Tuesday, July 30, 2013

പൊറോട്ട കഴിക്കണോ?

തോര്‍ത്ത്’ ഒരു ഹ്രസ്വസിനിമയാണ്. എട്ടു മിനിട്ട് ദൈര്‍ഘ്യം. സംഭാഷണമില്ല, അതിന്റെ ആവശ്യവുമില്ല. സംവിധായകനായ അല്‍ത്താഫ് റഹ്മാന്‍ കൂട്ടുകാരുമായി ചേര്‍ന്ന് സൃഷ്ടിച്ച തോര്‍ത്തിന്റെ കഥ കണ്ടാല്‍ ഒരു സംശയം തോന്നും ഇനി പൊറോട്ട കഴിക്കണോ?

സംവിധായകന്‍ മധുപാലിന്റെ അസോസിയേറ്റാണ് അല്‍ത്താഫ്. ‘ബണ്ടിച്ചോര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തിരക്കഥാകൃത്ത് വി.ആര്‍. ബാലഗോപാല്‍ ഒരു സംഭവം പറഞ്ഞു. ഒരിക്കല്‍ ഹോട്ടലില്‍ കയറിയപ്പോള്‍ പൊറോട്ടയെ മൂടിക്കിടക്കുന്ന മുഷിഞ്ഞ തോര്‍ത്തിനെ കുറിച്ച്. അപ്പോള്‍ തന്നെ അല്‍ത്താഫിന്റെ മനസില്‍ ഒരു കുഞ്ഞു സിനിമയുടെ ലഡു പൊട്ടി. കഥയുടെ വണ്‍ലൈന്‍ ബാലഗോപാല്‍ തന്നെ നല്‍കി.

തോര്‍ത്ത് പൊറോട്ടയ്ക്കായി കുഴച്ച മൈദ മാവിന്റെ പുറത്തങ്ങനെ കിടക്കുകയാണ്. അവിടെ നിന്ന് ഫ്‌ളാഷ് ബാക്ക്. മുടിയും താടിയുമൊക്കെ സമൃദ്ധമായി വളര്‍ത്തിയ ഒരു യുവാവ് ഉറക്കമെണീക്കുന്നു. അയാളുടെ തോളിലും തോര്‍ത്ത്. സൈക്കിളില്‍ അയാള്‍ കുറ്റിക്കാട്ടിലേക്ക്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കുളി. അപ്പോള്‍ തോര്‍ത്ത് അരയില്‍. പിന്നെ, ദേഹം തുടച്ച് വൃത്തിയാക്കാന്‍ ഉപയോഗിച്ചതും അതേ തോര്‍ത്ത്. അയാള്‍ രാവിലെ ഹോട്ടലിലെത്തുന്നു, മാവു കുഴയ്ക്കുന്നു. അതേ തോര്‍ത്തിട്ടു മാവ് മൂടുന്നു. പിന്നെ അങ്ങോട്ടു പൊറോട്ട മേക്കിംഗാണ് നല്ല സ്‌റ്റൈലായി. ഇടയ്ക്കിടയ്ക്ക് തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടയ്ക്കും. ചൂടോടെ പൊറോട്ട എടുത്ത് പാത്രത്തില്‍ ഇട്ടശേഷം മൂടി വയ്ക്കുന്നതും അതേ തോര്‍ത്തുപയോഗിച്ച്. ഒടുവില്‍ കടയില്‍ എത്തിയ ആള്‍ ഈ പൊറോട്ട കഴിച്ചിട്ട് ഉഗ്രന്‍ എന്ന ആംഗ്യം കാട്ടുന്നിടത്ത് സിനിമ അവസാനിക്കുന്നു.

No comments: