Friday, September 20, 2013

അത്ഭുതങ്ങള്‍ സംഭവിക്കും!

ആറു കുട്ടികളുടെ പ്രിയപ്പെട്ട ഉമ്മ.
 ചെറിയ കുഞ്ഞിനെ പ്രസവിച്ച്‌ ഒന്നൊര വര്‍ഷമേ ആയിട്ടുള്ളൂ. കനത്ത മഴയും കാറ്റുമുള്ളൊരു പകലില്‍, മഴ തോര്‍ന്ന നേരം നോക്കി തൊടിയിലേക്കിറങ്ങിയതായിരുന്നു. വീണു കിടക്കുന്ന നാളികേരങ്ങള്‍ പെറുക്കിക്കൂട്ടുന്നതിനിടയില്‍, പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി പിടഞ്ഞുവീണു. കാറ്റും മഴയും കളിചിരികളുമുള്ള ലോകത്തു നിന്ന്‌ കുഞ്ഞുമക്കളെ ബാക്കിയാക്കി ആ പാവം ഉമ്മ വേര്‍പ്പിരിഞ്ഞുപോയി.
ഒന്നര വയസ്സുള്ള കുഞ്ഞ്‌ നിലയറിയാതെ കരയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. എന്തു ചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ വലഞ്ഞു. സങ്കടം തളംകെട്ടിയ വീട്ടില്‍ ആ കുഞ്ഞുകരച്ചില്‍ രാവും പകലും പെയ്‌തുകൊണ്ടേയിരുന്നു. ഉപ്പയുടെ ഉമ്മയായിരുന്നു പിന്നീട്‌ ആ കുഞ്ഞിന്റെ എല്ലാമെല്ലാം. അവര്‍ താരാട്ടു പാടിയും താലോലിച്ചും അവനെ വളര്‍ത്തിയെടുക്കാന്‍ പാടുപെട്ടു. പരമ ദയാലുവായ അല്ലാഹുവിനോട്‌ പാതിരാവുകളില്‍ തനിച്ചിരുന്ന്‌ പ്രാര്‍ഥിച്ചുകരഞ്ഞു. കാരുണ്യവാനായ സ്‌നേഹനാഥന്‍ ആ വല്യുമ്മക്ക്‌ ഒരത്ഭുത സമ്മാനം കൊടുത്തു. എഴുപത്‌ വയസ്സിലേക്ക്‌ കടന്ന ആ വൃദ്ധമാതാവിന്റെ നെഞ്ചില്‍ നിന്ന്‌ മുലപ്പാലു കിനിയുന്നു. അവിശ്വസനീയമായ ആ അത്ഭുതം കണ്ട്‌ വല്യുമ്മ കരഞ്ഞു, സന്തോഷം സുജൂദുകളായിക്കുനിഞ്ഞു. വാത്സല്യത്തിന്റെ ആ സ്‌നേഹാമൃതം ആവോളം നുകര്‍ന്ന്‌ ആ കുഞ്ഞ്‌ പുഞ്ചിരിച്ചു.

ഈ കഥ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?

വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല. ആ വല്യുമ്മ ഒരു യാഥാര്‍ഥ്യമാണ്‌. ആ കുഞ്ഞിനു ഇന്ന്‌ മുപ്പത്തേഴ്‌ വയസ്സ്‌. 22 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌നേഹനിധിയായ വല്യുമ്മ വിടചൊല്ലി. മുലപ്പാലും മാതൃത്വവും ആവോളം ചൊരിഞ്ഞ്‌ പതിനാറു കൊല്ലം വല്യുമ്മ അവനോടൊപ്പമുണ്ടായിരുന്നു. അഥവാ, ഇങ്ങനെയൊക്കെയാണ്‌ അല്ലാഹു അത്ഭുതങ്ങള്‍ കാത്തുവെക്കുന്നത്‌.

മൂസാ നബിയുടെ അര്‍പ്പണശക്തിക്കു മുന്നില്‍ കടലിനെ രണ്ടായി പിളര്‍ത്തിയവനല്ലേ അവന്‍? ഇബ്‌റാഹിം നബിയുടെ ത്യാഗബോധത്തിനു മുന്നില്‍ അഗ്‌നിയെ തണുപ്പിച്ചവനല്ലേ അവന്‍? യൂനുസ്‌ നബിയുടെ ഉള്ളലിഞ്ഞ പ്രാര്‍ഥനക്കു മുന്നില്‍ മത്സ്യത്തില്‍ നിന്നും കടലിന്റെ കൂരിരുട്ടില്‍ നിന്നും രക്ഷയേകിയവനല്ലേ അവന്‍? പ്രവാചകന്മാരുടെ ജീവിതത്തില്‍ മാത്രമല്ല, സൂക്ഷ്‌മ ജീവിതം ശീലമാക്കുന്ന സച്ചരിതരുടെ പ്രാര്‍ഥനയോടൊപ്പവും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണല്ലോ. `എല്ലാത്തിനും കഴിയുന്ന സര്‍വശക്തനാണവന്‍' എന്ന്‌ നിരന്തരമായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ പിന്നെന്തിനാണ്‌?

ചെറുതോ വലുതോ ആയ ഇങ്ങനെയൊരനുഭവമെങ്കിലും നമ്മുടെ ജീവിതത്തിലുമുണ്ടായിട്ടില്ലേ? പ്രതിസന്ധിയില്‍ നിന്ന്‌ കരപറ്റാനാകാതെ ഉഴലുന്ന നേരത്ത്‌, ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വിധമൊരു സഹായം നമുക്കും കൈവന്നിട്ടില്ലേ? ഇന്നുമോര്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള ഒരു രക്ഷപ്പെടലായിരിക്കും അത്‌. നമ്മുടെ സങ്കല്‍പങ്ങളുടെയെല്ലാം അപ്പുറത്ത്‌ സര്‍വവും നിരീക്ഷിച്ചും നിയന്തിച്ചും അത്യുന്നതനായ ഒരാള്‍ കാവലുണ്ടെന്ന്‌ ബോധ്യപ്പെടുന്ന നിമിഷങ്ങളായിരിക്കും അത്‌. അത്തരം അനുഭവങ്ങളിലൂടെ പലവട്ടം കടന്നുപോയിട്ടും ആ കാവല്‍ക്കാരനെ ഓര്‍മിച്ചെടുക്കാത്തവരാണ്‌ പക്ഷേ മനുഷ്യരില്‍ അധികപേരും.

`എന്റെ നാഥാ നിനക്ക്‌ നന്ദി' എന്ന്‌ നമ്മുടെ ഓരോ ശ്വാസത്തിലും പറഞ്ഞാല്‍ പോലും ആ നാഥനോടുള്ള കടപ്പാടിന്റെ ഒരംശം പോലുമാകില്ല.
 അത്രയേറെ ഇഷ്‌ടം കൊണ്ടും കരുണകൊണ്ടും നമ്മെ സദാ സംരക്ഷിക്കുകയാണ്‌ അവന്‍. നന്ദി ചെയ്യാന്‍ മറക്കുകയും നന്ദികേടിലൂടെ ജീവിക്കുകയും ചെയ്യുന്നവരായിട്ടും ആ നാഥന്‍ പിന്നെയും നമുക്ക്‌ മാപ്പ്‌ തരുന്നു.

 `നിശ്ചയമായും മനുഷ്യന്‍ നന്ദിയില്ലാത്തവനാണ്‌' എന്ന ഖുര്‍ആന്‍ വചനം നമ്മുടെയെല്ലാം ജീവിതത്തെ വിചാരണ ചെയ്യേണ്ടതാണ്‌. ചെറിയൊരു സഹായത്തിന്റെ പേരില്‍ പോലും പലരോടും അനേക വര്‍ഷത്തെ കടപ്പാട്‌ സൂക്ഷിക്കുന്നവരാണല്ലോ നാം. ചെറുതും വലുതുമായ സഹായങ്ങള്‍ കൊണ്ട്‌ ഈ ജീവിതത്തെ തന്നെ ശോഭയുള്ളതാക്കിയവനോട്‌ എത്ര കടപ്പാട്‌ സൂക്ഷിച്ചിട്ടുണ്ടാകും? അനുഗ്രഹങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്ന ആ നിമിഷത്തേക്ക്‌ ഉത്തരമുണ്ടോ കയ്യില്‍?

Thursday, September 19, 2013

രുചികരമായി തയ്യാറാക്കാവുന്ന ചോറുകള്‍


rice
ചോറ്
സാധാരണപോലെ വെള്ളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞു ചോറുണ്ടാക്കുന്ന രീതി എല്ലാവര്‍ക്കും അറിയാം. അരിയുടെ അളവിനനുസരിച്ച് വെള്ളംചേര്‍ത്തു വെന്തു വറ്റിച്ചെടുക്കുകയാണ് മറ്റൊരു രീതി. കുതിര്‍ത്ത പച്ചരി
എണ്ണമയം ചേര്‍ത്തു വഴറ്റി, വെള്ളം ചേര്‍ത്തു വറ്റിച്ചെടുക്കുന്നതാണ് ഫ്രൈഡ്‌റൈസ്-ബിരിയാണിച്ചോറുകളുണ്ടാക്കുന്ന രീതി. ശര്‍ക്കരപ്പാനിയില്‍ വേവിച്ചെടുക്കുമ്പോള്‍ പായസച്ചോറായി. പരമാവധി പോഷക നഷ്ടം കുറച്ചും രുചികരമായി തയ്യാറാക്കാവുന്ന ചില ചോക്ഷണങ്ങളുടെ പാചകവിദ്യകളിതാ..


വെജിറ്റബിള്‍ റൈസ്
100 ഗ്രാം അരിക്ക് 20 ഗ്രാം തോതില്‍ കാരറ്റ്, ബീന്‍സ്, കാബേജ്, ചീര എന്നിവകഴുകിയരിഞ്ഞതുചേര്‍ത്തു വേവിക്കുക. വെന്തിറക്കുമ്പോള്‍ 100 ഗ്രാം തേങ്ങചിരകിയെടുത്തത് ഒരു പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, അല്പം ഇഞ്ചി എന്നിവചേര്‍ത്ത് അരച്ചൊഴിച്ച് വാങ്ങുക. പ്രത്യേക കറികള്‍ ഇതിനുവേണ്ട. പത്ഥ്യക്കാര്‍ ഉപ്പൊഴിവാക്കുന്നതാണു നല്ലത്. ആവശ്യക്കാര്‍ക്കു ചട്ണിയോ കറികളോ ചേര്‍ത്തു കഴിക്കുകയുമാകാം.


പോഷകക്കഞ്ഞി
അരി 500 ഗ്രാമിന് ചെറുപയര്‍ 100 ഗ്രാം, ഉലുവ 30 ഗ്രാം (മുളപ്പിച്ചതായാല്‍നന്ന്) ക്രമത്തില്‍ കഴുകി വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിയുംകഴുകിയിടുക. ഇതില്‍ 50 ഗ്രാം ചുവന്നുള്ളി, 20 ഗ്രാം വെളുത്തുള്ളി, തൊലി കളഞ്ഞെടുത്തതും, 50 ഗ്രാം വീതം നേന്ത്രക്കായ്, കാരറ്റ്, ബീന്‍സ്, കാബേജ്,കോവല്‍ക്കായ്, പടവലങ്ങ, വെള്ളരിക്ക ഇവ കഴുകി ചെറുതായി നുറുക്കിയതുംചേര്‍ക്കുക. രുചിക്കുമെങ്കില്‍ ഒരു ടീസ്പൂണ്‍വരെ മഞ്ഞള്‍പൊടിയും ചേര്‍ക്കാം. വെന്തിറക്കുമ്പോള്‍ ഒരു ചെറിയ നാളികേരം ചിരകിയെടുത്തതില്‍രുചിക്കാവശ്യമായ അളവില്‍ പച്ചമുളക്, ഉപ്പ്, ഇഞ്ചി, കറിവേപ്പില, മല്ലിയില,ജീരകം എന്നിവ അരച്ചുചേര്‍ത്തു വാങ്ങാം. നാലഞ്ചുപേര്‍ക്ക് ഒരു നേരത്തേക്കിതു മതിയാകും. ഇതു വറ്റിച്ചു വാങ്ങി ചോറാക്കിയും കഴിക്കാം. കറികള്‍ വേണ്ടേ വേണ്ട.


മുരിങ്ങയിലച്ചോറ്
150 ഗ്രാം തവിടുകളയാത്ത ഉണക്കലരി വെള്ളത്തില്‍ വേവിച്ചു വറ്റിച്ചെടുക്കുക.വൃത്തിയാക്കി കൊഴിച്ചെടുത്ത 50 ഗ്രാം മുരിങ്ങയില പാത്രത്തില്‍വച്ച് മീതേരണ്ടു ടീസ്പൂണ്‍ വെണ്ണയോ ഒരു ടീസ്പൂണ്‍ നെയ്യോ വച്ച് അതിന്റെ മീതേവറ്റിച്ചെടുത്ത ചൂടുചോറ് വിളമ്പിവച്ച് ആവി പുറത്തുപോകാത്ത വിധം ഒതുക്കിവയ്ക്കുക. അഞ്ചുമിനിറ്റുകഴിഞ്ഞ് രുചിക്കു വേണ്ടത്ര ഉപ്പോ ചട്ണിയോചേര്‍ത്തു കഴിക്കാം. എല്ലാ പോഷകങ്ങളും നാരും ജലവും ലവണങ്ങളുംഇതിലുണ്ടാകും. ജീവകം അ ധാരാളമായി ലയിക്കുമെന്നതിനാല്‍ നേത്രരോഗികള്‍ക്കുത്തമമാണ്. അരിയുടെയും മറ്റു വസ്തുക്കളുടെയും അളവ് ആളെണ്ണമനുസരിച്ചു കൂട്ടിയാല്‍ കുടുംബത്തിലെ മുഴുവന്‍പേര്‍ക്കും ഒരേയാഹാരംമതിയാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.

ചീരച്ചോറ്
അരിയുടെ തൂക്കത്തോളം ചുവന്ന ചീര (ഏതു ചീരയുമാകാം) വൃത്തിയാക്കിതീരെ ചെറുതാക്കി അരിഞ്ഞ്, അരി തിളച്ചുകഴിഞ്ഞ് അതില്‍ ചേര്‍ക്കുക.വെള്ളം വറ്റാറാകുമ്പോള്‍ രുചിക്കനുസരിച്ച് ഉപ്പ്, ചുവന്നുള്ളി, ജീരകം, പച്ചമുളക്, നാളികേരം ഇവ അരച്ചൊഴിച്ച് വറ്റിച്ചുവാങ്ങുക. അരയ്ക്കുന്നതില്‍ മുളപ്പിച്ച നിലക്കടലകൂടി ചേര്‍ത്താല്‍ മാംസ്യവും കിട്ടും. ദഹനപ്രശ്‌നമുണ്ടാക്കില്ല. പോഷകങ്ങളും നാരുകളും വേണ്ടത്ര ലഭിക്കും.

നാരങ്ങാച്ചോറ്
വേവിച്ച ആഹാരം അമ്ലജനകമാണ്. അതു സമയം കഴിഞ്ഞാല്‍ കൂടുതല്‍കുഴപ്പമുണ്ടാക്കും. എന്നാല്‍ കൂടുതല്‍ സമയം ഭക്ഷണം വച്ചിരുന്നു കഴിക്കേണ്ടിവരുമ്പോഴും യാത്രാവേളയിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് നാരങ്ങാച്ചോറ്. ഒരാള്‍ക്ക് ആവശ്യമായത്ര ചോറിന്, ഒരു സ്പൂണ്‍ നെയ്യില്‍ഒന്നുരണ്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പിലക്കതിര്‍ ഇവ വഴറ്റി മൂപ്പിക്കുക.ഇതില്‍ ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. രണ്ടു ചെറിയനാരങ്ങയുടെ നീര് ഈ കൂട്ടില്‍ച്ചേര്‍ത്തു ചോറിട്ടിളക്കി ജലാംശം വറ്റിച്ചെടുക്കുക. കൂട്ട് എല്ലായിടത്തും പിടിക്കത്തവിധം ചിക്കിയിളക്കണം. ചൂടു തീരെകുറഞ്ഞേ, പാത്രങ്ങളില്‍ അടച്ചുകെട്ടാവൂ. പെട്ടെന്നൊന്നും കേടാകുകയില്ല.

തൈരുസാതം-സാമ്പാര്‍സാതം
ഒരാള്‍ക്ക് 200 ഗ്രാം എന്ന കണക്കില്‍ ഉണക്കലരി വറ്റിച്ചു ചോറാക്കുക. ചോറിന്റെയളവിനനുസരിച്ച് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, (ചുവന്നുള്ളി ഇഷ്ടമെങ്കില്‍) ഇവ എണ്ണയില്‍ വഴറ്റി മൂപ്പിച്ചെടുക്കുക. ഇത് അടുപ്പില്‍ നിന്നിറക്കിതണുത്തശേഷം ചോറിട്ടിളക്കിച്ചേര്‍ക്കുക. പാത്രത്തിന്റെ ചൂട് തീര്‍ത്തുംപൊയ്ക്കഴിഞ്ഞാല്‍, കൂട്ടില്‍ ചോറിട്ടിളക്കുക. ഒരു പരന്ന പാത്രത്തില്‍ നിരത്തി,പുളിക്കാത്ത തൈരും നാരങ്ങാനീരും ഉപ്പും ചേര്‍ത്തു തളിച്ച് ഇളക്കി വിളമ്പാം.മല്ലിയില അരിഞ്ഞുചേര്‍ത്ത് ചോറ് അലങ്കരിക്കാം. പൊതിച്ചോറാക്കാന്‍ നന്ന്. തൈരിനുപകരം സാമ്പാറോ രസമോ ചേര്‍ക്കാം. പേരുമാറും. രുചിയും മാറും. അത്രതന്നെ.
ഗോതമ്പുചോറ്
നെല്ലരിയേക്കാള്‍ അന്നജം കുറവും മാംസ്യം കൂടുതലുമായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇതു ചികിത്സകര്‍ വിധിക്കുന്നു. നുറുക്കുഗോതമ്പ് കഞ്ഞിയാക്കിയും വറ്റിച്ചു ചോറാക്കിയും കഴിക്കാം. അപ്പോള്‍ ഉപയോഗത്തിന്റെ അളവു കൂട്ടുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ സാരമായ കുറവുണ്ടാകുന്നില്ല. അതിനുള്ള പോംവഴി പൊടിച്ചു ചപ്പാത്തിയാക്കിക്കഴിക്കുകയെന്നതാണ്. മലയാളിയുടെ ‘ചോറുണ്ണുക’ എന്ന ശീലം തെറ്റലിന്റെ ആകുലത അപ്പോഴുണ്ടാകാം. കുറഞ്ഞ അളവില്‍ ഗോതമ്പുമുളപ്പിച്ചെടുത്ത്, മുളപ്പിച്ചചെറുപയര്‍, ഉലുവ, നിലക്കടല എന്നിവയും അരിഞ്ഞുവഴറ്റിയ ബീന്‍സ്,കാബേജ്, കോവല്‍ക്ക, പടവലങ്ങ തുടങ്ങിയ പച്ചക്കറികളും കൂട്ടി വേവിച്ചുവറ്റിച്ചെടുത്താല്‍ നല്ല ചോറായി. മല്ലിയിലച്ചട്ണി കൂട്ടിക്കഴിക്കാന്‍ നന്നായിരിക്കും.
വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്
കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, കുതിര്‍ത്ത ഗ്രീന്‍പീസും മുളപ്പിച്ച നിലക്കടലയുംവേവിച്ചത്, സവാള, ബീന്‍സ് എന്നിവ അരിയുടെ അളവിന് ആനുപാതികമായെടുത്ത് അരിഞ്ഞുവഴറ്റി, കുതിര്‍ത്ത അരിയും മതിയായ ഉപ്പും കൂടി ചേര്‍ത്ത് അല്പനേരം അതും വഴന്നുകഴിഞ്ഞാല്‍ പാത്രത്തിലേക്കുവെള്ളം പകരുക. അരിക്കു നിരപ്പിനു വെള്ളംമതി. അല്പം മഞ്ഞള്‍പൊടിചേര്‍ക്കുക. വെന്തുവറ്റിച്ചെടുക്കുക. ചൂടാറാതെ വിളമ്പണം. കുതിര്‍ത്തു മസാല പുരട്ടി വറുത്തോ കറിയാക്കിയതോ ആയ സോയാബീന്‍ കേക്കുചേര്‍ത്ത് ചോറു ഫ്രൈയാക്കാം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍വറുത്തു ചോറില്‍ ചേര്‍ത്തും കൊടുക്കാം. ചോറില്‍ എണ്ണമയം കിനിഞ്ഞു നില്ക്കത്തക്കവിധം നെയ്‌പോലും ചേര്‍ക്കുന്നതാരോഗ്യകരമല്ല. ഉപ്പും മസാലകളും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍അരിവറ്റിച്ച്, വഴറ്റിയതും വറുത്തതുമായ കൂട്ടുകള്‍ ഇട്ട് ഇളക്കി യോജിപ്പിച്ച്,കനലില്‍, ചൂടായിത്തന്നെ നിലനിര്‍ത്തി വിളമ്പുന്ന സമ്പ്രദായവുമുണ്ട്.തൈര് സലാഡും ഇലച്ചമ്മന്തിയും ഇതിനു നല്ല ഉപദംശമായിരിക്കും.

കുഞ്ചന്‍ നമ്പ്യാരുടെ സൂക്തങ്ങള്‍


1. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.

2. കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം.

3. കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം.

4. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും.

5. കുറുനരി ലക്ഷം കൂടുകിലും ഒരു
ചെറു പുലിയോടു ഫലിക്കില്ലേതും.

6. കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം.

7. നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ?

8. ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.

9. പോത്തുകള്‍ വെട്ടുവാനോടി വരുന്നേരം
ഓത്തു കേള്‍പ്പിച്ചാലൊഴിഞ്ഞു മാറീടുമോ?

10. പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം.

11. വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം.

12. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ട്
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.

13. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍
കൊണ്ടാലറിയുമതിനില്ല സംശയം.

14. കണ്ണടച്ചിരുട്ടാക്കി നടന്നാല്‍ മറ്റു ലോകര്‍ക്കു-
കണ്ണുകാണാതാകയില്ല, താന്‍ മറിഞ്ഞു കുണ്ടില്‍ വീഴും.

15. അണ്ടിയോടങ്ങടുക്കുമ്പോള്‍
പുളിക്കുമെന്നു ബോധിപ്പിന്‍.

16. ഈറ്റുപാമ്പു കടിപ്പാനായ്
ചീറ്റി വന്നങ്ങടുക്കുമ്പോള്‍
ഏറ്റുനിന്നു നല്ല വാക്കു
പറഞ്ഞാല്‍ പറ്റുകില്ലേതും.

17. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും
രണ്ടുപേര്‍ക്കും മനക്കാമ്പിലാ ഭോഷനെ
കണ്ടുകൂടാതെയാം ഇല്ലൊരു സംശയം.

18. മാനിനിമാരില്‍ വലഞ്ഞൊരു പുരുഷനു
ഹാനികള്‍ പലവക വന്നു ഭവിക്കും
മാനക്ഷയവും ദ്രവ്യക്ഷയവും
സ്ഥാനക്ഷയവും ദേഹക്ഷയവും
ധര്‍മക്ഷയവും കര്‍മക്ഷയവും
ധൈര്യക്ഷയവും കാര്യക്ഷയവും.

19. ധനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.

20. എലികളൊരായിരമുണ്ടെന്നാലൊരു
പുലിയൊടു കലഹിക്കാനെളുതാമോ?

21. കടുതായ് ശബ്ദിക്കും കുറുനരിയെ
കടുവയതുണ്ടോ പേടിക്കുന്നു?

22. കൈയില്‍കിട്ടിയ കനകമുപേക്ഷി-
ച്ചിയ്യം കൊള്‍വാനിച്ഛിക്കുന്നു.

23. അങ്ങാടീന്നൊരു തോല്‌വി പിണഞ്ഞാല്‍
തങ്ങടെയമ്മയൊടെന്നുണ്ടല്ലൊ.

24. ചൊട്ടച്ചാണ്‍ വഴിവട്ടം മാത്രം
കഷ്ടിച്ചങ്ങു പറക്കും കോഴികള്‍
ഗരുഡനു പിറകെ ചിറകും വീശി
ഗഗനേ ഗമനം വാഞ്ഛിക്കുന്നു.

25. പണമെന്നുള്ളതിനോടിടപെട്ടാല്‍
പ്രണയം കൊണ്ടൊരു ഫലമില്ലേതും.

26. യഷ്ടികളെ! ഭയമില്ല കുരയ്ക്കും
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.

27. തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്‍മാര്‍ക്ക്.

28. മണമുള്ളൊരു കുസുമങ്ങള്‍ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെല്ലാം.

29. ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും.

30. പെണ്ണിന്റെ ചൊല്‍കേട്ടു ചാടിപ്പുറപ്പെട്ട
പൊണ്ണന്‍ മഹാഭോഷനയ്യോ! മഹാജളന്‍!

31. അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം.

32. കല്പവൃക്ഷത്തെക്കൊതിക്കുന്ന ഭൃംഗിക്കു
കാഞ്ഞിരവൃക്ഷത്തിലാശയുണ്ടാകുമോ?

33. ചൊല്ലുന്ന കേള്‍ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ.

34. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.

35. കാലമടുത്താലെവിടെയിരുന്നെ-
ന്നാലും വരുവതു വന്നേ പോവൂ.

36. വേലികള്‍ തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?

37. തന്നെത്താനറിയുന്നതിനെക്കാള്‍
പിന്നെ വിശേഷിച്ചൊരു ഗുണമില്ല.

38. കാലത്തു തുഴയാഞ്ഞാല്‍
കടവില്‍ച്ചെന്നടുക്കില്ല
കാലന്‍വന്നടുക്കുമ്പോള്‍
കടാക്ഷിച്ചാല്‍ ഫലമില്ല.

39. ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയി-
ലഞ്ഞൂറായിരമെണ്ണം കൂടി
സ്വരുപിച്ചെങ്കിലനന്തനെടുക്കും
ധരണിയെടുപ്പാനാളായ് വരുമോ?

40. ഉപ്പു പിടിച്ച പദാര്‍ഥത്തെക്കാള്‍
ഉപ്പിനു പുളി കുറയും പറയുമ്പോള്‍.

41. പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറിവരാറേയുള്ളൂ.

42. കുവലയമലരിന്‍ പരിമളസാരം
തവളകളറിവാന്‍ സംഗതി വരുമോ?

43. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്ക്കുമതല്ലാതുണ്ടോ?

44. ദുര്‍ല്ലഭമായുള്ള വസ്തുലഭിപ്പതി-
നെല്ലാജനങ്ങള്‍ക്കുമാഗ്രഹമില്ലയോ.

45. പച്ചമാംസം തിന്നുതിന്നേ വളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

46. തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ.

47. കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്ക്
ദുഷ്ടതകാട്ടുവാനൊട്ടും മടിയില്ല.

48. ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്ന ഭാവം നശിക്കും കുമാരക!

49. ഗോക്കളെ വിറ്റു ലഭിക്കും പണത്തിനു
ശ്വാക്കളെക്കൊണ്ടു വളര്‍ത്തുന്നവരില്ല.

50. ഏകത ബുദ്ധിക്കുള്ളവരോടേ
ശോകസുഖാദികളുരചെയ്യാവൂ.

നമ്പ്യാരുടെ ഇത്തരം സൂക്തങ്ങള്‍ സാധാരണക്കാരന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ജീവിതത്തെക്കുറിച്ച് തനതായ കാഴ്ചപ്പാടുള്ള കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍.

മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളെക്കുറിച്ചറിയാന്‍ പുതിയ വെബ്‌സൈറ്റ്



www
രാജ്യത്തെ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രൂപത്തില്‍ കൈകാര്യചെയ്യപ്പടുന്ന വെബ്‌സൈറ്റാണ് www.maqsoodview.com. 49 പോളിടെക്‌നിക്കുകളടക്കം 135 മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിവരണമടങ്ങുന്ന സൈറ്റ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ മഖ്‌സൂദ് അഹമദ് അദ്ദീവാലയാണ് രൂപകല്‍പ്പന ചെയ്തത്. രാജ്യത്തെ പഴഞ്ചന്‍ വിദ്യാഭ്യാസ രീതി മാത്രം അവലംബിക്കുന്നതിനെക്കുറിച്ചും, ഏവരിലും നിരാശപടര്‍ത്തുന്ന വിധത്തിലുള്ള രൂപത്തിലുള്ള സാക്ഷരതാ കമ്മി നികത്തുന്നതിനുമായി സമുദായാംഗങ്ങളെ ഉണര്‍ത്തുകയാണ് സൈറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സൗദിയില്‍ നിന്നും തിരിച്ചു വന്ന അഹമദ് പറയുന്നു. 'മുസ്‌ലിം സമൂഹം വൈജ്ഞാനികമായി പിറകോട്ടു പോകാനുള്ള ഏറ്റവും പ്രധാന കാരണം, അനുയോജ്യമായ എഞ്ചിനീയറിംഗ് കോളേജുകളോ മാനേജ്‌മെന്റ് സ്ഥാപനങ്ങളോ ഇല്ല എന്നതാണ്. ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ ഇത് നന്നായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ നിരന്തരം ചിന്തിക്കാറുണ്ടായിരുന്നു. ഈയൊരു ആകാംക്ഷയുടെ ഫലമാണ് പുതിയ വെബ്‌സൈറ്റ്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ചെറിയൊരു ശ്രമത്തിന്റെ ഭാഗം മാത്രമാണിത്.' അദ്ദേഹം പറഞ്ഞു. വളരെ എളുപ്പത്തില്‍ കോളേജുകളെക്കുറിച്ചും യൂണിവേഴ്‌സിറ്റികളെക്കുറിച്ചും അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുമെന്നും പുതിയ കോഴ്‌സുകളെക്കുറിച്ചുള്ള വിവരണങ്ങള്‍ എപ്പോഴും ലഭിക്കുമെന്നും അഹമദ് കൂട്ടിച്ചേര്‍ത്

സേഫ് സെര്‍ച്ചിംഗിന് 'ഹലാല്‍ ഗൂഗ്ളിംഗ് '

halal googling
അശ്ലീല സൈറ്റുകളിലേക്ക് വഴിതുറക്കാതെ സുരക്ഷിതമായി സെര്‍ച്ചു ചെയ്യുന്നതിനായി പാകിസ്ഥാനിലെ ഐ ടി വിദഗ്ദര്‍ 'ഹലാല്‍ ഗൂഗ്ളിംഗ്' എന്ന പുതിയ മുസ്‌ലിം സെര്‍ച്ച് എഞ്ചിന്‍ ലോഞ്ച് ചെയ്തു. ഇസ്‌ലാമിക നിയമമനുസരിച്ച് തടയപ്പെടേണ്ട വിവരങ്ങള്‍ സ്വയം പ്രതിരോധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പനയെന്നും ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ഇതെന്നും ബന്ധപ്പെട്ടവര്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. പ്രമുഖ സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിളും ബിംഗുമാണ് ഹലാല്‍ ഗൂഗ്ളിംഗിന്റെ സോഴ്‌സ്. മുസ്‌ലിം ഉപയോക്താക്കളുടെ ആവശ്യം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കസ്റ്റം ഫില്‍റ്ററിംഗ് സംവിധാനത്തിലൂടെ വെബ്‌സൈറ്റുകളിലെ ഹറാമായതും ഇസ്‌ലാമിന് നിരക്കാത്തതുമായ കാര്യങ്ങളെ തടയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്‍മ. സൈറ്റുകളില്‍ സെര്‍ച്ചു ചെയ്യാന്‍ സാധിക്കാത്ത ഹറാം കീവേര്‍ഡും സെറ്റു ചെയ്തിട്ടുണ്ട്. നാല് വിഭാഗമായിട്ടാണ് ഇതിലെ കണ്ടന്റുകളെ തിരിച്ചിരിക്കുന്നത്. ജനറല്‍ കാറ്റഗറിയാണ് ആദ്യത്തെത്. മുഴുവന്‍ സെര്‍ച്ചിംഗിനും ബാധകമാവുന്ന വിധത്തിലാണിത്. രണ്ടാമത്തെ വിഭാഗം നിരോധിക്കപ്പെട്ട സൈറ്റുകളുടെ കരിമ്പട്ടികയാണ്. മൂന്നാമത്തെത് നിര്‍ണ്ണിത ലിങ്കുകള്‍ മാത്രം തടയുന്ന ലിങ്ക് ഫില്‍റ്ററിംഗ് വിഭാമാണ്. നാലാമത്തെത് ഹറാം കീവേഡുള്‍ ഉള്‍ക്കൊളളുന്ന ലിസ്റ്റാണ്.

കാര്യം ഇതൊക്കെയാണെങ്കിലും ചില ഹറാം കണ്ടന്റുകള്‍ ഇപ്പോഴും റിസള്‍ട്ടായി വരുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അശ്ലീലത പരമാവധി കടന്നുവരാതിരിക്കാന്‍ സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും അബദ്ധം ശ്രദ്ധയില്‍ പെട്ടാല്‍ അത് അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരത്തിലുള്ള ഹലാല്‍ ഇസ്‌ലാമിക്‌സെര്‍ച്ച് എഞ്ചിനുകളില്‍ ആദ്യത്തേതല്ല ഇത്. 2009 സെപ്റ്റംബറില്‍, നെതര്‍ലാന്റില്‍ താമസിക്കുന്ന 20കാരനയാ ഇറാനി വിദ്യാര്‍ത്ഥി തയാറാക്കിയ 'ഇംഹലാല്‍' എന്ന ഇറാനിയന്‍ സെര്‍ച്ച് എഞ്ചിനാണ് ഈ രംഗത്തെ ആദ്യത്തേത്. ഇത് ഇപ്പോള്‍ അറബിക്, ചൈനീസ്, ടര്‍കിഷ്, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളടക്കം 15ഓളം ലോകഭാഷകളില്‍ ലഭ്യമാണ്.

വിശ്വസാടിസ്ഥാനത്തില്‍ മറ്റു സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്. ജൂത വിശ്വാസ പ്രകാരം രൂപകല്‍പനചെയ്ത, ഗൂഗിളിന്റെ അപരന്‍ ജ്യൂഗിള്‍ അതിനുദാഹരണമാണ്. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സെറ്റുകളില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്ന വിധത്തിലുള്ള സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്.

Friday, September 13, 2013

ജീവിതത്തില്‍ ഉണര്‍ന്നിരിക്കാന്‍ മരണത്തിന്റെ ഓര്‍മകള്‍


ആര്‍ക്കും തോല്‌പിക്കാനോ ഇടപെടാനോ കഴിയാത്ത രണ്ടു പ്രതിഭാസങ്ങളാണ്‌ ജനനവും മരണവും. ഇവ രണ്ടും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷെ, എല്ലാവരും ജനനത്തെക്കാള്‍ മരണത്തെ അനിഷ്‌ടകരമായി കാണുന്നു. ജനനവീടും മരണവീടും രണ്ടുതരം അനുഭവങ്ങളാണ്‌ പങ്കിടുന്നത്‌. `ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുകയെന്നത്‌ ദൈവികനിശ്ചയങ്ങളില്‍ പെട്ടതാണെ'ന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. (വി.ഖു 53:43)

കവികളും ദാര്‍ശനികന്മാരും ഈ രണ്ടു പ്രതിഭാസങ്ങളെപ്പറ്റിയും വാചാലരായിട്ടുണ്ട്‌. ``നീ പിറവിയെടുക്കുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നിന്റെ ചുറ്റും നില്‌ക്കുന്നവര്‍ ആഹ്ലാദം കൊണ്ടിരുന്നു. നിനക്ക്‌ മരണം സംഭവിക്കുമ്പോള്‍ നിന്റെ ചുറ്റും കൂടി നില്‌ക്കുന്നവരെല്ലാം അട്ടഹസിച്ച്‌ വിലപിക്കുമ്പോള്‍ സന്തുഷ്‌ടനായി മരണം വരിക്കാന്‍ വേണ്ടത്‌ നീ കരുതിവെക്കണം'' -മഹാന്മാരെല്ലാം ഓര്‍മപ്പെടുത്തി.
ഇവിടെ വന്നതുപോലെ തന്നെ മടങ്ങിപ്പോകേണ്ടവരാണ്‌ നാം. നമ്മുടെ അനുമതിയൊന്നും തേടാതെ ഒരു കുഞ്ഞായി ജന്മം കൊണ്ടപ്പോള്‍ സ്വയം കുളിക്കാന്‍, വസ്‌ത്രം ധരിക്കാന്‍, ഭക്ഷണം കഴിക്കാന്‍, അനായാസേന ഒന്നു ചലിക്കാന്‍ കഴിവില്ലാത്തവരായിരുന്നു നാം. മരണപ്പെട്ടാലും ഇതു തന്നെയാണവസ്ഥ. നമ്മെ മറ്റു പലരുമാണ്‌ കുളിപ്പിക്കുക. അവര്‍ എളുപ്പം ചെയ്യാവുന്ന ഒരു ചുറ്റിപ്പുതക്കല്‍ നടത്തുന്നു. ജീവനുണ്ടായിരുന്നപ്പോള്‍ ഈ വിധം വരിഞ്ഞുമുറുക്കുന്ന പുതപ്പിക്കലുകളൊന്നും നമുക്കിഷ്‌ടമായിരുന്നില്ല. പിന്നീടവര്‍ ശവമഞ്ചത്തില്‍ ജഡം കിടത്തി മഖ്‌ബറയിലേക്ക്‌ നീങ്ങുന്നു. സാധാരണ ശയനമുറികളില്‍ ഒരുക്കിവെക്കുന്ന മനോഹരമായ കട്ടിലുകളില്‍ പെട്ടതല്ലാത്തതിനാല്‍ ഇതിന്‌ `നഅ്‌ശ്‌' (മയ്യിത്തുകട്ടില്‍) എന്നാണ്‌ അറബിയില്‍ പറയുക.
ഒട്ടനേകം പേര്‍ ഇതെല്ലാം അനുഭവിച്ചു. ഈ ഭൂമി അതിനെല്ലാം സാക്ഷിയായി. മരിച്ചവരെയും ജീവിക്കുന്നവരെയും ഭൂമി ഉള്‍ക്കൊള്ളുന്നു. മറമാടപ്പെട്ട ജഡങ്ങളെയെല്ലാം ദ്രവിപ്പിക്കുന്നു. ``ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാക്കിയിട്ടില്ലേ?'' എന്ന്‌ ഖുര്‍ആന്‍ (77:25,26) ചോദിക്കുന്നുണ്ട്‌. മരണം നിശ്ചയിച്ചവനാരാണോ അവനെ ഒരാള്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നു തന്നെയാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.
ഇഹലോക ജീവിതത്തെക്കാള്‍ മരണത്തിനും അനന്തരജീവിതത്തിനും മുന്‍ഗണന നല്‌കണമെന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ 67:2-ല്‍ ആദ്യം മരണത്തെയും പിന്നീട്‌ ജീവിതത്തെയും പരാമര്‍ശിച്ചത്‌ ശ്രദ്ധേയമാണ്‌. നമ്മുടെ കണ്‍മുന്നില്‍ വെച്ച്‌ എത്രയെത്ര ശക്തരും പ്രതാപികളും മഹാന്മാരുമാണ്‌ മരണത്തിനു കീഴൊതുങ്ങിയത്‌? സദ്‌വൃത്തരും സച്ചരിതരുമായി ജീവിച്ച ദൈവദൂതന്മാര്‍ പോലും അതില്‍ നിന്നൊഴിവായിട്ടില്ലല്ലോ. നാല്‌ വീടുകളിലായി താമസിക്കാന്‍ വിധിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍ എന്നാണ്‌ ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന്‌. ഒന്ന്‌) മാതാവിന്റെ ഗര്‍ഭാശയം. രണ്ട്‌) ദുനിയാവ്‌. 3) `ബര്‍സഖ്‌' അഥവാ ഉയിര്‍ത്തെഴുന്നേല്‌പുവരെ കഴിച്ചുകൂട്ടുന്ന ആത്മാവുകളുടെ ലോകം. നാല്‌) അനന്തവും ശാശ്വതവുമായ പാരത്രികലോകം.
മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന്‌ ഭൂമിലോകത്തേക്ക്‌ വരുന്നതും കാത്ത്‌ കഴിയുന്ന ഗര്‍ഭസ്ഥശിശുവിന്‌ ഭൂമിയില്‍ അഭിമുഖീകരിക്കാനിരിക്കുന്ന സത്യങ്ങളെക്കുറിച്ച്‌ എന്താണ്‌ ഉള്‍ക്കൊള്ളാന്‍ കഴിയുക? ഭൂമിയില്‍ നടന്നതോ നടക്കാനിരിക്കുന്നതോ ആയ യുദ്ധങ്ങളും സംഹാരങ്ങളും അവന്‍ കണ്ടിട്ടില്ല. കൊലപാതകങ്ങള്‍, തട്ടിപ്പറി, അക്രമ പ്രവര്‍ത്തികള്‍, അനീതിയുടെ തേര്‍വാഴ്‌ച ഒന്നും അവന്‍ അറിഞ്ഞിട്ടില്ല. ഇവിടെയുള്ള കാടും നാടും സമുദ്രങ്ങളും വന്യമൃഗങ്ങളും മഹാനഗരങ്ങളും അവന്‍ കണ്ടനുഭവിച്ചിട്ടില്ല.
ഒരുപക്ഷെ, ഇതൊന്നും ഇല്ലെന്ന്‌ അവന്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ ധരിച്ചിരിക്കാം. എന്നാല്‍ സത്യം അതല്ലല്ലോ. ഇവിടെ വന്നപ്പോള്‍ അവന്‍ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞില്ലേ? അതുതന്നെയാണ്‌ മരണവും മരണാനന്തരവും അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ മനുഷ്യന്‍ ഓര്‍ക്കേണ്ടത്‌. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള യാത്രയെക്കാള്‍ ഏറെ ദുര്‍ഘടമായിരിക്കുമത്‌.
ഒരാള്‍ മരണപ്പെടുന്നതോടെ ബന്ധുക്കള്‍ വാവിട്ടുകരയാന്‍ തുടങ്ങും. അയാളുടെ ഭാര്യക്കും മക്കള്‍ക്കും ഇനിയാരുണ്ട്‌ തുണയെന്ന്‌ വിലപിക്കും. എന്നാല്‍ ശവമഞ്ചത്തില്‍ ശ്‌മശാനത്തിലേക്ക്‌ ചുമന്നുകൊണ്ട്‌ കൊണ്ടുപോകുന്നവന്‌ ആരാണ്‌ തുണയാവുകയെന്ന്‌ ചിന്തിക്കാറുണ്ടോ? മറമാടപ്പെട്ട ശേഷം എല്ലാവരും തിരിച്ചുപോരുന്നു. ജഡം ദ്രവിച്ചു മണ്ണായിത്തീരുന്നു. ഭൂമിയില്‍ അവശേഷിക്കുന്നവര്‍ കുറച്ചുകാലം കഴിയുമ്പോള്‍ മരണപ്പെട്ടവരെ മറക്കുന്നു. അയാള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം പങ്കുവെക്കുന്നു. മരണപ്പെട്ട ഒരാളുടെ മാനസികാവസ്ഥ കവി ഭാവനയില്‍ പുനരാവിഷ്‌കരിക്കുന്നത്‌ കാണുക: ``എന്റെ അടുത്ത ബന്ധുക്കളതാ എന്റെ ഖബറിന്നരികിലൂടെ നടന്നുപോകുന്നു. അവര്‍ക്കാര്‍ക്കും ഇപ്പോള്‍ എന്നെയറിയാത്തതുപോലെയുണ്ട്‌. അവകാശികള്‍ എന്റെ ധനങ്ങളെല്ലാം ഓഹരിവെച്ചെടുക്കുന്നു. അവര്‍ എന്റെ കടങ്ങളും ഉത്തരവാദിത്വവും വിസ്‌മരിക്കുകയും ചെയ്യുന്നു.''
അതിനാല്‍ തന്റെ ധനം തന്റേതു തന്നെയാക്കി മാറ്റാന്‍ പരിശ്രമിക്കുകയെന്നതാണ്‌ ബുദ്ധി. അതെങ്ങനെയെന്ന്‌ ചിന്തിച്ചേക്കാം. മാര്‍ഗമിതാണ്‌. താന്‍ എന്തൊക്കെ സമ്പാദിച്ചുവോ അതില്‍ നിന്ന്‌ ഏറ്റവും വിശിഷ്‌ടമായത്‌ ധര്‍മം നല്‌കിയും ദൈവപ്രീതിക്കായി നീക്കിവെച്ചും തന്റേതു തന്നെയാക്കുക. കഷ്‌ടപ്പെട്ടു നേടിയതും പിശുക്കി സമ്പാദിച്ചതും ധര്‍മം കൊടുത്ത്‌ സ്വര്‍ഗം നേടാന്‍ ഉതകുന്നതാക്കുകയെന്നര്‍ഥം. അങ്ങനെയായാല്‍ വിലപിക്കേണ്ടിവരില്ല.
മരണത്തിന്‌ രണ്ടു മുഖങ്ങളുണ്ട്‌. ഒന്ന്‌ ക്രൂരമായതാണ്‌. ഇവിടെ അതിക്രമിയായി ജീവിച്ച മനുഷ്യനെ ഭീകരവും ഭയാനകവുമായ നിലയില്‍ മാലാഖമാര്‍ നേരിടുന്നു. അവരുടെ ആത്മാവിനെ അതികഠിനമായ വേദനയോടെ വലിച്ചൂരിയെടുക്കുന്നു. ``(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന്‌ (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ്‌ സത്യം.''(വി.ഖു 79:1)
രണ്ടാമത്തേത്‌ സൗമ്യവും മൃദുലവുമായ രൂപം. ഇവിടെ സന്തോഷത്തോടെ, ആശ്വാസത്തോടെ, സാന്ത്വന വചനങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടാണ്‌ മാലാഖമാര്‍ ആത്മാവുകളെ സ്വീകരിക്കുക. ``(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ്‌ സത്യം.'' (വി.ഖു 79:2)
ഞങ്ങളുടെ റബ്ബ്‌ അല്ലാഹുവാണെന്ന്‌ പ്രഖ്യാപിച്ച്‌ നേരായ മാര്‍ഗത്തില്‍ നിലകൊണ്ടവരാണവര്‍. അവര്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല. പക്ഷെ, ഇതെങ്ങനെയാണ്‌ വേര്‍തിരിക്കാന്‍ കഴിയുകയെന്നതാണ്‌ പ്രശ്‌നം. മരണങ്ങളുടെ പ്രത്യക്ഷ രൂപം നോക്കിയല്ല. മറിച്ച്‌ അതിന്റെ ആത്മീയവും ആന്തരികവുമായ അവസ്ഥകളാണ്‌ ക്രൂരമരണവും സൗമ്യമരണവും വേര്‍തിരിക്കുന്നത്‌. ഉദാഹരണമായി ഒരാള്‍ രണാങ്കണത്തില്‍ പ്രതിയോഗിയോട്‌ പടവെട്ടി ഇഞ്ചിഞ്ചായി വീരമൃത്യു വരിക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടിരുന്നത്‌. എന്നാല്‍, നമ്മുടെ മുന്നില്‍ അയാള്‍ക്ക്‌ നാം നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള രണ്ടാമത്തെയിനം മരണമല്ല സംഭവിച്ചത്‌. എങ്കിലും അയാളുടെ മരണം ആത്മീയവും ആന്തരികവുമായ രണ്ടാമത്തെ മരണം തന്നെയാണ്‌. അതുകൊണ്ടാണല്ലോ അത്തരക്കാര്‍ രക്തസാക്ഷികളും ധീരയോദ്ധാക്കളുമായത്‌. അവര്‍ അല്ലാഹു ഒരുക്കിവെച്ച സ്വര്‍ഗീയ അനുഭവങ്ങള്‍ ആസ്വദിച്ച്‌ കഴിച്ചുകൂട്ടുന്നു.
എന്നാല്‍, ധിക്കാരിയും ദൈവനിഷേധിയും ക്രൂരനുമായൊരു സമ്പന്നന്‍ എല്ലാ സുഖാഡംബരങ്ങളും അനുഭവിച്ച്‌ വേണ്ടവിധം പരിചരണങ്ങള്‍ കിട്ടി പ്രയാസങ്ങളൊന്നും അനുഭവിക്കാതെ മരിക്കുന്നു. ബാഹ്യമായി അയാളുടെ മരണം രണ്ടാമത്തെയിനമാണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ ആത്മീയവും ആന്തരികവുമായി അയാള്‍ക്ക്‌ ഒന്നാമത്തെയിനം മരണമാണ്‌ സംഭവിച്ചിട്ടുള്ളത്‌. പക്ഷെ, പുറമെ നിന്ന്‌ വീക്ഷിക്കുന്നവര്‍ അതറിയുകയില്ലെന്ന്‌ മാത്രം. ആയതിനാല്‍ മരണത്തിന്റെ ക്രൂരതയും സൗമ്യഭാവവും മരണപ്പെടുന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്നതാണെന്ന്‌ സാരം. ഖുര്‍ആന്‍ ഈ സത്യം സൂചിപ്പിക്കുന്നുണ്ട്‌.
സൂറതു യാസീനില്‍ നല്ലൊരു മനുഷ്യന്റെ അനുഭവം അല്ലാഹു പറഞ്ഞുതരുന്നത്‌ വിശ്വാസിക്ക്‌ പാഠമാണ്‌: ``സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന്‌ പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ്‌ എനിക്ക്‌ പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്‌തതിനെപ്പറ്റി എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.'' (വി.ഖു 36:20 മുതല്‍ 27 വരെ വചനങ്ങള്‍ നോക്കുക.)
യഥാര്‍ഥത്തില്‍, സത്യവിശ്വാസിയായ അദ്ദേഹത്തെ നാട്ടുകാര്‍ വധിക്കുകയാണുണ്ടായത്‌. രക്തസാക്ഷിത്വത്തെ തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ അല്ലാഹു സ്വര്‍ഗത്തെ പറ്റി സന്തോഷവാര്‍ത്ത നല്‌കിയ കാര്യമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. ആ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ തന്റെ നാട്ടുകാര്‍ സത്യത്തെപ്പറ്റി ബോധവാന്മാരായി കാണാനുള്ള ആഗ്രഹമാണ്‌. ഈ അനുഭവം ബാഹ്യമായിട്ടല്ല, ആന്തരികവും ആത്മീയവുമായിട്ടാണെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷെ, പുറമെ നില്‌ക്കുന്നവരെ അതറിയിക്കാന്‍ വഴികളൊന്നും തന്നെയില്ലല്ലോ.
പുണ്യവാന്മാരുടെ നിലപാടും മനോഗതിയും ഇതാണ്‌: ``ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക്‌ സഹായികളായി ആരുമില്ല'' (വി.ഖു 3:192). ഇതിന്റെ തുടര്‍വചനങ്ങളും ശ്രദ്ധിക്കുക: ``പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.''(വി.ഖു 3:193)
അല്ലാഹു നമ്മെ പരീക്ഷിക്കാന്‍ വേണ്ടിയാണ്‌ മരണവും ജീവിതവും നിശ്ചയിച്ചിട്ടുള്ളത്‌. ജീവിതത്തെ പരീക്ഷയായും മരണത്തെ തന്റെ വിജയപരാജയങ്ങള്‍ അനുഷ്‌ഠിക്കാനുള്ള യാത്രയായും കാണണം. ആരാണ്‌ ഏറ്റവും കൂടുതല്‍ നല്ലത്‌ ചെയ്‌തു മുന്നേറുന്നതെന്നാണ്‌ അല്ലാഹു നോക്കുന്നത്‌ (വി.ഖു 67:2). സാധാരണ പരീക്ഷകളില്‍ പോലും എഴുതാന്‍ ഉപയോഗിച്ച കടലാസിന്റെയോ പേനയുടെയോ മികവ്‌ നോക്കിയല്ലല്ലോ മാര്‍ക്ക്‌ ലഭിക്കുക. മറിച്ച്‌, എഴുതിയിരിക്കുന്നത്‌ ശരിയുത്തരമാണോ തന്നെ അതെത്ര മാത്രം മികവോടെ എഴുതി ഫലിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കിയാണ്‌. ആയതിനാല്‍ ജീവിതമാകുന്ന പരീക്ഷയുടെ ഉത്തരക്കടലാസില്‍ വീണ്ടും വീണ്ടും പരിശോധന നടത്തുക.
``ഏതൊരാളുടെ നന്മയുടെ തുലാസ്‌ ഘനംതൂങ്ങിയോ അവന്‍ സംതൃപ്‌തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞുവോ അവന്റെ സങ്കേതം `ഹാവിയ'യായിരിക്കം'' (വി.ഖു 101:6-9). `ഹാവിയ' എന്നാല്‍ ചൂടേറിയ നരകമെന്നാണര്‍ഥം. നന്മയുടെ തുലാസ്‌ ഘനം കൂടിയാല്‍ അയാള്‍ക്ക്‌ മരണത്തെ ഒരു വിശ്രമമായി ആസ്വദിക്കാനാകും. മരണമാകുന്ന കവാടം കടക്കാത്തവരായി ആരുമില്ല. മരണാനന്തരം എവിടെയായിരിക്കണമെന്നതാകട്ടെ മുഖ്യമായ ചിന്ത.
``ഹേ! സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്‌തിപ്പെട്ടുകൊണ്ടും തൃപ്‌തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (വി.ഖു 89:27-30). ഇതു തന്നെയാണ്‌ സംതൃപ്‌തി. ഇവിടെയാണ്‌ ആഹ്ലാദം സമാധാനഗേഹമായ സ്വര്‍ഗപ്രവേശം! അതത്രെ വിശ്വാസിക്ക്‌ കണ്‍കുളിര്‍മ നല്‌കുന്നത്‌.

from shababweekly.net... 
തസ്‌കിയ -
അബ്‌ദുല്‍അലി മദനി

Saturday, September 7, 2013

ചോക്ളെറ്റ് ടേസ്റ്റർ



ജോലിയെന്താ? ചോക്കലേറ്റ് തിന്നല്‍... ഞെട്ടേണ്ടതില്ല. ചോക്കലേറ്റ് ടേസ്റ്ററുടെ പണി അതുതന്നെ. ചോക്കലേറ്റിനെ ഇഷ്ടഭാജനമായി കൂടെക്കൂട്ടിയവരെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ജോലിയാകുമിത്.

കൊക്കോ രുചിപ്രിയര്‍ക്കാണ് ഈ ജോലി യോജിക്കുക. പുതിയ രുചിമിശ്രണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സമ്പാദിക്കുക, പുതിയ ഉത്പന്നങ്ങള്‍ രുചിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക, പുതിയ രുചികള്‍ കണ്ടെത്തുക, ജനവിഭാഗങ്ങളുടെ ഇഷ്ടരുചി തേടി യാത്രനടത്തുക തുടങ്ങിയവയൊക്കെ ജോലിയുടെ ഭാഗമായിരിക്കും. രുചി മാത്രമല്ല മണവും പ്രധാനമാണ് ഈ തൊഴിലില്‍. ചോക്കലേറ്റ് മിഠായികളുടെ നിറവും ഗുണവും മണവുമൊക്കെ നിശ്ചയിക്കുന്നത് ചോക്കലേറ്റ് ടേസ്റ്ററായിരിക്കും.

കൊക്കോ പരിപ്പുകളാണ് ചോക്കലേറ്റിന്റെ അടിസ്ഥാനഘടകം. അതിന്റെ രുചി കാലാവസ്ഥ, വളരുന്ന കൃഷിഭൂമി, മണ്ണിന്റെ അവസ്ഥ, വിളവെടുപ്പിന് ശേഷമുള്ള സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കോടികള്‍ മറിയുന്ന ചോക്കലേറ്റ് നിര്‍മാണബിസിനസ്സില്‍ രുചിപരിശോധനയും അതിപ്രാധാന്യമര്‍ഹിക്കുന്നു.

മികച്ച വരുമാനം ഉറപ്പുള്ള ജോലിയാണ് ചോക്കലേറ്റ് ടേസ്റ്ററുടേത്. പരിചയവും ജോലിയിലെ മികവുമൊക്കെ കൂടുതല്‍ വരുമാനവും ആനുകൂല്യങ്ങളും നേടിത്തരും. വിതരണക്കാര്‍, പരസ്യഡിസൈനര്‍മാര്‍, പാക്കേജുകള്‍ക്ക് രൂപംനല്‍കുന്നവര്‍ തുടങ്ങിയവരുമായൊക്കെ പതിവായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരും.

അടിസ്ഥാനപരമായി ചോക്കലേറ്റിനെ അറിഞ്ഞിരിക്കുകയെന്നതാണ് ഈ തൊഴിലിന്റെ പ്രധാനഭാഗം. നാവിലെ രുചിമുകുളങ്ങള്‍ നല്ല സംവേദനശേഷിയുള്ളതാവണം. രുചിയിലെ നേരിയ വ്യത്യാസങ്ങള്‍പോലും തിരിച്ചറിയാന്‍ കഴിയണം. പുതിയ പ്രവണതകളും സമൂഹത്തിന്റെ ആവശ്യകതയുമൊക്കെ അറിഞ്ഞിരിക്കണം. ആദ്യാവസാനം ക്ഷമാശീലം ആവശ്യപ്പെടുന്ന ജോലിയാണിതെന്നും ഓര്‍ത്തിരിക്കുക.

പ്ലസ്ടു നേടിയ ശേഷം ന്യൂട്രീഷന്‍, ഫുഡ്‌ടെക്‌നോളജിയില്‍ ബിരുദം സമ്പാദിക്കുക. അടിസ്ഥാനവിവരങ്ങള്‍ക്ക് ഈ പഠനം സഹായിക്കും. ചോക്കലേറ്റ് നിര്‍മാണ, വിതരണ രംഗത്ത് പരിചയം സമ്പാദിക്കാനും ശ്രദ്ധിക്കുക. ചില പഠനകേന്ദ്രങ്ങള്‍:

* യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി(www.du.ac.in)
* യൂണിവേഴ്‌സിറ്റി ഓഫ് മൈസൂര്‍(www.uni-mysore.ac.in/ food-science-and-nutrition)
* ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്, ഗോവ(www.ihmgoa.nic.in/ ihmgoa.htm)