Saturday, February 23, 2013

പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം


  എന്‍റെ …….?????????
ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു. ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു. വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു. അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌. അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്. അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി. കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല. എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി. 


അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക് ഷ്യ പ്പെടുത്തുന്നു. എനിക്ക് ചിരി വന്നു.ഞാന്‍മരിച്ചിട്ടില്ല എന്ന് ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൗതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്‍റെ മൊബൈലില്‍നിന്നും അവര്‍ എന്‍റെ അനിയന്‍റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്‍റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം. അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.

ആംബുലന്‍സ് വീടിന്‍റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്‍റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്‍റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്‍റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്‍റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി. ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്‍റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്‍റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്‍റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.
ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മയുടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മയൊടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.
ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്‍റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്‍റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി. കാരണം തന്‍റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്‍റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്‍റെ മതാവിനോടുള്ള എന്‍റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്‍റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്‍റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്.
ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മാതാവിനോട് തന്നെ. മാതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.
എന്‍റെ രക്ഷിതാവേ എന്‍റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്‍റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ…, ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ. ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.
എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു. എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ. ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.
അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി. “ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്, ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും? എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല. അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി. ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു. ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു. എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.
പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു. വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി. ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും, വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍! ഇത്ര നാളുംഅഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു. ‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു. ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?
മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല. ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു സ്വപ്നം!

Copied from: sthreeonline.info

"അതാണു തഖ്'വ"




ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ് (റ), ഉബയ് ഇബിന്‍ ക'അബ്(റ)നോടു ഇപ്പ്രകാരം ചോദിച്ചു, "തഖ്'വ എന്നാല്‍ എന്താണ്?".

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "ഓ, സത്യവിശ്വാസികളുടെ നേതാവേ, മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ അങ്ങ് സഞ്ചരിച്ചിട്ടുണ്ടോ?"

ഉമര്‍ (റ) പറഞ്ഞു, "സഞ്ചരിച്ചിട്ടുണ്ട്".

ഉബയ് ഇബിന്‍ ക'അബ്(റ) ചോദിച്ചു, "അപ്പോള്‍ അങ്ങ് എന്തു ചെയ്യും?".

ഉമര്‍ (റ) പറഞ്ഞു, "ഞാന്‍ വസ്ത്രം ഉയര്‍ത്തി, വളരെ സൂക്ഷ്മതയോട്കൂടി സഞ്ചരിക്കും".

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "അതാണു തഖ്'വ".
 
*********
എത്ര ലളിതം മഹത്തരം ഈ ഉപമയും ആഖ്യാനവും..
മനസ്സിലാക്കിയവര്‍ വിജയിച്ചു.... അത്തരക്കാരില്‍ ഉള്പെടാന്‍ നാഥന്‍ നമ്മെ സഹായിക്കട്ടെ...

ഇതും തമാശ



ദുബായ് നഗരത്തിന്റെ ഹൃദയ സ്ഥാനമായ നൈഫില്‍ മലബാരികള്‍ക്ക്, പ്രത്യേകിച്ച് കാസറഗോട്ടാര്‍ക്ക്  ഒത്തു കൂടാന്‍  ഒരു ലാവണം ഉണ്ടായിരുന്നത് നൈഫ് പോലീസ് സ്റ്റേഷനു അടുത്തുണ്ടായിരുന്ന സര്‍വാണി പള്ളി ആയിരുന്നു പ്രസ്തുത പള്ളി അഞ്ചു കൊല്ലം മുമ്പ് പുതുക്കി പണിയാനായി പൊളിച്ചു മാറ്റിയതാണ്, പ്രസ്തുത സ്ഥലത്ത് മനോഹരമായ ഒരു പള്ളി പണിതു വരുന്നുണ്ട്. കൊല്ലം അഞ്ചു കഴിഞ്ഞിട്ടും പള്ളി പണി തീര്‍ന്നില്ല. അഞ്ചു റമദാനും    അഞ്ചു ബലി പെരുന്നാളുകളും കഴിഞ്ഞിട്ടും പണി തീരാത്ത പള്ളിയെ പറ്റി മധുര  മനോഹര സ്വപ്‌നങ്ങള്‍ നെയ്തു വേവലാതിപ്പെടുകയാണ് കാസ്രോട്ടാര്‍...

അവര്‍ക്കിടയില്‍ നടന്ന സംഭാഷണത്തില്‍ നിന്ന്...

അബു: ഇതെന്തേപ്പാ സര്‍വാണി പള്ളീന്റെ പണി ബേയൊന്നും കയ്യാത്തേ....
സുലൈമാന്‍: പള്ളീന്റെ പണിയെല്ലം ബാറാബര്‍ തീര്‍ന്നിനായിന്നു... പച്ചേങ്കില് തേപ്പിന്റെ പണിക്കാരെ കിട്ടാന് ബുദ്ധിമുട്ടായീന്നു  കേക്ക്ന്നു.. അന്നിറ്റാനുക്കും പണി ബേയൊന്നും കയ്യാത്തേ...

...
തമാശ ആയി കാണാം... എന്നാലും അതില്‍ ചെറിയ കാര്യം ഇല്ലാതില്ല....
പള്ളി പണി ഈ റമദാന്  മുമ്പേ തീര്‍ന്നു ഉദ്ഘാടനം നടക്കപ്പെടട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം...

Friday, February 22, 2013

ഇങ്ങനെയാകട്ടെ, നമ്മുടെ നമസ്‌കാരങ്ങള്‍!



ഒരു മുസ്‌ലിം എന്ന നിലയില്‍ നമുക്ക്‌ ഏറ്റവും ആഹ്ലാദംനിറഞ്ഞ സമയം നമസ്‌കാരത്തിന്റെ സമയമാകണം. ഓരോ ദിവസത്തിലെയും സന്തോഷഭരിതമായ സന്ദര്‍ഭമായി നമസ്‌കാരവേളകള്‍ നമുക്ക്‌ അനുഭൂതി പകരണം. നമസ്‌കാരത്തിനായുള്ള ഒരുക്കം, അതിനു വേണ്ടിയുള്ള യാത്ര, കാത്തിരിപ്പ്‌, ശേഷമുള്ള പ്രാര്‍ഥനകള്‍... എല്ലാം മനസ്സ്‌ കുളിര്‍പ്പിക്കുന്ന വിധത്തിലാകണം. അതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരികയാണ്‌ In the Early Hours എന്ന ഗ്രന്ഥത്തിലൂടെ പണ്ഡിതനായ ഖുര്‍റം ജാ മുറാദ്‌.

  • ഓരോ ദിവസത്തെയും നമസ്‌കാരങ്ങള്‍ എവിടെ വെച്ചെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. നമസ്‌കാരത്തിന്റെ പ്രാധാന്യവും പ്രതിഫലവും ഗുണങ്ങളും എന്തൊക്കെയെന്ന്‌ വ്യക്തമാക്കുന്ന വചനങ്ങള്‍ എപ്പോഴും ഓര്‍മിക്കാവുന്ന വിധം തയ്യാറാക്കി വെക്കുക. കൃത്യസമയത്തുള്ള നമസ്‌കാരമാണ്‌ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം എന്ന ഓര്‍മയുണ്ടാവുക. ഒരിക്കലും നമസ്‌കാരം മറ്റൊരു സമയത്തേക്ക്‌ നീട്ടിവെക്കുന്ന രീതിയുണ്ടാകരുത്‌. ഏതെങ്കിലും വിധത്തില്‍ സമയത്തു തന്നെ നമസ്‌കരിക്കുക. കഴിയുന്നതും ജമാഅത്ത്‌ നമസ്‌കാരത്തില്‍ പങ്കുകൊള്ളുക. 
  • ശരീരവും മനസ്സും മുഷിഞ്ഞിരിക്കുമ്പോള്‍ നമസ്‌കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചീത്ത ചിന്തകള്‍ മനസ്സില്‍ നിന്ന്‌ ഒഴിച്ചുനിര്‍ത്തുക. ഏത്‌ ആയത്തുകളും പ്രാര്‍ഥനകളുമാണ്‌ ചൊല്ലേണ്ടതെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ആയത്തുകളുടെ അര്‍ഥം ഉള്‍ക്കൊള്ളുക. ഇഹലോകത്തിന്റെ സമ്മര്‍ദങ്ങളില്‍ നിന്നും ആലോചനകളില്‍ നിന്നുമുള്ള സാന്ത്വനമാണ്‌ നമസ്‌കാരം.
  • എല്ലാ ടെന്‍ഷനില്‍ നിന്നുമുള്ള മോചനമാണ്‌ നമസ്‌കാരത്തില്‍ നിന്ന്‌ കിട്ടുന്ന ഭൗതികഫലം. അങ്ങനെയൊരു ഗുണം നമ്മുടെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ലഭിക്കുന്നുണ്ടോ എന്ന്‌ വിലയിരുത്തണം. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനും മനക്കരുത്ത്‌ കൈവരിക്കാനും ഭക്തി വര്‍ധിപ്പിക്കാനും അല്ലാഹുവോടുള്ള ബന്ധം ഈടുറ്റതാക്കാനും നമസ്‌കാരങ്ങള്‍ ഉപയോഗപ്പെടുന്നുണ്ടോ എന്ന്‌ നിരന്തരം വിലയിരുത്തേണ്ടതുണ്ട്‌. കാരണം അതിനുവേണ്ടിയായിരുന്നു നമ്മുടെ നമസ്‌കാരങ്ങള്‍.

ഇനി, നമസ്‌കാരം ഫലപ്രദമാക്കാനുള്ള വഴികള്‍ അദ്ദേഹം പറഞ്ഞുതരുന്നു;

  • നമസ്‌കാരം തുടങ്ങുന്നതിനു മുമ്പ്‌, മനസ്സ്‌ അതിനായി ഒരുങ്ങിയിട്ടുണ്ടോ എന്ന്‌ വിലയിരുത്തുക. റുകൂഇലും സുജൂദിലുമെല്ലാം ഈയൊരു വിലയിരുത്തല്‍ ആവശ്യമാണ്‌. നമസ്‌കാരം അവസാനിച്ചു കഴിഞ്ഞാലും വിലയിരുത്തണം. 
  • ഓരോ കര്‍മത്തിലും പ്രാര്‍ഥനയിലും ശരീരചലനത്തിലും വിനയം പ്രകടമാകണം.
  • അല്ലാഹുവിനോട്‌ കാരുണ്യത്തിനു വേണ്ടി കേണുകൊണ്ടും മാപ്പിരന്നുകൊണ്ടും പ്രതീക്ഷയോടെയും ഭക്തിയോടെയുമാകണം നമസ്‌കാരം.
  • നമ്മുടെ സ്രഷ്‌ടാവും സംരക്ഷകനുമായ അത്യുന്നതനായ അല്ലാഹുവിനോടാണ്‌ സംസാരിക്കുന്നതെന്ന്‌ സ്വയം ബോധ്യപ്പെടുത്തണം. ഏറ്റവും വലിയ ശക്തിയാണ്‌, സര്‍വലോകങ്ങളുടെയും സ്രഷ്‌ടാവിന്റെ മുന്നിലാണ്‌ നില്‍ക്കുന്നതെന്ന വിചാരം മനസ്സിലുറയ്‌ക്കണം.
  • അല്ലാഹുവില്‍ നിന്നുള്ള സഹായവും ശൈത്വാനില്‍ നിന്നുള്ള സംരക്ഷണവും തേടിക്കൊണ്ടാകണം നമസ്‌കാരത്തിന്റെ ആരംഭം.
  • നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ താഴ്‌ത്തുക. ശ്രദ്ധയും ഏകാഗ്രതയും നഷ്‌ടപ്പെടുന്ന വിധത്തിലാകരുത്‌ നില്‍പ്പ്‌. തിരുനബിയുടെ ഒരുപദേശത്തെക്കുറിച്ച്‌ അനസ്‌ ബിന്‍ മാലിക്‌ പറയുന്നുണ്ട്‌; ``പ്രിയമകനേ, നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രത ഉറപ്പ്‌ വരുത്തുക. കാരണം, നമസ്‌കരിക്കുമ്പോള്‍ അശ്രദ്ധനാകുന്നത്‌ വിപത്ത്‌ വിളിച്ച്‌ വരുത്തുന്നതിന്‌ സമമാണ്‌.'' (ത്വബ്‌റാനി)
  • കൂടുതല്‍ ഏകാഗ്രതയും ജാഗ്രതയും ലഭിക്കാന്‍ അര്‍ഥവത്തായ ഖുര്‍ആന്‍ വചനങ്ങളും ദുആകളും ഉള്‍പ്പെടുത്തുക.
  • പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ പതുക്കെ ചുണ്ട്‌ ചലിപ്പിച്ച്‌ ചൊല്ലുക. ഉരുവിടുന്ന കാര്യങ്ങളില്‍ മനസ്സ്‌ ഏകാഗ്രമാകാന്‍ അത്‌ ഉപകരിക്കും.
  • ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലുമ്പോള്‍ അതിന്റെ ആശയം കൂടി മനസ്സില്‍ വരുത്തുന്നത്‌ ഭക്തി വര്‍ധിക്കാന്‍ ഉപകരിക്കും. ഐഹികചിന്തയില്‍ നിന്ന്‌ മനസ്സിനെ മോചിപ്പിച്ച്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ അത്‌ നല്ലതാണ്‌.
  • റുകൂഇലും സുജൂദിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി ഓര്‍മിക്കുക. എത്രമാത്രം നന്ദി ചെയ്യേണ്ടവരാണ്‌ നമ്മളെന്നും പക്ഷേ ആ കാര്യത്തില്‍ എത്രമാത്രം അലസത കാണിക്കുന്നുണ്ടെന്നും ഓര്‍മിക്കുക.
  • സുജൂദിലാകുമ്പോള്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുക. അല്ലാഹുവിന്റെ തൊട്ടടുത്ത്‌ നില്‍ക്കുന്ന നേരമാണ്‌ സുജൂദിന്റെ വേളയെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ടല്ലോ.
  • ഒരിക്കലും ശരീരത്തെ ക്ഷീണിപ്പിക്കുന്ന വിധം നമസ്‌കാരം നീട്ടാന്‍ പാടില്ല. സമയത്തില്‍ മിതത്വം കാണിക്കുമ്പോള്‍ തന്നെ സാവകാശം ശ്രദ്ധയോടെ നമസ്‌കരിക്കുന്നതാണ്‌ പ്രവാചകമാതൃക.
  • ഓരോ കര്‍മവും അതിന്റെ ശരിയായ രീതിയിലാണെന്ന്‌ ഉറപ്പ്‌ വരുത്തണം. 
  • ജീവിതത്തിലെ ഒടുക്കത്തെ നമസ്‌കാരം എന്ന ഉറപ്പോടെയാകണം ഓരോ നമസ്‌കാരവും നിര്‍വഹിക്കേണ്ടത്‌. ഈലോകത്ത്‌ വെച്ച്‌ നമസ്‌കരിക്കാന്‍ ഇനിയൊരു അവസരമില്ലെന്ന പേടിയോടെ ഓരോ സുജൂദും റുകൂഉം മറ്റ്‌ കര്‍മങ്ങളും നിര്‍വഹിക്കുക. സലാം വീട്ടുന്നത്‌ വരെ ഈയൊരു ചിന്ത മനസ്സില്‍ നിറയണം.

Share/Save/Bookmark

Thursday, February 21, 2013

മനുഷ്യന്‍ നാലുതരം..

 നമ്മുടെ കൂട്ടത്തില്‍ നാല് തരക്കാര്‍ ഉണ്ട്..
അവ

അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന് അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക.

 അറിവില്ലാത്തവനും തനിക്ക് അറിവില്ല എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക. 
അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക. 
അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ പിന്തുടരുക.

 ജീവിത സമരങ്ങള്‍ക്കിടയില്‍ മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.

മെട്രോ വിളിക്കുന്നു

മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്


മെട്രോ റെയില്‍  ടെക്നോളജി ആന്‍ഡ്  മാനേജ്മെന്‍റ്
തൊഴിലിടങ്ങളില്‍നിന്നുതന്നെ പഠനം. പിന്നെ അവിടെ ജോലി. മെട്രോ നഗരങ്ങളിലെ നൂതന ഗതാഗത സംവിധാനങ്ങളിലൊന്നായ മോണോ റെയില്‍ സാങ്കേതികരംഗം അത്തരത്തിലൊന്നാണ്. ദല്‍ഹിയിലെയും ചെന്നൈയിലെയും മെട്രോ റെയില്‍ പ്രോജക്ടുകള്‍ക്കായി ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള സിവില്‍ എന്‍ജിനീയര്‍മാരുടെ അഭാവം തുടക്കത്തിലുണ്ടായിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ഐ.ഐ.ടി മദ്രാസ് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ്  മാനേജ്മെന്‍റ് എന്ന കോഴ്സിന് തുടക്കംകുറിച്ചത്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പി.ജി ഡിപ്ളോമ കോഴ്സാണിത്. ഇപ്പോള്‍ കൊച്ചിയുള്‍പ്പെടെയുള്ള രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുകൂടി മെട്രോ റെയില്‍ പദ്ധതി വ്യാപിച്ചതോടെ ഈ കോഴ്സിന്‍െറ സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
നിലവില്‍ മദ്രാസ് ഐ.ഐ.ടിയില്‍ മാത്രമാണ് മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സുള്ളത്. 70 ശതമാനം മാര്‍ക്കോടെ ബി.ടെക് (സിവില്‍, മെക്കാനിക്കല്‍, ആര്‍കിടെക്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്) പാസായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. ഗേറ്റ് പരീക്ഷയിലെ ഗ്രേഡും പ്രവേശ മാനദണ്ഡമാണ്. ഐ.ഐ.ടിയിലെയും മെട്രോ റെയില്‍ കോര്‍പറേഷനിലെയും വിദഗ്ധരുടെ പാനല്‍ നടത്തുന്ന അഭിമുഖത്തിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ്.
ഒരു വര്‍ഷമാണ് കോഴ്സിന്‍െറ കാലാവധി. ഇക്കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിലവില്‍ ചെന്നൈ മെട്രോ റെയില്‍ കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയില്‍ നിയമനം നല്‍കുന്നുണ്ട്. കോഴ്സിന് ചേരുമ്പോള്‍ അഞ്ച് ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം.
നിലവില്‍ 10 പേര്‍ മാത്രമാണ് പ്രതിവര്‍ഷം മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് എന്‍ജിനീയര്‍മാരായി പുറത്തിറങ്ങുന്നത്. രാജ്യത്തെ മെട്രോ റെയില്‍ പദ്ധതികളുടെ എണ്ണംവെച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. ഇക്കാര്യം പരിഗണിച്ച് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ രാജ്യത്തെ മുഴുവന്‍ ഐ.ഐ.ടികളിലും ഈ കോഴ്സ് പാഠ്യ വിഷയമാക്കണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെടുകയുണ്ടായി. സമീപ ഭാവിയില്‍തന്നെ, മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സ് മുഴുവന്‍ ഐ.ഐ.ടികളിലും പ്രതീക്ഷിക്കാം.

ഇതല്ലേ മഹത്തായ സേവനം..

ഇന്നത്തെ  (21/2/2013) മാതൃഭൂമി ഓണ്‍ ലൈന്‍ പത്രം നോക്കിയപ്പൊ കാസറഗോഡ് വിശേഷങ്ങളില്‍ നിന്ന് കണ്ട ഈ വാര്‍ത്ത നിങ്ങളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.
....

പണിമുടക്ക് ദിനത്തില്‍ അബ്ദുള്‍ സത്താറിന്റെ 'ആക്ടിവിസം'




കാസര്‍കോട്: 'ഏടേക്കാ... പുതിയ സ്റ്റാന്‍ഡ്, വിദ്യാനഗര്‍... ഏടേക്കാന്നെങ്കിലും കൊണ്ടാക്കാ... സ്‌കൂട്ടറിന് ബേക്കില് കേറിക്കോ'. പണിമുടക്ക് ദിനത്തില്‍ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവര്‍ തളങ്കരക്കാരന്‍ അബ്ദുള്‍ സത്താറിന്റെ വിളി കേട്ട് അമ്പരന്നു. ബസ്സോ ഓട്ടോയോ ടാക്‌സിയോ ആയിരുന്നില്ല സത്താറിന്റെ വാഹനം. ഒരു ചുവന്ന ആക്ടീവ സ്‌കൂട്ടറായിരുന്നു.

പണിമുടക്ക് ദിനത്തില്‍ യാത്രാദുരിതത്തിന് തന്നാല്‍ കഴിയുന്ന പരിഹാരവുമായിറങ്ങിയതാണ് ഈ നാല്‍പ്പത്തിയാറുകാരന്‍. രാവിലെ 6.30 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സൗജന്യ സ്‌കൂട്ടര്‍ സര്‍വീസ് നടത്തുകയായിരുന്നു അബ്ദുള്‍ സത്താര്‍. 'കേറിയവരില്‍ ചിലര്‍ ചോദിച്ചു, എത്ര രൂപ തരണംന്ന്, അപ്പോ ഞാന്‍ പറഞ്ഞ് ആ പണിക്കല്ല സുബഹി കഴിഞ്ഞ് ഇറങ്ങീതെന്ന്'. തന്റെ സ്‌കൂട്ടറിന് പിന്നില്‍ കയറിയവരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് പകരം ഒരു ചിരിമാത്രം വാങ്ങി ഒരു ചിരി തിരിച്ചും കൊടുത്ത് സത്താര്‍ വീണ്ടും റെയില്‍വേ സ്റ്റേഷനിലെത്തി- 'എന്നെക്കൊണ്ട് ഇത്രല്ലേ ചെയ്യാന്‍ കയ്യൂ'.

ഈ പണിമുടക്ക് ദിനത്തില്‍ മാത്രമല്ല ഇതിന് മുമ്പും സൗജന്യ സ്‌കൂട്ടര്‍ സര്‍വീസ് നടത്തിയിരുന്നു സത്താറെന്ന കെട്ടിടനിര്‍മാണത്തൊഴിലാളി. കാലിന് സുഖമില്ലാത്ത ഒരാളെ റെയില്‍വേ സ്റ്റേഷനില്‍നിന്ന്ആറ് കിലോമീറ്റര്‍ ദൂരെയുള്ള വിദ്യാനഗറിലെത്തിക്കാനായതാണ് സത്താറിന് ഏറെ സന്തോഷം നല്‍കിയത്.

പണിമുടക്ക് ദിനത്തില്‍ മാത്രമല്ല അല്ലാത്തപ്പോഴും സത്താര്‍ ഒറ്റയ്ക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കാറില്ല. ആരെയെങ്കിലും പിന്നില്‍ വിളിച്ചുകയറ്റും. അവര്‍ക്ക് പോകേണ്ട സ്ഥലത്ത് കൊണ്ടാക്കുകയും ചെയ്യും. സ്‌കൂട്ടര്‍ സര്‍വീസിന് 'ബ്ലോക്ക്' ഉണ്ടായത് സത്താര്‍ ചായകുടിക്കാനായി നിര്‍ത്തിയ സമയത്ത് മാത്രം.

ചൊവ്വാഴ്ച ഫുള്‍ടാങ്ക് പെട്രോളടിച്ചിരുന്നത് ബുധനാഴ്ച 11 മണിയായപ്പോഴേക്കും തീര്‍ന്നു. കാനില്‍ കരുതിയിരുന്ന പെട്രോള്‍ ടാങ്കില്‍ നിറച്ച് വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്ക്.
.
.
വായിച്ചു കഴിഞ്ഞപ്പോ, ഇമ്മാതിരി സേവനം ചെയ്യുന്നവര്‍ക്ക് മുന്നില്‍ ബിഗ്‌  സല്യൂട്ട് ചെയ്യണം എന്ന് തോന്നി...
വിവരം അറിയാത്തവരിലെക്ക്  എത്തിക്കാനും...