Saturday, November 15, 2014

ആദരാഞ്ജലികൾ

ഇന്നെനിക്കു വല്ലാത്ത ഷോക്കിന്റെ നിമിഷങ്ങൾ ആയിപ്പോയി 

ഒന്നിച്ചു ജോലി ചെയ്തിരുന്ന,ജ്യേഷ്ഠ സഹോദരനെ പോലെ ആയിരുന്ന എന്റെ ശിവദാസ്‌ സർ ,ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കി ഈ ലോകത്തോട്‌ രണ്ടാഴ്ച മുമ്പ് യാത്ര പോയി എന്ന് കേട്ടപ്പോൾ.

ജോലിയിൽ ആത്മാർഥതയും കൃത്യനിഷ്ടയും കാണിച്ചിരുന്ന പ്രിയ സർ , ഇടപഴകുന്നവർക്കെല്ലാം പ്രിയങ്കരനായ ശിവദാസ്ജി , ജീവിതത്തിന്റെ മധ്യ വയസ്സിൽ വിട പറയും എന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.
.
അമ്പിളി ചേച്ചിക്കും മക്കൾക്കും നഷ്ടപ്പെട്ടത് ജീവിതത്തിന്റെ തണലാണ്‌ , അവരുടെ ജീവിതത്തിലെ ശൂന്യതക്ക് മുന്നിൽ ഞാനൊന്ന് പതറി പോവുന്നു.
.
നീലേശ്വരം ക്ഷീര ബ്ലോക്കിലേക്ക് ഓഫീസറായി പോസ്റ്റിംഗ് കിട്ടിയപ്പോൾ വന്നതും, അവിടുത്തെ സഹകാരികളെയും കർഷകരെയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് കയ്യിലെടുത്തതും, സഹജീവനക്കാരോടൊക്കെ മാന്യതയോടെ പെരുമാറിയതും, ഒന്നിച്ചു കൊണ്ട് പോയതും, സർക്കാർ ,ത്രിതല പഞ്ചായത്ത് പദ്ധതികൾ ഒക്കെ സമയ ബന്ധിതമായി പൂർത്തീകരിചതും, ക്ഷീര കർഷകർക്കായി സംഘങ്ങൾ ഉണ്ടാക്കാനായി ഓടിച്ചാടി അധ്വാനിച്ചതും ഒക്കെ ഞാനിവിടെ ഓർത്തു പോവുന്നു.പരിശീലന പരിപാടികൾ തൻറേതായ രീതിയിൽ ആർക്കും മടുപ്പില്ലാതെ നടത്തിയതും സ്മരണീയമാണ്.
.
മരണം എന്ന മൂന്നക്ഷര പദം, നാം ഓരോരുത്തരും അനുഭവിക്കേണ്ട യാധാർത്ഥ്യം ആണ് , പെട്ടെന്ന് വിളിച്ചു കൊണ്ട് പൊകുമ്പോൾ അത് വല്ലാത്തൊരു ഷോക്കായി മാറുന്നു,....
.
സാറിൻറെ സ്മരണക്ക് മുന്നിൽ അശ്രു പൂജയർപ്പിച്ചു കൊണ്ട് ......

Saturday, November 1, 2014

സ്‌നേഹമാണ് സഹനം

സഹനവും സ്‌നേഹത്തില്‍ പെട്ടതാണ്. ഗര്‍ഭിണികളുടെ അവസ്ഥ ഉദാഹരിച്ചു കൊണ്ട് മഹാകവി ഉള്ളൂര്‍ പറയുന്നു:
'ചൂടാന്‍ മലരും ഘനമായ്‌ത്തോന്നിന ദോഹദകാലത്തില്‍

ച്ചുമന്നിരിപ്പൂ ദുര്‍ഭരഗര്‍ഭം സുഖേന ജനയിത്രി'
mom8821ഒരു പൂവ് പോലും കൈയിലെടുക്കുന്നത് ഭാരമായി തോന്നുന്ന ഗര്‍ഭകാലത്ത് വളരെ സുഖത്തോടെയാണ് ഗര്‍ഭിണി തന്റെ വയറ്റില്‍ കുഞ്ഞിനെ പേറി നടക്കുന്നത്. ഈ സഹനം കുഞ്ഞിനോടുള്ള സ്‌നേഹം കൊണ്ടാണ്. ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടായിട്ടും ഒന്നിനെയും അവഗണിക്കുകയോ മക്കളില്ലാത്തവര്‍ വിലകൊടുത്തു വാങ്ങാന്‍ തയ്യാറാകുമ്പോള്‍ വില്‍ക്കുകയോ ചെയ്യാതെ കഷ്ടപ്പെട്ട്, പലതരം പ്രയാസങ്ങള്‍ സഹിച്ച് അമ്മമാര്‍ അവരെ വളര്‍ത്തുന്നുണ്ടല്ലോ. അവര്‍ക്ക് അതിന് കരുത്ത് പകരുന്നത് സ്‌നേഹമാണ്.

സ്‌കാനിംഗില്‍ കുട്ടികള്‍ രണ്ടോ മൂന്നോ ഉണ്ടെന്ന് മനസ്സിലാക്കുന്ന ഗര്‍ഭിണി മനപ്രയാസമൊന്നുമില്ലാതെ നാളുകള്‍ നീക്കുന്നു. രണ്ടിലധികം കുഞ്ഞികൈകളും കുഞ്ഞിക്കാലുകളും കാണാന്‍. കവികള്‍ പറയുന്ന ഈ പൊതുതത്വം പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ ഗൗരവമുള്ള ഒരു കല്‍പനയിലൂടെ അവതരിപ്പിച്ചിട്ടുണ്ട് :
'മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. രണ്ടുവര്‍ഷം അവന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം.' (ലുഖ്മാന്‍ : 14)

മാതാവിന്റെ സ്‌നേഹജന്യമായ സഹനം ഓര്‍മിപ്പിച്ചു കൊണ്ട് അതേ സ്‌നേഹവും സഹനവും മാതാപിതാക്കള്‍ക്കു വേണ്ടി മക്കളില്‍ നിന്നുണ്ടാവണം എന്നാണ് അല്ലാഹു ഉപദേശിക്കുന്നത്. ഗര്‍ഭകാല വിഷമങ്ങളോടൊപ്പം എന്തിന് മുലയൂട്ടലിന്റെ കാലം ഓര്‍മിപ്പിക്കുന്നു? അത് മാതാവിനെ ക്ഷീണിപ്പിക്കുന്ന കര്‍മമാണ്. കുഞ്ഞ് എപ്പോള്‍ മുലപ്പാലിന് വേണ്ടി കരയുന്നോ അപ്പോള്‍ കൊടുക്കണം. ശിശുപരിപാലനത്തിനിടയില്‍ വീട്ടുജോലികളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തുമണിക്ക് കിടന്ന മാതാവിന് രണ്ടു മണിക്കും മൂന്നു മണിക്കും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണരേണ്ടി വരും. അതെല്ലാം ഖുര്‍ആനിന്റെ ഈ ഓര്‍മപ്പെടുത്തലിലുണ്ട്. ഇതു തിരിച്ച് നല്‍കേണ്ട ഒരു ഘട്ടം മക്കള്‍ക്ക് വരും. എന്നുവെച്ചാല്‍ തിരിച്ചു കിട്ടല്‍ അനിവാര്യമായ ഘട്ടം മാതാപിതാക്കള്‍ക്ക് വരും. രാത്രിയില്‍ പലവട്ടം കരഞ്ഞ് മാതാവിനെ ഉണര്‍ത്തിയ മക്കള്‍ വലുതാകും. വിവാഹിതരാകും. അവര്‍ക്ക് മക്കളുണ്ടാകും. അപ്പോഴേക്കും മാതാപിതാക്കള്‍ വാര്‍ധക്യത്തിലെത്തും. ഒരു കുഞ്ഞിനെയെന്നോണം അവരെ ലാളിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ബാധ്യത മക്കള്‍ക്കുണ്ട്. അത് വളരെ വലിയ ബാധ്യതയാണെന്ന് ഖുര്‍ആന്റെ പ്രയോഗം വ്യക്തമാക്കുന്നു. 'എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ' എന്ന് അനുബന്ധമായി മറ്റൊരു നന്ദിയെ പരാമര്‍ശിക്കുമ്പോള്‍ അതിനെ വളരെ ഗൗരവത്തില്‍ തന്നെ മക്കള്‍ കാണേണ്ടതുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ രോഗികള്‍ കൂടിയായാല്‍ മക്കള്‍ അവര്‍ക്ക് വേണ്ടി ഭംഗിയുള്ള ക്ഷമ തന്നെ കാണിക്കണം. അവര്‍ കിടക്കയില്‍ ചര്‍ദ്ദിക്കുകയോ വിസ്സര്‍ജ്ജിക്കുകയോ ചെയ്തു പോയാല്‍ ഒരു മനപ്രയാസവും മക്കള്‍ക്കു തോന്നരുത്. ഇതെല്ലാം തൊട്ടിലില്‍ കിടക്കുന്ന കാലത്ത് ചെയ്തിരുന്നതാണെന്നും അന്ന് മാതാപിതാക്കള്‍ക്ക് തങ്ങളോട് ഒരു വെറുപ്പും ഉണ്ടായിരുന്നില്ലെന്നും അവര്‍ ചിന്തിക്കേണ്ടതുണ്ട്.

സ്‌നേഹത്തോളം മധുരമുള്ള ഒന്നുമില്ല. സ്‌നേഹം ലഭിക്കാതിരിക്കുക എന്നതിനേക്കാള്‍ ഗുരുതരമായ അവസ്ഥയുമില്ല. വേദനിക്കുന്നവര്‍ക്കാണ് സ്‌നേഹം അധികം കാണിക്കേണ്ടത്.

'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
 സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' 
എന്ന കവിവാക്യം എത്ര അര്‍ഥവത്താണ്.

നല്ല വാക്കുപറയല്‍ സദഖ (ദാനധര്‍മം) ആണെന്ന് നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്. സ്‌നേഹം ഒഴുകി വരുന്നത് നല്ല വാക്ക് എന്ന ചാലിലൂടെയാണ്. സഹോദരനെ പ്രസന്ന മുഖത്തോടെ അഭിമുഖീകരിക്കുന്നതും പുണ്യകര്‍മമാണെന്ന് നബി തിരുമേനി പഠിപ്പിച്ചു.

സ്‌നേഹം ഒരു സംസ്‌കാരമായി നാം ഉള്‍ക്കൊള്ളണം. അത് മതത്തിന്റെ സത്തയാണ്. വിശ്വാസ വൈകല്യങ്ങളെ വെറുക്കുക എന്നല്ലാതെ അതുള്ള മനുഷ്യനെ വെറുക്കാന്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. വിശ്വാസ വൈകല്യങ്ങളെയും ഇതര തിന്മകളെയും എതിര്‍ക്കുന്നത് മനുഷ്യരോട് കാണിക്കുന്ന സ്‌നേഹം തന്നെയാണ്. വിയര്‍പ്പു നാറുകയും വസ്ത്രം വൃത്തികേടാവുകയും ചെയ്തവനോട് നീ വസ്ത്രമലക്കി നന്നായൊന്ന് കുളിക്കൂ എന്നുപദേശിക്കുകയും അവന്ന് ഒരു സോപ്പുകൊടുക്കുകയും ചെയ്യുന്നത് സ്‌നേഹമായി കാണണം. അതിന്നു തുല്യമാണ് അനാചാരങ്ങളെയും അന്ധവിശ്വസാങ്ങളെയും എതിര്‍ക്കല്‍. അത് ഗുണകാംക്ഷയോടെയാവണം.

ആത്മസ്‌നേഹം

ജീവിച്ചിരിക്കുന്നവരില്‍ ഓരോ വ്യക്തിയും സ്‌നേഹിക്കേണ്ടത് അവനവനെ തന്നെയാണ്. ബഹുമാനിക്കുന്നതിലുമുണ്ട് ഈ തത്വം. സെല്‍ഫ് റെസ്പക്റ്റ് എന്ന ഇംഗ്ലീഷ് പ്രയോഗം സുപരിചിതമാണല്ലോ. നല്ല വസ്ത്രങ്ങളണിയാന്‍ സാമ്പത്തിക ശേഷിയുണ്ടായിട്ടും ദരിദ്രനെപ്പോലെ പ്രത്യക്ഷപ്പെട്ട ഒരാളോട് നബി തിരുമേനി ചോദിച്ചു : അല്ലാഹു നിനക്ക് അനുഗ്രഹം തന്നില്ലേ, ആ അനുഗ്രഹം നിന്നില്‍ കാണുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അല്ലാഹു അഴകുള്ളവനാണ്, അവന്‍ അഴക് ഇഷ്ടപ്പെടുന്നു. 

നല്ല വസ്ത്രം വൃത്തിയോടെയും മാന്യമായ രീതിയിലും അണിയുക എന്നത് മനുഷ്യന്‍ അവനെത്തന്നെ സ്‌നേഹിക്കുന്നതിന്റെ ഒരു രൂപമാണ്. മുടി ഭംഗിയായി ചീകിയൊതുക്കി വെക്കുന്നത് ആത്മസ്‌നേഹമാണ്. പള്ളിയിലേക്കും പൊതുസ്ഥലങ്ങളിലേക്കും പോകുമ്പോള്‍ കുളി കഴിഞ്ഞ് , വിയര്‍പ്പു നാറുന്ന വസ്ത്രം മാറ്റിയിട്ടായിരിക്കല്‍ ആത്മസ്‌നേഹമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ മനസ്സാ ശപിക്കും. ചിലപ്പോള്‍ നമ്മോട് അവര്‍ പറയില്ലെങ്കിലും മറ്റുള്ളവരോടു പറയും; വൃത്തി ബോധമില്ലാത്തവനെന്ന്. ഉള്ളി ചവച്ച് പള്ളിയില്‍ പോകരുതെന്നും കഴിയുമെങ്കില്‍ അഞ്ചുനേരം പല്ലു തേക്കുക എന്നും നബി തിരുമേനി പറഞ്ഞതിന്റെ പൊരുളും ഇതു തന്നെ.

അന്യര്‍ ശകാരിക്കുകയും ശപിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക എന്നത് ആത്മസ്‌നേഹത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. വിലകൂടിയതല്ലെങ്കിലും വസ്ത്രം അലക്കിത്തേച്ച് ആകര്‍ഷകമായി അണിഞ്ഞ് നേരിയ സുഗന്ധം പ്രസരിക്കുന്ന അവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന ഒരാളോട് നമുക്ക് വലിയ ബഹുമാനം തോന്നും. മുഖത്തൊരു പുഞ്ചിരിയും സംസാരത്തില്‍ മാന്യതയുമുണ്ടെങ്കില്‍ ബഹുകേമം. ആ വ്യക്തി ആദരിക്കപ്പെടും. ഇങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കല്‍ ആത്മസ്‌നേഹവും, ആത്മബഹുമാനവുമാണെന്നതില്‍ സംശയമില്ല. നബി വചനങ്ങളുടെ അവധാനപൂര്‍വ്വമായ വായനയില്‍ നിന്ന് നമുക്കിതു മനസ്സിലാക്കാം. ഒരു ഉദാഹരണം :
                                                  അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്യുന്നു ; നബി തിരുമേനി അരുളി. 'മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ ചീത്ത പറയുന്നത് വന്‍ ദോഷങ്ങളില്‍ പെട്ടതാണ്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു : റസൂലേ, തന്റെ മാതാപിതാക്കളെ ഒരാള്‍ ചീത്ത പറയുമോ? അതെ, ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അവന്‍ ഇയാളുടെ പിതാവിനെ ചീത്ത പറയും. ഇയാള്‍ അയാളുടെ മാതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ മാതാവിനെയും ചീത്ത പറയും' (ബുഖാരി, മുസ്‌ലിം).

അന്യരുടെ മാതാപിതാക്കളെ ശകാരിക്കല്‍ സ്വന്തം മാതാപിതാക്കളെ ശകാരിക്കലായിരിക്കെ, വൃത്തിയില്ലാതെയും അനാവശ്യമായി കോപിച്ചും വാക്കില്‍ മയമില്ലാതെയും സമൂഹത്തിലിടപെടുന്നവന്‍ സ്വന്തം മാതാപിതാക്കളെ ചീത്ത പറയിപ്പിച്ച പോലെ തന്നെത്തന്നെ ചീത്ത പറയിപ്പിക്കുകയാണ്. മറ്റുള്ളവര്‍ ആ ശകാരത്തിന് ശബ്ദം നല്‍കുകയില്ലെങ്കിലും അവരുടെ മനസ്സു നിറയെ ഇയാളോട് ശകാരമായിരിക്കും. നമ്മുടെ ജീവിതകാലത്തെന്ന പോലെ മരണ ശേഷവും വിമര്‍ശിക്കപ്പെടാതിരിക്കത്തക്ക ജീവിതമാണ് നാം നയിക്കേണ്ടതും ആഗ്രഹിക്കേണ്ടതും. ഇബ്‌റാഹീം നബി (അ) യുടെ പ്രാര്‍ത്ഥനയില്‍ അതിന് മാതൃകയുണ്ട്. 'പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്കു നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ' (വി.ഖുര്‍ആന്‍ 26 : 84).

നംറൂദിനും അബ്‌റഹത്തിനും ഫിര്‍ഔനിന്നും ആത്മസ്‌നേഹവും ആത്മബഹുമാനവുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കിടയില്‍ സല്‍കീര്‍ത്തിയുമില്ല. ഇബ്‌റാഹീം നബിക്ക് സല്‍കീര്‍ത്തിയുണ്ടായത് ആ പ്രാര്‍ത്ഥന കൊണ്ടു മാത്രമല്ല. ജീവിതം പ്രാര്‍ത്ഥനക്കനുസൃതമായതു കൊണ്ടു കൂടിയാണ്. 

മക്കള്‍ വഴിതെറ്റി നടക്കുന്നുവെന്ന് സംശയമുണ്ടായാല്‍ ചില പിതാക്കള്‍ പറയും : മോനേ, നീ എനിക്കു പേരുദോഷമുണ്ടാക്കരുത്. പിതാവിന് പേരുദോഷമുണ്ടാക്കാതിരിക്കുക എന്നാല്‍ മകന്‍ തനിക്കു വേണ്ടി സല്‍പ്പേരുണ്ടാക്കുക എന്നാണ്. എന്നു വെച്ചാല്‍ അവന്‍ നല്ലവനായി ജീവിക്കുക. നാം സന്താനങ്ങള്‍ക്ക് സ്‌നേഹം നല്‍കി സ്‌നേഹം പഠിപ്പിക്കണം. അവരെ നല്ലവരാക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴേ 'എന്റെ മക്കളെ സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമുള്ളു. മോനേ, നീ നല്ലവനായി നടക്കണം എന്ന് മകന്റെ യൗവനാവസ്ഥയില്‍ പറഞ്ഞാല്‍ അവന്‍ അതിന്ന്, താങ്കള്‍ എന്നെ നന്മ പഠിപ്പിച്ചില്ലല്ലോ എന്ന് പറയേണ്ടി വരുന്ന അവസ്ഥ മാതാപിതാക്കള്‍ ഉണ്ടാക്കരുത്. മറ്റൊരു സ്‌നേഹവചനം നബി തിരുമേനിയില്‍ നിന്നും വന്നിട്ടുണ്ട്. അവിടുന്ന് പത്‌നി ആഇശയെ ഉപദേശിച്ചു : ഒരു കാരക്കയുടെ കഷണം കൊണ്ടെങ്കിലും നീ നിന്നെ നരകത്തില്‍ നിന്നും രക്ഷിക്കുക.

പത്‌നിമാരോടുള്ള സ്‌നേഹവും ആത്മസ്‌നേഹത്തിന്റെ അധ്യാപനവുമാണ് നബി തിരുമേനിയുടെ ഈ വചനാമൃതിലുള്ളത്. തന്റെ ശരീരത്തോടുള്ള സ്‌നേഹപ്രകടനമാണ് ദാനം എന്ന അതുല്ല്യമായ പാഠമാണിത്. 

സ്‌നേഹമാണറിവ് 
സ്‌നേഹമില്ലായ്മയജ്ഞത
സ്‌നേഹമുള്ളോന്‍ വിജ്ഞന്‍
സ്‌നേഹമില്ലാത്തോന്‍ പാമരന്‍
സ്‌നേഹത്തിനു വിത്തിടാം,
വളര്‍ത്താം 
വളര്‍ന്നാല്‍ ഫലം കൊയ്യാ-
മിഹത്തിലും പരത്തിലും...


by;EKM Pannoor

Wednesday, June 11, 2014

ഇബ്‌റാഹീം ബിന്‍ അദ്ഹം: കൊട്ടാരം വെടിഞ്ഞ പരിത്യാഗി




   പൂര്‍ണനാമം: ഇബ്‌റാഹീം ബിന്‍ അദ്ഹം ബിന്‍ മന്‍സൂര്‍ ബിന്‍ യസീദ് ബിന്‍ ജാബിര്‍ അല്‍ അജ്‌ലി അല്‍ ഖുറാസാനി എന്നാണ്. മാതാപിതാക്കള്‍ ഹജ്ജിനു വന്ന വേളയില്‍ മക്കയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ പ്രസവിച്ചത്. ഖുറാസാനിലെ ബല്‍ഖില്‍ രാജകുടുംബത്തില്‍ വളര്‍ന്നു. പിതാവ് ഖുറാസാനിലെ രാജാക്കന്മാരില്‍ പ്രമുഖനാണ്. കൊട്ടാര സേവകരും ഉദ്യാനങ്ങളുമെല്ലാമടങ്ങുന്ന രാജകീയ പ്രൗഢിയിലാണ് ജീവിച്ചു ബാലനായ അദ്ഹം. അവന്റെ ഓരോ യാത്രയിലും അശ്വാരൂഢരടങ്ങുന്ന ഇരുപത് പേര്‍ അകമ്പടിസേവിച്ചിരുന്നു. സ്വഭാവവൈശിഷ്ട്യം, അനുകമ്പ, കാരുണ്യം എന്നിവ കാരണത്താല്‍ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാവിധ പ്രൗഢിയോടൊപ്പം അദ്ദേഹത്തിന്റെ പിതാവ് മതനിഷ്ഠ പുലര്‍ത്തുന്ന ദൈവബോധമുള്ള വ്യക്തിയുമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം യോഗ്യരായ പണ്ഡിതന്മാരില്‍ നിന്ന് മകന് ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി.
ഇമാം ദഹബി പറയുന്നു: ഇബ്രാഹീം ബിന്‍ അദ്ഹം ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്... മാലിക് ബിന്‍ ദീനാര്‍, അഅ്മശ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. സുഫ്‌യാനുസ്സൗരി, ശഖീകുല്‍ ബല്‍ഖി, ബഖിയ്യതു ബിനുല്‍ വലീദ് തുടങ്ങിയവര്‍ അദ്ദേഹത്തില്‍ നിന്നും ഹദീസ് സ്വീകരിച്ചവരില്‍ പ്രമുഖരാണ്.
ഇബ്രാഹീം ബിന്‍ അദ്ഹം തന്റെ ബാല്യകാല ജീവിതം സുഖാഢംബരങ്ങളിലാണ് കഴിച്ചുകൂട്ടിയത്. എല്ലാ ധനാഢ്യരെയും പോലെ അദ്ദേഹവും അമ്പെയ്ത്തിലും നായാട്ടിലും ആനന്ദം കണ്ടെത്തിയിരുന്നു. ഈ പരിതസ്ഥിതിയില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ വഴിത്തിരിവായി എന്നത് ശ്രദ്ദേയമാണ്.

അസ്മഈ വിവരിക്കുന്നു. ഇബ്രാഹീം ബിന്‍ ബശ്ശാര്‍ എന്ന സുഹൃത്ത് ഇബ്രാഹീം ബിന്‍ അദ്ഹമിനോട് ചോദിച്ചു. എങ്ങനെയാണ് ആഢംബര ജീവിതം നയിച്ച താങ്കള്‍ ഈ അവസ്ഥയിലെത്തിച്ചേര്‍ന്നത് ? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സഹോദരന്റെ നിര്‍ബന്ധത്തിനു മുമ്പില്‍ അദ്ദേഹത്തിന് മറുപടി പറയേണ്ടി വന്നു. 'എന്റെ പിതാവ് ബല്‍ഖിലെ രാജാവായിരുന്നു. അതിനാല്‍ തന്നെ എല്ലാ പ്രൗഢിയോടും കൂടിയായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. വേട്ടക്കിറങ്ങുക എന്നത് എന്റെ വിനോദമായിരുന്നു. എന്റെ വേട്ടനായക്കൊപ്പം കുതിരപ്പുറത്ത് ഞാന്‍ വേട്ടക്കായി പുറപ്പെട്ടു. ഒരു കുറുക്കനെയോ, മുയലിനെയോ കണ്ടമാത്രയില്‍ എന്റെ കുതിര അതിനുനേരെ ചലിച്ചു. അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളിയാളം കേട്ടു. ഇതിനാണോ നിന്നെ ഞാന്‍ പടച്ചത്? ഇതിനുവേണ്ടിയാണോ നിന്നോട് കല്‍പിച്ചത്? ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഞാന്‍ ആരെയും കണ്ടില്ല. പിശാചിനെ ശപിച്ചുകൊണ്ട് കുതിരയെ വീണ്ടും ഞാന്‍ നടത്തി. നേരത്തെ കേട്ടതിനേക്കാള്‍ ഉച്ചത്തിലൊരു വിളിയാളം വീണ്ടും ശ്രദ്ധയില്‍പെട്ടു. ഇതിനുവേണ്ടിയാണോ നിന്നെ പടച്ചത്? ഇതാണോ നിന്നോട് കല്‍പിക്കപ്പെട്ടത്? ഇരു വശത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ പറഞ്ഞു. അല്ലാഹു ഇബ്‌ലീസിനെ ശപിക്കട്ടെ! കുതിരയെ വീണ്ടും ചലിപ്പിച്ചു. അപ്പോള്‍ ജീനിയുടെ അരികില്‍ നിന്നും ഒരു ചോദ്യം കേട്ടു. 'ഇബ്രാഹീം, ഇതിനുവേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത്, ഇതാണോ നിന്നോട് കല്‍പിക്കപ്പെട്ടത്?'

ഞാന്‍ എന്റെ വാഹനം നിര്‍ത്തി. അല്‍പനേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു. ഞാന്‍ ബോധവാനായി... ഞാന്‍ ബോധവാനായി...
രക്ഷിതാവില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ എനിക്കിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹുവാണെ! അല്ലാഹു എന്നെ രക്ഷപ്പെടുത്തിയ ഈ ദിനം മുതല്‍ അവനെ ഞാന്‍ ധിക്കരിക്കുകയില്ല.'  ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. കുതിരയെ ഞാന്‍ ഉപേക്ഷിച്ചു. എന്റെ പിതാവിന്റെ പ്രജകളിലൊരാളുടെ അടുത്ത് പോയി. അദ്ദേഹത്തില്‍ നിന്ന് ജുബ്ബയും വസ്ത്രവും വാങ്ങി. എന്റെ വസ്ത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കി... എന്നിട്ട് ഞാന്‍ ഇറാഖിലേക്ക് തിരിച്ചു' ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ജീവിതഗതി ആഢംബരത്തില്‍ നിന്നും ഭൗതികവിരക്തിയിലേക്ക് തിരിച്ചുവിട്ടതിനെകുറിച്ച് ചരിത്രഗ്രന്ഥങ്ങളില്‍ വന്ന വിവരണം ഇപ്രകാരമാണ്.

അദ്ദേഹത്തിന്റെ ഈ മാറ്റത്തെപറ്റി വ്യത്യസ്തമായ ഉദ്ധരണികള്‍ വന്നിട്ടുണ്ട്. എല്ലാം അദ്ദേഹത്തിന് അല്ലാഹുവില്‍ നിന്ന് ലഭിച്ച ഇല്‍ഹാമും കറാമത്തുമെല്ലാം പ്രതിപാദിക്കുന്നവയാണ്. അപ്രകാരം തന്നെ പലതവണകളായി കേട്ട ആ വിളിയാളങ്ങളും പ്രസ്തുത കഥകളില്‍ കാണാം.

ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ജീവിതത്തില്‍ വന്ന ഈ മാറ്റം അദ്ദേഹത്തിന്റെ ജീവിതഗതിയെ പൂര്‍ണമായി തിരിച്ചുവിട്ടു. ഐഹികതയുടെ വിഭവങ്ങളില്‍ നിന്ന് സ്വന്തമാക്കിയതെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. പിന്നെ തന്റെ താമസം ആരുമറിയാതെ ഖുറാസാനില്‍ നിന്ന് ഇറാഖിലേക്കും അവിടെ നിന്ന് ശാമിലേക്കും മാറ്റി.  ഖുറാസാനില്‍ താമസിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്തോട് ഭരണാധികാരികളോട് പെരുമാറുന്നത് പോലെയായിരിക്കും പെരുമാറുക. ഐഹികലോകത്തെ ഒരു പ്രതാപവും അദ്ദേഹം ആഗ്രഹിക്കാത്തതിനാാണ് ഖുറാസാനോട് അദ്ദേഹം വിടപറഞ്ഞത്.

ശാമിലെ ജീവിതം
ഹലാലായ ഭക്ഷണം ലഭിക്കുക എന്നതായിരുന്നു ഇബ്‌റാഹീം ബിന്‍ അദ്ഹമിന്റെ മുഖ്യലക്ഷ്യം. ഏറ്റവും നല്ല സമ്പാദ്യത്തിലൂടെ ഹലാലായ ഭക്ഷണം മാത്രമേ തന്റെ ഉദരത്തില്‍ പ്രവേശിക്കാവൂ എന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇരുപത് പേരുടെ അകമ്പടിസേവിച്ച അമീറിന് ഇപ്പോള്‍ സ്വകരങ്ങള്‍ കൊണ്ട് അധ്വാനിക്കേണ്ടിവന്നു. ശാമില്‍ ഞാന്‍ വന്നത് ജിഹാദിനോ മറ്റോ അല്ല, മറിച്ച് ഹലാലായ റൊട്ടി തിന്ന് വിശപ്പകറ്റാനാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

തോട്ടങ്ങള്‍ പരിപാലിച്ചും കൊയ്ത്തിനു പോയുമായിരുന്നു ഇതിനുള്ള വഴി അദ്ദേഹം കണ്ടെത്തിയിരുന്നത്. അദ്ദേഹം ജോലി ചെയ്യുന്നതിനിടയില്‍ തന്റെ പേരുവെളിപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. കാരണം അല്ലാഹുവിന്റെ ഔലിയാക്കളില്‍പെട്ടവനാണ് അദ്ദേഹമെന്ന് ശാമുകാര്‍ മനസ്സിലാക്കിയിരുന്നു. ഒരു പ്രദേശത്ത് അദ്ദേഹത്തിന്റെ പ്രശസ്തി തിരിച്ചറിഞ്ഞാല്‍ മറ്റൊരു പ്രദേശത്തേക്ക് അദ്ദേഹം താമസം മാറ്റുമായിരുന്നു. വെളിച്ചത്തില്‍ നിന്നും അകന്ന് നിഴലില്‍ കഴിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭൗതികമായ എല്ലാ പ്രകടനപരതകളില്‍ നിന്നും അദ്ദേഹം മാറിനിന്നു.

'ഞാന്‍ ചില തീരപ്രദേശങ്ങളില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ കുട്ടികള്‍ എന്നെ പിന്തുടര്‍ന്നു ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ എന്നെ അറിയുന്ന മുതിര്‍ന്നവര്‍ അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുന്നത് കുട്ടികള്‍ കണ്ടതോടെ അവരും എന്നെ ആദരിക്കാന്‍ തുടങ്ങി.' എന്നാല്‍ എന്നെ ആദരിക്കുന്നതിനേക്കാള്‍ ഞാന്‍ മാധുര്യമനുഭവിച്ചത് കുട്ടികള്‍ എന്നെ കല്ലെറിയുമ്പോള്‍ ആയിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു.

ഒരിക്കല്‍ ഞാന്‍ കടലോരത്ത് നില്‍ക്കുകയായിരുന്നു. ഒരാള്‍ എന്നെ തോട്ടം നോക്കാനായി ചുമതലപ്പെടുത്തി. ഒരു ദിവസം അയാള്‍ തന്റെ ചില സുഹൃത്തുക്കളുമായി അവിടെ വന്നു. ഏറ്റവും വലുതും മധുരമുള്ളതുമായ റുമ്മാന്‍ പഴം കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കൊണ്ടുവന്ന ഒരു റുമ്മാനെടുത്തു കഴിച്ചപ്പോള്‍ പുളിയുള്ളതായി അനുഭവപ്പെട്ടു. അപ്പോള്‍ ഉടമസ്ഥന്‍ എന്നെ വിളിച്ചു പറഞ്ഞു. നീ എത്രകാലമായി ഈ തോട്ടത്തില്‍ ജോലി ചെയ്യുന്നു. ഇവിടെ നിന്നും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ മധുരമുള്ളതും പുളിയുള്ളതും ഇതുവരെ തിരിച്ചറിയാന്‍ നിനക്കായിട്ടില്ലേ?  അല്ലാഹുവാണെ! ഇതുവരെ ഇതില്‍ നിന്ന് ഒരു പഴം പോലും ഞാന്‍ കഴിച്ചിട്ടില്ലെന്ന് ഇബ്രാഹീം ബിന്‍ അദ്ഹം അദ്ദേഹത്തോട് പ്രത്യുത്തരം ചെയ്തു. ഉടമസ്ഥന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഇദ്ദേഹത്തിന്റെ വാക്ക് നിങ്ങള്‍ കേട്ടില്ലേ... നീ ഇബ്രാഹീം ബിന്‍ അദ്ഹം ആയിരുന്നുവെങ്കില്‍... എന്നു പറഞ്ഞു അദ്ദേഹം പിരിഞ്ഞുപോയി. അടുത്ത ദിവസം എന്റെ വിശേഷണം പള്ളിയില്‍ വെച്ച് അദ്ദേഹം വിവരിച്ചു. ചിലര്‍ എന്നെ തിരിച്ചറിഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകള്‍ എന്നെ കാണാനായി വരുന്നതായി ഞാനറിഞ്ഞു. ഉടന്‍ ഒരു മരത്തിന് പിന്നിലൊളിച്ചു നിന്നത് കൊണ്ട് അവര്‍ കാണാതെ അവിടെ നിന്നും ഓടിരക്ഷപ്പെടുകയുണ്ടായി.

തനിക്ക് ലഭിക്കുന്ന പരിമിതമായ ധനത്തില്‍ നിന്നും ഹലാലായ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ളവ അദ്ദേഹം ദാനം ചെയ്യാറുമുണ്ടായിരുന്നു. ദരിദ്രരോടൊപ്പം ലളിതപൂര്‍ണമായ ജോലി ചെയ്യുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തി.
ആരെങ്കിലും തൗബ ആഗ്രഹിക്കുന്നുവെങ്കില്‍ അനീതികളില്‍ നിന്നകന്നു നില്‍ക്കുകയും ജനങ്ങളുമായി ഇടപഴകല്‍ ഉപേക്ഷിക്കുകയും ചെയ്യട്ടെ! ഇല്ലെങ്കില്‍ പ്രസ്തുത ഉദ്ദേശം സഫലമാകുകയില്ല എന്ന് അദ്ദേഹം വിവരിക്കുന്നു.
സജ്ജനങ്ങളുടെ പദവിയിലെത്താന്‍ ആറ് ഘട്ടങ്ങള്‍ തരണം ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.
അനുഗ്രത്തിന്റെ വാതായനങ്ങള്‍ അടക്കുക, പ്രയാസത്തിന്റെ വാതിലുകള്‍ തുറക്കുക.
പ്രതാപത്തിന്റെ വഴി അടക്കുകയും താഴ്മയുടെ വഴി കണ്ടെത്തുകയും ചെയ്യുക.
വിശ്രമത്തിന്റെ മാര്‍ഗം കയ്യൊഴിയുകയും പരിശ്രമത്തിന്റെ മാര്‍ഗത്തിലേര്‍പ്പെടുകയും ചെയ്യുക.
ഉറക്കത്തിന്റ കവാടം അടക്കുക, ഉറക്കമൊഴിക്കാന്‍ സമയം കണ്ടെത്തുക.
ഐശ്വര്യത്തിന്റെ മാര്‍ഗം അടക്കുക, ദാരിദ്ര്യത്തിന്റെ വഴി അന്വേഷിക്കുക.
പ്രതീക്ഷയുടെ വാതിലുകള്‍ അടച്ച് മരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലേര്‍പ്പെടുക.
ദുന്‍യാവില്‍ നിന്ന് പുറത്താകും മുമ്പെ ഐഹികതയില്‍ നിന്ന് പുറത്തുപോകുന്നവനാണ് യഥാര്‍ഥ സ്വതന്ത്രന്‍.

എന്തുകൊണ്ട് താങ്കള്‍ അവിവാഹിതനായി കഴിയുന്നു എന്ന് ചോദിച്ച ബഖിയ്യതു ബിന്‍ വലീദിനോട് അദ്ദേഹം പറഞ്ഞു. 'എന്റെ വധുവാകുന്നവളോട് അനീതി പ്രവര്‍ത്തിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ലൈംഗികമായ വിഷയങ്ങളിലൊന്നും എനിക്ക് താല്‍പര്യവുമില്ല.'

ഇബ്രാഹീമിനു ബിന്‍ അദ്ഹമിനെ സവിശേഷനാക്കിയ ഘടകങ്ങള്‍
-ഭക്ഷണം ഹലാലായിരിക്കണമെന്ന കണിശത
ഞാന്‍ ശാമിലേക്ക് ജിഹാദ് ലക്ഷ്യം വെച്ചല്ല, ഹലാലായ ഭക്ഷണം കഴിക്കാനാണ് വന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഹലാലായ ഭക്ഷണം ലഭിക്കാതിരിക്കുമ്പോള്‍ അദ്ദേഹം മണ്ണ്തിന്ന് വിശപ്പകറ്റുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിലെ ഒരു സംഭവം ശ്രദ്ധേയമാണ്. ഹജ്ജിനായി അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. സജ്ജനങ്ങളില്‍പെട്ട ഭൗതിക വിരക്തരുടെ അടുത്ത് അദ്ദേഹം എത്തിപ്പെട്ടു. അവരില്‍ സുഫ്‌യാനുസ്സൗരിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാഗ് അവരുടെ അടുത്ത് വെച്ച് അദ്ദേഹം ത്വവാഫിനായി പുറപ്പെട്ടു. സഹോദരനായ ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ബാഗ് ഞങ്ങളുടെ അടുത്ത് തന്നപ്പോള്‍ ഡമസ്‌കസില്‍ നിന്നുള്ള വല്ല ആപ്പിളും അതിലുണ്ടാകുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത് തുറന്നപ്പോള്‍ അതില്‍ നിറയെ മണ്ണാണ് കണ്ടത്. ഇബ്രാഹീം ത്വവാഫില്‍ നിന്ന് മടങ്ങെത്തിയപ്പോള്‍ ആ മണ്ണിനെപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. മാസങ്ങളായുള്ള എന്റെ ഭക്ഷണമാണത്. ഹലാലായ ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ അദ്ദേഹം മണ്ണ് തിന്നാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. പ്രത്യേകിച്ച് യാത്രയില്‍ ജോലിക്ക് പോകാനുള്ള സമയമില്ലാത്ത വേളയില്‍ അദ്ദേഹം മണ്ണ് തിന്നു ജീവിച്ചു. അദ്ദേഹത്തിന്റെയടുത്ത് വല്ല ധനവുമുണ്ടെങ്കില്‍ അതെല്ലാം ഉടനെ ദാനം ചെയ്യുമായിരുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നു.

വിരക്തനായ ശഖീഖുല്‍ ബല്‍ഖിയോട് ഒരു വിജ്ഞാനമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. നിനക്ക് വല്ലതും നല്‍കപ്പെട്ടാല്‍ നീ ഭക്ഷിക്കുക! തടയപ്പെട്ടാല്‍ സഹിക്കുകയും ചെയ്യുക. അപ്പോള്‍ ഇബ്രാഹീം ചോദിച്ചു. അപ്രകാരം തന്നയല്ലേ ബല്‍ഖിലെ പട്ടികളും ചെയ്യാറുള്ളത്. താങ്കള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കാറുള്ളത് എന്ന് അന്വേഷിച്ചപ്പോള്‍ അദ്ഹം പറഞ്ഞു. എനിക്ക് വല്ലതും ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കും, വല്ലതും തടയപ്പെട്ടാല്‍ ഞാന്‍ നന്ദിപ്രകടിപ്പിക്കും. നമ്മുടെ ഭക്ഷണം ഹലാലായാല്‍ മാത്രമേ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

-ഉദാരത:
ഇബ്‌റാഹീം ബിന്‍ അദ്ഹമിന്റെ പ്രധാന സവിശേഷതയാണ് ഉദാരത. നാളയെകുറിച്ച കരുതലോ ദാരിദ്ര്യത്തെകുറിച്ച ഭയമോ കൂടാതെ അദ്ദേഹം ചെലവഴിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഐഹിക ജീവിതത്തിനോ, ധനസമ്പാദനത്തിനോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല.. അദ്ദേഹത്തിന്റെ സുഹൃത്തായ ഇബ്‌നു ബശ്ശാര്‍ എഴുതുന്നു. ഞാനും എന്റെ സുഹൃത്ത് ഇബ്രാഹീമും  കൂടി ട്രിപ്പോളിയില്‍ കഴിച്ചുകൂട്ടി. ഞങ്ങളോടൊപ്പം രണ്ട് റൊട്ടിമാത്രമേ ഉണ്ടായിരുന്നുള്ളൂ. വല്ല യാചകനും വന്നാല്‍ ഇബ്രാഹീം പറയും, എന്താണ് കയ്യിലുള്ളത് അവ നല്‍കുക! ഞാന്‍ കുറച്ച് നേരം മിണ്ടാതെ ഇരിക്കും... വീണ്ടും പറഞ്ഞു. നിന്റെ കയ്യിലുള്ളത് നല്‍കുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അത് നല്‍കി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ അത്ഭുതം കൂറി. ഇബ്രാഹീം ബിന്‍ അദ്ഹം പറഞ്ഞു. 'അബൂ ഇസ്ഹാഖ്! നിനക്ക് ഇതുവരെ ലഭിക്കാത്ത ഒന്ന് നാളെ കണ്ടുമുട്ടും. നീ ചിലവഴിച്ചത് നിനക്ക് തീര്‍ച്ചയായും ലഭിക്കും, ചെലവഴിക്കാത്തവ ലഭിക്കുകയുമില്ല... എപ്പോഴാണ് നാഥന്റെ കല്‍പന വന്നെത്തുകയെന്നറിയില്ല... അതിനാല്‍ നിന്റെ നാളേക്ക് വേണ്ടി നീ തയ്യാറെടുക്കുക.' അദ്ദേഹത്തിന്റെ സംസാരം എന്നെ കരയിപ്പിച്ചു. മാത്രമല്ല, ദുന്‍യാവിനെ പിന്നീട് എനിക്ക് നിസ്സാരമായി അനുഭവപ്പെട്ടു.

ആര്‍ക്കെങ്കിലും വല്ല സാമ്പത്തിക ഞെരുക്കമുണ്ട് എന്നറിഞ്ഞാല്‍ എത്ര പ്രയാസമുള്ള സന്ദര്‍ഭത്തിലാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമായിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അനന്തരാവകാശമായി ധാരാളം സമ്പത്ത് ലഭിക്കുകയുണ്ടായി. അത് മൂന്നായി വിഭജിച്ചു. അതില്‍ ഒരു ഭാഗം തന്റെ പ്രയാസപ്പെടുന്ന ദൂതന് നല്‍കി. മറ്റൊരു വിഹിതം ശാമിലെ ദരിദ്രര്‍ക്ക് നല്‍കി. മൂന്നാമത്തെ വിഹിതം ബല്‍ഖിലെ ദരിദ്രര്‍ക്കായി നല്‍കി. അനന്തര സ്വത്തില്‍ നിന്ന് ഒന്നുമെടുക്കാതെ എല്ലാം അദ്ദേഹം ദാനം ചെയ്തു.

-ദൈവഭയം
ഇബാദത്തുകളിലും അല്ലാഹുവിന്റെ സമര്‍പ്പണത്തിലുമായി തന്റെ ജീവിതം ചിലവഴിച്ചു.

 അദ്ദേഹം പറയാറുണ്ടായിരുന്നു.
നിങ്ങള്‍ അഹങ്കാരത്തെ സൂക്ഷിക്കുക!
നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക, സുഖലോലുപതയില്‍ കഴിയുന്നവരിലേക്കാകരുത് നിങ്ങളുടെ നോട്ടം.
ആര്‍ സ്വന്തത്തെ നിന്ദിക്കുന്നുവോ അവനെ അല്ലാഹു ഉയര്‍ത്തും
ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നു, അവനെ അല്ലാഹു രക്ഷിക്കും
അവനിലേക്ക് മുന്നിടുന്നവനെ അവന്‍ ഏറ്റെടുക്കും
അവനെ അനുസരിക്കുന്നവനില്‍ അവന്‍ തൃപ്തിപ്പെടും
അവനില്‍ ഭരമേല്‍പിക്കുന്നവന് അവന്‍ തന്നെ മതി
അവന് കടംകൊടുക്കുന്നവന്റെ കാര്യങ്ങള്‍ അല്ലാഹു നിര്‍വഹിച്ചുകൊടുക്കും
അവനോട് നന്ദി പ്രകടിപ്പിക്കുന്നവന് അര്‍ഹമായ പ്രതിഫലം നല്‍കും.


അദ്ദേഹം പറയാറുണ്ടായിരുന്നു
നിങ്ങളുടെ ഹൃദയങ്ങളെ ദൈവഭയത്തില്‍ നിരതമാക്കുക
നിങ്ങളുടെ അവയവങ്ങളെ ദൈവാനുസരണത്തിലും നിരതമാക്കുക
നിങ്ങളുടെ നാവിനെ ദൈവസ്മരണയിലാക്കുക
നിഷിദ്ധങ്ങളില്‍ നിന്ന് നിങ്ങളുടെ ദൃഷ്ടികളെ അകറ്റുക
നിഷിദ്ധത്തിലേക്കുള്ള ദീര്‍ഘമായ നോട്ടം ഹൃദയത്തില്‍ നിന്നും സത്യത്തെകുറിച്ച ബോധം നീങ്ങാന്‍ ഇടവരും.






by: അബ്ദുല്ലാഹ് ബിന്‍ അലി അസ്സഹ്‌റാനി
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

വീടകങ്ങളെ നിങ്ങള്‍ ഖബറിടങ്ങളാക്കരുത്



കുടുംബത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെ പലരും വളരെ നിസാരമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ജോലി ചെയ്ത് കുടുംബത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് വേണ്ട പണം സമ്പാദിക്കലും ഭാര്യയുടേയും മക്കളുടേയും സംരക്ഷണവും അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും വീടും ഒരുക്കേണ്ട ചുമതലയാണ് തനിക്കുള്ളതെന്ന് ഭര്‍ത്താവ് ധരിച്ച് വെച്ചിരിക്കുന്നു. വീടും വീട്ടുകാര്യങ്ങളും നോക്കിനടത്തലാണ് തന്റെ കടമയെന്ന് ഭാര്യയും മനസിലാക്കി വെച്ചിരിക്കുന്നു.
sadnees
മേല്‍ പറഞ്ഞ രണ്ട് ഉത്തരവാദിത്വങ്ങളും ഭാര്യ-ഭര്‍ത്താക്കന്മാര്‍ നിര്‍വഹിക്കേണ്ടത് തന്നെയാണ്, എന്നുമാത്രമല്ല കുടുംബത്തിന്റെ നിലനില്‍പ്പിന് അത് അത്യാവശ്യവുമാണ്. എന്നാല്‍ കേവലം കുടുംബത്തിന് വേണ്ട അന്നം കണ്ടെത്തേണ്ടതിന്റെയും അത് പാകം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിഭജിക്കിക്കുന്നതിലൂടെ മാത്രം ഇസ്‌ലാമിക കുടുംബത്തിന്റെ രൂപീകരണം പൂര്‍ത്തിയാകുകയില്ല. ഇണ തുണകളുടെ ഉത്തരവാദിത്വമായി ജനങ്ങള്‍ മനസ്സിലാക്കി വെച്ചിട്ടുള്ള ഈ നിസ്സാര കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇസ്‌ലാമിന്റെ കുടുംബ സങ്കല്‍പ്പം, അത് കൂടുതല്‍ വിശാലവും വിസ്തൃതവുമാണ്. കുടുംബാംഗങ്ങളുടെ മാനസികവും വൈജ്ഞാനികവും സാംസ്‌കാരികവുമായ ഘടന രൂപപ്പെടുത്തുന്ന പ്രഥമ കേന്ദ്രമാണ് കുടുംബം. കുട്ടികള്‍ ജനിച്ചത് മുതല്‍ സമൂഹ മധ്യത്തിലേക്കിറങ്ങുന്നത് വരെ തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. അപ്പോള്‍ ഭാര്യ-ഭര്‍ത്തക്കന്മാരുടെ ഉത്തരവാദിത്വം ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഭര്‍ത്താവിന്റെ ചുമതലയാണെന്ന് അധികം വിവരിക്കാതെ തന്നെ ഏവര്‍ക്കും അറിയുന്ന കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് : 'മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്' (അല്‍ബഖറ 233). പ്രവാചകന്‍ പുരുഷന്മാരോടായി പറഞ്ഞു : 'അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്'. (മുസ്‌ലിം)

ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക തുടങ്ങിയ വീട്ടു ജോലികളില്‍ തന്നെ മുഴുകുന്നവരാണ് അധിക സ്ത്രീകളും, എന്നാല്‍ തനിക്ക് സേവനം ചെയ്യേണ്ടവളാണ് ഭാര്യയെന്ന് അവകാശപ്പെടാന്‍ ഭര്‍ത്താവിനാവില്ലെന്നും അവള്‍ സ്വന്തമിഷ്ടപ്രകാരം അങ്ങനെ ചെയ്താലല്ലാതെ അതിന് അവളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടികളുടെ പരിചരണം, അവരെ ഇസ്‌ലാമികമായ സ്വഭാവ ഗുണങ്ങളോടെ വളര്‍ത്തല്‍ തുടങ്ങി താനല്ലാതെ മറ്റാരും ചെയ്യാനില്ലാത്തതും തന്റെ നിര്‍ബന്ധ ബാധ്യതയുമായ ദൗത്യം നിര്‍വഹിക്കുന്നതില്‍ അധിക സ്ത്രീകളും വീഴ്ച്ച വരുത്തുകയും ചെയ്യുന്നു.

കുടുംബത്തിന്റെ സാമ്പത്തിക പ്രയാസമോ സമയാസമയം കഴിക്കാന്‍ ഭക്ഷണം തികയാതെ വരുന്നതോ അല്ല പലപ്പോഴും കുടുംബ ശൈഥില്യത്തിനും ഭാര്യ-ഭര്‍ത്തൃ ബന്ധം പരാജയപ്പെടുന്നതിനും കാരണമാകാറുള്ളത്. എന്നല്ല സാമ്പത്തിക പരാധീനതകളെയും ഭൗതിക സൗകര്യങ്ങളിലുള്ള കുറവുകളെയും മറികടന്ന് വൈവാഹിക ബന്ധവും കുടുംബ ബന്ധവും സുഗമമായി മുന്നോട്ട് നീക്കുന്ന നിരവധി പേരെ നമ്മള്‍ കാണുന്നുണ്ട്. അതേസമയം, നല്ല സാമ്പത്തിക ശേഷിയുള്ളവര്‍ക്കിടയില്‍ കുടുംബ ശൈഥില്യങ്ങള്‍ കൂടുകയും ചെയ്യുന്നു. ഭൗതിക സൗകര്യങ്ങളിലുണ്ടാകുന്ന കുറവുകളെ അതിജീവിച്ച് ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുമ്പോള്‍ അതല്ലാത്ത മറ്റു പല പ്രതിസന്ധികളെയും മറികടക്കാനാകാതെ കുടംബങ്ങള്‍ പെട്ടെന്ന് തകരുകയും ചെയ്യുന്നു.

പട്ടിണിയുടെ കൈപ്പ് നീര്‍ കുടിച്ച കുടുംബങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ കുടംബങ്ങള്‍ പ്രവാചകന്റെയും അദ്ദേഹത്തിന്റെ സ്വഹാബികളുടേതുമായിരുന്നു. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ആയിശ (റ) ഉര്‍വയോട് പറയുന്നു : 'എന്റെ സഹോദരിയുടെ മകനേ, ഞങ്ങള്‍ ചന്ദ്രക്കല നോക്കിയിരിക്കും, അങ്ങനെ രണ്ട് മാസം പിന്നിട്ട് മൂന്ന് ചന്ദ്രപ്പിറവി ഞങ്ങള്‍ കണ്ടിട്ടുണ്ടാവും, അപ്പോഴും പ്രവാചകന്റെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍) തീ പുകഞ്ഞിട്ടുണ്ടാവില്ല. ഉര്‍വ പറയുന്നു : ഞാന്‍ അവരോട് ചോദിച്ചു : അപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ ഭക്ഷണം? അവര്‍ പറഞ്ഞു : രണ്ട് കറുത്തവസ്തുക്കള്‍, വെള്ളവും കാരക്കയും. പക്ഷെ കറവക്ക് കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ) ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക് കൊടുത്തയക്കും. അവിടുന്ന് അത് ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു'.

വീട്ടില്‍ തീ പുകയാത്ത അധിക ദിവസങ്ങളിലും പ്രവാചകന്‍ സുന്നത്ത് നോമ്പ് എടുക്കാറായിരുന്നു പതിവ്. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : 'പ്രവാചകന്‍ (സ) എന്റെയടുത്ത് വന്ന് ചോദിക്കും : നിന്റെയടുത്ത് എന്തെങ്കിലും ഭക്ഷണമുണ്ടോ? ഞാന്‍ പറയും : ഇല്ല. അപ്പോള്‍ അദ്ദേഹം പറയും : എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.' വീട്ടില്‍ ഭക്ഷണമൊന്നും ഇല്ലാത്തതിനാല്‍ വിശന്ന വയറുമായി വീട് വിട്ടിറങ്ങിയ പ്രവാചകന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കര്‍, ഉമര്‍ (റ) എന്നിവരുടെയും ചരിത്രം ഹദീസ് ഗ്രന്ഥങ്ങള്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. പ്രവാചകന്റേത് പോലെ തന്നെ അദ്ദേഹത്തിന്റെ സ്വഹാബികളില്‍ അധിക പേരുടെയും വീടുകള്‍ അങ്ങേയറ്റത്തെ പട്ടിണിയിലായിരുന്നു എന്നാണ് ഈ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ അതേസമയമം തന്നെ സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഭവനങ്ങള്‍ കൂടിയായിരുന്നു അവരുടേത്. കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് ദാരിദ്ര്യം തടസ്സമല്ലെന്ന പാഠം കൂടി പഠിപ്പിക്കുന്നുണ്ട് ഈ ചരിത്രം.

പണം സമ്പാദിക്കുന്നതിനേക്കാളും ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ഉത്തമമായിട്ടുള്ള കാര്യം കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരികമായ ബന്ധം നിലനിര്‍ത്തുക എന്നതാണ്. കുടുംബ ബന്ധം നിലനിര്‍ത്തുന്നതിലും കുടുംബത്തില്‍ നിന്നും ഉത്തമ ഫലങ്ങളുണ്ടാകുന്നതിനും പ്രധാനമായും പ്രേരകമാകുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഈ വൈകാരികമായ ബന്ധമാണ്. അംഗങ്ങള്‍ക്കിടയിലെ ഈ വൈകാരിക ബന്ധം ഇല്ലാതാകുന്നതോടെ കുടുംബ ബന്ധം ശിഥിലമാകുകയും ചെയ്യുന്നു. കുടുംബത്തിലെ ഓരോ വ്യക്തികളും മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ അവരവരുടെ ലോകങ്ങളില്‍ മുഴുകിയാല്‍ അത് കുടുംബത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. അതുകൊണ്ട് ഭാര്യ-ഭര്‍ത്താക്കന്മാര്‍ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഉള്‍ക്കൊള്ളുകയും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സന്നദ്ധമാകുകയും വേണം.

കുടുംബാംഗങ്ങള്‍ക്കിടയില്‍ ഈ വൈകാരിക ബന്ധം കുറയുന്നതിനുള്ള കാരണം മാതാപിതാക്കള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. മക്കള്‍ക്ക് ഏറ്റവും മുന്തിയ ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളുമൊക്കെ ഒരുക്കി കൊടുക്കാന്‍ പിതാവ് എപ്പോഴും പ്രയത്‌നിക്കും. മക്കള്‍ക്ക് ആവശ്യമുള്ളതെന്തെന്ന് ആരായുകയും വേണ്ടതെല്ലാം സംഘടിപ്പിച്ച് കൊടുത്ത് മക്കള്‍ ഒരു കുറവും അനുഭവിക്കാതിരിക്കാന്‍ പിതാവ് ശ്രദ്ധിക്കും. അതുപോലെ മക്കള്‍ക്കിഷ്ടപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വെച്ച് വിളമ്പിയും അവരുടെ ശാരീരിക പോഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തും വീട്ടില്‍ മക്കള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ മാതാവും യത്‌നിക്കും. ചിലപ്പോള്‍ മക്കളുടെ സേവനത്തിന് വേണ്ടി വേലക്കാരികളെയും വെച്ചുകൊടുക്കും. ഇപ്രകാരം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ചതായി ഇരുവരും സമാധാനപ്പെടുകയും ചെയ്യും.

എന്നാല്‍ മക്കളുടെ ഭൗതിക സൗകര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ആത്മീയ വളര്‍ച്ചയിലും സംസ്‌കരണത്തിലും തീര്‍ത്തും അശ്രദ്ധരാകുന്നു. ആത്മീയ രാഹിത്യം അനുഭവപ്പെടുന്ന വീടകങ്ങള്‍ ഖബറിടങ്ങളായി മാറുന്നു. ഒരുതരം മരവിപ്പും നിര്‍ജീവതയും വീട്ടില്‍ തളംകെട്ടി നില്‍ക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും യാന്ത്രികമായ കാട്ടിക്കൂട്ടലുകളായി മാറുന്നു. ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനുമുള്ള ഇടങ്ങള്‍ മാത്രമായി വീട് മാറുന്നു. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ഒരു വികാരവും കുടുംബാംഗങ്ങള്‍ക്കുണ്ടാകില്ല. വീട്ടില ജീവിതം കേവലം കൊടുക്കല്‍ വാങ്ങലുകളില്‍ പരിമിതപ്പെടുന്നു. എന്നാല്‍ ഇന്ന് മക്കള്‍ക്ക് വേണ്ടതെല്ലാം നീ നല്‍കുമ്പോള്‍ നാളെ നീ ആവശ്യക്കാരനായി മാറുമ്പോള്‍ നിന്നെ പരിഗണിക്കാന്‍ മക്കളുണ്ടാവില്ല.

മക്കളുടെ വ്യക്തിപരമായ സംസ്‌കരണത്തിന് പകരം അവര്‍ക്ക് ഭക്ഷണവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കി കൊടുക്കല്‍ മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ അപകടം അവര്‍ അപരിചിതരുമായി കൂട്ടുകൂടും എന്നതാണ്. തന്റെ മനസ്സിലുള്ളത് കേള്‍ക്കാനും ലളിതമായെങ്കിലും തന്നെ പ്രോത്സാഹിപ്പിക്കാനും സന്നദ്ധനാകുന്ന ആരുമായും ഇത്തരം ഘട്ടത്തില്‍ മക്കള്‍ കൂട്ടുകൂടൂം. പുതിയ കാലത്ത് ചിലപ്പോള്‍ ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും ആകും. അങ്ങനെ വീട്ടുകാരേക്കാള്‍ അവര്‍ക്ക് ബന്ധം ഇവരോടായിത്തീരുകയും ചെയ്യും. പലപ്പോഴും ഇത്തരം അപരിചിതര്‍ വേട്ടക്കാരായിരിക്കും എന്നതാണ് വലിയ അപകടം. അവസരം ഒത്തുവന്നാല്‍ അവര്‍ ഇരയെ ചൂഷണം ചെയ്യുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് സ്വന്തത്തെ പഴിക്കാനേ അപ്പോള്‍ നിവൃത്തിയുണ്ടാകൂ. അവരിരുവരും സ്വയം പറഞ്ഞുകൊണ്ടിരിക്കും : അവര്‍ക്ക് ഒരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല, അവര്‍ക്ക് വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്രയും നാള്‍ ഓടിയത്, ഒന്നിലും ഒരു കുറവും അവര്‍ക്കുണ്ടായിട്ടില്ല!!! മനസ്സിലാക്കുക, ഭൗതിക സൗകര്യങ്ങള്‍ കൊണ്ട് മാത്രമല്ല ഒരു കുടുംബം ജീവിക്കുന്നത്.

By: യഹ്‌യ ബൂലീനി
വിവ : ജലീസ് കോഡൂര്‍

പാഠം 3 : വെറുപ്പിക്കുന്ന സന്ദര്‍ശനം



patientരോഗിയെ സന്ദര്‍ശിക്കല്‍ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൡ പ്രധാനപ്പെട്ട ഒന്നാണ്. രോഗിക്കും രോഗിയുടെ വീട്ടുകാര്‍ക്കും വെറുപ്പുണ്ടാക്കുന്ന തരത്തിലാകാറുണ്ട് ചിലരുടെ സന്ദര്‍ശനം. ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒന്നും സന്ദര്‍ശനത്തില്‍ നിന്ന് കിട്ടാതിരിക്കുകയും മനഃപ്രയാസമുള്ളത് കിട്ടുകയും ചെയ്യുന്ന സന്ദര്‍ശനമായിരിക്കും അത്.

രോഗിയുടെ മുമ്പിലിരിക്കുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു എന്ന് കരുതുക. പിന്നെ അതിലൂടെയായി സംസാരം. അതുകഴിഞ്ഞ് രോഗിയോട് ഒന്നോ രണ്ടോ വാക്ക് സംസാരിക്കുമ്പോഴേക്കും അടുത്ത ഫോണ്‍. അതും അറ്റന്റ് ചെയ്തു. ഇങ്ങനെ അഞ്ച് മിനുട്ട് നേരത്തെ രോഗ സന്ദര്‍ശനത്തിനിടയില്‍ നാലു ഫോണ്‍ വിളി. ഇത് രോഗിയെ വെറുപ്പിക്കല്‍ മാത്രമല്ല അവഹേളിക്കല്‍ കൂടിയാണ്.

ഫോണ്‍ സൈലന്റാക്കിയ ശേഷം വേണം രോഗിയുടെ മുന്നിലേക്ക് കടക്കാന്‍. അഞ്ചോ പത്തോ മിനുട്ട് നേരത്തെ സന്ദര്‍ശനത്തിനിടയില്‍ നാലുകോള്‍ വൈബ്രേഷന്‍ കൊണ്ട് അങ്ങനെ കഴിയട്ടെ. രോഗിയോട് നല്ല വാക്കുകള്‍ പറഞ്ഞ് പുറത്തിറങ്ങിയ ശേഷം മിസ്ഡ്‌കോള്‍ നോക്കി തിരിച്ചുവിളിച്ചാല്‍ മതിയല്ലോ. തന്നെ സന്ദര്‍ശിച്ചിക്കുന്നതിനിടയിലെ ഓരോ കോളും സ്വീകരിക്കുകയാണ് തന്റെ സന്ദര്‍ശകന്‍ എന്ന് മനസ്സിലാക്കുന്ന രോഗിക്കു തോന്നുക ഈ സന്ദര്‍ശനം ഒരു ചടങ്ങുതീര്‍ക്കല്‍ മാത്രമാണെന്നും സന്ദര്‍ശകന് തന്നേക്കാള്‍ വലുത് ഫോണ്‍ വിളിക്കുന്നവരെയാണ് എന്നുമാണ്. ഇത്തരം സന്ദര്‍ശകരെ ചികിത്സിക്കുക തന്നെ വേണം. ഫോണ്‍വിളി രോഗിക്ക് ഇഷ്ടമല്ലെന്ന് അങ്ങ് തുറുന്നുപറയുക തന്നെ.

ചില സന്ദര്‍ശകര്‍ക്ക് കുറേ ചോദ്യങ്ങളുണ്ടാകും. 'എന്താണ് അസുഖം? ആരെയാണ് കാണിച്ചത്? ഓപ്പറേഷന് എത്ര ഫീസായി?' അങ്ങനെ നീളുന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ വേണമെങ്കില്‍ സന്ദര്‍ശനം കഴിഞ്ഞ് ബന്ധുക്കളോട് ചോദിക്കാം.

'വല്ലാതെ ക്ഷീണിച്ച് പോയല്ലോ, കണ്ടിട്ട് ഞാന്‍ അറിഞ്ഞതേയില്ല'. ഇപ്പറഞ്ഞത് സത്യമായിരിക്കാം. പക്ഷെ, ആ സത്യം രോഗി അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞതുകൊണ്ട് രോഗിക്ക് ഗുണമില്ല. അറിഞ്ഞാല്‍ അല്‍പ്പം പ്രയാസമുണ്ടായെന്നും വരും.

ഇയ്യിടെ ഒരു പ്രഗത്ഭ പണ്ഡിതനും സംഘടനാ നേതാവുമായ ഒരാള്‍ അവശനിലയിലാണെന്ന് കേട്ട് ഞാന്‍ ആശുപത്രിയില്‍ ചെന്നു. ശ്വാസതടസ്സമുണ്ട്. മൂക്കില്‍ ഓക്‌സിജന്‍ വലിക്കാനുള്ള ഫിറ്റിംഗ്‌സും ഉണ്ട്. അതുമായി ഇരുന്ന് മഗ്‌രിബ് നമസ്‌കരിക്കുകയാണദ്ദേഹം. അതുകണ്ട് എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു. സലാം വീട്ടിയപ്പോള്‍ മുഖത്തുനിന്ന് ആ ഫിറ്റിംഗ്‌സ് നീക്കി എനിക്ക് സലാം മടക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു 'എനിക്ക് സന്തോഷം തോന്നുന്നു താങ്കളെ കണ്ടിട്ട്. ശ്വാസതടസ്സമുണ്ടെങ്കിലും ഇരുന്ന് നമസ്‌കരിക്കാന്‍ കഴിയുന്നുണ്ടല്ലോ. ഓര്‍മ്മ നിലനില്‍ക്കുക എന്നത് വലിയ ഒരു ദൈവിക അനുഗ്രഹമാണ്'. അദ്ദേഹത്തിന്റെ മുഖം ഇതുകേട്ട് അല്‍പ്പം തിളങ്ങി. ബന്ധുക്കള്‍ക്കും ആശ്വാസമായതു പോലെ തോന്നി. (അത് കഴിഞ്ഞ് 33 ാം മണിക്കൂറിലാണ് അദ്ദേഹത്തിന്റെ മരണം).

സന്ദര്‍ശനം ചികിത്സകരോ ബന്ധുക്കളോ വിലക്കിയിട്ടുണ്ടെങ്കില്‍ അതുപാലിക്കണം നമ്മള്‍. ഞാനും അയാളും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു എന്ന് പറഞ്ഞ് സ്വാതന്ത്ര്യം കാണിക്കാന്‍ ശ്രമിക്കരുത്. വലിയ അടുപ്പത്തിലാണെങ്കില്‍ ബന്ധുക്കളെ കണ്ട് അവരില്‍ നിന്ന് രോഗ വിവരമന്വേഷിക്കുകയും സഹായം വല്ലതും വേണമെങ്കില്‍ നല്‍കുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് ധൈര്യപടെുത്തി തിരിച്ചുപോരുകയും ചെയ്യുക. മറിച്ചുള്ള എന്തും വെറുപ്പിലാകും.

സന്ദര്‍ശനം രോഗം വര്‍ധിപ്പിക്കാനിടയുള്ളതാണ് ചിലയിനം മാനസിക രോഗങ്ങള്‍. എന്തിനാണിവര്‍ വന്നത്, എനിക്കിതിനുമാത്രം വല്ല രോഗവുമുണ്ടോ എന്നായിരിക്കും മാനസിക രോഗി ചോദിക്കുക. ഒന്നുമില്ലെന്ന് വരുത്തി വല്ലവിധേയനയും മരുന്ന് കഴിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും ബന്ധുക്കള്‍. അത്തരം അവസ്ഥയില്‍ സന്ദര്‍ശനം രോഗിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കുന്നതിനാല്‍ വെറുപ്പ് വിലക്കു വാങ്ങാതിരിക്കുക.

'ഇത് സൂക്ഷിക്കേണ്ട രോഗമാണ്. എന്റെ അമ്മായിക്കും അയല്‍പക്കത്തെ മമ്മദ്കാക്കും ഇതേ രോഗമായിരുന്നു. ഒരുകൊല്ലം തികയുന്നതിന് മുമ്പേ മരിച്ചു' എന്ന് ബന്ധുക്കളോട് പോലും പറയരുത്. പറയുന്നവര്‍ ഇക്കാലത്ത് വളരെ ചുരുക്കമാണെങ്കിലും ബോധവല്‍ക്കരണം ആവശ്യമുള്ള വിഷയം തന്നെയാണ്.

'മുമ്പ് നിന്റെ ബാപ്പാക്കും ഇതു തന്നെയായിരുന്നല്ലോ, പാരമ്പര്യമായി വരുന്ന രോഗങ്ങളിലൊന്നാണിത്' ഒരു സന്ദര്‍ശകന്‍ ഹൃദ്രോഗിയുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ശാസ്ത്ര ജ്ഞാനമാണിത്. ഈ ജ്ഞാനം സന്ദര്‍ശകന്‍ പറയാതെ തന്നെ രോഗി വായിച്ചറിഞ്ഞതാണ്. ആ അറിവുകൊണ്ട് ഭയപ്പെട്ടിരിക്കുകയാണയാള്‍. അതു വര്‍ധിപ്പിക്കാന്‍ മാത്രമേ സന്ദര്‍ശകന്റെ ശാസ്ത്ര ജ്ഞാനം ഉപകരിക്കുയുള്ളൂ.

രോഗി തന്നെ പാരമ്പര്യത്തെ കുറിച്ചും മറ്റും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതിലും ആശ്വാസത്തിന്റെ ഒരു വശം നാം ഉയര്‍ത്തിക്കാട്ടണം. അതിനങ്ങനെയാവാം. 'പാരമ്പര്യം ഒരു ഘടകമാണെന്നത് ശരിതന്നെ. പക്ഷെ, വൈദ്യശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചികിത്സയും ശരിയായ ഭക്ഷണ ക്രമവും കൊണ്ട് പൂര്‍ണ സുഖം പ്രാപിച്ച ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലൊരാളാവാന്‍ അല്ലാഹു സഹായിക്കട്ടെ!'

ഇങ്ങനെ രോഗ സന്ദര്‍ശനം രോഗിക്കും നമുക്കും ഗുണമുള്ളതാക്കുക. പ്രവാചകന്‍ പഠിപ്പിച്ചത് അത്തരം സന്ദര്‍ശനങ്ങളാണ്.

By: EKM Pannoor

Monday, June 9, 2014

പാഠം രണ്ട് : ഞാന്‍ എന്ന വെറുപ്പിക്കല്‍



hating talkരണ്ടാള്‍ ഇരിക്കുന്ന സീറ്റിലേക്ക് മൂന്നാമന്‍ വരുമ്പോള്‍ ബസ് യാത്രക്കാരില്‍ രണ്ടുതരം പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. ഒതുങ്ങി ഇരുന്ന് മൂന്നാമനെ എങ്ങനെയെങ്കിലും ഇരുത്താന്‍ ശ്രമിക്കുക. ചിലരോട് ഈ സമീപനമാണെങ്കില്‍ വേറെ ചിലരോടുള്ള പ്രതികരണം നേരെ വിപരീതമായിരിക്കും. അയാള്‍ ഇരുന്നാല്‍ നമ്മെ വെറുപ്പിക്കും. സഹിക്കാന്‍ കഴിയില്ല അത്. ഈ സമീപനമാണ് അയാള്‍ക്ക് സീറ്റുകൊടുക്കാതിരിക്കാനുള്ള കാരണം. യാത്രയൊരു ദുരനുഭവമാക്കാനേ അയാളുടെ സാന്നിധ്യം ഉപകരിക്കുകയുള്ളൂ. ഒന്നാമത്തെയാള്‍ എങ്ങനെയെങ്കിലും ഒന്ന്കൂടെ ഇരുന്നുകിട്ടിയാല്‍ നന്നായിരുന്നു എന്നു വിചാരിക്കാന്‍ കാരണം അയാള്‍ സംസാരം കൊണ്ട് നമ്മെ രസിപ്പിക്കും എന്ന അനുഭവം കൊണ്ടാണ്.

സംഭാവന പിരിക്കാന്‍ പോകുമ്പോഴാണ് ചിലരുടെ വെറുപ്പിക്കല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുക. മറ്റ് അവസരങ്ങളിലെ പോലെ പെട്ടെന്ന് ഇറങ്ങിപ്പോരാന്‍ പറ്റാത്ത അവസ്ഥയാണ് പിരിവുകാരുടേത്. ഈ സമയത്ത് 'ഞാന്‍ ഞാന്‍' എന്ന മനസ്സുകാരന്‍ മുതലെടുക്കും. അതിന്റെ ഒരുദാഹരണം ഇങ്ങനെ : 'ഞാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് വന്നേ ഉള്ളൂ. വിശ്രമിക്കാന്‍ സമയം കിട്ടിയിട്ടില്ല. പിരിവുകാര്‍ തുരുതുരാ വന്നുകൊണ്ടിരിക്കുകയാണ്. ആരുവന്നാലും ഞാന്‍ എന്തെങ്കിലും കൊടുക്കും. കൊടുക്കുന്നവരുടെ അടുത്തേക്കല്ലേ ആളുകള്‍ വരിക? പഞ്ചസാര ഭരണിയിന്മേല്‍ ഉറുമ്പുകള്‍ വരിക സ്വാഭാവികം. ചിലര്‍ പണത്തിനുമേല്‍ അടയിരുന്നു കളയും. ഞാനതു ചെയ്യാറില്ല. ഡല്‍ഹിയിലെ എന്റെ സുഹൃത്തും അങ്ങനെയാ. എന്നെ അയാള്‍ക്ക് വലിയ കാര്യമാ. എത്ര ഒഴിവുകഴിവ് പറഞ്ഞിട്ടും വിടുന്നില്ല. ഞാന്‍ ചെന്നേ പറ്റൂ' ഇങ്ങനെ നീളും ആ സംസാരം.

പിരിവിനു ചെന്നവര്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്തതും കേട്ടാല്‍ ഉപകാരമില്ലാത്തതുമായ ഈ സംസാരം കേട്ടുപരിചയിച്ചവരില്‍ ചില സമര്‍ഥന്മാര്‍ കാര്യം അവതരിപ്പിക്കുക ഇങ്ങനെയാണ്. 'അധികം സംസാരിക്കാന്‍ നേരമില്ല. ഒരു പരമ ദരിദ്രന് വീടുണ്ടാക്കി കൊടുക്കാനുള്ള പിരിവാണ്. വല്ലതും തരണം'. പ്രതികരണം ഈ രൂപത്തിലായാല്‍ തന്റെ സ്വഭാവം ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് അയാള്‍ ധരിക്കുകയും മറ്റവസരങ്ങളില്‍ സംസാരം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് വരും.

മറ്റൊരുദാഹരണം എ - ബി എന്നിവരുടെ സംഭാഷണത്തില്‍ നിന്ന് കാണുക.
എ : എടീ നീയെപ്പളാ വന്നത്?
ബി. ഞാന്‍ ഇപ്പോള്‍ കാറില്‍ വന്നിട്ടേയുള്ളൂ. കൂടെ ഹസ്ബന്റുമുണ്ട്. ഞാനാണ് ഡ്രൈവ് ചെയ്തത്. പുതിയ കാറായതുകൊണ്ട് യാത്ര സുഖമായിരുന്നു. കാറ് മാറ്റാനൊന്നും കാലമായിട്ടില്ല. പക്ഷെ എനിക്കൊരാഗ്രഹം കളറൊന്ന് മാറ്റാന്‍. ഞാന്‍ പറഞ്ഞാല്‍ മൂപ്പര്‍ക്ക് അതിലപ്പുറമില്ല'.

ഈ മാതിരി വര്‍ത്തമാനം വെറുപ്പിക്കല്‍ തന്നെ. ശ്രോതാവിന്റെ താല്‍പര്യത്തെക്കുറിച്ച് ചിന്തയില്ലാത്ത വക്താവ് സമൂഹത്തിന്റെ ഭാരമാണ്. ആ ഭാരമേറ്റാന്‍ തയ്യാറില്ലാത്തവര്‍ അത്തരക്കാരെ കണ്ടാല്‍ മാറിക്കളയും. ഇങ്ങനെ സന്ദര്‍ഭത്തിന് യോജിക്കാത്ത സംസാരം സൃഷ്ടിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന വിശേഷണപ്പേരാണ് 'കത്തി'.

'കത്തി'ക്കാരനില്ലാത്തത് വ്യക്തിത്വമാണ്. വ്യക്തിത്വമില്ലാത്തവന് നിലനില്‍പ്പുമില്ല. അതിനാല്‍ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ സാന്നിധ്യം വിലപ്പെട്ടതാക്കാനാണ്. നമ്മുടെ അസാന്നിധ്യം മറ്റുള്ളവര്‍ക്ക് വേദനയും സാന്നിധ്യം സന്തോഷവുമാണ് ഉണ്ടാക്കുന്നതെങ്കില്‍ അതാണ് നമ്മുടെ വ്യക്തിത്വം. ചിലര്‍ മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതെ അവരോട് തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കും. വക്താക്കള്‍ മാത്രമാവാതെ ശ്രോതാക്കള്‍ കൂടിയാകണം നാം. തനിക്ക് തോന്നിയത് സംസാരിച്ചു കൊണ്ടിരിക്കുകയും കേള്‍വിക്കാരുടെ മറുപടി കേള്‍ക്കാന്‍ ക്ഷമ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ അല്‍പ്പം നിര്‍ത്തിയപ്പോള്‍ ഈയുള്ളവന്‍ പറഞ്ഞു : 'ഇനി ആറ് മിനുട്ട് ഞാന്‍ സംസാരിക്കും. ഇടക്കൊന്നും എന്നോട് പറയരുത്. താങ്കളുടെ സംസാരം ഏഴരമിനുട്ട് ഞാന്‍ കേട്ടു. അത്ര സമയം ഞാനെടുക്കുന്നില്ല'.

പത്തു വര്‍ഷത്തെ അനുഭവത്തിനു ശേഷം പതിനൊന്നാം വര്‍ഷമാണ് ഞാന്‍ ഇങ്ങനെ പ്രതികരിച്ചത്. സംസാരം തുടങ്ങി, ഇടക്കിടെ വാച്ചില്‍ നോക്കും. കൃത്യം ആറുമിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍ത്തി. 'ശരി, ഇനി താങ്കള്‍ക്ക് തുടങ്ങാം'.
അയാള്‍ തുടങ്ങിയില്ല. അരമിനുട്ട് മൗനം ദീക്ഷിച്ച അയാള്‍ പറഞ്ഞു 'ക്ഷമിക്കണം, എനിക്കിപ്പോഴാണ് എന്റെ തെറ്റ് ബോധ്യപ്പെട്ടത്. എന്നെ ഭംഗിയായി തിരുത്തിയ നിങ്ങള്‍ക്ക് നന്ദി.'

വെറുപ്പിക്കല്‍ കലാകാരന്മാരെ ഇങ്ങനെ തിരുത്തല്‍ സാമൂഹിക സേവനമാണെന്ന് കരുതണം. തന്റെ ദുഃസാമര്‍ഥ്യം മറ്റുള്ളവര്‍ കണ്ടുപിടിക്കുന്നു എന്നറിഞ്ഞാല്‍ അവര്‍ ശീലം മാറ്റും. ആരും പ്രതികരിക്കുന്നില്ലെങ്കില്‍ ആ ശീലം അവര്‍ തുടരും. പക്ഷെ, നമ്മുടെ തിരുത്തല്‍ മുഖം കറുപ്പിച്ചുകൊണ്ടാകരുത്. വാച്ചില്‍ നോക്കി ചിരിച്ചുകൊണ്ടായിരുന്നു എന്റെ പ്രതികരണം - ഇനി ആറു മിനുട്ട് ഞാന്‍ സംസാരിക്കുമെന്ന്! മാന്യമായ പ്രതികരണം സാമൂഹിക ജീവിതത്തിന്റെ അനിവാര്യഘടകമാണ്.
By: EKM Pannoor

Tuesday, May 13, 2014

പാഠം ഒന്ന് ; വെറുപ്പിക്കല്‍




shuuppp
ക്ഷണിക്കാത്ത വീട്ടിലേക്കു കയറിവന്ന പരിചിതന്‍ വീട്ടുകാരനോട് 'ഹോ പെയിന്റിംഗ് കഴിഞ്ഞു അല്ലേ, നിങ്ങള്‍ക്ക് ഇതല്ലാതെ വേറെ പെയിന്റൊന്നും കിട്ടിയില്ലേ?'
പെയിന്റിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഈ വര്‍ത്തമാനം. ഇതുകൊണ്ട് സംസാരിക്കുന്നവനോ വീട്ടുടമക്കോ ഒരു പ്രയോജനവുമില്ല. വീട്ടുകാരന്‍ ഈ സംസാരം കേട്ട് വീണ്ടും പെയിന്റിംഗ് നടത്താന്‍ പോകുന്നില്ലല്ലോ. വിവിധി വീടുകളുടെ പെയിന്റിംഗ് നോക്കി, കമ്പ്യൂട്ടറില്‍ കളര്‍ മിക്‌സിംഗ് കണ്ട് തൃപ്തിപ്പെട്ടാണ് ഈ കളര്‍ തെരെഞ്ഞെടുത്തത്. അതില്‍ പൂര്‍ണ സംതൃപ്തനുമാണ്. തന്റെ അഭിപ്രായം മാനിച്ച് വീട്ടുകാരന്‍ പെയിന്റിംഗ് മാറ്റുമെന്ന് വിചാരിച്ചു കൊണ്ടല്ല മേല്‍പരഞ്ഞ 'വിദഗ്ദ അഭിപ്രായം' പരിചയക്കാരന്‍ പ്രകടിപ്പിച്ചത്. അതുകൊണ്ട് ഇഹലോകത്തോ പരലോകത്തോ അയാള്‍ക്ക് നേട്ടമില്ല. പക്ഷെ, ചിലര്‍ക്ക് ഇങ്ങനെ കുറ്റം പറഞ്ഞാല്‍ മനസ്സിന് വല്ലാത്ത സുഖമാണ്.

വീട്ടുകാരന്‍ ഒന്നും പ്രതികരിക്കാതിരിക്കുന്നത് കണ്ട് അയാള്‍ വീണ്ടും നാവനക്കി. 'അല്ലാ, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ മറ്റൊരു കളര്‍ ആകാമായിരുന്നുവെന്ന്.'
'ചങ്ങാതീ, നിന്റെ ഭാര്യയെ നീ തെരെഞ്ഞെടുത്തത് നീ പോയി കണ്ട്, തൃപ്തിപ്പെട്ടിട്ടല്ലേ? അവളെക്കണ്ട് ഞാന്‍ ഇങ്ങനെ ചോദിച്ചാലോ? 'ഈ നാട്ടില്‍ വേറെ പെണ്ണില്ലായിരുന്നോ? എന്തെ ഭംഗിയില്ലാത്ത ഇവളെ തെരെഞ്ഞെടുത്തു?' എന്റെ കുറ്റം പറച്ചില്‍ കേട്ട് നീ നിന്റെ ഭാര്യയെ തലാഖുചൊല്ലി മറ്റൊരുവളെ കല്ല്യാണം കഴിക്കുമോ?'
ഇത്തരം വെറുപ്പിക്കല്‍ കലാകാരന്‍മാര്‍ക്കുള്ള ചികിത്സ ഈ രീതിയില്‍ തന്നെയായിരിക്കണം. നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടക്കാന്‍ വന്നവനോട്, അവന്റെ സ്ഥിരം പണിയാണിതെന്ന് മനസ്സിലാക്കിയ പിതാവ് പ്രതിശ്രുത വരനെ കുറിച്ചുള്ള എല്ലാ കുറ്റങ്ങളും ശ്രദ്ധിച്ചു കേട്ട ശേഷം ചോദിച്ചു: 'അല്ലാ, ചെറുക്കന് ലൈംഗികാവയവം ഇല്ലേ? അതന്വേഷിച്ചു വാ... അതുണ്ടെങ്കില്‍ ഞാന്‍ കല്യാണം നടത്തും. ഇല്ലെങ്കിലേ മറിച്ച് ആലോചിക്കുകയുള്ളൂ.'

ഇങ്ങനെ മുഖത്തടിക്കുന്ന നാലു പ്രതികരണങ്ങള്‍ വിവിധ വ്യക്തികളില്‍ നിന്ന് കിട്ടിയാല്‍ ഇത്തരം വെറുപ്പിക്കല്‍ കലാകാരന്‍മാര്‍ അല്‍പം പത്തിമടക്കിയെന്ന് വരും.

വീട്ടില്‍ വിരുന്നിനെത്തുന്ന സ്ത്രീകള്‍ വിവഭവങ്ങല്‍ വയറുനിറയെ തിന്ന ശേഷം, അതില്‍ ഏതെങ്കിലും ഒന്നിന് അല്‍പം രുചിക്കുറവുണ്ടെന്ന് തോന്നിയാല്‍ അതുമാത്രം എടുത്തു പറയും. ഉദാഹരണം: 'ചമ്മന്തി തീരെ നന്നായില്ല.'

നന്നായ പലതും അവള്‍ വേണ്ടതിലധികം കഴിച്ചിട്ടുണ്ട്. അവയെ കുറിച്ച് ഒരു പ്രശംസയും പറഞ്ഞില്ല. അവളുടെ രോഗം മനസ്സിലാക്കി ഗൃഹനായിക ഒന്നു ചികിത്സിച്ചു. അത് ഇങ്ങനെ, 'അയ്യോ, കഷ്ടം. നിങ്ങള്‍ക്ക് ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ലല്ലോ. ഞാന്‍ വേഗം കുറച്ചു കഞ്ഞിവെച്ചു തരാം.' വെറുപ്പിക്കുന്നവര്‍ക്ക് ആത്മപരിശോധന നടത്താന്‍ ഈ പ്രതികരണം തന്നെ ധാരാളം.

ഇതെന്തിന് ഇവിടെ കുറിക്കുന്നു? നമുക്ക് നമ്മെ മനസ്സിലാക്കാന്‍ തന്നെ. തന്റെ വാക്ക് അന്യരില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന് സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കണം. മനുഷ്യര്‍ ഭിന്ന താല്‍പര്യക്കാരാണ്, വസ്ത്രത്തിന്റെ നിറം, വീടിന്റ നിറം, ഇണയുടെ രൂപം, ഭക്ഷണത്തിന്റ രുചി, വാഹനത്തിന്റെ നിറവും വലുപ്പവും - അങ്ങനെ എല്ലാറ്റിലും താല്‍പര്യങ്ങള്‍ വ്യത്യാസപ്പെടുന്നു. അതില്‍ നാം ഇടപെടരുത്. ഇടപെടുന്നതുകൊണ്ട് പ്രയോജനമില്ല. നഷ്ടമുണ്ട് താനും. അപരന്റെ വെറുപ്പ് ഒരു കാര്യവുമില്ലാതെ നേടുക എന്ന നഷ്ടം.

നേരത്തെ സല്‍ക്കാരത്തിലെ ചമ്മന്തിയെ കുറ്റം പറഞ്ഞവള്‍ക്ക് നല്ലത് പറയാന്‍ ഒരുപാടുണ്ടായിരുന്നു. ബിരിയാണി വളരെ നന്നായി, ഇറച്ചി വരട്ടിയത് സൂപ്പര്‍, ആവോലി പൊരിച്ചത് ഗംഭീരം എന്നിങ്ങനെ. ഒരു ചമ്മന്തിയെ കുറിച്ചുള്ള കുറ്റമേ അവള്‍ക്ക് പറയാനുള്ളൂ, കഷ്ടം!

പ്രശംസിക്കേണ്ടതിനെ പ്രശംസിക്കല്‍ സല്‍ക്കര്‍മമാണ്. സല്‍ക്കാരം നടത്തുമ്പോള്‍ വീട്ടുകാരിക്കാണ് ഏറ്റവും വലിയ ടെന്‍ഷനുണ്ടാവുക. വലിയ തുകമുടക്കി കാലത്ത് മൂന്നുമണിക്കെഴുന്നേറ്റ് ഉച്ചവരെ അവള്‍ കഠിന ജോലിയെടുത്താണ് വിഭവങ്ങള്‍ തയ്യാറാക്കിയതും ഒരുക്കിയതും. അത് ഭക്ഷിച്ച് ആളുകള്‍ സംതൃപ്തിയോടെ എഴുന്നേല്‍ക്കുമ്പോഴേ അവളുടെ ടെന്‍ഷന്‍ മാറുകയുള്ളൂ. ഇതെല്ലാം ചിന്തിച്ചിട്ടു വേണം നാം പ്രതികരിക്കാന്‍. നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റം പറയുമായിരുന്നില്ല. അനാവശ്യമായ വര്‍ത്തമാനം ഒരു വിഷയത്തിലും ആ തിരുനാവില്‍ നിന്ന് ആരും കേട്ടിട്ടില്ല. നാം നാവിനെ നിയന്ത്രിക്കുക. അതു സാധ്യമാകണമെങ്കില്‍ മനസ്സിനെ നിയന്ത്രിക്കണം.


BY: ഇ.കെ.എം പന്നൂര്

Monday, May 12, 2014

വീട്ടില്‍ പ്രവേശിക്കേണ്ടതെങ്ങനെ ?


homeenter3


ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണ്. അത് മനുഷ്യരാശിയെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ മൂല്യങ്ങള്‍ പഠിപ്പിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം പാലിക്കേണ്ട മര്യാദകള്‍ പോലും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങേണ്ടതും വലതുകാല്‍ വെച്ചായിരിക്കണം. അപ്രകാരമാണ് പ്രവാചകന്‍(സ) പ്രവര്‍ത്തിച്ചിരുന്നത്. പ്രസിദ്ധ ഹദീസ് പണ്ഡിതനായിരുന്ന ഇമാം അബുല്‍ അലാ ഹസന്‍ ബിന്‍ അഹ്മദ് അല്‍ഹമസാനി, പ്രവാചകന്റെ ഇങ്ങനെയുള്ള ചര്യകള്‍ വളരെ ഗൗരവത്തില്‍ പാലിച്ചിരുന്നുവത്രെ. അദ്ദേഹം ആരെങ്കിലും എടതു കാല്‍ വെച്ച് വീട്ടില്‍ പ്രവേശിക്കുകയാണെങ്കില്‍ അവനോട് വീട്ടില്‍നിന്ന്  പുറത്തിറങ്ങി പിന്നീട് വലതുകാല്‍ വെച്ച് പ്രവേശിക്കാനാവശ്യപ്പെടുമായിരുന്നു. ആ നാട്ടിലെ രാജാവ് ഇദ്ദേഹത്തെ ആദരിച്ചു കൊണ്ട് അദ്ദേഹം പഠിപ്പിച്ചിരുന്ന മതപാഠശാലയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും വിജ്ഞാനം തേടുകയും ചെയ്തിരുന്നു. ഒരിക്കല്‍ രാജാവ് ഇടതുകാല്‍ വെച്ച് അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം രാജവിനോട് പുറത്ത് പോയി വലതുകാല്‍ വെച്ച് പ്രവേശിക്കാനാവശ്യപ്പെട്ടു.

വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാന കവാടത്തിലൂടെ തന്നെയാണ് പ്രവേശിക്കേണ്ടത്. പ്രധാന വാതിലൂലെടെയല്ലാതെ വീട്ടില്‍ പ്രവേശിക്കരുത്. ഇമാംബുഖാരി ഉദ്ധരിച്ച ഹദീസില്‍ പറയുന്നു: അല്‍ബറാഅ് പറയുന്നതായി ഞാന്‍ കേട്ടു: താഴെ പറയുന്ന ഖുര്‍ആന്‍ ആയതുകള്‍ ഞങ്ങളെ സംബന്ധിച്ച് അവതരിച്ചതാണ്, അന്‍സാരികള്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ച് വന്നാല്‍ വീടിന്റെ പ്രധാന വാതിലിലൂടെ അകത്ത് പ്രവേശിക്കാറുണ്ടായിരുന്നില്ല. പകരം അവര്‍ വീടിന്റെ പുറക് വശത്തിലൂടെയാണ് വീട്ടില്‍ പ്രവേശിച്ചിരുന്നത്. ഒരിക്കല്‍ ഒരു അന്‍സാരി പ്രധാന വാതിലിലൂടെ അകത്ത് കടന്നപ്പോള്‍ മറ്റുള്ളവര്‍ അതിന്റെ പേരില്‍ അയാളെ ആക്ഷേപിക്കാന്‍ തുടങ്ങി അപ്പോള്‍ താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചു. 'നിങ്ങള്‍ സ്വഭവനങ്ങളില്‍ പിന്‍വശത്തിലൂടെ പ്രവേശിക്കുന്നത് ഒരു ധര്‍മമൊന്നുമല്ലെന്നും അവരോട് പറയുക. മനുഷ്യന്‍ അല്ലാഹുവിന്റെ അപ്രീതിയില്‍നിന്ന് മുക്തിനേടുക എന്നതല്ലോ യഥാര്‍ഥ ധര്‍മം. അതിനാല്‍ ഭവനങ്ങളിലേക്കു മുന്‍വാതിലുകളിലൂടെത്തന്നെ വന്നുകൊള്ളുക. അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ വിജയം വരിച്ചവരായേക്കാം.' (അല്‍ബഖറ : 189)

വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് വീട്ടില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പറയുന്നു :
'അല്ലയോവിശ്വസിച്ചവരേ, നിങ്ങളുടേതല്ലാത്ത വീടുകള്‍ക്കകത്ത് പ്രവേശിക്കാതിരിക്കുവിന്‍ ആ വീട്ടുകാരുടെ സമ്മതമറിയുകയും അവര്‍ക്കു സലാം പറയുകയും ചെയ്യുന്നതുവരെ. ഈ സമ്പ്രദായമാകുന്നു നിങ്ങള്‍ക്കുത്തമമായിട്ടുള്ളത്. ഇതു നിങ്ങള്‍ ശ്രദ്ധിക്കുമല്ലോ. (വിശുദ്ധഖുര്‍ആന്‍ 24:27)
വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി കാത്ത് വീടിന്റെ പുറത്ത് നില്‍ക്കുമ്പോള്‍ വാതിലിന് നേരെ തിരഞ്ഞ് വാതിലിലേക്ക് നോക്കി നില്‍ക്കരുത്. പ്രവാചകന്‍ (സ) പ്രവേശനാനുമതി തേടി അനുമതിക്കായി വീടിന്റെ മുന്നില്‍ കാത്തിരിക്കുമ്പോള്‍ അദ്ദേഹം വാതിലിന്റെ നേരെ നോക്കാറുണ്ടായിരുന്നില്ല. പകരം ഇടതു ഭാഗത്തേക്കോ വലതുഭാഗത്തേക്കോ നോക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് പ്രവേശനാനുമതി ലഭിച്ചാല്‍ അദ്ദേഹം വീട്ടില്‍ പ്രവേശിക്കുകയും ഇല്ലെങ്കില്‍ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. (ബുഖാരി)

വീട്ടില്‍ പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്ത് പോകുന്നതും മാന്യമായിട്ടായിരിക്കണം. അനാവശ്യമായി വാതില്‍ വലിയ ശബ്ദത്തില്‍ അടക്കാനോ തുറക്കാനോ പാടില്ല. വാതിലുകള്‍ അടക്കുന്നതും തുറക്കുന്നതും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാതെ മാന്യമായി ചെയ്യണം. പ്രവാചകന്‍ (സ) പറയുന്നു.'എല്ലാ പ്രവര്‍ത്തനങ്ങളെയും മനോഹരമാക്കുന്നത് അവധാനതയും ലാളിത്യവുമാണ്, അതില്ലാതാകുന്നത് വിരൂപതയാണുണ്ടാക്കുക' (മുസ്‌ലിം)

'അവധാനതയും ലാളിത്യവും വേണ്ടെന്ന് വെക്കുന്നതിലൂടെ നന്മ വേണ്ടെന്ന് വെക്കുന്നു.'  (അബൂദാവൂദ്കിതാബുല്‍ അദബ്)

മിഖ്ദാദ്‌വില്‍(റ) നിന്ന് നിവേദനം: സുദീര്‍ഘമായ ഒരുഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട് . നബി(സ)ക്ക് ഞങ്ങള്‍ പാലില്‍ നിന്ന് ഒരു വിഹിതം നല്‍കാറുണ്ടായിരുന്നു, അദ്ദേഹം രാത്രിയില്‍ വരുംമ്പോള്‍ സലാം പറയാറുള്ളത് ഉറങ്ങുന്നവരെ ഉണര്‍ത്താതെയും ഉണര്‍ന്നിരിക്കുന്നവര്‍ കേള്‍ക്കുന്ന രൂപത്തിലുമായിരുന്നു. അങ്ങിനെ ഒരിക്കല്‍ അദ്ദേഹം വന്നപ്പോള്‍ സലാം പറയാറുള്ള പോലെ സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്.


By: അബ്ദുല്‍ ഫതാഹ് അബൂഗുദ്ദ
വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

ഭാര്യ ഇഷ്ടപ്പെടുന്നത്



Wife
പ്രവാചകന്‍ തന്റെ അവസാന ഹജ്ജില്‍ ലോകര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ ചില ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും പിന്‍പറ്റല്‍ നിര്‍ബന്ധമായ കാര്യങ്ങളാണ് അദ്ദേഹം ഉപദേശിച്ചത്. അതില്‍ ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത കാര്യമാണ് ഓരോ പുരുഷനും ജീവിതം മുഴുവന്‍ കൂടെ ജീവിക്കേണ്ട സ്ത്രീയെന്നത്. പ്രവാചകന്‍ പറഞ്ഞു: 'സ്ത്രീകളോട് നിങ്ങള്‍ നന്നായി വര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ സഹായികളാകുന്നു. അറിയുക, നിങ്ങളുടെ സ്ത്രീകള്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. നിങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അവരില്‍ നിന്നും ലഭിക്കേണ്ടതുമുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ വീട്ടില്‍ കയറ്റാതിരിക്കലും, മറ്റുള്ളവരെ വിരിപ്പില്‍ സ്വീകരിക്കാതിരിക്കലുമാണ്. ഭാര്യമാര്‍ക്ക് വാത്സല്യവും ഭക്ഷണവും വസ്ത്രവും നല്‍കലുമാണ് അവര്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍.' (മുസ്‌ലിം)

സ്ത്രീയോട് നൈര്‍മല്യത്തോടെ പെരുമാറാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ഭാര്യയോട് കാരുണ്യം കാണിക്കാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. സ്ത്രീ അവള്‍ എത്ര ശക്തയാണെങ്കിലും അവളുടെ ഉള്ളില്‍ പുരുഷന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു വികാരമുണ്ട്. അതുകൊണ്ട്തന്നെ സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന വികാരം സുരക്ഷിതത്വവും സംരക്ഷണവുമാണ്. അത് നഷ്ടപ്പെട്ടാല്‍ അവള്‍ അസ്വസ്ഥയാകും. പുരുഷന് അവള്‍ക്ക് ഈ സുരക്ഷിതത്വ ബോധം നല്‍കാന്‍ പുരുഷന് അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. സുരക്ഷിതത്വം അനുഭവപ്പെടുന്നതിലന്റെ ഒന്നാമത്തെ ഉറവിടം പുരുഷന്‍ അവളെ സ്‌നേഹിക്കുക എന്നതാണ്. പുരുഷന്റെ സ്‌നേഹം സ്ത്രീക്ക് ലഭിക്കുന്നതോടെ സുരക്ഷിതയാണെന്ന ബോധം അവള്‍ക്കുണ്ടാകും. പെണ്ണിന് സുരക്ഷിതബോധം നല്‍കുന്ന രണ്ടാമത്തെ ഘടകം പുരുഷന്റെ വിശ്വസ്തതയാണ്. അവന്‍ ധീരനും ഉന്നതനുമായി അവള്‍ക്ക് അനുഭവപ്പെടണം. ഈ ഗുണങ്ങളെല്ലാം സ്ത്രീയെ പുരുഷനിലേക്ക് കൂടുതല്‍ അടുപ്പിക്കും.

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും കഴിവുള്ളവനാണ് തന്റെ ഭര്‍ത്താവ് എന്ന ബോധം ഭാര്യയില്‍ സുരക്ഷിതബോധം വര്‍ദ്ധിപ്പിക്കും. യഥാര്‍ഥ പുരുഷന്‍ സ്വന്തത്തിന്റെയും ഇണയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കും. ഉത്തരവാദിത്തങ്ങളെ പേടിക്കാതെ അവ വെല്ലുവിളിയായി ഏറ്റെടുക്കുന്ന പുരുഷനെയാണ് സ്ത്രീക്ക് ഇഷ്ടം. ഭര്‍ത്താവിന് ആകര്‍ഷണീയമായ വ്യക്തിത്വമുണ്ടായിരിക്കുക എന്നതും ഭര്യയുടെ സുരക്ഷിതത്വബോധം അധികരിപ്പിക്കുന്ന ഘടകമാണ്. നല്ല വസ്ത്രവും പെരുമാറ്റവും വളരെ നിര്‍ണായകമാണ്. അമിത വിനയവും ക്ഷിപ്രകോപവും വ്യക്തിത്വത്തെ നശിപ്പിക്കും. സന്തുലിത വ്യക്തിത്വമാണ് ഭാര്യമാര്‍ക്ക് ഇഷ്ടപ്പെടുക. പൂര്‍ണനാണെന്ന് വെളിവാക്കാന്‍ കൃത്രിമ വ്യക്തിത്വം പ്രകടിപ്പിക്കുന്നത് വലിയ അപകടമാണ്.

ഭാര്യക്ക് എന്താണ് ഇഷ്ടപ്പെടുക?
സ്ത്രീക്ക് അവളെയും അവളുടെ വികാരങ്ങളെയും മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തുണകളെയാണ് ഇഷ്ടപ്പെടുക. അവളുടെ ചിന്തകളെയും പ്രതീക്ഷകളെയും പ്രയാസങ്ങളെയും അവന് മനസ്സിലാക്കാനാവണം. സ്ത്രീകള്‍ക്ക് ചെറിയ ചെറിയ കാര്യങ്ങളാണ് ഇഷ്ടപ്പെടുക. ഒരു പക്ഷെ നീ സ്‌നേഹത്തോടെ അവര്‍ക്ക് കൊണ്ടുവന്ന് കൊടുക്കുന്ന ഒരു പനിനീര്‍ പൂവായിരിക്കും ഒരു സ്വര്‍ണ മോതിരത്തെക്കാള്‍ അവര്‍ക്ക് ഇഷ്ടപ്പെടുക. തന്റെ ആവശ്യം പറഞ്ഞ് ബോധ്യപ്പെടുത്താതെതന്നെ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഭര്‍ത്താവിനെയാണ് ഭാര്യ ഇഷ്ടപ്പെടുക.

പുരുഷന്‍ അറിഞ്ഞിരിക്കേണ്ട കാര്യം പ്രവാചകന്‍ പഠിപ്പിക്കുന്നത് കാണുക. പ്രവാചകന്‍ പറഞ്ഞു: 'സ്ത്രീ വാരിയെല്ലില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അവളെ നിനക്ക് നേരെയാക്കാന്‍ സാധിക്കില്ല. നീ അവളെ വക്രതയോടെ അനുഭവിക്കുകയാണെങ്കില്‍ അത് നിലനില്‍ക്കും. നീ അതിനെ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും. അവളെ പൊട്ടിക്കുകയെന്നാല്‍ വിവാഹ മോചനമാണ്.' (മുസ്‌ലിം) പെണ്ണിന്റെ സ്വഭാവത്തിലുള്ള ഈ വക്രത മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അത് പ്രകൃത്യാഅവളിലുള്ളതാണ്. അത് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അവളുടെ പ്രകൃതിയെ മാറ്റാനാണ് നീ ശ്രമിക്കുന്നത്. സ്ത്രീയുടെ സ്വഭാവം കാണിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് ഇഷ്ടപ്പെടാനാവില്ല. കാരണം അവര്‍ രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ്.

ഇണയുടെ ഭാഷ മനസ്സിലാക്കുക
ഭാര്യക്ക് അവളുടെ വിഷമങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനായി പ്രത്യേക ഭാഷയുണ്ട്. അത് പരസ്പരപെരുമാറ്റത്തിലൂടെ നാം പഠിച്ചെടുക്കണം. അവ ശരിയായി മനസ്സിലാക്കി വിവര്‍ത്തനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടത്. അതിന് ചില ഉദാഹരണങ്ങള്‍ കാണുക.

1) ഭാര്യ പറയുന്നു: 'നമ്മള്‍ ഒരിക്കലും ഒരുമിച്ച് പുറത്തുപോയിട്ടില്ല.'
ഇതിനെ ഒരാള്‍ക്ക് അക്ഷരാര്‍ഥത്തിലെടുത്ത് ഇങ്ങനെ വായിക്കാം: നീ നിന്റെ ഉത്തരാവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല. നിന്നെകുറിച്ചുള്ള എന്റെ ധാരണതന്നെ തെറ്റിപ്പോയി. നമ്മള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ ഒന്നിച്ച് നില്‍കാനായിട്ടില്ല. നീ അത്രക്ക് മടിയനും വികാരശൂന്യനും മടുപ്പിക്കുന്നവനുമാണ്.

എന്നാല്‍ ഭാര്യയുടെ യഥാര്‍ഥ ഉദ്ദേശ്യം ഇങ്ങനെയാണെന്ന് ഭര്‍ത്താവിന് മനസ്സിലാകണം: നിങ്ങളോടുള്ള പ്രണയംകൊണ്ട് എനിക്ക് നിങ്ങളുടെ കൂടെ പുറത്തുപോവാന്‍ തോന്നുന്നുണ്ട്. മറ്റുള്ളവരുട മുമ്പിലൂടെ കൂടെ നടക്കണമെന്നും തോന്നുന്നുണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരിക്കുകയാണ്. എപ്പോഴും നിങ്ങളുടെ കൂടെയിരിക്കാനാണ് എനിക്ക് ആഗ്രഹം.

2) ഭാര്യ പറയുന്നു: 'ഞാന്‍ വളരെ ക്ഷീണിതയാണ്. എനിക്കൊരു പണിയും ചെയ്യാനാകുന്നില്ല.'
ഞാനാണ് ഇവിടെയുള്ള എല്ലാം ചെയ്യുന്നത്. നിങ്ങള്‍ വെറുതെയിരിക്കുകയാണ്. എന്നെ സഹായിക്കാന്‍ എനിക്ക് മറ്റൊരാളെ ആവശ്യമുണ്ട്. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് ഈ വാക്കുകളെ മനസ്സിലാക്കാം. പക്ഷെ ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം ഇതല്ല. ഞാനിന്ന് കുറെ പണികള്‍ ചെയ്തിട്ടുണ്ട്. ഇനി മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എനിക്ക് കുറച്ച് വിശ്രമവും വിനോദവും ആവശ്യമുണ്ട്. നിങ്ങള്‍ക്ക് എന്നെ സഹായിക്കാമോ? ഈ കാര്യങ്ങളൊക്കെ ചെയ്യല്‍ വലിയ പ്രയാസമല്ലെന്ന് തോന്നുന്ന തരത്തില്‍ എന്റെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങള്‍ എനിക്ക് കുറച്ച് വിവോദങ്ങളും സ്‌നേഹ ലാളനകളും നല്‍കണം. ഇതാണ് ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം.

3) ഭാര്യ പറയുന്നു: 'വീട് എപ്പോഴും ക്രമക്കേടിലാണ്.'
നിങ്ങളെകൊണ്ട് വീട് എപ്പോഴും അടുക്കും ചിട്ടയുമില്ലാതെയാണ് കിടക്കുന്നത്. ഞാന്‍ അത് നന്നാക്കിയാല്‍ ഉടനെ നിങ്ങള്‍ അത് പഴയപടിയാക്കും. നിങ്ങള്‍ അശ്രദ്ധനാണ്. നിങ്ങള്‍ ഈ സ്വഭാവം മാറ്റുന്നതുവരെ എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കേണ്ട. ഒന്നുകില്‍ വീട് നന്നായി സൂക്ഷിക്കുക. അല്ലെങ്കില്‍ എന്നെ ഒഴിവാക്കുക. ഇങ്ങനെയൊന്നുമല്ല ഭാര്യയുടെ ഈ പരിഭവത്തിന്റെ അര്‍ഥം. അവളുടെ പരിഭവത്തിന്റെ വിവര്‍ത്തനം ഇത്ര സങ്കീര്‍ണമൊന്നുമല്ല. ഞാന്‍ വളരെ ക്ഷീണിച്ചിട്ടുണ്ട്. എനിക്ക് കുറച്ച് വിശ്രമം വേണം. പക്ഷെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട് ഒന്ന് ക്രമപ്പെടുത്താന്‍ നിങ്ങള്‍ എന്നോട് സഹകരിക്കുമോ? ജോലികളില്‍ സഹായിക്കാമോ? ഇത്രയാണ് അവള്‍ ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത് നാം വാക്കുകളെ വായിക്കരുത്.

ബന്ധം നന്നാക്കാന്‍ ചില വഴികള്‍
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ബന്ധം സുദൃഢമാവാനും ശക്തിപ്പെടാനും നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1) നല്ല അഭിവാദ്യങ്ങളോടെ വീട്ടിലേക്ക് പ്രവേശിക്കുക. ചിരിക്കുന്ന മുഖത്തോടെ സലാം ചൊല്ലിക്കൊണ്ട് വീട്ടിലേക്ക് പ്രവേശിക്കുക. അവള്‍ക്ക് ഇഷ്ടപ്പെടുന്ന പേരുകള്‍കൊണ്ട് വിളിച്ച് ചിരിതമാശകളോടെ തുടങ്ങുക.

2) ഭാര്യയുടെ വികാരങ്ങളെ പരിഗണിക്കുക. ഭര്‍ത്താവ് വരുമ്പോള്‍ മനസ്സില്‍ പ്രയാസവും പരാതികളുമായായിരിക്കും ഒരുപക്ഷെ ഭാര്യ നില്‍കുന്നത്. അത് മനസ്സിലാക്കി അവളെ പരിഗണിച്ച് അവള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ശ്രദ്ധിക്കുക. അവളെ തലോടി സമാധാനിപ്പിക്കുക.

3) വീട്ടിലെ ജോലികളില്‍ ഭാര്യയെ സഹായിക്കുക. വീട്ടിലെ ഭക്ഷണമുണ്ടാക്കലിലും മറ്റും ഭാര്യയെ നാം സഹായിക്കുന്നത് അവള്‍ക്ക് വലിയ ആശ്വാസവും ആഹ്ലാദവും നല്‍കും. അവള്‍ക്ക് സ്‌നേഹവും ആരാധനയും വര്‍ദ്ധിക്കാന്‍ അത് കാരണമാകും.
ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ ദാമ്പത്യജീവിതം സുന്ദരമായിത്തീരും.

By: ഉമ്മു അബ്ദുറഹ്മാന്‍ മുഹമ്മദ് യൂസുഫ്
വിവ: ജുമൈല്‍ കൊടിഞ്ഞി

Friday, May 2, 2014

പിതാവുണ്ടായിട്ടും അനാഥരാവുന്ന മക്കള്‍

orange33
മക്കളെ വളര്‍ത്തുന്നതില്‍ മാതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും അതിന്റെ പ്രാധാന്യവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മറ്റു തൊഴിലുകള്‍ക്കൊന്നും പോകാതെ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എത്രയോ മാതാക്കളെ നമുക്ക് കാണാം. എന്നാല്‍ പിതാക്കന്‍മാരെ അനുഭവിക്കാന്‍ മക്കള്‍ക്ക് പലപ്പോഴും അവസരം ലഭിക്കുന്നില്ല.

കുടുംബത്തിന് വരുമാനം കൊണ്ടു വരുന്ന ഒരു യന്ത്രം മാത്രമാണ് പല പിതാക്കന്‍മാരും. മക്കളുടെ ആഹാര കാര്യങ്ങളും പഠനവും സംസ്‌കരണവും എല്ലാം മാതാവില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ പല വീടുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ അവസ്ഥയിലെത്തിയിരിക്കുന്നു. ആസ്വാദ്യകരമായ ഭക്ഷണവും രാത്രി തങ്ങാനുള്ള അഭയ കേന്ദ്രവും മാത്രമാണ് അത്തരം വീടുകള്‍.

ജോലി ചെയ്ത് ക്ഷീണിച്ച് വൈകിയാണ് പിതാവ് വീട്ടിലെത്തുന്നത്. പിന്നെ ഭക്ഷണവും കഴിഞ്ഞ് ചെറുതോ വലുതാ ആയ സ്‌ക്രീനിനു മുന്നിലാണ് ഇരുത്തം. അവര്‍ കുട്ടികളോട് സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, അതിനിടയില്‍ കുട്ടികള്‍ വല്ലതും പറഞ്ഞാല്‍ അതവര്‍ക്ക് ശല്ല്യവുമാണ്. അതും കഴിഞ്ഞ് ഉറങ്ങുന്ന അവരുടെ ജീവിതത്തില്‍ പുതുതായി ഒന്നും ഉണ്ടാവുന്നില്ല, ഇതിന്റെ ആവര്‍ത്തനം തന്നെയാണ് അടുത്ത ദിവസങ്ങളിലും. അത്തരം പിതാക്കന്‍മാര്‍ക്കായി 'ഓറഞ്ചിന്റെ രഹസ്യം' എന്ന ഒരു കൊച്ചു കഥ പറയാം.

ഒരു പിതാവ് തന്റെ കൊച്ചു മകനോടൊപ്പം അടുത്തുള്ള തോട്ടത്തിലൂടെ നടക്കുകയായിരുന്നു. കുറച്ച് കാലടികള്‍ വെച്ച ശേഷം പിതാവ് തന്റെ അടുത്തുണ്ടായിരുന്ന കവറില്‍ നിന്ന് ഒരു ബോട്ടില്‍ പുറത്തെടുത്തു. അതിനകത്ത് വലിയൊരു ഓറഞ്ച് ഉണ്ടായിരുന്നു. കുട്ടിയെ ഇത് അത്ഭുതപ്പെടുത്തി. ബോട്ടിലിന്റെ ചെറിയ വായിലൂടെ അത് പുറത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു നോക്കി. എങ്ങനെ പിടിച്ചിട്ടും അതിന് സാധിക്കാതെ വന്ന കുട്ടി പിതാവിനോട് ചോദിച്ചു : എങ്ങനെയാണ് ഉപ്പാ ഇത് ഇതിന്റെ അകത്ത് എത്തിയത്?

സ്‌നേഹത്തോടെ കുട്ടിയുടെ കൈ പിടിച്ച് അയാള്‍ തോട്ടത്തിന്റെ മറ്റൊരു വശത്തേക്ക് പോയി. ഒരു ഒഴിഞ്ഞ ബോട്ടിലെടുത്ത് പുതുതായി ഉണ്ടായ ഒരു മൊട്ട് അതിനുള്ളിലേക്ക് കടത്തി മരത്തില്‍ തൂക്കിയിട്ടു. ഇങ്ങനെ ചെറുതായപ്പോള്‍ തന്നെ അതിനെ ബോട്ടിലിനകത്താക്കുകയാണ് ഞാന്‍ ചെയ്തത് എന്ന് കുട്ടിക്ക് വിശദീകരിച്ചും കൊടുത്തു. ഓറഞ്ഞ് കുപ്പിയില്‍ കിടന്ന് വലുതായപ്പോള്‍ കുട്ടിയുടെ അത്ഭുതവും നീങ്ങി. എന്നിട്ടയാള്‍ കുട്ടിയോട് പറഞ്ഞു: ജീവിതത്തില്‍ ധാരാളം ആളുകളെ കണ്ടു മുട്ടും. നല്ല വിദ്യാഭ്യാസവും സ്ഥാനവും പദവിയും എല്ലാം ഉള്ളതോടൊപ്പം തന്നെ ധാര്‍മികതക്കും മര്യാദക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും അവരിലുണ്ടാവും. അവരുടെ പ്രവൃത്തികള്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതായിരിക്കില്ല. അവരുടെ ആ ചീത്തഗുണങ്ങള്‍ ചെറുപ്പത്തിലേ അവരില്‍ വേരുറച്ച് പോയതാണ്. വളര്‍ച്ചയെത്തിയ ഓറഞ്ച് ബോട്ടിലില്‍ നിന്ന് നിനക്ക് പുറത്തെടുക്കാന്‍ കഴിയാത്ത പോലം, അവര്‍ വളര്‍ന്ന് വലുതായപ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പ്രിയ വായനക്കാരെ, നമ്മുടെ മക്കളില്‍ കാണുന്ന മോശമായ പെരുമാറ്റത്തിനും ആദരവില്ലായ്മക്കും നമുക്ക് കൂടി ഉത്തരവാദിത്വമുണ്ട്. മക്കളെ കൊണ്ട് നന്മകള്‍ ചെയ്യിക്കാത്ത, അവരില്‍ സംസ്‌കരണത്തിന്റെ വിത്തുകള്‍ പാകാത്ത രക്ഷിതാക്കള്‍ ഖലീഫ ഉമര്‍(റ)വിന്റെ വാക്കുകള്‍ ഓര്‍ക്കണം, 'നിന്റെ കുട്ടി നിന്നോട് അനുസരണക്കേട് കാണിക്കുന്നതിന് മുമ്പ് നീയവനോട് അനുസരണക്കേട് കാണിച്ചിരിക്കുന്നു.' മക്കളുടെ വിശപ്പ് മാറ്റാന്‍ കഷ്ടപ്പെടുകയാണെന്ന് പിതാവിന് ന്യായമുണ്ടാവും. എന്നാല്‍ പിതാവ് മനസ്സില്‍ നട്ടുപിടിപ്പിക്കേണ്ട നന്മയുടെ വിത്തുകള്‍ വിലക്കപ്പെടുന്ന മക്കളെ എന്തുവിളിക്കും? മാതാപിതാക്കള്‍ മരണപ്പെട്ടു പോയവരല്ല അനാഥര്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവര്‍ തിരക്കുകളില്‍ പെട്ട് അവരുടെ ശ്രദ്ധ കിട്ടാത്ത മക്കളാണ് യഥാര്‍ഥ അനാഥര്‍ എന്നു പറയുന്ന അറബി കവി ശൗഖിയുടെ വാക്കുകള്‍ ഏറെ അര്‍ഥവത്താണ്. കുട്ടികളില്‍ നന്മയുടെ ഓറഞ്ചുകള്‍ക്ക് വിത്തുപാകുന്ന രക്ഷിതാക്കളെയാണ് നമുക്കിന്നാവശ്യം. അതുണ്ടാക്കുന്ന ഫലം അത്ഭുതകരമായിരിക്കും.

By: ഹനാദി ശൈഖ് നജീബ്
വിവ : അഹ്മദ് നസീഫ്‌

ബന്ധുവിന്റെ വേദന നമ്മുടെ വേദന

ekm432
'ഇന്നാലില്ലാഹി.... ഹസ്സന്‍കുട്ടി മരിച്ചു. നമ്മുടെ അടുത്ത ബന്ധുവാണ്. ആരെങ്കിലും ഒരാള്‍ പോകേണ്ടേ. വീട് കുഗ്രാമത്തിലാണ്. ഞാനൊന്ന് പോയിവരട്ടെ.' ഒരു ഗൃഹനാഥന്‍ ഭാര്യയോട് പറയുന്ന വാക്കുകളാണിത്. ഭാര്യയെയോ മക്കളെയോ കൂട്ടാതെ അയാള്‍ ഒറ്റക്ക് യാത്ര പോകുന്നു. ഹസ്സന്‍കുട്ടി മൂന്നുവര്‍ഷമായി പ്രായാധിക്യവും രോഗവുമായി കഷ്ടപ്പെടുന്നു, പുറമെ ദാരിദ്യവും. ഈ കാലയളവില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഒറ്റത്തവണ പോലും പോകാത്ത ആളാണ് സമ്പന്നനായ ഈ ഗൃഹനാഥന്‍. ഇദ്ദേഹത്തെ കാണാന്‍ ഹസ്സന്‍കുട്ടി വളരെയധികം ആഗ്രഹിച്ചിട്ടുണ്ടാകാം. സാമ്പത്തികമായി സഹായം കിട്ടിയെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ടാവും. അതൊന്നും ചെയ്യാതെ മരണപ്പെട്ടപ്പോള്‍ ഒന്ന് മുഖം കാണിച്ച് തിരിച്ചു പോരുന്നത് ഇസ്‌ലാം വിഭാവന ചെയ്യുന്ന ബന്ധമല്ല. അടുത്ത ബന്ധുവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ഇടക്കിടെ സന്ദര്‍ശിക്കുകയും ബുദ്ധിമുട്ടുള്ള അവസരത്തില്‍ സഹായിക്കുകയും ചെയ്ത്, ഒടുവില്‍ കബറിടം വരെ അനുഗമിക്കുകയും ചെയ്യുന്ന ബന്ധവിശുദ്ധിയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്.

ഒരു യുവതിക്ക് അപകടം പറ്റുന്നു, എല്ലു പൊട്ടി, ഓപറേഷന്‍ കഴിഞ്ഞ് വീട്ടില്‍ കിടക്കുകയാണ്. സംഭവം നടന്ന ദിവസം സഹോദരിമാര്‍, നാത്തൂന്‍മാര്‍, ഇളയച്ചി മൂത്തച്ചിമാര്‍...... അങ്ങനെ നിരവധി പേര്‍ ആശുപത്രിയിലെത്തി. വീട്ടില്‍ കൊണ്ടുവന്ന ദിവസവും കുറേപേര്‍ വന്നു. ചെറിയ കുട്ടികളും ഭര്‍ത്താവുമല്ലാതെ മറ്റാരും വീട്ടിലില്ല. ഭര്‍ത്താവ് ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ പരമാവധി സഹായിക്കും. പകല്‍സമയത്ത് ഈ യുവതി ഒറ്റക്കാണ്. മുകളില്‍ പറഞ്ഞ ബന്ധുക്കളില്‍ പലരും സര്‍ക്കാര്‍ ജോലിക്കാര്‍. അക്കാരണം പറഞ്ഞ് അവരാരും ഇവളുടെ അടുത്ത് പരിചരിക്കാന്‍ വരുന്നില്ല. പരിക്കു പറ്റിയ ഈ യുവതിയെയും അവളുടെ മാതൃ-പിതൃ കുടുംബങ്ങളെയും അമ്മാവന്‍മാരെ വരെ പല കല്ല്യാണങ്ങള്‍ക്കും ക്ഷണിച്ചവരാണ് അവരില്‍ പലരും. എന്താ കാരണം? ബന്ധുക്കളല്ലേ, അവരുടെ കുടുംബങ്ങളെയെല്ലാം കല്ല്യാണത്തിന് വിളിക്കലല്ലേ സ്‌നേഹം, എന്നാണ് അവര്‍ കാരണം പറയാറ്. അങ്ങനെ ക്ഷണിച്ച് സ്‌നേഹം കാണിച്ചവര്‍ ബുദ്ധിമുട്ടിന്റെ അവസരത്തില്‍, സഹായത്തിന് ദാഹിച്ച സമയത്ത് എന്തു ചെയ്യേണ്ടിയിരുന്നു?

അടുത്ത ബന്ധത്തില്‍ പെട്ട സ്ത്രീകള്‍ ഒന്ന് കൂടിയിരിക്കുക. ഇവള്‍ക്കു വേണ്ടി രണ്ട് ലീവ് ഓരോരുത്തരും എടുക്കുമെന്ന് തീരുമാനിക്കുക. പത്തു പേരുണ്ടെങ്കില്‍ ഇവള്‍ക്ക് ഇരുപത് ദിവസത്തെ പരിചരണം കിട്ടും. ഒഴിവു ദിവസങ്ങളും ഇതേ പോലെ ഊഴമിടുക. ഇതാണ് സ്‌നേഹം. കല്ല്യാണക്ഷണം ബന്ധുക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നല്ല. ബന്ധത്തില്‍ പെടാത്ത പരിചിതരെയും നാം ക്ഷണിക്കും. ബന്ധുവിനും ബന്ധുവല്ലാത്തവനും അവിടെ ഭക്ഷണത്തിലോ സ്വീകരണത്തിലോ വ്യത്യാസമില്ല. ആയിരത്തിലെയോ രണ്ടായിരത്തിലെയോ ഒരാളാണ് പങ്കെടുക്കുന്ന ഈ ബന്ധു. സ്‌നേഹം ആ ക്ഷണത്തിലല്ല കാണേണ്ടത്. പരിക്കുപറ്റി ടോയ്‌ലെറ്റില്‍ പോകാന്‍ പോലും പരസഹായം ആവശ്യമായ ആ ഘട്ടത്തില്‍ ഊഴം നിശ്ചയിച്ച് സേവനം ചെയ്യുന്നിടത്തെക്ക് വളരണം.

വിളിപ്പാടകലെയുള്ള വീട്ടില്‍ മൂത്ത സഹോദരിയോ അമ്മായിയോ നാത്തൂനോ ഉണ്ടെന്നും അവിടെ രണ്ടോ മൂന്നോ മരുമക്കളുണ്ടെന്നും സങ്കല്‍പിക്കുക. എങ്കില്‍ ഗൃഹനാഥക്ക് രണ്ടാലൊന്ന് ചെയ്യാം. മരുമക്കള്‍ വീട്ടിലുള്ളതിനാല്‍ വീട്ടുജോലി അവരെ ഏല്‍പിച്ച്, പരിക്കു പറ്റിയ ബന്ധുവിനെ പരിചരിക്കാന്‍ പോവുക. അല്ലെങ്കില്‍ മരുമക്കളെ മാറിമാറി പരിചരണത്തിനയക്കുക.

ബന്ധുവിന്റെ വേദന നമ്മുടെ വേദനയാവണം. ഇപ്പറഞ്ഞ രീതികയില്‍ സേവനം ചെയ്യുമ്പോഴേ ആ വേദന നമ്മുടെ വേദനായാവുകയുള്ളൂ. നബി(സ) ഇതിന് ഒരുദാഹരണം പറഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ ഒരു ഭാഗത്ത് മുള്ളുതറക്കുകയോ കുരു ഉണ്ടാവുകയോ ചെയ്താല്‍ ആ വേദന സഹിക്കാന്‍ ശരീരം മൊത്തമുണ്ടാകും. അതുപോലെ ബന്ധുവിന്റെ വേദന ബന്ധുക്കളുടെ വേദനയായിത്തീരണം.
By: 

ഇ.കെ.എം പന്നൂര്

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?





കേരളത്തിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും സിവില്‍ സര്‍വീസസ് പരീക്ഷയെഴുതി ഐ.എ.എസ്./ഐ.പി.എസ്. ഉദ്യോഗസ്ഥനാവണമെന്നുണ്ട്. ഇതിനായി സ്വയം തയ്യാറെടുപ്പു നടത്താന്‍ ചിലര്‍ തുനിയുമ്പോള്‍ മറ്റുചിലര്‍ കോച്ചിങ് സെന്ററുകളില്‍ പോയി പരിശീലനം തേടുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ നമ്മുടെ കോളേജുകളില്‍ ഇല്ലാത്തതിനാല്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി എങ്ങനെ പഠിക്കണമെന്നും ഏതു രീതിയില്‍ തയ്യാറെടുക്കണമെന്നും പലര്‍ക്കും അറിയില്ല. 'സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?' എന്നും പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ വിജയിക്കാന്‍ ഏതു രീതിയിലുള്ള പഠനം നടത്തണമെന്നുമുള്ള വിശദമായ ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഈ മൂന്നാംഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഞാന്‍ പഠിച്ച രീതി അടിസ്ഥാനപ്പെടുത്തിയാണ് വിശകലനവും വിശദീകരണവും നടത്തിയിട്ടുള്ളത് എന്നുകൂടി ഇവിടെ കുറിക്കട്ടെ.

ആദ്യചുവട്

ഏകദേശം ഒരു വര്‍ഷം മുന്‍പ് ഒരു പ്രശസ്ത സ്‌കൂള്‍ സംഘടിപ്പിച്ച 'സിവില്‍ സര്‍വീസ് മാര്‍ഗനിര്‍ദേശക്യാമ്പി'ല്‍ ക്ലാസ്സെടുക്കാന്‍ വേണ്ടി എന്നെ ക്ഷണിച്ചിരുന്നു. മൂന്ന് അവധി ദിവസങ്ങള്‍ ഒരുമിച്ചു വന്ന ദിവസങ്ങളിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുപതോളം കുട്ടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. എല്ലാവരും എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. രണ്ടു മണിക്കൂറാണ് എനിക്ക് ക്ലാസ്സെടുക്കാന്‍ വേണ്ടി അനുവദിച്ചുതന്നിട്ടുള്ള സമയം.

എട്ടാംതരത്തിലും ഒന്‍പതാംതരത്തിലും പഠിക്കുന്ന കുട്ടികളോട് സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി എന്താണ് രണ്ടു മണിക്കൂര്‍ സംസാരിക്കുക എന്ന് ആശങ്കപ്പെട്ട എനിക്ക് 'ഭാവിയില്‍ ആരായിത്തീരണമെന്നാണ് നിങ്ങളുടെ ആഗ്രഹം?' എന്ന ചോദ്യം എല്ലാവരോടും ചോദിക്കാനാണ് ആദ്യം തോന്നിയത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ 'സിവില്‍ സര്‍വീസ് എന്താണ്?' എന്നറിയാനുള്ള ആഗ്രഹവും 'ഈ സേവനമേഖലയില്‍ ജോലി ചെയ്യണം' എന്ന ചിന്തയും ഈ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നറിയാനുള്ള ആകാംക്ഷയില്‍നിന്നായിരുന്നു എന്റെ ചോദ്യം.

'കരിയറില്‍ ആരാവാനാണ്/ഏതു ജോലി നേടാനാണ് ഇഷ്ടം?' എന്ന ചോദ്യം എഴുപതു പേരോടും ഞാന്‍ ചോദിച്ചു. എല്ലാവരും ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ കണക്കെടുത്തു. ആറുപേര്‍ക്ക് ഐ.എ.എസ.് നേടണം. രണ്ടുപേര്‍ക്ക് ഐ.പി.എസ്. മറ്റുള്ളവരെല്ലാം ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ്, ശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍ തുടങ്ങിയ മറ്റു പല തൊഴില്‍മേഖലകളില്‍ ഉയര്‍ന്ന ജോലി സ്വപ്‌നം കാണുന്നവരാണ്. 'പിന്നെ എന്തിന് ഈ ക്ലാസ്സില്‍ വന്ന് മൂന്ന് അവധിദിവസങ്ങള്‍ പാഴാക്കുന്നു?' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരു കുട്ടി വളരെ നിഷ്‌കളങ്കമായ മറുപടി നല്കി, 'സര്‍, സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പില്‍ വന്നാല്‍ കുറച്ച് പൊതുവിജ്ഞാനം ലഭിക്കുമല്ലോ എന്നു കരുതി വന്നതാണ്.' മറ്റൊരു കുട്ടി പറഞ്ഞത്, 'അച്ഛനുമമ്മയും നിര്‍ബന്ധിച്ചതുകൊണ്ട് വന്നതാണ്,' എന്നാണ്.

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആദ്യചുവട് സ്വന്തം മനസ്സില്‍നിന്നും മുളപൊട്ടുന്ന 'ഒരു ഐ.എ.എസ്./ഐ.പി.എസ്സുകാരനാവണം' എന്ന ചിന്തതന്നെയായിരിക്കണമെന്ന് അടിവരയിട്ടു പറയാനാണ് മുകളില്‍ എഴുതിയ അനുഭവം ഇവിടെ പങ്കുവെച്ചത്. മാതാപിതാക്കളുടെ പ്രേരണകൊണ്ടോ, വലിയ അധികാരങ്ങള്‍ ലഭിക്കുമെന്ന ചിന്തകൊണ്ടോ ഈ തൊഴില്‍മേഖല തിരഞ്ഞെടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ഡോക്ടര്‍, ടീച്ചര്‍, നഴ്‌സ്, പോലീസ് തുടങ്ങിയവരുമായി നിരന്തരം ഇടപഴകുന്നതിനാല്‍ ഈ ജോലികള്‍ എന്താണെന്ന ഒരു ഏകദേശധാരണ നമ്മുടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകും. എന്നാല്‍ ജില്ലാ കളക്ടറെയോ, സിറ്റി പോലീസ് കമ്മീഷണറെയോ, ഗവ. സെക്രട്ടറിയെയോ നേരിട്ട് കാണാത്തതിനാല്‍ എന്താണ് സിവില്‍ സര്‍വീസ് എന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. (ദ കിങ്, കമ്മീഷണര്‍ തുടങ്ങിയ സിനിമകളിലൂടെ ലഭിക്കുന്ന അറിവ് ഇവിടെ വിസ്മരിക്കുന്നില്ല!) സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുന്നതും, വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കുന്ന സിവില്‍ സര്‍വീസ് റാങ്കുജേതാക്കളുമായുള്ള അഭിമുഖങ്ങള്‍ വായിക്കുന്നതും സിവില്‍ സര്‍വീസസ് എന്ന മേഖലയെക്കുറിച്ചും, പരീക്ഷ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ചും അറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. കൂടാതെ, പല സ്ഥാപനങ്ങളും വിദ്യാലയങ്ങളും നടത്തുന്ന സിവില്‍ സര്‍വീസ് ക്യാമ്പുകളില്‍ പങ്കെടുത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത് 'ഐ.എ.എസ്. ജോലി' എന്താണെന്നറിയാനും എന്റെ ആഗ്രഹം ഇതുതന്നെയാണ് എന്ന് ഊട്ടിയുറപ്പിക്കാനും സഹായിക്കും.
ഇന്ത്യയുടെ 'ഉരുക്കുചട്ടക്കൂ'ടാണ് സിവില്‍ സര്‍വീസ്. പൊതുഭരണമാണ് ഐ.എ.എസ്. നേടിയാല്‍ പ്രവര്‍ത്തിക്കേണ്ട മേഖല. നിയമപരിപാലനം ഉറപ്പാക്കലാണ് ഐ.പി.എസ്സുകാരുടെ ജോലി. പൊതുവേ പറഞ്ഞാല്‍ മാനേജ്‌മെന്റ്, ഭരണനിര്‍വഹണം എന്നീ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്കും; സമൂഹത്തില്‍ കാലൂന്നിക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും; സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന ഇച്ഛാശക്തിയുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉന്നതമായ ജോലിയാണ് സിവില്‍ സര്‍വീസ്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും നൂതനാശയങ്ങള്‍ നടപ്പിലാക്കി സാമൂഹികപുരോഗതി കൈവരുത്താനും മറ്റുമായി ധാരാളം അവസരങ്ങളാണ് 'സിവില്‍ സര്‍വീസ്' വാഗ്ദാനം ചെയ്യുന്നത്. ഈ അവസരങ്ങള്‍ മുന്നില്‍ക്കണ്ട് സ്വന്തം ഇഷ്ടപ്രകാരം 'എനിക്ക് ഐ.എ.എസ്. വേണം' എന്ന ഉറച്ചതീരുമാനം എടുക്കുക എന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ വേണ്ട 'ആദ്യചുവട്.'
ലക്ഷ്യം ഉറപ്പിച്ച് ആദ്യചുവടു കഴിഞ്ഞാല്‍ അടുത്തപടി പരീക്ഷയെപ്പറ്റി മനസ്സിലാക്കുക എന്നതാണ്. സിവില്‍ സര്‍വീസസ് പരീക്ഷ എന്ത്? എങ്ങനെ? എന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും പരീക്ഷയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കുകയും വേണം. പരീക്ഷയുടെ ഘടന, സിലബസ്, പരീക്ഷയെഴുതാനുള്ള അടിസ്ഥാനയോഗ്യതയും ഇളവുകളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ എന്നിങ്ങനെയുള്ള സിവില്‍ സര്‍വീസസ് പരീക്ഷാസംബന്ധിയായ എല്ലാ വിവരങ്ങളും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിന്റെ ഒരു സംക്ഷിപ്തരൂപം ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു നല്കിയിട്ടുമുണ്ട്. ലക്ഷ്യത്തില്‍ മനസ്സൂന്നി പരീക്ഷാസംബന്ധിയായ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പഠനം ആരംഭിക്കാം.

പഠനം എപ്പോള്‍ തുടങ്ങണം?

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുതുടങ്ങിയവര്‍ക്കും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം മാത്രം പഠനം ആരംഭിച്ചവര്‍ക്കും, ഒരു ജോലി ചെയ്തുകൊണ്ട് പരിശീലനം നേടിയവര്‍ക്കും എല്ലാം ഐ.എ.എസ്. ലഭിച്ചിട്ടുണ്ട്. അപ്പോള്‍ ഏതു ക്ലാസ്സില്‍ പഠിക്കുമ്പോള്‍/ കോളേജ് പഠനകാലത്ത്/ അതിനുശേഷം പഠനം തുടങ്ങണമെന്ന ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്.

സിവില്‍ സര്‍വീസസ് പരീക്ഷ പാസായ ശേഷം ഒരു ചാനലില്‍ നടന്ന അഭിമുഖത്തില്‍ 'സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ നിങ്ങള്‍ വരുത്തിയ ഏറ്റവും വലിയ തെറ്റ് എന്താണ്?' എന്നു ചോദിച്ചപ്പോള്‍ എനിക്ക് ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ - 'പഠനം തുടങ്ങാന്‍ വൈകി എന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!' ഡിഗ്രി കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തതിനുശേഷം ഒരു വര്‍ഷം ജോലി ചെയ്തതിനും ശേഷമാണ് ഞാന്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പു തുടങ്ങിയത്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ 'ഇതു സാരമില്ല' എന്നും 'എന്റെ സിവില്‍ സര്‍വീസിലേക്കുള്ള വഴി ഇതായിരുന്നു' എന്നുമുള്ള തിരിച്ചറിവിലൂടെ പഠനം വൈകി എന്ന തെറ്റിനെ സാധൂകരിക്കുന്നുണ്ടെങ്കിലും, ചെറുപ്പത്തില്‍ത്തന്നെ ഐ.എ.എസ്. നേടാന്‍ ആഗ്രഹമുള്ളവര്‍ തയ്യാറെടുപ്പും നേരത്തേ ആരംഭിക്കുന്നത് അഭികാമ്യമായിരിക്കും.

നേരത്തേ തുടങ്ങണം എന്നു പറയുമ്പോള്‍ 10-ാം തരം കഴിഞ്ഞയുടനെ തയ്യാറെടുപ്പു തുടങ്ങണോ, അതോ ഡിഗ്രി പഠനകാലം മുതല്‍ മതിയോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകാം. കൂടാതെ ഡിഗ്രി/ പ്ലസ് ടു പഠനശാഖ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നും ചിന്തിച്ചേക്കാം. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും സിവില്‍ സര്‍വീസ് തയ്യാറെടുപ്പിനുള്ള അടിത്തറ പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയും താഴെക്കൊടുക്കുന്നു:
1. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്. (ഒരു വര്‍ഷം പഠനം; ഒരു വര്‍ഷം പരീക്ഷ.) ഈ രണ്ടു വര്‍ഷക്കാലം പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെയും സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. അതായത് 2015-ല്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2013 മുതലുള്ള പത്രവാര്‍ത്തകള്‍ വായിച്ച് നോട്ടെഴുതിയാല്‍ മതിയാകും.

2. വായനശീലവും എഴുത്തും ചിന്താശേഷിയും അപഗ്രഥനപാടവവും പൊതുവിജ്ഞാനവുമൊക്കെ രണ്ടു വര്‍ഷംകൊണ്ട് പെട്ടെന്നുണ്ടാക്കാന്‍ സാധിക്കുന്ന കാര്യമല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കാനും പൊതുവിഷയങ്ങളില്‍ വിശകലനം ചെയ്ത് സംസാരിക്കാനും സാധിക്കൂ. അതിനാല്‍ പരീക്ഷയെഴുതുന്നതിനു രണ്ടു വര്‍ഷം മുന്‍പുമാത്രം ചിട്ടയോടെ വാര്‍ത്തകള്‍ എഴുതിയെടുക്കാനും, നോട്ടുകള്‍ തയ്യാറാക്കാനും തുടങ്ങിയാല്‍ മതിയെങ്കിലും വായന ഡിഗ്രി ഒന്നാംവര്‍ഷം മുതലെങ്കിലും തുടങ്ങണം.

3. രണ്ടു വര്‍ഷം ചിട്ടയോടെയുള്ള പഠനം; ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍ ലക്ഷ്യബോധത്തോടെയുള്ള വായനയും പഠനവും. ഇതു മതിയോ? അതോ ഡിഗ്രി പഠിക്കുന്ന വിഷയം തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണോ? ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി എനിക്കു പറയാനുള്ളത് സിവില്‍ സര്‍വീസസ് പരീക്ഷ എളുപ്പമാക്കാന്‍ ഏതെങ്കിലും പ്രത്യേക വിഷയം എടുത്തുപഠിക്കേണ്ട ആവശ്യമില്ല എന്നു മാത്രമാണ്. ഏതു വിഷയം പഠിച്ചാലും സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടാം.

4. പ്ലസ് ടുവിന് സയന്‍സ് പഠിച്ച് എഞ്ചിനീയറിങ,് മെഡിസിന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ദോഷകരമായി ഒരിക്കലും ബാധിക്കില്ല. ഇത്തരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നാല്‍ ഡിഗ്രി പഠിക്കുന്ന സമയത്ത് സിവില്‍ സര്‍വീസിനായി പ്രത്യേക തയ്യാറെടുപ്പു നടത്താന്‍ സമയം കിട്ടിയില്ല എന്നുവരാം. എന്നാല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വളരെ എളുപ്പമായിരിക്കും. കൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തരുന്ന ആത്മവിശ്വാസവും; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മറ്റൊരു തൊഴില്‍ നേടാനുള്ള കഴിവുണ്ടെന്ന ചിന്തയും കൈമുതലായുണ്ടാകും. ബി.എ., ബി.കോം തുടങ്ങിയ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് കോളേജിലെ ക്ലാസ്സുകള്‍ കഴിഞ്ഞ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ സമയം ലഭിച്ചേക്കാം. കൂടാതെ ഉത്തരങ്ങള്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവും കൂടുതലായി ലഭിച്ചേക്കാം. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഏതു കോഴ്‌സ് പഠിച്ചാലും അതിന് അതിന്റേതായ ഗുണവും ദോഷവും ഉള്ളതായി കാണാം.

അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് ഉദ്യോഗാര്‍ഥിക്കു താത്പര്യമുള്ള ബിരുദകോഴ്‌സിനു ചേരാനും, ഒന്നാംവര്‍ഷ ബിരുദക്ലാസ്സുകളുടെ കൂടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു വേണ്ട തയ്യാറെടുപ്പ് തുടങ്ങാനും സാധിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായി മറ്റൊന്നില്ല. ഇപ്രകാരം പഠിക്കാന്‍ സാധിച്ചാല്‍ ഡിഗ്രി കഴിയുമ്പോഴേക്കും നല്ലൊരു വൈജ്ഞാനിക അടിത്തറ ലഭിക്കും. പിന്നീട് ഒന്നോരണ്ടോ വര്‍ഷംകൊണ്ട് പരീക്ഷയെഴുതി വിജയിക്കാം.

കോച്ചിങ് വേണോ?

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ 'ഉണ്ട്' എന്നും 'ഇല്ല' എന്നും ഉത്തരം പറയേണ്ടിവരും. ഡല്‍ഹിയിലെ ജെ.എന്‍.യുപോലെ സിവില്‍ സര്‍വീസ് പഠനസംസ്‌കാരമുള്ള ഒരു കലാശാലയില്‍ തനിക്ക് ഏറ്റവും താത്പര്യമുള്ള ഒരു വിഷയത്തില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥിക്ക് ഒരുപക്ഷേ, കോച്ചിങ് ആവശ്യമായി വരില്ല. എങ്ങനെ പഠിക്കണം, ഏതു പുസ്തകങ്ങള്‍ വായിക്കണം എന്നൊക്കെയുള്ള വിവരങ്ങള്‍ കൂട്ടുകാരില്‍നിന്നും ലഭിക്കും. ഒന്നാം ഐച്ഛികവിഷയം ബിരുദവിഷയം തന്നെയാകുമ്പോള്‍ പ്രത്യേക പരിശീലനം ആവശ്യമില്ലായിരിക്കും. രണ്ടാമത്തെ ഐച്ഛികവിഷയം കൂട്ടുകാരുടെയും മറ്റും നോട്ടില്‍നിന്നും അനായാസം പഠിച്ചെടുക്കാവുന്നതേ ഉള്ളൂ എന്നും തോന്നല്‍ വരാം. ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ എഴുതാന്‍ നല്ല പരന്നവായന മതി. ഇത്തരം സാഹചര്യങ്ങളില്‍ കോച്ചിങ്ങിന്റെ സഹായമില്ലാതെതന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുക്കാം.

മറിച്ച്, സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്ത, എന്തു പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ ആരുമില്ലാത്ത ഒരു സാഹചര്യത്തിലാണ് ബിരുദപഠനമെങ്കില്‍ കോച്ചിങ് ഉപകാരപ്രദമായേക്കും. കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് അഞ്ചാറുമാസം പഠിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ഏതു രീതിയില്‍ പഠിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നേടാനും സാധിക്കും. പഠനത്തിന് നല്ലൊരു അടിത്തറയിടാനും, ഒരു തുടക്കം നല്കാനും കോച്ചിങ് സെന്ററിലെ അന്തരീക്ഷം സഹായകമാവും. (പഠനത്തിന് ഒരു ദിശ നല്കാനും പരീക്ഷയെപ്പറ്റി മനസ്സിലാക്കാനും പ്രധാന അടിസ്ഥാനവിവരങ്ങള്‍ ലഭിക്കാനുമാണ് കോച്ചിങ് സെന്ററില്‍ ചേര്‍ന്നു പരിശീലനം നേടേണ്ടത് എന്ന കാര്യം ഒരിക്കലും മറക്കരുത്. കാരണം, ഉദ്യോഗാര്‍ഥിയുടെ സ്വപ്രയത്‌നവും ചിട്ടയോടെയുള്ള പഠനവുംകൊണ്ടു മാത്രമേ പരീക്ഷയില്‍ വിജയം കൈവരിക്കാനാവൂ. വിജയത്തിനാവശ്യമായ ക്യാപ്‌സ്യൂളുകള്‍ പ്രതീക്ഷിച്ച് ആരും കോച്ചിങ്ങിന് ചേരരുത്)

നല്ലൊരു അടിത്തറയും പഠനത്തിന് തുടക്കവും നല്കുന്നത് കൂടാതെ ഐച്ഛികവിഷയങ്ങള്‍ പഠിക്കാനും കോച്ചിങ് ആവശ്യമാണ്. എഞ്ചിനീയറിങ് ബിരുദധാരികളും മറ്റും ഡിഗ്രിതലത്തില്‍ പഠിക്കാത്ത വിഷയമായിരിക്കും മിക്കപ്പോഴും ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാറ്. സാധാരണയായി, രണ്ടു പുതിയ വിഷയങ്ങള്‍ ഡിഗ്രി തലത്തില്‍ പഠിച്ചെടുക്കാന്‍ അധ്യാപകരുടെ സഹായം കൂടിയേതീരൂ. ഗുരുമുഖത്തുനിന്നും പകര്‍ന്നുകിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തിയാല്‍ ഐച്ഛികവിഷയങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് ബുദ്ധിമുട്ടില്ലാതെ നടത്താം. മറിച്ച്, യാതൊരു ബന്ധവുമില്ലാത്ത ഐച്ഛികവിഷയങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ സ്വയം വായിച്ച് പഠിച്ചെടുക്കാന്‍ സമയമെടുക്കും. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി ധാരണയില്ലാത്തവര്‍ക്ക് നല്ലൊരു അടിത്തറ കെട്ടിയെടുക്കാനും ഐച്ഛികവിഷയങ്ങളില്‍ പ്രാവീണ്യം നേടാനും കോച്ചിങ് ആവശ്യമാണ് എന്നു പറയാം. കോച്ചിങ് സെന്ററുകളില്‍നിന്നും 10% മാത്രമേ ലഭിക്കൂ എന്നും ബാക്കി 90% വും സ്വന്തം പ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറിയാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നാണ് എന്റെ അനുഭവം.

ഐച്ഛികവിഷയം തിരഞ്ഞെടുക്കല്‍

സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവര്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനം. ചില വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും ചിലവ പഠിച്ചാല്‍ മാര്‍ക്കു കിട്ടാന്‍ വിഷമമാണെന്നും മറ്റും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കൂടാതെ, സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍ എന്നിവയും അനുബന്ധവിഷയങ്ങളും എടുത്തുപഠിച്ചാല്‍ വിജയസാധ്യത തീരേയില്ല എന്നും എപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഏതൊക്കെ വിഷയങ്ങള്‍ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണം എന്ന ആശങ്ക സ്വാഭാവികമാണ്. കൂടാതെ റാങ്കു നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മെയിന്‍ പരീക്ഷയില്‍ 2000 മാര്‍ക്കില്‍ 1200 മാര്‍ക്ക് ഐച്ഛികവിഷയങ്ങള്‍ക്കാണ്. ആയതിനാല്‍ വളരെ ശ്രദ്ധയോടെ വിശകലനം ചെയ്തുമാത്രം എടുക്കേണ്ട ഒരു തീരുമാനമാണ് ഐച്ഛികവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു:

1. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളായിരിക്കണം ഓപ്ഷന്‍ ആയി എടുത്തു പഠിക്കേണ്ടത്. ഏകദേശം രണ്ടോ മൂന്നോ വര്‍ഷം ഈ വിഷയങ്ങള്‍ പഠിക്കേണ്ടതായി വന്നേക്കാം. താത്പര്യമില്ലാത്ത വിഷയമാണെങ്കില്‍ ആഴത്തിലുള്ള പഠനം സാധ്യമാവില്ല. കൂടാതെ, സര്‍ഗാത്മകമായി ഉത്തരമെഴുതി ഉയര്‍ന്ന മാര്‍ക്കു നേടാന്‍ വിഷയത്തില്‍ നല്ല താത്പര്യം കൂടിയേ തീരൂ. ഡിഗ്രിതലത്തില്‍ പഠിച്ച വിഷയത്തില്‍ താത്പര്യമില്ല എങ്കില്‍ ആ വിഷയം ഉപേക്ഷിച്ച് മറ്റൊരു വിഷയം ഓപ്ഷണലായി സ്വീകരിക്കുന്നതിന് മടി വേണ്ട. പുതിയൊരു വിഷയം പരീക്ഷയ്ക്കാവശ്യമുള്ള തലത്തില്‍ പഠിച്ചെടുക്കാന്‍ ഏകദേശം ഒരു വര്‍ഷം മതി.

2. സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുമാണല്ലോ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ ഗുരുക്കന്മാര്‍. ആയതിനാല്‍ താത്പര്യമുള്ള വിഷയങ്ങളുടെ മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സിലബസ്സും ചോദ്യപേപ്പറുകളും വായിച്ചുനോക്കി, സ്വന്തം മനസ്സിന് ഏറ്റവും താത്പര്യവും ആത്മവിശ്വാസവും തോന്നിപ്പിക്കുന്ന വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. ഇപ്രകാരം പഴയ ചോദ്യപേപ്പറുകളിലൂടെ കണ്ണോടിച്ച് പല വിഷയങ്ങളുടെ ചോദ്യങ്ങള്‍ താരതമ്യപ്പെടുത്തി നോക്കിയതിനുശേഷം തീരുമാനമെടുത്താല്‍ മാത്രമേ ഏതു വിഷയമെടുത്താലാണ് എളുപ്പത്തില്‍ പഠിക്കാനും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാനും സാധിക്കുക എന്നു മനസ്സിലാവൂ.

3. സ്വന്തം താത്പര്യവും സിലബസ്സും ചോദ്യപേപ്പറും വിശകലനം ചെയ്ത ശേഷം എടുത്ത തീരുമാനവും അടിസ്ഥാനപ്പെടുത്തിയാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കേണ്ടത്. ഈ വിഷയം പഠിച്ച് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്കു കിട്ടാനുള്ള സാധ്യതകൂടി അന്വേഷിച്ചശേഷം തീരുമാനം ഉറപ്പിക്കാം. എന്റെ അഭിപ്രായത്തില്‍ ഏതു വിഷയം തിരഞ്ഞെടുത്താലും നല്ല മാര്‍ക്കു ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും മുന്‍വര്‍ഷങ്ങളില്‍ ഈ വിഷയം തിരഞ്ഞെടുത്ത് പരീക്ഷയെഴുതി വിജയിച്ചവരോടുകൂടി ചോദിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഭാവിയില്‍ വന്നേക്കാവുന്ന ആശങ്കകള്‍ ദൂരീകരിക്കാനും സഹായിക്കും.

4. കോച്ചിങ്ങിന്റെ ലഭ്യതയും ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതില്‍ ഒരു ചെറിയ ഘടകമായി വന്നേക്കാം. ഉദാഹരണമായി, സംസ്‌കൃതസാഹിത്യമാണ് ഒരു വിദ്യാര്‍ഥിക്ക് ഏറ്റവും താത്പര്യമുള്ള വിഷയങ്ങളിലൊന്ന് എന്നു കരുതുക. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ സംസ്‌കൃതസാഹിത്യത്തിന്റെ സിലബസ് പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകര്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ പഠനം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരാം. അപ്പോള്‍, ഒരു നല്ല അധ്യാപകന്റെ ലഭ്യതയും ഐച്ഛികവിഷയത്തിന്റെ തിരഞ്ഞെടുപ്പില്‍ ഒരു വളരെ ചെറിയ സ്വാധീനഘടകമായി വന്നേക്കാം.

കൂടുതലായി വിശദീകരിക്കാന്‍, ഞാന്‍ 'മലയാളസാഹിത്യം' ഒരു ഐച്ഛികവിഷയമായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഇവിടെ പറയാം. 'ഭൂമിശാസ്ത്രം' ഒന്നാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തെ ഓപ്ഷന്‍ 'സോഷ്യോളജി' വേണോ 'പൊളിറ്റിക്കല്‍ സയന്‍സ്' വേണോ അതോ 'മലയാളം' വേണോ എന്ന സംശയം മനസ്സില്‍ നിറഞ്ഞു. സിലബസ് വിശദമായി നോക്കിയപ്പോള്‍ ഇവ മൂന്നിലും താത്പര്യം ജനിച്ചു. ജനറല്‍ സ്റ്റഡീസ് പേപ്പറിനുവേണ്ടി പഠിക്കുന്ന ചരിത്രവും ഭരണഘടനയും രാഷ്ട്രതന്ത്രവുമൊക്കെ 'പൊളിറ്റിക്കല്‍ സയന്‍സി'ല്‍ ഉണ്ട്. അപ്പോള്‍ കൂടുതല്‍ പഠിക്കേണ്ടിവരില്ല എന്നും തോന്നി. കൂടാതെ മെയിന്‍ പരീക്ഷയുടെ ജനറല്‍ സ്റ്റഡിസ് പേപ്പറിനുവേണ്ടി പഠിക്കേണ്ട വിഷയമായ 'മറ്റു രാജ്യങ്ങളുമായി ഉള്ള ഇന്ത്യയുടെ ബന്ധം' പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിക്ക് എളുപ്പമാണ്. 'സോഷ്യോളജി' എന്നെ സംബന്ധിച്ച് പുതിയ വിഷയമാണെങ്കിലും പഠിക്കാന്‍ എളുപ്പവും താത്പര്യം ജനിപ്പിക്കുന്നതുമാണെന്നും തോന്നി. 'മലയാളസാഹിത്യ'ത്തില്‍ സ്വഭാവിക താത്പര്യവും ഉണ്ട്. ഏതു വിഷയം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വാങ്ങുകയാണ് ഞാന്‍ ആദ്യമായി ചെയ്തത്.

കഴിഞ്ഞ പത്തു വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ പുസ്തകരൂപത്തില്‍ ബുക്സ്റ്റാളുകളില്‍ ലഭ്യമാണ്. 30 രൂപയാണ് ഓരോ ചോദ്യബാങ്കിന്റെയും വില (ഇന്ന് ചോദ്യപേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്). സോഷ്യോളജി, മലയാളസാഹിത്യം, പൊളിറ്റിക്കല്‍ സയന്‍സ്- ഈ മൂന്നു വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ ഞാന്‍ വാങ്ങി. ഇന്റര്‍നെറ്റില്‍നിന്നും സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു. ചോദ്യങ്ങളും സിലബസ്സും വിശദമായി വിശകലനം ചെയ്തപ്പോള്‍ സംശയങ്ങള്‍ ഓരോന്നായി മാറി. ഏറ്റവും ചെറിയ സിലബസ് മലയാളസാഹിത്യത്തിന്റേതാണ് എന്നും, മറ്റു രണ്ടു വിഷയങ്ങളെക്കാള്‍ എനിക്കേറ്റവും ചേരുന്ന വിഷയം ഇതുതന്നെയാണെന്നും, പഠിച്ചാല്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാന്‍ സാധിക്കുക 'മലയാളസാഹിത്യ'ത്തിലെ ചോദ്യങ്ങള്‍ക്കായിരിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മറ്റു രണ്ടു വിഷയങ്ങള്‍ വേണോ എന്ന ചിന്ത മാറി.

ഇതിനുശേഷം 'മലയാളസാഹിത്യം' ഐച്ഛികവിഷയമായി എടുത്തുപഠിച്ച് പരീക്ഷയെഴുതിയ ഒന്നുരണ്ട് കൂട്ടുകാരോട് ഈ വിഷയത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിലബസ് ചെറുതാണെന്നും, ക്രിയേറ്റീവായി ഉത്തരമെഴുതിയാല്‍ വളരെ നല്ല മാര്‍ക്ക് ലഭിക്കുമെന്നും താത്പര്യമുണ്ടെങ്കില്‍ തിരഞ്ഞെടുക്കാമെന്നും അവര്‍ ഉപദേശം നല്കി. തിരുവനന്തപുരത്ത് ഡോ. മിനി നായരും കോട്ടയത്ത് പാലയില്‍ സെന്റ് തോമസ് കോളേജിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയിലും 'മലയാളസാഹിത്യം' പഠിപ്പിക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ അറിഞ്ഞപ്പോള്‍ കൂടുതല്‍ ചിന്തിച്ചില്ല, 'മലയാളസാഹിത്യം' എന്റെ രണ്ടാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു.

ചില പ്രത്യേക വിഷയങ്ങള്‍ പഠിച്ചാല്‍ മാത്രമേ ഉയര്‍ന്ന റാങ്ക് നേടാന്‍ സാധിക്കൂ എന്ന ധാരണ തെറ്റാണ്. ഉദ്യോഗാര്‍ഥിയുടെ താത്പര്യമായിരിക്കണം വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. താത്പര്യമുള്ള വിഷയം ഓപ്ഷണലായി പഠിച്ചാല്‍ ഉയര്‍ന്ന റാങ്കു നേടാമെന്ന് കാണാന്‍ എന്റെ ബാച്ചിലെ (ഐ.എ.എസ് 2008 ബാച്ച്) ആദ്യ ഇരുപതു റാങ്കുകാര്‍ പഠിച്ച വിഷയങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.

2008ലെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതി വിജയിച്ച ആദ്യ ഇരുപത് റാങ്കുകാര്‍ തിരഞ്ഞെടുത്ത ഐച്ഛികവിഷയങ്ങള്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നല്കിയതു നോക്കുക:


സ്വപ്രേരണയാല്‍ 'സിവില്‍ സര്‍വീസ്' എന്ന ലക്ഷ്യം ഉറപ്പിക്കുകയും പരീക്ഷയെപ്പറ്റി വിശദമായി മനസ്സിലാക്കുകയും ചെയ്താല്‍ പഠനത്തിന്റെ ആദ്യപടി പൂര്‍ത്തിയാകും. ഇഷ്ടമുള്ള വിഷയത്തില്‍ ബിരുദപഠനം നടത്തുകയും ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുകയുമാണ് പിന്നീടു ചെയ്യേണ്ടത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഓരോ ഘട്ടത്തിനും (ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ) എങ്ങനെ തയ്യാറെടുക്കണമെന്നും ഏതു രീതിയില്‍ നോട്ട് തയ്യാറാക്കണമെന്നും ഏതു പഠനരീതി അവലംബിക്കണമെന്നും മറ്റുമുള്ള വിശദമായ കാര്യങ്ങള്‍ ഇനി വിവരിക്കാം.

എസ്. ഹരികിഷോര്‍ ഐ.എ.എസ്.: 
1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. സെന്റ് മേരീസ് കോണ്‍വെന്റ്, പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്‌കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍നിന്നും ഒന്നാം റാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നും ജി. ഇ. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചററായി ജോലി ചെയ്തു. 2007-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 14-ാം റാങ്കോടെ വിജയിച്ചു. ഐ.എ.എസ്. തിരഞ്ഞെടുത്ത് കേരള കേഡറില്‍ നിയമനം ലഭിച്ചു. കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ (ട്രെയിനിങ്), ചെങ്ങന്നൂരില്‍ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വയനാട്ടില്‍ മാനന്തവാടി സബ് കളക്ടര്‍. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍. മാതാവ്: പി.കെ. സരള. സഹോദരന്‍: ഡോ. ശ്രീകിരണ്‍ എസ്. ഭാര്യ: ഗൗരി സരിത ബി. വിലാസം: 'ഹരികിരണം', ഒദയമ്മാടം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍- 670301.

(നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം എന്ന പുസ്തകത്തില്‍ നിന്ന്)