Thursday, February 13, 2014

പ്രവാചകചര്യയിലെ നിയമങ്ങള്‍

മുസ്‌ലിം സമൂഹത്തിന്റെ ജീവിതാവസ്ഥകളില്‍ പ്രകടമാകുന്ന കാര്യങ്ങളില്‍ പ്രവാചകന്‍ (സ) യുടെ പ്രവൃത്തികള്‍, സംസാരങ്ങള്‍, അംഗീകാരങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ (നിയമത്തിന്റെ) ഭാഗമാകുക എന്നത് അടിസ്ഥാനമാണ്. അതിനു വിരുദ്ധമായ എന്തെങ്കിലും കാര്യം വന്നിട്ടില്ലെങ്കില്‍.

സഅ്ദിബ്‌നു അബീവഖാസില്‍ നിന്നുദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തന്റെ സമ്പത്തിന്റെ മൂന്നിലൊന്നില്‍  കൂടുതല്‍ വസിയ്യത്ത് ചെയ്യരുതെന്ന് തിരുമേനി അദ്ദേഹത്തോടു പറഞ്ഞ വാക്കിനെ പണ്ഡിതന്‍മാര്‍ ഒരു പൊതുവായ നിയമമായി മനസ്സിലാക്കുകയായിരുന്നു. ഒരാള്‍ തന്റെ മരണ ശേഷം തന്റെ സമ്പത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തിലധികം അയാളുടെ അനന്തരവകാശികളുടെ സമ്മതമില്ലാതെ വസിയ്യത്ത് ചെയ്യുകയാണെങ്കില്‍ അത് തള്ളിക്കളയേണ്ടതാണെന്നാണ് മുസ്‌ലിം പണ്ഡിതലോകത്തിന്റെ അഭിപ്രായം., ഇവിടെ സഅദിനോട് മാത്രമുള്ള ഒരു കല്‍പനയായിരുന്നു അതെങ്കിലും അതു പൊതുവായ കല്‍പനയായിട്ടാണ് പണ്ഡിതലോകം അതിനെ മനസ്സിലാക്കിയത്്.
നിന്റെ കീഴിലുള്ളവരെ ദരിദ്രരാക്കി മറ്റുള്ളവര്‍ക്കു മുമ്പില്‍ കൈനീട്ടാന്‍ വിടുന്നതിനേക്കാള്‍ നിനക്ക് നല്ലത് അവരെ സമ്പന്നരാക്കി വിടുന്നതല്ലേ? എന്ന നബിയുടെ സഅ്ദിനോടുള്ള മറുപടിയാണ് പണ്ഡിതന്‍മാര്‍ ആ വിഷയത്തെ അങ്ങനെ മനസ്സിലാക്കാന്‍ ഇടയാക്കിയത്. 
അല്ലാഹുവിന്റെ പ്രവാചകനെ പിന്‍പറ്റുകയും മാതൃകയുമാക്കുകയെന്നതുമാണ് അടിസ്ഥാനം. പ്രവാചകന്‍ ഒരു കാര്യം എങ്ങനെയാണോ അനുഷ്ഠിച്ചു കാണിച്ചു തന്നത്  അപ്രകാരം അനുഷ്ഠിക്കുക എന്നതാണ് അദ്ദേഹത്തെ മാതൃകയാക്കല്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ആരാധനകളല്ലാത്ത പൊതുവായ മര്യാദകളും നിര്‍ദേശങ്ങളിലും തിരുമേനിയുടെ ചെയ്തികളെ അപ്പടി തന്നെ അനുകരിക്കണമെന്നില്ല, ആ നിര്‍ദേശങ്ങളുടെ ലക്ഷ്യം നിറവേറ്റിയാലും മതിയാകുന്നതാണ്. തിരുമേനി (സ) തന്റെ പൗത്രിയായ ഉമാമതു ബിന്‍ത് സൈനബിനെ എടുത്തുകൊണ്ടു നമസ്‌ക്കരിച്ചിരുന്നതായി നാം ഹദീസുകളില്‍ വായിക്കുന്നു. കുഞ്ഞുങ്ങളോടുള്ള തിരുമേനിയുടെ വാത്സല്യവും അവരോടുള്ള പരിഗണനയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവാചകനെ പോലുള്ള ഒരു വ്യക്തിയുടെ വ്യക്തിപ്രഭാവത്തെ ഒട്ടും കുറക്കുന്നതല്ല അത്തരം പ്രവൃത്തി. ആരാധനാ കാര്യത്തില്‍ നബിയുടെ ഈ ചെയ്തിയെ ഒരു പൊതുനിയമമായി ആരും മനസ്സിലാക്കുന്നില്ല.
പ്രവാചക ചര്യയെകുറിച്ച് എഴുതുകയും ചര്‍ച്ചചെയ്യുകയും ചെയ്ത ഉസ്വൂലി പണ്ഡിതന്‍മാരും ഹദീസ് പണ്ഡിതന്‍മാരുമുണ്ട്. ഡോ മുഹമ്മദ് അല്‍ അറൂസി, ഉമര്‍ അല്‍ അശ്കര്‍ എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.

പ്രവാചക തിരുമേനിയുടെ കര്‍മങ്ങളെ പല വിഭാഗങ്ങളായി തിരിക്കാം.

1) അനുചരന്‍മാരെ പഠിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍; ഉദാഹരണത്തിന് ഇബാദത്തുകള്‍
2) ഖുര്‍ആന്‍ വിശദീകരിക്കുന്നതിനു വേണ്ടിയുള്ള ചര്യ. ഉദാഹരണത്തിന് ഹജ്ജിന്റെയും നമസ്‌കാരത്തിന്റെയും വുദൂഇന്റെയുമൊക്കെ അനുഷ്ഠാനക്രമങ്ങള്‍ ചെയ്തു കാണിച്ചതു പോലെ. ഇവിടെ പ്രവാചകന്റെ ചെയ്തികളില്‍ അനുഷ്ഠാനകര്‍മ്മങ്ങളിലെ റുക്‌നുകളും അനിവാര്യഘടകങ്ങളും വാജിബുകളും അഭിലഷണീയമായതുമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. (തിരുമേനിയുടെ ചെയ്തികളെ റുക്്‌ന്, വാജിബ്, മുസ്തഹബ്ബ്, മുബാഹ് എന്നീ വ്യത്യസ്ത ഇനങ്ങളില്‍ ഏതെങ്കിലുമൊന്നിലാകും അതുള്‍പ്പെടുക)അനുവാദവും മുബാഹുമുള്ള കാര്യങ്ങള്‍ അതിലുണ്ട്. ഉദാഹരണത്തിന് ഹജ്ജില്‍ വാഹനപ്പുറത്തു കയറലും നമസ്‌ക്കാരത്തില്‍ അത്യാവശ്യത്തിന് തിരിഞ്ഞു നോക്കലും നോമ്പില്‍ കുളിക്കലുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു. 
ഇവിടെ മുബാഹ് അനുവദനീയമെന്നതിനാല്‍ ശരീഅത്തിന്റെ നിയമ പരിധിയില്‍ വരുന്നു. പുതിയ ഒരു നിയമം എന്ന നിലയിലല്ല അത് കടന്നു വരുന്നത്. അടിസ്ഥാനപരമായി അത് അനുവദനീയം എന്ന നിയമപരിധിയിലാണ് പെടുന്നത്.
ചില പൊതുവായ കാര്യങ്ങളെ സവിശേഷമാക്കിക്കൊണ്ടുള്ള വിശദീകരണങ്ങള്‍

3) ഒരു നേതാവ്, ഭരണാധികാരി എന്ന നിലയിലുള്ള പ്രവാചകന്റെ കല്‍പ്പനകള്‍. ഉദാഹരണത്തിന് ആരെങ്കിലും ഒരു തരിശു ഭൂമി കൃഷിയോഗ്യമാക്കിയാല്‍ അത് അവനുള്ളതാണ്. എന്നാല്‍ ഇക്കാര്യം എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ബാധകമായ ഒരു നിയമമല്ല.

4) ഫത്‌വ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയുള്ള തിരുമേനിയുടെ കല്‍പ്പനകള്‍. ഉദാഹരണത്തിന് ഹിന്ദ് തന്റെ ഭര്‍ത്താവിന്റെ പിശുക്കിനെപ്പറ്റി നബിയോടു പരാതി പറഞ്ഞപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു 'നിനക്കും നിന്റെ കുട്ടിക്കും വേണ്ടത് നീ മാന്യമായി എടുത്തുകൊള്ളൂക'.

5) ഒരു വിധിയോ തീരുമാനമോ എന്ന നിലയില്‍ കരാര്‍, സാക്ഷ്യം, അമാനത്തുപോലുള്ള കാര്യങ്ങളില്‍ നബി (സ) അറിയിക്കുന്നത്. നിങ്ങളില്‍ ചിലര്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനും മറ്റുള്ളവരേക്കാള്‍ കേമന്‍മാരാകാനും ഉപയോഗപ്പെടുത്തുന്നു. 

6) മനുഷ്യ പ്രകൃതിയുടെ ഭാഗമായി തിരുമേനി (സ) ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. ശാരീരിക ചലനങ്ങളും അംഗവിക്ഷേപങ്ങളും ഇരുത്തവും നടത്തവുമൊക്കെ ഇതില്‍പെടും. ഇതില്‍ പ്രവാചകന്റെ കല്‍പ്പനയും വിലക്കുമില്ല.
അബ്ദുല്ലാഹുബ്‌നു ഉമര്‍ (റ) പ്രവാചകന്‍ തിരുമേനി (സ) ചെയ്തികള്‍ അതേപോലെ അനുകരിക്കുമായിരുന്നു. തിരുമേനിയോടുള്ള അങ്ങേയറ്റത്തെ സ്‌നേഹവും തിരുമേനിയെ അതുപോലെ അനുകരിക്കാനുള്ള ത്വരയുമായിരുന്നു അദ്ദേഹത്തിന്. നബി തിരുമേനി ധരിച്ചിരുന്നതു പോലെ ഊറക്കിട്ടതോല്‍ ചെരിപ്പാണ് ഇബ്‌നു ഉമറും ധരിച്ചിരുന്നത്. ഇബ്‌നു ഉമര്‍ ഹജ്ജു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ അദ്ദേഹം വെറുതെയിടും. കാരണം തിരുമേനി (സ) ഹജ്ജുചെയ്യാന്‍ വന്നപ്പോള്‍ തിരുമേനി തന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ അഴിച്ചുവിട്ടിരുന്നു.
ഇതു പോലെ അനസ് (റ) ചുരങ്ങ കഴിക്കല്‍ പതിവാക്കിയിരുന്നു. കാരണം തിരുമേനിക്കും അത് വലിയ ഇഷ്ടമായിരുന്നു.

ഇബ്‌നു ഉമറിന്റെയും അനസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. അവരുടെ ഉദ്ദേശ്യശുദ്ധിക്കും അവരുടെ പ്രവാചകസ്‌നേഹത്തിനും തീര്‍ച്ചയായും  പ്രതിഫലം ലഭിക്കപ്പെടുകയും ചെയ്യും. സാക്ഷാല്‍ കര്‍മാനുകരണത്തിനല്ല പ്രതിഫലം. നബി (സ) യുടെ ദൈനംദിന ചര്യകള്‍ തിരുമേനി പതിവാക്കുകയും അതങ്ങനെത്തന്നെ വേണമെന്ന് അവിടുന്ന് ഉദ്ദേശിക്കുകയും ചെയ്ത കാര്യങ്ങള്‍  നിയമമാകുന്നു. തിരുമേനിയുടെ ഇരുത്തവും തീറ്റയും വലതു കൈകൊണ്ടു കുടിക്കലും മൂന്നു തവണയായി കുടിക്കലും പാത്രത്തില്‍ ഊതാതിരിക്കുമെന്നതെല്ലാം ഇങ്ങനെ നിയമമാക്കപ്പെട്ട പ്രവാചകന്റെ ദൈനംദിന ചര്യകളാണ്.

തിരുമേനി തന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ചിട്ടുള്ളതും എന്നാല്‍ തദടിസ്ഥാനത്തില്‍ നിയമമല്ലാതിരിക്കെത്തന്നെ ആ പ്രവൃത്തിയില്‍ ഒരു നല്ല സന്ദേശം അടങ്ങിയിരിക്കുകയും ചെയ്യുന്ന മറ്റു ചില ചര്യകളുമുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന സന്ദേശങ്ങളാകും അത്തരം കാര്യങ്ങളില്‍ അടങ്ങിയിരിക്കുക. ഉദാഹരണം, ആയിശ (റ) പറഞ്ഞ സംഭവം:' ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ വെള്ളം കുടിക്കുമ്പോള്‍ അല്‍പം തിരുമേനിക്കും നല്‍കും. അദ്ദേഹം ഞാന്‍ ചുണ്ടുകള്‍ വച്ച് അതേ ഭാഗത്തു തന്നെ തിരുമേനിയും ചുണ്ടുകള്‍ വച്ചുകുടിക്കും. അതു പോലെ വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും ഒരേ പാത്രത്തില്‍ നിന്ന് കോരിക്കുളിക്കുമായിരുന്നു. അങ്ങനെ അവര്‍ കുളിക്കുമ്പോള്‍ പരസ്പരം തൊടുകയും ഇതെനിക്കാണ് എന്ന് നബിയും  ആയിശയും മത്സരിച്ചുപറയുമായിരുന്നു.

No comments: