന് സ്വന്തത്തോട് ചോദിക്കലാണ് അതിനുള്ള മാര്‍ഗം. എന്നാല്‍ അതിലൂടെ എങ്ങനെ അതറിയാന്‍ കഴിയും? 'വ ഇദാ ഖാത്തബഹുമുല്‍ ജാഹിലൂന ഖാലൂ സലാമന്‍.' എന്ന ദൈവിക വചനത്തിലൂടെയാണ് അത് പരീക്ഷിച്ചറിയേണ്ടത്.

അഹങ്കാരത്തോടെയും അവഹേളിച്ചും ഒരാള്‍ സംസാരിക്കുമ്പോഴാണ് ആളുകള്‍ക്ക് തങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്. വിഡ്ഢികളോ ധിക്കാരികളോ ആയ അത്തരക്കാരെ കുറിക്കാന്‍ അല്ലാഹു ഉപയോഗിച്ചിരിക്കുന്ന പദമാണ് 'ജാഹിലൂന്‍' എന്നത്. 'ജാഹില്‍' എന്ന പദം അറബി ഭാഷയില്‍ 'ആഖില്‍' അഥവാ ബുദ്ധിമാന്‍ എന്ന പദത്തിന്റെ  വിപരീതമായാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ 'ജാഹില്‍' എന്നാല്‍ തങ്ങളുടെ വികാരങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്തവന്‍ എന്നാണ്. അവരുടെ മനസ്സിലുള്ള തോന്നലുകള്‍  ഉടനെ വാക്കുകളായി പുറത്തേക്ക് വരുന്നു. അവര്‍ തങ്ങള്‍ പറയുന്നതിനെപ്പറ്റി ചിന്തിക്കാറേ ഇല്ല.

നിങ്ങള്‍ വാഹനമോടിച്ച് പോകുന്നതിനിടക്ക് ഒരാള്‍ വഴിമുടക്കുന്നു എന്ന് കരുതുക, നിങ്ങള്‍ ഹോണ്‍ അടിക്കുന്നു. അയാള്‍ ഉടന്‍ തന്നെ ഇറങ്ങിവന്ന് നിങ്ങളെ ചീത്തവിളിക്കുന്നു. ഞാന്‍ കണിച്ചുതരാം എന്ന ഭാവത്തില്‍ നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നു. പക്ഷേ, ഒരു നിമിഷം... 'വ ഇദാ ഖാതബഹുമുല്‍ ജാഹിലൂന ഖാലൂ സലാമ.' അസ്സലാമു അലൈക്കും, ക്ഷമിക്കണം തെറ്റ് എന്റെ ഭാഗത്താണ്, നിങ്ങള്‍ക്ക് പോകാം എന്ന് നിങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ അങ്ങനെ പറയാനാണ് ശീലിക്കേണ്ടത് അല്ലാത്തപക്ഷം ആദ്യപടിയില്‍ തന്നെ അയോഗ്യനാവുകയാണ് നിങ്ങള്‍.

അല്ലാഹു 'അവിവേകികള്‍ വാദകോലാഹലത്തിനു വന്നേക്കാം' എന്നല്ല,  'വാദകോലാഹലത്തിനു വന്നാല്‍' എന്നാണ് ആയത്തില്‍ പറഞ്ഞത്. അതായത് ആദ്യത്തേതില്‍ അത് സംഭവിക്കാനുള്ള സാധ്യത മാത്രമാണുള്ളത് എന്നാല്‍ അല്ലാഹു പറയുന്നത് അതിന്റെ സാധ്യതയേയോ അത് സംഭവിക്കാനിടയുണ്ട് എന്നല്ല, അത് നിങ്ങള്‍ക്ക് സംഭവിക്കും എന്ന ശൈലിയാണതില്‍ ധ്വനിക്കുന്നത്.

ഒരിക്കല്‍ അമേരിക്കയിലെ ഒരു പളളിയില്‍, ഒരു ക്ലാസിനെപ്പറ്റി ആ പള്ളിയുടെ ഉത്തരവാദപ്പെട്ടവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സംസാരത്തിനിടക്ക് ഞാന്‍ അറബി പഠിപ്പിക്കുമെന്ന് പറയുന്നത് കേട്ട ഒരാള്‍ (അയാല്‍ മിസ്‌രിയോ അറബിയോ ആണെന്ന് തോന്നുന്നു) ഇടക്ക് കയറി അയാള്‍ ചോദിച്ചു:  നിങ്ങള്‍ അറബി പഠിപ്പിക്കുമോ?
ഞാന്‍ പറഞ്ഞു: ഉവ്വ്.. കുറച്ചൊക്കെ....
ആഗതന്‍: നിങ്ങളുടെ നാടേതാണ്?
ഞാന്‍: പാകിസ്താന്‍
അതെയോ.... എന്നിട്ട് അയാള്‍ ഒരു നാപ്കിന്‍ എടുത്തുകൊണ്ട് പറഞ്ഞു. ശരി ഇതില്‍ അക്ഷരങ്ങള്‍ എഴുതിത്തരൂ....
ഞാന്‍ അയാള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങല്‍ എഴുതി നല്‍കി..
'കണ്ടോ നിങ്ങള്‍ക്ക് അറബി അറിയില്ല..  അയാള്‍ പറഞ്ഞു
ശരിയാണ്, ക്ഷമിക്കണം എന്ന ഞാനും..

തുടര്‍ന്ന് മുപ്പത് മിനിട്ടോളം അയാള്‍ എനിക്ക് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ അയാളോടൊപ്പമിരുന്ന് ശ്രദ്ധിച്ചു. അയാള്‍ പോയി..  അന്നുരാത്രി 'അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ക്ലാസെടുക്കാനാണ് പള്ളി ഭാരവാഹികള്‍ പറഞ്ഞത്. അന്ന് എന്റെ ക്ലാസിന്റെ മുന്‍ നിരയില്‍ തന്നെ ആദ്യാവസാനം അയാളും ഉണ്ടായിരുന്നു. യൂട്യൂബില്‍ നിങ്ങള്‍ : why learn Arabic, എന്നോ  how to learn Arabic എന്നോ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന വീഡിയോയില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന അയാളെ നിങ്ങള്‍ക്ക് കാണാം. എന്നാല്‍ അയാള്‍ തന്നെയായിരുന്നു 'പാകിസ്താനിയായ നിങ്ങളാണോ അറബി പഠിപ്പിക്കുന്നത്' എന്ന് എന്നോട് ചോദിച്ചത്.

നിരാശനാവരുത്; പൂര്‍ണ്ണനാണെന്ന് ധരിക്കുകയുമരുത്. ആളുകള്‍ ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കില്‍ അവരെ വിട്ടേക്കുക. അവര്‍ക്കതിനുള്ള അവകാശമുണ്ട്. അവര്‍ എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നതെന്ന് നമുക്കറിയില്ല. ചിലപ്പോള്‍ നാമറിയാത്ത മറ്റുപല സംഗതികളും അവരുടെ ജീവിതത്തിലുണ്ടാകാം. അവര്‍ നമ്മുടെ മുന്നിലേക്ക് വരുമ്പോള്‍ അവരെ ദേഷ്യപ്പെടാന്‍ വിട്ടേക്കുക. നാമെപ്പോഴും ആളുകളോട് ദയയോടെയം കാരുണ്യത്തോടെയും വര്‍ത്തിക്കുന്നവരായിരിക്കണം.

ഒരിക്കല്‍ രണ്ടു ബദവീ സ്ത്രീകള്‍ പ്രവാചക(സ)യുടെ സന്നിധിയില്‍ വന്ന് അദ്ദേഹത്തിനു നേരെ ആക്രോശിക്കാന്‍ തുടങ്ങി. അവരിരുവരും മുസ്‌ലിംകളായിരുന്നു. പ്രവാചകന്‍   ശാന്തനായി ഇരുന്നു. സഹാബാക്കള്‍ അവരെ വധിക്കുമായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ' ശാന്തരായിരിക്കൂ..'
ഇതാണ് പ്രവാചക മാതൃക. ആളുകള്‍ നിങ്ങളെ ദേഷ്യപ്പെടുത്തുന്ന സംഗതികള്‍ പറയുമ്പോള്‍ ശാന്തരായി ഇരിക്കാനാണ് ശ്രമിക്കേണ്ടത്.

ചിലപ്പോള്‍ ഭാര്യമാര്‍ നമ്മെ ദേഷ്യപ്പെടുത്തുന്ന പല സംഗതികളും പറയും. അത് കേള്‍ക്കുമ്പോള്‍ അവരെ ജാഹില്‍ എന്ന് ചീത്ത വിളിക്കുകയല്ല വേണ്ടത്, അവരോട് സലാം പറഞ്ഞാല്‍ മാത്രം മതി. തുടര്‍ന്ന് സംസാരിക്കേണ്ടതില്ല.

സഹോദരികളേ, നിങ്ങള്‍ക്ക് ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും ചോരതിളക്കുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം. അപ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടും. എനിക്ക് ഭാര്യയും മൂന്ന് സഹോദരിമാരും നാല് പെണ്‍മക്കളുമുണ്ട്. സ്ത്രികള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് എനിക്കറിയാം. ഈ പ്രത്യേക കഴിവുകൊണ്ട്  ഹൃദയങ്ങളെ പ്രഹരിക്കുന്ന ഉത്തരങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയും. അവരുടെ പക്കല്‍ അദ്ഭുതങ്ങളായ ഉത്തരങ്ങളാണ് ഉള്ളത്. ആ ഉത്തരങ്ങള്‍ക്ക് മുമ്പില്‍ നാം വായപൊളിച്ചുപോകും. പക്ഷേ സഹോദരികളേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ദേഷ്യപ്പെട്ടുകൊണ്ട് സ്വയം നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ സലാം പറയുക, വിഷയം മാറ്റാന്‍ ശ്രമിക്കുക.

ഖാലൂ സാലാമാ.. എന്നതുകൊണ്ട് അവരോട് സലാം പറയുക എന്നല്ല അല്ലാഹു ഉദ്ദേശിച്ചത്. ഒരാള്‍ നിങ്ങളെ അക്രമിച്ചു കൊണ്ടിരിക്കുമ്പോഴും സലാം സാലാം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കലുമല്ല. ഇവിടെ സലാം എന്നത് വ്യാകരണശാസ്ത്ര പ്രകാരം 'ഹാല്‍' ആയാണ് വന്നിരിക്കുന്നത്. അവര്‍ ശാന്തരായി, സമാധാനപരമായി, ദേഷ്യം കെട്ടടങ്ങുന്ന രീതിയില്‍ സംസാരിക്കും എന്നൊക്കെയാണ് അതിനര്‍ഥം.

എനിക്ക് മറ്റൊരു അനുഭവമുണ്ടായി, ഒരു നോമ്പ് കാലത്ത് ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു. അന്ന് ഞാന്‍ ഇഅ്തികാഫിലായിരുന്നു. പൊതുവേ നാം കിടന്നുറങ്ങുന്ന സമയങ്ങളില്‍ എത് വശത്തേക്കാണ് തിരിയുന്നതെന്ന് നാം അറിയാറില്ലല്ലോ. പെട്ടന്ന് എന്റെ വയറ്റിനിട്ടൊരു ചവിട്ട്. ഞാന്‍ എഴുന്നേറ്റുനേക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്‍. അയാള്‍ അഫ്ഗാനിയാണ്, അയാളും എന്നെപ്പോലെ ഇഅ്തികാഫിന് വന്നിരിക്കുകയാണ്. അയാള്‍ക്ക് ഇംഗ്ലീഷോ അറബിയോ വശമില്ല, പുഷ്തു മാത്രമാണയാള്‍ സംസാരിക്കുന്നത്. ചവിട്ട് കിട്ടിയതും ഞാന്‍ എഴുന്നേറ്റ് അയാളെ ഒന്ന വെറുതെ നോക്കി, അയാള്‍ ഖുര്‍ആന്‍ എടുക്കാന്‍ പോവുകയാണ്. ഞാന്‍ കിടന്നിരുന്നതിന്റെ പുറകിലായാണ് ഖുര്‍ആന്‍ വച്ച ഷെല്‍ഫ് ഉണ്ടായിരുന്നത്, അയാള്‍ പറഞ്ഞു 'ഖുര്‍ആനു നേരെ നിങ്ങളുടെ പിന്‍ഭാഗം തിരിക്കരുത്'. അതിനാണ് അയാള്‍ ചവിട്ടിയത്. നിങ്ങള്‍ക്കെന്നെ മര്യാദക്ക് വിളിക്കാമായിരുന്നല്ലോ, നോമ്പുകാരനായിരിക്കെ വയറ്റില്‍ ചവിട്ടിയതെന്തിന് എന്നൊക്ക എനിക്ക് ചോദിക്കമായിരുന്നു. പക്ഷേ ഞാന്‍ എന്ത് ചെയ്‌തെന്ന് അറിയാമോ? ഞാന്‍ അയാളുടെ അടുത്തു ചെന്നിരുന്നു എന്നിട്ട് പറഞ്ഞു 'ഞാന്‍ ഖുര്‍ആന്‍ ഓതിത്തരാം അതൊന്നു ശ്രദ്ധിക്കാമോ?  ഞങ്ങള്‍ ആംഗ്യഭാഷയിലായിരുന്നു സംവദിച്ചിരുന്നത്. ഞാന്‍ മുഴു സമയവും അയാളോടൊപ്പം ചിലവഴിച്ചു.

നാം ജനങ്ങളോട് സംവദിക്കുമ്പോള്‍ സമാധാനപരമായും ശാന്തസ്വഭാവത്തോടു കൂടിയും ഇടപഴകാന്‍ ശ്രദ്ധിക്കണം കാരണം പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരടക്കം പലതരത്തിലുള്ള ആളുകളോടും നമുക്ക് ബന്ധപ്പെടേണ്ടിവരും. നമ്മില്‍ പലരും മേലുദ്യോഗസ്ഥരുമായി ഉടക്കിലായിരിക്കും. അയാല്‍ മുഴു സമയവും ദേഷ്യപ്പെട്ടുകൊണ്ടാണ് എന്നതായിരിക്കാം അതിന് കാരണം. തിന്നുന്നതും ചിരിക്കുന്നതും രാവിലെ എഴുന്നേല്‍ക്കുന്നതു പോലും ദേഷ്യപ്പെട്ടുകൊണ്ടാണ് എന്ന് തോന്നിപ്പോകും.  എന്നിരുന്നാലും അയാളോട് നാം സൗമ്യപൂര്‍വ്വം ഇടപഴകണം.

നിങ്ങളിലെ അധ്യാപകരായ പലര്‍ക്കും നിരന്തരം ദേഷ്യം പിടിപ്പിക്കുന്ന ചില വിദ്യാര്‍ഥികളുണ്ടാകാം അവരോടും നിങ്ങള്‍ വളരെ സൗമ്യപൂര്‍വ്വം പെരുമാറണം അവരെ ഒരിക്കലും ക്ലാസ്മുറിയില്‍ വച്ച് ശകാരിക്കരുത്. പ്രവാചകന്‍ പറയുന്നു: 'ഞാന്‍ നിങ്ങള്‍ക്കുള്ള അധ്യാപകനായി അയക്കപ്പെട്ടിരിക്കുന്നു'. പക്ഷേ അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. തിരുമേനിയുടെ ഭൃത്യനായിരുന്ന സൈദ് ബിന്‍ ഹാരിഥ പറയുന്നു: നീ എന്തിനാണിത് ചെയ്തത് എന്ന് പോലും ചോദിച്ചിട്ടില്ല. ഹാരിഥയാവട്ടെ പ്രവാചകന്റെ ജേലിക്കാരനായിരുന്നില്ല അടിമയായിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.

അപ്പോള്‍ 'ഖാലൂ സലാമാ..' എന്നത് വളരെ പ്രധാനമാണ്. കാരണം അടുത്ത തവണയും നിങ്ങള്‍ക്ക് നിങ്ങളെ ക്ഷുഭിതരാവാതെ സൗമ്യമായി പിടിച്ച് നിര്‍ത്തേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ ഇബാദുര്‍റഹ്മാനില്‍ ഉള്‍പ്പെടാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയും. അപ്പോള്‍ ഇതാണ് ഒന്നാമത്തെ വിഭാഗം: തങ്ങളുടെ ദേഷ്യത്തെയും അഹങ്കാരത്തെയും പടിച്ചുനിര്‍ത്തി, ന്യായം തങ്ങളുടെ ഭാഗത്തായിട്ടു കൂടി അഹന്തയെ മാറ്റി നിര്‍ത്തി, സാഹചര്യങ്ങളെ ശാന്തമാക്കാന്‍ കഴിയണം. അവരുടെ ആ പ്രയത്‌നങ്ങളൊന്നും തന്നെ ഒരിക്കലും വൃഥാവിലാവില്ല.

ഇമാം അബൂഹനീഫയുടെ ഒരു കഥയുണ്ട്, മഹാനായിരുന്ന  ആ ഫഖീഹിന്റെ അടുക്കല്‍ നിരവധി ആളുകള്‍ എപ്പോഴും ഫത്‌വ ചോദിച്ചു വരുമായിരുന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ഇമാം അതിന് ഉത്തരവും നല്‍കി. എന്നാല്‍ ആ ഉത്തരം മാതാവിനത്ര ബോധിച്ചില്ല. അവര്‍ പറഞ്ഞു: 'നിനക്കൊന്നുമറിയില്ല.'  ഞാന്‍ മറ്റാരോടെങ്കിലും ചോദിച്ചുകൊള്ളാം, എന്നിട്ട് അവര്‍ സമീപിച്ചത് ഒരു പ്രബോധകനെയായിരുന്നു. പ്രബോധകര്‍ പണ്ഡിതന്‍മാര്‍ ആവണമെന്നില്ല, അവര്‍ ജനങ്ങളെ തഖ്‌വയും മറ്റും ഉപദേശിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര്‍ക്ക് ഫിഖ്‌ഹോ ശരീഅത്തോ കൃത്യമായി അറിഞ്ഞു കൊള്ളണമെന്നുമില്ല.

മാതാവ് പ്രബോധകനെ സമീപിച്ചപ്പോള്‍ അയാള്‍ അന്വേഷിച്ച് പറയാം എന്ന മറുപടി നല്‍കി. തുടര്‍ന്നദ്ദേഹം ഉത്തരം അന്വേഷിച്ച് അബൂ ഹനീഫയുടെ പക്കല്‍തന്നെയാണ് എത്തിച്ചേര്‍ന്നത്. നിങ്ങളുടെ മാതാവ് തന്നെയാണ് ഈ ചോദ്യവുമായി സമീപിച്ചതെന്ന അയാള്‍ അറിയിച്ചു. അബൂ ഹനീഫ പറഞ്ഞു: 'അതിനുള്ള മറുപടി ഉണ്ട് പക്ഷേ ഞാനാണിത് പറഞ്ഞതെന്ന് ഉമ്മയോട് പറയണ്ട.'

ചിലപ്പോള്‍ നമ്മുടെ കുടുംബങ്ങളില്‍ തന്നെ നമ്മോട് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകാം. നമുക്ക് ദീനിയായ ചിട്ടകളുണ്ടാകും. അവര്‍ ചിലപ്പോള്‍ ദീനിയായ ചുറ്റുപാടുള്ള ആളുകളാവണമെന്നില്ല. അപ്പോള്‍ അവരിലെ സ്ത്രീകള്‍ തലമറക്കാതെ വരുമ്പോഴും അവരിലെ ചെറുപ്പക്കാര്‍ നമസ്‌കരിക്കാതിരിക്കുമ്പോഴുമെല്ലാം അവരെ രൂക്ഷമായി ശകാരിക്കാന്‍ തോന്നും. പക്ഷേ അവരോട് വളരെ സമാധാനപരമായി ഇടപഴകുകയാണ് വേണ്ടത്. അവരോട് ഇതുവരെ ആരും ഇടപഴകാതത്ര സൗമ്യമായി വേണം വര്‍ത്തിക്കാന്‍. കൃത്യമായി അഞ്ചുനേരം നമസ്‌ക്കരിക്കാത്ത ഒരു കാലം നമുക്കും ഉണ്ടായിരുന്നു. ആരെങ്കിലും അന്ന് നമ്മോട് നമസ്‌കരിക്കാത്തതിന്റെ പേരില്‍ ശകാരിച്ചിരുന്നുവെങ്കില്‍ നാം ഉടന്‍ തന്നെ നമസ്‌കാരം ആരംഭിക്കുമായിരുന്നോ? അല്ലാഹു നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കി തന്നു അതുകൊണ്ട് മറ്റുള്ളവരുടെ ഹൃദയവും മാര്‍ദ്ദവമാകുന്നത് വരെ നാം ക്ഷമിച്ചിരിക്കാന്‍ സന്നദ്ധരാകണം

അല്ലാഹു മൂസാ നബിയോട് ഫിര്‍ഔന്റെ അടുക്കല്‍ പോകുമ്പോള്‍ അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതും ഇവിടെ പ്രസക്തമാണ്. കുഞ്ഞായിരിക്കുമ്പോള്‍ മൂസാ നബിയെ കൊല്ലാന്‍ ശ്രമിച്ച ആളായിരുന്നു ഫിര്‍ഔന്‍. ഓരോ വര്‍ഷവും അയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് അയാള്‍ കൊന്നിരുന്നത്. അയാള്‍ സ്വയം ദൈവമെന്ന് വാദിച്ചിരുന്നു. ഫിര്‍ഔനെ വെറുക്കാനുള്ള അനവധി കാരണങ്ങള്‍ അല്ലാഹുവിനുണ്ടായിരുന്നു. എന്നിട്ടും അല്ലാഹു മൂസാ നബിയോട് നിര്‍ദ്ദേശിച്ചത് 'അവനോട് സൗമ്യമായി സംസാരിക്കുക' എന്നായിരുന്നു.

ധിക്കാരിയായ ഫിര്‍ഔനോട് പെരുമാറേണ്ടത് ഇങ്ങനെയെങ്കില്‍, നമ്മുടെയൊക്കെ ഭാര്യമാരോട്, ഭര്‍ത്താക്കളോട്, കുട്ടികളോട്, സഹോദരീ സഹോദരന്‍മാരോടെല്ലാം എങ്ങിനെയാണ് പെരുമാറേണ്ടത്? അവരൊക്കെ നമ്മെ ദേഷ്യപ്പെടുത്തുന്നുണ്ടാകാം. പക്ഷേ അവര്‍ നമ്മില്‍ നിന്ന് സൗമ്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നവരാണ്. അവരോടുള്ള പെരുമാറ്റത്തില്‍ നാം തീര്‍ച്ചയായും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

By: Nuhman Ali Khan

മൊഴിമാറ്റം: അസ്ഹര്‍ എ.കെ.

അവള്‍ കാത്തിരിക്കുകയാണ്

life_couple3                      തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. 
അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. 'എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?' ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

By: EKM Pannoor

Friday, January 23, 2015

മദീനയെ കരയിച്ച ബിലാലിന്റെ ബാങ്കൊലി

അബൂദ്ദര്‍ദാഅ് പറയുന്നു: ബൈത്തുല്‍ മുഖദ്ദിസ് ഫത്ഹായ ശേഷം ഉമര്‍(റ) അവിടെ പ്രവേശിച്ചു. തുടര്‍ന്നദ്ദേഹം ജാബിയയിലേക്ക് പോയി. ബിലാല്‍(റ) അദ്ദേഹത്തോട് ചോദിച്ചു: തന്നെ ശാമില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കുമോ? ഉമര്‍(റ) അതനുവദിച്ചു. തുടര്‍ന്ന് ബിലാല്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബൂറുവൈഹിനെയും ശാമില്‍ താമസിക്കാന്‍ അനുവദിക്കണം. ഇവരെ റസൂല്‍(സ) സഹോദരന്മാരായി കൂട്ടിയിണക്കിയിരുന്നു. അങ്ങനെ അവര്‍ രണ്ടുപേരും ഖൗലാന്‍ എന്ന സ്ഥലത്ത് താമസമാക്കി. രണ്ടുപേരും ഖൗലാന്‍ നിവാസികളിലേക്ക് ചെന്നു. അവരോട് പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും വിവാഹാന്വേഷണവുമായിട്ടാണ് വന്നിട്ടുള്ളത്. ഞങ്ങള്‍ സത്യനിഷേധികളായിരുന്നു. അല്ലാഹു ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കി. ഞങ്ങള്‍ അടിമകളായിരുന്നു. അല്ലാഹു ഞങ്ങളെ മോചിപ്പിച്ചു. ദരിദ്രരായിരുന്നു. അല്ലാഹു ഞങ്ങളെ ഐശ്വര്യവാന്മാരാക്കി. നിങ്ങള്‍ ഞങ്ങള്‍ക്ക് വിവാഹം ചെയ്തുതന്നാല്‍ അല്‍ഹംദുലില്ലാ, ഞങ്ങളെ മടക്കി അയച്ചാല്‍ ലാഹൗല വലാഖുവ്വത്ത ഇല്ലാബില്ലാഹ്. ആ നാട്ടുകാര്‍ അവര്‍ രണ്ടുപേര്‍ക്കും വിവാഹം ചെയ്തുകൊടുത്തു. 
പിന്നീട് ഒരു ദിവസം ബിലാല്‍ നബി(സ)യെ സ്വപ്‌നത്തില്‍ കണ്ടു. നബി(സ) അദ്ദേഹത്തോട് ചോദിച്ചു: ബിലാലേ, എന്തൊരു പിണക്കമാണിത്? നിനക്ക് നമ്മെ സന്ദര്‍ശിക്കാന്‍ സമയമായില്ലേ? അപ്പോള്‍ പേടിച്ചുകൊണ്ട് അദ്ദേഹം ഉണര്‍ന്നു. ഉടനെ ഒരു വാഹനത്തില്‍ മദീനയിലേക്ക് പുറപ്പെട്ടു. നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന് കരയുകയും മുഖം ഖബറിന്മേല്‍ വെച്ചുരയ്ക്കുകയും ചെയ്തു. അപ്പോള്‍ ഹസനും ഹുസൈനും അവിടെ വന്നു. ബിലാല്‍ അവരെ രണ്ടുപേരെയും അണച്ചുകൂട്ടി ഉമ്മവെച്ചു. അവര്‍ ബിലാലിനോട് പറഞ്ഞു: താങ്കള്‍ പള്ളിയില്‍ റസൂലിന്റെ(സ) കാലത്ത് കൊടുത്തിരുന്ന ബാങ്ക് ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ബിലാല്‍ മിനാരത്തില്‍ കയറി നബി(സ)യുടെ കാലത്ത് ബാങ്കിന് നില്ക്കാറുള്ള സ്ഥലത്ത് നിന്നു. ബിലാല്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞപ്പോള്‍ മദീനയാകെ പ്രകമ്പനം കൊണ്ടു. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞപ്പോള്‍ ആ പ്രകമ്പനം ഒന്നുകൂടി വര്‍ധിച്ചു. അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ ആശ്ചര്യംപൂണ്ടു. റസൂലിനെ(സ) അല്ലാഹു പുനര്‍ജനിപ്പിച്ചോ? 
പിന്നെ മദീനയില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. നബി(സ) വഫാതായ ശേഷം ഇങ്ങനെ ഒരു കരച്ചില്‍ മദീനയില്‍ ഉണ്ടായിട്ടില്ല. (അല്‍ഖിസസുല്‍ വാഹിയ 291) ****
 ഈ കഥ ഹാഫിള് ഇബ്‌നുഅസാകിര്‍ തന്റെ താരീഖുദിമിശ്ഖ് എന്ന ഗ്രന്ഥത്തില്‍ ബിലാലിന്റെ ചരിത്രം വിവരിച്ചതില്‍ പറഞ്ഞിട്ടുണ്ട്. ഇബ്‌റാഹീമ്ബ്‌നു സുലൈമാനുബ്‌നു ബിലാലുബ്‌നു അബിദ്ദര്‍ദാഉല്‍ അന്‍സാരിയുടെ ചരിത്രത്തിലും വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: എന്നോട് അബീ മുഹമ്മദുബ്‌നു സുലൈമാന്‍ തന്റെ പിതാവ് സുലൈമാനുബ്‌നു ബിലാലില്‍ നിന്ന് അദ്ദേഹം ഉമ്മുദ്ദര്‍ദാഇല്‍ നിന്ന്. അവര്‍ അബിദ്ദര്‍ദാഇല്‍ നിന്ന്. ബിലാല്‍ ഉമറിന്റെ കാലത്ത് ശാമിലേക്ക് വന്ന ചരിത്രവും പിന്നെ നബി(സ)യുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ വേണ്ടി പോയതും വിശദീകരിക്കുന്നുണ്ട്. ഇബ്‌നു അബ്ദില്‍ ഹാജിയുടെ അസ്സാരി മുല്‍മുന്‍കിലും (228) ഈ കഥ വന്നിട്ടുണ്ട്. കഥയുടെ സൂക്ഷ്മപരിശോധന ഹാഫിസുബ്‌നു അബ്ദില്‍ഹാദി സ്വാരിം എന്ന ഗ്രന്ഥത്തില്‍ (പേജ് 230) പറയുന്നു: ഇത് ഗരീബും വെറുക്കപ്പെട്ടതുമായ ഹദീസാണ്. ഇതിന്റെ പരമ്പര അറിയപ്പെടാത്തതും മുറിഞ്ഞതുമാണ്. ഹാഫിസ് വീണ്ടും പറയുന്നു: ഈ ശൈഖ്, വിശ്വസ്തതയും നീതിയും ക്ലിപ്തതയും അമാനത്തും നീതിയും ഉള്ളവനായി അറിയപ്പെട്ടിട്ടില്ല. ഇതിന്റെ ഉദ്ധരണി പ്രസിദ്ധമായതോ അറിയപ്പെടുന്നതോ അല്ല. അദ്ദേഹത്തില്‍ നിന്ന് മുഹമ്മദുബ്‌നുല്‍ ഫൈസി അല്ലാതെ, വെറുക്കപ്പെട്ട ഹദീസ് ഉദ്ധരിച്ചിട്ടില്ല. ഇമാം ദഹബി മീസാനില്‍ (1:64) പറയുന്നു: ഈ റിപ്പോര്‍ട്ടില്‍ അറിയപ്പെടാത്ത ആളുണ്ട്. അദ്ദേഹത്തില്‍ നിന്ന് മുഹമ്മദുബ്‌നുല്‍ ഫൈസി അല്‍ഗസ്സാനി ഉദ്ധരിച്ചു. ഇമാം ഹാഫിസുബ്‌നു ഹജര്‍ തന്റെ അല്ലിസാല്‍ എന്ന ഗ്രന്ഥത്തില്‍ (1:107) പറയുന്നു: ഇബ്‌റാഹീമുബ്‌നു മുഹമ്മദ് സുലൈമാനുബ്‌നു അബിദ്ദര്‍ദാഅ് അറിയപ്പെടാത്ത വ്യക്തിയാണ്. ഇപ്പോള്‍ ഇമാം ദഹബി മീസാനിലും ഇമാം ഹാഫിളുബ്‌നു ഹജര്‍ ലിസാനിലും ഈ ഹദീസ് നിരൂപണത്തില്‍ യോജിച്ചു. ഇബ്‌നുഅസാകിര്‍ ഇദ്ദേഹത്തിന്റെ ചരിത്രം പറഞ്ഞ ശേഷം ഇദ്ദേഹം പിതാവില്‍ നിന്നും അദ്ദേഹം പിതാമഹനില്‍ നിന്നും അദ്ദേഹം ഉമ്മുദ്ദര്‍ദാഇല്‍ നിന്നും അവര്‍ അബീദ്ദര്‍ദാഇല്‍ നിന്നും ഉദ്ധരിക്കുന്നു. 

അനുഭവങ്ങളുടെ ഓര്‍മച്ചെപ്പാണ് ഓരോ വീടും

'നിയ്യ് പേടിക്കേണ്ട. രണ്ട് ആണ്‍കുട്ട്യേളല്ലേ... നരിക്കും കുറുക്കനും കൊടുക്കാതെ ഓലെ വലുതാക്കിയാല്‍, പിന്നെ അന്നെ ഓല് നോക്കിക്കോളും.' ഉമ്മയുടെ ഉപ്പ തന്റെ വീടിനടുത്ത് കുടില്‍ കെട്ടി ഞങ്ങളെ അങ്ങോട്ട് താമസിപ്പിച്ചപ്പോള്‍ ഉമ്മയോട് പറഞ്ഞ വാചകമാണിത്. 
എനിക്ക് മൂന്നും ജ്യേഷ്ഠന് അഞ്ചുമായിരുന്നു അന്ന് പ്രായം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരും ഓല കൊണ്ടുള്ള വാതിലുമായിരുന്നെങ്കിലും ആ 'പുതിയ വീട്' ഞങ്ങളുടെ സ്വര്‍ഗമായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഉമ്മയുടെ വീട്ടില്‍നിന്ന് ഒരു റൂമും അതിനോട് ചേര്‍ന്ന് തന്നെ അടുക്കളയുമുള്ള ആ കൊച്ചുകുടിലിലേക്കുള്ള മാറ്റം സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ഞങ്ങള്‍ കണ്ടത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഉമ്മയോടൊപ്പം, കുട്ടികളായ ഞങ്ങളോട് അരുതുകള്‍ കല്‍പ്പിക്കാന്‍ ആണുങ്ങളില്ലാത്ത വീടകം. പുറത്തിറങ്ങിയാല്‍ മുമ്പില്‍ തറവാട് വീടും ഉമ്മയുടെ ഉമ്മയും ഉപ്പയും ആങ്ങളമാരുമുണ്ടെങ്കിലും അകത്ത് ഞങ്ങള്‍ മാത്രമായിരുന്നു. പതിയെ പതിയെ ആ ചെറിയ കുടിലിനകത്ത് ഞങ്ങളൊരു വലിയ സ്‌നേഹ സാമ്രാജ്യം തന്നെ പണിതു. മഴക്കാലത്ത് മേല്‍പ്പുരയിലെ പുല്ലുകളുടെ വിടവിലൂടെ അകത്തേക്ക് നൂണ്ടിറങ്ങുന്ന മഴനൂലുകളെയും, പുല്‍മെത്തയുടെ സുഖത്തില്‍ അവിടെ താവളമാക്കിയ വിഷമില്ലാത്ത പാമ്പുകളെയും, ഈ വീട്ടിനകത്ത് 'ഞങ്ങള്‍ക്കും സ്ഥലം ബാക്കിയുണ്ടല്ലോ' എന്ന് അവകാശപ്പെട്ടെത്തിയ പൂച്ചയെയും കുഞ്ഞുങ്ങളെയുമെല്ലാം വീട്ടംഗങ്ങളായി കരുതി സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിച്ചു.
നരിക്കും കുറുക്കനും കൊടുക്കാതെ ഞങ്ങളെ വളര്‍ത്താന്‍ ഉമ്മ, ഉപ്പയുടെ റോള്‍ കൂടി ഏറ്റെടുത്തു. ആ ഇരട്ട റോള്‍ വഹിക്കാന്‍ ഉമ്മ പ്രയാസപ്പെടുന്നത് കണ്ടിട്ടാവണം അമ്മാവന്മാര്‍, അവരെല്ലാം പഠിച്ചിറങ്ങിയ യതീംഖാനയിലേക്ക് കൂടുതല്‍ മികച്ച സംരക്ഷണാര്‍ഥം ഞങ്ങളെ പറിച്ചുനട്ടു. ഉമ്മയില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ആദ്യത്തെ നാടുകടത്തലായിരുന്നു അത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ നിന്ന് എല്ലാ ആധുനിക സൗകര്യവുമുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കുള്ള ആ കൂടുമാറ്റം ഭൗതികാര്‍ഥത്തില്‍ സ്വപ്ന സമാനമായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബിരിയാണിയുള്ള യതീംഖാനയിലെ സുഭിക്ഷമായ ആ നാളുകളിലും ഞങ്ങളേറെ കൊതിച്ചത് മാസത്തിലൊരിക്കല്‍ ഉമ്മയോടൊപ്പം ആ കുടിലില്‍ അന്തിയുറങ്ങാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായിരുന്നു. ഉമ്മയോടൊപ്പമുള്ള കഞ്ഞികുടി തന്നെയായിരുന്നു യതീംഖാനയിലെ ബിരിയാണിയേക്കാള്‍ ഞങ്ങളാസ്വദിച്ചത്. അകത്തും പുറത്തും തീക്കനല്‍ പുകഞ്ഞ് ആ കോണ്‍ക്രീറ്റ് സംരക്ഷണ കേന്ദ്രത്തില്‍ എങ്ങനെയോ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. 'എല്ലാ സൗകര്യവുമുള്ളിടത്ത് പഠിപ്പിക്കാന്‍ ചേര്‍ത്തിട്ട് തിരിച്ചുവന്നിരിക്കുന്നു' എന്ന ശകാരമായിരുന്നു ചുറ്റും. അവര്‍ക്കറിയില്ലല്ലോ ഉമ്മ കൂടെയില്ലാത്ത കെട്ടിടം, അതിലെത്ര സൗകര്യങ്ങളുണ്ടായാലും അതൊരു വീടാകില്ലെന്ന്. ഉമ്മയുണ്ടായിരിക്കെ കുട്ടിക്കാലത്ത് ആ സാന്നിധ്യമനുഭവിക്കാനാവാതെ പിന്നെയെന്ത് സംരക്ഷണവും സ്‌നേഹ പരിചരണവുമാണ്? കുഞ്ഞുങ്ങളെ ഉമ്മമാരില്‍ നിന്ന് പറിച്ച് കൊണ്ട് പോയി യതീംഖാനകളിലെ കൃത്രിമ സംരക്ഷണ പാളികള്‍ക്ക് കീഴെ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന, സമുദായത്തിലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഇന്നുമറിയാതെ പോകുന്ന മാതൃപാഠങ്ങളാണിത്.
വീട്ടിനകത്തെ ഓരോ അംഗത്തിനും പകരക്കാരില്ല. ഉപ്പയില്ലാത്ത വീടിന്റെ കുറവ് മറ്റൊരാളെ കൊണ്ട് നികത്താനാവില്ല. ഉമ്മയില്ലാത്ത വീടിന് എത്ര നിലകളുണ്ടായിട്ടെന്ത്?
ഒരു കുഞ്ഞിക്കാലിന്റെ സ്പര്‍ശം അനുഭവിക്കാന്‍ കഴിയാത്ത വീട് ആ കുറവ് വിളിച്ചറിയിക്കും. ഉപ്പ മുതല്‍ കുഞ്ഞുവരെ ഒരുമിച്ചുണ്ടുറങ്ങുമ്പോഴാണ് ഒരു കെട്ടിടം വീടായി മാറുന്നത്. ഇത്തരമൊരു വീട്ടില്‍നിന്ന് എത്ര തന്നെ മനോഹരമായ തീരങ്ങളിലേക്ക് മാറി താമസിച്ചാലും അധിക ദിവസം അവിടെ തങ്ങാന്‍ നമുക്കാവില്ല. വീടൊരു അച്ചുതണ്ടായി നമ്മുടെ യാത്രകള്‍ നിയന്ത്രിക്കും. എത്രദൂരം താണ്ടിയാലും തിരിച്ച് വീട്ടിലേക്കെത്തണമല്ലോ എന്ന ഉള്‍വിളി അകത്ത് നിന്നുയരും. വിമാനവും കപ്പലുമേറിയാലും ആ അച്ചുതണ്ടിന്റെ ആകര്‍ഷണ വലയം ഭേദിക്കാന്‍ നമുക്കാവില്ല. ഞാനെത്ര അകലെയാണെന്നത് വീട്ടില്‍നിന്ന് എത്ര ദൂരത്താണ് ഞാനുള്ളതെന്നതിനെ അടിസ്ഥാനപ്പെടുത്തിയാവുന്നത് അതുകൊണ്ടാണ്.
ഹൈസ്‌കൂള്‍ പ്രായമെത്തിയപ്പോള്‍ ഓടിട്ട പുതിയ വീട് പണിയാന്‍ സ്‌നേഹത്തിന്റെ ആ മണ്‍കൂര പൊളിച്ചു. ഉമ്മ അപ്പോള്‍ കരയുന്നുണ്ടായിരുന്നു. ആ കുടില്‍ കെട്ടിപ്പൊക്കാന്‍ ഉമ്മക്കൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ വല്യുപ്പ അപ്പോഴേക്കും മരിച്ചിരുന്നു. വല്യുപ്പയുടെ ഓര്‍മയിലും, ആ മണ്‍വീട് നല്‍കിയ സംരക്ഷണവുമോര്‍ത്തിട്ടാണ് ഉമ്മ കരഞ്ഞത്. പുതിയ വീട് വെക്കാനാണെങ്കിലും അത്രയെളുപ്പം പൊളിച്ചു കളയാവുന്നതല്ല ഒരു കുടിലുമെന്ന് മനസ്സിലായത് അന്നാണ്. ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ ഓര്‍മപ്പുസ്തകമാണ് ഓരോ വീടും. അത് പൊളിക്കുമ്പോള്‍ ആ ഓര്‍മകള്‍ക്ക് കൂടിയാണ് പരിക്കേല്‍ക്കുന്നത്. അതിനകത്ത് ജീവിച്ച കാലത്തോളമുള്ള സുഖദുഃഖ ഭാവങ്ങളുടെ നിശ്ശബ്ദ ചിത്രങ്ങള്‍ ആ വീടിന്റെ ചുമരില്‍ പതിഞ്ഞുകിടപ്പുണ്ട്. മറ്റൊരു വീടൊരുക്കുമ്പോള്‍ ജീവിതം കൊണ്ട് ആ ചിത്രം വരച്ചവര്‍ പെട്ടെന്ന് അതെല്ലാം മായ്ച്ചുകളയുന്നതെങ്ങനെ സഹിക്കും! വല്യുപ്പ മരിച്ചശേഷം ഉമ്മയുടെ തറവാട്ടില്‍നിന്ന് ഓരോരുത്തരായി കൂടുതല്‍ സൗകര്യമുള്ള പുതിയ വീടുകളിലേക്ക് പോയപ്പോഴും വല്യുമ്മ ആ വീട്ടില്‍ തന്നെ തുടരാനിഷ്ടപ്പെട്ടത് ഓര്‍മകള്‍ തന്നോട് ചേര്‍ത്തുപിടിക്കാനായിരുന്നു. പ്രിയപ്പെട്ടവന്റെ മരണത്തിനും, കുട്ടികളും പേരമക്കളുമായി ഒരുപാട് ജന്മങ്ങള്‍ക്കും സാക്ഷിയായ ആ തറവാട് വീട്ടില്‍ നിന്നകന്ന് ഒന്നിലധികം ദിവസം മറ്റൊരിടത്ത് തങ്ങാന്‍ വല്യുമ്മയുടെ മനസ്സനുവദിച്ചില്ല. ഒടുവില്‍ ചെറിയ മകന്‍ അധികം അകലെയല്ലാതെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്ത് പുതിയ വീട് വെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വല്യുമ്മ അവനോടൊപ്പം അങ്ങോട്ട് താമസം മാറ്റി. പക്ഷേ, അപ്പോഴും തറവാട് വീട് പൊളിക്കരുതെന്ന്  നിബന്ധനയുണ്ടായിരുന്നു വല്യുമ്മാക്ക്. 'ഞാന്‍ ജീവിക്കുന്ന കാലത്തോളം അതവിടെ കിടക്കട്ടെ. മരിച്ചാല്‍ പിറ്റേ ദിവസം നിങ്ങള്‍ മക്കള്‍ക്കിഷ്ടമുള്ളത് ചെയ്‌തോളീ...' എന്തിനീ പിടിവാശിയെന്ന് ചോദിക്കാം. ഒരായുഷ്‌കാലത്തെ തന്റെ ജീവിതത്തിലെ വസന്തത്തിനും ശിശിരത്തിനും കൂട്ടായ വീടാണത്. അവരുടെ എത്ര സ്വപ്നങ്ങള്‍, സന്തോഷങ്ങള്‍, അതിനകത്ത് ചിറകടിച്ചിട്ടുണ്ടാകും! അവര്‍ കടിച്ചമര്‍ത്തിയ വേദനകള്‍, പ്രയാസങ്ങള്‍ ആ ചുമരുകള്‍ വരച്ചുവെച്ചിട്ടുണ്ടാകും! ആ വീട് കാണുമ്പോള്‍ അതെല്ലാമാവും അവര്‍ക്കോര്‍മ വരുന്നത്. അതില്ലാതാകുമ്പോള്‍ ആ ഓര്‍മകളും നഷ്ടപ്പെടുമോയെന്ന് അവര്‍ ഭയന്നാല്‍, ആ ഉത്കണ്ഠകളെ തള്ളിക്കളയാന്‍ ആര്‍ക്ക് സാധിക്കും. ഓര്‍മകളുടെ വേരറ്റാല്‍ മനുഷ്യജീവിതം പിന്നെയെന്തിന് കൊള്ളാം. അനേകം ജീവിതങ്ങളുടെ ഓര്‍മച്ചെപ്പായ ഒരു വീടും വെറും മണ്ണും ചുമരുമല്ല. പലപ്പോഴും അതിനകത്ത് പാകം ചെയ്തതും വിളമ്പിയിരുന്നതുമെല്ലാം ജീവിതങ്ങള്‍ തന്നെയാവും.

അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് വീട്ടില്‍ സൗകര്യം വര്‍ധിക്കുന്നില്ലെന്നും പുതിയൊരു വീടൊരുക്കാന്‍ സമയമായെന്നും കൂടെയുള്ളവള്‍ പറയുമ്പോഴെല്ലാം കുടഞ്ഞുതെറിപ്പിക്കാനാവാത്ത ബാല്യകൗമാരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്ന വീടോര്‍മകള്‍ മനസ്സിലേക്ക് വരും. അത് പങ്കുവെച്ചിട്ടും അവളുടെ മനസ്സിലെ ആധികളെ തണുപ്പിക്കാന്‍ എനിക്കായിരുന്നില്ല. പക്ഷേ, ഈയിടെയുണ്ടായ രണ്ട് വീടനുഭവങ്ങള്‍ അവളെയും ഈ വീടകത്തോട് അനുരാഗമുള്ളവളാക്കിയിരിക്കുന്നു. പ്രസവം എന്നത് ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ മാത്രം നടക്കേണ്ട 'രോഗമായ' ഈ 2014-ല്‍ ഞങ്ങളുടെ കുഞ്ഞിന് ഈ വീടിനകത്താണവള്‍ ജന്മം കൊടുത്തത്. അവളുടെ പേറ്റുനോവിന്റെ കിതപ്പും വിയര്‍പ്പും ഒപ്പിയെടുത്തത് ഈ വീടകമാണ്. ആ കുഞ്ഞ് പിറന്ന് ഇരുപത്തേഴാം നാളില്‍ അവനുറങ്ങിക്കിടക്കെ അവന്റെ മുകളിലെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അകത്ത് കുഞ്ഞും പുറത്ത് ഞങ്ങള്‍ ഉമ്മയും ഉപ്പയും വല്യുമ്മയും. കരച്ചിലും ബഹളത്തിനുമിടയില്‍ റൂമിനകത്ത് കയറിയപ്പോള്‍ ആ കാഴ്ച കണ്ട് തരിച്ചുനിന്നു... ചുറ്റും പൊട്ടിയ ഓടുകളും മരക്കഷ്ണങ്ങളും. മണ്ണും പൊടിയും പുരണ്ട് കുഞ്ഞ് ഒരു പോറലുമില്ലാതെ വീടിന് മുകളിലെ തുറന്ന ആകാശം നോക്കി കിടക്കുന്നു! അല്ലാഹുവിനെ സ്തുതിച്ച് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയെ ഏല്‍പിച്ചു. ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയവരെല്ലാം, കുഞ്ഞിനെ രക്ഷിച്ച ദൈവത്തെ വാഴ്ത്തി. അപ്പോള്‍ ഞാന്‍, പൊളിഞ്ഞു വീണ ആ വീടിന് മുകളിലേക്ക് നോക്കി. കുഞ്ഞ് കിടന്നിരുന്നതിന്റെ നേരെ മുകളില്‍ തൂങ്ങിയാടുന്ന മരക്കഷ്ണങ്ങളും ഓടുകളും, 'ഞങ്ങളും വീഴേണ്ടവയായിരുന്നു. പക്ഷേ, നിന്റെ കുഞ്ഞ് താഴെ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇവിടെ തന്നെ നിന്നതാണെ'ന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെയടുത്ത് അവന്റെ ഉമ്മയില്ലെന്നറിഞ്ഞപ്പോള്‍ വീട് തന്നെ സ്വയം ഒരു 'ഉമ്മ'യാവുകയായിരുന്നു. അവളെക്കാള്‍ എന്നെ പരിചയമുള്ള ആ വീടിന് എന്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാതിരിക്കാനാവും? ഈ വീടിനെ സ്‌നേഹിക്കാന്‍ ഇതിനേക്കാള്‍ മറ്റെന്ത് ഓര്‍മകള്‍ വേണം! നാളെ ഞങ്ങള്‍ മറ്റൊരു വീട് പണിതുയര്‍ത്തിയേക്കാം. അപ്പോഴും വീട്ടിനകത്തെ ഉമ്മയോര്‍മകള്‍ പോലെ ഈ വീടോര്‍മകളെയും ഞങ്ങള്‍ താലോലിച്ച് കൊണ്ടേയിരിക്കും.

By: Basheer Trupanichi

ഉമ്മയും ഉപ്പയുമില്ലെങ്കില്‍ വെന്തുണങ്ങുന്നു നമ്മുടെ വീട്

ഉമ്മ പോകുമ്പോള്‍
ഉണങ്ങിയ കെട്ടിടമാകും വീട്
ഉറക്കം പാതിയില്‍ മുറിയും
ഉണര്‍ന്നിരുന്ന് ഓര്‍മകള്‍ കരയും
ഉമ്മ നട്ടതും നനച്ചതും
നൂലില്‍ കോര്‍ത്തതും
ഓതി അടയാളമിട്ടതും കണ്ട്
ഉള്ളിലൊരു മഴ തുടങ്ങുന്നത്
അവള്‍ മാത്രം തൊട്ടറിയും
അവളും ഉമ്മയാണല്ലോ.
         ഉമ്മയുടെ വേര്‍പാടില്‍ വെന്തുണങ്ങിയ നാളുകളില്‍, വീടിന്റെ അകവും പുറവും ആ തലോടലില്ലാതെ അനാഥമായപ്പോള്‍ മനസ്സെഴുതിയ വരികളാണിത്. ഉമ്മയെ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് സ്‌നേഹത്തിന്റെ ഒരു രാജ്യമാണെന്ന് ഉമ്മയെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്.  അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും.
വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയും നടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്. 
ലോകപ്രശസ്തയായ പത്രപ്രവര്‍ത്തക അനിതാ പ്രതാപിന്റെ 'Island of Blood' എന്ന ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ''പ്രശസ്തങ്ങളായ അനേകം അംഗീകാരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്നെ പ്രശസ്തയാക്കിയ ഒട്ടേറെ റിപ്പോര്‍ട്ടുകളും എന്റേതായി വന്നിട്ടുണ്ട്. പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ അനുഭവമേതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അവയൊന്നുമായിരിക്കില്ല. മറിച്ച്, ഏതൊരു അമ്മയെയും പോലെ എന്റെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച നിമിഷമെന്നായിരിക്കും.''
ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും.
ഉമ്മ തൊടുമ്പോള്‍
പ്രമുഖ മനശ്ശാസ്ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു: മെഡിക്കല്‍ കോളേജില്‍, മാസം തികയുന്നതിനു മുമ്പ് ഒരു കുഞ്ഞ് പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയെയും കുഞ്ഞിനെയും ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന് രക്ഷിക്കാനായി ഒരു നഴ്‌സ് കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക് കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ് മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കൈയില്‍ കൊടുത്ത് സദാ സമയവും സ്‌നേഹപൂര്‍വം തലോടാനും ലാളിക്കാനും നിര്‍ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. 
രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്. അവള്‍ നല്ല ആരോഗ്യവതിയായി കഴിയുന്നു. മരുന്നിനും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്പര്‍ശത്തിനും പരിലാളനക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് പുസ്തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്ഗുണങ്ങള്‍ കുറയുമെന്ന് പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കല്‍പനകളും നിര്‍ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന് മക്കളിലേക്ക് പകരുകയുള്ളൂവെന്നര്‍ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്. എങ്കില്‍ ഓര്‍ത്തുനോക്കൂ, ഉമ്മയെ ഒന്നുമ്മ വെച്ചിട്ടെത്ര കാലമായി? ഉപ്പയെ ഒന്ന് ചേര്‍ത്തുപിടിച്ചിട്ട് എത്ര നാളായി? പെങ്ങളെ, അനിയനെ, മക്കളെ ഒന്നു തൊട്ടിട്ട് എത്ര ദിവസങ്ങളായി?
വല്ല്യുമ്മയും വല്ല്യുപ്പയുമുള്ള വീട്
ഒരു അധ്യാപക സുഹൃത്ത് പറഞ്ഞതാണ്; വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിനു കുട്ടി മറുപടി പറഞ്ഞു, ഉമ്മയും ഉപ്പയും ഇക്കയും അനിയത്തിയും.’വല്ല്യുപ്പയും വല്ല്യുമ്മയുമൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിങ്ങനെ പറഞ്ഞുവത്രെ;‘ആഹ്.. ഉമ്മൂമ്മയുണ്ട്! വീട്ടിലെ സവിശേഷമായ ഒരംഗമായി ഉമ്മൂമ്മയെ മാതാപിതാക്കള്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടി ആദ്യം എണ്ണിപ്പറയുന്നത് ഉമ്മൂമ്മയെ ആയിരിക്കുമെന്ന് തീര്‍ച്ച. 
വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും  ആ‘പൊന്നുമ്മ കാത്തിരിക്കും.
വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍. 
മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;
പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''
കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്!''
പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു. 
നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ. 
ഓരോ വല്യുമ്മയും വല്ല്യുപ്പയും സ്‌നേഹത്തിന്റെ ഓരോ കടലാണ്. ജീവിതാനുഭവങ്ങള്‍ കടഞ്ഞെടുത്ത പാകതയുണ്ടാകും ആ വാക്കിലും നിര്‍ദേശങ്ങളിലും. ചോരയും നീരും വറ്റിയിട്ടുണ്ടാകും ആ ശരീരത്തില്‍. എവിടേക്കാണ് ഉപ്പയുടെയും ഉമ്മയുടെയും ചോരയും നീരുമൊക്കെ പോയത്?
മക്കളുടെ ശരീരത്തിലേക്ക് നോക്കൂ, തടിച്ച് തുടുത്ത് സുന്ദരമായ ആ കൈകളിലേക്കും കവിളിലേക്കും നോക്കൂ, അവിടേക്കാണ് ഉപ്പയുടെയും ഉമ്മയുടെയും ചോരയും നീരും ഒഴുകിപ്പോയത്. ജീവിതം പാകപ്പെട്ടതിന്റെ പാടുകളാണ് ആ ശരീരങ്ങളിലെ ഓരോ ചുളിവും മങ്ങലും. ആ പാകപ്പെടലാണ് അവരില്‍ നിന്ന് നമുക്ക് അത്യാവശ്യമായും നേടിയെടുക്കേണ്ടത്. ശ്രദ്ധയായും ശാസനയായും ശകാരമായും അവരത് നമ്മിലേക്കും നമ്മുടെ കുഞ്ഞുങ്ങളിലേക്കും പടര്‍ത്തിത്തരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ അവളുടെ ഉമ്മൂമ്മയെയും ഞങ്ങള്‍ സ്‌നേഹപൂര്‍വം കൈപിടിച്ചു കൊണ്ടുപോയി. ഉമ്മൂമ്മ അവിടെ ഇരുന്നാല്‍ മതി. പുതിയ പുരയിലേക്ക് കേറിയ ഇളംതലമുറക്ക് ആ സ്‌നേഹസാന്നിധ്യം തന്നെയായിരുന്നു പ്രധാനം. അപ്പച്ചട്ടിയുടെ പശിമയും അടുപ്പിന്റെ മെരുക്കവും  അടുക്കളയുടെ  ഇണക്കവുമെല്ലാം ഉമ്മൂമ്മ കൂടെനിന്നപ്പോള്‍ ശുഭകരം.

ഈയടുത്ത് സുഹൃത്തിന്റെ ഉപ്പ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോള്‍, ഉപ്പയെ കുറിച്ച് അദ്ദേഹം ഞങ്ങളോട് സംസാരിച്ചുകൊണ്ടേയിരുന്നു. നല്ല നല്ല ഓര്‍മകള്‍ ഒരുപാടുണ്ട് ആ പുത്രന് ഓര്‍ക്കാന്‍. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം കേട്ടപ്പോള്‍ മനസ്സ് വല്ലാതെ നിറഞ്ഞു. എന്റെ മോന്റെ ഏറ്റവും നല്ല ചങ്ങാതിയാണ് ഉപ്പ. അവനു എന്നെ അധികം കിട്ടാറില്ല. ഉപ്പയാണ് അവന്റെ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കാറ്. അവനൊരു സൈക്കിളുണ്ട്. അവന്റെ ജീവനാണത്. അത് ഇടയ്ക്കിടെ കേടുവരും. അതും തലയില്‍ ചുമന്ന് ഉപ്പയും അവനും അങ്ങാടിയില്‍ പോയി നന്നാക്കി കൊണ്ടുവരും. ആ പോക്കില്‍ അവനു ഇഷ്ടമുള്ള വിഭവങ്ങളും ഉപ്പ വാങ്ങിക്കൊടുക്കും. വാക്കുകള്‍ മുഴുവനാകാതെ മുറിഞ്ഞു. ഉപ്പ മരണപ്പെട്ട്, മയ്യിത്തുമായി ഞങ്ങള്‍ ആ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ തെരഞ്ഞത് ആ പേരക്കുട്ടിയെ ആയിരുന്നു. അവന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ഒരു കുഞ്ഞു സൈക്കിളിനടുത്ത് സങ്കടപ്പെട്ട് നില്‍ക്കുന്നു. ആ സൈക്കിളാകും അത്. ജീവിതാനുഭവങ്ങളെ ഇഴപിരിക്കാനാകാത്ത പ്രായത്തില്‍ അവനു നഷ്ടപ്പെട്ടത് ഏറ്റവും വിലപ്പെട്ട നിധിയാണെന്ന് ആ കുഞ്ഞുമനസ്സ് തിരിച്ചറിഞ്ഞിരിക്കുമോ? 

By: PMA Gafoor