Friday, March 20, 2015

ഭാര്യയുടെ മാര്‍ക്ക്

ഭാര്യ 
എല്ലാം തികഞ്ഞവളായിരിക്കണം എന്നായിരിക്കും എല്ലാ ഭര്‍ത്താക്കന്‍മാരും ആഗ്രഹിക്കുക. ആഗ്രഹിക്കുന്നതിനും അതു സഫലമാകാന്‍ പ്രാര്‍ഥിക്കുന്നതിനും കുഴപ്പമില്ല. എന്നാല്‍ അങ്ങനെയാവണമെന്ന് ശഠിച്ച് കുഴപ്പമുണ്ടാക്കരുത്. അവളെ പീഡിപ്പിക്കരുത്. ഉള്ള ശാന്തി നഷ്ടപ്പെടലാവും അതിന്റെ ഫലം.


mark 100





*******

'ലക്ഷം മാനുഷരുള്ള സദസ്സില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ' 

എന്ന കവിവാക്യം സത്യമാണ്.

ഭാര്യയെ കുറിച്ച് ഭര്‍ത്താവ് സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതു പോലെ അവള്‍ അദ്ദേഹത്തെ കുറിച്ചും സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാവും. അത് കുറ്റമറ്റ ഭാര്യയെ സങ്കല്‍പിക്കുന്ന പുരുഷന്‍ ഓര്‍ക്കണം. തനിക്ക് അവളുടെ സങ്കല്‍പം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ അഥവാ താന്‍ എല്ലാം തികഞ്ഞവനാണോ എന്ന ആത്മപരിശോധ നടത്തണം.

1. ആത്മപരിശോധ തിരുത്തലിന്റെ മാതാവാണ്.
2. തിരുത്തല്‍ ശരിയുടെ മാതാവാണ്.
3. ശരി മന:സമാധാനാത്തിന്റെ മാതാവാണ്.

ദമ്പതിമാര്‍ ഈ മൂന്ന് സത്യങ്ങള്‍ ഗ്രഹിച്ച് മുന്നോട്ട് നീങ്ങിയാല്‍ എന്റെ ഭര്‍ത്താവ് എത്ര നല്ലവന്‍, ഞാനെത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിക്കും. അങ്ങനെ അവള്‍ തിരുത്തലിലൂടെ, ശരിയിലൂടെ, സമാധാനത്തിലെത്തും. ഇതു തന്നെയാണ് മേല്‍പറഞ്ഞ വിധം ചെയ്താല്‍ ഭര്‍ത്താവിന്നും സംഭവിക്കുക.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നവരും എഴുതിയാല്‍ തന്നെ ഓരോന്നിനും പൂര്‍ണ മാര്‍ക്ക് ലഭിക്കുന്നവരും വിദ്യാര്‍ഥികളായിരിക്കില്ല. നൂറു ശതമാനം വിജമുണ്ടാക്കുന്ന സ്ഥാപനങ്ങളിലെ ഓരോ വിദ്യാര്‍ഥിക്കും നൂറു ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കില്ല. സ്ഥാപനത്തില്‍ ഡിസ്റ്റിംഗഷന്‍ നേടിയവര്‍ക്ക് പോലും തൊണ്ണൂറോ അതില്‍ താഴെയോ മാര്‍ക്കേ ലഭിച്ചിട്ടുണ്ടാവുകയുള്ളൂ. 
 പുരുഷന്‍മാരെ, അതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യ നല്‍കിയ മാര്‍ക്ക് അമ്പതോ അറുപതോ ആയിരിക്കും. പക്ഷെ നൂറു തികയാത്തതിന്റെ പേരിലോ തൊണ്ണൂറോ എണ്‍പതോ ആയതിന്റെ പേരിലോ അവള്‍ നിങ്ങളെ സ്‌നേഹിക്കാതിരിക്കില്ല. മുപ്പത്തിയഞ്ചിന്റെയും നാല്‍പതിന്റെയും ഇടയിലായാലും അവള്‍ നിങ്ങളെ സ്‌നേഹിക്കും. അതാണ് ഭാര്യമാരുടെ മനസ്സുകളുടെ ശരാശരി അവസ്ഥ.

എന്നാല്‍ പുരുഷന്‍മാരുടേത് വ്യത്യസ്തമാണ്. 
അവന്‍ മുപ്പത്തിയഞ്ച് മാക്കുകാരനാണെങ്കിലും ഭാര്യ എഴുപത് മാര്‍ക്കുകാരിയാകണമെന്നാണ് ആഗ്രഹിക്കുക. മാത്രമല്ല, ഭാര്യ തന്റെ സങ്കല്‍പത്തിനനുസരിച്ച് ഉയര്‍ന്നില്ല എന്ന ചിന്തയില്‍ നിന്ന് വിവാഹമോചന ചിന്ത ഉടലെടുത്തെന്നു വരും. വിവാഹ മോചനം ചെയ്ത് മറ്റൊരുവളെ സ്വീകരിച്ചാല്‍ പ്രശ്‌നം തീരും, പൂര്‍ണ സംതൃപ്തി ലഭിക്കും എന്നതിന്ന് എന്തുറപ്പാണുള്ളത്?

ചില ചോദ്യങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കും മറ്റു ചിലതിന് മുക്കാലും അരയും വേറെ ചിലതിന് കാല്‍ഭാഗവുമായി മൊത്തം നാല്‍പത് മാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് നോക്കുക. എങ്കില്‍ ഭാര്യ ജയം നേടി എന്ന് പറയാം.

ചിലര്‍ക്കാഗ്രഹം ഭാര്യ പാട്ടുകാരിയായിരിക്കണം, നല്ല സ്വരത്തില്‍ സംസാരിക്കുന്നവളാകണം, നല്ല വായനക്കാരിയാവണം എന്നെല്ലാമായിരിക്കും. ഇതിലെല്ലാം അഞ്ചുശതമാനക്കാരിയായ അവള്‍ ഭര്‍തൃസ്‌നേഹം, ശിശുപരിപാലനം, ഗൃഹഭരണം തന്റേടം എന്നിവയില്‍ അമ്പതിനു മുകളില്‍ മാര്‍ക്ക് അര്‍ഹിക്കുന്നവളും ഭക്തിയില്‍ അറുപത് ശതമാനക്കാരിയുമാണെങ്കില്‍ അഞ്ചു ശതമാനത്തിലൊതുങ്ങിയ വിഷയങ്ങള്‍ മറന്നു കളയുക. ഇതുപോലെ അവളും തന്റെ ഓരോ വിഷയത്തിലും മാര്‍ക്കിടാന്‍ സാമര്‍ഥ്യമുള്ളവളാണെന്ന് നിങ്ങള്‍ പുരുഷന്‍മാര്‍ ഓര്‍ക്കുക.

മതപരമായ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും കുറഞ്ഞ, ഇംഗ്ലീഷില്‍ അഡ്രസോ നെയിം ബോര്‍ഡുകളോ വായിക്കാനറിയാത്ത ഒരു പെണ്‍കുട്ടി ബിരുദധാരിയായ പുരുഷന്റെ ഭാര്യയായി കഴിയുന്നത് ഈ ലേഖകന്നറിയാം. കുറച്ചേ പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ ആരാധനാ കര്‍മങ്ങള്‍ വളരെയധികം ശ്രദ്ധിക്കും. വീട്ടിലെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന്നനുസരിച്ചുള്ള സേവനം ചെയ്യും. വിട്ടുവീഴ്ച്ചക്കും പെരുമാറ്റത്തിനും ഉന്നത മാതൃകയുള്ളവള്‍. സ്‌നേഹത്തില്‍ പൊതിഞ്ഞ ആജ്ഞാശക്തിയുള്ള അവളുടെ സാന്നിധ്യം എല്ലാവര്‍ക്കും വേണം. ഭര്‍തൃഗൃഹത്തിലെ മൂത്ത മരുമകളായ അവള്‍ എല്ലാവരുടെയും ആദരവും സ്‌നേഹവും സമ്പാദിച്ച് സുഖമായി കഴിയുന്നു.

നാം ജീവിതം പഠിക്കുക. നമ്മെ പഠിച്ച ശേഷമേ അന്യരെ പഠിക്കുകയും അവര്‍ക്ക് മാര്‍ക്കിടാന്‍ ശ്രമിക്കുകയും ചെയ്യാവൂ. തന്നെ പഠിക്കാതെ അന്യരെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയം നേടാന്‍ പ്രയാസമുണ്ടാവുക

By: EKM Pannur

Thursday, March 12, 2015

വീട്, സ്നേഹമുള്ള കൂട്!

വീടും കുടുംബവും നമ്മുടെ ഉറവിടമാണ്. ഉള്ളുണര്‍ത്തുന്ന സ്നേഹത്തിന്‍റെ കൂടാണ് വീട്. സ്നേഹംകൊണ്ട് പൊതിഞ്ഞുകെട്ടിയ സമ്മാനമാണ് കുടുംബം. എത്ര അകന്നാലും മറന്നുപോകാത്ത ജീവിതസൗഭാഗ്യങ്ങള്‍. നമ്മുടെ പിറകെ പിച്ചവയ്ക്കുന്ന ഓര്‍മകളുടെ സുഗന്ധമാണത്. നമ്മെ നാമാക്കി മാറ്റിയ ആ ഉറവിടങ്ങളില്‍ നിന്നാണ് ജീവിതത്തിന്‍റെ നേരും നന്മയും പഠിച്ചത്. അഥവാ,അവിടെ നിന്നാണത് പഠിക്കേണ്ടത്.
പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്, മഴകൊള്ളാതെ കിടന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്. ആ കെട്ടിടത്തില്‍നിന്നും ഉയര്‍ന്നുവീശേണ്ടത് സംസ്കാരശീലങ്ങളുടെ തെളിര്‍ക്കാറ്റാണ്. മക്കള്‍ക്ക്‌ മാര്‍ഗദര്‍ശ കരാകേണ്ടവരാണ് ഉമ്മയും ഉപ്പയും. സത്യവും നന്മയുമാണ് എല്ലാത്തിനും മുകളില്‍ പരിഗണിക്കേണ്ടതെന്നു മക്കളെ പഠിപ്പിക്കേണ്ടത് അവരാണ്. ശരിയായി സമ്പാദിച്ച ഒരു രൂപയ്ക്ക്,അനര്‍ഹമായിക്കിട്ടിയ ഒരു കോടിയെക്കാള്‍ മൂല്യമുണ്ടെന്നു പറഞ്ഞുകൊടുക്കേണ്ടതും അവരാണ്. ആത്മാര്‍ഥവും കളങ്കരഹിതവുമായ ജീവിതത്തിലൂടെ മാത്രമേ ശാശ്വതമായ സ്വസ്ഥത ലഭ്യമാകൂവെന്ന മികച്ച പാഠം മക്കള്‍ക്ക് നല്‍കേണ്ടതും മാതാപിതാക്കള്‍ തന്നെ. അയല്‍പക്കവും ബന്ധുക്കളുമൊക്കെയാണ് ജീവിതത്തില്‍ കിട്ടാവുന്ന നല്ല സമ്പാദ്യമെന്നു ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും കുട്ടികള്‍ പഠിക്കണം.
സ്നേഹം എന്ന ജീവജലത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം.സ്നേഹം കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടതെന്നും സ്നേഹമാണ് ഉള്ളില്‍ നിറയ്ക്കേണ്ടതെന്നും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം. ഭക്തിയും ജീവിതവിശുദ്ധിയുമാണ് പരലോകജീവിതത്തിലേക്ക് ഗുണകരമാവൂ എന്നും, ദാനധര്‍മങ്ങള്‍കൊണ്ട് ലഭിക്കുന്ന മനസ്സുഖം മറ്റെല്ലാത്തിനേക്കാളും മികച്ചതാണെന്നും, നല്ല സൗഹൃദങ്ങളാണ് ജീവിതത്തിലെ നേട്ടമെന്നും വിനയത്തോടെയുള്ള പെരുമാറ്റത്തിന് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അഹങ്കാരം സ്വന്തത്തെ തന്നെ നശിപ്പിക്കുമെന്നും മക്കള്‍ പഠിക്കണം.
കണ്ണീരുപെയ്യുന്ന ജീവിതാനുഭവങ്ങളിലും പുഞ്ചിരിയോടെ ജീവിക്കാനുള്ള ചങ്കുറപ്പ് അവര്‍ക്കുണ്ടാവണം. ഒന്നിലും തോറ്റുപോകാതെ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അവര്‍ കരുത്തുനേടണം. തിന്മയില്‍ നിന്ന്‍ അകലാനും തിന്മയോട്‌ പൊരുതാനും അവര്‍ പഠിക്കണം. മനുഷ്യരോടും ജീവജാലങ്ങളോടഖിലവും കൃപയും കാരുണ്യവും പകരണമെന്ന് അവര്‍ അറിയണം. എത്ര കയ്പേറിയതാണെങ്കിലും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് ആരെയും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് ഉറപ്പുണ്ടാവണം. ഗുരുനാഥന്മാര്‍ കാല്‍വഴികളിലെ കെടാവിളക്കുകളാണെന്നും അദ്ധ്വാനമാണ് ജീവിതവിജയത്തിന്‍റെ അടിസ്ഥാനമെന്നും മനുഷ്യന്‍റെ മഹത്വം മനസ്സിന്‍റെ മഹത്വമാണെന്നും വ്യക്തിയുടെ വില വാക്കിന്‍റെ വിലക്കനുസരിച്ചാണെന്നും അവരറിയണം.
പാലിക്കപ്പെടാത്ത ഒരു വാഗ്ദാനവും തന്നിലുണ്ടാകരുതെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും മുറിവേല്പ്പിരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടാകണം. ആകാശത്തിന് ചുവട്ടില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം അല്ലാഹുവിന്‍റെ ദീനിനുവേണ്ടിയുള്ളതാണെന്നും, വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിലാണ് ജീവിത വിജയമെന്നും, യുക്തിബോധമില്ലാതെ ആടിക്കളിക്കുന്ന നടീനടന്മാരല്ല, സത്യത്തിന്റെ മഹാദൂതനായി വന്ന സ്നേഹ റസൂലാണ് തന്റെ ഹീറോ എന്നും അവര്‍ അഭിമാനത്തോടെ അറിയണം.
പാപങ്ങള്‍ പൂത്തുനില്‍ക്കുന്ന സാഹചര്യങ്ങളിലും കണ്ണും കാതും മനസ്സും വിശുദ്ധമാക്കി ജീവിക്കാന്‍ അവര്‍ ശീലിക്കണം. നന്മകളൊന്നും നിസ്സാരമല്ലെന്ന് അവര്‍ തിരിച്ചറിയണം. കേടില്ലാതെ ജീവിക്കാനും സ്വാര്‍ഥതയില്ലാതെ ഇടപെടാനും കള്ളമില്ലാതെ സംസാരിക്കാനും അവര്‍ പരിശീലിക്കണം. അല്ലാഹുവോടുള്ള ആത്മബന്ധമാണ് നന്മയിലേക്ക് നയിക്കുന്നതെന്നും തിന്മയില്‍ നിന്നകറ്റുന്നതെന്നും ഓരോ സെക്കന്‍ഡിലും
അവര്‍ ഓര്‍ക്കണം. എത്ര ഉയരങ്ങളിലേക്കുയര്‍ന്നാലും ഉമ്മയും ഉപ്പയുമാണ് വേരും വഴിവിളക്കുമെന്ന് അവര്‍ ഓര്‍ക്കണം. പ്രാര്‍ത്ഥനയാണ് ജീവിതത്തിന്‍റെ ഊര്‍ജ്ജമെന്നും, മതമാണ്‌ കാത്തുവെക്കേണ്ട മൂല്യമെന്നും അവര്‍ പഠിക്കണം.ഈ പാഠങ്ങള്‍ അവര്‍ക്ക് പകരേണ്ടത് ഉമ്മയും ഉപ്പയും തന്നെയാണ്. ഇത് പഠിക്കേണ്ട വിദ്യാലയം വീട് തന്നെയാണ്.
നന്മകള്‍ പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്. വീടിന്‍റെ വലുപ്പത്തേക്കാള്‍ പ്രധാനമാണ് വീട്ടില്‍ വളരുന്ന നന്മകള്‍. മക്കള്‍ നന്മകളെല്ലാം കാണേണ്ടതും കൈവരിക്കേണ്ടതും വീട്ടില്‍ നിന്നാവണം. അതിനുള്ള സാഹചര്യങ്ങള്‍ വീട്ടിലൊരുക്കേണ്ടത് മാതാപിതാക്കളും.
“നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും, മനുഷ്യരും കല്ലും കത്തിക്കപ്പെടുന്ന അഗ്നിയില്‍ നിന്ന്‍ രക്ഷിക്കുക” എന്നാ ഖുര്‍ആന്‍ വചനം (66:6) നമ്മുടെ വഴിവിളക്കാകണം. നരകാഗ്നിയിലേക്ക്‌ നമ്മളെയോ മക്കളെയോ അടുപ്പിക്കുന്ന യാതൊരു സാഹചര്യവും വീട്ടിലൊരുക്കിയിട്ടില്ലെന്നു ഉറപ്പുവരുത്താന്‍ സാധിക്കണം. “നിങ്ങള്‍ മക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുക. അവരെ സല്‍പ്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക” എന്ന് നബിതിരുമേനി ഉണര്‍ത്തി.
ഇബ്‌നുമാജ ഉദ്ധരിച്ച ഒരു ഹദീസില്‍ മാതാപിതാക്കളെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ നബി തിരുമേനി പറഞ്ഞത് നോക്കുക : “അവര്‍ നിന്‍റെ സ്വര്‍ഗവും നരകവുമാണ്.” സ്വര്‍ഗത്തിന്‍റെ വഴിയിലൂടെ ജീവിതം ശീലിപ്പിക്കാനും നരകത്തീയിലേക്ക് വഴിപിഴപ്പിക്കാനും അവരെക്കൊണ്ടു സാധിക്കുമെന്ന് ചുരുക്കം. “എന്‍റെ കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ” എന്ന് ചോദിച്ചപ്പോള്‍ നബിതിരുമേനി പറഞ്ഞു : “താങ്കള്‍ അവന്‍റെ പേരും പെരുമാറ്റവും നന്നാക്കുക. നല്ല സ്ഥലത്ത് താമസിപ്പിക്കുകയും ചെയ്യുക”
പ്രവര്‍ത്തനങ്ങള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. മക്കളെ കൂടുതല്‍ ഉപദേശിക്കുന്നതിനേക്കാള്‍ നല്ലത് സൂക്ഷ്മതയുള്ളതും നന്മ നിറഞ്ഞതുമായ ജീവിതം മാതാപിതാക്കളിലുണ്ടാവലാണ്. അത്തരമൊരു മാതൃകയാണ് തിരുമേനി കാണിച്ചുതന്നത്. മക്കള്‍ കാണുന്ന രീതിയില്‍ മാതാപിതാക്കള്‍ പരസ്പരം വായിലേക്ക് ഭക്ഷണം കൈമാറണമെന്ന് നബിതിരുമേനി നിര്‍ദേശിച്ചു. സ്നേഹത്തിന്‍റെ അധരസിന്ദൂരം മക്കള്‍ക്ക്‌ ലഭിക്കേണ്ടത് ഇത്തരം കാഴ്ചകളില്‍ നിന്നാവണം.
ഫാത്വിമയുടെയും അലിയുടെയും ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നു. നബിതിരുമേനിയുടെ ഉപദേശനിര്‍ദേശങ്ങള്‍ മാത്രമായിരുന്നു മകള്‍ക്കും മരുമകനും ആശ്വാസമായുണ്ടായിരുന്നത്. ഫാത്വിമ നല്ല ഭാര്യയായിരുന്നു. തികഞ്ഞ പക്വതയും തഖ്‌വയും നിലനിര്‍ത്തുന്ന വിശ്വാസിനി. ഭര്‍ത്താവിനെ പ്രയാസത്തിലാക്കുന്ന യാതൊന്നും അവരില്‍ നിന്ന്‍ ഉണ്ടായിരുന്നില്ല. പ്രിയതമന്‍ എന്ത് നല്‍കിയാലും സ്നേഹപൂര്‍വ്വം അത് സ്വീകരിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ അസാധാരണമായ സ്നേഹബന്ധമാണ് നിലനിന്നിരുന്നത്. സുഹൃത്തുക്കളെ പോലെയായിരുന്നു ജീവിതം. ഒപ്പം കളിച്ചുവളര്‍ന്നവരാണല്ലോ അവര്‍. നബിതിരുമേനിയുടെ രണ്ടുകരങ്ങളില്‍ കളിച്ചും കൊഞ്ചിയും പിച്ചവെച്ചവരാണ് ഇരുവരും. ജീവിതത്തിലും അവരെ നബിതിരുമേനി പിരിച്ചുകളഞ്ഞില്ല. ഫാത്വിമയെ വിവാഹം കഴിക്കാനുള്ള അലിയുടെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ ആഹ്ലാദപൂര്‍വം അത് നടത്തിക്കൊടുക്കുകയായിരുന്നു. തഹജ്ജുദ് നമസ്കാരത്തിന്നായി മകളെയും മരുമകനെയും നബിതിരുമേനി(സ) വിളിച്ചുണര്‍ത്തിയിരുന്നു. എപ്പോള്‍ കണ്ടാലും അവരെ രണ്ടുപേരെയും ചേര്‍ത്തു പിടിച്ച് മുത്തം കൊടുക്കും.
ഒരിക്കല്‍ ഫാത്വിമ പ്രിയതമനോട്‌ ഒരു ആഗ്രഹം പറഞ്ഞു : “ഈത്തപ്പഴത്തിന് വല്ലാത്ത ആഗ്രഹമുണ്ട്. കഠിനമായ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നറിയാം. എങ്കിലും ഒരാഗ്രഹം.” ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ ആ മോഹം ഭര്‍ത്താവിനെ അറിയിച്ചു. പ്രയാസങ്ങളേറെയുണ്ടെങ്കിലും പ്രിയതമയുടെ ആഗ്രഹം തിരസ്കരിച്ചില്ല.അത്യാവശ്യത്തിന് കരുതിവെച്ചിരുന്ന പണമെടുത്ത് അങ്ങാടിയിലേക്ക് പുറപ്പെട്ടു. കുറച്ചു ഈത്തപ്പഴം വാങ്ങി തിടുക്കപ്പെട്ടു. വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിവക്കില്‍ വിശന്നൊട്ടിയ വൃദ്ധന്‍.. മുഖം കണ്ടാലറിയാം ആ ജീവിതത്തിന്‍റെ ക്ഷീണം. വയറൊട്ടിയ ആ പാവം അലിയില്‍ നിന്ന്‍ സഹായം യാചിച്ചു. പണമായി ഒന്നും നല്‍കാനില്ല. ഫാത്വിമയുടെ മോഹം പൂര്‍ത്തിയാക്കാന്‍ കൊണ്ടുപോകുന്ന ഈത്തപ്പഴമേയുള്ളൂ.
അലി രണ്ടാമതൊന്നു ആലോചിച്ചില്ല. അതുമുഴുവന്‍ അയാള്‍ക്ക്‌ നല്‍കി. വീട്ടില്‍ ചെന്ന പ്രിയതമയോട് ഈ വിവരം പറഞ്ഞു : “ഫാത്വിമാ,ഞാനങ്ങനെ ചെയ്തതില്‍ നിനക്ക് എതിര്‍പ്പുണ്ടോ?”
“ഒട്ടുമില്ല.അല്‍ഹംദുലില്ലാഹ്.ഈത്തപ്പഴം കഴിച്ചതിലേറെ സുഖവും മാധുര്യവും ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.”-ഫാത്വിമയുടെ മറുപടി.
എത്ര മനോഹരമായ കാഴ്ചപ്പാട്! മുഖം കറുപ്പിക്കുന്ന ഒരു വചനം പോലും അവിടെയില്ല. പരാതി നിറഞ്ഞ വാക്കുകളില്ല.അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയും അവന്‍റെ മാര്‍ഗത്തിലുള്ള സമരസന്നദ്ധതയുമായിരുന്നു അവരുടെ ജീവിതത്തെ ഇത്ര സുധാമയമാക്കിയത്.
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളെല്ലാം സ്വര്‍ഗത്തിലേക്കുള്ളതായിരിക്കണം. നരകത്തിലേക്ക് കാരണമാകുന്ന ഒന്നും ജീവിതത്തിലുണ്ടാകരുത്. വിവാഹജീവിതവും ഇതില്‍ നിന്നൊഴിവല്ല. വിവാഹിതനായതിന്‍റെ പേരില്‍ സ്വര്‍ഗം നഷ്ടപ്പെടരുത്. അഥവാ, തിന്മകളിലകപ്പെടുന്ന, ഹറാം ചെയ്തു പോകുന്ന, പാപം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഇഹലോകത്ത്‌ ജീവിച്ചപോലെ സ്വര്‍ഗത്തിലും ജീവിക്കണം.ഇവിടെ ഒന്നായിക്കഴിഞ്ഞ ഇണയോടൊപ്പം,മക്കളോടൊപ്പം മാതാപിതാക്കളോടൊപ്പം സ്വര്‍ഗത്തിലുമെത്തണം. ഖൂ അന്ഫുസകും വാ അഹ് ലീകും നാറാ… എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം അതാണ്‌..
ദീനിന്‍റെ വഴിയാണ് വിജയത്തിന്‍റെത്. പട്ടിണിയും ദുരിതങ്ങളുമാണ് കൂട്ടിനുള്ളതെങ്കിലും മനസ്സ് പതറിപ്പോകാതെയും ബന്ധം ഉടഞ്ഞുപോകാതെയും നിലനില്‍ക്കണമെങ്കില്‍ ദീന്‍ അതില്‍ നിറഞ്ഞിരിക്കണം. അതുതന്നെയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിയടയാളവും.

സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍)




മുസ്‌ലിം സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായിരുന്നു ഖാലിദ്ബ്‌നു വലീദ്. സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ധീര യോദ്ധാവ്.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് മഹത്തരമാണ്. അബൂബക്കര്‍(റ)ന് താങ്ങും തണലുമായി നിന്ന വ്യക്തി. അനേകം യുദ്ധങ്ങള്‍ ജയിച്ച പടനായകന്‍.
ഖാലിദിനെ സര്‍വസൈന്യാധിപ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഉമറിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അബൂബക്കര്‍(റ) ഉള്ള കാലത്ത് അദ്ദേഹം അതിനു സമ്മതിച്ചതേ ഇല്ല. ഖാലിദിനെ സൈനിക നേതൃത്വം ഏല്പിച്ചത് പ്രവാചകനായിരുന്നു. പ്രവാചകന്‍ ചെയ്ത ഒരു പ്രവൃത്തി എതിര്‍ക്കാന്‍ അബൂബക്കര്‍(റ) തയ്യാറായില്ല.
ഖലീഫയായതോടെ ഖാലിദിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഉമര്‍(റ) തീരുമാനിച്ചു.
അതിന് ചില കാരണങ്ങളും ഉണ്ടായി. ഖാലിദ് മനുഷ്യസഹജമായ ചില വൈകല്യങ്ങളുടെ അടിമയായിരുന്നു. റിപ്പോര്‍ട്ടുകളും കണക്കുകളും കണിശമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നിരവധി യുദ്ധങ്ങളില്‍ നിന്നും കിട്ടിയ യുദ്ധ മുതലുകള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടെന്ന് ഉമര്‍(റ) കരുതി. അതൊക്കെ പൊതു ഖജനാവിലേക്ക് എത്തേണ്ടതാണ്.
ഉമര്‍(റ)നെ പ്രകോപിപ്പിക്കാന്‍ മറ്റൊരു സംഭവവും പിന്നീടുണ്ടായി. ഖാലിദിനെ പ്രശംസിച്ച് കവിത രചിച്ച് പാടിയ ഒരു ഇറാഖി കവിക്ക് അദ്ദേഹം പതിനായിരം ദിര്‍ഹം സമ്മാനമായി നല്കി.
മുസ്‌ലിംകളുടെ യുദ്ധ വിജയങ്ങള്‍ക്കെല്ലാം കാരണം ഖാലിദാണെന്ന ഒരു ധാരണയും മുസ്‌ലിംകളുടെ ഇടയില്‍ പരന്നിരുന്നു.
ഉമര്‍(റ)നു ഇതൊന്നും ഇഷ്ടപ്പെട്ടില്ല.
അല്ലാഹുവാണ് ഇസ്‌ലാമിനെ ശക്തിപ്പെടുത്തുന്നതെന്ന് വിശ്വസിക്കുന്നതിനു പകരം ഖാലിദാണ് എല്ലാറ്റിനും കാരണമെന്ന വിശ്വാസം ആപത്തുണ്ടാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഉമര്‍(റ) സര്‍വസൈന്യാധിപ സ്ഥാനത്തു നിന്ന് ഖാലിദിനെ മാറ്റി പകരം അബൂഉബൈദയെ നിയമിച്ചു.
വിജ്ഞാപനവുമായി ഖലീഫയുടെ ദൂതന്‍ യുദ്ധമുന്നണിയില്‍ എത്തി.
ഖാലിദ് ഖലീഫയുടെ കല്പന യാതൊരു മടിയും കൂടാതെ സ്വീകരിച്ചു. നേതൃത്വം അബൂഉബൈദക്കു കൈമാറി.
അതുകൊണ്ടൊന്നും ഉമര്‍(റ) തൃപ്തനായില്ല.
തെറ്റുകള്‍ ചെയ്ത ഖാലിദിനെ വിചാരണ ചെയ്യേണ്ടതുണ്ട്. സത്യാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കര്‍ക്കശക്കാരനായ ഉമര്‍ തന്റെ സൈന്യാധിപന് ഇളവുകള്‍ കൊടുത്തു എന്ന് ജനം പറഞ്ഞുനടക്കും. അതുണ്ടാകാന്‍ പാടില്ല.
ഖാലിദിനെ വിചാരണ ചെയ്യാന്‍ പുതിയ സര്‍വ സൈന്യാധിപനായ അബൂഉബൈദയെ ഏല്പിച്ചു.
അബൂഉബൈദ ജനങ്ങളെ വിളിച്ചുകൂട്ടി.
ഖലീഫയുടെ ദൂതന്‍ എഴുന്നേറ്റുനിന്നു. വിചാരണ തുടങ്ങി.
”ഇറാഖി കവിക്ക് പതിനായിരം ദിര്‍ഹം കൊടുത്തത് സ്വന്തം സ്വത്തില്‍ നിന്നോ പൊതു മുതലില്‍ നിന്നോ?”
ചോദ്യം കേട്ട് ഖാലിദ് ഞെട്ടിപ്പോയി.
അദ്ദേഹം ഒന്നും മിണ്ടിയില്ല.
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ഉത്തരം ലഭിച്ചില്ല.
ഉടനെ ബിലാല്‍ എഴുന്നറ്റ് ഖാലിദിന്റെ തൊപ്പി എടുത്തുമാറ്റി. തലപ്പാവുകൊണ്ട് കൈകള്‍ ബന്ധിച്ചു.
ജനത്തിന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഖാലിദ് ഇസ്‌ലാമിനുവേണ്ടി പടപൊരുതിയ സേനാനായകന്‍. സിറിയയും ഇറാഖും കീഴ്‌പ്പെടുത്തിയ പടനായകന്‍. ഇസ്‌ലാമിനു വേണ്ടി ത്യാഗങ്ങള്‍ ചെയ്ത പോരാളിയെ പതിനായിരം ദിര്‍ഹത്തിന്റെ പേരില്‍ അപമാനിക്കുകയോ?
പക്ഷേ, ഉമര്‍(റ) നീതിമാനായിരുന്നു.
അഭിനന്ദിക്കേണ്ട സന്ദര്‍ഭത്തില്‍ ഖാലിദിനെ അഭിനന്ദിച്ചിട്ടുണ്ട്.
ഖാലിദിന്റെ ഹൃദയം പിടയുകയായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരും സദസ്സിലുണ്ട്.അവരുടെ മുമ്പില്‍ ഒരു കുറ്റവാളിയാകാന്‍ ഖാലിദ് ഇഷ്ടപ്പെട്ടില്ല.
”എന്റെ സ്വത്തില്‍ നിന്നാണ് ഞാനത് നല്കയത്.” ശാന്തനായി ഖാലിദ് ബോധിപ്പിച്ചു.
ജനത്തിന് ആശ്വാസമായി.
മറുപടി കേട്ടതോടെ ബിലാല്‍ തൊപ്പി തിരിച്ചുനല്കി. കൈകള്‍ മോചിപ്പിച്ചു.
സ്ഥാനം നഷ്ടപ്പെട്ട ഖാലിദ് മദീനയിലെത്തി. ഉമറിനെ മുഖം കാണിച്ചു. അദ്ദേഹം ഏറെ ഖിന്നനായിരുന്നു.
”എന്തിന് എന്നെ അങ്ങനെ അപമാനിച്ചു?”
ഖാലിദ് നടന്ന കാര്യങ്ങള്‍ ദു:ഖത്തോടെ ഖലീഫയോട് ബോധിപ്പിച്ചു.
”ഞാന്‍ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ രഹസ്യമായി ചോദ്യം ചെയ്താല്‍ മതിയായിരുന്നല്ലോ?”
ഖാലിദിന് ഒരിക്കലും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല നടന്നതൊക്കെയും.
”താങ്കള്‍ ഇറാഖി കവിക്ക് രഹസ്യമായാണോ സമ്മാനം നല്കിയത്?”
”അല്ല. പരസ്യമായാണ് നല്കിയത്.”
”പരസ്യമായി ചെയ്തതുകൊണ്ട് വിചാരണയും പരസ്യമായി നടത്തി. മറിച്ചായിരുന്നുവെങ്കില്‍ രഹസ്യമായി വിചാരണ ചെയ്യുമായിരുന്നു. 
ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്.” ഉമര്‍(റ) കാര്യം വ്യക്തമാക്കി.
”ഒന്നു ചോദിക്കട്ടെ.


ഈ സമ്പത്തെല്ലാം താങ്കള്‍ക്ക് എവിടെ നിന്നു കിട്ടി? ഒരാള്‍ക്ക് പതിനായിരം ദിര്‍ഹം സമ്മാനം കൊടുക്കാന്‍ മാത്രം.” ഉമര്‍(റ) വീണ്ടും ചോദിച്ചു.
 തനിക്ക് ലഭിച്ച യുദ്ധമുതലുകളുടെ കണക്ക് ഖാലിദ് നിരത്തി. തന്റെ കൈവശം ഇനിയും എണ്‍പതിനായിരം ദിര്‍ഹമുണ്ട് എന്ന് വെളിപ്പെടുത്തുകയും ചെയ്തു.
 ”വേണമെങ്കില്‍ ആ പണം പൊതു ഖജനാവില്‍ അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്.” അതും പറഞ്ഞ് ഖാലിദ് തന്റെ സമ്പാദ്യം ഖലീഫക്കു മുമ്പില്‍ വച്ചു. 
ഉമര്‍(റ) കണക്കുകള്‍ പരിശോധിച്ചു. കൂടുതലുണ്ടായിരുന്ന പതിനായിരം ദിര്‍ഹം മാത്രമെടുത്ത് അറുപതിനായിരം ദിര്‍ഹം തിരിച്ചെടുക്കാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടു. 
വിചാരണയിലും ചോദ്യം ചെയ്യലിലുമെല്ലാം ഖാലിദിന് മനോവിഷമമുണ്ടെന്ന് ഉമര്‍(റ) മനസ്സിലാക്കി. അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് ഉമര്‍(റ) തീരുമാനിച്ചു.

 ”അല്ലാഹുവാണ് താങ്കള്‍ എനിക്ക് പ്രിയപ്പെട്ടവന്‍ തന്നെയാണ്.” 

ഉമര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കിടയില്‍ ഖാലിദിനെ സംബന്ധിച്ച് മോശം അഭിപ്രായം ഉണ്ടാകരുതെന്ന് ഉമര്‍(റ) ന് നിര്‍ബന്ധമുണ്ടായിരുന്നു. തെറ്റിദ്ധാരണകള്‍ നീക്കണമെന്ന് ഖലീഫ തീരുമാനിച്ചു. 
അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി. അവരുടെ മുമ്പില്‍ ഖലീഫ പ്രഖ്യാപിച്ചു. ”ഞാന്‍ ഖാലിദിനെ ഉദ്യോഗത്തില്‍ നിന്ന് നീക്കിയത് അദ്ദേഹത്തോട് എനിക്ക് വെറുപ്പ് ഉണ്ടായതുകൊണ്ടല്ല. അദ്ദേഹം കാരണം ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാകാതിരിക്കാന്‍ വേണ്ടിയാണ്. എല്ലാ വിജയത്തിനും കാരണക്കാരന്‍ അദ്ദേഹമാണെന്ന് ജനം കരുതിയാല്‍ അത് ആപത്താണ്. അല്ലാഹുവാണ് എല്ലാ വിജയത്തിനും കാരണക്കാരന്‍. നിങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ വേറൊരു മാര്‍ഗവും എന്റെ മുമ്പിലുണ്ടായിരുന്നില്ല.” 
ഖാലിദിന്റെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയില്ല. കുറേക്കാലം അദ്ദേഹം ശാന്തനായി ജീവിച്ചു. യുദ്ധക്കളത്തില്‍ ഇറങ്ങാന്‍ പറ്റാത്ത വേദന അദ്ദേഹത്തെ ബാധിച്ചു. ഖാലിദ് രോഗബാധിതനായി. രോഗസമയത്ത് അദ്ദേഹത്തിന്റെ ഉള്ളിലെ വേദന വാക്കുകളായി പുറത്തേക്കുവന്നു. 
”നൂറോ അതിലധികമോ യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തു. വെട്ടോ കുത്തോ ഏല്ക്കാത്ത ഒരിടവും എന്റെ ശരീരത്തിലില്ല. എന്നിട്ടും എനിക്ക് ഇങ്ങനെ ശാന്തനായി വിരിപ്പില്‍ കിടന്ന് മരിക്കേണ്ടി വന്നല്ലോ. കഴുത ചാവുന്നതുപോലെ.”

 ഉമറിന്റെ കര്‍ശനമായ നിലപാടിലെ ന്യായം അവസാനഘട്ടത്തില്‍ ഖാലിദിനു ബോധ്യമായി. രോഗശയ്യയിലായിരിക്കെ അദ്ദേഹം പറഞ്ഞു. ”എനിക്ക് ഖത്താബിന്റെ മകനോട് ചിലതൊക്കെ തോന്നിയിരുന്നു. എന്നോട് ചെയ്തതുപോലെ അദ്ദേഹം പലരോടും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉമര്‍ ചെയ്തതെല്ലാം അല്ലാഹുവിനെ മുന്‍നിര്‍ത്തിയായിരുന്നു.” 

രോഗത്തില്‍ നിന്നും ഖാലിദ് രക്ഷപ്പെട്ടില്ല. ഏറെ താമസിയാതെ അദ്ദേഹം മരിച്ചു. ഖാലിദിനെയോര്‍ത്തു മദീന നിവാസികള്‍ പൊട്ടിക്കരഞ്ഞു. മരിച്ചവരെയോര്‍ത്തു വിലപിക്കുന്നത് മതം വിരോധിച്ച കാര്യമായിരുന്നു. ഉമര്‍(റ) തീരെ ഇഷ്ടപ്പെടാത്ത കാര്യം. എന്നാല്‍ ഇവിടെ ഉമര്‍(റ)വും എതിര്‍ത്തു പറഞ്ഞില്ല. പകരം ഇത്രയും കൂടി പറയുകയും ചെയ്തു.
”ജനങ്ങള്‍ കരയട്ടെ. കരയുന്നവര്‍ അത്തരം ധീരന്മാരെ ഓര്‍ത്തു കരയട്ടെ.” 
ഖാലിദിന്റെ വിയോഗത്തില്‍ ഉമറിനും ദു:ഖമുണ്ടായിരുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. 
മരണവിവരം അറിഞ്ഞ ഉടനെ ഉമര്‍(റ) പ്രതികരണം ഇങ്ങനെയായിരുന്നു. ”അല്ലാഹു ഖാലിദിനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം നാം മനസ്സിലാക്കിയതിനേക്കാള്‍ ഉന്നതനായിരുന്നു.”
ഖാലിദിനെ കുറിച്ചുള്ള ദു:ഖം ഉമര്‍(റ) ന്റെ മനസ്സില്‍ എക്കാലത്തും ഉണങ്ങാത്ത ഒരു മുറിവായി നിലകൊണ്ടു. അക്രമിയുടെ കുത്തേറ്റ് ആസന്ന മരണനായി കിടക്കുമ്പോഴും ഉമറിന്റെ ഓര്‍മയില്‍ ഖാലിദുണ്ടായിരുന്നു
. ”ഖാലിദുബ്‌നു വലീദ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അധികാരം ഏല്പിക്കാമായിരുന്നു.” നിരാശ നിറഞ്ഞ വാക്കുകള്‍ ഖാലിദിന്റെ ധീരതയ്ക്കുള്ള അംഗീകാരമായിരുന്നു.

Wednesday, March 11, 2015

ബ്രഹ്മത്തോളം......



ബ്രഹ്മത്തോളം വളരണമെന്നേ

നിങ്ങളെയമ്മ പഠിപ്പിച്ചൂ

ബ്രഹ്മമുരുട്ടി ചെപ്പിലൊതുക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ..

ആരു പിഴപ്പിച്ചുണ്ണികളേ....




ഇരുളിൽനിന്നു വെളിച്ചം തേടാൻ

നിങ്ങളെയമ്മ പഠിപ്പിച്ചു

കരളിലെയന്തിത്തിരിയുമണയ്ക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ?

ആരു പിഴപ്പിച്ചുണ്ണികളേ...?


അവനും നീയും ഒരു പൊരുളെന്നേ

നിങ്ങളെയമ്മ പഠിപ്പിച്ചൂ

അവനവനെന്നതു പൊരുളിൻ മറയെ

ന്നാരു പഠിപ്പിച്ചുണ്ണികളേ...

ആരു പിഴപ്പിച്ചുണ്ണികളേ...?


സർവ്വനിറങ്ങളുമൊത്തു വിരിഞ്ഞാൽ

പൂന്തോപ്പെന്നു പഠിപ്പിച്ചു

നിറഭേദങ്ങളെയൊരുനിറമാക്കി

മെരുക്കാൻ ആരു പഠിപ്പിച്ചൂ?

ആരു പിഴപ്പിച്ചുണ്ണികളേ...?


സർവ്വമതങ്ങളുമൊത്തുപൊറുത്താൽ

ഭാരതമെന്നു പഠിപ്പിച്ചൂ

ഞങ്ങടെ മതമീമണ്ണിൻ മതമെ

ന്നാരു പഠിപ്പിച്ചുണ്ണികളേ....?

ആരു പിഴപ്പിച്ചുണ്ണികളേ...?


പുഴയിലൊഴുക്കിയ മരണത്തിന്നും

സൽഗ്ഗതിയെന്നു പഠിപ്പിച്ചൂ

പുഴവറ്റിച്ചും പുണ്യമൊടുക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ..?

ആരു പിഴപ്പിച്ചുണ്ണികളേ...?


നിണമൊന്നെന്നു പഠിപ്പിച്ചു മക്കളൊഴുക്കിയ

ചോരപ്പുഴയിൽ നിത്യവുമമ്മ കുളിക്കുന്നു

അരുതേ...യെന്നു കരഞ്ഞുവിളിച്ചു വിലക്കാൻ

ഓടിയണയ്ക്കുന്നു.. ഓരോ തെരുവിലും

അമ്മയ്ക്കിനിയും ഓടാൻ വയ്യെൻറുണ്ണികളേ.

Tuesday, March 10, 2015

ആലിംഗനത്തിന്റെ ഫലങ്ങളറിഞ്ഞ് ആശ്ലേഷിക്കാം




'നിങ്ങളുടെ കുട്ടിയെ ആശ്ലേഷിക്കാത്ത ഒരു ദിവസം കടന്നു പോയാല്‍ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും ആയുസ്സിലെ ഒരു ദിനമായി അതിനെ കണക്കാക്കേണ്ടതില്ല.'


ഒരുപക്ഷെ ചിലരിലെങ്കിലും ഈ വാചകം ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആലിംഗനം കുട്ടിയിലുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ ആലിംഗനം ചെയ്യാന്‍ അതിയായ താല്‍പര്യം കാണിക്കും. ആലിംഗനം അവരെ സംബന്ധിച്ചടത്തോളം നിര്‍ബന്ധചര്യയായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയെ ദിവസത്തില്‍ ഒരു തവണയെങ്കിലും ആശ്ലേഷിച്ച് ചേര്‍ത്ത് പിടിക്കാന്‍ ശ്രദ്ധിക്കണം. ആലിംഗനവും ആശ്ലേഷണവും ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ചാണ് ഈ ലേഖനം.


1) ആലിംഗനം ചെയ്യുന്നയാളുടെ അടുക്കല്‍ താന്‍ സ്വീകാര്യനാണെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുന്നു. അതിന്റെ ഏറ്റവും വലിയ മാനസിക ഫലമാണത്. സന്തുലിത വ്യക്തിത്വത്തിന് ഉടമയാകാന്‍ കുട്ടിയെ അത് സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് സ്വീകാര്യനായി സ്‌നേഹത്തിന്റെ അന്തരീക്ഷത്തില്‍ അവന്‍ വളരുന്നു. താന്‍ അംഗീകരിക്കപ്പെടാത്തവനും വെറുക്കപ്പെട്ടവനുമാണെന്ന് ധരിക്കുന്ന കുട്ടി മിക്കപ്പോഴും പ്രശ്‌നക്കാരനും കുഴപ്പക്കാരനുമായിരിക്കും.



2) കുട്ടിയില്‍ ഓക്‌സിജന്റെ അളവ് ആലിംഗനത്തിലൂടെ വര്‍ധിക്കുന്നു. അവനിലെ കോപത്തെ അത് ചികിത്സിക്കുകയും കൂടുതല്‍ ആത്മനിയന്ത്രണമുള്ളവനാക്കി മാറ്റുകയും ചെയ്യുന്നു. അപ്രകാരം ആലിംഗനത്തിലൂടെ സന്തോഷമുണ്ടാക്കുന്ന സ്റ്റെറോറ്റനിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നു.



3) ആലിംഗനം കുട്ടികളില്‍ പ്രതിരോധ ശേഷി ഉയര്‍ത്തുകയും നാഡീവ്യവസ്ഥയുടെ സന്തുലിതത്വത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്നു. രോഗങ്ങളെയും പ്രയാസങ്ങളെയും നേരിടുന്നതിന് കൂടുതല്‍ മാനസിക കരുത്തത് നല്‍കുന്നു.



4) ആലിംഗനം വികാരങ്ങളിലെ ഉദാരത കുട്ടികളെ പഠിപ്പിക്കുന്നു. നിങ്ങള്‍ കുട്ടിയെ ആലിംഗനം ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെയും ആലിംഗനം ചെയ്യും. സ്വീകരിക്കുന്നത് പോലെ നല്‍കാനുമാണത് അതിലൂടെ അവനെ പഠിപ്പിക്കുന്നത്. അപ്രകാരം സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും അവര്‍ പഠിക്കുന്നുണ്ട്.



5) ആലിംഗനം ചെയ്യുന്ന രണ്ട് പേര്‍ക്കിടയിലെ തടസ്സങ്ങളെ ഇല്ലാതാക്കി അവര്‍ക്കിടയിലെ ദൂരം അത് കുറക്കുന്നു. മനസ്സില്‍ വല്ല മുഷിപ്പും ഉണ്ടെങ്കില്‍ ആലിംഗനം അത് നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും ശുദ്ധവും തെളിഞ്ഞതുമായ ബന്ധം മടക്കി കൊണ്ടുവരികയും ചെയ്യുന്നു. കൗമാര പ്രായത്തിലും നമ്മുടെ മക്കള്‍ക്ക് നമ്മുടെ ആലിംഗനം വളരെ ആവശ്യമാണ്. ഈ പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ആലിംഗനം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു.



6) അസ്വസ്ഥതകളെയും സമ്മര്‍ദങ്ങളെയും ആലിംഗനം ഇല്ലാതാക്കുന്നു. വലിയവരിലും കുട്ടികളിലുമുള്ള എത്രയെത്ര വിയോജിപ്പുകളാണ് ആലിംഗനത്തിലൂടെ ചികിത്സിക്കപ്പെട്ടിട്ടുള്ളത്. കാരണം മാലിന്യങ്ങളെയത് ഉരുക്കിയില്ലാതാക്കുകയും തടസ്സങ്ങളെ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.



7) ആലിംഗനത്തിലൂടെ സുരക്ഷിതബോധവും ആശ്വാസവും വര്‍ധിക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുന്നതിന് കുട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണത്. മുന്നോട്ടുള്ള ഗമനത്തിനും നേട്ടങ്ങള്‍ക്കുമുള്ള ഇന്ധനമായിട്ടാണത് വര്‍ത്തിക്കുന്നത്.



8) ആലിംഗനത്തിലൂടെ പ്രതിഫലത്തിന് അര്‍ഹനാവുന്നു. കാരണം പ്രവാചകന്‍(സ)യുടെ ചര്യയാണ് അതിലൂടെ പിന്തുടരുന്നത്.


ഒരിക്കല്‍ പ്രവാചകന്‍(സ) ഫാതിമ(റ)ന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ കടന്നു വന്ന ഹസന്‍(റ)നെ അദ്ദേഹം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവേ ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു, നിന്റെ ഇഷ്ടവും അവനുണ്ടാവണം. അവനെ സ്‌നേഹിക്കുന്നവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു.' ഒരിക്കല്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഹുസൈന്‍(റ)നെ നബി തിരുമേനി(സ) കണ്ടു. പിടിക്കാനെന്ന ഭാവത്തില്‍ നബി(സ) കൈനീട്ടിയപ്പോള്‍ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. അങ്ങനെ കയ്യില്‍ കിട്ടുന്നത് വരെ അവനെ അദ്ദേഹം ചിരിപ്പിച്ചു. കിട്ടിയപ്പോള്‍ ഒരു കൈ അവന്റെ താടയിലും മറുകൈ തലയിലും പിടിച്ചവനെ ചുംബിച്ചു. ഇത്തരത്തിലുള്ള പ്രവാചകന്‍ ചുംബിച്ചതിന്റെയും ആലിംഗനം ചെയ്തതിന്റെയും നിരവധി റിപോര്‍ട്ടുകള്‍ നമുക്ക് കാണാം.

അതിന് വേറെയും ചില ഉദാഹരണങ്ങള്‍ കാണാം. സൈദ് ബിന്‍ ഹാരിഥ(റ) യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ നബി(സ) അദ്ദേഹം ആലിംഗനം ചെയ്തു. അപ്രകാരം അബീസിനിയയില്‍ നിന്ന് മടങ്ങിയെത്തിയ ജഅ്ഫര്‍ ബിന്‍ അബൂതാലിബിനെയും നബി(സ) കെട്ടിപ്പിടിച്ചു. നബി(സ) തന്റെ ഭാര്യമരെയും കുട്ടികളെയും സഹാബികളെയും ആലിംഗനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതിനായിരിക്കാം ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ 'ആലിംഗനത്തിന്റെ അധ്യായം' എന്ന അധ്യായം തലക്കെട്ട് തന്നെ നല്‍കിയത്.

അറബി ഭാഷയില്‍ ആലിംഗനത്തെ കുറിക്കാനുപയോഗിക്കുന്ന പദമായ 'ഹള്വാനത്' () മാതാവിന്റെ ഒക്കത്തെ (എളി) കുറിക്കുന്ന 'ഹള്വ്ന്‍'ല്‍ നിന്നും രൂപപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ആലിംഗനം ചെയ്യുമ്പോള്‍ രണ്ട് ശരീരങ്ങള്‍ മാത്രമല്ല കൂടിചേരുന്നത്. സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ആലിംഗനം ചെയ്യുന്നയാളില്‍ നിന്നുള്ള വികാരവിചാരങ്ങളും ശരീരം കൂടിചേരുന്നതോടൊപ്പം പങ്കുവെക്കപ്പെടുന്നു. ഒരര്‍ത്ഥത്തിലുള്ള വൈകാരികമായ ചാര്‍ജ്ജിംഗ് ആണതെന്ന് പറയാം. ആലിംഗനത്തിന്റെ രീതിയും ചേര്‍ത്തു പിടിക്കലിന്റെ ശക്തിയും ആലിംഗനം ചെയ്യപ്പെടുന്നയാളിലേക്ക് ഒരു സന്ദേശം കൈമാറുന്നുണ്ട്. അതിന് സ്വീകരിക്കുന്ന രീതിയില്‍ നിന്നും അതോടൊപ്പം ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നുമാണത് മനസ്സിലാക്കപ്പെടുന്നത്.

വളരെ പ്രസിദ്ധമായ ഒരു വാചകം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവിക്കാന്‍ നാലും, മനസ്സിനെ പരിചരിക്കാന്‍ എട്ടും, വളരാനും വികസിക്കാനും പന്ത്രണ്ടും ആലിംഗനങ്ങള്‍ ഒരു മനുഷ്യന് ഓരോ ദിവസവും ആവശ്യമാണ്.

By: JASIM MUTHAWAA
മൊഴിമാറ്റം: നസീഫ്‌

അവള്‍ കാത്തിരിക്കുകയാണ്

life_couple3
തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. 'എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?' ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

by: PKMPannur

Thursday, March 5, 2015

ആദ്യത്തെ കണ്‍മണി ആരായിരിക്കണം

newborn3333
ദാമ്പത്യവല്ലരിയില്‍ ഒരു കണ്‍മണി വിരിയണം. ആണായാലും പെണ്ണായാലും ശരി, ആദ്യത്തെ കണ്‍മണി ആണായിരിക്കണം, ആദ്യത്തെ കണ്‍മണി പെണ്ണായിരിക്കണം. ദമ്പതിമാരുടെ ആഗ്രഹങ്ങളാണിത്. ഇതില്‍ ഏതാണ് ശരിയായ ആഗ്രഹം?

ഒരാള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നതെങ്കില്‍ കൂട്ടുകാര്‍ പറയും - ഭാഗ്യവാന്‍, പാര്‍ട്ടി കനത്ത രീതിയില്‍ നല്‍കണം എന്ന്. മാതാപിതാക്കള്‍ അങ്ങനെ ചെയ്യുകയും ചെയ്യും. എല്ലാവരുമല്ല. ഈ ആഗ്രഹങ്ങളില്‍ ഏറ്റവും നല്ലത് ദൈവമേ നീ ഞങ്ങള്‍ക്ക് ഒരു നല്ല സന്താനത്തെ നല്‍കണേ എന്നതാണ്. ജനിക്കുന്നത് ആണായാലും പെണ്ണായാലും പറയേണ്ടത് - അല്‍ഹംദു ലില്ലാഹ് (അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും) എന്നാണ്.

ഭാര്യ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ ഈയുള്ളവന്‍ അത് ആണായിരിക്കണേ എന്ന് പ്രാര്‍ഥിച്ചു പോയി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പ്രാര്‍ഥനയില്‍ അബദ്ധമുറങ്ങുന്നു എന്ന തോന്നലുണ്ടായി. ഉടനെ തിരുത്തി. അല്ലാഹുവേ ആണാവണം എന്നില്ല, ആകുന്നതില്‍ വിരോധവുമില്ല, ലിംഗമേതായാലും സല്‍സ്വഭാവമുള്ള സന്താനമായിരിക്കണമേ. പിറന്നത് പെണ്‍കുഞ്ഞ്. അടുത്തതും അങ്ങനെ തന്നെ. മനസ്സിന് ഒരു പ്രയാസവും തോന്നിയില്ല. നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണിപ്പോള്‍. അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നതില്‍ ഒരാള്‍ മരിച്ചു പോയി.

നാലാണും ഒരു പെണ്ണുമായിരുന്നെങ്കില്‍ നാലു പേരില്‍ നിന്നും വരുമാനം ലഭിക്കുമായിരുന്നു എന്ന് എന്നെപോലുള്ള രക്ഷിതാക്കള്‍ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. നാല് ആണ്‍കുട്ടികളും മദ്യപാനികളായാല്‍ എന്തുചെയ്യും? ആവുകയില്ലെന്നതിന് എന്തുറപ്പ്?

ആദ്യത്തേത് ആണാകണമെന്ന വിചാരം അവരില്‍ നിന്ന് സാമ്പത്തിക നേട്ടം കിട്ടുമെന്ന ഉറപ്പു കൊണ്ടാണ്. ഭാവി നമ്മുടെ കൈകളിലല്ല. പെണ്‍കുട്ടികളെ തുടരെത്തുടരെ ലഭിക്കുമ്പോള്‍ അസ്വസ്ഥരാകേണ്ടതുമില്ല. സാമ്പത്തിക ശേഷിയില്ലാത്ത മൂന്നും നാലും അഞ്ചും പെണ്‍കുട്ടികളുള്ള, ഒരാണ്‍കുട്ടിയുമില്ലാത്ത രക്ഷിതാക്കളില്‍ എല്ലാ മക്കളെയും കെട്ടിച്ചയച്ച് സംതൃപ്തിയോടെ കഴിയുന്നവരുണ്ട്. മരുമക്കള്‍ മക്കളെ പോലെ പെരുമാറി ഭാര്യാപിതാവിനെയും മാതാവിനെയും ആണ്‍കുട്ടിയില്ലാത്തതിന്റെ വിഷമം അനുഭവപ്പെടാന്‍ അവസരം കൊടുക്കാത്തതിന്റെ ഉദാഹരണങ്ങളും സമൂഹത്തില്‍ കാണാം.

കൂടുതുല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയും അവര്‍ സമ്പന്നരാവുകയും ചെയ്തിട്ടും മാതാപിതാക്കള്‍ക്ക് മനശാന്തി ലഭിക്കാത്ത അനുഭവവും ഉണ്ട്. അതിനാല്‍ ആദ്യത്തെ കുഞ്ഞ് ആണാകണം എന്ന് ആഗ്രഹിക്കുന്നവരും പ്രാര്‍ഥിക്കുന്നവരും അതില്‍ മറിച്ചൊരു പ്രാര്‍ഥനയുണ്ടെന്ന് ഓര്‍ക്കണം. ആദ്യത്തെ കുഞ്ഞ് പെണ്ണാകരുതേ എന്ന്. ഇത് അപകടകരമായ ഒരാഗ്രഹമല്ലേ? അതെ, ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ ജനിച്ച ശേഷം ഒരാണ്‍കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ ന്യായമുണ്ട്. ചിലര്‍ക്ക് അല്ലാഹു ആണ്‍കുട്ടികളെ മാത്രം നല്‍കുന്നു, ചിലര്‍ക്ക് പെണ്‍കുട്ടികളെ മാത്രവും. മറ്റു ചിലര്‍ക്ക് ആണിനെയും പെണ്ണിനെയും ഇടകലര്‍ത്തിയും നല്‍കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതൊക്കെ അല്ലാഹുവിന്റെ തീരുമാനമാണ്. നമ്മുടെ കടമ ലഭിച്ച കുട്ടികളുടെ പേരില്‍ അല്ലാഹുവിന് നന്ദിയര്‍പ്പിക്കുകയും അവരെ നല്ലവരായി വളര്‍ത്തുകയും ചെയ്യുക എന്നതാണ്.

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അവരുടെ മാതാവിനോട് ചിലര്‍ക്ക് ഒരു അവഗണന തോന്നാറുണ്ട്. വളരെ മോശപ്പെട്ട ഒരു ചിന്തയാണത്. 'അവള് പ്രസവിക്കുന്നതെല്ലാം പെണ്ണാ' എന്ന അഭിപ്രായം പാസ്സാക്കും ചിലര്‍. അത് നൊന്തുപെറ്റ ആ മാതാവിന്റെ കരളില്‍ കുത്തലാണ്. ഞാന്‍ പെണ്‍കുട്ടികളെ മാത്രമേ പ്രസവിക്കുകയുള്ളൂ എന്ന് അവള്‍ വാശി പിടിച്ചതു കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിച്ചത്. വാശി പിടിച്ചാലോ തീരുമാനിച്ചാലെ നടക്കുന്ന കാര്യമല്ല താനും അത്. എല്ലാം പെണ്‍കുട്ടികളായതിന്റെ പേരില്‍ വല്ല മനപ്രയാസവുമുണ്ടെങ്കില്‍ അവരെ ഈ നബിവചനം കൊണ്ട് സന്തോഷിപ്പിക്കുക. മൂന്ന് പെണ്‍മക്കളെ ലഭിക്കുകയും അവരെ വളര്‍ത്തി സംസ്‌കാര സമ്പന്നരാക്കുകയും ചെയ്തവന്ന് സ്വര്‍ഗമുണ്ടെന്ന്. എന്താണ് പെണ്‍കുട്ടികളെ വളര്‍ത്തുന്ന പിതാവിന് ഈ പദവി ലഭിക്കാന്‍ കാരണം? അത് വലിയ ത്യാഗമാണ്. എട്ടിലെ ഒമ്പതിലോ പഠിക്കുന്ന പെണ്‍കുട്ടി വൈകുന്നേരം പത്തു മിനുട്ട് വൈകിയാല്‍ മാതാപിതാക്കള്‍ക്ക് അസ്വസ്ഥതയായി. ആണ്‍കുട്ടി രണ്ടു മണിക്കൂര്‍ വൈകിയാലും അസ്വസ്ഥതയുണ്ടാവില്ല. അവന്‍ എങ്ങനെയെങ്കിലും എത്തിക്കൊള്ളും എന്ന് സമാധാനിക്കും.

പെണ്‍കുട്ടികള്‍ അധികമുള്ള രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അവധിക്കാലത്ത് വലിയ സന്തോഷമായിരിക്കും. അവരെല്ലാവരും മക്കളുമായി വരും. മക്കളും പേരക്കുട്ടികളുമായി വീട് നിറയും. ആണ്‍കുട്ടികള്‍ ഓരോരുത്തരായി വീടുവെച്ച് പോകും. അവര്‍ക്ക് ഈ രീതിയില്‍ വരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാലും സഹോദരിമാര്‍ വന്നെന്നറിഞ്ഞാല്‍ അവരും കുടുംബ സമ്മേതമെത്തും. തറവാട്ടിലെ വിഭവങ്ങളാര്‍ക്കും പ്രശ്‌നമേയല്ല. കൂടിയിരുന്ന് സ്‌നേഹം കൂട്ടും. അത് ജീവിതത്തിന്റെ മധുരമാണ്. മക്കളുടെ പ്രാര്‍ഥനയാണ് മാതാപിതാക്കളുടെ മരണാനന്തര സമ്പത്ത്. ആണ്‍കുട്ടികളിലൂടെയും പെണ്‍കുട്ടികളിലൂടെയും അത് ലഭിക്കും
by: PKM Pannoor