Showing posts with label islam. Show all posts
Showing posts with label islam. Show all posts

Monday, June 20, 2016

പെരുന്നാൾ , മര്യാദകളും നിയമങ്ങളും.





بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

(ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്‌ ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്’വകളും അവലംബിച്ച് തയ്യാറാക്കിയത്)

മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:

ഒന്ന്: ചെറിയ പെരുന്നാള്‍. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്. – (الشرح الممتع ، باب صلاة العيدين).

രണ്ട്: വലിയ പെരുന്നാള്‍. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങള്‍ ഈ പത്ത് ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാള്‍. –
(الشرح الممتع ، باب صلاة العيدين).

മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്. മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകള്‍ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തില്‍ വിശദീകരിക്കാം. – (الشرح الممتع ، باب صلاة العيدين).

ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്, അതുപോലെ മനുഷ്യരിലെ ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല. മനുഷ്യരില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകന്‍ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാന്‍ അദ്ദേഹം പഠിപ്പിച്ചില്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുക. – (الشرح الممتع ، باب صلاة العيدين).

ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കില്‍, അദ്ദേഹത്തെക്കുറിച്ച് രാവും പകലും, അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം നമസ്കരിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്.

ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ ആവശ്യമാണ്‌.

ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.

രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.

അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരില്‍ തിരിഞ്ഞ് വരുന്നതാണ്. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ മുറുകെ പിടിക്കുക.

പ്രവാചകചര്യ പിന്‍പറ്റുന്നതില്‍ മാത്രമേ നന്മയുള്ളൂ. പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാള്‍ ആഘോഷിക്കാന്‍ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്:

തക്ബീര്‍ ചൊല്ലല്‍:

തക്ബീര്‍ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീര്‍.

സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍: ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതല്‍ ഇമാം പെരുന്നാള്‍ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയില്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും നിര്‍വഹിക്കാം. – (الشرح الممتع ، باب صلاة العيدين).

എന്നാല്‍ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീര്‍ ചൊല്ലല്‍ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ ദിവസം ഫജ്ര്‍ മുതല്‍ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസര്‍ നമസ്കാരാനന്തരം വരെയാണ് ഇത് നിര്‍വഹിക്കേണ്ടത്. – (الشرح الممتع ، باب صلاة العيدين).

പുരുഷന്മാര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ” ഉമറുബ്നുല്‍ ഖത്താബും (റ), ഇബ്നു ഉമര്‍ (റ) തക്ബീര്‍ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീര്‍ കേട്ട് മറ്റുള്ളവരും തക്ബീര്‍ ചൊല്ലും.” – [ബുഖാരി].

തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കില്‍ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീര്‍ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും: ഇവയെല്ലാം സുന്നത്താണ്. എന്നാല്‍ അതില്‍ അമിതത്വം കാണിക്കരുത്. പുരുഷന്മാര്‍ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാള്‍ സന്ദര്‍ഭത്തിലാവട്ടെ അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യല്‍ ഹറാമാണ്. അതുപോലെ സ്ത്രീകള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രൂപത്തില്‍ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്. പുരുഷനാവട്ടെ സ്ത്രീയാവട്ടെ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാല്‍ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി അല്ലാഹുവിനെ സൂക്ഷികുക.

ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അനിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : ” ഇത് ഇത് (സച്ചരിതരല്ലാത്ത) ദൌർഭാഗ്യവാന്മാരുടെ വസ്ത്രമാണ്.” – [ ബുഖാരി , മുസ്‌ലിം]. ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

മുസ്വല്ലയില്‍ നമസ്കരിക്കല്‍ (ഈദ്ഗാഹ്) :

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى

അബൂ സഈദ് അല്‍ ഖുദ്’രി (റ) വില്‍ നിന്നും നിവേദനം: ” പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിനത്തിലും, ബലി പെരുന്നാള്‍ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും….. ” – [ اللؤلؤ والمرجان، 510 ].

നടന്ന് മുസ്വല്ലയിലേക്ക് പോകല്‍: ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉല്‍ ഗലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിന്‍ അല്‍മുസയ്യിബില്‍ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാള്‍ സുദിനത്തിന്‍റെ സുന്നത്തുകള്‍ മൂന്നെണ്ണമാണ് ” മുസ്വല്ലയിലേക്ക് നടക്കല്‍, മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്പ് വല്ലതും കഴിക്കല്‍, കുളിക്കല്‍” – [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാള്‍ ആകുമ്പോള്‍ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു:
كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.

“പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള്‍ ദിവസം പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.” – [صحيح / صحيح سنن الترمذي للألباني، 542].

രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം: അബീ സഈദ് അല്‍ ഖുദ്’രി (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.

“രണ്ടു ദിനങ്ങളില്‍ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാള്‍ ദിവസവും, വലിയ പെരുന്നാള്‍ ദിവസവും” – [ ബുഖാരി].


പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ടിത്ന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. അത് ‘ഫർദ് ഐൻ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലയുടെ അഭിപ്രായം. എന്നാൽ അത് ‘ഫർദ് കിഫായ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌.


മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല:
ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ” അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : – [ നസാഇ – അൽബാനി : സ്വഹീഹ്].

വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ) രണ്ടു പെരുന്നാലുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും” – [ത്വബറാനി, – അൽബാനി , സ്വഹീഹ്].

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവാൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: ” പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ ” [ സിൽസിലതുൽ ഹുദാ വന്നൂർ , കാസറ്റ് 376].

ഉദുഹിയത്ത് അറുക്കല്‍:
പെരുന്നാള്‍ നമസ്കാര ശേഷമാണ് ഉദുഹിയത്ത് അറുക്കേണ്ടത്. പ്രവാചകന്‍(സ) പറഞ്ഞു :
” പെരുന്നാള്‍ നമസ്കാരത്തിന് മുന്പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവന്‍ ബലിയറുത്തിട്ടില്ല.” – [ബുഖാരി, മുസ്‌ലിം].

നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാള്‍ ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകന്‍ (സ) പറഞ്ഞു:
“അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ ദിനങ്ങളാണ്” – [അല്‍ബാനി – സ്വഹീഹ്].

ബലിയറുത്തതില്‍ നിന്നും ഭക്ഷിക്കല്‍:
അത് പ്രാവാചകന്‍റെ മാതൃകയാണ്. പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക.” – [മുസ്‌ലിം].

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം:

” നബി (സ) യുടെ സ്വഹാബത്ത് പരസ്പരം ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ എന്ന് പറയാറുണ്ടായിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2- ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ , എന്നാൽ ഇത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3- ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4- ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ………………..

Sunday, November 22, 2015

സംസമിന്റെ ശ്രേഷ്ഠതകള്‍



ചോദ്യം: സംസം വെള്ളത്തിന് മറ്റ് ജലത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? സംസം വെള്ളം കുടിച്ചാല്‍ രോഗ ശമനമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും നബി വചനമുണ്ടോ? സംസം വെള്ളം കുടിക്കുന്നതിന് മുമ്പ് പ്രത്യേക നിയ്യത്ത് എന്തെങ്കിലും ആവശ്യമുണ്ടോ?



മസ്ജിദുല്‍ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയില്‍ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു വലഞ്ഞ ഇസ്മാഈലിനെ ഈ കിണറ്റില്‍ നിന്നാണ് അല്ലാഹു കുടിപ്പിച്ചത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്രാഹീം (അ) പ്രിയ പത്‌നി ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചു. ദാഹിച്ച് കരയുന്ന കുഞ്ഞിന് ഒരിറ്റ് വെള്ളം നല്‍കാന്‍, വെള്ളമന്വേഷിച്ച് നാലുപാടും ഓടിയ ഹാജറാ ബീവിക്ക് അല്ലാഹുവിന്റെ സഹായമെത്തിയത് സംസം ഉറവ പൊട്ടിയൊലിച്ചാണ്. സംസത്തിന്റെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്.



സംസം വെള്ളം കുടിക്കല്‍

ഹജ്ജും ഉംറയും നിര്‍വ്വഹിക്കാനെത്തുന്നവര്‍ സംസം വെള്ളം കുടിക്കുന്നത് അഭിലഷണീയമാണെന്നാണ് അധിക പണ്ഡിതന്‍മാരുടെയും അഭിപ്രായം. മാത്രമല്ല മുസ് ലിംകള്‍ക്ക് പൊതുവായും, ഏതു സന്ദര്‍ഭത്തിലും സംസം വെള്ളം കുടിക്കുന്നത് നല്ലതാണെന്നും നബി (സ) പറഞ്ഞിട്ടുണ്ട്. 'സംസം വെള്ളം കുടിക്കൂ' (ബുഖാരി) എന്ന ഹദീസാണതിന് തെളിവ്. അബൂ ദര്‍റുല്‍ ഗിഫാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) സംസം ജലത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതായി കാണാം:'അനുഗ്രഹീത ജലമാണത്. രുചിയുള്ള ഭക്ഷണവുമാണത്'. മറ്റൊരു നിവേദനത്തില്‍ 'രോഗ ശമനമവുമാണത്' എന്നുമുണ്ട്. അഥവാ ആ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് തുല്യവും രോഗ ശമനത്തിനുള്ള ഔഷധവുമാണ്. ഈ ഹദീസിനെ സത്യപ്പെടുത്തുന്ന കാര്യമാണ് അബൂ ദര്‍റില്‍ ഗിഫാരിയുടെ പ്രസ്താവന. അദ്ദേഹം ഒരു മാസക്കാലം മക്കയില്‍ താമസിച്ചു. അന്ന് സംസം വെള്ളമല്ലാതെ മറ്റൊന്നും അദ്ദേഹം അക്കാലയളവില്‍ ഭക്ഷിച്ചിട്ടില്ല. അബ്ബാസ് (റ) പറയുകയാണ്. ജാഹിലിയ്യാ കാലത്ത് സംസമിന്റെ കാര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ മേനി നടിക്കുമായിരുന്നു.

അല്ലാമാ ഉബയ്യ് (റ) പറയുന്ന: 'ഇസ്മാഈല്‍ നബിക്കും അദ്ദേഹത്തിന്റെ മാതാവ് ഹാജറക്കും സംസമിനും അല്ലാഹു ഭക്ഷണവും പാനീയവമാക്കി കൊടുത്തിരിക്കുന്നു.'

നബി (സ) യുടെ ബാല്യത്തില്‍ രണ്ട് മലക്കുകള്‍ തിരുമേനിയുടെ ഹൃദയം പുറത്തെടുത്ത് സംസം വെള്ളം കൊണ്ട് കഴുകി തിരികെ തല്‍സ്ഥാനത്ത് തന്നെ വെച്ചു. ആകാശ ഭൂമികളുടെ ഭരണസംവിധാനവും നരകവും സ്വര്‍ഗവും കാണാന്‍ കഴിയുമാറ് നബിയെ പ്രാപ്തനാക്കുകയിരുന്നു ഇത് വഴി. ഭയത്തെ അകറ്റി ഹൃദയത്തെ ശക്തിപ്പെടുത്തുന്ന ഒരു സവിശേഷ പ്രത്യേകത കൂടിയുണ്ട് സംസമിന്. നബി (സ) യുടെ ഹൃദയം കഴുകിയ സംഭവം അബൂ ദര്‍റുല്‍ ഗിഫാരി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: നബി (സ) പറയുന്നു:. ഞാന്‍ മക്കയിലായിരിക്കേ, ജിബ് രീല്‍ (അ) ഇറങ്ങി എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്ത്, സംസം വെള്ളം കൊണ്ട് കഴുകി. എന്നിട്ട് എന്റെ ഹൃദയത്തില്‍ സത്യവിശ്വാസവും യുക്തിജ്ഞാനവും നിറച്ചു, നെഞ്ച് അടച്ച് പൂട്ടി. പിന്നീട് എന്റെ കൈ പിടിച്ച് ഒന്നാനാകാശത്തേക്കുയര്‍ന്നു.

സംസം വെള്ളം വയറ് നിറയെ കുടിക്കുകയെന്നത് സുന്നത്തായി ഗണിക്കപ്പെടുന്നു. സംസം വെള്ളം കുടിക്കുന്നത് ആ വെള്ളത്തോടുള്ള ആദരവ് കൂടിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്‍മാരുണ്ട്. കഅ്ബയെ അഭിമുഖീകരിക്കുമ്പോഴും, അതിന്റെ പേര് ഉച്ചരിക്കുമ്പോഴും ഓരോ സന്ദര്‍ഭത്തിലും വെള്ളം കുടിക്കാം. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന 'ഞാന്‍ നബി (സ) യെ സംസം വെള്ളം കുടിപ്പിച്ചു. അപ്പോള്‍ അദ്ദേഹം നില്‍ക്കുകയായിരുന്നു' എന്ന ഹദീസ് ഉദ്ധരിച്ച് സംസം വെള്ളം നിന്നു കുടിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുണ്ട്.

സംസം വെള്ളം കുടിക്കുന്നതിനിടയില്‍ തലയിലും മുഖത്തും നെഞ്ചിലും ഒഴിക്കുന്നത് അഭിലഷണീയമാണെന്ന് പല പണ്ഡിതന്‍മാരും അഭിപ്രയാപ്പെട്ടിട്ടുണ്ട്. സംസം വെള്ളം കുടിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്നതും നല്ലതാണ്. സംസം ഇഹലോകത്തേക്കും പരലോകത്തേക്കും വേണ്ടിയാണ് കുടിക്കുന്നത്.

ഇബ്‌നു അബ്ബാസ് സംസം വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: 'പ്രയോജനകരമായ വിജ്ഞാനത്തെയും മതിയായ ഭക്ഷണത്തെയും എല്ലാവിധ രോഗങ്ങളില്‍ നിന്നുള്ള ശമനത്തെയും അല്ലാഹുവേ നിന്നോട് ഞാന്‍ ചോദിക്കുന്നു.'

ദീന്‍വരി അല്‍ ഹുമൈദിയില്‍ നിന്ന് ഉദ്ധരിക്കുന്നു. 'ഞങ്ങള്‍ സുഫ് യാനുബ്‌നു ഉയയ്‌നയുടെ അരികിലിരിക്കെ, 'കുടിപ്പിക്കപ്പെടുന്ന വെള്ളമാണ് സംസം' എന്ന ഹദീസ് ഞങ്ങള്‍ ഉദ്ധരിച്ചു. അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. സംസം വെള്ളത്തെ കുറിച്ച് പറയപ്പെടുന്ന ആ ഹദീസ് ശരിയാണോ? അപ്പോള്‍ ഉയയ്‌ന പറഞ്ഞു: തീര്‍ച്ചയായും ശരിയാണ്. അപ്പോള്‍ ചോദിച്ചയാള്‍ പറഞ്ഞു: ഞാനിപ്പോള്‍ തന്നെ ഒരു ബക്കറ്റ് സംസം വെള്ളം കുടിക്കുകയാണ്, നൂറ് ഹദീസുകള്‍ നിങ്ങള്‍ പഠിപ്പിച്ച് തരുന്നതിന് പകരമായി. അപ്പോള്‍ സുഫ് യാന്‍ പറഞ്ഞു: നീ അവിടെ ഇരിക്കുക. അയാള്‍ ഇരുന്നു. സുഫ് യാന്‍ ബ്‌നു ഉയയ്‌ന അദ്ദേഹത്തിന് നൂറ് ഹദീസുകള്‍ പറഞ്ഞു കൊടുത്തു.

ഹാജിമാര്‍ സംസം വെള്ളം കുടിക്കുക മാത്രമല്ല, തങ്ങളുടെ നാടുകളിലേക്ക് കൊണ്ടു പോവുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതും അഭിലഷണീയമാണന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. സംസം വെള്ളം ശേഖരിച്ച് ആയിശ (റ) രോഗികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നവെന്ന റിപ്പോര്‍ട്ടാണ് അതിന് തെളിവ്.

സംസം വെള്ളം സംശുദ്ധമാണന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സംസം കൊണ്ട് നജസുകള്‍ നീക്കി ശുദ്ധമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 'കശാഫുല്‍ ഖിനാഅ്' എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ബഹൂതി പറയുന്നത്, സംസം വെള്ളം നജസ് നീക്കാന്‍ വേണ്ടി (ഒരു വസ്തുവിനെ ശുദ്ധീകരിക്കാന്‍ വേണ്ടി) മാത്രം ഉപയോഗിക്കുന്നത് കറാഹത്താണ് എന്നാണ്. എന്നാല്‍ ചെറിയ അശുദ്ധികളില്‍ നിന്ന് മുക്തമാകാന്‍ സംസം വെള്ളം ഉപയോഗിക്കാം. കാരണം അലി (റ) പറഞ്ഞിട്ടുണ്ട്. 'നബി (സ) ഹജ്ജില്‍ നിന്ന് വിരിമിച്ച ശേഷം ഒരു തോല്‍ പാത്രത്തില്‍ സംസം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ നിന്ന് അല്‍പ്പം കുടിക്കുകയും ബാക്കികൊണ്ട് വുളുഅ് എടുക്കുകയും ചെയ്തു'.

മഖാസിദുല്‍ ഹസനാതില്‍ ഹാഫിള് സഹാവി പറയുന്നു. 'സംസം വെള്ളം ആ പ്രദേശത്ത് അതിന്റെ സ്ഥാനത്ത് ആയിരിക്കുമ്പോള്‍ മാത്രമേ അതിന് ശ്രേഷ്ഠതയുള്ളൂ. അതവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കിയാല്‍ അതിനു യാതൊരു ശ്രേഷ്ഠതയുമില്ല. മറ്റേതൊരു വെള്ളം പോലെതന്നെയാണ് സംസവും'. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന അഭിപ്രായവും ഉണ്ട്. നബി (സ) സുഹൈലുബ്‌നു അംറിന് എഴുതിയ കത്തില്‍ കാണാം. 'എന്റെ ഈ എഴുത്ത് രാത്രിയാണ് നിങ്ങളുടെ അടുത്ത് എത്തുന്നതെങ്കില്‍, നിങ്ങള്‍ പ്രഭാതമാകാന്‍ കാത്തിരിക്കരുത്. പ്രഭാതത്തിലാണെങ്കില്‍ സായാഹ്നത്തിനും കാത്ത് നില്‍ക്കരുത്. ഈ എഴുത്ത് കിട്ടിയാലുടന്‍ എനിക്ക് സംസം വെള്ളം കൊടുത്ത് വിടുക.' മക്കാ വിജയത്തിന് മുമ്പ് നബി (സ) മദീനയിലായിരിക്കുമ്പോഴാണ് ഈ കത്തുമായി പ്രവാചകന്‍ ദൂതനെ അയക്കുന്നത്. നബി (സ) മരുന്നായും ഔഷധമായും സംസം വെള്ളം കൊണ്ടു പോയിരുന്നുവെന്നും അവിടുന്ന് രോഗികളെ കുടിപ്പിക്കുകയും അവരില്‍ പുരട്ടുകയും ചെയ്തിരുന്നതായും ആയിശ (റ) പറയുന്നുണ്ട്.

ഒരിക്കല്‍ ഇബ്‌നു അബ്ബാസ് (റ) മക്കയില്‍ അതിഥിയായി എത്തിയപ്പോള്‍ സംസം വെള്ളം കൊണ്ടുപോകാന്‍ ചോദിച്ചു. എന്തിനാണ് സംസം വെള്ളം കൊണ്ട് പോകുന്നതെന്ന് അത്വാഅ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നബി (സ) അങ്ങനെ ചെയ്തിട്ടുണ്ട്. നബിയുടെ പൗത്രന്‍മാരായ ഹസനും ഹുസൈനും അങ്ങനെ ചെയ്തിട്ടുണ്ട്'.


ശൈഖ് മുഹമ്മദ് സാലിഹ് അല്‍ മുനജ്ജദ്‌

ജീവിതത്തില്‍ താങ്ങാവുന്ന തവക്കുല്‍



പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും നാം അന്തഃരംഗങ്ങളില്‍ സംഘര്‍ഷം അനുഭവിക്കുന്നു. ഹൃദയാന്തരാളങ്ങളില്‍ ഒരു തരം ശൂന്യത. മനസ്സില്‍ സദാ വിങ്ങല്‍ മാത്രം. ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും ഏറിവരുന്നു. സമ്പാദിച്ചുകൂട്ടുന്തോറും സന്തോഷം അകന്നകന്നുപോകുന്നതുപോലെയാണ് നമുക്ക് തോന്നുന്നത്. ഇതില്‍നിന്നെല്ലാം മുക്തമാകാമല്ലോ എന്നുകരുതി വിനോദയാത്രസംഘടിപ്പിച്ചാല്‍ അവിടെയും ഏകാന്തത നമ്മെ പിന്തുടരുന്നു.

അല്ലാഹുവില്‍നിന്നകന്നാല്‍ ജീവിതം നിരാശാജനകമായിരിക്കുമെന്നതാണ് വസ്തുത. എത്രമാത്രം പൈസ കയ്യിലുണ്ടായിട്ടും കാര്യമില്ല. പടച്ചവനെക്കുറിച്ച സ്മരണ ഇല്ലാതായാല്‍ വമ്പന്‍ മണിമാളികയുണ്ടാക്കി അതില്‍ കിടന്നാലും നിദ്രലഭിക്കില്ല. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കി അത് പൂര്‍ത്തീകരിക്കാനുള്ള ശ്രമമെങ്കിലും നന്നെക്കുറഞ്ഞത് നമ്മുടെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ സന്തോഷം കണ്ടെത്താനാകൂ.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ജീവിക്കേണ്ടവരാണ് മനുഷ്യര്‍. മനുഷ്യരെ സന്തുഷ്ടരായി കാണാനാണ് അല്ലാഹു അങ്ങനെ കല്‍പിച്ചതുതന്നെ. ഇഹത്തിലും പരത്തിലും നാം ആഹ്ലാദത്തിലായിരിക്കുമെന്നതാണ് അതിന്റെ ഗുണഫലം. ശരിയായ സന്തോഷം കണ്ടെത്താനുള്ള താക്കോല്‍ നമ്മെ ഏല്‍പിച്ചിട്ടുണ്ട്. അത് നാം നഷ്ടപ്പെടുത്തരുത്. അല്ലാഹുവിനെ അനുസരിക്കുകയെന്നത് പ്രയാസമുള്ള കാര്യമൊന്നുമല്ലല്ലോ.ഖുര്‍ആന്‍ പറയുന്നത് കാണുക:'ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(അദ്ദാരിയാത് : 56)

ഇസ്‌ലാം ഇഹലോകജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കാനുള്ള വഴികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവഴി നമുക്ക് എളുപ്പത്തില്‍ സന്തോഷം കണ്ടെത്താം. ഖുര്‍ആനും നബിചര്യയും നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും പ്രയാസങ്ങളെയും ദൂരീകരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പ്രശ്‌നമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. കാരണം എല്ലാ മനുഷ്യരും പരീക്ഷിക്കപ്പെടുമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിലേക്ക് തിരിയാനും അവനെ ആശ്രയിക്കാനും നമ്മെ പ്രേരിപ്പിക്കുമാറ് ഒട്ടേറെ അവസരങ്ങളുള്ളതാക്കി ജീവിതത്തെ അവന്‍ മാറ്റിയിരിക്കുന്നു. ആ അവസരങ്ങളിലുള്ള ക്ഷമയ്ക്കും നന്ദിപ്രകടനത്തിനും അവന്‍ പ്രതിഫലം വാഗ്ദാനംചെയ്തിരിക്കുകയാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ അവന്‍ അതിയായി സ്‌നേഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

'അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'(ആലുഇംറാന്‍ 159)

'അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.'(അല്‍ അന്‍ഫാല്‍ 2)

ജീവിതം പരീക്ഷണങ്ങളും പ്രയാസങ്ങളും വിജയങ്ങളും നിറഞ്ഞതാണ്. പലപ്പോഴും ഉയര്‍ച്ച-താഴ്ചകളുടേതാണ് അതിലെ ദിനങ്ങള്‍. ഒരു ദിനം നിങ്ങളുടെ ഈമാന്‍ ഉന്നതവും മധുരതരവുമാണെങ്കില്‍ അടുത്തദിവസം അത് നിരാശയും സങ്കടവും നിറഞ്ഞ് ഈമാനിന്ന് മങ്ങലേല്‍പിക്കുംവിധമായിരിക്കും.

അത്തരം ജീവിതയാത്രയില്‍ എല്ലാം അറിയുന്ന ദൈവത്തില്‍ സര്‍വവും ഭരമേല്‍പിക്കുന്നതാണ് നമുക്കുത്തമം. തുടരെത്തുടരെയുണ്ടാകുന്ന പ്രതിസന്ധികള്‍ നമുക്ക് കുരുക്കുതീര്‍ക്കുകയും അതുവഴി സമാധാനം നഷ്ടപ്പെടുകയുംചെയ്യുമ്പോള്‍ അവയ്ക്കു പിന്നില്‍ കൃത്യമായ കാരണവും യുക്തിയും ഉണ്ടെന്ന് തിരിച്ചറിയണം. പലപ്പോഴും അതിന്റെ യുക്തി അല്ലാഹുവിനുമാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

അല്ലാഹുവല്ലാത്ത ഇതരശക്തിയോ പരമാധികാരിയോ ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് സമാധാനം ലഭിക്കുന്നു. അല്ലാഹു സര്‍വശക്തനും സര്‍വജ്ഞാനിയും ആണെന്നും അവന്റെ അനുമതിയോടെയല്ലാതെ യാതൊന്നും സംഭവിക്കുന്നില്ലെന്നും തന്റെ അനുചരനോട് മുഹമ്മദ് നബി ഒരു സന്ദര്‍ഭത്തില്‍ ഉണര്‍ത്തുകയുണ്ടായി.

'അല്ലയോ ചെറുപ്പക്കാരാ, അല്ലാഹുവിന്റെ കല്‍പനകള്‍ നീ മുറുകെപ്പിടിക്കുക. അവന്‍ നിന്നെ ഇഹലോകത്തും പരലോകത്തും സംരക്ഷിക്കും. അവന്റെ ആജ്ഞകള്‍ പാലിക്കുക അവന്‍ നിന്നെ സഹായിക്കും. നിനക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ അതവനോട് മാത്രം ചോദിക്കുക. സഹായംതേടുന്നുവെങ്കില്‍ അവന്റെ സഹായംതേടുക.

അറിയുക.. ജനം നിനക്കെന്തെങ്കിലും പ്രയോജനംലഭിക്കാന്‍വേണ്ടി സംഘടിക്കുകയാണെങ്കില്‍ പോലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലല്ലാതെ നിനക്കത് പ്രയോജനംചെയ്യില്ല. അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിലല്ലാതെ അവര്‍ക്ക് നിന്നെ ഉപദ്രവിക്കാനുമാകില്ല. പേനകള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ലിഖിതങ്ങള്‍ ഉണങ്ങിയിരിക്കുന്നു.'(തിര്‍മിദി 2516)

അല്ലാഹുവില്‍ ഭരമേല്‍പിക്കുക

എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിങ്കലാണെന്നും മനുഷ്യരെ സ്വര്‍ഗവാസികളാക്കുകയാണ് അവന്റെ ആഗ്രഹമെന്നും നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതത്തിലുണ്ടാകുന്ന സകലപ്രയാസങ്ങളും നമുക്ക് മറക്കാനാകും. അല്ലാഹു നമ്മെ സ്‌നേഹിക്കുന്നു. നമുക്കുത്തമമായത് മാത്രം അവന്‍ നടപ്പില്‍വരുത്തുന്നു. അങ്ങേയറ്റം കാരുണ്യവാനും പൊറുക്കുന്നവനും ആണ് അവനെന്ന് നമ്മെ അറിയിച്ചിട്ടുണ്ടല്ലോ അവന്‍.

നമ്മുടെ ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുകയും അതിന് വിപരീതമായി സംഭവിക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ ജീവിതനേട്ടത്തിനുള്ളതാണെന്ന് മനസ്സിലാക്കാതെ വരികയും ചെയ്താല്‍ ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പ്രയാസമാകും. കടുത്ത ഉത്കണ്ഠയും വിഷാദവുമായിരിക്കും അതിന്റെ ഫലം. അതിനാല്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ പഠിക്കേണ്ടതുണ്ട്.

അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.'(ആലുഇംറാന്‍ 160)

'അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.'(അര്‍റഅ്ദ് 30)

'ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.'(ഇബ്‌റാഹീം 12)

മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസം, ഐശ്വര്യത്തിലും പ്രയാസത്തിലും സ്ഥിരതയുള്ളതായിരിക്കണം. ഇവിടെ എന്തുസംഭവിക്കുന്നതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രമാണ്.

ഉപജീവനത്തിനും നിലനില്‍പിനും ആവശ്യമായത് നല്‍കുന്ന അവന്‍ അത് പിന്‍വലിക്കുന്നതിനും കഴിവുറ്റവനാണ്. നാം ധനികനോ ദരിദ്രനോ ആരോഗ്യവാനോ രോഗിയോ ആയിരിക്കണമെന്നുള്ളത് അവന്‍ തീരുമാനിക്കുന്നു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവു നല്‍കുക വഴി അവന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതിന് നാം നന്ദിപ്രകാശിപ്പിക്കണം. ഏതവസ്ഥയിലും നന്ദിയുള്ളവനായിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നമുക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുന്നതോടൊപ്പം അതിനേക്കാളുമുപരി അവനെ സ്‌നേഹിക്കുകയും അവനില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. ജീവിതം ഇരുളടഞ്ഞതാകുകയും വിഷമസന്ധിയിലകപ്പെടുകയും ചെയ്താലും നാം അല്ലാഹുവിനെ സ്‌നേഹിക്കണം. ദുഃഖവും പ്രയാസവും നമ്മെ അതിജയിക്കുകയാണെങ്കിലും നാം അതിലേറെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകതന്നെ വേണം.

Wednesday, January 15, 2014

ദാമ്പത്യസന്തോഷത്തിന് പ്രവാചകമാതൃക


നമുക്ക് സന്തോഷംപകരുന്ന, ആഹ്ലാദമുണ്ടാക്കുന്ന മനസ്സംതൃപ്തി തരുന്ന വിവാഹജീവിതമുണ്ട്. അതെങ്ങനെ സാധ്യമാകുമെന്നാണോ നിങ്ങള്‍ ആശ്ചര്യപ്പെടുന്നത് ?
ആഹ്ലാദകരമായ, സന്തുഷ്ടദായകമായ വിവാഹജീവിതം നമുക്ക് ലഭ്യമാണ്. അതുപക്ഷേ, മാന്ത്രികവടിചുഴറ്റി എടുക്കുംപോലെ സാധ്യമല്ലെന്നതാണ് വാസ്തവം. വിവാഹജീവിതം വിജയകരമാകണമെങ്കില്‍ അതിനായി സമയവും പ്രയത്‌നവും ചെലവിടേണ്ടിവരും. അതിന് യോജിച്ചശ്രമങ്ങള്‍ ആവശ്യമായി വരും. നമ്മുടെ ആത്മാര്‍ഥശ്രമങ്ങള്‍  അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് തുടങ്ങുക. തീര്‍ച്ചയായും വിജയകരമായ പരിസമാപ്തി അധികംവൈകാതെ നമുക്ക് കാണാനാകും.
ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. (അന്നിസാഅ്-35)
അല്ലാഹുവിന്റെ നിയമങ്ങളുടെ അന്തഃസത്ത വളരെ കൃത്യമാണ്. നാം എന്തിനുവേണ്ടിയാണോ പരിശ്രമിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ദൈനംദിനവികാരവിചാരങ്ങള്‍,വാക്കുകള്‍,പ്രവൃത്തികള്‍ എല്ലാംതന്നെ ദാമ്പത്യത്തെ ഊഷ്മളമാക്കുകയോ വഷളാക്കുകയോ ചെയ്‌തെന്നുവരാം.  നമ്മള്‍ മനസ്സില്‍ താലോലിച്ചുകൊണ്ടുനടക്കുന്ന നമ്മുടെ ചിന്തകളും  തദനുസൃതമുള്ള പ്രവൃത്തികളും ദാമ്പത്യത്തെ മധുരതരവും കയ്പുറ്റതുമാക്കിത്തീര്‍ത്തേക്കാം.
അതിനാല്‍ നാംതന്നെയാണ് നമ്മുടെ ദാമ്പത്യത്തെ ആസ്വാദ്യകരവും സംതൃപ്തദായകവും ആക്കിത്തീര്‍ക്കുന്നതെന്ന് മനസ്സിലാക്കുക. അതിനുള്ള കലകളില്‍ പരിശീലനംനേടാനാണ് നാം ശ്രമിക്കേണ്ടത്.  കുടുംബജീവിതത്തില്‍ ആത്മാര്‍ഥത കാണിക്കുക, അതിനായി അത്യധ്വാനംചെയ്യുക, അതിന് നാം നേടിയിട്ടുള്ള ആത്മീയ-ഭൗതികവിജ്ഞാനങ്ങളുടെ പിന്‍ബലം തേടുക, അല്ലാഹുവോട് സദാ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക.

ദാമ്പത്യവിഷയത്തില്‍ ആയുഷ്‌കാലപരിചയം ഉണ്ടെനിക്ക്് എന്ന് പറയാനാകും. അസാധാരണമാംവിധം എന്റെ ചെറുപ്രായത്തില്‍ ഏതാണ്ട് നാല്‍പതുവര്‍ഷത്തിന് മുമ്പാണ് ഞാന്‍ വിവാഹിതനായത്. വളരെ അടിസ്ഥാനപരമായ ചില സംഗതികളിലൂടെയാണ് ഞാനെന്റെ ദാമ്പത്യത്തെ വിജയിപ്പിച്ചെടുത്തതെന്ന് പറയാനാകും.  ഇമാമെന്ന നിലയില്‍ മുപ്പതുവര്‍ഷം ഒട്ടേറെ ദാമ്പത്യപ്രശ്‌നങ്ങളില്‍ ഇടപെട്ടും ഒട്ടേറെ കാര്യങ്ങള്‍ എനിക്കറിയാന്‍ സാധിച്ചിട്ടുണ്ട്.
എന്റെ ദാമ്പത്യചേരുവ പ്രവാചകജീവിതത്തില്‍നിന്ന് കടമെടുത്തതാണ്. പ്രവാചകന്റെ വ്യക്തിത്വം അനുഗൃഹീതദാമ്പത്യം നേടാന്‍ എന്നെ വളരെ സഹായിച്ചു. പ്രവാചകന്‍ ആണ് അക്കാര്യത്തില്‍ എനിക്ക് ഏറെ ഉപകാരപ്പെട്ടതെന്നുപറയാം.അഞ്ചുസംഗതികളാണ് അതില്‍ ഏറെപ്രധാനം അവ താഴെ വിവരിക്കുന്നു.

1. പരസ്പരബന്ധം
ദമ്പതികള്‍ക്കിടയിലുള്ള പരസ്പരബന്ധം കേവലം സൗന്ദര്യമോ, ശാരീരികാകര്‍ഷണമോ, പ്രേമമോ മൂലമുണ്ടായാല്‍ പോരാ. അതിന് അല്ലാഹുവുമായുള്ള ബന്ധം അടിത്തറപാകേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചുപരിപാലിക്കുന്ന അല്ലാഹു നിര്‍ദ്ദേശിച്ച ഉദാത്ത സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കി ചപലസ്വഭാവങ്ങളെയും  ബാലിശവാദങ്ങളെയും സ്വാര്‍ഥതയെയും നേരിടണം.

ഇതിലൂടെ  ദാമ്പത്യത്തിന് നല്ലൊരു അടിത്തറപാകാന്‍ നമുക്ക് കഴിയും. നമ്മുടെ മാത്രം വികാരവിചാരങ്ങളിലൂടെ പങ്കാളിയുമായുള്ള ബന്ധം  നമുക്ക് ദൃഢതരമാക്കാനാകില്ല. അതേസമയം തൗഹീദാണ് നമ്മുടെ ദാമ്പത്യത്തിന് ഊടുംപാവും നല്‍കുന്നതെന്ന് നാം തിരിച്ചറിയണം. അല്ലാഹുവിലുള്ള വിശ്വാസവും ഭരമേല്‍പിക്കലും നമ്മുടെ ദാമ്പത്യത്തിന് ആത്മീയപരിവേഷമേകുന്നു. അതിലൂടെ ജീവിതപ്രയാസങ്ങളെ സധൈര്യം അഭിമുഖീകരിക്കാന്‍ സാധിക്കും.''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ'(അല്‍ഫുര്‍ഖാന്‍:74) തൗഹീദിന്റെ അടിസ്ഥാനത്തില്‍ ജീവിതമാരംഭിച്ച ദമ്പതികളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം ദൈവപ്രീതിയായിരിക്കും. ഇത് ദാമ്പത്യവിജയത്തിനുള്ള രണ്ടാമത്തെ താക്കോലായ ചങ്ങാത്തത്തിലേക്ക് നയിക്കുന്നു.

യഥാര്‍ഥ ചങ്ങാത്തമാണ് ജീവിതത്തിലെ സന്തോഷത്തിലേക്കുള്ള ആത്യന്തികപാതയെന്ന് പ്രവാചകന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.'ഇഹലോകജീവിതം ഇടത്താവളം മാത്രമാണ്. അതില്‍കിട്ടാവുന്ന ഏറ്റവും നല്ല വിഭവം സത്കര്‍മിയായ ഇണയുടെ ചങ്ങാത്തമാണ്.'(അല്‍മുന്‍ദിരി)

2. ചങ്ങാത്തം: ദമ്പതികള്‍ക്കിടയിലുള്ള സൗഹൃദവും ചങ്ങാത്തവും വെറുതെയങ്ങ് സംഭവിക്കുന്നതല്ല. ദൈനംദിനജീവിതത്തിലെ എല്ലാ പ്രവൃത്തികളും  പരസ്പരം പങ്കിട്ടും അന്യോന്യം സഹായിച്ചും ദുഃഖങ്ങള്‍ പരസ്പരം പറഞ്ഞും മറ്റുമാണ് അത് നേടുന്നത്. പ്രവാചകജീവിതത്തില്‍ തന്റെ ഭാര്യമാരെ അദ്ദേഹം സഹായിച്ചിരുന്നതിന്റെ ഒട്ടേറെ ചരിത്രരേഖകളുണ്ട്. പ്രവാചകപത്‌നി ആഇശ(റ)യോട് ആരോ ചോദിച്ചു:'വീട്ടിലായിരിക്കെ പ്രവാചകന്‍ എന്താണ് ചെയ്യാറുള്ളത്?' ആഇശ അതിന് ഉത്തരമേകി: 'വീട്ടുപണികള്‍ അദ്ദേഹം ഞങ്ങളെ സഹായിക്കും'(അല്‍ ബുഖാരി)
ഗാര്‍ഹികാന്തരീക്ഷത്തിലെ ചെറുതുംവലുതുമായ സംഗതികളില്‍ സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തെയും സ്‌നേഹത്തെയും ഊട്ടിയുറപ്പിക്കും. എന്നെന്നേക്കുമായുള്ള ഊഷ്മളബന്ധത്തിന് അടിത്തറപാകുന്നത് അതാണ്.

ജീവിതപങ്കാളിയോട് സഹാനുഭൂതി കാട്ടുന്നത് സൗഹൃദവും ചങ്ങാത്തവും തളിര്‍ക്കാന്‍ സഹായിക്കും. തങ്ങളന്യോന്യം പങ്കാളികളാണെന്ന തിരിച്ചറിവ് ഇതില്‍ പ്രധാനമാണ്. അതല്ലാതെ ഒരാള്‍ ഭരിക്കാനും മറ്റെയാള്‍ ഭരിക്കപ്പെടാനും ഉള്ളതാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നത് ദാമ്പത്യത്തെ തകര്‍ത്തുകളയും. ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് പറയുന്നത്. ഇണകളെ ഒരൊറ്റആത്മാവില്‍നിന്നാണ് സൃഷ്ടിച്ചതെന്നാണ്. അതിലൂടെ ദമ്പതികള്‍ തങ്ങളുടെ പൂര്‍ണത കണ്ടെത്തുന്നു. ജീവിതത്തിലെ ശാന്തിയും സമാധാനവും ഇരുവരിലൂടെയാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതിലൂടെ സ്വര്‍ഗീയാനുഭൂതി അവര്‍ ആസ്വദിച്ചുതുടങ്ങുന്നു.

3. സഹാനുഭൂതി
ദയാവായ്‌പോടെയും  സ്‌നേഹപരിലാളനകളോടെയും  ഇടപെടുന്നതാണ് സഹാനുഭൂതി. ദാമ്പത്യത്തിലെ യഥാര്‍ഥസന്തോഷത്തിന്റെ ആണിക്കല്ല് ഇതാണെന്ന് അല്ലാഹു പറയുന്നു. മുഹമ്മദ് നബി(സ) ജീവിതത്തില്‍ സഹാനുഭൂതിയോടെ പെരുമാറിയവ്യക്തിയായിരുന്നുവെന്ന്  അദ്ദേഹത്തിന്റെ  ഭാര്യമാരും അനുചരന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെക്കാള്‍ സഹാനുഭൂതി പ്രകടിപ്പിച്ച മറ്റൊരുവ്യക്തിത്വത്തെയും അവര്‍ക്ക് പരിചയമില്ല. പ്രിയപത്‌നി ആഇശയാകട്ടെ, അദ്ദേഹം അക്കാര്യത്തില്‍ സ്ഥായിസ്വഭാവക്കാരനായിരുന്നുവെന്ന്  വെളിപ്പെടുത്തുന്നു.

4. വിട്ടുവീഴ്ച
ദാമ്പത്യത്തില്‍ സന്തോഷംവീണ്ടെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതയാണ് വിട്ടുവീഴ്ച. തന്റെ ദൗര്‍ബല്യവും ജീവിതപങ്കാളിയുടെ ശക്തിയും മനസ്സിലാക്കുന്ന ഉന്നതമായ ആത്മീയാവബോധമുള്ള  ഒരു വ്യക്തിക്കേ അത്തരം സ്വഭാവം ആര്‍ജിക്കാന്‍ കഴിയുകയുള്ളൂ.
പ്രവാചകന്‍ തിരുമേനിക്ക് തന്റെ അനുയായികളെ ഒന്നിച്ചുകൊണ്ടുപോകാനും സപത്‌നിമാരെ തമ്മില്‍ രജ്ഞിപ്പിലാക്കി ദാമ്പത്യം വിജയിപ്പിക്കാനും കഴിഞ്ഞത് ഇതുമൂലമാണ്.
ജീവിതപങ്കാളികള്‍ സ്‌നേഹവും ആദരവും പരസ്പരം പങ്കുവെക്കുംവിധമുള്ള നിക്ഷേപസ്വഭാവമുള്ള ബന്ധങ്ങളുണ്ടാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പ്രവാചകന്‍ തന്റെ പങ്കാളികളുമായി ഏതെങ്കിലും വിഷയത്തില്‍ വാദകോലാഹലങ്ങളുണ്ടാകുമ്പോള്‍ മൂന്നാമതൊരുകക്ഷിയെ പ്രസ്തുത വിഷയത്തില്‍ ഇടപെടുവിച്ചിരുന്നത്. ഒരു പക്ഷേ നിങ്ങള്‍ അത്ഭൂതപ്പെട്ടേക്കും: വഹ്‌യ് ലഭിക്കുന്ന പ്രവാചകന്‍ എന്തിന് അങ്ങനെചെയ്യുന്നുവെന്ന് ? അതിലൂടെ പ്രവാചകന്‍ അനുയായികള്‍ക്കും മനുഷ്യസമൂഹത്തിനും സന്ദേശം നല്‍കുകയായിരുന്നു; ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഇവ്വിധമേ പരിഹരിക്കാനാകൂ എന്ന്. വിട്ടുവീഴ്ചയിലൂടെ സ്വയം മനസ്സുതുറന്ന് ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കാന്‍ ഇതില്‍പ്പരം ഫലവത്തായ മറ്റൊരുവഴിയില്ല. അപരന്റെ സ്ഥാനത്തുനിന്നുകൊണ്ട് സ്വന്തംനിലപാടിനെയും വീഴ്ചയെയും പരിശോധിക്കാന്‍ തയ്യാറാകണം. പലപ്പോഴും ഭാര്യയും ഭര്‍ത്താവും താന്‍പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന പിടിവാശിയില്‍ ഉറച്ചുനില്‍ക്കും. അത് ദാമ്പത്യത്തിന് വലിയ പരിക്കേല്‍പിക്കും.
 ഉയര്‍ന്ന കാഴ്ചപ്പാടിലേക്ക് മനുഷ്യമനസ്സുകളെ ഉയര്‍ത്തിക്കൊണ്ടുവന്ന്  പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ തൗഹീദ് പഠിപ്പിക്കുന്നു. ചുറ്റുപാടുകളെ , സാഹചര്യങ്ങളെ  ഒക്കെ വിലയിരുത്താനും സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്ന് വിധികല്‍പിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കുന്നു.

5. സംതൃപ്താവസ്ഥ
സന്തുഷ്ടദാമ്പത്യത്തിന് വളരെയേറെ അത്യാവശ്യമായ ഒന്നാണ് സംതൃപ്താവസ്ഥ. അതിനെ ഐശ്വര്യം എന്ന് ആലങ്കാരികമായി പറയാം. മനസ്സിന്റെ ഐശ്വര്യാവസ്ഥയാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് പ്രവാചകന്‍ (സ) തിരുമേനി പറഞ്ഞിട്ടുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കണമെങ്കില്‍ ഉള്ളതില്‍ സംതൃപ്തിയടയുന്ന മനസ്സ് അനിവാര്യമാണ്. അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അവന്റെവിധിയില്‍ തൃപ്തനാകുന്ന ഒരാള്‍ക്ക് കൈവരുന്ന സ്വഭാവവിശേഷമാണ് സംതൃപ്താവസ്ഥ.
'ഐശ്വര്യം സമ്പത്ത് കുന്നുകൂട്ടുന്നതിലല്ല; ഹൃദയത്തിന്റെ സംതൃപ്താവസ്ഥയിലാണ്.'(ബുഖാരി)
അല്ലാഹുവുമായുള്ള ദൃഢബന്ധം,ജീവിതപങ്കാളിയുമായുള്ള ചങ്ങാത്തം, വിട്ടുവീഴ്ച, സഹാനുഭൂതി, സംതൃപ്താവസ്ഥ എന്നിവയാണ് സംതൃപ്തദാമ്പത്യത്തിനുള്ള എളുപ്പവഴികള്‍.

Courtsey: Islampadasala.com

Saturday, October 19, 2013

കാതുകളില്‍ ഉണരുന്നത്‌ ബിലാലിന്റെ തക്‌ബീര്‍



മറക്കാനൊക്കുമോ നമുക്ക്‌ ബിലാലിനെക്കുറിച്ചുള്ള ഓര്‍മകള്‍? ഈ എത്യോപ്യന്‍ കാപ്പിരി, നമ്മുടെ വര്‍ത്തമാനകാല സൗന്ദര്യ സങ്കല്‌പങ്ങളുടെ പുറമ്പോക്കിലുള്ളയാളാവും. എന്നാല്‍, ഉരുകിപ്പതച്ച മക്കാ മണലാരണ്യത്തിന്റെ അസഹ്യമായ ചൂടില്‍കിടന്ന്‌ തിളച്ചുമറിഞ്ഞ്‌ വിമലമാക്കിയ വിശ്വാസം കൊണ്ട്‌ കറുപ്പിന്‌ ഏഴഴക്‌ തീര്‍ത്തു പുണ്യബിലാല്‍.
`ബിലാല്‍, താങ്കള്‍ സ്വര്‍ഗത്തില്‍ എന്റെ മുമ്പിലായി നടന്നുപോകുന്നത്‌ ഞാന്‍ കണ്ടു' എന്നു തിരുനബി ഒരിക്കല്‍ പറഞ്ഞു. ബിലാലിനെ പൊന്നുംവില നല്‌കി മോചിപ്പിച്ചത്‌ അബൂബക്കര്‍(റ) ആയിരുന്നു. ``ഇതാ, എന്റെ നേതാവ്‌ വന്നിരിക്കുന്നു.' എന്ന്‌ ഉമര്‍(റ) പറഞ്ഞത്‌ ഇതേ ബിലാലിനെക്കുറിച്ചുതന്നെ.

ഇസ്‌ലാമില്‍ ബാങ്ക്‌ നിയമമായപ്പോള്‍ തിരുനബി തന്റെ മുഅദ്ദിനായി നിശ്ചയിച്ചതും മറ്റൊരാളെയല്ല. അങ്ങനെ, മര്‍ദകരുടെ പീഡനപര്‍വം സര്‍വസീമകളും വിടുമ്പോള്‍ വേദനയില്‍ പുളഞ്ഞ്‌ `അഹദ്‌, അഹദ്‌' എന്ന്‌ ദീനരോദനമുതിര്‍ത്ത ബിലാലിന്റെ `അല്ലാഹു അക്‌ബര്‍' എന്ന സ്വരമാധുരി തിരുനബിയുടെ കര്‍ണങ്ങള്‍ക്ക്‌ ആനന്ദവും നയനങ്ങള്‍ക്ക്‌ നനവുമായി.
മക്ക വിജയദിനത്തില്‍ വിഗ്രഹങ്ങളെ തകര്‍ത്തെറിഞ്ഞ്‌ പവിത്രത പുനസ്ഥാപിച്ച്‌ വിശുദ്ധ കഅ്‌ബയുടെ വാതില്‍ക്കല്‍ നിന്ന്‌ തിരുനബി ആദ്യം മാടിവിളിച്ചതും ഈ ബിലാലിനെ: ``കയറൂ ബിലാലേ, ആ സുന്ദരനാദം മക്കയൊന്നു കേള്‍ക്കട്ടെ.'' ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ഇടത്ത്‌ നിറം കറുത്ത ബിലാലിനെ കണ്ടത്‌ നവാഗത മുസ്‌ലിംകളില്‍ പലര്‍ക്കും സഹിച്ചില്ല. മഹത്വത്തിന്റെ യഥാര്‍ഥ മാനദണ്ഡം അവരെ പഠിപ്പിക്കുക കൂടിയായിരുന്നു പ്രിയനബി. പക്ഷെ, ആ ബാങ്കൊലിയില്‍ എല്ലാം അലിഞ്ഞു. മുഖം ചുളിച്ചവര്‍ പോലും ആ സുന്ദര ശബ്‌ദം അവസാനിപ്പിക്കാതിരിക്കട്ടെ എന്ന്‌ മനസ്സാ ആശിച്ചു. ബാങ്ക്‌ കഴിഞ്ഞിറങ്ങിയ ബിലാലിനെ അവിടുന്ന്‌ ആലിംഗനം ചെയ്‌തു. ബിലാലിന്റെ ആനന്ദക്കണ്ണീരില്‍ കഅ്‌ബയുടെ നിലം നനഞ്ഞു.
തിരുനബി യാത്രയായി. ദൂതരില്ലാത്ത മദീന മനസ്സിന്‌ വിങ്ങലായപ്പോള്‍ ഖലീഫയുടെ അനുവാദത്തോടെ ബിലാല്‍ മദീന വിട്ടു. ശാമിലേക്കാണ്‌ അദ്ദേഹം പോയത്‌. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ബിലാല്‍ ഖലീഫ ഉമറിനെ കാണാന്‍ മദീനയിലെത്തി.
നമസ്‌കാര സമയമായി. മസ്‌ജിദുന്നബവിയിലെത്തിയ ബിലാലിനോട്‌ ബാങ്ക്‌ വിളിക്കാന്‍ പലരും ആവശ്യപ്പെട്ടു. തിരുനബിയില്ലാത്ത പള്ളിയില്‍ ബാങ്ക്‌ വിളിക്കാന്‍ തനിക്കാവില്ലെന്ന്‌ ബിലാല്‍ ആവതു പറഞ്ഞു. ഒടുവില്‍ ഖലീഫ ഉമറും നിര്‍ബന്ധിച്ചു: ``കാതിനും മനസ്സിനും കുളിര്‍മ പകരുന്ന നാദവിസ്‌മയത്തിലൂടെ ഞങ്ങളെ പ്രിയദൂതരുടെ കാലത്തേക്കൊന്നു കൊണ്ടുപോകൂ ബിലാല്‍.''
ബിലാലിന്‌ അത്‌ തിരസ്‌കരിക്കാനായില്ല. പ്രിയനബിയുടെ സ്‌മരണകള്‍ സ്‌ഫുരിച്ചു നില്‌ക്കുന്ന മസ്‌ജിദുന്നബിയുടെ മച്ചില്‍ കയറി ബിലാല്‍ കൈവിരലുകള്‍ ചെവിയോടടുപ്പിച്ചു. പിന്നെ സ്വരമാധുരി ഉയര്‍ന്നു. അല്ലാഹു അക്‌ബര്‍. അല്ലാഹു അക്‌ബര്‍... കച്ചവടത്തിലലിഞ്ഞ മദീന നഗരം നിമിഷാര്‍ധം കൊണ്ട്‌ നിശ്ചലമായി. കേട്ടത്‌ സത്യമോയെന്നറിയാന്‍ ഒരു നിമിഷം കൂടി അവര്‍ കാതുകള്‍ വട്ടം പിടിച്ചു. അവരുടെ കൃഷ്‌ണമണികള്‍ പോലും അപ്പോള്‍ അനങ്ങിയില്ല. നാദവിസ്‌മയം തുടര്‍ന്നു:
അല്ലാഹു അക്‌ബര്‍... അല്ലാഹു അക്‌ബര്‍...
അവര്‍ ഉറപ്പിച്ചു. ബിലാല്‍ തന്നെ. ``ബിലാല്‍ വീണ്ടും ബാങ്ക്‌ വിളിച്ചിരിക്കുന്നു. ഞങ്ങളുടെ പുണ്യറസൂല്‍ തിരിച്ചുവന്നിരിക്കുന്നു.' അകമേ അല തല്ലിയ ആഹ്ലാദം അവര്‍ പറഞ്ഞറിയിച്ചു.
കച്ചവടം ഇട്ടെറിഞ്ഞ്‌ അവര്‍ പള്ളിയിലേക്കോടി; പ്രിയ ബിലാലിനെ കാണാന്‍. നിമിഷ നേരം കൊണ്ട്‌ മദീന വിജനമായി. മസ്‌ജിദുന്നബവി വിശ്വാസികളാല്‍ വീര്‍പ്പുമുട്ടുകയും ചെയ്‌തു.
അതെ, ബിലാലിന്റെ ബാങ്കൊലി കേവലം നമസ്‌കാരത്തിലേക്കുള്ള വിളിയാളത്തിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു. മസ്‌ജിദുന്നബവിയില്‍ നിന്ന്‌ ദിവസം അഞ്ചുനേരം ബാങ്കൊലിയുയരുമ്പോഴും ഭൗതിക വ്യവഹാരത്തിരക്കിലമര്‍ന്ന മദീന നഗരം സ്‌തബ്‌ധിച്ചിട്ടില്ല. എന്നാല്‍ ബിലാലിന്റെ ബാങ്കിലെ ആദ്യ വാചകം തന്നെ മദീനയെ നിശ്ചലമാക്കി. തങ്ങളിപ്പോഴും തിരുനബിയുടെ കാലത്താണെന്ന്‌ സംശയിക്കാന്‍ മാത്രം ആ വിളിക്ക്‌ കരുത്തുണ്ടായിരുന്നു.
*********************************
ഹിജ്‌റ വര്‍ഷത്തിലെ 12-ാം അമ്പിളിക്കീറ്‌ ചക്രവാളത്തില്‍ പിറവിയെടുക്കുമ്പോള്‍ നാം ഉയര്‍ത്തുന്ന പ്രഖ്യാപനമുണ്ട്‌. ``അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ ഹംദ്‌.'' പെരുന്നാളിനും തശ്‌രീഖ്‌ ദിനങ്ങളിലും ഈ വാക്യങ്ങള്‍ നാം നിരന്തരം ഉരുവിടുന്നു. ബിലാലിന്റെ ബാങ്കൊലിപോലെ ഈ തക്‌ബീറും ഒരു കാലഘട്ടത്തിന്റെ പ്രതീകമല്ലേ? ചോരയും നീരും വാര്‍ന്നൊഴുകിയും ഉള്‍ക്കാമ്പും ചൈതന്യവും നഷ്‌ടപ്പെട്ടും അക്ഷരങ്ങള്‍ മാത്രമായിത്തീരുമ്പോള്‍ തക്‌ബീറുകള്‍ ദൈവത്തെ മഹത്വപ്പെടുത്തകയല്ല ചെയ്യുക. കണ്‌ഠനാളം മുറിഞ്ഞ്‌ ബലിക്കല്ലില്‍ക്കിടന്നു പിടയുന്ന ഉരുവിന്റെ ചീറ്റുന്ന ചുടുചോരയും തുടിക്കുന്ന പച്ചമാംസവുമല്ലല്ലോ അല്ലാഹുവിലേക്കെത്തുക. മറിച്ച്‌, കഴുത്തില്‍ കത്തിവെക്കുന്നവന്റെ ഹൃദയതന്തുവിലെ തേട്ടമാണ്‌. തക്‌ബീറിന്റെ ആധിക്യത്താല്‍ വരണ്ടുണങ്ങിയ തൊണ്ടകള്‍ പടച്ചവന്റെ കണക്കു പുസ്‌തകത്തിലുണ്ടാവില്ല. ഇബ്‌റാഹീം, ഇസ്‌മാഈല്‍ പ്രവാചകന്മാരുടെ ത്യാഗം ഹൃദയത്തിലാവാഹിച്ച്‌ മനസ്സറിഞ്ഞ്‌ ഉരുവിടുന്ന എണ്ണം പറഞ്ഞ തക്‌ബീറുകളാണ്‌ ആ ഏടുകളില്‍ ഇടം പിടിക്കുക.
തിരിഞ്ഞുനോക്കൂ നിങ്ങള്‍, ഇബ്‌റാഹീം(അ) എന്ന ദൈവത്തിന്റെ കൂട്ടുകാരന്റെ ജീവിത വഴിയിലേക്ക്‌ ഹാജറെന്ന അടിമ സ്‌ത്രീയെ, ഭൂമിയില്‍ പിറകൊള്ളാനാരിക്കുന്ന ജനകോടികള്‍ക്ക്‌ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാക്കിയത്‌ അവരുന്നയിച്ച രണ്ടേ രണ്ട്‌ ചോദ്യങ്ങള്‍കൊണ്ടായിരുന്നല്ലോ. ജന-ജല-ഫലരഹിതമായ മക്ക താഴ്‌വരയില്‍ പറക്കമുറ്റാത്ത പൈതലിനെയും തന്നെയും തനിച്ചാക്കി ഇബ്‌റാഹീം(അ) തിരിഞ്ഞുനടക്കുമ്പോഴായിരുന്നു വ്യാകുലചിത്തയായ ഹാജറിന്റെ ഒന്നാം ചോദ്യം: ``ഞങ്ങളെ തനിച്ചാക്കി അങ്ങ്‌ യാത്ര തുടരുകയാണോ?'' ഉത്തരം ഹ്രസ്വമായിരുന്നു: ``അതെ.'' ആധിയൊഴിഞ്ഞ മനസ്സോടെ രണ്ടാം ചോദ്യം: ``ഇതിന്‌ ദൈവിക കല്‌പനയുണ്ടോ?'' ഇത്തരം ആവര്‍ത്തനമായിരുന്നു: ``അതെ.'' ഇബ്‌റാഹീമിന്റെ രണ്ട്‌ ചെറിയ ഉത്തരങ്ങള്‍ ഹാജറിന്റെ മനസ്സിലുണ്ടാക്കിയത്‌ ആര്‍ക്കും അതിയജിക്കാനാവാത്ത വിശ്വാസ ദാര്‍ഢ്യം. അത്‌ തെളിഞ്ഞത്‌ അവരുടെ ഈ പ്രതികരണത്തിലൂടെയും: `എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല.''
ഫിര്‍ഔന്‍ സേനയുടെയും ചെങ്കടലിന്റെയും ഇടയിലകപ്പെട്ട മൂസാ(അ) പറഞ്ഞതും, മാലാഖയെ കണ്ട്‌ പനിച്ചു വിറച്ചെത്തി മൂടിപ്പുതച്ചു കിടന്ന മുഹമ്മദി(റ)നോട്‌ പ്രിയതമ ഉണര്‍ത്തിയതും ഹാജറിന്റെ ആത്മത്യാഗത്തിന്റെ വകഭേദങ്ങളായിരുന്നുവല്ലോ.
പെരുന്നാളിന്റെ തക്‌ബീര്‍ മന്ത്രങ്ങളുയരുമ്പോള്‍ ഈ ഹാജര്‍ തിരിച്ചുവന്നതായി നമുക്ക്‌ തോന്നാറുണ്ടോ? ജീവിത സന്ധ്യയിലും തുടരുന്ന ഹൃദയത്തിന്റെ ഉള്‍വിളിയും കണ്ണീരും ദൈവം സ്വീകരിച്ചു. ഉയര്‍ത്തി നിവര്‍ത്തിയ ഇബ്‌റാഹീമീ(അ)ന്റെ കരളിലേക്ക്‌ ഇസ്‌മാഈലിനെ നല്‌കുമ്പോള്‍ പരീക്ഷണത്തിനുള്ള രംഗവേദി ഒരുക്കുകയായിരുന്നു അല്ലാഹു. ജീവജലത്തിനായി കാലിട്ടടിച്ച അരുമപ്പൈതലിന്‌ സംസമെന്ന നിലയ്‌ക്കാത്ത നിര്‍ഝരിയൊഴുക്കി നല്‌കിയത്‌ ഈ പരീക്ഷണത്തിന്‌ അവനെ ബാക്കിവെക്കാനായിരുന്നു.
ഇറാഖില്‍ നിന്നും തിരിച്ചെത്തി, പൊന്നുമകനെ നെഞ്ചിലമര്‍ത്തി ആശ്വാസത്തോടെ ഉറങ്ങുമ്പോഴാണല്ലോ ഇബ്‌റാഹീം ആ സ്വപ്‌നം കാണുന്നത്‌. കണ്ടു കൊതിതീരാത്ത പ്രിയ പുത്രന്റെ മുഖത്തുനോക്കി വത്സല പിതാവ്‌ പറഞ്ഞു: ``അല്ലാഹു ആവശ്യപ്പെടുന്നു, നിന്നെ ബലി നല്‌കണമെന്ന്‌.'' കണ്ണീര്‍ മറയ്‌ക്കാന്‍ മിഴികളടച്ച പിതാവിന്റെ മുഖത്തേക്ക്‌ നോക്കി ആ ബാലന്‍ പറഞ്ഞു: ``ദൈവ കല്‌പന അങ്ങ്‌ നടപ്പാക്കുക. ഞാന്‍ ക്ഷമയോടെ കിടന്നുതരാം.'' ഇബ്‌റാഹീമിന്റെയും ഹാജറിന്റെയും രക്തത്തില്‍ പിറന്ന ഇസ്‌മാഈലെന്ന ബാലന്റെ നെഞ്ചുറപ്പിന്‌്‌ ചരിത്രത്തില്‍ സമാനത കാണാനാവുമോ?
ഒരു കൈയില്‍ കത്തിയും കയറും പിടിച്ചുനില്‌ക്കുന്ന പിതാ വിന്റെ മറുകൈയില്‍ ബാല്യചാപല്യത്തോടെയല്ല ഇസ്‌മാഈല്‍ പിടിച്ചത്‌. പിതാവിന്റെ കരങ്ങളാല്‍ താന്‍ ബലിനല്‍കപ്പെടാന്‍ പോവുകയാണെന്ന ബോധ്യത്തോടെ തന്നെയായിരുന്നു.
താന്‍ ചെയ്യേണ്ട കൃത്യമോര്‍ത്ത്‌ ഇബ്‌റാഹീം നബി(അ)യുടെ അകം വേപഥുകൊള്ളുമ്പോഴും ഇസ്‌മാഈല്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ബലി നടത്തുമ്പോള്‍ എന്റെ വസ്‌ത്രം അഴിച്ചുവെക്കണം. അല്ലെങ്കില്‍ ചോരയണിഞ്ഞ വസ്‌ത്രം കണ്ട്‌ ഉമ്മാക്ക്‌ വേദനയുണ്ടാവും. എന്റെ കൈകാലുകള്‍ ബന്ധിക്കണം. കാരണം, കണ്‌ഠനാളം മുറിയുമ്പോള്‍ വേദനയേറ്റ്‌ ഞാന്‍ പിടഞ്ഞെന്നുവരും. മലര്‍ന്നുകിടക്കുന്ന എന്റെ മുഖത്തുനോക്കി കഴുത്തില്‍ കത്തിവെക്കാന്‍ താങ്കള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍ എന്നെ കമിഴ്‌ത്തിക്കിടത്തണം...'' എല്ലാം കേള്‍ക്കുകയായിരുന്നു ഇബ്‌റാഹീം (അ). നിരവധി പരീക്ഷണങ്ങളിലൂടെ താന്‍ നേടിയെടുത്ത ഉള്‍ക്കരുത്തിനെ വെല്ലുന്ന വിശ്വാസദാര്‍ഢ്യം ബാല്യം വിടാത്ത ഇസ്‌മാഈല്‍ എങ്ങനെ കൈവരിച്ചുവെന്ന്‌ വിസ്‌മയം കൊണ്ടിരിക്കും ഒരുപക്ഷേ, ആ ആദര്‍ശപിതാവ്‌.
പുല്ലും വെള്ളവും നല്‍കി നാം വളര്‍ത്തിയ ഉരുവിനെ കൈകാലുകള്‍ കെട്ടി മറിച്ചിട്ട്‌ കുനിഞ്ഞുനിന്ന്‌ മൂര്‍ച്ചയേറിയ കത്തിയുടെ വായ്‌ത്തലകൊണ്ട്‌ അതിന്റെ കണ്‌ഠത്തെ ഭേദിക്കുമ്പോള്‍ നാമുയര്‍ത്തുന്ന തക്‌ബീര്‍ അലകളില്‍ ഇസ്‌മാഈലിന്റെ തിരിച്ചുവരവ്‌ നമുക്ക്‌ അനുഭവപ്പെടാറുണ്ടോ? ത്യാഗത്തിന്റെ ബലി പീഠത്തില്‍ മകനെക്കിടത്തി ഇബ്‌റാഹീം ഉരുവിട്ട തക്‌ബീറാണ്‌ നാം കേള്‍ക്കുന്നതെന്ന്‌ തിരിച്ചറിയാറുണ്ടോ?
ത്യാഗത്തിന്റെ ഓര്‍മ പുതുക്കലാണല്ലോ ബലിപെരുന്നാള്‍. ത്യാഗഭരിതമായ ഇബ്‌റാഹീം (അ) കുടുംബത്തിന്റെ ഓര്‍മകള്‍ അയവിറക്കി നമുക്കെങ്ങനെ ആമോദപ്പെരുന്നാളാഘോഷിക്കാനാവുമെന്ന്‌ സന്ദേഹിക്കുന്നുണ്ടോ നാം?
*********************************
അഗ്നിയിലെറിയപ്പെട്ടു ഇബ്‌റാഹീം. ഇതിലും വലിയ പരീക്ഷണമുണ്ടോ? എന്നാല്‍ ചാരക്കൂനയില്‍ നിന്ന്‌ വീരജേതാവിനെപ്പോലെയല്ലേ ദൈവമിത്രം എഴുന്നേറ്റുവന്നത്‌. വരണ്ട്‌ താഴ്‌വാരത്തില്‍ ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കിപ്പോകുമ്പോള്‍ ഇബ്‌റാഹീം അനുഭവിച്ച മനോവേദന ആരറിഞ്ഞു. എന്നാല്‍ തിരിച്ചുവരുമ്പോള്‍ ചാലിട്ടൊഴുകുന്ന സംസം കണ്‍കുളിര്‍മയായില്ലേ ആ കുടുംബനാഥന്‌. ബലിനല്‍കാനായി മകനെയും കൊണ്ട്‌ മലകയറുമ്പോഴത്തെ ആ വൃദ്ധപിതാവിന്റെ മനോനില വായിച്ചെടുക്കാന്‍ ആര്‍ക്ക്‌ കഴിയും? വിജയസ്‌മിതം തൂകി മകനെ മാറോടണച്ച്‌ മലയിറങ്ങുന്ന പിതാവിനെയല്ലേ ചരിത്രം പിന്നീട്‌ കാണിച്ചുതന്നത്‌.
സമ്പൂര്‍ണ സമര്‍പ്പണമാണ്‌ ത്യാഗത്തിന്റെ വഴി. സര്‍വം ത്യജിക്കാന്‍ സര്‍വാത്മനാ സന്നദ്ധനായതുകൊണ്ടാണ്‌ ഇബ്‌റാഹീമിനു ജീവിതവിജയം നേടാനായത്‌. ചിലത്‌ ത്യജിക്കുമ്പോഴാണ്‌ പലതും നേടാനാവുക. ബലിപെരുന്നാളിനെ ആഹ്ലാദ വേളയാക്കുന്നതും ഇതത്രെ.
പെരുന്നാളുകള്‍ അല്ലാഹു വിശ്വാസികള്‍ക്ക്‌ നല്‍കിയ സമ്മാനങ്ങളാണ്‌. നോക്കൂ നിങ്ങള്‍, പെരുന്നാള്‍ ദിനത്തിലെ സ്വുബ്‌ഹി ബാങ്കൊലി പോലും നമ്മുടെ മനസ്സില്‍ കുളിരു കോരിയിടാറില്ലേ. വല്ലാത്തൊരാമോദത്തോടെയല്ലേ അന്ന്‌ നാം സ്വുബ്‌ഹ്‌ നമസ്‌കരിക്കുന്നത്‌. നമസ്‌കാരാനന്തരം നാം ഉരുവിടുന്ന തക്‌ബീറുകള്‍ ഹൃദയത്തില്‍ നിന്നാവും വരുന്നത്‌.
കുളിച്ച്‌ ശുദ്ധിവരുത്തി പുതുവസ്‌ത്രമണിഞ്ഞ്‌ സുഗന്ധം പൂശി കുടുംബസമേതം ഈദ്‌ഗാഹിലേക്ക്‌ പുറപ്പെടുമ്പോള്‍ പ്രസന്നഭാവം വിടരുക കുരുന്നുകളുടെ മുഖങ്ങളില്‍ മാത്രമല്ല. തോളോട്‌ തോള്‍ ചേര്‍ത്തി ഒത്തുചേരല്‍, ഒരേ മന്ത്രം ഒരുമിച്ചുരുവിടല്‍, അണിയണിയായി നിന്ന്‌ നമസ്‌കരിക്കല്‍-സാഹോദര്യം പൂത്തലയുന്ന അസുലഭവേള, തീര്‍ന്നില്ല, നമസ്‌കാരം കഴിഞ്ഞാല്‍ ഹൃദയമറിഞ്ഞുള്ള പുഞ്ചിരി, പ്രാര്‍ഥനയോടെ ഹസ്‌തദാനം, ഹൃദയം ഹൃദയത്തോട്‌ ചേര്‍ത്തുവെച്ചുള്ള ആലിംഗനം, സൗഹൃദത്തിന്റെ സൗന്ദര്യം പൂര്‍ണത പ്രാപിക്കുന്ന മറ്റൊരുവേള എവിടെ കാണാനാവും. എത്രപേരെ കണ്ട്‌ സൗഹൃദം പുതുക്കിയാലും ഈദ്‌ഗാഹ്‌ വിട്ടിറങ്ങുമ്പോള്‍ നമ്മുടെ മനം മറ്റൊരാളെ പരതുകയാവും, അദ്ദേഹത്തിനും ദൈവാനുഗ്രഹം നേരാന്‍.
ആത്മീയമായ ആഹ്ലാദം വിരുന്നെത്തുന്ന വേളകൂടിയാണ്‌ പെരുന്നാള്‍. 

നറുമണം വിതറുന്ന പുതുവസ്‌ത്രമണിഞ്ഞും വിഭവധന്യമായ ഭക്ഷണം രുചിച്ചും അതിരുവിടാത്ത ആഘോഷങ്ങളില്‍ വിശ്വാസികള്‍ അലിയുന്നു. അതേസമയം, നിയന്ത്രണമില്ലാതെ പടര്‍ന്നുകയറുന്നവയുടെ അടിവേരറുക്കുകയും ചെയ്യുന്നു ഇസ്‌ലാം. നമസ്‌കാരം പള്ളിയില്‍ നിന്ന്‌ പൊതുസ്ഥലത്തേക്ക്‌ മാറ്റല്‍, ഈദ്‌ഗാഹിലേക്ക്‌ പോകുമ്പോള്‍ വഴിമാറി സഞ്ചരിക്കല്‍, കുടുംബം-രോഗി-അയല്‍പക്ക സന്ദര്‍ശനം തുടങ്ങിയവ സുന്നത്താക്കുക വഴി പെരുന്നാള്‍ ദിനം കൊണ്ട്‌ ഇസ്‌ലാം ലക്ഷ്യംവെക്കുന്നതെന്താണ്‌? കൂടുതല്‍ പേരെ കാണുമ്പോള്‍, അവരുമായി സൗഹൃദം പുതുക്കുമ്പോള്‍, അവര്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍, അവരുടെ പ്രാര്‍ഥന കേള്‍ക്കുമ്പോള്‍, രോഗിയെ ആശ്വസിപ്പിക്കുമ്പോള്‍ എന്തൊരാനന്ദമായിരിക്കും നമ്മുടെ മനസ്സില്‍ നിറയുക. 

പിണങ്ങിയവരുമായി ഇണങ്ങുമ്പോള്‍, ശത്രുത അകറ്റി കുടുംബങ്ങളെ ഒന്നിപ്പിക്കുമ്പോള്‍, അവരില്‍ സ്‌നേഹമസൃണഭാവങ്ങള്‍ വിരിയുമ്പോള്‍ എന്തൊരു ആശ്വാസമാവും നമുക്കനുഭവപ്പെടുക. പെരുന്നാള്‍, ശരീരത്തെ ആമോദിപ്പിക്കുന്ന ഭൗതികമായ ആഘോഷം മാത്രമല്ല, മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന ആത്മീയ വേള കൂടിയാണ്‌. അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ഹംദ്‌. 

Copied From: shababweekly.net... author: v s m kabeer

Wednesday, July 17, 2013

തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌

എങ്ങും നിശബ്‌ദത!
എല്ലാ ബഹളങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാവരും നീണ്ട നിദ്രയിലേക്ക്‌ അടങ്ങിയൊതുങ്ങിയിരിക്കുന്നു. ഒരാള്‍ തന്റെ പുതപ്പ്‌ നീക്കി പതുക്കെ എണീക്കുന്നു. ആരെയും ശല്യപ്പെടുത്താതെ അയാള്‍ വുദ്വൂവെടുത്ത്‌ നമസ്‌കാരത്തില്‍ മുഴുകുന്നു.


സൂര്യന്‍ ഉറക്കമുണരാന്‍ ഇനിയും സമയമുണ്ട്‌. അയാള്‍ നീണ്ട പ്രാര്‍ഥനയില്‍, നീണ്ട സുജൂദുകള്‍, റുകൂഉകള്‍, കണ്ണീരണിഞ്ഞ തൗബയുടെ സ്വരം....... സ്‌നേഹനിധിയായ സര്‍വശക്തനോട്‌ എല്ലാം പറയുന്നു. പുതിയൊരു പ്രഭാതത്തെ സ്വീകരിക്കുമ്പോള്‍ ആ മനസ്സും ജീവിതവും എത്ര ആഹ്ലാദകരമായിരിക്കും........!
രാത്രിനമസ്‌കാരം ഏറ്റവും സുപ്രധാനമായ ഒരു സുന്നത്ത്‌ നമസ്‌കാരമാണ്‌. വിശ്വാസത്തെ ശക്തമാക്കാനും മനസ്സിനെ ഏകാഗ്രമാക്കാനും പാപങ്ങള്‍ പൊറുത്തുകിട്ടാനും ഉത്തമമായ ഒരവസരമാണ്‌ `തഹജ്ജുദ്‌.' നമ്മുടെയുള്ളിലെ തഖ്‌വയും ഈമാനും പോറലുകളില്ലാതെ നിലനിര്‍ത്താനും കൂടുതല്‍ വേരുറച്ചതാക്കാനും തഹജ്ജുദിലെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും പ്രചോദനം നല്‌കുന്നു.
പ്രവാചകതിരുമേനി(സ) രാത്രി നമസ്‌കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇഹപരലോകത്തുള്ള അതിന്റെ ശ്രേഷ്‌ഠത വിവരിച്ചിരുന്നു. തിരുമേനി(സ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ രാത്രിനമസ്‌കാരത്തിന്‌ കൂടുതല്‍ പ്രാധാന്യം കല്‌പിക്കപ്പെട്ടിരുന്നു. ``അല്ലയോ മൂടിപ്പുതച്ചവനേ, നിശാവേളയില്‍ എഴുന്നേറ്റ്‌ നമസ്‌കരിക്കൂ'', തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ രാത്രി നമസ്‌കാരത്തെ സംബന്ധിച്ച്‌ പ്രവാചകതിരുമേനിക്കുള്ള നിര്‍ദേശങ്ങളായിരുന്നു.
രാത്രിനമസ്‌കാരത്തിന്‌ തുല്യമായ മറ്റൊരു പാഥേയമോ സഹായമോ ഇല്ല. സത്യവിശ്വാസികളെ അത്‌ അങ്ങേയറ്റം സഹായിക്കുന്നു. നിര്‍ണയിക്കാനോ വിഭാവനചെയ്യാനോ കഴിയാത്തത്ര സാധ്യതകളും കഴിവുകളും രാത്രി നമസ്‌കാരം പ്രദാനംചെയ്യുന്നു. രാത്രി എഴുന്നേല്‌ക്കുന്നത്‌ ആത്മനിയന്ത്രണമാര്‍ജിക്കാന്‍ ഏറെ സഹായകവും നേരാംവണ്ണം ഖുര്‍ആന്‍ ഓതാന്‍ ഉചിതവുമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌.
നബിതിരുമേനി(സ)യുടെ ഒരു വചനംനോക്കൂ: ``നിങ്ങള്‍ രാത്രിനമസ്‌കാരത്തില്‍ നിഷ്‌ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂര്‍വികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തിന്മകളെ മായ്‌ച്ചുകളയുന്നതും പാപത്തില്‍നിന്ന്‌ തടയുന്നതും ശരീരസൗഖ്യം നല്‌കുന്നതുമാകുന്നു രാത്രി നമസ്‌കാരം.''(ത്വബ്‌റാനി, തിര്‍മിദി)
ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ശക്തമായ പിടിവ
ള്ളിയും ആശ്വാസവേളയുമാണ്‌ തഹജ്ജുദിന്റെ സമയം. സ്വന്തം പ്രവര്‍ത്തനങ്ങളെയും ആത്മാര്‍ഥതയെയും പരിചിന്തനം നടത്താനും വിഷമതകള്‍ പങ്കുവെക്കാനും ആ സമയം അയാള്‍ക്ക്‌ ഉത്തമമായിത്തീരുന്നു.
മനസ്സും ശരീരവും ഒട്ടും സമ്മതിക്കാത്ത ഒരു സമയത്ത്‌, കിനാവുകണ്ട്‌ കിടന്നുറങ്ങുന്ന വേളയില്‍ അതെല്ലാം ഒഴിവാക്കി എഴുന്നേറ്റ്‌ ആരാധനകളില്‍ മുഴുകുക എന്നത്‌ ശക്തമായ ആത്മനിയന്ത്രണമുള്ളവര്‍ക്ക്‌ മാത്രം സാധിക്കുന്നതാണ്‌.

ത്വബ്‌റാനി ഉദ്ധരിച്ച മറ്റൊരു ഹദീസ്‌ നോക്കൂ: 
തിരുമേനി(സ) പറഞ്ഞു: ``ഒരാള്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക്‌ വന്നുപറയും: `എഴുന്നേല്‌ക്കൂ, നേരം അതിക്രമിച്ചിരിക്കുന്നു. നമസ്‌കരിക്കുക, നിന്റെ നാഥനെ സ്‌മരിക്കുക.' എന്നാല്‍ അവന്റെയടുത്ത്‌ പിശാച്‌ വന്നു പറയും: `ഇനി നീണ്ട രാത്രിയാണ്‌. ഇപ്പോള്‍ ഉറങ്ങുക, പിന്നെ എഴുന്നേല്‌ക്കാം. ഇപ്പോള്‍ എഴുന്നേറ്റ്‌ നമസ്‌കരിച്ചാല്‍ കണ്ണില്‍ ഉറക്കച്ചടവുണ്ടാവും, ശരീരം മെലിയും.' ഈ മനുഷ്യന്‍ പിശാചിനെയാണ്‌ അനുസരിക്കുന്നതെങ്കില്‍ നമസ്‌കരിക്കാതെ ഉറങ്ങുന്നു. പിശാച്‌ അവന്റെ ചെവിയില്‍ മൂത്രമൊഴിക്കുന്നു.''

സുഹൃത്തെ, നമ്മള്‍ ഇത്ര കാലമായി ആരെയാണ്‌ അനുസരിച്ചത്‌?


From: www.tharbiya.blogspot.com

Tuesday, May 7, 2013

മുസ്അബുല്‍ ഖൈര്‍ എന്നറിയപ്പെടുന്ന മുസ്അബ് ബിന്‍ ഉമൈര്‍.

ഉഹ്ദ് യുദ്ധാനന്തരം യുദ്ധഭൂമി സന്ദര്‍ശിച്ച മുത്തുറസൂല്‍  (സ) ഒരു ശഹീദിന്റെ മയ്യിത്ത് കണ്ട് പൊട്ടികരഞ്ഞു പറഞ്ഞു: 'ഇവനേക്കാള്‍ സുന്ദരനായി മക്കയുടെ തെരുവില്‍ ഞാന്‍ ആരെയും കണ്ടിട്ടില്ല, ഇവന്‍ നടന്ന് വരുമ്പോള്‍ വിലകൂടിയ സുഗന്ധം മക്കയുടെ തെരുവില്‍ അലയടിക്കാറുണ്ടായിരുന്നു, ഇന്നിതാ അവന്‍ തന്റെ നാഥനോട് ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ട് മണ്ണോട് ചേര്‍ന്ന് കിടക്കുന്നു.' അതായിരുന്നു ഇസ്‌ലാമിന്റെ ആദ്യത്തെ അംബാസഡറും പ്രബോധകനുമായിരുന്ന മുസ്അബുല്‍ ഖൈര്‍ എന്നറിയപ്പെടുന്ന മുസ്അബ് ബിന്‍ ഉമൈര്‍.
ഉമൈര്‍ ബിന്‍ ഹാശിമിന്റെയും ഖുന്നസ് ബിന്‍ത് മാലികിന്റെയും ഓമന പുത്രനായിട്ടാണദ്ദേഹം ജനിച്ചത്. മാതാപിതാക്കളുടെ വത്സല പുത്രന്റെ ഏതാഗ്രഹവും അവര്‍ സാധിച്ചു കൊടുത്തു. സമ്പന്നതയുടെ നടുവില്‍ ജീവിച്ച അദ്ദേഹം ഏറ്റവും വിലകൂടിയ വസ്ത്രവും സുഗന്ധങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. അവനെ ഒരു നോക്ക് കാണാന്‍ മദീനയുടെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ കാത്തിരിക്കാറുണ്ടായിരുന്നു. കുലീനമായ പെരുമാറ്റവും ബുദ്ധിവൈഭവവും കാരണം മക്കകാര്‍ക്കിടയില്‍ നല്ല സ്വാധീനവും കൂടിയാലോചനകളില്‍ പരിഗണനീയമായ സ്ഥാനവും അദ്ദേഹത്തിന് നല്‍കിയിരുന്നു.
ഈയവസരത്തിലാണ് മക്കകാരുടെ അല്‍-അമീനായ മുഹമ്മദിന്(സ) ദിവ്യബോധനം വന്ന കാര്യം മക്കത്താകെ അലയടിച്ചത്. പിതാമഹന്‍മാരുടെ മതത്തെയെല്ലാം തള്ളിക്കളഞ്ഞ് ഒരു പുതിയ മതവുമായാണ് മുഹമ്മദിന്റെ(സ) വരവ്. എല്ലാവരെയും പോലെ മുസ്അബും പുതിയ മതത്തെകുറിച്ച് ജിജ്ഞാസ കുതുകിയായിരുന്നു. മുഹമ്മദ് നബി(സ)യുടെ കൂടെ കൂടുതലും അടിമകളായിരുന്നു. അങ്ങനെ മുഹമ്മദ് നബിയുടെ(സ) കൂടാരമായ സഫ കുന്നിനരികെയുള്ള ദാറുല്‍ അര്‍ഖമിലേക്ക് ചെന്നു.
പ്രവാചകനായ മുഹമ്മദ്(സ) സന്തോഷപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. വീരോചിതമായ ചരിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച അത് ഒരു ചരിത്രമുഹൂര്‍ത്തം തന്നെയായിരുന്നു. ധീരനും ശുദ്ധനും വാക്ചാതുര്യവുമുള്ള ഖുറൈശികളുടെ ആരാധനാ പാത്രത്തിന്റെ ഇസ്‌ലാമാശ്ലേഷണം. അദ്ദേഹത്തിന്റെ പരമ്പരാഗത സങ്കല്‍പങ്ങളെ തച്ചുടച്ച് പുതിയ മാനവിക വികാസ സങ്കല്‍പങ്ങള്‍ക്കുള്ള അടിത്തറയാണവിടെ പാകിയത്.

തുടര്‍ന്ന് ദാറുല്‍ അര്‍ഖമിലെ സ്ഥിരമുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. മുഹമ്മദി നബി(സ) അദ്ദേഹത്തിന് ഖുര്‍ആനും നമസ്‌കാരവുമെല്ലാം പഠിപ്പിച്ചു. ആദ്യമത് രഹസ്യമായിരുന്നെങ്കിലും, പിന്നീട് മുസ്അബിന്റെ പ്രാര്‍ഥന മുഹമ്മദിന്റെ(സ) പ്രാര്‍ഥന പോലെ തന്നെയെന്ന് ഉസ്മാന്‍ ബിന്‍ ത്വല്‍ഹ കണ്ടുപിടിച്ചു.
മരുഭൂമിയിലെ മണല്‍ക്കാറ്റുപോലെ മുസ്അബിന്റെ ഇസ്‌ലാമാശ്ലേഷണ വാര്‍ത്ത മക്കയില്‍ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ചെവിയില്‍ വാര്‍ത്തെയത്തി. വളരെ കണിശക്കാരിയായിരുന്ന മാതാവ് ഖുന്നസ് ബിന്‍ത് മാലികിന്റെ മുമ്പിലും അദ്ദേഹം തന്റെ ഇസ്‌ലാം സ്വീകരണം സമ്മതിച്ചു. പൊടുന്നനെ അവരുടെ മുഖത്തെ വാത്സല്യം അപ്രത്യക്ഷമായി തല്‍സ്ഥാനത്ത് ദേഷ്യം പ്രകടമായി. ക്രൂരമായ മര്‍ദനമുറകളാണ് മാതാപിതാക്കള്‍ അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടത്. മര്‍ദ്ദനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കാനാവില്ലെന്ന് അവര്‍ വൈകാതെ തിരിച്ചറിഞ്ഞു. അവസാനം അദ്ദേഹത്തെ അവര്‍ ഇരുട്ടുമുറിയില്‍ അടച്ചു. കുറെകാലം സ്വന്തം വീട്ടില്‍ തടവുകാരനായി അദ്ദേഹം കഴിഞ്ഞു.
അതിനിടയിലാണ് ആഫ്രിക്കന്‍ രാജ്യമായ അബീസീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ പ്രവാചകന്‍ തന്റെ അനുയായികളോട് നിര്‍ദേശിക്കുന്നത്. വിവരം അറിഞ്ഞ മുസ്അബ് തടവറയില്‍ നിന്ന് രക്ഷപെട്ട് സംഘത്തോടൊപ്പം ചെങ്കടല്‍ മുറിച്ച് കടന്ന് ആഫ്രിക്കയിലേക്ക് യാത്രയായി. അബീസീനിയയില്‍ മുസ്അബിനും കൂട്ടുകാര്‍ക്കും സുഖജീവിതമായിരുന്നു, കൂടെ പ്രവാചകനില്ലാത്തത് മാത്രമാണ് അവരെ വിഷമിപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ മക്കയിലെ സ്ഥിതിഗതികള്‍ ശാന്തായമായെന്നും ഹിജ്‌റ പോയ മുസ്‌ലിംകള്‍ക്ക് തിരിച്ച് വരാമെന്നുള്ള വാര്‍ത്ത കേട്ട് മുസ്അബും കൂട്ടുകാരും മക്കയിലേക്ക് തിരിച്ചു.
ആദര്‍ശപരമായി ആകെ മാറിയ മുസ്അബായിരുന്നു മക്കയില്‍ തിരിച്ചെത്തിയത്. പരുക്കന്‍ വസ്ത്രങ്ങള്‍, ആഢംബരത്തിന്റെ കണിക പോലുമില്ലത്താത്ത ജീവിത രീതി.. മക്കയിലെത്തിയ അദ്ദേഹം നേരെ പ്രവാചകന്റെ അടുക്കലെത്തി. അദ്ദേഹത്തെ കണ്ട് പ്രവാചകന്‍(സ) പറഞ്ഞു: 'ഞാന്‍ മുസ്അബിനെ കണ്ടിട്ടുണ്ട്, മാതാപിതാക്കളുടെ വാത്സല്യ നിധിയായി മറ്റൊരു യുവാവും മക്കയിലുണ്ടായിട്ടില്ല. ഇപ്പോള്‍ അല്ലാഹുവിനും അവന്റെ പ്രവാചകനും വേണ്ടി അതെല്ലാം ഉപേക്ഷിച്ചു.'
മുസ്അബ് തിരിച്ചെത്തിയതറിഞ്ഞ മാതാവ് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിരുന്നു. തന്നേക്കാള്‍ മുമ്പ് പ്രവാചകനെ കാണാന്‍ പോയതറിഞ്ഞ അവര്‍ ദുഖത്തോടെ ചോദിച്ചു 'എന്നേക്കാള്‍ വലുതാണോ നീനക്കീ മുഹമ്മദ്(സ). അതെ, എന്ന് ഉത്തരം നല്‍കിയ മുസ്അബ് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. എന്നാല്‍ അദ്ദേഹത്തെ ആട്ടിയിറക്കുകയാണ് അവര്‍ ചെയ്തത്.
തദവസരത്തിലാണ് അദ്ദേഹം നബിയില്‍(സ) നിന്ന് കൂടുതല്‍ വിജ്ഞാനം നേടിയത്. പ്രസ്തുത സന്ദര്‍ഭത്തിലാണ്് യഥ്‌രിബുകാര്‍ അവര്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ ഒരാളെ അയച്ചു തരാന്‍ നബി(സ)യോട് ആവശ്യപ്പെട്ടത്. ആകെ പതിനഞ്ചില്‍ താഴെ മുസ്‌ലിംകള്‍ മാത്രമായിരുന്നു അന്ന് യഥ്‌രിബില്‍ ഉണ്ടായിരുന്നത്. നബി(സ) തന്റെ അനുയായികളുടെ കൂട്ടത്തില്‍ നിന്നും തന്നോട് മുഖസാദൃശ്യമുള്ളവനും ഖുര്‍ആന്‍ മധുരസ്വരത്തില്‍ പാരായണം ചെയ്യുന്നവനും, ധീരനും, ബുദ്ധിമാനുമായ മുസ്അബിനെയാണ് പ്രവാചകന്‍ തന്റെ ആദ്യത്തെ പ്രബോധകനായി മദീനയിലേക്ക് അയച്ചത്.
അദ്ദേഹത്തിന്റെ ആകര്‍ഷകമായ ഖുര്‍ആന്‍ പാരായണവും സ്വഭാവനൈര്‍മ്മല്യവും യഥ്‌രിബുകാരുടെ ഹൃദയങ്ങളെ കീഴടക്കി. ഗോത്ര ഗോത്രാന്തരവും വീടു വീടാന്തരവും കയറിയിറങ്ങി അദ്ദേഹം യഥ്‌രിബ് മുഴുവന്‍ ഇസ്‌ലാമിന്റെ വെളിച്ചമെത്തിച്ചു. പിണങ്ങിയും അകന്നും നിന്നിരുന്ന ഹൃദയങ്ങളെ ബുദ്ധി സാമര്‍ഥ്യവും വാക്ചാതുര്യവും കൊണ്ട് ഇണക്കിചേര്‍ത്തു. അങ്ങനെ യഥ്‌രിബിനെ മദീനത്തുനബിയായി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. ഇസ്‌ലാമിക ലോകത്തെ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. അങ്ങനെ അദ്ദേഹം മക്കത്ത് പോയി നബിയെ കണ്ടു തന്റെ ഉദ്യമം വിജയിച്ചതായി അറിയിച്ചു. പതിനഞ്ച് മുസ്‌ലിംകള്‍ മാത്രമുണ്ടായിരുന്ന ആ ഗ്രാമത്തെ മുഴുവനും മുസ്‌ലിംകളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ ജയിക്കുകയും ധാരാളം ആളുകളെ തടവുകാരാക്കുകയും ചെയ്തു. അവരുടെ കൂട്ടത്തില്‍ മുസ്അബ് തന്റെ സഹോദരനെ കണ്ട് അവന്റെ അവകാശിയായ അന്‍സാരിയോട് പറഞ്ഞു: 'ആ തടവുകാരനെ നല്ല ശക്തിയില്‍ ബന്ധിക്കുക, അയാളുടെ മാതാവിന്റെ കയ്യില്‍ ധാരാളം ധനമുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് ധാരാളം മോചനദ്രവ്യം ലഭിച്ചേക്കാം.' ഇതുകേട്ട അബു അസീസ് ബിന്‍ ഉമൈര്‍ ഞാന്‍ നിങ്ങളുടെ സഹോദരനല്ലെയെന്ന് ചോദിച്ചു. രക്തബന്ധത്തേക്കാള്‍ എനിക്ക് വലുത് ആദര്‍ശബന്ധമാണെന്ന് മറുപടിയാണതിന് അദ്ദേഹം നല്‍കിയത്. അത്രത്തോളം ശക്തമായിരുന്നു അദ്ദേഹത്തിന്റെ ഈമാന്‍ എന്നാണത് സൂചിപ്പിക്കുന്നത്.
ഉഹ്ദ് യുദ്ധത്തിന് വേണ്ടി സൈനികരെ ഒരുക്കിയപ്പോള്‍ ആരെ കൊടി ഏല്‍പ്പിക്കണമെന്ന് നബി(സ)ക്ക് സംശയമുണ്ടായില്ല. അത് മുസ്അബിനെ തന്നെ ഏല്‍പ്പിച്ചു. ഉഹ്ദ് യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് നേരിട്ട പതര്‍ച്ചയില്‍ പലരും ചിതറിയോടിയപ്പോഴും അദ്ദേഹം യുദ്ധക്കളത്തില്‍ ഉറച്ച് നിന്ന് പോരടിച്ചു. കൊടി പിടിച്ചിരുന്ന വലത് കൈ ശത്രുക്കള്‍ വെട്ടിമാറ്റിയപ്പോള്‍ അത് ഇടത് കയ്യിലേക്കും അതും വെട്ടിമാറ്റിയപ്പോള്‍ ഇരുകൈകളുടെയും അവശേഷിച്ച ഭാഗം കൊണ്ട് കൊടി പിടിച്ചു. അടുത്തവെട്ടിന് ആ ധീരനായകന്‍ മണ്ണിലേക്ക് മടങ്ങി. യുദ്ധത്തിന് ശേഷം പ്രവാചകന്‍(സ) ഓരോ ശഹീദുകളുടെയും അടുത്തുകൂടെ നടക്കുകയായിരുന്നു. പ്രവാചക പിതൃവ്യന്‍ ഹംസ(റ)ന്റെ മൃതദേഹം കണ്ട ശേഷം മുസ്അബിന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം പൊട്ടികരഞ്ഞുപോയി. കാരണം ആ ശരീരം മറക്കാന്‍ ആകെ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. തലമറച്ചാല്‍ കാല്‍ മറയില്ല, കാല്‍ മറച്ചാല്‍ തല മറയില്ല. അവസാനം കാലിന്റെ ഭാഗം പുല്ലുപയോഗിച്ച് മറക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു: 'മുസ്അബിനെക്കാള്‍ സുന്ദരനായി മക്കയുടെ തെരുവില്‍ ഞാന്‍ ആരെയും കണ്ടിട്ടില്ല, അദ്ദേഹം തന്റെ റബ്ബിനോട് ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു.' ഇസ്‌ലാമിക ചരിത്രത്തില്‍ എന്നെന്നും ശോഭിക്കുന്ന ചിത്രമാണ് മുസ്അബ്. ആദര്‍ശത്തിന് വേണ്ടി സമ്പത്തും ബന്ധുക്കളെയും ത്യജിച്ച ആ ധീരരക്തസാക്ഷി ചരിത്രത്താളുകളില്‍ എന്നും വിളങ്ങി നില്‍ക്കും.

Monday, May 6, 2013

മുസ്‌ലിംകള്‍ തമ്മിലുള്ള കടമകള്‍

വിശ്വാസികളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതിനും അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പര ബഹുമാനവും വളര്‍ത്തിയെടുക്കുന്നതിനും ഇസ്‌ലാം വളരെയധികം പ്രാധാന്യം കല്‍‌പ്പിക്കുന്നു. നന്മയിലും സന്‍‌മാര്‍ഗ്ഗത്തിലും വിശ്വാസികള്‍ പരസ്‌പരം സഹകരിച്ചു കഴിയണമെന്ന് ഇസ്‌ലാം ലക്ഷ്യമിടുന്നു. ഇതിനായി വിശ്വാസികള്‍ പരസ്പരം ചില കടമകള്‍ നിറവേറ്റണമെന്ന് നബി(സ) പഠിപ്പിക്കുകയുണ്ടായി.
അബുഹുറൈ(റ) പറയുന്നു: 'നബി(സ) പറഞ്ഞു, 'ഒരു മുസ്‌ലിമിന് മറ്റു മുസ്‌ലിംകളോട് ആറ് കടമകളുണ്ട്.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, അവ ഏതൊക്കെയാണ്?' അദ്ദേഹം പറഞ്ഞു: 'അവനെ കണ്ടാല്‍ സലാം പറയുക, അവന്‍ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഗുണകാംക്ഷ തേടിയാല്‍ ഗുണകാംക്ഷിയാവുക, അവന്‍ തുമ്മി അല്ലാഹുവിനെ സ്തുതിച്ചാല്‍ അവന് കരുണക്കായി പ്രാര്‍ത്ഥിക്കുക, അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ പിന്തുടരുക.' (മുസ്‌ലിം)
വിശ്വാസികള്‍ പരസ്പരം പാലിക്കേണ്ട നിരവധി കടമകളില്‍ പ്രത്യേകം എണ്ണപ്പെട്ട ആറെണ്ണമാണിവ. ഓരോ മുസ്‌ലിമും ഈ കടമകള്‍ പാലിക്കാന്‍ നിര്‍ബന്ധമായും ശ്രമിക്കേണ്ടതാണ്. വിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ സലാം പറഞ്ഞുകൊണ്ട് അഭിവാദനം ചെയ്യുകയെന്നതാണ് ഒന്നാമത്തെ കടമ. സലാം (സമാധാനം) എന്നത് അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളില്‍ ഒന്നാണ്. ദൈവിക സമാധാനമുണ്ടാകാനുള്ള പ്രാര്‍ത്ഥനയാണ് സലാം പറയുന്നതിലൂടെ നടത്തുന്നത്. ഇത് മുസ്‌ലിംകളുടെ അഭിവാദനമാക്കി നിശ്ചയിച്ചത് അല്ലാഹുവാണ്. ഖുര്‍‌ആന്‍ പറയുന്നു: എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം.' (നൂര്‍-61)
നബി(സ) പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈകളിലാണ് അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല. നിങ്ങള്‍ക്ക് പരസ്പരം സ്നേഹിക്കാന്‍ ഉപകരിക്കുന്ന ഒരു കാര്യം ഞാന്‍ അറിയിച്ചു തരട്ടെ. നിങ്ങള്‍ക്കിടയില്‍ സലാം പറയുന്നത് വ്യാപിപ്പിക്കുക.' (അബു ദാവൂദ്)
മനസ്സിന് സമാധാനവും ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കവുമുണ്ടാക്കാന്‍ സലാം പറയുന്നത് കൊണ്ടാവുന്നു.
കുട്ടികള്‍ മുതി‌ര്‍‌ന്നവര്‍ക്കും നടന്നുപോകുന്നവന്‍ ഇരിക്കുന്നവര്‍ക്കും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയണമെന്ന് നബി(സ) പഠിപ്പിച്ചു. സമൂഹത്തിലെ വ്യക്തികള്‍ക്കിടയില്‍ സ്നേഹവും ബഹുമാനവുമുണ്ടാക്കാന്‍ സലാം പറയുന്നത് വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുന്നു.
തന്റെ സഹോദരന്‍ ക്ഷണിച്ചാല്‍ ക്ഷണംസ്വീകരിക്കുകയെന്നതാണ് മുസ്‌ലിംകള്‍ തമ്മിലുള്ള കടമകളില്‍ മറ്റൊന്ന്. ക്ഷണിക്കുന്നത് തിന്മയിലേക്കല്ലെങ്കില്‍ അത് സ്വീകരിക്കേണ്ടതാണ്. കാരണം ക്ഷണം സ്വീകരിക്കുമ്പോള്‍ അത് ക്ഷണിക്കുന്നവന്റെ മനസ്സില്‍ സന്തോഷവും ആഹ്ലാദവുമുണ്ടാക്കുന്നു. പ്രത്യേകിച്ചും ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും. നബി(സ) പറഞ്ഞു: 'ക്ഷണം സ്വീകരിക്കാത്തവ‌ര്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചിരിക്കുന്നു.' (മുസ്‌ലിം). ക്ഷണം സ്വീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ക്ഷമാപണത്തോടെ കാരണം ബോധിപ്പിക്കുന്നതാണ് ക്ഷണത്തെ അവഗണിക്കുന്നതിനെക്കാള്‍ അഭികാമ്യം.
തന്റെ സഹോദരനായ വിശ്വാസിക്ക് ഉപദേശവും ഗുണകാംക്ഷയും ആവശ്യമുള്ളപ്പോള്‍ അത് നല്‍കല്‍ മുസ്ലിമിന്റെ ബാധ്യതയാണ്. ഒരു കാര്യത്തെക്കുറിച്ച് നമ്മോട് അഭിപ്രായം പറഞ്ഞുകൊടുക്കല്‍ നമ്മുടെ ഉത്തരവാദിത്തമാണ്. ഉപദേശം നല്‍കുമ്പോള്‍ നാം നമുക്ക് വേണ്ടി ഇഷ്ടപ്പെടുന്നതാവണം നമ്മുടെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടേണ്ടതെന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. നമുക്ക് നന്മയായി തോന്നാത്ത കാര്യം സഹോദരനെ ഉപദേശിക്കരുത്. അത് അവനോട് വഞ്ചന കാണിക്കലാണ്. ജരീര്‍ ബിന്‍ അബ്ദുല്ല (റ) പറഞ്ഞു: 'നമസ്കാരം നിലനിര്‍ത്തുമെന്നും സക്കാത്ത് കൊടുക്കുമെന്നും എല്ലാം മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിക്കുമെന്നും ഞാന്‍ നബി(സ)യോട് ബൈഅത്ത് ചെയ്തു.' (ബുഖാരി, മുസ്‌ലിം)
ഒരു മുസ്‌ലിം തുമ്മുകയും അവന്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും (അല്‍ഹംദുലില്ലാഹ് എന്ന് പറയല്‍ ) ചെയ്താല്‍ കേള്‍ക്കുന്ന മുസ്‌ലിം അവനുവേണ്ടി കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കണം. (യര്‍ഹമുക്കല്ലാഹ് എന്നു പറയണം) അപ്പോള്‍ തുമ്മിയയാള്‍ അപരന് മാര്‍ഗ്ഗദര്‍ശനം ലഭിക്കാനയി പ്രാര്‍‌ത്ഥിക്കുകയും വേണം. ഇതല്ലാം മുസ്‌ലിംകള്‍ പരസ്പരമുള്ള സ്നേഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.
രോഗിയായാല്‍ സന്ദര്‍ശിക്കുയെന്നതാണ് ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള അടുത്ത ബാധ്യത. രോഗാവസ്ഥയില്‍ ആശ്വസമേകാനും രോഗശമനത്തിന് വേണ്ടി പ്രാര്‍‌ത്ഥിക്കാനുമാണിത്. മുസ്‌ലിംകള്‍ സന്തോഷവും ആഹ്ലാദവും പങ്കുവെക്കുന്നതുപൊലെ ദു:ഖവും വേദനയും പങ്കുവെക്കേണ്ടതാണല്ലോ.
മരണപ്പെട്ട മുസ്‌ലിമിന്റെ ജനാസ പിന്തുടരുകയും അയാള്‍ക്കുവേണ്ടി നമസ്കരിക്കുയും ചെയ്യല്‍ മറ്റു മുസ്‌ലിംകളുടെ ബാധ്യതയാണ്. കാരണം മരണപ്പെട്ടായാള്‍ക്ക് നമ്മുടെ ആത്മാര്‍‌ത്ഥമായ പ്രാര്‍ത്ഥന ആവശ്യമുള്ള സമയമാണത്. നബി(സ) പറഞ്ഞു: 'ഒരാള്‍ മരണപ്പെടുകയും അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്ത നാല്‍‌പത് പേര്‍ അയാക്കുവേണ്ടി മയ്യത്ത് നമസ്കരിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്കുവേണ്ടിയുള്ള അവരുടെ ശുപാര്‍ശ കേള്‍ക്കുന്നതാണ്.' (മുസ്‌ലിം). മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് മരണപ്പെട്ടയാളുടെ ബന്ധുകള്‍ക്ക് ആശ്വാസമേകാനും സഹായമാകുന്നു.
ഇത്തരം കടമകളെല്ലാം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു തന്നുകൊണ്ടായിരുന്നു നബി(സ) ജീവിച്ചിരുന്നത്. ആ പാത പിന്തുടര്‍ന്ന് ജീവിക്കാന്‍ ഒരോ മുസ്‌ലിംകളും ശ്രമിക്കേണ്ടതാണ്. കെട്ടുറപ്പും ഭദ്രതയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അതുവഴി സാധിക്കും.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

Wednesday, April 17, 2013

നബിദിനം ആഘോഷിക്കാത്തതെന്തുകൊണ്ട്?

മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്. പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്. നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്.

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!

17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!

18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക!

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!

20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക! മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!!

Sunday, March 3, 2013

കടം ...നമ്മള്‍ അറിയേണ്ടത്.

  • ഖുർആനിലെ ഏറ്റവും വലിയ ആയത്ത് – കടത്തെ പറ്റി [2:282].
  • കടം കൊടുക്കുക എന്നത് വളരെ പുണ്യകരമായ കാര്യമാണ്. നിസ്സാരമല്ല, ഗൗരവമേറിയ കാര്യമാണ്.
  • മുതലിടപാടുകൾ എഴുതിവെക്കാൻ മടിക്കരുത്. ഭാവിയിൽ സംശയത്തിനോ കശപിശക്കിനൊ മാർഗ്ഗമില്ലാതിരിക്കാൻ ഒരെഴുത്തുകാരൻ നീതിയനുസരിച്ച് എഴുതണം.
  • എഴുതി രേഖപെടുത്തുന്നത് എഴുത്തറിയുന്ന ഒരു മൂന്നാമന്റെ കൈയ്യിലായിരിക്കണം.
  • ഒരു പക്ഷത്തിന് പ്രത്യേകം ഗുണമോ ദോഷമോ ഉണ്ടാകുന്നതൊന്നും ചെയ്യാൻ പാടില്ല.
  • സാക്ഷികൾ വേണം. 2 പുരുഷന്മാർ (മുസ്ലിംങ്ങളും പ്രായപൂർത്തി എത്തിയവരും).
  • ഒരു പുരുഷനും രണ്ടു സ്ത്രീകളുമാവാം (2പുരുഷന്മാരെ സൗകര്യപെട്ടില്ലെങ്കിൽ).
  • എഴുത്തറിയുന്നവനെ സാക്ഷിയായി എഴുതാൻ ക്ഷണിച്ചാൽ ക്ഷണം നിരസിക്കരുത്.
  • കേവലം ഒരു സേവനമായാണ് എഴുതികൊടുക്കേണ്ടത്.
  • സമയവും ബുദ്ധിമുട്ടും വിനിയോഗിക്കേണ്ടിവന്ന എഴുത്തുകാരന് പ്രതിഫലം കൊടുക്കേണ്ടതാണ്.
  • ആരുടെ പേരിലാണോ കടബാധ്യത വരുന്നത്, അവനാണ് വാചകം പറഞ്ഞ് കൊടുക്കേണ്ടത്.
  • കൃത്വിമ വാക്ക് പറഞ്ഞ് കൊടുക്കാൻ പാടില്ല.
  • വാചകങ്ങളിൽ വല്ല പാകക്കേടും വരുന്നുണ്ടൊ എന്ന് മറുകക്ഷിക്ക് അരായാവുന്നതാണ്.
  • കടബാദ്ധ്യതയുള്ളവർ വിവേകമില്ലാത്തവരാണെങ്കിൽ രക്ഷാകർത്താക്കൾ വാചകം പറഞ്ഞുകൊടുക്കണം.
  • ഇടപാടിന്റെ സ്വഭാവവും നിശ്ചയങ്ങളും ശരിക്കും അനുസരിച്ച് എഴുതണം.
  • വ്യക്തമായും വിശദവുമായ ഭാഷയിൽ അല്ലഹു കൽ‌പ്പിച്ചത് പോലെ എഴുതണം.
  • തെളിവുകൾ നൽകാൻ സാക്ഷികളെ വിളിച്ചാൽ സന്നിഹിതരാവണം.
  • തെളിവ് നൽകാൻ സാക്ഷികൾ വിസമ്മതിക്കരുത്. സാക്ഷ്യം മറച്ച് വെക്കരുത്.
  • ഇടപാട് ചെറുതാണെങ്കിലും വലുതാണെങ്കിലും അവധിവെച്ച് രേഖപെടുത്തണം.
  • ഒരു എഴുത്തുകാരനും സാക്ഷിയു ദ്രോഹിക്കപെടാൻ പാടില്ല.
  • നിങ്ങൾ യാത്രയിലാണെങ്കിൽ (എഴുത്തുകാരനെ കിട്ടതിരുന്നാൽ) പണയവസ്തുക്കൾ കൊടുത്താൽ മതി.
  • കടസംഖ്യ കൊടുത്തു തീർക്കുമ്പോൾ പണയ വസ്തു മടക്കി കൊടുക്കണം.
  • പണയ സമ്പ്രദായം യാത്രയിൽ മാത്രമേ പാടുള്ളുവെന്നു വിവക്ഷയില്ല.
  • ആവശ്യത്തിന് മാത്രം കടം വാങ്ങുക. വളരെ അത്യാവശ്യത്തിനെ കടം വാങ്ങാവൂ.
  • അനാവശ്യത്തിന് കടം വാങ്ങൽ നല്ല സ്വഭാവമല്ല.
  • കടം വാങ്ങിയാൽ തിരിച്ച് കൊടുക്കണം. തിരിച്ച് കൊടുക്കാൻ കഴിയുമെന്ന ബോധ്യം ഉണ്ടാകുമ്പോഴെ വാങ്ങാവൂ.
  • അവധി എത്തിയാൽ തിരിച്ച് ചോദിക്കാം. ബന്ധങ്ങൾ പരിഗണിക്കേണ്ടതില്ല).
  • കടം വാങ്ങിയവൻ ഒരു പക്ഷെ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്യാം.
  • കടത്തിൽ നിന്നും രക്ഷനേടാൻ പ്രാർത്ഥിക്കണം.
  • പാവപെട്ടവനോ ദരിദ്രനോ ആണെങ്കിൽ വിട്ട് വീഴ്ച്ച ചെയ്യാം.
  • തിരിച്ച് തരേണ്ട അവധി നീട്ടികൊടുക്കാം.
  • സാക്ഷികളാവാൻ സന്നദ്ധരാകാത്തവരെ നിർബന്ധിക്കാവതല്ല.
  • അനന്തരാവകാശികൾ ആദ്യം മയ്യത്തിന്റെ കടം വീട്ടണം.
  • കടം വീട്ടിയ ശേഷമെ സ്വത്ത് അവകാശികൾക്കിടയിൽ ഭാഗം വെക്കാൻ പാടുള്ളൂ.
  • കടം വീട്ടാ‍തെ മരിച്ച് പോയാൽ ആരെങ്കിലും കടം വീട്ടുന്നത് വരെ മയ്യത്ത് ബുദ്ധിമുട്ടനുഭവിക്കുമെന്ന് ഹദീസിലുണ്ട്.
  • സത്യത്തിന് സാക്ഷ്യം നിൽക്കുക എന്നത് മഹത്തായ ഒരു സാമൂഹിക സേവനം കൂടിയാണ്.
  • കടം വീട്ടാൻ കഴിവില്ലാത്തവന്റെ വീട്, ഭക്ഷണപാത്രങ്ങൾ, വസ്ത്രം, ആഹാര സമ്പാദനത്തിനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചടക്കാവതല്ല.
  • രക്തസാക്ഷിക്ക് കടമെല്ലാത്തതെല്ലാം പൊറുക്കപെടും.
  • കടമുള്ളവന് നബി(സ) മയ്യത്ത് നമസ്കാരം നിർവ്വഹിച്ചില്ല. (ജനങ്ങൾക്ക് ഗൗരവം മനസ്സിലാ‍ക്കാൻ).
  • തിടുക്കക്കാരന് അയാളുടെ കടബാധ്യത ഒഴിവാക്കികൊടുക്കണം.
  • പണമുള്ളവൻ കടം വീട്ടാതെ ഉഴപ്പുന്നത് അക്രമമാണ്.
  • കടം തുടർച്ചയായി വാങ്ങുകയും തിരിച്ചുകൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല.
  • യഥാർത്ഥ വിരുദ്ധമായി സാക്ഷിമൊഴി നൽകാവുന്നതല്ല.
  • പണയവസ്തു കേട്പാട് വരുത്താതെ തിരിച്ചുനൽകണം.
  • പരസ്പര വിശ്വാസത്തിന്മേൽ നടത്തപ്പെട്ട ഇടപാടാകുമ്പോൾ അതിലെ നിശ്ചയങ്ങൾ പരിപൂർണ്ണമായി നിറവേറ്റണം.
  • കാലപഴക്കം കൊണ്ടൊ മറ്റോ സാക്ഷിക്ക് വല്ല മറവിയോ സംശയമോ നേരിട്ടാൽ എഴുത്ത്നോക്കി യഥാർത്ഥം മനസ്സിലാക്കാം.
  • കടം തീർത്തു കിട്ടേണ്ട ആൾ ആണ് രേഖ സൂക്ഷിക്കേണ്ടത്.

Sunday, February 24, 2013

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം

ചില സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.



ഇങ്ങനെയുള്ള സുഹൃത്തുക്കളെ ആരും കൊതിച്ചുപോകും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹിക്കും. അവരെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആരാണീ സുഹൃത്തുക്കള്‍ എന്നറിയുമോ? നല്ല പുസ്‌തകങ്ങള്‍.

അറിവിന്റെ അക്ഷയഖനികളാണ്‌ പുസ്‌തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക്‌ അവ നമ്മെ നയിക്കുന്നു.

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്‌ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്‌തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ജീവിതത്തിന്‌ പുതിയ വെളിച്ചമേകും.

വിശ്രമ സമയങ്ങള്‍ നിരര്‍ഥകമായ വിനോദങ്ങളിലൂടെ കഴിച്ചുകൂട്ടുന്നവരാണ്‌ പലരും. വെറുതെ സംസാരിച്ചും അമിതമായി ഉറങ്ങിയും സമയം നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ തിരിച്ചുകിട്ടാത്ത മൂല്യവത്തായ നിമിഷങ്ങളാണ്‌.

പുസ്‌തകങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമായിത്തീരണമെങ്കില്‍ അതൊരു ശീലമായി വളരണം. ഓരോ നല്ല പുസ്‌തകവും സ്വന്തമാക്കാനും വായിക്കാനുമുള്ള മോഹമുണ്ടാകുന്നത്‌ അത്തരക്കാര്‍ക്ക്‌ മാത്രമായിരിക്കും.

സത്യവിശ്വാസി പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്‌ടാന്തമായി അല്ലാഹു നല്‌കിയത്‌ ഒരു ഗ്രന്ഥമാണ്‌. നിത്യ വിസ്‌മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്‍ആന്‍! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട്‌ `വായിക്കുക!' എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന്‌ അല്ലാഹു പറഞ്ഞതാണല്ലോ.

നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട്‌ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്‌ടപ്പെട്ടില്ലേ?
എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്‍ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്‌മയ ലോകം ബാക്കിയാണ്‌. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.


പുസ്‌തകങ്ങള്‍ വാങ്ങുമ്പോഴും വായിക്കുമ്പോഴും വിശ്വാസികള്‍ പുലര്‍ത്തേണ്ട ചില ചിട്ടകളുണ്ട്‌. വെറുതെ സമയം കളയുന്നതുപോലെ തന്നെയാണ്‌ ആവശ്യമില്ലാത്ത പുസ്‌തകങ്ങള്‍ വായിക്കുന്നതും. നന്മ നിറഞ്ഞ ജീവിതത്തിനും നേരുനിറയുന്ന ചിന്തകള്‍ക്കും നമ്മുടെ വായന നിമിത്തമായിത്തീരണം. കാല്‌പനികവും അയഥാര്‍ഥവുമായ യക്ഷിക്കഥകളും അശ്ലീലസാഹിത്യങ്ങളും വാങ്ങി വായിക്കുന്നത്‌ സമയ നഷ്‌ടമെന്നുമാത്രമല്ല, തിന്മകളിലേക്കുള്ള പ്രോത്സാഹനമായതിനാല്‍ ശിക്ഷാര്‍ഹവുമാണ്‌. പ്രപഞ്ച സൗന്ദര്യത്തെ ആവിഷ്‌കരിക്കുകയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളും കവിതകളും യാത്രാവിവരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിക്കൂടാ.

ചരിത്രം വായിക്കാനും സൂക്ഷിക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ്‌. ഇസ്‌ലാമിക ചരിത്രവും ലോക ചരിത്രവും വായിക്കുന്നതിലൂടെ ഇന്ന്‌ നമ്മളിലെത്തി നില്‌ക്കുന്ന കാലം എന്ന യാഥാര്‍ഥ്യത്തിന്റെ ശരിയും തെറ്റും നിറഞ്ഞ പാഠങ്ങള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാനാവും.
ഇസ്‌ലാമിക വിജ്ഞാന സാഹിത്യം ഇന്ന്‌ വളരെ വിപുലമാണ്‌. കൈയ്യെത്തും ദൂരത്ത്‌ അവയെല്ലാം ലഭ്യമാണ്‌. എന്നിട്ടും വായന വളരെ കുറഞ്ഞിരിക്കുന്നു. ആര്‍ഭാടത്തിനോ പെരുമ കാണിക്കാനോ സ്വീകരണ മുറിയില്‍ കട്ടിയുള്ള പുസ്‌തകങ്ങള്‍ അടുക്കിവെക്കുന്നവരില്‍ പലരും അവയുടെ പേജുകളിലൂടെ കണ്ണോടിച്ചിട്ടുപോലുമുണ്ടാവില്ല.


അന്തസ്സാരം അനുഭവിച്ചുകൊണ്ടുള്ള വായന ഹൃദ്യമാണ്‌. ഓരോ അക്ഷരവും ഓരോ വരിയും പുതിയ അറിവിന്റെ നക്ഷത്രമായിത്തീരണം. അവസാന പുറവും വായിച്ചവസാനിപ്പിക്കുന്നതോടെ നമ്മുടെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും അത്‌ സാരമമായ പ്രതിഫലനം സൃഷ്‌ടിക്കണം.

പണം സമ്പാദിച്ചത്‌ എവിടെനിന്നാണെന്നും അത്‌ എങ്ങനെയാണ്‌ ചെലവഴിച്ചതെന്നും പരലോകത്ത്‌ ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത്‌ പുസ്‌തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌.

സൂറതുലുഖ്‌മാനിലെ ആറാം വചനം ഓര്‍ക്കുക: ``യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണുള്ളത്‌.''