Wednesday, March 11, 2015

ബ്രഹ്മത്തോളം......



ബ്രഹ്മത്തോളം വളരണമെന്നേ

നിങ്ങളെയമ്മ പഠിപ്പിച്ചൂ

ബ്രഹ്മമുരുട്ടി ചെപ്പിലൊതുക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ..

ആരു പിഴപ്പിച്ചുണ്ണികളേ....




ഇരുളിൽനിന്നു വെളിച്ചം തേടാൻ

നിങ്ങളെയമ്മ പഠിപ്പിച്ചു

കരളിലെയന്തിത്തിരിയുമണയ്ക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ?

ആരു പിഴപ്പിച്ചുണ്ണികളേ...?


അവനും നീയും ഒരു പൊരുളെന്നേ

നിങ്ങളെയമ്മ പഠിപ്പിച്ചൂ

അവനവനെന്നതു പൊരുളിൻ മറയെ

ന്നാരു പഠിപ്പിച്ചുണ്ണികളേ...

ആരു പിഴപ്പിച്ചുണ്ണികളേ...?


സർവ്വനിറങ്ങളുമൊത്തു വിരിഞ്ഞാൽ

പൂന്തോപ്പെന്നു പഠിപ്പിച്ചു

നിറഭേദങ്ങളെയൊരുനിറമാക്കി

മെരുക്കാൻ ആരു പഠിപ്പിച്ചൂ?

ആരു പിഴപ്പിച്ചുണ്ണികളേ...?


സർവ്വമതങ്ങളുമൊത്തുപൊറുത്താൽ

ഭാരതമെന്നു പഠിപ്പിച്ചൂ

ഞങ്ങടെ മതമീമണ്ണിൻ മതമെ

ന്നാരു പഠിപ്പിച്ചുണ്ണികളേ....?

ആരു പിഴപ്പിച്ചുണ്ണികളേ...?


പുഴയിലൊഴുക്കിയ മരണത്തിന്നും

സൽഗ്ഗതിയെന്നു പഠിപ്പിച്ചൂ

പുഴവറ്റിച്ചും പുണ്യമൊടുക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ..?

ആരു പിഴപ്പിച്ചുണ്ണികളേ...?


നിണമൊന്നെന്നു പഠിപ്പിച്ചു മക്കളൊഴുക്കിയ

ചോരപ്പുഴയിൽ നിത്യവുമമ്മ കുളിക്കുന്നു

അരുതേ...യെന്നു കരഞ്ഞുവിളിച്ചു വിലക്കാൻ

ഓടിയണയ്ക്കുന്നു.. ഓരോ തെരുവിലും

അമ്മയ്ക്കിനിയും ഓടാൻ വയ്യെൻറുണ്ണികളേ.

Tuesday, March 10, 2015

ആലിംഗനത്തിന്റെ ഫലങ്ങളറിഞ്ഞ് ആശ്ലേഷിക്കാം




'നിങ്ങളുടെ കുട്ടിയെ ആശ്ലേഷിക്കാത്ത ഒരു ദിവസം കടന്നു പോയാല്‍ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും ആയുസ്സിലെ ഒരു ദിനമായി അതിനെ കണക്കാക്കേണ്ടതില്ല.'


ഒരുപക്ഷെ ചിലരിലെങ്കിലും ഈ വാചകം ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആലിംഗനം കുട്ടിയിലുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ ആലിംഗനം ചെയ്യാന്‍ അതിയായ താല്‍പര്യം കാണിക്കും. ആലിംഗനം അവരെ സംബന്ധിച്ചടത്തോളം നിര്‍ബന്ധചര്യയായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയെ ദിവസത്തില്‍ ഒരു തവണയെങ്കിലും ആശ്ലേഷിച്ച് ചേര്‍ത്ത് പിടിക്കാന്‍ ശ്രദ്ധിക്കണം. ആലിംഗനവും ആശ്ലേഷണവും ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ചാണ് ഈ ലേഖനം.


1) ആലിംഗനം ചെയ്യുന്നയാളുടെ അടുക്കല്‍ താന്‍ സ്വീകാര്യനാണെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുന്നു. അതിന്റെ ഏറ്റവും വലിയ മാനസിക ഫലമാണത്. സന്തുലിത വ്യക്തിത്വത്തിന് ഉടമയാകാന്‍ കുട്ടിയെ അത് സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് സ്വീകാര്യനായി സ്‌നേഹത്തിന്റെ അന്തരീക്ഷത്തില്‍ അവന്‍ വളരുന്നു. താന്‍ അംഗീകരിക്കപ്പെടാത്തവനും വെറുക്കപ്പെട്ടവനുമാണെന്ന് ധരിക്കുന്ന കുട്ടി മിക്കപ്പോഴും പ്രശ്‌നക്കാരനും കുഴപ്പക്കാരനുമായിരിക്കും.



2) കുട്ടിയില്‍ ഓക്‌സിജന്റെ അളവ് ആലിംഗനത്തിലൂടെ വര്‍ധിക്കുന്നു. അവനിലെ കോപത്തെ അത് ചികിത്സിക്കുകയും കൂടുതല്‍ ആത്മനിയന്ത്രണമുള്ളവനാക്കി മാറ്റുകയും ചെയ്യുന്നു. അപ്രകാരം ആലിംഗനത്തിലൂടെ സന്തോഷമുണ്ടാക്കുന്ന സ്റ്റെറോറ്റനിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നു.



3) ആലിംഗനം കുട്ടികളില്‍ പ്രതിരോധ ശേഷി ഉയര്‍ത്തുകയും നാഡീവ്യവസ്ഥയുടെ സന്തുലിതത്വത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്നു. രോഗങ്ങളെയും പ്രയാസങ്ങളെയും നേരിടുന്നതിന് കൂടുതല്‍ മാനസിക കരുത്തത് നല്‍കുന്നു.



4) ആലിംഗനം വികാരങ്ങളിലെ ഉദാരത കുട്ടികളെ പഠിപ്പിക്കുന്നു. നിങ്ങള്‍ കുട്ടിയെ ആലിംഗനം ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെയും ആലിംഗനം ചെയ്യും. സ്വീകരിക്കുന്നത് പോലെ നല്‍കാനുമാണത് അതിലൂടെ അവനെ പഠിപ്പിക്കുന്നത്. അപ്രകാരം സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും അവര്‍ പഠിക്കുന്നുണ്ട്.



5) ആലിംഗനം ചെയ്യുന്ന രണ്ട് പേര്‍ക്കിടയിലെ തടസ്സങ്ങളെ ഇല്ലാതാക്കി അവര്‍ക്കിടയിലെ ദൂരം അത് കുറക്കുന്നു. മനസ്സില്‍ വല്ല മുഷിപ്പും ഉണ്ടെങ്കില്‍ ആലിംഗനം അത് നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും ശുദ്ധവും തെളിഞ്ഞതുമായ ബന്ധം മടക്കി കൊണ്ടുവരികയും ചെയ്യുന്നു. കൗമാര പ്രായത്തിലും നമ്മുടെ മക്കള്‍ക്ക് നമ്മുടെ ആലിംഗനം വളരെ ആവശ്യമാണ്. ഈ പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ആലിംഗനം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു.



6) അസ്വസ്ഥതകളെയും സമ്മര്‍ദങ്ങളെയും ആലിംഗനം ഇല്ലാതാക്കുന്നു. വലിയവരിലും കുട്ടികളിലുമുള്ള എത്രയെത്ര വിയോജിപ്പുകളാണ് ആലിംഗനത്തിലൂടെ ചികിത്സിക്കപ്പെട്ടിട്ടുള്ളത്. കാരണം മാലിന്യങ്ങളെയത് ഉരുക്കിയില്ലാതാക്കുകയും തടസ്സങ്ങളെ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.



7) ആലിംഗനത്തിലൂടെ സുരക്ഷിതബോധവും ആശ്വാസവും വര്‍ധിക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുന്നതിന് കുട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണത്. മുന്നോട്ടുള്ള ഗമനത്തിനും നേട്ടങ്ങള്‍ക്കുമുള്ള ഇന്ധനമായിട്ടാണത് വര്‍ത്തിക്കുന്നത്.



8) ആലിംഗനത്തിലൂടെ പ്രതിഫലത്തിന് അര്‍ഹനാവുന്നു. കാരണം പ്രവാചകന്‍(സ)യുടെ ചര്യയാണ് അതിലൂടെ പിന്തുടരുന്നത്.


ഒരിക്കല്‍ പ്രവാചകന്‍(സ) ഫാതിമ(റ)ന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ കടന്നു വന്ന ഹസന്‍(റ)നെ അദ്ദേഹം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവേ ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു, നിന്റെ ഇഷ്ടവും അവനുണ്ടാവണം. അവനെ സ്‌നേഹിക്കുന്നവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു.' ഒരിക്കല്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഹുസൈന്‍(റ)നെ നബി തിരുമേനി(സ) കണ്ടു. പിടിക്കാനെന്ന ഭാവത്തില്‍ നബി(സ) കൈനീട്ടിയപ്പോള്‍ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. അങ്ങനെ കയ്യില്‍ കിട്ടുന്നത് വരെ അവനെ അദ്ദേഹം ചിരിപ്പിച്ചു. കിട്ടിയപ്പോള്‍ ഒരു കൈ അവന്റെ താടയിലും മറുകൈ തലയിലും പിടിച്ചവനെ ചുംബിച്ചു. ഇത്തരത്തിലുള്ള പ്രവാചകന്‍ ചുംബിച്ചതിന്റെയും ആലിംഗനം ചെയ്തതിന്റെയും നിരവധി റിപോര്‍ട്ടുകള്‍ നമുക്ക് കാണാം.

അതിന് വേറെയും ചില ഉദാഹരണങ്ങള്‍ കാണാം. സൈദ് ബിന്‍ ഹാരിഥ(റ) യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ നബി(സ) അദ്ദേഹം ആലിംഗനം ചെയ്തു. അപ്രകാരം അബീസിനിയയില്‍ നിന്ന് മടങ്ങിയെത്തിയ ജഅ്ഫര്‍ ബിന്‍ അബൂതാലിബിനെയും നബി(സ) കെട്ടിപ്പിടിച്ചു. നബി(സ) തന്റെ ഭാര്യമരെയും കുട്ടികളെയും സഹാബികളെയും ആലിംഗനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതിനായിരിക്കാം ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ 'ആലിംഗനത്തിന്റെ അധ്യായം' എന്ന അധ്യായം തലക്കെട്ട് തന്നെ നല്‍കിയത്.

അറബി ഭാഷയില്‍ ആലിംഗനത്തെ കുറിക്കാനുപയോഗിക്കുന്ന പദമായ 'ഹള്വാനത്' () മാതാവിന്റെ ഒക്കത്തെ (എളി) കുറിക്കുന്ന 'ഹള്വ്ന്‍'ല്‍ നിന്നും രൂപപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ആലിംഗനം ചെയ്യുമ്പോള്‍ രണ്ട് ശരീരങ്ങള്‍ മാത്രമല്ല കൂടിചേരുന്നത്. സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ആലിംഗനം ചെയ്യുന്നയാളില്‍ നിന്നുള്ള വികാരവിചാരങ്ങളും ശരീരം കൂടിചേരുന്നതോടൊപ്പം പങ്കുവെക്കപ്പെടുന്നു. ഒരര്‍ത്ഥത്തിലുള്ള വൈകാരികമായ ചാര്‍ജ്ജിംഗ് ആണതെന്ന് പറയാം. ആലിംഗനത്തിന്റെ രീതിയും ചേര്‍ത്തു പിടിക്കലിന്റെ ശക്തിയും ആലിംഗനം ചെയ്യപ്പെടുന്നയാളിലേക്ക് ഒരു സന്ദേശം കൈമാറുന്നുണ്ട്. അതിന് സ്വീകരിക്കുന്ന രീതിയില്‍ നിന്നും അതോടൊപ്പം ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നുമാണത് മനസ്സിലാക്കപ്പെടുന്നത്.

വളരെ പ്രസിദ്ധമായ ഒരു വാചകം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവിക്കാന്‍ നാലും, മനസ്സിനെ പരിചരിക്കാന്‍ എട്ടും, വളരാനും വികസിക്കാനും പന്ത്രണ്ടും ആലിംഗനങ്ങള്‍ ഒരു മനുഷ്യന് ഓരോ ദിവസവും ആവശ്യമാണ്.

By: JASIM MUTHAWAA
മൊഴിമാറ്റം: നസീഫ്‌

അവള്‍ കാത്തിരിക്കുകയാണ്

life_couple3
തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. 'എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?' ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

by: PKMPannur

Thursday, March 5, 2015

ആദ്യത്തെ കണ്‍മണി ആരായിരിക്കണം

newborn3333
ദാമ്പത്യവല്ലരിയില്‍ ഒരു കണ്‍മണി വിരിയണം. ആണായാലും പെണ്ണായാലും ശരി, ആദ്യത്തെ കണ്‍മണി ആണായിരിക്കണം, ആദ്യത്തെ കണ്‍മണി പെണ്ണായിരിക്കണം. ദമ്പതിമാരുടെ ആഗ്രഹങ്ങളാണിത്. ഇതില്‍ ഏതാണ് ശരിയായ ആഗ്രഹം?

ഒരാള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നതെങ്കില്‍ കൂട്ടുകാര്‍ പറയും - ഭാഗ്യവാന്‍, പാര്‍ട്ടി കനത്ത രീതിയില്‍ നല്‍കണം എന്ന്. മാതാപിതാക്കള്‍ അങ്ങനെ ചെയ്യുകയും ചെയ്യും. എല്ലാവരുമല്ല. ഈ ആഗ്രഹങ്ങളില്‍ ഏറ്റവും നല്ലത് ദൈവമേ നീ ഞങ്ങള്‍ക്ക് ഒരു നല്ല സന്താനത്തെ നല്‍കണേ എന്നതാണ്. ജനിക്കുന്നത് ആണായാലും പെണ്ണായാലും പറയേണ്ടത് - അല്‍ഹംദു ലില്ലാഹ് (അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും) എന്നാണ്.

ഭാര്യ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ ഈയുള്ളവന്‍ അത് ആണായിരിക്കണേ എന്ന് പ്രാര്‍ഥിച്ചു പോയി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പ്രാര്‍ഥനയില്‍ അബദ്ധമുറങ്ങുന്നു എന്ന തോന്നലുണ്ടായി. ഉടനെ തിരുത്തി. അല്ലാഹുവേ ആണാവണം എന്നില്ല, ആകുന്നതില്‍ വിരോധവുമില്ല, ലിംഗമേതായാലും സല്‍സ്വഭാവമുള്ള സന്താനമായിരിക്കണമേ. പിറന്നത് പെണ്‍കുഞ്ഞ്. അടുത്തതും അങ്ങനെ തന്നെ. മനസ്സിന് ഒരു പ്രയാസവും തോന്നിയില്ല. നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണിപ്പോള്‍. അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നതില്‍ ഒരാള്‍ മരിച്ചു പോയി.

നാലാണും ഒരു പെണ്ണുമായിരുന്നെങ്കില്‍ നാലു പേരില്‍ നിന്നും വരുമാനം ലഭിക്കുമായിരുന്നു എന്ന് എന്നെപോലുള്ള രക്ഷിതാക്കള്‍ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. നാല് ആണ്‍കുട്ടികളും മദ്യപാനികളായാല്‍ എന്തുചെയ്യും? ആവുകയില്ലെന്നതിന് എന്തുറപ്പ്?

ആദ്യത്തേത് ആണാകണമെന്ന വിചാരം അവരില്‍ നിന്ന് സാമ്പത്തിക നേട്ടം കിട്ടുമെന്ന ഉറപ്പു കൊണ്ടാണ്. ഭാവി നമ്മുടെ കൈകളിലല്ല. പെണ്‍കുട്ടികളെ തുടരെത്തുടരെ ലഭിക്കുമ്പോള്‍ അസ്വസ്ഥരാകേണ്ടതുമില്ല. സാമ്പത്തിക ശേഷിയില്ലാത്ത മൂന്നും നാലും അഞ്ചും പെണ്‍കുട്ടികളുള്ള, ഒരാണ്‍കുട്ടിയുമില്ലാത്ത രക്ഷിതാക്കളില്‍ എല്ലാ മക്കളെയും കെട്ടിച്ചയച്ച് സംതൃപ്തിയോടെ കഴിയുന്നവരുണ്ട്. മരുമക്കള്‍ മക്കളെ പോലെ പെരുമാറി ഭാര്യാപിതാവിനെയും മാതാവിനെയും ആണ്‍കുട്ടിയില്ലാത്തതിന്റെ വിഷമം അനുഭവപ്പെടാന്‍ അവസരം കൊടുക്കാത്തതിന്റെ ഉദാഹരണങ്ങളും സമൂഹത്തില്‍ കാണാം.

കൂടുതുല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയും അവര്‍ സമ്പന്നരാവുകയും ചെയ്തിട്ടും മാതാപിതാക്കള്‍ക്ക് മനശാന്തി ലഭിക്കാത്ത അനുഭവവും ഉണ്ട്. അതിനാല്‍ ആദ്യത്തെ കുഞ്ഞ് ആണാകണം എന്ന് ആഗ്രഹിക്കുന്നവരും പ്രാര്‍ഥിക്കുന്നവരും അതില്‍ മറിച്ചൊരു പ്രാര്‍ഥനയുണ്ടെന്ന് ഓര്‍ക്കണം. ആദ്യത്തെ കുഞ്ഞ് പെണ്ണാകരുതേ എന്ന്. ഇത് അപകടകരമായ ഒരാഗ്രഹമല്ലേ? അതെ, ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ ജനിച്ച ശേഷം ഒരാണ്‍കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ ന്യായമുണ്ട്. ചിലര്‍ക്ക് അല്ലാഹു ആണ്‍കുട്ടികളെ മാത്രം നല്‍കുന്നു, ചിലര്‍ക്ക് പെണ്‍കുട്ടികളെ മാത്രവും. മറ്റു ചിലര്‍ക്ക് ആണിനെയും പെണ്ണിനെയും ഇടകലര്‍ത്തിയും നല്‍കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതൊക്കെ അല്ലാഹുവിന്റെ തീരുമാനമാണ്. നമ്മുടെ കടമ ലഭിച്ച കുട്ടികളുടെ പേരില്‍ അല്ലാഹുവിന് നന്ദിയര്‍പ്പിക്കുകയും അവരെ നല്ലവരായി വളര്‍ത്തുകയും ചെയ്യുക എന്നതാണ്.

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അവരുടെ മാതാവിനോട് ചിലര്‍ക്ക് ഒരു അവഗണന തോന്നാറുണ്ട്. വളരെ മോശപ്പെട്ട ഒരു ചിന്തയാണത്. 'അവള് പ്രസവിക്കുന്നതെല്ലാം പെണ്ണാ' എന്ന അഭിപ്രായം പാസ്സാക്കും ചിലര്‍. അത് നൊന്തുപെറ്റ ആ മാതാവിന്റെ കരളില്‍ കുത്തലാണ്. ഞാന്‍ പെണ്‍കുട്ടികളെ മാത്രമേ പ്രസവിക്കുകയുള്ളൂ എന്ന് അവള്‍ വാശി പിടിച്ചതു കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിച്ചത്. വാശി പിടിച്ചാലോ തീരുമാനിച്ചാലെ നടക്കുന്ന കാര്യമല്ല താനും അത്. എല്ലാം പെണ്‍കുട്ടികളായതിന്റെ പേരില്‍ വല്ല മനപ്രയാസവുമുണ്ടെങ്കില്‍ അവരെ ഈ നബിവചനം കൊണ്ട് സന്തോഷിപ്പിക്കുക. മൂന്ന് പെണ്‍മക്കളെ ലഭിക്കുകയും അവരെ വളര്‍ത്തി സംസ്‌കാര സമ്പന്നരാക്കുകയും ചെയ്തവന്ന് സ്വര്‍ഗമുണ്ടെന്ന്. എന്താണ് പെണ്‍കുട്ടികളെ വളര്‍ത്തുന്ന പിതാവിന് ഈ പദവി ലഭിക്കാന്‍ കാരണം? അത് വലിയ ത്യാഗമാണ്. എട്ടിലെ ഒമ്പതിലോ പഠിക്കുന്ന പെണ്‍കുട്ടി വൈകുന്നേരം പത്തു മിനുട്ട് വൈകിയാല്‍ മാതാപിതാക്കള്‍ക്ക് അസ്വസ്ഥതയായി. ആണ്‍കുട്ടി രണ്ടു മണിക്കൂര്‍ വൈകിയാലും അസ്വസ്ഥതയുണ്ടാവില്ല. അവന്‍ എങ്ങനെയെങ്കിലും എത്തിക്കൊള്ളും എന്ന് സമാധാനിക്കും.

പെണ്‍കുട്ടികള്‍ അധികമുള്ള രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അവധിക്കാലത്ത് വലിയ സന്തോഷമായിരിക്കും. അവരെല്ലാവരും മക്കളുമായി വരും. മക്കളും പേരക്കുട്ടികളുമായി വീട് നിറയും. ആണ്‍കുട്ടികള്‍ ഓരോരുത്തരായി വീടുവെച്ച് പോകും. അവര്‍ക്ക് ഈ രീതിയില്‍ വരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാലും സഹോദരിമാര്‍ വന്നെന്നറിഞ്ഞാല്‍ അവരും കുടുംബ സമ്മേതമെത്തും. തറവാട്ടിലെ വിഭവങ്ങളാര്‍ക്കും പ്രശ്‌നമേയല്ല. കൂടിയിരുന്ന് സ്‌നേഹം കൂട്ടും. അത് ജീവിതത്തിന്റെ മധുരമാണ്. മക്കളുടെ പ്രാര്‍ഥനയാണ് മാതാപിതാക്കളുടെ മരണാനന്തര സമ്പത്ത്. ആണ്‍കുട്ടികളിലൂടെയും പെണ്‍കുട്ടികളിലൂടെയും അത് ലഭിക്കും
by: PKM Pannoor

Friday, February 13, 2015

സെക്‌സും ദാമ്പത്യവും

COUPLES


ദീനീ വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും ലജ്ജിക്കേണ്ടതില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) അന്‍സാരി സ്ത്രീകളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആര്‍ത്തവം, പ്രസവരക്തം പോലുള്ള വിഷയങ്ങളെ സംബന്ധിച്ച് അവര്‍ പ്രവാചകനോട് സംശയം ചോദിച്ചിരുന്നു. നേരിട്ട് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. എഴുതി ചോദിക്കുന്നതിനേക്കാളും ഫോണിലൂടെ ചോദിക്കുന്നതിനേക്കാളും പ്രയാസകരമാണ് നേരിട്ട് ചോദിക്കുകയെന്നത്. ലൈംഗിക വിദ്യാഭ്യാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും ആധുനിക സാമൂഹികക്രമത്തില്‍. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദുരീകരിക്കേണ്ടതുണ്ട്. അതിശയോക്തി കലരാതെ അത്തരം വിഷയങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്.

ദമ്പതികള്‍ക്കിടയിലെ ലൈംഗികതയുടെ ഗുണവും ദോഷവുമെല്ലാം ദാമ്പത്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നതാണ്. അതിനെ പറ്റെ അവഗണിക്കുന്നതും അമിത പ്രാധാന്യം നല്‍കുന്നതും ജീവിതം ദുഷ്‌കരമാക്കും. ജീവിതത്തിലെ സുപ്രധാനമായ ഈ ഭാഗത്തെ ഇസ്‌ലാം അവഗണിച്ചിരിക്കുകയാണെന്ന് ചിലയാളുകള്‍ ധരിച്ചിട്ടുണ്ട്. ദീന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിന്നൊക്കെ ശുദ്ധവും ഉന്നതവുമായ ഒന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. ലൈംഗികതയെ മാലിന്യവും മൃഗീയവാസനയിലേക്ക് തരം താഴലുമായി കാണുന്ന ചില മതങ്ങളുമുണ്ട്.

ജീവിതത്തിന്റെയും കുടുംബത്തിന്റെയും സുപ്രധാനമായ ഈ വശം ഇസ്‌ലാം ഒരിക്കലും അവഗണിച്ചിട്ടില്ല. ഇവ്വിഷയകമായി ഇസ്‌ലാം ചില കല്‍പനകളും നിരോധങ്ങളും നിയമമാക്കിയിട്ടുണ്ട്. അവയില്‍ ചിലതിന് ധാര്‍മികോപദേശങ്ങളുടെ മുഖമാണെങ്കില്‍, മറ്റുള്ളവക്ക് നിര്‍ബന്ധ കല്‍പനകളുടെ തലമാണുള്ളത്. മനുഷ്യന്റെ ലൈംഗിക ചോദനകളും പ്രകൃതവും അംഗീകരിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. അതിലെ അതിരുവിട്ട വീക്ഷണങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ലൈംഗികവികാരം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ബ്രഹ്മചര്യവും, വന്ധീകരണവും ഇസ്‌ലാം വിലക്കിയിരിക്കുന്നു. സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത ചില അനുചരന്‍മാര്‍ക്ക് പ്രവാചകന്‍(സ) നല്‍കിയ മറുപടി വളരെ പ്രശസ്തമാണ്. 'നിങ്ങളേക്കാള്‍ അല്ലാഹുവെ അറിയുകയും ഭയപ്പെടുകയും ചെയ്യുന്നുവനാണ് ഞാന്‍. ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പെടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം ചെയ്തിട്ടുമുണ്ട്. എന്റെ ചര്യയെ വെറുക്കുന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല.'

നിയമപരമായി വിവാഹിതരായ ഇണകള്‍ക്ക് തങ്ങളുടെ ലൈംഗികാശ്യങ്ങള്‍ പരസ്പരം പൂര്‍ത്തീകരിക്കാവുന്നതാണ് എന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പ്രതിഫലാര്‍ഹവുമാണ്. സ്വഹീഹായ ഒരു ഹദീസില്‍ പറയുന്നു: 'നിങ്ങളുടെ ഗുഹ്യസ്ഥാനത്തിലും പ്രതിഫലമുണ്ട്.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ വികാര പൂര്‍ത്തീകരണം നടത്തുന്നതിന് പുണ്യം ലഭിക്കുമോ?' പ്രവാചകന്‍ പറഞ്ഞു: 'നിങ്ങള്‍ നിഷിദ്ധമായതിലാണ് അത് വെക്കുന്നതെങ്കില്‍ അതിന് ശിക്ഷയില്ലേ, അപ്രകാരം അനുവദനീയകരമായ കാര്യത്തിലാകുമ്പോള്‍ അതിന് പ്രതിഫലവുമുണ്ട്. ദോഷം മാത്രം പ്രതീക്ഷിക്കുകയും, പ്രതിഫലം പ്രതീക്ഷിക്കാതിരിക്കുകയുമാണോ നിങ്ങള്‍?' (മുസ്‌ലിം)

മനുഷ്യന്റെ പ്രകൃതിയും ശൈലിയും അനുസരിച്ച് പുരുഷന്‍ തന്റെ ആവശ്യം സ്ത്രീയോട് ഉന്നയിക്കുകയാണ് ചെയ്യുകയെന്ന് ഇസ്‌ലാം സൂചിപ്പിക്കുന്നു. കാരണം പുരുഷനാണ് ഈ വിഷയത്തില്‍ വികാരം കൂടുതലുള്ളവനും അതിനെ അടക്കിവെക്കാന്‍ കൂടുതല്‍ പ്രയാസപ്പെടുന്നവനും. സ്ത്രീയുടെ വികാരമാണ് പുരുഷന്റേതിനേക്കാള്‍ ശക്തമെന്ന് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നതിന് ശരീഅത്തില്‍ തെളിവുകളും കാണാം.

1) ഭാര്യയെ ഭര്‍ത്താവ് കിടക്കയിലേക്ക് ക്ഷണിച്ചാല്‍ അവള്‍ മറുപടി നല്‍കേണ്ടതാണ്്. ന്യായമായ കാരണങ്ങളാലല്ലാതെ ഭര്‍ത്താവിന്റെ ക്ഷണം നിരസിക്കാവതല്ല എന്നാണ് ഹദീസ് പറയുന്നത്. 'പുരുഷന്‍ തന്റെ ഭാര്യയെ തന്റെ ആവശ്യത്തിന് വിളിച്ചാല്‍, അവര്‍ അടുക്കളയിലാണെങ്കിലും അവന്റെ അരികെയെത്തട്ടെ.'
2) ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടക്കയിലേക്ക് വിളിക്കുമ്പോള്‍ ന്യായമായ കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും അക്കാരണത്താല്‍ അവന്‍ കോപിച്ച് കിടക്കുകയും ചെയ്യുന്നതിനെ കുറിച്ച് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കുന്നു. 'പുരുഷന്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്തു. അവളോട് കോപിച്ച് അവന്‍ കിടന്നാല്‍ നേരം പുലരുവോളം മാലാഖമാര്‍ അവളെ ശപിച്ചുകൊണ്ടിരിക്കും.'
രോഗം, രക്തവാര്‍ച്ച, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശറഈയായ കാരണങ്ങളില്ലാത്ത അവസ്ഥയില്‍ വിസമ്മതിച്ചാലാണിത്. ഇത്തരം കാരണങ്ങളെല്ലാം ഭര്‍ത്താവ് പരിഗണിക്കേണ്ടതുണ്ട്. മനുഷ്യരെ സൃഷ്ടിച്ച അല്ലാഹു അവന്റെ അവകാശങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് വിട്ടുവീഴ്ച നല്‍കിയിട്ടുണ്ടെന്നത് അവന്റെ അടിമകളും മാതൃകയാക്കേണ്ടതാണ്.
3) ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഐഛിക നോമ്പെടുക്കുന്ന ഭാര്യ അദ്ദേഹത്തിന്റെ അനുവാദം നേടിയിരിക്കണം. കാരണം സുന്നത്ത് നോമ്പിന്റെ പ്രതിഫലം നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഭര്‍ത്താവിന്റെ അവകാശത്തിനാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: 'ഭര്‍ത്താവ് അടുത്തുണ്ടായിരിക്കെ അവന്റെ അനുവാദത്തോട് കൂടിയല്ലാതെ സ്ത്രീ നോമ്പെടുക്കരുത്.' പരസ്പര ധാരണയോട് കൂടിയായിരിക്കണം സുന്നത്ത് നോമ്പെടുക്കുന്നത് എന്ന് സാരം.

ഇസ്‌ലാം പുരുഷന്റെ വികാരങ്ങളെ പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ വികാരങ്ങളെ ഒട്ടും തന്നെ മറന്നിട്ടില്ല. അവരുടെ പ്രകൃതിപരമായ സ്‌െ്രെതണ വികാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. പകല്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹിബിനു അംറിനെ പോലുള്ള അനുചരന്‍മാരോട് നബി(സ) പറഞ്ഞു: 'നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്, നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്.'

ഇമാം ഗസ്സാലി പറയുന്നു: 'ഓരോ നാല് രാത്രി കൂടുമ്പോഴും നീ അവളുടെ അടുക്കല്‍ ചെല്ലല്‍ അനിവാര്യമാണ്. നാല് ഭാര്യമാരുണ്ടെങ്കില്‍ അതാണ് ഏറ്റവും നീതിയുക്തമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ പരിധിവരെ പിന്തിക്കുന്നത് ഒരാള്‍ക്ക് അനുവദനീയമാണ്. സ്ത്രീയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമനുസരിച്ച് അതില്‍ കുറവ് വരുത്തുകയോ അധികരിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. വിശുദ്ധി കാത്തുസൂക്ഷിക്കല്‍ അവന് നിര്‍ബന്ധമാണ്.'

പുരുഷന്‍ തന്റെ ഭാര്യയുടെ താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും യാതൊരു പരിഗണനയും നല്‍കാതെ തന്റെ ആവശ്യപൂര്‍ത്തീകരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് പൂര്‍വ്വകേളികള്‍ക്കും ചുംബനങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ഹദീസുകള്‍ നമുക്ക് കാണാം. കേവലം മൃഗങ്ങളുടെ ബന്ധം പോലെയാവാതിരിക്കാനാണിത്.
ഇണകളില്‍ ചിലര്‍ അശ്രദ്ധരായിരിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉണര്‍ത്തുന്നത് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരോ ഇമാമുമാരോ അനൗചിത്യമായി മനസിലാക്കിയിരുന്നില്ല. തസവ്വുഫിന്റെയും ഫിഖ്ഹിന്റെയും ഇമാമായ അബൂ ഹാമിദുല്‍ ഗസ്സാലി ഇഹ്‌യാ ഉലൂമുദ്ദീനില്‍ സംയോഗ മര്യാദകള്‍ വിവരിക്കുന്നുണ്ട്. സൂക്ഷമതയും തഖ്‌വയും പുലര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള മാര്‍ഗമായിട്ടാണദ്ദേഹം പ്രസ്തുത ഗ്രന്ഥം രചിച്ചിട്ടുള്ളത്.

അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുക എന്നത് സുന്നത്തായ കാര്യമാണ്. നബി(സ) പറയുന്നു: 'നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയെ സമീപിച്ചാല്‍ അവന്‍ പറയട്ടെ, അല്ലാഹുവേ, പിശാചിനെ എന്നില്‍ നിന്നുമകറ്റേണമേ, ഞങ്ങള്‍ക്ക് പ്രദാനം ചെയ്തവയില്‍ നിന്നും പിശാചിനെ അകറ്റേണമേ, എന്ന് ചൊല്ലിയതിന് ശേഷം ലഭിക്കുന്ന കുട്ടിയെ പിശാച് ഉപദ്രവിക്കുകയില്ല.' അവനും ഭാര്യയും വസ്ത്രം കൊണ്ട് മൂടട്ടെ, കളികൊഞ്ചലുകളും ചുംബനങ്ങളും പങ്കുവെക്കുന്നതിനാണത്. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളിലാരും തങ്ങളുടെ ഭാര്യമാരുടെ മേല്‍ മൃഗങ്ങളെ പോലെ വീഴരുത്, അവര്‍ക്കിടയില്‍ ഒരു ദൂതന്‍ ഉണ്ടായിരിക്കണം. അപ്പോള്‍ ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, ഏന്താണ് ആ ദൂതന്‍? നബി(സ)പറഞ്ഞു: ചുംബനവും സംസാരവുമാണത്.' ഒരിക്കല്‍ പ്രവാചകന്‍(സ) പുരുഷനിലെ മൂന്ന് ദൗര്‍ബല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചു. പുരുഷന്‍ തന്റെ ഭാര്യയെ സമീപിക്കുകയും അവളോട് സംസാരിക്കുകയും കൊഞ്ചുകയും ഒരുമിച്ച് കിടക്കുകയും ചെയ്തതിന് ശേഷം അവളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്റെ ആവശ്യം പൂര്‍ത്തീകരിച്ച് എഴുന്നേറ്റ് പോവുകയെന്നത് ഇവയിലൊന്നാണ്.'

ഗസ്സാലി പറയുന്നു: 'അവന്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചാല്‍ തന്റെ ഭാര്യയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നത വരെ അവന്‍ സാവധാനം കാണിക്കണം. പലപ്പോഴും അവള്‍ക്ക് സ്ഖലനം വൈകിയേക്കും. വികാരമൂര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയില്‍ അവളില്‍ നിന്ന് പിന്മാറുന്നത് അവളോട് ചെയ്യുന്ന ദ്രോഹമാണ്. സ്ഖലനത്തിലുള്ള പ്രകൃതിപരമായ വ്യത്യാസം പരസ്പര പൊരുത്തകേടുകള്‍ക്ക് കാരണമായേക്കും. ഒരേ സമയത്ത് സ്ഖലനം നടക്കുന്നതായിരിക്കും അവള്‍ക്കും കൂടുതല്‍ ആസ്വാദ്യകരമായിരിക്കുക. ഭര്‍ത്താവ് അത് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാത്തപ്പോള്‍ അവള്‍ അത് പറയാന്‍ പലപ്പോഴും ലജ്ജിക്കുന്നു.'

ഇമാം ഗസ്സാലിക്ക് ശേഷം വന്ന, വളരെ തഖ്‌വയും സൂക്ഷ്മയും പുലര്‍ത്തിയിരുന്ന ഇബ്‌നുല്‍ ഖയ്യിം തന്റെ 'സാദുല്‍ മആദി'ല്‍ സംയോഗത്തില്‍ പ്രവാചകന്‍(സ)യുടെ മാതൃക വിവരിക്കുന്നുണ്ട്. അത് പറയുന്നത് മതപരമായി തെറ്റോ, ധാര്‍മ്മികമായി ന്യൂനതയോ അല്ല. ഇക്കാലത്ത് പലരും അങ്ങനെ ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് മനസിലാക്കാം.

'വിവാഹത്തിലും സംയോഗത്തിലും അദ്ദേഹത്തിന്റെ(പ്രവാചകന്‍) ചര്യയാണ് ഏറ്റവും സമ്പൂര്‍ണ്ണമായിട്ടുള്ളത്. അതിലൂടെ ആരോഗ്യത്തിന് സംരക്ഷണവും മനസിന്ന് സന്തോഷവും ആനന്ദവും ലഭിക്കുന്നു. അതിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടികൊടുക്കുകയും ചെയ്യുന്നു. സംയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ മൂന്നെണ്ണമാണ്:
1) വംശ സംരക്ഷണം, ഓരോ വംശവും ഭൂമിയില്‍ നിലനില്‍ക്കുന്നതിനായി അല്ലാഹു ഒരുക്കിയിട്ടുള്ള സംവിധാനമാണത്.
2) ശരീരത്തില്‍ കെട്ടികിടന്നാല്‍ ദോഷം ചെയ്യുന്ന ദ്രവങ്ങളെ പുറത്ത് കളയല്‍.
3) വികാര പൂര്‍ത്തീകരണവും ആനന്ദവും ആസ്വാദനവും.

അതിന്റെ പ്രയോജനങ്ങളെ പറ്റി അദ്ദേഹം പറയുന്നു: 'നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും മനസ്സിനെ നിയന്ത്രിക്കലും സ്ത്രീക്കും പുരുഷനും ഇഹ-പരലോകങ്ങളില്‍ പ്രയോജനം ചെയ്യുന്ന കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ നബി(സ) ഇത് പ്രാവര്‍ത്തികമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ സമുദായത്തെ അദ്ദേഹമതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'നിങ്ങള്‍ വിവാഹം ചെയ്യുക അതിലൂടെയാണ് എന്റെ ഉമ്മത്ത് വര്‍ദ്ധിക്കുക.' 'യുവാക്കളേ, നിങ്ങളില്‍ സാധ്യമാകുന്നവര്‍ വിവാഹം ചെയ്യട്ടെ. തീര്‍ച്ചയായും അത് കണ്ണിനെ താഴ്ത്തുന്നതും ലൈംഗികാവയവങ്ങള്‍ക്ക് സംരക്ഷണവുമാണ്.'.
ഇമാം ഇബനു ഖയ്യിം തുടരുന്നു 'സംയോഗത്തിന് മുമ്പ് ഇണയുമായി പൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുകയും ചുംബിക്കുകയും അവളുടെ നാവ് ഊമ്പുകയും ചെയ്യണം. പ്രവാചകന്‍(സ) ഭാര്യയോടൊപ്പം കേളികളിലേര്‍പ്പെടുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു.' ജാബിര്‍(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു: 'പൂര്‍വ്വകേളികളിലേര്‍പ്പെടുന്നതിന് മുമ്പ് സംയോഗം നടത്തുന്നത് നബി(സ) വിലക്കിയിരിക്കുന്നു.'
ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ യാഥാസ്ഥികരോ അരാജകത്വ വാദികളോ ആയിരുന്നില്ലെന്ന് കുറിക്കുന്ന തെളിവുകളാണിതെല്ലാം. മറിച്ച് അവരെല്ലാം യാഥാര്‍ത്ഥ്യ ലോകത്തിന് വേണ്ടത്ര പരിഗണന നല്‍കിയവരായിരുന്നു. ചുരുക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ ലൈംഗികതക്കുള്ള സ്ഥാനം ഇസ്‌ലാം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. നോമ്പിനെ കുറിച്ച് വിവരിക്കുന്നിടത്താണ് അവയിലൊന്ന്. 'നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.' (അല്‍ബഖറ: 187)
'അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും' എന്ന വളരെ സുന്ദരവും അര്‍ത്ഥഗംഭീരവുമായ പ്രയോഗമാണ് ഖുര്‍ആന്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിരിക്കുന്നത്. മറക്കല്‍, സംരക്ഷണം, ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമുള്ള രക്ഷ, ഒട്ടിചേര്‍ന്ന് നില്‍ക്കല്‍, സൗന്ദര്യം, അലങ്കാരം തുടങ്ങിയ അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പ്രയോഗമാണ് 'വസ്ത്രം' എന്നുള്ളത്.

രണ്ടാമതായി ഖുര്‍ആന്‍ പ്രയോഗിക്കുന്നത് അശുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്. 'ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്നകന്നു നില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.'(അല്‍ബഖറ: 222)
ആര്‍ത്തവകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് ഹദീസുകളിലൂടെ പ്രവാചകന്‍(സ) വിശദീകരിച്ചിട്ടുണ്ട്. സംയോഗത്തില്‍ നിന്നുമാത്രമാണ് വിട്ടുനില്‍ക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ചുംബിക്കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ഒന്നും അത് തടസ്സമല്ല. അപ്രകാരം തന്നെ സൂക്തത്തില്‍ പറയുന്ന 'നിങ്ങളാഗ്രഹിക്കുംവിധം' എന്നതിനെ വിശദീകരിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുന്ന ഏത് രീതിയും എന്നാണ്. കൃഷിയിടം എന്നതിന്റെ വ്യാഖ്യാനം പ്രത്യേകം പഠിക്കേണ്ടതാണ്. ഇസ്‌ലാമിന്റെ ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിക്കുന്നുവെന്നത് തന്നെ അതിന്റെ പ്രാധാന്യത്തിന് മതിയായ തെളിവാണ്.
By: Yousuful Qaradavi
വിവ : അഹ്മദ് നസീഫ് 

ഭര്‍ത്താക്കന്‍മാരുടെ ശ്രദ്ധക്ക്

love
തൂത്തുവാരിയോ, ഭക്ഷണം പാകം ചെയ്‌തോ, വസ്ത്രങ്ങള്‍ അലക്കിയോ ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ് സ്ത്രീകള്‍. ഭര്‍ത്താക്കന്മാരുടെ നിത്യേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വെറും പരിചാരികയോ, അനുസരണയുള്ള ഒരു കളിപ്പാവയോ ആയി അവളെ മാറ്റിയിരിക്കുന്നു. പക്ഷേ, അവള്‍ അങ്ങനെയാവേണ്ടവളല്ല.

തിരക്കുപിടിച്ച ജോലിഭാരങ്ങള്‍ക്കിടയില്‍ പല ഭര്‍ത്താക്കന്മാരും വൈവാഹിക ജീവിതമൂല്യവും ഭാര്യമാരോടുള്ള കടപ്പാടും മറന്നുപോകുന്നു. അതിന്റെ ഫലമായി, അവര്‍ തന്നെ തന്റെ ഇണയും മക്കളുമടങ്ങുന്ന കുടുംബമെന്ന അടിത്തറ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാട് കുടുംബഭദ്രതയെ അല്ലലുകളുടേയും അലട്ടലുകളുടേയും പടുകുഴിയിലേക്ക് തള്ളിവിടുന്നു. തന്റെ ഭാര്യ എന്താണെന്നും കുടുംബമെന്നാലെന്താണെന്നും ഇതുവരെ തിരിച്ചറിയാത്ത ഭര്‍ത്താക്കന്മാര്‍ മതശിക്ഷണങ്ങള്‍ ലഭിച്ച കുടുംബങ്ങളില്‍ പോലും കണ്ടുവരുന്നു.

അല്ലാഹുവിന്റെ ആജ്ഞാനുസരണങ്ങള്‍ അതേപടി പാലിക്കുകയും മറുവശത്ത് ഭാര്യമാരോടുള്ള പെരുമാറ്റ മര്യാദയില്‍ മറവി ബാധിക്കുകയും ചെയ്ത പല മുസ്‌ലിം ഭര്‍ത്താക്കന്മാരുടേയും അവസ്ഥ ഏറെ ദുഃഖകരമാണ്. പുറമെ കരുണയുള്ളവരും ക്ഷമാശീലനും ചിരിതൂകുന്നവനുമൊക്കെ ആണെങ്കിലും തിരിച്ച് വീട്ടിലെത്തിയാല്‍ തന്റെ ഭാര്യക്കുനേരെ ക്ഷോഭിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നവരുമാണവര്‍. തന്റെ ഞെരുക്കങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ഭാര്യയുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാന്‍ പല ഭര്‍ത്തക്കന്മാര്‍ക്കും സാധിക്കുന്നില്ല.

അവള്‍ക്കൊരിത്തിരി വിശ്രമം വേണമെന്ന കാര്യം അവന്‍ പാടെ മറക്കുന്നു. വീടിന് പുറത്തുള്ള തന്റെ ജോലി കുടുംബത്തിന്റെ ഉപജീവനത്തിന് അത്യാവശ്യമാണെന്നിരിക്കെ തന്നെ തന്റെ ഭാര്യയുടെ വീട്ടിലെ ജോലികള്‍ ഒരിക്കലും നിസ്സാരമാക്കാവതല്ല. ആരോഗ്യകരമായ കുടുംബത്തിന് ഏറെ അനിവാര്യമാണത്. ഒരു നല്ല കുടുംബം ഉണ്ടാകുന്നത് അവളുടെ പരിശ്രമം കൊണ്ടുകൂടിയാണ്. ഭാര്യ ഒന്നവളെ സഹായത്തിന് വിളിച്ചാല്‍ അത് തനിക്ക് നാണക്കേടാണെന്ന് കരുതുന്നവരാണ് പല ഭര്‍ത്താക്കന്മാരും. അല്ലാഹുവിന്റെ പ്രിയദൂതന്‍ മുഹമ്മദ് നബി(സ) തന്റെ ഭാര്യമാരെ സഹായിച്ചിരുന്നെന്ന് അവര്‍ക്കറിയില്ലേ? സ്വന്തമായി നല്ല ഭക്ഷണം പാകം ചെയ്യുകയും മറ്റു സ്ത്രീകള്‍ക്ക് അത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറുള്ള മഹാനായ ഉമര്‍ ബിന്‍ ഖത്താബിനെ അവര്‍ക്കറിയില്ലേ? ഒരു ഭര്‍ത്താവും അവന് എത്ര ജോലിത്തിരക്കുണ്ടായാലും മാനവരാശിക്ക് ഇസ്‌ലാമിന്റെ പ്രകാശമെത്തിക്കേണ്ട പ്രവാചകനോളം തിരക്കുള്ളവനാകില്ലല്ലോ? മഹാനായ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനോളം തിരക്കുള്ളവനാകില്ലല്ലോ..?

ചില ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് ഒരു സ്‌നേഹവാക്കുപോലും കേള്‍ക്കാറില്ലെന്നത് ഏറെ അത്ഭുതകരമാണ്. തനിക്കേറ്റവും പ്രിയപ്പെട്ടതാരാണെന്ന് ചോദ്യത്തിന് പ്രിയപത്‌നി ആയിശയെന്നു പറയാന്‍ പ്രവാചകന്‍(സ്വ)ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഭാര്യയെ സ്‌നേഹിക്കുകയും അവള്‍ക്ക് തന്നില്‍ നിന്നുള്ള അവകാശം വകവെച്ചു കൊടുക്കുക്കാനും പ്രവാചകന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

തിരക്കുകള്‍ കാരണം തങ്ങളുടെ ഭാര്യമാരോട് ഒരു നല്ല വാക്ക് മിണ്ടുവാന്‍ പോലും മറന്നു പോകുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലാകാം. പ്രബോധനപ്രവര്‍ത്തനം ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാവത്ത ബാധ്യയാണെങ്കിലും തന്റെ ഭാര്യമാരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കാന്‍ ആര്‍ക്കും അനുവാദമില്ല.

'നിങ്ങളിലേറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണെ'ന്ന പ്രവാചകവചനം ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറാനും അവരെ സ്‌നേഹിക്കാനും കല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ റസൂല്‍ ഭാര്യമാരോടൊത്ത് സമയം ചിലവഴിക്കുകയും അവരോട് സംസാരിക്കുകയും അവരോടൊത്ത് കളിചിരിയിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ പ്രിയപത്‌നി ഉമ്മുസലമ(റ)വിന്റെ, തലമുണ്ഡനം ചെയ്യാനും ബലിയറുക്കുവാനുമുള്ള നിര്‍ദ്ദേശം റസൂല്‍ വളരെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു. അതാണ് ആ സന്ധിയുടെ വിജയത്തിന് സഹായിച്ചതും.

കുഞ്ഞുങ്ങളെ വളര്‍ത്താനുള്ളവരായിട്ടാണ് പലപ്പോഴും മാതാക്കള്‍ നിര്‍വ്വചിക്കപ്പെടാറ്. എന്നാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തല്‍ ഒരിക്കലും മാതാവിന്റെ മാത്രം ജോലിയല്ല. ഒരു കുടുംബത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പിതാവിനും വലിയ പങ്കുണ്ട്. ഒരു കുഞ്ഞിന് പിതാവിന്റെ സാമീപ്യം അത്യാവശ്യമാണ്. അവരുടെ ഗൃഹപാഠങ്ങളെ കുറിച്ചും ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചും മതപരമായ അറിവിന്റെ ആഴവും പിതാവ് കൃത്യമായി അറിയേണ്ടതുണ്ട്. അവരോട് അതിനെക്കുറിച്ച് ചോദിക്കുന്ന, തങ്ങളുടെ അരികില്‍ എന്നും ഒരു താങ്ങായി വര്‍ത്തിക്കുന്ന പിതാവിനെയാണ് അവര്‍ ആഗ്രഹിക്കുന്നത്.

പ്രിയ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ ഇണയാണ്, മറുപകുതിയാണ്, നിങ്ങളുടെ ജീവിതസഖിയുമാണ്. അവള്‍ നിങ്ങളുടെ ഇഹലോകത്തിലെ 'ഹസന'യും (നന്മ) ജീവിതത്തിലെ അനുഗ്രഹവുമാണ്. പക്ഷേ, അവള്‍ക്കതാകാനുള്ള അവസരം നിങ്ങള്‍ നല്‍കിയാല്‍ മാത്രം. നിങ്ങളുടെ ചുണ്ടുകളില്‍ പുഞ്ചിരിയുടെ പൂചെണ്ടുകള്‍ വിരിയിക്കാനും കണ്ണുകളിലെ കണ്ണുനീര്‍ വറ്റിക്കുവാനും കഴിവുള്ളവളാകുന്നു അവള്‍. കുടുംബത്തില്‍ ഈമാനിന്റെ വെള്ളരിപ്രാവും സന്തോഷത്തിന്റെ തിരമാലകളും പ്രചോദനത്തിന്റെ ആര്‍ത്തിരമ്പലുകളും കൊണ്ടുവരാന്‍ കെല്‍പ്പുള്ളവളാകുന്നു അവള്‍. കുടുംബത്തിന്റെ വിജയത്തിനും ആനന്ദത്തിനും വേണ്ടി ഏതു ത്യാഗവും സഹായിക്കാന്‍ തയ്യാറുള്ളവരാണവര്‍.

നിങ്ങള്‍ വിചാരിക്കുന്നതു പോലെ വിവാഹം ഒരിക്കലും ഭാരത്തിന്റെ കൂമ്പാരമോ ദുഃഖത്തിന്റെ കടിഞ്ഞാണോ സമ്മാനിക്കുന്ന ഒന്നല്ല. ബന്ധത്തിന്റെ അടിത്തറ ദൃഢവും അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തവുമാണെങ്കില്‍ ഏതു വെല്ലുവിളിയെയും നിശ്ശേഷം തട്ടിമാറ്റാനാകും. എല്ലാ ഭര്‍ത്താക്കന്മാരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ഭാര്യയുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗം ഭര്‍ത്താക്കന്മാരോടാണിത്. സന്തോഷവും ദൃഢവുമായ ഒരു മുസ്‌ലിം കുടുംബം ഇണകള്‍ക്കിടയിലെ നല്ല ഉറച്ച പങ്കാളിത്തം വഴിയേ ഉണ്ടാകൂ എന്ന ഖുര്‍ആനികാധ്യാപനം ഏറെ പ്രസക്തമാണ്. (30:21)
By: Zaher Kasiamah
വിവ: ഹിറ പുത്തലത്ത്

എന്നും പുതുവസ്ത്രമണിഞ്ഞ്



സ്ത്രീകള്‍ നിങ്ങളുടെ വസ്ത്രമാണ്; നിങ്ങള്‍ അവരുടെയും വസ്ത്രമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. വിവാഹമെന്നാല്‍ പരസ്പരം വസ്ത്രമാകലാണെന്നിരിക്കെ വാര്‍ധക്യത്തിലും പുതുവസ്ത്രമണിഞ്ഞവരെപ്പോലെയായിരിക്കണം ദമ്പതിമാര്‍. വസ്ത്രം മേനിക്ക് അഴകേകുന്നു. കാലാവസ്ഥയുടെ പ്രതികൂലതയുണ്ടാക്കുന്ന പ്രയാസങ്ങളില്‍ നിന്ന് ശരീരത്തെ ഒരു വലിയ അളവോളം സംരക്ഷിച്ചു നിര്‍ത്തുന്നു. ശരീരത്തിന്റെ ന്യൂനതകള്‍ മറച്ചുവെക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം വസ്ത്രങ്ങളാണെന്ന് അല്ലാഹു പറയുമ്പോള്‍ മേല്‍പറഞ്ഞ ഗുണങ്ങളെല്ലാം അവരിലുണ്ടാകണമെന്നാണ് താല്‍പര്യപ്പെടുന്നത്.

വ്യക്തിത്വമുള്ള ഒരാളുടെ ഭാര്യയാകുന്ന സ്ത്രീക്ക് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടാവും. അത് അവള്‍ക്ക് അഴകായി അനുഭവപ്പെടും. പ്രശ്‌നങ്ങളിലിടപെട്ട് തന്റേടത്തോടെ സംസാരിക്കാന്‍ കഴിയുക, പ്രതികരണം മാന്യമായിരിക്കുക, വാക്ക് പാലിക്കുക, അലിവുള്ള മനസ്സിന്റെ ഉടമയാവുക എന്നിവയാണ് ഒരു പുരുഷനെ സ്ത്രീയുടെ മുമ്പില്‍ വിലപ്പെട്ടവനാക്കുന്നത്. ഒരു പാട് ധനവും നല്ല സൗന്ദര്യവുമുള്ള പുരുഷന്ന് ഈ ഗുണങ്ങളൊന്നുമില്ലെങ്കില്‍ അയാളില്‍ അവള്‍ പൂര്‍ണ്ണ സംതൃപ്തയാകില്ല. ഈ ഗുണങ്ങളെല്ലാം ഉണ്ടാവുകയും പണവും സൗന്ദര്യവും കുറഞ്ഞിരിക്കിരിക്കുകയുമാണെങ്കിലോ? അവള്‍ക്ക് സംതൃപ്തിക്കുറവുണ്ടാവുകയില്ല. അതിനാല്‍ പുരുഷന്‍ ഈ ഗുണങ്ങള്‍ ആര്‍ജിക്കണം.

നല്ല തറവാടും സമ്പത്തും മികച്ച സൗന്ദര്യവുമുള്ള ഭാര്യമാരുടെ സംസാരത്തിലും സമീപനത്തിലും പക്വതയിലും സംസ്‌കാരവുമില്ലാതിരുന്നാല്‍ അവളുടെ സൗന്ദര്യാധിക്യവും സമ്പത്തും കാരണം അവളെ ഭര്‍ത്താവ് ഇഷ്ടതോഴിയായി പരിഗണിക്കില്ല. ഇരുവരുടെയും നിറവും മാംസളതയും കാലം ഇല്ലാതാക്കും. എന്നാല്‍ മേല്‍ പറഞ്ഞ ഗുണങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ കാലത്തിന് കഴിയില്ല. കാലം കൂടും തോറും ഈ ഗുണങ്ങള്‍ക്ക് തിളക്കമേറുകയാണ് ചെയ്യുക. മിക്ക പ്രവാചകന്‍മാരുടെയും ഭാര്യമാര്‍ പക്വതയും വിവേകവും സല്‍സ്വഭാവവുമുള്ളവരായിരുന്നു.

ദുനിയാവു മുഴുവനും വിഭവമാണ്, വിഭവങ്ങളില്‍ ഉത്തമം സദ്‌വൃത്തയായ ഭാര്യയാണ് എന്ന നബി വചനം എത്രമാത്രം പ്രസക്തം! പുരുഷന്മാരേ, നിങ്ങളില്‍ ഉത്തമന്‍മാര്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമന്‍മാരായവരാണ് എന്ന് നബി തിരുമേനി പറഞ്ഞു. ഇതു രണ്ടും ചേര്‍ത്തുവായിക്കുമ്പോള്‍ ദാമ്പത്യം നന്മയിലുള്ള മത്സരമാണ് എന്ന് ബോധ്യമാവും.

സഹായം അത്യാവശ്യമായേടത്ത് അതു കണ്ടറിഞ്ഞ് സഹായിക്കുന്ന ഭര്‍ത്താവിനെ ഭാര്യ എന്നും മനസ്സില്‍ താലോലിക്കും. കണ്ടറിയാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ സൂചന ഉള്‍ക്കൊണ്ട് ഉടനെ സഹായ ഹസ്തം നീട്ടിയാലും അവള്‍ സംതൃപ്തയാവും. ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് ഇത്രയധികം കിട്ടിയില്ലെങ്കിലും ഒരു പ്രോല്‍സാഹനവാക്കോ അഭിനന്ദനമോ ആയാലും അയാളുടെ പ്രശ്‌നം പരിഹൃതമാകും.

ഈ രീതിയില്‍ ചിന്തിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഇടപെടലുകളെ നിരൂപണം ചെയ്യുക. അനാവശ്യവും അസ്ഥാനത്തുമായ പാരുഷ്യം തന്റെ ഭാഗത്ത് നിന്ന് വന്നുപോയോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. എങ്കില്‍ വിവാഹദിവസം മനസ്സും മനസ്സും കൈമാറിയ വസ്ത്രം ഏതു പ്രായത്തിലും നിറപ്പൊലിമയോടെ നിലനില്‍ക്കും.

പ്രായം കൂടുകയും ലൈംഗിക ശേഷി കുറയുകയും ചെയ്യുമ്പോള്‍ ചിലരില്‍ പലകാര്യത്തിലും കുറ്റം പറയുന്ന സ്വഭാവം ഉണ്ടായേക്കാം. ഒരാള്‍ക്ക് ലൈംഗിക താല്‍പര്യം നിലനില്‍ക്കുകയും മറുപാതിക്ക് ഇല്ലാതിരിക്കുകയും ചെയ്താല്‍ മാനസികമായ അകല്‍ച്ച ചിലരില്‍ പ്രകടമായെന്നുവരും. അപ്പോള്‍ അപഗ്രഥന ശേഷിയാണ് നാം ഉപയോഗിക്കേണ്ടത്. പ്രായം, രോഗം, സാഹചര്യങ്ങളുടെ മാറ്റം എന്നിവ കൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നും എന്റെ നല്ല പാതിയെ അക്കാരണത്താല്‍ വെറുക്കുന്നത് ശരിയല്ലെന്നും ചിന്തിക്കണം. അകല്‍ച്ച കൂടുന്നു എന്ന് തോന്നിയാല്‍ കൗണ്‍സലര്‍മാരെ സമീപിക്കുന്നതും നല്ലതാണ്. മാധ്യമങ്ങളിലെ പൊതു താല്‍പര്യമുള്ള വിഷയം പരസ്പരം ശ്രദ്ധയില്‍ പെടുത്തുക, ഒരാള്‍ വായിക്കുകയും മറ്റൊരാള്‍ കേള്‍ക്കുകയും ചെയ്യുക എന്നിവ അടുപ്പം പുനസ്ഥാപിക്കാന്‍ ഉപകരിക്കും.
By: EKM Pannur