Monday, July 8, 2013

നോമ്പ്(വ്രതാനുഷ്ഠാന‌ം)

ഇസ്ലാം മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ നാലാമത്തേതാണ്‌ റമസാന്‍ വ്രതാനുഷ്ഠാന‌ം.
 അതിപ്രധാനമായ ഒരു ആരാധനാ കര്‍‌‍മ്മമാണത്. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും കരസ്ഥമാക്കുന്നതിനുവേണ്ടി പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ശരീരേഛകളും തടഞ്ഞു നിര്‍ത്തുക, അല്ലാഹുവിനെ അനുസരിക്കുന്നതിന്‌ വേണ്ടി നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും നിഗ്രഹിക്കുക - ഇതിനാണ്‌ വ്രതാനുഷ്ഠാനം എന്നു പറയുന്നത്.










ഹിജ്റ രണ്ടാം കൊല്ലം ശ‌അബാന്‍ മാസത്തിലാണ്‌ റമസാന്‍ വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സന്ദേശം ഇറങ്ങിയത്‌. വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കപ്പെടുന്ന ഒരേയൊരു സമുദായമല്ല മുഹമ്മദ് നബി(സ)യുടെ സമുദായം. അവര്‍ക്ക് മുമ്പുള്ള സമുദായങ്ങളിലും വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു, "സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടി. നിങ്ങളില്‍ നിന്നു ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് പ്രസ്തുത എണ്ണം നോറ്റുവീട്ടേണ്ടതാണ്. ( 2:183 )". ചന്ദ്രവര്‍‌‍ഷത്തില്‍ 12 മാസങ്ങളുണ്ടല്ലോ. ഇതില്‍ എന്തുകൊണ്ടാണ്‌ റമസാന്‍ മാസത്തെ വ്രതാനുഷ്ഠാനത്തിനുവേണ്ടി തെരഞ്ഞെടുത്തത്‌? ഈ ചോദ്യത്തിന്‌ വിശുദ്ധ ഖുര്‍‌ആന്‍ തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. "മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍‌‍ശനമായും വ്യക്തമായ സന്മാര്‍‌ഗ്ഗിക നിര്‍ദ്ദേശങ്ങളോടെയും സത്യത്തെയും അസത്യത്തെയും തമ്മില്‍ വേര്‍‌‌തിരിക്കുന്നതായും ഖുര്‍‌ആന്‍ ഇറക്കപ്പെട്ട മാസമാകുന്നു റമസാന്‍ മാസം. ആ മാസത്തില്‍ ഹാജറുള്ളവര്‍ വ്രതാനുഷ്ഠിച്ചു കൊള്ളട്ടെ ( 2:185 )".
മനുഷ്യ സമൂഹത്തിന്‌ അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍. ഖുര്‍‌ആനാണ്‌ നമുക്ക് വെളിച്ചവും ജീവിതത്തില്‍ ദിശാബോധവും നല്‍‌‍കിയത്‌. ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസമാണ്‌ റമസാന്‍ മാസം. അതുകൊണ്ടാണ്‌ വ്രതാനുഷ്ഠാനത്തിന്‌ പ്രസ്തുത മാസം തന്നെ തെരഞ്ഞെടുത്തിട്ടുള്ളത്‌.
മറ്റു ആരാധനാ കര്‍‌മ്മങ്ങളില്‍‌നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആരാധനാ കര്‍‌മ്മമാണ്‌ വ്രതാനുഷ്ഠാന‌ം. പ്രഭാതം മുതല്‍ പ്രദോഷം വരെയും അന്നപാനീയങ്ങളും ദേഹേഛകളും തടഞ്ഞു നിര്‍ത്തുകയെന്നത് ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌. നല്ല ക്ഷമയും സഹന ശക്തിയും ഉണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ. അരികത്ത് ഭക്ഷണ പാനീയങ്ങളുണ്ട്. നല്ല വിശപ്പും ദാഹവും അനുഭവപ്പെടുന്നുമുണ്ട്. എന്നിട്ടും ഭക്ഷണ പനീയങ്ങള്‍ നാം ഉപയോഗിക്കുന്നില്ല. ലൈംഗികേഛ ഉണ്ടായിട്ടും സ്വന്തം ഭാര്യ അല്ലെങ്കില്‍ ഭര്‍‌‍ത്താവ് കൂടെ ഉണ്ടായിട്ടും നാം ആ ഇഛ പൂര്‍ത്തിയാക്കാന്‍ മുതിരുന്നില്ല. ഇത് ഒരു ത്യാഗം തന്നെയാണ്‌. എന്തിനാണ്‌ നാം ഈ ത്യാഗം ചെയ്യുന്നത് ? സര്‍‌വ്വശക്തനായ അല്ലാഹുവിന്റെ പ്രീതിക്കും പൊരുത്തത്തിനും വേണ്ടി തന്നെ. മറ്റാളുകളെ കാണിക്കാന്‍ വേണ്ടി ആരും നോമ്പ് നോല്‍‌‍ക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ അല്ലാഹുവും അവന്റെ ദാസനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണ്‌ നോമ്പ്. ഒരാള്‍ നോമ്പ് നോറ്റിട്ടുണ്ട് എന്ന് അല്ലഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ടാണ്‌ നബി(സ) പറഞ്ഞത്, അല്ലാഹു ഇങ്ങനെ പറയുകയുണ്ടായി : "നോമ്പ് എനിക്കുള്ളതാണ്‌, ഞാനാണ്‌ അതിന്‌ പ്രതിഫലം കൊടുക്കുക"
എല്ലാ ആരാധനകളും അല്ലാഹുവിന്‌ തന്നെയാണ്‌. എല്ലാ ആരാധനകള്‍‌ക്കും പ്രതിഫലം കൊടുക്കുന്നതും അല്ലാഹു തന്നെ. പക്ഷെ നോമ്പിന്‌ സവിശേഷമായ സ്ഥാനവും പ്രതിഫലവും ഉണ്ടെന്നാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്.
വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി ആരെങ്കിലും റമസാന്‍ മാസം നോമ്പെടുത്താല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) അരുള്‍ ചെയ്തിരിക്കുന്നു.
വിശുദ്ധ റമസാന്‍ പല അനുഗ്രഹങ്ങളാലും സമ്പന്നമാണ്‌. ഖുര്‍‌ആന്‍, തൗ‌റാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നീ പരിശുദ്ധ ഗ്രന്ഥങ്ങളുടെ അവതരണം, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റ്, പിശാചുകള്‍ക്ക് ബന്ധനം, നരക മോചനം, മഹത്തായ പ്രതിഫല വാഗ്ദാനം തുടങ്ങിയവ അതില്‍ ചിലതാണ്‌. റമസാനിലെ ആദ്യത്തെ പത്ത് റഹ്മത്തിനെയും മധ്യ പത്ത് പാപമോചനത്തേയും അവസാന പത്ത് നരക മുക്തിയേയും കുറിക്കുന്നതാണ്‌. മറ്റു മാസങ്ങളില്‍ ഇല്ലാത്ത പല ആരാധനാകര്‍‌മ്മങ്ങളും പ്രാര്‍‌ഥനാ വചനങ്ങളും ഈ പുണ്യമാസത്തിന്റെ പ്രത്യേകതയാണ്‌. നന്മകള്‍ വാരിക്കൂട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് റമസാന്‍ മുഴുക്കെ സുവര്‍‌ണ്ണാവസരമാകുന്നു. ഈ മാസത്തിന്റെ പവിത്രതയെ അറിഞ്ഞ് ആദരിക്കാന്‍‌ ഓരോ മുസ്ലിമും കടപ്പെട്ടവനാണ്‌. റമസാനിനോടുള്ള അനാദരവ് വിശ്വാസത്തിന്റെ ബലഹീനതയിലേക്കും ജീവിത ലക്ഷ്യത്തിന്റെ മാര്‍‌ഗഭ്രംശത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
ദൈവിക അനുഗ്രഹത്തിന്റെ വിശുദ്ധമാസമാണ്‌ റമസാന്‍. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍‌ഷിക്കുകയും അടിമകള്‍ സദ്കര്‍‌മ്മങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്ന ഈ പുണ്യമാസത്തില്‍ പാപവിമുക്തിയും പ്രാര്‍ത്ഥനകള്‍‌‍ക്ക് ഉത്തരമേകുകയും ചെയ്യുന്നു. റമസാനിന്റെ വിശുദ്ധ ദിനരാത്രികളില്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗ വാതായനങ്ങള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. വിശുദ്ധ റമസാന്റെ പവിത്രതയും പരിശുദ്ധിയും സം‌രക്ഷിക്കാന്‍ നാം മുസ്ലിംകള്‍ കല്‍‌പ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പുണ്യദിനങ്ങളില്‍ പാപ മോക്ഷത്തിന്‌ വേണ്ടിയുള്ള ആരാധനകളില്‍ നാം വ്യാപൃതരാവണം. വിശുദ്ധ റമസാന്റെ മതകീയ പാഠങ്ങളും പ്രത്യേക അനുഷ്ഠാനങ്ങളും മത ജ്ഞാനികളോട് ചോദിച്ച് മനസ്സിലാക്കണം. ക്ഷമ, കാരുണ്യം, സദ്സ്വഭാവം തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ നോമ്പുകാരന്‍ കൈവരിക്കണം. വ്രതാനുഷ്ഠാനത്തിലും അനുബന്ധ കര്‍‌മ്മങ്ങളിലും ദൈവീക സാമീപ്യം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രവാചകന്‍ (സ ) പറയുന്നു: " കാപട്യ മുക്തവും ദൈവീക പ്രതിഫലം ഉദ്ദേശിച്ചുള്ളതുമായ പ്രവര്‍‌ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ " ( നസാഇ ). വ്രത കാലത്തെ ആര്‍‌ഭാടങ്ങള്‍ ഒഴിവാക്കണം. ഭക്ഷണ വിഭവങ്ങളില്‍ സമൂഹത്തില്‍ കണ്ടു വരുന്ന ധാരാളിത്ത പ്രവണത അവസാനിപ്പിക്കാന്‍ ഒരോ മുസ്ലിമും ബദ്ധശ്രദ്ധരാവണം. ഖുര്‍‌ആന്‍ സൂക്തം 7-31 )o വചനത്തില്‍ പറയുന്നു: "നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. ദുര്‍‌വ്യായം അരുത്. ദുര്‍‌വ്യായം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല". അവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും അവശ്യ പൂര്‍‌ത്തീകരണത്തില്‍ ബോധവാന്മാരാവാനും നാം തയ്യാറാവണം. ദൈവിക അനുഗ്രഹത്തിന്റെ ഈ വസന്ത കാലത്ത് സദ്കര്‍‌മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നാം നമ്മുടെ ശരീരങ്ങള്‍ പാകപ്പെടുത്തണം. നരക മോചനവും സ്വര്‍ഗ പ്രവേശവും വിധിക്കപ്പെടുന്ന സംഘങ്ങളില്‍ ഉള്‍പ്പെടാന്‍ നാം ആരാധനകളില്‍ പങ്ക് കൊള്ളണം. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.
നോമ്പിന്റെ സമയം
ഇസ്ലാമിലെ എല്ലാ കര്‍മാനുഷ്ഠാനങ്ങള്‍ക്കും നിര്‍‌ണയിക്കപ്പെട്ട സമയമുണ്ട്. നോമ്പിന്റെ കാര്യവും അങ്ങിനെ തന്നെ. ശ‌അബാന്‍ 29 പൂര്‍‌ത്തിയായി മാസപ്പിറവി കാണുകയോ അല്ലെങ്കില്‍ ശ‌അബാന്‍ 30 പൂര്‍‌ത്തിയാവുകയോ ചെയ്താല്‍ നോമ്പ് നിര്‍ബന്ധമാവുന്നതാണ്‌.
നോമ്പ് നിര്‍ബന്ധമായവര്‍
പ്രായപൂര്‍‌ത്തിയും ബുദ്ധിയും ശാരീരിക ശേഷിയുമുള്ള എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാര്‍ക്കും നോമ്പ് നിര്‍‌‍ബന്ധമാണ്‌. ബുദ്ധിയില്ലാത്ത ഭ്രാന്തന്മാര്‍ക്കും പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടികള്‍ക്കും നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ കുട്ടികളെ നോമ്പ് നോല്‍‌ക്കാന്‍ പരിശീലിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്‌. വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഇസ്ലാം ചിലര്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. രോഗികള്‍, യാത്രക്കാര്‍, ഹൈള്‌ ( ആര്‍‌ത്തവം ), നിഫാസ് ( പ്രസവം ) ഇവയുള്ള സ്ത്രീകള്‍ - ഇവരൊന്നും നോമ്പ് നോക്കേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് നഷ്ടപ്പെട്ട അത്രയും എണ്ണം നോമ്പ് പിന്നീടവര്‍ നോറ്റ് വീട്ടേണ്ടതാണ്‌. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത് കാണുക : "നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് (നഷ്ടപ്പെട്ട അത്രയും) എണ്ണം പൂര്‍ത്തിയാക്കേണ്ടതാണ്‌. അല്ലാഹു നിങ്ങള്‍ക്ക് സൗകര്യത്തെയാണുദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കണം എന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല" ( 2:184 )
നോമ്പിന്റെ ഫര്‍‌ളുകള്‍
1. നിയ്യത്ത് : നിയ്യത്താണ്‌ ഇസ്ലാമിക കര്‍‌മ്മങ്ങളുടെ അടിസ്ഥാനം. " അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് റമളാന്‍ മാസത്തിലെ നാളത്തെ നോമ്പ് നോറ്റ് വീട്ടുവാന്‍ ഞാന്‍ കരുതി " എന്ന് നിയ്യത്ത് ചെയ്യുക. വേറെ ഒരു അഭിപ്രായത്തില്‍ റമസാന്റെ മുഴുവന്‍ നോമ്പിനും കൂടി ഒരു നിയ്യത്ത് ചെയ്താല്‍ മതി എന്നുമുണ്ട്. നിയ്യത്ത് ഉണ്ടാവേണ്ടാത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നാണ്‌, നാവില്‍ നിന്നല്ല. എന്നാല്‍ മനസ്സില്‍ നിന്നുണ്ടാകുന്ന നിയ്യത്ത് നാവ്‌ കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്താല്‍ വളരെ നന്നായിത്തീര്‍ന്നു. മനസ്സില്‍ നിയ്യത്തില്ലാതെ നാവ് കൊണ്ട് പറഞ്ഞതുകൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല.
2. നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് വിട്ടുനില്‍‌ക്കല്‍
നോമ്പുകാരന്റെ ശരീരത്തിനകത്തേക്ക് ഭക്ഷണമോ പാനീയമോ മറ്റെന്തെങ്കിലുമോ കടക്കുക, സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍‌പ്പെടുക, അറിഞ്ഞുകൊണ്ട് ശുക്ലസ്ഖലനം സംഭവിക്കുക - ഇവയെല്ലാം നോമ്പ് മുറിയുന്ന കാര്യങ്ങളാണ്‌. ഉറക്കത്തില്‍ അറിയാതെ സ്ഖലനമുണ്ടായാല്‍ നോം‌മ്പ് മുറിയുകയില്ല. രാത്രി കാലങ്ങളില്‍ ഭാര്യാഭര്‍‌ത്താക്കന്മാര്‍ തമ്മില്‍ ലൈംഗിക വേഴ്ച നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതുകൊണ്ട് നോം‌മ്പ് മുറിയുകയില്ല.
നോമ്പിന്റെ സുന്നത്തുകള്‍
അത്താഴം കഴിക്കുക (അത് ഒരു മുറുക്ക് വെള്ളമായാലും മതി). അത്താഴം പിന്തിപ്പിക്കുക. അത്താഴത്തിന്റെയും സുബ്‌ഹിന്റെയും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയം എന്നതാണ്‌ നബിചര്യ ). അത്താഴ ശേഷം താഴെ പറയുന്നത് ചൊല്ലുക
വലിയ അശുദ്ധിയുണ്ടെങ്കില്‍ ഫജ്റിന്‌ മുമ്പ് കുളിക്കുക.
പകലില്‍ സുറുമയും സുഗന്ധവും വര്‍‌ജിക്കുക.
അവയവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍‌പ്പെടുത്തുക.
ഖുര്‍‌ആന്‍ പാരായണം, ഇഅ്‌തികാഫ്, സ്വദഖ, മറ്റ് പുണ്യ കര്‍മങ്ങളും വര്‍ധിപ്പിക്കുക.
നോമ്പ് തുറക്കേണ്ട സമയമായാല്‍ ഉടനെ നോമ്പ് തുറക്കുക, നോമ്പ് തുറക്കുന്നത് വൈകിക്കാതിരിക്കുക. കാരക്ക കൊണ്ടോ കാരക്ക കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ടോ ആണ്‌ നോമ്പ് തുറക്കേണ്ടത്.
നോമ്പ് തുറന്ന ഉടന്‍
"അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ നോമ്പ് നോറ്റു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്തു.". എന്ന് ചൊല്ലല്‍ സുന്നത്താണ്‌
വെള്ളം കൊണ്ട് നോ‌മ്പ് തുറന്നാല്‍
"ദാഹം ശമിച്ചു, നാഡി ഞരമ്പുകള്‍ നനഞ്ഞു, അല്ലഹു ഉദ്ദേശിച്ചെങ്കില്‍ പ്രതിഫലം ഉറക്കുകയും ചെയ്തു.", എന്ന് കൂടി ചൊല്ലല്‍ സുന്നത്ത് ഉണ്ട്
നോമ്പിന്റെ കറാഹത്തുകള്‍
അകാരണമായി ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുക, വായിലിട്ട് വല്ലതും ചവക്കുക, ആവശ്യമില്ലാതെ ഭക്ഷണം രുചിച്ച് നോക്കുക, വികാരോത്തേജനമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍‌പ്പെടുക, കൊപ്ലിക്കുകയോ, മൂക്കില്‍ കയറ്റിച്ചീറ്റുമ്പോഴോ അമിതമായി വെള്ളമുപയോഗിക്കുക - ഇതെല്ലാം കറാഹത്തുകളാണ്‌.
ചില പ്രാര്‍ത്ഥനകള്‍
1. റമസാന്‍ മുഴുവനും പ്രാര്‍ത്ഥിക്കേണ്ടത്
"അല്ലാഹു അല്ലാതെ ഇലാഹില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവനോട് ഞാന്‍ പാപമോചനം തേടുന്നു. അവനൊട് സ്വര്‍ഗം ചോദിക്കുകയും നരഗത്തില്‍ നിന്ന് കാവല്‍ തേടുകയും ചെയ്യുന്നു."
2. ഒന്നാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്
"ഏറ്റവും കൂടുതല്‍ അനുഗ്രഹം ചൊരിയുന്ന അല്ലാഹുവേ, നീ എനിക്ക് അനുഗ്രഹം ചൊരിയണമേ."
3. രണ്ടാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്
"ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ ദോഷങ്ങള്‍ പൊറുക്കേണമേ."
4. മൂന്നാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്
"ലോക രക്ഷിതാവായ അല്ലാഹുവേ, നീ എന്നെ നരഗത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ കടത്തുകയും ചെയ്യേണമേ."
"അല്ലാഹുവേ, നീ മാപ്പ് ചെയ്യുന്നവനാണ്‌. മാപ്പ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നവനും, അതുകൊണ്ട് നീ എനിക്ക് മാപ്പ് ചെയ്യേണമേ."
നോമ്പിനെ കുറിചു‌ള്ള ചില ഹദീസുകള്‍
നബി (സ) പറഞ്ഞു: ആരെങ്കിലും വിശ്വാസ ദാര്‍ഢ്യത്തോടേയും പ്രതിഫലേച്ഛയോടെയും റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍‍‌കഴിഞ്ഞ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്‌. (ബുഖാരി, മുസ്ലിം)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: നോമ്പ് പരിചയാണ്‌. അതിനാല്‍ നിങ്ങളില്‍ ഒരുവന്‍ അവന്റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്, അട്ടഹസിക്കരുത്, അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പ് അനുഷ്ഠിച്ച മനുഷ്യനാണ്‌ എന്നു പറയട്ടെ. നോമ്പുകാരന്‌ രണ്ട് സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: റമസാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: റമസാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും എഴുന്നേറ്റ് നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമസാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. അവനെ അതിന്‌ പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കുന്നതുമായിരിക്കണം. (ബുഖാരി)

No comments: