Saturday, August 15, 2020

ഗ്യാരന്‍റിയുണ്ടോ?

 ഡോക്ടർമാർ ദൈവമല്ല, എങ്കിലും അവർ പറയുന്നത് കേൾക്കാൻ തയാറാകണം.

ഡോക്ടര്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ‘ദൈവവാക്യ’മായെടുക്കുന്ന രോഗികളും ബന്ധുക്കളും. രോഗികള്‍ക്കുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള ഡോക്ടര്‍ മാരും.. മുൻ കാലങ്ങളിൽ ഇത് സർവത്രയായിരുന്നു..

 ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ഇന്നത്തെ കാലത്ത് വിള്ളല്‍ വീണിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ ‘ഗ്യാരന്‍റിയുണ്ടോ’ എന്നു ചോദിക്കുന്ന രോഗികളും രോഗീബന്ധുക്കളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

 ആര്‍ത്തി മൂത്ത ഡോക്ടര്‍മാരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം. ഡോക്ടറുടേതല്ലാത്ത കുറ്റംകൊണ്ടു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വാര്‍ത്തകളായി പത്രങ്ങളില്‍ നിറയുന്നതും നമ്മൾ കാണുന്നു.

എൻ്റെ ഉറ്റ സുഹൃത്ത് പറഞ്ഞ ഒരു സംഭവം.

ഗൈനക്കോളജിസ്റ്റായ എന്‍റെ സുഹൃത്തിൻ്റെ അമ്മ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത്. അവരുടെ ക്ലിനിക്കിലേക്ക്, വേദനകൊണ്ടു പുളയുന്ന ഒരു ഗര്‍ഭിണിയെ ബന്ധുക്കള്‍ കൊണ്ടുവന്നു. ഭക്ഷണം പാതി വഴിയില്‍ നിര്‍ത്തി ഡോക്ടര്‍ വേഗം ക്ലിനിക്കിലെത്തി. രോഗിയെ പരിശോധിച്ചു. നാഡിമിടിപ്പു വര്‍ദ്ധിച്ചതായും രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറഞ്ഞതായും കണ്ടു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ (USG) Ruptured Ectopic Pregnancy (ഗര്‍ഭധാരണം, ഗര്‍ഭപാത്രത്തിനു പുറത്ത് നടന്ന് അതു പൊട്ടി അമിതമായ അന്തര്‍ രക്തസ്രാവമുണ്ടാകുന്ന അവസ്ഥ) എന്നും മനസ്സിലായി. ഉടന്‍ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ രോഗിക്ക് അപകടം സംഭവിക്കാന്‍ നൂറു ശതമാനവും സാദ്ധ്യതയുള്ള ഒരവസ്ഥയാണിത്.

ഡോക്ടര്‍ പെട്ടെന്ന് തന്നെ രോഗിയുടെ ബന്ധുക്കളെ വിളിച്ച്, രോഗത്തിന്‍റെ വിവരവും ഗൗരവവും വിശദീകരിച്ചുകൊടുത്തു. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

യാതൊരു മടിയും കൂടാതെ രോഗിയുടെ ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു നല്കി. ഡോക്ടര്‍ തിയ്യറ്റര്‍ സിസ്റ്ററെ വിളിച്ച്, ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാനും അനസ്തേഷ്യ ഡോക്ടറെ വിവരമറിയിക്കാനും പറഞ്ഞു.

ആ സമയത്താണു ഖദര്‍ ധാരിയായ ഒരാള്‍ ആ വഴി കടന്നുപോയതും ക്ലിനിക്കിന്‍റെ വരാന്തയില്‍ തനിക്കു പരിചയമുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളെ കണ്ടതും. അയാള്‍ ക്ലിനിക്കിലേക്കു കയറി വന്നു കാര്യമന്വേഷിച്ചു. ബന്ധുക്കള്‍ കാര്യം പറഞ്ഞു.

മറ്റൊരു രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ പരിശോധനാമുറിയിലേക്കു യാതൊരു മര്യാദയുമില്ലാതെ അയാൾ കയറി വന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നു ഡോക്ടര്‍ക്കു മനസ്സിലായി. താന്‍ ഗര്‍ഭിണിയുടെ അടുത്ത ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തി. ഡോക്ടര്‍ അയാളോടു ഞാനൊരു രോഗിയെ പരിശോധിക്കുകയാണെന്നും അല്പനേരം കഴിഞ്ഞു വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാമെന്നും പറഞ്ഞു.

 “അതു പോരാ, എനിക്കിപ്പോള്‍ വിവരം അറിയണം” എന്നായിരുന്നു അയാളുടെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണം. പരിശോധിച്ചുകൊണ്ടിരുന്ന രോഗിയോട് അല്പനേരം പുറത്തിരിക്കാന്‍ പറഞ്ഞ്, ഡോക്ടര്‍ ആ മനുഷ്യനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണെന്നും അല്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞു.


ഗ്യാരന്‍റിയുണ്ടോ?’ അയാളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഡോക്ടര്‍ സമനില തെറ്റാതെ പറഞ്ഞു: “ഞാന്‍ എന്‍റെ കഴിവതു ശ്രമിക്കാം. ഗ്യാരന്‍റി തരാന്‍ ദൈവത്തിനു മാത്രമേ കഴിയൂ.”

‘അതുപോരാ ഞങ്ങള്‍ക്കു ഗ്യാരന്‍റി വേണം. തരാന്‍ പറ്റില്ലെങ്കില്‍ ഞങ്ങള്‍ രോഗിയെ മംഗലാപുരത്തേയ്ക്കു കൊണ്ടുപോകുകയാണ്.’

(ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നു മംഗലാപുരത്തേയ്ക്ക് പത്തിരുന്നൂറ്റിഅമ്പത് കിലോമീറ്ററോളം പോകണം). ഇത്രയും ദൂരം രോഗിയെ കൊണ്ടുപോകുന്നത് ആപത്താണ് എന്നു പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അയാള്‍ ഉടനെതന്നെ പുറത്തിറങ്ങി കാര്യങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. രോഗിയുടെ ഭര്‍ത്താവിനോടു ടാക്സി വിളിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ പുറത്തുവന്നു സ്ത്രീയുടെ ഭര്‍ത്താവിനോടു കാര്യത്തിന്‍റെ ഗൗരവം ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതിയ ‘അവതാര’ത്തിന്‍റെ മുമ്പില്‍ ആ പാവം മനുഷ്യന്‍ നിസ്സഹായനായിരുന്നു. അല്പസമയത്തിനുള്ളില്‍ വേദനകൊണ്ടു തളര്‍ന്ന രോഗിയെയും വലിച്ചിഴച്ചു ടാക്സിയില്‍ കയറ്റി. ക്ലിനിക്കിന്‍റെ വരാന്തയില്‍നിന്ന് മംഗലാപുരത്തേയ്ക്കു നീങ്ങുന്ന ടാക്സി കാറിനെ ഡോക്ടര്‍ വേദനയോടെ നോക്കിനിന്നു. 

ഡോക്ടര്‍ തന്‍റെ കണ്‍സള്‍ട്ടിങ്ങ് മുറിയിലേക്കു കയറി മറ്റു രോഗികളെ പരിശോധിക്കുന്നതിനിടയിലാണ്, ഒരു സിസ്റ്റര്‍ വന്നു പറഞ്ഞത് – ‘സര്‍, മംഗലാപുരത്തേയ്ക്കു കൊണ്ടുപോയ സ്ത്രീ പാതിവഴിയില്‍ വച്ചു മരിച്ചു!’ ഡോക്ടറുടെ മനസ്സിലേക്ക് ആ ചോദ്യം വീണ്ടും കടന്നുവന്നു – ‘ഗ്യാരന്‍റിയുണ്ടോ?’

ചികിത്സിക്കാൻ ഡോക്ടറെ കാണുന്നവർ ഡോക്ടർമാരെ ദൈവമായി കണ്ടില്ലേലും, അവരുടെ ഒബ്സർവ്വേഷൻ നടത്തിയുള്ള വാക്കുകൾക്ക് വില കൽപ്പിക്കണം. ഒരു ഡോക്ടർക്കും ഗ്യാരണ്ടി തരാനാവില്ല, ദൈവം നിശ്ചയിച്ചാലല്ലാതെ. അതാണ് നൻമവഴി, നൻമവഴികൾ മറക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നതും.


No comments: