Saturday, October 5, 2013

ഭാര്യ = ഭാരം കുറക്കുന്നവള്‍

ഭാര്യമാര്‍ പലതരമുണ്ട്. ഭര്‍ത്താവിനെ ഭരിക്കുന്നവള്‍, ഭര്‍ത്താവിന്ന് ഭാരമാകുന്നവര്‍, ഭര്‍ത്താവിന്റെ ഭാരം കുറക്കുന്നവള്‍ അങ്ങനെ പലയിനങ്ങള്‍. യഥാര്‍ഥ ഭാര്യ ഭര്‍ത്താവിന്റെ ഭാരം കുറക്കുന്നവളാണ്. മറ്റൊന്ന്, ഭര്‍ത്താവ് അവള്‍ക്ക് ഭാരമായി തോന്നരുത്. താന്‍ ഭാര്യക്ക് ഭാരമല്ലെന്നും തന്റെ ഭാരം അവള്‍ ലഘൂകരിക്കുന്നുവെന്നും തോന്നുന്ന ഭര്‍ത്താവാണ് മനശ്ശാന്തിയുള്ളവന്‍. ആ മനശാന്തി ഭാര്യ ശ്രദ്ധാപൂര്‍വം സൃഷ്ടിച്ച ഒരു ഉല്‍പന്നമാണ്. ഇതേപോലെ ഭര്‍ത്താവ് ഭാര്യക്കും മനശ്ശാന്തി സൃഷ്ടിച്ചുകൊടുക്കണം.

നിങ്ങള്‍ നാട്ടില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ ശ്രദ്ദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം. അതില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാനുണ്ടാകും. ഇരുവരും പരസ്പരം ഭാരമാകുന്നതാണ് പ്രശ്‌നകാരണം. ഒരുദാഹരണം. ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവ്. സുന്ദരന്‍, അയാളുടെ ഭാര്യ ഡോക്ടര്‍. സുന്ദരി ; രണ്ട് കുട്ടികള്‍. പ്രതാപമുള്ള കുടുംബങ്ങള്‍. അവര്‍ വിവാഹമോചനം നടത്തി എന്നറിഞ്ഞ് ഈ കുറിപ്പുകാരന്‍ ഞെട്ടിപ്പോയി. എന്തിനിവര്‍ പിരിഞ്ഞു? എന്തിന്ന്? എന്തിന്ന്? മനുഷ്യന്ന് അനിവാര്യമെന്ന് പ്രവാചകന്‍ പഠിപ്പിച്ച ഒന്നിന്റെ അഭാവമാണ് കാരണം. 'വിഭവങ്ങളുടെ ആധിക്യമല്ല സമ്പന്നത. മറിച്ച് മനസ്സിന്റെ ഐശര്യമാണ്' (ബുഖാരി). ഇക്കാര്യം സ്ത്രീയും പുരുഷനും ഒരേ പോലെ മനസ്സിലാക്കണം. എങ്കില്‍ ഇരുവരും നല്ലപാതികള്‍(better half) ആയിത്തീരും. ഒരു പകുതി നല്ലതും മറ്റേ പകുതി ചീത്തയുമായാല്‍ ജീവിതം ഭാരമായി മാറും.

'ഇരു ശരീരത്തി ന്നൊരു കരള്‍,
ഒരു തലയണിക്കിരു ശിരസ്സുകള്‍ നമ്മള്‍,
ഈ കവിത ജീവിതത്തില്‍ പുലരുമപ്പോള്‍, ഓര്‍ത്തുനോക്കൂ ആ അവസ്ഥ. രണ്ട് ശരീരങ്ങള്‍ക്ക് ഒരു കരള്‍! ഒരു തലയണക്ക് രണ്ട് ശിരസ്സുകള്‍! ഇത് മധുവിധു ഘട്ടത്തില്‍ മാത്രമല്ല, വൃദ്ധാവസ്ഥയിലും സത്യമാകണം. അതിന്ന് മനസ്സിന്റെ ഐശര്യം കൂടിയേ തീരൂ.
എന്റെ ഭാര്യക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നതിന്ന് ഞാന്‍ കാരണക്കാരനാണോ? ഭര്‍ത്താവിന്ന് എന്നെ സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നതിന്ന് എന്റെ ഭാഗത്തു നിന്ന് എന്തു സംഭവിച്ചു? ഈ ചോദ്യങ്ങള്‍ക്ക് ഇരുവരും സത്യസന്ധമായി ഉത്തരം കാണുന്നതിലൂടെ മനസ്സിന്റെ ഇരുളുകളില്‍ പരിഹാരത്തിന്റെ സൂര്യനുദിക്കും. ആ അവസ്ഥ കൈവരാനാണ് വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മൂന്നുമാസം ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിക ബന്ധമൊഴികെ മറ്റെല്ലാ ബന്ധങ്ങളും പുലര്‍ത്തിക്കൊണ്ട് താമസിക്കണം എന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം പുരുഷന്നാണ്. പക്ഷെ മുസ്‌ലിം സമൂഹത്തില്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായേ നടക്കുന്നുള്ളൂ. എന്നാല്‍ എടുത്തുപറയേണ്ട ഒരു നല്ല കാര്യമുണ്ട്. മുസ്‌ലിംകളില്‍ വിവാഹമോചനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഈ നല്ല അവസ്ഥക്കു കാരണം മതപരവും ഭൗതികവുമായ വിദ്യാഭ്യാസം തന്നെ. പക്ഷെ അവരിലും ത്വലാഖ് സംഭവിച്ചാല്‍ രണ്ടുപേരും രണ്ടു വീടുകളില്‍ തന്നെയാണവര്‍.

നല്ല മനസ്സും നല്ല വാക്കുമായി സന്ധ്യക്കെങ്കിലും ഭര്‍ത്താവ് എത്തും എന്ന ചിന്തയാല്‍ പൂമുഖവാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്ന ഭാര്യയെ പുരുഷന്മാരെ നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. അവള്‍ക്കാ മനസ്സുണ്ടാകണമെങ്കില്‍ ഞാനെങ്ങനെയാവണം എന്നു കൂടി ചിന്തിക്കണം പുരുഷന്മാര്‍. ചുരുക്കത്തില്‍ ഇരുവരും ആത്മപരിശോധനക്ക് ധാരാളം സമയം കണ്ടെത്തണം. സ്വയം തിരുത്തുക. അത് മറുപാതിയില്‍ ഒരു തിരുത്തോ ഭേദപ്പെടലോ ആയിമാറും. കുടുംബജീവിതത്തില്‍ സംതൃപ്തിയില്ലെങ്കില്‍ നാം ഇടപെടുന്ന ഏതു രംഗത്തും അത് മോശമായ സ്വാധീനം ഉണ്ടാക്കും. അതിനാല്‍ നമ്മുടെ ഒന്നാമത്തെ അജണ്ട തനിക്കെങ്ങനെ ഒരു നല്ല ഇണയാകാന്‍ കഴിയും എന്ന് കണ്ടെത്തലാണ്.



By:
ഇ.കെ.എം പന്നൂര്

നമ്മുടെ നാട്ടിലെ എട്ടു മണ്ണിനങ്ങള്‍




കേരളത്തിലെ പ്രധാന മണ്ണ് ലാറ്ററൈറ്റാണ്. എന്നാല്‍ ഇതല്ലാതെ വേറെ ചില മണ്ണിനങ്ങളും ഇവിടെയുണ്ട്. തീരദേശമണ്ണ്, എക്കല്‍മണ്ണ്, കരിമണ്ണ്, വെട്ടുകല്‍ മണ്ണ് (ലാറ്ററൈറ്റ്), ചെമന്ന മണ്ണ്, മലയോരമണ്ണ്, കനത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിലെ മുഖ്യമണ്ണിനങ്ങള്‍. 
ഇവയുടെ ശരിയായ തിരിച്ചറിവും സംരക്ഷണവും കേരളത്തിന്റെ നിലനില്‍പ്പിന് അടിത്തറയാണ്. മണ്ണിന്റെ അശാസ്ത്രീയമായവിനിയോഗം അപകടമാണെന്ന് എല്ലാവരും തിരിച്ചറിയണം.

മണ്ണുകള്‍ പലയിനമാണല്ലോ ഇതല്ലാതെ വിവിധ മണ്‍ശ്രേണിയകള്‍ (സോയില്‍ സീരീസുകള്‍), വിവിധ ജില്ലകളിലുണ്ട്. ഇവയില്‍ തൃശൂര്‍ ജില്ലയിലെ ചില സീരീസുകളാണ്. കൂട്ടാല സീരീസ്, കൊഴുക്കുള്ളി, വെളപ്പായ, കൊരട്ടി ആഞ്ഞൂര്‍, സീരീസുകള്‍. പാടത്തെ മണ്‍സീരീസുകളായ കോഞ്ചീര, കോലഴി, മാരായ്ക്കല്‍, കീഴ്പ്പുള്ളിക്കര എന്നിവയും തൃശൂരിലെ പ്രത്യേകതകളാണ്. വിശദമായ മണ്ണുസര്‍വ്വേയുടെയാവശ്യത്തിന് ഇവയെപ്പറ്റി മണ്ണു പര്യവേഷണ ഓഫീസര്‍മാര്‍ ഉപയോഗപ്പെടുത്തി വരുന്നു.

തീരദേശമണ്ണ്:

കേരളത്തിലെ പടിഞ്ഞാറന്‍ സമുദ്ര തീരത്തും അതിനോട് ചേര്‍ന്ന് കിടക്കുന്ന സമതലപ്രദേശത്തും കാണപ്പെടുന്ന മണ്ണ്. ഫലപുഷ്ടി കുറഞ്ഞയിനം മണ്ണാണിത്. മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള തീരദേശമണ്ണില്‍ 80% മുകളില്‍ മണലാണ്. ഈ മണ്ണിന് ഈര്‍പ്പം (നനവ്) നിലനിര്‍ത്താനുള്ള കഴിവ് വളരെ കുറവാണ്. എന്നിരുന്നാലും ജൈവവളങ്ങള്‍, ജൈവവസ്തുക്കള്‍, എന്നിവ ധാരാളമായി ഇതില്‍ ചേര്‍ക്കാം. ഇതില്‍, രാസവളപ്രയോഗം പല തവണകളായി ചേര്‍ക്കുന്നതാണ് നല്ലത്.

തീരദേശമണ്ണില്‍ തെങ്ങ്, കശുമാവ്, വിവിധ പഴവിളകള്‍ എന്നിവ നടാന്‍ പറ്റും. ജൈവവളങ്ങള്‍, രാസവളങ്ങള്‍ എന്നിവ സമീകൃതമായി ചേര്‍ക്കാന്‍ നോക്കാം.

മലയോരമണ്ണ്

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണിത്. നല്ല താഴ്ചയുണ്ട്. കറുത്ത തവിട് മുതല്‍ മഞ്ഞകലര്‍ന്ന തവിട്ടുനിറം വരെ കാണാറുണ്ട്.

കറുത്ത പരുത്തിമണ്ണ്

നല്ല ക്ഷാരമുള്ള മണ്ണ്, പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രധാനമണ്ണ്. പരുത്തി, നിലക്കടല, കരിമ്പ്, നെല്ല് എന്നിവയ്ക്ക് നല്ലത്.

വനമണ്ണ്

കേരളത്തിലെ വനപ്രദേശങ്ങളിലെ മുഖ്യമണ്ണാണിത്. പശ്ചിമ രാശി മുതല്‍ നല്ല കളിമണ്ണുവരെയുണ്ട്. നിറം, ഇളം തവിട്ടുനിറം മുതല്‍ നല്ല തവിട്ടുനിറം വരെയാണ്.

നല്ല ഫലപുഷ്ടിയുള്ള വനമണ്ണിന് നല്ല താഴ്ച, നല്ലനീര്‍വാര്‍ച്ച ഇവയുണ്ട്. വനനശീകരണംവഴി, മണ്ണൊലിപ്പിന് വിധേയപ്പെടാന്‍ കാരണമാവും.
 കേരളത്തിലെ മണ്ണുകളെപ്പറ്റി പഠിക്കാനും വായിച്ചറിയാനും കേരളത്തിലെ ബെഞ്ചുമാര്‍ക്ക് മണ്ണിനങ്ങളെപ്പറ്റിയുള്ള പുസ്തകം ലഭ്യമാണ്. മണ്ണുപര്യവേഷണ സംരക്ഷണവകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റില്‍ നിന്നും ഇത് വാങ്ങിക്കാന്‍ ലഭിക്കും. കൂടുതലറിയാന്‍

ഡയറക്ടര്‍ മണ്ണുപര്യവേഷണസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ്, സെന്റര്‍ പ്ലാസ ബില്‍ഡിംഗ്, വഴുതക്കാട്, തിരുവനന്തപുരം.
ഫോണ്‍ - 8086861023

Friday, September 20, 2013

അത്ഭുതങ്ങള്‍ സംഭവിക്കും!

ആറു കുട്ടികളുടെ പ്രിയപ്പെട്ട ഉമ്മ.
 ചെറിയ കുഞ്ഞിനെ പ്രസവിച്ച്‌ ഒന്നൊര വര്‍ഷമേ ആയിട്ടുള്ളൂ. കനത്ത മഴയും കാറ്റുമുള്ളൊരു പകലില്‍, മഴ തോര്‍ന്ന നേരം നോക്കി തൊടിയിലേക്കിറങ്ങിയതായിരുന്നു. വീണു കിടക്കുന്ന നാളികേരങ്ങള്‍ പെറുക്കിക്കൂട്ടുന്നതിനിടയില്‍, പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി പിടഞ്ഞുവീണു. കാറ്റും മഴയും കളിചിരികളുമുള്ള ലോകത്തു നിന്ന്‌ കുഞ്ഞുമക്കളെ ബാക്കിയാക്കി ആ പാവം ഉമ്മ വേര്‍പ്പിരിഞ്ഞുപോയി.
ഒന്നര വയസ്സുള്ള കുഞ്ഞ്‌ നിലയറിയാതെ കരയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. എന്തു ചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ വലഞ്ഞു. സങ്കടം തളംകെട്ടിയ വീട്ടില്‍ ആ കുഞ്ഞുകരച്ചില്‍ രാവും പകലും പെയ്‌തുകൊണ്ടേയിരുന്നു. ഉപ്പയുടെ ഉമ്മയായിരുന്നു പിന്നീട്‌ ആ കുഞ്ഞിന്റെ എല്ലാമെല്ലാം. അവര്‍ താരാട്ടു പാടിയും താലോലിച്ചും അവനെ വളര്‍ത്തിയെടുക്കാന്‍ പാടുപെട്ടു. പരമ ദയാലുവായ അല്ലാഹുവിനോട്‌ പാതിരാവുകളില്‍ തനിച്ചിരുന്ന്‌ പ്രാര്‍ഥിച്ചുകരഞ്ഞു. കാരുണ്യവാനായ സ്‌നേഹനാഥന്‍ ആ വല്യുമ്മക്ക്‌ ഒരത്ഭുത സമ്മാനം കൊടുത്തു. എഴുപത്‌ വയസ്സിലേക്ക്‌ കടന്ന ആ വൃദ്ധമാതാവിന്റെ നെഞ്ചില്‍ നിന്ന്‌ മുലപ്പാലു കിനിയുന്നു. അവിശ്വസനീയമായ ആ അത്ഭുതം കണ്ട്‌ വല്യുമ്മ കരഞ്ഞു, സന്തോഷം സുജൂദുകളായിക്കുനിഞ്ഞു. വാത്സല്യത്തിന്റെ ആ സ്‌നേഹാമൃതം ആവോളം നുകര്‍ന്ന്‌ ആ കുഞ്ഞ്‌ പുഞ്ചിരിച്ചു.

ഈ കഥ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?

വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല. ആ വല്യുമ്മ ഒരു യാഥാര്‍ഥ്യമാണ്‌. ആ കുഞ്ഞിനു ഇന്ന്‌ മുപ്പത്തേഴ്‌ വയസ്സ്‌. 22 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌നേഹനിധിയായ വല്യുമ്മ വിടചൊല്ലി. മുലപ്പാലും മാതൃത്വവും ആവോളം ചൊരിഞ്ഞ്‌ പതിനാറു കൊല്ലം വല്യുമ്മ അവനോടൊപ്പമുണ്ടായിരുന്നു. അഥവാ, ഇങ്ങനെയൊക്കെയാണ്‌ അല്ലാഹു അത്ഭുതങ്ങള്‍ കാത്തുവെക്കുന്നത്‌.

മൂസാ നബിയുടെ അര്‍പ്പണശക്തിക്കു മുന്നില്‍ കടലിനെ രണ്ടായി പിളര്‍ത്തിയവനല്ലേ അവന്‍? ഇബ്‌റാഹിം നബിയുടെ ത്യാഗബോധത്തിനു മുന്നില്‍ അഗ്‌നിയെ തണുപ്പിച്ചവനല്ലേ അവന്‍? യൂനുസ്‌ നബിയുടെ ഉള്ളലിഞ്ഞ പ്രാര്‍ഥനക്കു മുന്നില്‍ മത്സ്യത്തില്‍ നിന്നും കടലിന്റെ കൂരിരുട്ടില്‍ നിന്നും രക്ഷയേകിയവനല്ലേ അവന്‍? പ്രവാചകന്മാരുടെ ജീവിതത്തില്‍ മാത്രമല്ല, സൂക്ഷ്‌മ ജീവിതം ശീലമാക്കുന്ന സച്ചരിതരുടെ പ്രാര്‍ഥനയോടൊപ്പവും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണല്ലോ. `എല്ലാത്തിനും കഴിയുന്ന സര്‍വശക്തനാണവന്‍' എന്ന്‌ നിരന്തരമായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ പിന്നെന്തിനാണ്‌?

ചെറുതോ വലുതോ ആയ ഇങ്ങനെയൊരനുഭവമെങ്കിലും നമ്മുടെ ജീവിതത്തിലുമുണ്ടായിട്ടില്ലേ? പ്രതിസന്ധിയില്‍ നിന്ന്‌ കരപറ്റാനാകാതെ ഉഴലുന്ന നേരത്ത്‌, ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വിധമൊരു സഹായം നമുക്കും കൈവന്നിട്ടില്ലേ? ഇന്നുമോര്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള ഒരു രക്ഷപ്പെടലായിരിക്കും അത്‌. നമ്മുടെ സങ്കല്‍പങ്ങളുടെയെല്ലാം അപ്പുറത്ത്‌ സര്‍വവും നിരീക്ഷിച്ചും നിയന്തിച്ചും അത്യുന്നതനായ ഒരാള്‍ കാവലുണ്ടെന്ന്‌ ബോധ്യപ്പെടുന്ന നിമിഷങ്ങളായിരിക്കും അത്‌. അത്തരം അനുഭവങ്ങളിലൂടെ പലവട്ടം കടന്നുപോയിട്ടും ആ കാവല്‍ക്കാരനെ ഓര്‍മിച്ചെടുക്കാത്തവരാണ്‌ പക്ഷേ മനുഷ്യരില്‍ അധികപേരും.

`എന്റെ നാഥാ നിനക്ക്‌ നന്ദി' എന്ന്‌ നമ്മുടെ ഓരോ ശ്വാസത്തിലും പറഞ്ഞാല്‍ പോലും ആ നാഥനോടുള്ള കടപ്പാടിന്റെ ഒരംശം പോലുമാകില്ല.
 അത്രയേറെ ഇഷ്‌ടം കൊണ്ടും കരുണകൊണ്ടും നമ്മെ സദാ സംരക്ഷിക്കുകയാണ്‌ അവന്‍. നന്ദി ചെയ്യാന്‍ മറക്കുകയും നന്ദികേടിലൂടെ ജീവിക്കുകയും ചെയ്യുന്നവരായിട്ടും ആ നാഥന്‍ പിന്നെയും നമുക്ക്‌ മാപ്പ്‌ തരുന്നു.

 `നിശ്ചയമായും മനുഷ്യന്‍ നന്ദിയില്ലാത്തവനാണ്‌' എന്ന ഖുര്‍ആന്‍ വചനം നമ്മുടെയെല്ലാം ജീവിതത്തെ വിചാരണ ചെയ്യേണ്ടതാണ്‌. ചെറിയൊരു സഹായത്തിന്റെ പേരില്‍ പോലും പലരോടും അനേക വര്‍ഷത്തെ കടപ്പാട്‌ സൂക്ഷിക്കുന്നവരാണല്ലോ നാം. ചെറുതും വലുതുമായ സഹായങ്ങള്‍ കൊണ്ട്‌ ഈ ജീവിതത്തെ തന്നെ ശോഭയുള്ളതാക്കിയവനോട്‌ എത്ര കടപ്പാട്‌ സൂക്ഷിച്ചിട്ടുണ്ടാകും? അനുഗ്രഹങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്ന ആ നിമിഷത്തേക്ക്‌ ഉത്തരമുണ്ടോ കയ്യില്‍?

Thursday, September 19, 2013

രുചികരമായി തയ്യാറാക്കാവുന്ന ചോറുകള്‍


rice
ചോറ്
സാധാരണപോലെ വെള്ളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞു ചോറുണ്ടാക്കുന്ന രീതി എല്ലാവര്‍ക്കും അറിയാം. അരിയുടെ അളവിനനുസരിച്ച് വെള്ളംചേര്‍ത്തു വെന്തു വറ്റിച്ചെടുക്കുകയാണ് മറ്റൊരു രീതി. കുതിര്‍ത്ത പച്ചരി
എണ്ണമയം ചേര്‍ത്തു വഴറ്റി, വെള്ളം ചേര്‍ത്തു വറ്റിച്ചെടുക്കുന്നതാണ് ഫ്രൈഡ്‌റൈസ്-ബിരിയാണിച്ചോറുകളുണ്ടാക്കുന്ന രീതി. ശര്‍ക്കരപ്പാനിയില്‍ വേവിച്ചെടുക്കുമ്പോള്‍ പായസച്ചോറായി. പരമാവധി പോഷക നഷ്ടം കുറച്ചും രുചികരമായി തയ്യാറാക്കാവുന്ന ചില ചോക്ഷണങ്ങളുടെ പാചകവിദ്യകളിതാ..


വെജിറ്റബിള്‍ റൈസ്
100 ഗ്രാം അരിക്ക് 20 ഗ്രാം തോതില്‍ കാരറ്റ്, ബീന്‍സ്, കാബേജ്, ചീര എന്നിവകഴുകിയരിഞ്ഞതുചേര്‍ത്തു വേവിക്കുക. വെന്തിറക്കുമ്പോള്‍ 100 ഗ്രാം തേങ്ങചിരകിയെടുത്തത് ഒരു പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, അല്പം ഇഞ്ചി എന്നിവചേര്‍ത്ത് അരച്ചൊഴിച്ച് വാങ്ങുക. പ്രത്യേക കറികള്‍ ഇതിനുവേണ്ട. പത്ഥ്യക്കാര്‍ ഉപ്പൊഴിവാക്കുന്നതാണു നല്ലത്. ആവശ്യക്കാര്‍ക്കു ചട്ണിയോ കറികളോ ചേര്‍ത്തു കഴിക്കുകയുമാകാം.


പോഷകക്കഞ്ഞി
അരി 500 ഗ്രാമിന് ചെറുപയര്‍ 100 ഗ്രാം, ഉലുവ 30 ഗ്രാം (മുളപ്പിച്ചതായാല്‍നന്ന്) ക്രമത്തില്‍ കഴുകി വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിയുംകഴുകിയിടുക. ഇതില്‍ 50 ഗ്രാം ചുവന്നുള്ളി, 20 ഗ്രാം വെളുത്തുള്ളി, തൊലി കളഞ്ഞെടുത്തതും, 50 ഗ്രാം വീതം നേന്ത്രക്കായ്, കാരറ്റ്, ബീന്‍സ്, കാബേജ്,കോവല്‍ക്കായ്, പടവലങ്ങ, വെള്ളരിക്ക ഇവ കഴുകി ചെറുതായി നുറുക്കിയതുംചേര്‍ക്കുക. രുചിക്കുമെങ്കില്‍ ഒരു ടീസ്പൂണ്‍വരെ മഞ്ഞള്‍പൊടിയും ചേര്‍ക്കാം. വെന്തിറക്കുമ്പോള്‍ ഒരു ചെറിയ നാളികേരം ചിരകിയെടുത്തതില്‍രുചിക്കാവശ്യമായ അളവില്‍ പച്ചമുളക്, ഉപ്പ്, ഇഞ്ചി, കറിവേപ്പില, മല്ലിയില,ജീരകം എന്നിവ അരച്ചുചേര്‍ത്തു വാങ്ങാം. നാലഞ്ചുപേര്‍ക്ക് ഒരു നേരത്തേക്കിതു മതിയാകും. ഇതു വറ്റിച്ചു വാങ്ങി ചോറാക്കിയും കഴിക്കാം. കറികള്‍ വേണ്ടേ വേണ്ട.


മുരിങ്ങയിലച്ചോറ്
150 ഗ്രാം തവിടുകളയാത്ത ഉണക്കലരി വെള്ളത്തില്‍ വേവിച്ചു വറ്റിച്ചെടുക്കുക.വൃത്തിയാക്കി കൊഴിച്ചെടുത്ത 50 ഗ്രാം മുരിങ്ങയില പാത്രത്തില്‍വച്ച് മീതേരണ്ടു ടീസ്പൂണ്‍ വെണ്ണയോ ഒരു ടീസ്പൂണ്‍ നെയ്യോ വച്ച് അതിന്റെ മീതേവറ്റിച്ചെടുത്ത ചൂടുചോറ് വിളമ്പിവച്ച് ആവി പുറത്തുപോകാത്ത വിധം ഒതുക്കിവയ്ക്കുക. അഞ്ചുമിനിറ്റുകഴിഞ്ഞ് രുചിക്കു വേണ്ടത്ര ഉപ്പോ ചട്ണിയോചേര്‍ത്തു കഴിക്കാം. എല്ലാ പോഷകങ്ങളും നാരും ജലവും ലവണങ്ങളുംഇതിലുണ്ടാകും. ജീവകം അ ധാരാളമായി ലയിക്കുമെന്നതിനാല്‍ നേത്രരോഗികള്‍ക്കുത്തമമാണ്. അരിയുടെയും മറ്റു വസ്തുക്കളുടെയും അളവ് ആളെണ്ണമനുസരിച്ചു കൂട്ടിയാല്‍ കുടുംബത്തിലെ മുഴുവന്‍പേര്‍ക്കും ഒരേയാഹാരംമതിയാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.

ചീരച്ചോറ്
അരിയുടെ തൂക്കത്തോളം ചുവന്ന ചീര (ഏതു ചീരയുമാകാം) വൃത്തിയാക്കിതീരെ ചെറുതാക്കി അരിഞ്ഞ്, അരി തിളച്ചുകഴിഞ്ഞ് അതില്‍ ചേര്‍ക്കുക.വെള്ളം വറ്റാറാകുമ്പോള്‍ രുചിക്കനുസരിച്ച് ഉപ്പ്, ചുവന്നുള്ളി, ജീരകം, പച്ചമുളക്, നാളികേരം ഇവ അരച്ചൊഴിച്ച് വറ്റിച്ചുവാങ്ങുക. അരയ്ക്കുന്നതില്‍ മുളപ്പിച്ച നിലക്കടലകൂടി ചേര്‍ത്താല്‍ മാംസ്യവും കിട്ടും. ദഹനപ്രശ്‌നമുണ്ടാക്കില്ല. പോഷകങ്ങളും നാരുകളും വേണ്ടത്ര ലഭിക്കും.

നാരങ്ങാച്ചോറ്
വേവിച്ച ആഹാരം അമ്ലജനകമാണ്. അതു സമയം കഴിഞ്ഞാല്‍ കൂടുതല്‍കുഴപ്പമുണ്ടാക്കും. എന്നാല്‍ കൂടുതല്‍ സമയം ഭക്ഷണം വച്ചിരുന്നു കഴിക്കേണ്ടിവരുമ്പോഴും യാത്രാവേളയിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് നാരങ്ങാച്ചോറ്. ഒരാള്‍ക്ക് ആവശ്യമായത്ര ചോറിന്, ഒരു സ്പൂണ്‍ നെയ്യില്‍ഒന്നുരണ്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പിലക്കതിര്‍ ഇവ വഴറ്റി മൂപ്പിക്കുക.ഇതില്‍ ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. രണ്ടു ചെറിയനാരങ്ങയുടെ നീര് ഈ കൂട്ടില്‍ച്ചേര്‍ത്തു ചോറിട്ടിളക്കി ജലാംശം വറ്റിച്ചെടുക്കുക. കൂട്ട് എല്ലായിടത്തും പിടിക്കത്തവിധം ചിക്കിയിളക്കണം. ചൂടു തീരെകുറഞ്ഞേ, പാത്രങ്ങളില്‍ അടച്ചുകെട്ടാവൂ. പെട്ടെന്നൊന്നും കേടാകുകയില്ല.

തൈരുസാതം-സാമ്പാര്‍സാതം
ഒരാള്‍ക്ക് 200 ഗ്രാം എന്ന കണക്കില്‍ ഉണക്കലരി വറ്റിച്ചു ചോറാക്കുക. ചോറിന്റെയളവിനനുസരിച്ച് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, (ചുവന്നുള്ളി ഇഷ്ടമെങ്കില്‍) ഇവ എണ്ണയില്‍ വഴറ്റി മൂപ്പിച്ചെടുക്കുക. ഇത് അടുപ്പില്‍ നിന്നിറക്കിതണുത്തശേഷം ചോറിട്ടിളക്കിച്ചേര്‍ക്കുക. പാത്രത്തിന്റെ ചൂട് തീര്‍ത്തുംപൊയ്ക്കഴിഞ്ഞാല്‍, കൂട്ടില്‍ ചോറിട്ടിളക്കുക. ഒരു പരന്ന പാത്രത്തില്‍ നിരത്തി,പുളിക്കാത്ത തൈരും നാരങ്ങാനീരും ഉപ്പും ചേര്‍ത്തു തളിച്ച് ഇളക്കി വിളമ്പാം.മല്ലിയില അരിഞ്ഞുചേര്‍ത്ത് ചോറ് അലങ്കരിക്കാം. പൊതിച്ചോറാക്കാന്‍ നന്ന്. തൈരിനുപകരം സാമ്പാറോ രസമോ ചേര്‍ക്കാം. പേരുമാറും. രുചിയും മാറും. അത്രതന്നെ.
ഗോതമ്പുചോറ്
നെല്ലരിയേക്കാള്‍ അന്നജം കുറവും മാംസ്യം കൂടുതലുമായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇതു ചികിത്സകര്‍ വിധിക്കുന്നു. നുറുക്കുഗോതമ്പ് കഞ്ഞിയാക്കിയും വറ്റിച്ചു ചോറാക്കിയും കഴിക്കാം. അപ്പോള്‍ ഉപയോഗത്തിന്റെ അളവു കൂട്ടുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ സാരമായ കുറവുണ്ടാകുന്നില്ല. അതിനുള്ള പോംവഴി പൊടിച്ചു ചപ്പാത്തിയാക്കിക്കഴിക്കുകയെന്നതാണ്. മലയാളിയുടെ ‘ചോറുണ്ണുക’ എന്ന ശീലം തെറ്റലിന്റെ ആകുലത അപ്പോഴുണ്ടാകാം. കുറഞ്ഞ അളവില്‍ ഗോതമ്പുമുളപ്പിച്ചെടുത്ത്, മുളപ്പിച്ചചെറുപയര്‍, ഉലുവ, നിലക്കടല എന്നിവയും അരിഞ്ഞുവഴറ്റിയ ബീന്‍സ്,കാബേജ്, കോവല്‍ക്ക, പടവലങ്ങ തുടങ്ങിയ പച്ചക്കറികളും കൂട്ടി വേവിച്ചുവറ്റിച്ചെടുത്താല്‍ നല്ല ചോറായി. മല്ലിയിലച്ചട്ണി കൂട്ടിക്കഴിക്കാന്‍ നന്നായിരിക്കും.
വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്
കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, കുതിര്‍ത്ത ഗ്രീന്‍പീസും മുളപ്പിച്ച നിലക്കടലയുംവേവിച്ചത്, സവാള, ബീന്‍സ് എന്നിവ അരിയുടെ അളവിന് ആനുപാതികമായെടുത്ത് അരിഞ്ഞുവഴറ്റി, കുതിര്‍ത്ത അരിയും മതിയായ ഉപ്പും കൂടി ചേര്‍ത്ത് അല്പനേരം അതും വഴന്നുകഴിഞ്ഞാല്‍ പാത്രത്തിലേക്കുവെള്ളം പകരുക. അരിക്കു നിരപ്പിനു വെള്ളംമതി. അല്പം മഞ്ഞള്‍പൊടിചേര്‍ക്കുക. വെന്തുവറ്റിച്ചെടുക്കുക. ചൂടാറാതെ വിളമ്പണം. കുതിര്‍ത്തു മസാല പുരട്ടി വറുത്തോ കറിയാക്കിയതോ ആയ സോയാബീന്‍ കേക്കുചേര്‍ത്ത് ചോറു ഫ്രൈയാക്കാം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍വറുത്തു ചോറില്‍ ചേര്‍ത്തും കൊടുക്കാം. ചോറില്‍ എണ്ണമയം കിനിഞ്ഞു നില്ക്കത്തക്കവിധം നെയ്‌പോലും ചേര്‍ക്കുന്നതാരോഗ്യകരമല്ല. ഉപ്പും മസാലകളും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍അരിവറ്റിച്ച്, വഴറ്റിയതും വറുത്തതുമായ കൂട്ടുകള്‍ ഇട്ട് ഇളക്കി യോജിപ്പിച്ച്,കനലില്‍, ചൂടായിത്തന്നെ നിലനിര്‍ത്തി വിളമ്പുന്ന സമ്പ്രദായവുമുണ്ട്.തൈര് സലാഡും ഇലച്ചമ്മന്തിയും ഇതിനു നല്ല ഉപദംശമായിരിക്കും.

കുഞ്ചന്‍ നമ്പ്യാരുടെ സൂക്തങ്ങള്‍


1. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.

2. കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം.

3. കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം.

4. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും.

5. കുറുനരി ലക്ഷം കൂടുകിലും ഒരു
ചെറു പുലിയോടു ഫലിക്കില്ലേതും.

6. കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം.

7. നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ?

8. ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.

9. പോത്തുകള്‍ വെട്ടുവാനോടി വരുന്നേരം
ഓത്തു കേള്‍പ്പിച്ചാലൊഴിഞ്ഞു മാറീടുമോ?

10. പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം.

11. വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം.

12. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ട്
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.

13. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍
കൊണ്ടാലറിയുമതിനില്ല സംശയം.

14. കണ്ണടച്ചിരുട്ടാക്കി നടന്നാല്‍ മറ്റു ലോകര്‍ക്കു-
കണ്ണുകാണാതാകയില്ല, താന്‍ മറിഞ്ഞു കുണ്ടില്‍ വീഴും.

15. അണ്ടിയോടങ്ങടുക്കുമ്പോള്‍
പുളിക്കുമെന്നു ബോധിപ്പിന്‍.

16. ഈറ്റുപാമ്പു കടിപ്പാനായ്
ചീറ്റി വന്നങ്ങടുക്കുമ്പോള്‍
ഏറ്റുനിന്നു നല്ല വാക്കു
പറഞ്ഞാല്‍ പറ്റുകില്ലേതും.

17. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും
രണ്ടുപേര്‍ക്കും മനക്കാമ്പിലാ ഭോഷനെ
കണ്ടുകൂടാതെയാം ഇല്ലൊരു സംശയം.

18. മാനിനിമാരില്‍ വലഞ്ഞൊരു പുരുഷനു
ഹാനികള്‍ പലവക വന്നു ഭവിക്കും
മാനക്ഷയവും ദ്രവ്യക്ഷയവും
സ്ഥാനക്ഷയവും ദേഹക്ഷയവും
ധര്‍മക്ഷയവും കര്‍മക്ഷയവും
ധൈര്യക്ഷയവും കാര്യക്ഷയവും.

19. ധനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.

20. എലികളൊരായിരമുണ്ടെന്നാലൊരു
പുലിയൊടു കലഹിക്കാനെളുതാമോ?

21. കടുതായ് ശബ്ദിക്കും കുറുനരിയെ
കടുവയതുണ്ടോ പേടിക്കുന്നു?

22. കൈയില്‍കിട്ടിയ കനകമുപേക്ഷി-
ച്ചിയ്യം കൊള്‍വാനിച്ഛിക്കുന്നു.

23. അങ്ങാടീന്നൊരു തോല്‌വി പിണഞ്ഞാല്‍
തങ്ങടെയമ്മയൊടെന്നുണ്ടല്ലൊ.

24. ചൊട്ടച്ചാണ്‍ വഴിവട്ടം മാത്രം
കഷ്ടിച്ചങ്ങു പറക്കും കോഴികള്‍
ഗരുഡനു പിറകെ ചിറകും വീശി
ഗഗനേ ഗമനം വാഞ്ഛിക്കുന്നു.

25. പണമെന്നുള്ളതിനോടിടപെട്ടാല്‍
പ്രണയം കൊണ്ടൊരു ഫലമില്ലേതും.

26. യഷ്ടികളെ! ഭയമില്ല കുരയ്ക്കും
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.

27. തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്‍മാര്‍ക്ക്.

28. മണമുള്ളൊരു കുസുമങ്ങള്‍ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെല്ലാം.

29. ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും.

30. പെണ്ണിന്റെ ചൊല്‍കേട്ടു ചാടിപ്പുറപ്പെട്ട
പൊണ്ണന്‍ മഹാഭോഷനയ്യോ! മഹാജളന്‍!

31. അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം.

32. കല്പവൃക്ഷത്തെക്കൊതിക്കുന്ന ഭൃംഗിക്കു
കാഞ്ഞിരവൃക്ഷത്തിലാശയുണ്ടാകുമോ?

33. ചൊല്ലുന്ന കേള്‍ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ.

34. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.

35. കാലമടുത്താലെവിടെയിരുന്നെ-
ന്നാലും വരുവതു വന്നേ പോവൂ.

36. വേലികള്‍ തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?

37. തന്നെത്താനറിയുന്നതിനെക്കാള്‍
പിന്നെ വിശേഷിച്ചൊരു ഗുണമില്ല.

38. കാലത്തു തുഴയാഞ്ഞാല്‍
കടവില്‍ച്ചെന്നടുക്കില്ല
കാലന്‍വന്നടുക്കുമ്പോള്‍
കടാക്ഷിച്ചാല്‍ ഫലമില്ല.

39. ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയി-
ലഞ്ഞൂറായിരമെണ്ണം കൂടി
സ്വരുപിച്ചെങ്കിലനന്തനെടുക്കും
ധരണിയെടുപ്പാനാളായ് വരുമോ?

40. ഉപ്പു പിടിച്ച പദാര്‍ഥത്തെക്കാള്‍
ഉപ്പിനു പുളി കുറയും പറയുമ്പോള്‍.

41. പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറിവരാറേയുള്ളൂ.

42. കുവലയമലരിന്‍ പരിമളസാരം
തവളകളറിവാന്‍ സംഗതി വരുമോ?

43. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്ക്കുമതല്ലാതുണ്ടോ?

44. ദുര്‍ല്ലഭമായുള്ള വസ്തുലഭിപ്പതി-
നെല്ലാജനങ്ങള്‍ക്കുമാഗ്രഹമില്ലയോ.

45. പച്ചമാംസം തിന്നുതിന്നേ വളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

46. തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ.

47. കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്ക്
ദുഷ്ടതകാട്ടുവാനൊട്ടും മടിയില്ല.

48. ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്ന ഭാവം നശിക്കും കുമാരക!

49. ഗോക്കളെ വിറ്റു ലഭിക്കും പണത്തിനു
ശ്വാക്കളെക്കൊണ്ടു വളര്‍ത്തുന്നവരില്ല.

50. ഏകത ബുദ്ധിക്കുള്ളവരോടേ
ശോകസുഖാദികളുരചെയ്യാവൂ.

നമ്പ്യാരുടെ ഇത്തരം സൂക്തങ്ങള്‍ സാധാരണക്കാരന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ജീവിതത്തെക്കുറിച്ച് തനതായ കാഴ്ചപ്പാടുള്ള കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍.

മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളെക്കുറിച്ചറിയാന്‍ പുതിയ വെബ്‌സൈറ്റ്



www
രാജ്യത്തെ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രൂപത്തില്‍ കൈകാര്യചെയ്യപ്പടുന്ന വെബ്‌സൈറ്റാണ് www.maqsoodview.com. 49 പോളിടെക്‌നിക്കുകളടക്കം 135 മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിവരണമടങ്ങുന്ന സൈറ്റ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ മഖ്‌സൂദ് അഹമദ് അദ്ദീവാലയാണ് രൂപകല്‍പ്പന ചെയ്തത്. രാജ്യത്തെ പഴഞ്ചന്‍ വിദ്യാഭ്യാസ രീതി മാത്രം അവലംബിക്കുന്നതിനെക്കുറിച്ചും, ഏവരിലും നിരാശപടര്‍ത്തുന്ന വിധത്തിലുള്ള രൂപത്തിലുള്ള സാക്ഷരതാ കമ്മി നികത്തുന്നതിനുമായി സമുദായാംഗങ്ങളെ ഉണര്‍ത്തുകയാണ് സൈറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സൗദിയില്‍ നിന്നും തിരിച്ചു വന്ന അഹമദ് പറയുന്നു. 'മുസ്‌ലിം സമൂഹം വൈജ്ഞാനികമായി പിറകോട്ടു പോകാനുള്ള ഏറ്റവും പ്രധാന കാരണം, അനുയോജ്യമായ എഞ്ചിനീയറിംഗ് കോളേജുകളോ മാനേജ്‌മെന്റ് സ്ഥാപനങ്ങളോ ഇല്ല എന്നതാണ്. ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ ഇത് നന്നായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ നിരന്തരം ചിന്തിക്കാറുണ്ടായിരുന്നു. ഈയൊരു ആകാംക്ഷയുടെ ഫലമാണ് പുതിയ വെബ്‌സൈറ്റ്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ചെറിയൊരു ശ്രമത്തിന്റെ ഭാഗം മാത്രമാണിത്.' അദ്ദേഹം പറഞ്ഞു. വളരെ എളുപ്പത്തില്‍ കോളേജുകളെക്കുറിച്ചും യൂണിവേഴ്‌സിറ്റികളെക്കുറിച്ചും അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുമെന്നും പുതിയ കോഴ്‌സുകളെക്കുറിച്ചുള്ള വിവരണങ്ങള്‍ എപ്പോഴും ലഭിക്കുമെന്നും അഹമദ് കൂട്ടിച്ചേര്‍ത്

സേഫ് സെര്‍ച്ചിംഗിന് 'ഹലാല്‍ ഗൂഗ്ളിംഗ് '

halal googling
അശ്ലീല സൈറ്റുകളിലേക്ക് വഴിതുറക്കാതെ സുരക്ഷിതമായി സെര്‍ച്ചു ചെയ്യുന്നതിനായി പാകിസ്ഥാനിലെ ഐ ടി വിദഗ്ദര്‍ 'ഹലാല്‍ ഗൂഗ്ളിംഗ്' എന്ന പുതിയ മുസ്‌ലിം സെര്‍ച്ച് എഞ്ചിന്‍ ലോഞ്ച് ചെയ്തു. ഇസ്‌ലാമിക നിയമമനുസരിച്ച് തടയപ്പെടേണ്ട വിവരങ്ങള്‍ സ്വയം പ്രതിരോധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പനയെന്നും ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ഇതെന്നും ബന്ധപ്പെട്ടവര്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. പ്രമുഖ സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിളും ബിംഗുമാണ് ഹലാല്‍ ഗൂഗ്ളിംഗിന്റെ സോഴ്‌സ്. മുസ്‌ലിം ഉപയോക്താക്കളുടെ ആവശ്യം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കസ്റ്റം ഫില്‍റ്ററിംഗ് സംവിധാനത്തിലൂടെ വെബ്‌സൈറ്റുകളിലെ ഹറാമായതും ഇസ്‌ലാമിന് നിരക്കാത്തതുമായ കാര്യങ്ങളെ തടയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്‍മ. സൈറ്റുകളില്‍ സെര്‍ച്ചു ചെയ്യാന്‍ സാധിക്കാത്ത ഹറാം കീവേര്‍ഡും സെറ്റു ചെയ്തിട്ടുണ്ട്. നാല് വിഭാഗമായിട്ടാണ് ഇതിലെ കണ്ടന്റുകളെ തിരിച്ചിരിക്കുന്നത്. ജനറല്‍ കാറ്റഗറിയാണ് ആദ്യത്തെത്. മുഴുവന്‍ സെര്‍ച്ചിംഗിനും ബാധകമാവുന്ന വിധത്തിലാണിത്. രണ്ടാമത്തെ വിഭാഗം നിരോധിക്കപ്പെട്ട സൈറ്റുകളുടെ കരിമ്പട്ടികയാണ്. മൂന്നാമത്തെത് നിര്‍ണ്ണിത ലിങ്കുകള്‍ മാത്രം തടയുന്ന ലിങ്ക് ഫില്‍റ്ററിംഗ് വിഭാമാണ്. നാലാമത്തെത് ഹറാം കീവേഡുള്‍ ഉള്‍ക്കൊളളുന്ന ലിസ്റ്റാണ്.

കാര്യം ഇതൊക്കെയാണെങ്കിലും ചില ഹറാം കണ്ടന്റുകള്‍ ഇപ്പോഴും റിസള്‍ട്ടായി വരുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അശ്ലീലത പരമാവധി കടന്നുവരാതിരിക്കാന്‍ സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും അബദ്ധം ശ്രദ്ധയില്‍ പെട്ടാല്‍ അത് അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരത്തിലുള്ള ഹലാല്‍ ഇസ്‌ലാമിക്‌സെര്‍ച്ച് എഞ്ചിനുകളില്‍ ആദ്യത്തേതല്ല ഇത്. 2009 സെപ്റ്റംബറില്‍, നെതര്‍ലാന്റില്‍ താമസിക്കുന്ന 20കാരനയാ ഇറാനി വിദ്യാര്‍ത്ഥി തയാറാക്കിയ 'ഇംഹലാല്‍' എന്ന ഇറാനിയന്‍ സെര്‍ച്ച് എഞ്ചിനാണ് ഈ രംഗത്തെ ആദ്യത്തേത്. ഇത് ഇപ്പോള്‍ അറബിക്, ചൈനീസ്, ടര്‍കിഷ്, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളടക്കം 15ഓളം ലോകഭാഷകളില്‍ ലഭ്യമാണ്.

വിശ്വസാടിസ്ഥാനത്തില്‍ മറ്റു സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്. ജൂത വിശ്വാസ പ്രകാരം രൂപകല്‍പനചെയ്ത, ഗൂഗിളിന്റെ അപരന്‍ ജ്യൂഗിള്‍ അതിനുദാഹരണമാണ്. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സെറ്റുകളില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്ന വിധത്തിലുള്ള സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്.