Showing posts with label Career. Show all posts
Showing posts with label Career. Show all posts

Saturday, August 15, 2020

ലോ കോസ്റ്റ്.. ബട്ട്, ഹൈ സാലറി... കണ്ണ് തള്ളണ്ട ഇത് കമ്പനി സെക്രട്ടറി കോഴ്സാണ്


കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന പദവിയിലെത്താൻ കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. 

ഇതു പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല.

 ഇൻസ്‌റ്റിറ്റ്യൂട്ട് അയച്ചു തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും പരിശീലനത്തിന്റെ വലിയ പങ്ക് സ്വയംപഠനം തന്നെയാണ്. 

നിയമവും അക്കൗണ്ടിങ്ങും പഠിക്കാൻ താൽപര്യവും സ്ഥിരപരിശ്രമശീലവും ഉള്ളവർക്ക് ഇണങ്ങിയ പഠനമാർഗമാണിത്.. 

വർഷത്തിൽ 4 പരീക്ഷ 

കമ്പനി സെക്രട്ടറി നിയമത്തിൽ 2020 ൽ വരുത്തിയ ഭേദഗതിയനുസരിച്ച് ഫൗണ്ടേഷൻ കോഴ്സ് നിർത്തലാക്കിയിട്ടുണ്ട്. 

പുതിയ  രീതിയിൽ, CS Executive Entrance Test (CSEET) ജയിച്ച് എക്സിക്യൂട്ടീവ്തല പരിശീലനത്തിൽ നേരിട്ടു ചേരാം.

പ്ലസ് ടുവിൽ പഠിക്കുന്നവർക്കും ബാച്ചിലർ/പിജി ബിരുദമുള്ളവർക്കും CSEET പരീക്ഷയ്ക്കു ചേരാം. 

വർഷത്തിൽ നാലു പരീക്ഷ വീതം നടത്തും. 

കംപ്യൂട്ടർ ഉപയോഗിച്ചുള്ള 120 മിനിറ്റ് ടെസ്റ്റിൽ നാലു ഭാഗങ്ങളിലെ 120 ഒബ്ജെക്റ്റീവ് ചോദ്യങ്ങൾ. 

(1) Business Communication 

(2) Legal Aptitude and Logical Reasoning 

(3) Economic and Business Environment

 (4) Current Affairs.

 എഴുത്തുപരീക്ഷയ്ക്ക് 170 മാർക്ക്. 15 മിനിറ്റിൽ പ്രസന്റേഷനും ആശയവിനിമയവും പരിശോധിക്കുന്ന വൈവാവോസി പരീക്ഷയുടെ  30 മാർക്കും ചേർത്ത് ആകെ 200 മാർക്ക്. ഓരോ ഭാഗത്തിനും 40%, മൊത്തം 50% എന്നീ ക്രമത്തിലെങ്കിലും മാർക്ക് നേടണം.

സിഎ/കോസ്റ്റ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷ ജയിച്ചവർക്ക് 5000 രൂപയടച്ച് CSEET എഴുതുന്നതിൽനിന്ന് ഒഴിവു നേടാം. പരീക്ഷയുടെ സിലബസ്, പരിശീലന പുസ്തകങ്ങൾ, മോക് ടെസ്റ്റ്, അപേക്ഷാരീതി മുതലായവയ്ക്ക് www.icsi.edu എന്ന സൈറ്റിലെ CSEET ലിങ്ക് നോക്കാം.

 എക്സിക്യൂട്ടീവ് പരീക്ഷ  ജയിച്ചവർക്കു പ്രഫഷനൽ പ്രോഗ്രാമിനു ചേരാം. ഇതിൽ മൂന്നു മൊഡ്യൂളുകളിലായി എട്ടു പേപ്പർ. 

കൂടാതെ എട്ട് ഇലക്റ്റിവുകളിൽ ഒന്നിലും വിജയിക്കണം. എക്സിക്യൂട്ടീവ് പരീക്ഷ ജയിച്ച് 24 മാസത്തെ അംഗീകൃത പ്രായോഗിക പരിശീലനവും പൂർത്തിയാക്കണം.  

നിർണായക ജോലി 

CS എന്നത് നല്ല ജോലിസാധ്യതയുള്ള പ്രോഗ്രാം. പത്തു കോടി രൂപയെങ്കിലും അടച്ചുതീർത്ത മൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിർണായക സ്ഥാനമാണ് കമ്പനി സെക്രട്ടറിക്ക്. ഭരണപരമായ ചുമതലകൾ നിർവഹിക്കണം. കമ്പനി നിയമങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പു വരുത്തണം. നിയമനങ്ങൾ, സെക്രട്ടേറിയൽ ജോലികൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് എന്നിവയുടെ ചുമതലയും വരും. 

പത്തു കോടി രൂപയെങ്കിലും അടച്ചുതീർത്ത മൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം. റജിസ്ട്രാർ ഓഫ് കമ്പനീസ്, ടാക്സ് അധികാരികൾ, ആർബിട്രേഷൻ സംവിധാനം തുടങ്ങിയവയിൽ കമ്പനിയുടെ പ്രതിനിധിയായി ഹാജരാകണം. ഓഹരികൾ ശേഖരിക്കുന്നതു മുതൽ ധനകാര്യങ്ങളുടെ ചുമതലയും നിർവഹിക്കേണ്ടതുണ്ട്. ഡയറക്ടർ ബോർഡുമായി അടുത്തു ബന്ധപ്പെട്ടാവും പല പ്രവർത്തനങ്ങളും. കമ്പനി തുടങ്ങുക, പല കമ്പനികൾ കൂട്ടിച്ചേർക്കുക, കമ്പനി പിരിച്ചുവിടുക (ലിക്വിഡേറ്റ്) എന്നീ ചുമതലകളും വരാം. 

പഠനാവസരങ്ങൾ 

∙മുംബൈയിലെ ICSI-Centre for Corporate Governance, Research & Training (CCGRT) എന്ന സ്ഥാപനം ബിരുദധാരികളെ തിരഞ്ഞെടുത്തു പ്രവേശിപ്പിച്ച് സാധാരണ കോളജ്–കോഴ്‌സുകൾ പോലെയുള്ള 3 വർഷ ഫുൾടൈം ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി പ്രോഗ്രാം നടത്തുന്നുണ്ട്. ഉയർന്ന തോതിൽ ഫീസ് നൽകണം. പ്രതിവർഷം 50 സീറ്റ് മാത്രമാണിവിടെ.

വെബ്: www.icsi.edu/ccgrt. 

∙കമ്പനി സെക്രട്ടറി പരിശീലനവും സർട്ടിഫിക്കേഷനും അടക്കം പ്രഫഷന്റെ സമസ്ത ചുമതലകളും നിറവേറ്റുന്നത് ICSI ആണ്

ICSI (Institute of Company Secretaries of India), ICSI House, 22–Institutional Area, Lodi Road, New Delhi 110 003; 

വെബ്: www.icsi.edu. 

എവർഗ്രീനാണ് എക്കണോമിക്സ്


ഏതു വിഷയത്തിലും ഇക്കണോമിക്സ് ഉണ്ട്. 

വ്യക്തിഗത സവിശേഷതകളും മനോനിലയും സാമ്പത്തിക തീരുമാനങ്ങളെയും വിപണിയെയും സ്വാധീനിക്കുന്നതെങ്ങനെയെന്നു ചൂണ്ടിക്കാട്ടിയ റിച്ചാർഡ് തേലർക്കാണു 2017ൽ നൊബേൽ ലഭിച്ചത്. ബിഹേവിയറൽ ഇക്കണോമിക്സ് ഇന്ന് ഏറെ സജീവമാകുന്നു. ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ചെയിൻ സാങ്കേതികവിദ്യ തുടങ്ങി പുതിയ കാലത്ത് ഉരുത്തിരിഞ്ഞുവരുന്ന മേഖലകളിലെല്ലാം സാമ്പത്തിക ശാസ്ത്രജ്ഞരെയും കാണാം.

ഫിനാൻഷ്യൽ റിസ്ക് അനലിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനർ, ഗവേഷകൻ, കൺസൽറ്റന്റ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് തുടങ്ങിയ ജോലികൾ ഈ രംഗത്തു മികവു കാട്ടുന്നവരെ കാത്തിരിക്കുന്നു.

ബിഎ ഇക്കണോമിക്സ് കഴിഞ്ഞ് എംബിഎയ്ക്കു പോകുന്നവരുണ്ട്. എന്നാൽ ഇക്കണോമിക്സിൽ തന്നെ പിജിയും പിഎച്ച്ഡിയും പൂർത്തിയാക്കുന്നവർക്കും സാധ്യതകളുടെ വലിയ ലോകമുണ്ട്. പ്ലസ് ടുവിൽ കണക്ക് പഠിച്ചവർക്കേ ഡൽഹി സർവകലാശാലയിൽ ബിഎ ഇക്കണോമിക്സ് അഡ്മിഷൻ കിട്ടൂ. അതേസമയം കേരളത്തിലും മറ്റും ആ പ്രശ്നമില്ല.

ഇക്കണോമിക്സിൽ ഉപരിപഠനാവസരമുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ ചിലത്

ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്, മുംബൈ: റിസർവ് ബാങ്കിനു കീഴിലുള്ള സ്ഥാപനത്തിൽ എംഎസ്‍സി ഇക്കണോമിക്സ്, എംഫിൽ, പിഎച്ച്ഡി കോഴ്സുകൾ.

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത: ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സിൽ രണ്ടു വർഷ മാസ്റ്റേഴ്സ്. പ്രതിമാസ സ്റ്റൈപ്പൻഡുമുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് , ബെംഗളുരു: ഗവേഷണം മാത്രം.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്: ഡൽഹി സർവകലാശാലയുടെ കീഴിൽ ബിരുദ, പിജി, ഗവേഷണ കോഴ്സുകൾ

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം: ജെഎൻയുവുമായി അഫിലിയേറ്റ് ചെയ്ത് എംഎ, ഇന്റഗ്രേറ്റഡ് എംഫിൽ–പിഎച്ച്ഡി കോഴ്സുകൾ.

 മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്: പിജി, പിഎച്ച്ഡി

അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ബെംഗളൂരു: ഇന്റഗ്രേറ്റഡ് എംഎ

ജെഎൻയു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്ര സർവകലാശാലകളിലെല്ലാം ബിരുദ, പിജി, ഗവേഷണ കോഴ്സുകളുണ്ട്.

കേരളത്തിൻ്റെ സ്വന്തം സിഡിഎസ്

ഇക്കണോമിക്സിൽ ഉപരിപഠനം ആഗ്രഹിക്കുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണു തിരുവനന്തപുരം സിഡിഎസ്. കൃഷി മുതൽ ആഗോളവൽക്കരണം വരെയുള്ള മേഖലകളിൽ ഇക്കണോമിക്സിന്റെ സാധ്യതകൾ തേ‌ടുന്നു സിഡിഎസിലെ അപ്ലൈഡ് ഇക്കണോമിക്സ് പഠനശാഖ. ഏതെങ്കിലും വിഷയത്തിൽ 50 % മാർക്കോടെ ബിരുദം നേടുന്നവർക്ക് എംഎയ്ക്ക് അപേക്ഷിക്കാം. രാജ്യാന്തര നിലവാരവും ഇന്റർഡിസിപ്ലിനറി പഠനരീതിയും സിഡിഎസിന്റെ മെച്ചങ്ങളാണ്. ജെഎൻയുവിന്റെ ഡോക്ടറൽ സ്റ്റഡീസ് സെന്ററുമാണ്.


BSc എക്കണോമിക്സിന് ചില സ്ഥാപനങ്ങൾ +2 വിന് കണക്ക് പഠിച്ചിരിക്കണം എന്ന വ്യവസ്ഥ ചെയ്യുന്നുണ്ട്.

മൃഗസ്നേഹിയായ ഡോക്ടറാകാൻ


മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും ഈ ലോകത്ത് ജീവിക്കാനവകാശമുണ്ട്. ഈയൊരു ചിന്തയും കാരുണ്യവും ഉള്ളിലുണ്ടോ?  മൃഗങ്ങളോട് യഥാര്‍ഥമായൊരു സ്നേഹം മനസ്സിലുണ്ടെങ്കില്‍ മാത്രം തിളങ്ങുവാന്‍ കഴിയുന്നൊരു കരിയര്‍. അതാണ് വെറ്ററിനറി ഡോക്ടറുടേത്. 

പഠനമേഖലയും യോഗ്യതയും

ഇന്ന് ഈ പഠനമേഖല വളരെയധികം വികാസം പ്രാപിച്ചയൊന്നാണ്. ഉപരി പഠന സാധ്യതയും ഏറെയുണ്ട്. ജന്തുക്കളെ ബാധിക്കുന്ന പല വിധ രോഗങ്ങള്‍ക്കു പുറമേ ബ്രീഡിങ്ങ്, ജനറ്റിക് എഞ്ചിനിയറിങ്ങ്, സര്‍ജറി, രോഗപ്രതിരോധം, ആരോഗ്യകരമായ പരിചരണം എന്നിവയെല്ലാം വെറ്റിനറി സയന്‍സിന്‍റെ പരിധിയില്‍ വരുന്നു. 

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പാസായവര്‍ക്ക് വെറ്ററിനറി ഡിഗ്രി (ബി വി എസ് സി) കോഴ്സിന് ചേരാം. NEET റാങ്കിൽ 15% സീറ്റിലേക്ക് പ്രവേശനത്തിന് വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇതിന് പുറമേ വിവിധ യൂണിവേഴ്സിറ്റികള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് യൂണിവേവ്സിറ്റി വെറ്ററിനറി എന്‍ട്രന്‍സ് എക്സാം തുടങ്ങി വിവിധ പരീക്ഷകളുണ്ട്.

ബി വി എസ് സി കോഴ്സിന് നാലര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കാലാവുധി. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ ടെക്നോളജി, പതോളജി, മൈക്രോബയോളജി തുടങ്ങിയവയാണ് അടിസ്ഥാനപരമായി പഠിക്കേണ്ട വിഷയങ്ങള്‍. തിയറി, പ്രാക്ടിക്കല്‍ എന്നിവയ്ക്ക് ശേഷം ഹാന്‍സ് ഓണ്‍ ട്രെയിനിങ്ങ് ഉണ്ട്. മാസ്റ്റേഴ്സ് ഡിഗ്രിക്കും ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ഉണ്ട്. ഐ സി എ ആര്‍ ഈ പരീക്ഷ നടത്തുന്നത്. 

ജൈവശാസ്ത്ര മേഖലയില്‍ ഉപരി പഠനത്തിന് ഏറെ സാധ്യതകളാണുള്ളത്. ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡയറി പ്രോസസിങ്ങ്, വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, എന്നിവയില്‍ കേരളാ വെറ്റിനറി ആന്‍ഡ് സയന്‍സ് സര്‍വകലാശാലയില്‍ 2 വര്‍ഷത്തെ എം എസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനിയറിങ്ങ് എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ച സയന്‍സ് ബിരുദധാരികള്‍ക്കും എം എസ് ബയോസ്റ്റാറ്റിസ്റ്റിക്സിന് അപേക്ഷിക്കാം. നാലു സെമസ്റ്ററാണ് ദൈര്‍ഖ്യം.

എം എസ് ക്വാളിറ്റി അഷ്വറന്‍സ് ഇന്‍ ഡയറി പ്രോസസിങ്ങ് കോഴ്സിന് ഡയറി സയന്‍സ്, ഫുഡ് ടെകനോളജി എന്നിവയില്‍ ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. മൈക്രോബയോളജി, കെമിസ്ട്രി, ഫുഡ് സയന്‍സ്, സൂവോളജി, ബോട്ടണി ബിരുദധാരികള്‍ക്കും ഡയറി പ്രോസസിങ്ങ് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. എഴുപത് ശതമാനം മാര്‍ക്കോടെ വെറ്റരിനറി സയന്‍സ്, ഫോറസ്ട്രി, ബോട്ടണി, സൂവോളജി ബിരുദം നേടിയവര്‍ക്ക് എം എസ് ഇന്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന് അപേക്ഷിക്കാം. 


പ്രമുഖ വെറ്റരിനറി കോളേജുകള്‍


·        N T Rama Rao College of Veterinary Science, Gannavarnam, Andhra Pradesh

·        School of veterinary science & animal husbandry, Pasighat, Arunachal Pradesh

·        Bihar Veterinary College, Patna, Bihar

·        College of veterinary science, GAU, Anand Gujarat

·        Karnataka Veterinary, Animal & and Fishery Science University, Bangalore

·        College of Veterinary Science, Gadvasu, Ludhiana

·        Madras Veterinary College, Chennai

·        Rajiv Gandhi College of veterinary & animal science, Kurumbapet, Pondichery

·        Kerala Veterianry & Animal Science University, Mannuthy, Thrissur, Kerala


തൊഴില്‍ സാധ്യത കള്‍

വെറ്ററിനറി കോളേജിലെ വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മുന്‍പില്‍ നിരവധി തൊഴില്‍ സാധ്യതകളുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, സ്വകാര്യ മേഖല, ഇന്‍ഷുറന്‍സ് തുടങ്ങി അനവധി അവസരങ്ങളുണ്ട്. സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികള്‍, പ്രൈമറി വെറ്റരിനറി സെന്‍റരുകള്‍, സ്റ്റേറ്റ് ലൈവ് സ്റ്റോക്ക് ഫാം, സര്‍ക്കാരിന് കീഴിലുള്ള സെമന്‍ ബാങ്ക്, മീറ്റ് ആന്‍ഡ് മില്‍ക്ക് പ്രോസസിങ്ങ് പ്ലാന്‍റ്, പോളി ക്ലിനിക്കുകള്‍, ഡിസീസ് ഇന്‍വെസ്ററിഗേഷന്‍ സെന്‍ററുകള്‍, ഡിസീസ് ഇറാഡിക്കേഷന്‍ സ്കീമുകള്‍, വാക്സിനേഷന്‍ ക്യാംപ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലൊക്കെ തൊഴില്‍ സാധ്യതകളുണ്ട്. 

മൃഗശാലകള്‍, നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ്, മില്‍ക്ക് ബോര്‍ഡ്, മില്‍ക്ക് യൂണിയന്‍, ഫുഡ് പ്രോസസിങ്ങ് ഇന്‍ഡസ്ട്രി, വൈല്‍ഡ് ലൈഫ് സെന്‍ററുകള്‍, എനനിവിടങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാരിലും അവസരമുണ്ട്. ആര്‍മിയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒരു വിഭാഗം തന്നെയുണ്ട്.

ഇതിന് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും അവസരങ്ങള്‍ നിരവധിയുണ്ട്. കൊമേഴ്സ്യല്‍ ഡയറി ഫാമുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, പൌള്‍ട്രി ഫാം, ബ്രീഡിങ്ങ് ഫാമുകള്‍, റെയ്സ് ക്ലബുകള്‍, ബയോളജിക്കല്‍ പ്രോഡക്ട്/വാക്സിന്‍ പ്രോഡക്ട് എന്നിവിടങ്ങളിലും അവസരങ്ങളേരെയുണ്ട്. ലോണ്‍ സംബന്ധിച്ച കാര്യങ്ങളില്‍, ബാങ്കുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. കൂടാതെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ അധ്യപകരായും ഗവേഷകരായും ജോലി ചെയ്യാം. ഐ സി എ ആറിലും ഗവേഷകര്‍ക്കവസരമുണ്ട്.

സ്വയം തൊഴില്‍ ചെയ്യുവാനുള്ള അവസരങ്ങളും കുറവല്ല. വെറ്റരിനറി ഡോക്ടര്‍മാര്‍ക്ക് ഡയറി ഫാം തുടങ്ങുവാന്‍ പല സര്‍ക്കാരുകളും പ്രത്യേക ഇളവ് നല്‍കി വായ്പ അനുവദിക്കാറുണ്ട്. പെറ്റ്സ് പ്രതാപത്തിന്‍റെ ചിഹ്നമായതോടെ പ്രൈവറ്റ് വെറ്റരിനറി ആശുപത്രികള്‍ക്ക് സാധ്യത കൂടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളും ആരംഭിക്കാവുന്നതാണ്.

ആനിമല്‍ വെല്‍ഫയറിനായി അനേകം എന്‍ജിഓ (നോണ്‍ ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷനുകള്‍) കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി എ ഐ എഫ്, പി ഇ ടി ഇ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവിടേയും വെറ്ററിനറി കോഴ്സുകള്‍ പാസായവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

പരിശ്രമം ചെയ്യുകിലെന്തിനേയും

 പാടിത്തീർക്കാനുള്ളതല്ല ഈ വരികൾ, വരികൾക്കിടയിലൂടെ അടുത്തറിയേണ്ട മൊഴിമുത്താണിത്...


മഹാകവി കെസി കേശവപിള്ളയുടെ താഴെ പറയുന്ന വരികളാണ് ഞാനെടുക്കുന്നത്.


'പരിശ്രമം ചെയ്യുകിലെന്തിനേയും

വശത്തിലാക്കാൻ കഴിവുള്ളവണ്ണം

ദീർഘങ്ങളാം കൈകളെ നൽകിയത്രേ

മനുഷ്യരെപ്പാരിലയച്ചതീശൻ '



പരിശ്രമമുള്ളവന് വിജയം കൈപ്പിടിയിലൊതുക്കാനാവും, ഉയരങ്ങൾ പരാശ്രയമില്ലാതെ താണ്ടാനാവും.


ഒരിടത്ത് ഒരു കൊച്ചുകുട്ടി വീട്ടിന്നടുത്ത പാറമടയിൽ പാറപൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു തൊഴിലാളിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊരിവെയിലത്ത് ഭാരമേറിയ ചുറ്റിക ഉപയോഗിച്ച് അയാള്‍ പാറക്കഷണത്തിൽ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്നു. കുറേനേരം അയാള്‍ ശ്രമിച്ചിട്ടും പാറ പൊട്ടിയില്ല. 

അയാൾ കുറച്ച് വിശ്രമമെടുക്കാനിരുന്നു.  അപ്പോൾ ആ കൊച്ചുകുട്ടി അടുത്ത് വന്ന് അയാളോട് ചോദിച്ചു.

“പാറ പൊട്ടാതിരുന്നിട്ടും നിങ്ങൾക്ക് സങ്കടമൊന്നുമില്ലേ?”


അപ്പോള്‍ അയാൾ ഇങ്ങനെ പറഞ്ഞു.


“ഏതാനും സമയം കൂടി നീ എന്നെ നിരീക്ഷിക്കൂ.”


ആ കുട്ടി അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു.


ചുറ്റിക വീണ്ടും മുകളിലേക്ക് ഉയര്‍ന്നുതാണു… 

പക്ഷേ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. 

വീണ്ടും അയാൾ ചുറ്റിക ഉപയോഗിച്ച് പാറക്കഷണത്തിൽ ആഞ്ഞടിച്ചു… അതാ.. അത് രണ്ടായി പിളർന്നു.

 അപ്പോള്‍ അയാള്‍ ആ കുട്ടിയോട് പറഞ്ഞു.


"ഇപ്പം എങ്ങനേണ്ട്...

ഞാന്‍ പലവട്ടം ഈ പാറയിൽ ചുറ്റിക കൊണ്ടടിച്ചു. പക്ഷെ പാറ പിളര്‍ന്നതാവട്ടെ അവസാനത്തെ അടിയിൽ മാത്രം. ഞാന്‍ ഓരോ തവണ അടിക്കുമ്പോഴും ആ പാറ കൂടുതൽ കൂടുതൽ ദുര്‍ബലമാകുകയായിരുന്നു. അങ്ങനെ അവസാനം അത് രണ്ടായി പിളരുകയും ചെയ്തു.”


നിങ്ങൾക്കെന്ത് തോന്നുന്നു...

ഇയാൾ അടിച്ച ആദ്യത്തെ അടികള്‍ വ്യര്‍ത്ഥമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 

ഇല്ല എന്നായിരിക്കും മിക്ക പേരുടെയും പ്രതികരണം.

 കാരണം അയാളുടെ ആദ്യത്തെ അടികൾ വ്യര്‍ത്ഥമായിരുന്നുവെങ്കിൽ ഒരു കാലത്തും ആ പാറ പിളരില്ലായിരുന്നു.


പലപ്പോഴും വിജയങ്ങൾ ജീവിതത്തിലേക്ക് കടന്നുവരില്ലായെന്ന് നിങ്ങൾ വിചാരിക്കുമ്പോഴൊക്കെ ഈ കഥ ഓര്‍ക്കുക.


 നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഫലം തീര്‍ച്ചയായും കിട്ടും. പക്ഷെ ചിലപ്പോൾ അതിനുവേണ്ടി നാം കാത്തിരിക്കണമെന്നുമാത്രം.

 നിരന്തര

പ്രയത്നത്തിന്‍റെ ഫലത്തെ തോല്പിക്കുവാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയുകയില്ല. നിരന്തര പരിശ്രമശാലിക്കൊപ്പമായിരിക്കും ദൈവത്തിൻ്റെ സാന്നിധ്യം.


നിരന്തര പ്രയത്നം കൊണ്ട് തങ്ങളുടെ കഴിവു കേടുകളെയും ദുര്‍ബലതകളെയും തൂത്തെറിഞ്ഞവരാണ് പില്ക്കാലത്ത് മഹാന്മാരായി തീര്‍ന്നിട്ടുള്ളത് എന്നറിയുക.

ജീവിതത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതെ, സ്വന്തം ജീവിതം പരാജയമാണെന്ന്, വിലയിരുത്തുന്നവർ അലസന്മാരാണ്, മണ്ടൻമാരാണ്.


 പ്രയത്നശാലികൾക്ക് ജീവിതത്തിൽ താത്കാലികമായി പല ബുദ്ധിമുട്ടുകളെയും, പരാജയങ്ങളേയും നേരിടേണ്ടി വന്നേക്കാം.

പക്ഷെ ആത്യന്തികമായി വിജയം അവരെ തേടിയെത്തുക തന്നെ ചെയ്യും...


വിജയലക്ഷ്യം തേടി യാത്ര ചെയ്യുന്നവർക്ക് മുന്നിൽ വാതിലുകൾ മലർക്കെ തുറക്കപ്പെടും.

അതിനാവട്ടെ നമ്മുടെ പരിശ്രമങ്ങൾ.


➕2️⃣ സയൻസ് വിഷയം ആള് കേമനാണ് കേട്ടോ.......


ശാസ്ത്രചിന്തയുടെയും ശാസ്ത്രം പഠിച്ചവരുടെയും പ്രധാന്യത്തെ കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കോണ്ടിരിക്കുന്നത്. സംശയമുണ്ടേല്‍ ഈ കോവിഡ്-19 കാലത്ത് നാം സഹായത്തിനായി ഉറ്റുനോക്കുന്നത് ആരുടെയെല്ലാം നേര്‍ക്കാണെന്ന് പരിശോധിക്കാം.

ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഒരു കൂട്ടര്‍. മറ്റൊന്ന് ലാബുകളില്‍ പുതിയ വാക്‌സിനായി പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍. ഇനിയൊന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊറോണക്കാലത്തെ ജീവിതദുരിതം നീക്കുന്ന എന്‍ജിനീയര്‍മാര്‍. 

ഇവര്‍ക്കൊക്കെ പൊതുവായി ഉള്ള ഒരു കാര്യം ഇക്കൂട്ടരെല്ലാം സയന്‍സ് പശ്ചാത്തലമുള്ളവരാണ് എന്നതാണ്. എന്‍ജിനീയറും ഡോക്ടറും നഴ്‌സുമാകാം എന്ന പതിവ് സമവാക്യങ്ങള്‍ മാറ്റി വച്ചാല്‍ പോലും എക്കാലത്തും മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന കരിയര്‍ പാതയിലേക്കുള്ള തുടക്കമാണ് സയന്‍സ് ഗ്രൂപ്പ്.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ഏറ്റവും കൂടുതല്‍ സീറ്റുള്ളതും സയന്‍സ് ഗ്രൂപ്പിലാണ്. സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കണം. ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്. എല്ലാ സ്‌കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.

കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയന്‍സ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഡോക്ടറുടെ കുപ്പായമണിയാം. എം.ബി.ബി.എസിന് പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി, ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍സ്, ഡെയറി, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ജനിറ്റിക്‌സ്, ബി.എസ്‌സി. നഴ്‌സിങ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. അല്ലെങ്കില്‍ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദത്തിന് ചേരാം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറിങ്ങിന് ചേരാം. മുന്‍പത്തെ അത്രയും വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റമില്ലെങ്കിലും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്‌സുകളാണ്.

ഈ മേഖലയില്‍ ബി.ടെക്/ബി.ഇ, ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാണ്. മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ട്രന്‍സ് പരീക്ഷയിലും പ്ലസ് ടു പരീക്ഷയ്ക്കും ഒരേ പോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കണം. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. 

മെഡിസിനും എന്‍ജിനീയറിംഗും സ്വപ്‌നം കാണുന്നവര്‍ പ്ലസ് ടു പഠനത്തോടൊപ്പം വിവിധ എന്‍ട്രന്‍സ് പരീക്ഷയ്ക്കായും തയ്യാറെടുക്കണം.

ഇനി എന്‍ജിനീയറിങ്ങിന് കിട്ടിയില്ലെങ്കിലും നിരാശരാകേണ്ടതില്ല. 

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമയുണ്ട്. പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി അങ്ങനെ ബി.ടെക്കിനോളം ഗ്ലാമറുള്ള ഒട്ടേറെ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളില്‍ എതെങ്കിലും തിരഞ്ഞെടുക്കാം. വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. 

നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്‌സുകളാണ്.


ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് സയന്‍സ് അനുബന്ധ കോഴ്‌സുകള്‍. ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, നാനോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ. പരീക്ഷ. പ്ലസ് ടുവിന് ഫിസിക്‌സും കെമിസ്ട്രിയും മാത്‌സും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്‌സിനും ചേരാവുന്നതാണ്.

➕2️⃣ ഹുമാനിറ്റീസിനുള്ള വഴികളും ചില്ലറയല്ല

ശാസ്ത്രം നിങ്ങളെ ചന്ദ്രനിലെത്തിക്കും. കോവിഡ് മുതല്‍ കാന്‍സറിന് വരെ മരുന്ന് കണ്ടെത്തി തരും. മെട്രോ റെയില്‍ മുതല്‍ ബുര്‍ജ് ഖലീഫ വരെ പണിഞ്ഞു തരും. എന്നാല്‍ ഹ്യുമാനിറ്റീസ് പഠിച്ചിട്ട് നീ എന്താണ് ലോകത്തിന് സംഭാവന ചെയ്യാന്‍ പോകുന്നത്? പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്താലോ എന്ന് ചിന്തിക്കുന്ന കൂട്ടുകാരുടെ മുന്നിലേക്ക് ചിലരെങ്കിലും തൊടുത്ത് വിടാന്‍ സാധ്യതയുള്ള ചോദ്യമാണ് ഇത്.

എന്ത് കൊണ്ട് നാം ഹ്യുമാനിറ്റീസ് പഠിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം സിംപിളാണ്.

 മനുഷ്യരെന്ന നിലയില്‍ നമുക്ക് നമ്മളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും കൂടുതല്‍ അറിയേണ്ടതുണ്ട്. നാം മാനവരാകാനുള്ള കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. 

കവി കടമ്മനിട്ട രാമകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ''നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ, നിങ്ങളായെന്ന് ''. 

ഹ്യുമാനിറ്റീസിലൂടെ നാം അറിയാന്‍ ശ്രമിക്കുന്നതും ഈ മാനവികതയെ കുറിച്ചാണ്; അതിന്റെ സങ്കീര്‍ണ്ണതകളെയും വൈവിധ്യങ്ങളെയും കുറിച്ച്.

സംസ്‌കാരം, ചരിത്രം, സാഹിത്യം, ഭാഷാപഠനം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതി, ധനശാസ്ത്രം, നിയമം, രാഷ്ട്രമീമാംസ, സൈക്കോളജി, ഭൗമശാസ്ത്രം, സംഗീതം, മതം, നൃത്തം, ലളിതകല തുടങ്ങിയ നിരവധി തലങ്ങളിലൂടെ ഇന്നോളമുള്ള മനുഷ്യവംശത്തിന്റെ ഇടപെടലുകളും അവയുടെ മഹത്വവും മനസ്സിലാക്കാന്‍ ഹ്യൂമാനിറ്റീസ് പഠനം സഹായിക്കുന്നു.


ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ പ്രായോഗിക മൂല്യം വളരെ വലുതാണ്. 

അത് മനുഷ്യരെ കുറച്ച് കൂടി തന്മയീഭാവശേഷിയും സഹാനുഭൂതിയുള്ളവരുമാക്കും. സാമൂഹിക നീതിയെ കുറിച്ചും സമത്വത്തെ കുറിച്ചും നിങ്ങള്‍ക്കത് ധാരണയുണ്ടാക്കി തരും. മറ്റുള്ളവരെ അവരുടെ ഭാഷയിലൂടെയും ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും കൂടുതല്‍ മനസ്സിലാക്കാന്‍ അത് വഴി തുറക്കും. വിമര്‍ശനാത്മകമായി ചിന്തിക്കാനും വായിക്കാനും എഴുതാനും ഹ്യുമാനിറ്റീസ് കളമൊരുക്കും. നന്നായി ആശയവിനിമയം ചെയ്യാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ മനസ്സിലിരുപ്പ് അറിയാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും ഒക്കെ സാധിക്കുന്നവര്‍ക്ക് ഇന്നത്തെ തൊഴില്‍ വിപണിയിലും ഡിമാന്‍ഡുണ്ട്.

മുന്‍പൊക്കെ സയന്‍സും കൊമേഴ്‌സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റ് വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. ഹ്യുമാനിറ്റീസ് തേടി വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും അധികം ഓപ്ഷനുള്ള ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.

ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്  എന്നറിയുക .

JOB vs CAREER ......രണ്ടുമൊന്നോ... അതോ രണ്ടും രണ്ടോ?

വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് ആരാകാനാണ് ഇഷ്ടം? 

സ്‌കൂള്‍ ജീവിതത്തിനിടെ പലതവണ കൊച്ചുകൂട്ടുകാര്‍ കേട്ടിരിക്കാന്‍ ഇടയുള്ള ചോദ്യമാണിത്. ചെറിയ ക്ലാസുകളില്‍ നമ്മള്‍ ഇതിനു പറഞ്ഞിരിക്കാന്‍ ഇടയുള്ള ഉത്തരം ഡ്രൈവര്‍, പാട്ടുകാരന്‍, ക്രിക്കറ്റ്കളിക്കാരന്‍, ഡാന്‍സുകാരി എന്നിങ്ങനെയൊക്കെയാകാം. 

ചിലര്‍ അച്ഛനമ്മമാരുടെ ജോലി തന്നെ ഇതിനുള്ള ഉത്തരമായി നല്‍കിയെന്നിരിക്കാം. പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ഇഷ്ടം വച്ച് ചിലര്‍ ടീച്ചറാകണമെന്നും പറയും.


ഹൈസ്‌കൂള്‍ ഒക്കെയാകുമ്പോഴേക്കും ഈ ചോദ്യം അല്‍പമൊരു മാറ്റത്തോടെയാകും നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. എന്താണ് നിങ്ങളുടെ കരിയര്‍ ചോയ്‌സ് എന്ന നിലയിലേക്ക് ചോദ്യത്തിന്റെ സ്വഭാവം മാറും.

 കരിയര്‍ എന്ന വാക്കിനെ കുറിച്ച് നാം ധാരാളമായി പിന്നീട് കേട്ട് തുടങ്ങും. 

ശരിക്കും എന്താണ് ഈ കരിയര്‍? 

ജോലി മാത്രമാണോ കരിയര്‍ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്?


നിങ്ങളുടെ ജീവിതകാലത്ത് നിങ്ങള്‍ ചെയ്യുന്ന പലതരം ജോലികളുടെ ആകെത്തുകയാണ് കരിയര്‍. 

ഒരു കരിയര്‍ പിന്തുടരുന്നതിന് ചില യോഗ്യതകളൊക്കെ ആവശ്യമുണ്ടെന്നും അതിനായി ചില കോഴ്‌സുകളൊക്കെ ചിലപ്പോള്‍ പഠിക്കേണ്ടി വരുമെന്നും നിങ്ങള്‍ കേട്ടു തുടങ്ങുന്നതും ചിന്തിച്ചു തുടങ്ങുന്നതും ഇതേ കാലഘട്ടത്തിലായിരിക്കും.

അപ്പോ, ജോലി തന്നെയാണോ കരിയര്‍? 

അല്ലേയല്ല. കരിയറും ജോലിയും ഒന്നല്ല. രണ്ടും രണ്ടാണ്. 

നിങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിറവേറ്റാ നായി നിങ്ങള്‍ക്ക് പണം ആവശ്യമാണ്. അടിസ്ഥാനപരമായ കാര്യങ്ങള്‍ എന്നു പറയുമ്പോള്‍ ഭക്ഷണം, വസ്ത്രം, വീട് അങ്ങനെ ഈ ലോകത്ത് സുഖമായി ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. ഈ പണം ലഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് ജോലി. ചിലത് മുഴുവന്‍ സമയവും ചെയ്യേണ്ട ഫുള്‍ടൈം ജോലിയാകാം. ചിലത് ഏതാനും മണിക്കൂറുകള്‍ മാത്രം ചെയ്യേണ്ട പാര്‍ട്ട്‌ടൈം ജോലിയാകാം . ഈ ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ചില കഴിവുകള്‍ ആവശ്യമുണ്ടാകാം. അവ നിങ്ങള്‍ പഠിച്ചെടുക്കുന്നതാണ്. നിങ്ങള്‍ക്ക് ജോലി തരുന്ന വ്യക്തിയോ കമ്പനിയോ ആയി നിങ്ങള്‍ ഏര്‍പ്പെടുന്ന ഹ്രസ്വകാല-ദീര്‍ഘകാല കരാറാണ് നിങ്ങളുടെ ജോലി.

എന്നാല്‍ കരിയര്‍ എന്ന് വിളിക്കുന്നത് നിങ്ങളുടെ അഭിരുചികളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ തീരുമാനിക്കുന്ന ദീര്‍ഘകാല പ്രഫഷണല്‍ യാത്രയാണ്. നിങ്ങളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കയ്യെത്തിപിടിക്കാനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് കരിയര്‍. കരിയറിന്റെ ദീര്‍ഘമായ പാതയില്‍ നിങ്ങള്‍ ചിലപ്പോള്‍ പല ജോലികള്‍ ചെയ്‌തെന്നിരിക്കാം.

ഉദാഹരണത്തിന് തമിഴ് നടന്‍ രജനികാന്ത്. അഭിനയമായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍. എന്നാല്‍ ഈ കരിയറിലേക്ക് എത്തുന്നതിന് മുന്‍പ് അദ്ദേഹം ബസ് കണ്ടക്ടര്‍ ആയിരുന്നു. അത് അദ്ദേഹത്തിന്റെ നീണ്ട ജീവിതത്തില്‍ അദ്ദേഹം ചെയ്ത പല ജോലികളില്‍ ഒന്നു മാത്രമാണ്. അതിനെ രജനികാന്തിന്റെ കരിയര്‍ എന്ന് വിളിക്കാനാവില്ല. നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി. ജെ. അബ്ദുല്‍ കലാമിന്റെ കരിയര്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കായിരുന്നു . എന്നാല്‍ തന്റെ ചെറുപ്പത്തില്‍ ജീവിക്കാനായി പത്രവിതരണം ഉള്‍പ്പെടെ നിരവധി ജോലികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ജോലികളുടെ ആകെത്തുകയാണ് കരിയര്‍ എന്ന് പറഞ്ഞല്ലോ. ഓരോ ജോലിയില്‍ നിന്നും നിങ്ങള്‍ ചില പാഠങ്ങളും അറിവും ശേഷികളും ആര്‍ജ്ജിക്കുന്നുണ്ടാകാം.

കരിയര്‍ എന്നത് നിങ്ങളുടെ ചില തീരുമാനങ്ങള്‍ കൂടിയാണ്. നിങ്ങളുടെ കരിയര്‍ എന്താകണമെന്ന് നിങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്. കൂട്ടുകാരോടൊത്ത് ടൂര്‍ പോകാനൊക്കെ പ്ലാന്‍ ചെയ്യില്ലേ? അതേ പോലെ ഭാവിയിലെ കാര്യങ്ങള്‍ക്കായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെയാണ് കരിയര്‍ വികസനം അഥവാ കരിയര്‍ ഡവലപ്‌മെന്റ് എന്ന് പറയുന്നത്.

പല ഘട്ടങ്ങള്‍ നീളുന്ന പ്രക്രിയയാണ് ഇത്. 

നിങ്ങളുടെ കഴിവുകളെ കുറിച്ചുള്ള സ്വയം വിലയിരുത്തല്‍, അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കരിയറാക്കാവുന്ന മേഖലകള്‍ കണ്ടെത്തല്‍, ആ മേഖലയിലെ തൊഴിലുകളെ കുറിച്ചുള്ള ധാരണ, അവയുടെ അനന്തര സാധ്യതകള്‍, അവ പിന്തുടരാന്‍ ആവശ്യമായ പഠനങ്ങള്‍ ഏതെല്ലാം എന്നിങ്ങനെ പല ഘട്ടങ്ങള്‍ നീളുന്നതാണ് കരിയര്‍ വികസനം.


വിവരങ്ങൾ പകരുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

ജീവിതയാത്ര തുടരുന്നു... കരിയർ പ്ലാനിങ് എപ്പോഴാകണം?


എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ

മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള ഈ സിനിമ സംഭാഷണം ട്രോളുകളിലൂടെയെങ്കിലും നിങ്ങള്‍ക്ക് പരിചിതമായിരിക്കും. ശരിയാണ്. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. വിതയ്ക്കാന്‍ ഒരു സമയം. കൊയ്യാന്‍ ഒരു സമയം. അങ്ങനെയെങ്കില്‍ കരിയറിനെ കുറിച്ച് ചിന്തിച്ചു തുടങ്ങാനുള്ള സമയം ഏതാണ്?

പത്താം ക്ലാസിലേക്ക് കയറുമ്പോള്‍ പല മാതാപിതാക്കളും കാലാകാലങ്ങളായി കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ഉപദേശമുണ്ട്. മക്കളേ, ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ പടിവാതില്‍. ജീവിതത്തില്‍ നിങ്ങള്‍ എന്തായി തീരണമെന്നത് ഇവിടെ നിങ്ങളെടുക്കുന്ന തീരുമാനം അനുസരിച്ച് ഇരിക്കും. ഒരു പരിധി വരെ അവര്‍ പറയുന്നത് ശരിയാണ്.

പത്താം ക്ലാസിനു ശേഷം ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ തന്നെയാണ് നിങ്ങള്‍ എത്തി നില്‍ക്കാന്‍ പോകുന്നത്. 

കാരണം ഇവിടെ നിന്ന് നിങ്ങളുടെ പഠനം മുന്നോട്ട് കൊണ്ട് പോകാന്‍ ഒന്നല്ല, പല വഴികള്‍ നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടും. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ പലതും. അതില്‍ ഒരു വഴി നിങ്ങള്‍ തിരഞ്ഞെടുത്തേ മതിയാകൂ. ഈ തിരഞ്ഞെടുപ്പ് പ്രധാനമാണ് താനും. കാരണം ഇതില്‍ ഒരു വഴി നാം തിരഞ്ഞെടുക്കുമ്പോള്‍ അവയിലെ അവസരങ്ങള്‍ നമ്മുടെ മുന്നില്‍ തുറക്കുന്നതിനൊപ്പം തിരഞ്ഞെടുക്കാത്ത വഴിയിലെ സാധ്യതകള്‍ അടയുക കൂടിയാണ് ചെയ്യുക.

അപ്പോ, നമ്മുടെ ചോദ്യത്തിലേക്ക് വരാം. 

എപ്പോഴാണ് നാം കരിയര്‍ പ്ലാനിങ്ങ് തുടങ്ങേണ്ടത്? 

പ്രധാന വഴിത്തിരിവ് പത്താം ക്ലാസാണെങ്കിലും പല കരിയര്‍ വിദഗ്ധരുടെയും അഭിപ്രായത്തില്‍ ഹൈസ്‌കൂള്‍ പഠനം ആരംഭിക്കുന്ന എട്ടാം ക്ലാസില്‍ വച്ചു വേണം നാം കരിയറിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങാന്‍. ചെറിയ ക്ലാസുകളില്‍ വച്ച് തന്നെ കരിയറിനെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കാന്‍ സഹായിക്കും.

ശരി. സമയവും മുഹൂര്‍ത്തവും ഒക്കെ കുറിച്ചു. 

ഇനി എങ്ങനെയാണ് കരിയറിനെ കുറിച്ച് ചിന്തിക്കേണ്ടത് എന്നറിയേണ്ടേ. കരിയര്‍ പ്ലാനിങ്ങിന് ചില ഘട്ടങ്ങളുണ്ട്. അതില്‍ ആദ്യത്തെ ഘട്ടം അവനവനെ കുറിച്ചുള്ള സ്വയം വിലയിരുത്തലാണ്.

8-10 കൊല്ലം നീണ്ട സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും അക്കാദമികേതര താത്പര്യങ്ങളുടെയുമെല്ലാം വെളിച്ചത്തില്‍ സ്വന്തം ശക്തി-ദൗര്‍ബല്യങ്ങളും കഴിവുകളും വിലയിരുത്തി നോക്കുക. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ശരിക്കും ഇഷ്ടത്തോടെ ചെയ്യുന്നത്? 

വ്യക്തിത്വത്തിലെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ഊര്‍ജ്ജം കണ്ടെത്തുന്ന ബഹിര്‍മുഖ വ്യക്തിയാണോ അതോ സ്വയം ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന അന്തര്‍മുഖനാണോ?

ഇത്തരം കാര്യങ്ങളെല്ലാം സത്യസന്ധമായി വിലയിരുത്തുക. ഇതിന് മാതാപിതാക്കളുടെയും നിങ്ങളുടെ അദ്ധ്യാപകരുടെയുമൊക്കെ സഹായം തേടാം. ഒരു കരിയര്‍ കൗണ്‍സിലറുമായി ബന്ധപ്പെടുന്നതിലും തെറ്റില്ല. കരിയര്‍ അഭിരുചികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളും ലഭ്യമാണ്. (സിജി നടത്തുന്ന CDAT, കരിയര്‍ കീ, മൈ നെക്സ്റ്റ് മൂവ്, മയേഴ്‌സ് ബ്രിഗ്‌സ് ഫൗണ്ടേഷന്‍, കരിയര്‍ പ്ലാനര്‍, എംഎപിപി കരിയര്‍ അസസ്‌മെന്റ്, കേരള ഹയർ സെക്കൻ്ററി KDAT, മൈസ്കിൽ ഓഡിറ്റ്  തുടങ്ങിയവ)

കഴിവുകളുടെയും താത്പര്യങ്ങളുടെയുമൊക്കെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ചേരുന്ന ഒരു കരിയര്‍ പട്ടിക തയ്യാറാക്കുകയാണ് അടുത്ത പടി. ജിയോഗ്രഫി പഠിച്ച ഒരാള്‍ക്ക് കാര്‍ട്ടോഗ്രാഫറോ, സര്‍വേയറോ, പരിസ്ഥിതി കണ്‍സല്‍ട്ടന്റോ, ടൗണ്‍ പ്ലാനറോ, ഗവേഷകനോ, അധ്യാപകനോ ഒക്കെയാകാം. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്‌സ്, ഡേറ്റാ അനാലിസിസ്, ഇന്‍വസ്റ്റ്‌മെന്റ് അനാലിസിസ്, ഓപ്പറേഷന്‍ റിസേര്‍ച്ച് അനാലിസിസ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് എന്നിങ്ങനെ അസംഖ്യം സാധ്യതകളിലേക്കാണ് ഗണിതശാസ്ത്രം വാതില്‍ തുറക്കുന്നത്. ഇങ്ങനെ ഏത് വിഷയം എടുത്താലും തൊഴില്‍ സാധ്യതകള്‍ നിരവധിയാണ്.

ഇതില്‍ നമ്മുടെ താത്പര്യത്തിനിണങ്ങുന്ന ഒന്നിലധികം മേഖലകള്‍ കണ്ടെത്തണം. അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ എവിടെ ലഭ്യമാകു, അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരം, ഫീസ്, പ്രവേശനരീതി എന്നിവയെ കുറിച്ചെല്ലം ഗവേഷണം നടത്തുകയാണ് അടുത്ത പടി.

ഈ ഘട്ടത്തില്‍ നിങ്ങള്‍ കണ്ടെത്തുന്ന മേഖല അല്‍പം കൂടി വളരുമ്പോള്‍ മാറിയെന്നിരിക്കാം. അഭിരുചികളിലും ഈ പ്രായത്തില്‍ മാറ്റം പ്രതീക്ഷിക്കാം. അതു കൊണ്ടാണ് ഇഷ്ടമുള്ള ഒന്നിലധികം മേഖലകള്‍ ചുരുക്കപ്പട്ടികയില്‍ പെടുത്തി ഗവേഷണം നടത്തണം എന്ന് പറയുന്നത്.

കണ്ടെത്തിയ കരിയര്‍ മേഖലയ്ക്ക് അനുഗുണമായ ശേഷികള്‍ വികസിപ്പിക്കുകയാണ് അടുത്ത പടി. പത്രപ്രവര്‍ത്തന മേഖലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന കുട്ടി സ്‌കൂള്‍കാലഘട്ടത്തില്‍ കുറഞ്ഞത് വീട്ടില്‍ വരുന്ന പത്രമെങ്കിലും മുടങ്ങാതെ വായിക്കണമല്ലോ. തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിച്ച് തുടങ്ങാനുള്ള സമയവും ഇതാണ്. ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ അറിയാവുന്ന നിങ്ങളുടെ അധ്യാപകരുമായി ഇതിനെ പറ്റി ചര്‍ച്ച നടത്താം.

ഈ ജോലി ചെയ്യുന്ന വ്യക്തികളെ പരിചയമുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ ശ്രമിക്കണം. കരിയര്‍ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യുന്നതിന് അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായിക്കും. ബന്ധപ്പെട്ട മേഖലയില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങളുണ്ടെങ്കില്‍ അതിനായി ശ്രമിക്കുന്നതും നന്നായിരിക്കും. ഒരു പ്രത്യേക ജോലിയുടെ സ്വഭാവത്തെ പറ്റി ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് ഇവ സഹായിക്കും.

ഇത്തരത്തില്‍ ആസൂത്രണത്തോടെ മുന്നോട്ട് പോകാന്‍ കഴിയണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സ്വപ്ന കരിയര്‍ കൈയ്യെത്തി പിടിക്കുന്നതിനുള്ള കര്‍മ്മ

പദ്ധതി പത്താം ക്ലാസ് ഒക്കെ ആകുമ്പോഴേക്കും തയ്യാറായിരിക്കും.

ഇത്തരത്തില്‍ ഹൈസ്‌കൂള്‍ കാലഘട്ടം മുതലേ കരിയര്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍തൂക്കം ലഭിക്കും. മറ്റുള്ളവര്‍ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ് വരുമ്പോഴേക്കും വിലപ്പെട്ട സമയം നഷ്ടപ്പെട്ടിട്ടുണ്ടാകാം.

ഇനി ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ ഇതിനെ കുറിച്ച് ആലോചിക്കാന്‍ പറ്റിയില്ലല്ലോ എന്ന് കരുതി നിരാശപ്പെടേണ്ട. അല്‍പം വൈകി ചിന്തിക്കാന്‍ തുടങ്ങിയാലും കഠിനാധ്വാനം കൊണ്ട് നിങ്ങള്‍ക്ക് വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കും. ചെറുപ്പത്തില്‍ പഠനത്തിലൊക്കെ ഉഴപ്പി നടന്നിട്ടും പില്‍ക്കാലത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളുടെ ഉദാഹരണങ്ങള്‍ നിരവധി നമുക്ക് മുന്നിലുണ്ട്. എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുക. 

അത് കൈവരിക്കാനുള്ള പ്രായോഗിക നടപടികള്‍ ചിന്തിക്കുക. 

വിജയം നിങ്ങളുടേത് ആയിരിക്കും.


വിവരങ്ങൾ നൽകുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

പത്ത് ജയിച്ചാലും തോറ്റാലും


പത്താം ക്ലാസും ഗുസ്തിയും

വിദ്യാഭ്യാസ യോഗ്യത അല്‍പം കുറഞ്ഞവരെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ പഴകിപ്പതിഞ്ഞ ഒരു പ്രയോഗമാണിത്. 

ഓ, ഓനൊക്കെ വെറും പത്താം ക്ലാസും ഗുസ്തിയുമല്ലേ എന്ന പുച്ഛസ്വരത്തിലെ പറച്ചില്‍ നാമെത്രയോ കേട്ടിട്ടുണ്ട്. വെറും പത്താം ക്ലാസും ഗുസ്തിയുമായി തുടങ്ങി ഞാന്‍ ഉണ്ടാക്കിയതാണ് ഇക്കണ്ട സ്വത്തുക്കളൊക്കെ എന്ന് തെല്ലൊരു അഭിമാനത്തോടെ പറയുന്ന കഥാപാത്രങ്ങളെയും നാം കണ്ടിട്ടുണ്ടാകാം. അത്യാവശ്യത്തിന് വിദ്യാഭ്യാസവും എന്തും ചെയ്യാനുള്ള കൈക്കരുത്തുമായി ലോകത്തെ നേരിടാന്‍ ഇറങ്ങിതിരിച്ചവരെ പൊതുവായി പറയാന്‍ പണ്ടാരോ കണ്ടു പിടിച്ച ഉശിരന്‍ പ്രയോഗം എന്ന് കരുതിയാല്‍ മതി.

പത്താം ക്ലാസ് കഴിഞ്ഞാലും തരക്കേടില്ലാത്ത ജോലി കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രയോഗം. എന്നാല്‍ ഇന്നിപ്പോള്‍ പത്താം ക്ലാസിലെത്തുമ്പോഴാണ് നാമെല്ലാവരും നമ്മുടെ കരിയറുമായിട്ടുള്ള ഗുസ്തി പിടുത്തം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ ആദ്യമായി നാം ഒരു സുപ്രധാന തിരഞ്ഞെടുപ്പ് നടത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യം വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ഒരു പോലെ വേട്ടയാടുന്ന ഒന്നാണ്.

പ്രീഡിഗ്രി പോയി പ്ലസ്ടു വന്ന് സ്‌കൂള്‍ ജീവിതം രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചതില്‍ പിന്നെ പത്താം ക്ലാസിന്റെ പകിട്ട് അല്‍പം കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്ന നിലയില്‍ പത്താം ക്ലാസ് പ്രധാനമാണ്.

സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ പ്രധാനമായും മൂന്ന് ഓപ്ഷനുകളാണ് പത്താം ക്ലാസ് കഴിഞ്ഞുള്ള ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി നമ്മുടെ മുന്നിലുള്ളത്. ഇതില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നതും അഡ്മിഷന് വലിയ ഡിമാന്‍ഡ് ഉള്ളതുമാണ് സയന്‍സ് ഗ്രൂപ്പ്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും ഇംഗ്ലീഷും മറ്റൊരു ഭാഷ ഇലക്ടീവുമാണ് സയന്‍സ് ഗ്രൂപ്പിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. ഒന്‍പതോളം സബ്ജക്ട് കോമ്പിനേഷനുകളാണ് കേരള സിലിബസിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ഉള്ളത്. എല്ലാ സ്‌കൂളുകളിലും എല്ലാം കോമ്പിനേഷനുകളും ലഭ്യമായെന്ന് വരില്ല.

മെഡിസിന്‍, എന്‍ജിനീയറിങ്ങ്, നഴ്‌സിങ്ങ്, ബിഫാം, വെറ്റിനറി സയന്‍സ്, ബയോടെക്‌നോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോളിടെക്‌നിക്കിലെ എന്‍ജിനീയറിങ്ങ് ഡിപ്ലോമ എന്നിങ്ങനെ സയന്‍സ് ഗ്രൂപ്പ് എടുത്തവര്‍ക്ക് മുന്നിലെ ഓപ്ഷനുകള്‍ നിരവധിയാണ്. ജേണലിസവും, സോഷ്യോളജിയും, എക്കണോമിക്‌സും അടക്കമുള്ള ആര്‍ട്‌സ് വിഷയങ്ങള്‍ ബിരുദതലത്തില്‍ പഠിക്കാനും സയന്‍സ് ഗ്രൂപ്പ് തടസ്സമല്ല.

കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം രണ്ട് ഭാഷകളും പഠിക്കേണ്ടി വരും. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടിങ്ങ്, കമ്പനി സെക്രട്ടറി, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍, സെക്രട്ടറിയല്‍ കോഴ്‌സുകള്‍, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഐടി, മാനേജ്‌മെന്റ്, ഫിനാന്‍സ് എന്നിങ്ങനെ കൊമേഴ്‌സുകാര്‍ക്ക് മുന്നിലും സാധ്യതകള്‍ നിരവധിയാണ്.

ഏറ്റവും അധികം ഓപ്ഷനുകളുള്ളതെന്നും എന്നാല്‍ പൊതുവേ കുറച്ച് കാലം മുന്‍പ് വരെ ഡിമാന്‍ഡ് കുറവുള്ളതുമായ ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ്. എന്നാല്‍ മാറിവരുന്ന തൊഴില്‍സാഹചര്യങ്ങള്‍ ഹ്യുമാനിറ്റീസ് അനുബന്ധ കോഴ്‌സുകള്‍ക്ക് കൂടുതല്‍ പ്രിയമുണ്ടാക്കിയിട്ടുണ്ട്. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.

ഹിസ്റ്ററി, സോഷ്യോളജി, ജിയോഗ്രഫി തുടങ്ങിയ വിഷയങ്ങളൊക്കെ ഇലക്ടീവുകളായതിനാല്‍ പലപ്പോഴും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ചേരാറുണ്ട്. വിഷയങ്ങളുടെ ബാഹുല്യം ഉപരിപഠന സാധ്യതയും കൂട്ടുന്നു.

ഇനി പെട്ടെന്ന് ജോലി വേണമെന്നുള്ളവര്‍ക്ക് ഐടിഐ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ കോഴ്‌സുകളിലും ചേരാം. എന്ത് പഠിച്ചാലും തൊഴില്‍ സാധ്യതകളുണ്ട്. പക്ഷേ, എവിടെ, എങ്ങനെ പഠിക്കുന്നു എന്നതും പഠിക്കുന്ന വിഷയത്തോടുള്ള ആഭിമുഖ്യവും പ്രധാനമാണ്.

ഇനി ഇത്രയും പ്രധാനപ്പെട്ട വഴിത്തിരിവായ പത്താം ക്ലാസ് പരീക്ഷ തോറ്റ് പോയെന്ന് വിചാരിക്കുക.

 ഇത് ലോകാവസാനമൊന്നുമല്ല എന്നതും മനസ്സിലാക്കുക. പത്താം ക്ലാസില്‍ പരാജയപ്പെട്ടവരും കഷ്ടിച്ച് കടന്ന് കൂടിയവരുമൊക്കെ പിന്നീട് ജീവിതത്തില്‍ വിജയിച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്. നല്ല സ്‌കൂളുകളില്‍ പ്ലസ് ടുവിന് അഡ്മിഷന്‍ കിട്ടാന്‍ പത്താം ക്ലാസിലെ മാര്‍ക്ക് അനിവാര്യമാണെങ്കിലും ബിരുദതലത്തില്‍ നിങ്ങള്‍ തുടങ്ങാന്‍ പോകുന്ന കരിയര്‍ അനുബന്ധ കോഴ്‌സിന് പത്തിലെ മാര്‍ക്ക് എവിടെയും മാനദണ്ഡമാകാറില്ല. 

അതു കൊണ്ട് പത്താം ക്ലാസില്‍ അല്‍പം മാര്‍ക്ക് കുറഞ്ഞു എന്ന് വച്ച് പേടിക്കണ്ട. എല്ലാം ശരിയാക്കാന്‍ ഇനിയും കടമ്പകള്‍ ജീവിതത്തിന് മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്.


വിവരങ്ങൾ പകരുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

➕2️⃣ കോമേഴ്സ് എടുക്കുന്നവനുമുണ്ട് വിശാലമായ കരിയർ ലോകം


ചരക്കുകളുടെയും സേവനങ്ങളുടെയും വാങ്ങലും വില്‍പനയും. സിംപിളായി പറഞ്ഞാല്‍ ഇതാണ് കൊമേഴ്‌സ് അഥവാ വ്യവഹാരം. ഒരു രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ, ഒരു ചെറിയ സ്ഥാപനമാകട്ടെ, ഇവയ്‌ക്കൊന്നും ഒറ്റയ്ക്ക് ഒരു നിലനില്‍പ്പില്ല എന്നത് അറിയാമല്ലോ. 

വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്നതിനുള്ള നിലമൊരുക്കലാണ് പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പില്‍ നടക്കുന്നത്.


സയന്‍സ് ഗ്രൂപ്പിനോളം തന്നെ ജനപ്രിയമായ ഒന്നാണ് കൊമേഴ്‌സ്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍ എന്നിങ്ങനെ പഠിച്ച് കഴിഞ്ഞാല്‍ പണം വാരുന്ന ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്. എന്നാല്‍ ഈ വിഷയങ്ങളോടുള്ള ഒരു അഭിരുചിയില്ലാത്തവര്‍ കൊമേഴ്‌സ് ഗ്രൂപ്പ് എടുത്താല്‍ അമ്പേ പരാജയമാകും.


സമ്പദ് വ്യവസ്ഥയെ കുറിച്ചും വ്യാപാരത്തെ കുറിച്ചും ബിസിനസ്സുകളെ കുറിച്ചുമൊക്കെ അറിയാനും വായിക്കാനും മനസ്സിലാക്കാനും താത്പര്യമുള്ളവര്‍ക്കും ഡേറ്റായും കണക്കും കണ്ടാല്‍ തല കറങ്ങാത്തവര്‍ക്കുമൊക്കെ ധൈര്യമായി തിരഞ്ഞെടുക്കാം കൊമേഴ്‌സ് ഗ്രൂപ്പ്. ശോഭനമായ ഭാവിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്.


കണക്കിന്റെ കാര്യം കേട്ട് ഞെട്ടേണ്ട. കണക്ക് ഒരു ഓപ്ഷനല്ലാതെയും കൊമേഴ്‌സ് പഠിക്കാം. പക്ഷേ, ആത്യന്തികമായി കണക്കിനോടുള്ള താത്പര്യം കൊമേഴ്‌സ് ഉപരിപഠനത്തിന് നല്ലതാണെന്ന് മാത്രം. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട കരിയര്‍ തന്നെ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്നവരില്‍ മുന്നില്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളാണ്.


കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം രണ്ട് ഭാഷകളും പഠിക്കേണ്ടി വരും.


ഉപരിപഠന സാധ്യതകള്‍

കൊമേഴ്‌സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്(ബികോം), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്(ബിഎംഎസ്), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസ്(ബിബിഎസ്)എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാറുള്ളത്.


അക്കൗണ്ടന്‍സ്, ടാക്‌സേഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് ബികോം ഊന്നല്‍ നല്‍കുമ്പോള്‍ ബിസിനസ് തന്ത്രങ്ങള്‍ മെനയുന്നതിലാണ് ബിബിഎ പ്രാധാന്യം നല്‍കുന്നത്. സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ തയ്യാറാക്കുക, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുക, ഓഡിറ്റ് നടത്തുക എന്നിങ്ങനെയാണ് കൊമേഴ്‌സ് വിഭാഗത്തിലെ ജോലികള്‍. മറിച്ച് മികച്ച മാനേജ്‌മെന്റ് വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് മാനേജ്‌മെന്റ് കോഴ്‌സുകളുടെ ലക്ഷ്യം.


ബിരുദാനന്തരബിരുദ തലങ്ങളില്‍ എംബിഎയോ എംകോമോ ആണ് പൊതുവേ ഈ സ്ട്രീമുകളിലേക്ക് പോകുന്നവര്‍ ചെയ്യുക. എംബിഎയ്ക്ക് സമാനമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്സ് മാനേജ്‌മെന്റ്(പിജിഡിബിഎം) കോഴ്‌സുകള്‍ ചെയ്യുന്നവരും ഉണ്ട്. എംബിഎ ആയാലും പിജിഡിബിഎം ആയാലും പഠിക്കുന്ന സ്ഥാപനത്തിന്റെ ഗുണനിലവാരമാണ് മുഖ്യം. ഐഐഎമ്മുകള്‍ പോലുള്ള മുന്‍നിര സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടണമെങ്കില്‍ CAT, MAT, XAT പോലുള്ള പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടണം.


ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്‌സുകാര്‍ക്ക് പഠിക്കാവുന്നതാണ്.


അക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ (സി.എ.) മൂന്നുഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷൻ  രജിസ്റ്റര്‍ ചെയ്യാം; പ്ലസ്ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷൻ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസ്സായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ആണ് സിഎ പരീക്ഷകള്‍ നടത്തുന്നത്.


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്നത്. കമ്പനി നിയമപ്രകാരം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ ചുമതല. 

സ്ഥാപനങ്ങളുടെ പ്രവര്‍ത്തന- ഉത്പാദന ഗുണനിലവാരം നിലനിര്‍ത്തുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയവയൊക്കെയാണ് കോസ്റ്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്തങ്ങള്‍. സി.എ പരീക്ഷയുടെ പോലെ മൂന്നു ഘട്ടങ്ങളാണ് ഈ കോഴ്‌സുകള്‍ക്കുമുള്ളത്. ഇവയ്ക്ക് ബിരുദം നിര്‍ബന്ധമില്ല. എന്നാലും ബിരുദ പഠനത്തിനൊപ്പം ഈ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്.


വിവരങ്ങൾ നൽകുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

സാമുവൽ ബി ഫുള്ളറിലും നമുക്ക് പഠിക്കാനുണ്ട്.



വിജയമുണ്ടാകണമെങ്കിൽ അധ്വാനിക്കണം, അത് താനെ നിങ്ങളെ തേടി വരില്ല.

ദരിദ്രമായ ഒരു നീഗ്രോ കുടുംബത്തിലാണ് എസ് ബി ഫുള്ളര്‍ ജനിച്ചത്. വളരെ ചെറുപ്പത്തിലേതന്നെ കാലിവളര്‍ത്തലായിരുന്നു അവന്‍റെ ജോലി. പക്ഷേ, തന്‍റെ മകന്‍ പഠിച്ചു വളരണമെന്നും അച്ഛനെപ്പോലെ എല്ലാം ദൈവത്തിന്‍റെ ഇഷ്ടമെന്നു പറഞ്ഞ് പട്ടിണിയെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കരുതെന്നും അവന്‍റെ അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ മകനോടു പറഞ്ഞു: “നാം പാവങ്ങളായി ജനിച്ചു എന്നത് ശരിതന്നെ. പക്ഷെ നമ്മുടെ പട്ടിണിക്ക് വെറുതെ ദൈവത്തെ കുറ്റപ്പെടുത്തേണ്ടതില്ല. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാതെ എല്ലാം തലേലെഴുത്തെന്നു പറഞ്ഞ് ആശ്വസിക്കാനാണ് നിന്‍റെ അച്ഛന്‍ ശ്രമിച്ചത്. എന്നാല്‍ അദ്ധ്വാനിക്കുന്നവനെ മാത്രമേ ദൈവം തുണയ്ക്കൂ എന്ന് നീ മനസ്സിലാക്കണം.”


അവന്‍ അമ്മയുടെ ആഗ്രഹമനുസരിച്ച് ജോലിയും പഠനവും ഒന്നിച്ചു തുടര്‍ന്നു. രാവിലെ സോപ്പ് കച്ചവടം, രാത്രി പഠിത്തം. വീടുകള്‍തോറും സോപ്പുകള്‍ വിറ്റ് അവന്‍ ഇരുപത്തയ്യായിരം ഡോളര്‍ മിച്ചം വച്ചു.

ആയിടയ്ക്ക് അവന് സോപ്പു നല്‍കിയിരുന്ന കമ്പനി വില്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ ഒന്നര ലക്ഷം ഡോളറാണ് വിലയായി ആവശ്യപ്പെട്ടത്. 25,000 ഡോളര്‍ അഡ്വാന്‍സ് നല്‍കി ഫുള്ളര്‍ അതിന്‍റെ കച്ചവടം ഉറപ്പിച്ചു. 

ബാക്കി തുകയ്ക്ക് രണ്ടാഴ്ചത്തെ അവധി പറഞ്ഞു.

ഒരു ദരിദ്ര നീഗ്രോയുവാവിന് ഒന്നേകാല്‍ ലക്ഷം ഡോളർ വായ്പയായി ലഭിക്കുക അന്നത്തെക്കാലത്ത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ, ഫുള്ളര്‍ തന്‍റേടത്തോടെ പല വാതിലുകളും മുട്ടി. ചില വാതിലുകള്‍ അയാള്‍ക്കായി തുറക്കപ്പെട്ടു. എങ്കിലും കരാര്‍ തീയതിയുടെ തലേദിവസമായിട്ടും പതിനായിരം ഡോളറിന്‍റെ കുറവ്!

അപ്പോഴും ഫുള്ളര്‍ നിരാശനായില്ല. പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്നും ദൈവം തന്നെ തുണയ്ക്കും എന്നും അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

രാത്രി പതിനൊന്നുമണി സമയം. എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഫുള്ളര്‍ വീടു വിട്ടിറങ്ങി. തെരുവീഥിയിലൂ ടെ വെറുതെ അലയുമ്പോള്‍ ഒരു കോണ്‍ട്രാക്ടറുടെ ഓഫീസില്‍ വെളിച്ചം കണ്ടു. മടികൂടാതെ അവന്‍ അവിടേയ്ക്കു കടന്നുചെന്നു.

ഭാഗ്യം അവിടെ അയാളെ കാത്തിരിപ്പുണ്ടായിരുന്നു. അവശേഷിച്ച പതിനായിരം ഡോളറിന്‍റെ ചെക്ക് ഫുള്ളറിന് അവിടെ നിന്നും ലഭിച്ചു.

പണത്തിന്‍റെ ആവശ്യവും തനിക്കു പണം വായ്പ തന്നവരുടെ പേരു വിവരങ്ങളും ഫുള്ളര്‍ പറഞ്ഞപ്പോള്‍ കോണ്‍ട്രാക്ടര്‍ക്ക് വിശ്വാസമായി. അയാള്‍ മടികൂടാതെ വായ്പ നല്‍കുകയായിരുന്നു.

അങ്ങനെ സോപ്പുകമ്പനി സ്വന്തമാക്കിയ അയാള്‍ കാലക്രമേണ ഏഴു കമ്പനികള്‍ കൂടി സ്വന്തമാക്കി. ജീവിതത്തില്‍ വിജയം കൊയ്തു. വീടുവീടാന്തരം സോപ്പ് വിറ്റവൻ ഏഴോളം കമ്പനിയുടെ അധിപനായി.

സ്ഥിര പരിശ്രമത്തിലൂടെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്ന് തൻ്റെ ജീവിതത്തിലൂടെ എസ്ബി ഫുള്ളര്‍ തെളിയിച്ചു. 

വിധിയെ പഴിക്കാതെ പ്രയത്നിച്ചു കൊണ്ടേയിരുന്നാല്‍ വിജയം നമ്മുടെ പിന്നാലെ എത്തും.

കോവിഡ് കാലത്ത് നിരാശപ്പെട്ടിരിക്കാതെ അവസരങ്ങൾ തേടി ഇറങ്ങണം. 

അവസരങ്ങൾ തേടിയിറങ്ങുന്നവർക്ക് മുന്നിൽ ഉയർച്ചയുടെയും വളർച്ചയുടെയും വിജയത്തിൻ്റെയും വാതിലുകൾ മലർക്കെ തുറക്കപ്പെടും.



മുഖങ്ങൾ പ്രകാശപൂരിതമാവട്ടെ!!!!!

 പണ്ട്, എന്ന് വെച്ചാൽ 30 കൊല്ലം മുമ്പ് ഗവ: കോളേജ് കാസർഗോഡിൻ്റെ പ്രധാന ഇടനാഴിയിൽ തൂക്കിയിരിക്കുന്ന ഭീമാകാരനായ നിലവിളക്കിനടിയിൽ നിന്ന് മുഷ്ടി ചുരുട്ടി  നിരവധി തവണ നീട്ടി മുദ്രാവാക്യം  വിളിച്ചിട്ടുണ്ട്..


തോറ്റിറ്റിട്ടില്ലാ, തോറ്റിട്ടില്ലാ

തോറ്റ ചരിത്രം കേട്ടിട്ടില്ലാ

കേട്ട ചരിത്രം തോറ്റതുമല്ലാ


അന്നൊന്നും അതിൻ്റെ വരികൾക്കിടയിലെ അർത്ഥം അറിഞ്ഞിരുന്നില്ല എന്നത് യാഥാർത്ഥ്യം.


കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് മുൻ കാലങ്ങളിൽ നേരിട്ട പരാജയങ്ങളുടെ രുചി എന്താണെന്നറിഞ്ഞതും, തോൽവികൾ ഒന്നിൻ്റെയും അവസാനമല്ല എന്ന് തിരിച്ചറിഞ്ഞതും.


പരാജയങ്ങളുണ്ടാകുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടുപിടിക്കുവാന്‍ നമ്മളിൽ പലരും മിനക്കെടാറില്ല. പലപ്പോഴും ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുവാനാണ് പലരുടെയും ശ്രമങ്ങൾ.


ഒരു ചെറിയ കഥ പറയട്ടെ...

ഒരിക്കല്‍ ഒരു മദ്ധ്യവയസ്കനായ യുവാവ് തെരുവ് വിളക്കിന്‍റെ വെളിച്ചത്തില്‍ തന്‍റെ വീടിന്‍റെ വെളിയിലായി എന്തോ തിരയുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഒരു അപരിചിതന്‍ അയാള്‍ എന്താണ് തിരയുന്നതെന്ന് ചോദിച്ചു.


“തന്‍റെ വീടിന്‍റെ നഷ്ടപ്പെട്ട താക്കോല്‍ തിരയുകയാണ്” എന്നായിരുന്നു ആ യുവാവിൻ്റെ മറുപടി.


ഞാനും സഹായിക്കാൻ കൂടാമെന്നു പറഞ്ഞ് ആ അപരിചിതനും അയാളോടൊപ്പം താക്കോല്‍ തപ്പുവാന്‍ തുടങ്ങി. 

ഏകദേശം അരമണിക്കൂറോളം തപ്പിയിട്ടും താക്കോല്‍ കിട്ടാതെ വന്നപ്പോള്‍ അപരിചിതന്‍ അയോളോട് ചോദിച്ചു.


“എവിടെ വച്ചാണ് നിങ്ങള്‍ക്ക് താക്കോല്‍ നഷ്ടപ്പെട്ടത്”?


"ങേ... അതോ

വീട്ടിനുള്ളില്‍ വച്ച്” ആ യുവാവ് മറുപടി നല്കി.


“പിന്നെയെന്തിനാണ് നിങ്ങള്‍ ഈ തെരുവ് വിളക്കിന് കീഴില്‍ തപ്പുന്നത്?” അപരിചിതന്‍ ദേഷ്യമടക്കി ചോദിച്ചു.


“ങേ അതോ, എന്‍റെ വീട്ടിനുള്ളില്‍ വെളിച്ചമില്ല. അതുകൊണ്ട് ഞാന്‍ വെളിച്ചമുള്ളിടത്ത് തപ്പി നോക്കുന്നു.” 

ആ മദ്ധ്യവയസ്ക യുവാവ് വളരെ കൂളായി മറുപടി നല്കി.

രണ്ടാളും രണ്ട് വഴിക്ക് യാത്ര പോയി.......


പലപ്പോഴും ഈ മദ്ധ്യവയസ്ക യുവാവിനെപ്പോലെയാണ് ജീവിതത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോള്‍ നമ്മളും പെരുമാറുന്നത്.


നമ്മുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ളിലേക്ക് നോക്കാതെ, പ്രശ്നങ്ങള്‍ക്കു വെളിയില്‍ തപ്പിത്തിരിയുന്ന അവസ്ഥയിലാണ് ബഹുഭൂരിപക്ഷം പേരും.


ജീവിതം നമുക്ക് പരാജയങ്ങള്‍ സമ്മാനിക്കുമ്പോള്‍ താഴെ പറയുന്ന ആറ് കാര്യങ്ങളോര്‍മ്മിക്കുക.


1. ഞാന്‍ സമാനതകളില്ലാത്ത വ്യക്തിയാണ്.... എന്നെപ്പോലെ ഈ ലോകത്തില്‍ ഞാന്‍ മാത്രമേയുള്ളൂ....

 (ലോകത്തില്‍ ഒരു വ്യക്തിക്കും നിങ്ങള്‍ നല്കുന്ന അതേ സംഭാവന ലോകത്തിനു നല്കാന്‍ കഴിയില്ല. വ്യത്യസ്തനായ നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.)


2. നിങ്ങളുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുക....

 (ഏതൊരു വ്യക്തിയിലും ഒരുപാട് നല്ല ഗുണങ്ങളുണ്ട്. ചിലര്‍ മികച്ച ഗായകരാകാം, ചിലര്‍ നല്ല എഴുത്തുകാരാകാം. ചിലർ പരിശീലകരാകാം... ഇത്തരത്തില്‍ നമ്മുടെയുള്ളിലെ നാം ഇഷ്ടപ്പെടുന്ന ആ നല്ല ഗുണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വിജയങ്ങള്‍ കൊയ്യുക.)


3. മനസ്സില്‍ ദൃഢപ്രതിജ്ഞ ചെയ്യുക.... പരാജയങ്ങളുണ്ടാകുമ്പോള്‍ നിരാശയില്‍ വീഴാതെ നിങ്ങള്‍ സ്വയം പറയുക. ഞാന്‍ കഴിവുള്ളയാളാണ്, മറ്റുള്ളവര്‍ എന്നെ ഏറെ സ്നേഹിക്കുന്നു. 

(ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കുവാന്‍ എനിക്ക് സാധിക്കുമെന്ന് സ്വയം പ്രതിജ്ഞ ചെയ്യണം, മറ്റുള്ളവർ വിചാരിച്ചാൽ നിങ്ങളുടെ ജീവിതം നന്നാക്കാനാവില്ല)


4. സ്വയം ക്ഷമിക്കുവാന്‍ തയ്യാറാവുക ....

 കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാലത്തില്‍ സംഭവിച്ച തെറ്റുകള്‍ക്ക് സ്വയം കുറ്റപ്പെടുത്തി സമയം നഷ്ടപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് തിരിച്ചറിയുക.


5. പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ വായിക്കുക.. ജീവിതത്തില്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍വെട്ടം മനസ്സില്‍ പ്രകാശിച്ചാല്‍പോലും അതിനെ ഊതിക്കെടുത്തുവാന്‍ നമ്മുടെയുള്ളിലെ നിഷേധാത്മക ചിന്തകള്‍ക്ക് സാധിക്കും. അതിനാല്‍ പ്രചോദനമേകുന്ന പുസ്തകങ്ങള്‍ വായിച്ച് സ്വയം പ്രചോദിതരാകുക.

മത ഗ്രന്ഥങ്ങളിലും പ്രചോദിത വാക്കുകളുണ്ട് എന്നറിയുക.


6. നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തുക....

 നിങ്ങളെ നന്നായി അറിയുന്നത് നിങ്ങള്‍ക്ക് മാത്രമാണ്. പരാജയത്തിന്‍റെ മഞ്ഞുപെയ്യുമ്പോള്‍ സൗജന്യ ഉപദേശം തരാന്‍ ധാരാളം ആളുകളുണ്ടാകാം. അപ്പോള്‍ എവിടെയാണ് അവസരം കണ്ടെത്തേണ്ടതെന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്.


 കടമ്മനിട്ടയുടെ വരികളെ നമ്മളൊന്ന് ഓർത്തെടുക്കുക 

നിങ്ങളോർക്കുക,

 നിങ്ങളെങ്ങനെ

നിങ്ങളായെന്ന്


തോൽവികൾ നിരാശപ്പെടാനുള്ളതല്ല, 

വിജയത്തിൻ്റെ പടവുകൾ ഓരോന്നായി ചാടിക്കയറാനുള്ള നിമിത്തങ്ങളാണ്. നിങ്ങൾക്കും നിങ്ങളെ ആശ്രയിക്കുന്നവർക്കും അതിനാവട്ടെ. 

മുഖങ്ങൾ പ്രകാശപൂരിതമാവട്ടെ.

അറിയുക

 അറിയണം....


പ്രവര്‍ത്തിക്കുന്നവര്‍ക്കേ പരാജയങ്ങളുണ്ടാകൂ.

തന്‍റെ കഴിവുകള്‍ വിനിയോഗിക്കാതെ വെറുതെ വീട്ടിലിരിക്കുന്ന വ്യക്തികള്‍ക്കു പരാജയങ്ങളുണ്ടായി എന്നു വരില്ല.


ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പരാജയം സംഭിച്ചിട്ടില്ല എന്ന് ഏതെങ്കിലുമൊരു വ്യക്തി പറയുകയാണെങ്കില്‍ ലോകത്തില്‍ ഏറ്റവും വലിയ വിഡ്ഢിയായിരിക്കും അയാള്‍.


നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ നാം പലപ്പോഴും വിലയിരുത്തുന്നതു നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യവുമായി ബന്ധപ്പെടുത്തിയാണ്. 


എന്നാല്‍ ഇന്നു നമുക്കു സംഭവിച്ചുവെന്നു നാം കരുതുന്ന പരാജയങ്ങള്‍ നാളെകളില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കേണ്ട മഹാവിജയത്തിന് അനിവാര്യമായിരിക്കാം.


പരാജയം ഒന്നിന്‍റെയും അവസാനമല്ല; 

മറിച്ച് ആരംഭമാണെന്നു മനസ്സിലാക്കുക.


ഇതാണ് ഒരു കരിയർ ഗൈഡ് പറഞ്ഞ് കൊടുക്കേണ്ടത്.

വഴികാട്ടിയാവണം
ഒരു കരിയർ ഗൈഡ്,
വഴിമുടക്കിയാവരുത്.

നിങ്ങളുടെ കരിയർ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലെത്തണമെങ്കിൽ, നിങ്ങൾ SMART ആവണം

 നിങ്ങളുടെ സ്വപ്നം സഫലമാകണമെങ്കില്‍ നിങ്ങളുടെ ലക്ഷ്യവും സ്മാര്‍ട്ടായിരിക്കണം...

S M A R T....


1. SPECIFIC: നേടേണ്ടതെന്തെന്നു (ലക്ഷ്യത്തെ) കൃത്യമായി നിര്‍വചിക്കണം.


2. MEASURABLE: 

ലക്ഷ്യം അളന്നു തിട്ടപ്പെടുത്തുന്നതായിരിക്കണം.


3. ACCOUNTABLE:

 സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിപൂര്‍ണ ഉത്തരവാദിത്വം എന്നിലാണ് എന്ന് സ്വയമറിയണം


4. REALISTIC: 

സ്വപ്ന സാക്ഷാൽക്കാര ലക്ഷ്യങ്ങള്‍ നിങ്ങൾക്ക് നേടിയെടുക്കാനാവുന്നതായിരിക്കണം.


5. TIMEBOUND: സ്വപ്നസാക്ഷാത്കാര ലക്ഷ്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കണം


ഇതിന് ഗൈഡ് ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾക്കാവും, നിങ്ങളുടെ അധ്യാപകർക്കാവും, 


പരിചിത സമ്പന്നനായ കരിയർ ഗൈഡിനാവും. 


അവരുടെ സഹായത്തോടെ ലക്ഷ്യത്തെ പൂർണ്ണതയിലെത്തിക്കാൻ ശ്രമിച്ചാലും.


We can try our best


സ്‌കൂൾ പരീക്ഷകളിലെ എ പ്ലസുകൾ

 സ്‌കൂൾ പരീക്ഷകളിലെ എ പ്ലസുകൾ മാത്രമല്ല ജീവിതം


ഒരു സ്കൂളില്‍ മോഷണം നടന്നു. മോഷണം ചെയ്തവന്‍ പിടിക്കപ്പെട്ടു. പ്രതിയുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി. പ്രിന്‍സിപ്പല്‍ അടച്ചിട്ടമുറിയില്‍ വിശദീകരിച്ചു. പുത്രന്‍റെ കുറ്റം എന്തെന്ന് കേട്ടുകഴിഞ്ഞപ്പോള്‍  അമ്മ പ്രിന്‍സിപ്പലിനോട്: “എന്തായാലും എന്‍റെ മകന്‍ സ്കൂളിലെ ഫസ്റ്റാണെന്ന് മറക്കണ്ട.”


മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ A+ കിട്ടിയാല്‍ പിന്നെ എന്തുമാകാമെന്ന ഒരു ധാരണ പൊതുവെ കാണുന്നുണ്ട്. അക്കാദമിക് എക്സലെന്‍സ് എന്നു പറയുന്നത് മാര്‍ക്ക് കാര്‍ഡില്‍ ഒതുക്കുന്ന ഒരു ചിന്താഗതി എന്നത് ഇന്നു ശക്തമാണ്. അവന്‍ ഇത്രയും മേടിച്ചില്ലേ? ഇനിയും എന്തു വേണമെന്നാ പറയുന്നത്?


ഒരാൾ നാട്ടിലെ നല്ല സ്കൂളില്‍ ഒരഡ്മിഷന്‍ തരപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടിയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്ന മക്കൾക്ക് സ്കൂളില്‍ ഒന്നാം റാങ്കാണെന്നു പറഞ്ഞാല്‍ എല്ലാമായില്ലേ? ഇനിയെന്തു വേണമെന്നു ചോദിക്കുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം വ്യക്തിയുടെ സമ്പൂര്‍ണ്ണ വികസനമാണ്.


 നല്ല സ്കൂളില്‍ പത്തു വര്‍ഷം പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കി വരുന്നവന് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് പല സ്കൂളുകളിലും ആരംഭകര്‍  എഴുതിവച്ചിരിക്കുന്നുണ്ട്. 


അവര്‍ ഈശ്വരവിശ്വാസം ഉള്ളവരായി വളരണം; അവര്‍ മാതാപിതാക്കളേയും ഗുരുഭൂതരേയും ആദരിക്കണം; അവര്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം; സര്‍വ്വോപരി അവര്‍ സത്യം, നീതി, കാരുണ്യം മുതലായ ഗുണങ്ങളില്‍ തൃപ്തികരമായ വളര്‍ച്ച നേടിയിട്ടുണ്ടാകണം


ഇതെല്ലാം മറന്ന് ഇന്ന്, മക്കളുടെ വിദ്യാഭ്യാസം വിലയിരുത്തുന്ന മാതാപിതാക്കള്‍ അവരുടെ മാര്‍ക്ക് പ്രോഗ്രസ് കാര്‍ഡു മാത്രമാണ് പരിഗണിക്കുന്നത്.


 മാത്സും ഫിസിക്സും കെമിസ്ട്രിയും പഠിച്ചാലും ഒരാള്‍ സത്യസന്ധനാകണമെന്നില്ലല്ലോ. നീതിയോടെ പെരുമാറണമെന്നില്ല. മറ്റുള്ളവരോട് കരുണ കാണിക്കണമെന്നുമില്ല


നിരന്തരമായ ടെസ്റ്റ് പേപ്പറുകള്‍ കൊണ്ട് നേടുന്ന എ പ്ലസില്‍ വലിയ കാര്യമൊന്നുമില്ല. 


സ്വന്തമായി ചിന്തിക്കാനും ശരികളിലേക്ക് എത്താനുമുളള കഴിവാണ് കുട്ടികളില്‍ വളര്‍ത്തപ്പെടേണ്ടത്. ഇതിനാകണം പാഠശാലകൾ. വീട്ടകങ്ങളിലും ഇത് പഠിപ്പിക്കപ്പെടണം.


സ്കൂൾ പാഠ്യവിഷയങ്ങളിൽ മാത്രം എ പ്ലസ് നേടിയിട്ട് കാര്യമില്ല, 


ജീവിത പാഠ്യവിഷയങ്ങളിലും എ പ്ലസ് നേടാനാകുന്നവനാണ് മികച്ച വിദ്യാർത്ഥി.


മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള.....

 മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.


ചരിത്രത്താളുകളിലൂടെ കണ്ണോടിച്ചാൽ നമുക്കൊരുപാട് ചിത്രങ്ങൾ കോറിയിട്ടത് കാണാം.


നാലുവയസ്സുവരെ സംസാരിക്കാതിരുന്ന ബാലനെക്കുറിച്ച് ടീച്ചര്‍ മാര്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു: “ഇവന്‍ ജീവിതത്തില്‍ ഒന്നുമാകുവാന്‍ പോകുന്നില്ല.” ഈ വ്യക്തിയാണ് ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭയായി മാറിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.


ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തോല്ക്കുകയും, മണ്ടനെന്നു വിളിച്ച് മറ്റുള്ളവര്‍ ആക്ഷേപിക്കുകയും ചെയ്ത വ്യക്തിയാണ് പില്‍ക്കാലത്ത് പ്രശസ്ത പ്രഭാഷകനും ഇംഗ്ലണ്ടിന്‍റെ പ്രധാനമന്ത്രിയുമായി മാറിയ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍.


സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിവില്ലെന്നു പറഞ്ഞ് കോച്ച് തിരിച്ചയച്ച വ്യക്തിയാണ് പിന്നീട് ബാസ്ക്കറ്റ്ബോള്‍ രംഗത്തെ രാജാവായി മാറിയ മൈക്കിള്‍ ജോര്‍ഡാന്‍.


ഒരു പുസ്തകം പ്രസാധകര്‍ 140 തവണ തിരസ്ക്കരിച്ചാല്‍ ആ പുസ്തകത്തിന്‍റെ ഭാവിയെന്താകും? ഇന്ന് 800 ലക്ഷം കോപ്പികള്‍ അറുപത് വ്യത്യസ്ത ടൈറ്റിലുകളിലായി ഇറങ്ങിയിട്ടുള്ള ‘ചിക്കന്‍ സൂപ്പ് ഫോള്‍ ദ സോള്‍’ പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കൊള്ളില്ലെന്നു പറഞ്ഞത് ഒന്നും രണ്ടുമല്ല നൂറ്റിനാല്പ്പത് പ്രസാധകരാണ്.


മുകളില്‍ പ്രസ്താവിച്ച സംഭവങ്ങളിൽ പരാമർശിക്കപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ച് പലരും ശരി എന്നു തോന്നി പറഞ്ഞ കാര്യങ്ങളൊക്കെ തികച്ചും തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു.


ഒരാളെ വിലയിരുത്തും മുമ്പ്, അയാളെ ശരിക്കടുത്തറിയണം. അത്തരത്തിൽ അടുത്തറിഞ്ഞ ആൾക്കേ നല്ലൊരു വഴികാട്ടിയാവാനാകൂ. 


ഒരധ്യാപകൻ, ഒരു കരിയർ ഗൈഡ് എന്നും നല്ല വഴികാട്ടിയാവണം.

നല്ലതിലേക്ക് നയിക്കുന്ന വഴികാട്ടി.


Friday, May 2, 2014

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?





കേരളത്തിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും സിവില്‍ സര്‍വീസസ് പരീക്ഷയെഴുതി ഐ.എ.എസ്./ഐ.പി.എസ്. ഉദ്യോഗസ്ഥനാവണമെന്നുണ്ട്. ഇതിനായി സ്വയം തയ്യാറെടുപ്പു നടത്താന്‍ ചിലര്‍ തുനിയുമ്പോള്‍ മറ്റുചിലര്‍ കോച്ചിങ് സെന്ററുകളില്‍ പോയി പരിശീലനം തേടുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ നമ്മുടെ കോളേജുകളില്‍ ഇല്ലാത്തതിനാല്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി എങ്ങനെ പഠിക്കണമെന്നും ഏതു രീതിയില്‍ തയ്യാറെടുക്കണമെന്നും പലര്‍ക്കും അറിയില്ല. 'സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?' എന്നും പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ വിജയിക്കാന്‍ ഏതു രീതിയിലുള്ള പഠനം നടത്തണമെന്നുമുള്ള വിശദമായ ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഈ മൂന്നാംഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഞാന്‍ പഠിച്ച രീതി അടിസ്ഥാനപ്പെടുത്തിയാണ് വിശകലനവും വിശദീകരണവും നടത്തിയിട്ടുള്ളത് എന്നുകൂടി ഇവിടെ കുറിക്കട്ടെ.

ആദ്യചുവട്

ഏകദേശം ഒരു വര്‍ഷം മുന്‍പ് ഒരു പ്രശസ്ത സ്‌കൂള്‍ സംഘടിപ്പിച്ച 'സിവില്‍ സര്‍വീസ് മാര്‍ഗനിര്‍ദേശക്യാമ്പി'ല്‍ ക്ലാസ്സെടുക്കാന്‍ വേണ്ടി എന്നെ ക്ഷണിച്ചിരുന്നു. മൂന്ന് അവധി ദിവസങ്ങള്‍ ഒരുമിച്ചു വന്ന ദിവസങ്ങളിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുപതോളം കുട്ടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. എല്ലാവരും എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. രണ്ടു മണിക്കൂറാണ് എനിക്ക് ക്ലാസ്സെടുക്കാന്‍ വേണ്ടി അനുവദിച്ചുതന്നിട്ടുള്ള സമയം.

എട്ടാംതരത്തിലും ഒന്‍പതാംതരത്തിലും പഠിക്കുന്ന കുട്ടികളോട് സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി എന്താണ് രണ്ടു മണിക്കൂര്‍ സംസാരിക്കുക എന്ന് ആശങ്കപ്പെട്ട എനിക്ക് 'ഭാവിയില്‍ ആരായിത്തീരണമെന്നാണ് നിങ്ങളുടെ ആഗ്രഹം?' എന്ന ചോദ്യം എല്ലാവരോടും ചോദിക്കാനാണ് ആദ്യം തോന്നിയത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ 'സിവില്‍ സര്‍വീസ് എന്താണ്?' എന്നറിയാനുള്ള ആഗ്രഹവും 'ഈ സേവനമേഖലയില്‍ ജോലി ചെയ്യണം' എന്ന ചിന്തയും ഈ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നറിയാനുള്ള ആകാംക്ഷയില്‍നിന്നായിരുന്നു എന്റെ ചോദ്യം.

'കരിയറില്‍ ആരാവാനാണ്/ഏതു ജോലി നേടാനാണ് ഇഷ്ടം?' എന്ന ചോദ്യം എഴുപതു പേരോടും ഞാന്‍ ചോദിച്ചു. എല്ലാവരും ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ കണക്കെടുത്തു. ആറുപേര്‍ക്ക് ഐ.എ.എസ.് നേടണം. രണ്ടുപേര്‍ക്ക് ഐ.പി.എസ്. മറ്റുള്ളവരെല്ലാം ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ്, ശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍ തുടങ്ങിയ മറ്റു പല തൊഴില്‍മേഖലകളില്‍ ഉയര്‍ന്ന ജോലി സ്വപ്‌നം കാണുന്നവരാണ്. 'പിന്നെ എന്തിന് ഈ ക്ലാസ്സില്‍ വന്ന് മൂന്ന് അവധിദിവസങ്ങള്‍ പാഴാക്കുന്നു?' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരു കുട്ടി വളരെ നിഷ്‌കളങ്കമായ മറുപടി നല്കി, 'സര്‍, സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പില്‍ വന്നാല്‍ കുറച്ച് പൊതുവിജ്ഞാനം ലഭിക്കുമല്ലോ എന്നു കരുതി വന്നതാണ്.' മറ്റൊരു കുട്ടി പറഞ്ഞത്, 'അച്ഛനുമമ്മയും നിര്‍ബന്ധിച്ചതുകൊണ്ട് വന്നതാണ്,' എന്നാണ്.

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആദ്യചുവട് സ്വന്തം മനസ്സില്‍നിന്നും മുളപൊട്ടുന്ന 'ഒരു ഐ.എ.എസ്./ഐ.പി.എസ്സുകാരനാവണം' എന്ന ചിന്തതന്നെയായിരിക്കണമെന്ന് അടിവരയിട്ടു പറയാനാണ് മുകളില്‍ എഴുതിയ അനുഭവം ഇവിടെ പങ്കുവെച്ചത്. മാതാപിതാക്കളുടെ പ്രേരണകൊണ്ടോ, വലിയ അധികാരങ്ങള്‍ ലഭിക്കുമെന്ന ചിന്തകൊണ്ടോ ഈ തൊഴില്‍മേഖല തിരഞ്ഞെടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ഡോക്ടര്‍, ടീച്ചര്‍, നഴ്‌സ്, പോലീസ് തുടങ്ങിയവരുമായി നിരന്തരം ഇടപഴകുന്നതിനാല്‍ ഈ ജോലികള്‍ എന്താണെന്ന ഒരു ഏകദേശധാരണ നമ്മുടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകും. എന്നാല്‍ ജില്ലാ കളക്ടറെയോ, സിറ്റി പോലീസ് കമ്മീഷണറെയോ, ഗവ. സെക്രട്ടറിയെയോ നേരിട്ട് കാണാത്തതിനാല്‍ എന്താണ് സിവില്‍ സര്‍വീസ് എന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. (ദ കിങ്, കമ്മീഷണര്‍ തുടങ്ങിയ സിനിമകളിലൂടെ ലഭിക്കുന്ന അറിവ് ഇവിടെ വിസ്മരിക്കുന്നില്ല!) സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുന്നതും, വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കുന്ന സിവില്‍ സര്‍വീസ് റാങ്കുജേതാക്കളുമായുള്ള അഭിമുഖങ്ങള്‍ വായിക്കുന്നതും സിവില്‍ സര്‍വീസസ് എന്ന മേഖലയെക്കുറിച്ചും, പരീക്ഷ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ചും അറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. കൂടാതെ, പല സ്ഥാപനങ്ങളും വിദ്യാലയങ്ങളും നടത്തുന്ന സിവില്‍ സര്‍വീസ് ക്യാമ്പുകളില്‍ പങ്കെടുത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത് 'ഐ.എ.എസ്. ജോലി' എന്താണെന്നറിയാനും എന്റെ ആഗ്രഹം ഇതുതന്നെയാണ് എന്ന് ഊട്ടിയുറപ്പിക്കാനും സഹായിക്കും.
ഇന്ത്യയുടെ 'ഉരുക്കുചട്ടക്കൂ'ടാണ് സിവില്‍ സര്‍വീസ്. പൊതുഭരണമാണ് ഐ.എ.എസ്. നേടിയാല്‍ പ്രവര്‍ത്തിക്കേണ്ട മേഖല. നിയമപരിപാലനം ഉറപ്പാക്കലാണ് ഐ.പി.എസ്സുകാരുടെ ജോലി. പൊതുവേ പറഞ്ഞാല്‍ മാനേജ്‌മെന്റ്, ഭരണനിര്‍വഹണം എന്നീ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്കും; സമൂഹത്തില്‍ കാലൂന്നിക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും; സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന ഇച്ഛാശക്തിയുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉന്നതമായ ജോലിയാണ് സിവില്‍ സര്‍വീസ്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും നൂതനാശയങ്ങള്‍ നടപ്പിലാക്കി സാമൂഹികപുരോഗതി കൈവരുത്താനും മറ്റുമായി ധാരാളം അവസരങ്ങളാണ് 'സിവില്‍ സര്‍വീസ്' വാഗ്ദാനം ചെയ്യുന്നത്. ഈ അവസരങ്ങള്‍ മുന്നില്‍ക്കണ്ട് സ്വന്തം ഇഷ്ടപ്രകാരം 'എനിക്ക് ഐ.എ.എസ്. വേണം' എന്ന ഉറച്ചതീരുമാനം എടുക്കുക എന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ വേണ്ട 'ആദ്യചുവട്.'
ലക്ഷ്യം ഉറപ്പിച്ച് ആദ്യചുവടു കഴിഞ്ഞാല്‍ അടുത്തപടി പരീക്ഷയെപ്പറ്റി മനസ്സിലാക്കുക എന്നതാണ്. സിവില്‍ സര്‍വീസസ് പരീക്ഷ എന്ത്? എങ്ങനെ? എന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും പരീക്ഷയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കുകയും വേണം. പരീക്ഷയുടെ ഘടന, സിലബസ്, പരീക്ഷയെഴുതാനുള്ള അടിസ്ഥാനയോഗ്യതയും ഇളവുകളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ എന്നിങ്ങനെയുള്ള സിവില്‍ സര്‍വീസസ് പരീക്ഷാസംബന്ധിയായ എല്ലാ വിവരങ്ങളും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിന്റെ ഒരു സംക്ഷിപ്തരൂപം ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു നല്കിയിട്ടുമുണ്ട്. ലക്ഷ്യത്തില്‍ മനസ്സൂന്നി പരീക്ഷാസംബന്ധിയായ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പഠനം ആരംഭിക്കാം.

പഠനം എപ്പോള്‍ തുടങ്ങണം?

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുതുടങ്ങിയവര്‍ക്കും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം മാത്രം പഠനം ആരംഭിച്ചവര്‍ക്കും, ഒരു ജോലി ചെയ്തുകൊണ്ട് പരിശീലനം നേടിയവര്‍ക്കും എല്ലാം ഐ.എ.എസ്. ലഭിച്ചിട്ടുണ്ട്. അപ്പോള്‍ ഏതു ക്ലാസ്സില്‍ പഠിക്കുമ്പോള്‍/ കോളേജ് പഠനകാലത്ത്/ അതിനുശേഷം പഠനം തുടങ്ങണമെന്ന ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്.

സിവില്‍ സര്‍വീസസ് പരീക്ഷ പാസായ ശേഷം ഒരു ചാനലില്‍ നടന്ന അഭിമുഖത്തില്‍ 'സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ നിങ്ങള്‍ വരുത്തിയ ഏറ്റവും വലിയ തെറ്റ് എന്താണ്?' എന്നു ചോദിച്ചപ്പോള്‍ എനിക്ക് ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ - 'പഠനം തുടങ്ങാന്‍ വൈകി എന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!' ഡിഗ്രി കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തതിനുശേഷം ഒരു വര്‍ഷം ജോലി ചെയ്തതിനും ശേഷമാണ് ഞാന്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പു തുടങ്ങിയത്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ 'ഇതു സാരമില്ല' എന്നും 'എന്റെ സിവില്‍ സര്‍വീസിലേക്കുള്ള വഴി ഇതായിരുന്നു' എന്നുമുള്ള തിരിച്ചറിവിലൂടെ പഠനം വൈകി എന്ന തെറ്റിനെ സാധൂകരിക്കുന്നുണ്ടെങ്കിലും, ചെറുപ്പത്തില്‍ത്തന്നെ ഐ.എ.എസ്. നേടാന്‍ ആഗ്രഹമുള്ളവര്‍ തയ്യാറെടുപ്പും നേരത്തേ ആരംഭിക്കുന്നത് അഭികാമ്യമായിരിക്കും.

നേരത്തേ തുടങ്ങണം എന്നു പറയുമ്പോള്‍ 10-ാം തരം കഴിഞ്ഞയുടനെ തയ്യാറെടുപ്പു തുടങ്ങണോ, അതോ ഡിഗ്രി പഠനകാലം മുതല്‍ മതിയോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകാം. കൂടാതെ ഡിഗ്രി/ പ്ലസ് ടു പഠനശാഖ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നും ചിന്തിച്ചേക്കാം. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും സിവില്‍ സര്‍വീസ് തയ്യാറെടുപ്പിനുള്ള അടിത്തറ പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയും താഴെക്കൊടുക്കുന്നു:
1. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്. (ഒരു വര്‍ഷം പഠനം; ഒരു വര്‍ഷം പരീക്ഷ.) ഈ രണ്ടു വര്‍ഷക്കാലം പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെയും സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. അതായത് 2015-ല്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2013 മുതലുള്ള പത്രവാര്‍ത്തകള്‍ വായിച്ച് നോട്ടെഴുതിയാല്‍ മതിയാകും.

2. വായനശീലവും എഴുത്തും ചിന്താശേഷിയും അപഗ്രഥനപാടവവും പൊതുവിജ്ഞാനവുമൊക്കെ രണ്ടു വര്‍ഷംകൊണ്ട് പെട്ടെന്നുണ്ടാക്കാന്‍ സാധിക്കുന്ന കാര്യമല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കാനും പൊതുവിഷയങ്ങളില്‍ വിശകലനം ചെയ്ത് സംസാരിക്കാനും സാധിക്കൂ. അതിനാല്‍ പരീക്ഷയെഴുതുന്നതിനു രണ്ടു വര്‍ഷം മുന്‍പുമാത്രം ചിട്ടയോടെ വാര്‍ത്തകള്‍ എഴുതിയെടുക്കാനും, നോട്ടുകള്‍ തയ്യാറാക്കാനും തുടങ്ങിയാല്‍ മതിയെങ്കിലും വായന ഡിഗ്രി ഒന്നാംവര്‍ഷം മുതലെങ്കിലും തുടങ്ങണം.

3. രണ്ടു വര്‍ഷം ചിട്ടയോടെയുള്ള പഠനം; ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍ ലക്ഷ്യബോധത്തോടെയുള്ള വായനയും പഠനവും. ഇതു മതിയോ? അതോ ഡിഗ്രി പഠിക്കുന്ന വിഷയം തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണോ? ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി എനിക്കു പറയാനുള്ളത് സിവില്‍ സര്‍വീസസ് പരീക്ഷ എളുപ്പമാക്കാന്‍ ഏതെങ്കിലും പ്രത്യേക വിഷയം എടുത്തുപഠിക്കേണ്ട ആവശ്യമില്ല എന്നു മാത്രമാണ്. ഏതു വിഷയം പഠിച്ചാലും സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടാം.

4. പ്ലസ് ടുവിന് സയന്‍സ് പഠിച്ച് എഞ്ചിനീയറിങ,് മെഡിസിന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ദോഷകരമായി ഒരിക്കലും ബാധിക്കില്ല. ഇത്തരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നാല്‍ ഡിഗ്രി പഠിക്കുന്ന സമയത്ത് സിവില്‍ സര്‍വീസിനായി പ്രത്യേക തയ്യാറെടുപ്പു നടത്താന്‍ സമയം കിട്ടിയില്ല എന്നുവരാം. എന്നാല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വളരെ എളുപ്പമായിരിക്കും. കൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തരുന്ന ആത്മവിശ്വാസവും; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മറ്റൊരു തൊഴില്‍ നേടാനുള്ള കഴിവുണ്ടെന്ന ചിന്തയും കൈമുതലായുണ്ടാകും. ബി.എ., ബി.കോം തുടങ്ങിയ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് കോളേജിലെ ക്ലാസ്സുകള്‍ കഴിഞ്ഞ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ സമയം ലഭിച്ചേക്കാം. കൂടാതെ ഉത്തരങ്ങള്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവും കൂടുതലായി ലഭിച്ചേക്കാം. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഏതു കോഴ്‌സ് പഠിച്ചാലും അതിന് അതിന്റേതായ ഗുണവും ദോഷവും ഉള്ളതായി കാണാം.

അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് ഉദ്യോഗാര്‍ഥിക്കു താത്പര്യമുള്ള ബിരുദകോഴ്‌സിനു ചേരാനും, ഒന്നാംവര്‍ഷ ബിരുദക്ലാസ്സുകളുടെ കൂടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു വേണ്ട തയ്യാറെടുപ്പ് തുടങ്ങാനും സാധിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായി മറ്റൊന്നില്ല. ഇപ്രകാരം പഠിക്കാന്‍ സാധിച്ചാല്‍ ഡിഗ്രി കഴിയുമ്പോഴേക്കും നല്ലൊരു വൈജ്ഞാനിക അടിത്തറ ലഭിക്കും. പിന്നീട് ഒന്നോരണ്ടോ വര്‍ഷംകൊണ്ട് പരീക്ഷയെഴുതി വിജയിക്കാം.

കോച്ചിങ് വേണോ?

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ 'ഉണ്ട്' എന്നും 'ഇല്ല' എന്നും ഉത്തരം പറയേണ്ടിവരും. ഡല്‍ഹിയിലെ ജെ.എന്‍.യുപോലെ സിവില്‍ സര്‍വീസ് പഠനസംസ്‌കാരമുള്ള ഒരു കലാശാലയില്‍ തനിക്ക് ഏറ്റവും താത്പര്യമുള്ള ഒരു വിഷയത്തില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥിക്ക് ഒരുപക്ഷേ, കോച്ചിങ് ആവശ്യമായി വരില്ല. എങ്ങനെ പഠിക്കണം, ഏതു പുസ്തകങ്ങള്‍ വായിക്കണം എന്നൊക്കെയുള്ള വിവരങ്ങള്‍ കൂട്ടുകാരില്‍നിന്നും ലഭിക്കും. ഒന്നാം ഐച്ഛികവിഷയം ബിരുദവിഷയം തന്നെയാകുമ്പോള്‍ പ്രത്യേക പരിശീലനം ആവശ്യമില്ലായിരിക്കും. രണ്ടാമത്തെ ഐച്ഛികവിഷയം കൂട്ടുകാരുടെയും മറ്റും നോട്ടില്‍നിന്നും അനായാസം പഠിച്ചെടുക്കാവുന്നതേ ഉള്ളൂ എന്നും തോന്നല്‍ വരാം. ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ എഴുതാന്‍ നല്ല പരന്നവായന മതി. ഇത്തരം സാഹചര്യങ്ങളില്‍ കോച്ചിങ്ങിന്റെ സഹായമില്ലാതെതന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുക്കാം.

മറിച്ച്, സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്ത, എന്തു പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ ആരുമില്ലാത്ത ഒരു സാഹചര്യത്തിലാണ് ബിരുദപഠനമെങ്കില്‍ കോച്ചിങ് ഉപകാരപ്രദമായേക്കും. കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് അഞ്ചാറുമാസം പഠിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ഏതു രീതിയില്‍ പഠിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നേടാനും സാധിക്കും. പഠനത്തിന് നല്ലൊരു അടിത്തറയിടാനും, ഒരു തുടക്കം നല്കാനും കോച്ചിങ് സെന്ററിലെ അന്തരീക്ഷം സഹായകമാവും. (പഠനത്തിന് ഒരു ദിശ നല്കാനും പരീക്ഷയെപ്പറ്റി മനസ്സിലാക്കാനും പ്രധാന അടിസ്ഥാനവിവരങ്ങള്‍ ലഭിക്കാനുമാണ് കോച്ചിങ് സെന്ററില്‍ ചേര്‍ന്നു പരിശീലനം നേടേണ്ടത് എന്ന കാര്യം ഒരിക്കലും മറക്കരുത്. കാരണം, ഉദ്യോഗാര്‍ഥിയുടെ സ്വപ്രയത്‌നവും ചിട്ടയോടെയുള്ള പഠനവുംകൊണ്ടു മാത്രമേ പരീക്ഷയില്‍ വിജയം കൈവരിക്കാനാവൂ. വിജയത്തിനാവശ്യമായ ക്യാപ്‌സ്യൂളുകള്‍ പ്രതീക്ഷിച്ച് ആരും കോച്ചിങ്ങിന് ചേരരുത്)

നല്ലൊരു അടിത്തറയും പഠനത്തിന് തുടക്കവും നല്കുന്നത് കൂടാതെ ഐച്ഛികവിഷയങ്ങള്‍ പഠിക്കാനും കോച്ചിങ് ആവശ്യമാണ്. എഞ്ചിനീയറിങ് ബിരുദധാരികളും മറ്റും ഡിഗ്രിതലത്തില്‍ പഠിക്കാത്ത വിഷയമായിരിക്കും മിക്കപ്പോഴും ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാറ്. സാധാരണയായി, രണ്ടു പുതിയ വിഷയങ്ങള്‍ ഡിഗ്രി തലത്തില്‍ പഠിച്ചെടുക്കാന്‍ അധ്യാപകരുടെ സഹായം കൂടിയേതീരൂ. ഗുരുമുഖത്തുനിന്നും പകര്‍ന്നുകിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തിയാല്‍ ഐച്ഛികവിഷയങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് ബുദ്ധിമുട്ടില്ലാതെ നടത്താം. മറിച്ച്, യാതൊരു ബന്ധവുമില്ലാത്ത ഐച്ഛികവിഷയങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ സ്വയം വായിച്ച് പഠിച്ചെടുക്കാന്‍ സമയമെടുക്കും. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി ധാരണയില്ലാത്തവര്‍ക്ക് നല്ലൊരു അടിത്തറ കെട്ടിയെടുക്കാനും ഐച്ഛികവിഷയങ്ങളില്‍ പ്രാവീണ്യം നേടാനും കോച്ചിങ് ആവശ്യമാണ് എന്നു പറയാം. കോച്ചിങ് സെന്ററുകളില്‍നിന്നും 10% മാത്രമേ ലഭിക്കൂ എന്നും ബാക്കി 90% വും സ്വന്തം പ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറിയാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നാണ് എന്റെ അനുഭവം.

ഐച്ഛികവിഷയം തിരഞ്ഞെടുക്കല്‍

സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവര്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനം. ചില വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും ചിലവ പഠിച്ചാല്‍ മാര്‍ക്കു കിട്ടാന്‍ വിഷമമാണെന്നും മറ്റും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കൂടാതെ, സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍ എന്നിവയും അനുബന്ധവിഷയങ്ങളും എടുത്തുപഠിച്ചാല്‍ വിജയസാധ്യത തീരേയില്ല എന്നും എപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഏതൊക്കെ വിഷയങ്ങള്‍ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണം എന്ന ആശങ്ക സ്വാഭാവികമാണ്. കൂടാതെ റാങ്കു നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മെയിന്‍ പരീക്ഷയില്‍ 2000 മാര്‍ക്കില്‍ 1200 മാര്‍ക്ക് ഐച്ഛികവിഷയങ്ങള്‍ക്കാണ്. ആയതിനാല്‍ വളരെ ശ്രദ്ധയോടെ വിശകലനം ചെയ്തുമാത്രം എടുക്കേണ്ട ഒരു തീരുമാനമാണ് ഐച്ഛികവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു:

1. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളായിരിക്കണം ഓപ്ഷന്‍ ആയി എടുത്തു പഠിക്കേണ്ടത്. ഏകദേശം രണ്ടോ മൂന്നോ വര്‍ഷം ഈ വിഷയങ്ങള്‍ പഠിക്കേണ്ടതായി വന്നേക്കാം. താത്പര്യമില്ലാത്ത വിഷയമാണെങ്കില്‍ ആഴത്തിലുള്ള പഠനം സാധ്യമാവില്ല. കൂടാതെ, സര്‍ഗാത്മകമായി ഉത്തരമെഴുതി ഉയര്‍ന്ന മാര്‍ക്കു നേടാന്‍ വിഷയത്തില്‍ നല്ല താത്പര്യം കൂടിയേ തീരൂ. ഡിഗ്രിതലത്തില്‍ പഠിച്ച വിഷയത്തില്‍ താത്പര്യമില്ല എങ്കില്‍ ആ വിഷയം ഉപേക്ഷിച്ച് മറ്റൊരു വിഷയം ഓപ്ഷണലായി സ്വീകരിക്കുന്നതിന് മടി വേണ്ട. പുതിയൊരു വിഷയം പരീക്ഷയ്ക്കാവശ്യമുള്ള തലത്തില്‍ പഠിച്ചെടുക്കാന്‍ ഏകദേശം ഒരു വര്‍ഷം മതി.

2. സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുമാണല്ലോ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ ഗുരുക്കന്മാര്‍. ആയതിനാല്‍ താത്പര്യമുള്ള വിഷയങ്ങളുടെ മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സിലബസ്സും ചോദ്യപേപ്പറുകളും വായിച്ചുനോക്കി, സ്വന്തം മനസ്സിന് ഏറ്റവും താത്പര്യവും ആത്മവിശ്വാസവും തോന്നിപ്പിക്കുന്ന വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. ഇപ്രകാരം പഴയ ചോദ്യപേപ്പറുകളിലൂടെ കണ്ണോടിച്ച് പല വിഷയങ്ങളുടെ ചോദ്യങ്ങള്‍ താരതമ്യപ്പെടുത്തി നോക്കിയതിനുശേഷം തീരുമാനമെടുത്താല്‍ മാത്രമേ ഏതു വിഷയമെടുത്താലാണ് എളുപ്പത്തില്‍ പഠിക്കാനും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാനും സാധിക്കുക എന്നു മനസ്സിലാവൂ.

3. സ്വന്തം താത്പര്യവും സിലബസ്സും ചോദ്യപേപ്പറും വിശകലനം ചെയ്ത ശേഷം എടുത്ത തീരുമാനവും അടിസ്ഥാനപ്പെടുത്തിയാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കേണ്ടത്. ഈ വിഷയം പഠിച്ച് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്കു കിട്ടാനുള്ള സാധ്യതകൂടി അന്വേഷിച്ചശേഷം തീരുമാനം ഉറപ്പിക്കാം. എന്റെ അഭിപ്രായത്തില്‍ ഏതു വിഷയം തിരഞ്ഞെടുത്താലും നല്ല മാര്‍ക്കു ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും മുന്‍വര്‍ഷങ്ങളില്‍ ഈ വിഷയം തിരഞ്ഞെടുത്ത് പരീക്ഷയെഴുതി വിജയിച്ചവരോടുകൂടി ചോദിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഭാവിയില്‍ വന്നേക്കാവുന്ന ആശങ്കകള്‍ ദൂരീകരിക്കാനും സഹായിക്കും.

4. കോച്ചിങ്ങിന്റെ ലഭ്യതയും ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതില്‍ ഒരു ചെറിയ ഘടകമായി വന്നേക്കാം. ഉദാഹരണമായി, സംസ്‌കൃതസാഹിത്യമാണ് ഒരു വിദ്യാര്‍ഥിക്ക് ഏറ്റവും താത്പര്യമുള്ള വിഷയങ്ങളിലൊന്ന് എന്നു കരുതുക. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ സംസ്‌കൃതസാഹിത്യത്തിന്റെ സിലബസ് പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകര്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ പഠനം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരാം. അപ്പോള്‍, ഒരു നല്ല അധ്യാപകന്റെ ലഭ്യതയും ഐച്ഛികവിഷയത്തിന്റെ തിരഞ്ഞെടുപ്പില്‍ ഒരു വളരെ ചെറിയ സ്വാധീനഘടകമായി വന്നേക്കാം.

കൂടുതലായി വിശദീകരിക്കാന്‍, ഞാന്‍ 'മലയാളസാഹിത്യം' ഒരു ഐച്ഛികവിഷയമായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഇവിടെ പറയാം. 'ഭൂമിശാസ്ത്രം' ഒന്നാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തെ ഓപ്ഷന്‍ 'സോഷ്യോളജി' വേണോ 'പൊളിറ്റിക്കല്‍ സയന്‍സ്' വേണോ അതോ 'മലയാളം' വേണോ എന്ന സംശയം മനസ്സില്‍ നിറഞ്ഞു. സിലബസ് വിശദമായി നോക്കിയപ്പോള്‍ ഇവ മൂന്നിലും താത്പര്യം ജനിച്ചു. ജനറല്‍ സ്റ്റഡീസ് പേപ്പറിനുവേണ്ടി പഠിക്കുന്ന ചരിത്രവും ഭരണഘടനയും രാഷ്ട്രതന്ത്രവുമൊക്കെ 'പൊളിറ്റിക്കല്‍ സയന്‍സി'ല്‍ ഉണ്ട്. അപ്പോള്‍ കൂടുതല്‍ പഠിക്കേണ്ടിവരില്ല എന്നും തോന്നി. കൂടാതെ മെയിന്‍ പരീക്ഷയുടെ ജനറല്‍ സ്റ്റഡിസ് പേപ്പറിനുവേണ്ടി പഠിക്കേണ്ട വിഷയമായ 'മറ്റു രാജ്യങ്ങളുമായി ഉള്ള ഇന്ത്യയുടെ ബന്ധം' പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിക്ക് എളുപ്പമാണ്. 'സോഷ്യോളജി' എന്നെ സംബന്ധിച്ച് പുതിയ വിഷയമാണെങ്കിലും പഠിക്കാന്‍ എളുപ്പവും താത്പര്യം ജനിപ്പിക്കുന്നതുമാണെന്നും തോന്നി. 'മലയാളസാഹിത്യ'ത്തില്‍ സ്വഭാവിക താത്പര്യവും ഉണ്ട്. ഏതു വിഷയം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വാങ്ങുകയാണ് ഞാന്‍ ആദ്യമായി ചെയ്തത്.

കഴിഞ്ഞ പത്തു വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ പുസ്തകരൂപത്തില്‍ ബുക്സ്റ്റാളുകളില്‍ ലഭ്യമാണ്. 30 രൂപയാണ് ഓരോ ചോദ്യബാങ്കിന്റെയും വില (ഇന്ന് ചോദ്യപേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്). സോഷ്യോളജി, മലയാളസാഹിത്യം, പൊളിറ്റിക്കല്‍ സയന്‍സ്- ഈ മൂന്നു വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ ഞാന്‍ വാങ്ങി. ഇന്റര്‍നെറ്റില്‍നിന്നും സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു. ചോദ്യങ്ങളും സിലബസ്സും വിശദമായി വിശകലനം ചെയ്തപ്പോള്‍ സംശയങ്ങള്‍ ഓരോന്നായി മാറി. ഏറ്റവും ചെറിയ സിലബസ് മലയാളസാഹിത്യത്തിന്റേതാണ് എന്നും, മറ്റു രണ്ടു വിഷയങ്ങളെക്കാള്‍ എനിക്കേറ്റവും ചേരുന്ന വിഷയം ഇതുതന്നെയാണെന്നും, പഠിച്ചാല്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാന്‍ സാധിക്കുക 'മലയാളസാഹിത്യ'ത്തിലെ ചോദ്യങ്ങള്‍ക്കായിരിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മറ്റു രണ്ടു വിഷയങ്ങള്‍ വേണോ എന്ന ചിന്ത മാറി.

ഇതിനുശേഷം 'മലയാളസാഹിത്യം' ഐച്ഛികവിഷയമായി എടുത്തുപഠിച്ച് പരീക്ഷയെഴുതിയ ഒന്നുരണ്ട് കൂട്ടുകാരോട് ഈ വിഷയത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിലബസ് ചെറുതാണെന്നും, ക്രിയേറ്റീവായി ഉത്തരമെഴുതിയാല്‍ വളരെ നല്ല മാര്‍ക്ക് ലഭിക്കുമെന്നും താത്പര്യമുണ്ടെങ്കില്‍ തിരഞ്ഞെടുക്കാമെന്നും അവര്‍ ഉപദേശം നല്കി. തിരുവനന്തപുരത്ത് ഡോ. മിനി നായരും കോട്ടയത്ത് പാലയില്‍ സെന്റ് തോമസ് കോളേജിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയിലും 'മലയാളസാഹിത്യം' പഠിപ്പിക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ അറിഞ്ഞപ്പോള്‍ കൂടുതല്‍ ചിന്തിച്ചില്ല, 'മലയാളസാഹിത്യം' എന്റെ രണ്ടാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു.

ചില പ്രത്യേക വിഷയങ്ങള്‍ പഠിച്ചാല്‍ മാത്രമേ ഉയര്‍ന്ന റാങ്ക് നേടാന്‍ സാധിക്കൂ എന്ന ധാരണ തെറ്റാണ്. ഉദ്യോഗാര്‍ഥിയുടെ താത്പര്യമായിരിക്കണം വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. താത്പര്യമുള്ള വിഷയം ഓപ്ഷണലായി പഠിച്ചാല്‍ ഉയര്‍ന്ന റാങ്കു നേടാമെന്ന് കാണാന്‍ എന്റെ ബാച്ചിലെ (ഐ.എ.എസ് 2008 ബാച്ച്) ആദ്യ ഇരുപതു റാങ്കുകാര്‍ പഠിച്ച വിഷയങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.

2008ലെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതി വിജയിച്ച ആദ്യ ഇരുപത് റാങ്കുകാര്‍ തിരഞ്ഞെടുത്ത ഐച്ഛികവിഷയങ്ങള്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നല്കിയതു നോക്കുക:


സ്വപ്രേരണയാല്‍ 'സിവില്‍ സര്‍വീസ്' എന്ന ലക്ഷ്യം ഉറപ്പിക്കുകയും പരീക്ഷയെപ്പറ്റി വിശദമായി മനസ്സിലാക്കുകയും ചെയ്താല്‍ പഠനത്തിന്റെ ആദ്യപടി പൂര്‍ത്തിയാകും. ഇഷ്ടമുള്ള വിഷയത്തില്‍ ബിരുദപഠനം നടത്തുകയും ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുകയുമാണ് പിന്നീടു ചെയ്യേണ്ടത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഓരോ ഘട്ടത്തിനും (ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ) എങ്ങനെ തയ്യാറെടുക്കണമെന്നും ഏതു രീതിയില്‍ നോട്ട് തയ്യാറാക്കണമെന്നും ഏതു പഠനരീതി അവലംബിക്കണമെന്നും മറ്റുമുള്ള വിശദമായ കാര്യങ്ങള്‍ ഇനി വിവരിക്കാം.

എസ്. ഹരികിഷോര്‍ ഐ.എ.എസ്.: 
1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. സെന്റ് മേരീസ് കോണ്‍വെന്റ്, പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്‌കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍നിന്നും ഒന്നാം റാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നും ജി. ഇ. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചററായി ജോലി ചെയ്തു. 2007-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 14-ാം റാങ്കോടെ വിജയിച്ചു. ഐ.എ.എസ്. തിരഞ്ഞെടുത്ത് കേരള കേഡറില്‍ നിയമനം ലഭിച്ചു. കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ (ട്രെയിനിങ്), ചെങ്ങന്നൂരില്‍ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വയനാട്ടില്‍ മാനന്തവാടി സബ് കളക്ടര്‍. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍. മാതാവ്: പി.കെ. സരള. സഹോദരന്‍: ഡോ. ശ്രീകിരണ്‍ എസ്. ഭാര്യ: ഗൗരി സരിത ബി. വിലാസം: 'ഹരികിരണം', ഒദയമ്മാടം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍- 670301.

(നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം എന്ന പുസ്തകത്തില്‍ നിന്ന്)