Friday, September 20, 2013

അത്ഭുതങ്ങള്‍ സംഭവിക്കും!

ആറു കുട്ടികളുടെ പ്രിയപ്പെട്ട ഉമ്മ.
 ചെറിയ കുഞ്ഞിനെ പ്രസവിച്ച്‌ ഒന്നൊര വര്‍ഷമേ ആയിട്ടുള്ളൂ. കനത്ത മഴയും കാറ്റുമുള്ളൊരു പകലില്‍, മഴ തോര്‍ന്ന നേരം നോക്കി തൊടിയിലേക്കിറങ്ങിയതായിരുന്നു. വീണു കിടക്കുന്ന നാളികേരങ്ങള്‍ പെറുക്കിക്കൂട്ടുന്നതിനിടയില്‍, പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി പിടഞ്ഞുവീണു. കാറ്റും മഴയും കളിചിരികളുമുള്ള ലോകത്തു നിന്ന്‌ കുഞ്ഞുമക്കളെ ബാക്കിയാക്കി ആ പാവം ഉമ്മ വേര്‍പ്പിരിഞ്ഞുപോയി.
ഒന്നര വയസ്സുള്ള കുഞ്ഞ്‌ നിലയറിയാതെ കരയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. എന്തു ചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ വലഞ്ഞു. സങ്കടം തളംകെട്ടിയ വീട്ടില്‍ ആ കുഞ്ഞുകരച്ചില്‍ രാവും പകലും പെയ്‌തുകൊണ്ടേയിരുന്നു. ഉപ്പയുടെ ഉമ്മയായിരുന്നു പിന്നീട്‌ ആ കുഞ്ഞിന്റെ എല്ലാമെല്ലാം. അവര്‍ താരാട്ടു പാടിയും താലോലിച്ചും അവനെ വളര്‍ത്തിയെടുക്കാന്‍ പാടുപെട്ടു. പരമ ദയാലുവായ അല്ലാഹുവിനോട്‌ പാതിരാവുകളില്‍ തനിച്ചിരുന്ന്‌ പ്രാര്‍ഥിച്ചുകരഞ്ഞു. കാരുണ്യവാനായ സ്‌നേഹനാഥന്‍ ആ വല്യുമ്മക്ക്‌ ഒരത്ഭുത സമ്മാനം കൊടുത്തു. എഴുപത്‌ വയസ്സിലേക്ക്‌ കടന്ന ആ വൃദ്ധമാതാവിന്റെ നെഞ്ചില്‍ നിന്ന്‌ മുലപ്പാലു കിനിയുന്നു. അവിശ്വസനീയമായ ആ അത്ഭുതം കണ്ട്‌ വല്യുമ്മ കരഞ്ഞു, സന്തോഷം സുജൂദുകളായിക്കുനിഞ്ഞു. വാത്സല്യത്തിന്റെ ആ സ്‌നേഹാമൃതം ആവോളം നുകര്‍ന്ന്‌ ആ കുഞ്ഞ്‌ പുഞ്ചിരിച്ചു.

ഈ കഥ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?

വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല. ആ വല്യുമ്മ ഒരു യാഥാര്‍ഥ്യമാണ്‌. ആ കുഞ്ഞിനു ഇന്ന്‌ മുപ്പത്തേഴ്‌ വയസ്സ്‌. 22 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌നേഹനിധിയായ വല്യുമ്മ വിടചൊല്ലി. മുലപ്പാലും മാതൃത്വവും ആവോളം ചൊരിഞ്ഞ്‌ പതിനാറു കൊല്ലം വല്യുമ്മ അവനോടൊപ്പമുണ്ടായിരുന്നു. അഥവാ, ഇങ്ങനെയൊക്കെയാണ്‌ അല്ലാഹു അത്ഭുതങ്ങള്‍ കാത്തുവെക്കുന്നത്‌.

മൂസാ നബിയുടെ അര്‍പ്പണശക്തിക്കു മുന്നില്‍ കടലിനെ രണ്ടായി പിളര്‍ത്തിയവനല്ലേ അവന്‍? ഇബ്‌റാഹിം നബിയുടെ ത്യാഗബോധത്തിനു മുന്നില്‍ അഗ്‌നിയെ തണുപ്പിച്ചവനല്ലേ അവന്‍? യൂനുസ്‌ നബിയുടെ ഉള്ളലിഞ്ഞ പ്രാര്‍ഥനക്കു മുന്നില്‍ മത്സ്യത്തില്‍ നിന്നും കടലിന്റെ കൂരിരുട്ടില്‍ നിന്നും രക്ഷയേകിയവനല്ലേ അവന്‍? പ്രവാചകന്മാരുടെ ജീവിതത്തില്‍ മാത്രമല്ല, സൂക്ഷ്‌മ ജീവിതം ശീലമാക്കുന്ന സച്ചരിതരുടെ പ്രാര്‍ഥനയോടൊപ്പവും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണല്ലോ. `എല്ലാത്തിനും കഴിയുന്ന സര്‍വശക്തനാണവന്‍' എന്ന്‌ നിരന്തരമായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ പിന്നെന്തിനാണ്‌?

ചെറുതോ വലുതോ ആയ ഇങ്ങനെയൊരനുഭവമെങ്കിലും നമ്മുടെ ജീവിതത്തിലുമുണ്ടായിട്ടില്ലേ? പ്രതിസന്ധിയില്‍ നിന്ന്‌ കരപറ്റാനാകാതെ ഉഴലുന്ന നേരത്ത്‌, ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വിധമൊരു സഹായം നമുക്കും കൈവന്നിട്ടില്ലേ? ഇന്നുമോര്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള ഒരു രക്ഷപ്പെടലായിരിക്കും അത്‌. നമ്മുടെ സങ്കല്‍പങ്ങളുടെയെല്ലാം അപ്പുറത്ത്‌ സര്‍വവും നിരീക്ഷിച്ചും നിയന്തിച്ചും അത്യുന്നതനായ ഒരാള്‍ കാവലുണ്ടെന്ന്‌ ബോധ്യപ്പെടുന്ന നിമിഷങ്ങളായിരിക്കും അത്‌. അത്തരം അനുഭവങ്ങളിലൂടെ പലവട്ടം കടന്നുപോയിട്ടും ആ കാവല്‍ക്കാരനെ ഓര്‍മിച്ചെടുക്കാത്തവരാണ്‌ പക്ഷേ മനുഷ്യരില്‍ അധികപേരും.

`എന്റെ നാഥാ നിനക്ക്‌ നന്ദി' എന്ന്‌ നമ്മുടെ ഓരോ ശ്വാസത്തിലും പറഞ്ഞാല്‍ പോലും ആ നാഥനോടുള്ള കടപ്പാടിന്റെ ഒരംശം പോലുമാകില്ല.
 അത്രയേറെ ഇഷ്‌ടം കൊണ്ടും കരുണകൊണ്ടും നമ്മെ സദാ സംരക്ഷിക്കുകയാണ്‌ അവന്‍. നന്ദി ചെയ്യാന്‍ മറക്കുകയും നന്ദികേടിലൂടെ ജീവിക്കുകയും ചെയ്യുന്നവരായിട്ടും ആ നാഥന്‍ പിന്നെയും നമുക്ക്‌ മാപ്പ്‌ തരുന്നു.

 `നിശ്ചയമായും മനുഷ്യന്‍ നന്ദിയില്ലാത്തവനാണ്‌' എന്ന ഖുര്‍ആന്‍ വചനം നമ്മുടെയെല്ലാം ജീവിതത്തെ വിചാരണ ചെയ്യേണ്ടതാണ്‌. ചെറിയൊരു സഹായത്തിന്റെ പേരില്‍ പോലും പലരോടും അനേക വര്‍ഷത്തെ കടപ്പാട്‌ സൂക്ഷിക്കുന്നവരാണല്ലോ നാം. ചെറുതും വലുതുമായ സഹായങ്ങള്‍ കൊണ്ട്‌ ഈ ജീവിതത്തെ തന്നെ ശോഭയുള്ളതാക്കിയവനോട്‌ എത്ര കടപ്പാട്‌ സൂക്ഷിച്ചിട്ടുണ്ടാകും? അനുഗ്രഹങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്ന ആ നിമിഷത്തേക്ക്‌ ഉത്തരമുണ്ടോ കയ്യില്‍?

Thursday, September 19, 2013

രുചികരമായി തയ്യാറാക്കാവുന്ന ചോറുകള്‍


rice
ചോറ്
സാധാരണപോലെ വെള്ളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞു ചോറുണ്ടാക്കുന്ന രീതി എല്ലാവര്‍ക്കും അറിയാം. അരിയുടെ അളവിനനുസരിച്ച് വെള്ളംചേര്‍ത്തു വെന്തു വറ്റിച്ചെടുക്കുകയാണ് മറ്റൊരു രീതി. കുതിര്‍ത്ത പച്ചരി
എണ്ണമയം ചേര്‍ത്തു വഴറ്റി, വെള്ളം ചേര്‍ത്തു വറ്റിച്ചെടുക്കുന്നതാണ് ഫ്രൈഡ്‌റൈസ്-ബിരിയാണിച്ചോറുകളുണ്ടാക്കുന്ന രീതി. ശര്‍ക്കരപ്പാനിയില്‍ വേവിച്ചെടുക്കുമ്പോള്‍ പായസച്ചോറായി. പരമാവധി പോഷക നഷ്ടം കുറച്ചും രുചികരമായി തയ്യാറാക്കാവുന്ന ചില ചോക്ഷണങ്ങളുടെ പാചകവിദ്യകളിതാ..


വെജിറ്റബിള്‍ റൈസ്
100 ഗ്രാം അരിക്ക് 20 ഗ്രാം തോതില്‍ കാരറ്റ്, ബീന്‍സ്, കാബേജ്, ചീര എന്നിവകഴുകിയരിഞ്ഞതുചേര്‍ത്തു വേവിക്കുക. വെന്തിറക്കുമ്പോള്‍ 100 ഗ്രാം തേങ്ങചിരകിയെടുത്തത് ഒരു പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, അല്പം ഇഞ്ചി എന്നിവചേര്‍ത്ത് അരച്ചൊഴിച്ച് വാങ്ങുക. പ്രത്യേക കറികള്‍ ഇതിനുവേണ്ട. പത്ഥ്യക്കാര്‍ ഉപ്പൊഴിവാക്കുന്നതാണു നല്ലത്. ആവശ്യക്കാര്‍ക്കു ചട്ണിയോ കറികളോ ചേര്‍ത്തു കഴിക്കുകയുമാകാം.


പോഷകക്കഞ്ഞി
അരി 500 ഗ്രാമിന് ചെറുപയര്‍ 100 ഗ്രാം, ഉലുവ 30 ഗ്രാം (മുളപ്പിച്ചതായാല്‍നന്ന്) ക്രമത്തില്‍ കഴുകി വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിയുംകഴുകിയിടുക. ഇതില്‍ 50 ഗ്രാം ചുവന്നുള്ളി, 20 ഗ്രാം വെളുത്തുള്ളി, തൊലി കളഞ്ഞെടുത്തതും, 50 ഗ്രാം വീതം നേന്ത്രക്കായ്, കാരറ്റ്, ബീന്‍സ്, കാബേജ്,കോവല്‍ക്കായ്, പടവലങ്ങ, വെള്ളരിക്ക ഇവ കഴുകി ചെറുതായി നുറുക്കിയതുംചേര്‍ക്കുക. രുചിക്കുമെങ്കില്‍ ഒരു ടീസ്പൂണ്‍വരെ മഞ്ഞള്‍പൊടിയും ചേര്‍ക്കാം. വെന്തിറക്കുമ്പോള്‍ ഒരു ചെറിയ നാളികേരം ചിരകിയെടുത്തതില്‍രുചിക്കാവശ്യമായ അളവില്‍ പച്ചമുളക്, ഉപ്പ്, ഇഞ്ചി, കറിവേപ്പില, മല്ലിയില,ജീരകം എന്നിവ അരച്ചുചേര്‍ത്തു വാങ്ങാം. നാലഞ്ചുപേര്‍ക്ക് ഒരു നേരത്തേക്കിതു മതിയാകും. ഇതു വറ്റിച്ചു വാങ്ങി ചോറാക്കിയും കഴിക്കാം. കറികള്‍ വേണ്ടേ വേണ്ട.


മുരിങ്ങയിലച്ചോറ്
150 ഗ്രാം തവിടുകളയാത്ത ഉണക്കലരി വെള്ളത്തില്‍ വേവിച്ചു വറ്റിച്ചെടുക്കുക.വൃത്തിയാക്കി കൊഴിച്ചെടുത്ത 50 ഗ്രാം മുരിങ്ങയില പാത്രത്തില്‍വച്ച് മീതേരണ്ടു ടീസ്പൂണ്‍ വെണ്ണയോ ഒരു ടീസ്പൂണ്‍ നെയ്യോ വച്ച് അതിന്റെ മീതേവറ്റിച്ചെടുത്ത ചൂടുചോറ് വിളമ്പിവച്ച് ആവി പുറത്തുപോകാത്ത വിധം ഒതുക്കിവയ്ക്കുക. അഞ്ചുമിനിറ്റുകഴിഞ്ഞ് രുചിക്കു വേണ്ടത്ര ഉപ്പോ ചട്ണിയോചേര്‍ത്തു കഴിക്കാം. എല്ലാ പോഷകങ്ങളും നാരും ജലവും ലവണങ്ങളുംഇതിലുണ്ടാകും. ജീവകം അ ധാരാളമായി ലയിക്കുമെന്നതിനാല്‍ നേത്രരോഗികള്‍ക്കുത്തമമാണ്. അരിയുടെയും മറ്റു വസ്തുക്കളുടെയും അളവ് ആളെണ്ണമനുസരിച്ചു കൂട്ടിയാല്‍ കുടുംബത്തിലെ മുഴുവന്‍പേര്‍ക്കും ഒരേയാഹാരംമതിയാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.

ചീരച്ചോറ്
അരിയുടെ തൂക്കത്തോളം ചുവന്ന ചീര (ഏതു ചീരയുമാകാം) വൃത്തിയാക്കിതീരെ ചെറുതാക്കി അരിഞ്ഞ്, അരി തിളച്ചുകഴിഞ്ഞ് അതില്‍ ചേര്‍ക്കുക.വെള്ളം വറ്റാറാകുമ്പോള്‍ രുചിക്കനുസരിച്ച് ഉപ്പ്, ചുവന്നുള്ളി, ജീരകം, പച്ചമുളക്, നാളികേരം ഇവ അരച്ചൊഴിച്ച് വറ്റിച്ചുവാങ്ങുക. അരയ്ക്കുന്നതില്‍ മുളപ്പിച്ച നിലക്കടലകൂടി ചേര്‍ത്താല്‍ മാംസ്യവും കിട്ടും. ദഹനപ്രശ്‌നമുണ്ടാക്കില്ല. പോഷകങ്ങളും നാരുകളും വേണ്ടത്ര ലഭിക്കും.

നാരങ്ങാച്ചോറ്
വേവിച്ച ആഹാരം അമ്ലജനകമാണ്. അതു സമയം കഴിഞ്ഞാല്‍ കൂടുതല്‍കുഴപ്പമുണ്ടാക്കും. എന്നാല്‍ കൂടുതല്‍ സമയം ഭക്ഷണം വച്ചിരുന്നു കഴിക്കേണ്ടിവരുമ്പോഴും യാത്രാവേളയിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് നാരങ്ങാച്ചോറ്. ഒരാള്‍ക്ക് ആവശ്യമായത്ര ചോറിന്, ഒരു സ്പൂണ്‍ നെയ്യില്‍ഒന്നുരണ്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പിലക്കതിര്‍ ഇവ വഴറ്റി മൂപ്പിക്കുക.ഇതില്‍ ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. രണ്ടു ചെറിയനാരങ്ങയുടെ നീര് ഈ കൂട്ടില്‍ച്ചേര്‍ത്തു ചോറിട്ടിളക്കി ജലാംശം വറ്റിച്ചെടുക്കുക. കൂട്ട് എല്ലായിടത്തും പിടിക്കത്തവിധം ചിക്കിയിളക്കണം. ചൂടു തീരെകുറഞ്ഞേ, പാത്രങ്ങളില്‍ അടച്ചുകെട്ടാവൂ. പെട്ടെന്നൊന്നും കേടാകുകയില്ല.

തൈരുസാതം-സാമ്പാര്‍സാതം
ഒരാള്‍ക്ക് 200 ഗ്രാം എന്ന കണക്കില്‍ ഉണക്കലരി വറ്റിച്ചു ചോറാക്കുക. ചോറിന്റെയളവിനനുസരിച്ച് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, (ചുവന്നുള്ളി ഇഷ്ടമെങ്കില്‍) ഇവ എണ്ണയില്‍ വഴറ്റി മൂപ്പിച്ചെടുക്കുക. ഇത് അടുപ്പില്‍ നിന്നിറക്കിതണുത്തശേഷം ചോറിട്ടിളക്കിച്ചേര്‍ക്കുക. പാത്രത്തിന്റെ ചൂട് തീര്‍ത്തുംപൊയ്ക്കഴിഞ്ഞാല്‍, കൂട്ടില്‍ ചോറിട്ടിളക്കുക. ഒരു പരന്ന പാത്രത്തില്‍ നിരത്തി,പുളിക്കാത്ത തൈരും നാരങ്ങാനീരും ഉപ്പും ചേര്‍ത്തു തളിച്ച് ഇളക്കി വിളമ്പാം.മല്ലിയില അരിഞ്ഞുചേര്‍ത്ത് ചോറ് അലങ്കരിക്കാം. പൊതിച്ചോറാക്കാന്‍ നന്ന്. തൈരിനുപകരം സാമ്പാറോ രസമോ ചേര്‍ക്കാം. പേരുമാറും. രുചിയും മാറും. അത്രതന്നെ.
ഗോതമ്പുചോറ്
നെല്ലരിയേക്കാള്‍ അന്നജം കുറവും മാംസ്യം കൂടുതലുമായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇതു ചികിത്സകര്‍ വിധിക്കുന്നു. നുറുക്കുഗോതമ്പ് കഞ്ഞിയാക്കിയും വറ്റിച്ചു ചോറാക്കിയും കഴിക്കാം. അപ്പോള്‍ ഉപയോഗത്തിന്റെ അളവു കൂട്ടുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ സാരമായ കുറവുണ്ടാകുന്നില്ല. അതിനുള്ള പോംവഴി പൊടിച്ചു ചപ്പാത്തിയാക്കിക്കഴിക്കുകയെന്നതാണ്. മലയാളിയുടെ ‘ചോറുണ്ണുക’ എന്ന ശീലം തെറ്റലിന്റെ ആകുലത അപ്പോഴുണ്ടാകാം. കുറഞ്ഞ അളവില്‍ ഗോതമ്പുമുളപ്പിച്ചെടുത്ത്, മുളപ്പിച്ചചെറുപയര്‍, ഉലുവ, നിലക്കടല എന്നിവയും അരിഞ്ഞുവഴറ്റിയ ബീന്‍സ്,കാബേജ്, കോവല്‍ക്ക, പടവലങ്ങ തുടങ്ങിയ പച്ചക്കറികളും കൂട്ടി വേവിച്ചുവറ്റിച്ചെടുത്താല്‍ നല്ല ചോറായി. മല്ലിയിലച്ചട്ണി കൂട്ടിക്കഴിക്കാന്‍ നന്നായിരിക്കും.
വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്
കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, കുതിര്‍ത്ത ഗ്രീന്‍പീസും മുളപ്പിച്ച നിലക്കടലയുംവേവിച്ചത്, സവാള, ബീന്‍സ് എന്നിവ അരിയുടെ അളവിന് ആനുപാതികമായെടുത്ത് അരിഞ്ഞുവഴറ്റി, കുതിര്‍ത്ത അരിയും മതിയായ ഉപ്പും കൂടി ചേര്‍ത്ത് അല്പനേരം അതും വഴന്നുകഴിഞ്ഞാല്‍ പാത്രത്തിലേക്കുവെള്ളം പകരുക. അരിക്കു നിരപ്പിനു വെള്ളംമതി. അല്പം മഞ്ഞള്‍പൊടിചേര്‍ക്കുക. വെന്തുവറ്റിച്ചെടുക്കുക. ചൂടാറാതെ വിളമ്പണം. കുതിര്‍ത്തു മസാല പുരട്ടി വറുത്തോ കറിയാക്കിയതോ ആയ സോയാബീന്‍ കേക്കുചേര്‍ത്ത് ചോറു ഫ്രൈയാക്കാം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍വറുത്തു ചോറില്‍ ചേര്‍ത്തും കൊടുക്കാം. ചോറില്‍ എണ്ണമയം കിനിഞ്ഞു നില്ക്കത്തക്കവിധം നെയ്‌പോലും ചേര്‍ക്കുന്നതാരോഗ്യകരമല്ല. ഉപ്പും മസാലകളും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍അരിവറ്റിച്ച്, വഴറ്റിയതും വറുത്തതുമായ കൂട്ടുകള്‍ ഇട്ട് ഇളക്കി യോജിപ്പിച്ച്,കനലില്‍, ചൂടായിത്തന്നെ നിലനിര്‍ത്തി വിളമ്പുന്ന സമ്പ്രദായവുമുണ്ട്.തൈര് സലാഡും ഇലച്ചമ്മന്തിയും ഇതിനു നല്ല ഉപദംശമായിരിക്കും.

കുഞ്ചന്‍ നമ്പ്യാരുടെ സൂക്തങ്ങള്‍


1. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.

2. കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം.

3. കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം.

4. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും.

5. കുറുനരി ലക്ഷം കൂടുകിലും ഒരു
ചെറു പുലിയോടു ഫലിക്കില്ലേതും.

6. കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം.

7. നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ?

8. ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.

9. പോത്തുകള്‍ വെട്ടുവാനോടി വരുന്നേരം
ഓത്തു കേള്‍പ്പിച്ചാലൊഴിഞ്ഞു മാറീടുമോ?

10. പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം.

11. വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം.

12. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ട്
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.

13. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍
കൊണ്ടാലറിയുമതിനില്ല സംശയം.

14. കണ്ണടച്ചിരുട്ടാക്കി നടന്നാല്‍ മറ്റു ലോകര്‍ക്കു-
കണ്ണുകാണാതാകയില്ല, താന്‍ മറിഞ്ഞു കുണ്ടില്‍ വീഴും.

15. അണ്ടിയോടങ്ങടുക്കുമ്പോള്‍
പുളിക്കുമെന്നു ബോധിപ്പിന്‍.

16. ഈറ്റുപാമ്പു കടിപ്പാനായ്
ചീറ്റി വന്നങ്ങടുക്കുമ്പോള്‍
ഏറ്റുനിന്നു നല്ല വാക്കു
പറഞ്ഞാല്‍ പറ്റുകില്ലേതും.

17. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും
രണ്ടുപേര്‍ക്കും മനക്കാമ്പിലാ ഭോഷനെ
കണ്ടുകൂടാതെയാം ഇല്ലൊരു സംശയം.

18. മാനിനിമാരില്‍ വലഞ്ഞൊരു പുരുഷനു
ഹാനികള്‍ പലവക വന്നു ഭവിക്കും
മാനക്ഷയവും ദ്രവ്യക്ഷയവും
സ്ഥാനക്ഷയവും ദേഹക്ഷയവും
ധര്‍മക്ഷയവും കര്‍മക്ഷയവും
ധൈര്യക്ഷയവും കാര്യക്ഷയവും.

19. ധനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.

20. എലികളൊരായിരമുണ്ടെന്നാലൊരു
പുലിയൊടു കലഹിക്കാനെളുതാമോ?

21. കടുതായ് ശബ്ദിക്കും കുറുനരിയെ
കടുവയതുണ്ടോ പേടിക്കുന്നു?

22. കൈയില്‍കിട്ടിയ കനകമുപേക്ഷി-
ച്ചിയ്യം കൊള്‍വാനിച്ഛിക്കുന്നു.

23. അങ്ങാടീന്നൊരു തോല്‌വി പിണഞ്ഞാല്‍
തങ്ങടെയമ്മയൊടെന്നുണ്ടല്ലൊ.

24. ചൊട്ടച്ചാണ്‍ വഴിവട്ടം മാത്രം
കഷ്ടിച്ചങ്ങു പറക്കും കോഴികള്‍
ഗരുഡനു പിറകെ ചിറകും വീശി
ഗഗനേ ഗമനം വാഞ്ഛിക്കുന്നു.

25. പണമെന്നുള്ളതിനോടിടപെട്ടാല്‍
പ്രണയം കൊണ്ടൊരു ഫലമില്ലേതും.

26. യഷ്ടികളെ! ഭയമില്ല കുരയ്ക്കും
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.

27. തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്‍മാര്‍ക്ക്.

28. മണമുള്ളൊരു കുസുമങ്ങള്‍ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെല്ലാം.

29. ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും.

30. പെണ്ണിന്റെ ചൊല്‍കേട്ടു ചാടിപ്പുറപ്പെട്ട
പൊണ്ണന്‍ മഹാഭോഷനയ്യോ! മഹാജളന്‍!

31. അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം.

32. കല്പവൃക്ഷത്തെക്കൊതിക്കുന്ന ഭൃംഗിക്കു
കാഞ്ഞിരവൃക്ഷത്തിലാശയുണ്ടാകുമോ?

33. ചൊല്ലുന്ന കേള്‍ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ.

34. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.

35. കാലമടുത്താലെവിടെയിരുന്നെ-
ന്നാലും വരുവതു വന്നേ പോവൂ.

36. വേലികള്‍ തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?

37. തന്നെത്താനറിയുന്നതിനെക്കാള്‍
പിന്നെ വിശേഷിച്ചൊരു ഗുണമില്ല.

38. കാലത്തു തുഴയാഞ്ഞാല്‍
കടവില്‍ച്ചെന്നടുക്കില്ല
കാലന്‍വന്നടുക്കുമ്പോള്‍
കടാക്ഷിച്ചാല്‍ ഫലമില്ല.

39. ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയി-
ലഞ്ഞൂറായിരമെണ്ണം കൂടി
സ്വരുപിച്ചെങ്കിലനന്തനെടുക്കും
ധരണിയെടുപ്പാനാളായ് വരുമോ?

40. ഉപ്പു പിടിച്ച പദാര്‍ഥത്തെക്കാള്‍
ഉപ്പിനു പുളി കുറയും പറയുമ്പോള്‍.

41. പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറിവരാറേയുള്ളൂ.

42. കുവലയമലരിന്‍ പരിമളസാരം
തവളകളറിവാന്‍ സംഗതി വരുമോ?

43. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്ക്കുമതല്ലാതുണ്ടോ?

44. ദുര്‍ല്ലഭമായുള്ള വസ്തുലഭിപ്പതി-
നെല്ലാജനങ്ങള്‍ക്കുമാഗ്രഹമില്ലയോ.

45. പച്ചമാംസം തിന്നുതിന്നേ വളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

46. തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ.

47. കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്ക്
ദുഷ്ടതകാട്ടുവാനൊട്ടും മടിയില്ല.

48. ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്ന ഭാവം നശിക്കും കുമാരക!

49. ഗോക്കളെ വിറ്റു ലഭിക്കും പണത്തിനു
ശ്വാക്കളെക്കൊണ്ടു വളര്‍ത്തുന്നവരില്ല.

50. ഏകത ബുദ്ധിക്കുള്ളവരോടേ
ശോകസുഖാദികളുരചെയ്യാവൂ.

നമ്പ്യാരുടെ ഇത്തരം സൂക്തങ്ങള്‍ സാധാരണക്കാരന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ജീവിതത്തെക്കുറിച്ച് തനതായ കാഴ്ചപ്പാടുള്ള കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍.

മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളെക്കുറിച്ചറിയാന്‍ പുതിയ വെബ്‌സൈറ്റ്



www
രാജ്യത്തെ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രൂപത്തില്‍ കൈകാര്യചെയ്യപ്പടുന്ന വെബ്‌സൈറ്റാണ് www.maqsoodview.com. 49 പോളിടെക്‌നിക്കുകളടക്കം 135 മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിവരണമടങ്ങുന്ന സൈറ്റ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ മഖ്‌സൂദ് അഹമദ് അദ്ദീവാലയാണ് രൂപകല്‍പ്പന ചെയ്തത്. രാജ്യത്തെ പഴഞ്ചന്‍ വിദ്യാഭ്യാസ രീതി മാത്രം അവലംബിക്കുന്നതിനെക്കുറിച്ചും, ഏവരിലും നിരാശപടര്‍ത്തുന്ന വിധത്തിലുള്ള രൂപത്തിലുള്ള സാക്ഷരതാ കമ്മി നികത്തുന്നതിനുമായി സമുദായാംഗങ്ങളെ ഉണര്‍ത്തുകയാണ് സൈറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സൗദിയില്‍ നിന്നും തിരിച്ചു വന്ന അഹമദ് പറയുന്നു. 'മുസ്‌ലിം സമൂഹം വൈജ്ഞാനികമായി പിറകോട്ടു പോകാനുള്ള ഏറ്റവും പ്രധാന കാരണം, അനുയോജ്യമായ എഞ്ചിനീയറിംഗ് കോളേജുകളോ മാനേജ്‌മെന്റ് സ്ഥാപനങ്ങളോ ഇല്ല എന്നതാണ്. ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ ഇത് നന്നായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ നിരന്തരം ചിന്തിക്കാറുണ്ടായിരുന്നു. ഈയൊരു ആകാംക്ഷയുടെ ഫലമാണ് പുതിയ വെബ്‌സൈറ്റ്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ചെറിയൊരു ശ്രമത്തിന്റെ ഭാഗം മാത്രമാണിത്.' അദ്ദേഹം പറഞ്ഞു. വളരെ എളുപ്പത്തില്‍ കോളേജുകളെക്കുറിച്ചും യൂണിവേഴ്‌സിറ്റികളെക്കുറിച്ചും അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുമെന്നും പുതിയ കോഴ്‌സുകളെക്കുറിച്ചുള്ള വിവരണങ്ങള്‍ എപ്പോഴും ലഭിക്കുമെന്നും അഹമദ് കൂട്ടിച്ചേര്‍ത്

സേഫ് സെര്‍ച്ചിംഗിന് 'ഹലാല്‍ ഗൂഗ്ളിംഗ് '

halal googling
അശ്ലീല സൈറ്റുകളിലേക്ക് വഴിതുറക്കാതെ സുരക്ഷിതമായി സെര്‍ച്ചു ചെയ്യുന്നതിനായി പാകിസ്ഥാനിലെ ഐ ടി വിദഗ്ദര്‍ 'ഹലാല്‍ ഗൂഗ്ളിംഗ്' എന്ന പുതിയ മുസ്‌ലിം സെര്‍ച്ച് എഞ്ചിന്‍ ലോഞ്ച് ചെയ്തു. ഇസ്‌ലാമിക നിയമമനുസരിച്ച് തടയപ്പെടേണ്ട വിവരങ്ങള്‍ സ്വയം പ്രതിരോധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പനയെന്നും ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ഇതെന്നും ബന്ധപ്പെട്ടവര്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. പ്രമുഖ സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിളും ബിംഗുമാണ് ഹലാല്‍ ഗൂഗ്ളിംഗിന്റെ സോഴ്‌സ്. മുസ്‌ലിം ഉപയോക്താക്കളുടെ ആവശ്യം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കസ്റ്റം ഫില്‍റ്ററിംഗ് സംവിധാനത്തിലൂടെ വെബ്‌സൈറ്റുകളിലെ ഹറാമായതും ഇസ്‌ലാമിന് നിരക്കാത്തതുമായ കാര്യങ്ങളെ തടയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്‍മ. സൈറ്റുകളില്‍ സെര്‍ച്ചു ചെയ്യാന്‍ സാധിക്കാത്ത ഹറാം കീവേര്‍ഡും സെറ്റു ചെയ്തിട്ടുണ്ട്. നാല് വിഭാഗമായിട്ടാണ് ഇതിലെ കണ്ടന്റുകളെ തിരിച്ചിരിക്കുന്നത്. ജനറല്‍ കാറ്റഗറിയാണ് ആദ്യത്തെത്. മുഴുവന്‍ സെര്‍ച്ചിംഗിനും ബാധകമാവുന്ന വിധത്തിലാണിത്. രണ്ടാമത്തെ വിഭാഗം നിരോധിക്കപ്പെട്ട സൈറ്റുകളുടെ കരിമ്പട്ടികയാണ്. മൂന്നാമത്തെത് നിര്‍ണ്ണിത ലിങ്കുകള്‍ മാത്രം തടയുന്ന ലിങ്ക് ഫില്‍റ്ററിംഗ് വിഭാമാണ്. നാലാമത്തെത് ഹറാം കീവേഡുള്‍ ഉള്‍ക്കൊളളുന്ന ലിസ്റ്റാണ്.

കാര്യം ഇതൊക്കെയാണെങ്കിലും ചില ഹറാം കണ്ടന്റുകള്‍ ഇപ്പോഴും റിസള്‍ട്ടായി വരുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അശ്ലീലത പരമാവധി കടന്നുവരാതിരിക്കാന്‍ സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും അബദ്ധം ശ്രദ്ധയില്‍ പെട്ടാല്‍ അത് അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരത്തിലുള്ള ഹലാല്‍ ഇസ്‌ലാമിക്‌സെര്‍ച്ച് എഞ്ചിനുകളില്‍ ആദ്യത്തേതല്ല ഇത്. 2009 സെപ്റ്റംബറില്‍, നെതര്‍ലാന്റില്‍ താമസിക്കുന്ന 20കാരനയാ ഇറാനി വിദ്യാര്‍ത്ഥി തയാറാക്കിയ 'ഇംഹലാല്‍' എന്ന ഇറാനിയന്‍ സെര്‍ച്ച് എഞ്ചിനാണ് ഈ രംഗത്തെ ആദ്യത്തേത്. ഇത് ഇപ്പോള്‍ അറബിക്, ചൈനീസ്, ടര്‍കിഷ്, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളടക്കം 15ഓളം ലോകഭാഷകളില്‍ ലഭ്യമാണ്.

വിശ്വസാടിസ്ഥാനത്തില്‍ മറ്റു സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്. ജൂത വിശ്വാസ പ്രകാരം രൂപകല്‍പനചെയ്ത, ഗൂഗിളിന്റെ അപരന്‍ ജ്യൂഗിള്‍ അതിനുദാഹരണമാണ്. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സെറ്റുകളില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്ന വിധത്തിലുള്ള സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്.

Friday, September 13, 2013

ജീവിതത്തില്‍ ഉണര്‍ന്നിരിക്കാന്‍ മരണത്തിന്റെ ഓര്‍മകള്‍


ആര്‍ക്കും തോല്‌പിക്കാനോ ഇടപെടാനോ കഴിയാത്ത രണ്ടു പ്രതിഭാസങ്ങളാണ്‌ ജനനവും മരണവും. ഇവ രണ്ടും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷെ, എല്ലാവരും ജനനത്തെക്കാള്‍ മരണത്തെ അനിഷ്‌ടകരമായി കാണുന്നു. ജനനവീടും മരണവീടും രണ്ടുതരം അനുഭവങ്ങളാണ്‌ പങ്കിടുന്നത്‌. `ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുകയെന്നത്‌ ദൈവികനിശ്ചയങ്ങളില്‍ പെട്ടതാണെ'ന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. (വി.ഖു 53:43)

കവികളും ദാര്‍ശനികന്മാരും ഈ രണ്ടു പ്രതിഭാസങ്ങളെപ്പറ്റിയും വാചാലരായിട്ടുണ്ട്‌. ``നീ പിറവിയെടുക്കുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നിന്റെ ചുറ്റും നില്‌ക്കുന്നവര്‍ ആഹ്ലാദം കൊണ്ടിരുന്നു. നിനക്ക്‌ മരണം സംഭവിക്കുമ്പോള്‍ നിന്റെ ചുറ്റും കൂടി നില്‌ക്കുന്നവരെല്ലാം അട്ടഹസിച്ച്‌ വിലപിക്കുമ്പോള്‍ സന്തുഷ്‌ടനായി മരണം വരിക്കാന്‍ വേണ്ടത്‌ നീ കരുതിവെക്കണം'' -മഹാന്മാരെല്ലാം ഓര്‍മപ്പെടുത്തി.
ഇവിടെ വന്നതുപോലെ തന്നെ മടങ്ങിപ്പോകേണ്ടവരാണ്‌ നാം. നമ്മുടെ അനുമതിയൊന്നും തേടാതെ ഒരു കുഞ്ഞായി ജന്മം കൊണ്ടപ്പോള്‍ സ്വയം കുളിക്കാന്‍, വസ്‌ത്രം ധരിക്കാന്‍, ഭക്ഷണം കഴിക്കാന്‍, അനായാസേന ഒന്നു ചലിക്കാന്‍ കഴിവില്ലാത്തവരായിരുന്നു നാം. മരണപ്പെട്ടാലും ഇതു തന്നെയാണവസ്ഥ. നമ്മെ മറ്റു പലരുമാണ്‌ കുളിപ്പിക്കുക. അവര്‍ എളുപ്പം ചെയ്യാവുന്ന ഒരു ചുറ്റിപ്പുതക്കല്‍ നടത്തുന്നു. ജീവനുണ്ടായിരുന്നപ്പോള്‍ ഈ വിധം വരിഞ്ഞുമുറുക്കുന്ന പുതപ്പിക്കലുകളൊന്നും നമുക്കിഷ്‌ടമായിരുന്നില്ല. പിന്നീടവര്‍ ശവമഞ്ചത്തില്‍ ജഡം കിടത്തി മഖ്‌ബറയിലേക്ക്‌ നീങ്ങുന്നു. സാധാരണ ശയനമുറികളില്‍ ഒരുക്കിവെക്കുന്ന മനോഹരമായ കട്ടിലുകളില്‍ പെട്ടതല്ലാത്തതിനാല്‍ ഇതിന്‌ `നഅ്‌ശ്‌' (മയ്യിത്തുകട്ടില്‍) എന്നാണ്‌ അറബിയില്‍ പറയുക.
ഒട്ടനേകം പേര്‍ ഇതെല്ലാം അനുഭവിച്ചു. ഈ ഭൂമി അതിനെല്ലാം സാക്ഷിയായി. മരിച്ചവരെയും ജീവിക്കുന്നവരെയും ഭൂമി ഉള്‍ക്കൊള്ളുന്നു. മറമാടപ്പെട്ട ജഡങ്ങളെയെല്ലാം ദ്രവിപ്പിക്കുന്നു. ``ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാക്കിയിട്ടില്ലേ?'' എന്ന്‌ ഖുര്‍ആന്‍ (77:25,26) ചോദിക്കുന്നുണ്ട്‌. മരണം നിശ്ചയിച്ചവനാരാണോ അവനെ ഒരാള്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നു തന്നെയാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.
ഇഹലോക ജീവിതത്തെക്കാള്‍ മരണത്തിനും അനന്തരജീവിതത്തിനും മുന്‍ഗണന നല്‌കണമെന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ 67:2-ല്‍ ആദ്യം മരണത്തെയും പിന്നീട്‌ ജീവിതത്തെയും പരാമര്‍ശിച്ചത്‌ ശ്രദ്ധേയമാണ്‌. നമ്മുടെ കണ്‍മുന്നില്‍ വെച്ച്‌ എത്രയെത്ര ശക്തരും പ്രതാപികളും മഹാന്മാരുമാണ്‌ മരണത്തിനു കീഴൊതുങ്ങിയത്‌? സദ്‌വൃത്തരും സച്ചരിതരുമായി ജീവിച്ച ദൈവദൂതന്മാര്‍ പോലും അതില്‍ നിന്നൊഴിവായിട്ടില്ലല്ലോ. നാല്‌ വീടുകളിലായി താമസിക്കാന്‍ വിധിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍ എന്നാണ്‌ ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന്‌. ഒന്ന്‌) മാതാവിന്റെ ഗര്‍ഭാശയം. രണ്ട്‌) ദുനിയാവ്‌. 3) `ബര്‍സഖ്‌' അഥവാ ഉയിര്‍ത്തെഴുന്നേല്‌പുവരെ കഴിച്ചുകൂട്ടുന്ന ആത്മാവുകളുടെ ലോകം. നാല്‌) അനന്തവും ശാശ്വതവുമായ പാരത്രികലോകം.
മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന്‌ ഭൂമിലോകത്തേക്ക്‌ വരുന്നതും കാത്ത്‌ കഴിയുന്ന ഗര്‍ഭസ്ഥശിശുവിന്‌ ഭൂമിയില്‍ അഭിമുഖീകരിക്കാനിരിക്കുന്ന സത്യങ്ങളെക്കുറിച്ച്‌ എന്താണ്‌ ഉള്‍ക്കൊള്ളാന്‍ കഴിയുക? ഭൂമിയില്‍ നടന്നതോ നടക്കാനിരിക്കുന്നതോ ആയ യുദ്ധങ്ങളും സംഹാരങ്ങളും അവന്‍ കണ്ടിട്ടില്ല. കൊലപാതകങ്ങള്‍, തട്ടിപ്പറി, അക്രമ പ്രവര്‍ത്തികള്‍, അനീതിയുടെ തേര്‍വാഴ്‌ച ഒന്നും അവന്‍ അറിഞ്ഞിട്ടില്ല. ഇവിടെയുള്ള കാടും നാടും സമുദ്രങ്ങളും വന്യമൃഗങ്ങളും മഹാനഗരങ്ങളും അവന്‍ കണ്ടനുഭവിച്ചിട്ടില്ല.
ഒരുപക്ഷെ, ഇതൊന്നും ഇല്ലെന്ന്‌ അവന്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ ധരിച്ചിരിക്കാം. എന്നാല്‍ സത്യം അതല്ലല്ലോ. ഇവിടെ വന്നപ്പോള്‍ അവന്‍ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞില്ലേ? അതുതന്നെയാണ്‌ മരണവും മരണാനന്തരവും അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ മനുഷ്യന്‍ ഓര്‍ക്കേണ്ടത്‌. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള യാത്രയെക്കാള്‍ ഏറെ ദുര്‍ഘടമായിരിക്കുമത്‌.
ഒരാള്‍ മരണപ്പെടുന്നതോടെ ബന്ധുക്കള്‍ വാവിട്ടുകരയാന്‍ തുടങ്ങും. അയാളുടെ ഭാര്യക്കും മക്കള്‍ക്കും ഇനിയാരുണ്ട്‌ തുണയെന്ന്‌ വിലപിക്കും. എന്നാല്‍ ശവമഞ്ചത്തില്‍ ശ്‌മശാനത്തിലേക്ക്‌ ചുമന്നുകൊണ്ട്‌ കൊണ്ടുപോകുന്നവന്‌ ആരാണ്‌ തുണയാവുകയെന്ന്‌ ചിന്തിക്കാറുണ്ടോ? മറമാടപ്പെട്ട ശേഷം എല്ലാവരും തിരിച്ചുപോരുന്നു. ജഡം ദ്രവിച്ചു മണ്ണായിത്തീരുന്നു. ഭൂമിയില്‍ അവശേഷിക്കുന്നവര്‍ കുറച്ചുകാലം കഴിയുമ്പോള്‍ മരണപ്പെട്ടവരെ മറക്കുന്നു. അയാള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം പങ്കുവെക്കുന്നു. മരണപ്പെട്ട ഒരാളുടെ മാനസികാവസ്ഥ കവി ഭാവനയില്‍ പുനരാവിഷ്‌കരിക്കുന്നത്‌ കാണുക: ``എന്റെ അടുത്ത ബന്ധുക്കളതാ എന്റെ ഖബറിന്നരികിലൂടെ നടന്നുപോകുന്നു. അവര്‍ക്കാര്‍ക്കും ഇപ്പോള്‍ എന്നെയറിയാത്തതുപോലെയുണ്ട്‌. അവകാശികള്‍ എന്റെ ധനങ്ങളെല്ലാം ഓഹരിവെച്ചെടുക്കുന്നു. അവര്‍ എന്റെ കടങ്ങളും ഉത്തരവാദിത്വവും വിസ്‌മരിക്കുകയും ചെയ്യുന്നു.''
അതിനാല്‍ തന്റെ ധനം തന്റേതു തന്നെയാക്കി മാറ്റാന്‍ പരിശ്രമിക്കുകയെന്നതാണ്‌ ബുദ്ധി. അതെങ്ങനെയെന്ന്‌ ചിന്തിച്ചേക്കാം. മാര്‍ഗമിതാണ്‌. താന്‍ എന്തൊക്കെ സമ്പാദിച്ചുവോ അതില്‍ നിന്ന്‌ ഏറ്റവും വിശിഷ്‌ടമായത്‌ ധര്‍മം നല്‌കിയും ദൈവപ്രീതിക്കായി നീക്കിവെച്ചും തന്റേതു തന്നെയാക്കുക. കഷ്‌ടപ്പെട്ടു നേടിയതും പിശുക്കി സമ്പാദിച്ചതും ധര്‍മം കൊടുത്ത്‌ സ്വര്‍ഗം നേടാന്‍ ഉതകുന്നതാക്കുകയെന്നര്‍ഥം. അങ്ങനെയായാല്‍ വിലപിക്കേണ്ടിവരില്ല.
മരണത്തിന്‌ രണ്ടു മുഖങ്ങളുണ്ട്‌. ഒന്ന്‌ ക്രൂരമായതാണ്‌. ഇവിടെ അതിക്രമിയായി ജീവിച്ച മനുഷ്യനെ ഭീകരവും ഭയാനകവുമായ നിലയില്‍ മാലാഖമാര്‍ നേരിടുന്നു. അവരുടെ ആത്മാവിനെ അതികഠിനമായ വേദനയോടെ വലിച്ചൂരിയെടുക്കുന്നു. ``(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന്‌ (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ്‌ സത്യം.''(വി.ഖു 79:1)
രണ്ടാമത്തേത്‌ സൗമ്യവും മൃദുലവുമായ രൂപം. ഇവിടെ സന്തോഷത്തോടെ, ആശ്വാസത്തോടെ, സാന്ത്വന വചനങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടാണ്‌ മാലാഖമാര്‍ ആത്മാവുകളെ സ്വീകരിക്കുക. ``(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ്‌ സത്യം.'' (വി.ഖു 79:2)
ഞങ്ങളുടെ റബ്ബ്‌ അല്ലാഹുവാണെന്ന്‌ പ്രഖ്യാപിച്ച്‌ നേരായ മാര്‍ഗത്തില്‍ നിലകൊണ്ടവരാണവര്‍. അവര്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല. പക്ഷെ, ഇതെങ്ങനെയാണ്‌ വേര്‍തിരിക്കാന്‍ കഴിയുകയെന്നതാണ്‌ പ്രശ്‌നം. മരണങ്ങളുടെ പ്രത്യക്ഷ രൂപം നോക്കിയല്ല. മറിച്ച്‌ അതിന്റെ ആത്മീയവും ആന്തരികവുമായ അവസ്ഥകളാണ്‌ ക്രൂരമരണവും സൗമ്യമരണവും വേര്‍തിരിക്കുന്നത്‌. ഉദാഹരണമായി ഒരാള്‍ രണാങ്കണത്തില്‍ പ്രതിയോഗിയോട്‌ പടവെട്ടി ഇഞ്ചിഞ്ചായി വീരമൃത്യു വരിക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടിരുന്നത്‌. എന്നാല്‍, നമ്മുടെ മുന്നില്‍ അയാള്‍ക്ക്‌ നാം നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള രണ്ടാമത്തെയിനം മരണമല്ല സംഭവിച്ചത്‌. എങ്കിലും അയാളുടെ മരണം ആത്മീയവും ആന്തരികവുമായ രണ്ടാമത്തെ മരണം തന്നെയാണ്‌. അതുകൊണ്ടാണല്ലോ അത്തരക്കാര്‍ രക്തസാക്ഷികളും ധീരയോദ്ധാക്കളുമായത്‌. അവര്‍ അല്ലാഹു ഒരുക്കിവെച്ച സ്വര്‍ഗീയ അനുഭവങ്ങള്‍ ആസ്വദിച്ച്‌ കഴിച്ചുകൂട്ടുന്നു.
എന്നാല്‍, ധിക്കാരിയും ദൈവനിഷേധിയും ക്രൂരനുമായൊരു സമ്പന്നന്‍ എല്ലാ സുഖാഡംബരങ്ങളും അനുഭവിച്ച്‌ വേണ്ടവിധം പരിചരണങ്ങള്‍ കിട്ടി പ്രയാസങ്ങളൊന്നും അനുഭവിക്കാതെ മരിക്കുന്നു. ബാഹ്യമായി അയാളുടെ മരണം രണ്ടാമത്തെയിനമാണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ ആത്മീയവും ആന്തരികവുമായി അയാള്‍ക്ക്‌ ഒന്നാമത്തെയിനം മരണമാണ്‌ സംഭവിച്ചിട്ടുള്ളത്‌. പക്ഷെ, പുറമെ നിന്ന്‌ വീക്ഷിക്കുന്നവര്‍ അതറിയുകയില്ലെന്ന്‌ മാത്രം. ആയതിനാല്‍ മരണത്തിന്റെ ക്രൂരതയും സൗമ്യഭാവവും മരണപ്പെടുന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്നതാണെന്ന്‌ സാരം. ഖുര്‍ആന്‍ ഈ സത്യം സൂചിപ്പിക്കുന്നുണ്ട്‌.
സൂറതു യാസീനില്‍ നല്ലൊരു മനുഷ്യന്റെ അനുഭവം അല്ലാഹു പറഞ്ഞുതരുന്നത്‌ വിശ്വാസിക്ക്‌ പാഠമാണ്‌: ``സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന്‌ പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ്‌ എനിക്ക്‌ പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്‌തതിനെപ്പറ്റി എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.'' (വി.ഖു 36:20 മുതല്‍ 27 വരെ വചനങ്ങള്‍ നോക്കുക.)
യഥാര്‍ഥത്തില്‍, സത്യവിശ്വാസിയായ അദ്ദേഹത്തെ നാട്ടുകാര്‍ വധിക്കുകയാണുണ്ടായത്‌. രക്തസാക്ഷിത്വത്തെ തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ അല്ലാഹു സ്വര്‍ഗത്തെ പറ്റി സന്തോഷവാര്‍ത്ത നല്‌കിയ കാര്യമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. ആ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ തന്റെ നാട്ടുകാര്‍ സത്യത്തെപ്പറ്റി ബോധവാന്മാരായി കാണാനുള്ള ആഗ്രഹമാണ്‌. ഈ അനുഭവം ബാഹ്യമായിട്ടല്ല, ആന്തരികവും ആത്മീയവുമായിട്ടാണെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷെ, പുറമെ നില്‌ക്കുന്നവരെ അതറിയിക്കാന്‍ വഴികളൊന്നും തന്നെയില്ലല്ലോ.
പുണ്യവാന്മാരുടെ നിലപാടും മനോഗതിയും ഇതാണ്‌: ``ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക്‌ സഹായികളായി ആരുമില്ല'' (വി.ഖു 3:192). ഇതിന്റെ തുടര്‍വചനങ്ങളും ശ്രദ്ധിക്കുക: ``പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.''(വി.ഖു 3:193)
അല്ലാഹു നമ്മെ പരീക്ഷിക്കാന്‍ വേണ്ടിയാണ്‌ മരണവും ജീവിതവും നിശ്ചയിച്ചിട്ടുള്ളത്‌. ജീവിതത്തെ പരീക്ഷയായും മരണത്തെ തന്റെ വിജയപരാജയങ്ങള്‍ അനുഷ്‌ഠിക്കാനുള്ള യാത്രയായും കാണണം. ആരാണ്‌ ഏറ്റവും കൂടുതല്‍ നല്ലത്‌ ചെയ്‌തു മുന്നേറുന്നതെന്നാണ്‌ അല്ലാഹു നോക്കുന്നത്‌ (വി.ഖു 67:2). സാധാരണ പരീക്ഷകളില്‍ പോലും എഴുതാന്‍ ഉപയോഗിച്ച കടലാസിന്റെയോ പേനയുടെയോ മികവ്‌ നോക്കിയല്ലല്ലോ മാര്‍ക്ക്‌ ലഭിക്കുക. മറിച്ച്‌, എഴുതിയിരിക്കുന്നത്‌ ശരിയുത്തരമാണോ തന്നെ അതെത്ര മാത്രം മികവോടെ എഴുതി ഫലിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കിയാണ്‌. ആയതിനാല്‍ ജീവിതമാകുന്ന പരീക്ഷയുടെ ഉത്തരക്കടലാസില്‍ വീണ്ടും വീണ്ടും പരിശോധന നടത്തുക.
``ഏതൊരാളുടെ നന്മയുടെ തുലാസ്‌ ഘനംതൂങ്ങിയോ അവന്‍ സംതൃപ്‌തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞുവോ അവന്റെ സങ്കേതം `ഹാവിയ'യായിരിക്കം'' (വി.ഖു 101:6-9). `ഹാവിയ' എന്നാല്‍ ചൂടേറിയ നരകമെന്നാണര്‍ഥം. നന്മയുടെ തുലാസ്‌ ഘനം കൂടിയാല്‍ അയാള്‍ക്ക്‌ മരണത്തെ ഒരു വിശ്രമമായി ആസ്വദിക്കാനാകും. മരണമാകുന്ന കവാടം കടക്കാത്തവരായി ആരുമില്ല. മരണാനന്തരം എവിടെയായിരിക്കണമെന്നതാകട്ടെ മുഖ്യമായ ചിന്ത.
``ഹേ! സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്‌തിപ്പെട്ടുകൊണ്ടും തൃപ്‌തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (വി.ഖു 89:27-30). ഇതു തന്നെയാണ്‌ സംതൃപ്‌തി. ഇവിടെയാണ്‌ ആഹ്ലാദം സമാധാനഗേഹമായ സ്വര്‍ഗപ്രവേശം! അതത്രെ വിശ്വാസിക്ക്‌ കണ്‍കുളിര്‍മ നല്‌കുന്നത്‌.

from shababweekly.net... 
തസ്‌കിയ -
അബ്‌ദുല്‍അലി മദനി

Saturday, September 7, 2013

ചോക്ളെറ്റ് ടേസ്റ്റർ



ജോലിയെന്താ? ചോക്കലേറ്റ് തിന്നല്‍... ഞെട്ടേണ്ടതില്ല. ചോക്കലേറ്റ് ടേസ്റ്ററുടെ പണി അതുതന്നെ. ചോക്കലേറ്റിനെ ഇഷ്ടഭാജനമായി കൂടെക്കൂട്ടിയവരെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ജോലിയാകുമിത്.

കൊക്കോ രുചിപ്രിയര്‍ക്കാണ് ഈ ജോലി യോജിക്കുക. പുതിയ രുചിമിശ്രണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സമ്പാദിക്കുക, പുതിയ ഉത്പന്നങ്ങള്‍ രുചിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക, പുതിയ രുചികള്‍ കണ്ടെത്തുക, ജനവിഭാഗങ്ങളുടെ ഇഷ്ടരുചി തേടി യാത്രനടത്തുക തുടങ്ങിയവയൊക്കെ ജോലിയുടെ ഭാഗമായിരിക്കും. രുചി മാത്രമല്ല മണവും പ്രധാനമാണ് ഈ തൊഴിലില്‍. ചോക്കലേറ്റ് മിഠായികളുടെ നിറവും ഗുണവും മണവുമൊക്കെ നിശ്ചയിക്കുന്നത് ചോക്കലേറ്റ് ടേസ്റ്ററായിരിക്കും.

കൊക്കോ പരിപ്പുകളാണ് ചോക്കലേറ്റിന്റെ അടിസ്ഥാനഘടകം. അതിന്റെ രുചി കാലാവസ്ഥ, വളരുന്ന കൃഷിഭൂമി, മണ്ണിന്റെ അവസ്ഥ, വിളവെടുപ്പിന് ശേഷമുള്ള സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കോടികള്‍ മറിയുന്ന ചോക്കലേറ്റ് നിര്‍മാണബിസിനസ്സില്‍ രുചിപരിശോധനയും അതിപ്രാധാന്യമര്‍ഹിക്കുന്നു.

മികച്ച വരുമാനം ഉറപ്പുള്ള ജോലിയാണ് ചോക്കലേറ്റ് ടേസ്റ്ററുടേത്. പരിചയവും ജോലിയിലെ മികവുമൊക്കെ കൂടുതല്‍ വരുമാനവും ആനുകൂല്യങ്ങളും നേടിത്തരും. വിതരണക്കാര്‍, പരസ്യഡിസൈനര്‍മാര്‍, പാക്കേജുകള്‍ക്ക് രൂപംനല്‍കുന്നവര്‍ തുടങ്ങിയവരുമായൊക്കെ പതിവായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരും.

അടിസ്ഥാനപരമായി ചോക്കലേറ്റിനെ അറിഞ്ഞിരിക്കുകയെന്നതാണ് ഈ തൊഴിലിന്റെ പ്രധാനഭാഗം. നാവിലെ രുചിമുകുളങ്ങള്‍ നല്ല സംവേദനശേഷിയുള്ളതാവണം. രുചിയിലെ നേരിയ വ്യത്യാസങ്ങള്‍പോലും തിരിച്ചറിയാന്‍ കഴിയണം. പുതിയ പ്രവണതകളും സമൂഹത്തിന്റെ ആവശ്യകതയുമൊക്കെ അറിഞ്ഞിരിക്കണം. ആദ്യാവസാനം ക്ഷമാശീലം ആവശ്യപ്പെടുന്ന ജോലിയാണിതെന്നും ഓര്‍ത്തിരിക്കുക.

പ്ലസ്ടു നേടിയ ശേഷം ന്യൂട്രീഷന്‍, ഫുഡ്‌ടെക്‌നോളജിയില്‍ ബിരുദം സമ്പാദിക്കുക. അടിസ്ഥാനവിവരങ്ങള്‍ക്ക് ഈ പഠനം സഹായിക്കും. ചോക്കലേറ്റ് നിര്‍മാണ, വിതരണ രംഗത്ത് പരിചയം സമ്പാദിക്കാനും ശ്രദ്ധിക്കുക. ചില പഠനകേന്ദ്രങ്ങള്‍:

* യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി(www.du.ac.in)
* യൂണിവേഴ്‌സിറ്റി ഓഫ് മൈസൂര്‍(www.uni-mysore.ac.in/ food-science-and-nutrition)
* ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്, ഗോവ(www.ihmgoa.nic.in/ ihmgoa.htm)

ചായക്കോപ്പയില്‍ നിന്ന് ജീവിതം



എണ്‍പതുകളിലെ തണുപ്പുകാലത്ത് ഔദ്യോഗിക ആവശ്യാര്‍ഥമാണ് ബാംഗ്ലൂര്‍വരെ പോകേണ്ടിവന്നത്. മടക്കയാത്ര ബസ്സിലായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള പുലര്‍കാലത്താണ് വയനാടന്‍ചുരമിറങ്ങുന്നത്. ബസ്സിന്റെ ജാലകപ്പഴുതിലൂടെ ഇരച്ചെത്തുന്ന ശീതക്കാറ്റ് ശരീരത്തെ മഞ്ഞുപ്രതിമപോലെയാക്കി മാറ്റി. എങ്ങനെയെങ്കിലും യാത്ര തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന മട്ടിലായി. കിടുകിടാ വിറയ്ക്കുന്നതിനിടയിലാണ് ബസ് അടിവാരത്ത് ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയത്. മെല്ലെയിറങ്ങി ചൂടുപറക്കുന്ന ഒരു കട്ടന്‍ചായ ചോദിച്ചുവാങ്ങി. അവിടെനിന്നാണ് വീണ്ടും ജീവന്‍വെച്ചത്. അന്ന് കുടിച്ച ചായയുടെ ചൂടും രുചിയും ഇപ്പോഴും മറന്നിട്ടില്ല...

കുളിരുള്ള പ്രഭാതത്തില്‍ ഒരു കപ്പ് ചായ നിങ്ങളില്‍ ചൂടുനിറയ്ക്കും. മനസ്സ് ചുട്ടുപുകയുമ്പോള്‍ ഒരു കപ്പ് ചായ നിങ്ങളെ ശാന്തനാക്കും. ചായ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലമേറെയായി. ഈ പാനീയത്തിന്റെ രുചി ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു തൊഴില്‍മേഖലയുണ്ട്. ടീ ടേസ്റ്റര്‍. നിങ്ങള്‍ കൈയിലെടുക്കുന്ന ഓരോ കപ്പ് ചായയ്ക്കുപിന്നിലും ചില ടീ ടേസ്റ്റര്‍മാരുണ്ടാകും. അതിന്റെ ഗുണനിലവാരവും രുചിയും മണവുമൊക്കെ ആദ്യം അറിഞ്ഞ് നിങ്ങള്‍ക്കായി അത് തിരഞ്ഞെടുത്തവര്‍.

ചായ ഉത്പാദനത്തിലും കയറ്റുമതിയിലും ഉപയോഗത്തിലുമൊക്കെ മുന്‍നിരയിലാണ് ഇന്ത്യ. ടീ മാനേജ്‌മെന്റ് കരിയര്‍രംഗത്ത് അത്ര അറിയപ്പെടുന്നതല്ല. എന്നാല്‍, ആവേശകരമായ തൊഴില്‍രംഗമാണിതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയും. അതില്‍ത്തന്നെ സ്‌പെഷലൈസ്ഡ് വിഭാഗക്കാരാണ് ടീ ടേസ്റ്റര്‍മാര്‍. അടിസ്ഥാനപരമായി ചായയുടെ ഗുണം രുചിച്ചറിയുകയാണ് പ്രധാനജോലി. രുചിയനുസരിച്ച് ചായപ്പൊടി വിവിധഇനങ്ങളാക്കി തിരിക്കുക, ബ്രാന്‍ഡ് നല്‍കുക, മിശ്രിതങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയൊക്കെ ദൗത്യങ്ങളിലുള്‍പ്പെടും.

മണം, രുചി, നിറം

അസം മലനിരകള്‍, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്, നീലഗിരിക്കുന്നുകള്‍ തുടങ്ങിയ മേഖലകളിലാണ് തേയിലത്തോട്ടങ്ങള്‍ വ്യാപകം. ഒരു തോട്ടത്തില്‍ത്തന്നെ വിവിധ ഇനങ്ങളിലും ഗുണങ്ങളിലുമുള്ള തേയിലച്ചെടികളുണ്ടാകും. ഒരേചെടിയില്‍നിന്നുതന്നെ വിവിധ സീസണുകളില്‍ ലഭിക്കുന്ന കൊളുന്തുകള്‍ വിവിധ നിലവാരത്തില്‍പ്പെടുന്നതായിരിക്കും. ഇതൊക്കെ അതിശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട കാര്യങ്ങളാണ്. കമ്പ്യൂട്ടറുകളും മറ്റും ഇപ്പോള്‍ ഈ മേഖലയില്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍, രുചിഭേദങ്ങള്‍ നിശ്ചയിക്കുന്നതിലും മിശ്രണങ്ങള്‍ക്ക് രൂപംനല്‍കുന്നതിലുമൊക്കെ ഇപ്പോഴും അന്തിമ വാക്ക് ടീ ടേസ്റ്റര്‍മാരുടേതാണ്.

രുചിയും മണവും ഗുണവുമൊക്കെ തിരിച്ചറിയാനുള്ള സ്വാഭാവികശേഷി ഓരോ മനുഷ്യനിലുമുണ്ടാകും. അവ വളര്‍ത്തി പരിപോഷിപ്പിച്ചെടുക്കുന്നതിലാണ് വിജയം. ടീ ടേസ്റ്റര്‍മാര്‍ക്ക് തുടക്കത്തില്‍ നല്ല പരിശീലനം ആവശ്യമാണ്. അത് തേയിലത്തോട്ടങ്ങളില്‍നിന്നുതന്നെ തുടങ്ങുന്നു. എങ്ങനെയാണ് കൃഷിയെന്നും എങ്ങനെയാണ് വിളവെടുപ്പെന്നുമൊക്കെ വ്യക്തമായ ധാരണ സമ്പാദിക്കണം. നുള്ളിയെടുത്ത് കൊളുന്തിന്റെ വലിപ്പവും നിറവുമൊക്കെ വിലയിരുത്തി രുചിയും മണവും എങ്ങനെയിരിക്കുമെന്ന് പറയാന്‍ കഴിയണം. ശാസ്ത്രവും കലയും സമ്മേളിക്കുന്ന തൊഴിലെന്ന് ടീ ടേസ്റ്റിങ്ങിനെ വിശേഷിപ്പിക്കാം.

കുടിയും വലിയും വേണ്ട

മണവും രുചിയും പിടിച്ചെടുക്കാനുള്ള ശേഷിയാണ് പ്രധാനം. ഇത് നിലനിര്‍ത്തുന്നതിനായി ചില നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ ആവശ്യമായിവരും. മദ്യപാനവും പുകവലിയും ഒഴിവാക്കേണ്ടി വരും. എരിവേറിയ മസാലഭക്ഷണങ്ങളും വര്‍ജിക്കേണ്ടിവരും. ഒരു ദിവസം 200-300 കപ്പ് ചായയുടെ രുചിവരെ നോക്കേണ്ടി വരും. ഗന്ധം, നിറം, രുചി, കടുപ്പം തുടങ്ങിയവ അടിസ്ഥാനമാക്കി 1500-ല്‍ കുറയാത്ത ഇനത്തില്‍പ്പെട്ട ചായകളെ തിരിച്ചറിയാനും കഴിയണം. ഇതിനൊപ്പം മാനേജ്‌മെന്റ്/മാര്‍ക്കറ്റിങ് രംഗങ്ങളിലും അടിസ്ഥാനശേഷി ആര്‍ജിക്കണം. തേയിലവിപണിയിലെ പുതിയ പ്രവണതകള്‍, താത്പര്യങ്ങള്‍, ആവശ്യങ്ങള്‍ തുടങ്ങിയവയൊക്കെ അറിഞ്ഞിരിക്കണം.

മികച്ച കമ്പനികളില്‍ പരിചയസമ്പന്നരായ ടീ ടേസ്റ്റര്‍ക്ക് അരലക്ഷംരൂപയിലേറെ പ്രതിമാസശമ്പളം ലഭിക്കും. ആനുകൂല്യങ്ങളും ഭക്ഷണ, താമസസൗകര്യങ്ങളുമൊക്കെ ഇതിനുപുറമെ. തുടക്കക്കാര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലാവും നിയമനം. തുടര്‍ന്ന് പരിശീലനഘട്ടം. പ്രൊഫഷണല്‍ ടീ ടേസ്റ്ററാകാന്‍ വര്‍ഷങ്ങളുടെ പരിശീലനം വേണ്ടിവരും. കഴിവനുസരിച്ച് ടീ ടേസ്റ്റിങ് മാനേജര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും ലഭിക്കും.

പ്രകൃതിസ്‌നേഹികള്‍ക്ക് പറ്റിയ മേഖലയാണിത്. എവിടെത്തിരിഞ്ഞാലും ഹരിതാഭ, സുഖകരമായ കാലാവസ്ഥ തുടങ്ങിയവയൊക്കെ തേയിലത്തോട്ടങ്ങളുടെ പ്രത്യേകതയാണ്. വിനോദസഞ്ചാരം വന്‍കുതിച്ചുചാട്ടത്തിന്റെ വഴിയിലായതോടെ ഹോസ്പിറ്റാലിറ്റി മേഖലയിലും അവസരങ്ങളുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലുംമറ്റും ടീ ടേസ്റ്റര്‍ തസ്തികയില്‍ നിയമനം നടക്കുന്നു.

18-25 പ്രായക്കാര്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാം. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബോട്ടണി, ഫുഡ്‌സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയവയില്‍ ബിരുദധാരികളെ ടീ ടേസ്റ്റര്‍ തസ്തികയിലേക്ക് പരിഗണിക്കാറുണ്ട്. ടീ ടേസ്റ്റിങ്ങില്‍ ഡിഗ്രി/പി.ജി ഡിപ്ലോമ/ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകളുമുണ്ട്. അത്തരം ചില പഠനകേന്ദ്രങ്ങള്‍.

1. എന്‍.ഐ.ടി.എം., ഡാര്‍ജിലിങ് ടീ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍, കദംതല, പശ്ചിമബംഗാള്‍
2. ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്യൂച്വറിസ്റ്റിക് സ്റ്റഡീസ്, ദക്ഷിണകൊല്‍ക്കത്ത, പശ്ചിമബംഗാള്‍.
3. ഉപാസി ടീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, വാല്‍പ്പാറ, തമിഴ്‌നാട്.
4. ടീ ടേസ്റ്റേഴ്‌സ് അക്കാദമി, കൂനൂര്‍, നീലഗിരി, തമിഴ്‌നാട്.
5. ദിപ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്, സാള്‍ട്ട്‌ലേക്ക് സിറ്റി, കൊല്‍ക്കത്ത.
6. അസം ഡാര്‍ജിലിങ് ടീ റിസര്‍ച്ച് സെന്റര്‍, കുര്‍സിയോങ്, ഡാര്‍ജിലിങ്.
7. അസം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ജോര്‍ഹട്ട്, അസം.
8. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ്, മാലത്തള്ളി, ബാംഗ്ലൂര്‍.
9. അസം യൂണിവേഴ്‌സിറ്റി, സില്‍ച്ചാര്‍, അസം.
10. ഡെപ്രോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്, കൊല്‍ക്കത്ത

BY: പി.കെ. അയ്യര്‍

Friday, September 6, 2013

നമസ്‌കാരം ആത്മാനുഭൂതിയുടെ ഇടവേള


ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ നമ്മുടെ മനസ്സ്‌? മനസ്സിന്‌ ആശ്വാസംനല്‍കാനും സുരക്ഷനല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ?
മനുഷ്യന്‍ പൊതുവെ ദുര്‍ബലനാണ്‌, അവന്‍ എത്ര ശക്തനാണെന്ന്‌ വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചിതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ടുപോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത്‌ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന്‍ പകച്ച്‌ നില്‍ക്കും.

തെറ്റായ പാതയാണ്‌ അവന്‍ തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും. ശരിയായ തെരഞ്ഞെടുപ്പിന്‌ പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക്‌ ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്‌. മനുഷ്യശരീരത്തിന്‌ എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത്‌ ഭാഗത്തും ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണം പോലെയാണത്‌. മനുഷ്യന്‍ ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന്‌ അവന്‌ ബോധ്യപ്പെടും.
യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന്‌ മോചനംലഭിക്കാനും ജീവിതം സമാധാനപരവും അനുഗൃഹീതവുമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്‌.
നമസ്‌കാരം വിശ്വാസിക്ക്‌ അത്തരമൊരു ദൈവികതണലും ആശ്വാസവുമാണ്‌ നല്‍കുന്നത്‌. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന്‌ മുന്നില്‍ വിശ്വാസി അഞ്ച്‌ തവണ നില്‍ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട്‌ നേരിട്ട്‌ സംവദിക്കുകയുമാണ്‌ അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്‌ത്തിയും സ്‌തുതിച്ചുമാണ്‌ വിശ്വാസി നമസ്‌കാരം തുടങ്ങുന്നത്‌. പിന്നീട്‌ അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്‌ അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന്‌ അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച്‌ തന്റെ അറിവ്‌ അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയെക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും.
ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്‌കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. ദാസന്‍ സര്‍വസ്‌തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ സ്‌തുതിച്ചിരിക്കുന്നു.' അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന്‌ പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ പ്രശംസിച്ചിരിക്കുന്നു.' പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ എന്നു ദാസന്‍ പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു.' നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട്‌ മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന്‌ പറയുമ്പോള്‍ അല്ലാഹു പറയും: `ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്‌.' ദാസന്‍, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `അത്‌ എന്റെ ദാസന്നുള്ളതാണ്‌; എന്റെ ദാസന്ന്‌ അവന്‍ ചോദിച്ചതുണ്ട്‌.'
അഥവാ നമസ്‌കരിക്കുന്ന വിശ്വാസിയില്‍ നിന്ന്‌ അല്ലാഹു അകലെയല്ല. മറിച്ച്‌, അവന്‌ മറുപടി നല്‍കിക്കൊണ്ടേയിരിക്കയാണ്‌. 
നമസ്‌കാരവും ആത്മസംസ്‌കരണവും
ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യമനസ്സിന്‌ പലപ്പോഴും ആത്മീയശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്‌തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന്‍ തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക്‌ കൊണ്ടുവരാനാഗ്രഹിക്കും. നമസ്‌കാരമാണ്‌ മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക്‌ അവനെ വീണ്ടും ആനയിക്കുന്നത്‌.
തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്‌കാരക്കാരന്‍ പാപമോചനത്തിന്‌ അര്‍ഥിക്കുകയും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക്‌ അദ്ദേഹത്തിന്‌ സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.
മനുഷ്യരിലധികപേരും നിലനില്‍പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്‌. അതിനാല്‍ തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്‌നേഹം, പരക്ഷേമ തല്‍പരത, അലിവ്‌ തുടങ്ങിയ വികാരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായ വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത്‌ തീര്‍ച്ചയായും മാനുഷികമൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്‌, ആ അധമവികാരത്തെ തച്ചുടക്കാനാണ്‌ അല്ലാഹു നമസ്‌കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്‌. 
ഇബ്‌നു മസ്‌ഊദ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്‌, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അങ്ങനെ നിങ്ങള്‍ സുബ്‌ഹ്‌ നമസ്‌കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്‌. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ്‌ര്‍ നമസ്‌കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ്‌രിബ്‌, ഇശാഅ്‌ എന്നിവ നമസ്‌കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. (ത്വബറാനി)
തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന്‌ സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക്‌ മേല്‍ നമസ്‌കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു.
നമസ്‌കാരവും മാനസിക ശക്തിയും
മനസ്സ്‌ ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട്‌ ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്‌കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക്‌ മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്‌മരണയില്‍ നിന്ന്‌ അകറ്റുമ്പോള്‍ നമസ്‌കാരം മനസ്സിനെ അതിന്റെ സ്രഷ്‌ടാവുമായി കൂട്ടിയിണക്കുന്നു. നമസ്‌കാരം, അത്‌ യഥാവിധം നിര്‍വഹിക്കുന്നവന്‌ ലഭിക്കുന്ന മാനസിക ശക്തിയെക്കുറിച്ച്‌ അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്‌ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: `തീര്‍ച്ചയായും വലിയ ശാസ്‌ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക്‌ തിരിയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്‌. `മാന്‍ ദ അണ്‍നോണ്‍' എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബെല്‍ ജേതാവുമായ ഡോ. അലെക്‌സിസ്‌ കാറല്‍ തന്നെ ഒരിക്കല്‍ റീഡേഴ്‌സ്‌ ഡൈജസ്റ്റില്‍ എഴുതിയത്‌ കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ്‌ പ്രാര്‍ഥന. ഭൂഗുരുത്വാകര്‍ഷണശക്തി പോലുള്ള ഊര്‍ജവുമാണത്‌.
പലതരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട്‌ അവസാനം ശാന്തമായ പ്രാര്‍ഥനാ നിര്‍വഹണം കൊണ്ട്‌ മാത്രം രോഗാപീഡാവസ്ഥകളില്‍ നിന്ന്‌ മോചിതരായ പലരെയും ഒരു ഡോക്‌ടറെന്ന നിലക്ക്‌ എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്‌കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്‌. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്‌കാരത്തിലൂടെ വിശ്വാസി നേടുന്നത്‌, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്‌. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക്‌ നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്‌കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന്‍ പകുത്തുതരികയാണെന്നും നമുക്ക്‌ തോന്നും. (How to stop Worrying).
ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്‌ന്നുനില്‍ക്കുന്നു. ഉണര്‍ച്ചയില്‍ തന്നെ ദൈവസ്‌മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാണ്‌ അല്ലാഹുവിനാവുക. പ്രവാചകന്‍ (സ) പറഞ്ഞല്ലോ: ``ആരെങ്കിലും സുബ്‌ഹ്‌ നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്‌.
അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക്‌ ചേര്‍ക്കുക മാത്രമല്ല, അവരെ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക്‌ നേരെയുള്ള ഏത്‌ അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു പറയുകയും ചെയ്യുന്നു.
മറ്റൊരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍ (സ) പറഞ്ഞു: `എന്റെ ഒരു ഉത്തമ ദാസനോട്‌ ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട്‌ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട്‌ നിര്‍ബന്ധമാക്കിയതിനേക്കാളുപരി എനിക്കിഷ്‌ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട്‌ അടുത്തിട്ടില്ല തന്നെ. നിര്‍ബന്ധ കര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട്‌ അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്‌ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്‌ടിയും ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട്‌ ചോദിക്കുന്നപക്ഷം ഞാനവന്‌ നല്‍കും. എന്നോട്‌ അഭയം തേടുന്ന പക്ഷം ഞാനവന്‌ അഭയം നല്‍കുക തന്നെ ചെയ്യും.'' (ബുഖാരി)
നമസ്‌കാരാദി കര്‍മങ്ങളിലൂടെ അല്ലാഹുവുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക്‌ അവന്‍ നല്‍കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ്‌ മേല്‍ ഹദീസ്‌ സൂചിപ്പിക്കുന്നത്‌. അത്തരം ഉത്തമ ദാസര്‍ക്ക്‌ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്‌നേഹകരങ്ങളിലേക്ക്‌ സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന്‌ രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക്‌ ഓടിയടുക്കുന്നതുപോലെ.
ഇക്കാര്യം തന്നെയാണ്‌ ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്‌. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്‌കാരത്തിലേക്ക്‌ മുഴുകും.
മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്‌കാരം പൂര്‍ത്തീകരിക്കുന്നു. ഡെയ്‌ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു: `എന്തുകൊണ്ടാണ്‌ മതവിശ്വാസം മനുഷ്യന്‌ ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന്‌ നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അമേരിക്കന്‍ തത്വശാസ്‌ത്രജ്ഞനും സൈക്കോളജിസ്‌റ്റുമായ വില്യം ജെയിംസ്‌ തന്നെ അതിനെക്കുറിച്ച്‌ പറയട്ടെ: `അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രത്തിന്റെ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ്‌ കാണപ്പെടുന്നത്‌. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക്‌ നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും.
അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്‌പ്പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത്‌ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും.
നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്‌കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ? ജര്‍മന്‍ തത്വശാസ്‌ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ്‌ പറഞ്ഞതു പോലെ: എന്തുകൊണ്ട്‌ നമുക്ക്‌ ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ? അത്തരമൊരു വിശ്വാസം നമുക്ക്‌ ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക്‌ എന്തുകൊണ്ട്‌ ഒരു ആത്മബന്ധം സൃഷ്‌ടിച്ചെടുത്തുകൂടാ?'
ഇതു വായിക്കുന്ന എന്റെ സഹൃദയര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവര്‍ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്‌കാരം ഒരുപാട്‌ പ്രയോജനം ചെയ്യും. കാരണമതിന്‌ ഒരു പ്രാക്‌റ്റിക്കല്‍ സ്വഭാവമാണുള്ളത്‌. പ്രാക്‌റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്‌, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാ മനുഷ്യന്റെയും മൂന്ന്‌ മാനസികമായ ആവശ്യങ്ങളെ നമസ്‌കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്‌. അവ താഴെ:
1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ നമസ്‌കാരമാണ്‌ നമ്മെ സഹായിക്കുന്നത്‌. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്‌നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്‌. നമസ്‌കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത്‌ പോലെയാണ്‌. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക്‌ സഹായം ആവശ്യമാണെങ്കില്‍ അത്‌ ദൈവത്തില്‍ നിന്നാണെങ്കിലും നാമതിലെ വാക്കുകളിലേക്ക്‌ മാറ്റിയെഴുതേണ്ടതുണ്ട്‌.
2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക്‌ നമസ്‌കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത്‌ സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്‌കാരമാണ്‌ നമുക്ക്‌ ഏറെ ആശ്വാസമാവേണ്ടത്‌. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന എല്ലാവര്‍ക്കും മനശ്ശാസ്‌ത്ര വിദഗ്‌ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്‌. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന്‌ മടിക്കണം, നമുക്ക്‌ അല്ലാഹുവിനോട്‌ പറയാമല്ലോ.
3. നമസ്‌കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്‌. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്‌. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്‌കാരം നിര്‍വഹിക്കുന്നില്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഡോ.അലെക്‌സിസ്‌ കാറല്‍ എഴുതിയത്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ.
ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്‌നേഹത്തോടെയും സൃഷ്ടികളോട്‌ പറയുന്നതിപ്രകാരമാണ്‌ : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്‌. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്‍മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയും അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ്‌ ശക്തി തേടേണ്ടത്‌.
ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത്‌ കാണുക: എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ്‌ സഞ്ചരിക്കുന്നത്‌. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്‍ഗം തേടുക. തീര്‍ച്ചയായും നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്‌. അതിനാല്‍ നിങ്ങള്‍ നമ്മോട്‌ ആഹാരം തേടുക, നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്‌ത്രരാണ്‌. അതിനാല്‍ നിങ്ങള്‍ നമ്മോട്‌ വസ്‌ത്രം ചോദിക്കുക, നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്‌ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്‌. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തു തരുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ്‌ നല്‍കുന്നതാണ്‌ (മുസ്‌ലിം).
അതിനാല്‍, അല്ലാഹുവിന്റെ സന്മാര്‍ഗത്തില്‍ വഴിതെറ്റിപ്പോയവരെ അവനിലേക്ക്‌ അടുപ്പിക്കാനും അവന്റെ ശക്തികൊണ്ട്‌ അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്‌ വായിക്കുന്ന സഹൃദയര്‍ക്ക്‌ അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
(ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലിയുടെ Renew Your Life എന്ന പുസ്‌തകത്തില്‍ നിന്ന്‌)
വിവ. അര്‍ഷ കരീം

Wednesday, September 4, 2013

സ്വര്‍ഗം തേടിയ നോമ്പുകള്‍


ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന്‍ നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള്‍ ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല്‍ വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില്‍ ഒമ്പതാമനായിരുന്നതിനാല്‍ എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്‍പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല്‍ നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന്‍ ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ട്യോള്‍ടെ നോമ്പ് മാതാപിതാക്കള്‍ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്‍െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന്‍ തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില്‍ ഉപ്പയും ആണ്‍കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്‍ആന്‍ പാരായണം. ഇതിനിടയില്‍ പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല്‍ മാവിന്‍ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന്‍ ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന്‍ മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്‍ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര്‍ തളര്‍ന്ന എന്‍െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്‍ക്ക് ഉച്ചവരെ നോറ്റാല്‍ മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള്‍ ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന്‍ മൂന്നു മണിയായപ്പോള്‍ കളിക്കിടയില്‍ നിന്നോടിവന്ന് പുറത്തെ പൈപ്പില്‍നിന്ന് വെള്ളം ആര്‍ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള്‍ ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്‍ക്കുന്ന കളിക്കൂട്ടത്തില്‍ നിന്ന് ഒരു കുറുമ്പന്‍ ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്‍െറ കണ്ണുകളില്‍ എരിവായി പെയ്തിറങ്ങി. രാവിലെ മുതല്‍ കരുതിവെച്ച ഞാവല്‍പഴങ്ങള്‍, കാക്ക കൊത്തിയിട്ട മൂവാണ്ടന്‍ മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്‍ , പഴുത്തൂര്‍ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില്‍ മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന്‍ പായയില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല്‍ അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള്‍ എന്നെ പേടിപ്പിച്ചു. ഉപ്പ അരികില്‍ വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള്‍ ഞാനാ മടിയില്‍ തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്‍പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള്‍ ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്‍െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ വാശിയോടെ ഞാന്‍ ഉപ്പാടെ ചെവിയില്‍ മന്ത്രിച്ചു.‘‘എന്‍െറ നോമ്പിന്റെ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന്‍ ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്റെ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്‍ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന്‍ വന്ന വിരുന്നുകാരന്‍ കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില്‍ വീണുകിടക്കുന്ന മൂവാണ്ടന്‍ മാങ്ങകള്‍ക്കോ എന്‍െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്‍ത്ത് കോലായിലെ പായയില്‍ ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില്‍ അണയാത്ത ഊര്‍ജമായിരുന്നു.
പതിനൊന്നാം വയസ്സില്‍ ‘എന്‍െറ മക്കളെ കണ്ട് കൊതിതീര്‍ന്നില്ലല്ലോ എന്‍െറ റബ്ബേ’ എന്നു കേണുകൊണ്ടെന്‍െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്‍നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്‍െറ ഉപ്പാക്ക് സ്വര്‍ഗത്തിലൊരിടത്തിനായി കേണു, മുഴുവന്‍ നോമ്പും എടുത്തു. പെരുന്നാള്‍ തലേന്ന്, ‘‘ന്‍റെ മോള്‍ നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്റെ പതിനേഴാം വയസ്സില്‍ ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില്‍ നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല്‍ ഓരോ നോമ്പിനും ഞാനെന്‍റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്‍ഥിക്കാന്‍ തുടങ്ങി.
 
By: http://amalfermis.blogspot.ae/

ജല ചികിത്സ




ജപ്പാനിലെ ജലചികിത്സ ഇന്നു പ്രസിദ്ധമാണ്. മാത്രമല്ല, ഇത് ശാസ്ത്രീയമായിട്ടു തെളിയിക്കപ്പെട്ടിട്ടും ഉണ്ടെന്നു പറയുന്നു.  രാവിലെ ഉണര്‍ന്നയുടനെ
(പച്ചവെള്ളം) ശുദ്ധജലം കുടിക്കുക.  ഉപയോഗ രീതിയെക്കുറിച്ച് പറയാം. പഴയതും പുതിയതും, ആധുനികവുമായ പല രോഗങ്ങള്‍ക്കും, ജലചികിത്സ 100% വിജയമാണെന്നു  ജാപ്പനീസ് മെഡിക്കല്‍ സയന്‍സ് സൊസൈറ്റി അവകാശപ്പെടുന്നു.

തലവേദന, ശരീരവേദന, ഹൃദയ സംബന്ധമായത്, സന്ധിവേദന, രക്താതിസമ്മര്‍ദ്ദം, അപസ്മാരം, അമിതവണ്ണം, ആസ്തമ, ക്ഷയം, കിഡ്നി - മൂത്രാശയ സംബനധമായ രോഗങ്ങള്‍, ശര്‍ദ്ദി,  ഗ്യാസ്‌ ട്രബിള്‍, മൂലക്കുരു, പ്രമേഹം, മലബന്ധം, എല്ലാവിധ നേത്രരോഗങ്ങള്‍, ഗര്‍ഭാശയ കാന്‍സര്‍, തൊണ്ട - മൂക്ക് സംബനധമായ രോഗങ്ങള്‍, ആര്‍ത്തവ സംബനധമായ രോഗങ്ങള്‍ മുതലായവയെല്ലാം, ജലചികിത്സകൊണ്ടു സുഖപ്പെടുന്നു.

ചികിത്സാ  രീതി
1. രാവിലെ ഉണര്‍ന്നയുടനെ, പല്ലു തേക്കുന്നതിനു മുന്‍പ്, 4 x 160 ml. Glasses  ശുദ്ധജലം കുടിക്കുക.
2. തുടര്‍ന്നു പല്ല് തേക്കുക, വായ കഴുകുക, ഒക്കെ ആകാം; പക്ഷെ, 45 മിനിറ്റ് സമയത്തേക്ക്,  ഭക്ഷണമോ വെള്ളമോ കഴിക്കരുത്.
3. തുടര്‍ന്നു 45 മിനിറ്റിനു ശേഷം, സാധാരണ പോലെ, ഭക്ഷണവും വെള്ളവും കഴിക്കാം.
4. ഭക്ഷണത്തിനു 15 മിനിറ്റിനു ശേഷം, 2 മണിക്കൂര്‍ നേരത്തേക്കു ഭക്ഷണമോ, വെള്ളമോ കഴിക്കരുത്.
5. വയസ്സായവരോ, രോഗികളോ ആണെങ്കില്‍, കുറഞ്ഞ അളവില്‍ വെള്ളം കുടിച്ചു തുടങ്ങിയിട്ട്, ക്രമേണ അളവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്.
6. മേല്‍പ്പറഞ്ഞ ചികിത്സാ രീതി, രോഗികള്‍ക്കു സൌഖ്യവും, മറ്റുള്ളവര്‍ക്ക്, ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യുന്നു.

ഓരോ  രോഗത്തിന്റെയും, ശമനത്തിനു വേണ്ട സമയം താഴെ കുറിക്കുന്നു.


1. രക്താതിസമ്മര്‍ദ്ദം. (30 ദിവസം)
2. ഗ്യാസ്‌ ട്രബിള്‍. (10 ദിവസം)
3. പ്രമേഹം. (30 ദിവസം)
4. മലബന്ധം. (10 ദിവസം)
5. കാന്‍സര്‍. (180 ദിവസം)
6. ക്ഷയം. (90 ദിവസം)
7. സന്ധി രോഗങ്ങള്‍ ഉള്ളവര്‍, ചികിത്സ  ആദ്യത്തെ ആഴ്ചയില്‍, മൂന്നു ദിവസവും, തുടര്‍ന്നുള്ള ആഴ്ചകളില്‍, ദിവസേനയും തുടരാം.

ഈ ചികിത്സക്ക് പണച്ചിലവോ, സൈഡ് എഫക്ടോ ഇല്ല; അല്പം കൂടുതല്‍ മൂത്രമൊഴിക്കേണ്ടാതായ ചില്ലറ ബുദ്ധിമുട്ടുകള്‍ മാത്രം.


Monday, September 2, 2013

നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബവും സ്വര്‍ഗത്തിലുണ്ടാകണ്ടേ!


saeda
നാം സ്വയം നന്നാകാനും നാടു നന്നാക്കുവാനും തീരുമാനിച്ചവരാണല്ലോ. നമ്മുടെ കുടുംബത്തിന്റെ സ്ഥിതിയോ? അവരും നന്നായവുരും നന്നാക്കുന്നവരുമാണോ? അതോ ദിശമാറി സഞ്ചരിക്കുന്നവരോ? നാളെ നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബവും സ്വര്‍ഗത്തിലുണ്ടാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?

സ്വന്തം കുടുംബത്തെ സംസ്‌കരിക്കാതെ മറ്റുള്ളവരെ സംസ്‌കരിക്കാന്‍ പാടുപെടുന്നവര്‍ ഫര്‍ദ് നമസ്‌കരിക്കാതെ സുന്നത്ത് നമസ്‌കരിക്കുന്നവരെ പോലെയാണ്. തന്റെ കീഴിലുള്ള ഭാര്യാസന്താനങ്ങളുടെ സംരക്ഷണം പോലെത്തന്നെ സംസ്‌കരണവും പുരുഷന്റെ ബാധ്യതയാണ്. മക്കളുടെ സംസ്‌കരണ ബാധ്യത പുരുഷനോടൊപ്പം സ്ത്രീക്കുമുണ്ട്. ഈ ബാധ്യത നിര്‍വഹിക്കാത്തവര്‍ അല്ലാഹുവിനോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

നബി (സ) പഠിപ്പിച്ചു : നിങ്ങളെല്ലാവരും നായകന്മാരാണ്. തങ്ങളുടെ കീഴിലുള്ളവരെപ്പറ്റി നിങ്ങളെല്ലാവരെയും ചോദ്യം ചെയ്യും. പുരുഷന്‍ അവന്റെ വീട്ടുകാരുടെ നായകനാകുന്നു. അവരെപ്പറ്റി അദ്ദേഹത്തെ ചോദ്യം ചെയ്യും. സ്ത്രീ ഭര്‍തൃഗേഹത്തിലെ നായികയാണ്. തന്റെ കീഴിലുള്ളവരെപ്പറ്റി അവളെയും ചോദ്യം ചെയ്യും' ( ബുഖാരി, മുസ് ലിം)
കുടുംബസംസ്‌കരണം ശ്രദ്ധിക്കാതെ സ്വന്തം സല്‍ക്കര്‍മങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ സ്വന്തമായി സ്വര്‍ഗത്തില്‍ പോകാന്‍ ശ്രമിക്കുന്നവരാണ്. ലോകത്തെ മുഴുവന്‍ നരകത്തില്‍നിന്നു രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകന്‍ സ്വന്തം കുടുംബത്തെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയോ? അല്ലാഹു വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു: വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാദികളെയും നരകാഗ്നിയില്‍ നിന്നു രക്ഷിക്കുവിന്‍' (അത്തഹരീം 6)

സ്‌നേഹസമ്പന്നവും സമാധാനപൂര്‍ണവുമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. മാത്രമല്ല, അത് അല്ലാഹുവിന്റെ ദൃഷ്ടാന്തമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ' അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും - അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ - പരസ്പരം സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്' (അര്‍റൂം 21) അതിനാല്‍ നമ്മുടെ കുടുംബജീവിതം സ്‌നേഹസമ്പന്നമാക്കാനും സമാധാനപൂര്‍ണമാക്കാനും നാം നിരന്തരം യത്‌നിക്കേണ്ടതുണ്ട്. സാലിഹത്തായ ഭാര്യയാണ് ഏറ്റവും നല്ല സമ്പത്ത് എന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി : ദുനിയാവ് വിഭവമാകുന്നു. വിഭവങ്ങളില്‍ ഏറ്റവും നല്ലത് നല്ല സ്ത്രീയാണ്' (മുസ്‌ലിം). അതിനാല്‍ വിശ്വാസികള്‍ തങ്ങളുടെ പത്‌നിമാരെ ഏറ്റവും നല്ല സ്ത്രീകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ എപ്പോഴും പരിശ്രമിക്കേണ്ടതുണ്ട്.

കണ്‍കുളിര്‍മയേകുന്ന അനുഭവം മക്കളിലൂടെ കരസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. നമ്മുടെ മരണശേഷം നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കളായി അവര്‍ മാറുവാനുള്ള നിതാന്ത ജാഗ്രത നമുക്കുണ്ടാകണം : റസൂല്‍ (സ) പഠിപ്പിച്ചു. നിങ്ങളിലൊരാള്‍ മരിച്ചാല്‍ മൂന്നു കാര്യങ്ങളല്ലാതെ അവസാനിച്ചു. ഫലം നിലയ്ക്കാത്ത ദാനധര്‍മം, പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനം, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം(മുസ്‌ലിം)

കുടുംബ ജീവിതത്തില്‍ ഇസ്‌ലാമിക കല്‍പനകള്‍ പാലിച്ചാല്‍ മാത്രമേ ഈ മൂന്നു കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഭര്‍ത്താവ്, ഭാര്യ, മക്കള്‍- കുടുംബത്തിന്റെ ഈ മൂന്ന് ഘടകങ്ങളും അവരവരുടെ ഇസ്‌ലാമിക ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ ഇസ്‌ലാമിക കുടുംബം എന്ന സ്ഥാപനം സാക്ഷാല്‍കൃതമാകും. ഭര്‍ത്താവ് ഭാര്യയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്തുകൊണ്ട് അവളോട് എപ്പോഴും മാന്യമായി പെരുമാറണം. അല്ലാഹു പറയുന്നു : നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി നിങ്ങള്‍ അവരെ വെറുക്കുകയാണെങ്കില്‍, നിങ്ങള്‍ വെറുക്കുന്ന ഒരു കാര്യത്തില്‍ അല്ലാഹു ധാരാളം നന്മകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നു വരാം.(അന്നിസാഅ് 19). ഇരുവരുടെയും അവകാശങ്ങളെ കുറിച്ച് അല്ലാഹു വിവരിക്കുന്നു: സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്. പുരഷന്മാര്‍ക്ക് അവകാശങ്ങളുള്ളത് പോലെത്തന്നെ. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്. അല്ലാഹു, എല്ലാവരുടെയും മീതെ അജയ്യനായ അധികാരസ്ഥാനനും യുക്തിമാനുമാകുന്നു' (അല്‍ബഖറ 228)

കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമാകണമെങ്കില്‍ ഭര്‍ത്താവിനെ ഭാര്യ അനുസരിക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ) പഠിപ്പിച്ചു. സ്ത്രീ അഞ്ചുനേരം നമസ്‌കരിക്കുകയും റമദാന്‍ നോമ്പനുഷ്ഠിക്കുകയും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'.

സന്താനങ്ങളിലൂടെ കണ്‍കുളിര്‍മയേകണമെങ്കില്‍ മക്കളെ സ്‌നേഹിച്ചും ഗുണദോഷിച്ചും മാതാപിതാക്കള്‍ ശ്രദ്ധാപൂര്‍വം അവരെ വളര്‍ത്തേണ്ടതുണ്ട്. ' തനിക്ക് പത്തു മക്കളുണ്ട്. അവരാരെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല' എന്നു പറഞ്ഞ വ്യക്തിയോട് ' കാരുണ്യം കാണിക്കാത്തവരോട് അല്ലാഹു കാരുണ്യം കാണിക്കുകയില്ല' എന്നാണ് പ്രവാചകന്‍ മറുപടി പറഞ്ഞത്. ഇത്തരത്തില്‍ മക്കളോട് പെരുമാറുന്ന മാതാപിതാക്കളെ മക്കള്‍ സ്‌നേഹത്തോടെ പെരുമാറും. മക്കള്‍ മാതാപിതാക്കളെ ആദരിക്കേണ്ടതിനെ പറ്റി വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നത് കാണാം.

ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യം നിര്‍വഹിക്കാന്‍ പരസ്പരം താങ്ങായി വര്‍ത്തിക്കുന്ന ശക്തമായ സംവിധാനമാകണം നമ്മുടെ കുടുംബം. ഒരാള്‍ മറ്റൊരാളുടെ വഴിമുടക്കുകയല്ല, പ്രചോദനവും മാതൃകയുമാവുകയാണ് വേണ്ടത്. വീഴ്ചകള്‍ സ്‌നേഹമസൃണമായി തിരുത്തപ്പെടണം. അങ്ങനെ ഒരേ ലക്ഷ്യത്തിലേക്ക് തട്ടുതടവുകളില്ലാതെ ശാന്തമായൊഴുകുന്ന നദിപോലെയാകണം നമ്മുടെ കുടുംബം
From: Islamonlive.in

അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്...




ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ രുചിയുടെ രഹസ്യത്തിന്റെ ഒരു മുഖ്യഹേതു അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.

ജീപ്പ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളെയെല്ലാം പൊതുവെ ജീപ്പെന്നും മണ്ണുമാന്തികളെയെല്ലാം ജെ.സി.ബി. എന്നും ഫോട്ടോ കോപ്പിയര്‍ മെഷീനുകളെയെല്ലാം സിറോക്‌സ് മെഷിന്‍ എന്നും പറയുന്നതുപോലെയാണ് അജിനോമോട്ടോയെ ആ പേരിട്ട് വിളിക്കുന്നത്. കാരണം മേല്‍പ്പറഞ്ഞവയെപ്പോലെ ഇതും ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.

1909-ല്‍ ജപ്പാനിലെ തന്നെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്‍ എന്ന കമ്പനി ഇതിന്റെ പേറ്റന്റ് നേടുകയും അതേപേരില്‍ത്തന്നെ ഈ വസ്തു മാര്‍ക്കറ്റില്‍ ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. 'അജി-നോ-മോട്ടോ' എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം തന്നെ രുചിയുടെ എസ്സന്‍സ് എന്നാണ്.

നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള അപാരമായ കഴിവ് ഈ വസ്തുവിനുണ്ട്. അതുകൊണ്ടാണ് ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടുപോലും ഇന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. തികഞ്ഞ കച്ചവടലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ. രുചി വര്‍ധിപ്പിക്കുന്ന വസ്തു എന്ന നിലയില്‍ അമേരിക്കയില്‍ 1947 മുതല്‍ മോണോ സോഡിയം
ഗ്ലൂട്ടാമേറ്റ് ഉപയോഗിച്ചുവരുന്നുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യയിലും ഇത് ഉപയോഗിച്ചുതുടങ്ങി.

ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ദൂഷ്യവശങ്ങള്‍

രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.

രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്. അപൂര്‍വമായി സന്ധിവേദനയും കണ്ടുവരാറുണ്ട്. അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് നാം ഇത്രയും വലിയ വിലകൊടുക്കണോ എന്ന് ചിന്തിക്കാനുള്ള സമയമായി.


By: പ്രൊഫ.സുനില്‍ മൂത്തേടത്ത്‌  in Mathrubhumi Wellness