Showing posts with label Mother. Show all posts
Showing posts with label Mother. Show all posts

Friday, July 17, 2015

സങ്കട പെരുന്നാളുകൾ



വാത്സല്യ നിധിയായ ഉമ്മ അരികിലില്ലാത്ത പതിനഞ്ചാമത് ചെറിയ പെരുന്നാൾ...


യേത് നീറുന്ന പ്രശ്നങ്ങളിലും തണലും ആശ്വാസവും ആകുന്ന ഉമ്മ

മക്കൾക്ക് വേണ്ടി സദാ അല്ലാഹുവിനോട് കയ്യുയർത്തി ദുആ ചെയ്യുന്ന ഉമ്മ


15 കൊല്ലം മുന്നേ ഒരു ചെറിയ പെരുന്നാൾ ദിനത്തിൽ ഉമ്മ ഞങ്ങളിൽ നിന്ന് വിടപറഞ്ഞു നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയത്.


ആ സ്നേഹനിധിയായ ഉമ്മ അരികിൽ ഇല്ലാത്തത് നല്ലൊണും ഫീൽ ചെയ്യുന്നു


പെരുന്നാൾ സന്തോഷത്തിലും

ശരീരവും മനസ്സും കൊണ്ട് സങ്കടപ്പെടുന്നു.


അല്ലാഹുവിനോട് ദുആ ചെയ്യുന്നു.

ഉമ്മയ്ക്കായി

ഉമ്മയുടെ ബർസഖീ ജീവിതം എളുപ്പമാകാനും

മഗ്ഫിരത്തിനും മർഹമതിനും

സ്വർഗ്ഗത്തിൽ സജ്ജനങ്ങൾക്കൊപ്പം ഒരുമിച്ചു കൂട്ടാനും.

ഞങ്ങളുടെ ദുആ നീ കൈവിടല്ലേ രക്ഷകാ.....

Tuesday, March 4, 2014

ഉമ്മ


ഉമ്മയെ കുറിച്ച ഓര്‍മകള്‍

mom8821വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചു കഥയുണ്ട്. ഒരമ്മയും മകനും, അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. അവര്‍ക്ക് വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. മകന്‍ വളര്‍ന്ന് വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കണമെന്നതായിരുന്നു അത്. അതോടെ അവന്റെ ഉറക്കവും ഉന്‍മേഷവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ അമ്മ കാരണമന്വേഷിച്ചു. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും അവസാനം മകന്‍ കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍ ആ അമ്മ പറഞ്ഞു: ' മോനേ അതിനു നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. നീ എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയമെടുത്ത് അവള്‍ക്കു കൊണ്ടു പോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി. അങ്ങനെ അമ്മയുടെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകയുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കാല്‍ കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചു പോല്‍ 'മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?'

ഇത് എന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു കഥയല്ല. എന്റെ ഉമ്മ വാതരോഗത്തിനടിപ്പെട്ട് കഠിനമായ വേദന സഹിച്ചാണ് പത്തു കൊല്ലത്തിലേറെ കാലം ജീവിച്ചത്. ഞാന്‍ പാതിരാവില്‍ വന്ന് വാതില്‍ തുറക്കും. ഉടനെ ചോദിക്കുക: 'ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? നടന്നാ വന്നത്? പാതിരാവായില്ലേ, പോയി വേഗം കിടന്നോ?'

കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും നിറയൗവ്വനത്തിന്റെ കരുത്തുള്ള എന്നെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വേവലാതിയും ഞങ്ങള്‍ മക്കളുടെ കാര്യത്തിലാണ്.

ഇതാണ് ഉമ്മ. 1983 ജൂലായ് 23-നാണ് ഉമ്മ ഞങ്ങളോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടിനു ശേഷവും കിടക്കാന്‍ പോകുമ്പോള്‍ ഉമ്മയുടെ ചോദ്യം കാതുകളില്‍ വന്നലക്കുന്നു. വൈകാതെ അത് പ്രാര്‍ഥനയായി മാറുന്നു. 'നാഥാ വേദനകളില്ലാത്ത ലോകത്ത് ഉന്നത സ്ഥാനം നല്‍കി ഉമ്മയെ നീ അനുഗ്രഹിക്കേണമേ.' ഇതു കൊണ്ടൊക്കെ തന്നെയായിരിക്കുമല്ലോ ഉമ്മക്ക് പ്രവാചക വചനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്.
By: Sheikh Mohammad Karakunnu

ഉമ്മാ എന്‍ പൊന്നുമ്മാ

mom98
ഉമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടാവില്ല. ഏതു ഭാഷയിലും 'മാതാവ്' കവിതയുടെ വിഷയമാണ്. മാതൃസങ്കല്‍പം അത്രമാത്രം മഹത്വമേറിയതാണ്. അതു കൊണ്ടാണഅ ആള്‍ ദൈവങ്ങള്‍ അവരുടെ പേരിനോട് മാത ചേര്‍ക്കുന്നത്. മാതാ മധുരാനന്ദമയി, മാതാ ധര്‍മാനന്ദമയി, മാതാ ദിവ്യാനന്ദമയി എന്നെല്ലാം പറുന്നത് ആ വാക്കുമായി ജനമനസിലേക്ക് ഇറങ്ങാന്‍ കഴിയും എന്ന് അവര്‍ വിചാരിക്കുന്നത് കൊണ്ടായിരിക്കാം.

മാതാവിന് ഇസ്‌ലാം കല്‍പിച്ച സ്ഥാനം ഈ പംക്തിയില്‍ വന്നതാണ്. ഇതാ മാതാവിനെ കുറിച്ച് ഈയിടെ ഞാന്‍ കുറിച്ച ഒരു ഗാനം. 'ഒയ്യേയെനിക്കുണ്ട്' എന്ന ഇശലില്‍ ഇതൊന്നു പാടി നോക്കൂ..
ഉമ്മാ എന്‍ പൊന്നുമ്മ
  ഉമ്മകളായിരം
ഉണ്ണിക്കവിളത്ത്
  നല്‍കിയുമ്മ -  എന്നും
ഉറ്റവിചാരത്താല്‍ പോറ്റിയുമ്മ (ഉമ്മ)
കയ്യ് വളരുന്നോ
 കാല് വളരുന്നോ
കൗതുകക്കണ്ണാലെ
 നോക്കിയുമ്മ -  എന്നും
കണ്ണേ കരളേയെ
ന്നോതിയുമ്മ (ഉമ്മാ)
രോഗം വരുന്നേരം
 രാവ് പകലാക്കി
ചാരത്തിരുന്നെന്നെ
  നോക്കിയുമ്മ - എന്നെ
സ്‌നേഹപ്പുതപ്പാല്‍ പൊ
  തിയും ഉമ്മാ (ഉമ്മാ)
ഇല്ലിതു പോലാരും
  അല്ലാന്റെ ഭൂമിയില്‍
എല്ലാം സഹിച്ചീടും
  മക്കള്‍ക്കായി - ഉമ്മാ
ക്കെന്തു കൊടുത്താല്‍
  കടം വീടീടും? (ഉമ്മാ)
വായനക്കാരേ, ഒരു മാതാവും നമുക്ക് കടമായല്ല സ്‌നേഹം തന്നത്. ഒരു സ്വാര്‍ഥതയുമില്ലാതെ നിര്‍മലമായ സ്‌നേഹം അവര്‍ വാരിക്കോരി തന്നു. പക്ഷെ, നാം അത് കടമായി കാണണം. അവര്‍ തന്ന സ്‌നേഹത്തിനും പകരം നാം എന്തു തിരിച്ചു കൊടുത്താലും കടം തീര്‍ക്കാനാവില്ല. 'ഉമ്മായെന്‍ പൊന്നുമ്മാ' എന്ന് വീട്ടില്‍ നിന്നു പാടുമ്പോള്‍ അത് നിങ്ങളുടെ ഉമ്മയെ മാത്രമല്ല ബാധകമാവുക. ഭാര്യക്കും സഹോദരിമാര്‍ക്കും സഹോദരന്റെ ഭാര്യമാര്‍ക്കും എല്ലാം ബാധകമാവും. കാരണം അവര്‍ക്കും മക്കളുണ്ടായി കഴിഞ്ഞിരിക്കുമല്ലോ.

എല്ലാവര്‍ക്കും മനസ്സില്‍ ഒരിടം നല്‍കണം എന്ന് ഈ പംക്തിയില്‍ മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. അമേരിക്കയില്‍ സുഖമായി കഴിയുകയാണ് നിങ്ങളും ഭാര്യയും എന്ന് സങ്കല്‍പിക്കുക. വിദ്യാഭ്യാസമില്ലാത്ത ഉമ്മ കേരളത്തിലെ ഒരു കുഗ്രാമത്തിലും. നിങ്ങള്‍ അമേരിക്കയില്‍ വെച്ച് ഒരു അപകടമോ വലിയ വേദനയോ വന്നാല്‍ അവിടത്തെ പതിവു ഭാഷ വെടിഞ്ഞ് പച്ച മലയാളത്തില്‍ നിങ്ങള്‍ വിളിക്കുക 'എന്റുമ്മാ എന്റുമ്മാ' എന്നായിരിക്കും. കുഞ്ഞുണ്ണി മാഷ് അമ്മയെ പറ്റി പാടിയത് കേട്ടോളൂ.
'അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാല്‍ അമ്മിഞ്ഞക്കല്ല്'
ഈ കവിതക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഇത് ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. അമ്മിയും അമ്മിഞ്ഞയും മലയാള ഭാഷയിലേ ഉള്ളൂ. അതിനാല്‍ ലോകഭാഷയില്‍ ഇതു വേറിട്ടു നില്‍ക്കുന്നു.

സന്താനങ്ങളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ അമ്മയുടെ ഹൃദയം ആഴിയോളം ആഴമുള്ളതും ആകാശം പോലെ വിശാലതയുള്ളതുമാണ്. അമ്മയെ നോവിക്കരുത്. അച്ഛനെയും. അമ്മയെ സ്‌നേഹിക്കുക, അച്ഛനെയും. അമ്മയും ഉമ്മയും മമ്മിയും മദറും മാതാവും എല്ലാം ഒരേ മധുരമുള്ള, ഒരേ നിറമുള്ള ആകൃതിയില്‍ വ്യത്യാസമില്ലാത്ത മിഠായികളാണ്.
By: EKM Pannor

Monday, October 21, 2013

ഒരു ഉമ്മയുടെ കഥ ..... തമാശ അല്ലിത്

ഡോ. ഖാലിദ് ജുബൈര്‍, ഒരു കണ്‍സള്‍ട്ടിംഗ് കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജനാണ്. തന്റെ സുദീര്‍ഘ കാലത്തെ ആതുരസേവന രംഗത്തിലെ, അവിസ്മരണീയവും ചിന്താര്‍ഹവുമായൊരു സംഭവം അദ്ദേഹം ഒരു പ്രഭാഷണത്തിലൂടെ പങ്കുവെക്കുകയുണ്ടായി. സമൂഹത്തിലെ ഓരോ സ്ത്രീ പുരുഷന്മാരും ഗൗരവമായി കണക്കിലെടുക്കേണ്ട ഈ സംഭവം, കഴിവതും വായനക്കാരിലെത്തിക്കുക അദ്ദേഹത്തിന്റെ ആഗ്രഹമാണ്. പ്രിയ വായനക്കാര്‍ ഈ വസ്തുത കണക്കിലെടുക്കുമെന്ന വിശ്വാസത്തോടെയാണതിവിടെ അവതരിപ്പിക്കുന്നത്:

ഒരിക്കല്‍, ഒരു ചൊവ്വാഴ്ച, രണ്ടര വയസ്സു് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ഡോ. ഖാലിദ് ഓപറേറ്റ് ചെയ്തു. ബുധനാഴ്ച കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നു. പക്ഷെ, തൊട്ടടുത്ത വ്യാഴാഴ്ച രാവിലെ 11. 15. സ്ഥാപനത്തിലെ, ഒരു നേഴ്‌സ് അദ്ദേഹത്തിന്നടുത്തേക്ക് ഓടിയെത്തി. കുട്ടിയുടെ ഹൃദയവും ശ്വാസവും നിലച്ചതായി അവര്‍ അറിയിക്കുന്നു. അദ്ദേഹം ഞെട്ടി. കുട്ടിയുടെ അടുത്തേക്ക് കുതിച്ചു. 45 മിനിറ്റോളം കാര്‍ഡിയാക് മസാജ് നടത്തി നോക്കി.  ഈ സമയമത്രയും ഹൃദയം നിശ്ചലമായിരുന്നു.

പിന്നെ, ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ഡോക്ടര്‍ അല്ലാഹുവിന്ന് നന്ദി പറഞ്ഞു. പക്ഷെ, കുടുംബത്തെ വിവരമറിയിക്കണമല്ലോ. കുട്ടിയുടെ മോശമായ അവസ്ഥ കുടുംബത്തെ അറിയിക്കുക, ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം, ഏറ്റവും വിഷമം പിടിച്ച കാര്യമാണെന്നത് സുവിദിതമാണല്ലോ. എന്നാല്‍ അറിയിക്കുക നിര്‍ബന്ധമാണ് താനും. പിതാവിനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. അതിനാല്‍ മാതാവിനെയാണ് കണ്ടത്. തൊണ്ടയിലെ രക്തസ്രാവം കാരണമായി കുട്ടിയിലുണ്ടായ കാര്‍ഡിയാക് അറസ്റ്റിനെ കുറിച്ച് അദ്ദേഹം അവരെ അറിയിച്ചു. മാത്രമല്ല, ഇതിന്റെ കാരണം അജ്ഞാതമാണെന്നും, തലച്ചോറ് മരിച്ചുവോ എന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം തുറന്നറിയിച്ചു. പക്ഷെ, ആ മാതാവ് കരഞ്ഞില്ല! ഡോക്ടറെ അധിക്ഷേപിച്ചില്ല! 'അല്‍ ഹംദു ലില്ലാഹ്' എന്ന പറഞ്ഞു കൊണ്ട് മാറി നില്‍ക്കുകയായിരുന്നു അവര്‍!

പിന്നീട് ദിവസങ്ങള്‍ പത്ത് കഴിഞ്ഞു. കുട്ടിയുടെ സ്ഥിതിയില്‍ അല്‍പം പുരോഗതി കാണാന്‍ തുടങ്ങി. അവന്‍ ചലിക്കാന്‍ തുടങ്ങി. എല്ലാവരും അല്ലാഹുവെ സ്തുതിച്ചു. തലച്ചോറിന്റെ അവസ്ഥ തികച്ചും അനുകൂലം. പക്ഷെ, 12 ദിവസങ്ങള്‍ കഴിഞ്ഞതോടെ, മുമ്പത്തെ അതേ രക്തസ്രാവം കാരണം, ഹൃദയം വീണ്ടും നിലച്ചു. 45 മിനിറ്റോളം നടത്തിയ കാര്‍ഡിയാക് മസാജ് കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. അവസാനം, പ്രതീക്ഷയില്ലെന്ന്, ദുഖപൂര്‍വം അദ്ദേഹം മാതാവിനെ അറിയിക്കുകയായിരുന്നു. പ്രതികരണം? 'അല്‍ ഹംദു ലില്ലാഹ്! എന്റെ നാഥാ, അവന്‍ സുഖം പ്രാപിക്കുന്നതില്‍ നന്മയുണ്ടങ്കില്‍, അവനെ സുഖപ്പെടുത്തേണമേ!' ഇത്രയും പ്രാര്‍ത്ഥിച്ചു കൊണ്ട്, അവര്‍ മാറി നില്‍ക്കുകയായിരുന്നു.

ദൈവാനുഗ്രഹത്താല്‍, വീണ്ടും ഹൃദയം പ്രവര്‍ത്തനമാരംഭിച്ചു. ഒരു ശ്വാസനാള വിദഗ്ദ്ധന്ന് രക്തസ്രാവം നിറുത്താന്‍ കഴിയുന്നത് വരെ, ഈ കുട്ടി ആറ് കാര്‍ഡിയാക് അറസ്റ്റിന്ന് വിധേയമായിരുന്നു. അതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. മൂന്നര മാസം കഴിഞ്ഞു. കുട്ടി സുഖം പ്രാപിച്ചു വരികയാണ്. പക്ഷെ, ചലനമില്ല.

ചലനം തുടങ്ങിയപ്പോഴേക്കും മാരകമായൊരു കുരു തലയെ ബാധിച്ചു. നിറയെ ചലമുള്ള വലിയൊരു കുരു! ഡോക്ടറെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കുരു കാണുന്നത്. അപകടകരമായ ഈ സംഭവ വികാസം അദ്ദേഹം കുട്ടിയുടെ മാതാവിനെ അറിയിച്ചു. 'അല്‍ ഹംദു ലില്ലാഹ്' എന്നു പറഞ്ഞു മാറി നില്‍ക്കയാണ് ഇത്തവണയും അവര്‍ ചെയ്തത്!

തലച്ചോറും നാഡീവ്യൂഹവും കൈകാര്യം ചെയ്യുന്ന സര്‍ജിക്കല്‍ യൂനിറ്റിലേക്ക് കുട്ടിയെ ഉടനെ മാറ്റി. മൂന്നാഴ്ചകള്‍ക്ക് ശേഷം, ഈ കുരുവില്‍ നിന്നും കുട്ടി സുഖം പ്രാപിച്ചു. അവന്ന് അനങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രം. രണ്ടു മാസം കഴിഞ്ഞു. അപ്പോഴേക്കും മറ്റൊരു രോഗം അവനെ ബാധിച്ചു കഴിഞ്ഞു. രക്തദൂഷണം! പനി 41. 2 ്C (106 ് F) വരെ എത്തി കഴിഞ്ഞു! ഗുരുതരമായ സംഭവവികാസം! ഇതും മാതാവിനെ അറിയിച്ചു. 'അല്‍ ഹംദു ലില്ലാഹ്! എന്റെ നാഥാ, അവന്‍ സുഖം പ്രാപിക്കുന്നതില്‍ നന്മയുണ്ടങ്കില്‍, അവനെ സുഖപ്പെടുത്തേണമേ!' ഇത് തന്നെയായിരുന്നു അവരുടെ അപ്പോഴത്തെയും പ്രതികരണം.

ബെഡ് 5 ല്‍ കിടക്കുന്ന ഈ കുട്ടിയുടെ അടുക്കല്‍ നിന്ന്, ബെഡ് 6 ല്‍  കിടക്കുന്ന മറ്റൊരു കുട്ടിയുടെ അടുത്ത് ഇദ്ദേഹം പോയി. 'ഡോക്ടര്‍, ഡോക്ടര്‍, എന്തെങ്കിലുമൊന്ന് ചെയ്യൂ! കുട്ടിയുടെ പനി 37. 6 ്C (99. 68 ് F) ആയിരിക്കുന്നു. അവന്‍ മരിക്കാന്‍ പോവുകയാണ്. ' ആ കുട്ടിയുടെ മാതാവ് കരഞ്ഞു ആര്‍ത്തു വിളിക്കുകയാണ്. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: 'ബെഡ് 5 ലെ കുട്ടിയുടെ മാതാവിനെ നോക്കു. അതിന്റെ പനി 41. 2 ്C (106 ് F) ആയിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ ക്ഷമിക്കുന്നു. അല്ലാഹുവെ സ്തുതിക്കുന്നു!'  സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ആ സ്ത്രീക്ക് ബോധമില്ല.

'23 വര്‍ഷത്തെ ആശുപത്രി സേവനത്തിനിടക്ക്, ഇത്രയും സഹനശക്തിയുള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല.' ഡോക്ടര്‍ പറയുകയാണ്.

ഇപ്പോള്‍ ആറര മാസം കഴിഞ്ഞു. റീക്കവറി യൂനിറ്റില്‍ നിന്നും അവസാനമായി അവന്‍ പുറത്തു വന്നു. പക്ഷെ, സംസാരമില്ല,  കാഴ്ചയില്ല, കേള്‍വിയില്ല, ചലനമില്ല, ചിരിയില്ല. ഒരു തുറന്ന മാറിടം. അതില്‍ മിടിക്കുന്ന ഒരു ഹൃദയം! അത്രമാത്രം. എന്നും വസ്ത്രം മാറ്റിക്കൊടുത്തു കൊണ്ട്, സഹനത്തോടും പ്രത്യാശയോടും കൂടി മാതാവ് നിലകൊണ്ടു.

പിന്നെയെന്താണ് സംഭവിച്ചത്? വീണ്ടും രണ്ടരമാസം കഴിഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഭക്തയായ ഈ മാതാവിന്റെ പ്രതിഫലമെന്ന നിലയില്‍, കുട്ടി പൂര്‍ണമായി സുഖം പ്രാപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍, അവനിപ്പോള്‍ സ്വന്തം കാലുകള്‍ കൊണ്ട്, മാതാവിനോട് മത്സരിച്ചോടുന്നു. മുമ്പത്തെ പോലെ, പൂര്‍ണ ആരോഗ്യവാനായി കഴിഞ്ഞിരിക്കുന്നു.

കഥ ഇത് കൊണ്ട് അവസാനിച്ചില്ല. അദ്ദേഹത്തെ കണ്ണീരൊലിപ്പിച്ചതും അമ്പരപ്പിച്ചതും മറ്റൊന്നായിരുന്നു.

അവന്‍ ആശുപത്രി വിട്ടു ഒന്നര വര്‍ഷം കഴിഞ്ഞു. ഓപറേഷന്‍ യൂനിറ്റിലെ ഒരു സഹോദരന്‍ വന്നു അദ്ദേഹത്തോട് പറഞ്ഞു: 'ഒരാളും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും താങ്കളെ കാണണമെന്ന് പറയുന്നു.' ആരാണെന്ന് അയാള്‍ക്ക് അറിയില്ല. അദ്ദേഹം ചെന്നപ്പോള്‍, ആ കുട്ടിയുടെ മാതാപിതാക്കള്‍!

കുട്ടിക്കിപ്പോള്‍ വയസ്സ് അഞ്ച്. പൂര്‍ണ ആരോഗ്യവാന്‍! ഒന്നും സംഭവിക്കാത്തത് പോലെ. നാലു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും കൂടെയുണ്ട്. അദ്ദേഹം സഹര്‍ഷം അവരെ സ്വാഗതം ചെയ്തു. 'ഈ കുട്ടി പതിമൂന്നാമത്തേതോ, പതിനാലാമത്തേതോ ആയിരിക്കും?' തമാശയോടെ അദ്ദേഹം ചോദിച്ചു. അല്‍പം ദയയോടെ അദ്ദേഹത്തെ നോക്കി, പുഞ്ചിരി തൂകിക്കൊണ്ട് അയാള്‍ പറഞ്ഞു: ഇത് രണ്ടാമത്തെ കുട്ടിയാണ്. താങ്കള്‍ ഓപറേഷന്‍ നടത്തിയത് ഒന്നാമത്തെ കുട്ടിയും! 17 വര്‍ഷത്തോളം സന്താനഭാഗ്യമില്ലാതെ കഴിഞ്ഞ ഞങ്ങള്‍ക്ക്  അല്ലാഹു കനിഞ്ഞേകിയതായിരുന്നു അവനെ. അവന്റെ കാര്യം താങ്കള്‍ക്കറിയുമല്ലോ.

ഇത് കേട്ട ഡോക്ടര്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.  വിചാരിക്കാതെ, സ്വന്തം മുറിയിലേക്ക് അയാളെ വലിച്ചു കൊണ്ടു പോയി, ഭാര്യയെ കുറിച്ച് അദ്ദേഹം ചോദിച്ചു. 17 വര്‍ഷം സന്താനഭാഗ്യമില്ലാതെ കഴിയുകയും  അവസാനം കിട്ടിയ കുട്ടിയില്‍ അത്തരം ഭീകരാവസ്ഥകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍, ഇത്രമാത്രം സഹനം കൈകൊള്ളാന്‍ കഴിഞ്ഞ ഈ ഭാര്യ ആരാണ്?

അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു:  ഈ സ്ത്രീയെ, ഞാന്‍ വിവാഹം കഴിച്ചിട്ട് 19 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും, ഹേതു കൂടാതെ, അവര്‍ തഹജ്ജുദ് ഉപേക്ഷിച്ചതായി ഞാന്‍ കണ്ടിട്ടില്ല. പരദൂഷണം പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. കിംവദന്തികളോ നുണകളോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല.  ഞാന്‍ വീടു വിടുമ്പോള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തിരിച്ചു വരുമ്പോള്‍ വാതില്‍ തുറന്നു തരുന്നു. സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തികഞ്ഞ സ്‌നേഹവും ശ്രദ്ധയും അനുകമ്പയും മര്യാദയും കാണാം.'

അയാള്‍ ഇങ്ങനെ പറഞ്ഞു അവസാനിപ്പിച്ചു: ഡോക്ടര്‍, ഒരു കാര്യം തീര്‍ച്ചയാണ്. അവള്‍ എന്നോട് കാണിച്ച കുലീനവും സ്‌നേഹമസൃണവുമായ പെരുമാറ്റം കാരണം, അവളെ കണ്ണുയര്‍ത്തി നോക്കാന്‍ എനിക്ക് ലജ്ജയാണ്.

വിവ: കെ.എ ഖാദര്‍ ഫൈസി

Monday, March 11, 2013

ഉമ്മയെ പരിഗണിക്കൂ...

`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്‍ക്കും. അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്‌. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്‍ന്നുപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്‍ക്ക്‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്‍ഫില്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്‍ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്‌. എന്റെ പെങ്ങന്‍മാരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്‍ന്നുപോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്‍ക്ക്‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്‍ക്കാതെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്‍ച്ചയും വര്‍ധിക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍പോലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്‍ക്കേണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്‍ക്കൊക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കണം, ഞാനും പ്രാര്‍ഥിക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്‍ക്കേ കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്‍ഥിക്കണം. ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു. 


രണ്ടുപേരും കരഞ്ഞു. 

ഒന്നും പറയാനാകാതെ വിതുമ്പി. 
ആ കണ്ണീരില്‍ എല്ലാം തീര്‍ന്നു. 
പിണക്കത്തിന്റെ പര്‍വതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. 
ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്‍ദ്രതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!

നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്‍ച്ചകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും.

 സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? 
ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ?
 പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും! 
(Copied Blog of Malayali Peringod)