Friday, February 13, 2015

സെക്‌സും ദാമ്പത്യവും

COUPLES


ദീനീ വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും ലജ്ജിക്കേണ്ടതില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) അന്‍സാരി സ്ത്രീകളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആര്‍ത്തവം, പ്രസവരക്തം പോലുള്ള വിഷയങ്ങളെ സംബന്ധിച്ച് അവര്‍ പ്രവാചകനോട് സംശയം ചോദിച്ചിരുന്നു. നേരിട്ട് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. എഴുതി ചോദിക്കുന്നതിനേക്കാളും ഫോണിലൂടെ ചോദിക്കുന്നതിനേക്കാളും പ്രയാസകരമാണ് നേരിട്ട് ചോദിക്കുകയെന്നത്. ലൈംഗിക വിദ്യാഭ്യാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും ആധുനിക സാമൂഹികക്രമത്തില്‍. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദുരീകരിക്കേണ്ടതുണ്ട്. അതിശയോക്തി കലരാതെ അത്തരം വിഷയങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്.

ദമ്പതികള്‍ക്കിടയിലെ ലൈംഗികതയുടെ ഗുണവും ദോഷവുമെല്ലാം ദാമ്പത്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നതാണ്. അതിനെ പറ്റെ അവഗണിക്കുന്നതും അമിത പ്രാധാന്യം നല്‍കുന്നതും ജീവിതം ദുഷ്‌കരമാക്കും. ജീവിതത്തിലെ സുപ്രധാനമായ ഈ ഭാഗത്തെ ഇസ്‌ലാം അവഗണിച്ചിരിക്കുകയാണെന്ന് ചിലയാളുകള്‍ ധരിച്ചിട്ടുണ്ട്. ദീന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിന്നൊക്കെ ശുദ്ധവും ഉന്നതവുമായ ഒന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. ലൈംഗികതയെ മാലിന്യവും മൃഗീയവാസനയിലേക്ക് തരം താഴലുമായി കാണുന്ന ചില മതങ്ങളുമുണ്ട്.

ജീവിതത്തിന്റെയും കുടുംബത്തിന്റെയും സുപ്രധാനമായ ഈ വശം ഇസ്‌ലാം ഒരിക്കലും അവഗണിച്ചിട്ടില്ല. ഇവ്വിഷയകമായി ഇസ്‌ലാം ചില കല്‍പനകളും നിരോധങ്ങളും നിയമമാക്കിയിട്ടുണ്ട്. അവയില്‍ ചിലതിന് ധാര്‍മികോപദേശങ്ങളുടെ മുഖമാണെങ്കില്‍, മറ്റുള്ളവക്ക് നിര്‍ബന്ധ കല്‍പനകളുടെ തലമാണുള്ളത്. മനുഷ്യന്റെ ലൈംഗിക ചോദനകളും പ്രകൃതവും അംഗീകരിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. അതിലെ അതിരുവിട്ട വീക്ഷണങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ലൈംഗികവികാരം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ബ്രഹ്മചര്യവും, വന്ധീകരണവും ഇസ്‌ലാം വിലക്കിയിരിക്കുന്നു. സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത ചില അനുചരന്‍മാര്‍ക്ക് പ്രവാചകന്‍(സ) നല്‍കിയ മറുപടി വളരെ പ്രശസ്തമാണ്. 'നിങ്ങളേക്കാള്‍ അല്ലാഹുവെ അറിയുകയും ഭയപ്പെടുകയും ചെയ്യുന്നുവനാണ് ഞാന്‍. ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പെടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം ചെയ്തിട്ടുമുണ്ട്. എന്റെ ചര്യയെ വെറുക്കുന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല.'

നിയമപരമായി വിവാഹിതരായ ഇണകള്‍ക്ക് തങ്ങളുടെ ലൈംഗികാശ്യങ്ങള്‍ പരസ്പരം പൂര്‍ത്തീകരിക്കാവുന്നതാണ് എന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പ്രതിഫലാര്‍ഹവുമാണ്. സ്വഹീഹായ ഒരു ഹദീസില്‍ പറയുന്നു: 'നിങ്ങളുടെ ഗുഹ്യസ്ഥാനത്തിലും പ്രതിഫലമുണ്ട്.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ വികാര പൂര്‍ത്തീകരണം നടത്തുന്നതിന് പുണ്യം ലഭിക്കുമോ?' പ്രവാചകന്‍ പറഞ്ഞു: 'നിങ്ങള്‍ നിഷിദ്ധമായതിലാണ് അത് വെക്കുന്നതെങ്കില്‍ അതിന് ശിക്ഷയില്ലേ, അപ്രകാരം അനുവദനീയകരമായ കാര്യത്തിലാകുമ്പോള്‍ അതിന് പ്രതിഫലവുമുണ്ട്. ദോഷം മാത്രം പ്രതീക്ഷിക്കുകയും, പ്രതിഫലം പ്രതീക്ഷിക്കാതിരിക്കുകയുമാണോ നിങ്ങള്‍?' (മുസ്‌ലിം)

മനുഷ്യന്റെ പ്രകൃതിയും ശൈലിയും അനുസരിച്ച് പുരുഷന്‍ തന്റെ ആവശ്യം സ്ത്രീയോട് ഉന്നയിക്കുകയാണ് ചെയ്യുകയെന്ന് ഇസ്‌ലാം സൂചിപ്പിക്കുന്നു. കാരണം പുരുഷനാണ് ഈ വിഷയത്തില്‍ വികാരം കൂടുതലുള്ളവനും അതിനെ അടക്കിവെക്കാന്‍ കൂടുതല്‍ പ്രയാസപ്പെടുന്നവനും. സ്ത്രീയുടെ വികാരമാണ് പുരുഷന്റേതിനേക്കാള്‍ ശക്തമെന്ന് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നതിന് ശരീഅത്തില്‍ തെളിവുകളും കാണാം.

1) ഭാര്യയെ ഭര്‍ത്താവ് കിടക്കയിലേക്ക് ക്ഷണിച്ചാല്‍ അവള്‍ മറുപടി നല്‍കേണ്ടതാണ്്. ന്യായമായ കാരണങ്ങളാലല്ലാതെ ഭര്‍ത്താവിന്റെ ക്ഷണം നിരസിക്കാവതല്ല എന്നാണ് ഹദീസ് പറയുന്നത്. 'പുരുഷന്‍ തന്റെ ഭാര്യയെ തന്റെ ആവശ്യത്തിന് വിളിച്ചാല്‍, അവര്‍ അടുക്കളയിലാണെങ്കിലും അവന്റെ അരികെയെത്തട്ടെ.'
2) ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടക്കയിലേക്ക് വിളിക്കുമ്പോള്‍ ന്യായമായ കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും അക്കാരണത്താല്‍ അവന്‍ കോപിച്ച് കിടക്കുകയും ചെയ്യുന്നതിനെ കുറിച്ച് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കുന്നു. 'പുരുഷന്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്തു. അവളോട് കോപിച്ച് അവന്‍ കിടന്നാല്‍ നേരം പുലരുവോളം മാലാഖമാര്‍ അവളെ ശപിച്ചുകൊണ്ടിരിക്കും.'
രോഗം, രക്തവാര്‍ച്ച, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശറഈയായ കാരണങ്ങളില്ലാത്ത അവസ്ഥയില്‍ വിസമ്മതിച്ചാലാണിത്. ഇത്തരം കാരണങ്ങളെല്ലാം ഭര്‍ത്താവ് പരിഗണിക്കേണ്ടതുണ്ട്. മനുഷ്യരെ സൃഷ്ടിച്ച അല്ലാഹു അവന്റെ അവകാശങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് വിട്ടുവീഴ്ച നല്‍കിയിട്ടുണ്ടെന്നത് അവന്റെ അടിമകളും മാതൃകയാക്കേണ്ടതാണ്.
3) ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഐഛിക നോമ്പെടുക്കുന്ന ഭാര്യ അദ്ദേഹത്തിന്റെ അനുവാദം നേടിയിരിക്കണം. കാരണം സുന്നത്ത് നോമ്പിന്റെ പ്രതിഫലം നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഭര്‍ത്താവിന്റെ അവകാശത്തിനാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: 'ഭര്‍ത്താവ് അടുത്തുണ്ടായിരിക്കെ അവന്റെ അനുവാദത്തോട് കൂടിയല്ലാതെ സ്ത്രീ നോമ്പെടുക്കരുത്.' പരസ്പര ധാരണയോട് കൂടിയായിരിക്കണം സുന്നത്ത് നോമ്പെടുക്കുന്നത് എന്ന് സാരം.

ഇസ്‌ലാം പുരുഷന്റെ വികാരങ്ങളെ പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ വികാരങ്ങളെ ഒട്ടും തന്നെ മറന്നിട്ടില്ല. അവരുടെ പ്രകൃതിപരമായ സ്‌െ്രെതണ വികാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. പകല്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹിബിനു അംറിനെ പോലുള്ള അനുചരന്‍മാരോട് നബി(സ) പറഞ്ഞു: 'നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്, നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്.'

ഇമാം ഗസ്സാലി പറയുന്നു: 'ഓരോ നാല് രാത്രി കൂടുമ്പോഴും നീ അവളുടെ അടുക്കല്‍ ചെല്ലല്‍ അനിവാര്യമാണ്. നാല് ഭാര്യമാരുണ്ടെങ്കില്‍ അതാണ് ഏറ്റവും നീതിയുക്തമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ പരിധിവരെ പിന്തിക്കുന്നത് ഒരാള്‍ക്ക് അനുവദനീയമാണ്. സ്ത്രീയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമനുസരിച്ച് അതില്‍ കുറവ് വരുത്തുകയോ അധികരിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. വിശുദ്ധി കാത്തുസൂക്ഷിക്കല്‍ അവന് നിര്‍ബന്ധമാണ്.'

പുരുഷന്‍ തന്റെ ഭാര്യയുടെ താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും യാതൊരു പരിഗണനയും നല്‍കാതെ തന്റെ ആവശ്യപൂര്‍ത്തീകരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് പൂര്‍വ്വകേളികള്‍ക്കും ചുംബനങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ഹദീസുകള്‍ നമുക്ക് കാണാം. കേവലം മൃഗങ്ങളുടെ ബന്ധം പോലെയാവാതിരിക്കാനാണിത്.
ഇണകളില്‍ ചിലര്‍ അശ്രദ്ധരായിരിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉണര്‍ത്തുന്നത് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരോ ഇമാമുമാരോ അനൗചിത്യമായി മനസിലാക്കിയിരുന്നില്ല. തസവ്വുഫിന്റെയും ഫിഖ്ഹിന്റെയും ഇമാമായ അബൂ ഹാമിദുല്‍ ഗസ്സാലി ഇഹ്‌യാ ഉലൂമുദ്ദീനില്‍ സംയോഗ മര്യാദകള്‍ വിവരിക്കുന്നുണ്ട്. സൂക്ഷമതയും തഖ്‌വയും പുലര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള മാര്‍ഗമായിട്ടാണദ്ദേഹം പ്രസ്തുത ഗ്രന്ഥം രചിച്ചിട്ടുള്ളത്.

അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുക എന്നത് സുന്നത്തായ കാര്യമാണ്. നബി(സ) പറയുന്നു: 'നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയെ സമീപിച്ചാല്‍ അവന്‍ പറയട്ടെ, അല്ലാഹുവേ, പിശാചിനെ എന്നില്‍ നിന്നുമകറ്റേണമേ, ഞങ്ങള്‍ക്ക് പ്രദാനം ചെയ്തവയില്‍ നിന്നും പിശാചിനെ അകറ്റേണമേ, എന്ന് ചൊല്ലിയതിന് ശേഷം ലഭിക്കുന്ന കുട്ടിയെ പിശാച് ഉപദ്രവിക്കുകയില്ല.' അവനും ഭാര്യയും വസ്ത്രം കൊണ്ട് മൂടട്ടെ, കളികൊഞ്ചലുകളും ചുംബനങ്ങളും പങ്കുവെക്കുന്നതിനാണത്. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളിലാരും തങ്ങളുടെ ഭാര്യമാരുടെ മേല്‍ മൃഗങ്ങളെ പോലെ വീഴരുത്, അവര്‍ക്കിടയില്‍ ഒരു ദൂതന്‍ ഉണ്ടായിരിക്കണം. അപ്പോള്‍ ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, ഏന്താണ് ആ ദൂതന്‍? നബി(സ)പറഞ്ഞു: ചുംബനവും സംസാരവുമാണത്.' ഒരിക്കല്‍ പ്രവാചകന്‍(സ) പുരുഷനിലെ മൂന്ന് ദൗര്‍ബല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചു. പുരുഷന്‍ തന്റെ ഭാര്യയെ സമീപിക്കുകയും അവളോട് സംസാരിക്കുകയും കൊഞ്ചുകയും ഒരുമിച്ച് കിടക്കുകയും ചെയ്തതിന് ശേഷം അവളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്റെ ആവശ്യം പൂര്‍ത്തീകരിച്ച് എഴുന്നേറ്റ് പോവുകയെന്നത് ഇവയിലൊന്നാണ്.'

ഗസ്സാലി പറയുന്നു: 'അവന്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചാല്‍ തന്റെ ഭാര്യയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നത വരെ അവന്‍ സാവധാനം കാണിക്കണം. പലപ്പോഴും അവള്‍ക്ക് സ്ഖലനം വൈകിയേക്കും. വികാരമൂര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയില്‍ അവളില്‍ നിന്ന് പിന്മാറുന്നത് അവളോട് ചെയ്യുന്ന ദ്രോഹമാണ്. സ്ഖലനത്തിലുള്ള പ്രകൃതിപരമായ വ്യത്യാസം പരസ്പര പൊരുത്തകേടുകള്‍ക്ക് കാരണമായേക്കും. ഒരേ സമയത്ത് സ്ഖലനം നടക്കുന്നതായിരിക്കും അവള്‍ക്കും കൂടുതല്‍ ആസ്വാദ്യകരമായിരിക്കുക. ഭര്‍ത്താവ് അത് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാത്തപ്പോള്‍ അവള്‍ അത് പറയാന്‍ പലപ്പോഴും ലജ്ജിക്കുന്നു.'

ഇമാം ഗസ്സാലിക്ക് ശേഷം വന്ന, വളരെ തഖ്‌വയും സൂക്ഷ്മയും പുലര്‍ത്തിയിരുന്ന ഇബ്‌നുല്‍ ഖയ്യിം തന്റെ 'സാദുല്‍ മആദി'ല്‍ സംയോഗത്തില്‍ പ്രവാചകന്‍(സ)യുടെ മാതൃക വിവരിക്കുന്നുണ്ട്. അത് പറയുന്നത് മതപരമായി തെറ്റോ, ധാര്‍മ്മികമായി ന്യൂനതയോ അല്ല. ഇക്കാലത്ത് പലരും അങ്ങനെ ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് മനസിലാക്കാം.

'വിവാഹത്തിലും സംയോഗത്തിലും അദ്ദേഹത്തിന്റെ(പ്രവാചകന്‍) ചര്യയാണ് ഏറ്റവും സമ്പൂര്‍ണ്ണമായിട്ടുള്ളത്. അതിലൂടെ ആരോഗ്യത്തിന് സംരക്ഷണവും മനസിന്ന് സന്തോഷവും ആനന്ദവും ലഭിക്കുന്നു. അതിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടികൊടുക്കുകയും ചെയ്യുന്നു. സംയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ മൂന്നെണ്ണമാണ്:
1) വംശ സംരക്ഷണം, ഓരോ വംശവും ഭൂമിയില്‍ നിലനില്‍ക്കുന്നതിനായി അല്ലാഹു ഒരുക്കിയിട്ടുള്ള സംവിധാനമാണത്.
2) ശരീരത്തില്‍ കെട്ടികിടന്നാല്‍ ദോഷം ചെയ്യുന്ന ദ്രവങ്ങളെ പുറത്ത് കളയല്‍.
3) വികാര പൂര്‍ത്തീകരണവും ആനന്ദവും ആസ്വാദനവും.

അതിന്റെ പ്രയോജനങ്ങളെ പറ്റി അദ്ദേഹം പറയുന്നു: 'നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും മനസ്സിനെ നിയന്ത്രിക്കലും സ്ത്രീക്കും പുരുഷനും ഇഹ-പരലോകങ്ങളില്‍ പ്രയോജനം ചെയ്യുന്ന കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ നബി(സ) ഇത് പ്രാവര്‍ത്തികമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ സമുദായത്തെ അദ്ദേഹമതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'നിങ്ങള്‍ വിവാഹം ചെയ്യുക അതിലൂടെയാണ് എന്റെ ഉമ്മത്ത് വര്‍ദ്ധിക്കുക.' 'യുവാക്കളേ, നിങ്ങളില്‍ സാധ്യമാകുന്നവര്‍ വിവാഹം ചെയ്യട്ടെ. തീര്‍ച്ചയായും അത് കണ്ണിനെ താഴ്ത്തുന്നതും ലൈംഗികാവയവങ്ങള്‍ക്ക് സംരക്ഷണവുമാണ്.'.
ഇമാം ഇബനു ഖയ്യിം തുടരുന്നു 'സംയോഗത്തിന് മുമ്പ് ഇണയുമായി പൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുകയും ചുംബിക്കുകയും അവളുടെ നാവ് ഊമ്പുകയും ചെയ്യണം. പ്രവാചകന്‍(സ) ഭാര്യയോടൊപ്പം കേളികളിലേര്‍പ്പെടുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു.' ജാബിര്‍(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു: 'പൂര്‍വ്വകേളികളിലേര്‍പ്പെടുന്നതിന് മുമ്പ് സംയോഗം നടത്തുന്നത് നബി(സ) വിലക്കിയിരിക്കുന്നു.'
ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ യാഥാസ്ഥികരോ അരാജകത്വ വാദികളോ ആയിരുന്നില്ലെന്ന് കുറിക്കുന്ന തെളിവുകളാണിതെല്ലാം. മറിച്ച് അവരെല്ലാം യാഥാര്‍ത്ഥ്യ ലോകത്തിന് വേണ്ടത്ര പരിഗണന നല്‍കിയവരായിരുന്നു. ചുരുക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ ലൈംഗികതക്കുള്ള സ്ഥാനം ഇസ്‌ലാം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. നോമ്പിനെ കുറിച്ച് വിവരിക്കുന്നിടത്താണ് അവയിലൊന്ന്. 'നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.' (അല്‍ബഖറ: 187)
'അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും' എന്ന വളരെ സുന്ദരവും അര്‍ത്ഥഗംഭീരവുമായ പ്രയോഗമാണ് ഖുര്‍ആന്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിരിക്കുന്നത്. മറക്കല്‍, സംരക്ഷണം, ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമുള്ള രക്ഷ, ഒട്ടിചേര്‍ന്ന് നില്‍ക്കല്‍, സൗന്ദര്യം, അലങ്കാരം തുടങ്ങിയ അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പ്രയോഗമാണ് 'വസ്ത്രം' എന്നുള്ളത്.

രണ്ടാമതായി ഖുര്‍ആന്‍ പ്രയോഗിക്കുന്നത് അശുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്. 'ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്നകന്നു നില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.'(അല്‍ബഖറ: 222)
ആര്‍ത്തവകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് ഹദീസുകളിലൂടെ പ്രവാചകന്‍(സ) വിശദീകരിച്ചിട്ടുണ്ട്. സംയോഗത്തില്‍ നിന്നുമാത്രമാണ് വിട്ടുനില്‍ക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ചുംബിക്കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ഒന്നും അത് തടസ്സമല്ല. അപ്രകാരം തന്നെ സൂക്തത്തില്‍ പറയുന്ന 'നിങ്ങളാഗ്രഹിക്കുംവിധം' എന്നതിനെ വിശദീകരിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുന്ന ഏത് രീതിയും എന്നാണ്. കൃഷിയിടം എന്നതിന്റെ വ്യാഖ്യാനം പ്രത്യേകം പഠിക്കേണ്ടതാണ്. ഇസ്‌ലാമിന്റെ ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിക്കുന്നുവെന്നത് തന്നെ അതിന്റെ പ്രാധാന്യത്തിന് മതിയായ തെളിവാണ്.
By: Yousuful Qaradavi
വിവ : അഹ്മദ് നസീഫ് 

ഭര്‍ത്താക്കന്‍മാരുടെ ശ്രദ്ധക്ക്

love
തൂത്തുവാരിയോ, ഭക്ഷണം പാകം ചെയ്‌തോ, വസ്ത്രങ്ങള്‍ അലക്കിയോ ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ് സ്ത്രീകള്‍. ഭര്‍ത്താക്കന്മാരുടെ നിത്യേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വെറും പരിചാരികയോ, അനുസരണയുള്ള ഒരു കളിപ്പാവയോ ആയി അവളെ മാറ്റിയിരിക്കുന്നു. പക്ഷേ, അവള്‍ അങ്ങനെയാവേണ്ടവളല്ല.

തിരക്കുപിടിച്ച ജോലിഭാരങ്ങള്‍ക്കിടയില്‍ പല ഭര്‍ത്താക്കന്മാരും വൈവാഹിക ജീവിതമൂല്യവും ഭാര്യമാരോടുള്ള കടപ്പാടും മറന്നുപോകുന്നു. അതിന്റെ ഫലമായി, അവര്‍ തന്നെ തന്റെ ഇണയും മക്കളുമടങ്ങുന്ന കുടുംബമെന്ന അടിത്തറ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാട് കുടുംബഭദ്രതയെ അല്ലലുകളുടേയും അലട്ടലുകളുടേയും പടുകുഴിയിലേക്ക് തള്ളിവിടുന്നു. തന്റെ ഭാര്യ എന്താണെന്നും കുടുംബമെന്നാലെന്താണെന്നും ഇതുവരെ തിരിച്ചറിയാത്ത ഭര്‍ത്താക്കന്മാര്‍ മതശിക്ഷണങ്ങള്‍ ലഭിച്ച കുടുംബങ്ങളില്‍ പോലും കണ്ടുവരുന്നു.

അല്ലാഹുവിന്റെ ആജ്ഞാനുസരണങ്ങള്‍ അതേപടി പാലിക്കുകയും മറുവശത്ത് ഭാര്യമാരോടുള്ള പെരുമാറ്റ മര്യാദയില്‍ മറവി ബാധിക്കുകയും ചെയ്ത പല മുസ്‌ലിം ഭര്‍ത്താക്കന്മാരുടേയും അവസ്ഥ ഏറെ ദുഃഖകരമാണ്. പുറമെ കരുണയുള്ളവരും ക്ഷമാശീലനും ചിരിതൂകുന്നവനുമൊക്കെ ആണെങ്കിലും തിരിച്ച് വീട്ടിലെത്തിയാല്‍ തന്റെ ഭാര്യക്കുനേരെ ക്ഷോഭിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നവരുമാണവര്‍. തന്റെ ഞെരുക്കങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ഭാര്യയുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാന്‍ പല ഭര്‍ത്തക്കന്മാര്‍ക്കും സാധിക്കുന്നില്ല.

അവള്‍ക്കൊരിത്തിരി വിശ്രമം വേണമെന്ന കാര്യം അവന്‍ പാടെ മറക്കുന്നു. വീടിന് പുറത്തുള്ള തന്റെ ജോലി കുടുംബത്തിന്റെ ഉപജീവനത്തിന് അത്യാവശ്യമാണെന്നിരിക്കെ തന്നെ തന്റെ ഭാര്യയുടെ വീട്ടിലെ ജോലികള്‍ ഒരിക്കലും നിസ്സാരമാക്കാവതല്ല. ആരോഗ്യകരമായ കുടുംബത്തിന് ഏറെ അനിവാര്യമാണത്. ഒരു നല്ല കുടുംബം ഉണ്ടാകുന്നത് അവളുടെ പരിശ്രമം കൊണ്ടുകൂടിയാണ്. ഭാര്യ ഒന്നവളെ സഹായത്തിന് വിളിച്ചാല്‍ അത് തനിക്ക് നാണക്കേടാണെന്ന് കരുതുന്നവരാണ് പല ഭര്‍ത്താക്കന്മാരും. അല്ലാഹുവിന്റെ പ്രിയദൂതന്‍ മുഹമ്മദ് നബി(സ) തന്റെ ഭാര്യമാരെ സഹായിച്ചിരുന്നെന്ന് അവര്‍ക്കറിയില്ലേ? സ്വന്തമായി നല്ല ഭക്ഷണം പാകം ചെയ്യുകയും മറ്റു സ്ത്രീകള്‍ക്ക് അത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറുള്ള മഹാനായ ഉമര്‍ ബിന്‍ ഖത്താബിനെ അവര്‍ക്കറിയില്ലേ? ഒരു ഭര്‍ത്താവും അവന് എത്ര ജോലിത്തിരക്കുണ്ടായാലും മാനവരാശിക്ക് ഇസ്‌ലാമിന്റെ പ്രകാശമെത്തിക്കേണ്ട പ്രവാചകനോളം തിരക്കുള്ളവനാകില്ലല്ലോ? മഹാനായ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനോളം തിരക്കുള്ളവനാകില്ലല്ലോ..?

ചില ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് ഒരു സ്‌നേഹവാക്കുപോലും കേള്‍ക്കാറില്ലെന്നത് ഏറെ അത്ഭുതകരമാണ്. തനിക്കേറ്റവും പ്രിയപ്പെട്ടതാരാണെന്ന് ചോദ്യത്തിന് പ്രിയപത്‌നി ആയിശയെന്നു പറയാന്‍ പ്രവാചകന്‍(സ്വ)ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഭാര്യയെ സ്‌നേഹിക്കുകയും അവള്‍ക്ക് തന്നില്‍ നിന്നുള്ള അവകാശം വകവെച്ചു കൊടുക്കുക്കാനും പ്രവാചകന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

തിരക്കുകള്‍ കാരണം തങ്ങളുടെ ഭാര്യമാരോട് ഒരു നല്ല വാക്ക് മിണ്ടുവാന്‍ പോലും മറന്നു പോകുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലാകാം. പ്രബോധനപ്രവര്‍ത്തനം ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാവത്ത ബാധ്യയാണെങ്കിലും തന്റെ ഭാര്യമാരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കാന്‍ ആര്‍ക്കും അനുവാദമില്ല.

'നിങ്ങളിലേറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണെ'ന്ന പ്രവാചകവചനം ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറാനും അവരെ സ്‌നേഹിക്കാനും കല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ റസൂല്‍ ഭാര്യമാരോടൊത്ത് സമയം ചിലവഴിക്കുകയും അവരോട് സംസാരിക്കുകയും അവരോടൊത്ത് കളിചിരിയിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ പ്രിയപത്‌നി ഉമ്മുസലമ(റ)വിന്റെ, തലമുണ്ഡനം ചെയ്യാനും ബലിയറുക്കുവാനുമുള്ള നിര്‍ദ്ദേശം റസൂല്‍ വളരെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു. അതാണ് ആ സന്ധിയുടെ വിജയത്തിന് സഹായിച്ചതും.

കുഞ്ഞുങ്ങളെ വളര്‍ത്താനുള്ളവരായിട്ടാണ് പലപ്പോഴും മാതാക്കള്‍ നിര്‍വ്വചിക്കപ്പെടാറ്. എന്നാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തല്‍ ഒരിക്കലും മാതാവിന്റെ മാത്രം ജോലിയല്ല. ഒരു കുടുംബത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പിതാവിനും വലിയ പങ്കുണ്ട്. ഒരു കുഞ്ഞിന് പിതാവിന്റെ സാമീപ്യം അത്യാവശ്യമാണ്. അവരുടെ ഗൃഹപാഠങ്ങളെ കുറിച്ചും ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചും മതപരമായ അറിവിന്റെ ആഴവും പിതാവ് കൃത്യമായി അറിയേണ്ടതുണ്ട്. അവരോട് അതിനെക്കുറിച്ച് ചോദിക്കുന്ന, തങ്ങളുടെ അരികില്‍ എന്നും ഒരു താങ്ങായി വര്‍ത്തിക്കുന്ന പിതാവിനെയാണ് അവര്‍ ആഗ്രഹിക്കുന്നത്.

പ്രിയ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ ഇണയാണ്, മറുപകുതിയാണ്, നിങ്ങളുടെ ജീവിതസഖിയുമാണ്. അവള്‍ നിങ്ങളുടെ ഇഹലോകത്തിലെ 'ഹസന'യും (നന്മ) ജീവിതത്തിലെ അനുഗ്രഹവുമാണ്. പക്ഷേ, അവള്‍ക്കതാകാനുള്ള അവസരം നിങ്ങള്‍ നല്‍കിയാല്‍ മാത്രം. നിങ്ങളുടെ ചുണ്ടുകളില്‍ പുഞ്ചിരിയുടെ പൂചെണ്ടുകള്‍ വിരിയിക്കാനും കണ്ണുകളിലെ കണ്ണുനീര്‍ വറ്റിക്കുവാനും കഴിവുള്ളവളാകുന്നു അവള്‍. കുടുംബത്തില്‍ ഈമാനിന്റെ വെള്ളരിപ്രാവും സന്തോഷത്തിന്റെ തിരമാലകളും പ്രചോദനത്തിന്റെ ആര്‍ത്തിരമ്പലുകളും കൊണ്ടുവരാന്‍ കെല്‍പ്പുള്ളവളാകുന്നു അവള്‍. കുടുംബത്തിന്റെ വിജയത്തിനും ആനന്ദത്തിനും വേണ്ടി ഏതു ത്യാഗവും സഹായിക്കാന്‍ തയ്യാറുള്ളവരാണവര്‍.

നിങ്ങള്‍ വിചാരിക്കുന്നതു പോലെ വിവാഹം ഒരിക്കലും ഭാരത്തിന്റെ കൂമ്പാരമോ ദുഃഖത്തിന്റെ കടിഞ്ഞാണോ സമ്മാനിക്കുന്ന ഒന്നല്ല. ബന്ധത്തിന്റെ അടിത്തറ ദൃഢവും അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തവുമാണെങ്കില്‍ ഏതു വെല്ലുവിളിയെയും നിശ്ശേഷം തട്ടിമാറ്റാനാകും. എല്ലാ ഭര്‍ത്താക്കന്മാരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ഭാര്യയുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗം ഭര്‍ത്താക്കന്മാരോടാണിത്. സന്തോഷവും ദൃഢവുമായ ഒരു മുസ്‌ലിം കുടുംബം ഇണകള്‍ക്കിടയിലെ നല്ല ഉറച്ച പങ്കാളിത്തം വഴിയേ ഉണ്ടാകൂ എന്ന ഖുര്‍ആനികാധ്യാപനം ഏറെ പ്രസക്തമാണ്. (30:21)
By: Zaher Kasiamah
വിവ: ഹിറ പുത്തലത്ത്

എന്നും പുതുവസ്ത്രമണിഞ്ഞ്



സ്ത്രീകള്‍ നിങ്ങളുടെ വസ്ത്രമാണ്; നിങ്ങള്‍ അവരുടെയും വസ്ത്രമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. വിവാഹമെന്നാല്‍ പരസ്പരം വസ്ത്രമാകലാണെന്നിരിക്കെ വാര്‍ധക്യത്തിലും പുതുവസ്ത്രമണിഞ്ഞവരെപ്പോലെയായിരിക്കണം ദമ്പതിമാര്‍. വസ്ത്രം മേനിക്ക് അഴകേകുന്നു. കാലാവസ്ഥയുടെ പ്രതികൂലതയുണ്ടാക്കുന്ന പ്രയാസങ്ങളില്‍ നിന്ന് ശരീരത്തെ ഒരു വലിയ അളവോളം സംരക്ഷിച്ചു നിര്‍ത്തുന്നു. ശരീരത്തിന്റെ ന്യൂനതകള്‍ മറച്ചുവെക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം വസ്ത്രങ്ങളാണെന്ന് അല്ലാഹു പറയുമ്പോള്‍ മേല്‍പറഞ്ഞ ഗുണങ്ങളെല്ലാം അവരിലുണ്ടാകണമെന്നാണ് താല്‍പര്യപ്പെടുന്നത്.

വ്യക്തിത്വമുള്ള ഒരാളുടെ ഭാര്യയാകുന്ന സ്ത്രീക്ക് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടാവും. അത് അവള്‍ക്ക് അഴകായി അനുഭവപ്പെടും. പ്രശ്‌നങ്ങളിലിടപെട്ട് തന്റേടത്തോടെ സംസാരിക്കാന്‍ കഴിയുക, പ്രതികരണം മാന്യമായിരിക്കുക, വാക്ക് പാലിക്കുക, അലിവുള്ള മനസ്സിന്റെ ഉടമയാവുക എന്നിവയാണ് ഒരു പുരുഷനെ സ്ത്രീയുടെ മുമ്പില്‍ വിലപ്പെട്ടവനാക്കുന്നത്. ഒരു പാട് ധനവും നല്ല സൗന്ദര്യവുമുള്ള പുരുഷന്ന് ഈ ഗുണങ്ങളൊന്നുമില്ലെങ്കില്‍ അയാളില്‍ അവള്‍ പൂര്‍ണ്ണ സംതൃപ്തയാകില്ല. ഈ ഗുണങ്ങളെല്ലാം ഉണ്ടാവുകയും പണവും സൗന്ദര്യവും കുറഞ്ഞിരിക്കിരിക്കുകയുമാണെങ്കിലോ? അവള്‍ക്ക് സംതൃപ്തിക്കുറവുണ്ടാവുകയില്ല. അതിനാല്‍ പുരുഷന്‍ ഈ ഗുണങ്ങള്‍ ആര്‍ജിക്കണം.

നല്ല തറവാടും സമ്പത്തും മികച്ച സൗന്ദര്യവുമുള്ള ഭാര്യമാരുടെ സംസാരത്തിലും സമീപനത്തിലും പക്വതയിലും സംസ്‌കാരവുമില്ലാതിരുന്നാല്‍ അവളുടെ സൗന്ദര്യാധിക്യവും സമ്പത്തും കാരണം അവളെ ഭര്‍ത്താവ് ഇഷ്ടതോഴിയായി പരിഗണിക്കില്ല. ഇരുവരുടെയും നിറവും മാംസളതയും കാലം ഇല്ലാതാക്കും. എന്നാല്‍ മേല്‍ പറഞ്ഞ ഗുണങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ കാലത്തിന് കഴിയില്ല. കാലം കൂടും തോറും ഈ ഗുണങ്ങള്‍ക്ക് തിളക്കമേറുകയാണ് ചെയ്യുക. മിക്ക പ്രവാചകന്‍മാരുടെയും ഭാര്യമാര്‍ പക്വതയും വിവേകവും സല്‍സ്വഭാവവുമുള്ളവരായിരുന്നു.

ദുനിയാവു മുഴുവനും വിഭവമാണ്, വിഭവങ്ങളില്‍ ഉത്തമം സദ്‌വൃത്തയായ ഭാര്യയാണ് എന്ന നബി വചനം എത്രമാത്രം പ്രസക്തം! പുരുഷന്മാരേ, നിങ്ങളില്‍ ഉത്തമന്‍മാര്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമന്‍മാരായവരാണ് എന്ന് നബി തിരുമേനി പറഞ്ഞു. ഇതു രണ്ടും ചേര്‍ത്തുവായിക്കുമ്പോള്‍ ദാമ്പത്യം നന്മയിലുള്ള മത്സരമാണ് എന്ന് ബോധ്യമാവും.

സഹായം അത്യാവശ്യമായേടത്ത് അതു കണ്ടറിഞ്ഞ് സഹായിക്കുന്ന ഭര്‍ത്താവിനെ ഭാര്യ എന്നും മനസ്സില്‍ താലോലിക്കും. കണ്ടറിയാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ സൂചന ഉള്‍ക്കൊണ്ട് ഉടനെ സഹായ ഹസ്തം നീട്ടിയാലും അവള്‍ സംതൃപ്തയാവും. ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് ഇത്രയധികം കിട്ടിയില്ലെങ്കിലും ഒരു പ്രോല്‍സാഹനവാക്കോ അഭിനന്ദനമോ ആയാലും അയാളുടെ പ്രശ്‌നം പരിഹൃതമാകും.

ഈ രീതിയില്‍ ചിന്തിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഇടപെടലുകളെ നിരൂപണം ചെയ്യുക. അനാവശ്യവും അസ്ഥാനത്തുമായ പാരുഷ്യം തന്റെ ഭാഗത്ത് നിന്ന് വന്നുപോയോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. എങ്കില്‍ വിവാഹദിവസം മനസ്സും മനസ്സും കൈമാറിയ വസ്ത്രം ഏതു പ്രായത്തിലും നിറപ്പൊലിമയോടെ നിലനില്‍ക്കും.

പ്രായം കൂടുകയും ലൈംഗിക ശേഷി കുറയുകയും ചെയ്യുമ്പോള്‍ ചിലരില്‍ പലകാര്യത്തിലും കുറ്റം പറയുന്ന സ്വഭാവം ഉണ്ടായേക്കാം. ഒരാള്‍ക്ക് ലൈംഗിക താല്‍പര്യം നിലനില്‍ക്കുകയും മറുപാതിക്ക് ഇല്ലാതിരിക്കുകയും ചെയ്താല്‍ മാനസികമായ അകല്‍ച്ച ചിലരില്‍ പ്രകടമായെന്നുവരും. അപ്പോള്‍ അപഗ്രഥന ശേഷിയാണ് നാം ഉപയോഗിക്കേണ്ടത്. പ്രായം, രോഗം, സാഹചര്യങ്ങളുടെ മാറ്റം എന്നിവ കൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നും എന്റെ നല്ല പാതിയെ അക്കാരണത്താല്‍ വെറുക്കുന്നത് ശരിയല്ലെന്നും ചിന്തിക്കണം. അകല്‍ച്ച കൂടുന്നു എന്ന് തോന്നിയാല്‍ കൗണ്‍സലര്‍മാരെ സമീപിക്കുന്നതും നല്ലതാണ്. മാധ്യമങ്ങളിലെ പൊതു താല്‍പര്യമുള്ള വിഷയം പരസ്പരം ശ്രദ്ധയില്‍ പെടുത്തുക, ഒരാള്‍ വായിക്കുകയും മറ്റൊരാള്‍ കേള്‍ക്കുകയും ചെയ്യുക എന്നിവ അടുപ്പം പുനസ്ഥാപിക്കാന്‍ ഉപകരിക്കും.
By: EKM Pannur

പറന്നു പോയ്‌ അനന്തതയിലേക്ക്...

കൂട്ടം തെറ്റിയ പറവകൾ പറന്നു പോയ്‌ അനന്തതയിലേക്ക്...
.

ഈ ലോകത്തേക്ക് വന്ന വ്യത്യസ്തരായ കൂട്ടുകാരിൽ പെട്ടവരായിരുന്നു മിഥുൻ മേരി റാഫിയും ,ഡോക്ടർ  ഷാനവാസ് പി സി യും.
യുവത്വത്തിന്റെ പ്രസരിപ്പുള്ള സേവന കർമ്മികൾ ആയ ചെറുപ്പക്കാർ.
സോഷ്യൽ മീഡിയകളിൽ നന്മ നിറഞ്ഞ കൂട്ടുകാരായിരുന്നു ഇവർ, ഇവരുടെ കൂട്ടുകെട്ടുകളും അങ്ങിനെ തന്നെ.

സമൂഹത്തിലെ അനീതികള്ക്കെതിരെ പട പൊരുതിയിരുന്നവർ, സമൂഹത്തിലെ വേദനിക്കുന്നവർക്കൊപ്പം ചിലവഴിചിരുന്നവർ ,
അവരുടെ ആത്മാക്കൾ പരമകാരുണികന്റെ വിളിക്കുത്തരമേകി ഈ നശ്വരലോകത്തോട് വിടപറഞ്ഞു...

നാലഞ്ചുനാളുകൾക്ക് മുന്നേ ബൈക്ക് അപകടത്തിൽ മിഥുൻ പോയപ്പോ,
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നുള്ള മടക്ക യാത്രക്കിടയിൽ, കാറിലെ ബാക്ക് സീറ്റ് യാത്രക്കാരനായ ഷാനവാസിന് സൈലന്റ് അറ്റാക്ക് ഉണ്ടാവുകയായിരുന്നു.

മിഥുൻ എഫ് ബി യിൽ എഴുതിയ വരികൾ
  • ഞാന്‍ ശരിയായിരിക്കാം ..പക്ഷെ ഞാന്‍ മാത്രമല്ല ശരി ....സൂര്യനിലേക്ക് വളഞ്ഞും നിവര്‍ന്നും ഒരായിരം വഴികള്‍ ... എന്‍റെ ശരികളിലൂടെ നിന്നെ ഞാന്‍ വിലയിരുത്തുന്നതിനെക്കാള്‍ എന്‍റെ വഴികളിലൂടെ നടക്കാന്‍ നിന്നെ നിര്‍ബന്ധിക്കുന്നതിനെക്കാള്‍ വലിയൊരു മണ്ടത്തരം ഇല്ല !!!
  • സ്വന്തം ഫോട്ടൊ ഇടുന്നതിൽ അകലം പാലിച്ച ഒരു സുഹൃത്തായിരുന്നു മിഥുൻ 
.
ചെയ്തു കൂട്ടിയ നന്മകൾ ഒരുപാടുണ്ട് ഇരുവർക്കും ,ആ പ്രായത്തിൽ ചെയ്തു തീർക്കാവുന്നതിന്റെ പതിൻമടങ്ങ്‌.
ഡോക്ടർ ആയാൽ മരുന്ന് മാഫിയകൾക്കനുസരിച്ച് പ്രവർത്തിക്കണം എന്ന അലിഖിത നിയമം ലംഘിച്ച് പാവങ്ങൾക്കും , ആദിവാസികൾക്കും വേണ്ടി ജീവിതം സ്വയം സമർപിച്ച ഷാനവാസ് ഡോക്ടർ മരുന്ന് മാഫിയകളുടെ കുഴലൂത്തുകാരായ പത്ര മുതലാളിമാർക്കും മാഫിയകൾക്കും ഒരു പേടി സ്വപ്നമായിരുന്നു. ഡോക്ടറെ ദ്രോഹിക്കാൻ അധികാരത്തിന്റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചിരുന്നു അവർ, മാനസികമായും ശാരീരികമായും തകർത്ത് ഈ ലോകത്ത് നിന്നു തന്നെ ഇല്ലായ്മ ചെയ്യാൻ അവർ ശ്രമിച്ചിരുന്നു.
ശരീരത്തിൽ ജീവനുണ്ടാവുവോളം അനീതിക്കെതിരെ പട പൊരുതാൻ ഉറച്ച ഡോക്ടറുടെ ചേതനയറ്റ ശരീരമാണ് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്രയിൽ സുഹൃത്തുക്കൾക്ക് കാണേണ്ടി വന്നത് . നിശബ്ദ മരണം വരിച്ച് അനന്തതയിലേക്ക് ആ ആത്മാവ് പറന്നകന്നു.
ചെയ്ത കർമ്മങ്ങൾ പരലോകത്ത് ഇരുവർക്കും തുണയാകും.
.
എന്റെ മനസ്സ് പതറുന്നു .... സുഹൃത്ത് ബന്ധങ്ങളിൽ നിന്ന് മൂന്നു പേരാണ് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ഈ ലോകത്തോട്‌ വിട പറഞ്ഞത്

ശിവദാസ് എം ജി,മിഥുൻ, ഷാനവാസ് ......
.
ഇനി ആരൊക്കെ .... എനിക്കറിയില്ല .... ദൈവ വിളിക്കുത്തരം യേകി യത്രക്കായ് റെഡി ആയവർ ...
നാഥാ ....
ഹിദായത്തിൽ ആയിക്കൊണ്ടുള്ള ഒരു മരണം ...
ആർക്കും ബാധ്യതയില്ലാത്ത ഒരു മരണം ...
സജ്ജനങ്ങൾക്കൊപ്പം എത്തിച്ചേരാനുള്ള ഒരു മരണം
അതാകണേ ഞങ്ങൾക്ക് ,കുടുംബങ്ങൾക്ക് നീ വിധിക്കെണ്ടത് .... ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കണമേ ...

Friday, February 6, 2015

അമേരിക്കന്‍ പ്രസിഡന്റിന് ഫലസ്തീന്‍ ബാലന്‍ എഴുതുന്നത്..


പ്രിയപ്പെട്ട പ്രസിഡന്റ് ഒബാമക്ക്,

എനിക്ക് 14 വയസ്സായി. കിഴക്കന്‍ ജറൂസലേമിലെ ശൈഖ് ജറാഹ് എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം ഇസ്രായേല്‍ കുടിയേറ്റക്കാര്‍ കൈയ്യേറിയത്. ഇസ്രായേല്‍ കോടതിവിധി പ്രകാരം വീടിന്റെ ഒരുഭാഗം കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നുവെച്ചാല്‍ ഞങ്ങളെ അവര്‍ ഞങ്ങളുടെ വീട്ടില്‍ നിന്നു തന്നെ പുറത്താക്കി. എന്നെയും മറ്റു പതിനായിരക്കണക്കിന് ഫലസ്തീനികളെയും സംബന്ധിച്ചിടത്തോളം ഇസ്രായേലികളുടെ ഇത്തരം നടപടികള്‍ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതോടു കൂടി ജീവിതം അങ്ങേയറ്റം ദുസ്സഹമായി. കിഴക്കന്‍ ജറൂസലേം പൂര്‍ണ്ണമായും പിടിച്ചെടുത്ത് ജൂതന്‍മാരുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരിക എന്നതാണ് കുടിയേറ്റക്കാരുടെ പ്രവര്‍ത്തനലക്ഷ്യം. അതിന് വേണ്ടി ഇടക്കിടെ അവര്‍ ഫലസ്തീനികള്‍ക്ക് നേരെ ആക്രമണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ശൈഖ് ജറാഹ് ഒരിക്കല്‍ മനോഹരമായ ഒരു ഭൂപ്രദേശമായിരുന്നു. എല്ലാവരും വളരെ അടുത്തിടപഴകിയായിരുന്നു ജീവിച്ചിരുന്നത്. വീടിന്റെ ഒരുഭാഗം കുടിയേറ്റക്കാര്‍ കൈയ്യേറുന്നതിന് മുമ്പ്, ഞാന്‍ വളരെ സമാധാനത്തോടെയായിരുന്നു ഉറങ്ങിയിരുന്നത്. ഒന്നിനേയും ഞങ്ങള്‍ക്ക് ഭയപ്പെടേണ്ടതില്ലായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ഇതൊരു ഫലസ്തീന്‍ പ്രദേശമായിരുന്നു എന്നതിന്റെ ഒരു അടയാളവും ഇന്നിവിടെ ശേഷിക്കുന്നില്ല. എല്ലാം ഹിബ്രുവിലാണ്. തെരുവിലൂടെ നടന്നു പോവുകയാണെങ്കില്‍ ഹിബ്രൂ സംഗീതമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല.

സ്വഗൃഹങ്ങളില്‍ നിന്നും ജൂതകുടിയേറ്റക്കാരാല്‍ പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ മാനസികമായും സാമ്പത്തികമായും തകര്‍ന്നുപോയിക്കഴിഞ്ഞിരിക്കുകയാണ്. ഒരുവര്‍ഷത്തോളമായി എന്റെ ഉപ്പ ജോലിക്ക് പോക്ക് നിര്‍ത്തിയിട്ട്. കാരണം മറ്റൊന്നുമല്ല. ദിനംപ്രതിയെന്നോണം ഇവിടെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അപകടങ്ങളും. ആക്രമണങ്ങളും സംഘട്ടനങ്ങളും നടക്കാത്ത ദിവസങ്ങള്‍ കുറവാണ്. അതുകൊണ്ടു ജൂതകുടിയേറ്റക്കാര്‍ കൈയ്യേറിയിരിക്കുന്ന വീട്ടില്‍ ഞങ്ങളെ ഒറ്റക്കാക്കി പുറത്ത് പോകാന്‍ അദ്ദേഹത്തിന് ശരിക്കും പറഞ്ഞാല്‍ ഭയമാണ്. വീട്ടിലെ ചെറിയകുട്ടികള്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് ഞാന്‍ കാണാറുണ്ട്. എന്റെ കുഞ്ഞുപെങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. അവര്‍ രാത്രി വളരെ കുറച്ച് മാത്രമേ ഇപ്പോള്‍ ഉറങ്ങാറുള്ളു. ഞങ്ങളുടെ വീട്ടില്‍ താമസിക്കുന്ന ജൂതകുടിയേറ്റക്കാരുടെ പക്കല്‍ ഒരു വലിയ നായയുണ്ട്. അവര്‍ അതിനെ എപ്പോഴും അഴിച്ചുവിടും. നായ അടുത്ത് വരുമ്പോഴെക്കെ എന്റെ കുഞ്ഞുപെങ്ങള്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കുകയല്ലാതെ വേറെനിവൃത്തിയില്ല.

ഞങ്ങളുടേത് ഒരു വലിയ കുടുംബമായിരുന്നു. ഇപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് എല്ലാവരും താമസിക്കുന്നത്. ഇനി എന്തൊക്കെയാണ് സംഭവിക്കുക എന്നതിനെ കുറിച്ച് ഞങ്ങള്‍ക്കൊരുറപ്പുമില്ല. എന്റെ പ്രായത്തിലുള്ളവരും എന്നേക്കാള്‍ പ്രായം കുറഞ്ഞവരുമായ കുട്ടികളെ ഇസ്രായേല്‍ പോലീസ് നിരന്തരമായി അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരോടെന്ന പോലെയാണ് അവരെ അവര്‍ ചോദ്യചെയ്യുന്നതും പീഢിപ്പിക്കുന്നതും. കുടിയേറ്റക്കാര്‍ വളരെ മൃഗീയമായാണ് ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. സ്വന്തം നാട്ടിലും, എന്തിന് സ്വന്തം വീട്ടില്‍ പോലും ഭയപ്പാടോടെയും സുരക്ഷിതത്വം അനുഭവിക്കാതെയുമാണ് ഞാനെന്റെ ജീവിതത്തിന്റെ അധികസമയവും തള്ളിനീക്കിയത്.

മിസ്റ്റര്‍ പ്രസിഡന്റ്, ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള ശക്തിയും അധികാരവും നിങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ അവസ്ഥ ഒന്ന് കാണുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുക എന്നതാണ് താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം. എന്താണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയുക എന്നിട്ട് അതിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് വിശദീകരിച്ച് കൊടുക്കുക. ഇവിടെ നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് താങ്കള്‍ അറിയാതിരിക്കില്ലല്ലോ. താങ്കള്‍ക്കെല്ലാമറിയാമെന്ന ഉറപ്പ് എനിക്കുണ്ട്.

ജൂതകുടിയേറ്റക്കാരെ പിന്തുണക്കുന്ന ഇസ്രായേല്‍ സര്‍ക്കാറിനെതിരെ താങ്കള്‍ സംസാരിക്കുമെന്നും ഇസ്രായേല്‍ സര്‍ക്കാറിന്റെ നയനിലപാടുകളില്‍ കാര്യമായ മാറ്റം വരുത്തുവാന്‍ താങ്കള്‍ സമ്മര്‍ദ്ദം ചെലുത്തും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അമേരിക്ക നല്‍കുന്ന സൈനിക സഹായം നിരായുധരായ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് നേരെയാണ് ഇസ്രായേല്‍ ഉപയോഗിക്കുന്നത്. എന്റെ നാട്ടുകാര്‍ക്ക് മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ അധിനിവേശ നടപടികളെ പിന്തുണച്ചു കൊണ്ട് അമേരിക്ക ഇസ്രായേലിന് നല്‍കിക്കൊണ്ടിരിക്കുന്ന സൈനിക സഹായങ്ങള്‍ ഭാവിയില്‍ താങ്കള്‍ നിര്‍ത്തലാക്കുമെന്ന് ഞാന്‍ കരുതുന്നു.

ഭാവിയില്‍ ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ലോകമൊന്നടങ്കം ഇറങ്ങിപ്പുറപ്പെടുന്ന ഒരു കാലം വരും. ഞങ്ങളുടെ വീടുകള്‍ കുടിയേറ്റക്കാര്‍ പിടിച്ചെടുക്കുമ്പോള്‍, കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍, അവരെ മുറിവേല്‍പ്പിക്കുമ്പോള്‍, ഞങ്ങളുടെ ഭാവിയെ അവര്‍ നശിപ്പിക്കുമ്പോള്‍ അന്ന് നിങ്ങള്‍ക്ക് നിശബ്ദമായിരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.

മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകള്‍ തിരികെ ലഭിക്കണം. 1948-ന് മുമ്പുള്ള ഞങ്ങളുടെ ഫലസ്തീനും ഞങ്ങള്‍ക്ക് തിരിച്ചുകിട്ടണം. അക്രമമാണ് ഇവിടെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഭൂരിഭാഗം പേര്‍ക്കും ഇതിനെക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. അവര്‍ ഇത് തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അവരവരുടെ അവകാശങ്ങള്‍ ലഭിക്കണം എന്നു മാത്രമാണ് എന്റെ ആഗ്രഹം.

തെരുവില്‍ കളിച്ചു കൊണ്ടിരുന്ന ഫലസ്തീന്‍ ബാലന്റെ കൈയ്യില്‍ നിന്നും അവര്‍ തട്ടിപ്പറിച്ചെടുത്ത കളിപ്പന്തു മുതല്‍, ഞങ്ങളുടെ കാരണവന്‍മാരില്‍ നിന്നും അവര്‍ തട്ടിയെടുത്ത കൃഷിസ്ഥലം വരെയുള്ളതെല്ലാം ഞങ്ങള്‍ക്ക് തിരികെ ലഭിക്കണം.
-മുഹമ്മദ് അല്‍കുര്‍ദ്
മൊഴിമാറ്റം: ഹുദ ശുഐബ്‌

Friday, January 30, 2015

ദഹനക്കേടിന് മല്ലി



മല്ലി കഴിക്കാത്തവര്‍ ആരുമുണ്ടാകില്ല; അതേ പോലെ മല്ലിയിലയും. ഔഷധമായും വജ്ഞനമായും ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സര്‍വസാധാരണയായി കണ്ടുവരുന്നതും അനേകം മരുന്നുകള്‍ കഴിച്ചിട്ടും ആശ്വാസമില്ലാത്തതുമായ പല രോഗങ്ങള്‍ക്കും മല്ലി ആശ്വാസം ചെയ്യുമെന്നത് പലര്‍ക്കും അറിയില്ല
.

സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ധാരാളമായി കൃഷി ചെയ്യാന്‍ പറ്റുന്നതാണ് മല്ലി. ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ കൃഷിചെയ്തുവരുന്നുണ്ടെങ്കിലും വ്യാവസായികമായി കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. മല്ലിയുടെ ഇലയും അതിന്റെ കായ(ഫലം)യും ഉപയോഗിച്ചുവരുന്നു. ഛര്‍ദ്ദി, വയറുവേദന, ദഹനക്കുറവ്‌, വയറിലെ അസ്വാസ്ഥ്യങ്ങള്‍, വയറെരിച്ചില്‍ (ഗ്യാസ്ട്രബിള്‍), പുളിച്ചു തികട്ടല്‍, മൂത്ര തടസ്സം, മൂത്രനാളി രോഗങ്ങള്‍ എന്നിവക്കെല്ലാം ഇത് ഉപയോഗിച്ചുവരുന്നു. ദാഹം മാറ്റുന്നതിനു മല്ലിക്ക് പ്രത്യേക കഴിവുണ്ട്.

അടിഭാഗം വീതിയുള്ള, പച്ചനിറത്തില്‍ മിനുസമുള്ള ഇലകളോടു കൂടിയ ഇതിനെ സുഗന്ധ ഔഷധച്ചെടിയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഉത്തേജക ദ്രവ്യമായും ധാതുപുഷ്ടിക്കും മൂത്രസംബന്ധമായ അസുഖത്തിനും ഇതിനെ ഉപയോഗിച്ചുവരുന്നു. ശ്വാസകോശ രോഗങ്ങള്‍, വിശേഷിച്ച് കുഞ്ഞുങ്ങളില്‍ കാണുന്ന ശ്വാസംമുട്ടലിനും തലവേദന, ദന്തരോഗങ്ങള്‍, മോണപ്പഴുപ്പ്, ദന്തക്ഷയം, ദാഹം, രാത്ര്യന്ധത, പ്രസവാനന്തര രോഗങ്ങള്‍, മൂത്രതടസ്സം തുടങ്ങി അനേകം രോഗങ്ങള്‍ക്ക് ശമനൗഷധമായും ശാശ്വത രോഗശമനിയായും മല്ലി ഉപയോഗിച്ചുവരുന്നുണ്ട്.

തലവേദനക്ക് മല്ലിയില, മല്ലി എന്നിവ പാലില്‍ അരച്ച് നെറ്റിയിലിടുന്നത് നല്ലതാണ്. പല്ലുവേദന, മോണപഴുപ്പ്, പല്ലുതേയ്മാനം എന്നിവക്ക് മല്ലി ചവച്ചു തുപ്പുന്നതും മല്ലിയും ഉപ്പും കൂട്ടി തിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ക്കൊള്ളുന്നതും, പറങ്കിമാവിന്‍ തോല്‍, കൊഴിഞ്ഞിലിന്‍ വേര്, മല്ലി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ ഉപ്പും, സ്വല്‍പം നല്ലെണ്ണയും ഒഴിച്ച് കവിള്‍ക്കൊള്ളുന്നതും, വായയില്‍ വെച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്. മല്ലിപ്പൊടിയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം പല്ലുവേദനക്ക് വളരെ പ്രസിദ്ധമായ ഔഷധമാണ്.

പ്രസവാനന്തര ശുശ്രൂഷയിലും മല്ലിക്ക് പ്രധാന സ്ഥാനമുണ്ട്. മല്ലിയിലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും മല്ലി, വെളുത്തുള്ളി, ചുക്ക്, കുരുമുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും ഒന്നാംതരം പ്രസവരക്ഷാ ഔഷധമാണ്. കുറുന്തോട്ടിക്കഷായത്തില്‍ മല്ലിയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും പ്രസവരക്ഷാ ഔഷധമാണ്. പച്ചമാങ്ങാ നീരും മല്ലിക്കഷായവും ചേര്‍ത്ത് ആവശ്യത്തിന് മധുരം ചേര്‍ത്ത് കഴിക്കുന്നത് ഒന്നാന്തരം ദാഹശമനിയാണ്.

കരിക്കിന്‍ വെള്ളത്തില്‍ സമം മല്ലിക്കഷായവും ഗോമൂത്രവും ചേര്‍ത്ത് കാച്ചി അരിച്ചു കഴിച്ചാല്‍ ഉടനെ മൂത്രം പോകുന്നതാണ്. നാനാതരത്തില്‍ ഉപയോഗമുള്ളതും എപ്പോഴും ലഭ്യവുമായ മല്ലിയുടെ ഔഷധഗുണം മനസ്സിലാക്കുകയും അതനുസരിച്ച് ഉപയോഗിക്കുകയും വേണം. മല്ലി പാചകാവശ്യത്തിനു മാത്രമുള്ള ഒരു വസ്തുവാണെന്ന നമ്മുടെ ധാരണ മാറ്റണം.
by: Dr Mohammed

മാപ്പിളപ്പാട്ടിനോട് നമ്മള്‍ നീതി കാണിച്ചോ?




മാപ്പിളപ്പാട്ടെഴുത്തിലെ പാല്‍നിലാപുഞ്ചിരിയായ ഒ എം കരുവാരകുണ്ട് എഴുത്തിന്റെ മൂന്നരപ്പതിറ്റാണ്ട് പിന്നിടുകയാണ്. മാപ്പിളപ്പാട്ട് ചക്രവര്‍ത്തി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ കഴിഞ്ഞാല്‍, മാപ്പിളപ്പാട്ടിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ടാവുക ഒരു പക്ഷേ ഒ എമ്മായിരിക്കും. വൈദ്യര്‍ കൃതികളെ ഗുരുവായി സ്വീകരിച്ചും അതെല്ലാം അരിച്ചുപെറുക്കി വായിച്ചും പാട്ടെഴുത്ത് തുടങ്ങിയ ഒ എം ഈ രംഗത്തേക്ക് കാലെടുത്തുവെച്ചത് ഏറനാടിന്റെ പ്രിയ കവി പുലിക്കോട്ടില്‍ ഹൈദറിനെക്കുറിച്ച് പാട്ടെഴുതിക്കൊണ്ടാണ്. തിരുനബിയും ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടുമിക്ക സംഭവങ്ങളും മുതല്‍ മോയിന്‍കുട്ടി വൈദ്യരും കേരളവും ഓണവുമെല്ലാം ആ തൂലികയിലൂടെ ഇശല്‍ രൂപം പ്രാപിച്ചിട്ടുണ്ട്.

മാപ്പിള സാഹിത്യത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒ എമ്മിന് പാട്ടെഴുത്തിന്റെ കമ്പിയും കഴുത്തുമറിയാം. ലക്ഷണമൊത്ത മാപ്പിളപ്പാട്ട് ഏതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തിന്റെ രചനകള്‍. വൃത്ത-പ്രാസ നിയമങ്ങള്‍ അണു ഇട തെറ്റാതെയും ഇശല്‍ മാത്രം സ്വീകരിച്ചും ഒ എം മാപ്പിളപ്പാട്ടെഴുതും. എന്നാല്‍ കച്ചവടവല്‍കൃത ഗാനരചനക്ക് ഇദ്ദേഹം ഒരുക്കമല്ലെന്നു മാത്രമല്ല, അതിനെ വിമര്‍ശിക്കാന്‍ ആര്‍ജവം കാണിക്കുകയും ചെയ്യുന്നു. പാട്ടെഴുത്തിന്റെ കാരണങ്ങള്‍ ‘ശബാബി’നോട് സംസാരിക്കുന്നു:





മാപ്പിളപ്പാട്ടെഴുത്തിലേക്ക് വരാനിടയായ സാഹചര്യം?


ബാല്യം മുതല്‍ തന്നെ വായനയായിരുന്നു എന്റെ വിനോദം. എന്തു കിട്ടിയാലും വായിക്കും. കുടുംബം ദരിദ്രാവസ്ഥയിലായിരുന്നതിനാല്‍ പുസ്തകങ്ങളോ പത്രമോ പോലും പണം കൊടുത്തു വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും വായനാകമ്പം ഞാന്‍ നിലനിര്‍ത്തി. മദ്‌റസയില്‍ പോകുന്നതിനു മുമ്പ്, പുലര്‍ച്ചെ ഞാന്‍ പുന്നക്കാട്ടേക്കിറങ്ങും. എല്ലാ പത്രങ്ങളും വില്പന നടത്തിയിരുന്ന ‘പത്രപ്പാപ്പ’യുമായി ഞാന്‍ ചങ്ങാത്തം കൂടി. അദ്ദേഹം എല്ലാ പാത്രങ്ങളും വായിക്കാന്‍ എന്നെ അനുവദിച്ചു. സ്‌കൂള്‍ പഠനകാലത്തുതന്നെ കത്തുകള്‍, കുറിപ്പുകള്‍, മിനിക്കഥകള്‍, ചെറുകഥകള്‍ എന്നിവയെഴുതാന്‍ ഈ വായനാശീലം എനിക്ക് സഹായകമായി.

ചിത്രനേത്രം എന്ന വാരികയില്‍ ഒരു നോവലും ഞാന്‍ അക്കാലത്തെഴുതി. അക്കാലത്ത് അറബി മലയാളം സാഹിത്യവും എന്നെ ആകര്‍ഷിച്ചിരുന്നു. എന്റെ വായനാലോകത്ത് അറബി മലയാളത്തിലെഴുതപ്പെട്ട പാട്ടുകളും ഉണ്ടായിരുന്നു. അക്കാലത്ത് പ്രസിദ്ധമായിരുന്നു കരുവാരകുണ്ടിലെ വ്യാഴാഴ്ചച്ചന്ത. ഈ ചന്തയെക്കുറിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ എഴുതുകയും അത് പിന്നീട് മാപ്പിളപ്പാട്ടിലെ ഒരു ഇശലായി മാറുകയും ചെയ്തിട്ടുണ്ട്.


അതിന്റെ ആദ്യവരികളിങ്ങനെ:

കരുവാരക്കുണ്ടതിന്ന്
കഴിഞ്ഞെ ചന്തന്റെയന്ന്
കൈമല്‍ കല്ലുവളയിട്ടുള്ളൊ രു പെണ്ണ് വന്ന്
ഒരു തുണക്കാരുമില്ലാതെയു ണ്ടിങ്ങോട്ടു പോരുന്ന്

ഇതുപോലുള്ള പുലിക്കോട്ടിലിന്റെ തനി ഗ്രാമഭാഷയിലുള്ള രചനകള്‍ എനിക്ക് ആവേശമായി. ചന്തപ്രദേശത്തേക്കുള്ള കവാടമായിരുന്നു ആനവാതില്‍. ഇത് ചന്ത ദിവസമാണ് തുറക്കുക. ഈ വാതിലിനടുത്തായിരുന്നു മുഹമ്മദ് മുസ്‌ല്യാരുടെ പുസ്തകക്കച്ചവടം. ഇവിടെ അക്കാലത്തെ അറബി മലയാള ‘ക്ലാസ്സിക്കു’കളായിരുന്ന കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, വലിയ ഉമര്‍ ഖിസ്സ, ബദ്‌റുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍, ഉഹ്ദ് പടപ്പാട്ട്, കര്‍ബല തുടങ്ങിയവ അദ്ദേഹം വില്പനക്കായി നിരത്തിവെക്കും. വാങ്ങി വായിക്കാന്‍ പണമില്ലാത്തതിനാല്‍ ഞാന്‍ മുഹമ്മദ് മുസ്‌ലിയാരുമായും ചങ്ങാത്തം കൂടി. അദ്ദേഹം എന്നെ സ്‌നേഹപൂര്‍വം സ്വീകരിക്കും. അവിടെയിരുന്ന് രാത്രി വരെ വായിക്കും. മടങ്ങുമ്പോള്‍ ഒരു പുസ്തകം വിലകൊടുത്തു വാങ്ങുകയും ചെയ്യും. ഈ വായന എന്നിലെ മാപ്പിളപ്പാട്ടുകാരനെ ഉണര്‍ത്തി. അറബി മലയാളത്തിലെ പദാവലികള്‍ ഞാന്‍ ഹൃദിസ്ഥമാക്കി. ഈ കൃതികളും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളുമാണ് എന്റെ ഗുരു എന്നു പറയാം. അങ്ങനെ പാട്ടെഴുത്തു തുടങ്ങി.

മാപ്പിളപ്പാട്ടെഴുത്ത് രംഗത്തേക്കുള്ള അരങ്ങേറ്റം എങ്ങനെയായിരുന്നു?

1979-ന്റെ അവസാനത്തിലാണെന്നാണ് എന്റെ ഓര്‍മ. പുലിക്കോട്ടില്‍ ഹൈദറിന്റെ പേരില്‍ മാപ്പിളപ്പാട്ട് രചനാമത്സരം സംഘടിപ്പിച്ചിരുന്നു. പുലിക്കോട്ടില്‍ ഹൈദറാവട്ടെ, എന്റെ ആവേശവും പ്രചോദനവുമെല്ലാമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാലാളിത്യവും ശൈലിയും ഞാന്‍ അടുത്തറിയുകയും ചെയ്തിരുന്നു. അന്ന് ഞാനൊരു പാട്ടെഴുതി. ഗുരു തുല്യനായി കണ്ടിരുന്ന കെ ടി മാനു മുസ്‌ലിയാരെ കാണിച്ചു. അദ്ദേഹം ഒന്നുരണ്ട് നിര്‍ദേശങ്ങള്‍ പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു.
മത്സരത്തിലേക്ക് ആ പാട്ട് അയച്ചുകൊടുത്തു. ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം എനിക്കായിരുന്നു.

സമ്മാനദാനച്ചടങ്ങിന് എത്തിയപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. അക്കാലത്തെ മാപ്പിളപ്പാട്ടു വേദികളിലെ താരങ്ങളായിരുന്ന പീര്‍ മുഹമ്മദ്, വി എം കുട്ടി, ഉമര്‍കുട്ടി, എരഞ്ഞോളി മൂസ, റംലാബീഗം, ആഇശ ബീഗം തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ഞാനെഴുതിയ ആ പാട്ട് എം പി ഉമ്മര്‍കുട്ടിയും സംഘവും ഹൃദയഹാരിയായി ആലപിക്കുകയും ചെയ്തു:

പുരി വണ്ടൂരില്‍ ജനിച്ചു
പുളകം വാരി വിതച്ചു പൊരുതും
പടവാളതായ് ഖമലും പ്രയോഗിച്ചു
മര്‍ഹൂം പുലിക്കോട്ടില്‍ ഹൈദറിക്കാക്ക വിരാജിച്ചു.

മാപ്പിളപ്പാട്ടെഴുത്തിലെ കമ്പി, കഴുത്ത്, വാല്‍ക്കമ്പി തുടങ്ങിയ നിയമങ്ങളെല്ലാം പാലിച്ച് പുലിക്കോട്ടിലെന്ന ഏറനാടന്‍ കവിയെക്കുറിച്ചെഴുതിയ പാട്ടിനെ അവിടെയെത്തിയവരെല്ലാം മുക്തകണ്ഠം പ്രശംസിച്ചു. പാട്ടുകാരെല്ലാം എന്നെ പരിചയപ്പെടുകയും എന്റെ വിലാസം വാങ്ങുകയും ചെയ്തു. മാത്രമല്ല, അന്നെനിക്ക് സമ്മാനം നല്കിയത് മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറായിരുന്നു. അതും മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സാന്നിധ്യത്തില്‍. ഇതെല്ലാം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഇവരില്‍ പലരും എന്നെ വിളിക്കുകയും പാട്ടെഴുതിക്കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ കൂടി ഞാന്‍ പങ്കെടുത്തു. തൃശൂര്‍ സാഹിത്യ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് ഓണാഘോഷത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട് രചനാ മത്സരം നടത്തിയിരുന്നു. 

ഓണമായിരുന്നു വിഷയം. തികച്ചും വ്യത്യസ്തമായ ഒരവതരണം വഴി ഞാനന്ന് ഓണത്തെ മാപ്പിളപ്പാട്ടിലൂടെ വരച്ചിട്ടു.

കവി മെഹര്‍ എഴുതുന്നതുപോലെ ഭാവനാത്മകമായാണ് ഞാന്‍ പാട്ടെഴുതിയത്.

പൊയ്കയില്‍ വിടര്‍ന്നു നില്ക്കും
താമര പറഞ്ഞു പൊന്നൊളി ചിതറിടും
പൊന്നോണമിങ്ങണഞ്ഞു.
പൊയ്മുഖം അണിഞ്ഞു നാടൊന്നായ് ചമഞ്ഞിരുന്നു
പൊട്ടിയ കരച്ചിലടക്കി ചിരി തുറന്നു.
പാര്‍ട്ടിയായ് മതങ്ങളായ് ജാതിയായ്
പിരിഞ്ഞു പോരടിക്കയാണ്
മര്‍ത്യന്‍ അങ്ങയെന്തറിഞ്ഞു
പട്ടിണിയില്‍ പെട്ടുഴന്ന് വിറ്റു ഞങ്ങള്‍
കാണം പൊന്നു തിരുമേനിക്കു മാത്രം
തീര്‍ത്തതാണീ ഓണം


അക്കിത്തം, വൈലോപ്പിള്ളി, ഗുപ്തന്‍നായര്‍ എന്നീ പ്രഗത്ഭരായിരുന്നു വിധികര്‍ത്താക്കള്‍. തികച്ചും വ്യത്യസ്തമായിക്കണ്ട എന്റെ മാപ്പിളപ്പാട്ട് വൈലോപ്പിള്ളിക്ക് നന്നേ പിടിച്ചു. അദ്ദേഹം എന്നെ പരിചയപ്പടുകയും സമ്മാനം നല്കുകയും എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പാട്ടെഴുത്തില്‍ ഉറച്ചു നില്ക്കാനും ഇന്ന് ഈ നിലയിലെത്താനും എനിക്കായത് ഇവരുടെ സ്‌നേഹമസൃണമായ പ്രോത്സാഹനം കൊണ്ടു തന്നെയായിരുന്നു.

മാപ്പിളപ്പാട്ടിന്റെ തനതായ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഇത് ഇപ്പോഴത്തെ എഴുത്തുകാരും ഗായകരും അറിയുകയും പാലിക്കുകയും ചെയ്യുന്നുണ്ടോ?

മാപ്പിളപ്പാട്ടിന് മാത്രം അവകാശപ്പെടാനുള്ള നിരവധി സവിശേഷതകള്‍ ഉണ്ട്. ഒന്ന് അതിന്റെ ഈണം തന്നെയാണ്. മാപ്പിളപ്പാട്ടിന്റെ ഈണം മാത്രമെടുത്ത് ഭാസ്‌ക്കരന്‍ മാഷ് എഴുതിയതാണ്
‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരി’

എന്ന ഗാനം. ഈണത്തിനു പുറമെ ചില ഏറനാടന്‍ പദങ്ങളും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതുപക്ഷെ, പൂര്‍ണ രൂപത്തിലുള്ള മാപ്പിളപ്പാട്ടല്ല. വൈദ്യരെഴുതിയ പ്രസിദ്ധമായ ഒരു പാട്ടിന്റെ ഇശലിലാണ് ‘കായലരികത്തി’ന്റെ രചനയും.
അറബി- മലയാള സാഹിത്യവും മാപ്പിളപ്പാട്ടിന്റെ അനിവാര്യഘടകമാണ്. ഇത് മലയാള ഭാഷയിലെ പദാവലികളെ വരെ പരിപോഷിപ്പിച്ചിട്ടുണ്ട്. ശബ്ദതാരാവലിയില്‍ നൂറു കണക്കിന് മാപ്പിള സാഹിത്യപദങ്ങള്‍ കാണാം. മാപ്പിളപ്പാട്ടുകളിലെ മൊഞ്ചത്തി, ശുജാഈ തുടങ്ങിയ പ്രയോഗങ്ങള്‍ എത്ര വശ്യവും അര്‍ഥവത്തുമാണ്. ഇതിനുപകരം സുന്ദരി, ധൈര്യശാലി എന്നിങ്ങനെ പ്രയോഗിച്ചാല്‍ വശ്യതയും ഗാംഭീര്യവും ലഭിക്കുമോ? പഴയകാല മാപ്പിളപ്പാട്ടെഴുത്തുകാര്‍ കണക്കൊപ്പിച്ചാണ് എഴുതിയിരുന്നത്. കണക്കൊക്കാത്ത പാട്ടുകള്‍ അറംപറ്റും എന്നൊരു വിശ്വാസവും ഉണ്ടായിരുന്നത്രെ.

കമ്പി, കഴുത്ത്, വാല്‍കമ്പി, വാലിന്മേല്‍ കമ്പി തുടങ്ങിയ പ്രാസനിയമങ്ങള്‍ (കണക്ക്) പാലിക്കുമ്പോള്‍ മാത്രമേ ലക്ഷണമൊത്ത മാപ്പിളപ്പാട്ട് ജനിക്കുകയുള്ളൂ. ഇവക്കു പുറമെ മറ്റു പാട്ടുകള്‍ക്കു വേണ്ട ചേരുവകളും വേണം. സിനിമാഗാനം മുതല്‍ നാടന്‍പാട്ടുകള്‍ വരെ അതിന്റെ ആദ്യവരികളില്‍ നിന്നുതന്നെ നമുക്ക് തിരിച്ചറിയാനാവും. എന്നാല്‍ മാപ്പിളപ്പാട്ട് തിരിച്ചറിയണമെങ്കില്‍ അതിന്റെ പല്ലവി, അനുപല്ലവി, ചരണം, അനുചരണം എന്നീ ഘടകങ്ങള്‍ കേള്‍ക്കണം. ലക്ഷണമൊത്ത ഇത്തരം പാട്ടുകളാണ് മോയിന്‍കുട്ടി വൈദ്യരുടേത്.

ഇശലും സാഹിത്യവും പ്രാസ നിയമങ്ങളും പരമാവധി പാലിച്ചുള്ള മാപ്പിളപ്പാട്ടെഴുത്ത് അത്യന്തം ശ്രമകരമാണ്. എന്നാല്‍ മിക്കവരും ഇന്ന് ഇതൊന്നും പാലിക്കാതെ വളയമില്ലാതെ ചാടുകയാണ്.

മാപ്പിളപ്പാട്ടുകള്‍ക്ക് ഈ നിയമങ്ങളൊന്നും പാലിക്കണമെന്നില്ലെന്ന് ചിലര്‍ വാദിക്കുകയും ചെയ്യുന്നുവെന്നതാണ് അത്ഭുതകരം. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് യഥാര്‍ഥത്തില്‍ ആരാണ്? അതിന് ആധാരമായ രേഖകളുണ്ടോ?

നിയമങ്ങള്‍ ആര് ഉണ്ടാക്കി എന്നതിന് വ്യക്തമായ രേഖകളില്ല. മോയിന്‍കുട്ടി വൈദ്യര്‍, പടപ്പാട്ടുകളെഴുതാന്‍ അനുകരിച്ച ഒരു കാര്യമുണ്ട്. അത് ‘സകൂം’ പടപ്പാട്ടാണ്. മാപ്പിളപ്പാട്ടില്‍ കണ്ടുകിട്ടിയതില്‍ ആദ്യ കൃതി മുഹ്‌യിദ്ദീന്‍ മാലയാണ്.


ഇത് പക്ഷെ, കമ്പിയും കഴുത്തുമില്ലാതെ കേവലം ഒരു മാലപ്പാട്ടു മാത്രമാണ്. എന്നാല്‍ പില്ക്കാലത്ത് രചിക്കപ്പെട്ട നൂല്‍ മദ്ഹ്, കപ്പപ്പാട്ട് എന്നിവയിലെല്ലാം ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ട്. ഇതിന്റെ ഉപജ്ഞാതാവ് ആരെന്നത് അജ്ഞാതമാണ്.

മാപ്പിളപ്പാട്ടില്‍ മലയാള ഭാഷക്കു പുറത്തുള്ള പദങ്ങള്‍ പ്രയോഗിക്കേണ്ടതില്ലെന്ന ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. താങ്കള്‍ ഇതംഗീകരിക്കുന്നുണ്ടോ?

ഇല്ല. മലയാള ഭാഷ വേണ്ടത്ര വികസിക്കാത്ത കാലത്താണ് മറ്റു ഭാഷകള്‍ കടമെടുത്തിരിക്കുന്നത്, ഇന്നിപ്പോള്‍ മറ്റു ഭാഷാപദങ്ങള്‍ തെരഞ്ഞലയേണ്ടതില്ല എന്ന് ഈ രംഗത്തെ ചില പണ്ഡിതന്മാര്‍ വരെ വാദിക്കുന്നുണ്ട്. എന്നാല്‍ വൈദ്യര്‍ മുതല്‍ ടി ഉബൈദ് വരെയുള്ള കുലപതികളുടെ രചനകള്‍ നമ്മുടെ മുന്നിലുണ്ട്. കോഴിക്കോടിന് ‘മുര്‍ഗിക്കോട്’ എന്ന് പ്രയോഗിച്ചിട്ടുണ്ട് വൈദ്യര്‍.

കുഴിയാനക്ക് ‘ഹുഫ്‌റത്താന’ എന്നാണ് ചേറ്റുവ പരീക്കുട്ടി തന്റെ രചനയില്‍ ഉപയോഗിച്ചത്.

രണ്ടു ഭാഷകള്‍ കൊണ്ട് ഒരു പദം എന്നത് അവരുടെ രചനാ കൗശലത്തെയാണ് ദ്യോതിപ്പിക്കുന്നത്. അല്ലാതെ കോഴി എന്ന് വൈദ്യര്‍ക്കും കുഴി എന്ന് ചേറ്റുവക്കും അറിയാത്തതുകൊണ്ടല്ലല്ലോ. ഇതുപോലെ ടി ഉബൈദ് ചാക്കീരി മൊയ്തീന്‍കുട്ടി, പി ടി അബ്ദുറഹ്മാന്‍ തുടങ്ങിയവരെല്ലാം ആവശ്യത്തിന് അറബി, സംസ്‌കൃതം പദങ്ങള്‍ ചേരുവ ചേര്‍ത്ത കവികളാണ്.
ഞാനും ഈ പക്ഷക്കാരന്‍ തന്നെ. മാപ്പിളപ്പാട്ടെഴുത്ത് നിരൂപണ രംഗത്തെ ഗുരുതുല്യരായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, ആലിക്കുട്ടി ഗുരുക്കള്‍, എം എ റസാഖ്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെല്ലാം ഈ വിഷയത്തില്‍ എനിക്ക് പിന്തുണ നില്ക്കുന്നവരാണ്. യേശുദാസ് മുതല്‍ റിമി ടോമി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ വരെ എന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. കലോത്സവ ഒപ്പനകളില്‍ 90 ശതമാനവും ഞാനെഴുതിയ പാട്ടുകളാണ് പാടുന്നത് എന്നതും മാപ്പിളപ്പാട്ടുകളാവട്ടെ, ഏറ്റവും കൂടുതല്‍ കലോത്സവവേദികളില്‍ ആലപിക്കപ്പെടുന്നതും സമ്മാനാര്‍ഹമാകുന്നതും 15 വര്‍ഷമായി എന്റെ പാട്ടുകളാണ് എന്നത് സന്തോഷകരമാണ്.

മലബാര്‍ മുസ്‌ലിംകള്‍ മാപ്പിളപ്പാട്ടുകളെ നെഞ്ചേറ്റിയവരാണ്. പഴയ കാലത്തെ അപേക്ഷിച്ച് പുതിയ കാലത്ത് ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാനാവുമോ? പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും മാപ്പിളപ്പാട്ട് ഇഷ്ടമാണ്.

പഴയ കാലത്തുള്ളവര്‍ ഗ്രാമഫോണ്‍ വഴിയായിരുന്നു മാപ്പിളപ്പാട്ട് കേട്ടിരുന്നത്. ഗുല്‍ മുഹമ്മദാണ് ഗ്രാമഫോണില്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത്. ഇദ്ദേഹത്തിന്റെ മകന്‍ കെ ജി സത്താര്‍, ആലപ്പുഴയിലെ എം എ അസീസ് തുടങ്ങിയവരെല്ലാം പഴയ തലമുറയിലെ ഗായകരാണ്. തനത് പാട്ടുകളെ നെഞ്ചേറ്റിയിരുന്ന പഴയ തലമുറയില്‍ നിന്ന് വ്യത്യസ്തമായി ഈണത്തിന് പ്രാധാന്യം നല്കുകയും മാപ്പിളപ്പാട്ടിന്റെ കാമ്പിനെ അവഗണിക്കുകയും ചെയ്തു ഇടക്കാല തലമുറ.

അങ്ങനെയാണ് ആല്‍ബം പാട്ടുകളുണ്ടായത്. പാട്ടെഴുത്തും പാടലും സംഗീതവും അഭിനയവും എല്ലാം ഒരാള്‍ തന്നെ. ഈ പാട്ടുകളെല്ലാം പക്ഷെ അബദ്ധങ്ങളുടെ കൂമ്പാരങ്ങളായിരുന്നു. എങ്കിലും ഇവയില്‍ ചിലതെല്ലാം വന്‍ ഹിറ്റുകളാവുകയും ചെയ്തു.

ദൈവ വിശേഷണങ്ങള്‍ തെറ്റായി ഉച്ചരിക്കുക, സ്ത്രീകളെ വര്‍ണിക്കുക, പദങ്ങള്‍ അനവസരത്തില്‍ മുറിച്ച് ഈണമിടുക തുടങ്ങിയ പ്രവണതകള്‍ ഇക്കാലത്താണുണ്ടായത്. എന്നാല്‍ റിയാലിറ്റി ഷോകള്‍ വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് കുറെ മാറ്റങ്ങളുണ്ടായി.


മോയിന്‍കുട്ടി വൈദ്യരുടെ പാട്ടിന്റെ മേന്മകള്‍ വിശദീകരിക്കാമോ? അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം എന്താണ്?

വൈദ്യര്‍ സാഹിത്യങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് മാപ്പിളപ്പാട്ട് രംഗത്ത് മറ്റൊരു ഗുരുവിന്റെ ആവശ്യമില്ല. പാട്ടെഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് വൈദ്യരുടെ രചന. പടപ്പാട്ടുകള്‍ വായിക്കുമ്പോള്‍ ഈ രചനാ വിസ്മയം ബോധ്യപ്പെടും. ബദ്‌റുല്‍ മുനീര്‍, ഹുസ്‌നുല്‍ ജമാല്‍ എന്ന വൈദ്യരുടെ രചനയോട് കിടപിടിക്കാവുന്ന സാഹിത്യകൃതി മലയാളത്തില്‍ അപൂര്‍വമാവും

താമര പൂക്കും വദനം കണ്ടാല്‍
തേനാര്‍ ചിറക്കും പഴക്കം കേട്ടാല്‍
താമര സൂര്യന്റെ പ്രേയസിയാണെന്ന

കവി സങ്കല്പം എത്ര മനോഹരമാണ്. മലയാള കവിത്രയത്തോട് കിടിപിടിക്കാവുന്ന കവിതയാണ് വൈദ്യരെന്ന് ജി ശങ്കരക്കുറുപ്പിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ സംഗീതമുണ്ടെന്ന് ദ്യോതിപ്പിക്കുന്ന വരികളാണ് വൈദ്യരുടെ മിക്ക രചനകളിലുമുള്ളതെന്നാണ് ശൂരനാട് കുഞ്ഞന്‍പിള്ള സാക്ഷ്യപ്പെടുത്തിയത്. വൈദ്യരുടെ പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യരും കവിയായിരുന്നു.


പ്രസിദ്ധമായ ‘ഹിജ്‌റ’ 26 ഇശല്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് 40-ാം വയസ്സില്‍ മോയിന്‍കുട്ടി വൈദ്യര്‍ മരിക്കുന്നത്. പിന്നീട് ‘ഹിജ്‌റ’യുടെ പകുതിയിലേറെ എഴുതിയത് പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യരാണ്. പുലിക്കോട്ടില്‍ ഹൈദര്‍, ടി ഉബൈദ് എന്നിവര്‍ മാപ്പിളപ്പാട്ടിനെ സാമൂഹിക നവോത്ഥാനത്തിനുള്ള മാധ്യമമാക്കിയ കവികളായിരുന്നില്ലേ? എളിയ മലയാളം കൊണ്ട് സാധാരണക്കാരന്റെ മനസ്സില്‍ ഇടം നേടിയ ഏറനാടിന്റെ ശക്തനായ മാപ്പിള കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ പുലിക്കോട്ടിലിന്റെ ഭാഷ തികച്ചും ഗ്രാമീണ ഭാഷയായിരുന്നു.
നരിനായാട്ട്, തിരൂര്‍ യാത്ര, അഞ്ചല്‍ക്കാരന്‍ എന്നീ രചനകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് ബീഡി തെറുക്കുന്നവരുടെയും കാളവണ്ടിക്കാരുടെയും പാട്ടുകള്‍ പുലിക്കോട്ടിലിന്റേതായിരുന്നു.

മുജാഹിദ് ആശയക്കാരനായിരുന്ന പുലിക്കോട്ടിലിന്റെ കാത് കുത്ത് മാല, പരിഷ്‌ക്കാര മാല തുടങ്ങിയവ സമൂഹത്തില്‍ നിലനിന്നിരുന്ന വികല ധാരണകളെ വിമര്‍ശിച്ചുള്ളവയാണ്.

കാത് കുത്തും ബിദ്അത്ത് കൊണ്ടുള്ള ചേതം ഇതാ ഒഴിവാക്കുവിന്‍ കാലച്ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ കോലക്കേടാക്കാതെ നോക്കുവിന്‍ തുടങ്ങിയ വരികള്‍ കാത് കുത്ത് കല്യാണമെന്ന ദുരാചാരത്തിനെതിരെയുള്ളതായിരുന്നു. ടി ഉബൈദ് കൂടുതല്‍ മാപ്പിളപ്പാട്ടുകളെഴുതിയിട്ടില്ലെങ്കിലും മാപ്പിളപ്പാട്ട് വെറും ഒരു കെസ്സ് മാത്രമാണെന്ന് ധരിച്ചുവെച്ചിരുന്ന മലയാള സാഹിത്യ ലോകത്തിന്റെ ധാരണകളെ തിരുത്തിയത് ഉബൈദ് മാഷായിരുന്നു. മാപ്പിളപ്പാട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള സാഹിത്യം അപൂര്‍ണമായിരിക്കും എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.

കേരളത്തെക്കുറിച്ചുള്ള
‘ജയിച്ചിടുന്നത് മാമക ജനനി’

എന്നതും


‘ദുനിയാവിതെന്തു പുതുമപ്പറമ്പാണ്’
എന്നതും

ഉബൈദ് മാഷിന്റെ അസാധ്യ രചനകളാണ്.

സ്ത്രീധനത്തിനെതിരെയുള്ള കെ ജി സത്താറിനെപ്പോലുള്ളവരുടെ പാട്ടുകളും പരാമര്‍ശിക്കപ്പെടേണ്ടവയാണ്.


മാപ്പിളപ്പാട്ടെഴുത്തിലെ അവിസ്മരണീയ നാമങ്ങളായി താങ്കള്‍ കാണുന്നതാരൊക്കെയാണ്?

മോയിന്‍ കുട്ടി വൈദ്യര്‍ തന്നെ ഈ ഗണത്തിലെ കുലപതി.
ശുജാഈ മൊയ്തു, ടി ഉബൈദ്, പുലിക്കോട്ടില്‍ ഹൈദര്‍, പി ടി അബ്ദുറഹ്മാന്‍, പ്രേം സൂറത്ത്, കെ ടി മാനു മുസ്‌ലിയാര്‍ എന്നിവരും മറക്കാനാവാത്തവരാണ്.

കാനേഷ് പൂനൂര്, ബാപ്പു വെള്ളിപറമ്പ് എന്നിവരെല്ലാം എന്നെ ഒരേ സമയം പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത കവികളാണ്.


താങ്കളുടെ ജനപ്രിയ പാട്ടുകളില്‍ ചിലത് അനുസ്മരിക്കാമോ?
അവ ആരാണ് പാടിയത്?


മാര്‍ക്കോസും രഹ്‌നയും വെവ്വേറെയായി പാടിയ
‘മിദാദ്’ ആല്‍ബത്തിലെ

‘പാല്‍ നിലാ പുഞ്ചിരി തൂകുമാ സുന്ദരി’ എന്നതു തന്നെയാണ് ഏറ്റവും ജനപ്രിയമായത്.

ഈയിടെ ചിത്ര പാടിയ ‘മസ്ജിദുല്‍ ഹറമിന്റെ പടിവാതിലില്‍ ഞാന്‍ ഒരു ദിവസം പോകും’

, യേശുദാസ് ആലപിച്ച ‘ഖബറാണ് മുന്നില്‍ യാത്രക്കു നേരമായ്’,

തമിഴ് പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന്‍ പാടിയ ‘റൂഹിന് പറയാനാകുമോ അസ്‌റാഈലിങ്ങെത്തുമ്പോള്‍ ഞാന്‍ വരുന്നില്ലെന്ന്’,

എം ജി ശ്രീകുമാര്‍ പാടിയ ‘അഹദെന്ന സുമധുര മന്ത്രം’,

സുജാത പാടിയ ‘പിരിശപ്പുന്നാരേ എന്നാറ്റക്കരളേ ഈ ഖല്‍ബൊന്നു കണ്ടോളിന്‍’ എന്നിവ കേരളം ഹൃദയം കൊണ്ട് സ്വീകരിച്ചവയാണ്.

വൈദ്യരെക്കുറിച്ചെഴുതിയ ‘കവിപുകളേ തുടര്‍കവി ഇശലുകള്‍’,

കേരളത്തെ വര്‍ണിക്കുന്ന ‘തുഞ്ചന്റെ പൈങ്കിളി പാടിയുണരുന്ന നാട്’ എന്നിവയും ജനപ്രിയമായി.

റിയാലിറ്റി ഷോകളെ എങ്ങനെ വിലയിരുത്തുന്നു?

റിയാലിറ്റി ഷോകള്‍ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മാപ്പിളപ്പാട്ടിനെ പൊതു സമൂഹത്തില്‍ സജീവമായി നിലനിര്‍ത്തിയത് റിയാലിറ്റി ഷോകളാണ്. മുസ്‌ലിംകളുടേതുള്‍പ്പെടെ നിരവധി പത്രപ്രസിദ്ധീകരണങ്ങളുണ്ട്. അവയിലൊന്നും പക്ഷെ, മാപ്പിളപ്പാട്ടുകള്‍ക്കായി പംക്തികളില്ല. രചിക്കപ്പെടുന്ന ഒരു സാഹിത്യ വിഭാഗത്തെ പ്രസിദ്ധീകരണങ്ങള്‍ അവഗണിക്കുമ്പോള്‍ ചാനലുകള്‍ അവയെ പ്രോത്സാഹിപ്പിക്കുന്നു. ചാനലുകള്‍ക്ക് കച്ചവടക്കണ്ണുണ്ടാകാം എന്നത് മറക്കുന്നില്ല. എന്നാല്‍ ഈ ഷോകളിലെ വിധിനിര്‍ണയ രീതി ശരിയല്ലെന്ന് ഞാന്‍ കരുതുന്നു

മാപ്പിളപ്പാട്ട് ഷോകളില്‍ സംഗീതജ്ഞരെയോ ഗായകരേയോ മാത്രം ജഡ്ജ്മാരാക്കിയാല്‍ പോരാ. മാപ്പിളസാഹിത്യം അറിയുന്നവരെക്കൂടി ആക്കണം. ഗ്ലാമറുള്ള പെണ്‍പാട്ടുകാരെ ജഡ്ജുമാരാക്കുകയാണ് ചാനലുകാര്‍. ഇവര്‍ പാട്ടുകാര്‍ മാത്രമാവും. സാഹിത്യമറിയില്ല.

ഒരിക്കല്‍ മോയിന്‍കുട്ടി വൈദ്യരുടെ രചനയിലെ ‘ഹറബ് നരര്‍ അമര സുരര്‍’ എന്നത് ഒരു കുട്ടി ‘അറബ് നടര്‍’ എന്നു ചൊല്ലി.

ഈ കുട്ടിക്ക് 95 മാര്‍ക്കും നല്കി ജഡ്ജുമാര്‍! ഹറബ് നരര്‍ എന്നാല്‍ യുദ്ധപ്പടയാളികള്‍ എന്നാണര്‍ഥം. ഇത് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാവാം വിധി കര്‍ത്താക്കള്‍. ഒരു ചാനലില്‍ പ്രസിദ്ധനായ സംഗീതജ്ഞനാണ് വിധി കര്‍ത്താവ്. മോയിന്‍കുട്ടി വൈദ്യരുടെ പാട്ട് ഹൃദ്യമായി ആലപിച്ച ഒരു മത്സരാര്‍ഥിയോട് ഇദ്ദേഹം പറഞ്ഞു: ”മോന്‍ നന്നായി പാടി. പക്ഷെ, ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല.” ഞാന്‍ അന്ന് അതിഥിയായി ഉണ്ടായിരുന്നു. ഞാന്‍ അത് തിരുത്തി: ”ഇത് മാഷിന് മനസ്സിലായിക്കാണില്ല. എന്നാല്‍ ആര്‍ക്കും മനസ്സിലായിട്ടില്ലെന്നത് അബദ്ധമാണ്. മാപ്പിള സാഹിത്യമറിയുന്ന ലക്ഷോപലക്ഷങ്ങള്‍ക്ക് ഈ പാട്ട് മനസ്സിലായിട്ടുണ്ട്.”

മത്സരാര്‍ഥികള്‍ ചിലപ്പോള്‍ അബദ്ധം പാടും. സ്വാഭാവികമാണ്. എന്നാല്‍ ഈണത്തിലും താളത്തിലും മാത്രം ശ്രദ്ധിക്കുന്ന സംഗീതജ്ഞരും ഗായകരുമായ ജഡ്ജുമാര്‍ ഇത് തിരുത്തില്ല. കാരണം, അവര്‍ക്കറിയില്ല. ഇത് മാപ്പിളഗാനശാഖക്കും സാഹിത്യത്തിനും മോശമാണ്. ഇത് ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.

ഞാന്‍ നബിയുടെ ഹിജ്‌റയെക്കുറിച്ചും യൂസുഫ് ഖിസ്സയെക്കുറിച്ചും ഒരേ ഇശലില്‍ പാട്ടെഴുതിയിട്ടുണ്ട്.

ഒരു കുട്ടി ഹിജ്‌റയെക്കുറിച്ച പാട്ടിലെ

‘യസ്‌രിബിനെക്കുറിച്ചു പറയുന്ന ഭാഗം യൂസുഫ് ഖിസ്സയിലെ ‘മിസ്‌റ്’ന്റെ സ്ഥാനത്ത് തെറ്റിപ്പാടി. എങ്ങനെ ഇത് സംഭവിച്ചു എന്നറിയില്ല. യൂസുഫ് ഖിസ്സയും യസ്‌രിബും തമ്മില്‍ ബന്ധമില്ലല്ലോ. എന്നാല്‍ ഈ പാട്ടിന് കലോത്സവ വിധികര്‍ത്താക്കള്‍ സമ്മാനം നല്കി. കാരണം അവര്‍ സാഹിത്യം നോക്കിയിട്ടില്ല. ഇത് രചയിതാവിന്റെ തെറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം.

മാപ്പിളപ്പാട്ട് ഗാനശാഖയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സര്‍ക്കാരും പൊതു സമൂഹവും അര്‍ഹിക്കുന്ന പിന്തുണ നല്കുന്നുണ്ടോ?

മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആകെയുള്ളത് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മാത്രമാണ്. അവിടെ വൈദ്യരുടെ കൃതികള്‍ സമാഹരിക്കലും അച്ചടിയും നടക്കുന്നു. ചാനലുകാര്‍ ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. എന്നാല്‍ സ ര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്കുന്നില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മാപ്പിള കവികളെയോ പാട്ടുകളെയോ കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ചിന്തപോലും ഇതുവരെ ഉണ്ടായിട്ടില്ല. മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുകയും കൊണ്ടാടുകയും ചെയ്യുന്ന പൊതു സമൂഹവും ഇത്തരമൊരാവശ്യം ഉയര്‍ത്തുന്നില്ല. പത്രപ്രസിദ്ധീകരണങ്ങളില്‍ മാപ്പിളപ്പാട്ട് പംക്തികള്‍ വരുന്നുമില്ല.

സുന്നി- മുജാഹിദ്- ജമാഅത്ത് വിഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. എന്നാല്‍, ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ ചില കൂട്ടായ്മകള്‍ മാപ്പിള കലാപ്രോത്സാഹനത്തിന് പലതും ചെയ്യുന്നുവെന്നത് ശുഭോദര്‍ക്കമാണ്



Interview: എം കരുവാരകുണ്ട്/ വി എസ് എം കബീര്