Showing posts with label Naseehath. Show all posts
Showing posts with label Naseehath. Show all posts

Monday, June 20, 2016

എനിക്കും ഒരു ഉണക്ക കുബൂസ് കരുതി വെക്കുക..!

(ഇന്നത്തെ രാത്രി വിമാനത്തിന് ഒരു സഹപ്രവര്‍ത്തകന്‍ ജോലി തേടി പ്പോവുകയാണ്..അവന്‍റെ യാത്ര മൊഴികളാണ് ഈ കുറിപ്പിന്റെ പ്രചോദനം) പ്രിയപെട്ട .… താങ്കള്‍ വ്യക്തിപരമായി അയച്ച യാത്ര മൊഴികള്‍ ഞാന്‍ കേട്ടു..

പ്രിയ സ്നേഹിതാ…
എല്ലാ വിരഹങ്ങല്‍കും വേദനയുണ്ട്..ആത്മ ബന്ധങ്ങളുടെ ആഴത്തിന് അനുസരിച്ച് അതിന്റെ ശക്തി വര്‍ദ്ധിക്കും..!വാട്സ് അപ്പ് വോയിസില്‍ പ്രവാസംവിധിക്കപെട്ട ഒരാളുടെകണലെരിയുന്ന മനസ്സ് പുറം തളളുന്ന ദു:ഖത്തിന്റെ പുകച്ചുരുളുകള്‍ ഞാന്‍ കാണുന്നു..!അല്ലാഹു താങ്കളെ സഹായിക്കട്ടെ-അമീന്‍ സുഹ്രത്തെ ചെറിയ കുട്ടിയകുമ്പോള്‍ ഞാനൊക്കെ വിചാരിച്ചത് “ദുബായി” പോകുന്നഎല്ലാവര്‍ക്കുംവാരിയെടുക്കാന്‍അവിടെസ്വര്‍ണ്ണമലകള്‍ഉണ്ടാകുമെന്നാണ്..!!ചെറു ഇടവേളകള്‍ക്ക് നാട്ടില്‍ എത്തുന്ന പ്രവാസിയുടെ വാടകക്കാറും കയ്യിലെ സ്വര്‍ണ്ണക്കളര്‍ പൂശിയ വാച്ചും കാലിലെ മുന്തിയ ചെരിപ്പും നല്ല ഇനം ബോഡി സ്പ്രയും പരിഗണിച്ചാണ് ചിലര്‍ പ്രവാസം അളക്കുന്നത്..!
സുഹ്രതെ….
കരിപ്പൂരിലെ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ ഡിപ്പാര്‍ച്ചര്‍ കൌണ്ടറിലൂടെ ‘ആകാശ പക്ഷി’ അനന്ത മരുഭൂമിയില്‍ എത്തിച്ച എത്രയോ മനുഷ്യരുണ്ട്‌..!അവരില്‍ നിന്ന് നാംപാഠം ഉള്‍കൊളളണം..! തൊട്ടിലില്‍ ഉറങ്ങുന്ന ‘പൊന്നുവിനെ’ തൊട്ടിക്കയര്‍ വിടര്‍ത്തി ഒന്ന് കൂടി കണ്ണ് നിറയെ കാണുന്ന പ്രവാസി..!!മന ക്യാമറ കൊണ്ട് ഒരു ഹൈ മെഗാ പിക്സല്‍ ഫോട്ടോ പകര്‍ത്തിഅത് ഓര്‍മ്മയുടെ ഗാലറിയില്‍ സേവ് ചെയ്യുന്നു..!രോഗിയായ മാതാ പിതാക്കളുടെ കട്ടിലുകള്‍കരികില്‍ വിങ്ങി പൊട്ടി കരയുന്ന പ്രവാസി..!ചര്‍മ്മങ്ങള്‍ ചുളിഞ്ഞ ആ ദുര്‍ബല കൈകള്‍ നിറകണ്ണീര്‍ തുടച്ച് യാത്രയാക്കുന്നു..!പ്രിയപെട്ടവരുടെ മരണ വാര്‍ത്ത‍ കടലും കടന്നെത്തുമ്പോള്‍ കട്ടിലില്‍ മുഖം അമര്‍ത്തിക്കരയുന്ന പ്രവാസി..!നാട്ടിലെത്തി മകന്‍റെ..ഉപ്പയുടെ..ഉമ്മയുടെ..സഹോദാരന്റെ.. പ്രിയ പ്രേയസിയുടെ മരണാന്തര മുറകളില്‍പങ്കെടുക്കാന്‍ കഫീലിന്റെ കാല് പിടിക്കുന്ന പ്രവാസി..!ഇങ്ങിനെ എത്ര മായ ചിത്രങ്ങള്‍..!ഓരോ മടക്ക യാത്രയിലും നീറുന്ന മനസ്സോടെ ഹൃദയംജന്മ ഭൂമിയില്‍ പറിച്ച് വെച്ച് യാത്ര ചോദിക്കുമ്പോള്‍അയാള്‍ ആത്മഗതം നടത്തുന്നു“ഈ തവണ കൂടി പിന്നെ ഇല്ല..”ഹരിതാഭമായ നാടിന്‍റെ മനോഹരിതയില്‍ നിന്ന് ആകാശ നീലിമയിലേക്ക്‌ കുതിച്ചുയരുന്ന വിമാനത്തില്‍ ഇരുന്ന്“ഇത് അവസാന യാത്ര” എന്ന് എത്ര തവണ ഇയാള്‍ പറഞ്ഞതാണ്..
സുഹ്രതെ‌ ….
സ്വപ്‌നങ്ങള്‍ വെട്ടിചുരുക്കുക..നാടണയാന്‍ ഡേറ്റ് കുറിക്കുക.. കാഴ്ചപാടുകള്‍ മാറണം..കാട്ടറബിയുടെ കടുത്ത വാക്കിനോടും പിന്നെ മണല്‍ കാട്ടിലെ കാറ്റിനോടും മല്ലിട്ട് 17 കൊല്ലം കൊണ്ട് പണിതുയര്‍തുന്ന സ്വപ്ന ഭാവനങ്ങളെക്കാള്‍ മനോഹരം മുളം കാലില്‍ ടാര്‍പോളിന്‍ കെട്ടിയ കുഞ്ഞു കൂരയാണ്..!കുടുംബ നാഥനായ താങ്കള്‍ ഉണക്ക ഖുബൂസ് കഴിച്ച് വീട്ടിലെ തീന്‍ മേശസമ്പന്നമാക്കുന്നതിലേറെ അവര്‍ക്ക്പ്രിയം ഒന്നിച്ച് പട്ടിണി കിടക്കലാകും..!കാരണം കമ്പനി മാനേജര്‍ ‘കുറൂജ്‌’നല്‍കി അല്ലെങ്കില്‍ നിതാഖത്തില്‍ കുടുങ്ങി നാടണയുമ്പോള്‍ കാത്തിരുന്ന പെണ്ണിന് കിട്ടുന്നത് ശിഷ്ട്ടകലം മഹര്‍ മാല വിറ്റ് ചികിത്സിക്കേണ്ട ഒരു സര്‍വ്വ രോഗ വാഹകനെയല്ലേ?അല്ലെങ്കില്‍ ചീറിപായുന്ന വാഹനതിനടിയില്‍, ചിതറിയ മേനി..! സ്വപ്‌നങ്ങള്‍പേറിയമേനി..ആരുടേതെന്നറിയാതെപെരുവിരലിന്റെ തലക്കല്‍ ഒരു കടലാസ് തുണ്ടില്‍’ആണ് അന്‌നോന് ഇംഡിയന്’ എന്ന് എഴുതി തൂക്കി മോര്‍ച്ചറിയില്‍ കിടത്തുന്നു..!പിന്നെ ഇതേ അവസരം തേടുന്ന മറ്റു ചില പ്രവാസികള്‍ ഫ്രീസറില്‍ ആക്കി വീട്ട് മുറ്റത്ത്‌ എത്തിക്കുമ്പോള്‍മുഖത്തെ തുണിമാറ്റി നോക്കി വിതുമ്പുന്ന പ്രവാസിയുടെ ഭാര്യ കൂട്ടുന്ന ചില കണക്കുകള്‍ ഉണ്ടാവില്ലേ..?വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി..?കൂടെ എത്ര ദിവസം?മധുരമുളള രാവുകളില്‍ ഒരു ബ്ലാങ്കറ്റിനുളളില്‍ എത്ര നാള്‍..?നിര്‍വികാരമായ ആ കണക്കിലെ അക്കങ്ങള്‍ അവരുടെ മനസ്സിന് അതൃപ്തിയാണ് നല്‍കുന്നതെങ്കില്‍ ചെക്ക് ബുക്കിലെ ചതുരക്കളളിയില്‍ എഴുതാന്‍ ആ വിധവക്ക് താങ്കള്‍ എത്ര ബാങ്ക് ബാലന്‍സ് ബാക്കി വെച്ചാലും അത് പകര മാവില്ല..!അന്ന് അവളുടെ വീട്ടു മുറ്റത്ത്‌ വെച്ച് ജ്വല്ലറി ബോക്സില്‍ താങ്കള്‍ നല്‍കിയ മഹര്‍ മാല സ്വര്‍ണം കൊണ്ടല്ല കോര്‍ത്തത്;മറിച്ച് വിശുദ്ധ പ്രണയത്തിന്റെ കൊളുത്തുകള്‍ കൊണ്ടാണ്..!വിധവ..ഇവള്‍ ഇനി കഥയും കിന്നാരവും പറയേണ്ടത് ഈ മഹര്‍ മലയോട്..! സുഹ്രതെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത ചിലരിലുണ്ട്..!അവളുടെ ഗര്‍ഭ നാളുകള്‍..അടിവയറില്‍ നമ്മുടെ മോന്‍ അമര്‍ത്തി ചവിട്ടുമ്പോള്‍ അവള്‍ അസ്വസ്ഥ യാകുമ്പോള്‍ ഒന്ന് ആശ്വസിപ്പികനെങ്കിലും നാം ശ്രമികണ്ടേ?അസ്വസ്ഥമായ ശരീരം..അശാന്ത മനസ്സ്..ഉറക്കമില്ലാത്ത രാവ്..! ചുമരില്‍ ചാരി ഇരുന്ന് ജാലക കാഴ്ചകളില്‍ പുറത്ത്, പാല്‍നിലവില്‍ മരച്ചില്ലകള്കിടയില്‍ രൂപം പ്രാപിക്കുന്ന നിഴലുകളില്‍ അവളുടെ മനസ്സ് താങ്കളുടെരൂപംവരക്കുന്നുണ്ടാകും..!ജനിക്കാനിരിക്കുന്നകുഞ്ഞിന്റെയും..അത് മറക്കരുത്..
സുഹ്രതെ..
നാട്ടില്‍ ഒരു ജീവിത മാര്‍ഗം നോക്കണം..സ്റ്റാറ്റസും പ്രവാസിയുടെ ഒന്നാം തിയ്യതിയിലെ ശമ്പള സംഖ്യയും കണക്ക് കൂട്ടി ജോലി തിരഞ്ഞാല്‍ കിട്ടില്ല..എന്നാല്‍ ചില ജീവിത യഥാര്‍ത്യങ്ങള്‍ കൂടി ഗണിച്ചാല്‍ ജോലി കിട്ടും..!സഹ ധര്‍മിണിയും മക്കളും കൂടെ യുണ്ടെങ്കില്‍ ചിലപ്പോള്‍ വീട് തന്നെ മറക്കും..!നോക്കൂ..അകത്തെ മുറിയില്‍ നിന്ന് കോളാമ്പി ചോദിക്കുന്ന ഒരു ഇടറിയ സ്വരം കേട്ടില്ലേ..അത് താങ്കളുടെ ഉപ്പയാണ്..! അതെ മുറിയില്‍ നിന്ന് ചില നിശ്വാസങ്ങള്‍ കേട്ടില്ലേ..ചില നരക്കവും മൂളിച്ചയും കേട്ടില്ലേ അത് താങ്കളുടെ ഉമ്മയാണ്‌…ഉപ്പയുടെ മരണ ശേഷം ഉമ്മയുടെ ജീവിതം കേട്ട് പൊട്ടിയ പട്ടം പോലേയാണിന്ന്..!താങ്കള്‍ അയച്ച പണം കൊണ്ട് അവര്‍ വാങ്ങികുടിക്കുന്ന വിലകൂടിയ മരുന്നിനേക്കാള്‍ അവര്‍ക്ക് ആശ്വാസം പകരുക,ആചുളിഞ്ഞതൊലിയിലെതാങ്കളുടെസ്നേഹസ്പര്‍ശമായിരിക്കും..!!ഇന്നലെ രാത്രി മുഴുവന്‍ ഉപ്പയുടെ കാലും തടവി ഇരിക്കുകയായിരുന്നു താങ്കളുടെപെങ്ങള്‍..!രാവിലെ ഒന്ന് ഉറങ്ങിപ്പോയി അത് കൊണ്ടാണ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെ പോയത്..അതില്‍ പിണങ്ങി പിന്നെ രണ്ട് ദിവസം താങ്കള്‍ വിളിച്ചതെ ഇല്ല… സുഹ്രതെ താങ്കള്‍ കറവ പശു ആകുന്നില്ല എന്ന് ഉറപ്പിക്കുക..ഓരോ മാസവും അയക്കുന്ന വിയര്‍പ്പിന്റെ വില വിനിമയം ചെയ്യപ്പെടുന്ന കണക്ക് ബുക്ക് പരിശോധിക്കുക..!ഉണക്ക കുബൂസും വാട്ടര്‍ ബോട്ടിലുമാണ്താങ്കളുടെ വിഭവം..!16 പേരുളള റൂമില്‍ ചുരുണ്ടുകൂടിയാണ് ഉറക്കം..! 10 മണിക്കൂര്‍ ജോലിയുണ്ട്..ചൂട്ശക്തമാണ്..ഇതൊക്കെ മക്കളും ഭാര്യയും അറിയണം…! പ്രാര്‍ത്ഥനകള്‍ ലഭികട്ടെ..പരാതിയും മാറട്ടെ..
സുഹ്രതെ….
ദൂര്‍ത്തും ആര്‍ഭാടവും ശക്തമായി നിയന്ത്രിക്കുക..കപട ആത്മീയ കേന്ദ്രങ്ങളില്‍ പൊടിയുന്ന പണ കൂമ്പാരത്തില്‍ താങ്കളുടെ കണ്ണീര്‍ വീണ ദിര്‍ഹം ഇല്ലെന്ന് ഉറപ്പാക്കുക..!”കന്നി മൂലപൊളിച്ച് നീക്കി” “ഉസ്താദിനെ കണ്ടിരുന്നു”എന്നൊക്കെ ഭാര്യ ഫോണില്‍ പറഞ്ഞാല്‍ സമര്‍ത്ഥമായ ഒരു കൊളള നടക്കുന്നു എന്നര്‍ത്ഥം.. സുഹ്രതെ ഇന്നത്തെ ചുറ്റുപാടില്‍ മക്കളുടെ കാര്യം ഒരു വലിയ പരീക്ഷണമാണ്..! മൊബൈല്‍,ടാബ്,ടിവി എല്ലാം വാങ്ങാന്‍താങ്കള്‍പണമയച്ചു..! അതുകൊണ്ട് അവര്‍ എന്ത് ചെയ്യുന്നു എന്ന് താങ്കള്‍ക്ക് അറിയുമോ?എന്നും മക്കളെ വിളിച്ച് വിവരങ്ങള്‍ അന്വാഷിക്കണം..നിരന്തരം ഇടപെടണം…!ഒരു ഹജ്ജും ഉംറയും മറക്കണ്ട..ദുനിയാവ് എപ്പോഴും തീരാം..പരലോകം അനശ്വരമാണ്..ജീവിതം ചോദിക്കുന്ന ചോദ്യാ വലികള്‍ ഇനിയും വായിച്ചാല്‍ നാളെ ഞാനും ഒരു പ്രവാസി..പ്രയാണ വഴികളില്‍ കാണുന്ന മരുപച്ച നോക്കി യാത്ര തുടരുന്നു..ഇല്ലെങ്കില്‍ പിന്നെ ഏതോ ഓരോ എയര്‍ ലൈന്‍സില്‍ ഞങ്ങളും അവിടെ എത്തും..!ഉണക്ക കുബൂസ് കരുതി വെക്കുക..!റൂമില്‍ വെച്ച് കാണാം

Thursday, March 12, 2015

വീട്, സ്നേഹമുള്ള കൂട്!

വീടും കുടുംബവും നമ്മുടെ ഉറവിടമാണ്. ഉള്ളുണര്‍ത്തുന്ന സ്നേഹത്തിന്‍റെ കൂടാണ് വീട്. സ്നേഹംകൊണ്ട് പൊതിഞ്ഞുകെട്ടിയ സമ്മാനമാണ് കുടുംബം. എത്ര അകന്നാലും മറന്നുപോകാത്ത ജീവിതസൗഭാഗ്യങ്ങള്‍. നമ്മുടെ പിറകെ പിച്ചവയ്ക്കുന്ന ഓര്‍മകളുടെ സുഗന്ധമാണത്. നമ്മെ നാമാക്കി മാറ്റിയ ആ ഉറവിടങ്ങളില്‍ നിന്നാണ് ജീവിതത്തിന്‍റെ നേരും നന്മയും പഠിച്ചത്. അഥവാ,അവിടെ നിന്നാണത് പഠിക്കേണ്ടത്.
പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്, മഴകൊള്ളാതെ കിടന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്. ആ കെട്ടിടത്തില്‍നിന്നും ഉയര്‍ന്നുവീശേണ്ടത് സംസ്കാരശീലങ്ങളുടെ തെളിര്‍ക്കാറ്റാണ്. മക്കള്‍ക്ക്‌ മാര്‍ഗദര്‍ശ കരാകേണ്ടവരാണ് ഉമ്മയും ഉപ്പയും. സത്യവും നന്മയുമാണ് എല്ലാത്തിനും മുകളില്‍ പരിഗണിക്കേണ്ടതെന്നു മക്കളെ പഠിപ്പിക്കേണ്ടത് അവരാണ്. ശരിയായി സമ്പാദിച്ച ഒരു രൂപയ്ക്ക്,അനര്‍ഹമായിക്കിട്ടിയ ഒരു കോടിയെക്കാള്‍ മൂല്യമുണ്ടെന്നു പറഞ്ഞുകൊടുക്കേണ്ടതും അവരാണ്. ആത്മാര്‍ഥവും കളങ്കരഹിതവുമായ ജീവിതത്തിലൂടെ മാത്രമേ ശാശ്വതമായ സ്വസ്ഥത ലഭ്യമാകൂവെന്ന മികച്ച പാഠം മക്കള്‍ക്ക് നല്‍കേണ്ടതും മാതാപിതാക്കള്‍ തന്നെ. അയല്‍പക്കവും ബന്ധുക്കളുമൊക്കെയാണ് ജീവിതത്തില്‍ കിട്ടാവുന്ന നല്ല സമ്പാദ്യമെന്നു ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും കുട്ടികള്‍ പഠിക്കണം.
സ്നേഹം എന്ന ജീവജലത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം.സ്നേഹം കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടതെന്നും സ്നേഹമാണ് ഉള്ളില്‍ നിറയ്ക്കേണ്ടതെന്നും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം. ഭക്തിയും ജീവിതവിശുദ്ധിയുമാണ് പരലോകജീവിതത്തിലേക്ക് ഗുണകരമാവൂ എന്നും, ദാനധര്‍മങ്ങള്‍കൊണ്ട് ലഭിക്കുന്ന മനസ്സുഖം മറ്റെല്ലാത്തിനേക്കാളും മികച്ചതാണെന്നും, നല്ല സൗഹൃദങ്ങളാണ് ജീവിതത്തിലെ നേട്ടമെന്നും വിനയത്തോടെയുള്ള പെരുമാറ്റത്തിന് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അഹങ്കാരം സ്വന്തത്തെ തന്നെ നശിപ്പിക്കുമെന്നും മക്കള്‍ പഠിക്കണം.
കണ്ണീരുപെയ്യുന്ന ജീവിതാനുഭവങ്ങളിലും പുഞ്ചിരിയോടെ ജീവിക്കാനുള്ള ചങ്കുറപ്പ് അവര്‍ക്കുണ്ടാവണം. ഒന്നിലും തോറ്റുപോകാതെ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അവര്‍ കരുത്തുനേടണം. തിന്മയില്‍ നിന്ന്‍ അകലാനും തിന്മയോട്‌ പൊരുതാനും അവര്‍ പഠിക്കണം. മനുഷ്യരോടും ജീവജാലങ്ങളോടഖിലവും കൃപയും കാരുണ്യവും പകരണമെന്ന് അവര്‍ അറിയണം. എത്ര കയ്പേറിയതാണെങ്കിലും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് ആരെയും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് ഉറപ്പുണ്ടാവണം. ഗുരുനാഥന്മാര്‍ കാല്‍വഴികളിലെ കെടാവിളക്കുകളാണെന്നും അദ്ധ്വാനമാണ് ജീവിതവിജയത്തിന്‍റെ അടിസ്ഥാനമെന്നും മനുഷ്യന്‍റെ മഹത്വം മനസ്സിന്‍റെ മഹത്വമാണെന്നും വ്യക്തിയുടെ വില വാക്കിന്‍റെ വിലക്കനുസരിച്ചാണെന്നും അവരറിയണം.
പാലിക്കപ്പെടാത്ത ഒരു വാഗ്ദാനവും തന്നിലുണ്ടാകരുതെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും മുറിവേല്പ്പിരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടാകണം. ആകാശത്തിന് ചുവട്ടില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം അല്ലാഹുവിന്‍റെ ദീനിനുവേണ്ടിയുള്ളതാണെന്നും, വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിലാണ് ജീവിത വിജയമെന്നും, യുക്തിബോധമില്ലാതെ ആടിക്കളിക്കുന്ന നടീനടന്മാരല്ല, സത്യത്തിന്റെ മഹാദൂതനായി വന്ന സ്നേഹ റസൂലാണ് തന്റെ ഹീറോ എന്നും അവര്‍ അഭിമാനത്തോടെ അറിയണം.
പാപങ്ങള്‍ പൂത്തുനില്‍ക്കുന്ന സാഹചര്യങ്ങളിലും കണ്ണും കാതും മനസ്സും വിശുദ്ധമാക്കി ജീവിക്കാന്‍ അവര്‍ ശീലിക്കണം. നന്മകളൊന്നും നിസ്സാരമല്ലെന്ന് അവര്‍ തിരിച്ചറിയണം. കേടില്ലാതെ ജീവിക്കാനും സ്വാര്‍ഥതയില്ലാതെ ഇടപെടാനും കള്ളമില്ലാതെ സംസാരിക്കാനും അവര്‍ പരിശീലിക്കണം. അല്ലാഹുവോടുള്ള ആത്മബന്ധമാണ് നന്മയിലേക്ക് നയിക്കുന്നതെന്നും തിന്മയില്‍ നിന്നകറ്റുന്നതെന്നും ഓരോ സെക്കന്‍ഡിലും
അവര്‍ ഓര്‍ക്കണം. എത്ര ഉയരങ്ങളിലേക്കുയര്‍ന്നാലും ഉമ്മയും ഉപ്പയുമാണ് വേരും വഴിവിളക്കുമെന്ന് അവര്‍ ഓര്‍ക്കണം. പ്രാര്‍ത്ഥനയാണ് ജീവിതത്തിന്‍റെ ഊര്‍ജ്ജമെന്നും, മതമാണ്‌ കാത്തുവെക്കേണ്ട മൂല്യമെന്നും അവര്‍ പഠിക്കണം.ഈ പാഠങ്ങള്‍ അവര്‍ക്ക് പകരേണ്ടത് ഉമ്മയും ഉപ്പയും തന്നെയാണ്. ഇത് പഠിക്കേണ്ട വിദ്യാലയം വീട് തന്നെയാണ്.
നന്മകള്‍ പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്. വീടിന്‍റെ വലുപ്പത്തേക്കാള്‍ പ്രധാനമാണ് വീട്ടില്‍ വളരുന്ന നന്മകള്‍. മക്കള്‍ നന്മകളെല്ലാം കാണേണ്ടതും കൈവരിക്കേണ്ടതും വീട്ടില്‍ നിന്നാവണം. അതിനുള്ള സാഹചര്യങ്ങള്‍ വീട്ടിലൊരുക്കേണ്ടത് മാതാപിതാക്കളും.
“നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും, മനുഷ്യരും കല്ലും കത്തിക്കപ്പെടുന്ന അഗ്നിയില്‍ നിന്ന്‍ രക്ഷിക്കുക” എന്നാ ഖുര്‍ആന്‍ വചനം (66:6) നമ്മുടെ വഴിവിളക്കാകണം. നരകാഗ്നിയിലേക്ക്‌ നമ്മളെയോ മക്കളെയോ അടുപ്പിക്കുന്ന യാതൊരു സാഹചര്യവും വീട്ടിലൊരുക്കിയിട്ടില്ലെന്നു ഉറപ്പുവരുത്താന്‍ സാധിക്കണം. “നിങ്ങള്‍ മക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുക. അവരെ സല്‍പ്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക” എന്ന് നബിതിരുമേനി ഉണര്‍ത്തി.
ഇബ്‌നുമാജ ഉദ്ധരിച്ച ഒരു ഹദീസില്‍ മാതാപിതാക്കളെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ നബി തിരുമേനി പറഞ്ഞത് നോക്കുക : “അവര്‍ നിന്‍റെ സ്വര്‍ഗവും നരകവുമാണ്.” സ്വര്‍ഗത്തിന്‍റെ വഴിയിലൂടെ ജീവിതം ശീലിപ്പിക്കാനും നരകത്തീയിലേക്ക് വഴിപിഴപ്പിക്കാനും അവരെക്കൊണ്ടു സാധിക്കുമെന്ന് ചുരുക്കം. “എന്‍റെ കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ” എന്ന് ചോദിച്ചപ്പോള്‍ നബിതിരുമേനി പറഞ്ഞു : “താങ്കള്‍ അവന്‍റെ പേരും പെരുമാറ്റവും നന്നാക്കുക. നല്ല സ്ഥലത്ത് താമസിപ്പിക്കുകയും ചെയ്യുക”
പ്രവര്‍ത്തനങ്ങള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. മക്കളെ കൂടുതല്‍ ഉപദേശിക്കുന്നതിനേക്കാള്‍ നല്ലത് സൂക്ഷ്മതയുള്ളതും നന്മ നിറഞ്ഞതുമായ ജീവിതം മാതാപിതാക്കളിലുണ്ടാവലാണ്. അത്തരമൊരു മാതൃകയാണ് തിരുമേനി കാണിച്ചുതന്നത്. മക്കള്‍ കാണുന്ന രീതിയില്‍ മാതാപിതാക്കള്‍ പരസ്പരം വായിലേക്ക് ഭക്ഷണം കൈമാറണമെന്ന് നബിതിരുമേനി നിര്‍ദേശിച്ചു. സ്നേഹത്തിന്‍റെ അധരസിന്ദൂരം മക്കള്‍ക്ക്‌ ലഭിക്കേണ്ടത് ഇത്തരം കാഴ്ചകളില്‍ നിന്നാവണം.
ഫാത്വിമയുടെയും അലിയുടെയും ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നു. നബിതിരുമേനിയുടെ ഉപദേശനിര്‍ദേശങ്ങള്‍ മാത്രമായിരുന്നു മകള്‍ക്കും മരുമകനും ആശ്വാസമായുണ്ടായിരുന്നത്. ഫാത്വിമ നല്ല ഭാര്യയായിരുന്നു. തികഞ്ഞ പക്വതയും തഖ്‌വയും നിലനിര്‍ത്തുന്ന വിശ്വാസിനി. ഭര്‍ത്താവിനെ പ്രയാസത്തിലാക്കുന്ന യാതൊന്നും അവരില്‍ നിന്ന്‍ ഉണ്ടായിരുന്നില്ല. പ്രിയതമന്‍ എന്ത് നല്‍കിയാലും സ്നേഹപൂര്‍വ്വം അത് സ്വീകരിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ അസാധാരണമായ സ്നേഹബന്ധമാണ് നിലനിന്നിരുന്നത്. സുഹൃത്തുക്കളെ പോലെയായിരുന്നു ജീവിതം. ഒപ്പം കളിച്ചുവളര്‍ന്നവരാണല്ലോ അവര്‍. നബിതിരുമേനിയുടെ രണ്ടുകരങ്ങളില്‍ കളിച്ചും കൊഞ്ചിയും പിച്ചവെച്ചവരാണ് ഇരുവരും. ജീവിതത്തിലും അവരെ നബിതിരുമേനി പിരിച്ചുകളഞ്ഞില്ല. ഫാത്വിമയെ വിവാഹം കഴിക്കാനുള്ള അലിയുടെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ ആഹ്ലാദപൂര്‍വം അത് നടത്തിക്കൊടുക്കുകയായിരുന്നു. തഹജ്ജുദ് നമസ്കാരത്തിന്നായി മകളെയും മരുമകനെയും നബിതിരുമേനി(സ) വിളിച്ചുണര്‍ത്തിയിരുന്നു. എപ്പോള്‍ കണ്ടാലും അവരെ രണ്ടുപേരെയും ചേര്‍ത്തു പിടിച്ച് മുത്തം കൊടുക്കും.
ഒരിക്കല്‍ ഫാത്വിമ പ്രിയതമനോട്‌ ഒരു ആഗ്രഹം പറഞ്ഞു : “ഈത്തപ്പഴത്തിന് വല്ലാത്ത ആഗ്രഹമുണ്ട്. കഠിനമായ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നറിയാം. എങ്കിലും ഒരാഗ്രഹം.” ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ ആ മോഹം ഭര്‍ത്താവിനെ അറിയിച്ചു. പ്രയാസങ്ങളേറെയുണ്ടെങ്കിലും പ്രിയതമയുടെ ആഗ്രഹം തിരസ്കരിച്ചില്ല.അത്യാവശ്യത്തിന് കരുതിവെച്ചിരുന്ന പണമെടുത്ത് അങ്ങാടിയിലേക്ക് പുറപ്പെട്ടു. കുറച്ചു ഈത്തപ്പഴം വാങ്ങി തിടുക്കപ്പെട്ടു. വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിവക്കില്‍ വിശന്നൊട്ടിയ വൃദ്ധന്‍.. മുഖം കണ്ടാലറിയാം ആ ജീവിതത്തിന്‍റെ ക്ഷീണം. വയറൊട്ടിയ ആ പാവം അലിയില്‍ നിന്ന്‍ സഹായം യാചിച്ചു. പണമായി ഒന്നും നല്‍കാനില്ല. ഫാത്വിമയുടെ മോഹം പൂര്‍ത്തിയാക്കാന്‍ കൊണ്ടുപോകുന്ന ഈത്തപ്പഴമേയുള്ളൂ.
അലി രണ്ടാമതൊന്നു ആലോചിച്ചില്ല. അതുമുഴുവന്‍ അയാള്‍ക്ക്‌ നല്‍കി. വീട്ടില്‍ ചെന്ന പ്രിയതമയോട് ഈ വിവരം പറഞ്ഞു : “ഫാത്വിമാ,ഞാനങ്ങനെ ചെയ്തതില്‍ നിനക്ക് എതിര്‍പ്പുണ്ടോ?”
“ഒട്ടുമില്ല.അല്‍ഹംദുലില്ലാഹ്.ഈത്തപ്പഴം കഴിച്ചതിലേറെ സുഖവും മാധുര്യവും ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.”-ഫാത്വിമയുടെ മറുപടി.
എത്ര മനോഹരമായ കാഴ്ചപ്പാട്! മുഖം കറുപ്പിക്കുന്ന ഒരു വചനം പോലും അവിടെയില്ല. പരാതി നിറഞ്ഞ വാക്കുകളില്ല.അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയും അവന്‍റെ മാര്‍ഗത്തിലുള്ള സമരസന്നദ്ധതയുമായിരുന്നു അവരുടെ ജീവിതത്തെ ഇത്ര സുധാമയമാക്കിയത്.
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളെല്ലാം സ്വര്‍ഗത്തിലേക്കുള്ളതായിരിക്കണം. നരകത്തിലേക്ക് കാരണമാകുന്ന ഒന്നും ജീവിതത്തിലുണ്ടാകരുത്. വിവാഹജീവിതവും ഇതില്‍ നിന്നൊഴിവല്ല. വിവാഹിതനായതിന്‍റെ പേരില്‍ സ്വര്‍ഗം നഷ്ടപ്പെടരുത്. അഥവാ, തിന്മകളിലകപ്പെടുന്ന, ഹറാം ചെയ്തു പോകുന്ന, പാപം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഇഹലോകത്ത്‌ ജീവിച്ചപോലെ സ്വര്‍ഗത്തിലും ജീവിക്കണം.ഇവിടെ ഒന്നായിക്കഴിഞ്ഞ ഇണയോടൊപ്പം,മക്കളോടൊപ്പം മാതാപിതാക്കളോടൊപ്പം സ്വര്‍ഗത്തിലുമെത്തണം. ഖൂ അന്ഫുസകും വാ അഹ് ലീകും നാറാ… എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം അതാണ്‌..
ദീനിന്‍റെ വഴിയാണ് വിജയത്തിന്‍റെത്. പട്ടിണിയും ദുരിതങ്ങളുമാണ് കൂട്ടിനുള്ളതെങ്കിലും മനസ്സ് പതറിപ്പോകാതെയും ബന്ധം ഉടഞ്ഞുപോകാതെയും നിലനില്‍ക്കണമെങ്കില്‍ ദീന്‍ അതില്‍ നിറഞ്ഞിരിക്കണം. അതുതന്നെയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിയടയാളവും.

Saturday, October 19, 2013

നന്ദിയുള്ളവനായിരുന്നു ഇബ്‌റാഹീം

ഇബ്‌റാഹീം പ്രവാചകനെക്കുറിച്ച്‌ അല്ലാഹു പറയുന്ന മനോഹരമായ ഒരു വിശേഷണം, `അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ളവന്‍' എന്നാണ്‌. അതിനുമാത്രം അനുഗ്രഹങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? ഒന്നെണ്ണിനോക്കൂ, വളരെക്കുറച്ച്‌ സന്തോഷങ്ങള്‍ മാത്രമല്ലേ ലഭിച്ചിട്ടുള്ളൂ. നല്ലൊരു പിതാവിനെ, സഹോദരനെ, കുടുംബത്തെ, സുഹൃത്തിനെ, സമാധാനമുള്ളൊരു വീട്‌, സമൃദ്ധിയുള്ളൊരു സമ്പാദ്യം... ഇതൊന്നും ലഭിച്ചിട്ടില്ല. 

ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഇസ്‌മാഈല്‍ എന്ന കുഞ്ഞിന്റെ ജന്മമായിരിക്കും. പക്ഷേ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ ലഭിച്ചതും ആ കുഞ്ഞ്‌ വന്നതിനു ശേഷമായിരുന്നു. ഹാജറ എന്ന പ്രിയതമയെ ലഭിച്ചത്‌ തീര്‍ച്ചയായും ഒരു മഹാനുഗ്രഹമായിരുന്നു. പ്രതിസന്ധികളുടെ പൊരിവെയിലില്‍ തണലേകിയ സ്‌നേഹത്തിന്റെ തണല്‍മരമായിരുന്നു ഹാജറ. 

ആദ്യപ്രസവത്തിന്റെ എല്ലാ ആകുലതകളും പേറിയപ്പോഴും, പ്രിയതമന്റെ കൂടെ മക്കയിലേക്ക്‌ നടക്കാനൊരുങ്ങിയ കനിവിന്റെ കടലായ ആ ഭാര്യയെ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.
`അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി'യുള്ളൊരു ജീവിതം നമുക്ക്‌ സമ്പാദ്യമായുണ്ടോ എന്ന പുനര്‍വിചാരം, തീര്‍ച്ചയായും ഉയരേണ്ടതുണ്ട്‌. ദയാലുവായ രക്ഷിതാവ്‌ സ്‌നേഹത്തോടെ സമ്മാനിച്ച അനുഗ്രഹങ്ങള്‍ കൊണ്ട്‌ അവനെ മറന്നുപോകുന്നവരാണോ, അതോ ഓര്‍ത്തെടുക്കുന്നവരാണോ നമ്മള്‍? പലപ്പോഴും അനുഗ്രഹങ്ങളുടെ കല്ലില്‍ തട്ടി വീണു പോകുന്നവരായിപ്പോകുന്നു നമ്മളെല്ലാം. കിട്ടിയതിലൊന്നും മതി വരാതെ, മനസ്സൊരിക്കലും സംതൃപ്‌തമാകാതെ, അപ്പുറത്തുള്ളവനോട്‌ അസൂയ തീരാതെ, പരിഭവങ്ങളുടെ മഴ തോരാതെ, ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാനാകാതെ, വലിയ സന്തോഷങ്ങള്‍ പോലും മതിയാകാതെ.... ഇങ്ങനെയൊരു ജീവിതം നയിക്കുന്ന നമ്മള്‍ എങ്ങനെയാണ്‌ ഇബ്‌റാഹീം മില്ലത്തിന്റെ സ്വന്തക്കാരായി മാറുക? 

വൈകല്യമുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ന്യൂയോര്‍ക്കിലെ ഒരു കേന്ദ്രത്തിന്റെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന കവിതയൊന്ന്‌ നോക്കൂ;
നേട്ടങ്ങള്‍ വാരിക്കുട്ടാന്‍ ശക്തി തരണമെന്ന്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചു. പക്ഷേ അനുസരണം പഠിക്കാനായി കരുണാലുവായ ദൈവം എനിക്ക്‌ ബലക്കുറവാണ്‌ തന്നത്‌.

വലിയ കാര്യങ്ങള്‍ ചെയ്‌തുകൂട്ടാന്‍ ആരോഗ്യം തരണമെന്ന്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചു. കൂടുതല്‍ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ അംഗവൈകല്യമാണ്‌ അവന്‍ സമ്മാനിച്ചത്‌.
സന്തോഷത്തോടെ ജീവിക്കാന്‍ സമ്പത്ത്‌ തരണമേയെന്ന്‌ ഞാന്‍ അവനോട്‌ ചോദിച്ചു. വിവേകവും അനുഭവപാഠവും വര്‍ധിക്കാന്‍ അവന്‍ എനിക്ക്‌ ദാരിദ്ര്യമാണ്‌ തന്നത്‌.
പെരുമ കിട്ടാന്‍ അധികാരം നല്‍കണേയെന്ന്‌ പ്രാര്‍ഥിച്ചു. ദൈവത്തെയോര്‍ത്ത്‌ ജീവിക്കാന്‍ എനിക്ക്‌ ശക്തിയില്ലായ്‌മയാണ്‌ ലഭിച്ചത്‌.
ജീവിതത്തിലെപ്പോഴും ജയിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ അവനോട്‌ ചോദിച്ചു. അവന്‍ ജീവിതം മാത്രമേ തന്നതുള്ളൂ, ജയങ്ങള്‍ തന്നില്ല.
ഞാന്‍ ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും, അതിലൂടെയെല്ലാം ഞാന്‍ മോഹിച്ചതെന്തോ അതെനിക്ക്‌ കിട്ടി.
ചൊല്ലിയതും ചൊല്ലാന്‍ കൊതിച്ചതുമായ പ്രാര്‍ഥനകള്‍ കൊണ്ട്‌ അവനെന്നെ അനുഗ്രഹിച്ചു.
എല്ലാം വാരിക്കൂട്ടിയവരെക്കാളും അനുഗൃഹീതനും സന്തോഷവാനുമാണ്‌ ഞാനിപ്പോള്‍; ദയാലുവായ എന്റെ ദൈവമേ നിനക്ക്‌ നന്ദി!�
പ്രാര്‍ഥനയുടെ അന്തസ്സാരം പഠിപ്പിക്കുന്ന മനോഹരമായ വരികള്‍. 

ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്‌ച പകരുന്ന തത്വങ്ങള്‍. ചോദിച്ചതൊന്നും ദൈവമെനിക്ക്‌ നല്‍കിയില്ലെന്ന്‌ കരയുന്നവരുണ്ട്‌. എത്ര ശ്രമിച്ചിട്ടും കൊതിച്ചിട്ടും കൈവരിക്കാനാകാതെ പോയതില്‍ മനോദുഖമനുഭവിക്കുന്നവരുണ്ട്‌. പ്രാര്‍ഥന മതിയാക്കി പാതിവഴിയില്‍ പിന്തിരിഞ്ഞവരുമുണ്ട്‌. അവരോടൊക്കെയാണ്‌ ഈ പ്രാര്‍ഥന സംസാരിക്കുന്നത്‌. ചോദിച്ചത്‌ ലഭിച്ചില്ലെങ്കിലും, ലഭിച്ചവയുടെ പേരില്‍ കരുണാമയനായ നാഥനോട്‌ നന്ദി ചൊല്ലുന്ന ഈ മനോഭാവമാണ്‌ മഹാഭാഗ്യം. ആ മനോഭാവത്തെ ജീവിതം കൊണ്ട്‌ പരിഭാഷപ്പെടുത്തുകയായിരുന്നു ഇബ്‌റാഹീം നബി.

എന്റെ പ്രാര്‍ഥനകള്‍ സ്വികരിക്കപ്പെട്ടാലും ഇല്ലെങ്കിലും കരുണാമയനായ അല്ലാഹുവേ, പ്രാര്‍ഥിക്കാനുള്ള മനസ്സ്‌ നീയെനിക്ക്‌ നിലനിര്‍ത്തി തരേണമേ എന്ന്‌ ഖലീഫ ഉമര്‍ പ്രാര്‍ഥിച്ചിരുന്നു.
സ്‌നേഹാലുവായ സ്രഷ്‌ടാവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വം കൊണ്ട്‌ കുനിഞ്ഞവര്‍ക്ക്‌ മാത്രമേ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കഴിയൂ. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മെ സംരക്ഷിക്കുക മാത്രം ചെയ്യുന്നവനാണ്‌ നമ്മുടെ നാഥന്‍. എല്ലാ വാതിലുകളും അടഞ്ഞാലും നമുക്ക്‌ വേണ്ടി ഒരു കിളിവാതില്‍ തുറന്നുവെക്കുന്ന ജീവനാഥനാണവന്‍. സങ്കല്‍പ്പിക്കാനാകാത്ത വിധം നമുക്ക്‌ വേണ്ടതെല്ലാം കാത്തുവെക്കുന്നവനാണവന്‍.
ത്വലാഖ്‌ അധ്യായത്തിലെ ആദ്യവചനങ്ങളില്‍ ഖുര്‍ആന്‍ നല്‍കുന്ന ആഹ്ലാദവാര്‍ത്തകളാണിത്‌. ഇങ്ങനെയൊരു മഹാനുഗ്രഹം ലഭിക്കാന്‍ അവന്‍ ഒരേയൊരു നിബന്ധന മാത്രമേ വെക്കുന്നുള്ളൂ;�

അല്ലാഹുവിനോട്‌ ശരിയായ വിധം ഭക്തി കാണിക്കുക. എത്ര പ്രയാസപ്പെടേണ്ടി വന്നാലും എന്തൊക്കെ നഷ്‌ടപ്പെടേണ്ടി വന്നാലും ജീവിതത്തിലേക്കായി അവന്‍ സമ്മാനിച്ച കല്‍പ്പനകളെ പരിപാലിക്കുക എന്നതാണ്‌ ഭക്തി. അങ്ങനെയുള്ളവരുടെ കൂടെയാണ്‌ അല്ലാഹു. അവന്‍ ആജ്ഞാപിച്ചത്‌ പാലിച്ചവരുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കുന്നു. ചിലപ്പോള്‍ കൂടുതല്‍ മികച്ചത്‌ സമ്മാനിക്കുന്നു. ഒരിക്കലും കൈവിടില്ലെന്ന്‌ വാക്ക്‌ തരുന്നു. നിങ്ങളെവിടെയും കുടുങ്ങില്ലെന്ന്‌ കരാര്‍ ചെയ്യുന്നു. ശത്രുക്കളൊരുക്കിയ തീകുണ്ഡാരത്തില്‍ നിന്ന്‌ തണുപ്പ്‌ നുകര്‍ന്ന്‌ കയറിപ്പോരാന്‍ ഇബ്‌റാഹീം പ്രവാചകനു കഴിഞ്ഞത്‌ അതുകൊണ്ട്‌ തന്നെയല്ലേ? അപേക്ഷിക്കുന്നവരെ അല്ലാഹു പലപ്പോഴും പരീക്ഷിക്കും, പക്ഷേ ഉപേക്ഷിക്കില്ല.
സന്തോഷം നല്‍കുന്ന ദൈവവിധികളില്‍ മാത്രമേ മനുഷ്യര്‍ സംതൃപ്‌തരാകാറുള്ളൂ. സങ്കടപ്പെടുത്തുന്നതാണെങ്കില്‍ പഴിപറഞ്ഞും കോപിച്ചും ശാപവാക്കുകള്‍ പറഞ്ഞും അസ്വസ്ഥരായി നടക്കും.

 `എനിക്ക്‌ മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്‌!' എന്ന്‌ നമ്മള്‍ പറയാറുള്ളത്‌ വേദനകളില്‍ മാത്രമാണല്ലോ. ചുറ്റുമുള്ള അനേകം മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ എന്നെയോ താങ്കളെയോ മാത്രം തെരഞ്ഞെടുത്ത്‌ ഒരു മഹാഭാഗ്യം ആ സ്‌നേഹനാഥന്‍ നല്‍കിയാല്‍ `എനിക്ക്‌ മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്‌' എന്ന്‌ പറയാറില്ല.
കാരുണ്യവാനായ സ്രഷ്‌ടാവിനെ തിരിച്ചറിയുക മാത്രമാണ്‌ പോംവഴി. നമ്മുടെ കാര്യത്തില്‍ നന്മയല്ലാതെ മറ്റൊന്നും വിധിക്കാത്ത പരമ കാരുണ്യവാനാണ്‌ അല്ലാഹു. ഒറ്റനോട്ടത്തില്‍ നന്മയല്ലെന്ന്‌ നമുക്ക്‌ തോന്നുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ അറിവിന്റെയും അനുഭവ പരിജ്ഞാനത്തിന്റെയും പോരായ്‌മയാണെന്ന്‌ മനസ്സിലാക്കാം. ആര്‍ക്കും വേണ്ടാത്ത മണല്‍ത്തരിയെ വിലയേറിയ മുത്തുകളാക്കുന്ന അതേ രാസവിദ്യയാണ്‌ നമ്മുടെ ഓരോ അനുഭവത്തിലും അല്ലാഹു ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നത്‌.

രണ്ടാം അധ്യായത്തിലെ 216-ാം വചനത്തില്‍ എല്ലാമുണ്ട്‌; ``നിങ്ങളൊരു കാര്യം വെറുക്കുമെങ്കിലും ചിലപ്പോഴത്‌ ഗുണകരമായിരിക്കാം. നിങ്ങള്‍ക്കൊരു കാര്യം ഇഷ്‌ടപ്പെടുമെങ്കിലും അത്‌ ചിലപ്പോള്‍ ദോഷകരമാകാം. അല്ലാഹു അറിയുന്നു, നിങ്ങളറിയുന്നില്ല.''

പരമദയാലുവായ സ്‌നേഹനാഥന്‍ കൃത്യമായി സംവിധാനിച്ച കാര്യങ്ങള്‍ മാത്രമാണ്‌ നമുക്ക്‌ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയുമ്പോള്‍ മനശ്ശക്തിയോടെ ജീവിക്കാന്‍ സാധിക്കും. ഒരു കാര്യവും വെറുതെയല്ല, എല്ലാം മറ്റൊരു കാര്യത്തിന്റെ കാരണങ്ങളോ പൂര്‍ത്തീകരണമോ ആണ്‌. സങ്കടവും വേദനയും ജീവിതഭാരവും രോഗവും തോല്‍വിയുമെല്ലാം അങ്ങനെതന്നെ. നമുക്ക്‌ മാത്രമായി ഒരുക്കിവെച്ചിരിക്കുന്ന ഏതോ സൗഭാഗ്യത്തിന്റെ മുന്നൊരുക്കങ്ങളാണവ. 

നമ്മുടെ ചുറ്റുമൊന്ന്‌ നോക്കൂ, മഴ പെയ്യുന്നു, മഴ തോരുന്നു, ചെടി വളരുന്നു, പൂ വിടരുന്നു, പൂ കൊഴിയുന്നു, ഇല പൊഴിയുന്നു, ചെടി വാടുന്നു.... അങ്ങനെ എന്തെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും നമ്മള്‍ അസ്വസ്ഥരാകാറില്ല. കാരണം അവയൊക്കെ പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്നതാണെന്ന്‌ നമ്മള്‍ക്കറിയാം. എന്നാല്‍ അതേ സ്വാഭാവികത തന്നെയാണ്‌ നമ്മുടെയും ജീവിതത്തിലെ സംഭവങ്ങളെന്ന്‌ പക്ഷേ ഉള്‍ക്കൊള്ളാന്‍ അധികപേര്‍ക്കും സാധിക്കാറില്ല. ഒരു ചെടിയുടെ ആയുസ്സില്‍ സംഭവിക്കുന്നതൊക്കെ തന്നെയാണ്‌ മറ്റൊരു വിധത്തില്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്‌. അതോടൊപ്പം അവസാനം മികച്ചൊരു പര്യവസാനം കൂടി നമുക്ക്‌ ലഭിക്കുന്നു. 

`യാദൃച്ഛികമായി സംഭവിച്ചു' എന്ന്‌ നമ്മള്‍ പറയാറുണ്ട്‌. യഥാര്‍ഥത്തില്‍ ഒന്നും അങ്ങനെ സംഭവിക്കുന്നില്ല. നമ്മളീ ലോകത്ത്‌ ജനിച്ചതും ഇത്രകാലം ജീവിക്കുന്നതും യാദൃച്ഛികമല്ലാത്തതു പോലെ ഇതിനിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകാര്യം പോലും യാദൃച്ഛികമല്ല. നമുക്കേതാണ്‌ കൂടുതല്‍ നല്ലതെന്ന്‌ നമ്മേക്കാള്‍ അറിയുന്ന ഉന്നതനായൊരു കാരുണ്യവാന്റെ നിശ്ചിതമായ തീരുമാനങ്ങളാണവയെല്ലാം. ഒട്ടും ആകുലതയില്ലാതെ, യാതൊരു എടുത്തുചാട്ടവുമില്ലാതെ, പ്രാര്‍ഥിച്ചും പ്രതീക്ഷിച്ചും സങ്കടങ്ങളോടെല്ലാം പുഞ്ചിരിച്ചും നല്ലതേ വരൂവെന്ന്‌ സമാധാനിച്ചും കഴിഞ്ഞാല്‍ അവസാനത്തെ സൗഭാഗ്യം നമുക്കുള്ളതായിരിക്കും. 

ആ സന്തോഷവാര്‍ത്ത ഖുര്‍ആന്‍ മൊഴിയുന്നു: കാലം എന്ന അധ്യായത്തിലെ പന്ത്രണ്ടാം വചനം; ``സഹനം ശീലിച്ചവര്‍ക്കുള്ള പ്രതിഫലം നല്ല പട്ടുടുപ്പുകളും പൂന്തോപ്പുകളുമാണ്‌.''

From : Shababweekly.net 

Friday, September 13, 2013

ജീവിതത്തില്‍ ഉണര്‍ന്നിരിക്കാന്‍ മരണത്തിന്റെ ഓര്‍മകള്‍


ആര്‍ക്കും തോല്‌പിക്കാനോ ഇടപെടാനോ കഴിയാത്ത രണ്ടു പ്രതിഭാസങ്ങളാണ്‌ ജനനവും മരണവും. ഇവ രണ്ടും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷെ, എല്ലാവരും ജനനത്തെക്കാള്‍ മരണത്തെ അനിഷ്‌ടകരമായി കാണുന്നു. ജനനവീടും മരണവീടും രണ്ടുതരം അനുഭവങ്ങളാണ്‌ പങ്കിടുന്നത്‌. `ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുകയെന്നത്‌ ദൈവികനിശ്ചയങ്ങളില്‍ പെട്ടതാണെ'ന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. (വി.ഖു 53:43)

കവികളും ദാര്‍ശനികന്മാരും ഈ രണ്ടു പ്രതിഭാസങ്ങളെപ്പറ്റിയും വാചാലരായിട്ടുണ്ട്‌. ``നീ പിറവിയെടുക്കുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നിന്റെ ചുറ്റും നില്‌ക്കുന്നവര്‍ ആഹ്ലാദം കൊണ്ടിരുന്നു. നിനക്ക്‌ മരണം സംഭവിക്കുമ്പോള്‍ നിന്റെ ചുറ്റും കൂടി നില്‌ക്കുന്നവരെല്ലാം അട്ടഹസിച്ച്‌ വിലപിക്കുമ്പോള്‍ സന്തുഷ്‌ടനായി മരണം വരിക്കാന്‍ വേണ്ടത്‌ നീ കരുതിവെക്കണം'' -മഹാന്മാരെല്ലാം ഓര്‍മപ്പെടുത്തി.
ഇവിടെ വന്നതുപോലെ തന്നെ മടങ്ങിപ്പോകേണ്ടവരാണ്‌ നാം. നമ്മുടെ അനുമതിയൊന്നും തേടാതെ ഒരു കുഞ്ഞായി ജന്മം കൊണ്ടപ്പോള്‍ സ്വയം കുളിക്കാന്‍, വസ്‌ത്രം ധരിക്കാന്‍, ഭക്ഷണം കഴിക്കാന്‍, അനായാസേന ഒന്നു ചലിക്കാന്‍ കഴിവില്ലാത്തവരായിരുന്നു നാം. മരണപ്പെട്ടാലും ഇതു തന്നെയാണവസ്ഥ. നമ്മെ മറ്റു പലരുമാണ്‌ കുളിപ്പിക്കുക. അവര്‍ എളുപ്പം ചെയ്യാവുന്ന ഒരു ചുറ്റിപ്പുതക്കല്‍ നടത്തുന്നു. ജീവനുണ്ടായിരുന്നപ്പോള്‍ ഈ വിധം വരിഞ്ഞുമുറുക്കുന്ന പുതപ്പിക്കലുകളൊന്നും നമുക്കിഷ്‌ടമായിരുന്നില്ല. പിന്നീടവര്‍ ശവമഞ്ചത്തില്‍ ജഡം കിടത്തി മഖ്‌ബറയിലേക്ക്‌ നീങ്ങുന്നു. സാധാരണ ശയനമുറികളില്‍ ഒരുക്കിവെക്കുന്ന മനോഹരമായ കട്ടിലുകളില്‍ പെട്ടതല്ലാത്തതിനാല്‍ ഇതിന്‌ `നഅ്‌ശ്‌' (മയ്യിത്തുകട്ടില്‍) എന്നാണ്‌ അറബിയില്‍ പറയുക.
ഒട്ടനേകം പേര്‍ ഇതെല്ലാം അനുഭവിച്ചു. ഈ ഭൂമി അതിനെല്ലാം സാക്ഷിയായി. മരിച്ചവരെയും ജീവിക്കുന്നവരെയും ഭൂമി ഉള്‍ക്കൊള്ളുന്നു. മറമാടപ്പെട്ട ജഡങ്ങളെയെല്ലാം ദ്രവിപ്പിക്കുന്നു. ``ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാക്കിയിട്ടില്ലേ?'' എന്ന്‌ ഖുര്‍ആന്‍ (77:25,26) ചോദിക്കുന്നുണ്ട്‌. മരണം നിശ്ചയിച്ചവനാരാണോ അവനെ ഒരാള്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നു തന്നെയാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.
ഇഹലോക ജീവിതത്തെക്കാള്‍ മരണത്തിനും അനന്തരജീവിതത്തിനും മുന്‍ഗണന നല്‌കണമെന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ 67:2-ല്‍ ആദ്യം മരണത്തെയും പിന്നീട്‌ ജീവിതത്തെയും പരാമര്‍ശിച്ചത്‌ ശ്രദ്ധേയമാണ്‌. നമ്മുടെ കണ്‍മുന്നില്‍ വെച്ച്‌ എത്രയെത്ര ശക്തരും പ്രതാപികളും മഹാന്മാരുമാണ്‌ മരണത്തിനു കീഴൊതുങ്ങിയത്‌? സദ്‌വൃത്തരും സച്ചരിതരുമായി ജീവിച്ച ദൈവദൂതന്മാര്‍ പോലും അതില്‍ നിന്നൊഴിവായിട്ടില്ലല്ലോ. നാല്‌ വീടുകളിലായി താമസിക്കാന്‍ വിധിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍ എന്നാണ്‌ ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന്‌. ഒന്ന്‌) മാതാവിന്റെ ഗര്‍ഭാശയം. രണ്ട്‌) ദുനിയാവ്‌. 3) `ബര്‍സഖ്‌' അഥവാ ഉയിര്‍ത്തെഴുന്നേല്‌പുവരെ കഴിച്ചുകൂട്ടുന്ന ആത്മാവുകളുടെ ലോകം. നാല്‌) അനന്തവും ശാശ്വതവുമായ പാരത്രികലോകം.
മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന്‌ ഭൂമിലോകത്തേക്ക്‌ വരുന്നതും കാത്ത്‌ കഴിയുന്ന ഗര്‍ഭസ്ഥശിശുവിന്‌ ഭൂമിയില്‍ അഭിമുഖീകരിക്കാനിരിക്കുന്ന സത്യങ്ങളെക്കുറിച്ച്‌ എന്താണ്‌ ഉള്‍ക്കൊള്ളാന്‍ കഴിയുക? ഭൂമിയില്‍ നടന്നതോ നടക്കാനിരിക്കുന്നതോ ആയ യുദ്ധങ്ങളും സംഹാരങ്ങളും അവന്‍ കണ്ടിട്ടില്ല. കൊലപാതകങ്ങള്‍, തട്ടിപ്പറി, അക്രമ പ്രവര്‍ത്തികള്‍, അനീതിയുടെ തേര്‍വാഴ്‌ച ഒന്നും അവന്‍ അറിഞ്ഞിട്ടില്ല. ഇവിടെയുള്ള കാടും നാടും സമുദ്രങ്ങളും വന്യമൃഗങ്ങളും മഹാനഗരങ്ങളും അവന്‍ കണ്ടനുഭവിച്ചിട്ടില്ല.
ഒരുപക്ഷെ, ഇതൊന്നും ഇല്ലെന്ന്‌ അവന്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ ധരിച്ചിരിക്കാം. എന്നാല്‍ സത്യം അതല്ലല്ലോ. ഇവിടെ വന്നപ്പോള്‍ അവന്‍ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞില്ലേ? അതുതന്നെയാണ്‌ മരണവും മരണാനന്തരവും അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ മനുഷ്യന്‍ ഓര്‍ക്കേണ്ടത്‌. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള യാത്രയെക്കാള്‍ ഏറെ ദുര്‍ഘടമായിരിക്കുമത്‌.
ഒരാള്‍ മരണപ്പെടുന്നതോടെ ബന്ധുക്കള്‍ വാവിട്ടുകരയാന്‍ തുടങ്ങും. അയാളുടെ ഭാര്യക്കും മക്കള്‍ക്കും ഇനിയാരുണ്ട്‌ തുണയെന്ന്‌ വിലപിക്കും. എന്നാല്‍ ശവമഞ്ചത്തില്‍ ശ്‌മശാനത്തിലേക്ക്‌ ചുമന്നുകൊണ്ട്‌ കൊണ്ടുപോകുന്നവന്‌ ആരാണ്‌ തുണയാവുകയെന്ന്‌ ചിന്തിക്കാറുണ്ടോ? മറമാടപ്പെട്ട ശേഷം എല്ലാവരും തിരിച്ചുപോരുന്നു. ജഡം ദ്രവിച്ചു മണ്ണായിത്തീരുന്നു. ഭൂമിയില്‍ അവശേഷിക്കുന്നവര്‍ കുറച്ചുകാലം കഴിയുമ്പോള്‍ മരണപ്പെട്ടവരെ മറക്കുന്നു. അയാള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം പങ്കുവെക്കുന്നു. മരണപ്പെട്ട ഒരാളുടെ മാനസികാവസ്ഥ കവി ഭാവനയില്‍ പുനരാവിഷ്‌കരിക്കുന്നത്‌ കാണുക: ``എന്റെ അടുത്ത ബന്ധുക്കളതാ എന്റെ ഖബറിന്നരികിലൂടെ നടന്നുപോകുന്നു. അവര്‍ക്കാര്‍ക്കും ഇപ്പോള്‍ എന്നെയറിയാത്തതുപോലെയുണ്ട്‌. അവകാശികള്‍ എന്റെ ധനങ്ങളെല്ലാം ഓഹരിവെച്ചെടുക്കുന്നു. അവര്‍ എന്റെ കടങ്ങളും ഉത്തരവാദിത്വവും വിസ്‌മരിക്കുകയും ചെയ്യുന്നു.''
അതിനാല്‍ തന്റെ ധനം തന്റേതു തന്നെയാക്കി മാറ്റാന്‍ പരിശ്രമിക്കുകയെന്നതാണ്‌ ബുദ്ധി. അതെങ്ങനെയെന്ന്‌ ചിന്തിച്ചേക്കാം. മാര്‍ഗമിതാണ്‌. താന്‍ എന്തൊക്കെ സമ്പാദിച്ചുവോ അതില്‍ നിന്ന്‌ ഏറ്റവും വിശിഷ്‌ടമായത്‌ ധര്‍മം നല്‌കിയും ദൈവപ്രീതിക്കായി നീക്കിവെച്ചും തന്റേതു തന്നെയാക്കുക. കഷ്‌ടപ്പെട്ടു നേടിയതും പിശുക്കി സമ്പാദിച്ചതും ധര്‍മം കൊടുത്ത്‌ സ്വര്‍ഗം നേടാന്‍ ഉതകുന്നതാക്കുകയെന്നര്‍ഥം. അങ്ങനെയായാല്‍ വിലപിക്കേണ്ടിവരില്ല.
മരണത്തിന്‌ രണ്ടു മുഖങ്ങളുണ്ട്‌. ഒന്ന്‌ ക്രൂരമായതാണ്‌. ഇവിടെ അതിക്രമിയായി ജീവിച്ച മനുഷ്യനെ ഭീകരവും ഭയാനകവുമായ നിലയില്‍ മാലാഖമാര്‍ നേരിടുന്നു. അവരുടെ ആത്മാവിനെ അതികഠിനമായ വേദനയോടെ വലിച്ചൂരിയെടുക്കുന്നു. ``(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന്‌ (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ്‌ സത്യം.''(വി.ഖു 79:1)
രണ്ടാമത്തേത്‌ സൗമ്യവും മൃദുലവുമായ രൂപം. ഇവിടെ സന്തോഷത്തോടെ, ആശ്വാസത്തോടെ, സാന്ത്വന വചനങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടാണ്‌ മാലാഖമാര്‍ ആത്മാവുകളെ സ്വീകരിക്കുക. ``(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ്‌ സത്യം.'' (വി.ഖു 79:2)
ഞങ്ങളുടെ റബ്ബ്‌ അല്ലാഹുവാണെന്ന്‌ പ്രഖ്യാപിച്ച്‌ നേരായ മാര്‍ഗത്തില്‍ നിലകൊണ്ടവരാണവര്‍. അവര്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല. പക്ഷെ, ഇതെങ്ങനെയാണ്‌ വേര്‍തിരിക്കാന്‍ കഴിയുകയെന്നതാണ്‌ പ്രശ്‌നം. മരണങ്ങളുടെ പ്രത്യക്ഷ രൂപം നോക്കിയല്ല. മറിച്ച്‌ അതിന്റെ ആത്മീയവും ആന്തരികവുമായ അവസ്ഥകളാണ്‌ ക്രൂരമരണവും സൗമ്യമരണവും വേര്‍തിരിക്കുന്നത്‌. ഉദാഹരണമായി ഒരാള്‍ രണാങ്കണത്തില്‍ പ്രതിയോഗിയോട്‌ പടവെട്ടി ഇഞ്ചിഞ്ചായി വീരമൃത്യു വരിക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടിരുന്നത്‌. എന്നാല്‍, നമ്മുടെ മുന്നില്‍ അയാള്‍ക്ക്‌ നാം നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള രണ്ടാമത്തെയിനം മരണമല്ല സംഭവിച്ചത്‌. എങ്കിലും അയാളുടെ മരണം ആത്മീയവും ആന്തരികവുമായ രണ്ടാമത്തെ മരണം തന്നെയാണ്‌. അതുകൊണ്ടാണല്ലോ അത്തരക്കാര്‍ രക്തസാക്ഷികളും ധീരയോദ്ധാക്കളുമായത്‌. അവര്‍ അല്ലാഹു ഒരുക്കിവെച്ച സ്വര്‍ഗീയ അനുഭവങ്ങള്‍ ആസ്വദിച്ച്‌ കഴിച്ചുകൂട്ടുന്നു.
എന്നാല്‍, ധിക്കാരിയും ദൈവനിഷേധിയും ക്രൂരനുമായൊരു സമ്പന്നന്‍ എല്ലാ സുഖാഡംബരങ്ങളും അനുഭവിച്ച്‌ വേണ്ടവിധം പരിചരണങ്ങള്‍ കിട്ടി പ്രയാസങ്ങളൊന്നും അനുഭവിക്കാതെ മരിക്കുന്നു. ബാഹ്യമായി അയാളുടെ മരണം രണ്ടാമത്തെയിനമാണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ ആത്മീയവും ആന്തരികവുമായി അയാള്‍ക്ക്‌ ഒന്നാമത്തെയിനം മരണമാണ്‌ സംഭവിച്ചിട്ടുള്ളത്‌. പക്ഷെ, പുറമെ നിന്ന്‌ വീക്ഷിക്കുന്നവര്‍ അതറിയുകയില്ലെന്ന്‌ മാത്രം. ആയതിനാല്‍ മരണത്തിന്റെ ക്രൂരതയും സൗമ്യഭാവവും മരണപ്പെടുന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്നതാണെന്ന്‌ സാരം. ഖുര്‍ആന്‍ ഈ സത്യം സൂചിപ്പിക്കുന്നുണ്ട്‌.
സൂറതു യാസീനില്‍ നല്ലൊരു മനുഷ്യന്റെ അനുഭവം അല്ലാഹു പറഞ്ഞുതരുന്നത്‌ വിശ്വാസിക്ക്‌ പാഠമാണ്‌: ``സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന്‌ പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ്‌ എനിക്ക്‌ പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്‌തതിനെപ്പറ്റി എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.'' (വി.ഖു 36:20 മുതല്‍ 27 വരെ വചനങ്ങള്‍ നോക്കുക.)
യഥാര്‍ഥത്തില്‍, സത്യവിശ്വാസിയായ അദ്ദേഹത്തെ നാട്ടുകാര്‍ വധിക്കുകയാണുണ്ടായത്‌. രക്തസാക്ഷിത്വത്തെ തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ അല്ലാഹു സ്വര്‍ഗത്തെ പറ്റി സന്തോഷവാര്‍ത്ത നല്‌കിയ കാര്യമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. ആ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ തന്റെ നാട്ടുകാര്‍ സത്യത്തെപ്പറ്റി ബോധവാന്മാരായി കാണാനുള്ള ആഗ്രഹമാണ്‌. ഈ അനുഭവം ബാഹ്യമായിട്ടല്ല, ആന്തരികവും ആത്മീയവുമായിട്ടാണെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷെ, പുറമെ നില്‌ക്കുന്നവരെ അതറിയിക്കാന്‍ വഴികളൊന്നും തന്നെയില്ലല്ലോ.
പുണ്യവാന്മാരുടെ നിലപാടും മനോഗതിയും ഇതാണ്‌: ``ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക്‌ സഹായികളായി ആരുമില്ല'' (വി.ഖു 3:192). ഇതിന്റെ തുടര്‍വചനങ്ങളും ശ്രദ്ധിക്കുക: ``പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.''(വി.ഖു 3:193)
അല്ലാഹു നമ്മെ പരീക്ഷിക്കാന്‍ വേണ്ടിയാണ്‌ മരണവും ജീവിതവും നിശ്ചയിച്ചിട്ടുള്ളത്‌. ജീവിതത്തെ പരീക്ഷയായും മരണത്തെ തന്റെ വിജയപരാജയങ്ങള്‍ അനുഷ്‌ഠിക്കാനുള്ള യാത്രയായും കാണണം. ആരാണ്‌ ഏറ്റവും കൂടുതല്‍ നല്ലത്‌ ചെയ്‌തു മുന്നേറുന്നതെന്നാണ്‌ അല്ലാഹു നോക്കുന്നത്‌ (വി.ഖു 67:2). സാധാരണ പരീക്ഷകളില്‍ പോലും എഴുതാന്‍ ഉപയോഗിച്ച കടലാസിന്റെയോ പേനയുടെയോ മികവ്‌ നോക്കിയല്ലല്ലോ മാര്‍ക്ക്‌ ലഭിക്കുക. മറിച്ച്‌, എഴുതിയിരിക്കുന്നത്‌ ശരിയുത്തരമാണോ തന്നെ അതെത്ര മാത്രം മികവോടെ എഴുതി ഫലിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കിയാണ്‌. ആയതിനാല്‍ ജീവിതമാകുന്ന പരീക്ഷയുടെ ഉത്തരക്കടലാസില്‍ വീണ്ടും വീണ്ടും പരിശോധന നടത്തുക.
``ഏതൊരാളുടെ നന്മയുടെ തുലാസ്‌ ഘനംതൂങ്ങിയോ അവന്‍ സംതൃപ്‌തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞുവോ അവന്റെ സങ്കേതം `ഹാവിയ'യായിരിക്കം'' (വി.ഖു 101:6-9). `ഹാവിയ' എന്നാല്‍ ചൂടേറിയ നരകമെന്നാണര്‍ഥം. നന്മയുടെ തുലാസ്‌ ഘനം കൂടിയാല്‍ അയാള്‍ക്ക്‌ മരണത്തെ ഒരു വിശ്രമമായി ആസ്വദിക്കാനാകും. മരണമാകുന്ന കവാടം കടക്കാത്തവരായി ആരുമില്ല. മരണാനന്തരം എവിടെയായിരിക്കണമെന്നതാകട്ടെ മുഖ്യമായ ചിന്ത.
``ഹേ! സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്‌തിപ്പെട്ടുകൊണ്ടും തൃപ്‌തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (വി.ഖു 89:27-30). ഇതു തന്നെയാണ്‌ സംതൃപ്‌തി. ഇവിടെയാണ്‌ ആഹ്ലാദം സമാധാനഗേഹമായ സ്വര്‍ഗപ്രവേശം! അതത്രെ വിശ്വാസിക്ക്‌ കണ്‍കുളിര്‍മ നല്‌കുന്നത്‌.

from shababweekly.net... 
തസ്‌കിയ -
അബ്‌ദുല്‍അലി മദനി

Friday, August 9, 2013

'ക്ഷമിക്കണം' എന്നൊരു വാക്ക്‌' "

ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസി (റ) അദ്ദേഹത്തോട് വിരോധം വെച്ചുപുലര്‍ത്തിയിരുന്ന പണ്ഡിതനോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്ന ഒരു സംഭവം 'മദാരിജുസ്സാലിക്കീന്‍' എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്: 
 
'കിട്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഇമാമിനെ വളരെയധികം ഉപദ്രവിക്കുന്നവനായിരുന്നു ഈ പണ്ഡിതന്‍. തീരെ പ്രതിപക്ഷ ബഹുമാനമില്ലാതെ മൂര്‍ച്ചയേറിയ പദങ്ങളുപയോഗിച്ച് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല അയാള്‍. ചെറിയ ചെറിയ കര്‍മശാസ്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ പോലും ഇമാമിനെ പഴിക്കാന്‍ അയാള്‍ മിടുക്കുകാട്ടി. അങ്ങനെ കാലം കഴിയവെ, ഈ പണ്ഡിതന്‍ മരണപ്പെട്ടു. പ്രസ്തുത വിവരം ഇമാമിനെ അറിയിക്കാന്‍ അനുയായികളിലൊരാള്‍ പാഞ്ഞെത്തി. അത്യധികം ആഹ്ലാദ ചിത്തനായി ഇമാമിനടുത്തെത്തിയ ആളോട് ഇമാം പറഞ്ഞു: ''ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. ആരുടെ മരണത്തിലും സന്തോഷിക്കാന്‍ നമുക്ക് വകയില്ല. ജനനവും മരണവും അല്ലാഹുവിന്റെ പക്കല്‍ രേഖപ്പെടുത്തപ്പെട്ട സംഗതികളാണ്. അവന്റെ കൃത്യമായ സമയത്തിനനുസരിച്ച് അവ നടക്കും.'' തുടര്‍ന്നദ്ദേഹം പരേതന്റെ വീട്ടിലേക്ക് വഴി കാണിക്കാന്‍ അനുയായിയോടാവശ്യപ്പെട്ടു. വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് അദ്ദേഹം മൊഴിഞ്ഞു: ''ഇനി മുതല്‍ നിങ്ങള്‍ക്ക് ഞാനുണ്ട്. നിങ്ങളുടെ കുടുംബനാഥന്റെ സ്ഥാനത്ത് എന്നെ കാണണം. എന്താവശ്യമുണ്ടെങ്കിലും വിവരമറിയിക്കണം.'' ആ കുടംബാംഗങ്ങളും അവിടെ കൂടിയിരുന്നവരും ഇമാമിന്റെ മഹാ മനസ്‌കതക്ക് മുന്നില്‍ അത്ഭുത സ്തബ്ധരായി (മദാരിജു സ്സാലിക്കീന്‍, ഭാഗം 2, പേജ് 345). 
 
രണ്ടാളുകള്‍ തമ്മിലുള്ള ഒരു സ്വത്തുതര്‍ക്കത്തിന്റെ കഥ ഈയിടെ ഒരു സുഹൃത്ത് പങ്കുവെച്ചു. അയല്‍വാസികളായിരുന്ന അവര്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്ന അതിര്‍ത്തിത്തര്‍ക്കം വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. രണ്ടു കുടുംബങ്ങള്‍ മാനസികമായി വളരെ അകന്നു. ഇതിലൊരാള്‍ക്ക് തന്റെ ഭൂമി അത്യാവശ്യമായി വില്‍ക്കേണ്ടതായി വന്നു. നാട്ടില്‍ മുഴുവന്‍ പാട്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അയാള്‍ ചോദിച്ച വില നല്‍കാന്‍ ആരും തയാറായില്ലെന്ന് മാത്രമല്ല, പലരും തര്‍ക്കമുള്ള ഭൂമി വേണ്ടെന്ന് തന്നെ തീര്‍ത്തുപറഞ്ഞു. അവസാനം അന്നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആ ഭൂമി വാങ്ങാന്‍ മുന്നോട്ടു വന്നു. തര്‍ക്കത്തിന്റെ പേരുപറഞ്ഞ് ആളുകള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും വകവെക്കാതെ അയാള്‍ ഭൂമി വാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഉടമസ്ഥന് അഡ്വാന്‍സ് കൊടുത്ത ശേഷം നേരെ അയല്‍വാസിയുടെ അടുത്ത് ചെന്ന് അതിര്‍ത്തിതര്‍ക്കത്തിന്റെ കഥയന്വേഷിച്ചു. വേലി ഒരല്‍പം മാറ്റിക്കെട്ടുന്നിടത്തായിരുന്നു അയാളുടെ പ്രശ്‌നം! ഒരു തുണ്ട് ഭൂമി മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് ആ നല്ല മനുഷ്യന്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. സ്വന്തത്തിനും അയല്‍വാസിക്കും നാട്ടുകാര്‍ക്കും മനസ്സമാധാനം തിരിച്ചു നല്‍കി.
 
വളരെ നിസ്സാരമായ ഈഗോ ക്ലാഷുകള്‍ നമ്മുടെ അമൂല്യമായ ജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്ന തീരാനഷ്ടത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ അനുഭവം പറഞ്ഞുവെച്ചത്. 'ക്ഷമിക്കണം' എന്ന വാക്ക് സ്ഥാനത്തുച്ചരിക്കാന്‍ നമുക്കാകുമെങ്കില്‍ അനാവശ്യമായ ധാരാളം മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നല്ല, ഒരിക്കലും കടന്നുചെല്ലാന്‍ സാധിക്കില്ലെന്ന് നാം കണക്കാക്കിയിരുന്ന പല ഇടങ്ങളിലും സ്വതന്ത്രമായി വിഹരിക്കാനുള്ള താക്കോല്‍ കൂടിയാകും അത്. കുടുംബത്തിനകത്താണിത് ഏറ്റവുമധികം പ്രസക്തമായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങള്‍ ധാരാളമായി കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്ര കൗണ്‍സലര്‍മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, നിസ്സാര പ്രശ്‌നങ്ങളാണ് പല ബന്ധങ്ങളെയും തകര്‍ക്കുന്നത് എന്നത്. ദമ്പതികളാരെങ്കിലും വിട്ടുവീഴ്ചക്ക് തയാറായിട്ടുണ്ടെങ്കില്‍ എളുപ്പത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നം പക്ഷേ, വിട്ടുകൊടുക്കില്ലെന്ന രണ്ടാളുടെയും വാശി കാരണമായി പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. അതിനിടയില്‍ പുതിയ പ്രശ്‌നങ്ങളും കടന്നുവരുന്നതോടെ അകല്‍ച്ചക്ക് കനം വര്‍ധിക്കുന്നു. പുതിയ പ്രശ്‌നങ്ങള്‍ക്കിടയില്‍ പഴയ പ്രശ്‌നത്തിലേക്കുള്ള ദുസ്സൂചനകള്‍ ഇരുവരും ധാരാളമായി ഉപയോഗിക്കുന്നു. അവസാനം ഒരിക്കലും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കതെത്തിപ്പെടുന്നു. പിന്നെ വിവാഹമോചനം മാത്രം പരിഹാരം എന്ന് രണ്ടു പേരും സ്വാഭാവികമായും തീരുമാനിക്കുകയും ചെയ്യുന്നു. 
 
പ്രവാചകന്‍ തിരുമേനി (സ) തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട രീതികള്‍ ഇവിടെ സ്മരണീയമാണ്. ഒരിക്കല്‍ രാത്രിയില്‍ പ്രവാചകനെ കിടക്കയില്‍ കാണാതിരുന്ന ആഇശ (റ) അദ്ദേഹത്തെ അന്വേഷിച്ച് പുറപ്പെടുന്ന ഒരു രംഗം ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. വാതില്‍ തുറന്ന് പുറത്തിറങ്ങുന്ന പ്രവാചകനെ ആഇശയും പിന്തുടരുന്നു. അവസാനം ജന്നത്തുല്‍ ബഖീഇല്‍ മരണപ്പെട്ടുപോയ തന്റെ സഖാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് തിരിച്ചുവരുന്ന പ്രവാചകന്‍ ആഇശ(റ)യെ കാണുന്നു. എന്നാല്‍, തിരുമേനി തന്നെ കണ്ടിട്ടില്ലെന്നു കരുതി തിരികെവന്ന ആഇശ(റ) ഉറക്കം അഭിനയിച്ചു കിടക്കുമ്പോള്‍ പ്രവാചകന്‍(സ) തിരികെയെത്തി അവരോട് സംയമനം കൈവിടാതെ ചോദിക്കുന്നു: 'എന്താ ആഇശാ, ഈ സന്ദേഹത്തിന് കാരണം? നിന്റെ ശൈത്താന്‍ നിന്നോടൊപ്പം കൂടിയോ?' അതുകേട്ട ആഇശ (റ) ഉടന്‍ പ്രതികരിക്കുന്നു: 'അപ്പോള്‍ പ്രവാചകരേ, താങ്കള്‍ക്ക് ശൈത്താനില്ലേ?' തിരുമേനിയുടെ മറുപടി: 'ഉണ്ട്. പക്ഷേ അല്ലാഹു എന്നെ അനുഗ്രഹിക്കുകയും അവനെ മുസ്‌ലിമാക്കിത്തരികയും ചെയ്തിരിക്കുന്നു!' ഈ രംഗം സാധാരണ ഒരു കുടുംബത്തില്‍ എങ്ങനെയാണ് അരങ്ങേറുകയെന്ന് ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം നമുക്കൊക്കെ ഊഹിക്കാന്‍ കഴിയും. നല്ലൊരു കാര്യത്തിനിറങ്ങിത്തിരിച്ച തന്നെ സംശയിച്ച (തനിക്കനുവദിച്ച് കിട്ടിയ രാത്രിയില്‍ പ്രവാചകന്‍ (സ) മറ്റു ഭാര്യാ വീടുകളില്‍ പോകുന്നുണ്ടോയെന്നതായിരുന്നു ആഇശ(റ)യുടെ സംശയം) സഹധര്‍മിണിയെ അല്‍പം ഫലിതം കലര്‍ന്ന ശൈലിയില്‍ ചോദ്യം ചെയ്യുന്ന പ്രവാചകന്‍ (സ). അദ്ദേഹത്തിന്റെ ചോദ്യം പിടിക്കാത്തതുപോലെ, അതിനു പകരം മറ്റൊരു ചോദ്യമുന്നയിക്കുന്ന ആഇശ(റ). അതിനെയും സംയമനത്തോടെയും യുക്തിഭദ്രമായും നേരിടുന്നു പ്രവാചകന്‍ (സ) വീണ്ടും. അവിടെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. ദമ്പതികള്‍ പരസ്പരം അറിഞ്ഞും അടുത്തും ഇടപഴകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിത്തരുന്നു ഈ പ്രവാചക മാതൃക. 
 
മറ്റൊരിക്കല്‍ പ്രവാചകനോട് ഉച്ചത്തില്‍ സംസാരിക്കുന്ന ആഇശയെക്കുറിച്ചറിഞ്ഞ അവരുടെ പിതാവ് അബൂബക്ര്‍ (റ) ഗുണദോഷിക്കാന്‍ തിരുമേനിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നു. എന്നാല്‍, അബൂബക്‌റിന്റെയും ആഇശയുടെയും മധ്യത്തില്‍ കയറി നിന്ന് തിരുമേനി അവരെ പിതാവിന്റെ ശകാരത്തില്‍ നിന്ന് രക്ഷിക്കുന്നു. അബൂബക്ര്‍ (റ) അവരെ വിട്ടുപോയപ്പോള്‍ നബി (സ) ആഇശയോട്: 'കണ്ടോ ഞാനെങ്ങനെയാണ് നിന്നെ അദ്ദേഹത്തില്‍ നിന്നും രക്ഷിച്ചത്?' അതുകേട്ട് ആഇശ ചിരിച്ചു, പ്രവാചകനും. രണ്ടു പേരുടെയും ചിരികേട്ട് തിരിച്ചുവന്ന അബൂബക്‌റും ആ ചിരിയില്‍ പങ്കുചേരുന്നു. സ്‌ഫോടനാത്മകമായ അന്തരീക്ഷത്തെ സ്‌നേഹത്തിന്റെ മധുരിമയില്‍ ചാലിച്ച, മൃദുവായ ഇടപെടലുകളിലൂടെ ആഹ്ലാദത്തിന്റെ അനര്‍ഘനിമിഷങ്ങളായി മാറ്റിമറിക്കുന്ന പ്രവാചകന്റെ മഹിത മാതൃകകള്‍ ജീവിതത്തില്‍ പാലിച്ചിരുന്നുവെങ്കില്‍ അറ്റുപോയ പല ബന്ധങ്ങളും വിളക്കിച്ചേര്‍ക്കാനവ ധാരാളമായിരുന്നു. 
 
അസ്ഥാനത്തുള്ള നമ്മുടെ ഈഗോ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരിടമാണിന്ന് പൊതുനിരത്തുകള്‍. 'റോഡ് റേജ്' എന്ന ഒരു പ്രയോഗം തന്നെ കടന്നുവരാനുള്ള കാരണം, വഴി ഉപയോഗിക്കുന്നിടത്ത് 'വിട്ടുകൊടുക്കില്ലാ'യെന്ന മനോഭാവം ഏറിവരുന്നതാണ്. കേരളത്തിലെ റോഡുകളില്‍ ട്രാഫിക് സിഗ്‌നലുകളുടെയടുത്ത് വാഹനങ്ങള്‍ നിറുത്തിയിടുന്ന രീതി ശ്രദ്ധിച്ചാല്‍ ഇതെളുപ്പം ബോധ്യമാകും. രണ്ടു ലൈനുകളുള്ള റോഡില്‍ നാലും അഞ്ചും ലൈനുകളിലാണ് എല്ലാവരുടെയും നില്‍പ്! എല്ലാവര്‍ക്കും ആദ്യം പോകാനാണ് ഈ ഏര്‍പ്പാട്. ഫലത്തില്‍ എല്ലാവരും വൈകുന്നു. കൂട്ടത്തില്‍ പല വാഹനങ്ങള്‍ക്കും യാത്രികര്‍ക്കുമൊക്കെ പരിക്കേല്‍ക്കാനും ഇത് കാരണമാകുന്നു. ഇത് ഏതെങ്കിലും ഒരു നാടിന് മാത്രം പ്രത്യേകമായുള്ളതല്ലായെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പറഞ്ഞുതരും. ഒരു യൂറോപ്യന്‍ നഗരത്തില്‍, തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ യുവാവ് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ മനഃപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വായിച്ചിട്ട് അധികം നാളായിട്ടില്ല. ഒരല്‍പം ക്ഷമയുണ്ടെങ്കില്‍, മറ്റുള്ളവന് മുന്‍ഗണന കൊടുക്കാനുള്ള ചെറിയൊരു വിശാലതയുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുഗമമായി, സമാധാനപരമായി യാത്ര ചെയ്യാന്‍ കഴിയുമെന്ന ലളിതപാഠം മനുഷ്യര്‍ മറന്നതിന്റെ തെളിവാണിതൊക്കെ. വാഹനമോടിക്കുമ്പോള്‍ ക്ഷമ കൈവിടുന്ന െ്രെഡവര്‍മാര്‍ക്ക് ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും അവരുടെ ആയുസ്സ് കുറയാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള പഠനങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കുക. 
 
വഴിയിലൂടെ നടന്നു പോകുമ്പോള്‍ തന്നെ അകാരണമായി ശകാരിക്കുകയും ചീത്തപറയുകയും ചെയ്ത ആളോട് ഇമാം സൈനുല്‍ ആബിദീന്‍ സ്വീകരിച്ച നിലപാട് ഇവിടെ പ്രസ്താവ്യമാണ്. ആളുകള്‍ അയാളെ തടയാന്‍ തുനിഞ്ഞപ്പോള്‍ അവരോടദ്ദേഹം പറഞ്ഞു: 'അയാള്‍ക്ക് എന്നെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിയൂ. ഏറെ അറിയുമായിരുന്നെങ്കില്‍ അയാള്‍ക്ക് ഇനിയും എന്നെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു.' തുടര്‍ന്ന് തന്നെ ശകാരിക്കുന്നയാളുടെ നേരെ തിരിഞ്ഞ് ഇമാം പറഞ്ഞു: 'സഹോദരാ, താങ്കള്‍ ഇവിടെ പറയാത്ത ചില കുറവുകളും കൂടി എന്നിലുണ്ട്. എന്റെ കുറവുകളെക്കുറിച്ച് ഓര്‍മിപ്പിച്ചതിനിതാ താങ്കള്‍ക്ക് ഞാന്‍ ആയിരം ദിര്‍ഹം സമ്മാനം നല്‍കുന്നു. കൂടാതെ എന്റെ ഈ വസ്ത്രവും താങ്കള്‍ക്കുള്ളതാണ്.' ഇതു പറഞ്ഞ് അദ്ദേഹം തന്റെ മേല്‍ക്കുപ്പായം ഊരി അയാള്‍ക്കു കൊടുത്തു. പശ്ചാത്താപവിവശനായ അയാള്‍ ഇമാമിനോട് ക്ഷമ ചോദിച്ചുവെന്നതാണ് സംഭവത്തിന്റെ പരിണാമഗുപ്തി. 
 
ഈയടുത്ത് ഒരു പ്രമുഖ പ്രഭാഷകന്‍ തന്റെ പ്രസംഗ മധ്യേ ഉദ്ധരിച്ച രണ്ടു സംഭവങ്ങള്‍ കൂടി: ഒരു മുസ്‌ലിം മത സംഘടനയുടെ പൊതുയോഗം കഴിഞ്ഞ് ആളുകള്‍ രാത്രി തിരികെ വീടുകളിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നു. ബസ്സ്റ്റാന്റില്‍ നിറയെ ആളുകളുണ്ട്, സ്ത്രീകളും കുട്ടികളുമടക്കം. നിശ്ചിത സ്ഥലത്തേക്ക് പോകാനുള്ള ബസ് വന്ന് നിര്‍ത്തിയതും യുവാക്കളും കൈക്കരുത്തുള്ളവരുമായ ഈ ആളുകള്‍ തിക്കിത്തിരക്കി ബസിനകത്ത് കയറി സീറ്റ് മുഴുവന്‍ 'പിടിച്ചെടുത്തു.' നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയുമൊക്കെ പുറത്തുനിര്‍ത്തി മുത്തുനബിയുടെ അനുയായികള്‍ യാത്ര പുറപ്പെട്ടു! 
 
മറ്റൊരിടത്ത്, ബസിനകത്ത് ഒരു ഒരു ചെറിയ കശപിശ നടക്കുകയാണ്. സീറ്റുമായി ബന്ധപ്പെട്ട് രണ്ടാളുകള്‍ ശണ്ഠ കൂടുകയാണ്, ആരാണ് ഒഴിവായ സീറ്റില്‍ ഇരിക്കേണ്ടതെന്നതിനെ ചൊല്ലി. തര്‍ക്കം മൂത്ത് പ്രശ്‌നം കൈക്കരുത്തിലേക്ക് കടക്കുമെന്ന ഘട്ടമെത്തി. ഉടനെ വരുന്നു പിറകില്‍ നിന്ന് ഒരു വിളി: 'മകനേ ഇങ്ങോട്ടു വരൂ, ഇതാ ഇവിടെയിരിക്കാം!' എല്ലാവരും തിരിഞ്ഞുനോക്കി. ഒരു ക്രിസ്തീയ പുരോഹിതന്‍! സ്‌നേഹമസൃണമായ സ്വരത്തില്‍ രണ്ടിലൊരാളെ ക്ഷണിക്കുകയാണ്, തന്റെ സീറ്റിലിരിക്കാന്‍. രണ്ടു സംഭവങ്ങളെയും താരതമ്യം ചെയ്ത് ഫലം കണ്ടെത്താനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുകയാണ്. 
 
ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരാണ് ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗത്തിലേക്ക് ഓടിയടുക്കുന്ന ദൈവഭക്തര്‍ എന്ന് പരിശുദ്ധ ഖുര്‍ആന്‍. ഒരാള്‍ക്ക് മറ്റൊരാളുമായി പിണങ്ങി നില്‍ക്കാനുള്ള പരമാവധി സമയം മൂന്ന് ദിവസമാണെന്ന് പ്രവാചകവചനം. അവരില്‍ ആരാണ് പിണക്കം തീര്‍ക്കാന്‍ മുന്‍കൈയെടുത്ത് സലാം കൊണ്ടാരംഭിക്കുന്നത് അവനിലാണ് നന്മയെന്നും തിരുമേനി (സ). മനസ്സില്‍ വിദ്വേഷവും പകയുമില്ലാത്തവന്‍ ആരാധനാ കാര്യത്തില്‍ അല്‍പം പിറകിലാണെങ്കിലും സ്വര്‍ഗാവകാശിയാണെന്ന് ഒരിക്കല്‍ ഒരാളെത്തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ടു മൂന്ന് തവണ പറഞ്ഞു പ്രവാചകന്‍. ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ടല്ലോ: To err is human, to forgive is divine (തെറ്റു ചെയ്യുക മനുഷ്യ സഹജമാണ്, പക്ഷേ മാപ്പ് കൊടുക്കുന്നത് ദൈവിക ഗുണമാണ്). തന്റെ ഭൃത്യന് എത്ര തവണ പൊറുത്തുകൊടുക്കണമെന്ന അനുയായിയുടെ ചോദ്യത്തിന് എഴുപത് തവണയെന്ന് ഉത്തരം പറഞ്ഞ പ്രവാചകന്റെ (സ) സേവകന്‍ അനസ് (റ) പറഞ്ഞല്ലോ: ''ഞാന്‍ പ്രവാചകനെ 10 വര്‍ഷം സേവിച്ചു. ഒരിക്കല്‍ പോലും എന്നോട് തിരുമേനി 'ഛെ' എന്നുപോലും പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടിത് ചെയ്തില്ലെന്നും ചെയ്ത കാര്യത്തെക്കുറിച്ച് എന്തിനിത് ചെയ്തുവെന്നും ചോദിച്ചിട്ടില്ല''
 
അതേ, 'ക്ഷമിക്കണം' എന്നൊരു വാക്ക് നമുക്ക് തിരിച്ചുതരുന്നത് സമാധാനപൂര്‍ണമായ, സംതൃപ്തിദായകമായൊരു ജീവിതമായിരിക്കും! 
 
By:tajaluva@gmail.com in Prabodhanam.net
 

Saturday, July 27, 2013

കര്‍മങ്ങള്‍ പൂത്തുലയട്ടെ! പ്രതിഫലം കാത്തിരിക്കുന്നു.

കുറഞ്ഞ സമയം കൊണ്ട് തീരുന്ന ചെറിയ ജീവിതമാണ് നമ്മുടേത്‌.
എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയമില്ലെങ്കിലും തീര്‍ച്ചയായും നമ്മുടെ തിരിച്ചുപോക്കിന് കൃത്യമായ ഒരു സമയമുണ്ട്. എല്ലാ സന്തോഷങ്ങളോടും വിട ചോദിച്ച്, എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച്, എല്ലാ ബന്ധങ്ങളെയും തിരസ്ക്കരിച്ചു നാം പോയേ പറ്റൂ. ഇത്രയും ചെറുതും നിസ്സാരവുമായ ജീവിതത്തില്‍ നമ്മുടെ മുന്നിലുള്ളത് കുറഞ്ഞ സമയമാണ്. സെക്കന്റുകളും നിമിഷങ്ങളും! ചെയ്യാവുന്ന നല്ല കാര്യങ്ങള്‍ ചെയ്യുക. ചെയ്യുന്നവയില്‍ ആത്മാര്‍ത്ഥതയുണ്ടാവുക – ഇത്രയുമായാല്‍ ജീവിതം വിജയകരമെന്ന് തീര്‍ച്ചപ്പെടുത്താം. വലിയ കാര്യങ്ങള്‍ കുറേയുണ്ട്, അതിലേറെ ചെറിയ കാര്യങ്ങളുമുണ്ട്. നിസ്സാരമെന്നു നാം ഗണിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷെ, മികച്ച പ്രതിഫലത്തിലേക്ക്‌ നമ്മെ നയിച്ചേക്കാം. അഥവാ ഒരു കാര്യവും നിസ്സാരമല്ല.

ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ്:
 റസൂല്‍ തിരുമേനി (സ) പറയുന്നു: “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു തൃപ്തികരമായ ഒരു കാര്യം ഉച്ചരിക്കുക വഴി അല്ലാഹു ഒരാളെ പല പടികളുയര്‍ത്തും.” നേരെ തിരിച്ചുള്ള കാര്യവും റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. ” “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു ദേഷ്യമുണ്ടാക്കുന്ന ഒരു കാര്യം ഉച്ചരിക്കുക വഴി ഒരാള്‍ നരകത്തില്‍ പതിക്കുകയും ചെയ്യാം” (ബുഖാരി 8/125)
‘മിസ്ഖാലുദര്‍റതിന്‍’ എന്നാണു നന്മതിന്മകളുടെ അളവിന് അടയാളപ്പെടുത്താന്‍ ഖുര്‍ആന്‍ (99:7.8) പ്രയോഗിച്ചത്. ‘കുഞ്ഞുറുമ്പിന്‍റെ കാലിന്‍റെ കഷ്ണം’ തൂക്കമുള്ള അളവാണ് ‘മിസ്ഖാലുദര്‍റതിന്‍’ എന്ന് ചില തഫ്സീറുകളില്‍ കാണാം. അഥവാ അത്രയും നിസ്സാരമായ അളവ്‌ നന്മയോ തിന്മയോ പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം അള്ളാഹു തരിക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ ഈ വചനം നമ്മെ അങ്ങേയറ്റം ജാഗരൂഗരാക്കേണ്ടതില്ലേ? നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിമിഷങ്ങളെ തിന്മകളില്‍ നിന്നൊഴിഞ്ഞും നന്മകളില്‍ കഴിഞ്ഞും ഗുണപരമായി വിനിയോഗിക്കാന്‍ നമ്മെ ഉത്സുകരാക്കേണ്ടതില്ലേ?

നന്മകളില്‍ നിന്നൊന്നിനെയും ചെറുതായി കാണാതിരിക്കല്‍ തന്നെ ഒരു നന്മയാണ്.
അബൂദര്‍റില്‍ ഗിഫാരി (റ) ഒരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യമേതാണെന്ന് നബി തിരുമേനി(സ) യോട് ചോദിച്ചു: ‘അല്ലാഹുവില്‍ വിശ്വസിക്കലും അവന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യലുമാണ്’. നബി തിരുമേനി(സ) യുടെ ഈ മറുപടി കേട്ടപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ‘ഏത് തരത്തിലുള്ള അടിമയെ മോചിപ്പിക്കുന്നതാണ് ഉത്തമം?’ ‘വില കൂടിയതും യജമാനന്മാരുടെ മേല്‍നോട്ടത്തില്‍ ഉത്തമരുമായ അടിമകളെ’. ‘ഇത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?’ ‘എങ്കില്‍ വല്ല ജോലിയും ചെയ്യുന്നവനെ സഹായിക്കുക, അല്ലെങ്കില്‍ തന്‍റെ ജോലി ന ന്നായി ചെയ്യാന്‍ കഴിയാത്തവന് അത് ചെയ്തു കൊടുക്കുക”ഇതും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ?’ ‘എങ്കില്‍ ആളുകളെ വിഷമിപ്പിക്കാതിരിക്കുക. അത് നിനക്ക് പ്രതിഫലം നല്‍കുന്ന ധര്‍മ്മമാണ്’. ഹദീസിന്‍റെ അവസാനം ശ്രദ്ധിക്കുക. ഒരു കര്‍മവും ചെയ്യാതിരിക്കുന്ന സമയം പോലും പ്രതിഫലാര്‍ഹമാകുന്ന സന്ദര്‍ഭം! ആര്‍ക്കും ഉപദ്രവം വരുത്താതെ ജീവിക്കുക.

‘ഒരു നന്മയെയും നിസ്സാരമാക്കരുത്’ എന്ന ആമുഖത്തോടെയാണ്, സഹോദരനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത് നന്മയാണ് എന്ന് റസൂല്‍ (സ) പറയുന്നത്.
 ‘നിന്‍റെ തൊട്ടിയിലെ വെള്ളം സഹോദരന്‍റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്’ എന്ന ഉപദേശത്തോടെയാണ് ആ ഹദീസ് അവസാനിക്കുന്നത്.

ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസ്: റസൂല്‍ (സ) തിരുമേനി പറയുന്നു: ‘രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത് പുണ്യമാണ്. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ഭാരം കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്. നമസ്ക്കാരത്തിനു വേണ്ടി നിങ്ങള്‍ നടക്കുന്ന ഓരോ കാലടിയിലും പുണ്യമുണ്ട്. വഴിയില്‍ നിന്നും ഉപദ്രവം നീക്കുന്നതും പുണ്യമാണ്’.

അത്രയൊന്നും കാര്യമാക്കാതെ നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് ഗുണമോ ദോഷമോ വരുത്തിയ അനുഭവങ്ങള്‍ പലതുമുണ്ടല്ലോ? ഒരു സമ്മേളനസമയത്ത് നടത്തിയ വാഹന പ്രചാരണത്തില്‍ നിന്ന് റഷീദ് എന്ന സഹോദരന് കിട്ടിയ ലഘുലേഖയാണ് കോട്ടയം ജില്ലയില്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന് കാരണമായത്‌. നമ്മള്‍ നല്‍കുന്ന ഒരു കേസറ്റ്, സിഡി, പുസ്തകം, ലഘുലേഖ എത്രയോ പേര്‍ക്ക്, അല്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ വലിയ മാറ്റത്തിന്‍റെ ചെറിയ കാരണമായേക്കാം.

ഈ വരികള്‍ എഴുതുമ്പോള്‍ ഞാനോര്‍ക്കുന്നു; ഞാന്‍ അറിയാത്ത, എന്നെ അറിയാത്ത പല ദിക്കുകളിലുള്ള എത്രയോ പേര്‍ ഇത് വായിക്കും. അവര്‍ക്കെല്ലാം ചെറിയ ഒരു പ്രേരണയെങ്കിലും ഈ കുറിപ്പില്‍ നിന്നും കിട്ടിയേക്കാം. അങ്ങനെ ആകണേ എന്നാണ് പ്രാര്‍ത്ഥന. നമ്മള്‍ കാണാത്ത ഫലങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അള്ളാഹു ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തന വേളയിലെ മനസ്സിന്‍റെ ഉദ്ദേശം ഏറെ പ്രധാനമാണ്. അള്ളാഹു തൂക്കി നോക്കുന്നത് അതാണ്‌. അവന്‍റെ നോട്ടം അതിലേക്കാണ്.
അബൂമൂസല്‍ അശ്അരിയില്‍ നിന്ന് മുസ്ലിം ഉദ്ദരിക്കുന്ന ഹദീസ്. റസൂല്‍ (സ) തിരുമേനി പറഞ്ഞു: “ദാനം ചെയ്യുന്നത് ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്‌”. അപ്പോള്‍ അദ്ദേഹം ചോദിച്ചു. “ഒരാളുടെ കൈയില്‍ ധനമില്ലെങ്കിലോ?” “അവന്‍ അധ്വാനിച്ചു സമ്പാദിക്കുകയും അതില്‍ നിന്ന് ഉപയോഗിക്കുകയും ദരിദ്രര്‍ക്ക് നല്‍കുകയും ചെയ്യട്ടെ”. “അയാള്‍ക്ക്‌ അതിനും കഴിയില്ലെങ്കിലോ?”- “വിഷമാവസ്ഥയില്‍ കഴിയുന്ന ഏതെങ്കിലും പാവപ്പെട്ടവനെ സഹായിക്കട്ടെ”. “അയാള്‍ക്ക്‌ അതിനും കഴിഞ്ഞില്ലെങ്കിലോ? “അവന്‍ ആളുകള്‍ക്ക് ഉപദ്രവം ചെയ്യതിരിക്കട്ടെ. അതും പുണ്യമാണ്”

ചെറിയ ജീവിതം, കുറഞ്ഞ സമയം. നന്മകള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ . തിന്മകള്‍ ചെയ്യാനും കുറെ അവസരങ്ങള്‍ . എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാം. സദ്‌കര്‍മങ്ങള്‍ കൊണ്ട് നമ്മുടെ തുലാസ് തൂങ്ങട്ടെ. ‘ജന്മം കൊണ്ടെന്തു ചെയ്തു’ എന്ന അല്ലാഹുവിന്‍റെ ചോദ്യത്തിന് ധൈര്യപൂര്‍വ്വം മറുപടി പറയാന്‍ നമുക്കെന്തെങ്കിലും വേണ്ടേ? കര്‍മങ്ങള്‍ പൂത്തുലയട്ടെ! പ്രതിഫലം കാത്തിരിക്കുന്നു.

Courtsey: THARBIYA.BLOGSPOT.COM

Friday, May 31, 2013

ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

എങ്ങനെ പശ്ചാത്തപിക്കണമെന്ന്‌ ഒരു ഗ്രാമീണന്‍ ഖലീഫ അലിയോടു ചോദിച്ചു.

ഉത്തരം ഇങ്ങനെയായിരുന്നു:
`ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

(1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക,

(2) നഷ്ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക,

(3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കുക,

(4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക,

(5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ ലയിപ്പിക്കുക.

(6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അതിനെ അനുഭവിപ്പിക്കുക.

സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്‌, തെളിച്ചം വരുത്തലാണ്‌ തൗബയുടെ വഴി.
സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത്‌ കൈനീട്ടിയിരിക്കുകയാണ്‌ ദയാലുവായ അല്ലാഹു.
ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്‌, എല്ലാം ഏറ്റുപറഞ്ഞ്‌ മടങ്ങാനുള്ള വഴിയാണത്‌. മധ്യസ്ഥന്മാരില്ലാതെ, മനസ്സുതുറക്കാനുള്ള മഹാസന്നിധിയാണ്‌ അല്ലാഹുവിന്റേത്‌. പാപിയേയും പരിശുദ്ധനേയും സ്‌നേഹത്തോടെ ഉള്‍ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി, എല്ലാം മായ്‌ക്കപ്പെടും.
ഒന്ന്‌ കണ്ണു നനഞ്ഞാല്‍ മതി,എല്ലാം മാഞ്ഞുപോകും.
എവിടെ വെച്ചും എപ്പോഴും അടുക്കാന്‍ കഴിയുന്ന ആ സ്‌നേഹനാഥനോടുള്ള നമ്മുടെ ബന്ധം എത്രയുണ്ടെന്ന്‌ നിരന്തരമായി നാം പുനര്‍വിചാരം നടത്തണം.
സുജൂദില്‍ നിന്ന്‌ ഉയരാനാകാത്തത്രയും പാപങ്ങള്‍ ചെയ്‌തുകൂട്ടിയിട്ടും എന്തേ എന്റെയും നിങ്ങളുടേയും പ്രാര്‍ഥനയുടെ സമയമിത്രയും കുറഞ്ഞുപോകുന്നത്‌..?.

ഓരോ ദിവസത്തേയും പ്രാര്‍ഥനാ നേരങ്ങളില്‍ ഒരിക്കലെങ്കിലും മനസ്സൊന്ന്‌ പിടയുന്നുണ്ടോ...

പ്രാര്‍ഥനമാത്രമല്ല, മനുഷ്യോപകാര പ്രവര്‍ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌.

Courtsey:tharbiya.blogspot.com

Friday, May 24, 2013

തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍


അല്ലാഹു നീതിമാനാണ്‌.. ഓരോ നാട്ടിലുമുള്ള എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത്‌ അന്നാട്ടില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ട്‌.. പക്ഷേ ചിലര്‍ക്ക്‌ കൂടുതലായും വേറെ ചിലര്‍ക്ക്‌ കുറച്ചായുമാണ്‌ നല്‍കിയിരിക്കുന്നത്‌.. എന്നിട്ട്‌ കുടൂതലുള്ളവര്‍ക്ക്‌ കൃത്യമായ നിര്‍ദേശങ്ങളും നല്‍കി. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഒരുക്കിവെച്ചു.പക്ഷേ, കൂടുതല്‍ കിട്ടിയവര്‍ ആ നിര്‍ദേശങ്ങളെല്ലാം മറക്കുന്നു. അവര്‍ സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. പണം പെരുപ്പിക്കുന്നതിനെ കുറിച്ചല്ലാതെ പണമില്ലാത്തവനെപ്പറ്റി ചിന്തിക്കുന്നേയില്ല. സ്വന്തം വീടിന്‍റെ മോടിയെക്കുറിച്ചല്ലാതെ ഒരു കൊച്ചുവീടെങ്കിലും സ്വപ്‌നം കാണുന്നവനെപ്പറ്റി ആലോചിക്കുന്നില്ല. സ്വന്തം മക്കളെക്കുറിച്ചാലോചിക്കുന്നതിനിടയില്‍ പാവങ്ങളുടെ മക്കളെ കാണാതെ പോകുന്നു. അപ്പുറത്തുള്ളവന്‍റെ സങ്കടങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ സ്വന്തം വീടിനു ചുറ്റും ആകുന്നത്ര ഉയരത്തില്‍ മതിലുപണിയുന്നു. അഥവാ, സ്വന്തം ബാധ്യത വിസ്‌മരിക്കുന്നു.
അന്‍സ്വാരിയായ ഒരാളുടെ വീടിനു മുന്നില്‍ വലിയൊരു ഗേറ്റ്‌ പണിതത്‌ തിരുനബി(സ) കണ്ടു. “അന്ത്യനാളില്‍ ഇതുപോലുള്ളതെല്ലാം അത്‌ നിര്‍മിച്ചയാള്‍ക്ക്‌ ദോഷമായിത്തീരും” എന്നായിരുന്നു തിരുനബിയുടെ പ്രതികരണം. ഇതറിഞ്ഞപ്പോള്‍ അയാള്‍ തിരുനബിയുടെ അടുത്തെത്തി. സലാം പറഞ്ഞു. തിരുനബി(സ) സലാം മടക്കിയില്ലെന്നു മാത്രമല്ല, അയാള്‍ക്കു നേരെ മുഖം തിരിച്ചു. കരഞ്ഞുകൊണ്ടോടിപ്പോയ അയാള്‍ ആ ഗേറ്റ്‌ പൊളിച്ചുകളഞ്ഞു. റസൂല്‍(സ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന്‌ കരുണ ചൊരിയട്ടെ; അല്ലാഹു അദ്ദേഹത്തിന്‌ കരുണ ചൊരിയട്ടെ!” (അബൂദാവൂദ്‌ 5237)
സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരെ അല്‍പന്മാരായാണ്‌ തിരുനബി വിശേഷിപ്പിച്ചത്‌..സുഖങ്ങളില്‍ മനംനിറഞ്ഞ്‌ സ്വാര്‍ത്ഥചിന്തയോടെ ജീവിക്കുന്നവരെ മഹാവിഡ്‌ഢികളെന്നും പറഞ്ഞു. സ്വന്തത്തിനു വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുന്നവരാണ്‌ ഉന്നതന്മാര്‍. സ്വാര്‍ത്ഥതയുടെ കെട്ടുവെള്ളത്തില്‍ ചീര്‍ത്തുപോകാനല്ല, സാമൂഹിക ബോധത്തിന്‍റെ അകങ്ങളിലേക്ക്‌ ഒഴുകിയെത്താനാണ്‌ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്‌..
ആഡംബരവും സുഖചിന്തയും സത്യവിശ്വാസത്തിന്റെ ലക്ഷണമല്ല. സൗകര്യങ്ങളൊരുക്കാനും ഈ ജീവിതത്തിന്‍റെ നന്മക്കുവേണ്ടി പ്രാര്‍ഥിക്കാനും പറഞ്ഞതോടൊപ്പം ദുര്‍വ്യയങ്ങളില്‍ നിന്നകലാനും അല്ലാഹു കല്‍പിക്കുന്നു. ഭക്തിയോടെ ജീവിക്കുന്നതില്‍ നിന്ന്‌ നമ്മെ തടയാന്‍ സുഖചിന്തകള്‍ക്ക്‌ കഴിയും. നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ്‌ ഇസ്‌ലാമിന്‍റെ കല്‌പന. കണ്ണില്‍ കാണുന്ന മനുഷ്യരെ സ്‌നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്‌നേഹിക്കുന്നതെങ്ങനെ?
കൊതിപ്പിക്കുന്ന ലോകമാണ്‌ ചുറ്റും. ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ വായ്‌പകള്‍ നിറയുന്നു. ഭവനവായ്‌പകള്‍, വാഹനവായ്‌പകള്‍, വിദ്യാഭ്യാസ വായ്‌പകള്‍…. അങ്ങനെ എന്തിനും ഏതിനും വായ്‌പകള്‍.. വീട്‌ നിര്‍മാണത്തിനാണ്‌ കൂടുതലാളുകളും വായ്‌പകളെ ആശ്രയിക്കുന്നത്‌.. പണി തുടങ്ങാത്ത വീടിനും പണിപൂര്‍ത്തിയാക്കാത്ത വീടിനും വായ്‌പകളുണ്ട്‌.. ആ പലിശപ്പാമ്പിനെ തോളില്‍ ചുറ്റാത്തവര്‍ വളരെക്കുറച്ചുപേര്‍ മാത്രം!
ആവശ്യത്തില്‍ കവിഞ്ഞ വീടു നിര്‍മിക്കുന്നവരാണ്‌ വായ്‌പകള്‍ക്ക്‌ ക്യൂ നില്‍ക്കുന്നത്‌..മറ്റുള്ളവര്‍ക്കൊപ്പിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ഒരു വായ്‌പ കൊണ്ടൊന്നും എവിടെയുമെത്തില്ലല്ലോ. സ്വന്തം വരുമാനത്തിനൊത്ത്‌ ജീവിക്കാന്‍ ശീലിച്ചാല്‍ സമാധാനത്തോടെ ജീവിക്കാം. പക്ഷേ അധികമാളുകള്‍ക്കും ആ ശീലം നഷ്‌ടമായിരിക്കുന്നു.
വീട്‌ നിര്‍മാണത്തെക്കുറിച്ച തിരുനബിയുടെ താക്കീതുകള്‍ നമ്മളൊന്നു കേള്‍ക്കണം. ഒരൊറ്റ തിരുവചനം മതി എല്ലാം തിരിച്ചറിയാന്‍: അല്ലാഹു ഒരാള്‍ക്ക്‌ നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്‌ടികക്കട്ടകളിലും അയാള്‍ക്ക്‌ താല്‍പര്യമുണ്ടാക്കും. അങ്ങനെ അയാള്‍ വീട്‌ നിര്‍മാണത്തില്‍ മുഴുകാന്‍ തുടങ്ങും” (ത്വബ്‌റാനി-കബീര്‍ 10287, മജ്‌മഉസ്സവാഇദ്‌ 4:70).
അബ്ബാസുബ്‌നു അബ്‌ദില്‍ മുത്വലിബ്(റ) ഒരു മണിമാളിക പണിതത്‌ അറിഞ്ഞ റസൂല്‍(സ) അത്‌ പൊളിച്ചുകളയാനാണ്‌ കല്‍പിച്ചത്‌. അത്‌ വില്‍പന നടത്തി പണം ദാനം ചെയ്‌താല്‍ മതിയോ എന്ന്‌ ചോദിച്ചപ്പോള്‍ തിരുനബി ദൃഢസ്വരത്തില്‍ പറഞ്ഞു: “പൊളിച്ചു കളയുക” (അബൂദാവൂദ്‌).
തിരുനബിയുടെ താക്കീതുകള്‍ ഗൗരവതരമാണ്‌. നമ്മള്‍ പൊളിച്ചുകളയേണ്ടത്‌ മനസ്സിലെ മണിമാളികകളാണ്‌.. ആര്‍ത്തികൊണ്ടും മോഹങ്ങള്‍ കൊണ്ടും സുഖചിന്തകള്‍ കൊണ്ടും മൂടിക്കെട്ടിയ മനസ്സില്‍ ഭക്തിയുടെ വെളിച്ചം പകരുമ്പോള്‍ മോഹങ്ങളുടെ കൊട്ടാരങ്ങള്‍ തകര്‍ന്നുവീഴും.
വീടു പണിയാന്‍ കോടികള്‍ ചെലവഴിക്കുന്നവര്‍ നിരവധിയാണിന്ന്‌.. വീടിന്‍റെ വലുപ്പത്തിലും മതിലിന്‍റെ ഭംഗിയിലും അഹങ്കാരം നിറയ്‌ക്കുന്നവര്‍ ഒട്ടും വിരളമല്ല. സമ്പാദ്യം മുഴുവന്‍ വീടുനിര്‍മിച്ച്‌ തുലയ്‌ക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം മക്കളോട്‌ അനീതിയാണ്‌ ചെയ്യുന്നത്‌.. കാരണം, മക്കളില്‍ ഒരാള്‍ക്കേ ആ വീട്‌ സ്വന്തമായി ലഭിക്കൂ. മറ്റു മക്കള്‍ക്ക്‌ അത്ര മികച്ച വീട്‌ ലഭിക്കാന്‍ അവസരമില്ലാതായാല്‍ മക്കള്‍ക്കിടയില്‍ പിതാവ്‌ അനീതി കാണിച്ചുവെന്നുവരും.
ലോകം കണ്ട ദരിദ്രരിലൊരാളാണ്‌ ലോകാനുഗ്രഹിയായ തിരുനബി(സ). മാസങ്ങളോളം പച്ചയിലയും പച്ചവെള്ളവും മാത്രം കഴിച്ചുജീവിച്ചിട്ടുണ്ട്‌.. അക്കാലത്ത്‌ അവരുടെ വിസര്‍ജ്യംപോലും മൃഗങ്ങളുടെ വിസര്‍ജ്യം പോലെയായിരുന്നുവെന്ന്‌ സ്വഹാബികള്‍ അനുസ്‌മരിക്കുന്നുണ്ട്‌.. അത്രയും ദാരിദ്ര്യം! കീറപ്പായയില്‍ വലതുകൈ തലയിണയാക്കി കിടന്നുറങ്ങിയത്‌ ഏറ്റവു മികച്ച ദൈവസൃഷ്‌ടിയായ അന്ത്യദൂതനാണ്‌. . എന്നിട്ടും ആ റസൂല്‍ കരഞ്ഞിട്ടില്ല. എന്നാല്‍ അനാഥയായ ഒരു കുഞ്ഞിനെക്കണ്ടപ്പോള്‍ സ്‌നേഹത്തിന്റെ പ്രവാചകന്‍ വിതുമ്പിപ്പോയി. പട്ടിണി കിടന്ന്‌ വയറൊട്ടിയവരെക്കണ്ടപ്പോള്‍ കണ്ണുപൊത്തിക്കരഞ്ഞുപോയി. സ്വന്തം ദു:ഖങ്ങളെ നിസ്സാരമാക്കി അന്യന്റെ ദു:ഖങ്ങളെ സ്വന്തമാക്കുന്ന ഈ മനസ്സാണ്‌ റസൂല്‍ നമുക്ക്‌ നല്‍കിയ സമ്മാനം. ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടും റസൂല്‍ ഏറ്റവും മികച്ച സന്തോഷവാനായിരുന്നു; നമ്മളോ?!
Courtsey: Tharbiya.blogspot.com

ചോദ്യമിതാണ് : സമ്പത്താണോ വിജ്ഞാനമാണോ ഉത്തമം?”


“ഞങ്ങള്‍ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ?” – പത്തുപേരടങ്ങിയ സംഘം അലി(റ)യോട് ചോദിച്ചു.
“എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും നിങ്ങള്‍ക്കാവാം” – അലി(റ)യുടെ മറുപടി.
“ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ പത്തുപേര്‍ക്കും പത്തുവിധത്തിലായിരിക്കണം.
ചോദ്യമിതാണ് : സമ്പത്താണോ വിജ്ഞാനമാണോ ഉത്തമം?”
സൂക്ഷ്മജ്ഞാനിയും അഗാധപണ്ഡിതനുമായ അലി(റ) ഭാവഭേദമില്ലാതെ ഇങ്ങനെ മറുപടി നല്‍കി :
ഒന്ന് : പ്രവാചകരുടെ പാരമ്പര്യമാണ് വിജ്ഞാനം. ഖാറൂന്‍റെ പാരമ്പര്യമാണ് ധനം.
അതിനാല്‍ വിജ്ഞാനമാണ്‌ കൂടുതല്‍ ഉത്തമം.
രണ്ട് : വിജ്ഞാനമുള്ളവന് മിത്രങ്ങള്‍ ധാരാളമുണ്ടാവും. സമ്പന്നനു ശത്രുക്കളാണുണ്ടാവുക. അതിനാല്‍ വിജ്ഞാനമാണ്‌ മഹത്വമേറിയത്‌..
മൂന്ന് : ധനത്തെ അതിന്‍റെ ഉടമ കാത്തുവെക്കണം. അറിവ്, അതാര്‍ജിച്ചവനെ കാത്തുരക്ഷിക്കും. അതിനാല്‍ അറിവാണ് ഏറെ നല്ലത്.
നാല് :വിതരണം നടത്തിയാല്‍ വിജ്ഞാനം വര്‍ധിക്കും. സമ്പത്ത് ക്ഷയിക്കും.
അതിനാല്‍ വിജ്ഞാനമാണ്‌ പ്രധാനം.
അഞ്ച് : സമ്പന്നന്‍ പിശുക്കു കാണിക്കും.വിജ്ഞാനി ഉദാരനായിരിക്കും.
അതിനാല്‍ വിജ്ഞാനമാണ്‌ വിവേകികള്‍ക്കുത്തമം.
ആറ് : കരുത്തരായ കാവല്‍ക്കാരില്ലെങ്കില്‍ ധനം മോഷ്ടിക്കപ്പെടും.വിജ്ഞാനം അപഹരിക്കപ്പെടുകയില്ല. അതിനാല്‍ വിജ്ഞാനമാണ്‌ കരുത്തുറ്റ സമ്പത്ത്.
ഏഴ്‌ : കാലപ്പഴക്കത്താല്‍ സമ്പത്തിനു മൂല്യശോഷണം വരും. വിജ്ഞാനം കാലപ്പഴക്കം കൊണ്ട് അധികരിക്കുകയെയുള്ളൂ. അതിനാല്‍ വിജ്ഞാനമാണ്‌ മികച്ച മൂലധനം.
എട്ട് : വിജ്ഞാനത്തിന് പരിധിയോ പരിമിതിയോ ഇല്ല. സമ്പത്തിനു അത് രണ്ടുമുണ്ട്. വിജ്ഞാനം അളന്നു തൂക്കാവുന്നതല്ല. ധനം എണ്ണിത്തിട്ടപ്പെടുത്താം. അതിനാല്‍ വിജ്ഞാനമാണ്‌ മൂല്യമുള്ള സമ്പത്ത്.
ഒമ്പത് : ധനം മനസ്സില്‍ പേടിയുണ്ടാക്കുന്നു. വിജ്ഞാനം മനസ്സില്‍ പ്രകാശം പരത്തുന്നു. ഇരുളും വെളിച്ചവും തുല്യമല്ലല്ലോ. അപ്പോള്‍ വിജ്ഞാനമാണ്‌ നിലനില്‍ക്കുന്ന മഹിമ.
പത്ത്‌ : വിജ്ഞാനം മനുഷ്യനെ വിനയാന്വിതനാക്കുന്നു. അതിനാണ് പ്രവാചകന്മാര്‍ അല്ലാഹുവിനോടിങ്ങനെ പറഞ്ഞത് : “ഞങ്ങള്‍ നിറെ ദാസന്മാര്‍, ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിനക്ക് വഴങ്ങുന്നു.” സമ്പത്ത് മനുഷ്യനെ അഹങ്കാരിയാക്കുന്നു. അതിനാലാണ് നാംറൂദും ഖാറൂനും ധിക്കാരികളായത്‌. അതിനാല്‍ വിജയമുണ്ടാക്കുന്ന വിജ്ഞാനമാണ്‌ അഹന്തയുണ്ടാക്കുന്ന ധനത്തേക്കാള്‍ ഉത്തമം.
ഉത്തരം കേട്ട പത്ത്‌ പേരുടെയും മനസ്സ് നിറഞ്ഞു.

Monday, May 6, 2013

പ്രിയപ്പെട്ട മോനേ.. നീ എപ്പോള്‍ തിരിച്ച് വരും?

നിര്‍മല ഹൃദയനായ ആ പിതാവ് ഒരു സന്ധ്യാവേളയിലാണ് എന്റയടുത്ത് വന്നത്. പള്ളിയില്‍ നിന്ന് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷമുള്ള വരവാണ്. അയാളുടെ മുഖത്ത് നിന്ന് ദുഖവും വേദനയും വായിച്ചെടുക്കാവുന്നതാണ്. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അതില്‍ പ്രകടമായിരുന്നു. എന്തുപറ്റിയെന്നുള്ള എന്റെ ചോദ്യത്തിന് മറുപടിയായി വന്നത് ഒരു ദീര്‍ഘനിശ്വാസമായിരുന്നു. ആ കണ്ണുകളില്‍ നിന്നും അശ്രുകണങ്ങള്‍ ഉതിര്‍ന്നുവീണു. ഞാനയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശാന്തനായ ശേഷം അയാള്‍ തന്റെ കഥ പറയാനാരംഭിച്ചു. 'നല്ല സ്വഭാവഗുണങ്ങള്‍ക്ക് മാതൃകയായിരുന്ന ഒരു മകനെനിക്കുണ്ട്. സ്‌കൂള്‍പഠന കാലത്ത് അധ്യാപകരെല്ലാം അവന്റെ സ്വഭാവത്തെ പ്രശംസിച്ച് പറയാറുണ്ടായിരുന്നു. അവനെ പഠിപ്പിക്കുന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നവരുമായിരുന്നു. സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന്‍ എവിടെയെന്ന് ചോദിച്ച് സ്‌കൂളില്‍ നിന്ന് ഒരു ഫോണ്‍ വിളി വന്നു. അവന്‍ സ്‌കൂളില്‍ എത്താത്തതിന്റെ കാരണമന്വേഷിച്ചാണ് അവര്‍ വിളിക്കുന്നത്. എന്റെ മനസ് വളരെയധികം പരിഭ്രമിച്ചു. ഓഫീസില്‍ നിന്ന് ലീവെടുത്ത് അവനെയന്വേഷിച്ച് ഞാനിറങ്ങി. ചില ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുകയായിരുന്നു അവന്‍. ക്ലാസ് ഉപേക്ഷിച്ച് റെസ്റ്റോറന്റുകളില്‍ കറങ്ങുകയാണവര്‍. ഞാന്‍ ദൂരെ നിന്നവനെ വീക്ഷിച്ചു. പിന്നീട് റോഡിലേക്കിറങ്ങിയ അവര്‍ അശ്ലീല ആംഗ്യങ്ങളും വാക്കുകളും കാണിച്ച് നടന്നു. അവരുടെ കയ്യില്‍ സിഗരറ്റ് പുകയുന്നുമുണ്ട്. ശീശയും ഹുക്കയും വലിക്കുന്ന കഫേയിലാണ് അവരുടെ നടത്തം അവസാനിച്ചത്. പിന്നെ അവന്‍ വീട്ടില്‍ മടങ്ങിയെത്തി. ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചയും കണ്ട് ഞാന്‍ ജോലി സ്ഥലത്തേക്ക് തന്നെ തിരിച്ചു പോയി. എന്റെ മകനെതിരെ ക്ഷോഭിക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചു കൊണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. എന്റെ മനസിനെ ശാന്തമാക്കാനും ക്ഷമ കിട്ടാനും ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു.

ഭക്ഷണത്തിന് ശേഷം ഞാനവനെ മുറിയിലേക്ക് വിളിച്ച് വാതില്‍ അടച്ചു. വളരെ ശാന്തമായി തന്നെ ചോദിച്ചു: നീ എവിടെയായിരുന്നു ഇന്ന്? ഞാന്‍ സ്‌കൂളിലായിരുന്നു എന്ന മറുപടി എനിക്ക് കിട്ടി. ഇന്ന് മുഴുവന്‍ സ്‌കൂളില്‍ തന്നെയായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. വളരെ പരിഭ്രമിച്ചും പേടിയോടും കൂടിയാണതിന് മറുപടി നല്‍കിയത്. അതെയെന്ന് അവന്‍ കള്ളം ആവര്‍ത്തിച്ചു. എന്റെ മനസിലുള്ളത് ഞാനും രഹസ്യമാക്കി തന്നെ വെച്ചു. അവനോടത് പറയാതെ തന്നെ സംസാരം അവസാനിപ്പിച്ചു. കാര്യങ്ങല്‍ പിന്നെയും മുന്നോട്ട് പോയി. അവനെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. പുകവലി അവന് ശീലമായിട്ടുണ്ടെന്നും അവന്‍ കഞ്ചാവ് വലിക്കുന്നുണ്ടെന്നും പിന്നീട് ഞാന്‍ അറിഞ്ഞു. എന്നെ സംബന്ധിച്ചെടത്തോളം വളരെ വേദനാജനകമായിരുന്നു അത്. അവന്‍ കഞ്ചാവുപയോഗിക്കുന്നുണ്ടെന്ന് അവന്റെ ചില കൂട്ടുകാരും പറഞ്ഞു. വേറെയും മയക്കുമരുന്നുകള്‍ അവന്‍ ഉപയോഗിക്കുന്നുണ്ടായിരിക്കാം. വൈദ്യപരിശോധനയില്‍ പ്രഗല്‍ഭനായ ഡോക്ടര്‍ സുഹൃത്തിനെ ഞാന്‍ ഫോണ്‍ ചെയ്തു. എന്റെ മകന്‍ മയക്കുമരുന്നുപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏതു തരത്തിലുള്ള ലഹരിയാണവന്‍ ഉപയോഗിക്കുന്നത്? എന്നൊക്കെ പരിശോധിക്കുന്നതിനായിരുന്നു അത്. ഞാന്‍ തന്നെ അതിന് വേണ്ട പരിശോധനകള്‍ നടത്തി. അവന്‍ കഞ്ചാവുപയോഗിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. 

പിന്നെയും കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ വാക്കുകളിലും പ്രവൃത്തികളിലും തെറ്റായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എന്നോടും ഉമ്മയോടും അവന്‍ ശത്രുത പ്രഖ്യാപിച്ചു. അവന് കൂടുതല്‍ കാശ് വേണം. പുറത്ത് പോകാന്‍ സമ്മര്‍ദ്ധം ചെലുത്തി. ഞങ്ങള്‍ അനുവാദം നല്‍കിയില്ലെങ്കിലും അവന്‍ പുറത്ത് പോകാന്‍ തുടങ്ങി. ഞങ്ങളുടെ മേല്‍ ആക്ഷേപവും ശകാരവും ചൊരിഞ്ഞ് അവന്‍ പുറത്തിറങ്ങും. യാതൊരു അതിരും ഇല്ലാത്തവയായിരുന്നു അവന്റെ ശകാരങ്ങള്‍. ലജ്ജയുടെ അവസാന അംശവും നഷ്ടപ്പെട്ടവയായിരുന്നു അവ. പിന്നെയും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തെറ്റുകള്‍ വീണ്ടും പരിധിവിട്ട് ആവര്‍ത്തിച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ തുടങ്ങി. പെട്ടിയില്‍ വെച്ച് പൂട്ടിയ പണം വളരെ വിദഗ്ദമായി ഒന്നിലധികം തവണ അവന്‍ കൈവശപ്പെടുത്തി. സഹോദരന്‍മാരുടെ പക്കലുണ്ടായിരുന്ന പണവും അവന്‍ കൈവശപ്പെടുത്തി. ഒന്നുകില്‍ കടമായി, അല്ലെങ്കില്‍ ബലം പ്രയോഗിച്ച്. നമസ്‌കാരം ഇല്ലാതെയായി. പഠനനിലവാരം താഴ്ന്നു. വീട്ടില്‍ നിന്നുള്ള പോക്ക് കൂടുകയും ഉറക്കം കുറയുകയും ചെയ്തു. പലപ്പോഴും വീടിന് പുറത്ത് നേരം വെളുപ്പിച്ചു. കളവ് പറയല്‍ ശീലമാക്കി. വല്ലാതെ ക്ഷോഭിക്കാനും തുടങ്ങി. ഉദ്ദേശിക്കുന്നത് നടക്കാത്തപ്പോള്‍ അട്ടഹസിക്കുകയും കണ്‍മുന്നിലുള്ളത് തകര്‍ക്കുകയും ചെയ്തു. അവന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം ദുഖിച്ചു. അവന്റെ മുമ്പത്തെ അവസ്ഥയും നിലവിലെ അവസ്ഥയും താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ കരഞ്ഞുപോയി. പല മനശാസ്ത്ര വിദഗ്ദരുടെയും അടുത്ത് ഞാനവനെ കൊണ്ടുപോയി. സ്വഭാവത്തിലുള്ള വൈകൃതമാണെന്നാണ് അവരെല്ലാവരും പറഞ്ഞത്. ചികിത്സകള്‍ക്കായും ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ സഹിച്ചു. കുറെയൊക്കെ ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങി. അവനുള്ള ചികിത്സ തുടര്‍ന്നു. ഇതെല്ലാം കൗമാരത്തിന്റെ പ്രശ്‌നമാണ് അതിന് അതിന്റേതായ കയ്പ്പും മധുരവുമെല്ലാം ഉണ്ടാകുമെന്ന് ഞാന്‍ ഉള്ളില്‍ ആശ്വസിച്ചു. എന്നാല്‍ എന്റെ മകന്‍ ഇന്ന് ഉപദേശങ്ങള്‍ തള്ളിക്കളയുന്ന പ്രായത്തില്‍ എത്തിയിരിക്കുന്നു. ഉത്തരവാദിത്ത ബോധം വരേണ്ട പ്രായം അവന് തികഞ്ഞിരിക്കുന്നു.

എന്റെ മകന്റെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കം ആഗ്രഹിച്ചുകൊണ്ടുള്ള കാത്തിരിപ്പ് നീണ്ടു. സന്‍മാര്‍ഗിയും ദയവുള്ളവനും എന്നോട് പ്രത്യേക സ്‌നേഹമുളളവനുമായിരുന്നു അവന്‍. അതുപോലെ ഉമ്മയെയും സഹോദരങ്ങളെയും അവന്‍ സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉറങ്ങാന്‍ മാത്രം വീട്ടില്‍ വരുന്നവനായി അവന്‍ മാറി. ജീവിതം തന്നെ ആകെ തലകീഴായി മറിഞ്ഞു. പകല്‍ രാത്രിയും, രാത്രി പകലുമായി മാറി. പകല്‍ മുഴുവന്‍ ഉറങ്ങുന്ന അവന്‍ രാത്രി ഉറക്കമൊഴിച്ച് ജീവിച്ചു. വീട്ടില്‍ ഉണര്‍ന്നിരിക്കുന്ന അപൂര്‍വ അവസരങ്ങള്‍ പോലും ഒറ്റക്ക് കഴിയാനാണ് അവന്‍ ഇഷ്ടപ്പെട്ടത്. എന്റെ പ്രിയപ്പെട്ട മകന്‍ എപ്പോള്‍ തിരിച്ചുവരും?'

പ്രയാസപ്പെടുന്ന അയാളോട് ഞാന്‍ പറഞ്ഞു: 'നിങ്ങളുടെ വാക്കുകളില്‍ അവനോടുള്ള സ്‌നേഹവും വാത്സല്യവുമാണ് പ്രകടമാവുന്നത്. ദുഖത്തില്‍ നിന്നും വേദനയില്‍ നിന്നുമാണത് വരുന്നത്. ആ വാക്കുകള്‍ എന്നിലും വേദനയും ദുഖവും പടര്‍ത്തിയിട്ടുണ്ട്. കാരണം പിതാവിന്റെ വാത്സല്യമറിയുന്ന ഒരാളാണ് ഞാനും. മകന്‍ അകലുമ്പോള്‍ ഒരു പിതാവിനുണ്ടാകുന്ന വേദന എനിക്കറിയാം. അവനെ വളര്‍ത്തുകയും അവന്റെ സന്തോഷത്തിനായി കഷ്ടപ്പെടുകയും ചെയ്യുന്നവനാണ് പിതാവ്. സ്‌നേഹ സമ്പന്നനായ ഒരു പിതാവിനെയാണ് താങ്കളില്‍ കാണുന്നത്. നിങ്ങളുടെ സഹനവും ശാന്തതയും എന്നെ അത്ഭുതപ്പെടുത്തുകയാണ്. അതാണ് ചികിത്സയുടെ പ്രധാനഭാഗം. നിങ്ങളുടെ മകന്‍ രോഗിയാണെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. രോഗി സഹായം ആവശ്യമുള്ള ദുര്‍ബലനാണ്. ജീവിതത്തിലെ വളരെ അപകടകാരിയായ കൗമാര ഘട്ടത്തിലാണ് അവന്‍ കഴിയുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. സ്വഭാവ വൈകൃതമാണ് നിങ്ങളുടെ മകന്റെ രോഗമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. വിവേചിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നിങ്ങളുടെ മകന്‍ ജീവിക്കുന്നത്. തെറ്റായ കൂട്ടുകെട്ടിലേക്കവനെയത് എത്തിക്കുന്നു. അവരിലൂടെയുണ്ടായ ചില വ്യതിചലനങ്ങളാണ് നിങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും അവനെ അകറ്റുന്നത്. വ്യതിചലനത്തില്‍ കുടുംബത്തോടുള്ള അവന്റെ അടുപ്പം അവന്‍ അറിയുന്നില്ല. 

ഉമ്മയെയും സഹോദരങ്ങളെയും അവന്‍ തെറിവിളിക്കാന്‍ പ്രേരിപ്പിക്കുന്നതും ആ അകല്‍ച്ച തന്നെയാണ്. കുടുംബത്തിലുള്ള ഒരാളായിട്ട് അവന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് ഒരു തോന്നല്‍ മാത്രമാണ്. നിങ്ങളെ ശകാരിക്കുന്നതിനും തെറിവിളിക്കുന്നതും ആ അകല്‍ച്ച തോന്നുന്നത് കൊണ്ടുമാത്രമാണ്. അവന്റെ വിശ്വാസത്തില്‍ അവന്റെ കൂട്ടുകാരാണ് അവനെ കൂടുതല്‍ മനസിലാക്കിയവര്‍. അവരും സമാനമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുപാടുകളില്‍ നിന്ന് രക്ഷപെടാന്‍ കൊതിക്കുന്നവരാണവര്‍. നിങ്ങളെയവര്‍ അവരുടെ സ്വാതന്ത്ര്യത്തിന് മുന്നിലുള്ള പ്രതിബന്ധമായിട്ടാണ് കാണുന്നത്. എന്നാല്‍ ഈ തോന്നലുകള്‍ തുടരുകയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം. അത് കുറഞ്ഞ കാലത്തേക്ക് മാത്രമുള്ളതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് അവനെ കൈപിടിക്കുന്നതോടെ എല്ലാം ശരിയാകും. ഇത് ചികിത്സയുടെ തുടക്കമാവട്ടെ. സാമൂഹികമായി അവന്‍ പരിഗണിക്കപ്പെടുന്നതിന് പ്രാധാന്യം നല്‍കണം. ഉദാഹരണത്തിന് വഴിപിഴച്ച മകനെ മര്‍ദ്ധിക്കുകയും ആക്ഷേപിക്കുകയും കുടുംബത്തിന്റെ മാനം കളഞ്ഞവനാണെന്നുമെല്ലാം പിതാവ് പറയുന്നത് ശരിയായ നിലപാടല്ല. അതിന് പകരം അവനോടുള്ള തന്റെ സ്‌നേഹത്തിന്റെ ആഴവും വാത്സല്യവും വ്യക്തമാക്കി കൊടുക്കണം. അപ്പോള്‍ അവന്‍ നിങ്ങളുടെ കൈപിടിക്കാന്‍ താത്പര്യപ്പെടും. വഴിവിട്ട മകന്‍ മാതാപിതാക്കളെ ശകാരിക്കുമ്പോള്‍ താനുദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയുന്നവനാണ് എന്ന് പ്രകടിപ്പിക്കുക മാത്രമാണ് അതിന്റെ ഉദ്ദേശ്യം. കുടുംബത്തില്‍ ഒരാള്‍ക്കും അതില്‍ നിന്നവനെ തടയാനാവില്ല എന്നതായിരിക്കുമവന്റെ മനസ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ കുടുംബത്തില്‍ ആര്‍ക്കും എന്നെ തടുക്കാനാവില്ല, അത് കുടുംബത്തിലെ ഏറ്റവും വലിയവനാണെങ്കില്‍ പോലും. അതിനെ ചികിത്സിക്കാന്‍ പിതാവ് പാരുഷ്യം കാണിക്കുന്നത് തെറ്റാണ്. ചില പിതാക്കള്‍ അവനെ അടിക്കാനായിരിക്കും മുതിരുക. മറ്റുചിലര്‍ അവനെ ശകാരിക്കുകയും ആക്ഷേപിക്കുകയുമാണ് ചെയ്യുക. മറ്റുചിലര്‍ വീട്ടില്‍ നിന്ന് ആട്ടിയിറക്കുക വരെ ചെയ്യാന്‍ മടിക്കുന്നില്ല. പ്രശ്‌നത്തെ അത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് അതെന്ന് അവര്‍ മനസിലാക്കുന്നില്ല. ചീത്ത കൂട്ടുകെട്ടിന്റെ സ്വാധീനത്താല്‍ പ്രയാസപ്പെടുന്നവനാണ് നിങ്ങളുടെ മകന്‍. അവന്റെ മനസ്സും സ്വഭാവവും തികച്ചും സമ്മര്‍ദ്ധത്തിലാണ്. മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിനെയോ ആദരിക്കുന്നതിനെയോ കുറിച്ചവന്‍ ചിന്തിക്കുകയില്ല.

മകനെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ചില നിര്‍ദേശങ്ങള്‍ ഞാന്‍ തരാം:-
1. അല്ലാഹുവിനോട് മകന് വേണ്ടി തേടുകയും പ്രാര്‍ത്ഥന അധികരിപ്പിക്കുയും ചെയ്യുക. അത് നിങ്ങളുടെ ഒരു അത്യാവശ്യമായി അല്ലാഹുവിന്റെ മുന്നില്‍ വെക്കുക. അല്ലാഹു പറയുന്നു: 'പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ.' (അന്നംല്: 62) പ്രവാചകന്‍(സ) പിതാക്കന്‍മാരെ ഇക്കാര്യം ഉപദേശിക്കുന്നുണ്ട്. 'മൂന്ന്് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുമെന്നതില്‍ സംശയമില്ല, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥന, യാത്രക്കാരന്റെ പ്രാര്‍ത്ഥന, പിതാവ് മകന് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥന.' (അഹ്മദ്)
2. അവനോട് പാരുഷ്യമോ നിന്ദ്യതയോ കാണിക്കാതെ തന്നെ നിങ്ങളുടെ വ്യക്തിത്വവും ഗാംഭീര്യവും നിലനിര്‍ത്തുക. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുക.
3. മകനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കുക. അവന്‍ ശാന്തനായിരിക്കുമ്പോള്‍ അവനോടൊപ്പം സമയം ചെലവഴിക്കല്‍ അതിനനിവാര്യമാണ്. ഇത്തരം ആശയവിനിമയങ്ങള്‍ വളരെ പ്രയോജനകരമായിരിക്കും. ഉമ്മയെയും കൂടെയിരുത്തണം. അവന്റെ മനസിനെ ഉണര്‍ത്തുകയും അവരുടെ സുഖത്തിന് വേണ്ടിയാണ് പിതാവ് പ്രയാസപ്പെടുന്നതെന്നും അവനെ ബോധ്യപ്പെടുത്തുക. അവര്‍ നിന്നെ സ്‌നേഹിക്കുകയും നമസ്‌കാരത്തില്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഇപ്പോഴത്തെ നിന്റെ അവസ്ഥയില്‍ ദുഖിക്കുകയും വേദനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ എങ്ങനെയവന്‍ നിങ്ങളെ ആക്ഷേപിക്കും? സഹോദരന്‍മാര്‍ക്കും ഇക്കാര്യത്തില്‍ സംഭാഷണങ്ങള്‍ നടത്താവുന്നതാണ്. മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റിയവന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. മാതാപിതാക്കള്‍ എപ്പോഴും മരണപ്പെട്ടേക്കാം നിന്നോടുള്ള ദേഷ്യത്തോടെ അവര്‍ മരണപ്പെട്ടാല്‍ പരലോകത്ത് നാഥന്റെ മുന്നില്‍ എന്തു മറുപടി നീ പറയും? ഇത്തരത്തിലുള്ള സംഭാഷണം അവന്റെ വികാരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. അവനുള്ളില്‍ കിടക്കുന്ന സ്‌നേഹത്തെയത് തട്ടിയുണര്‍ത്തും.
4. ചീത്തകൂട്ടുകെട്ടില്‍ നിന്ന് അവനെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. നല്ല കൂട്ടുകെട്ടിലേക്ക് അവനെ എത്തിക്കുകയും വേണം. നല്ല കൂട്ടുകെട്ടിലേക്ക് ചേര്‍ക്കുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ അവനെ പങ്കാളിയാക്കുക.
5. അല്ലാഹുവുമായുള്ള അവന്റെ ബന്ധം ശക്തിപ്പെടുത്തുക. അവനുള്ളില്‍ മറഞ്ഞ് കിടക്കുന്ന വിശ്വാസത്തെ തട്ടിയുണര്‍ത്തുക. അല്ലാഹുവിലേക്ക് അതവനെ എത്തിക്കും. സന്മാര്‍ഗത്തിലേക്ക് അവന്‍ എത്തുന്നതിന് ക്ഷമയോടെ കാത്തിരിക്കുക.
6. സ്വാധീനം ചെലുത്താന്‍ കഴിയുന്ന നല്ല ആളുകളുടെ അടുത്ത് അവനെ എത്തിക്കുക. അവന്റെ അഭാവത്തില്‍ അവന്റെ വികാരങ്ങളെ വ്രണപ്പെടുത്താതെയായിരിക്കണം അവനെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്.
7. പരുഷമായ രീതിയില്‍ അവനോട് പ്രതികരിക്കരുത്. അവനെ അടിക്കുകയോ വീട്ടില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്യരുത്. എപ്പോഴും ശാന്തതയും സംന്തുലിത്വവും മുറുകെ പിടിക്കുക.
8. ആളുകളില്‍ നിന്നുള്ള പ്രയാസം നിങ്ങള്‍ സഹിക്കുന്നുണ്ടെന്ന് അവന് തോന്നാതിരിക്കണം. എന്നാല്‍ നിങ്ങള്‍ അവനെ സ്‌നേഹിക്കുകയും അവന്റെ കാര്യത്തില്‍ ഭയപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അവനെ മനസിലാക്കുകയും ചെയ്യണം.
9. വഴിപിഴക്കുന്നതിന്റെ ഇഹത്തിലും പരത്തിലുമുള്ള അനന്തരഫലം നേരിട്ട് പറയാതെ കഥകളിലൂടെ അവന് വ്യക്തമാക്കി കൊടുക്കുക. അല്ലാഹുവിനെ അനുസരിക്കുന്നതിലും തെറ്റുകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതിലാണ് യഥാര്‍ത്ഥ വിജയം എന്നവനെ ബോധ്യപ്പെടുത്തുക.
10. അവന്റെ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുക. മറ്റുള്ളവരുടെ മുന്നില്‍ വെച്ചവനെ അവഹേളിക്കരുത്. അത് സ്വന്തം വീട്ടില്‍ സഹോദരങ്ങളുടെ മുന്നില്‍ വെച്ചാണെങ്കിലും ചെയ്യരുത്. കാരണം മറ്റുള്ളവരുടെ മുന്നില്‍ തന്നെ മോശമായി ചിത്രീകരിച്ച നിങ്ങളോട് വെറുപ്പുണ്ടാകുന്നതിന് അത് കാരണമാകും.
11. അവന്റെ സമയങ്ങളെ പ്രയോജനപ്രദമായ കായികവും കലാപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴികേടിന്റെ ഉപദ്രവങ്ങളില്‍ നിന്നവനെ കാത്ത് സംരക്ഷിക്കും.
12. എത്ര നിസ്സാരമായ നന്മകള്‍ അവനില്‍ കണ്ടാലും അതിനെ പ്രോത്സാഹിപ്പിക്കുക. അവന്റെ പൂര്‍വ്വവിജയങ്ങള്‍ അനുസ്മരിപ്പിക്കുകയും ചെയ്യുക. അതേസമയം കഴിഞ്ഞ കാലത്തെ വേദനാജനകമായ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താതിരിക്കുക.
13. അവനെ അവഗണിക്കുന്നതും തര്‍ക്കിക്കുന്നതും സൂക്ഷിക്കുകയും ചികിത്സ ഘട്ടം ഘട്ടമായി നിര്‍വഹിക്കുകയും ചെയ്യുക.
14. അവനിലുള്ള തെറ്റായ സ്വഭാവങ്ങളും അവന്റെ സഹോദരന്‍മാരിലുള്ള നല്ല ഗുണങ്ങളെയും ഒരിക്കലും താരതമ്യം ചെയ്യരുത്.  അവനെ നല്ല രീതിയില്‍ സ്വീകരിക്കുന്നതിന് എല്ലാവരും തയ്യാറാകുകയും പുഞ്ചിരിയോടെയും പ്രസന്നമായ മുഖത്തോടെയും അഭിമുഖീകരിക്കുകയും ചെയ്യുക. നിങ്ങളെല്ലാം അവനെ സ്‌നേഹിക്കുന്നുണ്ടെന്ന് അവനെ ബോധ്യപ്പെടുത്തുക.

By: ഡോ. സമീര്‍ യൂനുസ് on islamonlive.in